Thursday, October 24, 2019

സ്നേഹത്തിന്റെ സഹജീവിത്വം ...!!!

സ്നേഹത്തിന്റെ സഹജീവിത്വം ...!!!
.
കഴുത്തിൽ നുകം വെച്ച് രണ്ടു കാളകളെ അല്ലെങ്കിൽ രണ്ടു പോത്തുകളെ കൂട്ടിക്കെട്ടി നുകത്തിൽ നിന്നും നീട്ടി എടുക്കുന്ന രണ്ടു കയറുകളിൽ വലിയതായ കമ്പക്കയറിൽ കുട്ടയും ചെറുതായ തുമ്പിക്കയറിൽ തുമ്പിയും കെട്ടി തലക്കുമേലെ വട്ടിലൂടെ കമ്പക്കയറും താഴെ ഉരുളിലൂടെ തുമ്പിക്കയറും കിണറ്റിലേക്കിറക്കി കമ്പക്കയറിൽ കയറിയിരുന്ന് തുമ്പിക്കയർ പിടിച്ച് തേക്കു ചാലിലൂടെ കാളകളെ നീട്ടി നടത്തിയായിരുന്നു അന്നൊക്കെ പറമ്പിലേക്കുള്ള വെള്ളം തേവൽ ...!
.
ഒരിക്കലും വറ്റാത്ത ഒരു അടുക്കളക്കിണറും പിന്നെ പറമ്പിന്റെ അങ്ങേ അറ്റത്തു ഒരു കുട്ടിക്കുളവുമാണ് തറവാട്ടിൽ ഉണ്ടായിരുന്നത് . അറ്റ വേനലിൽ പോലും വറ്റാത്ത അവ രണ്ടിലും നിന്നും വീട്ടിലേക്കും അയൽ വീടുകളിലേക്കും ഉള്ള ആവശ്യം കഴിഞ്ഞ് പിന്നെ പറമ്പിൽ തേവാനും ആവശ്യമായ മുഴുവൻ വെള്ളവും ഒരു മഴക്കുഴിയോ മഴവെള്ള സംഭരണിയോ കിണർ റീചാർജ് ചെയ്യലോ ഒന്നുമില്ലാതെ തന്നെ എപ്പോഴും ഉണ്ടായിരുന്നു എന്നത് ഇന്നും വലിയ അത്ഭുതം തന്നെ ...!
.
കാലത്ത് അഞ്ചു മണിയോടടുത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ തേക്കുകാരനെത്തും തന്റെ മക്കളെപ്പോലെ കരുതി സ്നേഹിക്കുന്ന ആ കാളകളെയും കൊണ്ട് . വന്നപാടെ അച്ഛമ്മ കരുതിവച്ചിരിക്കുന്ന തലേന്നത്തെ ഭക്ഷണബാക്കിയും ഒക്കെ കൂട്ടിയുള്ള വെള്ളം കുടിപ്പിക്കും . എന്നിട്ടാണ് തേക്കു തുടങ്ങുക . അപ്പോഴേക്കും വല്യമ്മയും ചെറിയമ്മയുമൊക്കെ ഉണർന്നെണീറ്റെത്തും . കൂടെ ഓരോരുത്തരായി മറ്റുള്ളവരും പിന്നാലെ കുട്ടികളും . വല്യമ്മയാണ് വെള്ളം തിരിക്കാൻ പോവുക . നോക്കിയാൽ കാണാത്ത പറമ്പിലെ കഴുങ്ങിനും തെങ്ങിനും വാഴക്കും പച്ചക്കറികൾക്കും ഒക്കെ ആവശ്യംപോലെ വെള്ളം എത്തിക്കാൻ ...!
.
വെള്ളം ഒഴുകുന്ന വലിയ ചാലുകൾക്കു ചുറ്റും ചെറു ചെടികളാണ് നിറയെ വെക്കാറ് . ചീര, ചേന , ചേമ്പ് തുടങ്ങി കാവുത്തും കിഴങ്ങും മഞ്ഞളും ഇഞ്ചിയും ഒക്കെയും ഉണ്ടാകും ഇടയ്ക്കിടെ . കൂടാതെ നാട്ടുമരുന്നുകളും ധാരാളമായി . വെള്ളം ഒഴുകുന്ന വലിയ ചാലിലൂടെ , ഒരു കുഞ്ഞു കൈക്കോട്ടുമായി ചാലുപോട്ടാതെ ശ്രദ്ധിച്ചു നടന്ന് ഈ ചെറുവക ചെടികൾക്കൊക്കെ കാലുകൊണ്ട് വെള്ളം തെക്കി തേവലാണ് ഞങ്ങൾ കുട്ടികളുടെ പണി ...!
