Tuesday, May 15, 2018

ഭയപ്പെടേണ്ട വിശപ്പുകൾ ...!!!

ഭയപ്പെടേണ്ട വിശപ്പുകൾ ...!!!
.
നാക്കിലയിൽ നെയ്പായസവും വാങ്ങി, തിരക്കൊഴിഞ്ഞ ഒരു കൽത്തൂണിന്റെ മറവിൽ മേൽമുണ്ട് വിരിച്ച് വിശാലമായിരുന്ന് ചൂണ്ടുവിരൽകൊണ്ടു മെല്ലെ പായസം തോണ്ടിയെടുത്ത് വായിലേക്ക് വെക്കാൻ തുടങ്ങുമ്പോഴാണ് തൂണിനപ്പുറത്തുനിന്നും ആ കൈകൾ നീണ്ടു വന്നത് . തനിക്കും വിശക്കുന്നെന്നും പറഞ്ഞുകൊണ്ട് . ഒട്ടൊരു സന്തോഷത്തോടെ, ഇരിക്കുന്നതിൽ ഒരു ഭാഗം മാറ്റിയിട്ട് മൂപ്പർക്കും സ്ഥലമൊരുക്കി നാക്കില മൂപ്പർക്ക് നേരെയും നീട്ടി അടുത്തിരുത്തിയപ്പോൾ സന്തോഷത്തോടെ ഇലയുടെ മറ്റേ അറ്റത്തു നിന്നും മൂപ്പരും മെല്ലെ തന്റെ ചൂണ്ടുവിരൽകൊണ്ട് പായസം തോണ്ടിയെടുത്തു നക്കി തിന്നാൻ തുടങ്ങി ...!
.
എനിക്ക് മാത്രമായി വാങ്ങിയതുകൊണ്ട് കുറച്ചു മാത്രം ഉണ്ടായിരുന്ന പായസം വേഗം തീർന്നപ്പോൾ ഞാൻ പറഞ്ഞു കുറച്ചുകൂടി വാങ്ങി വരാമെന്ന് . സാധാരണയിൽ മൂപ്പരതു സമ്മതിക്കാറില്ലെങ്കിലും അപ്പൊഴെന്തോ വേഗം പോയി വരൻ പറഞ്ഞ് എന്നെ പറഞ്ഞയച്ചു . രണ്ടാമതും പായസം വാങ്ങി ഞാൻ അവിടെയെത്തിയപ്പോൾ മൂപ്പരവിടെ ഇരുന്ന് മെല്ലെ ഓടക്കുഴൽ വായിക്കുകയായിരുന്നു . പതിവിനു വിപരീതമായി ആ രാഗത്തിനു അപ്പോഴൊരു ശോകഭാവം വന്നത് ഞാൻ അപ്പോൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എങ്കിലും പ്രത്യേകിച്ചൊന്നും ചോദിച്ചില്ല ...!
.
പായസം കഴിച്ചു കഴിഞ്ഞ് , ഇരുന്നിരുന്ന മുണ്ടിൽ കൈ തുടച്ച് മൂപ്പർക്ക് നേരെ മുണ്ട് നീട്ടിയപ്പോൾ എന്റെ അതെ മുണ്ടിൽ തന്നെ കൈ തുടച്ച് മൂപ്പരും ചാരിയിരുന്ന് വീണ്ടും ഓടക്കുഴൽ വായന തുടർന്നു . ഞാൻ ശരിക്കൊന്ന് ചാരിയിരുന്നപ്പോൾ മൂപ്പരുടെ മുഖത്തേക്കൊന്നു നോക്കി . ഞാൻ നോക്കുന്നത് കണ്ട് മൂപ്പരും എന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി . പിന്നെ ഒരു ചിരിയോടെ എന്നെയൊന്ന് ചേർത്തുപിടിച്ച് ഒന്നുമില്ലെടോ എന്ന മട്ടിൽ ഒരു ദീർഘ നിശ്വാസം വിട്ടു ....!
.
തൂണുകളിൽ അങ്ങിങ്ങായി പറന്നുവന്നിരിക്കുന്ന പ്രാവുകളുടെ കുറുകലും , തന്നെ തന്നെയും മറ്റുള്ളവരെയും തിക്കിത്തിരക്കി എന്തൊക്കെയോ എടുത്തുവെച്ചത് എടുത്തുപോകാനെന്ന പോലെ ഓടിപ്പോകുന്ന കാലടികളും കുറച്ചുനേരം നിശബ്ദമായി നോക്കിയിരിക്കെ മൂപ്പർ ഒരു ദീർഘനിശ്വാസത്തോടെ കുറച്ചു ശക്തമായി എന്നെ വീണ്ടുമൊന്നു ചേർത്തുപിടിച്ചു . പക്ഷെ അപ്പോഴത്തെ ആ പിടുത്തത്തിൽ എനിക്കനുഭവിച്ചത് നേരത്തെ ആ ഓടക്കുഴൽ വായനയിൽ നിഴൽനിന്ന നിന്ന വേദനയുടെ ബാക്കി തന്നെയായിരുന്നു എന്നത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി ....!
.
ചേർത്തുപിടിച്ചിരുന്നപ്പോൾ ഞാൻ മൂപ്പരെ നന്നായൊന്നുകൂടി നോക്കി . അന്നാദ്യമായി കഴുത്തിലെ ആ തുളസീമാലയ്ക്ക് കുറേശ്ശേ വാട്ടമുള്ളതുപോലെ . ഉടുത്തിരുന്ന ആ മഞ്ഞപ്പട്ടിനു കുറേശ്ശേ നിറം മങ്ങൽ പോലെ . ആഭരണങ്ങളിൽ പലതും ഇല്ലാത്ത പോലെ . ആ ദേഹത്തിന് പതിവിൽ കൂടുതൽ ഉഷ്ണമുള്ളതുപോലെയും അനുഭവപ്പെട്ടപ്പോൾ ഞാൻ വേദനയോടെ ആ കണ്ണുകളിലേക്കു നോക്കി . പതിവ് കുസൃതിച്ചിരിക്കു പകരം അപ്പോഴവിടെ നിഴലിച്ചത് നിർവ്വികാരതയായിരുന്നു . പെട്ടെന്ന് എന്റെ കണ്ണ് നിറഞ്ഞതു തുടച്ചുകൊണ്ട് ആ പഴയ കുസൃതിച്ചിരി വീണ്ടെടുക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട് മൂപ്പർ, തനികിനിയും വിശപ്പുമാറിയില്ല നീ പോയി കുറച്ചു പാൽപായസം കൂടി വാങ്ങി വാ എന്ന് പറഞ്ഞത് എന്നിൽ ഭയമാണ് സൃഷ്ടിച്ചത് അപ്പോൾ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

3 comments:

Sivananda said...

മൂപ്പര്‍ ഇടയ്ക്കിടെ സുരേഷ് എന്ന ഭക്തനിലൂടെ (അതോ ഭക്തന്‍ മൂപ്പരിലൂടെയോ ??? ) ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടല്ലോ.. എന്തായാലും ഇഷ്ടമായി ദൈവവുമായുള്ള ഈ സംവാദം ..:):)

Cv Thankappan said...

ആശംസകള്‍

Sarovaram said...


മൂപ്പരിൽ പ്രതിഫലിക്കുന്നത് നമ്മുടെ തന്നെ പ്രതിച്ഛായ അല്ലെ ?

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...