Wednesday, August 24, 2016

ജനിക്കണം, ഒരു പട്ടിയായെങ്കിലും ...!!!

ജനിക്കണം, ഒരു പട്ടിയായെങ്കിലും ...!!!
.
ആരെയും കൊല്ലാൻ എനിക്കാവില്ല
ആർക്കുവേണ്ടിയും മരിക്കാനും ...!
ജീവിതം എന്റെയും അവകാശമാകവേ
ഞാനും പ്രാർത്ഥിക്കുന്നു
ജനിക്കണം അടുത്ത ജന്മത്തിലെങ്കിലും
ഒരു പട്ടിയായെങ്കിലും ഈ കേരളത്തിൽ ...!
.
പട്ടിയായി ജനിച്ചാൽ ഗുണങ്ങളേറെ
തിന്നാം ബിരിയാണി വയറുനിറയെ
പിന്നെ പശുവിറച്ചിയും പന്നി മാസവും
കയറിച്ചെല്ലാം അമ്പലനടയിലും പള്ളി വാതിൽക്കലും
കിടക്കാം തെരുവോരത്തും കൊട്ടാരക്കെട്ടിലും ...!
.
കുരക്കാം ആർക്കു നേരെയും
കടിക്കാം ആരെ വേണമെങ്കിലും
സഞ്ചരിക്കാം രാത്രിയും പകലും
സംരക്ഷിക്കാൻ ആളും തരം പോലെ
പിന്നെയെന്തിന് അമാന്തിക്കണം ഞാനിനി
ജനിക്കണം പട്ടിയായിത്തന്നെ, അടുത്തജന്മമെങ്കിലും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, August 20, 2016

സിംഹങ്ങൾ ചിരിക്കാറില്ല ...!!!

സിംഹങ്ങൾ ചിരിക്കാറില്ല ...!!!
.
ഒരു സ്മാർട് ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കിൽ നിനക്കും ലോക സാഹിത്യകാരനോ വേദാന്തിയോ വിമർശകനോ തത്വജ്ഞാനിയോ ആയിയൊക്കെ നിഷ്പ്രയാസം പ്രശസ്തനാകാം എന്ന് അവളെന്റെ മുഖത്തുനോക്കി പറഞ്ഞപ്പോൾ ഞാനും ഒന്ന് ചൂളിപ്പോയി . ഇനി ഇവളെങ്ങാനും എന്റെ തലതിരിഞ്ഞ എഴുത്തുകളെന്തെങ്കിലും വായിച്ചിട്ടാണോ എന്നെ പരിഹസിക്കുന്നതെന്ന് സ്വാഭാവികമായും ചിന്തിച്ചും പോയി ഞാനപ്പോൾ ....!
.
എന്നാൽ അവളുടെ ഭാഗ്യത്തിന് അതൊന്നും വായിക്കാനുള്ള ഗതികേട് അവൾക്കില്ലാതിരുന്നതിനാൽ ഞാൻ തത്കാലം രക്ഷപ്പെട്ടു എന്നാശ്വസിച്ചുകൊണ്ട് അവളെയും കൂട്ടി അടുത്തുള്ള കോഫി ഷോപ്പിലേക്ക് കയറുമ്പോൾ അവൾ ചോദിച്ചു നീ എപ്പോഴെങ്കിലും ഒരു സിംഹം കരയുന്നത് കണ്ടിട്ടുണ്ടോ എന്ന്. ഒരു സിംഹത്തെ പോയിട്ട് നേരെ ചൊവ്വേ ഒരു കഴുതയെ പോലും കണ്ടിട്ടില്ലാത്ത ഞാൻ എങ്ങിനെയാണ് അതിനുള്ള ഉത്തരം പറയുക . മിണ്ടാതെ കാപ്പിക്കും കൂടെ കഴിക്കാനുള്ളതിനും ഓർഡർ കൊടുത്തിട്ട് അവളെയും കൂട്ടി തുറന്ന ടെറസ്സിലെ മറച്ചുപിടിച്ച ഇരിപ്പിടങ്ങളിലേക്ക് നടന്നു നീങ്ങവേ ഇവളുടെ അടുത്ത ചോദ്യത്തിൽ നിന്നും എങ്ങിനെ രക്ഷപ്പെടും എന്ന് മാത്രമായിരുന്നു എന്റെ ചിന്ത .....!
