Monday, July 27, 2020

നന്മചെയ്യുന്നവർക്കൊപ്പം ...!!!

നന്മചെയ്യുന്നവർക്കൊപ്പം ...!!!
.
ഒരാൾ ചെയ്യുന്ന പ്രവൃത്തികൊണ്ട് മറ്റൊരാൾക്ക് ഏതെങ്കിലും വിധത്തിൽ ഉപകാരമുണ്ടാകുന്നുവെങ്കിൽ അതിന് കാരണക്കാരനായ വ്യക്തി നന്മയുള്ളയാൾ തന്നെയാണ് . അയാളുടെ മറ്റുപ്രവൃത്തികളെ കുറിച്ച് സംശയിച്ചുനടക്കാതെ എനിക്കങ്ങിനെ പോലും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്തെങ്കിലും അത്തരം നല്ല പ്രവൃത്തികൾ ചെയ്യുന്നവരെയും അതനുഭവിക്കുന്നവരെയും വെറുതെ വിടുകയെങ്കിലും ചെയ്യുക . നന്മയും കരുണയും കൈമുതലായുള്ള ഓരോരുത്തർക്കും വേണ്ടി അവർചെയ്യുന്ന ഓരോ നല്ല പ്രവർത്തിക്കുമൊപ്പം നന്മകൾ ചെയ്യുന്ന ഓരോരുത്തർക്കുമൊപ്പം പ്രാർത്ഥനയോടെ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, July 12, 2020

വിശപ്പുകൊണ്ടുമാത്രം ദരിദ്രരായവർ ...!!!

വിശപ്പുകൊണ്ടുമാത്രം ദരിദ്രരായവർ ...!!!
.
വിജനമാണ് അണിഞ്ഞൊരുങ്ങിയ രാജവീഥികൾ . മഞ്ഞ് പതിയെ പതിയെ കനക്കെ ഇരുവശവുമുള്ള വാതിലുകളും അകത്തേക്ക് പതിയെ അടയാൻ തുടങ്ങുന്നു . ഇടയ്ക്കിടെ തെന്നിത്തെറിച്ച് തന്റെ ചുണ്ടിൽ വീഴുന്ന മഞ്ഞുത്തുള്ളികൾ വയറിന്റെ ചൂടിലുരുകി വായിലേക്ക് തന്നെ അലിഞ്ഞിറങ്ങുന്നതിന്റെ സുഖം ഇപ്പോൾ നന്നായറിയുന്നുണ്ട് . വീഥികൾക്കിരുവശവും നിന്ന് വല്ലപ്പോഴും കടന്നെത്തുന്ന കുഞ്ഞു കാറ്റ് കൊണ്ടുവരുന്ന വിലയുള്ള ഭക്ഷണത്തിന്റെ രുചിയുള്ള ഗന്ധം മെല്ലെ ചവച്ചിറക്കാനും വൃഥാ ശ്രമിക്കുന്നുണ്ട് അപ്പോഴൊക്കെയും ....!
.
എന്നിട്ടും നടക്കുകയാണ് . വേഗത്തിലെന്ന് ചിന്തയിലുണ്ടെങ്കിലും പതിയെയെന്ന് കാലുകളുടെ ആജ്ഞ ശിരസ്സാവഹിച്ചുകൊണ്ട് . അതല്ലാതെ വഴിയില്ലാത്തവന് വീഥിയും പ്രതീക്ഷതന്നെ . ഇനിയും ആ വളവുകൂടി കഴിഞ്ഞുള്ള കയറ്റം കയറിയിറങ്ങണം വീട്ടിലെത്താൻ . വീടെന്നത് വീട്ടുകാരും കൂടിയുള്ളതും . താൻ സംരക്ഷിക്കേണ്ട , തന്നെ പ്രതീക്ഷിക്കുന്ന നിസ്സഹായർ . എന്നിട്ടും കാത്തിരിക്കാൻ അവിടെയും വിശപ്പുമാത്രമാണ് ഉള്ളതെങ്കിലും അത് തന്റെ വീടാണല്ലോ . എല്ലാ വീടുകളും നമുക്ക് തരുമെന്നാശ്വസിക്കുന്നതും സ്വപ്നം തന്നെ . നിറയെ നിറങ്ങളുള്ള സ്വപ്നം ...!
