Monday, May 28, 2018

മാതൃത്വം എന്നത് ...!!!

മാതൃത്വം എന്നത് ...!!!
.
മാതൃത്വം എന്നത്
ഒരു തപസ്സു കൂടിയാണ്
പ്രാർത്ഥനയോടെ
വ്രതശുദ്ധിയോടെ
അനുഷ്ഠാനങ്ങളോടെ
സ്വയം സമർപ്പിച്ചുകൊണ്ട്
തന്നെ തന്നെ പുനഃസൃഷ്ടിക്കാനുള്ള
കൊടും തപസ്സ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, May 27, 2018

മഹാമാരികൾ കാടിറങ്ങുമ്പോൾ ....!!!

മഹാമാരികൾ കാടിറങ്ങുമ്പോൾ ....!!!
.
ഓരോ കാടുകളും ഓരോ നിഗൂഢതകളും വ്യത്യസ്തങ്ങളായ ജീവിതങ്ങളുമാണ് . ഓരോ കാടും ഭൂമിയുടെ ഓരോ ജീവനാഡിയുമാണ് . കുറെ മരങ്ങളുടെ കൂട്ടം മാത്രമല്ല കാടുകൾ എന്ന തിരിച്ചറിവാണ് കാടുകളെക്കുറിച്ച് നമുക്കാദ്യമേ വേണ്ടത് . പറ്റുന്നിടത്തൊക്കെ പറ്റാവുന്ന മരങ്ങൾ വെച്ച് പിടിപ്പിക്കുന്നത് നല്ലതു തന്നെയെങ്കിലും കാടുകളുടെ നാശത്തിനു പകരമാവില്ല നാടുനീളെ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതെന്നും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെ . ...!
.
ഭൂമിയുടെ ആവാസ വ്യവസ്ഥയെ സന്തുലനം ചെയ്യുന്നതിൽ , വായുവും ജലവും മണ്ണും സംരക്ഷിക്കുന്നതിൽ , കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ, പുഴകളെയും ജലാശയങ്ങളെയും ഒഴുക്കോടെ നിലനിർത്തുന്നതിൽ ഒക്കെ കാടുകളാണ് പരമപ്രധാനമായ കർത്തവ്യം നിർവ്വഹിക്കുന്നത് എപ്പോഴും . തന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്ന മഴനീരുറവകളാണ്, നദികളെ ജീവനോടെ നിലനിർത്തിയിരുന്നതും തങ്ങളുടെ ശരീരത്തിൽ സൂക്ഷിക്കുന്ന ശുദ്ധവായുവാന് കാട്ടിലൂടെ അൽപാൽപ്പാലമായി പുറത്തേക്കു വിട്ടിരുന്നതെന്നും മനുഷ്യർ അറിഞ്ഞിട്ടും അറിയായ്മ നടിക്കുകയായിരുന്നു പലപ്പോഴും ..!
.
കാടിനെ പോലെത്തന്നെ കാട്ടിലെ ജീവികളും കാടിന്റെ നിഗൂഢതകളൊക്കെയും അവശേഷിപ്പിക്കുന്നവ തന്നെ . അതുകൊണ്ടു തന്നെ കാടിനെ പോലെ, കാട്ടിലെ ജീവജാലങ്ങളിലും മനുഷ്യന് പരിചയമില്ലാത്തതും അനുഭവിക്കാൻ പാടില്ലാത്തതുമായ പല നിഗൂഢതകളും നിറഞ്ഞിരിക്കുന്നു . കാട് എത്രമാത്രം മനുഷ്യന് ഉപകാരിയാണോ അത്രത്തോളം അതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമാണ് . ഒരു താമസ സ്ഥലം നഷ്ടപ്പെടുമ്പോൾ അവിടെയുള്ള ആളുകൾ മറ്റൊരിടം തേടി പോകും പോലെ, കാടുകൾ നശിക്കുമ്പോൾ അവിടെയുള്ള ജീവിജാലങ്ങളും മറ്റിടങ്ങൾ തേടി പോവുക സ്വാഭാവികമാണ്. ഇവിടെയും സംഭവിക്കുന്നത് യഥാർത്ഥത്തിൽ അത് തന്നെയാണ് ....!
.
ഓരോ കാടുകൾക്കും അതാതിന്റേതായ നിയമങ്ങളും വ്യവസ്ഥകളും ഉണ്ട്. അവിടെ നല്ലത് നാടിന് അല്ലെങ്കിൽ നാട്ടിലെ മനുഷ്യന് നല്ലതാകണമെന്നില്ല . ഓരോന്നും അതാതിന്റെ ആവാസ വ്യവസ്ഥിതിക്കനുസരിച്ചാണ് ജനിക്കുന്നതും ജീവിക്കുന്നതും എന്തിന് മരിക്കുന്നതു പോലും . അവ ഓരോന്നും അതുപോലെ നിലനിർത്തേണ്ടത് ആ കാടുകളുടെ മാത്രമല്ല നാടിന്റെയും ആവശ്യമായിരുന്നു എന്ന് നമ്മൾ മറന്നു പോയിടത്താണ് എല്ലാ അപകടങ്ങളും ആരംഭിക്കുന്നതും .....!
.
കാടുകളിൽ നിലനിൽക്കുന്ന അപകടകാരികളായ ജീവനുകളെ ജീവികളെ അവിടെത്തന്നെ പിടിച്ചു നിർത്താനും നിലനിർത്താനും കാടിന് അതിന്റെതായ വ്യവസ്ഥകളും ചര്യകളുമുണ്ട്. അതിനെ നമ്മൾ തകർക്കുമ്പോൾ കാടുകൾ നിസ്സഹായരാവുകയും ചെയ്യുന്നു. നമുക്ക് തന്നെ ലളിതമായി അറിയാവുന്ന കാര്യമാണ് മൃഗങ്ങളിലുള്ള പല ബാക്ടീരിയ / വൈറസും മനുഷ്യന് അപകടകാരിയാണ് എന്ന് . ആ മൃഗങ്ങൾ കാടുകൾ നശിക്കുമ്പോൾ നാട്ടിലേക്കിറങ്ങുമ്പോൾ അവയോടൊപ്പം ആ ജീവികളും നാട്ടിലിറങ്ങുമെന്നു മനുഷ്യൻ ശ്രദ്ധിക്കാതെ പോയി എന്നിടത്താണ് ഈ അപകടകാരികളായ വൈറസ് / ബാക്ടീരിയകളുടെ വ്യാപനത്തിന്റെ മൂല ഹേതു ...!
.
നാടുനീളെ നമ്മൾ മരങ്ങൾ വെച്ച് പിടിപ്പിക്കുമ്പോഴും, ആഘോഷപൂർവ്വം വനവത്കരണ മഹാമഹങ്ങൾ നടത്തുമ്പോഴും ഒക്കെ നമ്മൾ ഓർക്കുക, കാടുകൾ തന്നെയാണ് ജീവന്റെ ആധാരവും ജീവിതം തന്നെയും എന്നും കാടുകൾ നിലനിർത്തിയാൽ മാത്രമാണ് ജീവിതം നിലനിർത്താൻ സാധിക്കുക എന്നും. അതുകൊണ്ട് കഴിയുന്നത്രയും കാടുകൾ വളർത്തുക, ഇനിയും ഉള്ളത് നിലനിർത്തുക ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, May 24, 2018

കുപ്പികൾ വേണം , സന്തോഷം സൂക്ഷിക്കാൻ ...!!!

