Monday, October 14, 2019

കരുതലിന്റെ കണക്കു പുസ്തകം ...!!!

കരുതലിന്റെ കണക്കു പുസ്തകം ...!!!
.
വലിയ മൺകലത്തിൽ ചോറ് , കലച്ചട്ടിയിൽ കറികൾ , മൺചട്ടിയിൽ മീനും ഇറച്ചിയും . വിശേഷ അവസരങ്ങളിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ വിഭവങ്ങൾ തയ്യാറാക്കാൻ വലിയ ഉരുളികൾ .. സാധാരണ ദിവസങ്ങളിൽ ഇതൊക്കെയും കഴിക്കാൻ കവടി പിഞ്ഞാണങ്ങളോ ചെമ്പു പിഞ്ഞാണങ്ങളോ . വിശേഷാവസരങ്ങളിൽ വലിയ വാഴയില . ഉപ്പിലിട്ടതും അച്ചാറും പുളിയിഞ്ചിയും വലിയ ചീനഭരണികളിൽ . പപ്പടം കാച്ചി വെക്കാൻ കാറ്റു കയറാത്ത സ്റ്റീൽ അടുക്കുപാത്രം പുറത്തെ ചവറുകൂട്ടിയിട്ടു കത്തിക്കുന്ന വലിയ അടുപ്പിൽ നെല്ല് പുഴുങ്ങാൻ വലിയ ചെമ്പു പാത്രം ... ഇതൊക്കെയും എന്നും അച്ഛമ്മയുടെ പതിവുകളായിരുന്നു ...!
.
കുളിയും മച്ചിൽ വിളക്കുവെപ്പും പ്രാർത്ഥനയും കഴിഞ്ഞ് ചായയും കുടിച്ച് കാലത്തേ തന്നെ ചോറിനുള്ള അരി അളന്നു കൊടുക്കും മുന്നേ അച്ചമ്മ പുറത്തേക്കൊന്നിറങ്ങിനോക്കും . എന്നിട്ട് അരി അളന്ന് ചെറിയമ്മക്ക് കൊടുക്കുമ്പോൾ പറയും ഇന്ന് വിരുന്നുകാരുണ്ടാകും അതുകൊണ്ടു കുറച്ചു കൂടുതൽ ചോറ് ആയിക്കോട്ടേ എന്ന് . പുറം പണിക്കാർക്കും അകം പണിക്കാർക്കുമുള്ളത് കൂട്ടത്തിൽ കൂടി എന്നും . കൂടാതെ വിശന്നു വരുന്ന ഒന്നോ രണ്ടോ പേർക്കുള്ളത് വേറെ കരുതിവെക്കാനും ...!
.
കാലും മുഖവും കഴുകി കഴിക്കാനിരിക്കുമ്പോൾ നിലത്തു പോകുന്ന വറ്റുകൾ പാത്രത്തിലേക്ക് പെറുക്കിയിട്ടു കഴിക്കണമെന്നാണ് .. അന്നം ദൈവമാണെന്നും, കഴിക്കുമ്പോൾ കളയരുതെന്നും, ആവശ്യത്തിനുള്ളത് മാത്രമേ വാങ്ങാൻ പാടുള്ളു എന്നും , വാങ്ങിയത് മുഴുവൻ കളയാതെ കഴിക്കണമെന്നും, കഴിക്കുമ്പോൾ മിണ്ടരുതെന്നും, തമ്പുരാൻ തന്നെ വന്നു വിളിച്ചാലും ഉണ്ണുമ്പോൾ എഴുന്നേൽക്കരുതെന്നും അച്ഛമ്മയുടെ മാത്രമല്ലാത്ത അലിഖിത നിയമങ്ങളും ..!
.