.
അലങ്കരിച്ച വൃക്ഷങ്ങൾ നിറഞ്ഞ , തിങ്ങിനിൽക്കുന്ന തെരുവുവെളിച്ചം കൂടി സമൃദ്ധമായ ആ വീഥിയിൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു തടിയനായ തെരുവുനായ ആരോ തിന്നു മതിയായി വേണ്ടാതെ എവിടെയോ അവശേഷിപ്പിച്ച ഒരു വലിയ കഷ്ണം റൊട്ടിയും കടിച്ചുപിടിച്ച് തന്റെ കാലുകൾക്കിടയിലൂടെ അതിന്റെ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കുന്ന പങ്കുകാരെ ഭയന്നെന്നപോലെ ഓടി മറഞ്ഞത് . ആ നായയുടെ വായിലെ റൊട്ടിയിലേക്ക് കൊതിയോടെ നോക്കാതിരിക്കാൻ അപ്പോൾ കഴിയുമായിരുന്നില്ല തന്നെ, എങ്കിലും ...!.
.
ഇനിയുമാ കയറ്റം കയറിയിറങ്ങണമെന്ന നിശ്വാസത്തിൽ പിന്നെയാ വളവിലേക്ക് തിരിയുമ്പോഴാണ് അവിടെയാ മനോഹരമായി അലങ്കരിച്ച തെരുവുവിളക്കിന്റെ ചുവട്ടിൽ പ്രത്യേകം തിരിച്ചുണ്ടാക്കിയ സ്ഥലത്തെ അവശിഷ്ട്ടങ്ങൾ കൊണ്ടിടുന്ന വലിയ തകരപാത്രത്തിനു പിന്നിൽ മഞ്ഞിൽ വിറങ്ങലിച്ച ആ രൂപം ഒരു ചുമയുടെ ശബ്ദത്തിൽ തന്റെയും സാന്നിധ്യമറിയിച്ചത് . എഴുന്നേൽക്കാൻ മതിയാകാത്ത വിശപ്പിൽ മുങ്ങിയ ദരിദ്രമായ മറ്റൊരു മനുഷ്യരൂപം . അവിടെ നിൽക്കാനും അതിനെയൊന്ന് നോക്കാതിരിക്കാനും തനിക്കെങ്ങിനെ കഴിയും ...!
.
അടുത്ത് ചെന്നത് കയ്യിൽ എന്തെങ്കിലുമുണ്ടെന്ന വിശ്വാസത്തിലല്ല . ചെന്ന് ആ കണ്ണുകളിലേക്ക് നോക്കി അടുത്തിരുന്നപ്പോൾ ഒന്നുകൂടി കീറി, കീറി പിന്നെയും തുന്നി കൂട്ടിയ കീശയിലൊന്ന് വെറുതെ തപ്പിനോക്കാൻ ആ കണ്ണുകൾ യാചിക്കുന്നതും കണ്ടില്ലെന്നു നടിക്കാനായില്ല . ഒഴിഞ്ഞ കീശകൾ വലിച്ചു പുറത്തേക്കിട്ട് വിശക്കുന്ന കയ്യുകൾ നീട്ടി അയാളെ ഒന്ന് ചേർത്ത് പിടിച്ചു . പിന്നെ അഴുക്കു നിറഞ്ഞ ആ നെറ്റിയിൽ നിറഞ്ഞ സ്നേഹത്തോടെ ഒന്നുചുംബിക്കുകയും . ഞാൻ നിന്നെക്കാളും ദരിദ്രനാണല്ലോ എന്ന ഹൃദയവ്യഥയുടെ നീറ്റുന്ന കുറ്റപ്പെടുത്തലോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, July 10, 2020

നഷ്ടപ്പെടാൻ വയ്യാതെ ...!!!

നഷ്ടപ്പെടാൻ വയ്യാതെ ...!!!
.
