Tuesday, May 11, 2021

ശാപങ്ങൾക്ക് മുന്നേ ....!!!

ശാപങ്ങൾക്ക് മുന്നേ ....!!!

സന്ധ്യ പതിവിലും സുന്ദരിയാണിന്ന് . പകുതിപൂത്തുലഞ്ഞുനിൽക്കുന്ന നിലാവും , രാപ്പൂക്കളുടെ സുഗന്ധവുംപേറി നനുത്ത കുളിരുമായെത്തുന്ന ഇളം തെന്നലും കൂട്ടിന് . ജീവിത ഗന്ധിയായ ഒരു നിമിഷത്തിന്റെ വശ്യതയും . അതെ , തന്റെ സമയവും സമാഗതമായിരിക്കുന്നു ഇപ്പോൾ . മുജ്ജന്മപുണ്ണ്യ പാപങ്ങളുടെ കണക്കെടുപ്പിന്റെ സമയം . ജന്മ ലക്ഷ്യത്തിന്റെ പൂർണ്ണതയുടെ സമയം . ജീവിതത്തിന്റെയും ജീവന്റെയും സമയം ....!
.
ഏതൊരമ്മയെയും പോലെ അവരും ഏറെ വിവശയായിരിക്കും ഇപ്പോൾ . ഒന്നൊഴിയാതെ നഷ്ടപ്പെട്ടുപോയ പ്രിയപുത്രരുടെ മുഖങ്ങൾ എങ്ങിനെയാണ് ഏതൊരമ്മക്കും മറക്കാൻ കഴിയുക . അത് യുദ്ധത്തിലായാലും സ്വാഭാവികതയിലായാലും നഷ്ട്ടം എപ്പോഴും അമ്മക്കുതന്നെയും . കൂടാതെ പുത്ര ദുഖത്തിന്റെ തീവ്രത തനിക്കും അറിവുള്ളതല്ലേ . തടവറയിൽ തന്റെ സഹോദരങ്ങൾ ഓരോരുത്തരായി കൊല്ലപ്പെടുമ്പോൾ തന്റെ മാതാപിതാക്കളും അനുഭവിച്ച അതെ വേദന, അതുകൊണ്ടു തന്ന്നെ ചിരപരിചിതവും. എന്നിട്ടും ...!
.
അവിടെ ആ അമ്മയുടെ അടുത്തുചെല്ലുമ്പോൾ ആഭരണങ്ങൾ ഒന്നും വേണ്ട. ചമയങ്ങളും ഉടയാടകളും വേണ്ട . അവരുടെ മുന്നിൽ നിൽക്കുമ്പോൾ , അവരുടെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണുനീർ വരാതിരിക്കാൻ താൻ തീർച്ചയായും ശ്രദ്ധിക്കണം . തന്റെ പുഞ്ചിരി മായാതിരിക്കാനും . താനും പിറവിയെടുത്തിരിക്കുന്നതു മനുഷ്യനായാണല്ലോ . എങ്കിലും പക്ഷെ ... . കൂട്ടിനാരും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരും അറിയാതിരിക്കാനും. തനിക്കപ്പോൾ വേണ്ടിവരിക പൂർണ്ണമായ നിശ്ശബ്ദതതന്നെയാകും ...!
.
അല്ലെങ്കിൽ തന്നെ ഈ ഒരു നിമിഷത്തിൽ എന്താണ് പ്രത്യേകതയുള്ളത് . തന്റെ വിധി എന്നേ തന്നെ നിശ്ചയിക്കപ്പെട്ടതും എഴുതിക്കഴിഞ്ഞതുമാണ് . തന്റെ മാത്രമോ, തന്റെയും തന്റെ മുഴുവൻ കുലത്തിന്റെയും മഹത്തായ തന്റെ രാജധാനിയുടെയും, പിന്നെ ആ രാജ്യത്തിൻറെ തന്നെയും. കടലെടുത്തുപോകാനുള്ള സമയം മാത്രം കാത്തുനിൽക്കുന്ന ഒരു സ്മാരകമാകാൻ വിധിക്കപ്പെട്ട് ... അത് ചരിത്രമാണല്ലോ. അല്ലെങ്കിൽ കാലവും കാലാതീതവുമായ വർത്തമാനവും . എന്നിട്ടും ...!
