Friday, May 29, 2020

പച്ചപ്പനംതത്തെ , പുന്നാരപ്പൂമുത്തേ .....!!!

പച്ചപ്പനംതത്തെ , പുന്നാരപ്പൂമുത്തേ .....!!!

മെല്ലെ തണുത്ത കാറ്റുവീശുന്നുണ്ടായിരുന്നു അപ്പോൾ . മുന്നിലെ നീണ്ടുനിവർന്ന കായൽപ്പരപ്പിൽ തന്റെ നെഞ്ചിടിപ്പുപോലെ ഓളങ്ങൾ തങ്ങളെ മാടിവിളിച്ചുകൊണ്ട് പുഞ്ചിരിക്കുകയും . അവൾ കുറച്ചുകൂടി തന്നോട് ചേർന്നിരിക്കുന്നത് ഹൃദയവും കടന്നാണെന്ന് അയാൾ പതിയെ തിരിച്ചറിയുകയായിരുന്നു അപ്പോൾ . കൈകൾ മെല്ലെ ചേർത്ത് ഇടയ്ക്ക് കണ്ണുകളിലേക്ക് മെല്ലെ നോക്കി പറയാനുള്ളതെല്ലാം ഇപ്പോഴേ പറഞ്ഞാൽ തീർന്നുപോയെങ്കിലോ എന്ന ആകുലതയോടെ നിഷ്കളങ്കമായി അവൾ ....!

ആറ്റിറമ്പിലെ കൊമ്പിൽ കഥയും പറഞ്ഞിരിക്കുന്ന തന്റെയാ ഓലവാലിയെ തേടി ചരിത്ര സ്മരണകളുറങ്ങുന്ന ആ റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയത് നേരത്തെ പദ്ധതിയിട്ടിട്ടായിരുന്നു എങ്കിലും താനൽപ്പം ആകാംക്ഷാ ഭരിതനായിരുന്നു എന്നത് സത്യം . തേൻകരിക്കു പോലുള്ള ആ മുഖവും അത്രയും മധുരമുള്ള ആ ശബ്ദവുമെല്ലാം മുജ്ജന്മത്തിലെ തുടർച്ചയെന്നോണം നേരത്തെ മുതൽ തന്നെ ഹൃദ്യമായിരുന്നതെങ്കിലും ആദ്യമായി നേരിട്ട് കാണുന്നതിലെ ഒരു ത്രിൽ തന്റെ ഓരോ ചലനത്തിലും അപ്പോഴുണ്ടായിരുന്നു എന്ന് അയാൾ സ്വയം തിരിച്ചറിഞ്ഞു ....!
.
തന്റെ നെഞ്ചോട് ചേർത്ത് സംരക്ഷിച്ചിരുത്തുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന സൂര്യന്റെ കണ്ണുകളാകാം അവളെ തെല്ലൊന്നലോസരപ്പെടുത്തുന്നതെന്ന് മനസ്സിലായതുകൊണ്ടുതന്നെയാണ് ആ കായലോളങ്ങളുടെ ഹൃദയതാളം വിട്ട് അയാൾ അവളെയും ചേർത്ത് അവളുടെ സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ചാനയിച്ചത് . ഒരു കൊച്ചു കുഞ്ഞിനെ പോലെ കൈവിരൽത്തുമ്പിലൂർന്ന് കൂടെവരുന്ന അവളുടെ സത്യസന്ധതയിലൂടെ മെല്ലെ ....!
.
പറഞ്ഞതിലും കുറച്ചു നേരത്തെ അവിടെ എത്തിയതുകൊണ്ടാവണം അവൾ അപ്പോഴും അവിടെ എത്താതിരുന്നിരുന്നതെന്ന് അയാൾക്കറിയാമെങ്കിലും, തന്റെ വരവും പ്രതീക്ഷിച്ച് രണ്ടുവശത്തേക്കും മുടിയും പിന്നിയിട്ട് പട്ടുപാവാടയും ബ്ലൗസുമിട്ട് കാലത്തെ മുതൽ അവിടെവന്നിരിക്കുന്ന അവളുടെ രൂപം അയാൾ തെല്ലു കുസൃതിയോടെ സങ്കൽപ്പിച്ചു നോക്കാനും മറന്നില്ല അപ്പോൾ . ...!
.
അക്ഷരങ്ങൾ .... വാക്കുകൾ ... വാചകങ്ങൾ ..... തന്റെ ഹൃദയത്തിലേക്ക് തന്റെ സ്വത്ത്വത്തിലേക്ക് അവൾ കണ്ണുകളിലൂടെ അരിച്ചിറങ്ങുന്നതിന്റെ സുഖം തന്റെ ഹൃദയം തുറന്നുകൊണ്ടുതന്നെയാണ് അയാൾ സ്വീകരിച്ചിരുന്നതപ്പോൾ . അവളുടെ ആ തണലിൽ അവളുടെ നിശ്വാസങ്ങൾ പോലും നഷ്ടമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവളെ അയാളപ്പോൾ അറിയുകതന്നെയായിരുന്നു പരാമമായും . ...!
.
ട്രെയിൻ ഇറങ്ങി , പ്ലാറ്റഫോമിൽ നിന്നും പുറത്തുകടന്ന് പുറത്തേക്കുള്ള ഹാളിൽ ഒരു പുതുക്കക്കാരന്റെ നാണവും കുറച്ചൊരു ചമ്മലും മുഖത്തു വരുത്താൻ വൃഥാ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്നാണ് അവൾ മുനികുമാരന്റെമുന്നിലെ വനദേവതയെ പോലെ തന്റെ പേരെടുത്തു വിളിച്ചുകൊണ്ടുതന്നെ പ്രത്യക്ഷപ്പെട്ടത് . എല്ലാമുൻകരുതലുകളും നഷ്ട്ടപ്പെട്ട ഒരു കുഞ്ഞിനെ പോലെ അമ്പരന്ന താനപ്പോൾ കൈകൊടുക്കണോ നമസ്തേ പറയണോ എന്ന സംശയത്തിൽ ഗുമസ്തേ തന്നെയാണ് പറഞ്ഞതെന്നും ഇപ്പോഴും ഓർക്കുന്നത് നന്നായി ....!
.
ഒരിക്കലുമവസാനിക്കാത്ത വാക്കുകൾക്ക് അർദ്ധവിരാമമിട്ട് ജീവന്റെ തുടിപ്പിന് തുടക്കമിട്ട് ആ നിശബ്ദതയിൽ , ആ പകലിൽ സ്വയം മറക്കാതിരിക്കാനോ പരസ്പരം ഓർമ്മിക്കാനോ അല്ലാതെ ജീവനിലേയ്ക്കാവാഹിച്ചുകൊണ്ട് അവളുടെ ചുണ്ടുകളിൽ തന്റെ ജീവൻ കൊരുത്തെടുക്കുമ്പോൾ അയാൾ വെറും മനുഷ്യനാവുകയായിരുന്നു . ചിന്തിച്ചുകൂട്ടിയ സ്വപ്നങ്ങളൊക്കെ മാറിനിന്ന നിമിഷത്തിൽ അയാൾ എല്ലാം മറന്ന് , എല്ലാം സമർപ്പിച്ച് ....!
.
സൂര്യന്റെ കാഴ്ചയിൽനിന്നും തിരിച്ചിറങ്ങുമ്പോൾ നേടിയവന്റെ ആത്മാഭിമാനം തന്നെയായിരുന്നു . അതിനേക്കാൾ സംരക്ഷിച്ചവന്റെ ആത്മവിശ്വാസവും .കൈവിരലുകൾ കോർത്തുപിടിച്ച് തോളോടുതോൾചേർന്ന് പരിശുദ്ധയായ ഒരു മാലാഖയായിത്തന്നെ അവൾക്കൊപ്പം സഞ്ചാരം തുടങ്ങിയതിന്റെ ആത്മ വിശ്വാസം . അപ്പോൾ പക്ഷെ വാക്കുകൾ നിശ്ശബ്ദമായിരുന്നെങ്കിലും ഹൃദയതാളത്തിന് ആ പച്ചപ്പനംതത്തയുടെ സ്നേഹ കൊഞ്ചലിന്റെ ഈണവും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, May 27, 2020

ഒന്നിച്ചു ജീവിക്കാൻ ...!!!