തന്റെ ഒന്നുമില്ലാത്ത ഒരു ശൂന്യതയിലേക്കല്ല ഒരിക്കലും അവൾ കയറി നിന്നത് . കടന്നു വന്നതും അവളുടെ ഒന്നുമില്ലായ്മയുടെ ഒരു ശൂന്യതയിൽ നിന്നല്ല . അപരിചിതത്വത്തിന്റെ മേമ്പൊടിയേതുമില്ലാതെ അനിശ്ചിതത്വത്തിന്റെ ഇല്ലാത്ത അതിർവരമ്പുകൾ ഭേദിക്കാതെ ഒരാലസ്യത്തിൽ നിന്നും കൈപിടിക്കാനോ ഒരു നിശ്ചലതയിൽനിന്നും എഴുന്നേൽപ്പിക്കാനോ അല്ലാതെ, വേദനയിൽ ആശ്വാസമായോ നിരാശയിൽ പ്രതീക്ഷയായോ അല്ലാതെ നിറവിലേക്ക് നിറവിൽ നിന്നും നിറവോടെ . ....!
.
ഒരു മുജ്ജന്മ പുണ്ണ്യത്തിന്റെ എല്ലാ പരിശുദ്ധിയോടെയും അതിന്റെ വിശുദ്ധമായ പവിത്രതയോടെയും തന്റെ ജീവനിലേക്ക് , തന്റെതന്നെ ജീവിതത്തിലൂടെ ഉറച്ചകാൽവെപ്പോടെ അവളുടെ സ്വന്തം ജീവിതവും ജീവനും കയ്യിൽ എടുത്തു പിടിച്ച് നടന്നുകയറി പട്ടിൽ പൊതിഞ്ഞ ഒരു പീഠവും വലിച്ചിട്ട് അധികാരത്തോടെ ഇരിക്കാൻ തുടങ്ങിയ അവളോട് ബഹുമാനം തന്നെയായിരുന്നു എല്ലായ്‌പോഴും . അവളെ എന്നും അവളായി തന്നെ കാണാനുള്ള നിശ്ചയദാർഢ്യവും ...!
.
എന്തായിരുന്നു അവളെന്നല്ല .. എന്തെല്ലാമല്ലാതിരുന്നു അവളെന്നാണ് എപ്പോഴും ചിന്തിച്ചിരുന്നത് . പ്രാണനായി , ജീവനായി , ജീവിതമായി , വാക്കുകളും വാചകങ്ങളുമായി , പ്രതീക്ഷയും പ്രലോഭനവുമായി , ആശ്വാസവും പ്രതീക്ഷയുമായി കൂടെയെന്നാൽ ഓരോ ശ്വാസത്തിലും ഓരോ ചലനത്തിലും ഒരോ ഗന്ധത്തിലും കൂടെ തന്നെയായി അവളങ്ങിനെ നിറഞ്ഞു നിൽക്കുന്നത് താൻ അനുഭവിക്കുകതന്നെയല്ലേ എപ്പോഴും ഒന്ന് കാലിടറുമ്പോൾ , അൽപ്പമൊന്ന് ദാഹിക്കുമ്പോൾ ഒരു വിതുമ്പൽ എങ്ങുനിന്നും തുടങ്ങുമ്പോൾ ആദ്യം ഓർക്കുന്നതും അവളെയല്ലേ .....!
.
. നടക്കുമ്പോൾ ആ വയറ്റിലൂടെ ചുറ്റിപ്പിടിച്ച് , കിടക്കുമ്പോൾ ആ നെഞ്ചിൽ തലചായ്ച്ച് , ഇരിക്കുമ്പോൾ ആ തോളിൽ ചാഞ്ഞിരുന്ന് , കഴിക്കുമ്പോൾ ആ കയ്യിൽനിന്നും വാങ്ങിക്കഴിച്ച് , യാത്രചെയ്യുമ്പോൾ അടുത്ത സീറ്റിൽ കൂടെയിരുത്തി , പണിയെടുക്കുമ്പോൾ അപ്പുറത്തെ ക്യാബിനിൽ നോക്കെത്തുന്ന അകലത്തിൽ ഒപ്പമിരുത്തി , എപ്പോഴും കൂടെ കൂട്ടിയതൊക്കെയും തന്റേതുമാത്രമെന്ന അഹങ്കാരത്തോടെയും അധികാരത്തോടെയും എല്ലാ അവകാശങ്ങളോടെയും തന്നെയും ....!
.
