Sunday, July 5, 2020

നാരദരുടെ ഭക്തി ....!!!

നാരദരുടെ ഭക്തി ....!!!
.
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും രാമനാമം ജപിച്ചുകൊണ്ട് മാത്രം ജീവിക്കുന്ന നാരദർ അത് കാണുമ്പോഴൊക്കെ മഹാവിഷ്ണുവിന്റെയടുത്ത് വീമ്പുപറയാനും മറക്കാറില്ല .താനാണ് മഹാവിഷ്ണുവിന്റെ ഏറ്റവും വലിയ ഭക്തനെന്നും താൻ ജീവിക്കുന്നത് തന്നെ മഹാവിഷ്ണുവിന് വേണ്ടിയാണെന്നും താൻ കഴിഞ്ഞേയുള്ളു ഈ ലോകത്തിൽ മഹാവിഷ്ണുവിന് മറ്റാരും ഭക്തരായിട്ട് എന്നുമുള്ള അഹങ്കാരത്തോടെതന്നെയാണ് അദ്ദേഹം മഹാവിഷ്ണുവിന്റെയടുത്തും പെരുമാറിയിരുന്നതും ....!
.
നാരദരുടെ അഹങ്കാരത്തിന് ഒരടികൊടുക്കാൻ തന്നെ ഒരിക്കൽ മഹാവിഷ്ണു തീരുമാനിച്ചു . എന്നിട്ടൊരിക്കൽ ഇങ്ങിനെ വീമ്പു പറച്ചിലുമായി നാരദരെത്തിയപ്പോൾ മഹാവിഷ്ണു അദ്ദേഹത്തോട് പറഞ്ഞു നാം നമ്മുടെയൊരു ഭക്തനെ കാണാൻ പോവുകയാണ് അങ്ങും തന്റെ കൂടെ വന്നാൽ നന്നായിരുന്നു എന്ന് . മഹാവിഷ്ണു അങ്ങോട്ട് പോയി കാണുന്ന ആ ഭക്തനെ ഒന്ന് കാണാൻ അഹങ്കാരിയായ നാരദർക്കും വാശിയായി . തന്നെക്കാൾ വലിയൊരു ഭക്തനോ എന്ന മട്ടിൽ അദ്ദേഹവും മഹാവിഷ്ണുവിനോടൊപ്പം പുറപ്പെടുകയും ചെയ്തു ...!
.
അവർ വേഷമൊക്കെ മാറി രണ്ടു ബ്രാഹ്മണരുടെ രൂപത്തിൽ എത്തിച്ചേർന്നത് ഒരു കർഷകന്റെ അടുത്താണ് . ദരിദ്രനാനായ ആ കർഷകൻ വയസ്സായ തന്റെ കാളകളെയും കൊണ്ട് വയലിൽ മെല്ലെ മെല്ലെ പണിയെടുക്കുകയായിരുന്നു അപ്പോൾ . ഇടയ്ക്കു വല്ലപ്പോഴും കിട്ടുന്ന സമയത്തൊക്കെ അദ്ദേഹം നാരായണ നാരായണ എന്ന് ജപിക്കുന്നുമുണ്ട് . വയലിൽ പണിയെടുക്കുന്നതിനിടയിൽ ആ ബ്രാഹ്മണരെ കണ്ട അദ്ദേഹം അവരെ ആദരപൂർവ്വം ക്ഷണിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു . തങ്ങൾ യാത്രികരാണെന്നും വിശ്രമിക്കണമെന്നും പറഞ്ഞപ്പോൾ ആ കർഷകൻ സന്തോഷപൂർവ്വം അവരെ തന്റെ വീട്ടിലേക്കും ക്ഷണിച്ചു ...!
.
വീട്ടിലേക്കുള്ള യാത്രയിലും അവരോടു സംസാരിക്കുന്നതിനിടയിലും പതിവുപോലെ വല്ലപ്പോഴും അദ്ദേഹം നാരായണ മന്ത്രവും ഉരുവിടുന്നുണ്ടായിരുന്നു . വീട്ടിലെത്തി അതിഥികളെ തന്നെക്കൊണ്ടാവും വിധം യഥാവിധി സത്കരിച്ച് ഉള്ള ഭക്ഷണമൊക്കെ കൊടുത്ത് ക്ഷീണമകറ്റിച്ച് സന്തോഷപൂർവ്വം യാത്രയാക്കി വീണ്ടും അദ്ദേഹം തന്റെ വയലിലേക്കുതന്നെ പണിക്കായി പോവുകയും ചെയ്തു . പതിവുപോലെ ഇടക്കിടെയുള്ള രാമനാമജപവുമായി ...!
.
