Sunday, February 28, 2016

ഓറഞ്ചുകൾ വിൽക്കുന്ന പെൺകുട്ടി .

ഓറഞ്ചുകൾ വിൽക്കുന്ന പെൺകുട്ടി .
.
അസ്ഥിപഞ്ചരങ്ങൾ മാത്രം ശേഷിക്കുന്ന തകർന്നടിഞ്ഞ ആ മഹാനഗരത്തിന് മുൻപേയുള്ള കുഞ്ഞു നാൽക്കവലയുടെ കണ്ണിൽ വളവുതിരിയുന്നിടതുതന്നെ ഇരിക്കുന്നതുകൊണ്ട്‌ മാത്രമല്ല അവളെന്റെ കണ്ണുകൾക്ക്‌ അമൃതായത് . കീറിപ്പറിഞ്ഞതെങ്കിലും ചാരുതയോടെ വസ്ത്രം ധരിച്ച് ഉറങ്ങുന്ന അനിയത്തിയെയും ഹൃദയത്തോട് അടക്കിപ്പിടിച്ച് തനിക്കരികരികിലെ പഴകിയ കുട്ടയിലെ വിൽപ്പനയ്ക്കുള്ള മധുരമുള്ള ഓറഞ്ചുകൾ ഒരു കുഞ്ഞിനെയെന്നോണം സംരക്ഷിച്ച് വെക്കുന്ന അവളുടെ വാത്സല്ല്യം കണ്ടിട്ടാണ് . തന്റെ കീറിപ്പഴകിയൊരു പാവാടയിൽ പൊതിഞ്ഞ് സ്നേഹത്തോടെ ഓരോ മധുര നാരങ്ങയും തന്റെ അനിയത്തിയെ എന്നപോലെ അവൾ സൂക്ഷിച്ചു വെക്കുന്നത് എത്ര ചാരുതയോടെയാണ് നോക്കിനിൽക്കാനാവുക.
.
ഒരു ആരോഗ്യ സംഘടനയ്ക്ക് വേണ്ടിയുള്ള ചലചിത്ര നിർമ്മിതിയുമായി ബന്ധപ്പെട്ട് യുദ്ധത്തിൽ തകർന്ന ആ നഗരത്തിലേക്ക് പുറപ്പെടുമ്പോൾ ഭയമായിരുന്നു ആദ്യം .. ഭയം എന്നത് മരണത്തോട് മാത്രമാകുന്നത് ഭീരുത്വം മുന്നിൽനിൽക്കുമ്പോൾ മാത്രമെന്നത് സത്യം . മരണത്തേക്കാൾ ഭീകരതയോടെ ജീവിക്കുന്ന രക്തസാക്ഷികളുടെ ദയനീയതയാണ് ആയുധങ്ങളേക്കാൾ എന്നെ യഥാർത്ഥത്തിൽ പേടിപ്പിച്ചിരുന്നത് . ശവങ്ങൾ പോലും ഭക്ഷണമാക്കേണ്ട ഗതിക്കെട്ട ജീവനുകളെ കാണേണ്ടി വരുന്നത് തോക്കുമായി കൊല്ലാൻ വരുന്ന ഒരു കലാപകാരിയുടെ രൂപത്തേക്കാൾ ഭീതിതമാണെന്ന് എങ്ങിനെ പറയാതിരിക്കും.
.
നഗരത്തിലേക്ക് കടക്കും മുൻപ് അതിന്റെ ഭൂപടം നോക്കി തയ്യാറെടുപ്പുകൾ നടത്താനാണ് ഞങ്ങൾ അവിടെ വാഹനം നിർത്തിയത് . ഞങ്ങൾക്ക് നേരെ മുന്നിൽ കുരച്ചുദൂരെയായി ഇരിക്കുന്ന അവൾ എന്റെ കണ്ണിൽപെട്ടത്‌ കൃത്യതയോടെയും . പെട്ടെന്ന് കണ്ണിലുടക്കുന്ന ആ കാഴ്ച നോക്കി , നോക്കിനിൽക്കെ , അവളിൽ എനിക്കെന്റെ മുത്തശ്ശിയെയാണ് പെട്ടെന്ന് തന്നെ ഓർമ്മ വന്നത് . സ്നേഹവും ദയയും വാത്സല്യവും എത്ര മധുരമായാണ് അവളും എന്റെ മുത്തശ്ശിയെപോലെ കരുതിവെക്കുന്നതെന്ന് ഞാൻ ആശ്ചര്യത്തോടെ അനുഭവിച്ചറിഞ്ഞു ..
.
ഇടയ്ക്ക് ഉണർന്ന അവളുടെ അനിയത്തിക്കുട്ടി വിശക്കുന്നെന്ന് പറഞ്ഞത് കൊണ്ടാകാം, അവൾ കുട്ടിയെ തന്റെ മാറിലെ വസ്ത്രമെടുത്ത്‌ താഴെ വിരിച്ച് അതിൽ കരുതലോടെയിരുത്തി കുട്ടയിൽ നിന്നും ഏറ്റവും നല്ല മധുര നാരങ്ങതന്നെ തിരഞ്ഞെടുത്ത് അല്ലികൾ അടർത്തിയെടുത്ത്‌ നാരുകൾ കളഞ്ഞ് ഓരോന്നായി വായിൽകൊടുത്തുതുടങ്ങിയപ്പോൾ എന്റെയുള്ളിലെ അച്ഛൻ നൊമ്പരപ്പെടാൻ തുടങ്ങി . കുഞ്ഞ് ആ നാരങ്ങയല്ലിയുടെ നീരോക്കെകുടിച്ച് ബാക്കിയാക്കുന്ന ചണ്ടി കളയാതെ അവൾ സ്വയം കഴിക്കുന്നത് കൂടി കണ്ടപ്പോൾ ഞാൻ അവളെ മനസ്സുകൊണ്ട് സാഷ്ടാംഗം നമിച്ചു .
.
പെട്ടെന്നുതന്നെ ഞാൻ എന്റെ കയ്യിൽ കരുതിയിരുന്ന ഭക്ഷണവും അവർക്ക് ഉപയോഗപ്പെടാവുന്ന എന്റെ ചില വസ്ത്രങ്ങളും പിന്നെ ഉണ്ടായിരുന്ന പൈസയും എടുത്ത് അവൾക്കരികെ ചെന്ന് അതെല്ലാം ബഹുമാനത്തോടെ അവൾക്കുനൽകുമ്പോൾ അവളും എനിക്കുമുന്നിൽ എഴുന്നേറ്റുനിന്നു , ബഹുമാനത്തോടെ. എന്നിട്ട് വസ്ത്രങ്ങളും ഭക്ഷണവും മാത്രം എടുത്ത് അതിലെ പണം മുഴുവനായും തിരിച്ചുതന്നത് എന്നെ ശരിക്കും സ്ത്ബ്ധനാക്കി .. യുദ്ധത്തിൽ ഉറ്റവരും ഉടയവരുമടക്കം എല്ലാം നഷ്ടപ്പെട്ട തങ്ങൾക്ക് പണത്തേക്കാൾ ഇപ്പോൾ വേണ്ടത് കരുതലും തണലും സ്നേഹവും ഭക്ഷണവുമാണ് എന്ന് അവൾ പറയാതെ പറഞ്ഞപ്പോൾ എനിക്ക് നിസ്സഹായനായി നോക്കിനില്ക്കാനെ കഴിയുമായിരുന്നുള്ളൂ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, February 25, 2016

ബാക്കി വെക്കുക , ഈ കറുപ്പുനിറമെങ്കിലും ...!!!

ബാക്കി വെക്കുക ,
ഈ കറുപ്പുനിറമെങ്കിലും ...!!!
.
എല്ലാവരും തിരക്കിലാണ്
താന്താങ്ങളുടെ നിറങ്ങൾ
തിരഞ്ഞെടുക്കുന്നതിൽ
അല്ലെങ്കിൽ മറ്റുള്ളവർക്ക്
അവരവരുടെ നിറങ്ങൾ
ചാർത്തിക്കൊടുക്കുന്നതിൽ ...!
.
ചിലർക്ക് ചുവപ്പും ചിലർക്ക് കാവിയും
ചിലർക്ക് പച്ചയും ചിലർക്ക് നീലയും
ചിലർക്ക് മഞ്ഞയും മറ്റുചിലർക്ക് വെള്ളയും ...!
.
ദേശസ്നേഹത്തിന്റെയും ,
വിപ്ലവത്തിന്റെയും ,
വർഗ്ഗീയതയുടെയും ,
ഭീകരതയുടെയും ,
ആധുനികതയുടെയും
വിശ്വാസത്തിന്റെയും
അവിശ്വാസത്തിന്റെയും
വിഘടനവാദത്തിന്റെയും
അവസരവാദത്തിന്റെയും...
അങ്ങിനെ നിറങ്ങൾ അനവധി ...!
.
എല്ലാവരും എല്ലാനിറങ്ങളും
തിരഞ്ഞെടുത്തു കഴിയുമ്പോൾ
അവശേക്കുന്ന ഒരു നിറമുണ്ടാകും
കറുപ്പ് ..!
അനശ്വരതയുടെ , സത്യത്തിന്റെ
മാനവികതയുടെ, സ്നേഹത്തിന്റെ
ജീവനുള്ള നിറം ...!
.
അതെനിക്കായി മാറ്റിവെക്കുക
കാരണം
നിറങ്ങളാൽ അറിയപ്പെടുന്നതിനേക്കാൾ
എനിക്കുപ്രിയം
നിറമില്ലാത്ത ഒരുമനുഷ്യനായിരിക്കാനാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, January 12, 2016

രക്തം ...!!!