എന്നിട്ടും ..... അതിമോഹങ്ങൾ , ദുരാഗ്രഹങ്ങൾ അതാണോ തന്നെ പിന്നെയും പിന്നെയും കിട്ടിയതൊന്നും പോരെന്ന വാശിയോടെ അവളെ പിന്നെയും പിന്നെയും പിന്തുടർന്നത് . ആ കാലടികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ആ കൈവെള്ളകൾ നോക്കിയിട്ടും കണ്ണുകൾ തിരിച്ചുപിടിച്ച് ...... അതോ താൻ പിന്നെയും പിന്നെയും തന്നെത്തന്നെ മുഴുവനായും അവളെ തിരിച്ചേൽപ്പിച്ച് അവളിലഞ്ഞുചേർന്ന് .അവളായിത്തന്നെ മാറാൻ കൊതിച്ചതോ തന്നിൽ നിന്നും അവൾ വിട്ടകലുമെന്ന ആകുലതകളോ ...അതുമല്ലെങ്കിൽ ഒരിക്കൽ തന്നെ തനിച്ചാക്കി അവൾ വന്നിടത്തേക്കു തന്നെ തിരിച്ചുപോകുമെന്ന വ്യഥകളോ . തന്റെ പ്രവർത്തികൾ ..... അതവളെ വല്ലാതെ വേദനിപ്പിക്കുമ്പോഴും സ്വയം ന്യായീകരിക്കാനെന്ന് അവൾ പദം പറയുമ്പോഴും ഇനിയും മാറാൻ വയ്യാതെ ...!
.
ഒരുകാര്യം സത്യമാണ് . ഇപ്പോൾ കാണുന്നതൊക്കെയും ദുസ്വപ്നങ്ങളാണ് . കടൽക്കരയിൽ തന്നെയിരുത്തി അവൾ ആ വെള്ളത്തിനുമുകളിലൂടെ തന്നെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നുമറയുന്നത് . മരത്തണലിൽ തന്നെയിരുത്തി അവളാ കാടിന്റെ നിശബ്ദതയിൽ തന്നിൽ നിന്നുമകന്ന് സ്വയം അലിഞ്ഞില്ലാതാകുന്നത് . മരുപ്പച്ചയിൽ തന്നെ ഉറക്കികിടത്തി അവളാ മണലാരണ്യത്തിൽ മണൽ തരികൾക്കിടയിൽ ചേർന്നില്ലാതാകുന്നത് ...... ഞെട്ടിയെഴുന്നേൽക്കാൻ മാത്രമാണിപ്പോൾ എല്ലാ ഉറക്കങ്ങളും . ഭയപ്പെടുത്താൻ മാത്രമാണിപ്പോൾ എല്ലാ സ്വപ്നങ്ങളും . തന്റെ ശരീരവും മനസ്സും ജീവനും ജീവിതവും നഷ്ടപ്പെടുത്തി അവൾ എങ്ങോട്ടെന്നറിയാതെ പോയ്മറയുന്നതായി .....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, July 5, 2020

നാരദരുടെ ഭക്തി ....!!!

നാരദരുടെ ഭക്തി ....!!!
.
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും രാമനാമം ജപിച്ചുകൊണ്ട് മാത്രം ജീവിക്കുന്ന നാരദർ അത് കാണുമ്പോഴൊക്കെ മഹാവിഷ്ണുവിന്റെയടുത്ത് വീമ്പുപറയാനും മറക്കാറില്ല .താനാണ് മഹാവിഷ്ണുവിന്റെ ഏറ്റവും വലിയ ഭക്തനെന്നും താൻ ജീവിക്കുന്നത് തന്നെ മഹാവിഷ്ണുവിന് വേണ്ടിയാണെന്നും താൻ കഴിഞ്ഞേയുള്ളു ഈ ലോകത്തിൽ മഹാവിഷ്ണുവിന് മറ്റാരും ഭക്തരായിട്ട് എന്നുമുള്ള അഹങ്കാരത്തോടെതന്നെയാണ് അദ്ദേഹം മഹാവിഷ്ണുവിന്റെയടുത്തും പെരുമാറിയിരുന്നതും ....!
.
