Friday, May 29, 2020

പച്ചപ്പനംതത്തെ , പുന്നാരപ്പൂമുത്തേ .....!!!

പച്ചപ്പനംതത്തെ , പുന്നാരപ്പൂമുത്തേ .....!!!

മെല്ലെ തണുത്ത കാറ്റുവീശുന്നുണ്ടായിരുന്നു അപ്പോൾ . മുന്നിലെ നീണ്ടുനിവർന്ന കായൽപ്പരപ്പിൽ തന്റെ നെഞ്ചിടിപ്പുപോലെ ഓളങ്ങൾ തങ്ങളെ മാടിവിളിച്ചുകൊണ്ട് പുഞ്ചിരിക്കുകയും . അവൾ കുറച്ചുകൂടി തന്നോട് ചേർന്നിരിക്കുന്നത് ഹൃദയവും കടന്നാണെന്ന് അയാൾ പതിയെ തിരിച്ചറിയുകയായിരുന്നു അപ്പോൾ . കൈകൾ മെല്ലെ ചേർത്ത് ഇടയ്ക്ക് കണ്ണുകളിലേക്ക് മെല്ലെ നോക്കി പറയാനുള്ളതെല്ലാം ഇപ്പോഴേ പറഞ്ഞാൽ തീർന്നുപോയെങ്കിലോ എന്ന ആകുലതയോടെ നിഷ്കളങ്കമായി അവൾ ....!