രക്തം ...!!!
.
രക്തമാണ്
കാരണം ,
കാര്യവും ...!
.
സിരകളിലൂടെ
ഭൂമിയിലൂടെ
കാലുകൾക്കിടയിലൂടെയും ...!
.
ജീവനും
ജീവിതവുമായി
.മതവും
വിപ്ലവവുമായി
വിശ്വാസവും
നിരാശയുമായി
ദൈവവും
ചെകുത്താനുമായി ...!
.
ഇനി ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, December 24, 2015

ചെങ്കൊടി ...!!!

ചെങ്കൊടി ...!!!
.
കൊടിയും ഞാനും ഒന്നാകുന്നത്
അതെന്റെ ജീവരക്തം കൊണ്ട്
ചുവപ്പിച്ചതാകുമ്പോഴാണ് ..!
.
ഒരു കടൽ ചുവപ്പിക്കാനുള്ള
രക്തമില്ലെന്നിലെങ്കിലും
ഉണ്ടൽപ്പം
ഒരു തുണി ചുവപ്പിച്ച്
ചെങ്കൊടിയാക്കാൻ ...!
.
എങ്കിലുമാരക്തമലിയുമൊരിറ്റു
വെള്ളതിലെന്നോർത്തു വെക്കുന്നത്
കൊടിയും ഞാനും രണ്ടാകാതിരിക്കാൻ
നല്ലതത്രേ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, December 23, 2015

എനിക്ക് വേണ്ടത് ...!!!

എനിക്ക് വേണ്ടത് ...!!!
.
എനിക്ക് വേണ്ടത്
അതിജീവനമല്ല
സഹിഷ്ണുതയുമല്ല
സ്വാതന്ത്ര്യമോ
സമത്വമോ അല്ല ,
എനിക്ക് വേണ്ടത്
മറ്റുള്ളവരെയും
സ്നേഹിക്കാൻ കഴിയുന്ന
ഒരു കുഞ്ഞു മനസ്സാണ് .
അതെങ്ങിനെയുണ്ടാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, December 22, 2015

ഭയമാണെനിക്ക് ...!!!

ഭയമാണെനിക്ക് ...!!!
.
ഭയമാണെനിക്ക്,
മരിക്കുവാനല്ല
ജീവിക്കുവാനും
പക്ഷെ
ശ്രമിച്ചിട്ടും
മരണത്തിനും
ജീവിതത്തിനുമിടയിൽ
അകപ്പെടുമോയെന്ന് ...!
.
ഭയമാണെനിക്ക്,
വഴികൾ
തുടങ്ങുകയോ
അവസാനിക്കുകയോ
ചെയ്യാതിടത്ത്
എന്നെ
തിരയേണ്ടിവരുമോയെന്ന് ...!
.
ഭയമാണെനിക്ക്,
തിരിച്ചറിയും മുൻപ്
എനിക്കെന്നെ
നഷ്ടപ്പെടുമോയെന്ന് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, November 8, 2015

കള്ളൻ ....!!!

കള്ളൻ ....!!!
.
മോഷണം കയ്യോടെ പിടിച്ചാലും
മോഷണമുതൽ കണ്ടുകെട്ടിയാലും
മോഷ്ടിക്കപ്പെട്ടവനും
കണ്ടവനും , കണ്ടുപിടിക്കേണ്ടവനും
ഉറപ്പുവരുത്തേണ്ടവനും
നിശ്ചയിക്കേണ്ടവനും
അസന്നിഗ്ദമായി
കള്ളനെന്ന് വിധിയെഴുതിയാലും
ഞാൻ സ്വയം സമ്മതിക്കാതെ
ഞാനെങ്ങിനെ ഒരു കള്ളനാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, October 27, 2015

നാണയം ...!!!

നാണയം ...!!!
.
ഓരോ നാണയത്തിനും
വ്യത്യസ്ത മുഖങ്ങളുള്ള
രണ്ടു വശങ്ങളെന്നാണ് ...!
എന്നാൽ
രണ്ടു വശങ്ങളിലും
ഒരേമുഖങ്ങളുള്ള
നാണയങ്ങളും ഉണ്ടാകാം
അപൂർവ്വമായെങ്കിലും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, October 26, 2015

എന്നെ ഞാനാക്കാൻ ....!!!

എന്നെ ഞാനാക്കാൻ ....!!!
.
മഴ എനിക്കിഷ്ടമാണ്
അത് പക്ഷെ
എല്ലാവരും പറയുന്നപോലെ
മഴയിലെന്റെ കണ്ണുനീർ
മറ്റുള്ളവർ കാണാതലിഞ്ഞുപൊകും
എന്നത് കൊണ്ട് മാത്രമല്ല ,
മറിച്ച്
വെയിലും മഞ്ഞും പോലെ
അതെന്നെ എന്നിൽ നിന്നും
പൊതിഞ്ഞു പിടിക്കും
എന്നതുകൊണ്ട്‌ കൂടിയാണ് ...!
.
ഇരുട്ട് എനിക്കിഷ്ടമാണ്
അത് പക്ഷെ
എനിക്കെന്നിൽനിന്നും
ഒളിച്ചിരിക്കാനൊരിടംതരുന്നു
എന്നതുകൊണ്ട്മാത്രമല്ല
മറിച്ച്
നിഴൽപോലുമന്ന്യമാകുന്ന
എന്റെ വന്ന്യ വിജനതയിൽ
വെയിലും നിലാവും പോലെ
അതെനിക്ക് കൂട്ടുനിൽക്കും
എന്നതുകൊണ്ട്കൂടിയാണ് ...!
.
വേദനകൾ എനിക്കിഷ്ട്ടമാണ്
അതുപക്ഷെ
സഹതാപത്തിന്റെ
ആലസ്യശീതളിമ
അനുഭവിക്കാമെന്നതുകൊണ്ട് മാത്രമല്ല ,
മറിച്ച്
സുഖവും ദുഖവും പോലെ
അതെന്നെ ഞാനാക്കും
എന്നതുകൊണ്ട്കൂടിയാണ് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, October 18, 2015

മക്കളേ, മാപ്പ് ...!!!

മക്കളേ, മാപ്പ് ...!!!
.
മാപ്പ് ...
തെരുവിൽ ചീന്തിയെറിയപ്പെട്ട
മുലപ്പാൽ മണക്കുന്ന
നിങ്ങളെ സംരക്ഷിക്കാത്തതിന് ...!
.
കാരണം,
ഞാൻ തിരക്കിലായിരുന്നു ...
വിശപ്പാളുന്ന വയറിനു നൽകുന്ന
മാംസത്തിന്റെ രൂപമെടുക്കുന്നതിന്റെ ,
ജാതി തിരിച്ച്
എന്റെ അവകാശങ്ങൾ
ഊട്ടിയുറപ്പിക്കുന്നതിന്റെ ,
എന്റെ ദുരയ്ക്കുമേൽ
തങ്ങളുടെ ജീവിതം പടുക്കുന്നവരുടെ
തലയറുക്കുന്നതിന്റെ ,
ദുസ്വാതന്ത്ര്യത്തിനുവേണ്ടി
സമരം ചെയ്യുന്നതിന്റെ ,
എന്റെ അടയാളങ്ങളും ,രാഷ്ട്രീയവും , സ്വാർഥതയും
സംരക്ഷിച്ചു നിർത്തുന്നതിന്റെ ,
പ്രതികരണ ശേഷിയും സദാചാര ബോധവും
വിപ്ലവവീര്യവും നഷ്ട്ടപ്പെട്ടിട്ടില്ലെന്ന്
ബോധിപ്പിക്കുന്നതിന്റെ ,
നിങ്ങളിൽ കരുത്തരുടെ
പക്ഷം പിടിക്കുന്നതിന്റെ,
ദൈവങ്ങളില്ലാത്ത
പള്ളികളും ക്ഷേത്രങ്ങളും കുരിശടികളും
കെട്ടിപ്പൊക്കുന്നതിന്റെ,
എന്നെ
നിങ്ങളിൽ പ്രതിഷ്ടിക്കുന്നതിന്റെ ....!
.
ഇനി തീർച്ചയായും
ഞാൻ നിങ്ങൾക്കുവേണ്ടിയും ശബ്ദിക്കും ...
കാരണം,
നിങ്ങളും എനിക്കിപ്പോൾ ഇരകളാണല്ലൊ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 15, 2015

ഫാസിസത്തിന്റെ വിഭിന്ന മുഖങ്ങൾ ...!!!