നാരദരുടെ അഹങ്കാരത്തിന് ഒരടികൊടുക്കാൻ തന്നെ ഒരിക്കൽ മഹാവിഷ്ണു തീരുമാനിച്ചു . എന്നിട്ടൊരിക്കൽ ഇങ്ങിനെ വീമ്പു പറച്ചിലുമായി നാരദരെത്തിയപ്പോൾ മഹാവിഷ്ണു അദ്ദേഹത്തോട് പറഞ്ഞു നാം നമ്മുടെയൊരു ഭക്തനെ കാണാൻ പോവുകയാണ് അങ്ങും തന്റെ കൂടെ വന്നാൽ നന്നായിരുന്നു എന്ന് . മഹാവിഷ്ണു അങ്ങോട്ട് പോയി കാണുന്ന ആ ഭക്തനെ ഒന്ന് കാണാൻ അഹങ്കാരിയായ നാരദർക്കും വാശിയായി . തന്നെക്കാൾ വലിയൊരു ഭക്തനോ എന്ന മട്ടിൽ അദ്ദേഹവും മഹാവിഷ്ണുവിനോടൊപ്പം പുറപ്പെടുകയും ചെയ്തു ...!
.
അവർ വേഷമൊക്കെ മാറി രണ്ടു ബ്രാഹ്മണരുടെ രൂപത്തിൽ എത്തിച്ചേർന്നത് ഒരു കർഷകന്റെ അടുത്താണ് . ദരിദ്രനാനായ ആ കർഷകൻ വയസ്സായ തന്റെ കാളകളെയും കൊണ്ട് വയലിൽ മെല്ലെ മെല്ലെ പണിയെടുക്കുകയായിരുന്നു അപ്പോൾ . ഇടയ്ക്കു വല്ലപ്പോഴും കിട്ടുന്ന സമയത്തൊക്കെ അദ്ദേഹം നാരായണ നാരായണ എന്ന് ജപിക്കുന്നുമുണ്ട് . വയലിൽ പണിയെടുക്കുന്നതിനിടയിൽ ആ ബ്രാഹ്മണരെ കണ്ട അദ്ദേഹം അവരെ ആദരപൂർവ്വം ക്ഷണിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു . തങ്ങൾ യാത്രികരാണെന്നും വിശ്രമിക്കണമെന്നും പറഞ്ഞപ്പോൾ ആ കർഷകൻ സന്തോഷപൂർവ്വം അവരെ തന്റെ വീട്ടിലേക്കും ക്ഷണിച്ചു ...!
.
വീട്ടിലേക്കുള്ള യാത്രയിലും അവരോടു സംസാരിക്കുന്നതിനിടയിലും പതിവുപോലെ വല്ലപ്പോഴും അദ്ദേഹം നാരായണ മന്ത്രവും ഉരുവിടുന്നുണ്ടായിരുന്നു . വീട്ടിലെത്തി അതിഥികളെ തന്നെക്കൊണ്ടാവും വിധം യഥാവിധി സത്കരിച്ച് ഉള്ള ഭക്ഷണമൊക്കെ കൊടുത്ത് ക്ഷീണമകറ്റിച്ച് സന്തോഷപൂർവ്വം യാത്രയാക്കി വീണ്ടും അദ്ദേഹം തന്റെ വയലിലേക്കുതന്നെ പണിക്കായി പോവുകയും ചെയ്തു . പതിവുപോലെ ഇടക്കിടെയുള്ള രാമനാമജപവുമായി ...!
.
തിരിച്ച് വൈകുണ്ഠത്തിലെത്തിയ നാരദർ മഹാവിഷ്ണുവിനോട് ചോദിച്ചു ഇത്രയും ആദരപൂർവ്വം അങ്ങ് അങ്ങോട്ട് കാണാൻ പോയ ആ കര്ഷകനാണോ അങ്ങയുടെ ഏറ്റവും വലിയ ഭക്തനെന്ന് . അതിനു മറുപടിയൊന്നും പറയാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത മഹാവിഷ്ണു വീണ്ടും നാരദരെയും കൂട്ടി യാത്രയായി . അങ്ങിനെ അവർ എത്തിച്ചേർന്നത് നിറയെ വഴുക്കലുള്ള ഒരു നദീതീരത്താണ് . പൂപ്പലും പായലും നിറഞ്ഞ അവിടെ വളരെ ശ്രദ്ധയോടെയല്ലാതെ നടന്നാൽ വീണുപോവുമെന്ന് സുനിശ്ചിതമായിരുന്നു ...!
