Sunday, January 15, 2017

യക്ഷി ...!!!

യക്ഷി ...!!!
.
ശുക്ലത്തിന്റെ മണമാണ് യക്ഷികൾക്കെന്ന് അയാൾ എപ്പോഴും അവനെ പറഞ്ഞു പേടിപ്പിക്കുമ്പോഴെല്ലാം അവൻ മുഴുവനായും ഭയചകിതനാകുമായിരുന്നു . ഒരു കൊച്ചു കുട്ടിയെപ്പോലെ . അടുത്തുള്ള ആളുടെ ധൈര്യത്തിലേക്കവൻ ഒരു നാണവുമില്ലാതെ കൈപിടിച്ച് കയറുമായിരുന്നു അപ്പോഴൊക്കെയും . എന്നിട്ടും, അവൻ എപ്പോഴും ശരീരത്തിന്റെ ചൂടുള്ള ആ മണം ആസ്വദിച്ചു , അനുഭവിച്ചു , ആവോളം . തന്റെ രക്തത്തിനും മാംസത്തിനും വേണ്ടി കൊതിച്ചെത്തുന്ന യക്ഷിയെ പേടിച്ചാണെങ്കിലും ...!
.
തങ്ങളുടെ സൗന്ദര്യത്തിൽ മറ്റുള്ളവരെ ആവാഹിച്ചു കെണിയിൽപെടുത്തി കൊണ്ടുപോകുമെന്ന് അയാൾ അവന് യക്ഷികളെക്കുറിച്ചു മുന്നറിയിപ്പുനൽകി . അവരുടെ ചൂടും ചൂരും മാറിടത്തിന്റെ നനവിൽ മനസ്സുപോലും നിശ്ചലമാക്കാനുള്ള കഴിവും അയാൾ അവന് ഉപേദശിച്ചുകൊടുത്തു . അതൊക്കെയുമോർത്ത്‌ വെളുത്ത വസ്ത്രവും അഴിച്ചിട്ടമുടിയും കൂർത്ത ദ്രംഷ്ടകളുമായി രക്തം കൊതിച്ചെത്തുന്ന യക്ഷികളെപ്പേടിച്ച അവൻ രാത്രികളിൽ ഉറങ്ങാതിരുന്നു . ഉച്ചകളിൽ വിജനതകളിൽ വഴിനടക്കാതിരുന്നു ....!
.
ആഗ്രഹം സഫലമാകാതെ കൊലചെയ്യപെടുന്ന ശുദ്ധാത്മാക്കളാണ് യക്ഷികളായി പുനരവതരിക്കുക എന്നയാൾ പറഞ്ഞതിൽ അവന് അതിശയം തോന്നി . മരണം ഒരു നിശ്ചലതയാണെന്നിരിക്കെ , മരണം ഒരു ശാശ്വതികതയാണെന്നിരിക്കെ പിന്നെന്തിനവർ പുനരവതരിക്കണം എന്നത് അവനിൽ ചോദ്യമായി അവശേഷിച്ചു . ആത്മാക്കൾ എന്തിനാണ് പ്രതികാരത്തിന്റെ ഭാണ്ഡം പേറുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായുമില്ല ....!
.
പിന്നെപ്പിന്നെ അവനാമണം അന്യമല്ലാതായി തീരുന്നത് ഒരു വേദനയോടെ അവൻ തിരിച്ചറിഞ്ഞു . നടവഴികൾ കയറി ഇടവഴികൾ താണ്ടി ഉമ്മറപ്പടിയും കടന്ന് അകത്തളത്തിലേക്കും വ്യാപിക്കുന്ന ആ മണം ബാന്ധവങ്ങളുടെ ബന്ധങ്ങൾക്കപ്പുറം സ്വരക്തത്തിൽ തന്നയും രുചി യാകുന്നത് അവനെ പേടിപ്പിക്കുകതന്നെചെയ്തു . അമ്മിഞ്ഞപ്പാലിന്റെ അമൃതത്വത്തിൽ പോലും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Wednesday, January 4, 2017

ഉൽപ്രേക്ഷം ...!!!

ഉൽപ്രേക്ഷം ...!!!
.
എന്റെ ഇരയെ നീ മോചിപ്പിക്കുമ്പോൾ നീയൊരു കൊലപാതകികൂടിയാവുകയാണ് ചെയ്യുന്നതെന്ന് അവൾ പറഞ്ഞപ്പോൾ അയാൾ അവളെ പുച്ഛിച്ചു തള്ളി . ഒഴുക്കു നിലച്ച ഒരു നദിയുടെ ദീനരോദനമെന്നയാൾ കളിയാക്കി . പിന്നെ പതിവ് പുഛച്ചിരിയോടെ , അഴിച്ചെടുത്ത അവളുടെ പാവടച്ചരടിൽ തന്റെ കത്തുന്ന ചുരുട്ട് കുത്തിക്കെടുത്തി . അയാൾ എഴുന്നേൽക്കുകയായിരുന്നു . സ്വയം പരിഹാസത്തിന്റെ , ദുരഭിമാനത്തിന്റെ , അഹങ്കാരത്തിന്റെ മുഖംമൂടിയുമണിഞ്ഞുകൊണ്ട് .
.
അന്നം വിഷമാകുന്നത് അത് വിളമ്പുന്നവരുടെ മനസ്സിലെ വിഷം അതിലേക്ക് കലരുമ്പോഴാണെന്ന് അവളാണ് അയാളെ പഠിപ്പിച്ചത് . ആങ്ങളയും അച്ഛനും പുരുഷനാകുന്നത് പെണ്ണ് സ്വയം മകളോ പെങ്ങളോ ആകാതാകുമ്പോഴാണെന്നും അവൾതന്നെയാണ് അയാളോട് പറഞ്ഞിരുന്നത് . എന്നിട്ടും അവൾക്കയാൾ മാത്രം ആരുമായില്ല എന്നതും അയാൾക്കവൾ എല്ലാമായി എന്നതും ആശ്ചര്യം തന്നെ .
.
വഴിവക്കിൽ എപ്പോഴും കാണാറുള്ള എട്ടുവയസ്സോളം പ്രായമുള്ള ആ പെൺകുട്ടി അയാൾക്കപ്പോഴേക്കും പരിചിതയായിരുന്നു . ഒരിക്കലും ഒരു പുഞ്ചിരിയുടെ അടുപ്പം പോലുമുണ്ടായിട്ടില്ലെങ്കിലും അയാൾക്കവൾ മുജ്ജന്മ പുണ്ണ്യം പോലെയായിരുന്നു . കവി ഭാവനയിലെയെന്നപോലെ പിറക്കാതെപോയ മകൾ . അന്നും പതിവുപോലെ അവളെക്കണ്ടതും അയാൾ മടിക്കാതെ അന്നാദ്യമായി അവൾക്കടുത്തേക്ക് നടന്നു . കടം വാങ്ങിയ ഒരു പുഞ്ചിരിയും മുഖത്തെടുത്തുവെച്ചുകൊണ്ട് . എന്നാൽ അയാൾ അവളുടെ അടുത്തെത്തിയതും അവൾ അവളുടെ മാറ് അയാൾക്കുമുന്നിൽ പക്ഷെ മറച്ചുപിടിച്ചത് അയാളെ മുറിവേൽപ്പിച്ചു . ഹൃദയത്തിലേക്കുള്ള ആഴത്തിലുള്ള വലിയ മുറിവ് .
..
പിന്നെയും ബാക്കിയാകുന്ന ചിന്തകൾ വിശപ്പിന്റേതു തന്നെ . ചിതറിത്തെറിച്ചും വിഹ്വലപ്പെട്ടും പരിതപിച്ചും ഒക്കെയായി ..... ഹൃദയത്തിന്റെ , മനസ്സിന്റെ ശരീരത്തിന്റെ പിന്നെ ഏറ്റവും ഒടുവിലായി വയറിന്റെയും . അല്ലെങ്കിൽ അതും അവൾ പറയുംപോലെ വയറിന്റേതിൽ നിന്നും തുടങ്ങുകയുമാകാം . ഇഷ്ടംപോലെയുള്ളതും ഒട്ടുമില്ലാത്തതുമായ നിസ്വാർത്ഥമായ വിശപ്പ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, December 17, 2016

രാജാവ് നഗ്നനാണ് ...!!!

രാജാവ് നഗ്നനാണ് ...!!!
.
അയ്യേ ... ഈ രാജാവ് വസ്ത്രം ധരിച്ചിട്ടില്ലാ ....! രാജാവ് നഗ്നനാണ് ...... ! പട്ടുകോണകത്തിനിടയിലൂടെ തന്റെ കുഞ്ഞുമണിയും തിരുപ്പിടിപ്പിച്ചുകൊണ്ടു ആ കൊച്ചുകുട്ടി ആളുകൾക്കിടയിൽനിന്നും അങ്ങിനെ ഉറക്കെ വിളിച്ചുപറഞ്ഞതുകേട്ട് എല്ലാവരും സ്തബ്ധരായി . ഘോഷയാത്രകൾ നിശ്ചലമായി . കാവലാളുകൾ പരിഭാന്തരായി . ഉദ്യോഗസ്ഥ വൃന്ദം ഞെട്ടിയിരുന്നു , പരിചാരകർ പരക്കം പാഞ്ഞു ....!
.
ഒരുകയ്യിലെ കോലുമുട്ടായിയും നൊട്ടിനുണഞ്‌ മറുകൈകൊണ്ട് തന്റെ പട്ടുകോണകത്തിനിടയിലൂടെ പുറത്തെടുത്ത കുഞ്ഞുമണിയിലെ തിരുപ്പിടുത്തം വിടുവിക്കാതെ ആൾക്കൂട്ടത്തിനിടയിൽ ഒതുങ്ങിനിന്നിരുന്ന തന്റെ അമ്മയുടെ പുറകിലേക്ക് ഓടിമാറുന്നതിനിടയിലും അവൻ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത് രാജാവ് വസ്ത്രം ധരിച്ചിട്ടില്ല എന്നതുതന്നെയായിരുന്നു ....!
.
ഉഗ്രപ്രതാപിയാണ് രാജാവ് . വീരശൂര പരാക്രമി . ധീരോദാത്തൻ , ദയാലു , പ്രജാതത്പരൻ , ആദർശധീരൻ ,ലോക ജേതാവ് , മഹാരാജാവ് ....! അയൽരാജ്യങ്ങൾക്കിടയിൽ മാത്രമല്ല വിദൂര ദേശങ്ങളിൽ പോലും മഹാരാജാവിന് ബഹുമാനവും സ്വീകാര്യതയും ഏറെയാണുതാനും . പ്രജാ ക്ഷേമ താത്പര്യാർത്ഥം വേഷപ്രഛന്നനായി പോലും നാടുനീളെ സഞ്ചരിച്ചുകൊണ്ട് ജനഹിതം നടപ്പിലാക്കുന്ന ജനാതിപത്യ വാദി .... !
.
രാജാവിന്റെ ഓരോ കാര്യങ്ങളും നോക്കി കൃത്യതയോടെ നടപ്പിലാക്കാൻ അനുചരരും പരിചാരകരും അനവധി . വലുതും ചെറുതുമാണെങ്കിലും പദ്ധതികൾ തയ്യാറാക്കി കൃത്യതയോടെ നടപ്പിലാക്കാനുള്ള കഴിവുള്ള ഉദ്യോഗസ്ഥരും ഏറെ . രാജാവിനെക്കുറിച് ആർക്കും എതിരഭിപ്രായമില്ല , സുന്ദരനും സുമുഖനും മാത്രമല്ല രാജാവ്, പരമ കാരുണ്യവാനുമാണെന്ന് ഏവർക്കും അറിയുകയും ചെയ്യാം . ഇനിയും ഒരു നൂറുവര്ഷംകൂടി ഇതേ രീതിയിൽ ഭരണം നടത്താൻ രാജാവിന് കഴിയട്ടെ എന്ന് പ്രജകൾ പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എപ്പോഴും ...!
.
എന്നിട്ടും രാജാവ് ഇപ്പോൾ നഗ്നനാണ് , ഞാനും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, November 13, 2016

കാഴ്ചക്കുമേലെ ...!!!

കാഴ്ചക്കുമേലെ ...!!!
.
നനഞ്ഞ മുടിയിലെ വെള്ളത്തുള്ളികൾ കണ്ണിലേക്ക് കുടഞ്ഞിട്ട് അവൾ വിളിച്ചപ്പോഴാണ് അയാൾ ഉണർന്നെണീറ്റത്‌ . അവളുടെ ചൂടുള്ള പുതപ്പിനുള്ളിൽ അയാളിലേക്കുതന്നെ ഉൾവലിഞ്ഞുള്ള അതി തീക്ഷ്ണമായ അയാളുടെ ഉറക്കത്തിൽനിന്നും . അവളിലേക്കുതന്നെ നോക്കിയിരിക്കവെ അവൾ ഇന്നലത്തെതിനേക്കാൾ അപ്പോൾ സുന്ദരിയായിരിക്കുന്നു എന്നയാൾക്ക്‌ തോന്നി . കാലത്തെ കുളിരിൽ അവളുടെ ചൂടിലേക്കൂളിയിടാൻ അയാൾ പിന്നെയും കൊതിച്ചെങ്കിലും അയാൾക്കുനേരെ കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ പെട്ടെന്ന് അവളിലേയ്ക്കുതന്നെ ചിതറിയൊളിച്ചു ....!
.
എപ്പോഴാണ് അവളെ പരിചയപ്പെട്ടതെന്ന് അയാൾക്കോർമ്മയില്ല . അവളെ എന്ന് മാത്രമല്ല അതുപോലുള്ള പലരെയും . പരിചയപ്പെടുന്നവരിൽ ചിലർ അയാളുടെ ഹൃദയത്തിലേക്കെത്തിനോക്കുമ്പോൾ അയാൾ അവരെ ചുവപ്പു പരവതാനികൾ വിരിച്ച, പൂക്കൾകൊണ്ടലങ്കരിച്ച വഴികൾ ഒരുക്കി സ്വീകരിച്ചു . ഓരോരുത്തരും പക്ഷെ പലരും ചിലരുമായി അയാളിലേക്ക് ആഴ്ന്നിറങ്ങുന്നത് അയാൾ അറിഞ്ഞുകൊണ്ടുതന്നെ ആസ്വദിച്ചിരുന്നു . നിർലോഭമായ ഒരുന്മാദത്തോടെ . ആർക്കും വേദനയില്ലാതെ . ആർക്കും നീരസമില്ലാതെ ...!
.
പതിവുകൾ പലകുറി തെറ്റുമ്പോഴൊക്കെ അയാൾ വിർവ്വികാരതയോടെ അയാളെയും അവരെയും നോക്കി നിന്നു . തെറ്റിക്കാൻ മാത്രമായി അയാൾ ഉണ്ടാക്കുന്ന പതിവുകൾ പോലെ . പിന്നെ അയാളിലേക്കുള്ള വഴികൾ ഓരോരുത്തർക്കായി അയാൾ സ്വയം തുറന്നു കൊടുക്കുമ്പോഴും അവർക്കൊക്കെ വ്യത്യസ്ത വാതിലുകളും ജനലുകളും അയാൾ ഉണ്ടാക്കിവെച്ചു . ഓരോ വാതിലിനും ഓരോ ജനലുകൾക്കും പ്രത്യേകം പ്രത്യേകം അലങ്കാരങ്ങളോടെ . പ്രത്യേകം പ്രത്യേകം വിരിപ്പുകളും തിരശീലകളോടും കൂടി ....!
.
അവൾ മാത്രമെന്ന് അവൾക്കു തോന്നുന്നിടത്തുനിന്നും അയാൾ, അയാൾ മാത്രമെന്ന് അവൾക്കും തോന്നിപ്പിച്ചു . രൂപങ്ങൾ മാറുമ്പോഴും ഭാവങ്ങൾ മാറുമ്പോഴും കാലങ്ങൾ മാറുമ്പോഴും അയാൾ അയാൾ തന്നെയായിരിക്കാൻ അയാൾക്ക് കഴിയുന്നിടത്തു അയാൾ അവരെയും കൊണ്ടെത്തിച്ചു . ഓരോരുത്തരിലേക്കും ആഴ്ന്നിറങ്ങുമ്പോൾ അവരെ അവരുടെ ലഹരിയുടെ മൂർദ്ധന്യതയിലെത്തിക്കാൻ അയാൾ ശ്രദ്ധിച്ചു . പരിചരണത്തിൽ അയാളുടെ വാത്സല്യം നിറച്ചുവെക്കാനും ....!
.
പിന്നെയും അയാളിലേക്കാഴ്ന്നിറങ്ങാൻ അവൾ തിടുക്കപ്പെട്ടപ്പോൾ അയാൾ തന്റെ പുതപ്പുകൾ മാറ്റി . വിരിപ്പുകളും . അവളിലേക്കുള്ള യാത്രയിൽ അയാളെ മാത്രം കാത്തിരിക്കുന്ന ഒരു ഒറ്റരൂപം അപ്പോൾ തെളിയുന്നത് അയാൾ വേദനയോടെ കണ്ടു . വഴിക്കണ്ണുമായി കാത്തിരിക്കുന്ന ആ നിറരൂപത്തിന് പ്രതീക്ഷയുടെ , സ്നേഹത്തിന്റെ മുഖവുമുണ്ടായിരുന്നു . നീയൊരു പൂവാണെങ്കിൽ അതൊരു വസന്തമാണെന്നും നന്മയുടെ പൂങ്കാവനമാണെന്നും അയാൾ സ്വയം ഏറ്റു പറഞ്ഞു . എന്നിട്ടും .....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, November 8, 2016

മാ ... തത്വം ...!!!

മാ ... തത്വം ...!!!
.
ചുടു ചോര ഇറ്റു വീഴുന്ന ചുണ്ടുകൾ കൊണ്ടൊരു വാത്സല്യ ചുംബനം മൂർദ്ധാവിൽ . മാറിൽ മാലയായി കോർത്ത തലയോട്ടികളിലെ പച്ച മാംസം തുടച്ചുമാറ്റി വായിൽ തിരുകി വച്ച് തരുന്ന മുല ഞെട്ടുകളിലൂടെ ചുരത്തുന്ന സ്നേഹാമൃതം ആവോളം . വാളും ചിലമ്പും പിടിച്ചു തഴമ്പിച്ച കൈകളിൽ സൂക്ഷിച്ചു വെച്ച ചൂണ്ടു വിരലിലൂടെ പകരുന്ന സുരക്ഷിതത്വം . പകലുകളിലും രാത്രികളിലും കെടാതെ കത്തുന്ന നക്ഷത്രക്കണ്ണുകളിലെ കനലിന്റെ വെട്ടം കൂട്ടിനും വഴികാട്ടിയും ... മാതൃത്വത്തിന് മാത്രം എന്തെ, പിന്നെയും മുഖങ്ങൾ ഇല്ലാതെ പോകുന്നു ...!
.
കാവേരി എന്റെ മോളുടെ പൂച്ചക്കുട്ടിയാണ് . വഴിയരുകിൽ ചത്തുകിടക്കുന്ന അമ്മക്കരുകിൽ കരഞ്ഞു തളർന്നു കിടന്നിരുന്ന ആ പൂച്ചക്കുട്ടിയെ ഒരു യാത്രക്കിടയിലാണ് അവൾക്ക് കിട്ടിയത്. യമുനയാകട്ടെ അവളുടെ പട്ടിക്കുട്ടിയും . അതുപോലെ , കാലൊടിഞ്ഞുതൂങ്ങിയ നിലയിൽ മറ്റൊരു യാത്രക്കിടയിലാണ് അവൾക്കതിനെയും കിട്ടിയത് . എന്റെ ഭാര്യക്ക് പൂച്ചയേയും പട്ടിയെയുമൊക്കെ ഭയങ്കര പേടിയാണെങ്കിലും ഞങ്ങളവയെ സ്നേഹത്തോടെ വളർത്തുകതന്നെ ചെയ്തിരുന്നു . പ്രത്യേക പരിഗണനയൊന്നും കൊടുക്കാറില്ലെങ്കിലും അവ ഞങ്ങളോടൊപ്പം ഞങ്ങളുടെ കൊച്ചുവീട്ടിലെ അംഗങ്ങളെപ്പോലെത്തന്നെ കഴിഞ്ഞു പൊന്നു ....!
.
രൗദ്രമായ ഭാവങ്ങളൊക്കെയും സ്നേഹത്തെ മറച്ചുപിടിക്കാനുള്ള ഒരു മുഖപടം മാത്രമാക്കുകയാണെന്ന് ആരും പറഞ്ഞില്ല. പറയാതെയും ആരും അറിഞ്ഞുമില്ല . എന്നിട്ടും കത്തുന്ന കണ്ണിൽ , . എരിയുന്ന നെഞ്ചിൽ , വേവുന്ന മനസ്സിൽ എല്ലായിടത്തും തിരയുകതന്നെയായിരുന്നു . തന്നെ തന്നിലേക്കടുപ്പിക്കുന്ന തന്നെ തേടി രാക്ഷസീയമെന്നത് ഒരു ഭാവനമാത്രമാണ് കാടത്ത മെന്നത് ഒരു പ്രയോഗ പദവും . കത്തുന്ന ചൂടിൽ മഴയല്ല , കുളിരും തണുപ്പുമാണ് വേണ്ടതെന്ന് ആര് ആരെ അനുഭവിപ്പിക്കാൻ ...!
.
സ്‌കൂളിൽ നിന്നും വരുമ്പോഴാണ് എന്റെ മകൾ രണ്ട് ആൽമരത്തൈകൾ കൊണ്ടുവന്നത് . വന്നപാടെ അവളത് മുറ്റത്തെ മൂലകളിൽ കുഴിച്ചിട്ട് വെള്ളമൊഴിച്ചു . ആരുമത് നശിപ്പിക്കാതെ നോക്കണമെന്ന് ഏട്ടനെ നിഷ്കർഷിച്ചു . അടുക്കളയിലെ അവശിഷ്ട്ടങ്ങൾ അതിന്റെ കടയ്ക്കലേക്ക് ഇടണമെന്ന് അമ്മയോട് ശട്ടവും കെട്ടി . കൃത്യമായൊന്നുമില്ലെങ്കിലും അവളത്തിന് വെള്ളമൊഴിച്ചു, വളവുമിട്ടു . പിന്നെ, സാവധാനത്തിൽ ആ തൈകൾക്ക് ഇലകളും ശാഖകളും വളരുന്നത് സംതൃപ്തിയോടെ നോക്കിനിന്നു ...!
.
പാലാഴികൾ കടഞ്ഞിട്ടും പലരുവികൾ തുഴഞ്ഞിട്ടും പാൽക്കടൽ നീന്തിയിട്ടും ദേവതകൾക്കു മാത്രം പിന്നെയും അമൃത് കിട്ടിയില്ല . അമൃതായ അമൃതെല്ലാം അമ്മയുടെ ഗർഭപാത്രത്തിലാണെന്ന് പാവം അവർ അറിഞ്ഞിരുന്നില്ലല്ലോ അപ്പോഴും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, November 1, 2016

ബന്ദ്‌ ( ക്ഷമിക്കണം - ഹർത്താൽ )

ബന്ദ്‌ ( ക്ഷമിക്കണം - ഹർത്താൽ )
.
കാട് എന്ന് പേരുണ്ടായിരുന്ന ചില സ്ഥലങ്ങളിലെ കുറച്ചു മരങ്ങൾ കൂടി. പിന്നെ അവിടവിനെയുള്ള കുന്നും മലകളും എന്ന് വിളിക്കാറുണ്ടായിരുന്ന ചില മൺകൂനകൾ . പുഴകൾ എന്ന് പേരുണ്ടായിരുന്ന അപൂർവ്വം നീർച്ചാലുകൾ , പിന്നെ നെൽപ്പാടങ്ങൾ എന്ന് പേരുണ്ടായിരുന്ന കുറച്ചു തരിശു ഭൂമിയും . നശിപ്പിക്കാൻ ഇനി വളരെ കുറച്ചു മാത്രം . ഏറിയാൽ ഒരൊന്നൊന്നര കൊല്ലം കൊണ്ട് ഇതുകൂടി എനിക്ക് ശരിയാക്കാവുന്നതേയുള്ളൂ . എന്നിട്ടും ഏറെ മനോഹരിയാണ് കേരളം എന്ന എന്റെ ഈ മാതൃഭൂമിയിന്ന് എന്നതിൽ എനിക്കഭിമാനം തോന്നുന്നു. എന്നെക്കൊണ്ട് ഇത്രയൊക്കെ ആക്കി തീർക്കാൻ പറ്റിയല്ലോ ....!
.
ഇനി ഒരു ബന്ദുകൂടി അല്ല ഹർത്താൽ കൂടി പ്രഖ്യാപിച്ചാലോ എന്നാണ് ഇന്നത്തെ ചിന്ത . പണ്ട് ... പണ്ടെന്നു പറഞ്ഞാൽ AB ( ആഫ്റ്റർ മൈ ബർത് ) ഒരു ഇരുപതു വർഷങ്ങൾക്കു മുൻപുവരെ നിറഞ്ഞു പെയ്തിരുന്ന മഴയിൽ നിറഞ്ഞുറങ്ങിയ പകലോർമ്മകളുണ്ട് എനിക്കും . തോരാത്ത മഴ രാത്രികളുടെ കുളിരോർമ്മകളും . പക്ഷെ ഇപ്രാവശ്യം മഴയുടെ ദേവനായ ഇന്ദ്രൻ ആവശ്യത്തിന് മഴ തരാതെ നമ്മളെയങ്ങു ചതിച്ചു കളഞ്ഞു . ചോദിക്കാൻ ചെന്നപ്പോൾ വജ്രായുധം കാട്ടി ഭീഷണിപ്പെടുത്തി ഒരു പറച്ചിലും . നീ നിന്റെ പ്രകൃതിയെ നശിപ്പിച്ചതിനുള്ള ശിക്ഷയാണെന്ന് . ......!
.
അല്ലെങ്കിൽ തന്നെ ഇതൊക്കെ നോക്കാൻ എനിക്കെവിടാ നേരം . എന്റെ തിരക്കുകൾ വല്ലതും മൂപ്പരുണ്ടോ അറിയുന്നു . അഴിമതി പണം ഒളിപ്പിക്കാനും പള്ളികളിലും അമ്പലങ്ങളിലും മത സൗഹാർദ്ദ പ്രാർത്ഥന നടത്താനും രാജ്യസ്നേഹവും പ്രകൃതി സ്നേഹവും പ്രസംഗിക്കാനും കടിച്ചുകൊല്ലാൻ വരുന്ന തെരുവുനായ്ക്കളെ സ്നേഹത്തോടെ സംരക്ഷിക്കാനും മറ്റുള്ളവരുടെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കാനും കുഞ്ഞു കുട്ടികളെയും വീട്ടമ്മമാരെയും ലഹരി പിടിപ്പിക്കാനും ഒക്കെതന്നെ എനിക്കിവിടെ നേരം തികയുന്നില്ലെന്ന് മൂപ്പരുണ്ടോ അറിയുന്നു ....!
.
പിന്നെ, കാടും മലയും ഉണ്ടായിട്ടാണോ മരുഭൂമിയിലും കടലിലും മഴപെയ്യുന്നത് . അപ്പോൾ പിന്നെ എന്റെ ഈ കൊച്ചു കേരളത്തിൽ എന്തുകൊണ്ട് മഴപെയ്യുന്നില്ല എന്ന എന്റെ ചോദ്യത്തിന് മൂപ്പർ ധിക്കാരം പൂർവ്വം മൗനം ദീക്ഷിച്ചു. ആദർശ ധീരനും രാജ്യസ്നേഹിയും മത സ്നേഹിയും വിപ്ലവ നായകനും പരിസ്ഥിതി പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും ഒക്കെ ആയ എന്നോടാണോ മൂപ്പരുടെ കളി . എന്റെ കാട് , എന്റെ പുഴ , എന്റെ കുളം എന്റെ വയൽ ... ഞാൻ എനിക്കിഷ്ടമുള്ളതുപോലെ ഉപയോഗിക്കും , എനിക്കിഷ്ടമുള്ളതുപോലെ നശിപ്പിക്കും... മൂപ്പരാരാ ചോദിക്കാൻ . അതുകൊണ്ട് മൂപ്പർക്കെതിരെ ഞാൻ ഉടനെയൊരു ബന്ദ് ( ഹർത്താൽ ) അങ്ങ് പ്രഖ്യാപിക്കാൻ തീരുമാനിച്ചു. വിജയിക്കട്ടെ വിജയിക്കട്ടെ . ഞാൻ മാത്രം വിജയിക്കട്ടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 17, 2016

എനിക്ക് വേണ്ടത് ഒരു ശവക്കുഴി മാത്രം ....!!!