ഫാസിസത്തിന്റെ വിഭിന്ന മുഖങ്ങൾ ...!!!
.
തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയ വലതുപക്ഷപ്രസ്ഥാനം എന്നതാണ് ഫാസിസത്തിന്റെ ഒരു വിവക്ഷ അല്ലെങ്കിൽ അർത്ഥം . എന്നാൽ ഫാസിസം എന്നത് അതിന്റെ ഭാവ തീവ്രതയേക്കാൾ അതിന്റെ ഭീകര ഭാവത്തേക്കാൾ അതിന്റെ യാധാർത്യതെ തുറന്നുകാട്ടാത്ത ഒരു പറഞ്ഞു പഴകിയ വാക്ക് മാത്രമാകുന്നു ചിലപ്പോഴെല്ലാം ഇപ്പോൾ . അല്ലെങ്കിൽ അനാവശ്യമായി കൂടി ഉപയോഗിച്ചുപയോഗിച്ച് മൂർച്ച കുറഞ്ഞ ഒരു മാരകായുധം പോലെയും.
.
മതം, ഭാഷ, സാമൂഹികം , സാമ്പത്തികം , ഭരണകൂടം , ഭരണാധികാരികൾ .. അങ്ങിനെയൊക്കെയായി ഫാസിസത്തിന് അതുപയോഗപ്പെടുതുന്നവരുടെ അല്ലെങ്കിൽ യഥാർത്ഥ ഫാസിസ്റ്റുകളുടെ മുഖങ്ങൾ പലതാണ് . തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയി പെരുമാറുന്ന ആരും യഥാർത്ഥത്തിൽ ഫാസിസ്റ്റുകൾ തന്നെയാകുന്നു . അതിൽ ന്യൂ നപക്ഷ മെന്നോ ഭൂരിപക്ഷമെന്നോ മുതലാളിയെന്നോ തോഴിലാളിയെന്നോ വ്യത്യാസമില്ല എന്നതാണ് സത്യം .
..
ഭരണകൂടതിന്റെയോ ഭൂരിപക്ഷതിന്റെയോ തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയ രീതികളും ഭാവങ്ങളും വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ഒക്കെ ചെയ്യുമെങ്കിലും നമ്മൾ പലപ്പോഴും കാണാതെ പോകുന്ന ഒരു ഫാസിസ്റ്റ് മുഖമാണ് ഉദ്യോഗസ്ഥരുടെ അല്ലെങ്കിൽ ഭരണകർത്താക്കളുടെ . . അവിടെമാത്രമുള്ള ഒരു സവിശേഷ പ്രത്യേകത എന്നത്, അവിടെ അവരിൽ മതവും, ജാതിയുമില്ല എന്നതാണ് .ഔദ്യോഗിക പദവിയുടെ വലിപ്പ ചെറുപ്പം മാത്രമേ ഉള്ളൂ
.
ഏതൊരു സർക്കാർ ഓഫീസിലും പ്രത്യക്ഷത്തിൽ കാണാവുന്ന ഈ സംഭവം പക്ഷെ ആരാലും ഗൌനിക്കപ്പെടാതെ പോകുന്നത് ലജ്ജാവഹം തന്നെ .. പലപ്പോഴും മുകളിലുള്ള ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരോട് പെരുമാറുന്നത് , ചിലപ്പോഴെല്ലാം മുഴുവൻ ഉദ്യോഗസ്ഥരും സാധാരണക്കാരോട് പെരുമാറുന്നത് ഒക്കെ ശരിക്കുനോക്കിയാൽ ഒരു ഫാസിസ്റ്റു രീതിയിൽ തന്നെയാണ് എന്നതാണ് സത്യം .
..
മേലുദ്യോഗസ്ഥരുടെ സ്വകാര്യ ജോലികൾ അടിമകളെ പോലെ ചെയ്യിക്കാൻ കീഴുദ്യോഗസ്ഥരെ ഉപയോഗിക്കുന്നതോടൊപ്പം അവരെ മാനസികമായും സാമ്പത്തികമായും ഔദ്യോഗികമായും പിന്നെ ചിലപ്പോഴെല്ലാം ശാരീരികവും ലൈംഗികവുമായുള്ള ചൂഷണം ചെയ്യലും ഇവിടെ നിർബാധം നടന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം . ചൂഷണം അല്ലെങ്കിൽ ചേരിതിരിവ്‌ എന്നൊക്കെ ലളിതമായി പറഞ്ഞ് ഒഴിവാക്കുന്ന ഇത് പക്ഷെ ഫാസിസത്തിന്റെ മറ്റൊരു മുഖമെന്ന് ആരും സമ്മതിച്ചു തരില്ല .
.
പൊതുവിൽ ഉദ്യോഗസ്ഥ തലത്തിൽ മാത്രമൊന്നുമല്ല ഇവയുള്ളത് . കലാലയങ്ങളിൽ, തൊഴിലിടങ്ങളിൽ സമൂഹത്തിൽ എന്തിനു വീടുകളിൽ പോലും ഫാസിസ്റ്റ് മുഖങ്ങൾ നമുക്ക് കാണാം . എന്നാൽ പുരോഗമന വാദികൾ അല്ലെങ്കിൽ സാമൂഹിക പരിഷ്കർത്താക്കൾ എന്ന പേരിൽ അവസര വാദികളായ ചിലരും അവരുടെ പക്ഷം പിടിക്കുന്നവരും ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കുന്നില്ല എന്നത് വേദനാജനകം തന്നെ. ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Wednesday, October 14, 2015

എന്റെ നാവ് ...!!!

എന്റെ നാവ് ...!!!
.
ഞാൻ
നിന്റെ നാവാകുമ്പോൾ
നിനക്കുവേണ്ടി
കുരയ്ക്കണം
കുറുകണം
മൌനം പൂകണം
വളച്ചൊടിക്കണം
കടിച്ചു പിടിക്കണം
നിനക്കും അവർക്കും
വേണ്ടതുമാത്രവും
ചൊല്ലണം ...!
.
എന്റെ നാവ്
പിന്നെ
നിനക്ക് മടുക്കുമ്പോൾ
നീയത്
അവർക്കിട്ടുകൊടുക്കും,
അവർക്കാവോളം
എരിവും പുളിയും
തേച്ചുപിടിപ്പിക്കാൻ
അവർക്കുവേണ്ടി
ആർത്തു വിളിപ്പിക്കാൻ ...!
.
പിന്നെയത്
അവർക്കും മടുക്കുമ്പോൾ
അവരതെനിക്കുതന്നെ
തിരിച്ചുതരും,
അതിന്റെ അങ്ങേ അറ്റത്ത്‌
ഒരിറ്റു ചോരയുമായി .
അതുവരെ ഒന്നുമറിയാത്ത
എന്റെതന്നെ
ചുടുചോരയുമായി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 8, 2015

യുദ്ധഭൂമിയിൽ നിന്ന് ...!!!

യുദ്ധഭൂമിയിൽ നിന്ന് ...!!!
.
യുദ്ധം തുടങ്ങിയ ശേഷം തുടർച്ചയായ ആക്രമണങ്ങളിൽ ആ അതിർത്തി നഗരത്തിലും നാശനഷ്ടങ്ങൾ ഉണ്ടാകാൻ തുടങ്ങിയതുകൊണ്ടാണ് അവിടുത്തെ ഞങ്ങളുടെ തൊഴിലാളികളെ ഒഴിപ്പിച്ചെടുക്കാൻ ഞാനും സഹപ്രവർത്തകരും അന്നവിടെ ചെന്നത് . അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ആ പ്രൊജക്റ്റ്‌ ലാഭകരവും ധീർഘ കാലാടിസ്ഥാനതിലുള്ളതുമാകയാൽ എളുപ്പത്തിൽ അടച്ചുപൂട്ടാനോ ഉപേക്ഷിക്കാനോ ഞങ്ങൾക്ക് കഴിയുമായിരുന്നുമില്ല . എങ്കിലും പരിതസ്ഥിതികൾ ഗുരുതരമായിരുന്നതിനാൽ അവിടുത്തെ തോഴിലാളികൾക്ക് എന്തെങ്കിലും സംഭവിക്കും മുൻപുതന്നെ അവരെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കേണ്ടത്‌ അനിവാര്യവുമായിരുന്നു .
.
അവിടെയെത്തിയതുമുതലുള്ള യാത്രയിലുടനീളം അതിർതിക്കപ്പുറത്തുനിന്നുള്ള ആക്രമണത്തിൽ തകർന്ന അവശിഷ്ടങ്ങൾ ഞങ്ങളിലും ഭീതി പടർത്തിയിരുന്നു. അതിന് ആക്കം കൂട്ടുമാര് കുറച്ചു ദൂരെയായാണ് ഞങ്ങൾക്ക് കാണാനാകും വിധം അപ്പോൾ ഒരു ആക്രമണം നടന്നതും . എങ്കിലും നൂറിൽ കൂടുതൽ വരുന്ന ഞങ്ങളുടെ തൊഴിലാളികളുടെ ജീവൻ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതിനാൽ പിന്തിരിയാതെ ഞങ്ങൾ മുന്നോട്ടു പോവുക തന്നെചെയ്തു .
.
അതിർതിക്കപ്പുറത്തുനിന്നുള്ള നിരന്തര ആക്രമണം നടക്കുന്ന അവിടെ എത്തിയ ഞങ്ങൾക്ക് അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശക്തമായ സുരക്ഷാ കവചത്തിലൂടെ ഞങ്ങളുടെ തോഴിലാളികളെയെല്ലാം പെട്ടെന്ന് തന്നെ അവിടുന്ന് സുരക്ഷിതമായി പുറത്തെത്തിക്കുവാനും സാധിച്ചു . സുരക്ഷിതമായാണ് അവിടെയും അവരെ താമസിപ്പിച്ചിരുന്നത് എങ്കിലും യുദ്ധഭൂമിയിൽ ജീവനും കയ്യിൽപിടിച്ച് ജീവിച്ചിരുന്ന ആ തോഴിലാളികളെല്ലാം രക്ഷപ്പെടാനുള്ള ആവേശത്തോടെ പെട്ടെന്ന് തന്നെ അവിടുന്ന് പോരുകയും ചെയ്തു
.
രാജ്യങ്ങളുടെ ശത്രുതയോ മതങ്ങളുടെ വേലിക്കെട്ടുകളോ ഭാഷയുടെ അതിർവരമ്പുകളോ വേർതിരിക്കാതെ , ഏതു മൃഗത്തിന്റെ മാംസമെന്നോ എവിടെ വളർന്ന പച്ചക്കറിയെന്നോ നോക്കാൻ പോലുമാകാതെ വിശപ്പടക്കാനുള്ള , ജീവൻ നിലനിർത്താനുള്ള ഒരുനേരത്തെ അന്നത്തിനും, ദൂരെ തങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരാലംബരായ തങ്ങളുടെ കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്ന പച്ചയായ ആ മനുഷ്യർ അവരുടെ ജീവൻ രക്ഷിക്കാനെത്തിയ ഞങ്ങളെ നന്ദിയോടെ സ്മരിച്ചുകൊണ്ട് ഒരുമയോടെ സാഹോദര്യത്തോടെ തങ്ങളുടെ വാഹനങ്ങളിലെയ്ക്ക് കയറുന്നത് ഞങ്ങളും ചാരിദാർത്യത്തോടെ നോക്കിനിന്നു .
.
അതുവരെയും തങ്ങളുടെ ജീവൻ കൊണ്ട് ഞങ്ങളുടെ ജീവിതവും ജീവനും സംരക്ഷിച്ചിരുന്ന അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളുടെ കൂടെത്തന്നെ ക്ഷമയോടെ ഉണ്ടായിരുന്നു . ഒടുവിൽ എല്ലാവരും പൊയ്ക്കഴിഞ്ഞു സ്ഥാപനവും പൂട്ടി ഞങ്ങൾ പുറത്തിറങ്ങുമ്പോൾ അവർ ഞങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും കൂടി സങ്കടിപ്പിക്കുകയും ചെയ്തുതന്നു .
.
സുരക്ഷാ പാതയൊരുക്കി ഞങ്ങളെ സുരക്ഷിതമായ ഇടത്തെത്തിക്കും വരെ ആ സുരക്ഷാ ഉദ്യോഗസ്ഥരും ഞങ്ങൾക്കൊപ്പം പോന്നു . അതിർത്തിക്കപ്പുറത്തുനിന്നുള്ള ആക്രമണപരിധി കഴിഞ്ഞ് ഞങ്ങൾ സുരക്ഷിതമായ ഇടത്തെത്തി എന്നുറപ്പുവരുത്തിയാണ് അവർ പിന്നെ തിരിച്ചുപോകാൻ തുടങ്ങിയത്. അതുവരെയും മുൾമുനയിൽ നിന്നിരുന്ന ഞങ്ങൾ, അവിടെ അവർ പോകുന്നതും നോക്കി നിന്ന് ഒരൽപം ആശ്വാസത്തോടെ അവർതന്നെ തന്ന വെള്ളവും ഭക്ഷണവും കഴിക്കാനും തുടങ്ങി .
.
ഞങ്ങൾക്കരികിൽ നിന്നും തിരിഞ്ഞ് പോകാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ ആ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം അപ്പോൾ . ഭക്ഷണം കുറേശ്ശേയായി കഴിക്കാൻ ആരംഭിച്ച ഞങ്ങളുടെ കണ്ണിൽ നിന്നും അവർ മറയാൻ തുടങ്ങും മുൻപാണ് അത് സംഭവിച്ചത് . അതിർത്തികടന്നെത്തിയ ഒരു ഷെൽ , ഞങ്ങളുടെ ജീവൻ രക്ഷിച്ച ആ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തെ തകർത്തെറിഞ്ഞു കളയുന്നത്‌ വേദനയോടെ, നടുക്കത്തോടെ ഞങ്ങൾക്ക് നോക്കി നിൽക്കേണ്ടി വന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, October 5, 2015