.
കാപ്പിക്കായി കാത്തിരിക്കുന്നതിനിടയിൽ അവൾ തന്റെ ലാപ്ടോപ്പ് ഓപ്പൺ ചെയ്‌തുകൊണ്ട് എന്നോടാവശ്യപ്പെട്ടത് നാളെ അവൾക്ക് സെനറ്റിൽ പ്രെസന്റ് ചെയ്യാൻ ഒരു ലേഖനം തയ്യാറാക്കി കൊടുക്കാനായിരുന്നു . അതും പൊതുസമൂഹത്തിൽ അതിന്റെ കാഴ്ചപ്പാടുകളിൽ വരുത്തേണ്ട ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടാണ് വിഷയം . കേട്ടത് സത്യം തന്നെയെന്ന് ഒന്നുകൂടി ചോദിച്ചുറപ്പുവരുത്തിയപ്പോൾ കാപ്പിയും കടിയും കിട്ടിയില്ലെങ്കിലും വേണ്ടില്ല ആ ടെറസ്സിൽ നിന്നും എടുത്തു ചാടിയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി എനിക്കപ്പോൾ . ...!
.
എല്ലാം കെട്ടുകാഴ്ചകൾ മാത്രമാണെന്നും നമ്മൾ ജീവിക്കുന്നു എന്നത് തന്നെ ഒരു വിശ്വാസം മാത്രമാണെന്നും തുടങ്ങി അവൾ വാചാലമായി മഹത്തായ തത്വങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അറിയാതെ വായ്തുറന്നുപോയ എന്റെ മൂക്കിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞത് ഞാൻ ഒരു വിഡ്ഢിയാണെന്നാണ് . അതുവരെ അവൾ പറഞ്ഞതെല്ലാം സത്യമോ മിഥ്യയോ എന്ന് എനിക്കുതന്നെ ഉറപ്പില്ലായിരുന്നെങ്കിലും അപ്പോൾ അവൾ പറഞ്ഞ ആ സത്യത്തിനുമുന്നിൽ ഞാൻ അടിയറവുപറഞ്ഞുപോയി ...!
.
നേരിൽ കാണുന്നതല്ലാതെ അനുഭവിക്കുന്നതല്ലാതെ ഒന്നും വിശ്വസിക്കരുതെന്ന് നമ്മെ പഠിപ്പിക്കുന്ന ശാസ്ത്രംപോലും നമ്മെ പറ്റിക്കുകയാണെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ എന്നെയൊന്ന് ഉറക്കെ നുള്ളിനോക്കി . ഉദാഹരണമായി അവൾ പറഞ്ഞത് ഒരു പമ്പരം കറങ്ങുന്നത് നമുക്ക് നമ്മുടെ കണ്ണുകൊണ്ട് കാണാം , പക്ഷെ ഭൂമി കറങ്ങുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ ഇതുവരെ എന്നാണ് . എന്നിട്ടും ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത് ഭൂമി സ്വയമുള്ള അച്ചുതണ്ടിൽ കറങ്ങുന്നു എന്നാണ് . അങ്ങിനെ ഒരു അച്ചുതണ്ട് ഉണ്ടെങ്കിൽ ആ തണ്ടിന്റെ വേര് എവിടെയെന്ന അവളുടെ ചോദ്യം കൂടിയായപ്പോൾ ഞാൻ ഉറക്കെ പറഞ്ഞുപോയി, നാളെ അവൾക്ക് പ്രസന്റ് ചെയ്യാനുള്ള ലേഖനം ഞാൻ തന്നെ എഴുതിത്തരാമെന്ന് . എന്നിട്ട് അപ്പോഴേക്കും കൊണ്ടുവന്ന ചൂട് കാപ്പിയും കുടിച്ചുകൊണ്ട് ഞാൻ ടൈപ് ചെയ്യാൻ തുടങ്ങി , സിംഹങ്ങൾ ചിരിക്കാറില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, August 11, 2016

മതിലുകൾ കൊണ്ടൊരു വീട് ...!!!

