Monday, December 14, 2020

മഴയോർമ്മകൾ .....!!!

മഴയോർമ്മകൾ .....!!!

.

ഗൃഹാതുരത്വ മുണർത്തുന്ന മധുരമുള്ള ഓർമ്മകൾ തന്നെയാണ് എന്തൊക്കെ പറഞ്ഞാലും മലയാളിക്ക് ഓരോ മഴയും . ഇടവപ്പാതിയും തുലാവർഷവും വേനൽ മഴയുമൊക്കെ ഓരോ പുതുമഴയുടെ സുഗന്ധത്തോടെയും ഇത്രമേൽ ആസ്വദിക്കുന്ന മറ്റൊരു ജനത ഈ ലോകത്തിൽ തന്നെ അപൂർവ്വവുമാകും . അതിനെ അടച്ചാക്ഷേപിക്കുന്നവരും പുഛിച്ചുതള്ളുന്നവരും ഒക്കെയുണ്ടാകുമെങ്കിലും ഞാനും ഒരു സാധാരണ മലയാളിയെപോലെ ഓരോ മഴയെയും അത്രമേൽ ആസ്വദിക്കുന്നവൻ തന്നെയാണുതാനും . ഈ വിശാലമായ മരുഭൂമിയിൽ പെയ്യുന്ന ഒരുമഴയും എന്നെയും കൊണ്ടുപോകുന്നതും കുളിരുന്ന ആ ഭൂതകാല ഓർമ്മകളിലേക്കുതന്നെ ......!
.

മഴക്കാലമാകുന്നതിന് മുൻപേ തന്നെ തെങ്ങുകൾക്കും കവുങ്ങുകൾക്കുമൊക്കെ തടമെടുക്കലും വളമിടലും പാടത്തു വരമ്പ് വെക്കലും മടകെട്ടലും തോട്ടിൽ ചിറകെട്ടലും ഒക്കെ ചെയ്യിക്കാൻ വല്യമ്മയും ചെറിയമ്മയുമൊക്കെ ഓടിനടക്കുന്നതാണ് ആദ്യം ഓർമ്മ വരിക . ചായ്പ്പും വിറകുപുരയുമൊക്കെ ഓല പൊളിച്ചുമേയുന്നതും ചാലുകളും തോടുകളും വൃത്തിയാക്കിക്കുന്നതും തറവാട്ടുമുറ്റത്തെ കിണർ നിറഞ്ഞൊഴുകുന്നതും കുളം നിറഞ്ഞ് കുളത്തിലെ മീനുകൾ ചാലിലൂടെ തോട്ടിലേക്ക് ഒഴുകിപോകുന്നുണ്ടോ എന്ന് നോക്കാൻ തൊപ്പിക്കുടയും ഇട്ട് ഓടിപോകുന്നതും വടുക്കോറത്തെ ഇറയത്തിരുന്ന് മുറ്റത്തെ ചാലിലൂടെ വെള്ളം പോകുന്നത് നോക്കുന്നതും ഓട്ടിൻപുറത്തെ പാത്തിയിലൂടെ വെള്ളം ഒഴുകിയിറങ്ങുന്നത് തട്ടിൻപുറത്തിരുന്ന് നോക്കികാണുന്നതും പിന്നെ അച്ചമ്മ കാണാതെ ഇടക്കൊന്നു മഴവെള്ളത്തിലേക്ക് ഓടിയിറങ്ങി, തിരിച്ചോടിക്കയറുന്നതും ഒക്കെയും .....!
.

