Tuesday, December 17, 2019

ഈ ലോകം ...!!!

ഈ ലോകം ...!!!
.
ഈ ലോകം
എന്റെയും നിങ്ങളുടേയുമല്ല
മറിച്ച്
ഇവിടുത്തെ വിശക്കുന്നവന്റേതാണെന്ന്
നമ്മൾ എന്താണ് ഇനിയും, മനസ്സിലാക്കാത്തത് ...?
.
വിശപ്പാണ് ഏറ്റവും വലിയ ആയുധമെന്നും
വിശപ്പാണ് ഏറ്റവും വലിയ ശക്തിയെന്നും
ലോകം തിരിച്ചറിയുകതന്നെ വേണം ...!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, December 16, 2019

അമ്മയെ തല്ലിയാലും ....!!!

അമ്മയെ തല്ലിയാലും ....!!!
.
തള്ളേ തല്ലിയാലും
ഉണ്ടാകും രണ്ടുകൂട്ടം ...!
.
പക്ഷെ
കൂട്ടങ്ങൾ രണ്ടുമിപ്പോൾ
തല്ലിയവർക്കൊപ്പമാകുമ്പോൾ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, December 9, 2019

സ്ഥാനം ...!!!

സ്ഥാനം ...!!!
.
നമുക്കൊരാൾ ആരാണെന്ന്
നമ്മൾ തീരുമാനിച്ചുറപ്പിക്കുന്നിടത്താണ്
അയാൾക്ക് നമ്മിലുള്ള സ്ഥാനം
അത്
നമ്മൾ കല്പിച്ചുനൽകവെ
പിന്നെയതിനയാളുടെ
പ്രതികരണത്തിന്
പ്രസക്തിയുമില്ലാതാകുന്നു ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, December 8, 2019

ഓർമ്മകളുടെ നാടകക്കാലം ...!!!

ഓർമ്മകളുടെ നാടകക്കാലം ...!!!
.
നാടകം സിരകളിൽ വിപ്ലവത്തിനൊപ്പം ഒരു ലഹരിയായി നുരഞ്ഞുപൊങ്ങി പതഞ്ഞു പുതഞ്ഞ് പുറത്തേക്കിങ്ങനെ കരകവിഞ്ഞ് നിറഞ്ഞു കവിഞ്ഞൊഴുകുന്ന കാലം . രചന , സംവിധാനം , അവതരണം , നിർമ്മാണം , രംഗപടം, സംഗീതം , ആലാപനം , ചമയം, വസ്ത്രാലങ്കാരം , കാർട്ടൻപോക്കൽ , പകരക്കാരനായി അഭിനയിക്കൽ .... ഒക്കെ കഴിഞ്ഞ് കാണാൻ ആരുമില്ലെങ്കിൽ മുന്നിലെ കസേരയിൽ കയറിയിരുന്ന് കാണിയായും വിളഞ്ഞു വിലസിയിരുന്ന നാടകക്കാലം ....!
.
കല കലയ്ക്കു വേണ്ടിയാണോ ജീവിതത്തിനു വേണ്ടിയാണോ എന്നൊക്കെ ലോകം ചിന്തിക്കുന്നതിനുമുന്നേ , ഈ കലയെല്ലാം എനിക്കുവേണ്ടി മാത്രമാണെന്ന് മാത്രം ചിന്തിച്ച് ചിന്തിച്ച് ഞാനും എന്റെ നാടകങ്ങളും മാത്രമുള്ള ലോകവുമായി നടക്കുന്ന സമയമായിരുന്നു അത് . അതിരാവിലെ അഞ്ചരക്കെഴുന്നേറ്റ് നാട്ടിലെ ജോലിയും കഴിഞ്ഞ് , നഗരത്തിലെ മറ്റൊരു ജോലിക്കു പോയി വൈകീട്ടോടെ അതും തീർത്ത് രാത്രിവണ്ടിക്ക് നാടക ക്യാമ്പുകളിലേക്കുള്ള യാത്രകളിലാണ് പലപ്പോഴും കളിക്കാനുള്ള നാടകം മനസ്സിൽനിന്നും കടലാസുകാണാറുള്ളത് . ബസ്സിന്റെ ചാഞ്ചാട്ടത്തിനൊപ്പം കടലാസിലും അക്ഷരങ്ങൾ നാടകം കളിക്കാറുണ്ട് അതുകൊണ്ടുതന്നെ പലപ്പോഴും ...!
.
സ്കൂളുകളിലും ക്ലബ്ബ്കളിലും ചിലപ്പോഴൊക്കെ ഉത്സവപ്പറമ്പുകളിലും പോരാതെ മഹാരഥന്മാർ മഹത്വത്തോടെ വിരാജിച്ചിരുന്ന വമ്പൻ നാടക സദസ്സുകളിൽ വരെ സധൈര്യം കടന്നുചെന്ന് നാടകങ്ങൾ അവതരിപ്പിച്ചിരുന്നതിന് ആവേശമെന്നോ ചങ്കൂറ്റമെന്നോ അല്ല മറിച്ച് എന്റെ വിവരമില്ലായ്മയെന്നുതന്നെയാണ് പറയേണ്ടത് എന്ന് തിരിച്ചറിയാനും മാത്രം അന്ന് വകതിരിവും ഇല്ലായിരുന്നു . സ്കൂൾ യുവജനോത്സവങ്ങളിലും മറ്റും ഞാൻ വതരിപ്പിക്കാറുള്ള നാടകങ്ങൾക്ക് അന്നൊക്കെ ഒരു പൂച്ചഭാഗ്യത്തിന് ചില സമ്മാനങ്ങൾ കിട്ടാറുണ്ടായിരുന്നത് എന്നെ എത്രമാത്രം ആനന്ദ പുളകിതനാക്കിയിരുന്നു എന്ന് എനിക്കുതന്നെ ഓർമ്മയില്ല .... !
.
രണ്ടോ മൂന്നോ ദിവസത്തെ രാത്രിയും പകലുമില്ലാതെയുള്ള പഠിപ്പിക്കലിന് ശേഷം കയ്യിൽ അവസരത്തിന് കിട്ടുന്ന തക്കിട തരികിട സാധനങ്ങൾകൊണ്ട് രംഗമൊരുക്കി, കുങ്കുമവും കണ്മഷിയും സിങ്ക് വൈറ്റും കൊണ്ട് മേക്കപ്പും കഴിച്ച് കുട്ടികളെ സ്റ്റേജിലേക്ക് കയറ്റുമ്പോൾ ഒരിക്കലും ഒരു ആശങ്കകളോ വേവലാതികളോ ഉണ്ടായിരുന്നുമില്ല . നാടകാവതരണത്തിലെ അബദ്ധങ്ങളും ജാഡകളും അഹങ്കാരങ്ങളും കുത്തിത്തിരുപ്പുകളും അടിപിടികളും ഒക്കെ ഓർക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നതിലൊന്ന് ആ മലയോരഗ്രാമത്തിലെ പള്ളിവക സ്കൂളും അവിടുത്തെ നാടകാവതരണവുമാണ് ....!
.
പള്ളിയും സ്‌കൂളും പള്ളിക്കുപുറകിലെ വിശാലമായ പറമ്പും അതിനടുത്തുതന്നെയുള്ള ശ്മാശാനവും ഒക്കെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളായും മുന്നിൽ .. യുവത്വത്തിന്റെ ആവേശത്തിൽ ചോരയിങ്ങനെ തിളക്കുമ്പോൾ വിപ്ലവവും യുക്തിവാദവുമൊക്കെ സാമാന്യബുദ്ധിക്കും മേലെ നിൽക്കുന്ന സമയം . നഗരത്തിലെ ജോലിയും കഴിഞ്ഞ് രാത്രിവണ്ടിക്ക് സ്‌കൂളിലെത്തുമ്പോൾ കുട്ടികൾ കാത്തിരിക്കുന്നുണ്ടാവും . അവരെയും കൂട്ടി സ്‌കൂളിലെത്തി വേഗത്തിൽ നാടകപഠനവും തുടങ്ങും . പിറ്റേന്ന് സ്‌കൂളില്ലെങ്കിൽ രാത്രിയൊരു രണ്ടുമണി വരെയും അവധിയാണെങ്കിൽ പുലർച്ചെവരെയും അത് തുടരും . ...!
.
പിറ്റേന്ന് അവധിവരുന്ന ദിവസങ്ങളിൽ രാത്രിയിൽ പഠനത്തിനിടയിലൊരു ഇടവേളയെടുക്കും. എന്നിട്ട് നേരെ പുറകിലെ തോട്ടത്തിലേക്കിറങ്ങും. അവിടെ നല്ല കപ്പയോക്കെ ഉണ്ടാകും. അതും പറിച്ചെടുത്ത് അവിടെത്തന്നെ തീകൂട്ടി അതങ്ങു ചുട്ടെടുക്കും. എന്നിട്ട് അതുമായി പുറകിലെ ശ്മാശാനത്തിലേക്കാണ് ചെല്ലുക. അവിടെയിങ്ങനെ നല്ല മാർബിൾ തറകളിൽ വിശാലമായി സുഖനിദ്രയിലാണ്ട ആത്മാക്കളുടെ കൂടെയിരുന്ന് കപ്പകഴിക്കുമ്പോഴുള്ള സുഖം പക്ഷെ കൂടെയുള്ള കുട്ടികളിൽ ചിലപ്പോഴെങ്കിലും കാണാറില്ലെന്നതും സത്യമാണ് . അതിന്റെ ഉദാഹരണമാണ്,ഒരിക്കൽ നാടകത്തിന്റെ അന്ന് കൂട്ടത്തിലൊരുത്തന് പേടിപ്പനി വന്ന് കിടപ്പിലായത് ...!
.
ഓരോ നാടകക്കാലവും ഓരോ ഓർമ്മക്കാലവുമാണ് , സുന്ദരസുരഭില സുഗന്ധപൂരിതമായ നന്മക്കാലവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Wednesday, November 6, 2019

അവന് വേണ്ടി ...!!!