ഒന്നിച്ചു ജീവിക്കാൻ ...!!!
.
കല്യാണം കഴിക്കണം
പക്ഷെ, കൂടെ കഴിയരുത്
ഒന്നിച്ചു കിടക്കണം
പക്ഷെ ഒരു മുറിയിലാകരുത്
പ്രണയിക്കണം
പക്ഷെ ദേഹത്ത് തൊടരുത്
ഒന്നിച്ചു സഞ്ചരിക്കണം
പക്ഷെ സാമൂഹികാകലം പാലിക്കണം
ഇടപഴകണം
പക്ഷെ മാസ്ക് ധരിക്കണം
തൊടണം
പക്ഷെ കൈകഴുകണം
ജീവിക്കാം
ഇനിയുള്ള കാലം
കൊറോണയോടൊത്ത് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

മാനസമൈനേ ...!!!

മാനസമൈനേ ...!!!
.
കടാപ്പുറത്ത് കൂടി മാനസമൈനയും പാടി നടക്കാൻ പോയ അയാൾ കണ്ണ് തുറന്നപ്പോൾ ആശുപത്രിയുടെ എമർജൻസി വിഭാഗത്തിലെ ഒബ്സെർവേഷൻ ഡെസ്കിൽ മാനമില്ലാത്ത മേൽക്കൂരയും നോക്കി കണ്ണുതള്ളി കിടക്കുകയായിരുന്നെന്ന് സ്വയമൊന്ന് ഉറപ്പിക്കാൻ രണ്ടുവട്ടം സ്വയം നുള്ളിനോക്കേണ്ടി വന്നു . പാടിവെച്ച മാനസമൈനയുടെ ബാക്കി അപ്പോഴും തൊണ്ടയിൽ തന്നെ കുടുങ്ങിക്കിടക്കുന്നതുകൊണ്ടാണോ എന്നറിയില്ല ശബ്ദം അപ്പോഴും പുറത്തുവന്നിരുന്നില്ല മുഴുവനായും ....!
.
ആ കിടപ്പ് എത്രയായെന്നോർമ്മയില്ലെങ്കിലും അടുത്തുള്ള ബെഡ്ഡുകൾ പലതും കാലിയാകുന്നതും നിറയുന്നതും അയാൾ കാണുന്നുണ്ടായിരുന്നു ബോധത്തോടെ തന്നെ . അപ്പോഴേക്കും നഴ്സുമായി അടുത്തെത്തിയ ഡോക്ടർ രോഗവിവരം ചോദിച്ചപ്പോൾ തൊണ്ടയിൽ കുടുങ്ങിയ മാനസമൈന വഴിമാറി നിന്നതിനാൽ കാരണം പറയാൻ പിന്നെയും സമയമെടുക്കുന്നു എന്ന് കണ്ട് ഡോക്ടർ അയാളെ കണ്ണ് തുള്ളിച്ചും, നാക്കു നീട്ടിച്ചും കൈകാലുകൾ നിവർത്തി മടക്കിച്ചും സ്വയം പരിശോധന തുടങ്ങിക്കഴിഞ്ഞിരുന്നു ...!
.
പ്രത്യക്ഷത്തിൽ മറ്റ് രോഗമൊന്നും കാണാതെ അയാളേക്കാൾ വിഷമിച്ച ഡോക്ടർ പ്രഷർ നോക്കാൻ കൈക്കു ചുറ്റിക്കെട്ടി പമ്പുചെയ്യാൻ തുടങ്ങിയതും പ്രഷർ പമ്പ് നേരെ മേൽക്കൂരയിൽ തട്ടി തിരിച്ചു വന്നിരുന്നപ്പോൾ ഡോക്ടർക്ക് പ്രഷർ കൂടിയോ എന്ന് അയാൾ പേടിച്ചു പോയത് സത്യം . ടെസ്റ്റുകൾ നോക്കി നോക്കി ഡോക്ടറും നഴ്സും തളർന്നപ്പോൾ അയാൾ തന്നെ അവരെ സമാധാനിപ്പിച്ച് അയാളെ അയാൾ തന്നെ ഡിസ്ചാർജ് ചെയ്യാൻ എഴുതിവാങ്ങി പുറത്തിറങ്ങി ...!
.
വീട്ടിൽ പോകാൻ ആംബുലൻസ് വിളിക്കാൻ വഴിയന്വേഷിക്കുമ്പോഴാണ് തിരിച്ചറിയുന്നത് അയാൾ തനിച്ചാണെന്ന് . വഴിയിലുപേക്ഷിക്കപ്പെട്ടതാണെന്ന് . കൂടെയുണ്ടാകേണ്ടവർ വന്നിട്ടില്ലെന്ന് . തളർന്നു പോകാതിരിക്കാൻ ആംബുലൻസിന്റെ തന്നെ വാതിലിൽ പിടിച്ച് അകത്തുകയറി കിടക്കുമ്പോൾ ഉറക്കെ ഡ്രൈവറോട് വിളിച്ചുപറയാൻ മാത്രം അയാൾ മറന്നില്ല, ആ നിലവിളി ശബ്ദമിടൂoooo ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, May 26, 2020

ഹൃദയത്തുള്ളികൾ ...!!!

ഹൃദയത്തുള്ളികൾ ...!!!
.
നനഞ്ഞു പെയ്യുന്ന കുഞ്ഞു മഴയിൽ ഒരു കുട്ടിനിക്കറുമിട്ട് , മഴ നനയാതിരിക്കാൻ അച്ചമ്മ കൊടുത്തയക്കുന്ന കുടയൊന്ന് നിവർത്തുകപോലും ചെയ്യാതെ കക്ഷത്തുവെച്ച് , ഓരത്തിലൂടെ , ചാലുകളിലൂടെ കുഞ്ഞു കുഞ്ഞു കുഴികളിലൂടെ തുള്ളിത്തെറിക്കാൻ വെമ്പുന്ന വെള്ളത്തടങ്ങളെ ഇടതുകാലൊന്ന് ചെരിച്ചു ചവിട്ടി തള്ളിച്ച് പൊങ്ങിവരുന്ന വെള്ളം വലതുകാലുകൊണ്ട് അടിച്ചുപൊട്ടിച്ച് ഠപ്പേന്ന് വലിയ ശബ്ദമുണ്ടാക്കി അവൻ ആഹ്ളാദിക്കുകയായിരുന്നു . ആ മഴപോലെ ഓരോ മഴക്കാലത്തെ എല്ലാ കുഞ്ഞു മഴകളും ....!
.
നാട്ടിൻപുറത്തെ മഴകൾക്കൊക്കെ ചീവീടുകളുടെ മണമാണ് . അരി ചട്ടിയിലിട്ട് പൊരിപ്പിച്ചു വറുത്തിടുന്ന ശർക്കരക്കാപ്പിയുടെ രുചിയും , പിന്നെ അച്ഛമ്മയുടെ ചുളിഞ്ഞുണങ്ങിയ ശരീരത്തിന്റെ ചൂടും . വലിയ മിന്നലുകൾക്കു ശേഷമുള്ള ഇടിമുഴക്കത്തിന് മുന്നേ അച്ചമ്മ പൊത്തിപ്പിടിക്കുന്ന ചെവിക്കു പിന്നിൽ കൂറകൾ അരിക്കുന്ന ശബ്ദവും . ചിറകുകളുള്ള വലിയ കറുത്ത കൂറകൾ .....!
.
പിൻമുറ്റത്തെ വലിയ ചേമ്പിലകകൾക്കു താഴെ ഉയർത്തിവെക്കുന്ന കുട്ടിപ്പുരകളിൽ, ചിരട്ടകളിൽ വെന്തു നിറയുന്ന പതിനാറുകൂട്ടം കറികളും കുത്തരിച്ചോറും പപ്പടവും പഴവും പായസവുമൊക്കെ മഴയുടെ ചൂടിൽ രുചിയോടെയിരിക്കുമ്പോൾ പ്ലാവിലപാത്രങ്ങൾ പലകുറി നിറയുകയും ഒഴിയുകയും പതിവായിരുന്നു, തൊട്ടടുത്ത വീടുകളിലെ അതിഥികൾക്കൊപ്പം ...!
.
വെളുത്തതും കറുത്തതുമായ കുപ്പായങ്ങൾക്കിടയിൽ, കാക്കി നിക്കറിന്റെ വള്ളിക്കുടുക്കിനുള്ളിൽ സ്വയമൊളിപ്പിക്കാൻ ഇനിയും തികയാതെ വരുന്ന സ്വപ്നങ്ങൾക്ക് മേഘപാളികൾക്കിടയിൽ ഇടം കണ്ടെത്താൻ തിരക്കുകൂട്ടി പരിഭവിച്ചു പിരിയുന്ന ആ കുഞ്ഞുമനസ്സിനും പതിയെ കൈവന്നത് മഴയുടെ നിറം വെയിലിന്റെ രുചി ...!
.
ചാലുകൾ സ്വയം കീറി വഴികൾ സ്വയമൊരുക്കി മെല്ലെ മെല്ലെ , നിറയാതെയും നിറഞ്ഞുമൊയൊഴുകുന്ന ആ താളത്തിനൊപ്പവും ഓടിക്കിതക്കാൻ ഒരു കുഞ്ഞിത്തോർത്തുമുടുത്ത് പരിഭവിക്കുന്ന ആ ബാലനൊപ്പം കുസൃതികാട്ടാനാണ് എന്നും ആ മഴയും ഇഷ്ടപ്പെട്ടിരുന്നത് എന്നുതോന്നും . അവനിലേക്ക്‌ പെയ്ത്തിറങ്ങാൻ , അവനിലൂടെ പെയ്തിറങ്ങാൻ അല്ലെങ്കിൽ അവനില്നിന്നും തുടങ്ങി അവനിലവസാനിച്ച് വരണ്ടുണങ്ങി പിന്നെ അടുത്തജന്മം വീണ്ടും പുതുമഴയായി പുനർജ്ജനിക്കാൻ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, May 24, 2020

