Wednesday, October 21, 2020

അന്നദാനം ....!!!

അന്നദാനം ....!!!.
.
അനാഥരായ ആ കുട്ടികളുടെ കണ്ണുകളിലെ സന്തോഷം കണ്ടുകൊണ്ട് ആയാളും ഭാര്യയും മക്കളും വല്ലാതെ അഭിമാനിച്ചു . ആ അനാഥാലയത്തിലെ നടത്തിപ്പുകാരും അന്തേവാസികളും അവരോടൊപ്പം അവിടെപ്പോയ അവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അവരെ അനുമോദനങ്ങൾ കൊണ്ട് മൂടി . വളരെ നല്ലൊരു കാര്യമാണ് അവർ ചെയ്തതെന്നും സമൂഹത്തിനുതന്നെ അത് മാതൃകയാണെന്നുമൊക്കെ അവർ വീരവീര്യം പ്രകീർത്തിച്ചു ....!
.
അഭിമാനത്തോടെ, ഏറെ സന്തോഷത്തോടെ വീണ്ടും വീണ്ടും യാത്രയും പറഞ്ഞ് അവർ അവിടെ നിന്നും ഇറങ്ങി . തങ്ങളുടെ വലിയ കാറിൽ ആഡംബരത്തോടെ നേരെ പോയത് അടുത്തുള്ള ആരാധനാലയത്തിലെ ചുറ്റുമതിലിനുപുറത്ത് വെളിയിലാക്കി വെയിലത്തുസൂക്ഷിക്കുന്ന അനാഥരായ ഭിക്ഷാടകരുടെ അടുത്തേക്കാണ് . അവിടെയെത്തി ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം പണം അവരുടെ കൈകളിൽ നേരിട്ടുനൽകി എല്ലാവരുടെയും അനുഗ്രഹവും വാങ്ങിയാണ് ആ കുടുംബം അവിടെനിന്നും പോന്നത് ...!
.
വഴിനീളെ അവരുടെ അഭിമാനത്തോടെയുള്ള പരസ്പര സംസാരത്തിൽ തങ്ങളുടെ വലിയ മനസ്സോടെയുള്ള പ്രവർത്തികൾ കണ്ട് ഓരോരുത്തരും അവരെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരുന്നതിനെ കുറിച്ചുമാത്രമായിരുന്നു . തങ്ങളുടെ ദാനശീലത്തിലും ദയയിലും അവർക്ക് വലിയ മതിപ്പാണ് ഉണ്ടായിരുന്നത് അപ്പോഴൊക്കെയും . വളരെ അഭിമാനവും ചാരിതാർഥ്യവും തോന്നുന്നുവെന്ന് അവർ സ്വയം പറയുകയും ചെയ്യുന്നുണ്ടായിരുന്നു ഇടക്കിടെയും ...!
.
യാത്രക്കിടയിൽ റോഡിൽ ഒരു നായക്കുട്ടി ഏതോ വാഹമാനമിടിച്ച് പരിക്കുപറ്റി കിടക്കുന്നതുകണ്ട് നിർമ്മല ലോല ഹൃദയരും ദയനുകമ്പരുമായ അവർ വണ്ടി ഒതുക്കി നിർത്തി തങ്ങളുടെ വിലകൂടിയ ടവ്വൽ എടുത്ത് അതിൽ ആ നായക്കുട്ടിയെ പൊതിഞ്ഞ് നല്ലൊരു സ്ഥലത്തുകൊണ്ടുപോയികിടത്തി ഭക്ഷണവും വെള്ളവും കൊടുത്ത് മരുന്നും പുരട്ടി ശുശ്രൂഷിച്ചിട്ടാണ് മനസ്സമാധാനത്തോടെ അവർ തിരിച്ച് വണ്ടിയിൽ കയറി പോയത് . അവരുടെ ആ പ്രവർത്തി കണ്ട് വഴിയിലൂടെ പോകുന്നവരെല്ലാം അവരെ അഭിനന്ദിക്കുന്നതും പ്രകീർത്തിക്കുന്നതും കേട്ട് അവരുടെയും മനസ്സുനിറഞ്ഞിരുന്നു....!
.