അവന് വേണ്ടി ...!!!
.
കാത്തിരിക്കണം . അവനുവേണ്ടി മാത്രം . ഏറെ പ്രതീക്ഷയോടെ , ഏറെ മോഹത്തോടെ ഏറെ പാരവശ്യത്തോടെ .... എന്നിട്ട് ആരും കാണാതെ ആ പടിപ്പുര വാതിലിൽ ഇടയ്ക്കിടെ പോയി നോക്കണം . അവന്റെ കാലൊച്ചയെങ്ങാനും കടന്നു വരുന്നുണ്ടോ എന്ന്. പിന്നെ തിരിച്ചു പോരണം പ്രതീക്ഷയോടെ തന്നെ . അകത്തു പണികളിൽ ഏർപ്പെടുമ്പോഴും ഒരു ചെവി അവന്റെ കാലൊച്ചക്കു വേണ്ടി കൂർപ്പിച്ചു വെക്കണം .. ഒരു നിഴൽ വെട്ടം കണ്ടാൽ, ഒരു കാലൊച്ച കേട്ടാൽ പടിപ്പുര വാതിലിൽ ഓടിപ്പോയി നോക്കണം .....!
.
കാത്തു കാത്തിരുന്ന് ഒടുവിൽ അവനെത്തുമ്പോൾ, അവൻ കാണാതെ , ഓടി ഉമ്മറവാതിൽ മറവിൽ ഒളിച്ചു നിൽക്കണം . മുറ്റത്തുകൂടി അവൻ നടന്നെത്തുന്ന കാൽപാടുകൾ നോക്കി വെക്കണം . പിന്നീട് ആ കാലടിപ്പാടുകൾക്കു മേലെ തന്റെ കാൽപാദങ്ങൾ ചേർത്തുവെച്ചുനടക്കാൻ വേണ്ടി . അനിയത്തിയോ നാത്തൂനോ കാണാതെ തന്റെ കവിളിൽ വിരിയുന്ന നാണത്തിന്റെ ചുവപ്പ് ഒളിച്ചുവെച്ച് ഉമ്മറത്തെ ചവിട്ടു പടിയിൽ അവൻ കാല്കഴുകുന്ന വെള്ളം ഒലിച്ചു പോകാതെ തടഞ്ഞുവെക്കണം . ആ വെള്ളത്തിൽ തന്റെ കാൽപാദങ്ങൾ മുഴുവനായും ഒന്ന് നനച്ചെടുക്കാൻ ....!
.
ഉമ്മറത്തിണ്ണയിൽ അവനിരുന്നയിടം ഓർത്തുവെക്കണം . അവനെഴുന്നേൽക്കുമ്പോൾ അവിടുത്തെ ആ ചൂട് മാറുംമുന്നേ അവിടെയിരുന്നൊന്നു കുളിരുമാറ്റണം . ഇടക്കൊരു നാണം കലർന്ന ചിരിയോടെ അളന്നുമുറിക്കാതെ മനസ്സിൽ നിന്നും വരുന്ന അവന്റെ വാക്കുകൾ അക്ഷരങ്ങളായി അന്തരീക്ഷത്തിൽനിന്നും പിടിച്ചെടുക്കണം . കണ്ണും കാതും പിന്നെ ഹൃദയവും നിറച്ച് എന്നേക്കുമായി സൂക്ഷിച്ചുവെക്കാൻ . പിന്നെ, അവൻകുടിച്ചു വെക്കുന്ന ചായ ഗ്ലാസും മറ്റാരും എടുക്കാതെ മാറ്റിവെക്കണം . അവന്റെ ചുണ്ടുകൾ മുട്ടിയയിടം തിരഞ്ഞെടുത്ത് അവിടെത്തന്നെ തന്റെ ചുണ്ടുകൾ ചേർത്ത് ആ ഗ്ളാസ്സിലെ അവൻ ബാക്കിവെച്ച ചായ കുടിച്ചുതീർക്കാൻ ....!
.
അവൻ അകത്തേക്ക് നടക്കുമ്പോൾ അവൻ കാണാതെ അവന്റെ നിഴലൊട്ടി നടക്കണം . ഇടനാഴിയിലെ വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് രണ്ടു നിഴലുകളും വലുതാവുകയും ചെറുതാവുകയും ചെയ്യുന്നതിന്റെ സാരങ്ങളിൽ തലയിടാതെ ആ നിഴലിൽ നിന്നും മാറാതെ അവനൊപ്പം നടന്നു പോകണം . . തെക്കിനിയിൽ അച്ഛനും ആങ്ങളമാർക്കുമൊപ്പം ഇലയിട്ട് അവനുണ്ണാനിരിക്കുമ്പോൾ ആരും കാണാതെ നോക്കി നിൽക്കണം . അവന്റെ ഇലയിൽ അവനിഷ്ടമുള്ളതെല്ലാം 'അമ്മ ആവശ്യത്തിന് വിളമ്പുന്നതും അവനതെല്ലാം ഇഷ്ടത്തോടെ കഴിക്കുന്നതും . അതുകഴിഞ്ഞ് ഇളലമടക്കി അവൻ മറ്റുള്ളവർക്കൊപ്പം എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ആരും കാണാതെ ഓടിപ്പോയി ആ ഇലയെടുത്തോണ്ടുപോരണം . ഓടിവന്ന് വടക്കിനിക്കോലായിലിരുന്ന് അവന്റെ ബാക്കി കഴിക്കണം. അവനിലേതെന്ന അവകാശത്തോടെ .....!
.
കൈതുടക്കാൻ അവനെടുക്കുന്ന തോർത്ത് മറ്റാരും ഉപയോഗിക്കാതെ മാറ്റിയെടുത്തുവെച്ച് അതിങ്ങനെ മാറിലിട്ടു നടക്കണം പിന്നെ . എന്നിട്ട് അവനു കിടക്കാൻ വിരിച്ചിട്ട കോസറിയിൽ അവൻ തന്റെ കുപ്പായം അഴിച്ചുവെച്ച് നീണ്ടു നിവർന്ന് ഒരു ഉച്ചമയക്കത്തിന് കിടക്കുന്നത് ഇങ്ങിനെ കൊതിയോടെ നോക്കി നിൽക്കണം . എന്നിട്ട് അവനുറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പു വരുത്തി ഓടിച്ചെന്നാ കുപ്പായമൊന്നെടുത്തിടണം . അവന്റെ ചൂടും ചൂരും നിറഞ്ഞുനിൽക്കുന്ന അവന്റെ സ്നേഹവും അവന്റെ സുരക്ഷിതത്വവും ആവോളം നിറഞ്ഞ , അവന്റെ ദേഹത്തോടും അവന്റെ ഹൃദയത്തോടും ഒട്ടിനിൽക്കുന്ന നിൽക്കുന്ന അവന്റെ കുപ്പായം ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Wednesday, October 30, 2019

കരച്ചിലുകൾ ....!!!

കരച്ചിലുകൾ ....!!!
.
ചിലർക്ക് കത്തിവേണം
മറ്റുചിലർക്ക്
മൂർച്ചയുള്ള വാളുവേണം
ഇനിയും ചിലർക്ക്
തോക്കുവേണം
ഇതൊന്നും പോരാതെ
വേറെ ചിലർക്ക്
ബോംബുതന്നെയും വേണം ....!
.
പോലീസുപോരാതെ
സൈന്യവും പോരാതെ
കളരിയും കരാട്ടെയും
സ്വയം പഠിക്കുന്നവർ
സ്വന്തം സൈന്യത്തെത്തന്നെ
ഉണ്ടാക്കുന്നവരും ....!
.
പീഡിപ്പിക്കപ്പെടുന്ന
കുട്ടികൾക്കുവേണ്ടി
നീതിനിഷേധിക്കപ്പെടുന്ന
അമ്മമാർക്കും സ്ത്രീകൾക്കും
മറ്റെല്ലാവർക്കും വേണ്ടി
എല്ലാവരും ഒറ്റക്കെട്ടാണ് ....!
.
ആവേശവും ആത്മരോഷവും
പ്രതിഷേധവും പ്രകടനങ്ങളും
ചർച്ചകളും പൊതുയോഗങ്ങളും
ഒക്കെയും പൊടിപൊടിക്കുന്നു ....!
.
വടക്കോട്ടു നോക്കി അലറുന്നവർ
തെക്കോട്ടു നോക്കി ചീറുന്നവർ
പാർട്ടിയും കൊടിയും വർഗ്ഗവും ജാതിയും
പിന്നെ
പണവും പദവിയും തിരയുന്നവർ ...!
.
സമരം ചെയ്യുന്നവർ ,
പാട്ടെഴുതുന്നവർ ,
പണിമുടക്കുന്നവർ
വഴിതടയുന്നവർ
കത്തെഴുതുന്നവർ
അംഗീകാരങ്ങൾ
തിരികെ കൊടുക്കുന്നവർ ....!
.
എല്ലാവര്ക്കും
ഇതൊക്കെയും വേണ്ടത്
പ്രതിഷേധിക്കാനും
പ്രതികരിക്കാനും
വേണ്ടിത്തന്നെയാണ് .
പിന്നെ, കിട്ടാത്ത നീതി
നടപ്പിലാക്കാനുമാണ് ....!
.
എന്നിട്ടും പക്ഷെ
ഈ തിരക്കുകളൊക്കെ കഴിയുമ്പോഴും
തൊട്ടപ്പുറത്തെ വീട്ടിലെ
കുഞ്ഞിന്റെ പിടച്ചിൽ കാണാനും
തൊട്ടിപ്പുറത്തെ വീട്ടിലെ
അമ്മയുടെ കരച്ചിൽ കേൾക്കാനും
ഇപ്പോഴും ഇവിടെ ആരുമില്ലെന്നുമാത്രം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 24, 2019

സ്നേഹത്തിന്റെ സഹജീവിത്വം ...!!!