എനിക്ക് വേണ്ടത് ഒരു ശവക്കുഴി മാത്രം ....!!!
.
വെട്ടിനുറുക്കി പൊതിഞ്ഞുകെട്ടിയ
മകന്റെ ശവവും നോക്കി
മനസ്സ് മരിച്ച ഒരമ്മയുണ്ട് കുടുംബത്തിൽ ...!
.
ഹൃദയരക്തത്തിൽ മുങ്ങിപ്പോയ
കെട്ടുതാലിയും മാറത്തടക്കി
ഭർത്താവിന്റെ ചിതക്കുമുന്നിൽ
ആത്മാഹുതിക്കൊരുങ്ങുന്ന
ഒരു ഭാര്യയുണ്ട് അകത്തളത്തിൽ ....!
.
വെട്ടി തുണ്ടമാക്കി മാറ്റിയെടുത്ത
അച്ഛന്റെ ചൂണ്ടുവിരലും കയ്യിലെടുത്ത്‌
കരഞ്ഞുകൊണ്ട് കാത്തിരിക്കുന്ന
ഒരു കുഞ്ഞു മകളുണ്ട് ഉമ്മറത്ത് ...!
.
താങ്ങും തണലുമാകേണ്ട
ഏട്ടന്റെ വേർപാടിൽ
ജീവിതം നഷ്ടപ്പെട്ട ഒരു പെങ്ങളുണ്ട്
അടുക്കളയുടെ ഇരുട്ടിൽ ...!
.
വർത്തമാനവും ഭാവിയും നഷ്ടപ്പെട്ട
ഇവർക്കുമേലെ
പുതിയ റോഡും പാലവും
വ്യവസായവും കെട്ടിപ്പൊക്കാതെ
എനിക്കുവേണ്ടത് ആറടിമണ്ണിലെ
ഒരു ശവക്കുഴിമാത്രം ...!
.
ആർഷ ഭാരത സംസ്കാരത്തിൽ
ഊറ്റംകൊള്ളുന്ന ,
വാക്കിൽ മുഴുവനും
സ്വാതന്ത്ര്യവും സമാധാനവും സമത്വവും
മതേതരത്വവും വിളമ്പുന്ന
വിപ്ലവത്തിന്റെ , സമരങ്ങളുടെ
വീരേതിഹാസങ്ങൾ രചിക്കുന്ന
ആധുനിക കേരളമേ ,
എനിക്കിനി വേണ്ടത് ആ ശവക്കുഴിമാത്രം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 3, 2016

യുദ്ധത്തിന് മുൻപ് ......!!!

യുദ്ധത്തിന് മുൻപ് ......!!!
.
യുദ്ധം
എനിക്കെന്റെ ധർമ്മമാണ്
പക്ഷെ
യുദ്ധത്തിനിറങ്ങും മുൻപെ
എനിക്കൊന്ന് പ്രാർത്ഥിക്കണം ...!
.
ഒരു നേരത്തെ
അന്നത്തിനുപോലും വകയില്ലാത്ത
എന്റെ സഹോദരരുടെ പിച്ചച്ചട്ടിയിൽ
കയ്യിട്ടു വാരുന്നവർക്കുവേണ്ടി ....!
.
വൃദ്ധരും രോഗികളുമായ
സ്വന്തം മാതാപിതാക്കളെ
തെരുവിലുപേക്ഷിക്കുന്ന
മക്കൾക്ക് വേണ്ടി ...!
.
എതിർക്കാൻ പോലും അറിവില്ലാത്ത
സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ
ക്രരൂരമായി പീഡിപ്പിക്കുന്ന
മാതാപിതാക്കൾക്ക് വേണ്ടി ...!
.
ഒരു യുവതയെ മുഴുവൻ
ലഹരിക്കടിമപ്പെടുത്തുന്ന
ഉദ്യോഗസ്ഥ - കച്ചവടക്കാർക്കുവേണ്ടി ...!
.
അഴിമതിയും കളവും
സ്വജന പക്ഷപാതവും
മാത്രം കൈമുതലായ
നേതാക്കൾക്കുവേണ്ടി ...!
.
നിരപരാധികളെ
നിഷ്കരുണം കൊന്നൊടുക്കുന്ന
മത ഭ്രാന്തന്മാർക്കു വേണ്ടി ....!
.
സ്വന്തം മാതൃരാജ്യത്തെ
ഒറ്റുകൊടുക്കുന്ന
രാജ്യദ്രോഹികൾക്കുവേണ്ടി ...!
.
എനിക്കാത്മാർത്ഥമായി
പ്രാർത്ഥിക്കണം ....!
.
എന്നിട്ടുവേണം എനിക്കായുധമെടുക്കാൻ
പിന്നെ
ശാശ്വത സമാധാനത്തിനുവേണ്ടിയുള്ള
യുദ്ധം ചെയ്യാൻ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, September 22, 2016

എന്റെ പേരോ മനുഷ്യൻ ...???

എന്റെ പേരോ മനുഷ്യൻ ...???
.
കൈ നിറയെ പണവും
നല്ലൊരു വക്കീലുമുണ്ടെങ്കിൽ
എനിക്കിവിടെ എന്തക്രമവും ചെയ്യാം ...!
.
ഒരു സ്മാർട് ഫോണും
അതിൽ ഇന്റർനെറ്റും ഉണ്ടെങ്കിൽ
എനിക്കാരെക്കുറിച്ചും എന്തുമെഴുതാം ...!
.
കുറച്ചധികം ലഹരിയുണ്ടെങ്കിൽ
എനിക്കെന്റെ അമ്മയെയും, പെങ്ങളെയും ,
മകളെയും വരെ
ക്രൂരമായി ബലാത്സംഗം ചെയ്യാം ...!
.
ഒരു സംഘടനയുടെ കൊടി
കയ്യിലുണ്ടെങ്കിൽ
എനിക്കീ നഗരം കത്തിച്ചുകളയാം ...!
.
ഒരു മതം കൂടെയുണ്ടെങ്കിൽ
വിശക്കുന്നവനെയും ഉറങ്ങിക്കിടക്കുന്നവനേയും
പിഞ്ചു കുഞ്ഞുങ്ങളെയും പച്ചക്കു കൊല്ലാം ...!
.
ഒരു രാഷ്ട്രീയസംഹിതയുണ്ടെങ്കിൽ
എന്റെ മാതൃരാജ്യത്തെ ഒറ്റുന്ന
രാജ്യദ്രോഹിക്കുവരെ കൂട്ടുനിൽക്കാം ....!
.
ഇങ്ങിനെയൊക്കെയാകാം എനിക്കെങ്കിൽ
എന്റെ പേരോ മനുഷ്യൻ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, August 24, 2016

ജനിക്കണം, ഒരു പട്ടിയായെങ്കിലും ...!!!

ജനിക്കണം, ഒരു പട്ടിയായെങ്കിലും ...!!!
.
ആരെയും കൊല്ലാൻ എനിക്കാവില്ല
ആർക്കുവേണ്ടിയും മരിക്കാനും ...!
ജീവിതം എന്റെയും അവകാശമാകവേ
ഞാനും പ്രാർത്ഥിക്കുന്നു
ജനിക്കണം അടുത്ത ജന്മത്തിലെങ്കിലും
ഒരു പട്ടിയായെങ്കിലും ഈ കേരളത്തിൽ ...!
.
പട്ടിയായി ജനിച്ചാൽ ഗുണങ്ങളേറെ
തിന്നാം ബിരിയാണി വയറുനിറയെ
പിന്നെ പശുവിറച്ചിയും പന്നി മാസവും
കയറിച്ചെല്ലാം അമ്പലനടയിലും പള്ളി വാതിൽക്കലും
കിടക്കാം തെരുവോരത്തും കൊട്ടാരക്കെട്ടിലും ...!
.
കുരക്കാം ആർക്കു നേരെയും
കടിക്കാം ആരെ വേണമെങ്കിലും
സഞ്ചരിക്കാം രാത്രിയും പകലും
സംരക്ഷിക്കാൻ ആളും തരം പോലെ
പിന്നെയെന്തിന് അമാന്തിക്കണം ഞാനിനി
ജനിക്കണം പട്ടിയായിത്തന്നെ, അടുത്തജന്മമെങ്കിലും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, August 20, 2016

സിംഹങ്ങൾ ചിരിക്കാറില്ല ...!!!

സിംഹങ്ങൾ ചിരിക്കാറില്ല ...!!!
.
ഒരു സ്മാർട് ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കിൽ നിനക്കും ലോക സാഹിത്യകാരനോ വേദാന്തിയോ വിമർശകനോ തത്വജ്ഞാനിയോ ആയിയൊക്കെ നിഷ്പ്രയാസം പ്രശസ്തനാകാം എന്ന് അവളെന്റെ മുഖത്തുനോക്കി പറഞ്ഞപ്പോൾ ഞാനും ഒന്ന് ചൂളിപ്പോയി . ഇനി ഇവളെങ്ങാനും എന്റെ തലതിരിഞ്ഞ എഴുത്തുകളെന്തെങ്കിലും വായിച്ചിട്ടാണോ എന്നെ പരിഹസിക്കുന്നതെന്ന് സ്വാഭാവികമായും ചിന്തിച്ചും പോയി ഞാനപ്പോൾ ....!
.
എന്നാൽ അവളുടെ ഭാഗ്യത്തിന് അതൊന്നും വായിക്കാനുള്ള ഗതികേട് അവൾക്കില്ലാതിരുന്നതിനാൽ ഞാൻ തത്കാലം രക്ഷപ്പെട്ടു എന്നാശ്വസിച്ചുകൊണ്ട് അവളെയും കൂട്ടി അടുത്തുള്ള കോഫി ഷോപ്പിലേക്ക് കയറുമ്പോൾ അവൾ ചോദിച്ചു നീ എപ്പോഴെങ്കിലും ഒരു സിംഹം കരയുന്നത് കണ്ടിട്ടുണ്ടോ എന്ന്. ഒരു സിംഹത്തെ പോയിട്ട് നേരെ ചൊവ്വേ ഒരു കഴുതയെ പോലും കണ്ടിട്ടില്ലാത്ത ഞാൻ എങ്ങിനെയാണ് അതിനുള്ള ഉത്തരം പറയുക . മിണ്ടാതെ കാപ്പിക്കും കൂടെ കഴിക്കാനുള്ളതിനും ഓർഡർ കൊടുത്തിട്ട് അവളെയും കൂട്ടി തുറന്ന ടെറസ്സിലെ മറച്ചുപിടിച്ച ഇരിപ്പിടങ്ങളിലേക്ക് നടന്നു നീങ്ങവേ ഇവളുടെ അടുത്ത ചോദ്യത്തിൽ നിന്നും എങ്ങിനെ രക്ഷപ്പെടും എന്ന് മാത്രമായിരുന്നു എന്റെ ചിന്ത .....!
.
കാപ്പിക്കായി കാത്തിരിക്കുന്നതിനിടയിൽ അവൾ തന്റെ ലാപ്ടോപ്പ് ഓപ്പൺ ചെയ്‌തുകൊണ്ട് എന്നോടാവശ്യപ്പെട്ടത് നാളെ അവൾക്ക് സെനറ്റിൽ പ്രെസന്റ് ചെയ്യാൻ ഒരു ലേഖനം തയ്യാറാക്കി കൊടുക്കാനായിരുന്നു . അതും പൊതുസമൂഹത്തിൽ അതിന്റെ കാഴ്ചപ്പാടുകളിൽ വരുത്തേണ്ട ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടാണ് വിഷയം . കേട്ടത് സത്യം തന്നെയെന്ന് ഒന്നുകൂടി ചോദിച്ചുറപ്പുവരുത്തിയപ്പോൾ കാപ്പിയും കടിയും കിട്ടിയില്ലെങ്കിലും വേണ്ടില്ല ആ ടെറസ്സിൽ നിന്നും എടുത്തു ചാടിയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി എനിക്കപ്പോൾ . ...!
.
എല്ലാം കെട്ടുകാഴ്ചകൾ മാത്രമാണെന്നും നമ്മൾ ജീവിക്കുന്നു എന്നത് തന്നെ ഒരു വിശ്വാസം മാത്രമാണെന്നും തുടങ്ങി അവൾ വാചാലമായി മഹത്തായ തത്വങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അറിയാതെ വായ്തുറന്നുപോയ എന്റെ മൂക്കിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞത് ഞാൻ ഒരു വിഡ്ഢിയാണെന്നാണ് . അതുവരെ അവൾ പറഞ്ഞതെല്ലാം സത്യമോ മിഥ്യയോ എന്ന് എനിക്കുതന്നെ ഉറപ്പില്ലായിരുന്നെങ്കിലും അപ്പോൾ അവൾ പറഞ്ഞ ആ സത്യത്തിനുമുന്നിൽ ഞാൻ അടിയറവുപറഞ്ഞുപോയി ...!
.
നേരിൽ കാണുന്നതല്ലാതെ അനുഭവിക്കുന്നതല്ലാതെ ഒന്നും വിശ്വസിക്കരുതെന്ന് നമ്മെ പഠിപ്പിക്കുന്ന ശാസ്ത്രംപോലും നമ്മെ പറ്റിക്കുകയാണെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ എന്നെയൊന്ന് ഉറക്കെ നുള്ളിനോക്കി . ഉദാഹരണമായി അവൾ പറഞ്ഞത് ഒരു പമ്പരം കറങ്ങുന്നത് നമുക്ക് നമ്മുടെ കണ്ണുകൊണ്ട് കാണാം , പക്ഷെ ഭൂമി കറങ്ങുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ ഇതുവരെ എന്നാണ് . എന്നിട്ടും ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത് ഭൂമി സ്വയമുള്ള അച്ചുതണ്ടിൽ കറങ്ങുന്നു എന്നാണ് . അങ്ങിനെ ഒരു അച്ചുതണ്ട് ഉണ്ടെങ്കിൽ ആ തണ്ടിന്റെ വേര് എവിടെയെന്ന അവളുടെ ചോദ്യം കൂടിയായപ്പോൾ ഞാൻ ഉറക്കെ പറഞ്ഞുപോയി, നാളെ അവൾക്ക് പ്രസന്റ് ചെയ്യാനുള്ള ലേഖനം ഞാൻ തന്നെ എഴുതിത്തരാമെന്ന് . എന്നിട്ട് അപ്പോഴേക്കും കൊണ്ടുവന്ന ചൂട് കാപ്പിയും കുടിച്ചുകൊണ്ട് ഞാൻ ടൈപ് ചെയ്യാൻ തുടങ്ങി , സിംഹങ്ങൾ ചിരിക്കാറില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, August 11, 2016

മതിലുകൾ കൊണ്ടൊരു വീട് ...!!!

മതിലുകൾ കൊണ്ടൊരു വീട് ...!!!
.
പന്ത്രണ്ടാമത്തെ വരിയും കെട്ടി കഴിഞ്ഞപ്പോൾ അയാൾ ഒന്നിരുന്നു , ഒരു ദീർഘ നിശ്വാസത്തോടെ . തന്റെ വീടിന് ചുറ്റും താൻ തീർക്കുന്ന ഈ ചുറ്റുമതിലിനുള്ളിൽ നിന്നാൽ ഇനി തന്റെയും തനിക്കൊപ്പമുള്ളവരുടെയും തലയ്ക്കുമുകളിൽവരെ ഒന്നും പുറത്തുകാണില്ലല്ലോ എന്നത് അയാളെ തെല്ലൊന്നുമല്ല അപ്പോൾ ആശ്വസിപ്പിച്ചത് . ഇനിയുള്ളത് അല്പം സാവധാനത്തിലായാലും കുഴപ്പമില്ലെന്നും അയാൾക്കറിയാമായിരുന്നു .
.
തന്റെ വീട് തന്റെ സ്വപ്നമായിരുന്നു എന്നത് അയാൾ ഓർത്തെടുത്തു . എന്നാൽ ഇപ്പോഴും അടച്ചുറപ്പോടെ വൃത്തിയോടെ ഒരു മുറിപോലും ശരിയാക്കിയെടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലല്ലോ എന്നതിൽ അയാൾക്ക് കുണ്ഠിതവുമുണ്ടായിരുന്നു . മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന വലിയ കുടുംബം പരിമിതികളോടെ അവിടെ കഴിയുന്നതിൽ അയാൾക്ക് വിഷമവും ഉണ്ടായിരുന്നു . എന്നാൽ അതിനേക്കാളൊക്കെ അയാൾക്ക് പ്രധാനമായിരുന്നത് ആ വീടിനുചുറ്റും വലിയൊരു മതിൽ കെട്ടുക എന്നതുതന്നെയായിരുന്നു . നഗരമദ്ധ്യത്തിൽ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ആ വീട് ഉള്ളതെന്നതുപോലും അയാളെ അതിൽനിന്നും പിന്തിരിപ്പിച്ചിരുന്നുമില്ല.
.
അല്പസമയത്തെ ആ ആശ്വാസം പോലും അയാളെ അസ്വസ്ഥനാക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അയാൾ തന്റെ ജോലിതുടർന്നു . കല്ലുകൾ പെറുക്കിയടുക്കി ചുമരുകൾ പടുത്ത്‌ ആ ചുമരുകൾക്കും മേലെ മറയുണ്ടാക്കുമ്പോൾ അയാളുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ . തന്നെ ഇനിയൊരിക്കലും മറ്റൊരാളും കാണരുത് . തന്നെ മുഴുവനായും തന്നെ എല്ലാറ്റിൽനിന്നും മറച്ചു പിടിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് അയാൾ അപ്പോഴുമുറച്ചുതന്നെ വിശ്വസിച്ചു .
.
ചില പരിധികൾ എപ്പോഴും പരിമിതികൾക്കും അപ്പുറത്താണെന്നത് അയാൾ ഓർക്കാൻ കൂട്ടാക്കിയിരുന്നില്ല . എന്നിട്ടും തന്നിൽ നിന്നും തന്നിലേക്കുള്ള ദൂരം കൃത്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു എപ്പോഴും അയാൾ . തന്റെ ദൂര പരിധിക്കുള്ളിൽ , തന്റെ സംരക്ഷിത സംവിധാനത്തിനുള്ളിൽ തന്നെയും തന്നോട് ചേർന്നുള്ളവയെയും ചേർത്ത് നിർത്താനും അയാൾ വ്യഗ്രതപ്പെട്ടു .
.
കമ്പിയും കല്ലും , മണ്ണും കട്ടയും , എന്തിന് ... ചുള്ളിക്കമ്പുകൾ പോലും അയാൾ തന്റെ ചുമരുകൾക്കായി ഉപയോഗിച്ചു . പരമാവധി ഉറപ്പും ബലവുമായിരുന്നില്ല അപ്പൊഴും അയാൾ ലക്ഷ്യമാക്കിയിരുന്നതെന്ന് അയാളെപ്പോലും അമ്പരപ്പിച്ചില്ല . അയാൾക്കപ്പോഴെല്ലാം ആവശ്യമായിരുന്നത് തന്റെ നേർക്കുള്ള മറ്റുള്ളവരുടെ കാഴ്ച്ചയെ മറക്കുക എന്നത് മാത്രമായിരുന്നു .
.
തറയുടെ ബലമോ നിലത്തിന്റെ വിസ്തൃതിയോ അകത്തളത്തിന്റെ സൗകര്യമോ അയാൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല . ശുചിയായി ഭക്ഷണം കഴിക്കാനുള്ള സൗകര്യം പോലും ഒരുക്കുന്നതിനേക്കാൾ അയാൾ തിടുക്കപ്പെട്ടത് ആ ഭാഗത്തേക്കുള്ള വഴികൾ കൂടി അടച്ചുകെട്ടുന്നതിലായിരുന്നു .അഴുക്കുചാലുകൾ പുറത്തേക്ക്‌ തുറക്കാതിരിക്കാൻ പോലും അയാൾ ശ്രദ്ധിച്ചത് അതിലൂടെ ആരെങ്കിലും തന്നെ കണ്ടാലോ എന്ന ഭയം കൊണ്ടുതന്നെ .
.
ഇടയിൽ വരുന്ന വിടവുകൾ നികത്തി അതിലൂടെ വരുന്ന സൂര്യവെളിച്ചം പോലും തടയുന്നതിൽ അയാൾ വ്യാപൃതനായി . തന്റെയും തന്റെ കൂടെയുള്ളവരുടെയും വസ്ത്രങ്ങൾ പോലും അതിനായി ഉപയോഗിക്കാൻ അയാൾക്ക് മടിയുമില്ലായിരുന്നു . പകലുകളും രാത്രികളും നോക്കാതെ വെയിലും മഞ്ഞും മഴയും വകവെക്കാതെയുള്ള അയാളുടെ പരിശ്രമത്തിന് ഫലം കാണുക തന്നെ ചെയ്തു . ഒരു വെയിൽനാളം പോലും എത്തിനോക്കാത്ത വിധം മറച്ചുകെട്ടിയ ഒരു വീടൊരുക്കാൻ അയാൾക്ക് അപ്പോഴേക്കും കഴിഞ്ഞിരുന്നു .
.
മേൽക്കൂരപോലുമില്ലാത്ത ആ വീടിന്റെ അയാളേക്കാൾ പൊക്കമുള്ള മതിലിനുള്ളിൽ നിന്ന് ചാരിതാർഥ്യത്തോടെ കൃതാർത്ഥതയോടെ അയാൾ അയാളിലേക്ക് നോക്കുമ്പോൾ അയാളും അയാൾക്കൊപ്പമുള്ളവരും അപ്പോൾ നഗ്നരും ദരിദ്രരുമാണെന്ന് മാത്രം അയാൾ തിരിച്ചറിഞ്ഞുമില്ല ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, July 30, 2016

എനിക്ക് ജയ്‌വിളിക്കാൻ ...!!!

എനിക്ക് ജയ്‌വിളിക്കാൻ ...!!!
.
വഴിയേ പോകുന്ന പെണ്ണുങ്ങളെ
മാനഭംഗം ചെയ്താലും
ശത്രു രാജ്യത്തിന് വേണ്ടി
സിന്ദാബാദ് വിളിച്ചാലും
തീവ്രവാദികളെ
വീരന്മാരാക്കിയാലും
പൊതുമുതൽ
കട്ടുമുടിച്ചാലും
അഴിമതിയുടെ
സംരക്ഷകരായാലും
എനിക്കുവേണ്ടി ജയ്‌വിളിക്കാൻ
എന്നെ സംരക്ഷിക്കാൻ
ഇവിടെ ആളുള്ളപ്പോൾ
ഞാൻ എന്തിന് നന്നാവണം ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, July 18, 2016

എന്നിലേക്കെത്തുവാൻ ... !!!

എന്നിലേക്കെത്തുവാൻ ... !!!
.
സ്വാതന്ത്ര്യം എന്നത്
എനിക്കു തോന്നുന്നതെല്ലാം ചെയ്യാനുള്ള
ലൈസൻസ് ആണെങ്കിൽ
ആ സ്വാതന്ത്ര്യത്തെ ഞാനുപേക്ഷിക്കുന്നു ... !
.
മതം എന്നത്
നിരാലംബരും നിരാശ്രയരുമായ
നിരപരാധികളെ ഉപദ്രവിച്ചുകിട്ടുന്ന
പുണ്ണ്യമാണെങ്കിൽ
ആ പുണ്ണ്യവും ഞാൻ ഉപേക്ഷിക്കുന്നു ... !
.

മറ്റുള്ളവരെ ദ്രോഹിക്കാനും
ദുർവിനിയോഗം ചെയ്യാനുമുള്ളതാണ്
അധികാരമെങ്കിൽ
ആ അധികാരങ്ങളും ഞാനുപേക്ഷിക്കുന്നു ... !
.
ഒന്നുമില്ലെങ്കിലും
എനിക്കു മാത്രമായെങ്കിലും
എന്നെയെങ്കിലും നിലനിർത്താനായെങ്കിൽ ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, July 15, 2016

സ്വർഗ്ഗ രാജ്യം ... !!!

സ്വർഗ്ഗ രാജ്യം ... !!!
.
ദൈവം ഒരു നയ വഞ്ചകനും കൂടിയാണ് ,
അല്ലെങ്കിൽ എന്നെയിങ്ങനെ പ്രലോഭിപ്പിക്കില്ലല്ലോ ,
മോഹങ്ങൾ ഉപേക്ഷിക്കാൻ മാത്രം പക്വതയെനിക്കില്ലെന്നു ,
അദ്ദേഹത്തിനും അറിവുള്ളതല്ലെ ... !
.
അദ്ദേഹമെനിക്ക് രാമരാജ്യവും ,
പിന്നെയെനിക്ക് ക്രിസ്തു രാജ്യവും ,
ഇപ്പോളെനിക്ക് സ്വർഗ്ഗ രാജ്യവുമാണ്
ഓഫ്ഫർ ചെയ്യുന്നത് ... !
.
എനിക്കിപ്പോഴുള്ള
ഈ സുന്ദരമായ എന്റെ രാജ്യം തന്നെ
ഞാനൊന്നു മനസ്സുവെച്ചാൽ
സ്വർഗ്ഗത്തേക്കാൾ സുന്ദരമക്കാമെന്നിരിക്കെ
ഇനിയെന്തിനെനിക്ക്‌ വേറൊരു സ്വർഗ്ഗ രാജ്യം ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ .

Saturday, July 2, 2016

മരണശേഷം ...!!!

മരണശേഷം ...!!!
.
ശവത്തിന്റെ മേൽ വെക്കുന്ന
റീത്തുകളിലെ പൂക്കൾക്കും
ശവത്തിന്റെ നാറ്റമാണ്
ഒരു ശവമായിരിക്കെ പിന്നെയും
എന്തിന് ശവംനാറ്റം വീണ്ടും സഹിക്കണം
അതുകൊണ്ട്
എന്റെ ശവത്തിനുമേലെ
ദയവായി റീത്തുകൾ വെക്കരുത് ...!
.
വെടിമരുന്നിന്റെ രൂക്ഷ ഗന്ധം
എപ്പോഴുമോർമ്മിപ്പിക്കുന്നത്
യുദ്ധങ്ങളെയാണ്
ഓരോ യുദ്ധങ്ങളും
എപ്പോഴുമവശേഷിപ്പിക്കുന്നത്
ഒരുകൂട്ടം ശവങ്ങൾ മാത്രവും
അതുകൊണ്ട്
എന്റെ ശവസംസ്കാരത്തിന്
ആചാരവെടികൾ വേണ്ട ...!
.
പ്രതിമകളും സ്മാരകങ്ങളും
സ്നേഹം അവശേഷിപ്പിക്കുന്നവരുടെ മനസ്സിൽ
വേദനകൾ മാത്രം ബാക്കിയാക്കും
മരണംതന്നെ വേദനയും നഷ്ടവുമാകവെ
എന്റെ മരണശേഷം
എനിക്കായി സ്മാരകങ്ങൾ വേണ്ട ...!
.
ധനം എന്നാൽ
പണവും സ്വർണ്ണവും വസ്തുവകകളും
നന്മയും വിശുദ്ധിയും നല്ല പ്രവർത്തികളും
കൂടിയാകവേ
ഇതൊന്നുമില്ലാത്തവന്
നഷ്ടപ്പെടാനും ഒന്നുമില്ലെന്നിരിക്കെ
മരണശേഷം എനിക്കുവേണ്ടി
ആരും കരയുകയും വേണ്ട ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, June 26, 2016

കേൾക്കുക നിങ്ങളെയെങ്കിലും ...!!!

