Friday, June 26, 2020

ജീവിതത്തിനും മരണത്തിനുമിടക്ക് ....!!!

ജീവിതത്തിനും മരണത്തിനുമിടക്ക് ....!!!
.
ഒരു വലിയ ശ്വാസം അതിന്റെ പകുതിയിൽ കുടുങ്ങി ശ്വാസകോശത്തിനും ഹൃദയത്തിനും അപ്പുറം കടക്കാനാകാത്ത നെഞ്ചിൽത്തന്നെ തങ്ങി തറച്ചുനിൽക്കുന്ന വിങ്ങൽ . ആ വായു പുറത്തേക്കോ അകത്തേക്കോ പോകാനാകാതെ അവിടെത്തന്നെ കിടന്നുള്ള പിടച്ചിൽ . ആ പിടച്ചിലിനപ്പുറം തലച്ചോറിൽ നിന്നും ജീവൻ ഓരോ അണുവായി പതിയെ അരിച്ചിറങ്ങുന്ന വേദന . അതിങ്ങനെ തലയിൽനിന്നും മുഖത്തിലൂടെ കഴുത്തിലൂടെ നെഞ്ചും കടന്നു വയറ്റിലൂടെ കാലുകളിലേക്കിറങ്ങുന്നതിന്റെ ഞെരിച്ചിൽ ...!

നെഞ്ചിൽ പിടഞ്ഞു പൊതിയുന്ന ആ ശ്വാസത്തിന്റെ പകുതി പിന്നെ ശരീരം മൊത്തമായും പടർന്നു കയറുന്നൊരു വിറയലാകുന്നതും ശരീരം തളർന്ന് ഒരു ഭാരമില്ലായ്മയിലേക്ക് വഴുതിപ്പോകുന്നതും തന്റെ സ്വന്തമായ കൈകാലുകൾ തന്റേതല്ലാതാകുന്നതുമായുള്ള തിരിച്ചറിവ് .കൈകാലുകൾ കൂടാതെ ശരീരം തന്നെയും തന്റേതല്ലാതാകുന്ന നിശ്ചലത . ഒരു കുടം നിറയെ വെള്ളം കുടിച്ചുവീർപ്പിച്ച പോലെ വയർവന്നു വീർക്കുന്നതിന്റെ വയ്യായ്മ ...!
.
കണ്ണുകൾ കാണാതാകുന്നതും ചെവികൾ കേൾക്കാതാകുന്നതും നെഞ്ചിൽ തങ്ങിയ ശ്വാസത്തിന് ശേഷം വെളിയിൽ നിന്നുമായി ഒരിറ്റു വായുവിനായി മൂക്ക് എന്നതും വായെന്നതും പറ്റാവുന്നതിന്റെയപ്പുറവും തുറന്നുപിടിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന നിസ്സഹായത . അതും പറ്റാതെ നവദ്വാരങ്ങളിലൂടെയെങ്കിലും ഒരിറ്റു പ്രാണവായു അകത്തെത്തിക്കാനുള്ള പിടച്ചിൽ . ആരെയെങ്കിലും ഒന്ന് വിളിക്കാൻ നാവൊന്ന് ചലിപ്പിക്കാൻ കഴയാത്തതിന്റെ വെപ്രാളം . തന്റെ നിയന്ത്രണങ്ങളും വിട്ട് താൻ താനല്ലാതാകുന്ന പോലെ ....!
.
ചിന്തകളിലൂടെ, ജനിച്ചുവീണതുമുതൽ തൊട്ടുമുന്നത്തെ നിമിഷം വരെയുള്ള ഒഓരോ അനുനിമിഷവും ഇഴകീറി തന്റെയും തന്നെ കാണുകയും അനുഭവിക്കുകയും ചെയ്യുന്നവരുടെയും കാഴ്ചപ്പാടുകളിലൂടെ തികച്ചും വ്യത്യസ്തമായി ഫ്രെയിം റ്റു ഫ്രെയിമായി വ്യക്തമായ കാഴ്ചയിലൂടെ കടന്നു പോകുന്നത് . അതിൽ തന്റെ പ്രിയപ്പെട്ടവരെയെങ്കിലും ഒരു നിമിഷമൊന്നു ചേർത്തുനിർത്താൻ അവരെ തിരിച്ചൊന്ന് പറഞ്ഞറിയിക്കാൻ കഴിയുക പോലും ചെയ്യാത്തതിന്റെ നിസ്സഹായതയോടെ ...!