കാലത്തു നേരത്തെ വീട്ടിൽ നിന്നിറങ്ങിയ അവർ ഇതെല്ലം കഴിഞ്ഞ് പുറത്തുനിന്നും ഭക്ഷണവും കഴിച്ച് തിരിച്ച് വീട്ടിലെത്തുമ്പോൾ നേരം നന്നേ പാതിരാത്രിയായിട്ടുണ്ടായിരുന്നു . തളർന്നവശരായി വന്ന അവർ താന്താങ്ങളുടെ മുറികളിലേക്ക് കിടക്കാൻ പോകുമ്പോൾ അടുക്കളവശത്തെ പുറത്തുനിന്നും അടച്ചുപൂട്ടിയ ചായ്പ്പിൽ നിന്നും വിശന്നു വലഞ്ഞ് തളർന്നവശമായ ശബ്ദത്തിൽ അവരുടെ വൃദ്ധരായ അച്ഛന്റെയും അമ്മയുടെയും മക്കളെ കുറച്ചുവെള്ളമെങ്കിലും കൊണ്ടുത്തരുമോ എന്ന വിളി വളരെ നേർത്ത ശബ്ദത്തിൽ അപ്പോഴും അവർ കേൾക്കാതെ ആ വീടുമുഴുവൻ വിങ്ങുന്നുണ്ടായിരുന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, October 18, 2020

പ്രസിദ്ധീകൃതം ...!!!

.
.
പ്രസിദ്ധീകൃതം ...!!!
.
ചെറുപ്പത്തിൽ നാട്ടിൽ തുടങ്ങിയ ഒരു കുഞ്ഞു കയ്യെഴുത്തു മാസികയിൽ നിന്നാണ് പുസ്തകങ്ങളുടെ തുടക്കം. ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണെങ്കിലും എന്തെങ്കിലും തുടങ്ങുക എന്നത് താരതമ്യേന എളുപ്പമായിരുന്നു എങ്കിലും അതിന്റെ തുടർച്ച എന്നത് പലപ്പോഴും പല കാരണങ്ങൾകൊണ്ടും ദുഷ്കരമായിരുന്നു. എങ്കിലും ഈ മാസികയുടെ കാര്യത്തിൽ അങ്ങിനെ ഉണ്ടാകരുതെന്ന് നിർബന്ധം ഉണ്ടായിരുന്നത് കൊണ്ടാകാം ഇക്കാലമത്രയായിട്ടും അതിപ്പോഴും തുടരാൻ സാധിക്കുന്നതും ...!
.
മാസിക പുതിയ എഴുത്തുകാർക്ക് വേണ്ടിമാത്രമുള്ളതാകയാൽ അങ്ങിനെ കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യുക എന്നത് ഏറെ ദുഷ്കരമായിരുന്നു . അതിനിടയിലാണ് ജീവിതവഴികൾ തേടി പ്രവാസലോകത്തിലേക്കുള്ള പറിച്ചുനടലും . അതിനിടയിൽ ഈ സംരംഭം മുടങ്ങിപ്പോകുമെന്ന ഭയത്തിലിരിക്കുമ്പോഴാണ് ദൈവദൂതനെ പോലെ ഓഫീസിലെ ഒരു സീനിയർ സ്റ്റാഫ് രക്ഷക്കെത്തിയത് ...!
.
സാധാരണയിൽ സാധാരമായ ബേസിക് വിദ്യാഭ്യാസം മാത്രമായി ഒരു ഡിഗ്രിയും കൊണ്ട് പ്രവാസലോകത്തെത്തിയ എനിക്ക് ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും ശരിക്കും കൈകാര്യം ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയല്ലായിരുന്നു . അതിനിടയിലാണ് കമ്പ്യൂട്ടർ . അങ്ങിനെയൊരു സാധനം ആദ്യമായി കാണുന്നത് തന്നെ അവിടെ വെച്ചായിരുന്നു . പിന്നീടത് ഉപയോഗിക്കാനും അതിൽ അത്യാവശ്യമൊക്കെ കാര്യങ്ങൾ ചെയ്യാനും സാധിച്ചത് അവിടുത്തെ പല സഹപ്രവർത്തകരുടെയും നിർലോഭമായ സഹായം കൊണ്ടുതന്നെയായിരുന്നു ...!
.