ഒറ്റയാകുന്നവർ,  ഒഴിവാക്കപ്പെടുന്നവരും ...!!!


ഒറ്റയാകുന്നവർ, ഒഴിവാക്കപ്പെടുന്നവരും ...!!!
.
നിറയെ വിടവുകളുള്ള ജനാലകളിലൂടെയാണ് ആ മുറികൾക്കകത്തേക്ക് ഇപ്പോഴും ജീവവായു ഒളിച്ചെത്തിയിരുന്നതെന്ന് അയാൾ എപ്പോഴും വിശ്വസിച്ചിരുന്നു . അയാളുടെ നിശ്വാസങ്ങളേക്കാൾ സത്യമായി അതയാളെ എപ്പോഴും ഒരു മേൽമുണ്ട് പോലെ പൊതിഞ്ഞു പിടിക്കുകയും ചെയ്തിരുന്നു എന്നും . അയാളുടെ ശ്വാസം പുറത്തുപോകാതെ പക്ഷെ , എന്നിട്ടും ...!
.
മേൽമുണ്ടിൽ പൊതിഞ്ഞു പിടിക്കുന്ന ഓരോ സ്വപ്നങ്ങളും അയാളുടേത്‌ മാത്രമായിരുന്നില്ല . ആ മേൽമുണ്ടിന്റേതു കൂടിയായിരുന്നു എന്ന് അയാൾ തിരിച്ചറിഞ്ഞപ്പോഴേക്കും അയാളെ പൊതിഞ്ഞുകൊണ്ട് അയാൾതന്നെ പൊതിഞ്ഞുപിടിച്ചിരുന്ന മേൽമുണ്ടുകളെല്ലാം അയാളുടെ സ്വന്തം സ്വപ്നങ്ങളുംകൊണ്ട് കടന്നുകളഞ്ഞിരുന്നു , അയാൾ പോലുമറിയാതെ ..!
.
കാലത്തെയാണല്ലോ അല്ലെങ്കിലും അയാൾക്ക് വെല്ലുവിളിക്കാനുണ്ടായിരുന്നത് . തത്വ ശാസ്ത്രങ്ങളെ , പൗരാണികതയെ പിന്നെ അയാളുടെ തന്നെ ചരിത്രത്തെയും തല വിധിയെയും . . ഓരോ ചലനത്തിലുമെന്നപോലെ ഓരോ ചുവടിലുമെന്നപോലെ ഓരോ കാഴ്ചയിലുമെന്നപോലെ നിസ്വാർത്ഥമായി , നിസ്സീമമായി ...!
.
ചവറുകൾ നിറഞ്ഞ ഒരു കാടും അതിനുനടുവിലെ കത്തിതേഞ്ഞ ഒരു കല്ലും അതിനുമുകളിലെ കരിന്തിരിയുടെ ഒരു കെട്ടും കഴിഞ്ഞാൽ പിന്നെ ബാക്കിയാകുന്നതാണ് അയാളെന്ന് അയാൾ അപ്പോൾ മാത്രം ബോധത്തോടെ ഓർമ്മിച്ചു . പകരമില്ലാതെ പരകായമില്ലാതെ . ശൂന്ന്യതയിൽ ...!
.
ജനാലകളുടെ വിടവുകൾ അപ്പോഴേക്കുമൊക്കെ ഒന്നൊന്നായി അടഞ്ഞുകൊണ്ടേയിരുന്നത് അയാൾ അറിഞ്ഞതേയില്ല . വാതിലുകൾക്കുള്ളിലെ മുറിയിലേക്കുള്ള അവസാന ജീവവായുവും കുറേശ്ശേയായി പിൻവലിച്ചുകൊണ്ട് ...!!!.
.
സുരേഷ്‌കുമാർ പുഞ്ചയിൽ

പ്രവാസികളും ആദിവാസികളും ...!!!

പ്രവാസികളും ആദിവാസികളും ...!!!
..
വരുമാനമുണ്ടാക്കാൻ ,
കൊണ്ടുനടക്കാൻ ,
പണം പിരിക്കാൻ ,
പ്രൗഢികാട്ടാൻ ,
പ്രവാസികൾ ...!
.
രാജ്യസ്നേഹം വിളമ്പാൻ
കാരുണ്യം പ്രകടിപ്പിക്കാൻ
ആദർശം അഭിനയിക്കാൻ
ആദിവാസികൾ ....!
.
ആവശ്യം കഴിഞ്ഞാൽ
അവജ്ഞയോടെയും
പുച്ഛത്തോടെയും
ബാധ്യതയായും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, May 21, 2020

കറുത്ത കണ്ണട ...!!!