തിരിച്ച് വൈകുണ്ഠത്തിലെത്തിയ നാരദർ മഹാവിഷ്ണുവിനോട് ചോദിച്ചു ഇത്രയും ആദരപൂർവ്വം അങ്ങ് അങ്ങോട്ട് കാണാൻ പോയ ആ കര്ഷകനാണോ അങ്ങയുടെ ഏറ്റവും വലിയ ഭക്തനെന്ന് . അതിനു മറുപടിയൊന്നും പറയാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത മഹാവിഷ്ണു വീണ്ടും നാരദരെയും കൂട്ടി യാത്രയായി . അങ്ങിനെ അവർ എത്തിച്ചേർന്നത് നിറയെ വഴുക്കലുള്ള ഒരു നദീതീരത്താണ് . പൂപ്പലും പായലും നിറഞ്ഞ അവിടെ വളരെ ശ്രദ്ധയോടെയല്ലാതെ നടന്നാൽ വീണുപോവുമെന്ന് സുനിശ്ചിതമായിരുന്നു ...!
.
അവിടെയെത്തി ഇനിയെന്തെന്ന മട്ടിൽ നിൽക്കുന്ന നാരദരുടെ തലയിൽ ഒരു കുടം നിറയെ എണ്ണ വെച്ചുകൊടുത്തിട്ട് അതിൽനിന്നും ഒരു തുള്ളി പോലും എണ്ണ പുറത്തുപോകാതെ അക്കരെ പോയിവരാൻ പറഞ്ഞ് പറഞ്ഞയച്ചു . കുടത്തിലെ എണ്ണ പുറത്തേക്കു തുളുമ്പിയാണ് നിന്നിരുന്നത് . ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ തെന്നിവെച്ചാൽ എണ്ണ പുറത്തുപോവുകതന്നെ ചെയ്യും . ഒരുതുള്ളി പോലും പോകാതെ വരണമെന്നാണ് മഹാവിഷ്ണുവിന്റെ നിർദ്ദേശം . നാരദർ അത് അപ്പാടെത്തന്നെ നടപ്പിലാക്കുകയും ചെയ്തു . വളരെ ശ്രദ്ധിച്ച് , ഓരോ അടിയായി പതുക്കെ ശ്രദ്ധയോടെ വെച്ച് നടന്ന് ഒരു തുള്ളി പോലും പോകാതെ തിരിച്ചെത്തിയ നാരദർ മത്സരത്തിൽ ജയിച്ചതിൻറെ അഹങ്കാരത്തിൽ ഒന്നുകൂടി മഹാവിഷ്ണുവിനെ നോക്കി നിന്നു .... !
.
നാരദരുടെ തലയിലെ എണ്ണക്കുടം വാങ്ങിവെച്ച് മഹാവിഷ്ണു നാരദരോട് ചോദിച്ചു , അപ്പോൾ താങ്കൾ ഈ മത്സരത്തിലും ജയിച്ചുവല്ലേ എന്ന് . അഹങ്കാരത്തോടെ തലയാട്ടി അതേയെന്ന മട്ടിൽ നിന്ന നാരദരോട് പിന്നെ മഹാവിഷ്ണു ചോദിച്ചത്, ആട്ടെ, ഈ സമയത്തിനിടയിൽ അങ്ങ് എത്രപ്രാവശ്യം എന്നെ സ്മരിച്ചു എന്നാണ് . അങ്ങിനെയൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിക്കാത്ത നാരദർ അറിയാതെത്തന്നെ സത്യം പറഞ്ഞുപോയി. ഇല്ല പ്രഭോ, എന്റെ ശ്രദ്ധ മുഴുവൻ തന്റെ തലയിലെ എണ്ണ പോകാതെ നോക്കുന്നതിലായിരുന്നു അല്ലാതെ അങ്ങയെ സ്മരിക്കുന്നതിലായിരുന്നില്ലെന്ന് ....!
.
അതായത് ആ സമയമത്രയും താങ്കളുടെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നില്ല എന്നല്ലേ അതിനർത്ഥം എന്ന മഹാവിഷ്ണുവിന്റെ ചോദ്യത്തിന് മുന്നിൽ നാരദർക്ക്‌ തലകുനിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു. തന്റെ അന്നാന്നത്തെ അന്നത്തിനുവേണ്ടി പണിയെടുക്കുന്ന ദരിദ്രനായ ആ കർഷകൻ തന്റെ ദാരിദ്ര്യത്തിനിടയിലും കഷ്ടപ്പാടോടു കൂടിയ പണികൾക്കിടയിലും തന്നെ എത്ര സ്നേഹത്തോടെയാണ് സ്മരിക്കുന്നത് . എന്നാൽ താങ്കളോ തന്റെ ഏറ്റവും വലിയ ഭക്തനെന്ന് അഹങ്കരിക്കുന്ന താങ്കൾ, ജീവിതത്തിലെ ഏറ്റവും ചെറിയ ഈ ഒരു നിമിഷത്തിൽ പോലും എന്നെ മറന്നു കളഞ്ഞു . അപ്പോൾ ആരാണ് ഏറ്റവും വലിയ ഭക്തൻ . ആചോദ്യത്തിനു മുന്നിൽ തലകുനിച്ചു നിൽക്കാനേ നാരദർക്കപ്പോൾ കഴിഞ്ഞുള്ളു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...