മാതൃ ഭാവേ …!!!

മാതൃ ഭാവേ …!!!
.
നിന്റെ മടിയിൽ ഇടത്തെ തുടയിൽ കിടന്നുകൊണ്ട് എനിക്കുനിന്റെ ഇടത്തെ മുല മതിയാവോളം കുടിക്കണമെന്ന് അവൻ തെല്ലൊരു അധികാരത്തോടെ ആവശ്യപ്പെട്ടപ്പോൾ ഉറക്കെ കരയാനാണ് പെട്ടെന്ന് തോന്നിയത് . അന്നാദ്യമായി അവനോടുള്ള ഇഷ്ടത്തോടെ , പതിയെ പതിയെ തുടങ്ങി അവളുടെ അകത്തളങ്ങൾ മുഴുവൻ കിടുങ്ങുമാറുച്ചതിൽ , ഹൃദയം നുറുങ്ങുന്ന വേദനയോടെ ... പിന്നെ ശാന്തമായ ഒരു പുഴപോലെ കടലിലേയ്ക്ക് ഒഴുകിയിറങ്ങിക്കൊണ്ട് ....!
.
പരിചയപ്പെട്ട നാൾ മുതൽ അവൻ അവൾക്കൊരു വികൃതിയായ പയ്യനായിരുന്നു . പ്രായത്തെക്കാൾ കുറഞ്ഞ പക്വത മനപ്പൂർവ്വം അഭിനയിക്കുകയാണ് അവനെന്ന് അവൾക്കറിയാമായിരുന്നിട്ടു കൂടിയും . .വേണ്ടാത്തതൊക്കെ പറഞ്ഞും ഇഷ്ടമില്ലാത്തത് സംസാരിച്ചും മനപ്പൂർവ്വം അവൻ അവളെ അരിശം കൊള്ളിക്കുമായിരുന്നു . എന്നിട്ടും പലകുറി ശ്രമിച്ചിട്ടും അവൾക്ക് അവനെ ഒരിക്കലും ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല എന്നതൊരു സത്യവും .
.

എല്ലാം നിർബന്ധപൂർവ്വം എന്നപോലെ തമാശയായി മാത്രം അവതരിപ്പിക്കുന്ന അവന്റെ സ്വഭാവം ചിലപ്പോഴെല്ലാം അവൾക്ക് അരോചകവുമായിരുന്നു . ചിലപ്പോൾ ഒരു വലിയ അഹങ്കാരിയായും മറ്റുചിലപ്പോൾ തീരെ വഷളനായും ചില സമയങ്ങളിൽ മോശമായൊരു തെമ്മാടിയായും പെരുമാറിയിരുന്ന അവനെ അവൾക്ക് പക്ഷെ വെറുക്കാനും കഴിഞ്ഞിരുന്നില്ല . ഒരിക്കൽ പോലും വ്യക്തതയോ സ്ഥിരതയോ , പക്വതയോടെയുള്ളതോ ആയ ഒരുസ്വഭാവ വിശേഷവും അവൻ കാണിച്ചിരുന്നേയില്ലെങ്കിലും .
.
എന്നിട്ടും തീർത്തും അഹങ്കാരത്തോടെ, ധാർഷ്ട്യത്തോടെ , ധൈര്യത്തോടെ വായിൽ തോന്നിയതൊക്കെ അതുപോലെ തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന അവന്റെ വാക്കുകൾക്കായി അവൾ കാത്തിരുന്നു . ആ വാക്കുകളിൽ അവൻ സൂക്ഷിക്കുന്ന അവന്റെ ഹൃദയം അവൾ തിരിച്ചറിഞ്ഞു . ആ അക്ഷരങ്ങളിൽ അവൻ കരുതുന്ന സത്യസന്തത അവൾ അനുഭവിച്ചറിഞ്ഞു . അവന്റെ ഓരോ വരികളും ആദ്യം വായിക്കുന്നത് താനായിരിക്കണമെന്ന് പിന്നെ പിന്നെ അവൾ സ്വയം നിർബന്ധം പിടിച്ചു . ഒരിക്കലും അവനെ അതറിയിച്ചിരുന്നില്ലെങ്കിലും അങ്ങിനെ ഭാവിച്ചിരുന്നില്ലെങ്കിലും അവനവളെ തിരിച്ചറിയുന്നുണ്ടെന്നു അവൾക്കറിയാമായിരുന്നു അപ്പോഴെല്ലാം .
.
സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവനാണ് അവനെന്ന് തനിക്കെപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും മാതൃത്വം എന്ന ഭാവം അവനിൽ അപരിചിതത്വം സൃഷ്ടിക്കുന്നത് അവൾ അതിശയത്തോടെ നോക്കി നിന്നു . ഒരിക്കലെ ഒരു വാഗ്വാദത്തിൽ മാതാവ് എന്നത് പണ്ടോരോ പറഞ്ഞത് പോലെ ബീജം സൂക്ഷിക്കാനുള്ള ഒരു വയൽ മാത്രമാണെന്ന് അവൻ വേദനയോടെ പറഞ്ഞത് തന്നെ ശരിക്കും അരിശം കൊള്ളിച്ചു .
.
മാതൃഭാവത്തെ അവൻ അങ്ങിനെ അപമാനിച്ചതിലെ അമർഷം കത്തിപ്പടരവേ ആ ജ്വാലയിൽ അവനെ എരിച്ചു കളയാനുള്ള വാശിയോടെ അവനെ തേടവേ തനിക്കു മുന്നിൽ പൊട്ടിവീണു ചിതറിയ തന്റെ കണ്ണാടിയിൽ പരന്നു പടർന്ന തന്റെ തന്നെ മാതൃഭാവം അപ്പോൾ തന്നെ നിശ്ചലയാക്കിയത് നിസ്സഹായതയോടെയല്ല , പസ്ചാതാപതോടെയാണ് അനുഭവിക്കേണ്ടി വന്നതെന്ന് തിരിച്ചറിവായിരുന്നു .
.
ചാരാൻ ചുമരുകൾ പോലും അപ്രാപ്യമായിടത്ത് തളർന്നിരിക്കവേ അന്നാദ്യമായി താൻ തന്റെ കാൽതുടകൾ നഗ്നമാക്കി . മാറിടവും . എന്നിട്ട് അവൻ ആവശ്യപ്പെട്ട പോലെ തന്റെ ഇടത്തെ മുല കയ്യിലെടുത്ത് അവനുവേണ്ടി കാത്തിരിക്കവേ, അനുഭവിക്കുകയായിരുന്നു, പശ്ചാത്താപം പാപ പരിഹാരമല്ലെന്ന് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
സമർപ്പണം : മാതാക്കളാൽ തിരസ്കരിക്കപ്പെടുന്ന ഓരോ കുഞ്ഞിനും

Wednesday, September 30, 2015

കുടുംബിനി ...!!!