.
ഇരുട്ടും വെളിച്ചവും പുണ്ണ്യവും പാപവും തെറ്റുകളും കുറ്റങ്ങളും സഹൃദങ്ങളും പരിഭവങ്ങളും ആശകളും നിരാശകളും തിരിച്ചറിയുകയും ഇല്ലാതാവുകയും ചെയ്യുന്നതിന്റെ പൂർണ്ണത. ആകാശത്തേക്ക് ഉയർത്തപ്പെടുന്നതുപോലെയോ അല്ലെങ്കിൽ ഒരു വലിയ അഗാധമായ കുഴിയിലേക്ക് വീഴപ്പെടുന്നത് പോലെയോ ഉള്ള ഭീകരതകൊപ്പം തന്നിൽ നിന്നും വിട്ടുപോകാനോ പോകാതിരിക്കാനോ ശ്രമിക്കുന്ന ആ ജീവ ശ്വാസത്തിന്റെ എല്ലാ പരിധിയും വിട്ടുള്ള പിടച്ചിലും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, June 25, 2020

ഓഫ്ഫ് റോഡ് ....!!!

ഓഫ്ഫ് റോഡ് ....!!!
.
തികച്ചും അപരിചിതമായ വഴികളിലൂടെ മാന്വൽ ഗിയറുള്ള ഒരു ഫോർ വീൽ ഡ്രൈവ് വണ്ടിയിൽ അതിനൊപ്പം സാഹസികരായ സുഹൃത്തുക്കളുമൊത്ത് ഒരു യാത്രപോകുന്നതിന്റെ ത്രിൽ . വഴികാട്ടാൻ സഹായങ്ങളൊന്നുമില്ലാതെ മുന്നിൽ എപ്പോഴോ കടന്നുപോയ ആകൃതിപോലുമറിയാത്ത ഏതോ ഒരു വണ്ടിയുടെ അവ്യക്തമായ ടയർ പാടുകൾ നോക്കി , സൂര്യനെയും ചന്ദ്രനെയും ദിക്കറിയാൻ ആശ്രയിച്ച് വളവുകളും തിരിവുകളും അപ്രതീക്ഷിതങ്ങളായ അപകടങ്ങളും നിറഞ്ഞ അജ്ഞാത വഴിയിലൂടെ , പറ്റാവുന്നതിന്റെ മാക്സിമം സ്പീഡിൽ കാറ്റിനോടും ആകാശത്തോടും മത്സരിച്ച് മേഘങ്ങളെ വെല്ലുവിളിച്ച് ഒരു യാത്ര .....!
.
പെട്ടെന്നവസാനിക്കുന്ന വഴിയിൽനിന്നും ഇടത്തോട്ടോ വലത്തോട്ടോ മുന്നിലേക്കോ പുറകിലേക്കോ പോകേണ്ടതെന്നറിയാതെ വെപ്രാളപ്പെടുന്നതിനിടയിൽ സ്വയം മറിഞ്ഞു പോകുന്ന വണ്ടിയിൽ നിന്നും ചാടിയിറങ്ങി തള്ളി ശരിയാക്കി നേരേനിർത്തി വീണ്ടും ചാടിക്കയറി ഓടിച്ചു പോകുമ്പോൾ പെട്ടെന്ന് മുന്നിൽ ചാടിവീഴുന്ന ഒരു മരമോ മൃഗമോ വണ്ടിയിൽ തട്ടാതിരിക്കാൻ വട്ടം കറക്കി ചുറ്റിയോടിച്ച് ചവിട്ടിനിർത്തുമ്പോൾ മണ്ണിൽ പുതഞ്ഞുപോകുന്ന ചക്രങ്ങൾ തള്ളിപ്പുറത്തെടുക്കാൻ സർവ്വശക്തിയുമെടുത്തു തള്ളിതളർന്ന് വണ്ടിക്കുചുറ്റും തന്നെ തളർന്നു കിടക്കുന്നതിന്റെ ഒരു സുഖത്തോടെയുള്ളൊരു യാത്ര ...!