സ്നേഹത്തിന്റെ സഹജീവിത്വം ...!!!
.
കഴുത്തിൽ നുകം വെച്ച് രണ്ടു കാളകളെ അല്ലെങ്കിൽ രണ്ടു പോത്തുകളെ കൂട്ടിക്കെട്ടി നുകത്തിൽ നിന്നും നീട്ടി എടുക്കുന്ന രണ്ടു കയറുകളിൽ വലിയതായ കമ്പക്കയറിൽ കുട്ടയും ചെറുതായ തുമ്പിക്കയറിൽ തുമ്പിയും കെട്ടി തലക്കുമേലെ വട്ടിലൂടെ കമ്പക്കയറും താഴെ ഉരുളിലൂടെ തുമ്പിക്കയറും കിണറ്റിലേക്കിറക്കി കമ്പക്കയറിൽ കയറിയിരുന്ന് തുമ്പിക്കയർ പിടിച്ച് തേക്കു ചാലിലൂടെ കാളകളെ നീട്ടി നടത്തിയായിരുന്നു അന്നൊക്കെ പറമ്പിലേക്കുള്ള വെള്ളം തേവൽ ...!
.
ഒരിക്കലും വറ്റാത്ത ഒരു അടുക്കളക്കിണറും പിന്നെ പറമ്പിന്റെ അങ്ങേ അറ്റത്തു ഒരു കുട്ടിക്കുളവുമാണ് തറവാട്ടിൽ ഉണ്ടായിരുന്നത് . അറ്റ വേനലിൽ പോലും വറ്റാത്ത അവ രണ്ടിലും നിന്നും വീട്ടിലേക്കും അയൽ വീടുകളിലേക്കും ഉള്ള ആവശ്യം കഴിഞ്ഞ് പിന്നെ പറമ്പിൽ തേവാനും ആവശ്യമായ മുഴുവൻ വെള്ളവും ഒരു മഴക്കുഴിയോ മഴവെള്ള സംഭരണിയോ കിണർ റീചാർജ് ചെയ്യലോ ഒന്നുമില്ലാതെ തന്നെ എപ്പോഴും ഉണ്ടായിരുന്നു എന്നത് ഇന്നും വലിയ അത്ഭുതം തന്നെ ...!
.
കാലത്ത് അഞ്ചു മണിയോടടുത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ തേക്കുകാരനെത്തും തന്റെ മക്കളെപ്പോലെ കരുതി സ്നേഹിക്കുന്ന ആ കാളകളെയും കൊണ്ട് . വന്നപാടെ അച്ഛമ്മ കരുതിവച്ചിരിക്കുന്ന തലേന്നത്തെ ഭക്ഷണബാക്കിയും ഒക്കെ കൂട്ടിയുള്ള വെള്ളം കുടിപ്പിക്കും . എന്നിട്ടാണ് തേക്കു തുടങ്ങുക . അപ്പോഴേക്കും വല്യമ്മയും ചെറിയമ്മയുമൊക്കെ ഉണർന്നെണീറ്റെത്തും . കൂടെ ഓരോരുത്തരായി മറ്റുള്ളവരും പിന്നാലെ കുട്ടികളും . വല്യമ്മയാണ് വെള്ളം തിരിക്കാൻ പോവുക . നോക്കിയാൽ കാണാത്ത പറമ്പിലെ കഴുങ്ങിനും തെങ്ങിനും വാഴക്കും പച്ചക്കറികൾക്കും ഒക്കെ ആവശ്യംപോലെ വെള്ളം എത്തിക്കാൻ ...!
.
വെള്ളം ഒഴുകുന്ന വലിയ ചാലുകൾക്കു ചുറ്റും ചെറു ചെടികളാണ് നിറയെ വെക്കാറ് . ചീര, ചേന , ചേമ്പ് തുടങ്ങി കാവുത്തും കിഴങ്ങും മഞ്ഞളും ഇഞ്ചിയും ഒക്കെയും ഉണ്ടാകും ഇടയ്ക്കിടെ . കൂടാതെ നാട്ടുമരുന്നുകളും ധാരാളമായി . വെള്ളം ഒഴുകുന്ന വലിയ ചാലിലൂടെ , ഒരു കുഞ്ഞു കൈക്കോട്ടുമായി ചാലുപോട്ടാതെ ശ്രദ്ധിച്ചു നടന്ന് ഈ ചെറുവക ചെടികൾക്കൊക്കെ കാലുകൊണ്ട് വെള്ളം തെക്കി തേവലാണ് ഞങ്ങൾ കുട്ടികളുടെ പണി ...!
.
വെള്ളം തേവുന്ന വലിയ ഇരുമ്പുകൊട്ടയിലൂടെ ചിലപ്പോഴൊക്കെ ചെറുമീനുകളും കയറിവരും . അവയെ നോക്കിപ്പിടിച്ച് തിരികെ കുളത്തിലോ കിണറ്റിലോ കൊണ്ടുപോയിടലും ഞങ്ങൾ കുട്ടികളുടെ പണിതന്നെ . അതുമാത്രം പക്ഷെ ഏറെ ശുഷ്കാന്തിയോടെയാണ് ഞങ്ങൾ കൈകാര്യം ചെയ്തിരുന്നത് അപ്പോഴൊക്കെ . തിരിക്കാൻ പോകുന്നതിനു കൂലിയായി അടക്ക പറിക്കുമ്പോൾ ഞങ്ങൾക്കും മിഠായിവാങ്ങാനുള്ള പൈസ അച്ഛമ്മ തരാറുള്ളത് ഈ പണികൾക്കുള്ള പ്രചോദനവുമായിരുന്നു അന്നൊക്കെ ...!
.
വീട്ടുകാരുടെ ഒരുവിധമുള്ള തുണികഴുകലും പാത്രം കഴുകലും മറ്റു തുടക്കലും നനക്കലും ഒക്കെയും നടന്നിരുന്നതും ഈ തേക്കിന്റെ സമയത്തുതന്നെയായിരുന്നു . കുട്ടികളുടെ കുളിയും കളികളും കൂടിയും അക്കൂട്ടത്തിൽ നടക്കും . വെള്ളം ചാലിലൂടെ ഒഴുകി പോകുന്നതിനു മുൻപ് കിണറ്റിൽ നിന്നും വന്നു വീഴുന്ന ഒരു കുഞ്ഞു കൊട്ടത്തളമുണ്ട് . അവിടെയാണ് ഈ കലാപരിപാടികളൊക്കെ നടക്കാറുള്ളത് . കൂട്ടുകുടുംബമായതിനാൽ വീട്ടുകാർക്കിടയിലെ കുഞ്ഞു അലോസരങ്ങൾക്കും കുട്ടികളുടെ ചെറിയ അടിപിടികൾക്കും വേദിയാകാറുള്ളതും ഇവിടം തന്നെ ...!
.
തേക്കിനിടയിൽ തേക്കുകാരന് ചായയും കൊണ്ട് ചെറിയമ്മയോ മറ്റോ വരുമ്പോൾ കിട്ടുന്ന ഇടവേള ഞങ്ങൾ തേക്ക് പ്രാക്റ്റീസ് നടത്താൻ ഉപയോഗിക്കാറുണ്ടെങ്കിലും സ്നേഹമുള്ള ആ പോത്തുകൾ ഞങ്ങളുടെ പരീക്ഷണങ്ങൾക്കും നിന്ന് തരാറുള്ളത് ഏറെ ക്ഷമയോടെത്തന്നെ . തേക്ക് കഴിഞ്ഞ് തേക്കുകാരൻ കാളകളെയും കുളിപ്പിച്ച് വെള്ളം കുടിപ്പിച്ച് തിരികെ കൊടുപോകുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കും എന്നും ....!
.
ചിലദിവസങ്ങളിൽ കാളകൾക്കോ പോത്തുകൾക്കോ ഒന്നിന് വയ്യാതായാൽ അവയിലൊന്നിന് പകരമായി ആ തേക്കുകാരൻ തന്നെ നുകത്തിൽ മറ്റേ കാളക്കൊപ്പം നുകം വലിക്കാൻ നിൽക്കാറുള്ളത് അവയെ തന്റെ മക്കളെ പോലെ സ്നേഹിക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെയെന്ന് ഞങ്ങൾക്കും നന്നായറിയാം . . പശുവും പോത്തുമൊക്കെയും ഒരു രാഷ്ട്രീയ ആയുധമാകുന്നതിനും എത്രയോമുന്നേ സഹജീവികളെ സ്നേഹിക്കുന്നത് എങ്ങിനെയെന്ന് നമ്മളെ പഠിപ്പിക്കുന്ന അത്തരം ആളുകളുടെ കൂടി ഓർമ്മകളുടെ മുന്നിൽ പ്രണാമത്തോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 17, 2019

ഹൃദയത്തിലൂടെ ........!!!