കേൾക്കുക നിങ്ങളെയെങ്കിലും ...!!!
.
കേൾക്കുക എന്നത് ഒരു കലയാണ് . ഓരോരുത്തരും പറയുന്നത് അവരുടെ താത്പര്യത്തിനനുസരിച് അവർ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ കേൾക്കാൻ കഴിയുക എന്നത് തീർത്തും നിസ്സാരമല്ല തന്നെ . നമുക്ക് പ്രിയപ്പെട്ടതും അല്ലാത്തതും , വേണ്ടതും വേണ്ടാത്തതും നല്ലതും ചീത്തയും ... അങ്ങിനെയങ്ങിനെ, കാഴ്ചയേക്കാൾ, സ്പർശനത്തേക്കാൾ , രുചിയേക്കാൾ , ഗന്ധത്തേക്കാൾ ഒരു പക്ഷെ വികാര വിക്ഷോഭങ്ങൾക്ക് എളുപ്പത്തിൽ വശംവദമാക്കപ്പെടാവുന്ന ഒരു സംവേദന മാധ്യമം തന്നെയായതുകൊണ്ട് കേൾവി എപ്പോഴും വളരെ പ്രാധാന്യവും അർഹിക്കുന്നു .
.
നമ്മളെ കേൾക്കാൻ ഒരാളുണ്ടാകുക എന്നത് ഈ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള ഒരു കാര്യം തന്നെയാണ് . നമ്മുടെ സങ്കടങ്ങൾ , നമ്മുടെ കുസൃതികൾ , നമ്മുടെ സ്വകാര്യതകൾ നമ്മുടെ ആശങ്കകളും ആവലാതികളും ... അങ്ങിനെ നമ്മുടെ മനസ്സിലുള്ളതെന്തും തുറന്നു പ്രകടിപ്പിക്കാൻ നമുക്ക് ഏറ്റവും എളുപ്പം സാധിക്കുന്ന കേൾവിയെന്ന മഹാ സംഭവത്തിന് ഒരു വ്യക്തി ഇഷ്ടത്തോടെയുണ്ടാവുക എന്നു പറഞ്ഞാൽ അതൊരു സന്തോഷപ്രദവും വികാരപരവുമായ കാര്യം തന്നെ .
.
ഇതിനിടയിൽ നമ്മൾ പറയാൻ ആഗ്രഹിക്കുന്ന പോലെത്തന്നെ നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട് എന്നസത്യം നാം ഒരിക്കലും മറന്നുകൂട. ഒരു വാക്കിനു വേണ്ടി കാത്തുനിൽക്കുന്നതുപോലെ ഒരുവാക്ക് കേട്ടെങ്കിലെന്ന് കാത്തിരിക്കുന്നവരും തുല്ല്യം തന്നെ . അങ്ങിനെ ഒരേഒരു നിമിഷത്തെ ഒരു കേൾവിക്കുറവുകൊണ്ടു മാത്രം നഷ്ട്ടപ്പെട്ടുപോകുന്ന ഒരുപാട് ജീവിതങ്ങളുണ്ട് ഈ മണ്ണിൽ എന്നതും ഒരു പരമമായ സത്യം .
.
ആശയോടെ ആശങ്കയോടെ ആകുലതകളോടെ ആത്മഹർഷത്തോടെ ഉന്മാദത്തോടെ .... തന്റെ മനസ്സുതുറക്കാൻ കാത്തിരിക്കുന്ന . ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ കേൾക്കാൻ തയ്യാറാകാത്ത ഭർത്താവ് അല്ലെങ്കിൽ ഭാര്യ ആ കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവുമാണ് കൊട്ടിയടക്കുന്നതെന്ന് ഓർക്കുന്നതേയില്ല . തന്റെ കുഞ്ഞു കുഞ്ഞു നൊമ്പരങ്ങൾ പങ്കുവെക്കാൻ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്ക് നേരെ ചെവിയടക്കുന്ന അച്ഛൻ അല്ലെങ്കിൽ അമ്മ അവരുടെ ഭാവിയും ജീവിതവുമാണ് മൂകമാക്കുന്നതെന്നും അറിയാതെ പോകുന്നു .
.
ഒരു നല്ല വാഗ്മിയാകാൻ കഴിയുക എന്നതുപോലെത്തന്നെ മഹത്തരമാണ് ഒരു നല്ല കേൾവിക്കാരനാവുക എന്നതും . ഒരു മഹാനായില്ലെങ്കിലും തന്റെ പ്രിയപ്പെട്ടവരുടെ വിലയേറിയ വാക്കുകൾക്ക് ഒരുനിമിഷമെങ്കിലും ചെവികൊടുക്കാൻ കഴിഞ്ഞാൽ അതവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെങ്കിൽ ആ ഒരുനിമിഷം നമുക്കും മാറ്റിവെക്കാം .ഇന്നത്തെ ഈ ലോക ലഹരി ദിനത്തിന്റെ ആപ്ത വാക്യം തന്നെ നമ്മുടെ കുട്ടികളുടെ കേൾവിക്കാരനാവുക എന്നതാണ് . നമ്മൾ ഒരുനിമിഷം അവർക്ക് കേൾവിക്കാരനായിരുന്നാൽ നമ്മുടെ കുട്ടികൾ ലഹരിക്കെങ്കിലും അടിമപ്പെടാതിരിക്കുമെങ്കിൽ തീർച്ചയായും അവരെ പറയാൻ അനുവദിക്കുക , അവരെ കേൾക്കാൻ തയ്യാറാവുക ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Monday, April 4, 2016

പണം ...!!!

പണം ...!!!
.
പണം
വീർപ്പിച്ചു കെട്ടിയ
ഒരു വലിയ
ബലൂൺ പോലെയാണ് ...!
.
കയ്യിലുള്ളവനത്
യധേഷ്ടം തട്ടിക്കളിക്കാം,
അഹങ്കരിക്കാം ,
അർമ്മാദിക്കാം ,
ഇല്ലാത്തവന്
അത് ആഗ്രഹത്തോടെയും
പ്രതീക്ഷയോടെയും
നോക്കിയിരിക്കാം ...!
.
ഒരു കാറ്റിലത്
പറന്നുപോകാം
കൈവിട്ടാലതിന്റെ
കാറ്റും പോകാം ...!
.
ശ്രദ്ധിച്ചില്ലെങ്കിലതു
പൊട്ടിപ്പോകാം
ശ്രദ്ധിച്ചാലതവസാനം വരെയും
കൊണ്ടു നടക്കാം ...!
.
വീർപ്പിക്കാൻ ആരോഗ്യമില്ലെങ്കിൽ
വീർത്തതുകൊണ്ട്‌ തൃപ്തിപ്പെടേണ്ട
ആ വർണ്ണ ബലൂൺ പക്ഷേ
ഏവരുടെയും സ്വപ്നമാണ്
ജീവിതവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 30, 2016

വിശപ്പ്‌ ...!!!

വിശപ്പ്‌ ...!!!
.
മരണത്തേക്കാൾ ഭീതിതവും
രതിയേക്കാൾ ഉത്തേജിതവും
പ്രണയത്തേക്കാൾ തീവ്രവും
വിരഹത്തേക്കാൾ വികാരപരവും
നഷ്ടപ്പെടലിനേക്കാൾ വേദനാജനകവും
തോൽവിയേക്കാൾ ഭയചകിതവും
വിശപ്പ്....!
.
മതത്തേക്കാൾ മദോന്മത്തവും
രാഷ്ട്രീയത്തെക്കാൾ ആവേശഭരിതവും
വിജയത്തേക്കാൾ ഊഷ്മളവും
കടലിനേക്കാൾ ആഴമേറിയതും
അകാശത്തേക്കാൾ വിശാലമായതും
വിശപ്പ്‌ ...!
.
വിശപ്പാണ് ജീവിതം
ജീവിതമാണ് വിശപ്പും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, March 28, 2016

രൂപക്കാഴ്ചകൾ ...!!!

രൂപക്കാഴ്ചകൾ ...!!!
.
കാണുന്നവയിൽ
ചില മുഖങ്ങൾക്കെല്ലാം
ഒരേ രൂപമായത്‌
യാദൃശ്ചികം മാത്രമല്ല
അത്
രാത്രിയിൽ നിന്നാണ്
പകലുകൾ ഉണ്ടാകുന്നത്
എന്ന് പറയുംപോലെയോ
അല്ലെങ്കിൽ
മറവിക്ക് ശേഷമാണ്
ഓർമ്മകൾ ഉണ്ടാകുന്നത്
എന്ന് പറയും പോലെയോ
ആയിരിക്കാം ...!
.
എങ്കിലും
ഞാനിപ്പോൾ തിരയുന്നത്
ചില രൂപങ്ങളെ തന്നെ
തെരുവിൽ അലയുന്ന അനാഥരുടെ ,
വിശപ്പ്‌ ഒട്ടിച്ച വയറുള്ളവരുടെ
രോഗപീഡയാൽ ഉഴലുന്നവരുടെ ...!
.
എന്നിട്ടുവേണം
മുഖപുസ്തകത്തിൽ,
പൊതു ചുമരുകളിൽ ,
വിഡ്ഢിപ്പെട്ടിയിൽ ,
പത്രത്താളുകളിൽ ....
ഒക്കെയും എനിക്കവർക്കൊപ്പം
ചേർന്നുനിൽക്കുന്ന രൂപങ്ങളാകാൻ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 23, 2016

ഗർഭപാത്രതിനും, ഹൃദയത്തിനുമിടയിൽ ...!!!

ഗർഭപാത്രതിനും,
ഹൃദയത്തിനുമിടയിൽ ...!!!
.
ഗർഭപാത്രതിനും,
ഹൃദയത്തിനുമിടയിൽ
ഒരു വലിയ ഇടമുണ്ട് ...!
.
ബീജം വളർന്ന്
കുഞ്ഞാകുന്നിടത്തോളം
വലിയ ദൂരം ...!
.
പാത്രങ്ങൾ
വിതയ്ക്കാനും കൊയ്യാനും മാത്രമുള്ള
വയലുകൾ മാത്രമാകാത്തിടത്തുനിന്നും ...!
.
സ്ത്രീയിൽനിന്നും
അമ്മയിലേക്കുള്ള
സുകൃതത്തിന്റെ ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 9, 2016

പ്രണാമം , സ്ത്രീയേ നിനക്ക് ...!!!

പ്രണാമം , സ്ത്രീയേ നിനക്ക് ...!!!
.
പ്രണാമം ,
തെരുവിൽ നഗ്നയാക്കപ്പെടുന്നവൾക്ക്
അകത്തളങ്ങളിൽ ഒറ്റപ്പെടുന്നവൾക്ക്
വാക്കുകൾ പണയം വെക്കേണ്ടിവരുന്നവൾക്ക്
കാഴ്ചകൾ നഷ്ടപ്പെടുത്തേണ്ടിവരുന്നവൾക്ക്
താലിമാല പണയം വെക്കേണ്ടിവരുന്നവൾക്ക്
ചായാനൊരു തോളില്ലാതെവരുന്നവൾക്ക്
ഛായകളിൽ രൂപങ്ങൾ നഷ്ടപ്പെടുന്നവൾക്ക്
തലമുറകൾക്ക് ജീവിതം ബലിനൽകുന്നവൾക്ക്
കണ്ണീരിലുണക്കി സ്നേഹം സൂക്ഷിക്കുന്നവൾക്ക്
പ്രണാമം , സ്ത്രീയേ നിനക്ക് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, March 8, 2016

ഭാരം ...!!!

ഭാരം ...!!!
.
നിഴലിന് കനം കൂടുന്നത്
കാഴ്ചക്ക് ഭാരം വെക്കുമ്പോൾ ...!
.
ഭാരം
മാംസത്തിന്റെയാകാം
മനസ്സിന്റെയാകാം
മരണത്തിന്റെയുമാകാം ...!
.
മാംസത്തിന്റെയാകുമ്പോൾ
മാനത്തിനും
മാനത്തിന്റെയാകുമ്പോൾ
മനസ്സിനും ...!
.
ഭാരം മാത്രം
പിന്നെയും ശേഷിക്കുന്നത്
നിഴലിൽ മാത്രവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, March 7, 2016

ഞാൻ എന്നത് ...!!!

ഞാൻ എന്നത് ...!!!
.
ഞാൻ എന്നത്
പിന്നെയും അവശേഷിക്കുന്ന
ഒരു മായ മാത്രമെന്ന്
എനിക്ക് തോന്നുന്നിടത്ത്
ഞാൻ ഞാനാകുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 2, 2016

മടക്കയാത്രചെയ്യുന്നവർ ...!!!

മടക്കയാത്രചെയ്യുന്നവർ ...!!!
.
വിവരം അറിഞ്ഞപ്പോൾ തന്നെ ഞാനും എന്റെ സുഹൃത്തും കൂടി പറ്റാവുന്ന വിധത്തിലുള്ള എല്ലാ മാർഘങ്ങളിലൂടെയും പരമാവധി പൈസയും സ്വരൂപിച്ച് അങ്ങോട്ട്‌ യാത്ര തിരിച്ചു . ആയിരത്തി ഒരുന്നൂറ് മൈൽ ദൂരെയുള്ള ജോലി സ്ഥലത്ത് നിന്നും ഭീകരമായ മരുഭൂമിയിലൂടെ രാത്രിയിലെ ആ കൊടും തണുപ്പിൽ സ്പീഡിൽ യാത്ര ചെയ്ത് അങ്ങോട്ടെത്തുക എന്നത് ഏറെ ദുഷ്കരമായിരുന്നിട്ടും ഞങ്ങൾക്ക് പിന്തിരിയുക അസാധ്യമായിരുന്നു . എന്നിട്ടും പകുതിയിലേറെ ദൂരം താണ്ടിയപ്പോഴേക്കും തളർന്നുപോയ ഞാൻ വാഹനം സുഹൃത്തിനെ ഏൽപ്പിച്ച് മാറിയിരുന്നു .
.
പത്തു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് വളരെ യാദൃശ്ചികമായാണ് ഒരു ഔദ്യോഗിക സന്ദർശനത്തിനിടയിൽ ഞാൻ അദ്ധേഹത്തെ പരിചയപ്പെടുന്നത് . രണ്ട് വ്യത്യസ്ത രാജ്യങ്ങളിലാണ് ഞങ്ങൾ താമസിച്ച് പണിയെടുക്കുന്നതെങ്കിലും, സമാന മനസ്ഥിതിക്കാരായതിനാലാകാം വളരെ പെട്ടെന്നാണ് ഞങ്ങൾ അടുത്തതും നല്ലൊരു കുടുംബ സൌഹൃദത്തിലേക്ക് ആ ബന്ധം വളർന്നതും . യാത്രയുടെ ഇടവേളകളിൽ മാറുന്ന കുപ്പായങ്ങൾക്കിടയിൽ പലപ്പോഴും പല ബന്ധങ്ങളും കൂടി ഊർന്നു വീണു പോകാറുണ്ടെങ്കിലും എന്തുകൊണ്ടോ അപൂർവ്വങ്ങളിൽ ചിലതിലോന്നായി ഞങ്ങളുടെ ബന്ധവും നിലനിന്നു .
.
രാജ്യാന്തരങ്ങൾ താണ്ടി ഞാൻ പിന്നീട് എത്തിപ്പെട്ടത് അദ്ദേഹം ജോലി ചെയ്യുന്ന ഇതേ രാജ്യത്തായത് ഈ കാഴ്ച്ചകൂടി എന്നെ കാണിക്കാനുള്ള വിധിയുടെ ക്രൂരതയാകാം . ബന്ധങ്ങൾക്ക് പ്രാധാന്ന്യം നൽകി ജീവിതം ബന്ധനത്തിലായ ആ മഹാനായ മനുഷ്യൻ ഒരു പരാചിതനാണെന്നാണ് ഏല്ലാവരും എപ്പോഴും പറഞ്ഞിരുന്നതെന്ന് ഞാൻ ഓർത്തെടുത്തു . ഒരു നല്ല ഭർത്താവോ നല്ല അച്ഛനോ എന്തിന് നല്ലൊരു സുഹൃത്തുപോലും അല്ല താനെന്ന് അദ്ദേഹം തന്നെയും പലപ്പോഴും പറയുമായിരുന്നത് അദ്ധേഹത്തിന്റെ കുറ്റസമ്മതം തന്നെയുമായിരുന്നു .
.
നീണ്ട ഇരുപതു വർഷം കുടുംബസമേതം പ്രവാസിയായിരുന്നിട്ടും നല്ല ജോലിയും നല്ല സ്ഥിതിയും ഉണ്ടായിരുന്നിട്ടും ഭാര്യയ്ക്ക് താലി കോർത്തിടാൻ ഒരു സ്വർണ്ണ മാല പോലുമില്ലെന്നത്‌ അയാളുടെ പരാജയത്തിന്റെ പര്യായം തന്നെ . ബാപ്പ ഇല്ലാതെ ഉമ്മയെയും ആറ് സഹോദരങ്ങളെ നോക്കി വളർത്തി വലുതാക്കി , തന്റെയും കുടുംബത്തിന്റെയും ബാദ്ധ്യതകൾ ഏറ്റെടുത്ത് തീർത്തെടുത്തു എന്നത് അതിനൊരു ന്യായീകരണമായി അദ്ദേഹം പോലും ഒരിക്കലും പറഞ്ഞിട്ടുമില്ല . ഒടുവിൽ ജീവിക്കാൻ അറിഞ്ഞുകൂടായിരുന്ന ആ മനുഷ്യന് ശൂന്ന്യതയിൽ അവശേഷിക്കുന്നതാകട്ടെ പറക്കമുറ്റാത്ത മൂന്നു പെണ്മക്കളും വയ്യാത്ത ഭാര്യയും .
.
നേരം ഉച്ചയോടടുക്കുമ്പോഴേക്കും ഞങ്ങൾ അവിടെയെത്തി . സാമൂഹ്യ പ്രവർത്തകരുടെ തിക്കിത്തിരക്കിനിടയിൽ നിന്നും ആശുപത്രി മോർച്ചറിയുടെ വളരെ ദൂരെ തിരിച്ചുപോക്കിനുള്ള ഭാണ്ടവും കെട്ടി അദ്ധേഹത്തിന്റെ വരവും കാത്തിരിക്കുന്ന അവരെ കണ്ടെത്താൻ എനിക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നു . കണ്ണീരുണങ്ങിയ ആ എട്ടു കണ്ണുകളിലും ജീവൻ തന്നെ അവശേഷിച്ചിരുന്നില്ലെന്നത്‌ എന്നെ നന്നേ തളർത്തി നാലുവയസ്സു മാത്രം പ്രായമുള്ള ഇളയ കുട്ടിപോലും എന്നെക്കാൾ പക്വതയോടെ ആ അവസ്ഥയെ അഭിമുഖീകരിക്കുന്നത് കണ്ടുനിൽക്കാൻ എനിക്കാവുമായിരുന്നില്ല .
.
ഭക്ഷണം കഴിച്ച് കിടക്കുന്നതിനിടയിൽ യാത്രപോലും പറയാതെ ഒരു കുഞ്ഞു പിടച്ചിലിൽ തങ്ങളെ മുഴുവനായും തനിച്ചാക്കിപോയ അദ്ധേഹത്തെ അവർ എത്രമാത്രം സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്തിരുന്നു എന്നത് ഇടയ്ക്കിടെ മോർച്ചറിയുടെ വാതിലിലേക്ക് എത്തിനോക്കുന്ന ആ കണ്ണുകളിൽ നിന്നും കണ്ടെടുക്കാമായിരുന്നു . അവശേഷിക്കുന്ന നാലുജീവനുകളുടെ ജീവിതം മുഴുവൻ രണ്ടു കൈസഞ്ചികളിൽ കൊരിനിറക്കുമ്പോൾ ശേഷിക്കുന്നതെല്ലാം കൊടും ശൂന്ന്യത മാത്രമാണെന്ന് അവർക്കും നന്നേ തിരിച്ചറിയാമായിരുന്നു .
.
കയ്യിൽ കരുതിയതെല്ലാം എന്റെ കുഞ്ഞിന്റെ ഒപ്പമുള്ള ആ മൂത്തകുട്ടിയെ ഏൽപ്പിക്കുമ്പോൾ അവളിൽ കണ്ട ദയവുചെയ്ത് ഞങ്ങളോട് സഹതപിക്കല്ലേ എന്ന അപേക്ഷ എന്നെ കർമ്മ നിരതനാക്കി . എന്നെക്കൊണ്ട് കഴിയുന്നതുപോലെ സഹായിച്ചോളാം എന്ന് പറയുന്നതിന് പകരം എന്നും കൂടെനിൽക്കാം എന്ന് ഉറപ്പിച്ചു പറഞ്ഞത് അവൾ പ്രതീക്ഷിച്ചത് തന്നെയായിരുന്നു . പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള ആ കുട്ടി ഞാൻ കൊടുത്ത പൈസ വാങ്ങി സൂക്ഷിച്ചുവെച്ച് അനിയത്തിമാരെയും കൂട്ടി തളർന്നിരിക്കുന്ന ഉമ്മയെ പരിചരിക്കുന്നത് അപ്പോൾ ഞാൻ അഭിമാനത്തോടെ നോക്കിനിന്നു .
.
അദ്ധേഹത്തെ കാണാൻ ഞാൻ പിന്നെ ശ്രമിച്ചില്ല എന്നത് എന്നെ വിഷമിപ്പിച്ചില്ല . അതുപക്ഷെ ഒരിക്കലും അദ്ധേഹത്തെ അവഹേളിക്കലായിരുന്നില്ല . മറിച്ച് അയാളിൽ ഞാൻ എന്റെ പ്രതിബിംബവും കാണുന്നതുകൊണ്ടായിരുന്നു . മറ്റൊരു പരാജിതന് അതിനുള്ള അർഹതയില്ല എന്ന വിശ്വാസവും . അപ്പോഴേക്കും പുറത്തുകൊണ്ടുവന്ന അദ്ധേഹത്തിന് പുറകിലായി ആ കുട്ടികൾ അവരുടെ ഉമ്മയുടെ കയ്യും പിടിച്ച് നടന്നകലുന്നത് ഞാൻ എന്റെ കണ്ണാടിയിൽ കണ്ടുനിന്നു. ഒരു ജീവിതത്തിന്റെ മുഴുവൻ ബാക്കിപത്രമായി അവശേഷിക്കുന്ന ആ കുട്ടികളെങ്കിലും പരാജയപ്പെടല്ലേ എന്ന ഒരു വലിയ പ്രാർഥനയോടെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, February 29, 2016

ക്യാൻസറും കേരളവും .

ക്യാൻസറും കേരളവും .
.
ക്യാൻസറിനെ കുറിച്ചുള്ള ബോധവത്കരണങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ പ്രത്യേകിച്ചും കേരളം ഇപ്പോൾ . കോടാനുകോടികൾ മുടക്കി ആശുപത്രികൾ പണിയുന്നു , കൂട്ട ഓട്ടങ്ങൾ സംഘടിപ്പിക്കുന്നു മാരത്തോൺ ചർച്ചകൾ നടക്കുന്നു പോസ്റ്ററുകളും ചലച്ചിത്രങ്ങളും ഉണ്ടാകുന്നു പ്രമുഘർ സമൂഹത്തിനുമുന്നിൽ വലിയ വലിയ സംഭാവനകൾ നൽകുന്നു .... അങ്ങിനെ പോകുന്നു വിസ്മയകരമായ പലവിധ കാഴ്ചകൾ . എല്ലാം വളരെ നല്ലത് തന്നെ .
.
ലോകത്തിൽ എല്ലാകാലത്തും പല വിധത്തിലുള്ള മഹാമാരികൾ ഉത്ഭവിക്കാറും പ്രചരിക്കാറുമുണ്ട് . പലതും ശാസ്ത്രീയമായി തിരിച്ചറിയാൻ കഴിയാതിരുന്ന പുരാതന കാലത്ത് മനുഷ്യൻ അതിൽ പലതിനെയും വിശ്വാസത്തിന്റെ ഭാഗവുമാക്കി . അതിൽ എല്ലാ കാലത്തും തുടർച്ചയായി നിലനിൽക്കുന്ന പല മഹാ രോഗങ്ങളിൽ ഒന്നുതന്നെയാണ് ക്യാൻസർ. ഇപ്പോഴും ഫലപ്രദമായ അല്ലെങ്കിൽ പൂർണ്ണമായ ചികിത്സ സാധ്യമാകാത്ത ഒരു വലിയ വ്യാധി .
.
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ് . പാരമ്പര്യം, ലഹരിയുടെ ഉപയോഗം , തൊഴിൽ സാഹചര്യങ്ങൾ , അന്തരീക്ഷ മലിനീകരണം തുടങ്ങി നമ്മൾ കഴിക്കുന്ന ഭക്ഷണം വരെ പലതും . ഏതൊരു രോഗവും വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതുതന്നെയാണ് അത് വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നത് . എന്നാൽ ക്യാൻസറിന്റെ കാര്യത്തിൽ ചില മുൻകരുതലുകൾ എങ്കിലും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല തന്നെ . അന്തരീക്ഷ മലിനീകരണം തുടങ്ങി പല വലിയ കാര്യങ്ങളിലും ഒരു സാധാരണക്കാരനായ മനുഷ്യന്റെ ഇടപെടലുകൾക്കും മുൻകരുതലുകൾക്കും വലിയ പരിധികളും പരിമിധികളുമുണ്ട് താനും .
.
എന്നാൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില ചെറിയ കാര്യങ്ങൾ കൊണ്ടുതന്നെ ഈ വലിയ വിപത്തിനെ ഒരു പരിധിയോളം നേരിടാം എന്നതാണ് യാഥാർത്ഥ്യം . ക്യാൻസർ വരാനുള്ള കാരണങ്ങളിൽ പരമ പ്രധാനമായ ഒന്നാണ് മായം കലർന്ന അല്ലെങ്കിൽ വിഷം കലർന്ന ഭക്ഷണം . നമ്മൾ എന്ത് കഴിക്കണം എന്നതിനേക്കാൾ എന്ത് കഴിക്കാതിരിക്കണം എന്ന് തീർച്ചയായും നമുക്ക് തന്നെ തീരുമാനിക്കാം എന്നിരിക്കെ അത് ചെയ്യുക മാത്രം കൊണ്ട് ഒരു പരിധിവരെയെങ്കിലും തടയാൻ കഴിയുന്ന ഒരു വലിയ വിപത്തിനെ എന്തിനിങ്ങനെ വലുതാക്കി വളർത്തുന്നു .
.
നമ്മൾ ഇന്ന് കഴിക്കുന്ന ഭക്ഷണത്തിൽ ഭൂരിഭാഗത്തിലും ഭീകരമായ തോതിൽ വിഷം കലർന്നിരിക്കുന്നു അന്നതൊരു സത്യമാണ് . കറിപ്പൊടികളിൽ, മുൻകൂട്ടി തയ്യാറാക്കി പാക്കറ്റുകളിൽ വരുന്ന ഭക്ഷണത്തിൽ , കുടിക്കുന്ന പാലിൽ , വെളിച്ചെണ്ണയിൽ തുടങ്ങി അത്യാവശ്യമായ നിത്യോപയോഗ ഭക്ഷണ പദാർഥങ്ങളിൽ അടക്കം പലതിലും വിഷം ഉണ്ടെങ്കിലും അവയിൽ പലതും തടയുന്നതിൽ നമുക്ക് വീണ്ടും ചില പരിമിതികൾ ഉണ്ടായേക്കാം . എന്നാൽ നമ്മുടെ കണ്മുന്നിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നമുക്ക് മുന്നിൽ വെച്ചുതന്നെ ചേർക്കുന്ന മായം അല്ലെങ്കിൽ വിഷം നമുക്ക് തടയാൻ കഴിയുന്നില്ല എന്നത് വിചിത്രം തന്നെ .
.
നമുക്കുമുന്നിൽ വറുത്തെടുക്കുന്ന ചിപ്സുകളിൽ , നമുക്കുമുന്നിൽ ഉണ്ടാക്കുന്ന ചായയിൽ നമുക്കുമുന്നിൽ ഉണ്ടാക്കിയെടുക്കുന്ന ദോശയിലും വടയിലും നമുക്കുമുന്നിൽ ഉണ്ടാക്കിയെടുക്കുന്ന ഫ്രൈകളിലും മാംസത്തിലും അങ്ങിനെ നമ്മുടെ കണ്മുന്നിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ തന്നെ എത്രമാത്രം വിഷമാണ് ചേർക്കപ്പെടുന്നത് . താത്കാലിക ലാഭത്തിന് വേണ്ടി അറിഞ്ഞും അറിയാതെയും കച്ചവടക്കാർ ചെയ്യുന്ന ഈ ഭീകരമായ തെറ്റുകൾ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ച് നമ്മൾ ആ ഭക്ഷണം രുചിയോടെ വാങ്ങി കഴിക്കുന്നു . ഈയൊരു പ്രാവശ്യത്തേക്കല്ലേ എന്ന തൊടുന്യായവും പറഞ്ഞ് . പുറം മാന്യതയുടെ മേലങ്കിയുമണിഞ്ഞ്‌ . പാതയോരത്തെ തട്ടുകടകളിലും സ്റ്റാർ ഹോട്ടലിലെ മെഴുകുതിരി വെട്ടത്തിലും നടക്കുന്നത് ഇതുതന്നെയെന്ന് നാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കുന്നു .
.
അത്യാഹിതക്കാരന്റെ വഴിപോലും മുടക്കി യാത്രകൾ നടത്തുന്നവരും കയറാൻ പറ്റാത്ത ക്ഷേത്രങ്ങളിലും പള്ളികളിലും കയറി പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തുന്നവരും വ്യഭിചാരത്തിനും അഴിമതിക്കും പിന്നാലെ പായുന്നവരും തീവ്രവാദികൾക്ക് സിന്ദാബാദ് വിളിക്കുന്നവരും മത - ജാതി വിദ്വേഷം വളർത്തുന്നവരും ഓൺലൈൻ മാദ്ധ്യമങ്ങളിലിരുന്ന് ഘോരഘോരം മുറവിളികൂട്ടുന്നവരും ഇതൊക്കെയും വെള്ളിവെളിച്ചത്തിലിരുന്ന് ആഘോഷമാക്കി മാറ്റുന്നവരും ഒക്കെ രോഗം വന്നതിന് ശേഷം ആയിരങ്ങൾ മുടക്കി ചികിത്സിക്കാൻ പോകുന്നതിനു മുൻപ് തങ്ങൾക്കു മുന്നിൽ നടക്കുന്ന ഈ കൊടും ക്രൂരതകൾ തടയാൻ ഒരു ചെറുവിരൽ അനക്കിയാൽ അത് തങ്ങൾക്കോ തങ്ങളുടെ പ്രിയപ്പെട്ടവർക്കോ ഏറെ ഉപകാരപ്രദമാകുമെന്ന് അറിയുക .
.
മരണം ആർക്കും എപ്പോഴും വരാം . രോഗം വന്നാലും ഇല്ലെങ്കിലും നമ്മൾ മരിക്കും . ശ്രദ്ധിച്ചാലും ഇല്ലെങ്കിലും വരാനുള്ളത് വരികയും ചെയ്യും . എന്നാലും നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ നമുക്ക് തടയാൻ പറ്റാവുന്ന ഒരു കാരണം കൊണ്ട് നമ്മുടെ കണ്മുന്നിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത് തടയാതിരിക്കുന്നത് കുറ്റം ചെയ്യുന്നവരേക്കാൾ ഏറെ കുറ്റകരമാണെന്നോർക്കുക .
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, February 28, 2016

ഓറഞ്ചുകൾ വിൽക്കുന്ന പെൺകുട്ടി .

