Tuesday, November 21, 2017

മതങ്ങളുടെ വിവാഹങ്ങൾ...!!!

മതങ്ങളുടെ വിവാഹങ്ങൾ...!!!
.
അടുത്തരാജ്യത്താണെങ്കിലും ആ അച്ഛനും അമ്മയും അവിടെ എത്തിയെന്നറിഞ്ഞപ്പോൾ ഞാൻ അവരെ കാണാൻ പോകാൻ തന്നെ തീരുമാനിച്ചത് അവരോടുള്ള സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും തന്നെയാണ് . അടുത്ത നാട്ടുകാർ എന്നതിനേക്കാൾ, എനിക്കേറെ പ്രിയപ്പെട്ടവർ തന്നെയായിരുന്നു എല്ലാം കൊണ്ടും . വാത്സല്യത്തിന്റെ സൗഹൃദത്തിന്റെ സാഹോദര്യത്തിന്റെയൊക്കെ വിവേചനമില്ലാത്ത സ്നേഹം ആവോളം പകർന്നു നൽകാറുള്ള അവരെ എങ്ങിനെയാണ് എനിക്ക് മറക്കാൻ സാധിക്കുക . അവർ അവിടെ അവരുടെ മകളുടെ വീട്ടിലാണെന്നും എപ്പോൾ വേണമെങ്കിലും കാണാൻ ചെന്നുകൊള്ളാനും പറഞ്ഞെങ്കിലും ആരുടേയും വീട്ടിലേക്കു പോകാൻ എനിക്കത്ര താത്പര്യമില്ലാതിരുന്നതുകൊണ്ട് മാത്രം അവരെ പുറത്തു വെച്ച് കാണാം എന്നുറപ്പിച്ചു ....!
.
നാട്ടിലെ പുരാതന തറവാട്ടുകാരായ അവരെ തറവാട്ടു മഹിമകൊണ്ടോ പാരമ്പര്യം കൊണ്ടോ അല്ല ഞങ്ങൾ ഓർക്കാറുള്ളത്, അവരുടെ ധീരമായ പ്രവർത്തികൾകൊണ്ടുതന്നെയാണ് . ജനോപകാരമായ ഏതൊരു പ്രവർത്തികൾക്കും ഏതൊരു അത്യാവശ്യത്തിനും കൈമെയ് മറന്ന് മുന്നിട്ടു നിൽക്കാറുള്ള അവർ ആശയപരമായും പ്രാവർത്തികമായും പുരോഗമന ചിന്താഗതിക്കാരുമായിരുന്നു . ആശയപരമായ സംവാദവും സംഘട്ടനങ്ങളും സഹിഷ്ണുതയുടെ പരിധിയിൽ നിന്നുകൊണ്ട് എങ്ങിനെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാമെന്നു അദ്ദേഹം കാണിച്ചു തരാറുമുണ്ടായിരുന്നു എന്നും ...!
.
അവരുടെ മൂത്ത മകൻ എന്റെയും സുഹൃത്തായിരുന്നതുകൊണ്ടാണ് ഞാനും അവിടെ അവരോടൊപ്പം പോകാൻ തുടങ്ങിയത് . വിപ്ലവനായകനായ അവൻ ഞങ്ങൾക്കും വീര പുരുഷനായതുകൊണ്ടു തന്നെ ആ സ്നേഹവും ആദരവും ഞങ്ങൾ എല്ലാവരും അവന്റെ കുടുംബത്തോടും നൽകിയിരുന്നു . പക്ഷെ അവന്റെ മനസ്സിലെ നെരിപ്പോടിനേക്കാൾ വലിയൊരു അഗ്നികുണ്ഡമാണ് അകത്തുള്ളതെന്നറിഞ്ഞപ്പോൾ ഇഷ്ട്ടം ആ അച്ഛനോടും ഒപ്പം അമ്മയോടും കൂടെയായി. ....!
.