കറുത്ത കണ്ണട ...!!!
.
അയാൾ സ്വർണ്ണം കൊണ്ടാണ് ആ കണ്ണട ഉണ്ടാക്കിയിരുന്നത് തന്നെ. ഇടത്തേക്ക് ഒന്നും, വലത്തേക്ക് ഒന്നുമായി രണ്ടു കാലുകളാണ് അതിനുണ്ടായിരുന്നത് . അതിന്റെ രണ്ടു കാലുകൾക്കും മേലെ മുത്തുകളും രത്നങ്ങളും കൊണ്ട് ചിത്രപ്പണികൾ ചെയ്ത് അലങ്കരിക്കുകയും ചെയ്തിരുന്നു അതി മനോഹരമായി . അതിന്റെ മുൻവശങ്ങളിലും അതുപോലെതന്നെ അലങ്കാരങ്ങൾ ചെയ്തിരുന്നു പ്രത്യേകമായി ...!
.
കറുത്ത ഗ്ലാസ്സുകളാണ് അയാൾ ആ കണ്ണടക്ക് വെച്ചിരുന്നത് . വെയിലേറ്റ് തന്റെ കണ്ണുകൾക്ക് വാട്ടമേൽക്കാതിരിക്കാൻ മാത്രമല്ല അങ്ങിനെ ചെയ്തിരുന്നതെന്ന് വ്യക്തം . കാരണം ആ കണ്ണട പലപ്പോഴും വെയിലിൽ മാത്രമല്ല ഉപയോഗിച്ചിരുന്നതും . കറുത്ത കണ്ണട തന്റെ കണ്ണുകളെ മറ്റുള്ളവർ കാണില്ലെന്നും , മറ്റുള്ളവരെ താൻ നോക്കുന്നത് അവർ കാണില്ലെന്നും അയാൾക്കറിയാമായിരുന്നു ...!
.
തന്റെ കണ്ണുകൾക്ക് ഒട്ടും കാഴ്ചക്കുറവുണ്ടായിരുന്നില്ലെങ്കിലും , തന്റെ കണ്ണുകൾക്ക് ഒട്ടും ഭംഗിക്കുറവുണ്ടായിരുന്നില്ലെങ്കിലും അയാൾ തന്റെ കണ്ണടയും വെച്ചാണ് എപ്പോഴും എങ്ങോട്ടും സഞ്ചരിച്ചിരുന്നത് . രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ , വീടെന്നോ തൊടിയെന്നോ വ്യത്യാസമില്ലാതെ .അകമെന്നോ പുറമെന്നോ വ്യത്യാസമില്ലാതെ ...!
.
ദൂരക്കാഴ്ചക്കും അടുത്തുള്ള കാഴ്ചക്കും അയാൾ അതെ കണ്ണടത്തന്നെ ഉപയോഗിച്ച് പോന്നു . ചിലർ കണ്ണടകൾ താഴ്ത്തി കണ്ണുകൾ മേലേയ്ക്കാക്കി ദൂരേക്ക് നോക്കും പോലെയും മറ്റുള്ളചിലർ കണ്ണടകൾ മേലേക്ക് കയറ്റി അടുത്തേക്ക് നോക്കുന്നത് പോലെയും ഒന്നുമില്ലാതെ അയാൾ എല്ലായിടത്തേക്കും ഒരുപോലെയാണ് ആ കണ്ണടക്കുള്ളിലൂടെ - അല്ല - കണ്ണടയിലൂടെ എല്ലാം നോക്കികണ്ടുകൊണ്ടിരുന്നതും ...!
.
അയാളുടെ കാഴ്ചയും , പിന്നെ അയാളുടെ മുഖത്തിന് അലങ്കാരവും ഒക്കെയായി അയാളുടെ പ്രത്യേകതയിലൊന്നുമായി ആ കണ്ണട അയാളിൽ പരിലസിക്കുമ്പോഴും പക്ഷെ അയാൾക്ക് ചെവി കേൾക്കില്ലായിരുന്നു എന്നതാണ് സത്യവും. എന്നിട്ടും അയാൾ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

താടിക്ക് മാസ്ക്കിടുന്നവർ ....!!!

താടിക്ക് മാസ്ക്കിടുന്നവർ ....!!!
.
തന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിലും ജീവിതത്തിലും ഏറെ ശ്രദ്ധാലുക്കളാണ് ഓരോ ഭാരതീയരും, അതിൽ മലയാളിയും പ്രത്യേകിച്ചും . അതുകൊണ്ടു തന്നെ, സാമൂഹികാകലം കൃത്യമായി പാലിച്ചും ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും തനിക്കില്ലെങ്കിലും മറ്റുള്ളവർക്ക് വെപ്പിച്ചും ഒക്കെ ഏറെ മുന്നോട്ടാണ് എല്ലാവരും യാത്ര. അസുഖങ്ങൾ ഏറെയും വായുവിലൂടെയും ഏറ്റവും അടുപ്പത്തിലുള്ള ശാരീരിക സ്പർശനത്തിലൂടെയും തന്നെയാണ് പകരുകയെന്നതിനാൽ കയ്യുറകളും വേണമെങ്കിൽ കാലുറകളും പിന്നെ പ്രത്യേകം പ്രത്യേകം ഡിസൈൻ ചെയ്തു പോലും മാസ്കുകളും ഒക്കെ ധാരാളമായാണ് ഉപയോഗിക്കുന്നത് . അതുപക്ഷേ മിക്കവാറും പേരും വെക്കുന്നത് മൂക്കും വായും മൂടുന്നതിനു പകരം സ്വന്തം താടിക്കാനെന്നു മാത്രം . താടിയിലൂടെയാണോ ആവോ ഇവരെല്ലാം ശ്വസിക്കുന്നത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, May 16, 2020

പിന്നിൽ നിന്നും ....!!!

പിന്നിൽ നിന്നും ....!!!
.
കുളിച്ചു കഴിഞ്ഞ് വസ്ത്രം മാറി വന്ന് കാപ്പികുടിക്കാനിരുന്നപ്പോഴാണോർമ്മ വന്നത് കുളിക്കുമ്പോൾ കാലു നനച്ചില്ലെന്ന് . കാലു നനയ്ക്കാത്ത കുളി കുളിയല്ല എന്നതിനാൽ പ്രഭാത ഭക്ഷണം കഴിക്കാതെ ഉച്ചഭക്ഷണത്തിനിരുന്നു . കൈകഴുകിയില്ലെങ്കിലും അപ്പോൾ കാലുകൾ കഴുകാൻ പ്രത്യേകം ഓർമ്മിക്കുകയും ചെയ്തു . എന്നിട്ടും പക്ഷെ ഉച്ച ഭക്ഷണത്തിന് മധുരം വിളമ്പാതിരുന്നത് മാത്രം ഭക്ഷണം അപൂർണ്ണമാക്കുകയും ചെയ്തു ...!
.
മിനിഞ്ഞാന്ന് കണ്ട സ്വപ്നത്തിന്റെ ബാക്കി കാണാൻ വേണ്ടി ഇന്നലെയും ഇന്നും പകലുറങ്ങിയിട്ടും സ്വപ്നം പോയിട്ട് ഒരു കൂർക്കം വലിപോലും വരാതിരുന്നതുകൊണ്ട് ഉറക്കം മതിയാക്കി രാത്രിമുഴുവൻ എഴുന്നേറ്റു നടന്നു . എന്നിട്ടും സ്വപ്നം വരാത്തതിനാൽ നടത്തം നിർത്തി ഇരിക്കാമെന്നു തീരുമാനിച്ചപ്പോൾ കസേരകളെല്ലാം തലകുത്തി നിൽക്കുന്നത് കണ്ട് വീണ്ടും കിടക്കുകതന്നെ ചെയ്തു അപ്പോൾ ...!
.
മേൽക്കുപ്പായമിട്ടത് തലതിരിച്ചാണെന്നത് പുറത്തിറങ്ങിയപ്പോൾ പോലും ആരും പറയാതിരുന്നത് എന്തുകൊണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞില്ല. വീട്ടിലെത്തി കുപ്പായമൂരി നനക്കാനിട്ടപ്പോൾ തലതിരിച്ചാണ് അതുവരെയും ഇട്ടിരുന്നതെന്നു തിരിച്ചറിഞ്ഞ് , വീണ്ടും ആ കുപ്പായമിട്ട് അന്നുപോയിടത്തെല്ലാം കുപ്പായം നേരെയിട്ട് ഒന്നുകൂടി പോയിവന്നിട്ടാണ് വീണ്ടും കുപ്പായമൂരിയത് . പക്ഷെ, അപ്പോഴാണ് ശരിക്കും തിരിച്ചറിഞ്ഞത്, കുപ്പായം ഇട്ടിരുന്നത് വീണ്ടും തലതിരിച്ചുതന്നെയായിരുന്നെന്ന് ...!
.
അകത്തേക്ക് കയറി പുറത്തിറങ്ങി വീണ്ടും അകത്തേക്ക് കയറുമ്പോൾ വീട് പുറത്തു നിന്നും പൂട്ടിയിരുന്നു എന്ന് മനസ്സിലായതേ ഇല്ലായിരുന്നു . അകത്തു നിന്നും പൂട്ടി അകത്തിരുന്ന് , വീണ്ടും പുറത്തു നിന്നും പൂട്ടികഴിഞ്ഞപ്പോൾ മാത്രമാണ് സമാധാനമായതും. ഇനിയാർക്കും പുറത്തേക്കു പോകാൻ കഴിയില്ലല്ലോ എന്നത് . പക്ഷെ അകത്തേക്ക് ആർക്കും കയറാമെന്നത് മാത്രം അപ്പോഴും ആശ്വാസവുമായി ...!
.
പിന്നിൽ നിന്നും തിരിഞ്ഞ് മുന്നിലേക്കെത്തി വീണ്ടും പിന്നിലേക്ക് തിരിയുമ്പോൾ മുന്നിലേക്കെത്താതെ പിന്നിലേക്ക് തന്നെ തിരിച്ചെത്തുന്ന വഴി അപ്പോഴും കണ്ടുപിടിക്കാനാകാതെ മുന്നിൽ നിന്നും പിന്നിലേക്ക് തിരിഞ്ഞു തിരിഞ്ഞ് അയാൾ അപ്പോഴും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, May 15, 2020

സമ്മാനിതൻ ....!!!

