Sunday, July 12, 2020

വിശപ്പുകൊണ്ടുമാത്രം ദരിദ്രരായവർ ...!!!

വിശപ്പുകൊണ്ടുമാത്രം ദരിദ്രരായവർ ...!!!
.
വിജനമാണ് അണിഞ്ഞൊരുങ്ങിയ രാജവീഥികൾ . മഞ്ഞ് പതിയെ പതിയെ കനക്കെ ഇരുവശവുമുള്ള വാതിലുകളും അകത്തേക്ക് പതിയെ അടയാൻ തുടങ്ങുന്നു . ഇടയ്ക്കിടെ തെന്നിത്തെറിച്ച് തന്റെ ചുണ്ടിൽ വീഴുന്ന മഞ്ഞുത്തുള്ളികൾ വയറിന്റെ ചൂടിലുരുകി വായിലേക്ക് തന്നെ അലിഞ്ഞിറങ്ങുന്നതിന്റെ സുഖം ഇപ്പോൾ നന്നായറിയുന്നുണ്ട് . വീഥികൾക്കിരുവശവും നിന്ന് വല്ലപ്പോഴും കടന്നെത്തുന്ന കുഞ്ഞു കാറ്റ് കൊണ്ടുവരുന്ന വിലയുള്ള ഭക്ഷണത്തിന്റെ രുചിയുള്ള ഗന്ധം മെല്ലെ ചവച്ചിറക്കാനും വൃഥാ ശ്രമിക്കുന്നുണ്ട് അപ്പോഴൊക്കെയും ....!
.
എന്നിട്ടും നടക്കുകയാണ് . വേഗത്തിലെന്ന് ചിന്തയിലുണ്ടെങ്കിലും പതിയെയെന്ന് കാലുകളുടെ ആജ്ഞ ശിരസ്സാവഹിച്ചുകൊണ്ട് . അതല്ലാതെ വഴിയില്ലാത്തവന് വീഥിയും പ്രതീക്ഷതന്നെ . ഇനിയും ആ വളവുകൂടി കഴിഞ്ഞുള്ള കയറ്റം കയറിയിറങ്ങണം വീട്ടിലെത്താൻ . വീടെന്നത് വീട്ടുകാരും കൂടിയുള്ളതും . താൻ സംരക്ഷിക്കേണ്ട , തന്നെ പ്രതീക്ഷിക്കുന്ന നിസ്സഹായർ . എന്നിട്ടും കാത്തിരിക്കാൻ അവിടെയും വിശപ്പുമാത്രമാണ് ഉള്ളതെങ്കിലും അത് തന്റെ വീടാണല്ലോ . എല്ലാ വീടുകളും നമുക്ക് തരുമെന്നാശ്വസിക്കുന്നതും സ്വപ്നം തന്നെ . നിറയെ നിറങ്ങളുള്ള സ്വപ്നം ...!
.
അലങ്കരിച്ച വൃക്ഷങ്ങൾ നിറഞ്ഞ , തിങ്ങിനിൽക്കുന്ന തെരുവുവെളിച്ചം കൂടി സമൃദ്ധമായ ആ വീഥിയിൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു തടിയനായ തെരുവുനായ ആരോ തിന്നു മതിയായി വേണ്ടാതെ എവിടെയോ അവശേഷിപ്പിച്ച ഒരു വലിയ കഷ്ണം റൊട്ടിയും കടിച്ചുപിടിച്ച് തന്റെ കാലുകൾക്കിടയിലൂടെ അതിന്റെ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കുന്ന പങ്കുകാരെ ഭയന്നെന്നപോലെ ഓടി മറഞ്ഞത് . ആ നായയുടെ വായിലെ റൊട്ടിയിലേക്ക് കൊതിയോടെ നോക്കാതിരിക്കാൻ അപ്പോൾ കഴിയുമായിരുന്നില്ല തന്നെ, എങ്കിലും ...!.
.
ഇനിയുമാ കയറ്റം കയറിയിറങ്ങണമെന്ന നിശ്വാസത്തിൽ പിന്നെയാ വളവിലേക്ക് തിരിയുമ്പോഴാണ് അവിടെയാ മനോഹരമായി അലങ്കരിച്ച തെരുവുവിളക്കിന്റെ ചുവട്ടിൽ പ്രത്യേകം തിരിച്ചുണ്ടാക്കിയ സ്ഥലത്തെ അവശിഷ്ട്ടങ്ങൾ കൊണ്ടിടുന്ന വലിയ തകരപാത്രത്തിനു പിന്നിൽ മഞ്ഞിൽ വിറങ്ങലിച്ച ആ രൂപം ഒരു ചുമയുടെ ശബ്ദത്തിൽ തന്റെയും സാന്നിധ്യമറിയിച്ചത് . എഴുന്നേൽക്കാൻ മതിയാകാത്ത വിശപ്പിൽ മുങ്ങിയ ദരിദ്രമായ മറ്റൊരു മനുഷ്യരൂപം . അവിടെ നിൽക്കാനും അതിനെയൊന്ന് നോക്കാതിരിക്കാനും തനിക്കെങ്ങിനെ കഴിയും ...!
.
അടുത്ത് ചെന്നത് കയ്യിൽ എന്തെങ്കിലുമുണ്ടെന്ന വിശ്വാസത്തിലല്ല . ചെന്ന് ആ കണ്ണുകളിലേക്ക് നോക്കി അടുത്തിരുന്നപ്പോൾ ഒന്നുകൂടി കീറി, കീറി പിന്നെയും തുന്നി കൂട്ടിയ കീശയിലൊന്ന് വെറുതെ തപ്പിനോക്കാൻ ആ കണ്ണുകൾ യാചിക്കുന്നതും കണ്ടില്ലെന്നു നടിക്കാനായില്ല . ഒഴിഞ്ഞ കീശകൾ വലിച്ചു പുറത്തേക്കിട്ട് വിശക്കുന്ന കയ്യുകൾ നീട്ടി അയാളെ ഒന്ന് ചേർത്ത് പിടിച്ചു . പിന്നെ അഴുക്കു നിറഞ്ഞ ആ നെറ്റിയിൽ നിറഞ്ഞ സ്നേഹത്തോടെ ഒന്നുചുംബിക്കുകയും . ഞാൻ നിന്നെക്കാളും ദരിദ്രനാണല്ലോ എന്ന ഹൃദയവ്യഥയുടെ നീറ്റുന്ന കുറ്റപ്പെടുത്തലോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...