Wednesday, June 17, 2020

വിധിവൈപരീത്യം ....!!

വിധിവൈപരീത്യം ....!!

പാൽക്കട്ടിയിൽ നറുനെയ്യ് ചേർത്ത് വറുത്തെടുത്ത അണ്ടിപ്പരിപ്പാണ് അവളുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട സ്പെഷ്യൽ വിഭവം . അതിനിത്തിരി വിലക്കൂടുതലായതിനാൽ എപ്പോഴുമൊന്നും അവൾക്കത് കിട്ടില്ല . അച്ഛന് ശമ്പളം കിട്ടുന്ന വ്യാഴാഴ്ചകളിൽ അച്ഛൻ അവൾക്കായി അതൊരു ചെറിയ പൊതി വാങ്ങികൊണ്ടുവരും . അതിന്റെ അവകാശം മുഴുവനും അവൾക്കുമാത്രമാണെന്നാണ് വെപ്പ് . പക്ഷെ അച്ഛനിൽ നിന്നും വാങ്ങി കുറെ നേരം തന്റെ അവകാശം സ്ഥാപിച്ചു കൊണ്ട് കൈയ്യിൽ പിടിച്ച് നടന്നശേഷം പിന്നെ പൊതിയഴിച്ച് ഏട്ടനും അവളുമായാണ് അത് പങ്കുവെച്ച് കഴിക്കുക . അവളുടെ പങ്കിൽനിന്നും അവൾ ഇടയ്ക്ക് അച്ഛനും അമ്മയ്ക്കും ഓരോന്ന് ഓടിപ്പോയി വായിൽവെച്ചുകൊടുക്കാനും മറക്കാറില്ല ....!
.
അമ്മയോടൊപ്പം ആശുപത്രിയിൽ പോയ അന്നാണ് അവൾ അത് ആദ്യമായി രുചിച്ചത് . ആശുപത്രിയിൽ പോകുമ്പോഴെയുള്ള ഉറപ്പാണത് . പോകണമെങ്കിൽ തിരിച്ചുവരുമ്പോൾ മധുരപലഹാരങ്ങൾ വാങ്ങിക്കൊടുക്കണമെന്ന് . അങ്ങിനെയാണ് ഡോക്ടറെയും കണ്ട് മരുന്നും വാങ്ങി തിരിച്ചുവരുംവഴി അവളുടെ നിർബന്ധത്തിനു വഴങ്ങി അവർ അവിടെ കയറിയത് . ആ വലിയ പച്ചക്കറിചന്തക്കടുത്തുള്ള മധുരപലഹാരങ്ങളുണ്ടാക്കുന്ന ആ ചെറിയ കടയിൽ ' . അവരവിടെ ആ കടയിൽ തന്നെയാണ് മധുരപലഹാരങ്ങളും ഒക്കെ ഉണ്ടാക്കിയിരുന്നത് . മറ്റിടങ്ങളിലേതിനേക്കാൾ കുറച്ചുവിലക്കുറവുമായിരുന്നു അവിടെ....!
.
വിലകുറഞ്ഞതും എന്നാൽ അവളെ തൃപ്തിപ്പെടുത്തുന്നതുമായ ചില മധുരപലഹാരങ്ങൾ 'അമ്മ തിരഞ്ഞെടുക്കുന്നതിനിടയിലാണ് , അവിടെ അപ്പുറത്ത് ഒരു അപ്പൂപ്പൻ വിവിധതരം പലഹാരങ്ങൾ ഉണ്ടാക്കുന്നതും നോക്കി അവൾ നിന്നത് . ഉണ്ടാക്കുന്നതിനിടയിൽ ആ അപ്പൂപ്പനാണ് അവൾക്ക് അതിൽനിന്നും കുറച്ചെണ്ണം തിന്നാൻ കയ്യിൽ വാരി എടുത്തുകൊടുത്തത് . അതവൾക്ക് ആദ്യമായായിരുന്നു കിട്ടിയതുതന്നെ . പാൽക്കട്ടിയിൽ നറുനെയ്യ് ചേർത്ത് വറുത്ത പ്രത്യേകരുചിയുള്ള കശുവണ്ടിപ്പരിപ്പ് . ഒരെണ്ണം തിന്നപ്പോൾ തന്നെ അവൾ രുചിയുടെ മായിക ലോകത്തെത്തിയിരുന്നു . അമ്മയോട് അതുതന്നെ വാങ്ങിക്കൊടുക്കാൻ പറഞ്ഞ് വാശിപിടിച്ചപ്പോൾ അമ്മയതിന് അപ്പോൾ വിലയും ചോദിച്ചു . ....!
.
അവർക്കത് വലിയ വിലയായതിനാൽ അവളെ പിന്നെ വാങ്ങിത്തരാമെന്ന് സമാധാനിപ്പിച്ച് 'അമ്മ ഒരുവിധത്തിലാണ് അവിടുന്ന് കൊണ്ടുപോന്നത് . കടയിൽനിന്നിറങ്ങിയിട്ടും വഴിനീളെയും പ്രതിഷേധത്തോടെ പിറുപിറുത്തുകൊണ്ടാണ് അവൾ അമ്മയോടൊപ്പം വീട്ടിലേക്ക് നടന്നതുതന്നെ . വീട്ടിലെത്തിയതും അവൾ ഏട്ടനടുത്തേക്ക് ഓടിച്ചെന്ന് കയ്യിൽ തിന്നാതെ കരുതിയതിൽ നിന്നും ഒരെണ്ണം എടുത്ത് കൊടുത്ത് എങ്ങിനെയുണ്ടെന്ന് കൊതിപ്പിച്ച് ചോദിച്ചപ്പോൾ ഏട്ടനും അതിഷ്ടമായിരുന്നു . ഏട്ടനും ഇഷ്ടമായാൽ ഇനിയും വാങ്ങിപ്പിക്കാൻ കൂടെനിൽക്കാനുള്ള കൂട്ടാകുമല്ലോ എന്നതാണ് അവളുടെ സൂത്രവും .പിന്നെയവൾ അച്ഛൻ വരാനുള്ള കാത്തിരിപ്പായിരുന്നു . വൈകുന്നേരം അച്ഛൻ ജോലികഴിഞ്ഞ് വരും വരെയും ...!