സമ്മാനിതൻ ....!!!
.
ആ സമ്മാനപ്പൊതി അയാൾ ഒന്നുകൂടി തുറന്നു നോക്കിയത് പകൽ വെളിച്ചത്തിലാണ് . രാത്രിയുടെ കാഴ്ചയിൽ തന്റെ തന്നെ കണ്ണ് തന്നെത്തന്നെ തെറ്റിദ്ധരിപ്പിച്ചാലോ എന്ന് അയാൾ സ്വയം ഭയന്ന് തന്നെയാകണം അങ്ങിനെ വീണ്ടും ചെയ്തതും . മുറ്റത്തെ മരങ്ങളും ചില്ലകളും നിഴൽവിരിക്കാത്ത വെളിയിടം നോക്കി ചെന്ന് , സൂര്യപ്രകാശത്തിന്റെ നേർ രേഖയിൽത്തന്നെ നിന്ന് അയാളത് നോക്കിക്കണ്ടു . എന്നിട്ടും അത് തനിക്കുള്ളതെന്നും താനത്തിനു അർഹനെന്നും അയാൾക്ക്‌ ലേശം പോലും തോന്നിയുമില്ല അപ്പോഴും . .....!
.
മുകളിലേക്ക് ഓരോ പടികളും കയറും തോറും താഴേക്ക് മറ്റൊരു പടികളായി ഇറങ്ങി പോകുന്ന പ്രതീതിയിലായിരുന്നു ആ ചവിട്ടുപടികളുടെ രൂപകല്പനയെന്നു അവരെപ്പോഴും പറയുമായിരുന്നു . പന്തിരുകുലത്തിലെ പാരമ്പര്യമില്ലാതെയും അങ്ങിനെ വിചിത്രമായ രൂപകല്പനകൾ ഒരുക്കാൻ ഇനിയും അവതാരങ്ങൾ ഭൂമിയിലുണ്ടെന്ന് ഉറപ്പുവരുത്തും പോലെ, കാലത്തിന്റെ വികൃതികൾ പിന്നെയും ....!
.
പകൽ വെളിച്ചത്തിന്റെ ചൂടിന് രാത്രിയേക്കാൾ തണുപ്പുണ്ടായത് ചിലപ്പോൾ അപ്പോഴും ചന്ദ്രൻ ആകാശത്തിന്റെ മറവിൽ ഒളിച്ചു നിൽക്കുന്നതിലാകാമെന്ന് അവൾ ആശ്വസിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അതുമല്ലെങ്കിൽ തന്റെ കണ്ണുകളിലെ നനവ് ആകാശത്തേക്കും പടർന്നുകയറിയതിനാലാകാമെന്നും അവൾ ചിന്തിച്ചുകൊണ്ടേയിരുന്നു, സ്വയം സമാധാനിപ്പിക്കാനെന്ന വണ്ണം പിന്നെയും പിന്നെയും ...!
.
എന്നിട്ടും പകലുകളുടെ നിറം പിന്നെയും മാറാതെ നിന്നു . മാറാതെയും പിന്നെ മായാതെയും എന്നപോലെ . രാത്രിയേക്കാൾ കറുപ്പുമാകാതെ എന്നാൽ പകലിനേക്കാൾ സ്വയം വെളുപ്പുമാകാതെ . അല്ലെങ്കിൽ തന്നെ പകലിനെങ്ങിനെയാണ് വെളുപ്പുനിറമെന്ന് അവർ ഇപ്പോഴും പറയുന്നതെന്നും മനസ്സിലാകാതെ . പിന്നെയും പിന്നെയും അവശേഷിക്കുന്ന ആദ്യത്തെ ചോദ്യം പോലെ, പകലാണോ രാത്രിയാണോ ആദ്യം ഉണ്ടായതെന്ന് ...???
.
സുരേഷ്‌കുമാർ

Wednesday, May 13, 2020

യാത്രികൻ ...!!!