ആറ്റിറമ്പിലെ കൊമ്പിൽ കഥയും പറഞ്ഞിരിക്കുന്ന തന്റെയാ ഓലവാലിയെ തേടി ചരിത്ര സ്മരണകളുറങ്ങുന്ന ആ റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയത് നേരത്തെ പദ്ധതിയിട്ടിട്ടായിരുന്നു എങ്കിലും താനൽപ്പം ആകാംക്ഷാ ഭരിതനായിരുന്നു എന്നത് സത്യം . തേൻകരിക്കു പോലുള്ള ആ മുഖവും അത്രയും മധുരമുള്ള ആ ശബ്ദവുമെല്ലാം മുജ്ജന്മത്തിലെ തുടർച്ചയെന്നോണം നേരത്തെ മുതൽ തന്നെ ഹൃദ്യമായിരുന്നതെങ്കിലും ആദ്യമായി നേരിട്ട് കാണുന്നതിലെ ഒരു ത്രിൽ തന്റെ ഓരോ ചലനത്തിലും അപ്പോഴുണ്ടായിരുന്നു എന്ന് അയാൾ സ്വയം തിരിച്ചറിഞ്ഞു ....!
.
തന്റെ നെഞ്ചോട് ചേർത്ത് സംരക്ഷിച്ചിരുത്തുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന സൂര്യന്റെ കണ്ണുകളാകാം അവളെ തെല്ലൊന്നലോസരപ്പെടുത്തുന്നതെന്ന് മനസ്സിലായതുകൊണ്ടുതന്നെയാണ് ആ കായലോളങ്ങളുടെ ഹൃദയതാളം വിട്ട് അയാൾ അവളെയും ചേർത്ത് അവളുടെ സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ചാനയിച്ചത് . ഒരു കൊച്ചു കുഞ്ഞിനെ പോലെ കൈവിരൽത്തുമ്പിലൂർന്ന് കൂടെവരുന്ന അവളുടെ സത്യസന്ധതയിലൂടെ മെല്ലെ ....!
.
പറഞ്ഞതിലും കുറച്ചു നേരത്തെ അവിടെ എത്തിയതുകൊണ്ടാവണം അവൾ അപ്പോഴും അവിടെ എത്താതിരുന്നിരുന്നതെന്ന് അയാൾക്കറിയാമെങ്കിലും, തന്റെ വരവും പ്രതീക്ഷിച്ച് രണ്ടുവശത്തേക്കും മുടിയും പിന്നിയിട്ട് പട്ടുപാവാടയും ബ്ലൗസുമിട്ട് കാലത്തെ മുതൽ അവിടെവന്നിരിക്കുന്ന അവളുടെ രൂപം അയാൾ തെല്ലു കുസൃതിയോടെ സങ്കൽപ്പിച്ചു നോക്കാനും മറന്നില്ല അപ്പോൾ . ...!
.
അക്ഷരങ്ങൾ .... വാക്കുകൾ ... വാചകങ്ങൾ ..... തന്റെ ഹൃദയത്തിലേക്ക് തന്റെ സ്വത്ത്വത്തിലേക്ക് അവൾ കണ്ണുകളിലൂടെ അരിച്ചിറങ്ങുന്നതിന്റെ സുഖം തന്റെ ഹൃദയം തുറന്നുകൊണ്ടുതന്നെയാണ് അയാൾ സ്വീകരിച്ചിരുന്നതപ്പോൾ . അവളുടെ ആ തണലിൽ അവളുടെ നിശ്വാസങ്ങൾ പോലും നഷ്ടമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവളെ അയാളപ്പോൾ അറിയുകതന്നെയായിരുന്നു പരാമമായും . ...!
.
ട്രെയിൻ ഇറങ്ങി , പ്ലാറ്റഫോമിൽ നിന്നും പുറത്തുകടന്ന് പുറത്തേക്കുള്ള ഹാളിൽ ഒരു പുതുക്കക്കാരന്റെ നാണവും കുറച്ചൊരു ചമ്മലും മുഖത്തു വരുത്താൻ വൃഥാ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്നാണ് അവൾ മുനികുമാരന്റെമുന്നിലെ വനദേവതയെ പോലെ തന്റെ പേരെടുത്തു വിളിച്ചുകൊണ്ടുതന്നെ പ്രത്യക്ഷപ്പെട്ടത് . എല്ലാമുൻകരുതലുകളും നഷ്ട്ടപ്പെട്ട ഒരു കുഞ്ഞിനെ പോലെ അമ്പരന്ന താനപ്പോൾ കൈകൊടുക്കണോ നമസ്തേ പറയണോ എന്ന സംശയത്തിൽ ഗുമസ്തേ തന്നെയാണ് പറഞ്ഞതെന്നും ഇപ്പോഴും ഓർക്കുന്നത് നന്നായി ....!
.
ഒരിക്കലുമവസാനിക്കാത്ത വാക്കുകൾക്ക് അർദ്ധവിരാമമിട്ട് ജീവന്റെ തുടിപ്പിന് തുടക്കമിട്ട് ആ നിശബ്ദതയിൽ , ആ പകലിൽ സ്വയം മറക്കാതിരിക്കാനോ പരസ്പരം ഓർമ്മിക്കാനോ അല്ലാതെ ജീവനിലേയ്ക്കാവാഹിച്ചുകൊണ്ട് അവളുടെ ചുണ്ടുകളിൽ തന്റെ ജീവൻ കൊരുത്തെടുക്കുമ്പോൾ അയാൾ വെറും മനുഷ്യനാവുകയായിരുന്നു . ചിന്തിച്ചുകൂട്ടിയ സ്വപ്നങ്ങളൊക്കെ മാറിനിന്ന നിമിഷത്തിൽ അയാൾ എല്ലാം മറന്ന് , എല്ലാം സമർപ്പിച്ച് ....!
.
സൂര്യന്റെ കാഴ്ചയിൽനിന്നും തിരിച്ചിറങ്ങുമ്പോൾ നേടിയവന്റെ ആത്മാഭിമാനം തന്നെയായിരുന്നു . അതിനേക്കാൾ സംരക്ഷിച്ചവന്റെ ആത്മവിശ്വാസവും .കൈവിരലുകൾ കോർത്തുപിടിച്ച് തോളോടുതോൾചേർന്ന് പരിശുദ്ധയായ ഒരു മാലാഖയായിത്തന്നെ അവൾക്കൊപ്പം സഞ്ചാരം തുടങ്ങിയതിന്റെ ആത്മ വിശ്വാസം . അപ്പോൾ പക്ഷെ വാക്കുകൾ നിശ്ശബ്ദമായിരുന്നെങ്കിലും ഹൃദയതാളത്തിന് ആ പച്ചപ്പനംതത്തയുടെ സ്നേഹ കൊഞ്ചലിന്റെ ഈണവും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...