.
കയറാൻ പറ്റാത്ത കയറ്റങ്ങൾ കയറുമ്പോൾ കൂടെയുള്ളവർ ഇറങ്ങി തള്ളിയും ഇറക്കങ്ങളിൽ മുന്നോട്ടു മൂക്കും കുത്തി വീഴാതിരിക്കാൻ വണ്ടിയെ ഉള്ളിൽ നിന്നും പിടിച്ചുനിർത്തുന്നതായി അഭിനയിച്ചും ചരിഞ്ഞ പ്രതലത്തിലൂടെ അടുത്തിരിക്കുന്നവന്റെ മടിയിലേക്ക് മനപ്പൂർവ്വം വീണുരുണ്ടും മുന്നിൽ കണ്ടുകിട്ടുന്ന ഒരു തെളിനീരുറവയിൽ നിന്നും മതിവരുവോളം വെള്ളം കുടിച്ച് അതിൽത്തന്നെ കിടന്നുരുണ്ടും , വഴിയിൽ കാണുന്ന മരങ്ങളിലെ പഴങ്ങൾ പറിച്ചുതിന്നും ആകാശം പോലെ ഭൂമിയും സ്വന്തമാക്കി ഒരു യാത്ര ...!
.
ഇടയ്ക്കു നല്ല റോഡുകളിലൂടെ മുന്നിൽ കാണുന്ന വണ്ടികളെ ചെയ്‌സ് ചെയ്ത് മുട്ടിച്ച് മുട്ടിച്ച് തൊട്ടുതൊട്ടില്ലെന്നമട്ടിൽ അവരിൽ പ്രകോപനമുണ്ടാക്കി നമ്മളെ പിടിക്കാൻ വരാൻ വിട്ടുകൊടുത്ത് അടുത്തെത്തുമ്പോൾ സ്പീഡെടുത്തകന്ന് ചെന്നുപെടുന്ന പോലീസുകാർക്കുമുന്നിൽ പഞ്ചപാവങ്ങളായഭിനയിച്ച് സീറ്റ് ബെൽറ്റൊക്കെയിട്ട് നല്ലകുട്ടികളായിരുന്ന് പതിയെ ഒതുക്കിയൊതുക്കിയെടുത്ത് അവരങ്ങ് പൊയ്ക്കഴിയുമ്പോൾ അതിന്റെയൊക്കെ കേടുതീർക്കാനെന്നവണ്ണം സ്പീഡ് നീഡിൽ അറ്റം മുട്ടുന്ന അത്രയും സ്പീഡെടുത്തോടിച്ച് പറന്നകലുന്ന വിധം ഒരു യാത്ര ...!
.
അൽപ്പം ഉയർന്നൊരു സ്ഥലം കിട്ടിയാൽ അതിലൂടെ ഒരുവശം കയറ്റി ചരിച്ചോടിച്ചും , കൂടുതൽ വിസ്താരമുള്ളൊരു വെളിമ്പറമ്പ് കിട്ടിയാൽ, ഹാൻഡ്‌ബ്രേക്കിൽ ചവിട്ടിനിർത്തി പിൻചക്രങ്ങളിൽ കറക്കിയും പെട്ടെന്ന് നിർത്തി പെട്ടെന്ന് മുന്നോട്ടാഞ്ഞെടുപ്പിച്ചും വണ്ടിക്കൊപ്പം മനസ്സിനെയും പറപ്പിക്കുന്ന ഒരു മനോഹര യാത്ര ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, June 23, 2020

നിധി ....!!!

നിധി ....!!!
.