അതിലൊരാളാണ് ആദ്യമായി മലയാളം ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുകയും അതെങ്ങിനെ ഉപയോഗിക്കണമെന്ന് പഠിപ്പിച്ചുതരികയും ചെയ്തത് . ആ ആത്മവിശ്വാസത്തിലാണ് എഴുത്ത് മെല്ലെ കമ്പ്യൂട്ടറിലേക്ക് മാറ്റിയതും പിന്നീടത് ഓൺലൈനിലേക്ക് പരിവർത്തനം ചെയ്തതും, ഓൺലൈനിൽ എഴുതാൻ തുടങ്ങിയപ്പോഴും പലരുടെയും സഹായങ്ങൾ ധാരാളമായി ഉണ്ടായിരുന്നു എല്ലാറ്റിനും . അങ്ങിനെതന്നെ മാഗസിനും അതിൽ തുടരാൻ സാധിച്ചതും അതുകൊണ്ടുതന്നെ . രണ്ടു മാസത്തിലൊരിക്കൽ ഇറക്കുന്ന 100 കോപ്പികൾ മാത്രമുള്ള 40 പേജുള്ള ഒരു കുഞ്ഞു മാഗസീനായിരുന്നു അത് . എഴുതുന്നവർക്കും പിന്നെ അടുത്തുനിൽക്കുന്ന സുഹൃത്തുക്കൾക്കും മാത്രം സർകുലേറ്റ ചെയ്യുന്ന ഒരു സ്വകാര്യ മാഗസിൻ ...!
.
പബ്ലിക് ആയി പുറത്തിറക്കാൻ വേണ്ടി അതിന്റെ രെജിസ്ട്രേഷനും മറ്റും നടത്താൻ ഒരുപാടു ശ്രമിച്ചെങ്കിലും അതിന്റെ നൂലാമാലകൾ മൂലം അതൊരിക്കലും നടന്നില്ല ( ഇപ്പോഴും നടന്നിട്ടില്ല ) . ഓരോ പ്രാവശ്യവും രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോഴും ഉപയോഗിക്കുന്ന പേരുകൾ ലഭ്യമല്ലാത്തതിനാൽ പേരുകളും പലകുറി മാറ്റേണ്ടി വന്നു . " വൈഖരി" യിൽ തുടങ്ങി ഇപ്പോൾ " ആദ്യ " യിലെത്തിനിൽക്കുന്ന അത് , അവിടെയും അവസാനിക്കുമെന്ന ഒരു പ്രതീക്ഷയും ഇപ്പോഴും ഇല്ലതാനും ....!
.
ഒരു പ്രെസ്സിൽ അച്ചടിപ്പിക്കാനുള്ള കാശും സാഹചര്യവും സാധ്യതയും ഇല്ലാത്തതിനാൽ ഓരോ പേജിലായി പ്രിന്റ് എടുത്ത് അത് പുറകോട് പുറം ചേർത്തുവെച്ച് ഫോട്ടോകോപ്പി എടുത്ത് മുറിച്ചുചേർത്തതായിരുന്നു പുസ്തകം തയ്യാറാക്കിയിരുന്നത് . ആകെ 10 ഷീറ്റുകളും 40 പേജുമുള്ള അത് ടൈപ്പ് ചെയ്യുന്നതും പ്രിന്റ് ചെയ്യുന്നതും ഒട്ടിക്കുന്നതും കോപ്പി എടുപ്പിക്കുന്ന്തും ഓരോരുത്തർക്കായി അയക്കുന്ന്തും ഒക്കെയും സ്വന്തമായും സ്വന്തം ചെലവിലും തന്നെ ആയിരുന്നത് കൊണ്ട് ഒരു ബാലചന്ദ്രമേനോൻ സ്റ്റൈലും ഉണ്ടായിരുന്നു അപ്പോൾ ...!
.
പുസ്തകത്തിലേക്കുള്ള മെറ്റീരിയൽ ശേഖരിക്കലാണ് ഏറെ ശ്രമകരം . പുതിയവരെ കണ്ടെത്തുക മാത്രമല്ല അവ കോപ്പിയടിയല്ലെന്ന് ഉറപ്പുവരുത്തുകയും കൂടാതെ അതിൽ മതപരമോ രാഷ്ട്രീയമോ വ്യക്തിഹത്യാപരമോ ഒക്കെയായ യാതൊരു വിവാദ പരാമർശങ്ങളും ഉണ്ടാകരുതെന്നും നിർബന്ധമാണ് . അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കലാണെന്നൊക്കെ നിരവധി പരാതികൾ ഉണ്ടെങ്കിലും എന്റെ സാഹചര്യത്തിൽ അതിനുമാത്രമേ വഴിയുള്ളു എന്നതിനാൽ തീർത്തും കലാപരമായ അവസരങ്ങൾക്കായി മാത്രം അതുപയോഗിക്കാനും തീരുമാനിച്ചു നടപ്പിലാക്കിയിരുന്നു ...!