മതിലുകൾ കൊണ്ടൊരു വീട് ...!!!
.
പന്ത്രണ്ടാമത്തെ വരിയും കെട്ടി കഴിഞ്ഞപ്പോൾ അയാൾ ഒന്നിരുന്നു , ഒരു ദീർഘ നിശ്വാസത്തോടെ . തന്റെ വീടിന് ചുറ്റും താൻ തീർക്കുന്ന ഈ ചുറ്റുമതിലിനുള്ളിൽ നിന്നാൽ ഇനി തന്റെയും തനിക്കൊപ്പമുള്ളവരുടെയും തലയ്ക്കുമുകളിൽവരെ ഒന്നും പുറത്തുകാണില്ലല്ലോ എന്നത് അയാളെ തെല്ലൊന്നുമല്ല അപ്പോൾ ആശ്വസിപ്പിച്ചത് . ഇനിയുള്ളത് അല്പം സാവധാനത്തിലായാലും കുഴപ്പമില്ലെന്നും അയാൾക്കറിയാമായിരുന്നു .
.
തന്റെ വീട് തന്റെ സ്വപ്നമായിരുന്നു എന്നത് അയാൾ ഓർത്തെടുത്തു . എന്നാൽ ഇപ്പോഴും അടച്ചുറപ്പോടെ വൃത്തിയോടെ ഒരു മുറിപോലും ശരിയാക്കിയെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലല്ലോ എന്നതിൽ അയാൾക്ക് കുണ്ഠിതവുമുണ്ടായിരുന്നു . മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന വലിയ കുടുംബം പരിമിതികളോടെ അവിടെ കഴിയുന്നതിൽ അയാൾക്ക് വിഷമവും ഉണ്ടായിരുന്നു . എന്നാൽ അതിനേക്കാളൊക്കെ അയാൾക്ക് പ്രധാനമായിരുന്നത് ആ വീടിനുചുറ്റും വലിയൊരു മതിൽ കെട്ടുക എന്നതുതന്നെയായിരുന്നു . നഗരമദ്ധ്യത്തിൽ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ആ വീട് ഉള്ളതെന്നതുപോലും അയാളെ അതിൽനിന്നും പിന്തിരിപ്പിച്ചിരുന്നുമില്ല.
.
അല്പസമയത്തെ ആ ആശ്വാസം പോലും അയാളെ അസ്വസ്ഥനാക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അയാൾ തന്റെ ജോലിതുടർന്നു . കല്ലുകൾ പെറുക്കിയടുക്കി ചുമരുകൾ പടുത്ത്‌ ആ ചുമരുകൾക്കും മേലെ മറയുണ്ടാക്കുമ്പോൾ അയാളുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ . തന്നെ ഇനിയൊരിക്കലും മറ്റൊരാളും കാണരുത് . തന്നെ മുഴുവനായും തന്നെ എല്ലാറ്റിൽനിന്നും മറച്ചു പിടിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് അയാൾ അപ്പോഴുമുറച്ചുതന്നെ വിശ്വസിച്ചു .
.
