Monday, September 28, 2020

നാടകാന്ത്യം  ....!!!

നാടകാന്ത്യം ....!!!
.
തീവ്ര ബൂർഷ്വാ / വർഗ്ഗീയ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളിൽ ചിലതായ കൊലപാതകങ്ങളും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം നവ വിപ്ലവ - പുരോഗമന - ഇടതുപക്ഷ പാർട്ടികളുടെയും അടിസ്ഥനമാകും മുൻപേ അടിസ്ഥാന തൊഴിലാളിവർഗ്ഗം എന്നത് ന്യായീകരണത്തൊഴിലാളികൾ കൂടിയായി അധഃപതിക്കുന്നതിനും കാലങ്ങൾക്ക് മുന്നേ , വിപ്ലവം തോക്കിൻ കുഴലിലൂടെയാണോ അതോ മൂല്യാധിഷ്ഠിത ജനാധിപത്യ പ്രക്രിയയിലൂടെയാണോ നേടിയെടുക്കേണ്ടത് എന്ന തീവ്രമായ ആശയ സംഘട്ടനങ്ങൾ തകൃതിയായി നടക്കുന്ന ഒരു കാലത്ത് അതിനുരണ്ടിനുമിടയിൽ പുതിയൊരുവഴി കണ്ടുപിടിച്ച് വ്യത്യസ്തനാകാനുള്ള ഭ്രാന്തമായ ആവേശത്തിൽ ഓടിനടക്കുന്നതിനിടയിലാണ് അതിലൊരു പങ്കുവഹിക്കാൻ നാടകങ്ങൾക്കും കഴിയുമെന്ന് തിരിച്ചറിയുന്നത് ...!
.
നാടകങ്ങൾ അവതരിപ്പിക്കാൻ പാടിപ്പതിഞ്ഞ പഴയ വീരേതിഹാസ വിപ്ലവ നായകരെ വിട്ട് അധികമാരും അറിയാത്ത തീവ്ര വീര്യവർദ്ധിത നായകരെ തിരയുന്നതിനിടയിലാണ് നാസികൾക്കെതിരെ ധീരപോരാട്ടം നടത്തിയിരുന്ന ചെക്കോസ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ജൂലിയസ് ഫ്യൂച്ചിക്‌ നെകുറിച്ചുള്ള ഒരു നാടകം ആരോ എഴുതിയത് സുഹൃത്തുക്കൾ വഴി കയ്യിൽ കിട്ടുന്നത് ഗ്രാമീണ കലോത്സവങ്ങളും കലാലയ നാടകങ്ങളും അമേച്ചർ നാടകസദസ്സുകളും ഒക്കെ സജീവമായിരുന്ന അക്കാലത്ത് ആ രംഗത്തെ ശക്തരും പ്രഗത്ഭരുമായ മുടിചൂടാമന്നന്മാർക്കിടയിൽ നിന്നുകൊണ്ടാണ് ഞങ്ങളും എളിയ ശ്രമങ്ങൾ നടത്തിയിരുന്നത് . നമുക്ക് എളുപ്പത്തിലും സൗകര്യത്തിലും കിട്ടാവുന്ന ആളുകളെ നടന്മാരാക്കി ഏറ്റവും അടുത്തുകിട്ടാവുന്ന സ്റ്റേജുകളിൽ പറ്റാവുന്ന വിധത്തിൽ നാടകങ്ങൾ അവതരിപ്പിക്കുക എന്നതായിരുന്നു നമ്മുടെ പതിവും ...!
.
ഇതുമാത്രമല്ലാതെ യുദ്ധങ്ങളും അധിനിവേശങ്ങളുമടക്കം പ്രതികരിക്കാൻ കിട്ടുന്ന ഏതുവിഷയവും സ്വന്തമായ ഭാഷയിൽ തനതു രീതികളോ ചിട്ടവട്ടങ്ങളോ ഒഴിവാക്കി വ്യത്യസ്തതയെന്ന അവകാശത്തോടെ വേറിട്ട രീതികളിൽ അവതരിപ്പിച്ചു ഫലിപ്പിക്കാനുള്ള ശ്രമങ്ങൾ ധാരാളമായി ഉണ്ടായിരുന്നു അപ്പോൾ . അവ പക്ഷെ എല്ലായ്‌പ്പോഴും പരാജയമാകാറാണ് പതിവെങ്കിലും ശ്രമങ്ങളിൽ നിന്നും ഒരിക്കലും പിൻമാറാറുമില്ലായിരുന്നു . പ്രായത്തിന്റെയും പരിചയത്തിന്റെയും അറിവിന്റെയും പക്വതക്കുറവിൽ നമ്മോടു കൂടെ ചേർന്ന് നില്ക്കാൻ കയ്യും മെയ്യും മറന്ന് ഒരുകൂട്ടം സുഹൃത്തുക്കളുണ്ട് എന്ന ഒറ്റ ധൈര്യത്തിൽ എന്തിനും ആവേശപൂർവ്വം മുന്നിട്ടിറങ്ങുന്ന അക്കാലത്ത് അങ്ങിനെയാണ് ഞങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിനും ഒരു നാടകം കളിയ്ക്കാൻ സമയം ചോദിച്ചുവാങ്ങിയത് ...!