ഓറഞ്ചുകൾ വിൽക്കുന്ന പെൺകുട്ടി .
.
അസ്ഥിപഞ്ചരങ്ങൾ മാത്രം ശേഷിക്കുന്ന തകർന്നടിഞ്ഞ ആ മഹാനഗരത്തിന് മുൻപേയുള്ള കുഞ്ഞു നാൽക്കവലയുടെ കണ്ണിൽ വളവുതിരിയുന്നിടതുതന്നെ ഇരിക്കുന്നതുകൊണ്ട്‌ മാത്രമല്ല അവളെന്റെ കണ്ണുകൾക്ക്‌ അമൃതായത് . കീറിപ്പറിഞ്ഞതെങ്കിലും ചാരുതയോടെ വസ്ത്രം ധരിച്ച് ഉറങ്ങുന്ന അനിയത്തിയെയും ഹൃദയത്തോട് അടക്കിപ്പിടിച്ച് തനിക്കരികരികിലെ പഴകിയ കുട്ടയിലെ വിൽപ്പനയ്ക്കുള്ള മധുരമുള്ള ഓറഞ്ചുകൾ ഒരു കുഞ്ഞിനെയെന്നോണം സംരക്ഷിച്ച് വെക്കുന്ന അവളുടെ വാത്സല്ല്യം കണ്ടിട്ടാണ് . തന്റെ കീറിപ്പഴകിയൊരു പാവാടയിൽ പൊതിഞ്ഞ് സ്നേഹത്തോടെ ഓരോ മധുര നാരങ്ങയും തന്റെ അനിയത്തിയെ എന്നപോലെ അവൾ സൂക്ഷിച്ചു വെക്കുന്നത് എത്ര ചാരുതയോടെയാണ് നോക്കിനിൽക്കാനാവുക.
.
ഒരു ആരോഗ്യ സംഘടനയ്ക്ക് വേണ്ടിയുള്ള ചലചിത്ര നിർമ്മിതിയുമായി ബന്ധപ്പെട്ട് യുദ്ധത്തിൽ തകർന്ന ആ നഗരത്തിലേക്ക് പുറപ്പെടുമ്പോൾ ഭയമായിരുന്നു ആദ്യം .. ഭയം എന്നത് മരണത്തോട് മാത്രമാകുന്നത് ഭീരുത്വം മുന്നിൽനിൽക്കുമ്പോൾ മാത്രമെന്നത് സത്യം . മരണത്തേക്കാൾ ഭീകരതയോടെ ജീവിക്കുന്ന രക്തസാക്ഷികളുടെ ദയനീയതയാണ് ആയുധങ്ങളേക്കാൾ എന്നെ യഥാർത്ഥത്തിൽ പേടിപ്പിച്ചിരുന്നത് . ശവങ്ങൾ പോലും ഭക്ഷണമാക്കേണ്ട ഗതിക്കെട്ട ജീവനുകളെ കാണേണ്ടി വരുന്നത് തോക്കുമായി കൊല്ലാൻ വരുന്ന ഒരു കലാപകാരിയുടെ രൂപത്തേക്കാൾ ഭീതിതമാണെന്ന് എങ്ങിനെ പറയാതിരിക്കും.
.
നഗരത്തിലേക്ക് കടക്കും മുൻപ് അതിന്റെ ഭൂപടം നോക്കി തയ്യാറെടുപ്പുകൾ നടത്താനാണ് ഞങ്ങൾ അവിടെ വാഹനം നിർത്തിയത് . ഞങ്ങൾക്ക് നേരെ മുന്നിൽ കുരച്ചുദൂരെയായി ഇരിക്കുന്ന അവൾ എന്റെ കണ്ണിൽപെട്ടത്‌ കൃത്യതയോടെയും . പെട്ടെന്ന് കണ്ണിലുടക്കുന്ന ആ കാഴ്ച നോക്കി , നോക്കിനിൽക്കെ , അവളിൽ എനിക്കെന്റെ മുത്തശ്ശിയെയാണ് പെട്ടെന്ന് തന്നെ ഓർമ്മ വന്നത് . സ്നേഹവും ദയയും വാത്സല്യവും എത്ര മധുരമായാണ് അവളും എന്റെ മുത്തശ്ശിയെപോലെ കരുതിവെക്കുന്നതെന്ന് ഞാൻ ആശ്ചര്യത്തോടെ അനുഭവിച്ചറിഞ്ഞു ..
.
ഇടയ്ക്ക് ഉണർന്ന അവളുടെ അനിയത്തിക്കുട്ടി വിശക്കുന്നെന്ന് പറഞ്ഞത് കൊണ്ടാകാം, അവൾ കുട്ടിയെ തന്റെ മാറിലെ വസ്ത്രമെടുത്ത്‌ താഴെ വിരിച്ച് അതിൽ കരുതലോടെയിരുത്തി കുട്ടയിൽ നിന്നും ഏറ്റവും നല്ല മധുര നാരങ്ങതന്നെ തിരഞ്ഞെടുത്ത് അല്ലികൾ അടർത്തിയെടുത്ത്‌ നാരുകൾ കളഞ്ഞ് ഓരോന്നായി വായിൽകൊടുത്തുതുടങ്ങിയപ്പോൾ എന്റെയുള്ളിലെ അച്ഛൻ നൊമ്പരപ്പെടാൻ തുടങ്ങി . കുഞ്ഞ് ആ നാരങ്ങയല്ലിയുടെ നീരോക്കെകുടിച്ച് ബാക്കിയാക്കുന്ന ചണ്ടി കളയാതെ അവൾ സ്വയം കഴിക്കുന്നത് കൂടി കണ്ടപ്പോൾ ഞാൻ അവളെ മനസ്സുകൊണ്ട് സാഷ്ടാംഗം നമിച്ചു .
.
പെട്ടെന്നുതന്നെ ഞാൻ എന്റെ കയ്യിൽ കരുതിയിരുന്ന ഭക്ഷണവും അവർക്ക് ഉപയോഗപ്പെടാവുന്ന എന്റെ ചില വസ്ത്രങ്ങളും പിന്നെ ഉണ്ടായിരുന്ന പൈസയും എടുത്ത് അവൾക്കരികെ ചെന്ന് അതെല്ലാം ബഹുമാനത്തോടെ അവൾക്കുനൽകുമ്പോൾ അവളും എനിക്കുമുന്നിൽ എഴുന്നേറ്റുനിന്നു , ബഹുമാനത്തോടെ. എന്നിട്ട് വസ്ത്രങ്ങളും ഭക്ഷണവും മാത്രം എടുത്ത് അതിലെ പണം മുഴുവനായും തിരിച്ചുതന്നത് എന്നെ ശരിക്കും സ്ത്ബ്ധനാക്കി .. യുദ്ധത്തിൽ ഉറ്റവരും ഉടയവരുമടക്കം എല്ലാം നഷ്ടപ്പെട്ട തങ്ങൾക്ക് പണത്തേക്കാൾ ഇപ്പോൾ വേണ്ടത് കരുതലും തണലും സ്നേഹവും ഭക്ഷണവുമാണ് എന്ന് അവൾ പറയാതെ പറഞ്ഞപ്പോൾ എനിക്ക് നിസ്സഹായനായി നോക്കിനില്ക്കാനെ കഴിയുമായിരുന്നുള്ളൂ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, February 25, 2016

ബാക്കി വെക്കുക , ഈ കറുപ്പുനിറമെങ്കിലും ...!!!

ബാക്കി വെക്കുക ,
ഈ കറുപ്പുനിറമെങ്കിലും ...!!!
.
എല്ലാവരും തിരക്കിലാണ്
താന്താങ്ങളുടെ നിറങ്ങൾ
തിരഞ്ഞെടുക്കുന്നതിൽ
അല്ലെങ്കിൽ മറ്റുള്ളവർക്ക്
അവരവരുടെ നിറങ്ങൾ
ചാർത്തിക്കൊടുക്കുന്നതിൽ ...!
.
ചിലർക്ക് ചുവപ്പും ചിലർക്ക് കാവിയും
ചിലർക്ക് പച്ചയും ചിലർക്ക് നീലയും
ചിലർക്ക് മഞ്ഞയും മറ്റുചിലർക്ക് വെള്ളയും ...!
.
ദേശസ്നേഹത്തിന്റെയും ,
വിപ്ലവത്തിന്റെയും ,
വർഗ്ഗീയതയുടെയും ,
ഭീകരതയുടെയും ,
ആധുനികതയുടെയും
വിശ്വാസത്തിന്റെയും
അവിശ്വാസത്തിന്റെയും
വിഘടനവാദത്തിന്റെയും
അവസരവാദത്തിന്റെയും...
അങ്ങിനെ നിറങ്ങൾ അനവധി ...!
.
എല്ലാവരും എല്ലാനിറങ്ങളും
തിരഞ്ഞെടുത്തു കഴിയുമ്പോൾ
അവശേക്കുന്ന ഒരു നിറമുണ്ടാകും
കറുപ്പ് ..!
അനശ്വരതയുടെ , സത്യത്തിന്റെ
മാനവികതയുടെ, സ്നേഹത്തിന്റെ
ജീവനുള്ള നിറം ...!
.
അതെനിക്കായി മാറ്റിവെക്കുക
കാരണം
നിറങ്ങളാൽ അറിയപ്പെടുന്നതിനേക്കാൾ
എനിക്കുപ്രിയം
നിറമില്ലാത്ത ഒരുമനുഷ്യനായിരിക്കാനാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, January 12, 2016

രക്തം ...!!!

രക്തം ...!!!
.
രക്തമാണ്
കാരണം ,
കാര്യവും ...!
.
സിരകളിലൂടെ
ഭൂമിയിലൂടെ
കാലുകൾക്കിടയിലൂടെയും ...!
.
ജീവനും
ജീവിതവുമായി
.മതവും
വിപ്ലവവുമായി
വിശ്വാസവും
നിരാശയുമായി
ദൈവവും
ചെകുത്താനുമായി ...!
.
ഇനി ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, December 24, 2015

ചെങ്കൊടി ...!!!

ചെങ്കൊടി ...!!!
.
കൊടിയും ഞാനും ഒന്നാകുന്നത്
അതെന്റെ ജീവരക്തം കൊണ്ട്
ചുവപ്പിച്ചതാകുമ്പോഴാണ് ..!
.
ഒരു കടൽ ചുവപ്പിക്കാനുള്ള
രക്തമില്ലെന്നിലെങ്കിലും
ഉണ്ടൽപ്പം
ഒരു തുണി ചുവപ്പിച്ച്
ചെങ്കൊടിയാക്കാൻ ...!
.
എങ്കിലുമാരക്തമലിയുമൊരിറ്റു
വെള്ളതിലെന്നോർത്തു വെക്കുന്നത്
കൊടിയും ഞാനും രണ്ടാകാതിരിക്കാൻ
നല്ലതത്രേ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, December 23, 2015

എനിക്ക് വേണ്ടത് ...!!!

എനിക്ക് വേണ്ടത് ...!!!
.
എനിക്ക് വേണ്ടത്
അതിജീവനമല്ല
സഹിഷ്ണുതയുമല്ല
സ്വാതന്ത്ര്യമോ
സമത്വമോ അല്ല ,
എനിക്ക് വേണ്ടത്
മറ്റുള്ളവരെയും
സ്നേഹിക്കാൻ കഴിയുന്ന
ഒരു കുഞ്ഞു മനസ്സാണ് .
അതെങ്ങിനെയുണ്ടാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, December 22, 2015

ഭയമാണെനിക്ക് ...!!!

ഭയമാണെനിക്ക് ...!!!
.
ഭയമാണെനിക്ക്,
മരിക്കുവാനല്ല
ജീവിക്കുവാനും
പക്ഷെ
ശ്രമിച്ചിട്ടും
മരണത്തിനും
ജീവിതത്തിനുമിടയിൽ
അകപ്പെടുമോയെന്ന് ...!
.
ഭയമാണെനിക്ക്,
വഴികൾ
തുടങ്ങുകയോ
അവസാനിക്കുകയോ
ചെയ്യാതിടത്ത്
എന്നെ
തിരയേണ്ടിവരുമോയെന്ന് ...!
.
ഭയമാണെനിക്ക്,
തിരിച്ചറിയും മുൻപ്
എനിക്കെന്നെ
നഷ്ടപ്പെടുമോയെന്ന് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, November 8, 2015

കള്ളൻ ....!!!

കള്ളൻ ....!!!
.
മോഷണം കയ്യോടെ പിടിച്ചാലും
മോഷണമുതൽ കണ്ടുകെട്ടിയാലും
മോഷ്ടിക്കപ്പെട്ടവനും
കണ്ടവനും , കണ്ടുപിടിക്കേണ്ടവനും
ഉറപ്പുവരുത്തേണ്ടവനും
നിശ്ചയിക്കേണ്ടവനും
അസന്നിഗ്ദമായി
കള്ളനെന്ന് വിധിയെഴുതിയാലും
ഞാൻ സ്വയം സമ്മതിക്കാതെ
ഞാനെങ്ങിനെ ഒരു കള്ളനാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, October 27, 2015

നാണയം ...!!!

നാണയം ...!!!
.
ഓരോ നാണയത്തിനും
വ്യത്യസ്ത മുഖങ്ങളുള്ള
രണ്ടു വശങ്ങളെന്നാണ് ...!
എന്നാൽ
രണ്ടു വശങ്ങളിലും
ഒരേമുഖങ്ങളുള്ള
നാണയങ്ങളും ഉണ്ടാകാം
അപൂർവ്വമായെങ്കിലും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, October 26, 2015

എന്നെ ഞാനാക്കാൻ ....!!!

എന്നെ ഞാനാക്കാൻ ....!!!
.
മഴ എനിക്കിഷ്ടമാണ്
അത് പക്ഷെ
എല്ലാവരും പറയുന്നപോലെ
മഴയിലെന്റെ കണ്ണുനീർ
മറ്റുള്ളവർ കാണാതലിഞ്ഞുപൊകും
എന്നത് കൊണ്ട് മാത്രമല്ല ,
മറിച്ച്
വെയിലും മഞ്ഞും പോലെ
അതെന്നെ എന്നിൽ നിന്നും
പൊതിഞ്ഞു പിടിക്കും
എന്നതുകൊണ്ട്‌ കൂടിയാണ് ...!
.
ഇരുട്ട് എനിക്കിഷ്ടമാണ്
അത് പക്ഷെ
എനിക്കെന്നിൽനിന്നും
ഒളിച്ചിരിക്കാനൊരിടംതരുന്നു
എന്നതുകൊണ്ട്മാത്രമല്ല
മറിച്ച്
നിഴൽപോലുമന്ന്യമാകുന്ന
എന്റെ വന്ന്യ വിജനതയിൽ
വെയിലും നിലാവും പോലെ
അതെനിക്ക് കൂട്ടുനിൽക്കും
എന്നതുകൊണ്ട്കൂടിയാണ് ...!
.
വേദനകൾ എനിക്കിഷ്ട്ടമാണ്
അതുപക്ഷെ
സഹതാപത്തിന്റെ
ആലസ്യശീതളിമ
അനുഭവിക്കാമെന്നതുകൊണ്ട് മാത്രമല്ല ,
മറിച്ച്
സുഖവും ദുഖവും പോലെ
അതെന്നെ ഞാനാക്കും
എന്നതുകൊണ്ട്കൂടിയാണ് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, October 18, 2015

മക്കളേ, മാപ്പ് ...!!!

മക്കളേ, മാപ്പ് ...!!!
.
മാപ്പ് ...
തെരുവിൽ ചീന്തിയെറിയപ്പെട്ട
മുലപ്പാൽ മണക്കുന്ന
നിങ്ങളെ സംരക്ഷിക്കാത്തതിന് ...!
.
കാരണം,
ഞാൻ തിരക്കിലായിരുന്നു ...
വിശപ്പാളുന്ന വയറിനു നൽകുന്ന
മാംസത്തിന്റെ രൂപമെടുക്കുന്നതിന്റെ ,
ജാതി തിരിച്ച്
എന്റെ അവകാശങ്ങൾ
ഊട്ടിയുറപ്പിക്കുന്നതിന്റെ ,
എന്റെ ദുരയ്ക്കുമേൽ
തങ്ങളുടെ ജീവിതം പടുക്കുന്നവരുടെ
തലയറുക്കുന്നതിന്റെ ,
ദുസ്വാതന്ത്ര്യത്തിനുവേണ്ടി
സമരം ചെയ്യുന്നതിന്റെ ,
എന്റെ അടയാളങ്ങളും ,രാഷ്ട്രീയവും , സ്വാർഥതയും
സംരക്ഷിച്ചു നിർത്തുന്നതിന്റെ ,
പ്രതികരണ ശേഷിയും സദാചാര ബോധവും
വിപ്ലവവീര്യവും നഷ്ട്ടപ്പെട്ടിട്ടില്ലെന്ന്
ബോധിപ്പിക്കുന്നതിന്റെ ,
നിങ്ങളിൽ കരുത്തരുടെ
പക്ഷം പിടിക്കുന്നതിന്റെ,
ദൈവങ്ങളില്ലാത്ത
പള്ളികളും ക്ഷേത്രങ്ങളും കുരിശടികളും
കെട്ടിപ്പൊക്കുന്നതിന്റെ,
എന്നെ
നിങ്ങളിൽ പ്രതിഷ്ടിക്കുന്നതിന്റെ ....!
.
ഇനി തീർച്ചയായും
ഞാൻ നിങ്ങൾക്കുവേണ്ടിയും ശബ്ദിക്കും ...
കാരണം,
നിങ്ങളും എനിക്കിപ്പോൾ ഇരകളാണല്ലൊ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 15, 2015

ഫാസിസത്തിന്റെ വിഭിന്ന മുഖങ്ങൾ ...!!!

ഫാസിസത്തിന്റെ വിഭിന്ന മുഖങ്ങൾ ...!!!
.
തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയ വലതുപക്ഷപ്രസ്ഥാനം എന്നതാണ് ഫാസിസത്തിന്റെ ഒരു വിവക്ഷ അല്ലെങ്കിൽ അർത്ഥം . എന്നാൽ ഫാസിസം എന്നത് അതിന്റെ ഭാവ തീവ്രതയേക്കാൾ അതിന്റെ ഭീകര ഭാവത്തേക്കാൾ അതിന്റെ യാധാർത്യതെ തുറന്നുകാട്ടാത്ത ഒരു പറഞ്ഞു പഴകിയ വാക്ക് മാത്രമാകുന്നു ചിലപ്പോഴെല്ലാം ഇപ്പോൾ . അല്ലെങ്കിൽ അനാവശ്യമായി കൂടി ഉപയോഗിച്ചുപയോഗിച്ച് മൂർച്ച കുറഞ്ഞ ഒരു മാരകായുധം പോലെയും.
.
മതം, ഭാഷ, സാമൂഹികം , സാമ്പത്തികം , ഭരണകൂടം , ഭരണാധികാരികൾ .. അങ്ങിനെയൊക്കെയായി ഫാസിസത്തിന് അതുപയോഗപ്പെടുതുന്നവരുടെ അല്ലെങ്കിൽ യഥാർത്ഥ ഫാസിസ്റ്റുകളുടെ മുഖങ്ങൾ പലതാണ് . തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയി പെരുമാറുന്ന ആരും യഥാർത്ഥത്തിൽ ഫാസിസ്റ്റുകൾ തന്നെയാകുന്നു . അതിൽ ന്യൂ നപക്ഷ മെന്നോ ഭൂരിപക്ഷമെന്നോ മുതലാളിയെന്നോ തോഴിലാളിയെന്നോ വ്യത്യാസമില്ല എന്നതാണ് സത്യം .
..
ഭരണകൂടതിന്റെയോ ഭൂരിപക്ഷതിന്റെയോ തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയ രീതികളും ഭാവങ്ങളും വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ഒക്കെ ചെയ്യുമെങ്കിലും നമ്മൾ പലപ്പോഴും കാണാതെ പോകുന്ന ഒരു ഫാസിസ്റ്റ് മുഖമാണ് ഉദ്യോഗസ്ഥരുടെ അല്ലെങ്കിൽ ഭരണകർത്താക്കളുടെ . . അവിടെമാത്രമുള്ള ഒരു സവിശേഷ പ്രത്യേകത എന്നത്, അവിടെ അവരിൽ മതവും, ജാതിയുമില്ല എന്നതാണ് .ഔദ്യോഗിക പദവിയുടെ വലിപ്പ ചെറുപ്പം മാത്രമേ ഉള്ളൂ
.
ഏതൊരു സർക്കാർ ഓഫീസിലും പ്രത്യക്ഷത്തിൽ കാണാവുന്ന ഈ സംഭവം പക്ഷെ ആരാലും ഗൌനിക്കപ്പെടാതെ പോകുന്നത് ലജ്ജാവഹം തന്നെ .. പലപ്പോഴും മുകളിലുള്ള ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരോട് പെരുമാറുന്നത് , ചിലപ്പോഴെല്ലാം മുഴുവൻ ഉദ്യോഗസ്ഥരും സാധാരണക്കാരോട് പെരുമാറുന്നത് ഒക്കെ ശരിക്കുനോക്കിയാൽ ഒരു ഫാസിസ്റ്റു രീതിയിൽ തന്നെയാണ് എന്നതാണ് സത്യം .
..
മേലുദ്യോഗസ്ഥരുടെ സ്വകാര്യ ജോലികൾ അടിമകളെ പോലെ ചെയ്യിക്കാൻ കീഴുദ്യോഗസ്ഥരെ ഉപയോഗിക്കുന്നതോടൊപ്പം അവരെ മാനസികമായും സാമ്പത്തികമായും ഔദ്യോഗികമായും പിന്നെ ചിലപ്പോഴെല്ലാം ശാരീരികവും ലൈംഗികവുമായുള്ള ചൂഷണം ചെയ്യലും ഇവിടെ നിർബാധം നടന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം . ചൂഷണം അല്ലെങ്കിൽ ചേരിതിരിവ്‌ എന്നൊക്കെ ലളിതമായി പറഞ്ഞ് ഒഴിവാക്കുന്ന ഇത് പക്ഷെ ഫാസിസത്തിന്റെ മറ്റൊരു മുഖമെന്ന് ആരും സമ്മതിച്ചു തരില്ല .
.
പൊതുവിൽ ഉദ്യോഗസ്ഥ തലത്തിൽ മാത്രമൊന്നുമല്ല ഇവയുള്ളത് . കലാലയങ്ങളിൽ, തൊഴിലിടങ്ങളിൽ സമൂഹത്തിൽ എന്തിനു വീടുകളിൽ പോലും ഫാസിസ്റ്റ് മുഖങ്ങൾ നമുക്ക് കാണാം . എന്നാൽ പുരോഗമന വാദികൾ അല്ലെങ്കിൽ സാമൂഹിക പരിഷ്കർത്താക്കൾ എന്ന പേരിൽ അവസര വാദികളായ ചിലരും അവരുടെ പക്ഷം പിടിക്കുന്നവരും ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കുന്നില്ല എന്നത് വേദനാജനകം തന്നെ. ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Wednesday, October 14, 2015

എന്റെ നാവ് ...!!!

എന്റെ നാവ് ...!!!
.
ഞാൻ
നിന്റെ നാവാകുമ്പോൾ
നിനക്കുവേണ്ടി
കുരയ്ക്കണം
കുറുകണം
മൌനം പൂകണം
വളച്ചൊടിക്കണം
കടിച്ചു പിടിക്കണം
നിനക്കും അവർക്കും
വേണ്ടതുമാത്രവും
ചൊല്ലണം ...!
.
എന്റെ നാവ്
പിന്നെ
നിനക്ക് മടുക്കുമ്പോൾ
നീയത്
അവർക്കിട്ടുകൊടുക്കും,
അവർക്കാവോളം
എരിവും പുളിയും
തേച്ചുപിടിപ്പിക്കാൻ
അവർക്കുവേണ്ടി
ആർത്തു വിളിപ്പിക്കാൻ ...!
.
പിന്നെയത്
അവർക്കും മടുക്കുമ്പോൾ
അവരതെനിക്കുതന്നെ
തിരിച്ചുതരും,
അതിന്റെ അങ്ങേ അറ്റത്ത്‌
ഒരിറ്റു ചോരയുമായി .
അതുവരെ ഒന്നുമറിയാത്ത
എന്റെതന്നെ
ചുടുചോരയുമായി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 8, 2015

യുദ്ധഭൂമിയിൽ നിന്ന് ...!!!

യുദ്ധഭൂമിയിൽ നിന്ന് ...!!!
.
യുദ്ധം തുടങ്ങിയ ശേഷം തുടർച്ചയായ ആക്രമണങ്ങളിൽ ആ അതിർത്തി നഗരത്തിലും നാശനഷ്ടങ്ങൾ ഉണ്ടാകാൻ തുടങ്ങിയതുകൊണ്ടാണ് അവിടുത്തെ ഞങ്ങളുടെ തൊഴിലാളികളെ ഒഴിപ്പിച്ചെടുക്കാൻ ഞാനും സഹപ്രവർത്തകരും അന്നവിടെ ചെന്നത് . അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ആ പ്രൊജക്റ്റ്‌ ലാഭകരവും ധീർഘ കാലാടിസ്ഥാനതിലുള്ളതുമാകയാൽ എളുപ്പത്തിൽ അടച്ചുപൂട്ടാനോ ഉപേക്ഷിക്കാനോ ഞങ്ങൾക്ക് കഴിയുമായിരുന്നുമില്ല . എങ്കിലും പരിതസ്ഥിതികൾ ഗുരുതരമായിരുന്നതിനാൽ അവിടുത്തെ തോഴിലാളികൾക്ക് എന്തെങ്കിലും സംഭവിക്കും മുൻപുതന്നെ അവരെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കേണ്ടത്‌ അനിവാര്യവുമായിരുന്നു .
.
അവിടെയെത്തിയതുമുതലുള്ള യാത്രയിലുടനീളം അതിർതിക്കപ്പുറത്തുനിന്നുള്ള ആക്രമണത്തിൽ തകർന്ന അവശിഷ്ടങ്ങൾ ഞങ്ങളിലും ഭീതി പടർത്തിയിരുന്നു. അതിന് ആക്കം കൂട്ടുമാര് കുറച്ചു ദൂരെയായാണ് ഞങ്ങൾക്ക് കാണാനാകും വിധം അപ്പോൾ ഒരു ആക്രമണം നടന്നതും . എങ്കിലും നൂറിൽ കൂടുതൽ വരുന്ന ഞങ്ങളുടെ തൊഴിലാളികളുടെ ജീവൻ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതിനാൽ പിന്തിരിയാതെ ഞങ്ങൾ മുന്നോട്ടു പോവുക തന്നെചെയ്തു .
.
അതിർതിക്കപ്പുറത്തുനിന്നുള്ള നിരന്തര ആക്രമണം നടക്കുന്ന അവിടെ എത്തിയ ഞങ്ങൾക്ക് അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശക്തമായ സുരക്ഷാ കവചത്തിലൂടെ ഞങ്ങളുടെ തോഴിലാളികളെയെല്ലാം പെട്ടെന്ന് തന്നെ അവിടുന്ന് സുരക്ഷിതമായി പുറത്തെത്തിക്കുവാനും സാധിച്ചു . സുരക്ഷിതമായാണ് അവിടെയും അവരെ താമസിപ്പിച്ചിരുന്നത് എങ്കിലും യുദ്ധഭൂമിയിൽ ജീവനും കയ്യിൽപിടിച്ച് ജീവിച്ചിരുന്ന ആ തോഴിലാളികളെല്ലാം രക്ഷപ്പെടാനുള്ള ആവേശത്തോടെ പെട്ടെന്ന് തന്നെ അവിടുന്ന് പോരുകയും ചെയ്തു
.
രാജ്യങ്ങളുടെ ശത്രുതയോ മതങ്ങളുടെ വേലിക്കെട്ടുകളോ ഭാഷയുടെ അതിർവരമ്പുകളോ വേർതിരിക്കാതെ , ഏതു മൃഗത്തിന്റെ മാംസമെന്നോ എവിടെ വളർന്ന പച്ചക്കറിയെന്നോ നോക്കാൻ പോലുമാകാതെ വിശപ്പടക്കാനുള്ള , ജീവൻ നിലനിർത്താനുള്ള ഒരുനേരത്തെ അന്നത്തിനും, ദൂരെ തങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരാലംബരായ തങ്ങളുടെ കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്ന പച്ചയായ ആ മനുഷ്യർ അവരുടെ ജീവൻ രക്ഷിക്കാനെത്തിയ ഞങ്ങളെ നന്ദിയോടെ സ്മരിച്ചുകൊണ്ട് ഒരുമയോടെ സാഹോദര്യത്തോടെ തങ്ങളുടെ വാഹനങ്ങളിലെയ്ക്ക് കയറുന്നത് ഞങ്ങളും ചാരിദാർത്യത്തോടെ നോക്കിനിന്നു .
.
അതുവരെയും തങ്ങളുടെ ജീവൻ കൊണ്ട് ഞങ്ങളുടെ ജീവിതവും ജീവനും സംരക്ഷിച്ചിരുന്ന അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളുടെ കൂടെത്തന്നെ ക്ഷമയോടെ ഉണ്ടായിരുന്നു . ഒടുവിൽ എല്ലാവരും പൊയ്ക്കഴിഞ്ഞു സ്ഥാപനവും പൂട്ടി ഞങ്ങൾ പുറത്തിറങ്ങുമ്പോൾ അവർ ഞങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും കൂടി സങ്കടിപ്പിക്കുകയും ചെയ്തുതന്നു .
.
സുരക്ഷാ പാതയൊരുക്കി ഞങ്ങളെ സുരക്ഷിതമായ ഇടത്തെത്തിക്കും വരെ ആ സുരക്ഷാ ഉദ്യോഗസ്ഥരും ഞങ്ങൾക്കൊപ്പം പോന്നു . അതിർത്തിക്കപ്പുറത്തുനിന്നുള്ള ആക്രമണപരിധി കഴിഞ്ഞ് ഞങ്ങൾ സുരക്ഷിതമായ ഇടത്തെത്തി എന്നുറപ്പുവരുത്തിയാണ് അവർ പിന്നെ തിരിച്ചുപോകാൻ തുടങ്ങിയത്. അതുവരെയും മുൾമുനയിൽ നിന്നിരുന്ന ഞങ്ങൾ, അവിടെ അവർ പോകുന്നതും നോക്കി നിന്ന് ഒരൽപം ആശ്വാസത്തോടെ അവർതന്നെ തന്ന വെള്ളവും ഭക്ഷണവും കഴിക്കാനും തുടങ്ങി .
.
ഞങ്ങൾക്കരികിൽ നിന്നും തിരിഞ്ഞ് പോകാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ ആ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം അപ്പോൾ . ഭക്ഷണം കുറേശ്ശേയായി കഴിക്കാൻ ആരംഭിച്ച ഞങ്ങളുടെ കണ്ണിൽ നിന്നും അവർ മറയാൻ തുടങ്ങും മുൻപാണ് അത് സംഭവിച്ചത് . അതിർത്തികടന്നെത്തിയ ഒരു ഷെൽ , ഞങ്ങളുടെ ജീവൻ രക്ഷിച്ച ആ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തെ തകർത്തെറിഞ്ഞു കളയുന്നത്‌ വേദനയോടെ, നടുക്കത്തോടെ ഞങ്ങൾക്ക് നോക്കി നിൽക്കേണ്ടി വന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, October 5, 2015

മാതൃ ഭാവേ …!!!

മാതൃ ഭാവേ …!!!
.
നിന്റെ മടിയിൽ ഇടത്തെ തുടയിൽ കിടന്നുകൊണ്ട് എനിക്കുനിന്റെ ഇടത്തെ മുല മതിയാവോളം കുടിക്കണമെന്ന് അവൻ തെല്ലൊരു അധികാരത്തോടെ ആവശ്യപ്പെട്ടപ്പോൾ ഉറക്കെ കരയാനാണ് പെട്ടെന്ന് തോന്നിയത് . അന്നാദ്യമായി അവനോടുള്ള ഇഷ്ടത്തോടെ , പതിയെ പതിയെ തുടങ്ങി അവളുടെ അകത്തളങ്ങൾ മുഴുവൻ കിടുങ്ങുമാറുച്ചതിൽ , ഹൃദയം നുറുങ്ങുന്ന വേദനയോടെ ... പിന്നെ ശാന്തമായ ഒരു പുഴപോലെ കടലിലേയ്ക്ക് ഒഴുകിയിറങ്ങിക്കൊണ്ട് ....!
.
പരിചയപ്പെട്ട നാൾ മുതൽ അവൻ അവൾക്കൊരു വികൃതിയായ പയ്യനായിരുന്നു . പ്രായത്തെക്കാൾ കുറഞ്ഞ പക്വത മനപ്പൂർവ്വം അഭിനയിക്കുകയാണ് അവനെന്ന് അവൾക്കറിയാമായിരുന്നിട്ടു കൂടിയും . .വേണ്ടാത്തതൊക്കെ പറഞ്ഞും ഇഷ്ടമില്ലാത്തത് സംസാരിച്ചും മനപ്പൂർവ്വം അവൻ അവളെ അരിശം കൊള്ളിക്കുമായിരുന്നു . എന്നിട്ടും പലകുറി ശ്രമിച്ചിട്ടും അവൾക്ക് അവനെ ഒരിക്കലും ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല എന്നതൊരു സത്യവും .
.

എല്ലാം നിർബന്ധപൂർവ്വം എന്നപോലെ തമാശയായി മാത്രം അവതരിപ്പിക്കുന്ന അവന്റെ സ്വഭാവം ചിലപ്പോഴെല്ലാം അവൾക്ക് അരോചകവുമായിരുന്നു . ചിലപ്പോൾ ഒരു വലിയ അഹങ്കാരിയായും മറ്റുചിലപ്പോൾ തീരെ വഷളനായും ചില സമയങ്ങളിൽ മോശമായൊരു തെമ്മാടിയായും പെരുമാറിയിരുന്ന അവനെ അവൾക്ക് പക്ഷെ വെറുക്കാനും കഴിഞ്ഞിരുന്നില്ല . ഒരിക്കൽ പോലും വ്യക്തതയോ സ്ഥിരതയോ , പക്വതയോടെയുള്ളതോ ആയ ഒരുസ്വഭാവ വിശേഷവും അവൻ കാണിച്ചിരുന്നേയില്ലെങ്കിലും .
.
എന്നിട്ടും തീർത്തും അഹങ്കാരത്തോടെ, ധാർഷ്ട്യത്തോടെ , ധൈര്യത്തോടെ വായിൽ തോന്നിയതൊക്കെ അതുപോലെ തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന അവന്റെ വാക്കുകൾക്കായി അവൾ കാത്തിരുന്നു . ആ വാക്കുകളിൽ അവൻ സൂക്ഷിക്കുന്ന അവന്റെ ഹൃദയം അവൾ തിരിച്ചറിഞ്ഞു . ആ അക്ഷരങ്ങളിൽ അവൻ കരുതുന്ന സത്യസന്തത അവൾ അനുഭവിച്ചറിഞ്ഞു . അവന്റെ ഓരോ വരികളും ആദ്യം വായിക്കുന്നത് താനായിരിക്കണമെന്ന് പിന്നെ പിന്നെ അവൾ സ്വയം നിർബന്ധം പിടിച്ചു . ഒരിക്കലും അവനെ അതറിയിച്ചിരുന്നില്ലെങ്കിലും അങ്ങിനെ ഭാവിച്ചിരുന്നില്ലെങ്കിലും അവനവളെ തിരിച്ചറിയുന്നുണ്ടെന്നു അവൾക്കറിയാമായിരുന്നു അപ്പോഴെല്ലാം .
.
സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവനാണ് അവനെന്ന് തനിക്കെപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും മാതൃത്വം എന്ന ഭാവം അവനിൽ അപരിചിതത്വം സൃഷ്ടിക്കുന്നത് അവൾ അതിശയത്തോടെ നോക്കി നിന്നു . ഒരിക്കലെ ഒരു വാഗ്വാദത്തിൽ മാതാവ് എന്നത് പണ്ടോരോ പറഞ്ഞത് പോലെ ബീജം സൂക്ഷിക്കാനുള്ള ഒരു വയൽ മാത്രമാണെന്ന് അവൻ വേദനയോടെ പറഞ്ഞത് തന്നെ ശരിക്കും അരിശം കൊള്ളിച്ചു .
.
മാതൃഭാവത്തെ അവൻ അങ്ങിനെ അപമാനിച്ചതിലെ അമർഷം കത്തിപ്പടരവേ ആ ജ്വാലയിൽ അവനെ എരിച്ചു കളയാനുള്ള വാശിയോടെ അവനെ തേടവേ തനിക്കു മുന്നിൽ പൊട്ടിവീണു ചിതറിയ തന്റെ കണ്ണാടിയിൽ പരന്നു പടർന്ന തന്റെ തന്നെ മാതൃഭാവം അപ്പോൾ തന്നെ നിശ്ചലയാക്കിയത് നിസ്സഹായതയോടെയല്ല , പസ്ചാതാപതോടെയാണ് അനുഭവിക്കേണ്ടി വന്നതെന്ന് തിരിച്ചറിവായിരുന്നു .
.
ചാരാൻ ചുമരുകൾ പോലും അപ്രാപ്യമായിടത്ത് തളർന്നിരിക്കവേ അന്നാദ്യമായി താൻ തന്റെ കാൽതുടകൾ നഗ്നമാക്കി . മാറിടവും . എന്നിട്ട് അവൻ ആവശ്യപ്പെട്ട പോലെ തന്റെ ഇടത്തെ മുല കയ്യിലെടുത്ത് അവനുവേണ്ടി കാത്തിരിക്കവേ, അനുഭവിക്കുകയായിരുന്നു, പശ്ചാത്താപം പാപ പരിഹാരമല്ലെന്ന് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
സമർപ്പണം : മാതാക്കളാൽ തിരസ്കരിക്കപ്പെടുന്ന ഓരോ കുഞ്ഞിനും

Wednesday, September 30, 2015

കുടുംബിനി ...!!!

കുടുംബിനി ...!!!
.
എങ്ങിനെയാണ് വല്ല്യേട്ടന് എന്നെ അറിയുക എന്ന് ചോദിച്ചുകൊണ്ടാണ് അവൾ എന്റെ ഇൻ ബോക്സിൽ ആദ്യമായി കയറി വന്നത് . ഞാൻ എഴുതിയ ഒരു കഥ അവളുടെതാണെന്നും അത് ആരാണ് എന്നോട് പറഞ്ഞതെന്നും അവൾക്ക് അറിഞ്ഞേ പറ്റു എന്ന വാശിയിൽ തന്നെയായിരുന്നു അവൾ അപ്പോൾ . അവളെ ഞാൻ ആദ്യമായി അറിയുകയാണെന്നും , ആ എഴുതിയത് എനിക്ക് നേരിട്ട് അറിയാവുന്ന മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതമാണെന്നും അവളെ വിശ്വസിപ്പിക്കാൻ ഏറെ നേരമെടുക്കേണ്ടി വന്നു എനിക്ക് .
.
എപ്പോഴും അവരുടെ വീട്ടിൽ വരാറുള്ള മകളുടെ അടുത്ത കൂട്ടുകാരിയെ ആരും വീട്ടിലില്ലാത്ത സമയത്ത് പീഡിപ്പിക്കുകയും പിന്നെ, കൂട്ടുകാർക്ക് നൽകുകയും ചെയ്യുകവഴി പോലീസ് പിടിയിലായ ഭർത്താവിനെതിരെ കോടതിയിൽ മൊഴി നൽകി , പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പരിശ്രമിച്ച് തിരിച്ച് വീട്ടിലെത്തി രണ്ടു പെണ്മക്കളെയും കൊന്ന് ആത്മഹത്യ ചെയ്യുന്ന യുവതിയായ ഒരമ്മയുടെ കഥയായിരുന്നു അത് . അതുപക്ഷെ അവളുടെതിനോട് സാമ്യമുണ്ടെന്ന് വിശ്വസിക്കാൻ എനിക്കും പ്രയാസമായി തോന്നി അപ്പോൾ .
.
എപ്പോൾ വിളിച്ചാലും ഒരുപാട് വിശേഷങ്ങൾ പറയാൻ ബാക്കിവെക്കുന്ന അവളോട്‌ സംസാരിക്കാൻ എനിക്കേറെ ഇഷ്ടമായിരുന്നു . അവൾക്ക് സംസാരിക്കാൻ സമയം തികയാതെ വരാറേ ഉള്ളൂ എപ്പോഴും എന്നുതോന്നും എനിക്ക് . ഒരു കാര്യം കുറഞ്ഞവാക്കുകളിൽ അവൾ വ്യക്തമായി വിശദീകരിക്കുന്നത് കൌതുകതോടെയാണ് ഞാൻ കേട്ടുനില്ക്കാറുള്ളത് . വിശാലമായ ഈ ലോകത്തെ കുറിച്ചോ, ഈ ഭൂമിയിലെ മറ്റുള്ളവരെ കുറിച്ചോ ഒരിക്കലും പറയാത്ത അവൾക്ക് എന്നിട്ടും ഒരിക്കലും വിഷയദാരിദ്ര്യം ഉണ്ടാകാറേയില്ല എന്നത് എനിക്ക് അത്ഭുതവും . വാചാലതയുടെ വാങ്ങ്മയ ലോകത്ത് അക്ഷരങ്ങൾ കൊണ്ട് അവൾ ചിത്രം വരയ്ക്കുകയായിരുന്നു എപ്പോഴും . അവളുടെ തന്നെ നേർചിത്രം .
.
ഒരു ശരാശരി സാധാരണ വീട്ടമ്മയുടെ പതിവ് പരിദേവനങ്ങൾ മാറ്റിവെച്ച് ഭർത്താവിന്റെ വഴിപിഴച്ച ബന്ധങ്ങളെക്കുറിച്ച് പരാതി പറയാതെ , മക്കളെ കുറിച്ചുള്ള വ്യാകുലതകൾ മറച്ചുവെക്കാതെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പൂഴ്തിവെക്കാതെ അവൾ പക്ഷെ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് , അവളുടെ സ്വന്തം കുടുംബത്തെ കുറിച്ചായിരുന്നു , വാടകക്കാശുപോലും കൃത്യമായി കൊടുക്കാതതെങ്കിലും സ്വന്തമായി അവൾ കരുതുന്ന അവളുടെ വീടിനെ കുറിച്ചായിരുന്നു . എത്ര പറഞ്ഞാലും കൊതിതീരാതെ .
.
പിന്നെ അവൾക്കു പറയാനുണ്ടായിരുന്നത് പ്രണയത്തെ കുറിച്ചായിരുന്നു . അഞ്ചാം ക്ലാസ്സുമുതൽ അവളെ നിശബ്ദം പ്രണയിക്കുന്ന , അവളെ ജീവനുതുല്ല്യം സ്നേഹിക്കുന്ന , എപ്പോഴും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും കരുതലോടെ നോക്കുകയും ചെയ്യുന്ന , ഒരു നോട്ടം കൊണ്ടുപോലും അവളെ അശുധിയാക്കാത്ത അവളുടെ കളിക്കൂട്ടുകാരനെക്കുറിച്ചല്ല അത് പക്ഷെ , അവളെ ഒരു സ്ത്രീയായി പോലും കാണാൻ കൂട്ടാക്കാത്ത അവളുടെ സ്വന്തം ഭർത്താവിനോടുള്ള അവളുടെ അടങ്ങാത്ത സ്നേഹത്തെക്കുറിച്ചായിരുന്നു എന്നുമാത്രം . ഹൃദയം നിറഞ്ഞു കവിയുന്നത്രയും ആവേശത്തോടെ .
.
എല്ലാ ഭാരതീയരും എന്റെ സഹോദരിമാരൊന്നുമല്ലെന്നു ഞാൻ കളിയാക്കി പറയുമ്പോഴൊക്കെ അവൾ എന്നെനോക്കി കൊഞ്ഞനം കുത്തി . നീ വളരെ സുന്ദരിയാണെന്ന് ഞാൻ വാശി കയറ്റുമ്പോഴൊക്കെ അവളെനിക്ക്‌ സൌന്ദര്യമുള്ള അവളുടെ ചിത്രങ്ങൾ അയച്ചുതന്നു . അവളുടെ പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുട്ടികളെ മാറോട് ചേർക്കും പോലെ, അവളുടെ എല്ലാമെല്ലാമായ ഭർത്താവിനെ ഹൃദയത്തിൽ അലിയിക്കുംപോലെ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് .
.
പ്രണയം പ്രേമമാകുന്നിടത് പാപം തുടങ്ങുന്നു എന്നവൾ പറഞ്ഞുവെച്ചപ്പോൾ അവൾക്കൊരു മഹതിയായ സന്ന്യാസിയുടെ ഭാവമായിരുന്നു എന്ന് തോന്നി. പ്രേമവും പ്രണയവും രണ്ടാണെന്ന് അവൾ എത്ര ലളിതവും വ്യക്തവുമായാണ് വിവരിച്ചത് എന്നത് അത്ഭുതത്തോടെയാണ് ഞാൻ കേട്ടുനിന്നത് . മാംസമോഹിതം പ്രേമം , മാനസ മോഹിതം പ്രണയം . അവൾ ജീവിക്കുന്നത് പ്രണയിക്കാൻ വേണ്ടിമാത്രവും എന്നും അവൾ കൂട്ടി ചേർത്തിരുന്നു ഒപ്പം .
.
മാംസം മണക്കുന്ന അകത്തളങ്ങളും ദീർഘ നിശ്വാസങ്ങൾ തട്ടി തകരുന്ന ചുമരുകളും ചായംതേച്ച മുഖങ്ങളും ശൂന്ന്യമായ ഹൃദയങ്ങളും കൂടുതലുള്ള ഈ ജീവിത പുസ്തകത്തിൽ ഒരു തപസ്യയോടെ, തന്നെ തന്റെ കുടുംബത്തിനു വേണ്ടി മാത്രം സമർപ്പിക്കുന്ന മറ്റൊരു പെണ്കുട്ടിയെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞു എന്നത് എന്നെ ഏറെ ചാരിതാർത്യപ്പെടുത്തി . എനിക്കുപോലും മാതൃകയാകുന്ന ആ മഹാ മനസ്സിന് പ്രണയത്തോടെ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, September 19, 2015

പണിയെടുക്കുന്നവരുടെ സമരം.....!!!

പണിയെടുക്കുന്നവരുടെ സമരം.....!!!
.
സമരം എന്നത് ജീവിതമാണ് പലപ്പോഴും . എന്നാൽ ചിലപ്പോഴെല്ലാം അങ്ങിനെയല്ലാതെയും ഉണ്ടുതാനും . മദ്യപിച്ച് ജോലിചെയ്യാൻ സമ്മതിക്കാത്തതിന് സമരം ചെയ്യുന്നവരും , അഴിമതി നടത്താൻ സമ്മതിക്കാത്തതിന് സമരം നടത്തുന്നവരും കൃത്യവിലോപത്തിന് പിടിക്കപ്പെട്ടതിന്റെ പേരിൽ സമരം നടത്തുന്നവരും ഒക്കെയുള്ള നമ്മുടെ ഈ നാട്ടിൽ ജീവിത സമരങ്ങളും ജീവിക്കാനുള്ള സമരങ്ങളും അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളും ഉള്ളതുപോലെ സമരത്തിന്‌ വേണ്ടിയുള്ള സമരങ്ങളും ഒത്തുതീർപ്പ് സമരങ്ങളും പൊതുജനത്തെ വിഡ്ഢിയാക്കാനുള്ള സമരങ്ങളും ധാരാളം .
.
ഒരു വ്യക്തി തന്റെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകാനാകാത്ത വിധം പ്രാരാബ്ദങ്ങളിൽ പെട്ട് ഉഴലുമ്പോഴാണ്‌ സാധാരണയായി സമരമുഖത്തേയ്ക്കിറങ്ങാൻ നിർബന്ധിതനാകുന്നത് . നമ്മുടെ നാട്ടിലാണെങ്കിൽ അതിന് ശക്തമായ പിന്തുണയും വ്യക്തമായ നയങ്ങളും ചട്ടക്കൂടുകളും മുന്നിൽ നിന്ന് നയിക്കാൻ യൂണിയനുകളും നേതാക്കളും ഒക്കെയുണ്ട് താനും .
.
എന്നാൽ പലപ്പോഴും ഈ യൂണിയനുകളും നേതാക്കളും അവകാശികൾക്കൊപ്പം നിൽക്കുന്നതിനു പകരം അവകാശങ്ങൾ നിഷേധിക്കുന്നവർക്കൊപ്പമാണ് നിൽക്കാറുള്ളത് എന്നതാണ് യാഥാർത്ഥ്യം . അത് ചിലപ്പോൾ വ്യക്തി പരമോ സംഘടനാപരമോ രാഷ്ട്രീയപരമോ ഒക്കെയായ കാരണങ്ങൾ കൊണ്ടാകാം . എന്നാൽ അതിന്റെ ഫലം , യഥാർത്ഥത്തിൽ നീതി ലഭിക്കേണ്ടവർക്ക് അത് ലഭിക്കുന്നില്ല എന്നതും തത്ഫലമായി അവർക്ക് ഇവരിലൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുന്നു എന്നതുമാണ്‌ .
.
പണിയെടുക്കുന്നവർക്ക് അവർക്കുള്ള ന്യായമായ അവകാശങ്ങൾ ലഭിക്കണം എന്നതിൽ തർക്കമില്ല . പലപ്പോഴും അത് നടപ്പിലാക്കുന്നുമുണ്ട് മിക്ക മുതലാളിമാരും എന്നതാണ് യാധാർത്യവും . എന്നാൽ ഫലത്തിൽ അത് പണിയെടുക്കുന്നവർക്ക് നേരിട്ട് എത്താറില്ല എന്നുമാത്രം . അവർക്ക് ഇടയിൽ നിൽക്കുന്ന മധ്യവർഘവും ഇടത്തട്ടുകാരും സംഘടനകളും നേതാക്കളുമാണ് ഇവരുടെ ഈ അവകാശങ്ങൾ എല്ലായ്പ്പോഴും കവർന്നെടുക്കാറുള്ളത് .
.
ചൂഷണം ചെയ്യപ്പെടുന്നതിൽ പലപ്പോഴും മുന്നിലുള്ളത് സ്ത്രീകളാണ് എന്നത് അവർ ബലഹീനരാണ് എന്നതുകൊണ്ടല്ല , മറിച്ച് അവർക്ക് ക്ഷമാ ശീലവും സഹനവും ഒക്കെ കൂടുതൽ ഉള്ളതുകൊണ്ടാണ് എന്നതാണ് പലരും തിരിച്ചറിയാതെ പോകുന്നത് . എന്നാൽ എല്ലാ ക്ഷമയ്ക്കും അതിരുകളുണ്ട്‌ എന്നും അവർ ഓർക്കാതെ പോകുന്നു . അങ്ങിനെ എല്ലാ അതിരുകളും ലംഘിക്കുമ്പോൾ ഇവരും സമരമുഖത്തേയ്ക്കിറങ്ങാൻ നിർബന്ധിതരാകും . അപ്പോൾ പക്ഷെ അവരെ തടയുക അസാധ്യവുമാകും .
.
നേതാക്കളിലും സംഘടനകളിലും വ്യവസ്ഥിതികളിലും ഉള്ള വിശ്വാസം നഷ്ടപെടുക എന്നത് സത്യത്തിൽ സമൂഹത്തിന്റെ ഭാവിക്കുതന്നെ ദോഷമാണ് എന്ന് ആരും തിരിച്ചറിയുന്നില്ല . താത്കാലികമായി ഒരു വിജയം ഉണ്ടാകുമെങ്കിലും അത് വ്യവസ്ഥാപിതമായ കെട്ടുറപ്പുള്ള ഒരു സമൂഹത്തിന് തീർത്തും ദോഷകരമാണ് . അതുപക്ഷെ തിരിച്ചറിയേണ്ടത് നേതാക്കളും സംഘടനകളും സർക്കാരും സമൂഹം തന്നെയുമാണ് .
.
തങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം സംഭവിക്കുന്നത്‌ , പാവങ്ങളായ തൊഴിലാളികളെ ചൂഷണം ചെയ്തും മുതലാളിമാർക്ക് സഹായം ചെയ്തും തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത് നേതാക്കൾക്കും സംഘടനകൾക്കും സഹിക്കാവുന്നതിലും അപ്പുറമാകും . അവിടെ അവർ സമരമുഖം ശിധിലമാക്കാനുള്ള എല്ലാ അടവുകളും പയറ്റും. അതോടെ തൊഴിലാളികൾ വീണ്ടും ദുരിതത്തിൽനിന്നും ദുരിതത്തിലേക്ക് നയിക്കപ്പെടും . അതുപിന്നീട്‌ പാവങ്ങളും നിരാശരുമായ തൊഴിലാളികളെ നയിക്കുക അക്രമങ്ങളിലേക്കും അരാജകത്വത്തിലേയ്കുമായിരിക്കുകയും ചെയ്യും .
.
തൊഴിലെടുക്കുന്ന ആളുകളുടെ സമൂഹത്തിൽ എപ്പോഴും ദുരിതം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾ തന്നെയാണ് എന്നത് സത്യമാണ് . സാമൂഹികമായ ചെരിതിരിവോ സ്ത്രീകളെ അടിച്ചമർത്തുന്നു എന്നതുകൊണ്ടോ ഒന്നുമല്ല അത് . സ്ത്രീകൾക്കാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂടുതൽ ഉത്തരവാദിത്വവും എന്നതുകൊണ്ടാണ് ഇത് . എന്നാൽ ഇതുമാനസ്സിലാക്കാത്തത് സ്ത്രീകളും അവരുടെ സംഘടനകളും തന്നെയാണ് എന്നതാണ് ഏറ്റവും വേദനാജനകം .
.
പരസ്യമായി വ്യഭിച്ചരിക്കാനുള്ള അവകാശതിനുവേണ്ടിയും ചുംബിക്കാനുള്ള സ്വാതന്ത്ര്യതിനുവേണ്ടിയും ആർത്തവകാലത്ത് ആരാധനാലയങ്ങളിൽ പോകാൻ വേണ്ടിയും ഒക്കെ സമരം ചെയ്യുന്ന ഇവിടുത്തെ ഒരു സ്ത്രീ സംഘനടയും വയനാട്ടിലെ പട്ടിണികിടന്നു മരിക്കരായ സ്ത്രീകൾക്കുവേണ്ടിയോ കന്നുകാലികൾക്കുള്ളതിനേക്കാൾ മോശമായ അവസ്ഥയിൽ ജീവിക്കുന്ന തോട്ടം തൊഴിലാളികൾക്കുവേണ്ടിയോ, ജോലിയും പിന്നെ ചെയ്ത ജോലിക്കുള്ള കൂലിയും കിട്ടണമെങ്കിൽ മേലാളന്മാർക്ക് തുണിയഴിച്ചുകൊടുക്കേണ്ടിവരുന്ന അരപ്പട്ടിണിക്കാർക്കുവേണ്ടിയോ ശബ്ദമുയർത്തികാണാറില്ല എന്നത് ലജ്ജാവഹം തന്നെ .
.
സമരം എന്നാൽ മാറ്റമാണ് . സ്വയം മാറാൻ തയ്യാരാകാത്തവരെ കാലം മാറ്റുകതന്നെ ചെയ്യും . ഓർക്കുക എല്ലായ്പോഴും എല്ലാവരും ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, September 7, 2015

നഷ്ടപ്പെടുന്നവരുടെ ജീവിതങ്ങൾ ...!!!