.
എല്ലായപ്പോഴും നേരിടുന്ന ഒരു പ്രതിസന്ധി ആവശ്യത്തിന് മെറ്റീരിയൽ ശേഖരിക്കാൻ പറ്റില്ല എന്നതുതന്നെ ആകയാൽ ഗാപ് ഫിൽ ചെയ്യാൻ പലപ്പോഴും സ്വന്തമായി എന്തെങ്കിലുമൊക്കെ കുത്തികുറിക്കേണ്ടി വരും അത് മിക്കവാറും അനിയന്മാരുടെയോ അനിയത്തിമാരുടെയോ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയോ ഒക്കെ പേരിലാകും പ്രസിദ്ധീകരിക്കുക . അങ്ങിനെയാണ് അക്കുറി അങ്ങിനെ ഒരു കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചത് ...!
.
അപ്പോൾ സമൂഹത്തിൽ പടർന്നു പിടിക്കാൻ തുടങ്ങിയതായിരുന്നു എയ്ഡ്സ് എന്ന മഹാമാരി. അതിനെതിരെയുള്ള ഒരു ബോധവത്കരണമാണ് അക്കുറി എഴുതിയത് . ശ്രമങ്ങൾ എപ്പോഴും വിജയിച്ചുകൊള്ളണം എന്നില്ലെങ്കിലും അക്കുറി അത് പരാജയപ്പെട്ടത് അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലായിരുന്നു താനും . അത് പ്രസിദ്ധീകരിച്ചത് ചെറിയച്ഛന്റെ മകന്റെ പേരിലായിരുന്നു . അവനത് തെറ്റിദ്ധരിക്കുകയും അവന് അങ്ങിനെയൊരു രോഗമുണ്ടെന്നാണ് ഞാൻ പറയാതെ പറഞ്ഞുവെച്ചതെന്നും അവൻ ആരോപിച്ചപ്പോൾ അവനെ തിരുത്താൻ പെടാപാടുപെടേണ്ടിവന്നു ശരിക്കും . വെട്ടും തിരുത്തുമായി പക്ഷെ ഈ യാത്ര തുടരുകതന്നെ ചെയ്യുന്നു ഇപ്പോഴും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, October 13, 2020

കഷായത്തിന്റെ മധുരം .... !!!

കഷായത്തിന്റെ മധുരം .... !!!
.
എല്ലായ്‌പോഴും മേടമാസങ്ങളിൽ അച്ഛച്ഛന്റെ ശ്രാദ്ധത്തിനോടനുബന്ധിച്ചാണ് മദിരാശിയിലുള്ള വല്യമ്മയൊക്കെ തറവാട്ടിൽ വരാറുള്ളത് . മിക്കവാറും ആ സമയങ്ങളിൽ തന്നെയാണ് കൊല്ലം തോറും നാട്ടു നടപ്പുള്ള ഓരോ അസുഖങ്ങളും ഞങ്ങൾ കുട്ടികൾക്കൊക്കെ ഉണ്ടാകാറുള്ളതും. ചിക്കൻപോക്സ് , കണ്ണിൽക്കേട്‌ , അങ്ങിനെയൊക്കെ പലതായി . എനിക്ക് അഞ്ചോ ആറോ വയസ്സുള്ള ഒരു കാലത്ത് ഉണ്ടായതാകട്ടെ കാലിൽ ചൊറിയാണ് ...!
.