.
അവിടെയെത്തി ഇനിയെന്തെന്ന മട്ടിൽ നിൽക്കുന്ന നാരദരുടെ തലയിൽ ഒരു കുടം നിറയെ എണ്ണ വെച്ചുകൊടുത്തിട്ട് അതിൽനിന്നും ഒരു തുള്ളി പോലും എണ്ണ പുറത്തുപോകാതെ അക്കരെ പോയിവരാൻ പറഞ്ഞ് പറഞ്ഞയച്ചു . കുടത്തിലെ എണ്ണ പുറത്തേക്കു തുളുമ്പിയാണ് നിന്നിരുന്നത് . ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ തെന്നിവെച്ചാൽ എണ്ണ പുറത്തുപോവുകതന്നെ ചെയ്യും . ഒരുതുള്ളി പോലും പോകാതെ വരണമെന്നാണ് മഹാവിഷ്ണുവിന്റെ നിർദ്ദേശം . നാരദർ അത് അപ്പാടെത്തന്നെ നടപ്പിലാക്കുകയും ചെയ്തു . വളരെ ശ്രദ്ധിച്ച് , ഓരോ അടിയായി പതുക്കെ ശ്രദ്ധയോടെ വെച്ച് നടന്ന് ഒരു തുള്ളി പോലും പോകാതെ തിരിച്ചെത്തിയ നാരദർ മത്സരത്തിൽ ജയിച്ചതിൻറെ അഹങ്കാരത്തിൽ ഒന്നുകൂടി മഹാവിഷ്ണുവിനെ നോക്കി നിന്നു .... !
.
നാരദരുടെ തലയിലെ എണ്ണക്കുടം വാങ്ങിവെച്ച് മഹാവിഷ്ണു നാരദരോട് ചോദിച്ചു , അപ്പോൾ താങ്കൾ ഈ മത്സരത്തിലും ജയിച്ചുവല്ലേ എന്ന് . അഹങ്കാരത്തോടെ തലയാട്ടി അതേയെന്ന മട്ടിൽ നിന്ന നാരദരോട് പിന്നെ മഹാവിഷ്ണു ചോദിച്ചത്, ആട്ടെ, ഈ സമയത്തിനിടയിൽ അങ്ങ് എത്രപ്രാവശ്യം എന്നെ സ്മരിച്ചു എന്നാണ് . അങ്ങിനെയൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിക്കാത്ത നാരദർ അറിയാതെത്തന്നെ സത്യം പറഞ്ഞുപോയി. ഇല്ല പ്രഭോ, എന്റെ ശ്രദ്ധ മുഴുവൻ തന്റെ തലയിലെ എണ്ണ പോകാതെ നോക്കുന്നതിലായിരുന്നു അല്ലാതെ അങ്ങയെ സ്മരിക്കുന്നതിലായിരുന്നില്ലെന്ന് ....!
.
അതായത് ആ സമയമത്രയും താങ്കളുടെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നില്ല എന്നല്ലേ അതിനർത്ഥം എന്ന മഹാവിഷ്ണുവിന്റെ ചോദ്യത്തിന് മുന്നിൽ നാരദർക്ക്‌ തലകുനിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു. തന്റെ അന്നാന്നത്തെ അന്നത്തിനുവേണ്ടി പണിയെടുക്കുന്ന ദരിദ്രനായ ആ കർഷകൻ തന്റെ ദാരിദ്ര്യത്തിനിടയിലും കഷ്ടപ്പാടോടു കൂടിയ പണികൾക്കിടയിലും തന്നെ എത്ര സ്നേഹത്തോടെയാണ് സ്മരിക്കുന്നത് . എന്നാൽ താങ്കളോ തന്റെ ഏറ്റവും വലിയ ഭക്തനെന്ന് അഹങ്കരിക്കുന്ന താങ്കൾ, ജീവിതത്തിലെ ഏറ്റവും ചെറിയ ഈ ഒരു നിമിഷത്തിൽ പോലും എന്നെ മറന്നു കളഞ്ഞു . അപ്പോൾ ആരാണ് ഏറ്റവും വലിയ ഭക്തൻ . ആചോദ്യത്തിനു മുന്നിൽ തലകുനിച്ചു നിൽക്കാനേ നാരദർക്കപ്പോൾ കഴിഞ്ഞുള്ളു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, July 2, 2020

അപ്രതീക്ഷിതനായ അതിഥി ...!!!

