Saturday, September 28, 2019

ഒന്ന് ചാരിയിരിക്കാൻ ....!!!

ഒന്ന് ചാരിയിരിക്കാൻ ....!!!
.
എപ്പോഴെങ്കിലും അങ്ങിനെയൊരവസരമുണ്ടാവുകയാണെങ്കിൽ പോലും തിരിച്ചു ചെല്ലുമ്പോൾ ആ ചാരുകസേര അവിടെ അങ്ങിനെയുണ്ടാവില്ലെന്ന് എനിക്ക് നന്നായറിയാം . യൂണിഫോം തുണിയിൽ ബാക്കി വരുന്ന കാക്കി കൊണ്ടടിപ്പിച്ച ആ തുണികൊണ്ടുള്ള ചാരുകസേരക്ക് എത്ര കഴുകിയാലും പോകാത്ത പൊള്ളുന്ന വിയർപ്പുമണമുണ്ടായിരുന്നു എപ്പോഴും . നല്ല നാടൻ വാറ്റുചാരായതിന്റെയും ബീഡിയുടെയും കത്തിത്തീർന്ന മണങ്ങൾക്കൊപ്പം ഒട്ടും വാസനമങ്ങാതെ ആ വിയര്പ്പുമണവും ...!
.
ആശങ്കകളും ആകുലതകളും ആവോളമുണ്ടായിട്ടും ആവേശത്തിനൊട്ടും കുറവില്ലാത്ത , കരുത്തിന്റെ പ്രതീക്ഷയുടെ , ഒപ്പം ആശ്വാസത്തിന്റെയും പ്രതീകമായി അങ്ങിനെയൊരു ചാരുകസേര ആ ഉമ്മറത്തിന് എന്നുമൊരലങ്കാരം തന്നെയായിരുന്നു . ..!
.
ഒരു തൂക്കുപാത്രം നിറയെ ചായയും ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും പിന്നെ അന്നത്തെ ദിന പത്രവുമായി മുകളിൽ മുഷിഞ്ഞുതുടങ്ങിയൊരു തോർത്തുമുണ്ടുമിട്ട് ആ ചാരുകസേര അവിടെ കാത്തിരുന്നിരുന്നത് എന്നുമൊരു കാവലാളായിട്ടുമായിരുന്നു എന്ന് , ഇന്ന് ഒരു കാലചക്രത്തിനിപ്പുറം അങ്ങിനെയൊരു ചാരുകസേരയിലല്ലെങ്കിലുമുള്ള ഒരിരിപ്പിടത്തിലിരിക്കുമ്പോൾ ഞാനുമോർക്കുന്നു ...!
.
ഉമ്മറത്തിണ്ണയിൽ ഒപ്പമിരുത്തുന്നവരിൽ വേർതിരിവില്ലാതിരുന്നിരുന്നതിന്റെ അർത്ഥം ഇന്നത്തെ അസമത്വ - അസിഹിഷ്ണുതാ വാദങ്ങൾക്കും മേലെയായിരുന്നു എന്നത് ആ ചെറിയൊരു ചാരുകസേര പഠിപ്പിച്ച വലിയ പാടങ്ങളിലൊന്ന് . ഒപ്പം ഇലയിട്ടുണ്ടെഴുന്നേൽക്കുമ്പോൾ എന്നും വിളമ്പിയതിന്റെയൊക്കെയും നേർപകുതി ഭക്ഷണം ബാക്കിവെച്ചെഴുന്നേൽക്കുന്നത് വിശപ്പിന് അകത്തളത്തിലും അവകാശികളുണ്ടാകാമെന്ന തിരിച്ചറിവും ഓർമ്മപ്പെടുത്തലുമാണെന്ന പാഠവും വളരെ വലുതുതന്നെ ...!
.
\മുറ്റത്തെ പേരക്കമ്പിനും ഈർക്കിൽ തുമ്പിനുമൊക്കെ അതേ തിരിച്ചറിവുകളുടെ നൊമ്പരപ്പെടുത്തുന്ന ചൂടായിരുന്നെന്ന് കാലങ്ങൾക്കിപ്പുറം ഇന്ന് ഓർമ്മിച്ചെടുക്കുമ്പോൾ നഷ്ടബോധത്തെക്കാൾ സംതൃപ്തിതന്നെയാണ് ബാക്കിനൽകുന്നത് . ആ വലിയ പാഠങ്ങൾക്ക് , മഹത്തരമായ ആ അനുഭവങ്ങൾക്ക് , എല്ലാറ്റിനും മീതെ, പവിത്രമായ ആ ബന്ധത്തിന് പൊടിയും അഴുക്കും പൊട്ടലുകളുമൊക്കെ ഏറെയുള്ളതാണെങ്കിലും അങ്ങിനെയൊരു ചാരുകസേര എന്റെ ഉമ്മറത്തും ഉണ്ടായിരുന്നെങ്കിലെന്ന പ്രാർത്ഥനയോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, September 25, 2019

പ്രണയമേ, നിന്നെ .... !!!