.
തന്റെയാ പഴയ സൈക്കിളിൽ അച്ഛൻ വരുന്നത് ദൂരെനിന്നും കണ്ടതും ഓടിച്ചെന്ന് അവൾ കാര്യം പറഞ്ഞു . കൈവെള്ളയിൽ ചുരുട്ടിപ്പിടിച്ച് കാത്തുവെച്ച ആ കശുവണ്ടിപ്പരിപ്പ് അപ്പോഴേക്കും അവളുടെ വിയർപ്പും കയ്യിലെ അഴുക്കും ഒക്കെ കൂടി വൃത്തികേടായിട്ടും അവളത് അച്ഛന്റെ വായിൽവെച്ചു കൊടുത്ത് രുചിച്ചുനോക്കാൻ പറഞ്ഞു. അച്ഛനും അതിഷ്ടമായതോടെ ഇനി വരുമ്പോൾ അത് വാങ്ങിക്കൊടുക്കാൻ അവൾ അച്ഛന്റെ പുറകെ നടപ്പായി അപ്പോൾ മുതൽ .. വീട്ടുസാധനങ്ങളുടെ ലിസ്റ്റ് കൊടുക്കുമ്പോൾ കഴിഞ്ഞ ആഴ്ചയല്ലേ വാങ്ങിയത് ഇത്രവേഗം കഴിഞ്ഞോ എന്ന് അമ്മയോട് ചോദിക്കാറുള്ള അച്ഛൻ പക്ഷെ 'അമ്മ കേൾക്കാതെ അവൾക്കുറപ്പുകൊടുത്തു, ഈ വ്യാഴാഴ്ച ശമ്പളം കിട്ടുമ്പോൾ വാങ്ങിത്തരാമെന്ന് ...!
.
പറഞ്ഞത് പോലെ ആ വ്യാഴാഴ്ച അച്ഛനത് മറക്കാതെ വാങ്ങിക്കൊടുത്തപ്പോൾ ആ ആറു വയസ്സുകാരിക്ക് ലോകം തന്നെ കീഴടക്കിയ പ്രതീതിയായിരുന്നു . അവളും ഏട്ടനും പങ്കിട്ടെടുത്ത് ഇടക്ക് അച്ഛനും അമ്മയ്ക്കും കൂടി കൊടുത്ത് അന്നത്തയും പിറ്റേന്നത്തേയും ദിവസം മുഴുവനുമെടുത്താണ് വളരെ കുറച്ചായിരുന്നിട്ടുപോലും അവളത് തിന്നുതീർത്തത് . . പിന്നെ പക്ഷെ അടുത്ത ആഴ്ചയും വാങ്ങാമെന്നു പറഞ്ഞെങ്കിലും അച്ഛന് കൃത്യമായി ജോലിയും ശമ്പളവും ഇല്ലായിരുന്നു പിന്നെയങ്ങോട്ട് . അതിനിടയിൽ ഒരിക്കൽക്കൂടി അച്ഛൻ വാങ്ങിക്കൊടുത്തതൊഴിച്ചാൽ പിന്നെ അച്ഛനും അതിനുള്ള പാകമുണ്ടായിരുന്നില്ല . അങ്ങിനെ ഒരുപാടുനാളുകൾക്ക് ശേഷമാണ് അച്ഛൻ വീണ്ടും ജോലിക്കു പോകാൻ തുടങ്ങിയതിപ്പോൾ ...!
.
അന്ന് വ്യാഴാഴ്ചയാണ് . കാലത്തുമുതൽ അവൾ കാത്തിരിപ്പുമാണ് .സ്‌കൂളിൽ പോയതുതന്നെ ഒരുവിധത്തിലാണന്ന് . അച്ഛനെ പോകും മുന്നേ ഒരു നൂറു പ്രാവശ്യമെങ്കിലും അവൾ ഓർമ്മിപ്പിച്ചിട്ടുണ്ട് മറക്കാതെ വാങ്ങണേയെന്ന് . ആ കടയുടെ അടയാളങ്ങളും അതിരിക്കുന്ന സ്ഥലവും എത്രയാണ് വാങ്ങേണ്ടതെന്നും അതിനടുത്തുതന്നെ അതുപോലുള്ള വേറെയും കശുവണ്ടികളുള്ളതുകൊണ്ട് തെറ്റാതെ അതുതന്നെ ഒരെണ്ണം വാങ്ങി രുചിച്ചുനോക്കിയേ വാങ്ങാവൂവെന്നും അവൾ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തിയിരുന്നു . കുറെ നാളുകളായതിനാൽ അച്ഛൻ മറന്നുപോയിട്ടുണ്ടാകുമെന്നു പറഞ്ഞ് ,.സ്കൂളുവിട്ടുവന്നതും അമ്മയുടെ ശാസനകൾ അവഗണിച്ച് ഒരുവിധത്തിൽ കുളിയും ഭക്ഷണം കഴിപ്പും കഴിഞ്ഞ് , ഉമ്മറപ്പടിയിൽ അച്ഛന്റെ സൈക്കിളിന്റെ മണിയൊച്ചയും കാത്ത് അവൾ കൊതിയോടെയിരുന്നു . പക്ഷേ ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...