നാട്ടിൽത്തന്നെയുള്ള വൈദ്യരെ കണ്ട് എഴുതിവാങ്ങുന്ന കുറിപ്പടികൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കയ്ക്കണ വേപ്പിന്റെ ( ആര്യവേപ്പ് ) തൊലിയും ഇലയും മറ്റുമരുന്നുകളും ഒക്കെയിട്ടുള്ള ഒരു കഷായവും പിന്നെ ഇതുതന്നെ ഇട്ടു തിളപ്പിച്ച വെള്ളത്തിലുള്ള കുളിയുമാണ് പ്രധാനമായ മരുന്നുകൾ . കാലത്തും വൈകീട്ടുമുള്ള കുളിയാണ് അതിലെ ഏറ്റവും കഠിനവും ...!
.
അച്ഛമ്മയോ വല്യേ വല്യമ്മയോ ആകും മിക്കവാറും കുളിപ്പിക്കാനുണ്ടാവുക . തറവാടിന്റെ പുറകിൽ , പുറത്തെ അടുപ്പിൽ തിളപ്പിച്ചാറ്റിയെടുക്കുന്ന വെള്ളത്തിൽ കാലിലെ ചിരങ്ങെല്ലാം ചകിരിയിട്ട് തേച്ചുരച്ച് കഴുകുമ്പോഴുണ്ടാകുന്ന നീറ്റലിലും വേദനയിലും അലറിക്കരഞ്ഞ് ഓടിമാറുമ്പോൾ രണ്ടുകയ്യും കൂട്ടിച്ചേർത്ത് പിടിച്ചുകൊണ്ടുവന്ന് അടക്കിനിർത്തി വല്യമ്മക്കോ അച്ചമ്മക്കോ കുളിപ്പിക്കാൻ സഹായിക്കാറുള്ളത് മദിരാശിവല്യമ്മയാണ് . ...!
.
നല്ല തടിയും ഉയരവുമൊക്കെയുള്ള വല്യമ്മ തമിഴിൽ ചീത്തയും പറഞ്ഞ് ബലമായി പിടിച്ചുവച്ച് കുളിപ്പിച്ച്, തോർത്തി കയ്യോടെ പിടിച്ച് അകത്തുകൊണ്ടുപോയി അപ്പോൾ തന്നെ കഷായവും തരും . ആ പേടിയിൽ ഒറ്റയടിക്ക് രണ്ടുകാര്യവും നടത്തുക എന്നതാണ് അവരുടെയും ലക്‌ഷ്യം . അടിമുതൽ മുടിവരെ കയ്ക്കുന്ന ആ കഷായം കുടിക്കുന്നത് കുളിയെക്കാൾ ഏറെ കഠിനമാണ് . ...!
.
കഷായം മുന്നിൽവെച്ച് വല്യമ്മ ഇറയത്തെ തിണ്ണയിലൊരു ഇരിപ്പുണ്ട് . വളരെ സ്നേഹത്തിൽ നമുക്ക് സ്വാദുള്ള പായസം വായിൽ തരാൻ പോവുകയാണ് എന്ന ഭാവത്തിലാണ് ആ ഇരിപ്പ് എപ്പോഴും . ഒപ്പം കൊതിപ്പിച്ചുകൊണ്ട് ഒരച്ച് ശർക്കരയും ഉണ്ടാകും കയ്യിൽ . കൈ പിടിച്ചുവച്ച് തുപ്പിക്കളയാതിരിക്കാൻ വായ കോട്ടിപ്പിടിച്ച് കഷായം വാലിലേക്കൊഴിച്ച് ഒറ്റയിറക്കിന് ഇറക്കിപ്പിച്ചേ ആ പിടിവിടൂ . ....!
.
കഷായം കുടിച്ചുകഴിഞ്ഞു എന്നുറപ്പായാൽ കയ്യിൽ കരുതിയിരിക്കുന്ന ആ ശർക്കര തിന്നാൻ തരും . എന്നിട്ട് സ്നേഹത്തോടെ പിടിച്ച് മടിയിലിരുത്തും . അതുവരെയുള്ള വേദനയും ദേഷ്യവും മറന്ന് വല്യമ്മയുടെ മടിയിലിരുന്ന് തിന്നുന്ന ആ ശർക്കരയുടെ മധുരം ഇപ്പോഴും നാവിലൂറിക്കൊണ്ട് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 8, 2020

വിധിക്കുവേണ്ടി ....!!!

വിധിക്കുവേണ്ടി ....!!!
.