അതൊരു അമാവാസി ദിവസമായിരുന്നു . എന്നിട്ടും നാട്ടുവെളിച്ചം ആ ഇട വഴികളിലൊക്കെയും കുസൃതിയോടെ തത്തിക്കളിച്ചിരുന്നു . ഒപ്പം നനവാർന്ന ഒരു മഴ അപ്പോഴും അവിടെയൊക്കെയും ഉലാത്തിനടക്കുന്നൊരു ചെറുകാറ്റിനോട് പതിയെ കിന്നാരവും പറഞ്ഞുകൊണ്ട് നനുനനെ പെയ്യുന്നുമുണ്ടായിരുന്നു . കാറ്റിനോടും മഴയോടും പരിഭവിച്ച് നാട്ടുവെളിച്ചതിനൊപ്പം ഒളിച്ചുകളിച്ച് തളിരിലകളും ഇളം ചില്ലകളും വല്ലാതെ ആലസ്യപ്പെടുകയും ചെയ്തിരുന്നു ....!
.
പടിപ്പുരയുടെ മുളങ്കടമ്പ ശബ്ദമുണ്ടാക്കാതെ നീക്കി മുന്നോട്ടു നടന്നുമാറി വഴിയൊരുക്കുമ്പോഴും ആ കൈകൾ വിട്ടിരുന്നില്ല അയാൾ. ദിവസങ്ങൾക്കുമുമ്പ് അങ്ങുദൂരെ നിന്നും പുറപ്പെടുപ്പുമ്പോൾ മുറുകെ പിടിച്ചതാണവിടെ . ഇനിയും കൈവിട്ടുപോകരുതെന്ന കരുതലോ ഒരിക്കലും കിട്ടില്ലെന്ന്‌ കരുതിയതിന്റെ ആവേശമോ എന്നറിയില്ല . കൂടെയുണ്ടെന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തി തനിക്കൊപ്പം തന്നെ കൂട്ടി നടത്തി ഏറെ കരുതലോടെ , ഏറെ ആധിയോടെയും ...!
.
മുറ്റത്ത് ഒട്ടൊരു പരിഭവത്തോടെ പരന്നു കിടക്കുന്ന കരിയിലകളിൽ ചവിട്ടി ശബ്ദമുണ്ടാക്കാതിരിക്കാനും അയാൾ വല്ലാതെ ശ്രദ്ധിച്ചിരുന്നു അപ്പോഴൊക്കെയും രാത്രിയിലെ ആ .മഴയത്തെ നനുത്ത തണുപ്പിൽ മെല്ലെ പുതഞ്ഞു ഒതുങ്ങി മയങ്ങി കിടക്കുന്ന അവയ്ക്കു പക്ഷെ പരിഭവം കാണിക്കാൻ അപ്പോൾ സൗകര്യമുണ്ടായിരിക്കെല്ലെന്നു പോലും അയാൾ ഓർക്കാനും മറന്നു പോയിരുന്നു 'അമ്മ നിറഞ്ഞ സ്നേഹത്തോടെ നട്ടുവളർത്തുന്ന മുറ്റത്തെ മന്ദാരവും മുല്ലയും ചെത്തിയും ചെമ്പകവും പൂക്കളാൽ സ്വായലംകൃതമായി തങ്ങളെ വരവേൽക്കാൻ നിൽക്കുന്നതിൽ അയാൾ സന്തോഷിക്കുകതന്നെ ചെയ്യുകയും ചെയ്തു അപ്പോൾ . ...!
.
ഉമ്മറത്തേക്ക് കയറുമ്പോൾ എപ്പോഴും കരുതിവെക്കാറുള്ള ആ വലിയ ഓട്ടു കിണ്ടിയിലെ വെള്ളം നീട്ടിക്കൊടുക്കാൻ ഒട്ടും മടിച്ചില്ല . കാലുകഴുകി ഉമ്മറത്തേക്ക് കയറുമ്പോൾ ഇനി ആ കാലുകൾ ഒരിക്കലും വിറക്കാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിക്കുക തന്നെ ചെയ്യുകയും ചെയ്തിരുന്നു . ഉമ്മറത്തുനിന്നും അകത്തേക്ക് കയറുമ്പോൾ അയാൾ ഒരുനിമിഷം അവിടെത്തന്നെ നിന്ന് അരികിലെയാ ചാരുകസേരയിലേക്കൊന്ന് തലതിരിച്ചുതന്നെ ശ്രദ്ധിക്കാനും മറന്നില്ല . കരുതിവെച്ച ഒരു നിധിപോലെ കാത്തുസൂക്ഷിച്ച് അതവിടെത്തന്നെയുണ്ടെന്ന് ബോധ്യപ്പെടുത്താനെന്നവണ്ണം ..!