കുപ്പികൾ വേണം , സന്തോഷം സൂക്ഷിക്കാൻ ...!!!
.
കുപ്പികൾ വേണം, നിറയേ നിറയേ ... . പല രൂപത്തിലും പല നിറത്തിലും പല തരത്തിലുമുള്ള കുപ്പികൾ . പല നാട്ടിലെയും പല സംസ്കാരങ്ങളിലേയും പല ഭാഷകളിലേയും കുപ്പികൾ . ചെറുതും വലുതും , ചാഞ്ഞതും ചെരിഞ്ഞതും , വളഞ്ഞതും പുളഞ്ഞതും നീണ്ടതും തടിച്ചതും , രൂപമില്ലാത്തതും രൂപമുള്ളതും , കൗതുകം ജനിപ്പിക്കുന്നതും കണ്ടാൽ അറക്കുന്നതും , അലങ്കാരങ്ങൾ ചെയ്തതും ചായം തേച്ചതും ഒക്കെയായ ചില്ലു കുപ്പികൾ ....!
.
എല്ലാ കുപ്പികളും സ്വരൂപിച്ചു കിട്ടണം ആദ്യം . പിന്നെ അവയെല്ലാം ഒതുക്കി അടുക്കി വെക്കണം . ഭാഷയും സംസ്കാരവും വലിപ്പവും നിറവും ഒന്നും നോക്കിയല്ല , സ്ഥലവും കാലവും ദിശയും രൂപവും ഭംഗിയും കൂടി നോക്കാതെ തോന്നിയപോലെ തോന്നിയിടത്തൊക്കെയായി ആ കുപ്പികളങ്ങിനെ എടുത്തു വെക്കണം , എനിക്ക് തോന്നുന്ന പോലെ ....!
.
എന്നിട്ട് ആ ഓരോ കുപ്പികളിലും എന്നിൽ ബാക്കിയാകുന്ന സന്തോഷമെല്ലാം നിറച്ചു വെക്കാൻ തുടങ്ങണം . എനിക്ക് പല സമയത്തും പല തരത്തിലുമുള്ള സന്തോഷങ്ങൾ ഉണ്ടാകുമല്ലോ . സന്തോഷം കൂടിക്കൂടിയും അതെന്നിൽ മാത്രം ഒതുങ്ങാതെ പുറത്തേയ്ക്കിങ്ങനെ നിറഞ്ഞു കവിഞ്ഞും വരാം . അതുകൊണ്ടു ബാക്കിയാകുന്ന സന്തോഷമെല്ലാം വാരിക്കൂട്ടി എടുത്തു വെക്കണം . കുപ്പികളിലാക്കി ചെത്തിമിനുക്കിയ കോർക്കിട്ട് അടച്ചു വെക്കണം . സന്തോഷമൊന്നും പുറത്തു കളഞ്ഞു പോകാതെ , തുളുമ്പി പോകാതെ അതെ... ഓരോ അവസരങ്ങളിലും ഉണ്ടാകുന്ന സന്തോഷങ്ങൾ വ്യത്യസ്തമാകുന്നത് പോലെ, ആ സന്തോഷങ്ങളെല്ലാം വ്യത്യസ്തങ്ങളായ കുപ്പികളിലാക്കി പ്രത്യേകം പ്രത്യേകം തരം തിരിക്കാതെ എടുത്തു വെക്കണം. പക്ഷെ ആ കുപ്പികൾക്കൊന്നിനും പേരിടാതെ ....!
.
എന്നിട്ടാ കുപ്പികളുമായിങ്ങനെ സഞ്ചരിക്കണം . അറിയാത്ത കാണാത്ത ദേശങ്ങളിലൂടെ , വഴികളിലൂടെ . എന്നിട്ട് വഴിയിൽ കാണുന്ന സന്തോഷമില്ലാത്തവർക്കെല്ലാം അവയിൽ നിന്നും ഓരോ കുപ്പികളായി എടുത്തു കൊടുക്കണം. ആ കുപ്പികളിൽ ഏതു തരം സന്തോഷമാണ് നിറച്ചിരിക്കുന്നതെന്നു പോലും നോക്കാതെ കണ്ണടച്ച് കയ്യിൽ കിട്ടുന്ന കുപ്പികൾ ഏതെന്നു നോക്കാതെ എടുത്തങ്ങു കൊടുക്കണം . ആ കുപ്പികളിലെ സന്തോഷം അതിന്റെ കോർക്കടപ്പു തുറന്ന് അത് കിട്ടുന്നവരോരോരുത്തരും എടുത്താഘോഷിച്ചനുഭവിക്കട്ടെ , മതിവരുവോളം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, May 17, 2018

എന്നിട്ടും ജനാധിപത്യമേ ...!!!