ഹൃദയത്തിലൂടെ ........!!!
.
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് ഒരിക്കലും ചിന്തിക്കാത്ത ഒരു സാഹചര്യത്തിൽ , മുഖത്തിൽ ഗൗരവം നിറച്ച് ചുണ്ടിൽ ഒരു കുസൃതിചിരിമാത്രം ബാക്കിവെച്ച് ഏറെ ധൃതിയിൽ ഓടി കയറിച്ചെന്ന് അവളുടെ ആളുകളുടെ മുന്നിൽ നിന്നും ആ കൈകളിൽ ബലമായി കയറി പിടിച്ച് പുറത്തേക്കിങ്ങ് നടത്തിക്കൊണ്ടുവരണം ....!
.
എന്നിട്ട് ആരെയും കൂസാതെ ഒരൽപം പോലും ഒന്ന് ചിന്തിക്കാൻ പോലും അവസരം നൽകാതെ അമ്പരന്നുനിൽക്കുന്ന അവളെയും കൊണ്ട് ആ കൈകൾ വിടുവിക്കാതെ പിടിച്ച് ധൈര്യത്തിൽ നടക്കണം . തലയുയർത്തി, അവളുടെ ആളുകൾക്ക് മുന്നിലൂടെ ഏറെ അഭിമാനത്തോടെ അതിലേറെ പ്രണയത്തോടെ ...!
.
നടക്കുന്നതിനിടക്ക് അവളെയൊന്ന് തിരിഞ്ഞു നോക്കണം. അതെ ഗൗരവത്തിൽ, അതെ ബലത്തിൽ , ഒട്ടും പരിചിതമല്ലാത്ത ഭാവത്തിൽ അവളുടെ കണ്ണുകളിലേക്കു മാത്രം . പിന്നെ അവളുടെ കൈയ്യിലെ പിടിവിട്ട്
ആ കൈ അവളുടെ അരക്കെട്ടിലൂടെ വയറ്റിലേക്ക് നീട്ടി , നടത്തം നിർത്താതെ മുറുകെ അവളെയൊന്ന് ചേർത്ത് പിടിക്കണം , അവൾ പോലും പ്രതീക്ഷിക്കാതെ ....!
.
പിന്നെ അവളെയും കാറിന്റെ മുൻസീറ്റിൽ കയറ്റി ഒപ്പമിരുത്തി ആ തിരക്കിലേക്ക് എങ്ങോട്ടെന്നില്ലാതെ ഊളിയിടണം . മരങ്ങൾ ഇലപൊഴിക്കുകയും പൂക്കൾ വിടർന്നുനിൽക്കുകയും ചെയ്യുന്ന ഗ്രാമീണ വഴിയോരങ്ങളിലൂടെയോ പുഴയുടെ കാറ്റേറ്റ് മയങ്ങുന്ന തണലോരങ്ങളിലൂടെയോ ഒന്നും വേണമെന്നില്ലാതെയും ...!
.
തിരക്കിന് നടുവിൽ ആൾക്കൂട്ടത്തിനുള്ളിൽ തനിയെ ഉണ്ടാകുന്ന നിശബ്ദതയുടെ കൂട്ടിൽ ഒന്നും മിണ്ടാതെ ഒന്നും ചെയ്യാതെ എങ്ങും ശ്രദ്ധിക്കാതെ മുന്നിലേക്ക് മാത്രം നോക്കി വണ്ടിയോടിച്ചുകൊണ്ട് അവളെയും കൊണ്ടങ്ങ് ഒരു യാത്ര പോകണം , നിറഞ്ഞ പ്രണയത്തോടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Monday, October 14, 2019

കരുതലിന്റെ കണക്കു പുസ്തകം ...!!!

കരുതലിന്റെ കണക്കു പുസ്തകം ...!!!
.
വലിയ മൺകലത്തിൽ ചോറ് , കലച്ചട്ടിയിൽ കറികൾ , മൺചട്ടിയിൽ മീനും ഇറച്ചിയും . വിശേഷ അവസരങ്ങളിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ വിഭവങ്ങൾ തയ്യാറാക്കാൻ വലിയ ഉരുളികൾ .. സാധാരണ ദിവസങ്ങളിൽ ഇതൊക്കെയും കഴിക്കാൻ കവടി പിഞ്ഞാണങ്ങളോ ചെമ്പു പിഞ്ഞാണങ്ങളോ . വിശേഷാവസരങ്ങളിൽ വലിയ വാഴയില . ഉപ്പിലിട്ടതും അച്ചാറും പുളിയിഞ്ചിയും വലിയ ചീനഭരണികളിൽ . പപ്പടം കാച്ചി വെക്കാൻ കാറ്റു കയറാത്ത സ്റ്റീൽ അടുക്കുപാത്രം പുറത്തെ ചവറുകൂട്ടിയിട്ടു കത്തിക്കുന്ന വലിയ അടുപ്പിൽ നെല്ല് പുഴുങ്ങാൻ വലിയ ചെമ്പു പാത്രം ... ഇതൊക്കെയും എന്നും അച്ഛമ്മയുടെ പതിവുകളായിരുന്നു ...!
.
കുളിയും മച്ചിൽ വിളക്കുവെപ്പും പ്രാർത്ഥനയും കഴിഞ്ഞ് ചായയും കുടിച്ച് കാലത്തേ തന്നെ ചോറിനുള്ള അരി അളന്നു കൊടുക്കും മുന്നേ അച്ചമ്മ പുറത്തേക്കൊന്നിറങ്ങിനോക്കും . എന്നിട്ട് അരി അളന്ന് ചെറിയമ്മക്ക് കൊടുക്കുമ്പോൾ പറയും ഇന്ന് വിരുന്നുകാരുണ്ടാകും അതുകൊണ്ടു കുറച്ചു കൂടുതൽ ചോറ് ആയിക്കോട്ടേ എന്ന് . പുറം പണിക്കാർക്കും അകം പണിക്കാർക്കുമുള്ളത് കൂട്ടത്തിൽ കൂടി എന്നും . കൂടാതെ വിശന്നു വരുന്ന ഒന്നോ രണ്ടോ പേർക്കുള്ളത് വേറെ കരുതിവെക്കാനും ...!
.
കാലും മുഖവും കഴുകി കഴിക്കാനിരിക്കുമ്പോൾ നിലത്തു പോകുന്ന വറ്റുകൾ പാത്രത്തിലേക്ക് പെറുക്കിയിട്ടു കഴിക്കണമെന്നാണ് .. അന്നം ദൈവമാണെന്നും, കഴിക്കുമ്പോൾ കളയരുതെന്നും, ആവശ്യത്തിനുള്ളത് മാത്രമേ വാങ്ങാൻ പാടുള്ളു എന്നും , വാങ്ങിയത് മുഴുവൻ കളയാതെ കഴിക്കണമെന്നും, കഴിക്കുമ്പോൾ മിണ്ടരുതെന്നും, തമ്പുരാൻ തന്നെ വന്നു വിളിച്ചാലും ഉണ്ണുമ്പോൾ എഴുന്നേൽക്കരുതെന്നും അച്ഛമ്മയുടെ മാത്രമല്ലാത്ത അലിഖിത നിയമങ്ങളും ..!
.
എഴുതിവെക്കാത്ത കണക്കു പുസ്തകവുമായി അച്ചമ്മ കൂട്ടുന്ന കണക്കുകളിൽ ഒരിക്കലും ആർക്കും ഒന്നും തികയാതെ വന്നിട്ടില്ലാത്തത്‌ വലിയ അത്ഭുതം തന്നെ . ഒരു ഗ്ലാസ് ചായ അല്ലെങ്കിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന വൈകുന്നേരത്തെ പഴംപൊരി പോലുള്ള ചെറു പലഹാര കടികൾ , പ്രത്യേകമായുണ്ടാക്കുന്ന പായസമോ മറ്റെന്തെങ്കിലുമോ , എന്തുതന്നെയായാലും അപ്രതീക്ഷിതമായി കയറിവരുന്നവരടക്കം ആർക്കും കിട്ടാതെ പോകാതെ കൃത്യമായി വിളമ്പാൻ അച്ചമ്മക്കാവുന്നത് ഏതു മാന്ത്രിക കണക്കുകൊണ്ടാണെന്ന് വിചിത്രം തന്നെ ...!
.
പ്രഭാത ഭക്ഷണത്തിന് ദോശയോ ഇഡ്ഡലിയോ പുട്ടോ കൊഴുക്കട്ടയോ ഒക്കെ കൂടാതെ , വേണ്ടവർക്ക് കഴിക്കാൻ പഴംചോറും . കൂട്ടിക്കഴിക്കാൻ തലേന്നത്തെ മീന്കറിയോ കട്ടത്തൈരോ . ചേമ്പും ചേനയും താളും തകരയും ഒക്കെ ഉച്ചക്കത്തെ കറികളാകുമ്പോൾ പിന്നാമ്പുറത്തെ പറമ്പിൽ വിളയുന്ന കായയോ പയറോ കൂർക്കയോ ഒക്കെ ഉപ്പേരിയും മെഴുക്കുപുരട്ടിയുമാകുന്നു . കാലാനുസൃതമായി പറമ്പുകളിൽ സ്വന്തമായി തന്നെ ഉണ്ടാകുന്ന മാങ്ങയും ചക്കയും മുരിങ്ങയും ഇരുമ്പാമ്പുളിയും ഒക്കെയും കറികൾക്ക് പാത്രമാകുന്നത് ഒരിക്കലും മടുക്കാതിരുന്നിരുന്നത് അവയോരോന്നും ഓരോ ദിവസവും ഉണ്ടാക്കുന്ന രീതിയിലെ വൈവിധ്യവുമായിരുന്നു ...!
.
പശുക്കളും ആടുകളും ആവശ്യത്തിന് മാത്രമല്ലാതെയും കൂടെയുണ്ടാകുമ്പോൾ കോഴികളും എന്തിന് , പറമ്പിലെ കുളത്തിൽ നിറയെ വളരുന്ന മീനുകളും വിഭവങ്ങളുമാകാറുണ്ട് പലപ്പോഴുമുള്ള വിശേഷാവസരങ്ങളിൽ . വീട്ടിലെ അവശേഷിപ്പുകൾ മാത്രമല്ലാതെ അച്ഛമ്മയുടെ കരുതലുകളും ഇവക്കു തികയാത്ത ഭക്ഷണമാകാറുള്ളത് അതിശയത്തോടെ തന്നെയാണ് നോക്കി കാണാറുള്ളത് എപ്പോഴും ... !
.
വെക്കുന്നതിനും വിളമ്പുന്നതിനും പോരാതെ കഴിക്കുമ്പോൾ എപ്പോഴും തൃപ്തിയും ഇഷ്ടവും മാത്രം കിട്ടാൻ മാത്രം ആ കൈകളുടെ പുണ്യം മനസ്സിന്റെ നന്മയും കൂടിയാണെന്ന് ഇപ്പോൾ ഓർക്കുന്നു . അറിയാത്ത ഭക്ഷണം ഉണ്ടാക്കുമ്പോൾ പോലും അത് രുചികരമാകുന്നത് അതിൽ അൽപ്പം സ്നേഹം കൂടി ചേർക്കുന്നതുകൊണ്ടാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു എപ്പോൾ വിശക്കുമ്പോഴും ഏതു പാതിരാത്രിയിൽ ഓടിച്ചെന്നാലും എന്തെങ്കിലും തിന്നാൻ കരുതിയിട്ടുണ്ടാകുന്ന ആ അക്ഷയപാത്രം തീരാനഷ്ട്ടങ്ങളുടെ കണക്കുപുസ്തകത്തിൽ എന്നും മായാതെ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 7, 2019

കനലിലെരിഞ്ഞ് .... !!!