.
ഉമ്മറപ്പടിയിൽ നിന്ന് ആ വലിയ വാതിലിൽ മുട്ടുമ്പോൾ അയാളുടെ ഹൃദയമായിരുന്നു അതിനേക്കാൾ വേഗത്തിൽ മിടിച്ചിരുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞു . എന്നിട്ടും ആ കടുത്ത നിശബ്ദതയിൽ അകത്തുനിന്നും ആശങ്കകൾ ഒട്ടും പ്രകടിപ്പിക്കാതെ മെല്ലെ അടുത്തെത്തുന്ന അമ്മയുടെ കരുതലോടെയുള്ള ആ കാലൊച്ച അയാളെ പരിഭ്രമിപ്പിയ്ക്കാനാണ് അപ്പോൾ ശ്രമിപ്പിച്ചത് . ഏതുപാതിരാക്കും അഹങ്കാരത്തോടെ കടന്നെത്താറുള്ളപ്പോഴൊന്നും ഒരിക്കലും തോന്നാത്ത വിധത്തിൽ ...!
.
സാക്ഷ അതിന്റെ പിടിയിൽ നിന്നും ഊർന്നുമാറി വാതിൽ പാളികൾക്ക് തുറക്കപ്പെടാനുള്ള അനുവാദം കൊടുക്കുന്നത് ആപ്പോഴെത്തിയ ഒരു കുഞ്ഞിളം കാറ്റിനൊപ്പം അയാളിലും ആശ്വാസം തന്നെ വരുത്തി . വാതിൽ തുറന്ന് ഒരു നിലാവുപോലെ അമ്മയുടെ മുഖം തെളിയുന്നത് പണ്ടത്തെ നിഷ്കളങ്കനായ ആ കുഞ്ഞിന്റെ മുഖത്തോടെ അയാൾ നോക്കി നിന്നു . പിന്നെ പതിയെ തന്റെ കയ്യിൽ കരുതലോടെ കരുതിക്കൊണ്ടുവന്ന മുപ്പതു വര്ഷം മുൻപ് അമ്മതന്നെ നഷ്ട്ടപ്പെടുത്തിയ ആ നിധി സ്നേഹപൂർവ്വം ആ കൈകളിലേൽപ്പിച്ച് തിരിഞ്ഞുനോക്കാതെ അകത്തെ ഇരുട്ടിലൊളിച്ചൊന്ന് നിശ്വസിക്കാൻ അഭിമാനത്തോടെ നടന്നകന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, June 21, 2020

ഓർമ്മപ്പെടുത്തലുകൾ ....!!!

ഓർമ്മപ്പെടുത്തലുകൾ ....!!!
..
നമ്മൾ
വശങ്ങളിലേക്ക്
മനപ്പൂർവ്വം മാറ്റിവെച്ചുകൊണ്ട് ,
മനപ്പൂർവ്വം മറന്നു പോകുന്ന
ചിലതുണ്ട്
ഏറെ പ്രിയപ്പെട്ടതെങ്കിലും
പലപ്പോഴും ....!
..
അവപക്ഷേ , തിരിച്ച്
നമ്മളാഗ്രഹിക്കുമ്പോൾ
സ്വയം പോലുമവശേഷിപ്പിക്കാതെ
അവരിൽനിന്നുതന്നെയും
എന്നേക്കുമായി മാഞ്ഞുപോയിരിക്കും
അപ്പോഴേക്കും ...!
..
എന്നിട്ട്
പിന്നീട് നമ്മളെ
മറക്കാനാകാത്ത
പാടുകളവശേഷിപ്പിച്ചുകൊണ്ട്
ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കാൻ ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, June 20, 2020

കാണുന്നവൻ്റെ കാഴ്ച ...!!!