.
നാട്ടിലെ വലിയ ഏട്ടന്മാർ ഏറെ ശ്രമകരമായി ഒരു കൊല്ലത്തെ നീണ്ട തയ്യാറെടുപ്പോടെ നടത്തുന്ന ഉത്സവത്തിന് കൊണ്ടുവരുന്ന പ്രൊഫെഷണൽ നാടകത്തിനു തൊട്ടുമുൻപ് ഒരു മുപ്പതുമിനുട്ടിലാണ് നമ്മുടെ നാടകം അരങ്ങേറേണ്ടത് അവരുടെ സ്റ്റേജ് നാശമാക്കാതെ അവർക്കു ബുദ്ധിമുട്ടുണ്ടാക്കാതെ വേണം നമ്മുടെ നാടകം അരങ്ങേറാൻ . പരിമിതമായ ചുറ്റുപാടുകളിൽ നമ്മൾ ചെയ്യുന്ന ചെറിയ ശ്രമങ്ങളുടെ തീവ്രതയൊന്നും മറ്റുള്ളവർക്ക് മനസ്സിലാകില്ലെങ്കിലും അവർക്കു മനസ്സിലാക്കാവുന്ന ഭാഷയിൽ കാര്യങ്ങൾ ചെയ്യാൻ നമുക്കും അന്ന് അത്രക്ക് വിവരവും ഇല്ലായിരുന്നു എന്നതാണ് സത്യം. പതിവുപോലെ കിട്ടിയ സുഹൃത്തുക്കളെയും കൂട്ടി ചെറിയച്ഛന്റെ തട്ടിൻപുറത് പ്രാക്റ്റീസും നടത്തി വസ്ത്രാലങ്കാരവും മേക്കപ്പും സംഗീതവും രംഗസജ്ജീകരണവും അടക്കം സകലതും ഞങ്ങൾതന്നെ സ്വന്തമായി ചെയ്ത അഭിമാനപൂർവ്വം ജൂലിയസ് ഫ്യൂച്ചിക് നാട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള ആവേശത്തിൽ ഞങ്ങളും സ്റ്റേജിലേക്ക് കയറി ....!
.
ചെറിയ നാടകമാണെങ്കിലും അതിനു രണ്ടു രംഗങ്ങളാണ് ഉണ്ടായിരുന്നത് . ഞങ്ങൾ ആവേശത്തിലായിരുന്നെങ്കിലും നാടകം അത്ര ആവേശപൂർവ്വമല്ല കാണികൾ എതിരേറ്റിരുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധമൊന്നും അന്ന് ഞങ്ങൾക്കും ഉണ്ടായിരുന്നില്ല. പോരാത്തതിന് കാണികൾ വലിയ നാടകം കാണാനുള്ള ആവേശപൂർവ്വമായ കാത്തിരിപ്പിലും . അതിനിടക്ക് ഈ പിള്ളേരുകളിക്ക് അവരും അത്ര പ്രാധാന്യം മാത്രമാണ് കൊടുത്തിരുന്നതും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുൻപ് അവസാനിച്ച ആദ്യരംഗം കഴിഞ്ഞപ്പോൾ തന്നെ നാകം കഴിഞ്ഞെന്നു കരുതി വലിയവർ വന്ന് കാർട്ടനൊക്കെയിട്ട് ഞങ്ങളെ അവിടെനിന്നും മാറ്റി വാലിയ നാടകക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ തുടങ്ങിയത് ഞങ്ങളെ ഏറെ സങ്കടപ്പെടുത്തി . സങ്കടത്തെക്കാൾ ഏറെ ദേഷ്യവുമായതോടെ അവരുടെ നേർക്ക് അടിയുണ്ടാക്കാൻ ചാടിവീണപ്പോൾ അവർ ഞങ്ങളെ ചെവിക്കു തൂക്കി പുറത്തേക്കുമിട്ടു. അങ്ങിനെ ആ നാടകത്തിന് അവിടെ കർട്ടൻ വീണെങ്കിലും തളരാതെ പിന്നെയും ഞങ്ങളെ കാത്തിരിക്കുന്ന നിരവധി സ്റ്റേജുകൾക്കു വേണ്ടി തുടർന്നുകൊണ്ട് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, September 26, 2020