കനലിലെരിഞ്ഞ് .... !!!
.
ചോരമണമുള്ള ആ ചെമ്പട്ടിന്റെ തുമ്പുകൊണ്ടുള്ള പരുപരുപ്പ് വല്ലാതെ അലോസരമുണ്ടാക്കിയപ്പോൾ അയാൾ വായിലെ അമ്മിഞ്ഞഞ്ഞെട്ട് പുറത്തുപോകാതെ മെല്ലെ കടിച്ചു പിടിച്ചുവച്ച് ഒരു കൈകൊണ്ട് അത് ആ മാറിലെ കട്ടി കവചത്തിനുള്ളിലേക്കു തിരുകി വെച്ച് വീണ്ടും അമ്മിഞ്ഞ കുടിക്കാൻ തുടങ്ങി . ഇടക്ക് കാലുകൾ ആട്ടിക്കൊണ്ടും , മറ്റുചിലപ്പോൾ മറ്റേ അമ്മിഞ്ഞ മുഴുവനായും തടവിത്തലോടിക്കൊണ്ടും ഇനിയും ചിലപ്പോൾ കൈകൾകൊണ്ട് വായുവിന്റെ വിശാലതയിൽ ഓർമ്മചിത്രങ്ങൾ കോറി വരച്ചുകൊണ്ടും താളത്തിലൊരു മൂളിപ്പാട്ടോടുകൂടിയും ....!
..
അവരുടെ അരികത്തു വെച്ചിരുന്ന വാൾ തുമ്പിൽ നിന്നും അപ്പോഴും ചോരയിറ്റു വീഴുന്നുണ്ടായിരുന്നു . അരമണികൾക്കിടയിൽ തലയോട്ടിക്കഷ്ണങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. തീക്കുണ്ഡത്തിൽനിന്നും അപ്പോൾ പുറത്തുവന്നിരുന്നതുകൊണ്ടാകാം കാൽ ചിലമ്പുകൾ അപ്പോഴും ചുട്ടുപഴുത്തുതന്നെയാണ് ഇരുന്നിരുന്നതും എന്നിട്ടും, അവരുടെ നെഞ്ചകം മാത്രം തളിർത്തു പൂത്ത് കുളിരണിഞ്ഞിരുന്നു , ഇളം മഞ്ഞിന്റെ കുളിരുപോലെ , അത് അയാൾക്കുവേണ്ടി എന്നോണം ....!
.
കൂർത്ത ദംഷ്ട്രകൾ നീണ്ട വരയിട്ട ചുണ്ടുകൾക്കും കത്തുന്ന കണ്ണുകൾക്കും ഉള്ളിൽ അവളിലെ മാതൃത്വം അയാൾ തിരഞ്ഞെടുത്തത് ഒട്ടും പണിപ്പെടാതെതന്നെയാണ് . .ഒരു കയ്യിലെ തിളങ്ങുന്ന മൂർച്ചയേറിയ വാളിനും മറു കയ്യിലെ കൂർത്തുമൂർത്ത ത്രിശൂലത്തിനും നടുവിൽ ഒരു പനിനീര്പൂ വിരിഞ്ഞു നിൽക്കുന്നത് അയാൾ എത്ര പെട്ടെന്നാണ് കണ്ടുപിടിച്ചിരുന്നത് . ആദിയും അന്തവും, നന്മയും തിന്മയും ജയവും തോൽവിയും ഉദയവും അസ്തമയവും ശക്തിയും ദൗർബല്യവും അവൾ തന്നെയാകവേ അയാൾക്കതു എളുപ്പവുമായിരുന്നു . ....!
.
തന്നെ തിരിച്ചറിയാൻ തനിക്കു തിരിച്ചറിയാൻ കളങ്കമേതുമില്ലാതെ പ്രതീക്ഷയും പരിദേവനങ്ങളുമില്ലാതെ ഒരു ഹൃദയമെന്നത് അയാളുടെ സ്വപ്നത്തേക്കാൾ ആവശ്യവുമായിരുന്നു , എല്ലായ്‌പോഴും . കണക്കു പറച്ചിലുകളില്ലാതെ , കുറ്റപ്പെടുത്തലുകളില്ലാതെ നിസ്വാർത്ഥസ്നേഹത്തിന്റെ നിറഞ്ഞ മാതൃത്വം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, September 28, 2019

ഒന്ന് ചാരിയിരിക്കാൻ ....!!!

ഒന്ന് ചാരിയിരിക്കാൻ ....!!!
.
എപ്പോഴെങ്കിലും അങ്ങിനെയൊരവസരമുണ്ടാവുകയാണെങ്കിൽ പോലും തിരിച്ചു ചെല്ലുമ്പോൾ ആ ചാരുകസേര അവിടെ അങ്ങിനെയുണ്ടാവില്ലെന്ന് എനിക്ക് നന്നായറിയാം . യൂണിഫോം തുണിയിൽ ബാക്കി വരുന്ന കാക്കി കൊണ്ടടിപ്പിച്ച ആ തുണികൊണ്ടുള്ള ചാരുകസേരക്ക് എത്ര കഴുകിയാലും പോകാത്ത പൊള്ളുന്ന വിയർപ്പുമണമുണ്ടായിരുന്നു എപ്പോഴും . നല്ല നാടൻ വാറ്റുചാരായതിന്റെയും ബീഡിയുടെയും കത്തിത്തീർന്ന മണങ്ങൾക്കൊപ്പം ഒട്ടും വാസനമങ്ങാതെ ആ വിയര്പ്പുമണവും ...!
.
ആശങ്കകളും ആകുലതകളും ആവോളമുണ്ടായിട്ടും ആവേശത്തിനൊട്ടും കുറവില്ലാത്ത , കരുത്തിന്റെ പ്രതീക്ഷയുടെ , ഒപ്പം ആശ്വാസത്തിന്റെയും പ്രതീകമായി അങ്ങിനെയൊരു ചാരുകസേര ആ ഉമ്മറത്തിന് എന്നുമൊരലങ്കാരം തന്നെയായിരുന്നു . ..!
.
ഒരു തൂക്കുപാത്രം നിറയെ ചായയും ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും പിന്നെ അന്നത്തെ ദിന പത്രവുമായി മുകളിൽ മുഷിഞ്ഞുതുടങ്ങിയൊരു തോർത്തുമുണ്ടുമിട്ട് ആ ചാരുകസേര അവിടെ കാത്തിരുന്നിരുന്നത് എന്നുമൊരു കാവലാളായിട്ടുമായിരുന്നു എന്ന് , ഇന്ന് ഒരു കാലചക്രത്തിനിപ്പുറം അങ്ങിനെയൊരു ചാരുകസേരയിലല്ലെങ്കിലുമുള്ള ഒരിരിപ്പിടത്തിലിരിക്കുമ്പോൾ ഞാനുമോർക്കുന്നു ...!
.
ഉമ്മറത്തിണ്ണയിൽ ഒപ്പമിരുത്തുന്നവരിൽ വേർതിരിവില്ലാതിരുന്നിരുന്നതിന്റെ അർത്ഥം ഇന്നത്തെ അസമത്വ - അസിഹിഷ്ണുതാ വാദങ്ങൾക്കും മേലെയായിരുന്നു എന്നത് ആ ചെറിയൊരു ചാരുകസേര പഠിപ്പിച്ച വലിയ പാടങ്ങളിലൊന്ന് . ഒപ്പം ഇലയിട്ടുണ്ടെഴുന്നേൽക്കുമ്പോൾ എന്നും വിളമ്പിയതിന്റെയൊക്കെയും നേർപകുതി ഭക്ഷണം ബാക്കിവെച്ചെഴുന്നേൽക്കുന്നത് വിശപ്പിന് അകത്തളത്തിലും അവകാശികളുണ്ടാകാമെന്ന തിരിച്ചറിവും ഓർമ്മപ്പെടുത്തലുമാണെന്ന പാഠവും വളരെ വലുതുതന്നെ ...!
.
\മുറ്റത്തെ പേരക്കമ്പിനും ഈർക്കിൽ തുമ്പിനുമൊക്കെ അതേ തിരിച്ചറിവുകളുടെ നൊമ്പരപ്പെടുത്തുന്ന ചൂടായിരുന്നെന്ന് കാലങ്ങൾക്കിപ്പുറം ഇന്ന് ഓർമ്മിച്ചെടുക്കുമ്പോൾ നഷ്ടബോധത്തെക്കാൾ സംതൃപ്തിതന്നെയാണ് ബാക്കിനൽകുന്നത് . ആ വലിയ പാഠങ്ങൾക്ക് , മഹത്തരമായ ആ അനുഭവങ്ങൾക്ക് , എല്ലാറ്റിനും മീതെ, പവിത്രമായ ആ ബന്ധത്തിന് പൊടിയും അഴുക്കും പൊട്ടലുകളുമൊക്കെ ഏറെയുള്ളതാണെങ്കിലും അങ്ങിനെയൊരു ചാരുകസേര എന്റെ ഉമ്മറത്തും ഉണ്ടായിരുന്നെങ്കിലെന്ന പ്രാർത്ഥനയോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, September 25, 2019

പ്രണയമേ, നിന്നെ .... !!!

