Thursday, June 28, 2018

കൽപ്പന്തെന്നൊരു കാൽപ്പനിക വായുകുമിള ...!!!

കൽപ്പന്തെന്നൊരു കാൽപ്പനിക വായുകുമിള ...!!!
.
തൊണ്ണൂറു മിനിറ്റു നേരം ഒരു ലോകത്തെ മുഴുവൻ മറ്റെല്ലാം മറന്ന് തനിക്കു ചുറ്റും കറക്കാൻ കഴിയുന്നു എന്നതുതന്നെയാണ് ഫുട്ബോൾ നെ സ്നേഹിക്കാൻ എന്നെയും പ്രേരിപ്പിച്ചത് . കളിയെക്കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ മുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത് ബ്രസീലിനെയാണ് എന്നത് പെലെയെ പോലുള്ള മഹാ പ്രതിഭയെ കണ്ടുകൊണ്ടു മാത്രമല്ല , മറിച്ച് ഫുട്ബോൾ അവർക്കു ജീവനും ജീവിതവും പോരാതെ ആത്മാവും ശരീരവും കൂടിയായതുകൊണ്ടു കൂടിയാണ് . ഒരിക്കൽ ബ്രസീലിന്റെ ഉൾനാടുകളിൽ കൂടി സഞ്ചരിക്കേണ്ടി വന്നപ്പോഴും രണ്ടു പ്രാവശ്യം പെലെയെന്ന അത്ഭുതത്തെ നേരിൽ കാണാനിടയായപ്പോഴും ആ ആരാധനയ്ക്ക് തിളക്കം കൂടുക മാത്രമാണ് ചെയ്തതും ... !
.
വ്യക്ത്യാധിഷ്ഠിതമായതും ആൾദൈവങ്ങളാൽ മാത്രം നയിക്കപ്പെടുന്നതുമായ ഒരുകൂട്ടം ആളുകളുടെ ഇടമല്ല ബ്രസീൽ ടീം എന്നത് തന്നെയാണ് അവരുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് യൂറോപ്യൻ ശൈലിയിലും ലാറ്റിനമേരിക്കൻ ശൈലിയിലും എന്തിനു, വേണമെങ്കിൽ ഏഷ്യൻ ശൈലിയിലും കളിക്കാനുള്ള അവരുടെ കഴിവ് , ഓരോ കളികളിലും അവർക്ക് ഗെയിം പ്ലാൻ എ , ബി , സി എന്നിങ്ങനെ ഉണ്ടെന്നത്, എന്നതൊക്കെ കൂടാതെ ഒരു കളി ജയിച്ചാലും തോറ്റാലും, അവസാന നിമിഷം വരെ അതെ ആവേശത്തോടെ തലയുയർത്തി പോരാട്ട വീര്യത്തോടെ കളിക്കളം അടക്കി വാഴാൻ അവർക്കാവും എന്നതും അവരെ എന്നിലേക്കടുപ്പിക്കുന്ന ഘടകങ്ങൾ തന്നെ...!
.
കൂടാതെ നമ്മൾ പണ്ടത്തെ ആരോമൽ ചേകവർ കഥകളിൽ പറയും പോലെ ഒരു താരത്തെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ചു മുന്നിൽ നിർത്തി എതിരാളികളുടെ മുഴുവൻ ശ്രദ്ധയും അയാളിലേക്കാവാഹിപ്പിച്ച് മറ്റുള്ളവരെക്കൊണ്ട് അതിനേക്കാൾ മനോഹരമായി കളിപ്പിക്കാനുള്ള അവരുടെ അടവും എന്നെ ഏറെ ആകർഷിക്കുന്നത് തന്നെ. ..!
.
ഈ ലോകകപ്പിൽ ഞാൻ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും ബ്രസീൽ ജയിക്കും / ജയിക്കണം എന്നുതന്നെയാണെങ്കിലും ഇപ്പോൾ എനിക്ക് നില്ക്കാൻ ആഗ്രഹം ഈ ലോകകപ്പ് തങ്ങളുടേതുകൂടിയാണ് എന്ന് പറയുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്ത ചില ടീമുകളുടെ കൂടെയാണ് ജപ്പാൻ, കൊറിയ , റഷ്യ ഈജിപ്ത് , സൗദി അറേബ്യ തുടങ്ങി ആറിന് മുന്നിൽ ഒറ്റ ഗോൾ കൊണ്ട് പരാജയത്തേക്കാൾ വലിയ വിജയം, നേടിയ പാനമ പോലും നമ്മുടെ അഭിനന്ദനം ശരിക്കും അർഹിക്കുന്നു . ..!
.
ഏതൊരു കളിയിലും ജയവും തോൽവിയും ഉണ്ടാകാം. എല്ലാ പ്രതീക്ഷകളും തകർന്നടിയാം . തെറ്റുകൾ സംഭവിക്കാം . കരുത്തർ പരാജയപ്പെടാം ദുർബലർ വിജയിക്കാം. അതൊക്കെയും ആ തൊണ്ണൂറുമിനിറ്റ് നേരത്തെ മാത്രം കാര്യവുമാണ് . എങ്കിലും ആ തൊണ്ണൂറു മിനിറ്റ് സമയം ലോകത്തെ മുഴുവൻ തങ്ങളുടെ എല്ലാ വൈര്യവും ശത്രുതയും വെറികളും വേദനകളും ഒക്കെ മറന്ന് തന്നിൽ തന്നെ ഒരുമിപ്പിച്ചു നിർത്തുന്ന ആ ഒരു കുഞ്ഞു വായു കുമിളയെ ഞാനും മനസ്സുകൊണ്ടും ശരീരം കൊണ്ടും വണങ്ങുന്നു, എല്ലാ ആദരവോടെയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, June 21, 2018