പ്രവാസഭൂമിക ....!!!

പ്രവാസഭൂമിക ....!!!
.
തോർത്തുമുണ്ടുകൊണ്ട് കണ്ണുകൾ കെട്ടി , കട്ടിലിനു ചുറ്റും വെളിച്ചം കടക്കാതിരിക്കാൻ ഷീറ്റുകൊണ്ടു മറച്ചാണ് പകലോ രാത്രിയോ എന്ന് ഭേദമില്ലാതെ അൽപ്പമെങ്കിലും ഉറക്കം . പത്തും പന്ത്രണ്ടും പേരുള്ള മുറികളിൽ പകൽ പണിയെടുക്കുന്നവരും രാത്രി പണിയെടുക്കുന്നവരും ഒന്നിച്ചു താമസിക്കുമ്പോൾ മറ്റൊരാളുടെ ഉറക്കം കളയാതെ തങ്ങളുടെ കാര്യങ്ങൾ നോക്കുക എന്നതൊക്കെ അസാധ്യമായിരിക്കെ വേണ്ടവർ വേണ്ടവർ അവനവന് സൗകര്യപൂർവ്വം കാര്യങ്ങൾ ചെയ്യുക എന്നത് മാത്രമാണ് സാധ്യമായത് . കാലത്തുപോയി രാത്രിവരുന്നവർ . രാത്രിപോയി അതിരാവിലെ വരുന്നവർ . ഉച്ചക്ക് കിട്ടുന്ന കുഞ്ഞു ഇടവേളയിൽ ഒരു ചെറു മയക്കത്തിന് വന്നുപോകുന്നവർ . തുണികഴുകാനോ ഇസ്തിരിയിടാനോ സാധനങ്ങൾ എടുത്തുവെക്കാനോ ഒക്കെയും വന്നുപോകുന്നവർ . മടിപിടിച്ച് പണിക്കുപോകാതിരിക്കുന്നവർ . ശരീരം വയ്യാതെ പണിക്കുപോകാൻ സാധിക്കാത്തവർ . ഇവരൊക്കെയും ഒന്നിച്ചു താമസിക്കുന്ന ഒരിടത്ത് ശബ്ദമില്ലാതെ പെരുമാറുക എന്നത് എന്തായാലും അസാധ്യം തന്നെ ...!
..
പണികഴിഞ്ഞെത്തി അഴിച്ചിടുന്ന വിയർത്തൊട്ടിയ വസ്ത്രങ്ങളുടെയും പുറത്താണെങ്കിലും അഴിച്ചിടുന്ന ഷൂസിന്റെയും പലപ്പോഴും എന്നും കഴുകാൻ സാധിക്കാതെ മണക്കുന്ന സോക്‌സിന്റെയുമൊക്കെ മിശ്രിതമായ രൂക്ഷഗന്ധങ്ങൾക്കു നടുവിൽ അവനവന്റെ ഇഷ്ട്ടത്തിനനുസരിച്ച് ക്യാമ്പ് ബോസ് കാണാതെ ഉണ്ടാക്കുന്ന കുഞ്ഞുകുഞ്ഞു കറികളുടെയും മറ്റു ലഘു ഭക്ഷണത്തിന്റെയും ഒക്കെ ഗന്ധങ്ങൾ കൂടിയാകുമ്പോൾ അതിനു കൈവരുന്ന മറ്റൊരു നാറ്റം നിറഞ്ഞുനിൽക്കുന്ന ആ വലിയ മുറികളിൽ പകലുമുഴുവൻ അല്ലെങ്കിൽ രാത്രിമുഴുവൻ പൊള്ളുന്ന വെയിലിൽ അല്ലെങ്കിൽ കോച്ചിവലിക്കുന്ന തണുപ്പിൽ തളർന്നു പണിയെടുത്ത് ഒരൽപം ആശ്വാസത്തിനായി ഒളിച്ചു വാങ്ങി കുടിക്കുന്ന കള്ളിന്റെ രൂക്ഷഗന്ധം വേറെയും നിറഞ്ഞുനിൽക്കുന്നുണ്ടാകും എപ്പോഴും . എന്നിട്ടും പോരാതെ അവിടങ്ങളിൽ എപ്പോഴും മൂട്ടയും പാറ്റയും ചിലപ്പോൾ എലികളും കൂടെ കൂട്ടുകൂടാൻ എത്തുകയും പതിവുതന്നെ ...!
..
ആവശ്യത്തിന് ഭക്ഷണമുണ്ടെങ്കിലും അത് ഒരല്പം വായിൽവെക്കാൻ കൊള്ളാവുന്ന വിധത്തിൽ ഉണ്ടാക്കാൻ അറിയാത്ത പാചകക്കാരനും അതിനു മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും സാധിക്കാത്ത അധികൃതരും അടങ്ങിയ വലിയ ക്യാമ്പ് റൂമുകളിൽ കാലത്ത് 4 മണിമുതൽ ക്യൂ നിന്ന് പ്രാഥമിക കർമ്മങ്ങൾ കഴിച്ച് കുളിച്ചുവരുന്നതിനേക്കാൾ നന്നായി വിയർത്ത് കുളിച്ച് വരുന്നതാണ് അതിലേറെ വിഷമം . തണുപ്പുകാലത്ത് ചൂടുവെള്ളമോ ചൂടുകാലത്ത് തണുപ്പുവെള്ളമോ ഒരൽപം കിട്ടുകയെന്നത് ലോട്ടറിയടിക്കുന്നതിനേക്കാൾ ഭാഗ്യവും . ചൂടുകാലത്ത് ഒന്ന് ടോയ്‌ലെറ്റിൽ പോകണമെങ്കിൽ കുപ്പിയിൽ റൂമിൽ നിന്നും വെള്ളം കൊണ്ട് പോയില്ലെങ്കിൽ പൈപ്പിൽ നിന്നും വരുന്ന വെള്ളത്തിന്റെ ചൂടിൽ അന്തരാത്മാവുവരെ പൊള്ളിപ്പോകാതിരിക്കാൻ പെടാപാടുപെടുകതന്നെവേണം ...മഴപെയ്താൽ വെള്ളം അകത്തോ പുറത്തോ എന്നറിയാത്ത അവിടങ്ങളിൽ ചൂടുകാലത്ത് ഏസി പുറത്തേക്കു തിരിച്ചാണോ വെച്ചിരിക്കുന്നതെന്നും തോന്നിപ്പോവുക സ്വാഭാവികം . ...!
..
മോഹിപ്പിക്കുന്ന യാഥാർഥ്യത്തിനുള്ളിലെ ഒരു ശരാശരി പ്രവാസിയുടെ സാധാരണയിൽ സാധാരണമായ ജീവിതം ഇങ്ങനെയൊക്കെയാണെങ്കിലും നാലാം ക്ലാസുകാരനും ഡോക്ടറേറ്റുകാരനും ഒന്നിച്ച് ജോലിചെയ്യുന്ന , ഓണവും പെരുന്നാളും ക്രിസ്തുമസ്സുമൊക്കെ ഒരേമനസ്സോടെ ആഘോഷിക്കുന്ന , അടുത്ത കട്ടിലിൽ കിടക്കുന്നവന് ഒരു പനിവന്നാൽ കൂടെയിരുന്ന് ശുശ്രൂഷിക്കുന്ന , കൂട്ടുകാരന്റെ വീട്ടിലെ വിഷമത്തിൽ സ്വയം പങ്കാളിയാകുന്ന , റൂമിലൊരാളുടെ പെങ്ങളുടെ കല്യാണത്തിനും അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കും വീടുപാർക്കലിനും കുട്ടികളുടെ ഉയർന്ന പരീക്ഷാവിജയങ്ങൾക്കും ഒന്നിച്ചുപിരിവിട്ട് ചിലവുചെയ്യുന്ന, പിറന്ന നാടിന്റെ ഏതൊരാവശ്യത്തിനും ഉള്ളതുംകൊണ്ട് ഓടിയെത്തുന്ന പ്രവാസികളുടെ ഈ മനോഹര തീരങ്ങൾതന്നെയാണ് ഭൂമിയിലെ മറ്റൊരു സ്വർഗ്ഗവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, September 17, 2020

പുഞ്ചപ്പാടം ....!!!