അപ്രതീക്ഷിതനായ അതിഥി ...!!!
.
വൈകുന്നേരം ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് വന്ന് ഓരോരുത്തരും അവരവരുടെ റൂമുകളിലേക്ക് പിരിയുന്നതിനു മുന്നേയുള്ള കുശലം പറച്ചിലിനിടയിലാണ് തികച്ചും യാദൃശ്ചികമായി അദ്ദേഹം അങ്ങോട്ട് കയറിവന്നത് . റോഡിൻറെ എതിര്ദിശയിലൂടെ നടന്നുപോവുകയായിരുന്ന അദ്ദേഹം ഞങ്ങളെക്കണ്ടിട്ടുതന്നെയാണ് അങ്ങോട്ട് വന്നിരിക്കുന്നതെന്നും വ്യക്തം . ഞങ്ങൾക്കടുത്തെത്തി ഒട്ടും അർത്ഥശങ്കക്കിടയില്ലാതെ ഒട്ടും സങ്കോചമില്ലാതെ ലളിതമായി ഞങ്ങളോട് പറഞ്ഞത് തനിക്ക് വല്ലാതെ വിശക്കുന്നുണ്ടെന്നും മൂന്നു ദിവസമായി തനിക്കിഷ്ട്ടപ്പെട്ട ഭക്ഷണം കഴിച്ചിട്ടെന്നും അതുകൊണ്ട് തനിക്ക് കഴിക്കാൻ തരണമെന്നുമാണ് ....!
.
ഈ സാഹചര്യത്തിൽ അങ്ങിനെയൊരു അഭ്യർത്ഥനയിൽ ഒട്ടും അപരിചിതത്വം തോന്നാത്തതിനാൽ ഞാനും സുഹൃത്തുക്കളും അദ്ദേഹത്തെ ഞങ്ങളുടെ റൂമിലേക്ക് സന്തോഷപൂർവ്വം ക്ഷണിച്ചു അപ്പോൾ. സാമാന്ന്യം മുഷിഞ്ഞ വസ്ത്രങ്ങളും ക്ഷീണിച്ച ശരീരവും തളർന്ന പ്രകൃതവുമുള്ള അദ്ദേഹം ഒരു അന്യനാട്ടുകാരനാണെങ്കിലും മാന്യമായി നല്ല സ്പുടമായ ഭാഷയിലാണ് ഞങ്ങളോട് സംസാരിച്ചത് . എന്തെങ്കിലും തങ്ങളുടെതായും കൊണ്ടുവന്നുതരാമെന്നു പറഞ്ഞ് കൂടെയുള്ള മറ്റുള്ളവരും , അദ്ദേഹത്തെ കൂടെക്കൂട്ടി ഞങ്ങളും അവിടുന്ന് റൂമുകളിലേക്ക് പിരിഞ്ഞു വേഗം തന്നെ ...!
.
റൂമിലെത്തി അകത്തേക്ക് ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് താനൊരു രോഗിയാണോയെന്ന് ടെസ്റ്റ് ചെയ്തിട്ട് അകത്തേക്ക് കയറ്റിയാൽ മതിയെന്നാണ് . അത് ഞങ്ങളെ ആശ്ചര്യപ്പെടുത്തിയെങ്കിലും വിശന്നുപൊരിയുന്ന ഒരുമനുഷ്യനോട്‌ അങ്ങിനെ ചെയ്യാൻ മനസ്സനുവദിക്കാത്തതിനാൽ കയറിയിരിക്കാൻ പറഞ്ഞ് ഞങ്ങൾ അകത്തേക്ക് കയറി . വേഗം പോയി കുടിക്കാൻ കുറച്ച് വെള്ളം കൊണ്ടുവന്നുകൊടുത്തു ആദ്യംതന്നെ . ഒട്ടൊരു ആർത്തിയോടെ അദ്ദേഹമത് കുടിച്ചശേഷം പറഞ്ഞത് തനിക്കൊന്ന് പ്രാര്ഥിക്കണമെന്നാണ് . ഉടനെ അതിനുള്ള സൗകര്യം ചെയ്തുകൊടുത്ത് ഞങ്ങൾ കാലത്ത് ജോലിക്കു പോകും മുന്നേ തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണമൊക്കെ ഫ്രിഡ്‌ജിൽ നിന്നും എടുത്ത് തയ്യാറാക്കാൻ തുടങ്ങി ...!