.
അതെ , ഇതുതന്നെയാണ് പറ്റിയസ്ഥലം . ഇവിടെത്തന്നെ കാത്തുനിൽക്കാം .ഹൃദയഭേദകമായ കാഴ്ചകളോരോന്നും കാണാതെ കണ്ട്, നുറുങ്ങിയ ഹൃദയവുമായി വിങ്ങുന്ന വ്യഥയോടെ, ഏറെ ദുഖിതയായി വരുന്ന ഗാന്ധാരി മാതാവിനെ കാണാൻ ഏറ്റവും ഉചിതമായ സ്ഥലം ഇതുതന്നെ. സൂര്യനും ചന്ദ്രനും അഭിമുഖമാകാത്ത സ്ഥലം . പഞ്ചഭൂതങ്ങളും ചേർന്നുനിൽക്കുന്നിടം. എങ്കിലും എല്ലാറ്റിനുമെന്നപോലെ ഇതിനും ഒരു സാക്ഷിയും വേണമല്ലോ എപ്പോഴും...!
.
ആ അമ്മയുടെ ആഗമനം ഇതാ സാധ്യമായിരിക്കുന്നു . അവരുടെ ചേലകൾ ഉലയുന്ന ശബ്ദം പോലും ഭീകരമായ കൊടുങ്കാറ്റുപോലെ തോന്നുന്നു. കാലടിതാളങ്ങൾക്കും പെരുമ്പറയുടെ മുഴക്കം പോലെ അതെ അതവരുടെ വരവായിരിക്കും. ആ മനസ്സിന്റെ ദുഖമാണതെന്ന് തനിക്കു മാത്രമറിയാം. അഗ്നിയുടെ ശക്തിയും ജലത്തിന്റെ കാഠിന്യവും ഭീകരം തന്നെ ചിലപ്പോൾ . അവരുടെ കണ്ണിൽനിന്നുതിർന്ന് കാലുകളിൽ തട്ടി ഭൂമിയിൽ വീഴുന്ന ആ ഓരോ കണ്ണുനീർത്തുള്ളിക്കും ഒരു പ്രളയത്തിന്റെ ശക്തിയുണ്ടെന്നും തനിക്കറിയാം ...!
.
തലയുയർത്തി അതെ പുഞ്ചിരിയോടെത്തന്നെ നിൽക്കണം അവർക്കുമുന്നിൽ ഭാവഭേദത്തിന്റെ ആവശ്യകതയുമില്ലല്ലോ ഇപ്പോൾ. തന്റെ മുന്നിലെത്തിയപ്പോൾ അവർ ഒന്ന് നിന്നത് ആ ശക്തിയത്രയും ആവാഹിക്കാൻ തന്നെയാണെന്ന് തനിക്കറിയാമല്ലോ എങ്കിലും. ഇനി ശാപവചനങ്ങൾ. മാത്രം ബാക്കി. തന്റെ നൂറു പുത്രന്മാരെയും നിഷ്കരുണം കൊന്നുതള്ളാൻ കാരണക്കാരനായ താനും തന്റെ കുലവും നശിച്ചുപോകട്ടെ എന്ന് ...... അങ്ങിനെത്തന്നെയല്ലേ അവർ പറഞ്ഞതും ....!
.
അതെ. തൃപ്തിയായി ഇനി സന്തോഷത്തോടെ യാത്രയാകാം. അതിനുമുൻപ്‌ ആ പാദങ്ങളിലൊന്ന് നമസ്കരിക്കണം. തന്റെയും മാതൃസ്ഥാനത്തു നിർത്താവുന്ന ആ ഗാന്ധാരിമാതാവിന്റെ കാൽക്കൽ, സമസ്ത പ്രണാമം....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...