പുഞ്ചപ്പാടം ....!!!
.
വല്യമ്മയുടെയും ചെറിയമ്മയുടെയും കൂടെയായിരിക്കും മിക്കവാറും അവിടെ പോകുന്നത് . കുറച്ചു ദൂരം പാടവരമ്പുകളിലൂടെയും പിന്നെ വലിയ തോട്ടു വരമ്പിലൂടെയുമുള്ള യാത്ര . ഒരു വലിയ കുട്ടയോ ചാക്കോ അവരുടെ കയ്യിലുണ്ടാവും എപ്പോഴും . അതിൽ വെണ്ണീറോ ചാണകമോ ഉണ്ടാകും . തിരിച്ചുവരുമ്പോൾ അതിലാവും വിളവുകൾ കൊണ്ടുവരുന്നതും . വെട്ടുകത്തിയും പിച്ചാത്തിയും പിന്നെ കൈക്കോട്ടുകളും കയ്യിലുണ്ടാവും. ഞങ്ങൾ കുട്ടികൾക്കുവേണ്ടി പ്രത്യേകം പറഞ്ഞുണ്ടാക്കുന്ന കുഞ്ഞികൈക്കോട്ടുകൾ, കൊച്ചുപിച്ചാത്തികൾ ഒക്കെ ഞങ്ങളുടെ കയ്യിലുമുണ്ടാകും ...!
.
വഴിയിൽ ഇടയ്ക്കു കാണുന്ന കുഞ്ഞു മൺകൂനകളിൽ കുഞ്ഞികൈക്കോട്ടുകൊണ്ട് കൊത്തി , നീറോലിയുടെയോ ശീമക്കൊന്നയുടെയോ കമ്മ്യൂണിസ്റ്റ് പച്ചയുടെയോ ഒക്കെ തലപ്പുകളിൽ പിച്ചാത്തികൊണ്ട് വാൾപയറ്റുനടത്തുംപോലെ വെട്ടി വെട്ടി , തോട്ടിലൂടെ പോകുന്ന നീർക്കോലികളെ കല്ലും മണ്ണുമെറിഞ്ഞോടിച്ച് , കുഞ്ഞുചാലുകളിലൂടെ പുളഞ്ഞു പായുന്ന മീൻകുട്ടികളെ പിടിക്കാൻ ശ്രമിച്ച് , മേലേക്ക് ചാടുന്ന തവളകളിൽ നിന്നും ചാടി മാറി ഒരു ആവേശപൂർവ്വമായ യാത്ര ....!
.
പാടത്തിന്റെയും തോടിന്റെയുമൊക്കെയുള്ള വരമ്പിലൂടെ നടന്നുള്ള കളികൾക്കിടയിൽ വല്യമ്മയൊക്കെ കുറെ ദൂരം മുന്നിലെത്തിയിട്ടുണ്ടാകുമ്പോൾ അവർക്കൊപ്പം എത്താൻ കുഞ്ഞു വരമ്പുകളിലൂടെ ഓടുമ്പോൾ പാടത്തേക്കോ തോട്ടിലേക്കോ തെന്നിവീണ് ചളിയും മണ്ണുമായി അത് അടുത്ത ഒഴുക്കു ചാലിൽ കഴുകിക്കളഞ്ഞ് , ഇടയ്ക്കു കാണുന്ന മുള്ളിൻ പഴങ്ങളിൽ പഴുത്തത് നോക്കി പറിച്ച് തിന്ന് അവിടെയെത്തുമ്പോഴേക്കും അവർ പണികൾ തുടങ്ങിയിട്ടുണ്ടാകും ....!
.
പാടങ്ങൾ തന്നെയെങ്കിലും എന്നാൽ അവയ്ക്ക് തൊട്ടു മേലെ വെള്ളം സ്ഥിരമായി കെട്ടിനിൽക്കാത്ത കുറച്ച് ഉയർന്ന നിലങ്ങൾക്കാണ് പുഞ്ചയെന്ന് സാധാരണ പറയാറ് . . പാടങ്ങളിൽ നടാനുള്ള ഞാറ് നട്ടുവളർത്താനും കരനെല്ല് ഉണ്ടാക്കാനും വാഴയടക്കമുള്ള ഇടവിളകൾ കൃഷിചെയ്യാനുമാണ് സാധാരണയായി പുഞ്ചപാടങ്ങൾ ഉപയോഗിക്കാറുള്ളത് . വാഴകൾക്കിടയിൽ കൊള്ളിയും പയറും കൂർക്കയും വെണ്ടയും വഴുതനയുമൊക്കെയടക്കം ഓരോ കാലത്തിനും കാലാവസ്ഥക്കുമനുസരിച്ച് വിളയിച്ചെടുക്കുന്ന ആ സ്ഥലങ്ങൾ വർഷത്തിൽ 12 മാസവും ഒന്നല്ലെങ്കിൽ മറ്റൊന്നെന്ന വിധം കൃഷിക്കും വിളവെടുപ്പിനും സജ്ജവുമാണ് ...!