നഷ്ടപ്പെടുന്നവരുടെ ജീവിതങ്ങൾ ...!!!
.
നിത്യവൃത്തിക്ക് മാത്രമുള്ള വകയെ ഉള്ളുവെങ്കിലും മൂന്നോ നാലോ വർഷത്തിലൊരിക്കൽ മാത്രമേ ഒരു അവധിയെടുത്ത് നാട്ടിൽ പോകാൻ പറ്റു എന്നുറപ്പുള്ളത് കൊണ്ടാണ് അക്കുറി അയാൾ ഭാര്യയെ ഒരു വിസിറ്റിംഗ് വിസയിൽ കൊണ്ടുവരാൻ തീരുമാനിച്ചത് . കല്ല്യാണം കഴിച്ചിട്ട് തന്നെ രണ്ടു വർഷമായിട്ടും ഇതുവരെ കൂടെനിന്നത് ഇരുപതു ദിവസം മാത്രമെന്നതും അയാളെ ആ പ്രാരാബ്ദം പേറാൻ നിർബന്ധിതനുമാക്കി ..
.
ഔദ്യോഗിക വാഹനമോ വീടോ ഒന്നുമില്ലാത്തതിനാൽ ഒരു സുഹൃത്തിന്റെ പേയിംഗ് ഗസ്റ്റ്‌ ആയിട്ടായിരുന്നു അവർ താമസിച്ചിരുന്നത് . തിരക്കൊഴിഞ്ഞ ഒരു നഗര ഭാഗത്ത്‌ . മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ അവർ യാത്ര പലപ്പോഴും കാൽനടയാക്കി . ടാക്സിയിൽ പോകണം എന്നതിനാൽ ദൂരെ സ്ഥലങ്ങളിലെയ്ക്കൊന്നും അവർ അങ്ങിനെ പോകാറുമില്ലായിരുന്നു . കിട്ടുന്ന സമയമത്രയും തങ്ങളുടെ ലോകത്ത് അവർ സ്വർഗ്ഗം തീർത്തു .
.
ഒരുമാസം കഴിഞ്ഞത് അവർ അറിഞ്ഞതുതന്നെ അവൾക്കു വിശേഷമുണ്ട്‌ എന്ന തിരിച്ചറിവിൽ നിന്നായിരുന്നു . കാത്തുകാത്തിരുന്ന മഹാഭാഗ്യം . അവളുടെയും അയാളുടെയും വീട്ടുകാരും ഏറെ സന്തോഷിച്ചു ആ വാർത്തയിൽ . പിന്നെ ജീവിതം സ്വപ്നങ്ങളിലായി . തങ്ങളുടെ ആ കൊച്ചു മുറിയിൽ അവർ രാജകൊട്ടാരം തീർത്തു. നടപ്പാതകളിൽ അവർ കുഞ്ഞിക്കാലടികൾ വെച്ച് കളിച്ചു . അകത്തളങ്ങളിൽ അവർ ഒച്ചയില്ലാതെ സംസാരിച്ചു ....
.
ആദ്യമായി ആശുപത്രിയിൽ പോകാനാണ് അന്നവർ അപ്പോൾ പുറത്തിറങ്ങിയത് . അയാൾ ജോലി കഴിഞ്ഞെത്തുന്നതും കാത്തിരുന്നിരുന്ന അവൾ , അവരുടെ ആ അതിവിശേഷപ്പെട്ട വിശേഷം ഔദ്യോഗികമായി അറിയാൻ അടുത്തുള്ള ഡോക്ടറുടെ അടുതെതാൻ വെമ്പൽ കൊണ്ടു . എന്നാൽ ജോലി സ്ഥലത്തെ ചില അത്യാവശ്യ കാര്യങ്ങളാൽ പതിവിലും താമസിച്ചാണ് അന്നുപക്ഷേ അയാൾക്കെത്താൻ കഴിഞ്ഞിരുന്നത് അതുകൊണ്ട് തന്നെ ഇറങ്ങാനും വൈകി .
.
വന്നപാടെ അവളെയും കൊണ്ട് പുറത്തിറങ്ങിയ അയാൾ പോകും വഴി അവളെ പുറത്തു നിർത്തി തൊട്ടടുത്ത്‌ സാധാരണയിൽ സാധനങ്ങൾ വാങ്ങാറുള്ള കടയിൽ ഒരു ടെലിഫോണ്‍ കാർഡ്‌ വാങ്ങാൻ കയറിയതാണ് . ആശുപത്രി വിശേഷം നാട്ടിൽ വിളിച്ചറിയിക്കാൻ . തിരിച്ചിറങ്ങി നോക്കുമ്പോൾ അവളില്ല . അപ്പുറത്തേയ്ക്ക് നടന്നു തുടങ്ങിയിരിക്കും എന്ന് കരുതി ചുറ്റും നടന്നു നോക്കിയിട്ടും കാണാതെ വന്നപ്പോൾ അയാൾക്ക്‌ പേടിയായി .
.
ചുറ്റുമുള്ളവരും വിവരമറിഞ്ഞ് ഓടിക്കൂടി . പക്ഷെ ആരും അവളെ കണ്ടവരില്ല . ഒരുവണ്ടി തിടുക്കത്തിൽ പാഞ്ഞുപോകുന്നത് കണ്ടു എന്ന് ചിലർ പറഞ്ഞു കേട്ടിരുന്നു ഇടയ്ക്ക് . അല്ലാതെ ഒന്നിനും സ്ഥിരീകരണമില്ല . പതിയെ പതിയെ , തെരുവിൽ കാണാതാകുന്നവരുടെ അജ്ഞാത ലോകത്തിലേയ്ക്ക് അവളും യാത്രയായി എന്ന തിരിച്ചറിവിൽ അയാൾക്ക്‌ പിന്നെ അയാളെത്തന്നെയും നഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു അപ്പോൾ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, August 30, 2015

വാർദ്ധക്യേ ....!!!

വാർദ്ധക്യേ ....!!!
.
മേഘവിസ്പോടനങ്ങളിലൂടെയും മഞ്ഞുപാളികൾ അടർന്നു വീണും അപ്രതീക്ഷിത പ്രളയങ്ങളുണ്ടാകുന്ന ആ അതിമനോഹര ഹിമാലയൻ ഗ്രാമം എന്നും എന്റെ സ്വപ്നമായിരുന്നു . അതുകൊണ്ട് തന്നെ അവിടേക്ക് പോകാനുള്ള ഔദ്യഗികവും അല്ലാത്തതുമായ എതൊരവസരവും ഞാൻ നഷ്ടപെടുത്താറുമില്ല . എന്റെ ഒരു സുഹൃത്ത്‌ അവളുടെ ജോലി മാറ്റത്തിലൂടെ കുടുംബ സമേതം അവിടേക്ക് താമസം മാറ്റിയപ്പോൾ പിന്നെ ഞാൻ അവിടെ ചെല്ലുമ്പോഴെല്ലാം അവളുടെ കൂടെ താമസിക്കണമെന്നത് അവർക്ക് നിർബന്ധവുമായിരുന്നു .
.
സൌകര്യങ്ങൾ കുറവുള്ള അവളുടെ വളരെ പഴയ ആ ഔദ്യോഗിക വസതി പക്ഷെ എപ്പോഴും ഹൃദ്യമായിരുന്നു . ഒരു വസന്തത്തിന്റെ അപ്പാടെ എന്നപോലെ ആഘോഷം നിറഞ്ഞതും . രണ്ടുകുട്ടികളും അവളോടൊപ്പം ജോലിചെയ്യുന്ന ഭർത്താവും അവൾക്ക് എന്നും ഉത്സവങ്ങളുടെ ആരവം നിറഞ്ഞതും ആയിരുന്നു .
.
അക്കുറിപക്ഷേ അറിയിക്കാതെയാണ് അന്ന് ഞാൻ അവിടെ ചെന്നത് . അവൾ അവിടെ ഇല്ലാതിരുന്നതിനാൽ അവളുടെ ഭർത്താവും കുട്ടികളും കൂടിയാണ് എന്നെ സ്വീകരിച്ചത് . കഴിഞ്ഞ പ്രാവശ്യം ഞാൻ ഉറപ്പുനല്കിയിരുന്ന പുസ്തകങ്ങൾക്ക് വേണ്ടി കുട്ടികൾ എന്റെ ബാഗ്‌ വാങ്ങിയപ്പോൾ അദ്ദേഹം എന്നെ സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി .
.
ക്ഷീണിതനായിരുന്നതിനാൽ ഒന്ന് കുളിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പതിവിനു വിപരീതമായി അവരുടെ ബെഡ്റൂമിലെ ബാത്ത്റൂമിലേയ്ക്കാണ് എന്നെ കൊണ്ട് പോയത് . അവരുടെ ബെഡ്റൂമിൽ മറ്റാരെയും കയറ്റാറില്ലാത്ത അവർ എന്നെ അങ്ങോട്ട്‌ കൊണ്ടുപോയത് തെല്ലൊന്ന് അതിശയിപ്പിച്ചെങ്കിലും അപ്പോഴത്തെ തിരക്കിൽ ഞാൻ ഓടിക്കയറി കുളിക്കാൻ തുടങ്ങി .
.
കുളികഴിഞ്ഞ് വന്നപ്പോഴേക്കും അദ്ദേഹം എനിക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു . ഒരു ശുദ്ധ വെജിറ്റേറിയനായ എന്നെ പോറ്റാൻ വിഷമമാണെന്ന് അവൾ എപ്പോഴും പറയുമെങ്കിലും എനിക്കെപ്പോഴും അവർ പ്രത്യേകമായും ഭക്ഷണം തയ്യാറാക്കുമായിരുന്നു . കുട്ടികളും കൂടി ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം കുറച്ചു ജോലികൂടി ബാക്കിയുണ്ടെന്ന് പറഞ്ഞ് അടുക്കളയിൽ തിരിച്ചു കയറി..
.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മുറ്റത്ത്‌ ഒരു ഓട്ടോ വന്നുനിന്നതറിഞ്ഞ് കുട്ടികൾ അമ്മ വന്നെന്നും പറഞ്ഞ് അങ്ങോട്ട്‌ ഓടിയപ്പോൾ ഞാനും എഴുന്നേറ്റു . അപ്പോഴേക്കും അവൾ സഹായത്തിനായി അദ്ധേഹത്തെ വിളിക്കുന്നതറിഞ്ഞ് വേഗം കൈ കഴുകി ഞാൻ അവൾക്കടുത്തേയ്ക്ക്‌ ഓടിയെത്തി . അപ്പോഴേക്കും അവൾ കുട്ടികളുടെ സഹായത്തോടെ വിവശരും അവശരുമായ ഒരു അച്ഛനെയും അമ്മയെയും ഓട്ടോയിൽ നിന്നും കൈപിടിച്ച് ഇറക്കുകയായിരുന്നു .
.
എന്നോട് പറയാതെ ചെന്നതിലുള്ള പരിഭവം ആഗ്യത്തിൽ കാണിച്ച് അവരെ കൂട്ടി അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ക്ഷമ ചോദിച്ച് ഞാനും അവളെ സഹായിച്ചു . അവരെ അകത്തു കൊണ്ടുപോയി കിടത്തുമ്പോഴാണ്‌ എന്തുകൊണ്ടാണ് ഞാൻ പതിവായി ഉപയോഗിക്കാറുള്ള ആ മുറി എനിക്ക് തരാതിരുന്നതെന്ന് മനസ്സിലായത്‌ . എനിക്കപരിചിതരായ അവർ ആരെന്ന ചോദ്യഭാവത്തിന് പിന്നെ പറയാം മറുപടിയെന്ന് ആംഗ്യം കാണിച്ച് അവൾ ക്ഷീണിതരായ അവരെ അവിടെ കട്ടിലിൽ കിടക്കാൻ സഹായിച്ചു . പിന്നെ എന്നെയും കൂട്ടി വാതിലടച്ച് പുറത്തു കടന്നുകൊണ്ട് പറയാൻ തുടങ്ങി .
.
നാൽപത്‌ വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനൊടുവിൽ എഴുപതു കാരനും അസുഖബാധിതനുമായ ആ അച്ഛനെ ഉപേക്ഷിക്കാൻ കൊണ്ടുപോയ മക്കളുടെ കയ്യിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചു വാങ്ങി കൊണ്ടുവന്നതാണ് അറുപത്തിയഞ്ചുകാരിയായ ആ അമ്മ . എന്നിട്ട് അവളുടെ സഹായത്തോടെ അടുത്ത ഒരു കടമുറിയിൽ കച്ചവടം നടത്തി ജീവിതത്തിനുള്ള മാർഗ്ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇനി ആ അമ്മയെന്ന് അവൾ പറഞ്ഞു നിർത്തിയപ്പോൾ എന്നെപ്പോലുള്ള മക്കളെയോർത്ത് എന്റെയും ശിരസ്സുകുനിഞ്ഞു പോയി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, August 24, 2015

ആഘോഷിക്കേണ്ട യുവത്വം ...!!!

ആഘോഷിക്കേണ്ട യുവത്വം ...!!!
.
യുവതയ്ക്ക് എല്ലാം ആഘോഷമാണ് . എന്നും ആഘോഷമാണ് . ജനനവും മരണവും എന്തിന് ജീവിതം തന്നെയും ആഘോഷമാക്കുന്നവരാണ് യുവത്വം എല്ലായ്പോഴും. എല്ലാ കാലത്തും അത് അങ്ങിനെതന്നെ ആയിരുന്നു താനും . അല്ലെങ്കിൽ തന്നെയും അത് അങ്ങിനെതന്നെയാണ് വേണ്ടതെന്നുമാണ് എന്റെ അഭിപ്രായവും . ആഘോഷമില്ലാതെ പിന്നെ എന്ത് ജീവിതം .
.
ആഘോഷിക്കാൻ വേണ്ടിത്തന്നെയാണ് ഓരോ ഉത്സവങ്ങളും . അത് ഓണമായാലും പെരുന്നാളായാലും പൂരമായാലും നേർച്ചയായാലും . ഓരോ ആഘോഷങ്ങളും യുവതയ്ക്കുള്ളതുമാണ് . അത് അതാതു കാലഘട്ടത്തിനനുസരിച്ചുള്ള രീതികൾക്കും പരിഷ്കാരങ്ങൾക്കും അനുസരിച്ച് തന്നെ ആവുന്നതും സ്വാഭാവികവും .
.
യുവതയുടെ ആഘോഷങ്ങളെ പലപ്പോഴും പലരും വിമർശിക്കാറുണ്ട് . ആഘോഷത്തിന്റെ ഈ യുവത്വം കഴിഞ്ഞ് ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും പ്രാരാബ്ധങ്ങളും പേറി ജീവിതവുമായി മല്ലിടുന്ന മുതിർന്നവരുടെ ഇടയിൽനിന്നാണ് പലപ്പോഴും അതുണ്ടാകാറുള്ളത് എന്നതാണ് അതിലെ വിരോധാഭാസവും .
.
തീർച്ചയായും എല്ലാറ്റിനും അതിർവരമ്പുകളും നിയന്ത്രണങ്ങളും വേണമെന്നതിൽ സംശയമില്ല . ഇവിടെയും അതുപോലെ ഈ ആഘോഷങ്ങൾ അതിരുവിടാതെ നോക്കേണ്ടത് , നിയന്ത്രിക്കേണ്ടത് അത് ആഘോഷമാക്കുന്നവരെക്കാൾ അവിടുത്തെ മുതിർന്നവർ തന്നെയാണ് .തീർച്ചയായും അത് അവരുടെ കടമയും ഉത്തരവാദിത്വവും തന്നെയാണ് താനും.
.
എന്നാൽ , മുതിർന്നവർ തങ്ങളുടെ കടമയും ഉത്തരവാദിത്വവും ശരിയായ രീതിയിൽ നിർവ്വഹിക്കാതെ ആഘോഷിക്കുന്ന യുവതയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും അടിച്ചമർത്തുന്നതും യുവത്വത്തോട്‌ എന്നപോലെ ഈ സമൂഹത്തോടും ചെയ്യുന്ന നീതികേടും ക്രൂരതയുമാണ് .
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, August 18, 2015

ഒരുമിച്ചൊരു വാക്കിലേക്ക് ...!!!

ഒരുമിച്ചൊരു വാക്കിലേക്ക് ...!!!
.
ഒരു വാക്കിന്റെ ഇങ്ങേ അറ്റത്തു നിന്നും അടുത്ത വാക്കിന്റെ തുടക്കം വരെയുള്ള സമയമാണ് ഈ ലോകത്തിലെ ഏറ്റവും അമൂല്ല്യമായതെന്ന് അവൾ ആവേശത്തോടെ പറഞ്ഞു നിർത്തിയിട്ട് തന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിയിരുന്നപ്പോൾ താൻ തന്നിലലിഞ്ഞു ചേർന്നിരുന്ന മൌനത്തിന്റെ കറുത്ത പാടുകൾ മെല്ലെ മായ്ച്ചു കളയുകയായിരുന്നു .
.
ഇനിയുമൊരു ശിലാ കാലം . അവിടേയ്ക്കുള്ള ദൂരത്തിനു മാത്രം അടുപ്പമില്ല , അകലവും . എന്നിട്ടും അസാദ്ധ്യമാകുന്ന യാത്രയുടെ നേർ രേഖകൾ ഭാണ്ഡങ്ങൾക്ക് വേണ്ടി കരുതിവെക്കുന്നു , കാത്തിരിക്കുന്നു . അവിടെമാത്രം പക്ഷെ മൗനമില്ല , വാചാലതയും .
.
അവളുടെ നഷ്ടപ്പെട്ടുപോയ കണ്ണുകളിൽ തന്നെയായിരുന്നു അവളുടെ കാഴ്ച്ചയുടെ ബാക്കിയും എന്ന് അപ്പോഴും എപ്പോഴത്തേയും പോലെ താൻ മാത്രം അറിയാതെപോയി . എന്നിട്ടും അവൾ മാത്രം കരുതിവെച്ചു . അവൾ വരച്ച ചിത്രങ്ങളിൽ ചായങ്ങൾ ചാലിച്ച് ചേർക്കാൻ .
.
അവൾ കൊട്ടിയടച്ചുവെച്ച കാതുകൾക്കുള്ളിലായിരുന്നു അവളുടെ ശബ്ദങ്ങളത്രയും എന്നതും താൻ മാത്രം സ്വയം മറന്നുപോയി . അവളുടെ രക്തം കിനിയുന്ന ധമനികളുടെ ജീവനുള്ള ആ സ്പർശനത്തിന്റെ നഗ്നത തിരിച്ചറിയാതിരുന്നത് പോലെ .
.
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുക എന്നത് ചലനത്തിന്റെ നിയോഗമെന്നാണ് അവൾ പിന്നെ പറഞ്ഞിരുന്നത് . നിയോഗിക്കപ്പെടുന്നവർ അത് അനുസരിക്കാൻ ബാധ്യസ്ഥരെന്നും . അതുപക്ഷെ അനുസരണയില്ലാത്ത ജിവിതം അവളെ നോക്കി പരിഹസിക്കുന്നത് അറിയാതെയും .
.
ഇനി , .... ? ഒരു യാത്രയാകാം ആ ഒരു വാക്കിന്റെ ഇങ്ങേ തലയ്ക്കുനിന്നും അടുത്ത വാക്കിന്റെ തുടക്കതിനിടയിലെ സമയത്തിലൂടെ, അല്ലെങ്കിൽ അവയ്ക്കിടയിലെ ആ സമയം തേടി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, August 15, 2015

അവളുടെ മുറി ...!!!

അവളുടെ മുറി ...!!!
.
അവളുടെ ആ വലിയ വീട്ടിൽ തനിക്ക് തൊട്ടപ്പുറത്താണ് അവളുടെ ആ മുറിയും . രണ്ട് ചുമരുകളാൽ വേർതിരിക്കപ്പെട്ട് , അല്ലെങ്കിൽ ഒരു ചുമരിനിടയിൽ വീർപ്പുമുട്ടലോടെ രണ്ടു വ്യത്യസ്ഥ മുറികൾ . ഒന്നിൽ നിന്നും വിഭിന്നമെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കും വിധം തികച്ചും ഒന്നായ രണ്ടു മുറികൾ .
.
അവളെപ്പോലെ അവളുടെ ആ മുറിയും എപ്പോഴും ചൂടുപിടിച്ചതായിരുന്നു എന്നാണ് തനിക്കെപ്പോഴും തോന്നിയിട്ടുള്ളത് . കത്തിക്കഴിഞ്ഞ് , കെടാറാകുന്നതിന് മുൻപുള്ള കനലിൽ നിന്നുള്ളതുപോലെ , അല്ലെങ്കിൽ പോക്കുവെയിലിന്റെ ഊഷ്മളതയെന്നപോലെ, ഇളം ചൂടോടെ . പിന്നെ എപ്പോഴും പുതുമ മാറാത്ത അവളുടെ ചുടുവിയർപ്പിന്റെ മോഹിപ്പിക്കുന്നതും ലയിപ്പിക്കുന്നതുമായ വശ്യസുഗന്ധം നിറഞ്ഞതും .
.
ശീതീകരണ സംവിധാനങ്ങൾ ഏറെ ഉണ്ടായിട്ടും , മുറിക്കു പുറത്തുനിന്നും ശുദ്ധ വായു സഞ്ചാരത്തിന് മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ആ മുറി എപ്പോഴും അതേ ചൂടോടെ നിലനിന്നു . അവളാൽ പലതരം സുഗന്ധ ലേപനങ്ങൾ എപ്പോഴും മാറി മാറി ഉപയോഗിക്കപ്പെട്ടിട്ടും ആ മുറിയിലെന്നും നിറഞ്ഞു നിന്നത് അവളുടെ ആ വിയർപ്പുമണം മാത്രവും . നനവാർന്ന, വശ്യമായ മോഹിപ്പിക്കുന്ന അതേ മണം .
.
മനോഹരമായാണ് ആ മുറി അലങ്കരിക്കപ്പെട്ടിട്ടുള്ളത് . പുതുമയാർന്ന ജാലക വിരികളും പട്ടുമെത്തയും മുറിക്കിണങ്ങുന്ന കിടക്കവിരികളും അതിനൊക്കെ ചേരുന്ന അലങ്കാരങ്ങളും ഉപകരണങ്ങളും വസ്തുക്കളും . എന്തിന് , ആ മുറിയിലേക്ക് കടന്നു ചെല്ലുന്ന അവൾക്കു പോലും ആ മുറിയുമായി സാമ്യമുണ്ടായിരുന്നു എപ്പോഴും .
.
ചുമരുകൾക്കു നടുവിൽ ഒരുവാതിലും അതിന് രണ്ടു പുറങ്ങളും ഉണ്ടായിട്ടും അവിടെ അവളുടെ ആ വീട്ടിൽ വന്നെത്തിയ അന്നുമുതൽ താൻ ഒരിക്കലും ആ മുറിക്കകത്തേയ്ക്ക് കടന്നിട്ടില്ലെന്നത് എന്നിട്ടും തനിക്ക് അത്ഭുതമേ ആയിരുന്നില്ല . അവൾ അത്രയ്ക്ക് വ്യക്തവും കൃത്യവുമായിരുന്നു ആദ്യ നിമിഷത്തിലേ .... .
.
പുറം കാഴ്ചകളിൽ വശീകരിക്കപ്പെടുമ്പോഴൊക്കെ ഒരു സ്വയഭോഗത്തിൽ തന്നെ നിയന്ത്രിച്ചു നിർത്തിയത് അവളോടുള്ള പ്രണയത്തേക്കാൾ ഏറെ , വിധേയത്വമാണെന്ന് സ്വയം കുറ്റപ്പെടുത്തുമ്പോഴും ആ മുറിക്കപ്പുറം കടക്കാൻ കാൽ വെച്ചതേയില്ല ഒരിക്കലും . അവൾക്കു ശേഷം അവളുടെ ഗന്ധത്തെ പിന്തുടരുമ്പോഴും അവൾ അവശേഷിപ്പിച്ചു പോകുന്ന വായുവിൽ സ്വയം അലിയുംപോഴും അവളുടെ കാലടികളിൽ കാൽപാദങ്ങൾ മെല്ലെ ചേർത്ത് വെക്കുമ്പോഴും മറ്റൊന്നും ആഗ്രഹിച്ചിരുന്നുമില്ല എന്നതാണ് സത്യവും .
.
ഇന്നിപ്പോൾ അവൾ ക്ഷണിക്കാതെ , അവളെ ധിക്കരിക്കാതെ അവളുടെ മുറിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ തനിക്കും അനുഭവപ്പെടുന്നു , തന്റെ മുറിയും ഇതുപോലെ തന്നെയെന്ന് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, August 9, 2015

മറവി ...!!!

മറവി ...!!!
.
മറവി
പലപ്പോഴും
ഒരനുഗ്രഹം
തന്നെയാണ് ,
അതൊരിക്കലും
ഓർമ്മകൾ
നഷ്ടപ്പെടുംപോലെയല്ലെങ്കിൽ ....!
.
മറവി
ചിലപ്പോഴെങ്കിലും
ഒരാശ്വാസവുമാണ്
അത്
തന്നെത്തന്നെ കുറിച്ചാവുമ്പോൾ
പ്രത്യേകിച്ചും ...!
.
മറവി
എല്ലായ്പോഴും
പ്രതീക്ഷയുമാണ് ,
അത്
മറവിയെ
മറക്കാതിരിക്കുകയാണെങ്കിൽ
തീർച്ചയായും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, August 5, 2015

രതി ....!!!

രതി ....!!!
.
രതിയെനിക്ക്
എന്നിൽ തുടങ്ങി
എന്നിലവസാനിക്കുന്ന
ഒരു സമസ്സ്യയാണ് ...!
.
അല്ലെങ്കിൽ
രതി ,
എന്നിൽ ഞാൻ
സ്വയം തേടുന്ന
മരീചികയും ...!
.
ആകാശം നിറയെ
വർണ്ണ മഴ പെയ്യിച്ച്
കണ്ണും കാതും നിറച്ച്
പൊട്ടിച്ചിതറുന്ന
ഒരമിട്ടു പോലെ ...!
.
അല്ലെങ്കിൽ
ഒരു മഹാമഴയുടെ
ശേഷിപ്പുമായി
ഇറ്റു വീഴുന്ന
അവസാന തുള്ളിയിലെ
നിശബ്ദത പോലെ ...!
.
രതി,
എനിക്കെന്റെ
ശാന്തിയും അശാന്തിയും
ജീവനും ജീവിതവും
ലഹരിയും സ്വകാര്യതയുമാകവെ
ഞാനെന്തിനത്
നിങ്ങൾക്കുമുന്നിൽ
തുറന്നു വെക്കണം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, July 29, 2015

പുഞ്ചിരി ...!!!

പുഞ്ചിരി ...!!!
.
അവസാനമായി
എന്റെ മുഖത്തുനിന്നും
മായ്ച്ചുകളയുവാൻ
ഇനി ബാക്കിയുള്ളത്
ചായം തേയ്ക്കാത്ത
ഈ പുഞ്ചിരി മാത്രം ...!
.
അതാകട്ടെ
എന്റെ ഉള്ളിനെ
പൊതിഞ്ഞു പിടിക്കാൻ
ഞാൻ തന്നെ
ചമയ്ച്ചു വെച്ചതും ...!
.
വേഷങ്ങൾ
അഴിക്കുമ്പോഴും
ഭൂഷണങ്ങൾ
മാറ്റുമ്പോഴും
പകർത്താതെ
പകരം വെക്കാതെ
ഞാൻ കരുതി വെച്ച
എന്റെ പുഞ്ചിരി ....!
.
ഉരുകുംപോഴും
വിയർക്കുമ്പോഴും
ഉടയുമ്പോഴും
തകരുമ്പോഴും
കുനിയുമ്പോഴും
കുമ്പിടുമ്പോഴും
മായാതെ കാത്തുവെച്ച
എന്റെ പുഞ്ചിരി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, July 26, 2015

ജീവിതത്തിലേയ്ക്ക് ...!!!