പൊതിച്ചോറിനായി ഒരച്ഛൻ ...!!!

പൊതിച്ചോറിനായി ഒരച്ഛൻ ...!!!
.
പെരുന്നാൾ ദിനമായിരുന്നെങ്കിലും ജോലി സ്ഥലത്തെ ഒരപകടത്തെ തുടർന്ന് അപ്പോൾ കമ്പനിയിൽ നിന്നും കിട്ടാവുന്നവരെയൊക്കെ കൂട്ടി ജോലിസ്ഥലത്തെത്തി അത്യാവശ്യ പണികൾ ചെയ്തു തിരിച്ചു വരും വഴിയാണ് അവരെയും കൊണ്ട് ഉച്ച ഭക്ഷണം കഴിക്കാൻ അടുത്തുകണ്ടൊരു ഹോട്ടലിൽ കയറിയത് . പെരുന്നാളിന്റെ എല്ലാ ആവേശവും നഷ്ട്ടപ്പെടുത്തിയതിന് പകരം കൂടുതൽ അവധി ദിനങ്ങളും കൊടുത്ത് അവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ സുദിനത്തിന്റെ നഷ്ട്ടം ഒന്ന് വേറെതന്നെയെന്ന് എനിക്കും അറിയാവുന്നതു തന്നെ. ...!
.
പണികഴിഞ്ഞെത്താൻ അൽപ്പം വൈകിയിരുന്നതിനാൽ ഹോട്ടലിൽ അപ്പോൾ അത്ര തിരക്കുണ്ടായിരുന്നില്ല . എല്ലാവര്ക്കും ഭക്ഷണം വാങ്ങിക്കൊടുത്ത് അവർക്കൊപ്പം ഞാനും കഴിച്ചു കഴിഞ്ഞ് കൈകഴുകി മറ്റുള്ളവർക്കായി അവിടുത്തെ ലോബ്ബിയിൽ കാത്തിരിക്കെയാണ് മുന്നിൽ ആ മനുഷ്യൻ കയ്യിലൊരു മൂന്നുവയസ്സുകാരി പെൺകുട്ടിയെയും പിടിച്ച് വന്നു നിന്നത് . യുവത്വം നഷ്ട്ടപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖം വൃദ്ധമായിരുന്നു . നരച്ചു തുടങ്ങിയ താടിയും മുടിയും പ്രാകൃതവുമായിരുന്നു . മുഷിഞ്ഞതെങ്കിലും വസ്ത്രം മാത്രം ഏറെ വൃത്തിയുള്ളതുമായിരുന്നു അവരുടെ രണ്ടു പേരുടെയും . ആ കുഞ്ഞാകട്ടെ എല്ലാ നിഷ്കളങ്കതയോടെയും അവിടെയുള്ള ഭക്ഷണങ്ങളിലേക്കെല്ലാം ആർത്തിയോടെ നോക്കിക്കൊണ്ട് അവിടെയെല്ലാം ധൃതിയിൽ നടന്നു നോക്കുകയുമായിരുന്നു അപ്പോൾ. ....!
.
ഏറെ പാരാവശ്യത്തോടെ ഒട്ടൊരു തിടുക്കത്തോടെ നാല് ബിരിയാണിക്ക് ഓർഡർ കൊടുത്തു അത് കിട്ടാൻ വെപ്രാളപ്പെട്ട് നിൽക്കുന്ന അദ്ദേഹം നന്നേ വിവശനും വ്യസനിതനുമായിരുന്നു ഭക്ഷണം പൊതിഞ്ഞെടുക്കുന്നതിനടുത്തുകൂടെ അപ്പോൾ ആ പെൺകുട്ടി ഒട്ടൊരു ആർത്തിയോടെ, വിശപ്പോടെ ഓടി നടക്കുകയുമായിരുന്നു അപ്പോൾ.. ഭക്ഷണം പൊതിയുന്നതിനിടയിൽ പെട്ടെന്നെന്തോ ഓർത്തുകൊണ്ട് അദ്ദേഹമപ്പോൾ പോക്കറ്റിലെ പൈസകൾ പുറത്തെടുത്ത് അടുത്തുള്ള കസേരയിലിരുന്ന് ആ മേശമേലിട്ട് എണ്ണാൻ തുടങ്ങിയതും അതിനിടയിൽ ഞാൻ നോക്കിയിരുന്നു. ...!
.