.
പാടത്തോട് ചേർന്നായതിനാൽ എപ്പോഴും വെള്ളം നിറഞ്ഞുനിൽക്കുന്ന അവിടുത്തെ കിണറുകളിൽ നിന്നും കൊട്ടയുപയോഗിച്ച് കൈതേക്കു തേവിയാണ് അവിടെ വെള്ളം നനയ്ക്കാറുള്ളത് . ചിലപ്പോൾ പണിക്കാരാരെങ്കിലും അല്ലെങ്കിൽ വല്യമ്മയോ ചെറിയമ്മയോ ആവും തേവുന്നത് . ആ വെള്ളം കൃത്യമായി ഒഴുകിപ്പോകാൻ വേണ്ടിയുണ്ടാക്കുന്ന കുഞ്ഞു ചാലുകളിലൂടെ വാഴത്തടങ്ങളിലേക്കും അതോടൊപ്പം ഓരോ വാഴത്തടത്തിനും ചുറ്റുമുള്ള ഇടവിളകൾക്കും വെള്ളമെത്തുന്നുണ്ടോ എന്നുനോക്കലും ഞങ്ങളുടെ ജോലിതന്നെ . ..!
.
ഒരു വിളവെടുക്കുമ്പോൾ അവിടെ മറ്റൊന്ന് നട്ടുപിടിപ്പിക്കാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു എല്ലാവരും . മുറിച്ചെടുക്കുന്ന അവശിഷ്ടങ്ങളും ചപ്പുചവറുകളും ഇട്ട് അപ്പോൾത്തന്നെ നിലമൊരുക്കി തയ്യാറാക്കും . വീട്ടിൽനിന്നും കൊണ്ടുവരുന്ന വെണ്ണീറും ചാണകവും ഇടും . ചെറു വാഴകളാണെങ്കിൽ ഒരു വാഴവെട്ടുമ്പോൾ അതിലെ നല്ലൊരു കന്ന് വളരാൻ നിർത്തി മറ്റെല്ലാം വെട്ടിക്കളയും . കൊള്ളി പറിക്കുമ്പോൾ കൊള്ളിക്കമ്പിലെ മൂത്തഭാഗങ്ങൾ മുറിച്ച് അവിടെത്തന്നെ കുഴിച്ചിടും . കൂർക്ക പറിച്ചാൽ അവിടെ പയറോ വേണ്ടയോ വഴുതനയോ വിത്ത് കുഴിച്ചിടും . അതുകൊണ്ടുതന്നെ എല്ലായ്‌പ്പോഴേക്കും വ്യത്യസ്ത വിളകളും , വ്യത്യസ്ത വിളകളായതുകൊണ്ട് മണ്ണിന്റെ ഫലഭൂയിഷ്ഠതയും എപ്പോഴും നന്നായിത്തന്നെ നിലനിന്നിരുന്നു താനും ....!
.
വെള്ളം തേവി നനച്ച് , കളപറിക്കുകയും , വേലിയിതകളിൽ വെച്ചുപിടിക്കുന്ന ശീമക്കൊന്ന പോലെയുള്ള പച്ചിലകൾ വെട്ടിയെടുത്ത് തടങ്ങളിൽ ഇട്ടും , എന്തെങ്കിലും നടാനോ കുഴിച്ചിടാനോ ഒക്കെയുണ്ടെങ്കിൽ അതും ചെയ്ത് , വീഴാൻ പോകുന്ന തൈകളോ മറ്റോ ഉണ്ടെങ്കിൽ ഊണുകൊടുത്തും , കെട്ടിവെച്ചും , പിന്നെ വിളവെടുപ്പും നടത്തി തിരിച്ചുപോരുമ്പോഴേക്കും ഞങ്ങളുടെ വയറും നിറഞ്ഞിട്ടുണ്ടാകും . കൊള്ളി പറിക്കുമ്പോൾ അതിലൊരു കഷ്ണം . വെണ്ടയ്ക്ക പറിക്കുമ്പോൾ അതിലെ ചള്ളുകൾ, വാഴകൾ വെട്ടുമ്പോൾ അതിലിടയിൽ പഴുത്തുനിൽക്കുന്ന പഴങ്ങൾ അങ്ങിനെ ഞങ്ങൾ കുട്ടികളുടെ വയറുനിറയാനുള്ളതെല്ലാം യഥേഷ്ടമുണ്ടാകും എന്നും . കാലത്തിന്റെ മായക്കാഴ്ചകളിലേക്ക് മായാത്ത കാഴ്ചയോർമ്മകളായി ഇവയും എന്നേക്കും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Monday, September 14, 2020