കുടുംബിനി ...!!!
.
എങ്ങിനെയാണ് വല്ല്യേട്ടന് എന്നെ അറിയുക എന്ന് ചോദിച്ചുകൊണ്ടാണ് അവൾ എന്റെ ഇൻ ബോക്സിൽ ആദ്യമായി കയറി വന്നത് . ഞാൻ എഴുതിയ ഒരു കഥ അവളുടെതാണെന്നും അത് ആരാണ് എന്നോട് പറഞ്ഞതെന്നും അവൾക്ക് അറിഞ്ഞേ പറ്റു എന്ന വാശിയിൽ തന്നെയായിരുന്നു അവൾ അപ്പോൾ . അവളെ ഞാൻ ആദ്യമായി അറിയുകയാണെന്നും , ആ എഴുതിയത് എനിക്ക് നേരിട്ട് അറിയാവുന്ന മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതമാണെന്നും അവളെ വിശ്വസിപ്പിക്കാൻ ഏറെ നേരമെടുക്കേണ്ടി വന്നു എനിക്ക് .
.
എപ്പോഴും അവരുടെ വീട്ടിൽ വരാറുള്ള മകളുടെ അടുത്ത കൂട്ടുകാരിയെ ആരും വീട്ടിലില്ലാത്ത സമയത്ത് പീഡിപ്പിക്കുകയും പിന്നെ, കൂട്ടുകാർക്ക് നൽകുകയും ചെയ്യുകവഴി പോലീസ് പിടിയിലായ ഭർത്താവിനെതിരെ കോടതിയിൽ മൊഴി നൽകി , പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പരിശ്രമിച്ച് തിരിച്ച് വീട്ടിലെത്തി രണ്ടു പെണ്മക്കളെയും കൊന്ന് ആത്മഹത്യ ചെയ്യുന്ന യുവതിയായ ഒരമ്മയുടെ കഥയായിരുന്നു അത് . അതുപക്ഷെ അവളുടെതിനോട് സാമ്യമുണ്ടെന്ന് വിശ്വസിക്കാൻ എനിക്കും പ്രയാസമായി തോന്നി അപ്പോൾ .
.
എപ്പോൾ വിളിച്ചാലും ഒരുപാട് വിശേഷങ്ങൾ പറയാൻ ബാക്കിവെക്കുന്ന അവളോട്‌ സംസാരിക്കാൻ എനിക്കേറെ ഇഷ്ടമായിരുന്നു . അവൾക്ക് സംസാരിക്കാൻ സമയം തികയാതെ വരാറേ ഉള്ളൂ എപ്പോഴും എന്നുതോന്നും എനിക്ക് . ഒരു കാര്യം കുറഞ്ഞവാക്കുകളിൽ അവൾ വ്യക്തമായി വിശദീകരിക്കുന്നത് കൌതുകതോടെയാണ് ഞാൻ കേട്ടുനില്ക്കാറുള്ളത് . വിശാലമായ ഈ ലോകത്തെ കുറിച്ചോ, ഈ ഭൂമിയിലെ മറ്റുള്ളവരെ കുറിച്ചോ ഒരിക്കലും പറയാത്ത അവൾക്ക് എന്നിട്ടും ഒരിക്കലും വിഷയദാരിദ്ര്യം ഉണ്ടാകാറേയില്ല എന്നത് എനിക്ക് അത്ഭുതവും . വാചാലതയുടെ വാങ്ങ്മയ ലോകത്ത് അക്ഷരങ്ങൾ കൊണ്ട് അവൾ ചിത്രം വരയ്ക്കുകയായിരുന്നു എപ്പോഴും . അവളുടെ തന്നെ നേർചിത്രം .
.
ഒരു ശരാശരി സാധാരണ വീട്ടമ്മയുടെ പതിവ് പരിദേവനങ്ങൾ മാറ്റിവെച്ച് ഭർത്താവിന്റെ വഴിപിഴച്ച ബന്ധങ്ങളെക്കുറിച്ച് പരാതി പറയാതെ , മക്കളെ കുറിച്ചുള്ള വ്യാകുലതകൾ മറച്ചുവെക്കാതെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പൂഴ്തിവെക്കാതെ അവൾ പക്ഷെ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് , അവളുടെ സ്വന്തം കുടുംബത്തെ കുറിച്ചായിരുന്നു , വാടകക്കാശുപോലും കൃത്യമായി കൊടുക്കാതതെങ്കിലും സ്വന്തമായി അവൾ കരുതുന്ന അവളുടെ വീടിനെ കുറിച്ചായിരുന്നു . എത്ര പറഞ്ഞാലും കൊതിതീരാതെ .
.
പിന്നെ അവൾക്കു പറയാനുണ്ടായിരുന്നത് പ്രണയത്തെ കുറിച്ചായിരുന്നു . അഞ്ചാം ക്ലാസ്സുമുതൽ അവളെ നിശബ്ദം പ്രണയിക്കുന്ന , അവളെ ജീവനുതുല്ല്യം സ്നേഹിക്കുന്ന , എപ്പോഴും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും കരുതലോടെ നോക്കുകയും ചെയ്യുന്ന , ഒരു നോട്ടം കൊണ്ടുപോലും അവളെ അശുധിയാക്കാത്ത അവളുടെ കളിക്കൂട്ടുകാരനെക്കുറിച്ചല്ല അത് പക്ഷെ , അവളെ ഒരു സ്ത്രീയായി പോലും കാണാൻ കൂട്ടാക്കാത്ത അവളുടെ സ്വന്തം ഭർത്താവിനോടുള്ള അവളുടെ അടങ്ങാത്ത സ്നേഹത്തെക്കുറിച്ചായിരുന്നു എന്നുമാത്രം . ഹൃദയം നിറഞ്ഞു കവിയുന്നത്രയും ആവേശത്തോടെ .
.
എല്ലാ ഭാരതീയരും എന്റെ സഹോദരിമാരൊന്നുമല്ലെന്നു ഞാൻ കളിയാക്കി പറയുമ്പോഴൊക്കെ അവൾ എന്നെനോക്കി കൊഞ്ഞനം കുത്തി . നീ വളരെ സുന്ദരിയാണെന്ന് ഞാൻ വാശി കയറ്റുമ്പോഴൊക്കെ അവളെനിക്ക്‌ സൌന്ദര്യമുള്ള അവളുടെ ചിത്രങ്ങൾ അയച്ചുതന്നു . അവളുടെ പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുട്ടികളെ മാറോട് ചേർക്കും പോലെ, അവളുടെ എല്ലാമെല്ലാമായ ഭർത്താവിനെ ഹൃദയത്തിൽ അലിയിക്കുംപോലെ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് .
.
പ്രണയം പ്രേമമാകുന്നിടത് പാപം തുടങ്ങുന്നു എന്നവൾ പറഞ്ഞുവെച്ചപ്പോൾ അവൾക്കൊരു മഹതിയായ സന്ന്യാസിയുടെ ഭാവമായിരുന്നു എന്ന് തോന്നി. പ്രേമവും പ്രണയവും രണ്ടാണെന്ന് അവൾ എത്ര ലളിതവും വ്യക്തവുമായാണ് വിവരിച്ചത് എന്നത് അത്ഭുതത്തോടെയാണ് ഞാൻ കേട്ടുനിന്നത് . മാംസമോഹിതം പ്രേമം , മാനസ മോഹിതം പ്രണയം . അവൾ ജീവിക്കുന്നത് പ്രണയിക്കാൻ വേണ്ടിമാത്രവും എന്നും അവൾ കൂട്ടി ചേർത്തിരുന്നു ഒപ്പം .
.
മാംസം മണക്കുന്ന അകത്തളങ്ങളും ദീർഘ നിശ്വാസങ്ങൾ തട്ടി തകരുന്ന ചുമരുകളും ചായംതേച്ച മുഖങ്ങളും ശൂന്ന്യമായ ഹൃദയങ്ങളും കൂടുതലുള്ള ഈ ജീവിത പുസ്തകത്തിൽ ഒരു തപസ്യയോടെ, തന്നെ തന്റെ കുടുംബത്തിനു വേണ്ടി മാത്രം സമർപ്പിക്കുന്ന മറ്റൊരു പെണ്കുട്ടിയെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞു എന്നത് എന്നെ ഏറെ ചാരിതാർത്യപ്പെടുത്തി . എനിക്കുപോലും മാതൃകയാകുന്ന ആ മഹാ മനസ്സിന് പ്രണയത്തോടെ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, September 19, 2015

പണിയെടുക്കുന്നവരുടെ സമരം.....!!!