പ്രണയമേ, നിന്നെ .... !!!
.
തന്റെ പ്രണയം തനിക്ക് തിരിച്ചു തരണമെന്ന വിലയേറിയ ആവശ്യവുമായി അവൾ ചേർന്ന് നിന്നത് അവന്റെ ചുണ്ടുകൾക്ക് തൊട്ടു താഴെയാണ് . ചുണ്ടുകൾക്ക് തൊട്ടു താഴെ എന്നത് ചിലപ്പോൾ ചുണ്ടുകള്ക്കിടയിലെന്ന് തിരുത്തി വായിക്കേണ്ടിയും വന്നേക്കാം ....!
.
നഷ്ടപ്പെടലിന്റെ അങ്ങേത്തലക്കൽ നിന്നും തിരിച്ചുപിടിച്ചുകൊണ്ടുവരുന്ന ജീവന്റെ ആദ്യ കണികപോലെ അത്രയും പവിത്രമായി തന്നെയാണ് അവളുടെ പ്രണയവും . ഓരോ നിശ്വാസത്തിലും ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന മഹത്തരമായ പ്രണയം എന്നൊക്കെ പറഞ്ഞാൽ അതൊക്കെയും വെറും അതിശയോക്തി മാത്രമാകാത്ത അത്രയും ബൃഹത്തായ അനശ്വര പ്രണയം ...!
.
ഒരിക്കലും അറ്റം കാണാത്ത മനസ്സിന്റെ മുഴുവൻ ആഴങ്ങളിൽ നിന്നും ഒരിക്കൽ മാത്രം ഒരു മിന്നായം പോലെ കണ്ടുനിറഞ്ഞ അവന്റെ കണ്ണുകളിലേക്കുള്ള ദൂരമത്രയും ഒറ്റയ്ക്ക് നടന്നു കയറി , വടക്കൻപാട്ട് സിനിമകളിലെ ഉണ്ണിയാർച്ചയെ വെല്ലും വിധം അവിടെയൊരു സിംഹാസനവും വലിച്ചിട്ട് അതിൽ കയറി കാലിന്മേൽ കാലും കയറ്റിവെച്ചിരുന്ന് ആരവിടെ എന്ന് ഉറച്ച ഉച്ചത്തിൽ ആജ്ഞാപിക്കാവുന്നത്രയും ആധികാരികമായ പ്രണയം ...!
.
അവൾ, അവൾ മാത്രമാകുന്നതും അവൾതന്നെ അവനാകുന്നതും അവളിൽ മറ്റുള്ളവർ അവരവരിലേക്ക് കൊതിയോടെ തിരിഞ്ഞുനോക്കാൻ വെമ്പുന്നതും , എപ്പോഴും എല്ലാവരെയും അസൂയപ്പെടുത്തുന്ന അവളിലെ അവളുടെ ആ പ്രണയം തന്നെ . ഒളിയമ്പുകൾക്കും , കുറ്റപ്പെടുത്തലുകലുകൾക്കും , മുന്നറിയിപ്പുകൾക്കും വഴിമരുന്നിട്ടുകൊണ്ട് , സ്വന്തമെന്ന അഭിനയവുമായി സ്വയംസഹായികളായി പലരെയും കൂടെ കൂട്ടാൻമാത്രവും ശക്തമായ പ്രണയം ..!
.
അവന്റെ ചുണ്ടുകളുടെ വിശാലതയിൽ അവൾ തന്റെ ആവശ്യവുമായി നിൽക്കുകയും ഇരിക്കുകയും കിടക്കുകയും പിന്നെയും നിൽക്കുകയും ഒക്കെ ചെയ്യുമ്പോൾ അവന്റെ മൂക്കുകൾ ഇടയ്ക്കിടെ ചുവക്കുന്നുണ്ടായിരുന്നു . മറ്റുചിലപ്പോൾ അവളുടെ അടിവയറ്റിൽ വിരിയുന്ന താമരയിതളുകളുടെ വാസനയേറ്റാകാം അവന്റെ ചെവികൾ കൂർത്തുപോവുകയും ചെയ്തിരുന്നു . പക്ഷെ അപ്പോഴൊക്കെയും അവളുടെ കാൽ വിരലുകളിലൂടെ ആവേശപൂർവ്വം ഊർന്നിറങ്ങിയിരുന്ന ഓരോ വിയർപ്പുതുള്ളിയും അവൻ തന്റെ മുഴുവൻ സ്നേഹത്തോടെയും മുത്തിയെടുക്കാൻ ഒട്ടും മറന്നിരുന്നില്ല ...!
.
ഓരോ പകലിന്റെ കുളിരിലും ഓരോ രാത്രിയുടെ തളിർമ്മയിലും അവനിലേക്കുള്ള യാത്രയിൽ നിന്നുള്ള യാത്രകളിലൊക്കെയും അവളെ അവളാക്കുന്ന അല്ലെങ്കിൽ അവളെ അവൻ തന്നെയാക്കുന്ന അവളുടെ സ്വന്തം പ്രണയമാണ് അവളിപ്പോൾ പിന്നെയും തിരിച്ചു ചോദിക്കുന്നത് .അവൾ അവൻതന്നെയാകവേ , അവളുടെ പ്രണയം അവന്റേതുമാകവേ അതെങ്ങനെയാണ് അവനവൾക്കു കൊടുക്കാനോ എടുക്കാനോ ആവുക .. അല്ലെങ്കിൽ അവൾ ജീവിച്ചിരിക്കുന്നിടത്തുനിന്നും പിന്നെയും ജീവിക്കുന്നിടം വരെയും തന്റെ പ്രണയവും ഉണ്ടാകുമെന്ന അവന്റെ വാക്കുകൾക്കും മേലെയായി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, September 4, 2019

വിശപ്പ് ...!!!

വിശപ്പ് ...!!!
.
വിശപ്പാണ് സത്യം
ഏറ്റവും ശക്തമായ
വികാരവും ...!
.
ദാരിദ്ര്യമാണ്
യാഥാർഥ്യം
ഏറ്റവും വലിയ
ദുഖവും ...!
.
എന്നിട്ടും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, June 26, 2019

ചില ദൂരങ്ങൾ ....!!!

ചില ദൂരങ്ങൾ ....!!!
.
ചില ദൂരങ്ങളിലേക്കുള്ള യാത്രകൾ
ഏറെ ദുർഗ്ഗടവും ദുഷ്കരവുമാകും .
കാടും കടലും കടന്ന്
ഏറെ സമയമെടുത്ത് ,
എങ്കിലും പക്ഷെ, ലക്ഷ്യത്തിലെത്തുന്നത്
തികച്ചും സന്തോഷത്തോടെയാകും
ആയാസരഹിതമായി , ആഘോഷത്തോടെ ...!
.
എന്നാൽ
മറ്റു ചില ദൂരങ്ങൾ
നമ്മെ ഏറെ കൊതിപ്പിക്കുകയും
മോഹിപ്പിക്കുകയും ചെയ്തുകൊണ്ട്
തൊട്ടടുത്താകും .
നമുക്ക് കാണാവുന്ന
കയ്യെത്തും ദൂരത്ത് .
പക്ഷെ എത്ര യാത്രചെയ്താലും
ഒരിക്കലും എത്തിപ്പെടാതെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, June 16, 2019

അച്ഛനാകണം, ...എനിക്കും... !!!

അച്ഛനാകണം, ...എനിക്കും... !!!
.
എനിക്കുമൊരച്ഛനാകണം
എന്റെ മകളുടെ...!
അവൾക്ക് മറ്റു പുരുഷൻമാരെ
നോക്കിക്കാണാനുള്ള
മാതൃകയായി ...!
.
എനിക്കുമൊരച്ഛനാകണം
എന്റെ മകന്റെ ...!
ഒരച്ഛൻ എങ്ങിനെയാകണമെന്ന്
കണ്ടു പഠിക്കാനുള്ള
അനുഭവമായി ...!
.
പിന്നെ
എനിക്കൊരു മകനുമാകണം
എന്റെ മകൻ
എങ്ങിനെയുള്ള അച്ഛനാകണമെന്ന്
അവന് തിരിച്ചറിയാൻ വേണ്ടിയും ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, April 21, 2019

ഓരോ വോട്ടും ...!!!

ഓരോ വോട്ടും ...!!!
.
അഴിമതിനടത്താൻ മാത്രമെന്നോണം അധികാരത്തിലേക്ക് നടന്നടുക്കുന്ന ഒരുകുടുംബം മാത്രം നയിക്കുന്ന രാഷ്ട്രീയം ഒരുവശത്ത് . മതമില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടുതന്നെ മത ദ്രുവീകരണവും അക്രമവും ഏകാധിപത്യ പ്രവണതയും കൊണ്ടുനടക്കുന്ന മറ്റൊരു രാഷ്ട്രീയം അപ്പുറത്ത് . കയ്യിട്ടുവാരാൻ വേണ്ടിമാത്രം രാഷ്ട്രീയം ഉപയോഗിക്കുന്ന ഒരുകൂട്ടം ആളുകൾ വേറെയൊരിടത്ത് . ഇതിനെല്ലാം പുറമെ ദേശീയതയെന്നാൽ തങ്ങൾ മാത്രമാണെന്ന് പറഞ്ഞ് ദേശത്തിൽ വർഗ്ഗീയത വളർത്തുന്നവർ മറ്റൊരിടത്തും .....!
.
അപ്പോൾ നമ്മൾ തീർച്ചയായും രാഷ്ട്രീയമായി ചിന്തിക്കുകതന്നെ വേണം . താന്താങ്ങളുടെ സമ്മതിദാനാവകാശം എന്തിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന് . നമ്മെ ഭരിക്കാനുള്ള നമ്മുടെ വിലയേറിയ ഓരോ വോട്ടും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, April 7, 2019

കാടുകൾ , കാടുകൾ ...!!!

