Sunday, July 26, 2015

ജീവിതത്തിലേയ്ക്ക് ...!!!

ജീവിതത്തിലേയ്ക്ക് ...!!!
.
നാനൂറു കിലോമീറ്ററിൽ കൂടുതൽ ദൂരം ആ ഭീകരമായ മരുഭൂയിലൂടെ വണ്ടിയോടിച്ചാലാണ് ഞങ്ങളുടെ വർക്ക് സൈറ്റിൽ നിന്നും തൊട്ടടുത്ത കുഞ്ഞു പട്ടണത്തിൽ എത്താൻ കഴിയുക . അതിനൊരു പട്ടണം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ഭക്ഷണം ഒഴിച്ചുള്ള എന്ത് അത്യാവശ്യ സൌകര്യങ്ങൾ ലഭിക്കണമെങ്കിലും അവിടെത്തന്നെ വരണം ഞങ്ങൾക്ക് എല്ലായ്പോഴും .
.
എപ്പോഴും മണൽക്കാറ്റു വീശുന്ന ആ മരുഭൂമി യിലൂടെയുള്ള വഴിയും ഏറെ ദുർഘടം പിടിച്ചതുതന്നെ . മൊബൈൽ സിഗ്നൽ പോലും ഇല്ലാത്ത ആ മരുഭൂമിയിൽ ഏതെങ്കിലും ഒരു ജീവിയെ പോലും ഞങ്ങൾ അതുവരേയ്ക്കും ഒരിക്കലും കണ്ടിട്ടുമില്ലായിരുന്നു . സാധാരണ റോഡ്‌ ആണെങ്കിൽ മൂന്നോ നാലോ മണിക്കൂറുകൊണ്ട് എത്താവുന്ന ആ ദൂരം പക്ഷെ ഇവിടെ കടക്കണമെങ്കിൽ ആറും ഏഴും മണിക്കൂറുകൾ എടുക്കുമായിരുന്നു എപ്പോഴും . അതുകൊണ്ട് ഒക്കെ തന്നെ അതിലൂടെയുള്ള യാത്ര കഴിവതും ഞങ്ങൾ ഒഴിവാക്കാറാണുള്ളത് .
.
അന്ന് പക്ഷെ ജോലിസ്ഥലത്ത് നിന്നും അപകടം പറ്റി ഗുരുതരാവസ്ഥയിൽ ആയ ഒരു സഹപ്രവർത്തകനെ ആശുപത്രിയിൽ എത്തിക്കാനാണ് ഞങ്ങൾ യാത്ര തുടങ്ങിയത് . കാലത്ത് തന്നെ ആയതിനാൽ യാത്ര തുടങ്ങാൻ ഞങ്ങൾക്ക് സൗകര്യവുമായി . രോഗിയുമായി പോകുന്നതിനാൽ പതുക്കെയായിരുന്നു ഞങ്ങൾ സഞ്ചരിച്ചിരുന്നതും . പ്രാഥമിക ശുശ്രൂഷ മാത്രം നൽകിയ അയാളെ കൂടുതൽ കുഴപ്പത്തിലാക്കാതെയും എന്നാൽ പരമാവധി വേഗത്തിലും കൂടി വളരെ കരുതലോടെയാണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത് .
.
പതിവുപോലെ അപകടത്തിൽ പെട്ട് നിന്നുപോയ ചില വാഹനങ്ങളല്ലാതെ വഴിയിൽ ചുരുക്കം ചില വണ്ടികൾ മാത്രമേ ഞങ്ങൾ കണ്ടിരുന്നുള്ളൂ . സിഗ്നൽ കിട്ടില്ലെന്ന് നേരത്തെ അറിയാമായിരുന്നതിനാൽ പുറപ്പെടും മുൻപുതന്നെ രോഗിയുമായി എത്തിയാൽ വേണ്ട സൗകര്യമൊരുക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങളും ആ കൊച്ചുപട്ടണത്തിൽ ഞങ്ങൾ നേരത്തെ തന്നെ ഏർപ്പാടാക്കിയിരുന്നു . .
.
