Tuesday, June 23, 2020

നിധി ....!!!

നിധി ....!!!
.
അതൊരു അമാവാസി ദിവസമായിരുന്നു . എന്നിട്ടും നാട്ടുവെളിച്ചം ആ ഇട വഴികളിലൊക്കെയും കുസൃതിയോടെ തത്തിക്കളിച്ചിരുന്നു . ഒപ്പം നനവാർന്ന ഒരു മഴ അപ്പോഴും അവിടെയൊക്കെയും ഉലാത്തിനടക്കുന്നൊരു ചെറുകാറ്റിനോട് പതിയെ കിന്നാരവും പറഞ്ഞുകൊണ്ട് നനുനനെ പെയ്യുന്നുമുണ്ടായിരുന്നു . കാറ്റിനോടും മഴയോടും പരിഭവിച്ച് നാട്ടുവെളിച്ചതിനൊപ്പം ഒളിച്ചുകളിച്ച് തളിരിലകളും ഇളം ചില്ലകളും വല്ലാതെ ആലസ്യപ്പെടുകയും ചെയ്തിരുന്നു ....!
.
പടിപ്പുരയുടെ മുളങ്കടമ്പ ശബ്ദമുണ്ടാക്കാതെ നീക്കി മുന്നോട്ടു നടന്നുമാറി വഴിയൊരുക്കുമ്പോഴും ആ കൈകൾ വിട്ടിരുന്നില്ല അയാൾ. ദിവസങ്ങൾക്കുമുമ്പ് അങ്ങുദൂരെ നിന്നും പുറപ്പെടുപ്പുമ്പോൾ മുറുകെ പിടിച്ചതാണവിടെ . ഇനിയും കൈവിട്ടുപോകരുതെന്ന കരുതലോ ഒരിക്കലും കിട്ടില്ലെന്ന്‌ കരുതിയതിന്റെ ആവേശമോ എന്നറിയില്ല . കൂടെയുണ്ടെന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തി തനിക്കൊപ്പം തന്നെ കൂട്ടി നടത്തി ഏറെ കരുതലോടെ , ഏറെ ആധിയോടെയും ...!
.
മുറ്റത്ത് ഒട്ടൊരു പരിഭവത്തോടെ പരന്നു കിടക്കുന്ന കരിയിലകളിൽ ചവിട്ടി ശബ്ദമുണ്ടാക്കാതിരിക്കാനും അയാൾ വല്ലാതെ ശ്രദ്ധിച്ചിരുന്നു അപ്പോഴൊക്കെയും രാത്രിയിലെ ആ .മഴയത്തെ നനുത്ത തണുപ്പിൽ മെല്ലെ പുതഞ്ഞു ഒതുങ്ങി മയങ്ങി കിടക്കുന്ന അവയ്ക്കു പക്ഷെ പരിഭവം കാണിക്കാൻ അപ്പോൾ സൗകര്യമുണ്ടായിരിക്കെല്ലെന്നു പോലും അയാൾ ഓർക്കാനും മറന്നു പോയിരുന്നു 'അമ്മ നിറഞ്ഞ സ്നേഹത്തോടെ നട്ടുവളർത്തുന്ന മുറ്റത്തെ മന്ദാരവും മുല്ലയും ചെത്തിയും ചെമ്പകവും പൂക്കളാൽ സ്വായലംകൃതമായി തങ്ങളെ വരവേൽക്കാൻ നിൽക്കുന്നതിൽ അയാൾ സന്തോഷിക്കുകതന്നെ ചെയ്യുകയും ചെയ്തു അപ്പോൾ . ...!
.
ഉമ്മറത്തേക്ക് കയറുമ്പോൾ എപ്പോഴും കരുതിവെക്കാറുള്ള ആ വലിയ ഓട്ടു കിണ്ടിയിലെ വെള്ളം നീട്ടിക്കൊടുക്കാൻ ഒട്ടും മടിച്ചില്ല . കാലുകഴുകി ഉമ്മറത്തേക്ക് കയറുമ്പോൾ ഇനി ആ കാലുകൾ ഒരിക്കലും വിറക്കാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിക്കുക തന്നെ ചെയ്യുകയും ചെയ്തിരുന്നു . ഉമ്മറത്തുനിന്നും അകത്തേക്ക് കയറുമ്പോൾ അയാൾ ഒരുനിമിഷം അവിടെത്തന്നെ നിന്ന് അരികിലെയാ ചാരുകസേരയിലേക്കൊന്ന് തലതിരിച്ചുതന്നെ ശ്രദ്ധിക്കാനും മറന്നില്ല . കരുതിവെച്ച ഒരു നിധിപോലെ കാത്തുസൂക്ഷിച്ച് അതവിടെത്തന്നെയുണ്ടെന്ന് ബോധ്യപ്പെടുത്താനെന്നവണ്ണം ..!
.
ഉമ്മറപ്പടിയിൽ നിന്ന് ആ വലിയ വാതിലിൽ മുട്ടുമ്പോൾ അയാളുടെ ഹൃദയമായിരുന്നു അതിനേക്കാൾ വേഗത്തിൽ മിടിച്ചിരുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞു . എന്നിട്ടും ആ കടുത്ത നിശബ്ദതയിൽ അകത്തുനിന്നും ആശങ്കകൾ ഒട്ടും പ്രകടിപ്പിക്കാതെ മെല്ലെ അടുത്തെത്തുന്ന അമ്മയുടെ കരുതലോടെയുള്ള ആ കാലൊച്ച അയാളെ പരിഭ്രമിപ്പിയ്ക്കാനാണ് അപ്പോൾ ശ്രമിപ്പിച്ചത് . ഏതുപാതിരാക്കും അഹങ്കാരത്തോടെ കടന്നെത്താറുള്ളപ്പോഴൊന്നും ഒരിക്കലും തോന്നാത്ത വിധത്തിൽ ...!
.
സാക്ഷ അതിന്റെ പിടിയിൽ നിന്നും ഊർന്നുമാറി വാതിൽ പാളികൾക്ക് തുറക്കപ്പെടാനുള്ള അനുവാദം കൊടുക്കുന്നത് ആപ്പോഴെത്തിയ ഒരു കുഞ്ഞിളം കാറ്റിനൊപ്പം അയാളിലും ആശ്വാസം തന്നെ വരുത്തി . വാതിൽ തുറന്ന് ഒരു നിലാവുപോലെ അമ്മയുടെ മുഖം തെളിയുന്നത് പണ്ടത്തെ നിഷ്കളങ്കനായ ആ കുഞ്ഞിന്റെ മുഖത്തോടെ അയാൾ നോക്കി നിന്നു . പിന്നെ പതിയെ തന്റെ കയ്യിൽ കരുതലോടെ കരുതിക്കൊണ്ടുവന്ന മുപ്പതു വര്ഷം മുൻപ് അമ്മതന്നെ നഷ്ട്ടപ്പെടുത്തിയ ആ നിധി സ്നേഹപൂർവ്വം ആ കൈകളിലേൽപ്പിച്ച് തിരിഞ്ഞുനോക്കാതെ അകത്തെ ഇരുട്ടിലൊളിച്ചൊന്ന് നിശ്വസിക്കാൻ അഭിമാനത്തോടെ നടന്നകന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...