എഴുതിവെക്കാത്ത കണക്കു പുസ്തകവുമായി അച്ചമ്മ കൂട്ടുന്ന കണക്കുകളിൽ ഒരിക്കലും ആർക്കും ഒന്നും തികയാതെ വന്നിട്ടില്ലാത്തത്‌ വലിയ അത്ഭുതം തന്നെ . ഒരു ഗ്ലാസ് ചായ അല്ലെങ്കിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന വൈകുന്നേരത്തെ പഴംപൊരി പോലുള്ള ചെറു പലഹാര കടികൾ , പ്രത്യേകമായുണ്ടാക്കുന്ന പായസമോ മറ്റെന്തെങ്കിലുമോ , എന്തുതന്നെയായാലും അപ്രതീക്ഷിതമായി കയറിവരുന്നവരടക്കം ആർക്കും കിട്ടാതെ പോകാതെ കൃത്യമായി വിളമ്പാൻ അച്ചമ്മക്കാവുന്നത് ഏതു മാന്ത്രിക കണക്കുകൊണ്ടാണെന്ന് വിചിത്രം തന്നെ ...!
.
പ്രഭാത ഭക്ഷണത്തിന് ദോശയോ ഇഡ്ഡലിയോ പുട്ടോ കൊഴുക്കട്ടയോ ഒക്കെ കൂടാതെ , വേണ്ടവർക്ക് കഴിക്കാൻ പഴംചോറും . കൂട്ടിക്കഴിക്കാൻ തലേന്നത്തെ മീന്കറിയോ കട്ടത്തൈരോ . ചേമ്പും ചേനയും താളും തകരയും ഒക്കെ ഉച്ചക്കത്തെ കറികളാകുമ്പോൾ പിന്നാമ്പുറത്തെ പറമ്പിൽ വിളയുന്ന കായയോ പയറോ കൂർക്കയോ ഒക്കെ ഉപ്പേരിയും മെഴുക്കുപുരട്ടിയുമാകുന്നു . കാലാനുസൃതമായി പറമ്പുകളിൽ സ്വന്തമായി തന്നെ ഉണ്ടാകുന്ന മാങ്ങയും ചക്കയും മുരിങ്ങയും ഇരുമ്പാമ്പുളിയും ഒക്കെയും കറികൾക്ക് പാത്രമാകുന്നത് ഒരിക്കലും മടുക്കാതിരുന്നിരുന്നത് അവയോരോന്നും ഓരോ ദിവസവും ഉണ്ടാക്കുന്ന രീതിയിലെ വൈവിധ്യവുമായിരുന്നു ...!
.
പശുക്കളും ആടുകളും ആവശ്യത്തിന് മാത്രമല്ലാതെയും കൂടെയുണ്ടാകുമ്പോൾ കോഴികളും എന്തിന് , പറമ്പിലെ കുളത്തിൽ നിറയെ വളരുന്ന മീനുകളും വിഭവങ്ങളുമാകാറുണ്ട് പലപ്പോഴുമുള്ള വിശേഷാവസരങ്ങളിൽ . വീട്ടിലെ അവശേഷിപ്പുകൾ മാത്രമല്ലാതെ അച്ഛമ്മയുടെ കരുതലുകളും ഇവക്കു തികയാത്ത ഭക്ഷണമാകാറുള്ളത് അതിശയത്തോടെ തന്നെയാണ് നോക്കി കാണാറുള്ളത് എപ്പോഴും ... !
.
വെക്കുന്നതിനും വിളമ്പുന്നതിനും പോരാതെ കഴിക്കുമ്പോൾ എപ്പോഴും തൃപ്തിയും ഇഷ്ടവും മാത്രം കിട്ടാൻ മാത്രം ആ കൈകളുടെ പുണ്യം മനസ്സിന്റെ നന്മയും കൂടിയാണെന്ന് ഇപ്പോൾ ഓർക്കുന്നു . അറിയാത്ത ഭക്ഷണം ഉണ്ടാക്കുമ്പോൾ പോലും അത് രുചികരമാകുന്നത് അതിൽ അൽപ്പം സ്നേഹം കൂടി ചേർക്കുന്നതുകൊണ്ടാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു എപ്പോൾ വിശക്കുമ്പോഴും ഏതു പാതിരാത്രിയിൽ ഓടിച്ചെന്നാലും എന്തെങ്കിലും തിന്നാൻ കരുതിയിട്ടുണ്ടാകുന്ന ആ അക്ഷയപാത്രം തീരാനഷ്ട്ടങ്ങളുടെ കണക്കുപുസ്തകത്തിൽ എന്നും മായാതെ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...