എന്നിട്ടും ജനാധിപത്യമേ ...!!!
.
പുലരുവോളം കാവലിരുന്നിട്ടും
തോക്കും നിയമവും കൂട്ടിരുന്നിട്ടും
സംരക്ഷിക്കെപ്പെടാത്ത ജനാധിപത്യമേ
നിന്നെയോർത്തല്ല എന്റെ സങ്കടം
എന്നിട്ടും നിന്നിൽ വിശ്വസിക്കാത്ത
രാഷ്ട്രീയ നേതൃത്വത്തെ കുറിച്ചാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, May 16, 2018

ആരംഭേ ....!!!

ആരംഭേ ....!!!

വൃത്തിയിൽ ഭംഗിയോടെ വെട്ടിയൊരുക്കിയ നഖങ്ങളിൽ കടും നിറത്തിലുള്ള ക്യൂടെക്സ് ഇട്ടിരുന്നു . സ്വർണ്ണവളകൾ ഇടകലർത്തിയെങ്കിലും കൈ നിറയെ കുപ്പിവളകളും അണിഞ്ഞിരുന്നു . നെറ്റിയിലെ സിന്ദൂരത്തിന് കടും കുങ്കുമ വർണ്ണം തന്നെ വേണമെന്ന് അവൾക്കു നിർബന്ധവുമായിരുന്നു . മുടി മെടഞ്ഞിട്ട് അതിനുമേലെ മുല്ലപ്പൂ വെച്ചതും ഭംഗിയായിത്തന്നെ . പുതുതായി അണിഞ്ഞു കിട്ടിയ കിട്ടിയ താലിമാലയ്‌ക്കൊപ്പം അമ്മൂമ്മ സമ്മാനമായി തന്ന മാങ്ങാമാലയും കഴുത്തിൽ അപ്പോഴുമുണ്ടായിരുന്നു . ത്രസിപ്പിക്കുന്ന കോടി മണമുള്ള ഒന്നരയും മുണ്ടിലും അവൾ പതിവിലും സുന്ദരിയുമായിരുന്നു ...!
.
മുറി ആഢ്യത്വം നിറഞ്ഞതു തന്നെയായിരുന്നു . ചന്ദനം കൊണ്ടുള്ള ആട്ടുകട്ടിലും , കൊത്തുപണികളോടെ മനോഹരമാക്കി പഞ്ഞിക്കിടക്ക വിരിച്ചലങ്കരിച്ച തേക്കു തടിയുടെ കിടപ്പു കട്ടിലും വരിക്ക പ്ലാവിന്റെ കാതലുകൊണ്ടുള്ള മേശയും കസേരയും മാത്രമല്ലാതെ പുതുതായി തുന്നിയിട്ട ജനൽ വിരികളും ആ മുറിയെ പ്രൗഢ ഗംഭീരമാക്കിയിരുന്നു അന്ന് . ചന്ദനവും പനിനീരും മണക്കുന്ന കിടക്കവിരികൾ ഒരു ചുളിവുപോലുമില്ലാതെ വിരിച്ചിട്ടിരിക്കുന്നത് ഭാവിയെ വരവേൽക്കാൻ തന്നെയല്ലാതെ പിന്നെന്തിനാണെന്ന് സ്വയം ചോദിച്ചുകൊണ്ടുമിരുന്നു അപ്പോൾ ....!
.
അമ്മയും നാത്തൂന്മാരും പിന്നെ അമ്മായിമാരും ചെറിയമ്മ വലിയമ്മമാരും അപരിചിതരായിരുന്നെങ്കിലും കാര്യങ്ങൾ അൽപ്പം ഗൗരവത്തോടെ പറഞ്ഞു കൊടുക്കാൻ മുൻപന്തിയിലായിരുന്നു . അകത്തെ കാര്യങ്ങൾക്ക് കടക്കുന്നതിനെ പറ്റി പറയുമ്പോൾ പെണ്ണുങ്ങൾ കള്ളചിരിയൊളിപ്പിക്കാൻ പെടാപാടുപെടുന്നത് അവളിലും നാണത്തിന്റെ പൂത്തിരി വിടർത്തി . കഴുത്തിലും വയറിനിരുവശത്തും ആരോ ചന്ദനതൈലം പുരട്ടിയപ്പോൾ അവളും ഒന്നുലഞ്ഞു . നിറച്ച പാൽഗ്ലാസ്സ് കൈയിൽ വാങ്ങിയത് ഒട്ടൊരു നാണത്തോടെ തന്നെയായിരുന്നു താനും . പിന്നെ കുറഞ്ഞൊരു പരിഭ്രമത്തോടെ അകത്തേക്ക് വലതു കാലുവെക്കാൻ തുനിഞ്ഞപ്പോൾ ഒരു കൂട്ടച്ചിരി പിന്നിലുയർന്നത് അവൾ കേട്ടില്ലെന്നു നടിച്ചു ...!