സത്യം ...???

സത്യം ...???
.
.
എല്ലാ നിരപരാധികളും
രക്ഷപ്പെടാറില്ല .
രക്ഷപ്പെടുന്നവരെല്ലാം
നിരപരാധികളുമല്ല ...!
.
എല്ലാ കുറ്റവാളികളും
ശിക്ഷിക്കപെടാറില്ല
ശിക്ഷിക്കപ്പെടുന്നവരെല്ലാം
കുറ്റവാളികളുമല്ല ...!
.
എന്നിട്ടും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, September 10, 2020

ചുംബനം ....!!!

ചുംബനം ....!!! .
.
ചുണ്ടുകൾകൊണ്ടാണ്
രണ്ടിൽ നിന്നും , ഒന്നിലേക്കുമാണ്
അല്ലെങ്കിൽ
തന്നിൽനിന്നും തന്നിലേക്കുതന്നെയുമാണ് ...!
.
.
കണ്ണുകൾ തുറന്ന് , കണ്ണുകളിലേക്ക് തന്നെ
ഉള്ളുതുറന്ന് , അകക്കണ്ണിലേക്ക് നോക്കി
ഹൃദയവും മനസ്സും ചിന്തകളും ചേർത്തുപിടിച്ച്
ദേഹം ദേഹത്തോട് തൊട്ടു തൊട്ടില്ലെന്നമട്ടിൽ ....!
.
.
നാസാരന്ദ്രങ്ങൾ എല്ലാം ഉണർത്തിവെച്ച്
ചൂടും ചൂരും ആവാഹിച്ച്
ശ്വാസം ശ്വാസത്തിനോട് ചേർത്ത്‌വെച്ച്
സ്വയമലിഞ്ഞ് , പരസ്പരമലിഞ്ഞുചേർന്ന് ....!
.
.
കാൽവിരലിനറ്റത്തുനിന്നുതൊട്ടുള്ള
ശ്വാസം മുഴുവനായും അൽപ്പാൽപ്പമായി
മുകളിലേക്ക് വലിച്ചുവലിച്ചെടുത്ത്
ചുണ്ടുകളിലൂടെ ഊറ്റിയെടുത്തുമാണ് ...!
.
.
ജീവനിൽ തൊട്ട് , ജീവിതത്തിൽ തൊട്ട് ,
ആത്മാവിന്റെ അങ്ങേതലക്കൽ തൊട്ടുള്ള
ജീവവായുമുഴുവനായും
പകർന്നുനൽകിയുമാണ് ...!
.
.
ദേഹവും ദേഹിയും ചേർന്നുതൊട്ട്
പകലും രാത്രിയും ഒന്നുതൊട്ട്
പ്രപഞ്ചം മുഴുവനും തങ്ങളിൽ ചേർത്ത്
തുടക്കവും ഒടുക്കവും ചുണ്ടുകളിലായുമാണ് ....!!!
.
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, September 6, 2020

വാമനം .... !!!

വാമനം .... !!!
.
. ഇനി കാഴ്ചകൾക്ക് വിടനൽകാം . കണ്ണുകളിൽ ആവാഹിച്ച ആ ദിവ്യരൂപം അങ്ങിനെതന്നെ ആത്മാവിൽ കുടികൊള്ളട്ടെ . അവസാനത്തെയും പിന്നെയിനിയാദ്യത്തെയും ദിവ്യമായ കാഴ്ച . ശ്വാസം തന്റെ ദേഹത്തേക്ക് മെല്ലെയൊന്നെടുത്തുപിടിക്കാം . തന്റെ സ്വന്തമായ ഈ മണ്ണിന്റെ അവസാനത്തെ മണം . പുതുമ മാറാത്ത പുത്തൻ മണം . പുതുമഴയുടെ , പുല്നാമ്പുകളുടെ പുലർകാലസൂര്യന്റെ , കാറ്റിന്റെ മാമലകളുടെ കടലിന്റെ നിലാവിന്റെ .... എല്ലാ ഗന്ധങ്ങളും എന്നേക്കും ആത്മാവിൽ കുടികൊള്ളട്ടെ .....! .
.
പ്രാർത്ഥനയോടെയേ എന്നും പ്രവർത്തിച്ചിട്ടുള്ളു . സത്യത്തോടെയും ധർമ്മത്തോടെയും സഹനത്തോടെയും മാത്രവും. ഓരോ ചരാചരങ്ങളെയും തന്റെ സ്വന്തമായിത്തന്നെക്കണ്ട് തുല്ല്യ നീതിയോടെ . അസാധ്യമെന്നും അസംഭവ്യമെന്നും ലോകം വിധിയെഴുതിയതിനെ തിരുത്തിക്കുറിച്ച ആതവിശ്വാസത്തോടെ . അഭിമാനത്തിന്റെ ആത്മവിശ്വാസത്തിന് അഹങ്കാരമെന്ന വിളിപ്പേരുമുണ്ടെന്നതിൽ താൻ നിസ്സഹായൻ മാത്രം ...! .
.
സമരം ചെയ്യേണ്ടിയിരുന്നതൊക്കെയും കുലധർമ്മങ്ങളോടും വംശപാരമ്പര്യത്തോടും . എതിരിടേണ്ടിയിരുന്നതൊക്കെയും വിശ്വാസപ്രമാണങ്ങളോടും മൂലധാരണകളോടും . പടവെട്ടേണ്ടിയിരുന്നതിൽ ഏറെയും സ്വന്തം നിഴലുകൾതന്നെയും . വിജയിക്കേണ്ടത് തന്റെ ആവശ്യമായതിനാൽ നിശയദാർഢ്യത്തോടെതന്നെയാണ് മുന്നേറിയിരുന്നത് . ധീരതയുടെയും ആത്മവിശ്വാസത്തോടെയും ലക്‌ഷ്യം നിശ്ചയിച്ചുറപ്പിച്ച് അതിലേക്കുമാത്രമായി കുറുക്കുവഴികളില്ലാത്ത കഠിനപ്രയത്നത്തിലൂടെ മാത്രവും ....! .
.
ശത്രുവിനെമാത്രമല്ലാതെ അവനവനെത്തന്നെയും നേരെമുന്നിൽനിന്നുതന്നെ പൊരുതിത്തോൽപ്പിക്കുന്ന ഓരോ വിജയിയെയും എപ്പോഴും കാത്തിരിക്കുന്നത് ഓരോ മഹാ ദുരന്തങ്ങളാണെന്നത് വിധിയുമാകാം . പ്രാരബ്ധകർമ്മങ്ങളുടെ ബന്ധനത്തിലേക്ക് പിന്നെയും കൂട്ടിച്ചേർക്കേണ്ട കർമ്മഫലങ്ങളുടെ ആകെത്തുകകൾ കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ അവശേഷിക്കുന്ന കാലമത്രയും പിന്നെയും ജീവിക്കാൻ മാത്രം ബാക്കിയാകുന്ന ഈ ജന്മത്തിനും ഇനി വിട .....! .
.
തനിക്കുള്ളതും താനുണ്ടാക്കിയതും തന്നെത്തന്നേയും സ്വയം ദാനം നൽകി , ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി , ഗുരുക്കന്മാരുടെയും പിതൃക്കളുടെയും അനുഗ്രഹങ്ങളും വാങ്ങി താനിതാ മുട്ടുകുത്തുന്നു അഹങ്കാരത്തിന്റേതെന്ന് ഓരോരുത്തരും പതംപറയുന്ന തന്റെ സ്വന്തം കാൽ മുട്ടിൽത്തന്നെ . തന്റെ ശിരസ്സിലേക്കുയരുന്ന . ആ പാദാരവിന്ദങ്ങളിൽ സർവ്വമോക്ഷത്തിനായി തൊഴുകൈകളോടെ , അഭിമാനത്തോടെ അതിനേക്കാൾ , മനസ്സുനിറഞ്ഞ സന്തോഷത്തോടെയും . അദ്ദേഹം നിദ്ദേശിക്കുന്ന അടുത്ത കർമ്മത്തിനായി അനുഗ്രഹാശിസ്സുകളോടെ സകലപുണ്ണ്യത്തോടെയും ...!!! .
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, September 3, 2020

കുചേലം .....!!!