പണിയെടുക്കുന്നവരുടെ സമരം.....!!!
.
സമരം എന്നത് ജീവിതമാണ് പലപ്പോഴും . എന്നാൽ ചിലപ്പോഴെല്ലാം അങ്ങിനെയല്ലാതെയും ഉണ്ടുതാനും . മദ്യപിച്ച് ജോലിചെയ്യാൻ സമ്മതിക്കാത്തതിന് സമരം ചെയ്യുന്നവരും , അഴിമതി നടത്താൻ സമ്മതിക്കാത്തതിന് സമരം നടത്തുന്നവരും കൃത്യവിലോപത്തിന് പിടിക്കപ്പെട്ടതിന്റെ പേരിൽ സമരം നടത്തുന്നവരും ഒക്കെയുള്ള നമ്മുടെ ഈ നാട്ടിൽ ജീവിത സമരങ്ങളും ജീവിക്കാനുള്ള സമരങ്ങളും അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളും ഉള്ളതുപോലെ സമരത്തിന്‌ വേണ്ടിയുള്ള സമരങ്ങളും ഒത്തുതീർപ്പ് സമരങ്ങളും പൊതുജനത്തെ വിഡ്ഢിയാക്കാനുള്ള സമരങ്ങളും ധാരാളം .
.
ഒരു വ്യക്തി തന്റെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകാനാകാത്ത വിധം പ്രാരാബ്ദങ്ങളിൽ പെട്ട് ഉഴലുമ്പോഴാണ്‌ സാധാരണയായി സമരമുഖത്തേയ്ക്കിറങ്ങാൻ നിർബന്ധിതനാകുന്നത് . നമ്മുടെ നാട്ടിലാണെങ്കിൽ അതിന് ശക്തമായ പിന്തുണയും വ്യക്തമായ നയങ്ങളും ചട്ടക്കൂടുകളും മുന്നിൽ നിന്ന് നയിക്കാൻ യൂണിയനുകളും നേതാക്കളും ഒക്കെയുണ്ട് താനും .
.
എന്നാൽ പലപ്പോഴും ഈ യൂണിയനുകളും നേതാക്കളും അവകാശികൾക്കൊപ്പം നിൽക്കുന്നതിനു പകരം അവകാശങ്ങൾ നിഷേധിക്കുന്നവർക്കൊപ്പമാണ് നിൽക്കാറുള്ളത് എന്നതാണ് യാഥാർത്ഥ്യം . അത് ചിലപ്പോൾ വ്യക്തി പരമോ സംഘടനാപരമോ രാഷ്ട്രീയപരമോ ഒക്കെയായ കാരണങ്ങൾ കൊണ്ടാകാം . എന്നാൽ അതിന്റെ ഫലം , യഥാർത്ഥത്തിൽ നീതി ലഭിക്കേണ്ടവർക്ക് അത് ലഭിക്കുന്നില്ല എന്നതും തത്ഫലമായി അവർക്ക് ഇവരിലൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുന്നു എന്നതുമാണ്‌ .
.
പണിയെടുക്കുന്നവർക്ക് അവർക്കുള്ള ന്യായമായ അവകാശങ്ങൾ ലഭിക്കണം എന്നതിൽ തർക്കമില്ല . പലപ്പോഴും അത് നടപ്പിലാക്കുന്നുമുണ്ട് മിക്ക മുതലാളിമാരും എന്നതാണ് യാധാർത്യവും . എന്നാൽ ഫലത്തിൽ അത് പണിയെടുക്കുന്നവർക്ക് നേരിട്ട് എത്താറില്ല എന്നുമാത്രം . അവർക്ക് ഇടയിൽ നിൽക്കുന്ന മധ്യവർഘവും ഇടത്തട്ടുകാരും സംഘടനകളും നേതാക്കളുമാണ് ഇവരുടെ ഈ അവകാശങ്ങൾ എല്ലായ്പ്പോഴും കവർന്നെടുക്കാറുള്ളത് .
.
ചൂഷണം ചെയ്യപ്പെടുന്നതിൽ പലപ്പോഴും മുന്നിലുള്ളത് സ്ത്രീകളാണ് എന്നത് അവർ ബലഹീനരാണ് എന്നതുകൊണ്ടല്ല , മറിച്ച് അവർക്ക് ക്ഷമാ ശീലവും സഹനവും ഒക്കെ കൂടുതൽ ഉള്ളതുകൊണ്ടാണ് എന്നതാണ് പലരും തിരിച്ചറിയാതെ പോകുന്നത് . എന്നാൽ എല്ലാ ക്ഷമയ്ക്കും അതിരുകളുണ്ട്‌ എന്നും അവർ ഓർക്കാതെ പോകുന്നു . അങ്ങിനെ എല്ലാ അതിരുകളും ലംഘിക്കുമ്പോൾ ഇവരും സമരമുഖത്തേയ്ക്കിറങ്ങാൻ നിർബന്ധിതരാകും . അപ്പോൾ പക്ഷെ അവരെ തടയുക അസാധ്യവുമാകും .
.
നേതാക്കളിലും സംഘടനകളിലും വ്യവസ്ഥിതികളിലും ഉള്ള വിശ്വാസം നഷ്ടപെടുക എന്നത് സത്യത്തിൽ സമൂഹത്തിന്റെ ഭാവിക്കുതന്നെ ദോഷമാണ് എന്ന് ആരും തിരിച്ചറിയുന്നില്ല . താത്കാലികമായി ഒരു വിജയം ഉണ്ടാകുമെങ്കിലും അത് വ്യവസ്ഥാപിതമായ കെട്ടുറപ്പുള്ള ഒരു സമൂഹത്തിന് തീർത്തും ദോഷകരമാണ് . അതുപക്ഷെ തിരിച്ചറിയേണ്ടത് നേതാക്കളും സംഘടനകളും സർക്കാരും സമൂഹം തന്നെയുമാണ് .
.
തങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം സംഭവിക്കുന്നത്‌ , പാവങ്ങളായ തൊഴിലാളികളെ ചൂഷണം ചെയ്തും മുതലാളിമാർക്ക് സഹായം ചെയ്തും തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത് നേതാക്കൾക്കും സംഘടനകൾക്കും സഹിക്കാവുന്നതിലും അപ്പുറമാകും . അവിടെ അവർ സമരമുഖം ശിധിലമാക്കാനുള്ള എല്ലാ അടവുകളും പയറ്റും. അതോടെ തൊഴിലാളികൾ വീണ്ടും ദുരിതത്തിൽനിന്നും ദുരിതത്തിലേക്ക് നയിക്കപ്പെടും . അതുപിന്നീട്‌ പാവങ്ങളും നിരാശരുമായ തൊഴിലാളികളെ നയിക്കുക അക്രമങ്ങളിലേക്കും അരാജകത്വത്തിലേയ്കുമായിരിക്കുകയും ചെയ്യും .
.
തൊഴിലെടുക്കുന്ന ആളുകളുടെ സമൂഹത്തിൽ എപ്പോഴും ദുരിതം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾ തന്നെയാണ് എന്നത് സത്യമാണ് . സാമൂഹികമായ ചെരിതിരിവോ സ്ത്രീകളെ അടിച്ചമർത്തുന്നു എന്നതുകൊണ്ടോ ഒന്നുമല്ല അത് . സ്ത്രീകൾക്കാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂടുതൽ ഉത്തരവാദിത്വവും എന്നതുകൊണ്ടാണ് ഇത് . എന്നാൽ ഇതുമാനസ്സിലാക്കാത്തത് സ്ത്രീകളും അവരുടെ സംഘടനകളും തന്നെയാണ് എന്നതാണ് ഏറ്റവും വേദനാജനകം .
.
പരസ്യമായി വ്യഭിച്ചരിക്കാനുള്ള അവകാശതിനുവേണ്ടിയും ചുംബിക്കാനുള്ള സ്വാതന്ത്ര്യതിനുവേണ്ടിയും ആർത്തവകാലത്ത് ആരാധനാലയങ്ങളിൽ പോകാൻ വേണ്ടിയും ഒക്കെ സമരം ചെയ്യുന്ന ഇവിടുത്തെ ഒരു സ്ത്രീ സംഘനടയും വയനാട്ടിലെ പട്ടിണികിടന്നു മരിക്കരായ സ്ത്രീകൾക്കുവേണ്ടിയോ കന്നുകാലികൾക്കുള്ളതിനേക്കാൾ മോശമായ അവസ്ഥയിൽ ജീവിക്കുന്ന തോട്ടം തൊഴിലാളികൾക്കുവേണ്ടിയോ, ജോലിയും പിന്നെ ചെയ്ത ജോലിക്കുള്ള കൂലിയും കിട്ടണമെങ്കിൽ മേലാളന്മാർക്ക് തുണിയഴിച്ചുകൊടുക്കേണ്ടിവരുന്ന അരപ്പട്ടിണിക്കാർക്കുവേണ്ടിയോ ശബ്ദമുയർത്തികാണാറില്ല എന്നത് ലജ്ജാവഹം തന്നെ .
.
സമരം എന്നാൽ മാറ്റമാണ് . സ്വയം മാറാൻ തയ്യാരാകാത്തവരെ കാലം മാറ്റുകതന്നെ ചെയ്യും . ഓർക്കുക എല്ലായ്പോഴും എല്ലാവരും ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, September 7, 2015

നഷ്ടപ്പെടുന്നവരുടെ ജീവിതങ്ങൾ ...!!!