കാണുന്നവൻ്റെ കാഴ്ച ...!!!
.
കാണുന്നവർ കരുതുന്നത്
തങ്ങൾ കാണുന്നത്
തങ്ങളുടെ മാത്രം കാഴ്ചയെന്ന്
കാണാത്തവർ കരുതുന്നത്
അത് അവരുടെ കാഴ്ചയില്ലായ്മയെന്ന് ...!
.
കാണുന്നവനും അറിയുന്നില്ല
കാണാത്തവനും അറിയുന്നില്ല
കാഴ്ച പക്ഷെ കണ്ണിന്റേതു കൂടി
മാത്രവുമല്ലെന്ന് ...!
.
അപ്പോൾ പിന്നെ
രൂപവും , കണ്ണും ,
കാഴ്ചയില്ലായ്മയും
കാഴ്ചയും തമ്മിൽ ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, June 17, 2020

വിധിവൈപരീത്യം ....!!

വിധിവൈപരീത്യം ....!!

പാൽക്കട്ടിയിൽ നറുനെയ്യ് ചേർത്ത് വറുത്തെടുത്ത അണ്ടിപ്പരിപ്പാണ് അവളുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട സ്പെഷ്യൽ വിഭവം . അതിനിത്തിരി വിലക്കൂടുതലായതിനാൽ എപ്പോഴുമൊന്നും അവൾക്കത് കിട്ടില്ല . അച്ഛന് ശമ്പളം കിട്ടുന്ന വ്യാഴാഴ്ചകളിൽ അച്ഛൻ അവൾക്കായി അതൊരു ചെറിയ പൊതി വാങ്ങികൊണ്ടുവരും . അതിന്റെ അവകാശം മുഴുവനും അവൾക്കുമാത്രമാണെന്നാണ് വെപ്പ് . പക്ഷെ അച്ഛനിൽ നിന്നും വാങ്ങി കുറെ നേരം തന്റെ അവകാശം സ്ഥാപിച്ചു കൊണ്ട് കൈയ്യിൽ പിടിച്ച് നടന്നശേഷം പിന്നെ പൊതിയഴിച്ച് ഏട്ടനും അവളുമായാണ് അത് പങ്കുവെച്ച് കഴിക്കുക . അവളുടെ പങ്കിൽനിന്നും അവൾ ഇടയ്ക്ക് അച്ഛനും അമ്മയ്ക്കും ഓരോന്ന് ഓടിപ്പോയി വായിൽവെച്ചുകൊടുക്കാനും മറക്കാറില്ല ....!
.
അമ്മയോടൊപ്പം ആശുപത്രിയിൽ പോയ അന്നാണ് അവൾ അത് ആദ്യമായി രുചിച്ചത് . ആശുപത്രിയിൽ പോകുമ്പോഴെയുള്ള ഉറപ്പാണത് . പോകണമെങ്കിൽ തിരിച്ചുവരുമ്പോൾ മധുരപലഹാരങ്ങൾ വാങ്ങിക്കൊടുക്കണമെന്ന് . അങ്ങിനെയാണ് ഡോക്ടറെയും കണ്ട് മരുന്നും വാങ്ങി തിരിച്ചുവരുംവഴി അവളുടെ നിർബന്ധത്തിനു വഴങ്ങി അവർ അവിടെ കയറിയത് . ആ വലിയ പച്ചക്കറിചന്തക്കടുത്തുള്ള മധുരപലഹാരങ്ങളുണ്ടാക്കുന്ന ആ ചെറിയ കടയിൽ ' . അവരവിടെ ആ കടയിൽ തന്നെയാണ് മധുരപലഹാരങ്ങളും ഒക്കെ ഉണ്ടാക്കിയിരുന്നത് . മറ്റിടങ്ങളിലേതിനേക്കാൾ കുറച്ചുവിലക്കുറവുമായിരുന്നു അവിടെ....!
.