എവിടെനിന്നൊക്കെയോ കിട്ടിയ ഒറ്റ രൂപകളും നാണയത്തുട്ടുകളുമായിരുന്നു അതിൽ നിറയെ. എണ്ണിത്തുടങ്ങുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്തെ വെപ്രാളവും സങ്കടവും കൂടി കൂടി വരുന്നത് ഞാൻ നോക്കിയിരുന്നു പോയി . എണ്ണം തെറ്റുന്നതാണോ അതല്ല പ്രതീക്ഷിച്ചത്ര ഇല്ലാത്തതാണോ എന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയമില്ലാത്തതുപോലെയായിരുന്നു അദ്ദേഹമപ്പോൾ . തിരിച്ചും മറിച്ചും നോക്കുകയും പോക്കറ്റുകൾ പിന്നെയും പിന്നെയും തപ്പുകയും ചെയ്യുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി കയ്യിൽ പ്രതീക്ഷിച്ചത്രയും പണമില്ലെന്ന് അപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞതെന്ന് ...!
.
അപ്പോഴേക്കും കൊണ്ടുവന്നു വെച്ച നാല് ബിരിയാണി പൊതികൾ ഇട്ട കവരും കയ്യിലെടുത്തുപിടിച്ച് തിരക്കോടെ വീട്ടിലേക്കു പോകാൻ അദ്ദേഹത്തിന്റെ കയ്യിൽ പിടിക്കുന്ന മകളെ നോക്കി നിൽക്കുന്ന അദ്ദേഹത്തെ പണത്തിനായി കൗണ്ടറിലെ ജോലിക്കാരൻ വിളിച്ചപ്പോൾ അദ്ദേഹം മടിയോടെ ഒന്ന് മാറിനിൽക്കുന്നത് ഞാൻ വ്യസനത്തോടെ നോക്കിയിരുന്നു . എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന അദ്ദേഹത്തെ അടുത്ത് വിളിക്കുന്ന ആ ജോലിക്കാരനടുത്തേക്കു പോകാതെ സംശയിച്ചു നിൽക്കുന്ന അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കാൻ എനിക്കാകുമായിരുന്നില്ല അപ്പോൾ . ...!
.
കൗണ്ടറിൽ ചെന്ന് ആ ഭക്ഷണത്തിന്റെ പണം കൊടുത്ത് , അദ്ദേഹം അപ്പോഴും കയ്യിൽ കരുതിയിരുന്ന ആ ഒറ്റരൂപകളും നാണയത്തുട്ടുകളും ആ കൈകളിൽ തന്നെ തിരിച്ചേൽപ്പിച്ച് ബാക്കി കിട്ടിയ പണം കൂടി ആ പോക്കാട്ടിലിട്ട് , എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഇടയ്ക്കിടെ ബിരിയാണി പൊതികളിലേക്കു നോക്കി തിരക്കുപിടിച്ച നിൽക്കുന്ന ആ കുഞ്ഞു മോളുടെ തലയിൽ തഴുകി അവരെ യാത്രയാകുമ്പോൾ എന്റെയും ഉള്ളിൽ വിശപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത് . രാജ്യ രാജ്യാന്തരങ്ങൾ മാറിയാലും പിന്നെയും അവശേഷിക്കുന്ന വയറിന്റെ പൊള്ളുന്ന വിശപ്പ് ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, June 14, 2018

ഒരു പന്തും ഒരായിരം മനസ്സുകളും ...!!!

ഒരു പന്തും ഒരായിരം മനസ്സുകളും ...!!!
.
ഒരു പന്തിനുപിന്നാലെ
ഒരായിരം മനസ്സുകളുരുളുമ്പോൾ
എല്ലാ ഇടങ്ങളും
പച്ച വിരിച്ച
മൈതാനങ്ങൾ മാത്രമാകുന്നു
മതങ്ങളും ജാതികളും
ധനവും ദാരിദ്ര്യവും
സുഖവും ദുഖവും
അധികാരവും അടിമത്വവും
ആ പന്തിനു പിന്നാലെ
മാത്രമാകുമ്പോൾ
ലോകം ഒന്നാകുന്നു
ഒരിടത്താകുന്നു ....!
ആഘോഷമാകട്ടെ
ഈ പന്തുകളിക്കാലവും .....!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...