.
പുറത്തുള്ളവർ തിടുക്കത്തിൽ വാതിൽ പുറത്തുനിന്നും ചാരിയത് അവളെ ഒന്ന് ഞെട്ടിച്ചു, നന്നായി തന്നെ . എങ്കിലും അകത്തു കടന്നപ്പോൾ അകത്ത് അപ്പോൾ പതിവിലും കൂടിയ ചൂടുണ്ടായിരുന്നത് അവളെ അത്ഭുതപ്പെടുത്തുകയും ചെയ്തു ചിങ്ങമാസത്തിലെ ഈ പൗർണ്ണമി രാവിന് എങ്ങിനെയാണിത്രയും ചൂടുണ്ടാകുന്നതെന്ന് അവൾ വല്ലാതെ സംശയിച്ചു . അകത്തുകടന്ന് ചുറ്റും കണ്ണോടിക്കവേ അവിടെ അവളെ വരവേറ്റ പുതിയ കടുത്ത ഗന്ധവും അവൾക്ക് തീർത്തും അപരിചിതമായിരുന്നു , അമ്പരപ്പിക്കുന്നതും കുറച്ചൊക്കെ ഭയപ്പെടുത്തുന്നതും ....!
.
പാൽ പാത്രം മേശമേൽ വെക്കാൻ തുനിഞ്ഞപ്പോഴാണ് അവിടെ കസേരയിൽ അദ്ദേഹത്തെ കണ്ടത് . അവിടെ മേശമേൽ അദ്ദേഹത്തിന് മുന്നിൽ നിരത്തിയ പാത്രങ്ങളിൽ നിറഞ്ഞിരുന്നതൊക്കെയും അവൾക്കപരിചിതമായിരുന്നു തീർത്തും . മേശമേൽ പുറം തിരിഞ്ഞിരുന്നിരുന്ന രൂപം അവളുടെ വരവറിഞ്ഞെങ്കിലും തിരിഞ്ഞു നോക്കാതിരുന്നത് അവളെ വേ ദനിപ്പിക്കുക തന്നെയും ചെയ്തു . പാൽ പാത്രവും കയ്യിൽ വെച്ച് എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ജനലഴികൾക്കിടയിലൂടെ ഒരു കുഞ്ഞു കാറ്റ് അവളെ തൊട്ടു വിളിച്ചു . പക്ഷെ ആ കാറ്റിനും പതിവിലും കൂടുതൽ ഉഷ്ണമായിരുന്നെന്ന് അവൾക്കുതോന്നി . പാതി തുറന്നിരുന്നെങ്കിലും ജനവാതിലിലൂടെ ഒരിറ്റു നിലാവെളിച്ചം പോലും അകത്തേക്കെത്തിനോക്കിയിരുന്നില്ലെന്നതും അവളെ ആശങ്കപ്പെടുത്തി ....!
.
ചുമരിലേക്കു ചേർന്ന് നിർന്നിമേഷയായി നിൽക്കുമ്പോൾ അവളുടെ കയ്യിലെ പാൽ പാത്രം അവളെ നോക്കി ചിരിച്ചുവോ എന്ന് തോന്നി അവൾക്ക് . പുറത്തെ നിലാവിന് കൂരിരുട്ടിന്റെ ഘനമാർന്ന നിശ്ശബ്ദതയെങ്ങിനെ കൈവന്നുവെന്ന് അവൾ തന്നോട് തന്നെ ചോദിക്കാനാഞ്ഞു എന്നിട്ടും . തലയിൽ നിന്നും അടർന്നു വീണ ഒരു മുല്ലപ്പൂവിതൾ അവളുടെ കാലടികളിലേക്കു നീങ്ങി മാറിയതും അവളിൽ ചിന്തകളുണർത്തി.. പിന്നെ തിരിഞ്ഞു നോക്കവേ നിറച്ചും നെയ്യൊഴിച്ച് കർപ്പൂരവുമിട്ട് കത്തിച്ചുവെചിരുന്ന നിലവിളക്ക് കരിന്തിരി കത്തി കെട്ടിരുന്നത് അവളെ ഭയപ്പെടുത്തുക തന്നെ ചെയ്തു അപ്പോൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, May 15, 2018