കോടതിയുടെ ആ വരണ്ടുണങ്ങിയ വരാന്തയിൽ അവർ തങ്ങളുടെ ഊഴവും കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായെന്ന് തോന്നും ആ കുട്ടികളിലെ അസ്വസ്ഥത കണ്ടാൽ . എട്ടോ പത്തോ വയസ്സുള്ള ഒരു ആൺകുട്ടിയും ആറോ എട്ടോ വയസ്സുള്ള ഒരു പെൺകുട്ടിയും അവരുടെ അച്ഛനും അപ്പോൾ പക്ഷെ ,ഏറെ ക്ഷീണിതരുമായിരുന്നു . ആൺകുട്ടി ഒരു നിസ്സംഗമായ നിർവികാരതയോടെ കയ്യിലുള്ള ഒരു പഴയ പുസ്തകം ഇടയ്ക്കിടെ വായിച്ചും ഇടയ്ക്കു ചുറ്റുപാടുകൾ അശ്രദ്ധമായി നിരീക്ഷിച്ചും ഇരുന്നപ്പോൾ പെണ്കുട്ടിയാകട്ടെ അച്ഛന്റെ കൂടെ അച്ഛനെ ശ്രദ്ധിച്ച് ഇടക്ക് ഗൗരവമായി എന്തൊക്കെയോ ചോദിച്ചും പറഞ്ഞും ആയിരുന്നു ഇരുന്നിരുന്നത് ...!
.
നനഞ്ഞു തൂങ്ങിയ ജീവിതങ്ങൾ തിങ്ങിനിറഞ്ഞ അവിടെ ആളുകൾ വന്നും പോയുമിരുന്നു അപ്പോഴെല്ലാം . ഇടക്ക് അദ്ദേഹം തന്റെ ഊഴമായോ എന്ന് ആ ഓഫീസിന്റെ അകത്തുകയറി പരിശോധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . ഓരോ തവണ അദ്ദേഹം അകത്തു പോകുമ്പോഴും ആ മോളും ഒപ്പം പോവുകയും തങ്ങളുടെ ഊഴമാകാത്തതിൽ അസ്വസ്ഥതയോടെ തിരിച്ചു വന്നിരിക്കുകയും ചെയ്യുണ്ടായിരുന്നു. ആ ആണ്കുട്ടിയാകട്ടെ അതൊന്നു ശ്രദ്ധിക്കുക മാത്രം ചെയ്ത പിന്നെയും നിർവികാരതയോടെ പുസ്തകത്തിലേക്ക് തിരിഞ്ഞിരുന്നു . ഏറെ പഴയതായിരുന്നു അവരുടെ വസ്ത്രങ്ങളെല്ലാം . തേഞ്ഞു പൊട്ടിയവയായിരുന്നു അവരുടെ ചെരുപ്പുകളും . ആ മോളുടെ ചെരുപ്പാണെങ്കിൽ ഒരു കമ്പികൊണ്ട് കൂട്ടി തുന്നിയ നിലയിലുമായിരുന്നു . അവരുടെ ജീവിതം പോലെതന്നെയാകണം, അവളുടെ കഴുത്തും കയ്യുമൊക്കെ ഏറെ വരണ്ടുണങ്ങിയതും ശൂന്യവുമായിരുന്നു ...!
.
വളരെ പഴയൊരു സാധാരണ മിനറൽ വാട്ടറിന്റെ ബോട്ടിലിൽ കൊണ്ട് വന്ന വെള്ളം ആൺകുട്ടി കുറച്ചു നേരത്തെ കുടിച്ചു തീർന്നതുകൊണ്ടാകണം അച്ഛൻ ആ പെൺകുട്ടിയോട് വെള്ളം ചോതിച്ചപ്പോൾ അവൾക്കു സങ്കടമായത് . വേഗം തന്നെ അവൾ ചുറ്റും തിരഞ്ഞു പോയി അവിടെയുള്ള പബ്ലിക് കൂളറിൽ നിന്നും വെള്ളം കൊണ്ടുവന്ന് അച്ഛനെ കുടിപ്പിച്ച് മതിയോ അതോ ഇനിയും വേണമോ എന്നുചോദിച്ചുറപ്പുവരുത്തി പിന്നെ ഏട്ടനും കുറച്ചു കൊടുത്ത ശേഷം അവളും കുടിച്ചപ്പോഴേക്കും അത് വീണ്ടും കാലിയായിരുന്നു . ഇനിയും വെള്ളം ദാഹിക്കുമ്പോൾ ആവശ്യമായി വരാമെന്നതോർത്ത് ഉടനെ പോയി അത് നിറച്ചുകൊണ്ടുവന്ന് വീണ്ടും അച്ഛനടുത്തിരുന്നു അവളപ്പോൾ . ആ സമയം വീട്ടിൽ നിന്നെന്നു തോന്നുന്ന ഒരു മിസ്സ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാൻ ഫോണിൽ പൈസയില്ലാതെ അതിലേക്ക് സങ്കടത്തോടെ നോക്കിയിരിക്കുകയായിരുന്നു ആ അച്ഛനപ്പോൾ ..!
