Thursday, June 21, 2018

പൊതിച്ചോറിനായി ഒരച്ഛൻ ...!!!

പൊതിച്ചോറിനായി ഒരച്ഛൻ ...!!!
.
പെരുന്നാൾ ദിനമായിരുന്നെങ്കിലും ജോലി സ്ഥലത്തെ ഒരപകടത്തെ തുടർന്ന് അപ്പോൾ കമ്പനിയിൽ നിന്നും കിട്ടാവുന്നവരെയൊക്കെ കൂട്ടി ജോലിസ്ഥലത്തെത്തി അത്യാവശ്യ പണികൾ ചെയ്തു തിരിച്ചു വരും വഴിയാണ് അവരെയും കൊണ്ട് ഉച്ച ഭക്ഷണം കഴിക്കാൻ അടുത്തുകണ്ടൊരു ഹോട്ടലിൽ കയറിയത് . പെരുന്നാളിന്റെ എല്ലാ ആവേശവും നഷ്ട്ടപ്പെടുത്തിയതിന് പകരം കൂടുതൽ അവധി ദിനങ്ങളും കൊടുത്ത് അവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ സുദിനത്തിന്റെ നഷ്ട്ടം ഒന്ന് വേറെതന്നെയെന്ന് എനിക്കും അറിയാവുന്നതു തന്നെ. ...!
.
പണികഴിഞ്ഞെത്താൻ അൽപ്പം വൈകിയിരുന്നതിനാൽ ഹോട്ടലിൽ അപ്പോൾ അത്ര തിരക്കുണ്ടായിരുന്നില്ല . എല്ലാവര്ക്കും ഭക്ഷണം വാങ്ങിക്കൊടുത്ത് അവർക്കൊപ്പം ഞാനും കഴിച്ചു കഴിഞ്ഞ് കൈകഴുകി മറ്റുള്ളവർക്കായി അവിടുത്തെ ലോബ്ബിയിൽ കാത്തിരിക്കെയാണ് മുന്നിൽ ആ മനുഷ്യൻ കയ്യിലൊരു മൂന്നുവയസ്സുകാരി പെൺകുട്ടിയെയും പിടിച്ച് വന്നു നിന്നത് . യുവത്വം നഷ്ട്ടപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖം വൃദ്ധമായിരുന്നു . നരച്ചു തുടങ്ങിയ താടിയും മുടിയും പ്രാകൃതവുമായിരുന്നു . മുഷിഞ്ഞതെങ്കിലും വസ്ത്രം മാത്രം ഏറെ വൃത്തിയുള്ളതുമായിരുന്നു അവരുടെ രണ്ടു പേരുടെയും . ആ കുഞ്ഞാകട്ടെ എല്ലാ നിഷ്കളങ്കതയോടെയും അവിടെയുള്ള ഭക്ഷണങ്ങളിലേക്കെല്ലാം ആർത്തിയോടെ നോക്കിക്കൊണ്ട് അവിടെയെല്ലാം ധൃതിയിൽ നടന്നു നോക്കുകയുമായിരുന്നു അപ്പോൾ. ....!
.
ഏറെ പാരാവശ്യത്തോടെ ഒട്ടൊരു തിടുക്കത്തോടെ നാല് ബിരിയാണിക്ക് ഓർഡർ കൊടുത്തു അത് കിട്ടാൻ വെപ്രാളപ്പെട്ട് നിൽക്കുന്ന അദ്ദേഹം നന്നേ വിവശനും വ്യസനിതനുമായിരുന്നു ഭക്ഷണം പൊതിഞ്ഞെടുക്കുന്നതിനടുത്തുകൂടെ അപ്പോൾ ആ പെൺകുട്ടി ഒട്ടൊരു ആർത്തിയോടെ, വിശപ്പോടെ ഓടി നടക്കുകയുമായിരുന്നു അപ്പോൾ.. ഭക്ഷണം പൊതിയുന്നതിനിടയിൽ പെട്ടെന്നെന്തോ ഓർത്തുകൊണ്ട് അദ്ദേഹമപ്പോൾ പോക്കറ്റിലെ പൈസകൾ പുറത്തെടുത്ത് അടുത്തുള്ള കസേരയിലിരുന്ന് ആ മേശമേലിട്ട് എണ്ണാൻ തുടങ്ങിയതും അതിനിടയിൽ ഞാൻ നോക്കിയിരുന്നു. ...!