അവനൊരു അനിയത്തികൂടി ഉള്ളത് ഞങ്ങളെക്കാൾ ഏറെ ഇളയതാണ് . അതുകൊണ്ടു തന്നെ അവൾ ഞങ്ങൾക്കും കുഞ്ഞനുജത്തിയായിരുന്നു അപ്പോൾ. കുറുമ്പ് കാട്ടി, എല്ലാവരുടെയും ഓമനയായി, കൊഞ്ചിക്കപ്പെട്ട് ഒരു കുട്ടിക്കുറുമ്പുകാരിയായിരുന്നു അവൾ. സർവതന്ത്ര സ്വതന്ത്രയായി ഒരു രാജകുമാരിയെപ്പോലെ വിലസിയിരുന്ന അവൾ എല്ലാവരുടെയും പ്രിയങ്കരിയുമായിരുന്നു . സ്വാതന്ത്ര്യവും വിപ്ലവ വീര്യവും അവളെയും തുറന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ആ വഴിയിൽ തന്നെ അവൾ സഞ്ചരിക്കുകയും ചെയ്തിരുന്നു ....!
.
കാലം വരുത്തുന്ന മാറ്റങ്ങളിൽ ഞാൻ കടൽ കടന്നപ്പോൾ അവരുമായുള്ള ദൈനംദിന അടുപ്പങ്ങൾ മാത്രമേ നഷ്ട്ടമായുള്ളു എന്നത് ആശ്വാസമായി . അതിനിടയിൽ ആ കുഞ്ഞുപെങ്ങൾ മുതിർന്ന കുട്ടിയായെന്നും അവൾ വിപ്ലവകരമായി ജാതിക്കും മതത്തിനും അതീതമായി അന്യമതത്തിലുള്ള ഒരാളെ വിവാഹം ചെയ്തു എന്നും ഞാൻ അറിഞ്ഞിരുന്നു . അമ്പലത്തിലും പള്ളിയിലും അല്ലാതെ ഒരു പുഴയുടെ തീരത്ത് പ്രകൃതിയുടെ മാറിൽ പ്രപഞ്ചം സാക്ഷിയാക്കി താനും തന്റെ പാതിയും തങ്ങൾക്കു ജനിക്കുന്ന മക്കളും ജാതിയും മതവും ഇല്ലാതെ ജീവിക്കുമെന്ന് പ്രതിജ്ഞയും ചെയ്ത് ലോകം ആദരവോടെ നോക്കി നിന്ന , ലളിത സുന്ദര വിവാഹം . ....!
.
കാലം കുറച്ചു കഴിഞ്ഞിരിക്കുന്നു . ആ അനിയതിക്കുട്ടിക്ക് ഇപ്പോൾ ഒരു കുഞ്ഞുകൂടി പിറന്നിരിക്കുന്നു . ഓർമ്മകളിലൂടെ വണ്ടിയോടിച്ച് അങ്ങിനെ ഞാൻ അവിടെയെത്തിയപ്പോൾ അവർ അവരുടെ മകളുടെ ഭർത്താവിന്റെ ആരാധനാലയത്തിലാണ് എന്നറിഞ്ഞു ഞാൻ അവരെ കാണാൻ അവിടെചെന്നു . ഞാൻ ചെല്ലുമ്പോൾ അവർ അവിടെ പുറത്ത് നിൽക്കുകയായിരുന്നു . മകളും മരുമകനും അവരുടെ കുഞ്ഞു വാവയും അയാളുടെ ആരാധനാലയത്തിൽ പ്രാർത്ഥനയിലും . . മതവും ജാതിയുമുണ്ടാകില്ലെന്നു പറഞ്ഞു നടത്തിയ വിവാഹത്തിന്റെ ബാക്കി പത്രം . ഞാൻ അവരെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ . ഇന്നിന്റെ സാമൂഹിക വേദനയോടെ തങ്ങളിലേക്ക് തന്നെ ഉൾവലിഞ്ഞ് ഉത്തരമില്ലാതെ ആ ആരാധനാലയത്തിന് മുന്നിൽ നിൽക്കുന്ന അവരുടെ മുഖത്തുനോക്കാനാവാതെ ഞാനും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...