.
ഏറെ നേരമായതുകൊണ്ടു മാത്രമല്ലെങ്കിൽ തന്നെയും അവർ മൂവരും ഏറെ ക്ഷീണിതരും പരവശരുമായിരുന്നു . വിശപ്പും ദാഹവും കൂടിയും അവരെ അലട്ടുന്നുണ്ടെന്നു നിശ്ചയം . കയ്യിലുള്ള പേപ്പറുകളെല്ലാം ശരിതന്നെയല്ലേയെന്ന് ഏറെ വിവശതയോടെ അദ്ദേഹം ഇടയ്ക്കിടെ നോക്കുന്നുമുണ്ടായിരുന്നു . കുറച്ചു മാസങ്ങളായെന്നു തോന്നും ആ കടലാസുകളുടെ കാലപ്പഴക്കം കണ്ടാൽ . ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അവിടുത്തെ ഉദ്യോഗസ്ഥരുടെ അവരോടുള്ള പരിചിത ഭാവത്തിലെ നോട്ടം കണ്ടാലും അങ്ങനെത്തന്നെയാണ് തോന്നിയിരുന്നത് . ഈ കേസുമായി അവർ ഇവിടെ കയറിയിറങ്ങാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളെങ്കിലുമായിരിക്കുന്നുവെന്ന്. ...!
,
അവരുടെ ഊഴമെത്തി അകത്തു പോയ അവർ അധികം വൈകാതെ ഏറെ വിവശരും ദുഖിതരുമായി തിരിച്ചു വരുന്നത് കണ്ടപ്പോഴേ തോന്നിയിരുന്നു അവരുടെ കേസ് അപ്പോഴും തീരുമാനമാകാതെ നീട്ടിവെച്ചിരിക്കുന്നുവെന്ന് . ഏറെ അവശതയോടെ അതിനേക്കാൾ വലിയ നിസ്സഹായതയോടെ ആ പിതാവ് രണ്ടുകുട്ടികളെയും ചേർത്തുപിടിച്ച് കുറച്ചുനേരം ആ ചുമരിൽ ചാരി നിന്നു . അയാളോടൊട്ടി വിതുമ്പിക്കൊണ്ട് ആ പെൺകുട്ടിയും അതേ നിസ്സഹായമായ നിർവികാരതയോടെ ആ ആൺകുട്ടിയും . അന്യനാട്ടിലെ കണ്ണീരിന്റെ നനവുള്ള കാഴ്ചകളിൽ ഒന്നായി ആ രൂപങ്ങൾ എപ്പോഴും വിതുമ്പലോടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 5, 2020

മകളേ ....!!!
.
എനിക്കും
ഒരു അമ്മയും പെങ്ങളും
പിന്നെയെന്റെ
പ്രിയപ്പെട്ടമകളുമുണ്ടെന്ന്
ഓരോ പൗരനും
ഉറച്ച ശബ്ദത്തിൽ
മുന്നോട്ടുള്ള കാൽവെപ്പോടെ
പ്രതികരിക്കാൻ തയ്യാറായാൽ
പിന്നീടൊരിക്കലും
രാത്രിയുടെ മറവിൽ
കത്തിക്കുന്ന ചിതകളുണ്ടാകില്ല
അകത്തളങ്ങളിൽ
ഞെരിച്ചുടക്കപ്പെടുന്ന
പെൺമുകുളങ്ങളുണ്ടാകില്ല ,
ജനൽ കമ്പികളിൽ
ജീവിതങ്ങൾ തൂങ്ങിയാടുകയുമില്ല ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...