കുചേലം .....!!! .
.
വല്ലാതെ തിടുക്കത്തിലായിരുന്നു അവർ . ഏറെ പാരവശ്യത്തിലും . ശബ്ദമുണ്ടാക്കാതെ അടുക്കളയുടെ പിന്നാം പുറത്ത് ചപ്പിലകൾ കൂട്ടി തീകത്തിച്ച് കരുതിവെച്ച ഒരാഴക്ക് നെല്ല് വറുത്തെടുക്കുമ്പോൾ അതിന്റെ മണം തലേന്ന് കൂടി ഒന്നും കഴിക്കാനില്ലാതെ വിശന്നു തളർന്ന് ഉറങ്ങിക്കിടക്കുന്ന കുട്ടികൾ അറിയരുതേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന . വറവ് മുഴുവനായോ എന്നുപോലും നോക്കാതെ ചൂടുപോകാതെ നെല്ലെടുത്ത് ഉരലിലിട്ട് മൂടുപോയ ഉലക്ക കൊണ്ട് ഇടിച്ചെടുക്കുമ്പോഴും ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ....! .
.
നരച്ചുപോയിരുന്നു നിലാവുപോലുമപ്പോൾ . പ്രാരാബ്ദങ്ങളുടെ ഭാണ്ഡം പേറി പേറിയാകണം മേഘങ്ങളും അങ്ങിങ്ങായി കനം തൂങ്ങിയാണ് നിന്നിരുന്നത് . ഇടക്കെപ്പോഴോ ഒരു പൂവൻകോഴി ഞെട്ടിയുണർന്നൊന്ന് കൂവിയതും അബദ്ധം മനസ്സിലാക്കിയാകണം നിശ്ശബ്ദനായതും പെട്ടെന്നുതന്നെ . ശബ്ദങ്ങൾക്ക് പോലും ഭാരം കൂടുന്നത് അവരുടെ നെഞ്ചിടിപ്പുപോലെ ഹൃദയ വ്യഥകൾ പോലെ വ്യസനത്തോടെതന്നെയായിരുന്നു . കാലവും കണക്കും നോക്കാതെ കുളിയും ജപവും കഴിച്ചെത്തിയപ്പോഴേക്കും ആ ധനുമാസക്കുളിരിലും അവർ വിയർക്കാൻ തുടങ്ങിയിരുന്നു ....! .
.
ചൂടോടെത്തന്നെ ഉരലിൽനിന്നും വാങ്ങിയെടുത്ത് ഉമിപോലും ശരിക്കൊന്നു ചേറാൻ നേരമില്ലാതെ കല്ലും പതിരും മുഴുവനായും വേർതിരിക്കാൻ നിൽക്കാതെ ആ പഴംതുണിയിൽ അത് പൊതിഞ്ഞെടുക്കുമ്പോൾ വല്ലാത്ത ആശ്വാസമായിരുന്നു . പൊതിഞ്ഞു കെട്ടിയ ശേഷമാണ് ആ തുണിപോലും അവരൊന്ന് ശ്രദ്ധിച്ചത് . മുഷിഞ്ഞതെങ്കിലും കഴുകി വൃത്തിയാക്കിയെടുത്ത അതിലെ ഓട്ടകളിലൂടെ വഴുതിമാറാൻ ശ്രമിക്കുന്ന ഓരോ അവിൽമണികളും അയാൾ തന്റെ ശോഷിച്ച കൈവിരലുകൾകൊണ്ടുപൊത്തിപ്പിടിച്ച് തടഞ്ഞുനിർത്തി ...! .
.
തന്നെ ഓർത്തെടുക്കുമോ തന്റെയാ സതീർത്യൻ എന്ന ചിന്ത അയാളെ അപ്പോഴും വല്ലാതെ അലട്ടിയിരുന്നു . കൂട്ടത്തിലൊരുവൻ അല്ലെങ്കിൽ കൂട്ടുകാരിലൊരുവൻ . അതിലപ്പുറം ... ചിന്തകളെ അയാൾ കടിഞ്ഞാണിട്ട് നിർത്തി . ഇനിയും ചിന്തിച്ചാൽ നിവൃത്തികേടിന്റെ ഈ യാത്രതന്നെ വേണ്ടെന്നുവെച്ചാലോ എന്ന ഭയം . വിശന്നുറങ്ങുന്ന കുട്ടികളെയോർത്ത് എന്നും കരയാതെ കരയുന്ന പ്രിയപത്നിയുടെ യാചന .. അയാൾ തയ്യാറാവുകയായിരുന്നു ...! .
.
ദൂരം ഏറെയുണ്ട് . യാത്രയും . വഴിയിൽ തങ്ങാൻ പോലും ഒന്നുമില്ല കയ്യിൽ . എന്നിട്ടും ഇറങ്ങിയേപറ്റൂ . കുട്ടികൾ ഉണരും മുന്നേ . നിഷ്കളങ്കരായ കുട്ടികളെ പ്രതീക്ഷിപ്പിച്ച് നിരാശരാക്കേണ്ടിവന്നാലോ എന്ന വേവലാതി അയാളെ സ്വയം ആഗ്രഹിപ്പിക്കാനും പ്രതീക്ഷിപ്പിക്കാനും തന്നെ പ്രേരിപ്പിച്ചുകൊണ്ട് , പ്രാർത്ഥനയോടെ കാത്തുനിൽക്കുന്ന തന്റെ പ്രിയതമയോട് മാത്രം പറയാതെ പറഞ്ഞ് ... !!! .
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, September 1, 2020

നവമാധ്യമങ്ങളും കുട്ടികളും ....!!!