ഭയപ്പെടേണ്ട വിശപ്പുകൾ ...!!!

ഭയപ്പെടേണ്ട വിശപ്പുകൾ ...!!!
.
നാക്കിലയിൽ നെയ്പായസവും വാങ്ങി, തിരക്കൊഴിഞ്ഞ ഒരു കൽത്തൂണിന്റെ മറവിൽ മേൽമുണ്ട് വിരിച്ച് വിശാലമായിരുന്ന് ചൂണ്ടുവിരൽകൊണ്ടു മെല്ലെ പായസം തോണ്ടിയെടുത്ത് വായിലേക്ക് വെക്കാൻ തുടങ്ങുമ്പോഴാണ് തൂണിനപ്പുറത്തുനിന്നും ആ കൈകൾ നീണ്ടു വന്നത് . തനിക്കും വിശക്കുന്നെന്നും പറഞ്ഞുകൊണ്ട് . ഒട്ടൊരു സന്തോഷത്തോടെ, ഇരിക്കുന്നതിൽ ഒരു ഭാഗം മാറ്റിയിട്ട് മൂപ്പർക്കും സ്ഥലമൊരുക്കി നാക്കില മൂപ്പർക്ക് നേരെയും നീട്ടി അടുത്തിരുത്തിയപ്പോൾ സന്തോഷത്തോടെ ഇലയുടെ മറ്റേ അറ്റത്തു നിന്നും മൂപ്പരും മെല്ലെ തന്റെ ചൂണ്ടുവിരൽകൊണ്ട് പായസം തോണ്ടിയെടുത്തു നക്കി തിന്നാൻ തുടങ്ങി ...!
.
എനിക്ക് മാത്രമായി വാങ്ങിയതുകൊണ്ട് കുറച്ചു മാത്രം ഉണ്ടായിരുന്ന പായസം വേഗം തീർന്നപ്പോൾ ഞാൻ പറഞ്ഞു കുറച്ചുകൂടി വാങ്ങി വരാമെന്ന് . സാധാരണയിൽ മൂപ്പരതു സമ്മതിക്കാറില്ലെങ്കിലും അപ്പൊഴെന്തോ വേഗം പോയി വരൻ പറഞ്ഞ് എന്നെ പറഞ്ഞയച്ചു . രണ്ടാമതും പായസം വാങ്ങി ഞാൻ അവിടെയെത്തിയപ്പോൾ മൂപ്പരവിടെ ഇരുന്ന് മെല്ലെ ഓടക്കുഴൽ വായിക്കുകയായിരുന്നു . പതിവിനു വിപരീതമായി ആ രാഗത്തിനു അപ്പോഴൊരു ശോകഭാവം വന്നത് ഞാൻ അപ്പോൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എങ്കിലും പ്രത്യേകിച്ചൊന്നും ചോദിച്ചില്ല ...!
.
പായസം കഴിച്ചു കഴിഞ്ഞ് , ഇരുന്നിരുന്ന മുണ്ടിൽ കൈ തുടച്ച് മൂപ്പർക്ക് നേരെ മുണ്ട് നീട്ടിയപ്പോൾ എന്റെ അതെ മുണ്ടിൽ തന്നെ കൈ തുടച്ച് മൂപ്പരും ചാരിയിരുന്ന് വീണ്ടും ഓടക്കുഴൽ വായന തുടർന്നു . ഞാൻ ശരിക്കൊന്ന് ചാരിയിരുന്നപ്പോൾ മൂപ്പരുടെ മുഖത്തേക്കൊന്നു നോക്കി . ഞാൻ നോക്കുന്നത് കണ്ട് മൂപ്പരും എന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി . പിന്നെ ഒരു ചിരിയോടെ എന്നെയൊന്ന് ചേർത്തുപിടിച്ച് ഒന്നുമില്ലെടോ എന്ന മട്ടിൽ ഒരു ദീർഘ നിശ്വാസം വിട്ടു ....!