ജീവിതത്തിലേയ്ക്ക് ...!!!
.
നാനൂറു കിലോമീറ്ററിൽ കൂടുതൽ ദൂരം ആ ഭീകരമായ മരുഭൂയിലൂടെ വണ്ടിയോടിച്ചാലാണ് ഞങ്ങളുടെ വർക്ക് സൈറ്റിൽ നിന്നും തൊട്ടടുത്ത കുഞ്ഞു പട്ടണത്തിൽ എത്താൻ കഴിയുക . അതിനൊരു പട്ടണം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ഭക്ഷണം ഒഴിച്ചുള്ള എന്ത് അത്യാവശ്യ സൌകര്യങ്ങൾ ലഭിക്കണമെങ്കിലും അവിടെത്തന്നെ വരണം ഞങ്ങൾക്ക് എല്ലായ്പോഴും .
.
എപ്പോഴും മണൽക്കാറ്റു വീശുന്ന ആ മരുഭൂമി യിലൂടെയുള്ള വഴിയും ഏറെ ദുർഘടം പിടിച്ചതുതന്നെ . മൊബൈൽ സിഗ്നൽ പോലും ഇല്ലാത്ത ആ മരുഭൂമിയിൽ ഏതെങ്കിലും ഒരു ജീവിയെ പോലും ഞങ്ങൾ അതുവരേയ്ക്കും ഒരിക്കലും കണ്ടിട്ടുമില്ലായിരുന്നു . സാധാരണ റോഡ്‌ ആണെങ്കിൽ മൂന്നോ നാലോ മണിക്കൂറുകൊണ്ട് എത്താവുന്ന ആ ദൂരം പക്ഷെ ഇവിടെ കടക്കണമെങ്കിൽ ആറും ഏഴും മണിക്കൂറുകൾ എടുക്കുമായിരുന്നു എപ്പോഴും . അതുകൊണ്ട് ഒക്കെ തന്നെ അതിലൂടെയുള്ള യാത്ര കഴിവതും ഞങ്ങൾ ഒഴിവാക്കാറാണുള്ളത് .
.
അന്ന് പക്ഷെ ജോലിസ്ഥലത്ത് നിന്നും അപകടം പറ്റി ഗുരുതരാവസ്ഥയിൽ ആയ ഒരു സഹപ്രവർത്തകനെ ആശുപത്രിയിൽ എത്തിക്കാനാണ് ഞങ്ങൾ യാത്ര തുടങ്ങിയത് . കാലത്ത് തന്നെ ആയതിനാൽ യാത്ര തുടങ്ങാൻ ഞങ്ങൾക്ക് സൗകര്യവുമായി . രോഗിയുമായി പോകുന്നതിനാൽ പതുക്കെയായിരുന്നു ഞങ്ങൾ സഞ്ചരിച്ചിരുന്നതും . പ്രാഥമിക ശുശ്രൂഷ മാത്രം നൽകിയ അയാളെ കൂടുതൽ കുഴപ്പത്തിലാക്കാതെയും എന്നാൽ പരമാവധി വേഗത്തിലും കൂടി വളരെ കരുതലോടെയാണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത് .
.
പതിവുപോലെ അപകടത്തിൽ പെട്ട് നിന്നുപോയ ചില വാഹനങ്ങളല്ലാതെ വഴിയിൽ ചുരുക്കം ചില വണ്ടികൾ മാത്രമേ ഞങ്ങൾ കണ്ടിരുന്നുള്ളൂ . സിഗ്നൽ കിട്ടില്ലെന്ന് നേരത്തെ അറിയാമായിരുന്നതിനാൽ പുറപ്പെടും മുൻപുതന്നെ രോഗിയുമായി എത്തിയാൽ വേണ്ട സൗകര്യമൊരുക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങളും ആ കൊച്ചുപട്ടണത്തിൽ ഞങ്ങൾ നേരത്തെ തന്നെ ഏർപ്പാടാക്കിയിരുന്നു . .
.
വഴിയിൽ അന്ന് പതിവിലും ശക്തമായ മണൽ കാറ്റായിരുന്നതിനാൽ ഞങ്ങളുടെ യാത്രയും ഏറെ ശ്രമകരമായി . പോരാത്തതിന് പുറത്തെ ചൂടാണെങ്കിൽ പൊള്ളിക്കുന്നതും . അപകടത്തിൽ പെട്ട ഒരു വാഹനത്തെ സഹായിക്കാൻ വേണ്ടി ഇടയിൽ കുറച്ചു സമയം നിർത്തുകയും കൂടി ചെയ്തതിനാൽ പിന്നെയും വൈകുകയും ചെയ്തു . പോരാത്തതിന് ഇടയിൽ രോഗിയുടെ അവസ്ഥ അല്പം മോശമായത് ഞങ്ങളെ വിഷമിപ്പിക്കുകയും ചെയ്തു . എന്നിട്ടും പരമാവധി വേഗത്തിൽ ഞങ്ങൾ യാത്ര തുടർന്നു .
.
ഒരു വലിയ കയറ്റവും അതിനോട് ചെർന്നുതന്നെയുള്ള വളവും കൂടിയ ഒരിടത്തെതിയപ്പോൾ മുന്നിൽ ഒരു വാഹനം റോഡിൽ തന്നെ നിർത്തിയിട്ടിരിക്കുന്നത് കണ്ട് ഞങ്ങൾ വേഗത നന്നേ കുറച്ചു . അതിനടുത്തെത്തവേ അതിൽ ഒരു കുടുംബമാണെന്നു കണ്ട് ഞങ്ങൾ ശരിക്കും അമ്പരന്നു . ആ സമയത്ത്, ആ വഴിയിൽ അങ്ങിനെയൊരു കുടുംബത്തെ കാണാൻ ഒരു വഴിയുമില്ല തന്നെ . മധ്യവയസ്സു കഴിഞ്ഞ ഒരു അച്ഛനും അമ്മയും പിന്നെ മാനസികവും ശാരീരികവുമായ വളർച്ചയെത്താത്ത വലിയ രണ്ടു കുട്ടികളും .
.
അവർ ഞങ്ങളെ കണ്ടപ്പോൾ അല്പം പരിബ്രമിച്ചുപോയി എന്ന് പറയുന്നതാകും ശരി . അവർക്കെന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നറിയാൻ വണ്ടിനിർത്തി ഞങ്ങൾ അവർക്കടുത്തേയ്ക്ക് ചെന്നത് അവരിൽ അസഹ്യതയാണ് ഉണ്ടാക്കിയതെന്ന് ഞങ്ങൾക്ക് തോന്നി . എന്നാലും കാര്യമന്ന്വേഷിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞയക്കാൻ അവർ തിടുക്കപ്പെടുന്നത് ഞങ്ങളിൽ സംശയം ജനിപ്പിച്ചു .
.
ഞങ്ങളുടെ കൂട്ടത്തിലെ സ്വദേശി യുവാവ് അവരുടെ ഭാഷയിൽ അച്ഛനെ മാറ്റിനിർത്തി , അമ്മയോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി . ആദ്യമൊന്നും വിട്ടുതരാൻ തയ്യാറായില്ലെങ്കിലും അതിനിടയിൽ വണ്ടിയിൽ ഉണ്ടായിരുന്ന കുട്ടികളിൽ ഒന്ന് ഉറക്കെ അമ്മയെ വിളിച്ച് കരഞ്ഞത് അവരെ ശരിക്കും ഉലയ്ച്ചു കളഞ്ഞു . പിന്നെ ഓടിപോയി ആ കുട്ടിയെ മാറോടണച്ചുകൊണ്ട് ആ അമ്മ ഉറക്കെ കരയാൻ തുടങ്ങിയപ്പോൾ ആ അച്ഛന്റെ ധൈര്യവും ചോർന്നുപോയിരുന്നു .
.
മറ്റൊരു വഴിയും മുന്നിലില്ലാതെ , പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത , പോറ്റാൻ ഭാരിച്ച ചിലവുവേണ്ട ആ രണ്ടുകുട്ടികളെയും മരുഭൂമിയുടെ ആഴങ്ങളിൽ കൊണ്ടുപോയി ആരുമറിയാതെ കൊന്ന് , പിന്നെ സ്വയം ആത്മഹത്യ ചെയ്യാൻ ഇറങ്ങിത്തിരിച്ച ആ അച്ഛനെയും അമ്മയെയും തിരിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടി ഞങ്ങൾ വണ്ടികയറുമ്പോൾ അടുത്തകാലത്തെ ഒരപകടത്തിൽ തന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ട എന്റെ സുഹൃത്ത്‌ അവരെ ചേർത്ത് പിടിക്കുന്നത്‌ ഞാനും നോക്കി നിന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, July 23, 2015

മകളേ , നിനക്ക് ...!!!

മകളേ , നിനക്ക് ...!!!
.
ഔദ്യോഗിക ആവശ്യത്തിനു വേണ്ടിയാണ് ഞാൻ അന്നവിടെ ചെന്നത് . സംസ്ഥാന തലസ്ഥാനത്തെ പ്രൌഡമായ ആ ഹോട്ടലിൽ അന്നത്തെ തിരക്കെല്ലാം കഴിഞ്ഞ് റൂമിലേക്ക്‌ ചെല്ലുമ്പോൾ നീണ്ട മനോഹരമായ വരാന്തയുടെ അറ്റത്ത്‌ അവർ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല . സീസനൊന്നുമല്ലാത്തതിനാലാകാം അപ്പോൾ അവിടെ തിരക്കും ഉണ്ടായിരുന്നില്ല .
.
വരാന്തയുടെ നടുവിലായിട്ടായിരുന്നു എന്റെ മുറി . വാതിൽ തുറന്ന് അകതുകടക്കുമ്പോഴാണ് അവർ എന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചത് . അധികം പ്രായമില്ലാത്ത ഒരു അമ്മയും അവരുടെ പത്തോ പന്ത്രണ്ടോ വയസ്സ് മാത്രമുള്ള ഒരു മകളും . ചുറ്റും നോക്കി , പരിഭ്രമത്തോടെ അൽപ്പം തിടുക്കപ്പെട്ട് അത്ര പരിചയമില്ലാത്ത സാഹചര്യത്തിലും അവസ്ഥയിലുമായിരുന്നു അവർ അപ്പോൾ വന്നിരുന്നത് .
.
ഞാൻ അകത്തു കടന്നതും അവരും എന്റെ കൂടെ അകത്തേക്ക് അതിക്രമിച്ച് എന്നപോലെ ഓടിക്കയറിയത് എന്നെ തെല്ലോന്നമ്പരപ്പിച്ചു . എന്നിട്ട് എനിക്കുമുൻപേ അവർ വാതിൽ അടക്കുകയും ചെയ്തു . എന്നിലേക്ക്‌ ആരും അതിക്രമിച്ചു കടക്കുന്നത്‌ ഒട്ടും അനുവദിക്കാൻ ഇഷ്ടമില്ലാത്ത ഞാൻ പക്ഷെ അപ്പോൾ പ്രതിക്കാതിരിക്കാനാണ് ശ്രദ്ധിച്ചത് .
.
ചോദ്യഭാവത്തിൽ നിൽക്കുന്ന എന്റെ നേരെ വന്ന് ആ അമ്മ അവരുടെ സാരി അഴിക്കാൻ തുടങ്ങിയത് എന്നെ ഭയപ്പെടുത്തി ശരിക്കും . പക്ഷെ സാരി മാറ്റി അവരുടെ വയറിന്റെ വശങ്ങൾ കാണിച്ചപ്പോൾ എനിക്കുപോലും വല്ലാതെ വേദനയുടെ നീറ്റലെടുതത്തുപോയി . കാൻസർ ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ വൃണമായിരിക്കുന്നു അവിടെ . ഒരിക്കലെ എനിക്കങ്ങോട്ട് നോക്കാൻ പോലും പറ്റിയുള്ളൂ എന്നതാണ് സത്യം .
.
ചെറിയ കുട്ടിയാ സാറേ, അധികം വേദനിപ്പിക്കരുതെന്ന് പിന്നെ ആ അമ്മ എന്റെ കൈപിടിച്ചിട്ടു പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ ശരീരം തളർന്നു പോയി . ബാല്യം കൈവിടാത്ത ആ കുരുന്നു പെണ്‍കുട്ടിയെ എന്റെ മുന്നിലേക്ക്‌ നീക്കി നിർത്തി ആ അമ്മ എന്റെ മുഖത്ത് നോക്കാതെ തല കുനിച്ചു നിന്നപ്പോൾ എനിക്ക് എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടമായി . തന്റെയും വയ്യാതെ കിടക്കുന്ന ഭർത്താവിന്റെയും ചികിത്സയ്ക്കും താഴെയുള്ള കുട്ടികളുടെ ജീവിതത്തിനും മറ്റു വഴിയില്ല എന്ന് ആ അമ്മ കരഞ്ഞു പറഞ്ഞത് എനിക്കെന്തോ അപ്പോൾ അംഗീകരിക്കാനും കഴിഞ്ഞില്ല .
.
വലിയ കമ്പനിയുടെ പ്രധിനിധികൾ വരുമ്പോൾ അവര്ക്ക് പെണ്‍കുട്ടികളെ വേണമെന്നും ചെറിയ കുട്ടികളാകുമ്പോൾ നല്ല പൈസ കിട്ടുമെന്നും ആരോ പറഞ്ഞ് കേട്ട് അത് അന്വേഷിച്ചു വന്നതായിരുന്നു അവർ . അവരെ അവിടെ ഇരുത്തി പുറത്തിറങ്ങിയ ഞാൻ എന്റെ പോലീസ് സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ , അവിടെയൊക്കെ അതൊക്കെ സർവ്വ സാധാരണമാണെന്ന അവളുടെ ഒഴുക്കൻ മറുപടി കേട്ട് ഞാൻ പിന്നെയും ഞെട്ടി .
.
എന്റെ ആ പോലീസ് സുഹൃത്തിനെ വിളിച്ചു വരുത്തി ആ അമ്മയെ കാൻസർ സെന്ടരിലെക്കും കുട്ടിയെ ചൈൽഡ് ലൈനിലെയ്ക്കും അയക്കുമ്പോൾ ആ കുട്ടി എന്നെ ആദ്യമായി ഒന്ന് തിരിഞ്ഞു നോക്കി . പ്രതീക്ഷ തിളങ്ങുന്ന ആ കണ്ണുകളിൽ അപ്പോൾ ഞാൻ എന്റെ മകളുടെ / സഹോദരിയുടെ മുഖമായിരുന്നു നിറഞ്ഞു കണ്ടിരുന്നത്‌ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, July 5, 2015

യാത്രാ മൊഴി ...!!!

യാത്രാ മൊഴി ...!!!
.
ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് , തിരിഞ്ഞു നോക്കാതെ ആ മനുഷ്യൻ അയാളുടെ മുന്നിൽ നിന്നും എണീറ്റ്‌ പോകുമ്പോൾ അയാൾ ആ മനുഷ്യനെ മടക്കി വിളിച്ചില്ല . അയാളുടെ ആ ഒരു പിൻവിളി ചിലപ്പോൾ ആ മനുഷ്യനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ട് വരുമായിരിക്കും എങ്കിലും , അപ്പോൾ അതുതന്നെയാണ് തന്റെ ശരി എന്ന ഉറച്ച വിശ്വാസത്തിൽ അയാൾ അങ്ങിനെ തന്നെയാണ് ചെയ്തത് ...!
.
അല്ലെങ്കിൽ തന്നെ ആ മനുഷ്യൻ എന്തിന് ഇനി ജീവിച്ചിരിക്കണം . എന്തിനു വേണ്ടി ...... എപ്പോഴും മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുമാറ് ഉന്നതസ്ഥാനീയനെന്നു തോന്നിപ്പിക്കുമെങ്കിലും വ്യക്തിപരമോ, സാമൂഹികമോ , കുടുംബപരമോ ആയ ജീവിതത്തിന്റെ ഏതെങ്കിലും ഒരുതുറയിലെങ്കിലും ഒരിക്കൽ പോലും വിജയിച്ചിട്ടില്ലാത്ത ഒരാൾക്ക് മരിക്കാതിരിക്കാൻ എന്തവകാശം ...!
.
മരണം ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറയുന്നത് തന്നെയല്ലേ ഏറ്റവും വലിയ വിഡ്ഢിത്തം . അതെ മരണം തന്നെയാണ് എല്ലാറ്റിനും പരിഹാരം . ശാശ്വതമായ പരിഹാരം . പക്ഷെ , ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള ദൂരം , ആ യാത്ര .. അവിടെയാണ് കാൽപിഴവുകൾ .. ഇടറലുകൾ . മോഹത്തിൽ നിന്നും മോക്ഷത്തിലേക്കുള്ള ദൂരം താണ്ടുന്നതിൽ ...!
.
എന്നിട്ടും ആ മനുഷ്യൻ ധീരമായി നടന്നകലുന്നത് അന്നാദ്യമായി അസൂയയോടെ അയാൾ നോക്കിയിരുന്നു . ആഗ്രഹിച്ചാലും തനിക്ക് ചെയ്യാൻ കഴിയാത്തത് ചെയ്യുന്നയാളോടുള്ള ആരാധനയോടെ . അടുത്ത ജന്മത്തിലെങ്കിലും ഒരു വിജയിയാകട്ടെ ആ മനുഷ്യനെന്ന് പ്രാർഥിക്കുമ്പോൾ ആ മനുഷ്യൻ നടന്നകന്ന വഴിയിൽ നിന്നും അദ്ധേഹത്തിന്റെ നിഴൽ അയാളിലെയ്ക്കും പടരുകയായിരുന്നു അപ്പോൾ പക്ഷെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, June 22, 2015

അച്ഛൻ ...!!!

അച്ഛൻ ...!!!
.
അടുത്തറിയാത്ത
അനുഭവിച്ചു മതിയാകാത്ത
പരിഭവം പറയാത്ത
പ്രത്യുപകാരം പ്രതീക്ഷിക്കാത്ത
പരിദേവനങ്ങളില്ലാത്ത
പ്രതീക്ഷനൽകുന്ന
കരുതലും കാവലും നൽകുന്ന
താങ്ങും വഴികാട്ടിയുമാകുന്ന
ഭാരങ്ങളേൽക്കുന്ന
മാതൃകയാകുന്ന
ആത്മാവിൽനിന്നുള്ള
നിസ്വാർത്ഥ സ്നേഹം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, June 18, 2015

അനാഥരെ ഉപദ്രവിക്കുന്നവർ

അനാഥരെ ഉപദ്രവിക്കുന്നവർ
.
ഈ ലോകത്തിന്റെ വേദനകളും വിഷമങ്ങളും ദുരിതങ്ങളും തിന്മകളും ഒരുപോലെ കണ്ടു വളരുന്നവരാണ് , അനുഭവിക്കുന്നവരാണ് ശരിക്കും അനാഥർ . അനാഥരെന്നാൽ പേര് സൂചിപ്പിക്കും പോലെ ശരിക്കും നാഥനില്ലാത്തവർ തന്നെ . അനാഥത്വം എന്നത് ഒരിക്കലും അല്ലെങ്കിൽ പലപ്പോഴും അവർ അറിയാതെയെങ്കിലും അവരിൽ വന്നു ഭവിക്കുന്നതാണെങ്കിൽ പോലും .
.
നാഥനില്ലാത്തവരെ സംരക്ഷിക്കാൻ നാഥനുള്ളവർക്ക് തന്നെയാണ് ചുമതലയുള്ളത് . നമ്മുടെ സഹ ജീവികളോട് സ്നേഹത്തോടെയും ദയയോടെയും പെരുമാറുക എന്നത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ് . ചിലപ്പോഴെല്ലാം ഇതിനെല്ലാം സ്വമനസ്സാലെ സന്നദ്ധരാകുന്നവരുണ്ട് ഭൂമിയിൽ , എന്നാൽ മറ്റു ചിലപ്പോൾ നിർബന്ധിക്കപ്പെടുന്നവരും ഉണ്ട് . സ്വയം അറിഞ്ഞു ചെയ്യുന്നതും നിർബന്ധിച്ചു ചെയ്യിക്കുന്നതും തമ്മിലെ വ്യത്യാസം വ്യക്തമാണെങ്കിലും , അതിനു വേണ്ടി ആരെയെങ്കിലും പ്രതിഫലതോടെയോ അല്ലാതെയോ നിയോഗിക്കുന്നുവെങ്കിൽ അവരുടെ ഉത്തരവാദിത്വം ഒരിക്കലും അതിൽ നിന്നും ഒഴിവാകപ്പെടുന്നില്ല തന്നെ.
.
അനാധരാണ് എന്നതിന്റെ പേരിൽ അശരണരും നിരാലംബരുമായ മനുഷ്യരോട് അവരെ നോക്കാൻ നിയോഗിക്കപ്പെട്ടവർക്ക് പലപ്പോഴും പുച്ഛവും പരിഹാസവുമാണ് ഉണ്ടാകാറുള്ളത് . ആരും ചോദിക്കാനില്ല എന്ന ധൈര്യം , എളുപ്പം ചൂഷണം ചെയ്യാം എന്ന അവസ്ഥ . പിന്നെ മുജ്ജന്മ പാപത്തിന്റെ ഫലമാണ് എന്നൊക്കെയുള്ള തരത്തിലുള്ള വികലവും വികൃതവുമായ ചിന്തകൾ തുടങ്ങി പലവിധ കാരണങ്ങൾ കൊണ്ട് മിക്കവാറും അങ്ങിനെ പെരുമാറുന്നു .
.
മറ്റൊരു ജീവിയെ , അത് മനുഷ്യനായാലും മൃഗമായാലും ഉപദ്രവിക്കുക എന്നത് മറ്റു മൃഗങ്ങളെ കൊന്നു തിന്ന് ജീവിക്കുന്ന കാട്ടുമൃഗങ്ങൾ പോലും ചെയ്യുന്ന പ്രവൃത്തിയല്ല. അതുകൊണ്ടുതന്നെ അനാധരായവരെ അത്, കുട്ടികളായാലും മുതിർന്നവരായാലും ഉപദ്രവിക്കുന്നവരെ ഈ പൊതു സമൂഹത്തിൽ നിന്നും പുറന്തള്ളേണ്ടത് അത്യാവശ്യം തന്നെ .
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Sunday, June 14, 2015

ലൗ ജിഹാദ്

ലൗ ജിഹാദ്
.
ഹിന്ദു പെണ്‍കുട്ടികളെ ,ക്രിസ്ത്യാനികളും മുസ്ലീങ്ങളും പ്രണയിച്ച് അവരുടെ ഇഷ്ടത്തിനനുസരിച്ച് ആഗ്രഹങ്ങൾക്കൊപ്പം നിന്ന് കല്ല്യാണം കഴിച്ച് അവർക്കുണ്ടാകുന്ന കുട്ടികളെയും പിന്നീട് അവരെ തന്നെയും മതം മാറ്റുകയും അങ്ങിനെ ഗൂഡമായ ഒരു മതപരിവർതന സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുന്നു എന്ന് ഹിന്ദു സംഘടനകൾ .
.
തങ്ങളുടെ മത വിശ്വാസികളായ പെണ്‍കുട്ടികളെ ഹിന്ദുക്കളും മുസ്ലീങ്ങളും പ്രണയിച്ച് വിവാഹം കഴിച്ച് മതപരിവർത്തനം നടത്തുന്നു എന്ന് ക്രിസ്തീയ സഭകൾ . അതിന് സർക്കാരുകൾ ഒത്താശ ചെയ്യുന്നു എന്നും മതമേലദ്ധ്യക്ഷൻമാർ.
.
തങ്ങളുടെ പെണ്‍കുട്ടികളെ ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രലോഭിപ്പിച്ച് പ്രണയം നടിച്ച് വശത്താക്കി കല്ല്യാണം കഴിച്ച് മതപരിവർത്തനം നടത്തുന്നു എന്ന് മുസ്ലീം സമുദായവും അവരുടെ മത നേതാക്കളും . അങ്ങിനെ തങ്ങളുടെ സാമുദായിക ശക്തി തന്നെ ക്ഷയിപ്പിക്കുന്നു എന്നും അവർ .
.
മൃഗങ്ങൾ മൃഗങ്ങളെയും , പക്ഷികൾ പക്ഷികളെയും , മത്സ്യങ്ങൾ മത്സ്യങ്ങളെയും കല്ല്യാണം കഴിക്കുന്ന ഈ ലോകത്ത് എന്നാണിനി മനുഷ്യൻ മനുഷ്യനെ കല്ല്യാണം കഴിക്കുക ...?
.
സുരേഷ്കുമാർ പുഞ്ചയിൽ

Friday, June 12, 2015

സുരക്ഷാപാലകരുടെ സുരക്ഷാനടത്തിപ്പിന്

സുരക്ഷാപാലകരുടെ സുരക്ഷാനടത്തിപ്പിന്
.
സുരക്ഷിതത്വം എന്നത് വെറും വാക്കുകളിൽ മാത്രം ഒതുക്കാതെ വിട്ടു വീഴ്ച്ചയില്ലാതെ നടപ്പിലാക്കേണ്ട ഒരു അടിയന്തിര വസ്തുത തന്നെ. രാജ്യത്തിനും പൊതു സമൂഹത്തിനും ഏറ്റവും അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ് അത് . പൊതു സുരക്ഷയ്ക്കായി അവതരിപ്പിക്കുന്ന നിയമങ്ങളും മാർഘ നിർദ്ദേശങ്ങളും അനുസരിക്കുക എന്നത് ഏതൊരു പൌരന്റെയും കടമയുമാണ് . പ്രത്യേകിച്ചും അത് നടപ്പിലാക്കേണ്ടവരുടെ .
.
പലപ്പോഴും അപകടങ്ങൾ അല്ലെങ്കിൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് സുരക്ഷാ വീഴ്ചകൊണ്ട് തന്നെയാണ് അല്ലെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒത്താശയോ അനാസ്ഥയോ കൊണ്ടുകൂടിയാണ് എന്ന സത്യം എല്ലാവരും ഓർമിച്ചേ പറ്റൂ . അതുകൊണ്ട് തന്നെ അത്തരം സന്ദർഭങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും നിർബന്ധമായും അനുസരിക്കേണ്ടതും അത്യാവശ്യം തന്നെ.
.
നമ്മുടെ മുന്നിൽ അത്തരത്തിലുള്ള ഒരുപാട് ഉദാഹരണങ്ങളും ഉണ്ട് . പ്രധാന നേതാക്കൾ മുതൽ സാധാരണക്കാർ വരെ അവരവരുടെ സുരക്ഷാ ഉദ്യോഗസ്ഥരാൽ തന്നെ വധിക്കപ്പെട്ടിട്ടുള്ള ഈ നാട്ടിൽ നാം ഒരിക്കലും ആരുടേയും സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിക്കൂട തന്നെ . മതപരമായ ചടങ്ങുകൾക്ക് വേണ്ടി , വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി , തൊഴിൽ ഇടത്തെ തൻപൊരിമയുടെ പേരിലൊക്കെ ഔദ്യാഗിക കാര്യങ്ങൾ മാറ്റിവെക്കുന്നതും ജോലിയിൽ ഉദാസീനത വരുത്തുന്നതും അതുകൊണ്ട് തന്നെ ഒരിക്കലും അനുവദിക്കാവുന്നതുമല്ല .
.
നിയമ പാലകർക്ക് , നിയമ നിർമ്മാതാക്കൾക്ക് , നിയമപാലനം ഉറപ്പു വരുത്തേണ്ടവർക്ക് , മേലേ തട്ടിലുള്ള ഭരണകര്താക്കൾക്ക് ..... അങ്ങിനെയുള്ള ആളുകൾക്കെല്ലാം ഉള്ള ഒരു പൊതു വികാരം നിയമങ്ങൾ തങ്ങൾക്കുള്ളതല്ല എന്നതാണ്. മതമോ ജാതിയോ, ദേശീയ , പ്രാദേശിക വികാരങ്ങളോ , ഉദ്യോഗസ്ഥ രാഷ്ട്രീയ സമ്മർധങ്ങളോ ഒന്നും സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഒരു വിധ വിട്ടുവീഴ്ചയും ഉണ്ടാകാൻ ഇടയാക്കരുത് തന്നെ . നിയമങ്ങൾ എല്ലാവർക്കും ബാധകമാണ് എന്ന പൊതു തത്വം അന്ഗീകരിക്കാനുള്ള മാനസീകാവസ്ഥ ഉണ്ടാവുക എന്നതാണ് ഒരു പൊതു സമൂഹത്തിൽ ആദ്യമേ വേണ്ടത് .
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, June 10, 2015

