Thursday, October 8, 2020

വിധിക്കുവേണ്ടി ....!!!

വിധിക്കുവേണ്ടി ....!!!
.
കോടതിയുടെ ആ വരണ്ടുണങ്ങിയ വരാന്തയിൽ അവർ തങ്ങളുടെ ഊഴവും കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായെന്ന് തോന്നും ആ കുട്ടികളിലെ അസ്വസ്ഥത കണ്ടാൽ . എട്ടോ പത്തോ വയസ്സുള്ള ഒരു ആൺകുട്ടിയും ആറോ എട്ടോ വയസ്സുള്ള ഒരു പെൺകുട്ടിയും അവരുടെ അച്ഛനും അപ്പോൾ പക്ഷെ ,ഏറെ ക്ഷീണിതരുമായിരുന്നു . ആൺകുട്ടി ഒരു നിസ്സംഗമായ നിർവികാരതയോടെ കയ്യിലുള്ള ഒരു പഴയ പുസ്തകം ഇടയ്ക്കിടെ വായിച്ചും ഇടയ്ക്കു ചുറ്റുപാടുകൾ അശ്രദ്ധമായി നിരീക്ഷിച്ചും ഇരുന്നപ്പോൾ പെണ്കുട്ടിയാകട്ടെ അച്ഛന്റെ കൂടെ അച്ഛനെ ശ്രദ്ധിച്ച് ഇടക്ക് ഗൗരവമായി എന്തൊക്കെയോ ചോദിച്ചും പറഞ്ഞും ആയിരുന്നു ഇരുന്നിരുന്നത് ...!
.
നനഞ്ഞു തൂങ്ങിയ ജീവിതങ്ങൾ തിങ്ങിനിറഞ്ഞ അവിടെ ആളുകൾ വന്നും പോയുമിരുന്നു അപ്പോഴെല്ലാം . ഇടക്ക് അദ്ദേഹം തന്റെ ഊഴമായോ എന്ന് ആ ഓഫീസിന്റെ അകത്തുകയറി പരിശോധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . ഓരോ തവണ അദ്ദേഹം അകത്തു പോകുമ്പോഴും ആ മോളും ഒപ്പം പോവുകയും തങ്ങളുടെ ഊഴമാകാത്തതിൽ അസ്വസ്ഥതയോടെ തിരിച്ചു വന്നിരിക്കുകയും ചെയ്യുണ്ടായിരുന്നു. ആ ആണ്കുട്ടിയാകട്ടെ അതൊന്നു ശ്രദ്ധിക്കുക മാത്രം ചെയ്ത പിന്നെയും നിർവികാരതയോടെ പുസ്തകത്തിലേക്ക് തിരിഞ്ഞിരുന്നു . ഏറെ പഴയതായിരുന്നു അവരുടെ വസ്ത്രങ്ങളെല്ലാം . തേഞ്ഞു പൊട്ടിയവയായിരുന്നു അവരുടെ ചെരുപ്പുകളും . ആ മോളുടെ ചെരുപ്പാണെങ്കിൽ ഒരു കമ്പികൊണ്ട് കൂട്ടി തുന്നിയ നിലയിലുമായിരുന്നു . അവരുടെ ജീവിതം പോലെതന്നെയാകണം, അവളുടെ കഴുത്തും കയ്യുമൊക്കെ ഏറെ വരണ്ടുണങ്ങിയതും ശൂന്യവുമായിരുന്നു ...!
.