കാടുകൾ , കാടുകൾ ...!!!
.
തീർത്തും മനുഷ്യനിർമ്മിതമായ പ്രളയത്തിന് ശേഷം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടുംവരൾച്ചയും കഴിഞ്ഞാൽ വീണ്ടുമൊരു മഴക്കാലമാണ് വരാൻ പോകുന്നത് . ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥ പ്രവചനാതീതമായിരിക്കെ നമ്മൾ തീർച്ചയായും എന്തിനെയും നേരിടാൻ തയ്യാറായിരിക്കുക തന്നെ വേണം ഇനിയങ്ങോട്ട് എല്ലായ്‌പോഴും ....!!!
.
മഴയായി പെയ്യുന്ന ജലം സംഭരിക്കപ്പെടാൻ സാധ്യമായത് ഡാമുകളും പുഴകളും തോടുകളും മഴക്കുഴികളും
മാത്രമാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നുതുടങ്ങുന്ന നമ്മുടെ അജ്ഞതയും ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നു . സത്യത്തിൽ മഴയായി പെയ്യുന്ന മുഴുവൻ ജലവും ഭൂമിക്ക് പുനരുപയോഗത്തിനായി സംഭരിച്ചുവെക്കുനന്തിൽ പ്രധാനപങ്ക് വഹിച്ചിരുന്നത് കാടുകൾ ആയിരുന്നു എന്നതാണ് സത്യം ...!
.
ഇടതൂർന്ന കാടുകളുടെ അടിവശങ്ങൾ ഒരു സ്പോഞ്ചുപോലെ പ്രവർത്തിച്ചാണ് പ്രധാനമായും ജലം സംഭരിച്ചു വെച്ചിരുന്നത് . പിന്നെ കാടുകളിലെ മരങ്ങളുടെ വേരുകൾ മഴവെള്ളം തടഞ്ഞുനിർത്തി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും ഇടയാക്കിയിരുന്നു . ഇതൊക്കെയും നമ്മൾ വളരെ ചെറിയ ക്ലാസ്സുകളിൽ പോലും പഠിച്ചിരുന്നതുമാണ് .....!
.
ഇന്നാകട്ടെ കേരളത്തിലെ കാടുകളിൽ 90 % വും നാം നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു . അതുകൊണ്ടു തന്നെ അവയുടെ പ്രവർത്തനങ്ങളും പാടേ താളം തെറ്റിയിരിക്കുകയും ചെയ്തിരിക്കുന്നു . വനം കയ്യേറ്റങ്ങൾക്ക് സർക്കാരുകളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൂട്ടുനിൽക്കുന്നതോടെ അവശേഷിക്കുന്ന ശരിയായ പരിസ്ഥിതി പ്രവർത്തകർ പലപ്പോഴും വനസംരക്ഷണത്തിൽനിന്നുപോലും പുറത്താവുകയും ചെയ്യുന്നു . ...!
.
കാടുകൾ തന്നെയാണ് പ്രകൃതിയുടെ , ആവാസവ്യവസ്ഥയുടെ നെടുംതൂണെന്ന് ഇനിയെങ്കിലും നാം തിരിച്ചറിഞ്ഞില്ലെങ്കിൽ ഫലം ഗുരുതരമായിരിക്കുകതന്നെ ചെയ്യും . മഹാ പ്രളയങ്ങളും കൊടും വരൾച്ചകളും ഇനിയും ആവർത്തിക്കുകയും ചെയ്യും .
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Wednesday, April 3, 2019

കർണ്ണം , കാരുണം .....!!!

കർണ്ണം , കാരുണം .....!!!
.
ഇനി അവശേഷിക്കുന്നത് ഈ ദേഹം മാത്രം . തന്റേതെന്ന് അധികാരത്തോടെ പറയാമായിരുന്ന തന്റെ കവചകുണ്ഡലങ്ങൾ പോലും ദാനം നൽകപ്പെട്ടിരിക്കുന്നു . അല്ലെങ്കിൽ തന്നെ താനൊരു ചിരംജീവിയല്ലെന്ന് തനിക്കുതന്നെ അറിയാമായിരിക്കെ മരണത്തെ പ്രതിരോധിക്കാൻ തനിക്കെന്തിനാണാ കവചകുണ്ഡലങ്ങൾ ബാക്കിവെക്കുന്നത് ....!
.
യുദ്ധത്തിൽ മുന്നിൽ വരുന്നവനെ ശത്രുവെന്ന് എങ്ങിനെയാണ് പറയാൻ കഴിയുക . അയാൾ വെറുമൊരു എതിരാളി മാത്രമാണ് . തന്നെ എതിരിടാൻ നിയോഗിക്കപ്പെട്ട ഒരു വ്യക്തി . എതിരാളിയിൽ നിന്നും ശത്രുവിലേക്കുള്ള ദൂരം എത്രയോ ഏറെയാണ് . അതാകട്ടെ ദുർഘടം പിടിച്ചതും . തനിക്കെന്തായാലും ഇപ്പോൾ ശത്രുക്കളില്ല എന്നതും ഏറെ സമാധാനകരം തന്നെ ...!
.
എന്തിനാണ് തന്റെ തേരാളി ഈ ചതുപ്പിലൂടെ തന്നെ, തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് തനിക്കറിയാതെയല്ലല്ലോ , എന്നിട്ടും എതിർക്കാതിരിക്കുന്നത് . തന്റെ രഥചക്രങ്ങൾ ഈ ചതുപ്പിൽ പൂണ്ടുപോകാനുള്ളതെന്ന് താൻ എന്നേ അറിഞ്ഞിരിക്കുന്നു . അവിടെ തന്റെ മുന്നിൽ തന്റെ എതിരാളി അമ്പുകുലച്ച വില്ലുമായി തന്നെ കാത്തിരിക്കുന്നുണ്ടെന്നും . പക്ഷെ ആ അമ്പു പിടിച്ച കൈകൾക്കു പുറകിൽ വിടർന്നു നിൽക്കുന്ന ഒരു പുഞ്ചിരിയുണ്ടെന്നും , ആ പുഞ്ചിരിക്ക് സ്നേഹത്തിന്റെ ഗന്ധമുണ്ടെന്നും തിരിച്ചറിയുന്നതും താൻ തന്നെയല്ലേ ...!
.
ഇനി അധികനേരമില്ലെന്നു തോന്നുന്നു അങ്ങോട്ടേക്ക് . തന്നിലേക്ക് മാത്രം ലക്‌ഷ്യം വെച്ച് പാഞ്ഞുവരുന്ന ആ രഥത്തിന്റെ കൊടിയടയാളം മെല്ലെ തെളിയുന്നുണ്ട് കണ്ണിൽ . ചുറ്റിലെയും ശബ്ദങ്ങളെല്ലാം മെല്ലെ ഒന്നൊന്നായി അവ്യക്തമാകുന്നു .പതിയെ ഒരോടക്കുഴൽ നാദം കടന്നുവരും പോലെ . ഒരു മയിപ്പീലിയുടെ താഴുകലിന്റെ സുഖവും . മുന്നിൽ , മെല്ലെ തെളിഞ്ഞു വരുന്നത് , തന്റെ മാറുപിളർക്കാൻ വരുന്ന ആ അസ്ത്രത്തിന്റെ മുന മാത്രം . അതിനു പുറകിൽ തന്നെ സ്നേഹത്തോടെ ആകർഷിക്കുന്ന ആ പുഞ്ചിരിയും ...!
.
മരണമെന്നാൽ തോൽവി എന്നല്ല അർത്ഥം . പിന്നെയത് , ജയിക്കാൻ കഴിയാത്തതുമല്ല . ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, March 2, 2019

കാഴ്ചകൾ ...!!!

കാഴ്ചകൾ ...!!!
.
ഓരോ കാഴ്ചകളും
ഓരോ വിധമാണ്
കാണുന്നവരുടെയും
കാണിക്കുന്നവരുടെയും
മനോധർമ്മമനുസരിച്ച്
പക്ഷെ ,
കാണുന്ന രൂപങ്ങൾ
മാറിമറിയുമെന്ന് മാത്രം ...!
.
ഇടതുകണ്ണുകൊണ്ടു
കാണുന്നതും
വലതുകണ്ണുകൊണ്ടു
കാണുന്നതും
തമ്മിൽ പോലും
വ്യത്യാസമുണ്ടെന്നിരിക്കെ
രൂപങ്ങൾ എങ്ങിനെ
വ്യത്യസ്തമാകാതിരിക്കും ...!
.
കാണുന്നതിനപ്പുറവും
കണ്ടത്തിനിപ്പുറവും
കാഴ്ചകൾക്ക്
രൂപങ്ങളുണ്ടെന്നതും
സത്യം ....!
.
എന്നിട്ടും , കാഴ്ച,
കണ്ണുകൊണ്ടും മനസ്സുകൊണ്ടും
കൂടി , കൂടിയാകാൻ
ആരും കണ്ണുതുറക്കുന്നുമില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, February 18, 2019

രണ്ടു തരം മനുഷ്യർ ...!!!

രണ്ടു തരം മനുഷ്യർ ...!!!
..
ഇപ്പോഴുള്ളത്
രണ്ടു തരം മനുഷ്യരാണത്രെ
ഒന്ന് ഓൺലൈനിൽ ജീവിക്കുന്നവരും
മറ്റേത് ഭൂമിയിൽ ജീവിക്കുന്നവരും ....!
...
ഭൂമിയിൽ ജീവിക്കുന്നവരെ
തിരിച്ചറിയാൻ
അവരുടെ കാലുകളിലേക്കും
ഓൺലൈനിൽ ജീവിക്കുന്നവരെ
തിരിച്ചറിയാൻ
അവരുടെ കണ്ണുകളിലേക്കും
നോക്കിയാൽ മതിയത്രെ ...!
...
കാരണം
ഭൂമിയിൽ ജീവിക്കുന്നവർ
മനുഷ്യരേപോലെ സാധാരണക്കാരും
ഓൺലൈനിൽ ജീവിക്കുന്നവർ
ദൈവങ്ങളെപോലെ
സർവ്വം തികഞ്ഞവരും ആയിരിക്കുമത്രേ ...!!!
...
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, February 5, 2019

ദൈവം വികൃതികാട്ടുമ്പോൾ ...!!!