യാത്രികൻ ...!!!
.
യാത്രക്കാർക്കും ബസ്സുകൾക്കും ഒരുപോലെ നിർദ്ദേശങ്ങളുമായി ശബ്ദായമാനമായ ആ ബസ് സ്റ്റേഷനിൽ കയ്യിൽ ഒരു കുടയും ചെറിയൊരു യാത്രാബാഗുമായി അയാൾ ഓട്ടോറിക്ഷയിൽ വന്നിറങ്ങി നേരെ ചെന്നത് നിരന്തരം കൃത്യതയോടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്ന അന്വേഷണങ്ങളുടെ കൗണ്ടറിൽ തന്നെയാണ് . ആളുകൾക്ക് നിർദ്ദേശങ്ങൾ പാലിക്കാൻ സാധിക്കുമെങ്കിലും ബസ്സുകൾ എങ്ങിനെ സ്വയം നിർദ്ദേശങ്ങൾ നിവ്വഹിക്കുമെന്ന് ആലോചിക്കാൻ അയാൾ നിന്നില്ലെന്നു വേണം അപ്പോൾ അനുമാനിക്കാനും ...!
.
അവിടെ നിന്നും അനൗൺസറോട് ചോദിച്ചു മനസ്സിലാക്കി തനിക്കു കയറേണ്ട ബസ്സ് കിടക്കുന്ന ഇടത്തേക്ക് നീങ്ങുന്നതിനിടയിൽ അയാൾ വഴിയിൽ തന്റെ വാഹനത്തിലേക്ക് നടന്നു കയറുന്ന മറ്റൊരു ഡ്രൈവറോടും തനിക്കു പോകേണ്ട ബസ്സിനെക്കുറിച്ച ചോതിച്ചുറപ്പുവരുത്തുന്നുണ്ടായിരുന്നു. തന്റെ ബസ്സിനടുത്തെത്തി അതിന്റെ ബോര്ഡിലേക്കും വണ്ടിയുടെ നമ്പറിലേക്കും രണ്ടു വട്ടം നോക്കി ഉറപ്പു വരുത്തി ഉള്ളിൽ കയറിയ ശേഷം, മുന്നിൽ തന്റെ സമയം നോക്കിയിരിക്കുകയായിരുന്നു ഡ്രൈവറോടും അയാൾ അതുതന്നെയാണ് തനിക്കുള്ള വാഹനമെന്ന് ചോദിച്ചുറപ്പുവരുത്തിയിരുന്നു ഒരവസാനവട്ടമെന്ന നിലയിൽ ...!
.
യാത്രക്കാർ കയറാൻ തുടങ്ങുകമാത്രമുണ്ടായിരുന്ന ആ ബസ്സിൽ തന്റെ സൗകര്യപൂർവ്വം മുൻ കാഴ്ചകളും വശങ്ങളിലെ കാഴ്ചകളും ഒരുപോലെ കാണാൻ സൗകര്യത്തിൽ ഒരു സീറ്റ് തിരഞ്ഞെടുത്ത് കയ്യിലെ ചെറിയ ബാഗ് മടിയിൽ തന്നെ വെച്ച് , കുട വശത്തെ കമ്പിയിൽ കുളത്തിയിട്ട് അയാൾ നീണ്ടു നിവർന്ന് സൗകര്യപൂർവ്വം അവിടെ ഇരിപ്പുറപ്പിച്ചു . ഇരുന്ന ശേഷം ചുറ്റുപാടുകളും ബസ്സിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നവരെയും ഒരു ജിജ്ഞാസിയുടെ കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്തു പോന്നു ...!
.
തന്റെ തൊട്ടടുത്ത് ഇരിക്കാനായി വന്നു നിന്ന ഒരു വൃദ്ധയായ അമ്മയെയും അവരുടെ ചെറുപ്പക്കാരനായ മകനെയും അയാൾ ഗൗനിക്കാതെയിരിക്കെ, എളുപ്പത്തിൽ തന്നെ ബസ്സ് നിറയുകയും അത് അതിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രക്ക് തയ്യാറാവുകയും ചെയ്തപ്പോൾ കണ്ടക്ടർ ടിക്കറ്റിനായി വന്നു നിന്നു . താനും ടിക്കറ്റ് എടുക്കേണ്ടയാൾ തന്നെയോ എന്ന് കണ്ടക്ടറോടുകൂടി ഒന്ന് ചോദിച്ചുറപ്പുവരുത്തും വണ്ണം ഒന്ന് തറപ്പിച്ചു നോക്കിയിട്ട് കയ്യിലെ ബാഗ് തുറന്ന് അതിലെ വലിയൊരു കെട്ട് നോട്ടിൽ നിന്നും ഏറ്റവും മുഷിഞ്ഞത് തിരഞ്ഞു പിടിച്ച് ഒന്നൊന്നായി കണ്ടക്ടറെ ഏൽപ്പിക്കുന്നത് തൊട്ടടുത്തുള്ളവരും അയാളെ പോലെ തന്നെ തെല്ലു നീരസത്തോടെ നോക്കിയിരിപ്പുണ്ടായിരുന്നു അപ്പോൾ. ...!
.
കയറിയപ്പോൾ മുതൽ ഉറങ്ങുന്ന ആ അമ്മയെയും അമ്മയെയോ മറ്റാരെയെങ്കിലുമോ ഗൗനിക്കാതെ കയറിയപ്പോൾ മുതൽ തന്റെ മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആ മകനെയോ തെല്ലും ശ്രദ്ധിക്കാതെ അയാൾ തന്റെ യാത്ര തുടർന്നു . ഇടയ്ക്ക് വശങ്ങളിലേക്കും പിന്നെ ചിലപ്പോൾ മുന്നിലേക്കും മാറി മാറി നോക്കി താൻ യാത്ര ചെയ്യുന്നത് ശരിയായ വഴിയിലൂടെയാണെന്നുന്ന് ഉറപ്പു വരുത്തുകയും അതാസ്വദിക്കുകയും ചെയ്യുന്നുമുണ്ടായിരുന്നു അയാളപ്പോൾ .. അതും കൂടാതെ കണ്ടക്ടറെ കാണുമ്പോഴൊക്കെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് ഇനിയെത്ര സമയമുണ്ടെന്ന് ചോദിച്ചു കൊണ്ടേയിരിക്കാനും അയാൾ മറന്നില്ല ...!
.
യാത്രയിലുടനീളം ഉണർന്നിരുന്ന് കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടേയിരുന്ന അയാൾ ഇടക്കെപ്പോഴാണ് ഒന്ന് മയങ്ങിപ്പോയതെന്ന് അയാൾക്ക്‌ തന്നെ നിശ്ചയമില്ലായിരുന്നു . സ്റ്റാൻഡിൽ ബസ്സ് നിർത്തി എല്ലാവരും ഇറങ്ങിയിട്ടും ഇറങ്ങാതെയിരുന്നുറങ്ങുന്ന അയാളെ കണ്ടക്ടർ വന്ന് വിളിച്ചുണർത്തി, ഇറങ്ങാനുള്ള സ്ഥലമെത്തിയെന്ന് പറഞ്ഞപ്പോഴാണ് അയാൾ പക്ഷെ തിരിച്ചറിയുന്നത് അയാൾ വന്നത് അയാൾക്ക്‌ സ്വയം യാത്ര ചെയ്യാനല്ലെന്നും അയാളെയും കൊണ്ട് യാത്രയാകേണ്ട , ആ ബസ്സിന്റെ തന്നെ യാത്രയയപ്പിനായിരുന്നെന്ന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, May 11, 2020

അമ്മയെപോലെയാകാനൊരു കാമുകിയെ വേണം ...!!!