മഴ പെയ്യാൻ ഉറപ്പായും സാധ്യതയുണ്ടെങ്കിൽ പോലും കുടയെടുക്കാതെ സ്‌കൂളിലേക്ക് പോയി മഴയത്ത് നനഞ്ഞൊട്ടി പാഠ പുസ്തകങ്ങൾ ഷർട്ടിനടിയിൽ വെച്ച് ഓടിവരുന്നതും ചവിട്ടു കല്ലിലോ ഇറയ്ക്കലോ ചുമരിനോട് ചേർന്ന് നിന്ന് മഴയത്തേക്ക് മൂത്രമൊഴിക്കുന്നതും മഴപെയ്യുമ്പോൾ കുളത്തിൽ നിറഞ്ഞവെള്ളത്തിൽ നീന്തിക്കുളിക്കുന്ന്തും , കടയിൽ പോയി സാധനങ്ങൾ വാങ്ങിവരുമ്പോൾ മഴനനഞ്ഞ് ഉണ്ടയാകുന്ന ശർക്കരയും പഞ്ചസാരയുമൊക്കെ വായിലിട്ടോടുന്നതും , ക്‌ളാസ് വിട്ടു വരുമ്പോൾ കയ്യിലുള്ള കുട കൂടെയുള്ള കുടയില്ലാത്ത പെൺകുട്ടികൾക്ക് കൊടുത്ത് വീരേതിഹാസ നായകനായി മഴനനഞ്ഞു നടക്കുന്ന്തും ഒക്കെയും ഒരിക്കലും മറക്കാനാകാത്ത മഴയോർമ്മകൾ തന്നെ ...!
.

അതിനേക്കാൾ രസകരമാണ് മഴക്കാലത്തെ കാപ്പികുടികൾ . നല്ല മഴയിങ്ങനെ പെയ്ത് തണുപ്പുപിടിക്കുന്ന വൈകുന്നേരങ്ങളിൽ അച്ചമ്മ കാണാതെ , ചെറിയമ്മ വൈകുന്നേരത്തെ കാപ്പിക്ക് അറിവറുക്കും . അരി വറുക്കുന്നത് വീട്ടിൽ വറുതിയുണ്ടാക്കുമെന്നാണ് അച്ഛമ്മയുടെ ശാസ്ത്രം . അതുകൊണ്ട് കണ്ടാൽ സമ്മതിക്കില്ലെങ്കിലും ഞങ്ങൾ ഉണ്ടാക്കികൊടുത്താൽ കഴിക്കുകയും ചെയ്യും എന്നത് സത്യവും . നല്ല ശർക്കര കാപ്പിയുണ്ടാക്കി അതിൽ മലരുപോലെ പൊരിഞ്ഞ അരി വറുത്തതും ഇട്ട് ചൂടോടെ ഒരു കൂടിയുണ്ട് . അതിന്റെയൊരു രുചി പിന്നീട് ഒരിക്കലും മറക്കാനാവാത്തതുതന്നെയും ....!
.

മഴക്കാല വൈകുന്നേരങ്ങളിൽ ഇതുമാത്രമല്ലാതെ പിന്നെയുമുണ്ട് വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ പലതും. കശുവണ്ടി ചുട്ടെടുത്തുണ്ടാക്കുന്ന അണ്ടിപ്പുട്ട് , ചക്കക്കുരു വറുക്കൽ , പുളിങ്കുരു വറുക്കൽ , പയറുവറുക്കൽ , ഗോതമ്പു വറുക്കൽ ഇവയോരോന്നും അറിവറുത്തതും ശർക്കരയും തേങ്ങയും ചേർത്ത് ഇടിച്ചുണ്ടാക്കുന്ന ഉണ്ടകൾ അങ്ങിനെ അങ്ങിനെ . കൂടാതെ നല്ല കനലിൽ ചുട്ടെടുക്കുന്ന കിഴങ്ങും കൊള്ളിയും ചക്കരക്കിഴങ്ങും ഒക്കെ ഇറയത്തെ തിണ്ണയിലെടുത്തുവെച്ച് കൈകൊണ്ട് ഇടിച്ചുടച്ച് ചൂടോടെ തിന്നുന്നതിന്റെ ഒരു മറക്കാനാവാത്ത സ്വാദും ....!
.

തലയിലൊരു തോർത്തും കെട്ടി , ലുങ്കിയും മടക്കിക്കുത്തി നിറഞ്ഞുപെയ്യുന്ന ആ മഴകളിലേക്ക് തിരിച്ചിറങ്ങാൻ ഇപ്പോഴും എപ്പോഴും തീരാത്ത കൊതിയോടെ ........!!!
.

സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...