വളരെ പഴയൊരു സാധാരണ മിനറൽ വാട്ടറിന്റെ ബോട്ടിലിൽ കൊണ്ട് വന്ന വെള്ളം ആൺകുട്ടി കുറച്ചു നേരത്തെ കുടിച്ചു തീർന്നതുകൊണ്ടാകണം അച്ഛൻ ആ പെൺകുട്ടിയോട് വെള്ളം ചോതിച്ചപ്പോൾ അവൾക്കു സങ്കടമായത് . വേഗം തന്നെ അവൾ ചുറ്റും തിരഞ്ഞു പോയി അവിടെയുള്ള പബ്ലിക് കൂളറിൽ നിന്നും വെള്ളം കൊണ്ടുവന്ന് അച്ഛനെ കുടിപ്പിച്ച് മതിയോ അതോ ഇനിയും വേണമോ എന്നുചോദിച്ചുറപ്പുവരുത്തി പിന്നെ ഏട്ടനും കുറച്ചു കൊടുത്ത ശേഷം അവളും കുടിച്ചപ്പോഴേക്കും അത് വീണ്ടും കാലിയായിരുന്നു . ഇനിയും വെള്ളം ദാഹിക്കുമ്പോൾ ആവശ്യമായി വരാമെന്നതോർത്ത് ഉടനെ പോയി അത് നിറച്ചുകൊണ്ടുവന്ന് വീണ്ടും അച്ഛനടുത്തിരുന്നു അവളപ്പോൾ . ആ സമയം വീട്ടിൽ നിന്നെന്നു തോന്നുന്ന ഒരു മിസ്സ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാൻ ഫോണിൽ പൈസയില്ലാതെ അതിലേക്ക് സങ്കടത്തോടെ നോക്കിയിരിക്കുകയായിരുന്നു ആ അച്ഛനപ്പോൾ ..!
.
ഏറെ നേരമായതുകൊണ്ടു മാത്രമല്ലെങ്കിൽ തന്നെയും അവർ മൂവരും ഏറെ ക്ഷീണിതരും പരവശരുമായിരുന്നു . വിശപ്പും ദാഹവും കൂടിയും അവരെ അലട്ടുന്നുണ്ടെന്നു നിശ്ചയം . കയ്യിലുള്ള പേപ്പറുകളെല്ലാം ശരിതന്നെയല്ലേയെന്ന് ഏറെ വിവശതയോടെ അദ്ദേഹം ഇടയ്ക്കിടെ നോക്കുന്നുമുണ്ടായിരുന്നു . കുറച്ചു മാസങ്ങളായെന്നു തോന്നും ആ കടലാസുകളുടെ കാലപ്പഴക്കം കണ്ടാൽ . ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അവിടുത്തെ ഉദ്യോഗസ്ഥരുടെ അവരോടുള്ള പരിചിത ഭാവത്തിലെ നോട്ടം കണ്ടാലും അങ്ങനെത്തന്നെയാണ് തോന്നിയിരുന്നത് . ഈ കേസുമായി അവർ ഇവിടെ കയറിയിറങ്ങാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളെങ്കിലുമായിരിക്കുന്നുവെന്ന്. ...!
,
അവരുടെ ഊഴമെത്തി അകത്തു പോയ അവർ അധികം വൈകാതെ ഏറെ വിവശരും ദുഖിതരുമായി തിരിച്ചു വരുന്നത് കണ്ടപ്പോഴേ തോന്നിയിരുന്നു അവരുടെ കേസ് അപ്പോഴും തീരുമാനമാകാതെ നീട്ടിവെച്ചിരിക്കുന്നുവെന്ന് . ഏറെ അവശതയോടെ അതിനേക്കാൾ വലിയ നിസ്സഹായതയോടെ ആ പിതാവ് രണ്ടുകുട്ടികളെയും ചേർത്തുപിടിച്ച് കുറച്ചുനേരം ആ ചുമരിൽ ചാരി നിന്നു . അയാളോടൊട്ടി വിതുമ്പിക്കൊണ്ട് ആ പെൺകുട്ടിയും അതേ നിസ്സഹായമായ നിർവികാരതയോടെ ആ ആൺകുട്ടിയും . അന്യനാട്ടിലെ കണ്ണീരിന്റെ നനവുള്ള കാഴ്ചകളിൽ ഒന്നായി ആ രൂപങ്ങൾ എപ്പോഴും വിതുമ്പലോടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...