നഷ്ടപ്പെടുന്നവരുടെ ജീവിതങ്ങൾ ...!!!
.
നിത്യവൃത്തിക്ക് മാത്രമുള്ള വകയെ ഉള്ളുവെങ്കിലും മൂന്നോ നാലോ വർഷത്തിലൊരിക്കൽ മാത്രമേ ഒരു അവധിയെടുത്ത് നാട്ടിൽ പോകാൻ പറ്റു എന്നുറപ്പുള്ളത് കൊണ്ടാണ് അക്കുറി അയാൾ ഭാര്യയെ ഒരു വിസിറ്റിംഗ് വിസയിൽ കൊണ്ടുവരാൻ തീരുമാനിച്ചത് . കല്ല്യാണം കഴിച്ചിട്ട് തന്നെ രണ്ടു വർഷമായിട്ടും ഇതുവരെ കൂടെനിന്നത് ഇരുപതു ദിവസം മാത്രമെന്നതും അയാളെ ആ പ്രാരാബ്ദം പേറാൻ നിർബന്ധിതനുമാക്കി ..
.
ഔദ്യോഗിക വാഹനമോ വീടോ ഒന്നുമില്ലാത്തതിനാൽ ഒരു സുഹൃത്തിന്റെ പേയിംഗ് ഗസ്റ്റ്‌ ആയിട്ടായിരുന്നു അവർ താമസിച്ചിരുന്നത് . തിരക്കൊഴിഞ്ഞ ഒരു നഗര ഭാഗത്ത്‌ . മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ അവർ യാത്ര പലപ്പോഴും കാൽനടയാക്കി . ടാക്സിയിൽ പോകണം എന്നതിനാൽ ദൂരെ സ്ഥലങ്ങളിലെയ്ക്കൊന്നും അവർ അങ്ങിനെ പോകാറുമില്ലായിരുന്നു . കിട്ടുന്ന സമയമത്രയും തങ്ങളുടെ ലോകത്ത് അവർ സ്വർഗ്ഗം തീർത്തു .
.
ഒരുമാസം കഴിഞ്ഞത് അവർ അറിഞ്ഞതുതന്നെ അവൾക്കു വിശേഷമുണ്ട്‌ എന്ന തിരിച്ചറിവിൽ നിന്നായിരുന്നു . കാത്തുകാത്തിരുന്ന മഹാഭാഗ്യം . അവളുടെയും അയാളുടെയും വീട്ടുകാരും ഏറെ സന്തോഷിച്ചു ആ വാർത്തയിൽ . പിന്നെ ജീവിതം സ്വപ്നങ്ങളിലായി . തങ്ങളുടെ ആ കൊച്ചു മുറിയിൽ അവർ രാജകൊട്ടാരം തീർത്തു. നടപ്പാതകളിൽ അവർ കുഞ്ഞിക്കാലടികൾ വെച്ച് കളിച്ചു . അകത്തളങ്ങളിൽ അവർ ഒച്ചയില്ലാതെ സംസാരിച്ചു ....
.
ആദ്യമായി ആശുപത്രിയിൽ പോകാനാണ് അന്നവർ അപ്പോൾ പുറത്തിറങ്ങിയത് . അയാൾ ജോലി കഴിഞ്ഞെത്തുന്നതും കാത്തിരുന്നിരുന്ന അവൾ , അവരുടെ ആ അതിവിശേഷപ്പെട്ട വിശേഷം ഔദ്യോഗികമായി അറിയാൻ അടുത്തുള്ള ഡോക്ടറുടെ അടുതെതാൻ വെമ്പൽ കൊണ്ടു . എന്നാൽ ജോലി സ്ഥലത്തെ ചില അത്യാവശ്യ കാര്യങ്ങളാൽ പതിവിലും താമസിച്ചാണ് അന്നുപക്ഷേ അയാൾക്കെത്താൻ കഴിഞ്ഞിരുന്നത് അതുകൊണ്ട് തന്നെ ഇറങ്ങാനും വൈകി .
.
വന്നപാടെ അവളെയും കൊണ്ട് പുറത്തിറങ്ങിയ അയാൾ പോകും വഴി അവളെ പുറത്തു നിർത്തി തൊട്ടടുത്ത്‌ സാധാരണയിൽ സാധനങ്ങൾ വാങ്ങാറുള്ള കടയിൽ ഒരു ടെലിഫോണ്‍ കാർഡ്‌ വാങ്ങാൻ കയറിയതാണ് . ആശുപത്രി വിശേഷം നാട്ടിൽ വിളിച്ചറിയിക്കാൻ . തിരിച്ചിറങ്ങി നോക്കുമ്പോൾ അവളില്ല . അപ്പുറത്തേയ്ക്ക് നടന്നു തുടങ്ങിയിരിക്കും എന്ന് കരുതി ചുറ്റും നടന്നു നോക്കിയിട്ടും കാണാതെ വന്നപ്പോൾ അയാൾക്ക്‌ പേടിയായി .
.
ചുറ്റുമുള്ളവരും വിവരമറിഞ്ഞ് ഓടിക്കൂടി . പക്ഷെ ആരും അവളെ കണ്ടവരില്ല . ഒരുവണ്ടി തിടുക്കത്തിൽ പാഞ്ഞുപോകുന്നത് കണ്ടു എന്ന് ചിലർ പറഞ്ഞു കേട്ടിരുന്നു ഇടയ്ക്ക് . അല്ലാതെ ഒന്നിനും സ്ഥിരീകരണമില്ല . പതിയെ പതിയെ , തെരുവിൽ കാണാതാകുന്നവരുടെ അജ്ഞാത ലോകത്തിലേയ്ക്ക് അവളും യാത്രയായി എന്ന തിരിച്ചറിവിൽ അയാൾക്ക്‌ പിന്നെ അയാളെത്തന്നെയും നഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു അപ്പോൾ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, August 30, 2015

വാർദ്ധക്യേ ....!!!

വാർദ്ധക്യേ ....!!!
.
മേഘവിസ്പോടനങ്ങളിലൂടെയും മഞ്ഞുപാളികൾ അടർന്നു വീണും അപ്രതീക്ഷിത പ്രളയങ്ങളുണ്ടാകുന്ന ആ അതിമനോഹര ഹിമാലയൻ ഗ്രാമം എന്നും എന്റെ സ്വപ്നമായിരുന്നു . അതുകൊണ്ട് തന്നെ അവിടേക്ക് പോകാനുള്ള ഔദ്യഗികവും അല്ലാത്തതുമായ എതൊരവസരവും ഞാൻ നഷ്ടപെടുത്താറുമില്ല . എന്റെ ഒരു സുഹൃത്ത്‌ അവളുടെ ജോലി മാറ്റത്തിലൂടെ കുടുംബ സമേതം അവിടേക്ക് താമസം മാറ്റിയപ്പോൾ പിന്നെ ഞാൻ അവിടെ ചെല്ലുമ്പോഴെല്ലാം അവളുടെ കൂടെ താമസിക്കണമെന്നത് അവർക്ക് നിർബന്ധവുമായിരുന്നു .
.
സൌകര്യങ്ങൾ കുറവുള്ള അവളുടെ വളരെ പഴയ ആ ഔദ്യോഗിക വസതി പക്ഷെ എപ്പോഴും ഹൃദ്യമായിരുന്നു . ഒരു വസന്തത്തിന്റെ അപ്പാടെ എന്നപോലെ ആഘോഷം നിറഞ്ഞതും . രണ്ടുകുട്ടികളും അവളോടൊപ്പം ജോലിചെയ്യുന്ന ഭർത്താവും അവൾക്ക് എന്നും ഉത്സവങ്ങളുടെ ആരവം നിറഞ്ഞതും ആയിരുന്നു .
.
അക്കുറിപക്ഷേ അറിയിക്കാതെയാണ് അന്ന് ഞാൻ അവിടെ ചെന്നത് . അവൾ അവിടെ ഇല്ലാതിരുന്നതിനാൽ അവളുടെ ഭർത്താവും കുട്ടികളും കൂടിയാണ് എന്നെ സ്വീകരിച്ചത് . കഴിഞ്ഞ പ്രാവശ്യം ഞാൻ ഉറപ്പുനല്കിയിരുന്ന പുസ്തകങ്ങൾക്ക് വേണ്ടി കുട്ടികൾ എന്റെ ബാഗ്‌ വാങ്ങിയപ്പോൾ അദ്ദേഹം എന്നെ സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി .
.
ക്ഷീണിതനായിരുന്നതിനാൽ ഒന്ന് കുളിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പതിവിനു വിപരീതമായി അവരുടെ ബെഡ്റൂമിലെ ബാത്ത്റൂമിലേയ്ക്കാണ് എന്നെ കൊണ്ട് പോയത് . അവരുടെ ബെഡ്റൂമിൽ മറ്റാരെയും കയറ്റാറില്ലാത്ത അവർ എന്നെ അങ്ങോട്ട്‌ കൊണ്ടുപോയത് തെല്ലൊന്ന് അതിശയിപ്പിച്ചെങ്കിലും അപ്പോഴത്തെ തിരക്കിൽ ഞാൻ ഓടിക്കയറി കുളിക്കാൻ തുടങ്ങി .
.
കുളികഴിഞ്ഞ് വന്നപ്പോഴേക്കും അദ്ദേഹം എനിക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു . ഒരു ശുദ്ധ വെജിറ്റേറിയനായ എന്നെ പോറ്റാൻ വിഷമമാണെന്ന് അവൾ എപ്പോഴും പറയുമെങ്കിലും എനിക്കെപ്പോഴും അവർ പ്രത്യേകമായും ഭക്ഷണം തയ്യാറാക്കുമായിരുന്നു . കുട്ടികളും കൂടി ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം കുറച്ചു ജോലികൂടി ബാക്കിയുണ്ടെന്ന് പറഞ്ഞ് അടുക്കളയിൽ തിരിച്ചു കയറി..
.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മുറ്റത്ത്‌ ഒരു ഓട്ടോ വന്നുനിന്നതറിഞ്ഞ് കുട്ടികൾ അമ്മ വന്നെന്നും പറഞ്ഞ് അങ്ങോട്ട്‌ ഓടിയപ്പോൾ ഞാനും എഴുന്നേറ്റു . അപ്പോഴേക്കും അവൾ സഹായത്തിനായി അദ്ധേഹത്തെ വിളിക്കുന്നതറിഞ്ഞ് വേഗം കൈ കഴുകി ഞാൻ അവൾക്കടുത്തേയ്ക്ക്‌ ഓടിയെത്തി . അപ്പോഴേക്കും അവൾ കുട്ടികളുടെ സഹായത്തോടെ വിവശരും അവശരുമായ ഒരു അച്ഛനെയും അമ്മയെയും ഓട്ടോയിൽ നിന്നും കൈപിടിച്ച് ഇറക്കുകയായിരുന്നു .
.
എന്നോട് പറയാതെ ചെന്നതിലുള്ള പരിഭവം ആഗ്യത്തിൽ കാണിച്ച് അവരെ കൂട്ടി അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ക്ഷമ ചോദിച്ച് ഞാനും അവളെ സഹായിച്ചു . അവരെ അകത്തു കൊണ്ടുപോയി കിടത്തുമ്പോഴാണ്‌ എന്തുകൊണ്ടാണ് ഞാൻ പതിവായി ഉപയോഗിക്കാറുള്ള ആ മുറി എനിക്ക് തരാതിരുന്നതെന്ന് മനസ്സിലായത്‌ . എനിക്കപരിചിതരായ അവർ ആരെന്ന ചോദ്യഭാവത്തിന് പിന്നെ പറയാം മറുപടിയെന്ന് ആംഗ്യം കാണിച്ച് അവൾ ക്ഷീണിതരായ അവരെ അവിടെ കട്ടിലിൽ കിടക്കാൻ സഹായിച്ചു . പിന്നെ എന്നെയും കൂട്ടി വാതിലടച്ച് പുറത്തു കടന്നുകൊണ്ട് പറയാൻ തുടങ്ങി .
.
നാൽപത്‌ വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനൊടുവിൽ എഴുപതു കാരനും അസുഖബാധിതനുമായ ആ അച്ഛനെ ഉപേക്ഷിക്കാൻ കൊണ്ടുപോയ മക്കളുടെ കയ്യിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചു വാങ്ങി കൊണ്ടുവന്നതാണ് അറുപത്തിയഞ്ചുകാരിയായ ആ അമ്മ . എന്നിട്ട് അവളുടെ സഹായത്തോടെ അടുത്ത ഒരു കടമുറിയിൽ കച്ചവടം നടത്തി ജീവിതത്തിനുള്ള മാർഗ്ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇനി ആ അമ്മയെന്ന് അവൾ പറഞ്ഞു നിർത്തിയപ്പോൾ എന്നെപ്പോലുള്ള മക്കളെയോർത്ത് എന്റെയും ശിരസ്സുകുനിഞ്ഞു പോയി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, August 24, 2015