വിലകുറഞ്ഞതും എന്നാൽ അവളെ തൃപ്തിപ്പെടുത്തുന്നതുമായ ചില മധുരപലഹാരങ്ങൾ 'അമ്മ തിരഞ്ഞെടുക്കുന്നതിനിടയിലാണ് , അവിടെ അപ്പുറത്ത് ഒരു അപ്പൂപ്പൻ വിവിധതരം പലഹാരങ്ങൾ ഉണ്ടാക്കുന്നതും നോക്കി അവൾ നിന്നത് . ഉണ്ടാക്കുന്നതിനിടയിൽ ആ അപ്പൂപ്പനാണ് അവൾക്ക് അതിൽനിന്നും കുറച്ചെണ്ണം തിന്നാൻ കയ്യിൽ വാരി എടുത്തുകൊടുത്തത് . അതവൾക്ക് ആദ്യമായായിരുന്നു കിട്ടിയതുതന്നെ . പാൽക്കട്ടിയിൽ നറുനെയ്യ് ചേർത്ത് വറുത്ത പ്രത്യേകരുചിയുള്ള കശുവണ്ടിപ്പരിപ്പ് . ഒരെണ്ണം തിന്നപ്പോൾ തന്നെ അവൾ രുചിയുടെ മായിക ലോകത്തെത്തിയിരുന്നു . അമ്മയോട് അതുതന്നെ വാങ്ങിക്കൊടുക്കാൻ പറഞ്ഞ് വാശിപിടിച്ചപ്പോൾ അമ്മയതിന് അപ്പോൾ വിലയും ചോദിച്ചു . ....!
.
അവർക്കത് വലിയ വിലയായതിനാൽ അവളെ പിന്നെ വാങ്ങിത്തരാമെന്ന് സമാധാനിപ്പിച്ച് 'അമ്മ ഒരുവിധത്തിലാണ് അവിടുന്ന് കൊണ്ടുപോന്നത് . കടയിൽനിന്നിറങ്ങിയിട്ടും വഴിനീളെയും പ്രതിഷേധത്തോടെ പിറുപിറുത്തുകൊണ്ടാണ് അവൾ അമ്മയോടൊപ്പം വീട്ടിലേക്ക് നടന്നതുതന്നെ . വീട്ടിലെത്തിയതും അവൾ ഏട്ടനടുത്തേക്ക് ഓടിച്ചെന്ന് കയ്യിൽ തിന്നാതെ കരുതിയതിൽ നിന്നും ഒരെണ്ണം എടുത്ത് കൊടുത്ത് എങ്ങിനെയുണ്ടെന്ന് കൊതിപ്പിച്ച് ചോദിച്ചപ്പോൾ ഏട്ടനും അതിഷ്ടമായിരുന്നു . ഏട്ടനും ഇഷ്ടമായാൽ ഇനിയും വാങ്ങിപ്പിക്കാൻ കൂടെനിൽക്കാനുള്ള കൂട്ടാകുമല്ലോ എന്നതാണ് അവളുടെ സൂത്രവും .പിന്നെയവൾ അച്ഛൻ വരാനുള്ള കാത്തിരിപ്പായിരുന്നു . വൈകുന്നേരം അച്ഛൻ ജോലികഴിഞ്ഞ് വരും വരെയും ...!
.
തന്റെയാ പഴയ സൈക്കിളിൽ അച്ഛൻ വരുന്നത് ദൂരെനിന്നും കണ്ടതും ഓടിച്ചെന്ന് അവൾ കാര്യം പറഞ്ഞു . കൈവെള്ളയിൽ ചുരുട്ടിപ്പിടിച്ച് കാത്തുവെച്ച ആ കശുവണ്ടിപ്പരിപ്പ് അപ്പോഴേക്കും അവളുടെ വിയർപ്പും കയ്യിലെ അഴുക്കും ഒക്കെ കൂടി വൃത്തികേടായിട്ടും അവളത് അച്ഛന്റെ വായിൽവെച്ചു കൊടുത്ത് രുചിച്ചുനോക്കാൻ പറഞ്ഞു. അച്ഛനും അതിഷ്ടമായതോടെ ഇനി വരുമ്പോൾ അത് വാങ്ങിക്കൊടുക്കാൻ അവൾ അച്ഛന്റെ പുറകെ നടപ്പായി അപ്പോൾ മുതൽ .. വീട്ടുസാധനങ്ങളുടെ ലിസ്റ്റ് കൊടുക്കുമ്പോൾ കഴിഞ്ഞ ആഴ്ചയല്ലേ വാങ്ങിയത് ഇത്രവേഗം കഴിഞ്ഞോ എന്ന് അമ്മയോട് ചോദിക്കാറുള്ള അച്ഛൻ പക്ഷെ 'അമ്മ കേൾക്കാതെ അവൾക്കുറപ്പുകൊടുത്തു, ഈ വ്യാഴാഴ്ച ശമ്പളം കിട്ടുമ്പോൾ വാങ്ങിത്തരാമെന്ന് ...!