വഴിയിൽ അന്ന് പതിവിലും ശക്തമായ മണൽ കാറ്റായിരുന്നതിനാൽ ഞങ്ങളുടെ യാത്രയും ഏറെ ശ്രമകരമായി . പോരാത്തതിന് പുറത്തെ ചൂടാണെങ്കിൽ പൊള്ളിക്കുന്നതും . അപകടത്തിൽ പെട്ട ഒരു വാഹനത്തെ സഹായിക്കാൻ വേണ്ടി ഇടയിൽ കുറച്ചു സമയം നിർത്തുകയും കൂടി ചെയ്തതിനാൽ പിന്നെയും വൈകുകയും ചെയ്തു . പോരാത്തതിന് ഇടയിൽ രോഗിയുടെ അവസ്ഥ അല്പം മോശമായത് ഞങ്ങളെ വിഷമിപ്പിക്കുകയും ചെയ്തു . എന്നിട്ടും പരമാവധി വേഗത്തിൽ ഞങ്ങൾ യാത്ര തുടർന്നു .
.
ഒരു വലിയ കയറ്റവും അതിനോട് ചെർന്നുതന്നെയുള്ള വളവും കൂടിയ ഒരിടത്തെതിയപ്പോൾ മുന്നിൽ ഒരു വാഹനം റോഡിൽ തന്നെ നിർത്തിയിട്ടിരിക്കുന്നത് കണ്ട് ഞങ്ങൾ വേഗത നന്നേ കുറച്ചു . അതിനടുത്തെത്തവേ അതിൽ ഒരു കുടുംബമാണെന്നു കണ്ട് ഞങ്ങൾ ശരിക്കും അമ്പരന്നു . ആ സമയത്ത്, ആ വഴിയിൽ അങ്ങിനെയൊരു കുടുംബത്തെ കാണാൻ ഒരു വഴിയുമില്ല തന്നെ . മധ്യവയസ്സു കഴിഞ്ഞ ഒരു അച്ഛനും അമ്മയും പിന്നെ മാനസികവും ശാരീരികവുമായ വളർച്ചയെത്താത്ത വലിയ രണ്ടു കുട്ടികളും .
.
അവർ ഞങ്ങളെ കണ്ടപ്പോൾ അല്പം പരിബ്രമിച്ചുപോയി എന്ന് പറയുന്നതാകും ശരി . അവർക്കെന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നറിയാൻ വണ്ടിനിർത്തി ഞങ്ങൾ അവർക്കടുത്തേയ്ക്ക് ചെന്നത് അവരിൽ അസഹ്യതയാണ് ഉണ്ടാക്കിയതെന്ന് ഞങ്ങൾക്ക് തോന്നി . എന്നാലും കാര്യമന്ന്വേഷിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞയക്കാൻ അവർ തിടുക്കപ്പെടുന്നത് ഞങ്ങളിൽ സംശയം ജനിപ്പിച്ചു .
.
ഞങ്ങളുടെ കൂട്ടത്തിലെ സ്വദേശി യുവാവ് അവരുടെ ഭാഷയിൽ അച്ഛനെ മാറ്റിനിർത്തി , അമ്മയോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി . ആദ്യമൊന്നും വിട്ടുതരാൻ തയ്യാറായില്ലെങ്കിലും അതിനിടയിൽ വണ്ടിയിൽ ഉണ്ടായിരുന്ന കുട്ടികളിൽ ഒന്ന് ഉറക്കെ അമ്മയെ വിളിച്ച് കരഞ്ഞത് അവരെ ശരിക്കും ഉലയ്ച്ചു കളഞ്ഞു . പിന്നെ ഓടിപോയി ആ കുട്ടിയെ മാറോടണച്ചുകൊണ്ട് ആ അമ്മ ഉറക്കെ കരയാൻ തുടങ്ങിയപ്പോൾ ആ അച്ഛന്റെ ധൈര്യവും ചോർന്നുപോയിരുന്നു .
.
മറ്റൊരു വഴിയും മുന്നിലില്ലാതെ , പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത , പോറ്റാൻ ഭാരിച്ച ചിലവുവേണ്ട ആ രണ്ടുകുട്ടികളെയും മരുഭൂമിയുടെ ആഴങ്ങളിൽ കൊണ്ടുപോയി ആരുമറിയാതെ കൊന്ന് , പിന്നെ സ്വയം ആത്മഹത്യ ചെയ്യാൻ ഇറങ്ങിത്തിരിച്ച ആ അച്ഛനെയും അമ്മയെയും തിരിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടി ഞങ്ങൾ വണ്ടികയറുമ്പോൾ അടുത്തകാലത്തെ ഒരപകടത്തിൽ തന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ട എന്റെ സുഹൃത്ത്‌ അവരെ ചേർത്ത് പിടിക്കുന്നത്‌ ഞാനും നോക്കി നിന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...