ആഘോഷിക്കേണ്ട യുവത്വം ...!!!

ആഘോഷിക്കേണ്ട യുവത്വം ...!!!
.
യുവതയ്ക്ക് എല്ലാം ആഘോഷമാണ് . എന്നും ആഘോഷമാണ് . ജനനവും മരണവും എന്തിന് ജീവിതം തന്നെയും ആഘോഷമാക്കുന്നവരാണ് യുവത്വം എല്ലായ്പോഴും. എല്ലാ കാലത്തും അത് അങ്ങിനെതന്നെ ആയിരുന്നു താനും . അല്ലെങ്കിൽ തന്നെയും അത് അങ്ങിനെതന്നെയാണ് വേണ്ടതെന്നുമാണ് എന്റെ അഭിപ്രായവും . ആഘോഷമില്ലാതെ പിന്നെ എന്ത് ജീവിതം .
.
ആഘോഷിക്കാൻ വേണ്ടിത്തന്നെയാണ് ഓരോ ഉത്സവങ്ങളും . അത് ഓണമായാലും പെരുന്നാളായാലും പൂരമായാലും നേർച്ചയായാലും . ഓരോ ആഘോഷങ്ങളും യുവതയ്ക്കുള്ളതുമാണ് . അത് അതാതു കാലഘട്ടത്തിനനുസരിച്ചുള്ള രീതികൾക്കും പരിഷ്കാരങ്ങൾക്കും അനുസരിച്ച് തന്നെ ആവുന്നതും സ്വാഭാവികവും .
.
യുവതയുടെ ആഘോഷങ്ങളെ പലപ്പോഴും പലരും വിമർശിക്കാറുണ്ട് . ആഘോഷത്തിന്റെ ഈ യുവത്വം കഴിഞ്ഞ് ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും പ്രാരാബ്ധങ്ങളും പേറി ജീവിതവുമായി മല്ലിടുന്ന മുതിർന്നവരുടെ ഇടയിൽനിന്നാണ് പലപ്പോഴും അതുണ്ടാകാറുള്ളത് എന്നതാണ് അതിലെ വിരോധാഭാസവും .
.
തീർച്ചയായും എല്ലാറ്റിനും അതിർവരമ്പുകളും നിയന്ത്രണങ്ങളും വേണമെന്നതിൽ സംശയമില്ല . ഇവിടെയും അതുപോലെ ഈ ആഘോഷങ്ങൾ അതിരുവിടാതെ നോക്കേണ്ടത് , നിയന്ത്രിക്കേണ്ടത് അത് ആഘോഷമാക്കുന്നവരെക്കാൾ അവിടുത്തെ മുതിർന്നവർ തന്നെയാണ് .തീർച്ചയായും അത് അവരുടെ കടമയും ഉത്തരവാദിത്വവും തന്നെയാണ് താനും.
.
എന്നാൽ , മുതിർന്നവർ തങ്ങളുടെ കടമയും ഉത്തരവാദിത്വവും ശരിയായ രീതിയിൽ നിർവ്വഹിക്കാതെ ആഘോഷിക്കുന്ന യുവതയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും അടിച്ചമർത്തുന്നതും യുവത്വത്തോട്‌ എന്നപോലെ ഈ സമൂഹത്തോടും ചെയ്യുന്ന നീതികേടും ക്രൂരതയുമാണ് .
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, August 18, 2015

ഒരുമിച്ചൊരു വാക്കിലേക്ക് ...!!!

ഒരുമിച്ചൊരു വാക്കിലേക്ക് ...!!!
.
ഒരു വാക്കിന്റെ ഇങ്ങേ അറ്റത്തു നിന്നും അടുത്ത വാക്കിന്റെ തുടക്കം വരെയുള്ള സമയമാണ് ഈ ലോകത്തിലെ ഏറ്റവും അമൂല്ല്യമായതെന്ന് അവൾ ആവേശത്തോടെ പറഞ്ഞു നിർത്തിയിട്ട് തന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിയിരുന്നപ്പോൾ താൻ തന്നിലലിഞ്ഞു ചേർന്നിരുന്ന മൌനത്തിന്റെ കറുത്ത പാടുകൾ മെല്ലെ മായ്ച്ചു കളയുകയായിരുന്നു .
.
ഇനിയുമൊരു ശിലാ കാലം . അവിടേയ്ക്കുള്ള ദൂരത്തിനു മാത്രം അടുപ്പമില്ല , അകലവും . എന്നിട്ടും അസാദ്ധ്യമാകുന്ന യാത്രയുടെ നേർ രേഖകൾ ഭാണ്ഡങ്ങൾക്ക് വേണ്ടി കരുതിവെക്കുന്നു , കാത്തിരിക്കുന്നു . അവിടെമാത്രം പക്ഷെ മൗനമില്ല , വാചാലതയും .
.
അവളുടെ നഷ്ടപ്പെട്ടുപോയ കണ്ണുകളിൽ തന്നെയായിരുന്നു അവളുടെ കാഴ്ച്ചയുടെ ബാക്കിയും എന്ന് അപ്പോഴും എപ്പോഴത്തേയും പോലെ താൻ മാത്രം അറിയാതെപോയി . എന്നിട്ടും അവൾ മാത്രം കരുതിവെച്ചു . അവൾ വരച്ച ചിത്രങ്ങളിൽ ചായങ്ങൾ ചാലിച്ച് ചേർക്കാൻ .
.
അവൾ കൊട്ടിയടച്ചുവെച്ച കാതുകൾക്കുള്ളിലായിരുന്നു അവളുടെ ശബ്ദങ്ങളത്രയും എന്നതും താൻ മാത്രം സ്വയം മറന്നുപോയി . അവളുടെ രക്തം കിനിയുന്ന ധമനികളുടെ ജീവനുള്ള ആ സ്പർശനത്തിന്റെ നഗ്നത തിരിച്ചറിയാതിരുന്നത് പോലെ .
.
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുക എന്നത് ചലനത്തിന്റെ നിയോഗമെന്നാണ് അവൾ പിന്നെ പറഞ്ഞിരുന്നത് . നിയോഗിക്കപ്പെടുന്നവർ അത് അനുസരിക്കാൻ ബാധ്യസ്ഥരെന്നും . അതുപക്ഷെ അനുസരണയില്ലാത്ത ജിവിതം അവളെ നോക്കി പരിഹസിക്കുന്നത് അറിയാതെയും .
.
ഇനി , .... ? ഒരു യാത്രയാകാം ആ ഒരു വാക്കിന്റെ ഇങ്ങേ തലയ്ക്കുനിന്നും അടുത്ത വാക്കിന്റെ തുടക്കതിനിടയിലെ സമയത്തിലൂടെ, അല്ലെങ്കിൽ അവയ്ക്കിടയിലെ ആ സമയം തേടി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thanking my Gurus ...!!!.

  Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...