ദൈവം വികൃതികാട്ടുമ്പോൾ ...!!!
.
സുഖസുന്ദരമായ ഒരു ഉറക്കത്തിനിടയിൽ പെട്ടെന്ന് ദൈവം വന്ന് നമ്മളെയങ്ങ് വിളിച്ചുണർത്തും . എന്നിട്ട് പ്രഭാത കൃത്യങ്ങൾ ചെയ്യിച്ച ശേഷം , ലേപനങ്ങൾ തേച്ച് ഇളം ചൂടുള്ള വെള്ളത്തിൽ കുളിപ്പിച്ച് സുഗന്ധ തൈലം പൂശി പട്ടുവസ്ത്രങ്ങൾ ഉടുപ്പിച്ച് ആടയാഭരണങ്ങൾ അണിയിച്ച് നമ്മളെ അണിയിച്ചൊരുക്കും . എന്നിട്ട് സപ്രമഞ്ചത്തിൽ വിശാലമായ തൂശനിലയ്ക്കുമുന്നിൽ വിരുന്നിനിരുത്തും . നെയ്യും മധുരവുമടക്കം വിഭവങ്ങൾ ഓരോന്നായി ദൈവം സ്വർണ്ണതാലത്തിലെടുത്ത് നേരിട്ട് വിളമ്പാൻ തുടങ്ങും . അവസാനം ചോറുമായി വന്ന് മുന്നിൽ നിന്നിട്ട് അത് വിളമ്പാൻ പാകത്തിൽ നമ്മൾ ഇല പിടിച്ചിരിക്കുമ്പോൾ അദ്ദേഹം ഒരു മുങ്ങലങ്ങു മുങ്ങും ആ ചോറിൻ പാത്രവും കൊണ്ട് എങ്ങോട്ടെന്നില്ലാതെ നമ്മളെ അവിടെയുപേക്ഷിച്ച് ...... !
.
എന്ത് ചെയ്യണമെന്നറിയാതെ അപ്പോൾ നമ്മളൊന്ന് വികാര വിവശരാകും . ചിലപ്പോൾ നമ്മൾക്കൊന്ന് ഉറക്കെ കരയാൻ തോന്നും . ഒന്നും ചെയ്യാനാകാതെ നിരാശയോടെ നിസ്സഹായതയോടെ അപമാനിതനായി പോകും അവിടെ . ആരുമില്ലാതെ , ഒന്നുമില്ലാതെ ഒന്നും ചെയ്യാനാകാതെ ....... അതൊരു പരീക്ഷണ ഘട്ടമെന്ന് നമ്മൾ തിരിച്ചറിയാൻ പാടുപെടും പക്ഷെ അപ്പോൾ ശരിക്കും .....!

അവിടെയാണ് നമ്മൾ നമ്മളാകേണ്ടത് . നമ്മെ തിരിച്ചറിയേണ്ടതും . വിഭവങ്ങളൊക്കെ വിളമ്പിവെച്ച ആ ഇല മറ്റൊരിലകൊണ്ടു മൂടിവെച്ച് അവിടുന്നെഴുന്നേറ്റ് മുണ്ടും മടക്കിക്കുത്തി നേരെ അടുക്കളയിൽ ചെന്ന് അരി തപ്പിയെടുത്ത് കഴുകി അടുപ്പത്തിട്ട് വേവിച്ച് , ആ ചോറുമായി വന്ന് , മറ്റൊരു നാക്കിലയെടുത്ത് അടുത്ത് തന്നെയിട്ട് അതിലേക്ക് തന്റെ എല്ലാ വിഭവങ്ങളിൽ നിന്നും കുറേശ്ശേയെടുത്ത് വിളമ്പി , പിന്നെ ചോറും വിളമ്പി മറഞ്ഞുപോയ ദൈവത്തെയും അടുത്ത് വിളിച്ചിരുത്തി ആ ഉള്ള കറികൾ എല്ലാം വേണ്ട വിധം കൂട്ടി വയറുനിറയെ ചോറുണ്ണണം . അഭിമാനത്തോടെ ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, January 16, 2019

കച്ചവടം ...!!!

കച്ചവടം ...!!!
.
മനുഷ്യൻ
മനുഷ്യനെ തന്നെ
കച്ചവടം നടത്തുന്നതാണ്
ലോകത്തിലെ
ഏറ്റവും വലിയ
കച്ചവടങ്ങളിലൊന്ന്
എന്നതിനേക്കാൾ
നിരാശാജനകമായ
മറ്റെന്താണുള്ളത് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, January 13, 2019

അതിരുകളുടെ അരുതുകൾ ...!!!

അതിരുകളുടെ അരുതുകൾ ...!!!
..
അരുതുകളുണ്ടെങ്കിലും
അതിരുകളില്ലാത്ത
ഒരു ലോകത്തുനിന്നും
അരുതുകളില്ലാതെ
അതിരുകളുള്ളൊരു
ലോകത്തിലെത്തിയപ്പോൾ
അതിരുകളും
അരുതുകളും
ഒന്നാകുന്നു ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, January 3, 2019

ഒരുപെണ്ണും അഞ്ചാണും ....!!!

ഒരുപെണ്ണും അഞ്ചാണും ....!!!
.
അഞ്ചാണുങ്ങളുടെ കൂടെ ഒരേ സമയം ഒരുമിച്ച് ഒരു സംഭോഗത്തിലേർപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിലൊരാളാവാൻ താത്‌പര്യമുണ്ടോ എന്നുമുള്ള അവളുടെ ചോദ്യത്തിന് രണ്ടാമതൊന്നും ആലോചിക്കാതെയാണ് ഇല്ലെന്ന് അയാൾ ഉത്തരം പറഞ്ഞത് . അതവളെ തെല്ലൊന്നമ്പരപ്പിച്ചെങ്കിലും മറുപടി ഒരു പരിഹാസചിരിയിലൊതുക്കി അവൾ അയാളെ നോക്കിയപ്പോൾ അയാൾ തികച്ചും സഹതാപത്തോടെ മാത്രം തിരിച്ചു നോക്കിയത് അവളിൽ അലോസരമുണ്ടാക്കി ...!
.
കടലിൽ , ആകാശത്തിൽ , അടുക്കളയിലും കിടപ്പറയിലും പിന്നെ സ്വപ്നത്തിലും ... അഭിമാനത്തോടെയാണ് അവൾ അതെല്ലാം ഓർത്തിരുന്നത് . മോഹിച്ചിരുന്നത് . ഉടലാഴങ്ങളിലേക്കൂളിയിടാൻ കൊതിക്കുന്ന ഓരോ അണുവിന്റെയും അകത്തിലൂടെയുള്ള ഒരു സ്വപ്ന യാത്ര അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു അപ്പോൾ . നനുത്ത മഞ്ഞു നനഞ്ഞ് . കുളിരുള്ള മഴ നനഞ്ഞ് , തുടുത്ത വെയിൽ കാഞ്ഞ് ...!
.
അകത്തളങ്ങളിൽ ആരവങ്ങളൊന്നുമുണ്ടായിരുന്നില്ല . കോട്ടും കുരവയുമില്ലായിരുന്നു . അലങ്കാരങ്ങളും ഉണ്ടായിരുന്നില്ല . എന്നിട്ടും ആകെ ഒരുതസവാന്തരീക്ഷമായിരുന്നു അവളിൽ നിറഞ്ഞു നിന്നിരുന്നത് എപ്പോഴും . ഓരോ ദേഹങ്ങളും തന്നോട് ചേർന്ന് നിൽക്കുന്നതിന്റെ ആലസ്യം . ഓരോ പുരുഷ ബീജങ്ങളും തന്നിലെത്താനാകാതെ, തന്നെ തൊടാനാകാതെ തനിക്കുമുന്നിൽ തളർന്ന് തലതല്ലി ചാവുന്നത് അവൾ ഉന്മാദത്തോടെ നോക്കിക്കണ്ട് ചിരിച്ചിരുന്നു അപ്പോഴെല്ലാം .....!
.
ഒന്നിൽ നിന്നും മറ്റൊന്നിലേക്കും, മറ്റൊന്നിൽ നിന്നും വേറെയൊന്നിലേക്കും അനുസരണയുള്ളൊരു കുട്ടിയെ പോലെ നടന്നു കയറുമ്പോൾ ഓരോരുത്തരെയും അവരവരുടെ ഇടങ്ങൾ നൽകി കൂടെ ചേർത്തുനിർത്തുന്നു എന്ന് ഓരോരുത്തരോടും അഭിമാനത്തോടെ പറയുന്നത് അയാളും കാണുന്നുണ്ടായിരുന്നു . പരകായ പ്രവേശം നടത്തി പരമാണു പ്രവേശം നടത്തി ഒടുവിൽ കന്യകയാണ് താനെന്ന് ഉറക്കെ പറയുന്നിടം വരെയും ...!
.
എന്നിട്ടും അവൾ ആഗ്രഹിച്ചുകൊണ്ടേയിരുന്നു . അങ്ങിനെതന്നെ. ഓരോ ആണും തന്റേതു മാത്രമെന്നും, തന്നിലേക്കുണരാനും ഉറങ്ങിയെണീക്കാനും അവർക്കോരോരുത്തർക്കും തന്നിൽ തന്നെ യഥേഷ്ടം ഇടങ്ങൾ ഒരുക്കിവെച്ചിട്ടുണ്ടെന്നും ഉറക്കെ പറഞ്ഞുകൊണ്ട് തന്നെ . പക്ഷെ അപ്പോഴും അയാൾ ചിന്തിച്ചുകൊണ്ടിരുന്നത് , എങ്ങിനെയാണ് അവൾ അഞ്ചാണുങ്ങളെ ഒരേ സമയം ഭോഗിക്കുക എന്ന് തന്നെയായിരുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...