.
എവിടെനിന്നൊക്കെയോ കിട്ടിയ ഒറ്റ രൂപകളും നാണയത്തുട്ടുകളുമായിരുന്നു അതിൽ നിറയെ. എണ്ണിത്തുടങ്ങുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്തെ വെപ്രാളവും സങ്കടവും കൂടി കൂടി വരുന്നത് ഞാൻ നോക്കിയിരുന്നു പോയി . എണ്ണം തെറ്റുന്നതാണോ അതല്ല പ്രതീക്ഷിച്ചത്ര ഇല്ലാത്തതാണോ എന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയമില്ലാത്തതുപോലെയായിരുന്നു അദ്ദേഹമപ്പോൾ . തിരിച്ചും മറിച്ചും നോക്കുകയും പോക്കറ്റുകൾ പിന്നെയും പിന്നെയും തപ്പുകയും ചെയ്യുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി കയ്യിൽ പ്രതീക്ഷിച്ചത്രയും പണമില്ലെന്ന് അപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞതെന്ന് ...!
.
അപ്പോഴേക്കും കൊണ്ടുവന്നു വെച്ച നാല് ബിരിയാണി പൊതികൾ ഇട്ട കവരും കയ്യിലെടുത്തുപിടിച്ച് തിരക്കോടെ വീട്ടിലേക്കു പോകാൻ അദ്ദേഹത്തിന്റെ കയ്യിൽ പിടിക്കുന്ന മകളെ നോക്കി നിൽക്കുന്ന അദ്ദേഹത്തെ പണത്തിനായി കൗണ്ടറിലെ ജോലിക്കാരൻ വിളിച്ചപ്പോൾ അദ്ദേഹം മടിയോടെ ഒന്ന് മാറിനിൽക്കുന്നത് ഞാൻ വ്യസനത്തോടെ നോക്കിയിരുന്നു . എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന അദ്ദേഹത്തെ അടുത്ത് വിളിക്കുന്ന ആ ജോലിക്കാരനടുത്തേക്കു പോകാതെ സംശയിച്ചു നിൽക്കുന്ന അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കാൻ എനിക്കാകുമായിരുന്നില്ല അപ്പോൾ . ...!
.
കൗണ്ടറിൽ ചെന്ന് ആ ഭക്ഷണത്തിന്റെ പണം കൊടുത്ത് , അദ്ദേഹം അപ്പോഴും കയ്യിൽ കരുതിയിരുന്ന ആ ഒറ്റരൂപകളും നാണയത്തുട്ടുകളും ആ കൈകളിൽ തന്നെ തിരിച്ചേൽപ്പിച്ച് ബാക്കി കിട്ടിയ പണം കൂടി ആ പോക്കാട്ടിലിട്ട് , എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഇടയ്ക്കിടെ ബിരിയാണി പൊതികളിലേക്കു നോക്കി തിരക്കുപിടിച്ച നിൽക്കുന്ന ആ കുഞ്ഞു മോളുടെ തലയിൽ തഴുകി അവരെ യാത്രയാകുമ്പോൾ എന്റെയും ഉള്ളിൽ വിശപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത് . രാജ്യ രാജ്യാന്തരങ്ങൾ മാറിയാലും പിന്നെയും അവശേഷിക്കുന്ന വയറിന്റെ പൊള്ളുന്ന വിശപ്പ് ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...