.
തൂണുകളിൽ അങ്ങിങ്ങായി പറന്നുവന്നിരിക്കുന്ന പ്രാവുകളുടെ കുറുകലും , തന്നെ തന്നെയും മറ്റുള്ളവരെയും തിക്കിത്തിരക്കി എന്തൊക്കെയോ എടുത്തുവെച്ചത് എടുത്തുപോകാനെന്ന പോലെ ഓടിപ്പോകുന്ന കാലടികളും കുറച്ചുനേരം നിശബ്ദമായി നോക്കിയിരിക്കെ മൂപ്പർ ഒരു ദീർഘനിശ്വാസത്തോടെ കുറച്ചു ശക്തമായി എന്നെ വീണ്ടുമൊന്നു ചേർത്തുപിടിച്ചു . പക്ഷെ അപ്പോഴത്തെ ആ പിടുത്തത്തിൽ എനിക്കനുഭവിച്ചത് നേരത്തെ ആ ഓടക്കുഴൽ വായനയിൽ നിഴൽനിന്ന നിന്ന വേദനയുടെ ബാക്കി തന്നെയായിരുന്നു എന്നത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി ....!
.
ചേർത്തുപിടിച്ചിരുന്നപ്പോൾ ഞാൻ മൂപ്പരെ നന്നായൊന്നുകൂടി നോക്കി . അന്നാദ്യമായി കഴുത്തിലെ ആ തുളസീമാലയ്ക്ക് കുറേശ്ശേ വാട്ടമുള്ളതുപോലെ . ഉടുത്തിരുന്ന ആ മഞ്ഞപ്പട്ടിനു കുറേശ്ശേ നിറം മങ്ങൽ പോലെ . ആഭരണങ്ങളിൽ പലതും ഇല്ലാത്ത പോലെ . ആ ദേഹത്തിന് പതിവിൽ കൂടുതൽ ഉഷ്ണമുള്ളതുപോലെയും അനുഭവപ്പെട്ടപ്പോൾ ഞാൻ വേദനയോടെ ആ കണ്ണുകളിലേക്കു നോക്കി . പതിവ് കുസൃതിച്ചിരിക്കു പകരം അപ്പോഴവിടെ നിഴലിച്ചത് നിർവ്വികാരതയായിരുന്നു . പെട്ടെന്ന് എന്റെ കണ്ണ് നിറഞ്ഞതു തുടച്ചുകൊണ്ട് ആ പഴയ കുസൃതിച്ചിരി വീണ്ടെടുക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട് മൂപ്പർ, തനികിനിയും വിശപ്പുമാറിയില്ല നീ പോയി കുറച്ചു പാൽപായസം കൂടി വാങ്ങി വാ എന്ന് പറഞ്ഞത് എന്നിൽ ഭയമാണ് സൃഷ്ടിച്ചത് അപ്പോൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...