.
പ്രാര്ഥനകഴിഞ്ഞ് വന്ന അദ്ദേഹം ഞങ്ങൾ രാത്രിയിൽ കിടക്കാൻ എടുത്തുവെച്ചിരിക്കുന്ന ഷീറ്റുകളിൽ ഒന്നെടുത്ത് നിലത്തുവിരിച്ച് അതിലിരുന്ന് ഭക്ഷണം കഴിക്കാൻ തയ്യാറായി . അപ്പോഴേക്കും ഉള്ളതെല്ലാം തയ്യാറാക്കി ഞങ്ങൾ കൊണ്ടുവന്നു വെച്ചിരുന്നു അദ്ദേഹത്തിന് . അതിനൊപ്പം അപ്പുറത്തെ റൂമിലുള്ളവരും അവരവരുടേതായ ഉള്ള വിഹിതങ്ങൾ ഓരോന്നായി കൊണ്ടുവരാനും തുടങ്ങി . എല്ലാം കൂടി നോക്കിയപ്പോൾ വിവിധ വിഭവങ്ങളായി ഒരു സാദ്യതന്നെ ആയതിൽ ഞങ്ങളും സന്തോഷിച്ചു . അദ്ദേഹത്തിനായി എല്ലാം നീക്കിവെച്ച് കഴിക്കാൻ പറഞ്ഞ് ഞങ്ങളും അടുത്തിരുന്നു ...!
.
എല്ലാ വിഭവങ്ങളിലേക്കും ഓരോന്നോരോന്നായി എടുത്തുനോക്കി ചിലത് രുചിച്ചു നോക്കിയും മറ്റു ചിലത് മണത്തുനോക്കിയും അദ്ദേഹം എല്ലാ പാത്രങ്ങളും തിരഞ്ഞ് ഒടുവിൽ ആ കണ്ണുകൾ ഞങ്ങളുടെ നേരെയായി ഓരോരുത്തരിലേക്കും നോക്കി. എന്നിട്ടു പറഞ്ഞു ഇതിൽ മസാലദോശയില്ലല്ലോ , എനിക്ക് കഴിക്കേണ്ടത് അതാണ് എന്ന് . മൂന്നു ദിവസമായി തനിക്കിഷ്ട്ടപ്പെട്ട മസാലദോശയില്ലാത്തതിനാൽ ഭക്ഷണം കഴിക്കാതെ നടക്കുന്ന തനിക്ക് തീർച്ചയായും നിങ്ങൾ മസാലദോശ തരണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥനക്കു മുന്നിൽ അനുസരണയോടെ നിൽക്കാനേ എന്തുകൊണ്ടോ ഞങ്ങൾക്കപ്പോൾ തോന്നിയുള്ളൂ . ....!
.
ഈ സമയത്ത് അങ്ങിനെ പുറത്തൊന്നും പോയി ഭക്ഷണം കഴിക്കാത്ത ഞങ്ങൾ പോലും ആഗ്രഹമുണ്ടായിട്ടും ഒരു മസാലദോശ കഴിച്ചിട്ട് മാസങ്ങളായെങ്കിലും വണ്ടിയുമെടുത്ത് സുഹൃത്തുക്കളിലൊരാളെ മസാലദോശവാങ്ങാൻ കുറച്ചുദൂരെയുള്ള കടയിലേക്ക് പറഞ്ഞയക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു . തന്റെ പ്രിയ വിഭവം ഇപ്പോഴെത്തുമെന്നുറപ്പായപ്പോൾ ഞങ്ങൾ അവിടെ നിരത്തിവെച്ച ഓരോ ഭക്ഷണവും ഒന്നൊന്നായി ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ അദ്ദേഹം കഴിച്ചുതുടങ്ങാൻ തുടങ്ങിയിരുന്നു അപ്പോൾ ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...