പ്രണയമേ, നിന്നെ .... !!!
.
തന്റെ പ്രണയം തനിക്ക് തിരിച്ചു തരണമെന്ന വിലയേറിയ ആവശ്യവുമായി അവൾ ചേർന്ന് നിന്നത് അവന്റെ ചുണ്ടുകൾക്ക് തൊട്ടു താഴെയാണ് . ചുണ്ടുകൾക്ക് തൊട്ടു താഴെ എന്നത് ചിലപ്പോൾ ചുണ്ടുകള്ക്കിടയിലെന്ന് തിരുത്തി വായിക്കേണ്ടിയും വന്നേക്കാം ....!
.
നഷ്ടപ്പെടലിന്റെ അങ്ങേത്തലക്കൽ നിന്നും തിരിച്ചുപിടിച്ചുകൊണ്ടുവരുന്ന ജീവന്റെ ആദ്യ കണികപോലെ അത്രയും പവിത്രമായി തന്നെയാണ് അവളുടെ പ്രണയവും . ഓരോ നിശ്വാസത്തിലും ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന മഹത്തരമായ പ്രണയം എന്നൊക്കെ പറഞ്ഞാൽ അതൊക്കെയും വെറും അതിശയോക്തി മാത്രമാകാത്ത അത്രയും ബൃഹത്തായ അനശ്വര പ്രണയം ...!
.
ഒരിക്കലും അറ്റം കാണാത്ത മനസ്സിന്റെ മുഴുവൻ ആഴങ്ങളിൽ നിന്നും ഒരിക്കൽ മാത്രം ഒരു മിന്നായം പോലെ കണ്ടുനിറഞ്ഞ അവന്റെ കണ്ണുകളിലേക്കുള്ള ദൂരമത്രയും ഒറ്റയ്ക്ക് നടന്നു കയറി , വടക്കൻപാട്ട് സിനിമകളിലെ ഉണ്ണിയാർച്ചയെ വെല്ലും വിധം അവിടെയൊരു സിംഹാസനവും വലിച്ചിട്ട് അതിൽ കയറി കാലിന്മേൽ കാലും കയറ്റിവെച്ചിരുന്ന് ആരവിടെ എന്ന് ഉറച്ച ഉച്ചത്തിൽ ആജ്ഞാപിക്കാവുന്നത്രയും ആധികാരികമായ പ്രണയം ...!
.
അവൾ, അവൾ മാത്രമാകുന്നതും അവൾതന്നെ അവനാകുന്നതും അവളിൽ മറ്റുള്ളവർ അവരവരിലേക്ക് കൊതിയോടെ തിരിഞ്ഞുനോക്കാൻ വെമ്പുന്നതും , എപ്പോഴും എല്ലാവരെയും അസൂയപ്പെടുത്തുന്ന അവളിലെ അവളുടെ ആ പ്രണയം തന്നെ . ഒളിയമ്പുകൾക്കും , കുറ്റപ്പെടുത്തലുകലുകൾക്കും , മുന്നറിയിപ്പുകൾക്കും വഴിമരുന്നിട്ടുകൊണ്ട് , സ്വന്തമെന്ന അഭിനയവുമായി സ്വയംസഹായികളായി പലരെയും കൂടെ കൂട്ടാൻമാത്രവും ശക്തമായ പ്രണയം ..!
.
അവന്റെ ചുണ്ടുകളുടെ വിശാലതയിൽ അവൾ തന്റെ ആവശ്യവുമായി നിൽക്കുകയും ഇരിക്കുകയും കിടക്കുകയും പിന്നെയും നിൽക്കുകയും ഒക്കെ ചെയ്യുമ്പോൾ അവന്റെ മൂക്കുകൾ ഇടയ്ക്കിടെ ചുവക്കുന്നുണ്ടായിരുന്നു . മറ്റുചിലപ്പോൾ അവളുടെ അടിവയറ്റിൽ വിരിയുന്ന താമരയിതളുകളുടെ വാസനയേറ്റാകാം അവന്റെ ചെവികൾ കൂർത്തുപോവുകയും ചെയ്തിരുന്നു . പക്ഷെ അപ്പോഴൊക്കെയും അവളുടെ കാൽ വിരലുകളിലൂടെ ആവേശപൂർവ്വം ഊർന്നിറങ്ങിയിരുന്ന ഓരോ വിയർപ്പുതുള്ളിയും അവൻ തന്റെ മുഴുവൻ സ്നേഹത്തോടെയും മുത്തിയെടുക്കാൻ ഒട്ടും മറന്നിരുന്നില്ല ...!
.
ഓരോ പകലിന്റെ കുളിരിലും ഓരോ രാത്രിയുടെ തളിർമ്മയിലും അവനിലേക്കുള്ള യാത്രയിൽ നിന്നുള്ള യാത്രകളിലൊക്കെയും അവളെ അവളാക്കുന്ന അല്ലെങ്കിൽ അവളെ അവൻ തന്നെയാക്കുന്ന അവളുടെ സ്വന്തം പ്രണയമാണ് അവളിപ്പോൾ പിന്നെയും തിരിച്ചു ചോദിക്കുന്നത് .അവൾ അവൻതന്നെയാകവേ , അവളുടെ പ്രണയം അവന്റേതുമാകവേ അതെങ്ങനെയാണ് അവനവൾക്കു കൊടുക്കാനോ എടുക്കാനോ ആവുക .. അല്ലെങ്കിൽ അവൾ ജീവിച്ചിരിക്കുന്നിടത്തുനിന്നും പിന്നെയും ജീവിക്കുന്നിടം വരെയും തന്റെ പ്രണയവും ഉണ്ടാകുമെന്ന അവന്റെ വാക്കുകൾക്കും മേലെയായി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, September 4, 2019

വിശപ്പ് ...!!!

വിശപ്പ് ...!!!
.
വിശപ്പാണ് സത്യം
ഏറ്റവും ശക്തമായ
വികാരവും ...!
.
ദാരിദ്ര്യമാണ്
യാഥാർഥ്യം
ഏറ്റവും വലിയ
ദുഖവും ...!
.
എന്നിട്ടും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...