നവമാധ്യമങ്ങളും കുട്ടികളും ....!!!
.
. ചതിക്കുഴികൾ കുഴിച്ച് കഴുകൻ കണ്ണുകളുമായി ഇരകളെ തേടി എന്നും വേട്ടക്കാർ എല്ലായിടത്തും ഉണ്ടായിരുന്നു . പ്രതീക്ഷകളും പ്രത്യാശകളും ഇടകലർത്തി പ്രലോഭനങ്ങളുടെ മായികത സൃഷ്ടിച്ച് വേട്ടക്കാർ തങ്ങളുടെ ഇരകൾക്കു മേൽ തങ്ങൾക്കനുകൂലമായ അവസരമുണ്ടാക്കി എപ്പോൾ വേണമെങ്കിലും ചാടിവീഴും . ഇരകളുള്ളിടത്തോളം കാലം വേട്ടക്കാരും , വേട്ടക്കാരുള്ളിടത്തോളം കാലം ഇരകളും ഉണ്ടായിക്കൊണ്ടേയിരിക്കും . അത് ലോകതത്വമാണ് . അതങ്ങിനെതന്നെ ഉണ്ടാവുകയും ചെയ്യും . പക്ഷെ ഇരകളാകാതിരിക്കുക എന്നത് , അല്ലെങ്കിൽ വേട്ടയാടപ്പെടാൻ അവസരം നൽകാതിരിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് കർത്തവ്യമാണ് . നമ്മുടെ എന്ന് പറയുമ്പോൾ അവനവന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമാണ് ആ ഉത്തരവാദിത്വം എന്നതും പ്രത്യേകം തന്നെ ഓർക്കേണ്ടതാണ് .....! ...
.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ ഓൺലൈൻ മാധ്യമങ്ങൾ നിത്യജീവിതത്തിന്റെകൂടെ ഭാഗമായതോടെ അതിലേക്ക് കാലെടുത്തുവെക്കുന്ന കുട്ടികൾ ഇത്തരം വേട്ടക്കാരുടെ കയ്യിലകപ്പെടാനുള്ള സാധ്യത വളരെ വളരെ കൂടുതലുമാണ് . അത് തിരിച്ചറിയാനുള്ള പ്രായമോ പക്വതയോ അറിവോ വിവരമോ അവർക്കില്ല എന്നത് തന്നെയാണ് സത്യം. അത് ആരും തന്നെ അവരെ പഠിപ്പിക്കുന്നുമില്ല എന്നത് അവരെ അടച്ചാക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും മാത്രം ചെയ്യുന്ന നാം ഓരോരുത്തരും ആദ്യം വ്യക്തമായും മനസ്സിലാക്കുകയും വേണം .....! ..
.
പണ്ടൊക്കെ നമ്മുടെ കുട്ടികൾക്ക് പൊതു അറിവുനേടാൻ ഉണ്ടായിരുന്ന പത്ര പാരായണമടക്കമുള്ള കാര്യങ്ങളൊക്കെയും ഇന്നത്തെ തലമുറക്ക് തീർത്തും അന്ന്യമാണ്‌ . നമ്മുടെ പ്രധാമന്ത്രിയും മുഖ്യമന്ത്രിയും ആരാണെന്നു പോലും അറിയാത്തവരാണ് ഇന്നത്തെ കുട്ടികളിൽ മഹാഭൂരിഭാഗവും എന്നത് നഗ്നമായ ഒരു സത്യമാണ് . അവർക്കു ഇന്നാട്ടിൽ ഇപ്പോൾ നടക്കുന്ന ഒരു കാര്യത്തെക്കുറിച്ചും ഒരു സാമാന്യ ബോധവും ഇല്ല . അതുകൊണ്ടുതന്നെ അത്തരം കുട്ടികളെ പ്രലോഭനങ്ങളിൽ അകപ്പെടുത്താൻ ഏറെ എളുപ്പവുമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ...! ..
.
നവമാധ്യമങ്ങൾ ഉപയോഗിക്കാനുള്ള അവസരം അവർക്ക് നൽകും മുൻപ് അവരെ അത് പറഞ്ഞുമനസ്സിലാക്കിക്കാൻ, അതിലെ ചതിക്കുഴികളെ കുറിച്ച് , തെറ്റുകളെയും കുറ്റങ്ങളേയും കുറിച്ച് ബോധവാന്മാരാക്കാൻ കുറച്ചു സമയം വീട്ടുകാരും നാട്ടുകാരും അധ്യാപകരും സാമൂഹ്യപ്രവർത്തകരും തീർച്ചയായും നീക്കിവെച്ചേപറ്റൂ. അല്ലെങ്കിൽ, മുക്കിലും മൂലയിലും വരെ സുലഭമായി കിട്ടുന്ന ലഹരിക്ക്‌ അടിമകളായി കൊള്ളയും കൊലയും നടത്തുകയും പെങ്ങളെയും അമ്മയെയും വരെ തിരിച്ചറിയാതെ പെരുമാറുകയും ചെയ്യുന്നതുവരെ ഇപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നതുപോലെ നമ്മുടെ കുട്ടികളുടെ അടുത്ത ശവപ്പറമ്പായി നവമാധ്യമങ്ങൾ മാറുകതന്നെ ചെയ്യും. ....! ..
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...