അമ്മയെപോലെയാകാനൊരു കാമുകിയെ വേണം ...!!!
.
ആ പത്രമാപ്പീസിന്റെ നീണ്ട വരാന്തയിലേക്ക് നടന്നു കയറുമ്പോൾ അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസമുണ്ടായിരുന്നു . ഇന്നിത് മൂന്നാമത്തെ പത്രമാപ്പീസായതുകൊണ്ടല്ല അതെന്ന് നിശ്ചയം . അതുംകൂട്ടി മൂന്നാമത്തെ പത്രത്തിലെയും എല്ലാ എഡിഷനുകളിലും ആ പരസ്യം കൊടുക്കാൻ സാധിച്ചതിലെ ചാരിതാർഥ്യം തന്നെയായിരുന്നു അതിനു കാരണമെന്നും തീർച്ച ...!
.
തന്റെ അച്ഛൻ നട്ടുവളർത്തി വലുതാക്കി, അവശേഷിക്കുന്ന ആ രണ്ടു തേക്കു മരങ്ങൾ കൂടി മുറിച്ചുവിറ്റ്‌ ആവശ്യത്തിനുള്ള പണമുണ്ടാക്കുമ്പോഴും അയാളിൽ നിശ്ചയദാർഢ്യം തന്നെയായിരുന്നു ഉണ്ടായിരുന്നത് . ഇപ്പോഴെങ്കിലും അത് സാധിച്ചെടുക്കണമെന്ന ആവേശവും . പരിചയക്കാരിലും അപരിചിതരിലും തിരഞ്ഞു തളർന്ന ഒരുവന്റെ വിഷാദമായിരുന്നില്ല അപ്പോഴും അയാളിൽ അവശേഷിച്ചിരുന്നതും ...!
.
അകത്തു കയറി, എഴുതി തയ്യാറാക്കി കൊണ്ടുവന്ന മാറ്റർ ആരെയാണ് ഏല്പിക്കേണ്ടതെന്നു ചോദിച്ചപ്പോൾ റിസപ്ഷനിലെ പെൺകുട്ടി കാണിച്ചുകൊടുത്ത മേശക്കരുകിൽ എത്തിയ അയാൾ കുറച്ചു നേരം ഒന്നും പറയാതെ നിന്നു . മുന്നിലെ മാറാല പിടിച്ച ആ രൂപത്തിന് ഒരു പെണ്ണെന്നു പേരുനൽകാമോ എന്നുപോലും അയാൾ ചിന്തിച്ചിരുന്നോ എന്നറിയില്ലെങ്കിലും ആ ചടഞ്ഞ രൂപത്തിൽ അയാൾ സ്വയം വല്ലാതായിരുന്നു എന്നതാണ് സത്യം ...!
.
മുന്നിൽ നിൽക്കുന്ന അയാളെ കണ്ട അവർ ഇരിക്കാൻ ആവശ്യപ്പെട്ടു കാര്യം അന്വേഷിച്ചത് അയാൾ സത്യമായും കേട്ടിരുന്നില്ല . ആ ശബ്ദം അത്രയും ശുഷ്കമായിരുന്നു എന്നതുതന്നെ കാരണം . എന്നിട്ടും അയാൾ അവിടെയിരുന്നത് അവരോടുള്ള ആദരവുകൊണ്ടോ കരുണകൊണ്ടോ അല്ലായിരുന്നു. തന്റെ ആവശ്യം അത്രയും പ്രാധാന്യമേറിയതുകൊണ്ടുതന്നെ ...!
.
എഴുതിക്കൊണ്ടുവന്ന കടലാസ് അയാൾ അവരെ ഏൽപ്പിച്ച് മടിയിൽ നിന്നും പൈസയെടുക്കാൻ തുടങ്ങുന്നതിനിടയിൽ ആ രൂപം അയാളെ തീർത്തും അതിശയിപ്പിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു അപ്പോൾ. ചിലമ്പിച്ചതെങ്കിലും ആ ചിരി അയാളെ അയാളുടെ തന്നെ സ്വപനത്തിലേക്കാണുണർത്തിയതെന്നതും സത്യം . അവർ ആ കടലാസുമായി അടുത്ത ഡെസ്കിലെ അവരുടെ മാനേജരുടെ അടുത്തുചെന്ന് കാണിച്ചുകൊടുക്കുന്നത് അയാൾ കുറച്ച് ദേഷ്യത്തിൽ തന്നെയാണ് പക്ഷെ അപ്പോൾ നോക്കി നിന്നത് ...!
.
അതുമായി അവർ രണ്ടു പേരും അയാളുടെ അടുത്തെത്തി , ഇത് തന്നെയാണോ താങ്കൾക്ക് പത്രത്തിൽ കൊടുക്കേണ്ട പരസ്യം എന്ന് ചോദിച്ചത് അയാളെ ശരിക്കും കോപാകുലനാക്കി . മറ്റു രണ്ടു പ്രധാനപത്രങ്ങളിലും കൊടുത്തു കഴിഞ്ഞ ആ പരസ്യത്തിന് നിങ്ങള്ക്ക് മാത്രമായി എന്താണ് വിരോധമെന്ന മറുചോദ്യത്തിൽ മാനേജർ ഒന്നും പറയാതെ ആ കടലാസിൽ ഒപ്പിട്ടു കൊടുത്ത് അവരോട് നടപടികൾ തുടർന്നോളാൻ പറഞ്ഞ് വേഗം സ്ഥലം വിട്ടു .. എന്നിട്ടും ആ രൂപം ആ കടലാസിലേക്ക് നോക്കി വീണ്ടും വീണ്ടും പൊട്ടി ചിരിച്ചു , മറ്റാരെയും വകവെക്കാതെ ...!
.
അതെ ചിരിയോടെ അവരാ പരസ്യം ഏറ്റെടുക്കാൻ വേണ്ട നടപടികൾ തുടരുകയും അയാളോട് പൈസ അടച്ചു വരൻ പറഞ്ഞു പറഞ്ഞയക്കുകയും ചെയ്തതൊക്കെയും അയാൾ അൽപ്പം നീരസത്തോടെയാണ് നോക്കിയിരുന്നത് . പണവുമടച്ച് രസീതുമായി അയാൾ തിരിച്ചെത്തുമ്പോഴും ആ രൂപം അയാൾ തന്റെ സ്വന്തം കൈപ്പടയിൽ എഴുതിക്കൊണ്ടു വന്ന ആ കടലാസിലേക്കും നോക്കി ഉറക്കെ ചിരിക്കുക തന്നെയായിരുന്നു . അയാളെയും നോക്കി. ...!
.
നടപടികൾ പൂർത്തിയാക്കി അയാൽ പോകാൻ തയ്യാറാകുമ്പോൾ ഒന്ന് കൂടി ആ മാറാലപിടിച്ചു ചടഞ്ഞ രൂപത്തെ അയാൾ നോക്കി നിന്നു . കടലാസുകൾ ഫയൽ ചെയ്യുന്നതിരക്കിൽ അയാളെ ശ്രദ്ധിക്കാതിരുന്ന അവർ പക്ഷെ അയാൾ നോക്കി നിൽക്കുന്നത് നോക്കാതെ തന്റെ പണികൾ തീർക്കാനുള്ള വെപ്രാളത്തിലായിരുന്നു അപ്പോൾ. എന്നിട്ട് യാത്രയാകാൻ തുടങ്ങുന്ന അയാളെ തിരിച്ചു വിളിച്ചുകൊണ്ട് ചോദിച്ചു , എനിക്ക് സമ്മതമെങ്കിൽ ....?
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, May 10, 2020

അച്ഛന്റെ ഒറ്റമുണ്ട് ...!!!

അച്ഛന്റെ ഒറ്റമുണ്ട് ...!!!
.
എപ്പോഴും ഒരൊറ്റമുണ്ടും തോളിലൊരു തോർത്തുമായാണ് അച്ഛൻ എങ്ങോട്ടും നടക്കാറുള്ളത് . പാടത്തും പറമ്പിലും തൊടിയിലും വീട്ടിലും ഒക്കെ, എന്തെങ്കിലും പണിയെടുക്കുമ്പോഴും അതല്ലെങ്കിൽ വെറുതെയിരിക്കുമ്പോഴും അച്ഛനെപ്പോഴും ആ ഒറ്റമുണ്ടായിരിക്കും ഉടുക്കുക . പിന്നെ തോളിലെ ആ ഒരു ഓരിഴ തോർത്തും . പൊടിയും മണ്ണും ചളിയുമൊക്കെയായി പലപ്പോഴും തൂവെള്ളയല്ലാതിരുന്നിട്ടും ആ തോർത്തിനൊരു മടുപ്പുണ്ടായിരുന്നില്ലെന്നതും സത്യം ...!
.
യന്ത്രശകട സാരഥിയായിരുന്ന അച്ഛന്റെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഏതെങ്കിലുമൊരു തോർത്ത് അച്ഛന്റെ കയ്യിലുണ്ടാകുമായിരുന്നു. വിശേഷാവസരങ്ങളിൽ പുറത്തേക്ക് മറ്റു ആവാശ്യങ്ങൾക്ക് പോകുമ്പോളൊഴികെ അച്ഛന്റെ ഒറ്റമുണ്ടിനൊപ്പം വെള്ള മാത്രമായ് ആ ഒരു ഒരിഴ തോർത്തും ആ തോളിലങ്ങിനെ കിടന്നു....!
.
ലുങ്കിയോ കാവിയോ ഏതെങ്കിലുമൊക്കെയാകും മിക്കവാറും ഉടുക്കുന്ന ഒറ്റമുണ്ട് . അതുമാത്രം ഒരിക്കലും വെള്ളമുണ്ടായിരുന്നില്ല, പ്രത്യേക ആവശ്യങ്ങൾക്ക് പുറത്തിറങ്ങുമ്പോളൊഴികെ . പുറത്തിറങ്ങുക എന്നാൽ ദൂരെ എവിടെയെങ്കിലും പോകുമ്പോൾ എന്നത് തന്നെ വിവക്ഷ . അല്ലാതെ കവലയിലേക്കോ മറ്റോ എന്നല്ല . നാട്ടിലെ സ്വന്തമായ ഏതു സ്ഥലത്തേക്കും അച്ഛൻ പോവുക ആ ഒറ്റമുണ്ടുടുത്തുതന്നെയായിരുന്നു ...!
.
ഞങ്ങൾ എപ്പോഴും കളിയാക്കുംപോലെ , മുണ്ടിന്റെ കോന്തലകൊണ്ട് മുഖം തുടക്കാനും കൈതുടക്കാനും ജലദോഷം വരുമ്പോൾ മൂക്ക് തുടക്കാനും പെട്ടെന്ന് കിട്ടുന്ന ഭക്ഷണമെന്തെങ്കിലും കഴിക്കാൻ വൃത്തിയാക്കാൻ കൈതുടക്കാനും, ആ ഭക്ഷണം കഴിഞ്ഞു കൈകഴുകി വീണ്ടുമാ കൈതുടക്കാനും തോളിൽ ഒരു തോർത്തുണ്ടെങ്കിലും, ആ ഒറ്റമുണ്ടിന്റെ കോന്തലക്ക് തന്നെയായിരുന്നു എപ്പോഴും ഭാഗ്യം !!
.
പാലരും പറഞ്ഞുകേട്ടിട്ടുള്ള പോലെ വസ്ത്രം വെള്ളയാക്കിയത് തന്റെ ഉള്ളതും ഇല്ലായ്മയും മറ്റാരും അറിയാതിരിക്കാനാണ് എന്നപോലെയാണോ എന്നെനിക്കറിയില്ലെങ്കിലും ഉണ്ടാകുമ്പോഴും ഇല്ലാത്തപ്പോഴും അച്ഛനും എന്നുമാ ഒറ്റമുണ്ടിനെത്തന്നെയാണ് കൂടെകൂട്ടാറുള്ളത് . ഞങ്ങൾ തമാശപറയുംപോലെയല്ലാതെ ആ ശരീരത്തിലെ വിയർപ്പുതുടക്കാനും , ചിലപ്പോഴെങ്കിലും ആ കണ്ണുകളിലെ നനവുതുടക്കാനും കൂടിയായി എന്നും കൂട്ടായ ആ ,ഒറ്റമുണ്ടും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, May 9, 2020

ശരിയുടെ ശരികൾ ...!!!