പ്രവാസിജോലിക്കാരായ അമ്മമാർ

പ്രവാസിജോലിക്കാരായ അമ്മമാർ
.
കുടുംബം എന്നത് സമൂഹത്തിന്റെ നട്ടെല്ലാകവെ അത് സംരക്ഷിക്കാൻ സാമൂഹിക ജീവിയായ ഓരോ മനുഷ്യനും ധാർമികമായ അവകാശമുണ്ട്‌ ഉത്തരവാദിത്വവും ഉണ്ട് . അതുകൊണ്ട് തന്നെ വർദ്ധിച്ച ജീവിത ചിലവുകളുടെ ഇന്നത്തെ ലോകത്ത് കുടുംബനാഥനും കുടുംബനാഥയും ഒരുപോലെ പണിയെടുത്താലെ നല്ല രീതിയിൽ ഒരു സാധാരണക്കാരന്റെ കുടുംബം മുന്നോട്ടു പോവുകയുമുള്ളൂ .
.
പുരുഷൻ പുറത്തേക്ക് ജോലിക്ക് പോകുമ്പോൾ എപ്പോഴും ഒരൽപം സമാധനതോടെയാണ് പോവുക . വീട്ടിൽ കുട്ടികളെ നോക്കാൻ, കുടുംബം നോക്കാൻ അവരുടെ അമ്മയുണ്ട്‌ എന്ന ആശ്വാസം ചെറുതൊന്നുമല്ല അവർക്ക് . എന്നാൽ അമ്മ കൂടി ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കാൻ , കുടുംബം നോക്കാൻ ആരുണ്ട്‌ എന്നത്, എപ്പോഴും അച്ഛനെക്കാൾ അമ്മമാരെയാണ് പൊതുവിൽ ചിന്തിപ്പിക്കുക , വിഷമിപ്പിക്കുക . കുട്ടികൾ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും എന്ന ചിന്ത , കുടുംബത്തിൽ എന്ത് നടക്കുകയായിരിക്കും എന്ന ചിന്ത , അവരെ ചെയ്യുന്ന ജോലിക്കിടയിലും ഓരോ നിമിഷത്തിലും വല്ലാതെ അലട്ടിക്കൊണ്ടിരിക്കും .
.
ഇതുപോലെ , കുട്ടികളെയും ഭർത്താവിനെയും കുടുംബത്തെയും വിട്ട് മറ്റു രാജ്യങ്ങളിലേയ്ക്ക് ജോലിക്ക് പോകുന്ന അമ്മമാരുടെ അവസ്ഥ തീർച്ചയായും ഇതിനേക്കാൾ ചിന്തിക്കേണ്ടത് തന്നെ. മക്കളുടെ, ഭർത്താവിന്റെ ഒരു അത്യാവശ്യത്തിന് ഓടിയെത്താൻ പോലും കഴിയാത്ത അകലങ്ങളിൽ അവരുടെ ഓർമ്മകളിൽ ജോലി സ്ഥലത്തെ ദുരിദങ്ങളും പേറി ജീവിക്കേണ്ടി വരുന്ന ഇത്തരം അമ്മമാരെ കുറിച്ച് , അവരുടെ മാനസികവും ശാരീരികവുമായ വികാരങ്ങളെ കുറിച്ച് ഇവിടുത്തെ പ്രബുദ്ധരായ സ്ത്രീ സമൂഹം പോലും വേണ്ട വിധം ചിന്തിചിട്ടുണ്ടെന്നു തോന്നുന്നില്ല .
.
ഒന്നാമതായി പൊതു സമൂഹം അത്തരം സ്ത്രീകളെ കാണുന്നത് തന്നെ ഒരു തരം സംശയം നിറഞ്ഞ കണ്ണുകളോടെയാണ് എന്നതാണ് ഏറ്റവും ദയനീയം . പണത്തിനു വേണ്ടി കുടുംബത്തെ മറക്കുന്നവർ എന്ന ഒരു ലേബലാണ് അവർക്ക് . ഭർത്താവിനെ അകന്ന് ജീവിക്കേണ്ടി വരുന്ന ഇവരുടെ ദൈന്യത , അവിടെ എങ്ങിനെയോക്കെയാണോ ജീവിക്കുന്നത് എന്ന സംശയ ദൃഷ്ടിയോടെ കുടുംബക്കാരും നാട്ടുകാരും , അവരുടെ വാക്ക് കേട്ട് അത്തരം സംശയങ്ങൾ തങ്ങളിലെയ്ക്കും പകർത്തുന്ന ഭർത്താവിന്റെയും ചിലപ്പോഴെല്ലാം മക്കളുടെയും കുത്തുവാക്കുകളും അവരെ പലപ്പോഴും വേദനയിലും നിരാശയിലും ആഴ്തുകയും ചെയ്യുന്നു .
.
പലതരത്തിലുള്ള പീഡനങ്ങളും ചൂഷണങ്ങളും ഇവർ പലപ്പോഴും ഏൽക്കേണ്ടി വരുന്നുണ്ട് . ജോലി സ്ഥലത്തെ ചൂഷണങ്ങൾ , ശാരീരികവും മാനസികവുമായ ചൂഷണങ്ങളും ഉപദ്രവങ്ങളും , സാമ്പത്തിക ചൂഷണങ്ങൾ .. അങ്ങിനെ പലതും . എന്നാൽ പലരും പുറത്തു പറയാത്ത ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനോ നേരായ പഠനം നടത്തി പരിഹാരം കാണാനോ ആരും ശ്രമിച്ചിട്ടുമില്ല ഇതുവരെയും .
.
തങ്ങളുടെ മാനുഷികവും ശാരീരികവും മാനസികവുമായ വികാരങ്ങളെയും വിചാരങ്ങളെയും ഒക്കെ അടക്കിപ്പിടിച്ച് അടിച്ചമർത്തി ജീവിക്കേണ്ടി വരുന്ന ഇവർ പലപ്പോഴും തീരാ രോഗികളായി മാറുന്നു . ഒടുവിൽ കുടുംബം ഒരു കരയ്ക്കടുപ്പിച്ച് തിരിച്ചെത്തുമ്പോഴെക്കും ഭർത്താവും മക്കളുമൊക്കെ അവരിൽ നിന്നും മിക്കവാറും ഒരുപാട് അകന്നു പോയിട്ടുമുണ്ടാകും എന്നതാണ് ഭീകരമായ യാഥാർത്ഥ്യം .
.
വേണ്ടതിനും വേണ്ടാത്തതിനും മറ്റുള്ളവരെ കുറ്റം പറയുന്ന, അനാവശ്യ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് സമയം കളയുന്ന ഉത്ബുദ്ധരായ ഇവിടുത്തെ സ്ത്രീ സമൂഹം, ഇത്തരം സാമൂഹികപ്രസക്തിയുള്ള കാര്യങ്ങളിൽ ഇടപെടാനും സ്ത്രീ സമൂഹത്തിന്റെ ഇത്തരം കാതലായ പല പ്രശ്നങ്ങളിൽ ഒന്നിനെങ്കിലും ശാശ്വത പരിഹാരം കാണാനും ശ്രമിക്കേണ്ടത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും നന്മയ്ക്കു അത്യന്താപേക്ഷിതം തന്നെ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, June 8, 2015

അന്നം വിഷമാക്കുന്നവർ

അന്നം വിഷമാക്കുന്നവർ
.
ഓരോ ജീവിയുടെയും പരമ പ്രധാനമായ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് അന്നം . ജീവന്റെയും നിലനിൽപ്പിന്റെയും തന്നെയും . സ്വയം ഉണ്ടാക്കിയും, മറ്റുള്ളവരെ ആശ്രയിച്ചും ജീവികൾ അവരവർക്കുള്ള അന്നം എന്നത്തേയ്ക്കും കണ്ടെത്തുന്നു . ജീവൻ നിലനിർത്താൻ തന്നെയാണ് എല്ലാവരും നിശ്ചയമായും അന്നം കഴിക്കുന്നതും . മനുഷ്യൻ എന്ന ജീവി മാത്രം അതിൽ ഒരൽപം വ്യത്യാസം വരുത്തി, കഴിക്കുന്ന ഭക്ഷണത്തിൽ ഒരൽപം രുചി കൂടി കൂട്ടുന്നു, ആസ്വാദനത്തിനു വേണ്ടി .
.
മറ്റെല്ലാറ്റിലും എന്ന പോലെ ഭക്ഷണ കാര്യത്തിലും ഭൂരിഭാഗം മനുഷ്യരും പലപ്പോഴും ഒരു നല്ല സംസ്കാരം രൂപപ്പെടുതുന്നില്ല എന്നത് തീർത്തും കഷ്ടമാണ് . എന്ത് ഉണ്ടാക്കണം എന്നും എങ്ങിനെ ഉണ്ടാക്കണം എന്നും അത് എങ്ങിനെ കഴിക്കണം എന്നും , എങ്ങിനെയെല്ലാം അത് ദുരുപയോഗം ചെയ്യാതെ മാന്ന്യമായി ഉപയോഗിക്കണം എന്നും പലപ്പോഴും പലരും ചിന്തിക്കുന്നെ ഇല്ല . നമ്മുടെ ഈ ലോകത്തിൽ , വേണ്ടതിൽ കൂടുതൽ ഭക്ഷണം കഴിച്ചു മരിക്കുന്നവരും വേണ്ടത്ര ഭക്ഷണം കിട്ടാതെ മരിക്കുന്നവരും ധാരാളമുണ്ട് എന്നതും വിരോധാഭാസം തന്നെ .
.
ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമം തന്നെയാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ ഒരു നിർണ്ണായക വസ്തു . സമയം, ശരീരപ്രകൃതി , കാലാവസ്ഥ , വൃത്തി , കൃത്യമായ അളവുകൾ അങ്ങിനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഭക്ഷണ ക്രമത്തിൽ. നിർബന്ധമായും സ്വീകരിക്കേണ്ടതും ഒഴിവാക്കേണ്ടതും ഉണ്ട് ഭക്ഷണത്തിൽ . ഇതൊക്കെ കൃത്യമായി പാലിച്ചില്ലെങ്കിലും നിർബന്ധമായും ഒഴിവാക്കെണ്ടവയെല്ലാം ഒഴിവാക്കുകയെങ്കിലും മനുഷ്യന് തീർച്ചയായും ചെയ്യാവുന്നതെയുള്ളു .
.
കച്ചവടം മനുഷ്യൻ തന്റെ അഭിവൃധിയ്ക്ക് വേണ്ടി കണ്ടു പിടിച്ച പല വഴികളിൽ ഒന്നാണ് . കൊടുക്കുന്നതിനു തുല്ല്യമായി വാങ്ങിയും വാങ്ങുന്നതിന് തുല്ല്യമായി കൊടുത്തും തുടങ്ങിയ ബന്ധം , പക്ഷെ പിന്നീട് പതിവുപോലെ മനുഷ്യന്റെ സ്വാർത്ഥതയ്ക്ക് കീഴടങ്ങുകയും ചെയ്തു . അതിന്റെ ഫലമായി ലാഭം എന്ന ഒറ്റ കാര്യത്തിനു വേണ്ടി മാത്രം എന്തും ചെയ്യാൻ മനുഷ്യൻ തയ്യാറാവുകയും ചെയ്യുന്നു .
.
ആധുനികതയുടെ പേരിൽ , സംസ്കാരത്തിന്റെ പേരിൽ , മനുഷ്യന്റെ സാഹചര്യങ്ങളും അവസ്ഥകളും മുതലാക്കി അവരെ കച്ചവടക്കാർ ശരിക്കും ചൂഷണം ചെയ്യുന്നു ഇവിടെ പലപ്പോഴും . മുലപ്പാൽ മാത്രം കുടിക്കുന്ന കൊച്ചു കുഞ്ഞിനുള്ള അത്യാവശ്യ ഭക്ഷണത്തിൽ തൊട്ട് ആഘോഷത്തിനും ആർഭാടത്തിനുമുള്ള ഭക്ഷണത്തിൽ വരെ അവർ രുചിയുടെയും വൈവിധ്യതിന്റെയും പേരും പറഞ്ഞ് വെറും ലാഭം മാത്രം നോക്കി കൊടും വിഷങ്ങൾ വരെ ചേർക്കുന്നു .
.
നേരിട്ട് ഭക്ഷണത്തിൽ മാത്രമല്ല , ഭക്ഷണം ഉണ്ടാക്കാനുള്ള മിക്കവാറും എല്ലാ വസ്തുക്കളിലും പറ്റാവുന്ന വിധത്തിലൊക്കെ മായം ചേർക്കാൻ കച്ചവടക്കാർ തയ്യാറാകുന്നു . ഉണ്ടാക്കുന്ന വസ്തുക്കളിൽ നേരിട്ട് തന്നെയോ, അതിന്റെ ഉത്പാദന വഴികളിലോ അല്ലെങ്കിൽ എന്തിന് മണ്ണിലും വെള്ളത്തിലും വായുവിലും വരെ അവർ മായം അല്ലെങ്കിൽ വിഷം ചേർക്കാൻ ധൈര്യം കാണിക്കുന്നു .
.
ഇതൊക്കെ നോക്കിയാൽ, അങ്ങിനെയൊക്കെ ചിന്തിച്ചാൽ എങ്ങിനെ ജീവിക്കാൻ പറ്റും എന്ന പൊതു ചോദ്യമാണ് പലപ്പോഴും ഇതിനെയെല്ലാം എതിർക്കാതിരിക്കാനുള്ള നമ്മുടെയൊക്കെ സ്വയം ന്യായീകരണം . എല്ലാം നമുക്ക് സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ പറ്റില്ലല്ലോ എന്ന തുരുപ്പു ചീട്ടും . അതുകൊണ്ട് തന്നെ അറിഞ്ഞുകൊണ്ട് നമ്മൾ ഈ വിഷം കഴിക്കുകയും ചെയ്യുന്നു . അങ്ങിനെ നമ്മൾ ഇതിനെല്ലാം വളം വെച്ച് കൊടുക്കുകയും ചെയ്യുന്നു .
.
എന്നാൽ ഒരു ചെറിയ കാര്യം മാത്രം നമ്മൾ ചിന്തിച്ചാൽ, പ്രവർത്തിച്ചാൽ ഇത്തരം ദുഷ്പ്രവണതകൾ ഈ ലോകത്തിൽ നിന്നുതന്നെ പാടെ തുടച്ചു നീക്കാം . ഉപഭോക്താക്കൾ ഇല്ലെങ്കിൽ ഉത്പാദകരും ഇല്ല എന്ന സത്യം .
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, June 3, 2015

ബന്ധങ്ങളുടെ പ്രതീകങ്ങൾ

ബന്ധങ്ങളുടെ പ്രതീകങ്ങൾ
.
ബന്ധങ്ങൾ ഒരു പ്രതീകത്തിലോ ബന്ധനങ്ങളിലോ തളച്ചിടപ്പെടേണ്ടതല്ല ഒരിക്കലും തന്നെ . പ്രതീകങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ബന്ധങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നുമില്ല . എന്നാൽ , ചില ജീവിത രീതികളിൽ ചില സാമൂഹിക ചുറ്റുപാടുകളിൽ ചില ആചാരങ്ങളിൽ മറ്റു ചില അനുഷ്ട്ടാനങ്ങളിൽ അങ്ങിനെയൊക്കെ ചിലപ്പോഴെങ്കിലും പ്രതീകങ്ങൾക്ക് ബന്ധങ്ങളിൽ കുറചെങ്കിലുമൊക്കെ പ്രാധാന്ന്യമുണ്ടുതാനും .
.
നിലനില്ക്കുന്ന ഒരു ബന്ധത്തിൽ നിന്നും അതിനെ ഉപേക്ഷിക്കാതെ, അതറിയാതെ മറ്റൊന്നിലേക്ക് പടർന്നുകയറുമ്പോഴും , ഉള്ള ബന്ധത്തെ ഓർമ്മിക്കാതിരിക്കുംപോഴും , വഴികൾ തെറ്റി നടന്നു തുടങ്ങേണ്ടി വരുമ്പോഴും ചിലപ്പോഴെങ്കിലും പ്രതീകങ്ങൾ ഓർമ്മപ്പെടുത്തലുകളുമായി മുൻപേ നടക്കാറുമുണ്ട് .
.
എന്നിരുന്നാലും തിരുത്തലുകളുമായി മുന്നിട്ടിറങ്ങുന്ന എക്കാലത്തെയും പുതു തലമുറകൾ ബിംബങ്ങളെയും പ്രതീകങ്ങളെയും ഒക്കെ തച്ചുടയ്ക്കാനും മാറ്റി മറിക്കാനും ശ്രമിച്ചുകൊണ്ടിരിക്കും എന്നതും കാലത്തിന്റെ വികൃതികൾ തന്നെ . തച്ചുടയ്ക്കുന്നതിനെ ചിലപ്പോഴെല്ലാം അവർതന്നെ പിന്നീട് ഒട്ടിച്ചു ചേർത്ത് ജീവിതത്തോട് പറ്റിച്ചു വെക്കാറുണ്ട് എന്നത് വിരോധാഭാസവും .
.
എന്നാൽ ചിലപ്പോഴെല്ലാം തത്പര കക്ഷികൾ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം മറ്റുള്ളവർക്കു മുന്നിൽ ഇവയെ തള്ളി പറയുകയും എതിർക്കുകയും ചെയ്യാറുണ്ട് . ചിലപ്പോഴെല്ലാം അതുപക്ഷെ മാറ്റത്തിന് വേണ്ടിയുള്ള അല്ലെങ്കിൽ പരിവർത്തനത്തിന് വേണ്ടിയുള്ള ആധുനികതയുടെ ത്വര മാത്രമല്ലാതെ തങ്ങളുടെ ഉള്ളിലെ അഴിഞ്ഞാടാനുള്ള ദുഷ് ചിന്തകൾക്കുള്ള കുടചൂടൽ കൂടിയാകുന്നു എന്നത് തീർച്ചയായും അഭിലഷണീയമല്ല , അനുവദനീയവും .
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, May 28, 2015

എനിക്കുള്ള ശബ്ദം ...!!!

എനിക്കുള്ള ശബ്ദം ...!!!
.
ഉറക്കെയൊന്ന്
കരയാൻ പോലും
അവകാശ മില്ലെങ്കിൽ
പിന്നെന്തിനാണ്
എനിക്കീ ശബ്ദം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, May 27, 2015

ജനങ്ങൾ നിയമം കയ്യിലെടുക്കുമ്പോൾ

ജനങ്ങൾ നിയമം കയ്യിലെടുക്കുമ്പോൾ
.
നിയമങ്ങൾ അനുസരിക്കേണ്ടതും പരിപാലിക്കപ്പെടെണ്ടതും അതാത്‌ സാമൂഹിക
വ്യവസ്ഥിതികളുടെ നിലനില്പ്പിനു തന്നെ അത്യാവശ്യമാണ് എപ്പോഴും . എന്നാൽ
അത് നടപ്പിലാക്കേണ്ടവർ പരിപാലിക്കെണ്ടവർ അത് നേരാം വണ്ണം
ചെയ്യുന്നില്ലെങ്കിൽ പലപ്പോഴും പൊതു ജനം അത് ഏറ്റെടുക്കാൻ
നിർബന്ധിതരാവുകയും അങ്ങിനെ ചെയ്യുകയും ചെയ്തെന്നുവരും . അങ്ങിനെ ഒരു
അവസ്ഥ ഒരിക്കലും ഒരു രാജ്യത്തിനും ഒരു സമൂഹത്തിനും ഭൂഷണമല്ല തന്നെ . അത്
അവരുടെ തന്നെയും ആ ദേശത്തിന്റെ അല്ലെങ്കിൽ രാജ്യത്തിൻറെ തന്നെയും
നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുകയും സർവ്വനാശത്തിലേക്ക് തള്ളിവിടുകയും
ചെയ്യും .
.
പൊതു ജനം ഏറെ സഹിഷ്ണുതയുള്ളവരും പാവങ്ങളുമാണ് എന്ന മിഥ്യാ ധാരണയാണ്
പൊതുവെ ഭരണാധികാരികളെ എന്തും ചെയ്യാൻ പലപ്പോഴും പ്രേരിപ്പിക്കുന്നത് .
തങ്ങൾ കാട്ടിക്കൂട്ടുന്ന കൊമാളിതരങ്ങളിൽ അവർ മയങ്ങുമെന്നും കണ്ണിൽ
പൊടിയിടാൻ നടത്തുന്ന നാടകങ്ങളിൽ അവർ തൃപ്തരായിക്കൊള്ളുമെന്നും അവർ
ധരിക്കുന്നു . എന്നാൽ പൊതു ജനം , പൊതുവിൽ തങ്ങളെ കുറിച്ചും തങ്ങളുടെ
കുടുംബത്തെ കുറിച്ചും പിന്നെ സമൂഹത്തെ കുറിച്ചും ഉത്തമ
ബോധ്യമുള്ളവരായതുകൊണ്ട് മാത്രമാണ് ഇതൊക്കെ ക്ഷമിക്കുകയും പൊറുക്കുകയും
ചെയ്യുന്നതെന്ന് ഭരണാധികാരികൾ തിരിച്ചറിയുന്നതേയില്ല എന്നതാണ് സത്യം .
.
ഉദ്യോഗസ്ഥരും ഭരണാധികാരികളും രാഷ്ട്രീയക്കാരുമാണ് പലപ്പോഴും ജനങ്ങളുടെ
ക്ഷമ പരീക്ഷിക്കുന്നതിൽ മുൻപന്തിയിൽ . അധികാരത്തിന്റെ ധാർഷ്ട്യത്തിൽ
തങ്ങൾക്കു എന്തും ചെയ്യാമെന്ന് അവർ ധരിച്ചു വെക്കുന്നു . അധികാരം എന്നത്
തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന്
അവർ വീമ്പു പറയുന്നു . തങ്ങൾ ചെയ്യുന്നതെല്ലാം ജനങ്ങൾക്കറിയാമെന്നും
ജനങ്ങളുടെ സമ്മതത്തോടെയാണെന്നും പുലമ്പുന്നു . എന്നിട്ട് എന്ത്
തോന്ന്യവാസവും ചെയ്തു കൂട്ടുന്നു .
.
ഒരുനേരത്തെ ആഹാരത്തിനു വേണ്ടി അല്ലെങ്കിൽ ജീവിക്കാൻ വേണ്ടി മാത്രമുള്ള
നീതിക്ക് വേണ്ടി അവരുടെ മുന്നിൽ യാചിക്കുന്നവനെ അവഗണിക്കുകയും
പുഛിക്കുകയും മാത്രമല്ല ഉപദ്രവിക്കുക കൂടി ചെയ്യുമ്പോൾ ജനം
പ്രതികരിക്കാനും സ്വയം പ്രതിരോധിക്കാനും നിർബന്ധിതരാകുന്നു . അത്
ജനത്തിന്റെ നിയന്ത്രണങ്ങൾക്ക് അതീതമാവുകയും കൂടി ചെയ്യുമ്പോൾ
സർവ്വനാശത്തിലേക്ക് തന്നെ നീങ്ങുന്നു . നമ്മുടേത്‌ ഒരു ജനാതിപധ്യ
രാഷ്ട്രമാനെന്നും ജനങ്ങൾ പ്രബുധരാണെന്നും കരുതി എന്തും ആകാം എന്ന്
വെക്കുന്നത് ഒരിക്കലും നാടിന് ഭൂഷണമല്ല . നമുക്ക് മുന്നിലെ ലോകം
കാണിച്ചു തരുന്ന ഉദാഹരണങ്ങളിൽ നിന്നും പാഠം പഠിക്കാൻ നമ്മൾ
തയ്യാറാകുന്നില്ലെങ്കിൽ അതിന് നമ്മളും ഒരിക്കൽ വലിയ വില കൊടുക്കേണ്ടി
വരും .
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, May 25, 2015

ദുരന്തങ്ങളിൽ കച്ചവടം ചെയ്യുന്നവർ

ദുരന്തങ്ങളിൽ കച്ചവടം ചെയ്യുന്നവർ
.
മാനുഷികവും അല്ലാത്തതുമായ ഓരോ ദുരന്തങ്ങളും മാനവികതയുടെ അളവുകോൽ കൂടിയാകുന്നുണ്ട് പലപ്പോഴും എന്നതാണ് സത്യം . ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും മറ്റു മനുഷ്യർ എങ്ങിനെയാണ് ദുരന്തങ്ങളിൽ അകപ്പെടുന്നവരോട് പെരുമാറുന്നത് എന്നത് ലോകം എപ്പോഴും നോക്കി കാണുക തന്നെ ചെയ്യുന്നുണ്ട് .
.
ഓരോ ജനതയും ഓരോ വിഭാഗവും ദുരിത ഭാധിതരോട് പെരുമാറുന്നത് വ്യത്യസ്ത രീതിയിലാണ് . ഒരു ദുരിതമുണ്ടാകുമ്പോൾ അവിടെ തക്ക സമയത്ത് ഇടപെടുക വഴി അവരുടെ മേൽ അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട് , നിഷ്കാമമായി കർമ്മം ചെയ്ത് അവരെ സഹായിക്കുന്നവരുണ്ട് , തങ്ങളുടെ സഹായമനസ്കത ലോകത്തെ കാണിക്കാൻ ക്യാമറയ്ക്കുമുന്നിൽ മാത്രം സഹായം ചെയ്യുന്നവരും ഉണ്ട് .
.
എന്നാൽ ഇത്തരം ദുരിതങ്ങളെ ചൂഷണം ചെയ്യുന്നവരും ഉണ്ട് . ദുരിതത്തിൽ നിരാലംബരായവരെ കൊള്ളയടിക്കുന്നവർ , അവരുടെ വസ്തുവകകളും സ്വത്തും തട്ടിയെടുക്കുന്നവർ അവർ ഒഴിഞ്ഞു പോകുന്ന ഇടങ്ങളിൽ കയ്യേറ്റം നടത്തുന്നവർ അങ്ങിനെ അങ്ങിനെ .
.
എന്നാൽ ഇതിനെക്കാളൊക്കെ ഭീകരമായി ദുരിധബാധിതരെ വെച്ച് കച്ചവടം നടത്തുന്നവരാണ് ഏറ്റവും നികൃഷ്ടർ . ദുരിതത്തിൽ പെട്ട് സർവ്വവും നശിച്ചവരെതന്നെ വിൽപ്പനചരക്കാക്കുന്നവർ . അവയവകച്ചവടത്തിന് , വ്യഭിചാരത്തിന് കൂലിവേലയ്ക്ക് ഭീകരപ്രർവർത്തനങ്ങൾക്ക് .... അങ്ങിനെ അങ്ങിനെ . ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങളാണ് ഇപ്പോൾ ദുരിതങ്ങളിൽ ഏറ്റവും സജീവമാകുന്നത് എന്നത് തീർച്ചയായും എതിർക്കപ്പെടേണ്ടതും തടയപ്പെടേണ്ടതും തന്നെ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, May 19, 2015

കേൾക്കാതെ പോകുന്ന രോദനങ്ങൾ

കേൾക്കാതെ പോകുന്ന രോദനങ്ങൾ
.
ആയിരക്കണക്കിന് നിരാലംബരും നിരാശ്രയരുമായ മനുഷ്യ ജീവനുകൾ നടുക്കടലിൽ തങ്ങളുടെയും തങ്ങളുടെ കുഞ്ഞുമക്കളുടെയും വൃദ്ധ മാതാപിതാക്കളുടെയും ജീവനും ജീവിതവും ഉള്ളം കയ്യിൽ ഉയർത്തിപ്പിടിച്ച്‌ , കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ , ആത്മഹത്യ ചെയ്യാൻ പോലും കഴിവില്ലാതെ ഒരിറ്റു കരുണയ്ക്കായി , ഒരൽപം ദയയ്ക്കായി കരൾപൊട്ടുമാറുച്ചത്തിൽ യാചിക്കുന്നത്‌ കേൾക്കാൻ ഈ ലോകത്തിന് കാതുകൾ ഇല്ലാതെ പോയത് എന്തുകൊണ്ടാണ് .. ???
.
സുരേഷ്കുമാർ പുഞ്ചയിൽ

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...