.
വെള്ളം തേവുന്ന വലിയ ഇരുമ്പുകൊട്ടയിലൂടെ ചിലപ്പോഴൊക്കെ ചെറുമീനുകളും കയറിവരും . അവയെ നോക്കിപ്പിടിച്ച് തിരികെ കുളത്തിലോ കിണറ്റിലോ കൊണ്ടുപോയിടലും ഞങ്ങൾ കുട്ടികളുടെ പണിതന്നെ . അതുമാത്രം പക്ഷെ ഏറെ ശുഷ്കാന്തിയോടെയാണ് ഞങ്ങൾ കൈകാര്യം ചെയ്തിരുന്നത് അപ്പോഴൊക്കെ . തിരിക്കാൻ പോകുന്നതിനു കൂലിയായി അടക്ക പറിക്കുമ്പോൾ ഞങ്ങൾക്കും മിഠായിവാങ്ങാനുള്ള പൈസ അച്ഛമ്മ തരാറുള്ളത് ഈ പണികൾക്കുള്ള പ്രചോദനവുമായിരുന്നു അന്നൊക്കെ ...!
.
വീട്ടുകാരുടെ ഒരുവിധമുള്ള തുണികഴുകലും പാത്രം കഴുകലും മറ്റു തുടക്കലും നനക്കലും ഒക്കെയും നടന്നിരുന്നതും ഈ തേക്കിന്റെ സമയത്തുതന്നെയായിരുന്നു . കുട്ടികളുടെ കുളിയും കളികളും കൂടിയും അക്കൂട്ടത്തിൽ നടക്കും . വെള്ളം ചാലിലൂടെ ഒഴുകി പോകുന്നതിനു മുൻപ് കിണറ്റിൽ നിന്നും വന്നു വീഴുന്ന ഒരു കുഞ്ഞു കൊട്ടത്തളമുണ്ട് . അവിടെയാണ് ഈ കലാപരിപാടികളൊക്കെ നടക്കാറുള്ളത് . കൂട്ടുകുടുംബമായതിനാൽ വീട്ടുകാർക്കിടയിലെ കുഞ്ഞു അലോസരങ്ങൾക്കും കുട്ടികളുടെ ചെറിയ അടിപിടികൾക്കും വേദിയാകാറുള്ളതും ഇവിടം തന്നെ ...!
.
തേക്കിനിടയിൽ തേക്കുകാരന് ചായയും കൊണ്ട് ചെറിയമ്മയോ മറ്റോ വരുമ്പോൾ കിട്ടുന്ന ഇടവേള ഞങ്ങൾ തേക്ക് പ്രാക്റ്റീസ് നടത്താൻ ഉപയോഗിക്കാറുണ്ടെങ്കിലും സ്നേഹമുള്ള ആ പോത്തുകൾ ഞങ്ങളുടെ പരീക്ഷണങ്ങൾക്കും നിന്ന് തരാറുള്ളത് ഏറെ ക്ഷമയോടെത്തന്നെ . തേക്ക് കഴിഞ്ഞ് തേക്കുകാരൻ കാളകളെയും കുളിപ്പിച്ച് വെള്ളം കുടിപ്പിച്ച് തിരികെ കൊടുപോകുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കും എന്നും ....!
.
ചിലദിവസങ്ങളിൽ കാളകൾക്കോ പോത്തുകൾക്കോ ഒന്നിന് വയ്യാതായാൽ അവയിലൊന്നിന് പകരമായി ആ തേക്കുകാരൻ തന്നെ നുകത്തിൽ മറ്റേ കാളക്കൊപ്പം നുകം വലിക്കാൻ നിൽക്കാറുള്ളത് അവയെ തന്റെ മക്കളെ പോലെ സ്നേഹിക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെയെന്ന് ഞങ്ങൾക്കും നന്നായറിയാം . . പശുവും പോത്തുമൊക്കെയും ഒരു രാഷ്ട്രീയ ആയുധമാകുന്നതിനും എത്രയോമുന്നേ സഹജീവികളെ സ്നേഹിക്കുന്നത് എങ്ങിനെയെന്ന് നമ്മളെ പഠിപ്പിക്കുന്ന അത്തരം ആളുകളുടെ കൂടി ഓർമ്മകളുടെ മുന്നിൽ പ്രണാമത്തോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...