ശരിയുടെ ശരികൾ ...!!!
.
എന്റെ ശരി
നിന്റെയും
നിന്റെ ശരി
എന്റെയും
ശരികളല്ലാതാകുമ്പോൾ
എങ്ങിനെയാണ്
അവർക്ക്
നമ്മുടെ ശരിയും
നമുക്ക്
അവരുടെ ശരിയും
ശരിയാവുക ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, May 7, 2020

യാത്രയയപ്പ് ...!!!

യാത്രയയപ്പ് ...!!!
.
ജീവിതം മടുത്ത് ,
വനവാസിയാകാൻ
മൂത്തോർ ...!
.
കരഞ്ഞു
കണ്ണീർവാർത്ത്,
കാലുപിടിച്ച് ,
വരം ചോദിച്ച് ,
ഭക്തർ ...!
.
രാത്രിയിൽ
ആശ്രമമടച്ച് ,
യാത്രപറഞ്ഞ് ,
മൂത്തോർ ...!
.
കാലത്ത് വീണ്ടും
ദർശനം നൽകാൻ ,
ആശ്രമം തുറന്ന്
മൂത്തോർ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, May 4, 2020

മോഹപ്പശു ....!!!

മോഹപ്പശു ....!!!
.
വിഷുവിന് അച്ഛനും അമ്മയും പിന്നെ മുത്തശ്ശിയും തരുന്ന കൈനീട്ടം കൂടാതെ അപ്പുറത്തെ മാമൻമാരും അമ്മായിമാരും ഒക്കെ തരുന്ന പൈസയൊക്കെയും അമ്മുക്കുട്ടി തന്റെ കുഞ്ചിയിലിട്ടുവെക്കും . അച്ഛന്റെ കൂടെ സാധനങ്ങൾ വാങ്ങാൻ കടയിൽ പോയി വരുമ്പോൾ കിട്ടുന്ന ചില്ലറയൊക്കെ അപ്പോഴേ കൈക്കലാക്കി അതും അവൾ ആ കുഞ്ചിയിലാണ് ഇട്ടുവെക്കുക എപ്പോഴും. എന്നിട്ടവളാ കുഞ്ചി മുത്തശ്ശിടെ കട്ടിലിനുകീഴെ ആരുംകാണാതെയാണ് എടുത്തുവെക്കുക. . അതും മുത്തശ്ശിടെ പഴയ പുതപ്പുകൾക്കിടയിൽ ഒളി[പ്പിച്ചുകൊണ്ട് ...!
.
കെട്ടുകാരനുകൊടുക്കാൻ 'അമ്മ ചോദിച്ചാലോ കരണ്ടുകാരനുകൊടുക്കാൻ അച്ഛൻ ചോദിച്ചാലോ കൊടുക്കാതെ അവൾ ആ കുഞ്ചി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുവെച്ചു എന്നിട്ടവൾ എന്നും രാത്രി കിടക്കുമ്പോൾ മുത്തശ്ശിയോടവളുടെ ആഗ്രഹം പറയും. ആ കാശൊക്കെ നിറഞ്ഞാൽ അവൾക്കൊരു പശുക്കിടാവിനെ വാങ്ങണമെന്ന് . വെള്ള പുള്ളികളുള്ള ഒരു കുറുമ്പി ഉണ്ണിക്കിടാവിനെ . അതിന്റെ കഴുത്തിലൊരു മണികെട്ടണമെന്നും കാലിൽ കൊലുസിടീക്കണമെന്നും കണ്ണെഴുതി പൊട്ടുതൊടീക്കണമെന്നും അവൾ അമ്മൂമ്മയോട് ശട്ടംകെട്ടും ...!
.
. ഇടുന്ന കാശൊക്കെ എണ്ണിയെണ്ണി ആ കുഞ്ചി നിറഞ്ഞപ്പോൾ അതവൾ അച്ഛന് കൊടുത്ത് അച്ഛനെക്കൊണ്ട് അവളുടെ സ്വപ്നം പോലൊരു പശുക്കിടാവിനെത്തന്നെ വാങ്ങിപ്പിച്ചു . ഏതിനെ കാണിച്ചാലും ഇഷ്ട്ടമാകാതെ അവളുടെ ആഗ്രഹത്തിലുള്ളതിനെ തന്നെ കിട്ടാൻ . അച്ഛൻ കുറെ പാടുപെട്ടെന്ന് അമ്മയോട് പരാതിപറയുന്നത് കേട്ടിട്ടും അതൊന്നും ശ്രദ്ധിക്കാതെ അവൾ മുത്തശ്ശിയേയും കൂട്ടി പൂവാലി പശുക്കിടാവിന്‌ മണികെട്ടാനും കൊലുസിടാനും പശുത്തൊഴുത്തിൽ പുതിയ പുല്ലുവെട്ടിയിടാനും 'അമ്മ കാണാതെ കഞ്ഞിവെള്ളത്തിൽ ചോറും കോരിയിട്ട് കൊടുക്കാനും ഓടി നടക്കുകയായിരുന്നു അവളപ്പോൾ ...!
.
അച്ഛന്റെ കയ്യിൽനിന്നും അടികിട്ടുമെന്നു പേടിപ്പിച്ചതിനാൽ കൂടെകിടത്തുന്നില്ലെന്നു സമ്മതിച്ചതൊഴിച്ചാൽ ആ പശുക്കിടാവ് എന്നും എപ്പോഴും അവരുടെ അരുമയായി ആ വീടിന്റെ അകത്തും പുറത്തുമായി ഓടിക്കളിച്ചങ്ങിനെ വളർന്നു വലുതായി . പോത്തുപോലെ എന്ന നാട്ടുവർത്തമാനം പോലെ അത് വളർന്നപ്പോൾ പിന്നെ അവളെക്കൊണ്ട് കൊണ്ടുനടക്കാൻ വയ്യാതായതിനാൽ നോട്ടമൊക്കെ അമ്മയെയും അച്ഛനെയും ഏൽപ്പിച്ചെങ്കിലും പശു തന്റേതു മാത്രമാണെന്ന് അവളവരെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടുമിരിക്കും ...!
.
പശുക്കുട്ടിയുടെ വളർച്ചക്കൊപ്പം അമ്മുക്കുട്ടിയുടെയും മുത്തശ്ശിയുടെയും സ്വപ്നങ്ങളും മെല്ലെ വളരാൻ തുടങ്ങിയിരുന്നു അപ്പോൾ . ആ പശു വലുതായി നിറയെ പശുക്കുട്ടികളെ പ്രസവിക്കുന്നതും അവയ്ക്കു കുട്ടികളുണ്ടാകുന്നതും ആ കുട്ടികളെല്ലാം വളർന്നു വലുതായി അവയ്‌ക്കൊക്കെയും കുട്ടികളുണ്ടാകുന്നതും അതിന്റെയാ കുഞ്ഞുതൊഴുത്ത് വളർന്നു വലുതായി വലിയൊരു ഗോകുലംതന്നെയാകുന്നതും ... അങ്ങിനെയങ്ങിനെ .. ഒടുവിൽ ഏറ്റവും മികച്ച കുട്ടിയുണ്ടാകാൻ മൃഗാശുപത്രീന്ന് ഡോക്ടറെ കൊണ്ടുവന്ന് കുത്തിവെപ്പെടുപ്പിക്കാമെന്ന് തീരുമാനിച്ച് അതിനു മുതിർന്നപ്പോഴാണറിയുന്നത് അതൊരു മച്ചിപ്പശുവാണെന്ന് ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
--

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...