ചില പരിധികൾ എപ്പോഴും പരിമിതികൾക്കും അപ്പുറത്താണെന്നത് അയാൾ ഓർക്കാൻ കൂട്ടാക്കിയിരുന്നില്ല . എന്നിട്ടും തന്നിൽ നിന്നും തന്നിലേക്കുള്ള ദൂരം കൃത്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു എപ്പോഴും അയാൾ . തന്റെ ദൂര പരിധിക്കുള്ളിൽ , തന്റെ സംരക്ഷിത സംവിധാനത്തിനുള്ളിൽ തന്നെയും തന്നോട് ചേർന്നുള്ളവയെയും ചേർത്ത് നിർത്താനും അയാൾ വ്യഗ്രതപ്പെട്ടു .
.
കമ്പിയും കല്ലും , മണ്ണും കട്ടയും , എന്തിന് ... ചുള്ളിക്കമ്പുകൾ പോലും അയാൾ തന്റെ ചുമരുകൾക്കായി ഉപയോഗിച്ചു . പരമാവധി ഉറപ്പും ബലവുമായിരുന്നില്ല അപ്പൊഴും അയാൾ ലക്ഷ്യമാക്കിയിരുന്നതെന്ന് അയാളെപ്പോലും അമ്പരപ്പിച്ചില്ല . അയാൾക്കപ്പോഴെല്ലാം ആവശ്യമായിരുന്നത് തന്റെ നേർക്കുള്ള മറ്റുള്ളവരുടെ കാഴ്ച്ചയെ മറക്കുക എന്നത് മാത്രമായിരുന്നു .
.
തറയുടെ ബലമോ നിലത്തിന്റെ വിസ്തൃതിയോ അകത്തളത്തിന്റെ സൗകര്യമോ അയാൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല . ശുചിയായി ഭക്ഷണം കഴിക്കാനുള്ള സൗകര്യം പോലും ഒരുക്കുന്നതിനേക്കാൾ അയാൾ തിടുക്കപ്പെട്ടത് ആ ഭാഗത്തേക്കുള്ള വഴികൾ കൂടി അടച്ചുകെട്ടുന്നതിലായിരുന്നു .അഴുക്കുചാലുകൾ പുറത്തേക്ക്‌ തുറക്കാതിരിക്കാൻ പോലും അയാൾ ശ്രദ്ധിച്ചത് അതിലൂടെ ആരെങ്കിലും തന്നെ കണ്ടാലോ എന്ന ഭയം കൊണ്ടുതന്നെ .
.
ഇടയിൽ വരുന്ന വിടവുകൾ നികത്തി അതിലൂടെ വരുന്ന സൂര്യവെളിച്ചം പോലും തടയുന്നതിൽ അയാൾ വ്യാപൃതനായി . തന്റെയും തന്റെ കൂടെയുള്ളവരുടെയും വസ്ത്രങ്ങൾ പോലും അതിനായി ഉപയോഗിക്കാൻ അയാൾക്ക് മടിയുമില്ലായിരുന്നു . പകലുകളും രാത്രികളും നോക്കാതെ വെയിലും മഞ്ഞും മഴയും വകവെക്കാതെയുള്ള അയാളുടെ പരിശ്രമത്തിന് ഫലം കാണുക തന്നെ ചെയ്തു . ഒരു വെയിൽനാളം പോലും എത്തിനോക്കാത്ത വിധം മറച്ചുകെട്ടിയ ഒരു വീടൊരുക്കാൻ അയാൾക്ക് അപ്പോഴേക്കും കഴിഞ്ഞിരുന്നു .
.
മേൽക്കൂരപോലുമില്ലാത്ത ആ വീടിന്റെ അയാളേക്കാൾ പൊക്കമുള്ള മതിലിനുള്ളിൽ നിന്ന് ചാരിതാർഥ്യത്തോടെ കൃതാർത്ഥതയോടെ അയാൾ അയാളിലേക്ക് നോക്കുമ്പോൾ അയാളും അയാൾക്കൊപ്പമുള്ളവരും അപ്പോൾ നഗ്നരും ദരിദ്രരുമാണെന്ന് മാത്രം അയാൾ തിരിച്ചറിഞ്ഞുമില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...