.
പറഞ്ഞത് പോലെ ആ വ്യാഴാഴ്ച അച്ഛനത് മറക്കാതെ വാങ്ങിക്കൊടുത്തപ്പോൾ ആ ആറു വയസ്സുകാരിക്ക് ലോകം തന്നെ കീഴടക്കിയ പ്രതീതിയായിരുന്നു . അവളും ഏട്ടനും പങ്കിട്ടെടുത്ത് ഇടക്ക് അച്ഛനും അമ്മയ്ക്കും കൂടി കൊടുത്ത് അന്നത്തയും പിറ്റേന്നത്തേയും ദിവസം മുഴുവനുമെടുത്താണ് വളരെ കുറച്ചായിരുന്നിട്ടുപോലും അവളത് തിന്നുതീർത്തത് . . പിന്നെ പക്ഷെ അടുത്ത ആഴ്ചയും വാങ്ങാമെന്നു പറഞ്ഞെങ്കിലും അച്ഛന് കൃത്യമായി ജോലിയും ശമ്പളവും ഇല്ലായിരുന്നു പിന്നെയങ്ങോട്ട് . അതിനിടയിൽ ഒരിക്കൽക്കൂടി അച്ഛൻ വാങ്ങിക്കൊടുത്തതൊഴിച്ചാൽ പിന്നെ അച്ഛനും അതിനുള്ള പാകമുണ്ടായിരുന്നില്ല . അങ്ങിനെ ഒരുപാടുനാളുകൾക്ക് ശേഷമാണ് അച്ഛൻ വീണ്ടും ജോലിക്കു പോകാൻ തുടങ്ങിയതിപ്പോൾ ...!
.
അന്ന് വ്യാഴാഴ്ചയാണ് . കാലത്തുമുതൽ അവൾ കാത്തിരിപ്പുമാണ് .സ്‌കൂളിൽ പോയതുതന്നെ ഒരുവിധത്തിലാണന്ന് . അച്ഛനെ പോകും മുന്നേ ഒരു നൂറു പ്രാവശ്യമെങ്കിലും അവൾ ഓർമ്മിപ്പിച്ചിട്ടുണ്ട് മറക്കാതെ വാങ്ങണേയെന്ന് . ആ കടയുടെ അടയാളങ്ങളും അതിരിക്കുന്ന സ്ഥലവും എത്രയാണ് വാങ്ങേണ്ടതെന്നും അതിനടുത്തുതന്നെ അതുപോലുള്ള വേറെയും കശുവണ്ടികളുള്ളതുകൊണ്ട് തെറ്റാതെ അതുതന്നെ ഒരെണ്ണം വാങ്ങി രുചിച്ചുനോക്കിയേ വാങ്ങാവൂവെന്നും അവൾ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തിയിരുന്നു . കുറെ നാളുകളായതിനാൽ അച്ഛൻ മറന്നുപോയിട്ടുണ്ടാകുമെന്നു പറഞ്ഞ് ,.സ്കൂളുവിട്ടുവന്നതും അമ്മയുടെ ശാസനകൾ അവഗണിച്ച് ഒരുവിധത്തിൽ കുളിയും ഭക്ഷണം കഴിപ്പും കഴിഞ്ഞ് , ഉമ്മറപ്പടിയിൽ അച്ഛന്റെ സൈക്കിളിന്റെ മണിയൊച്ചയും കാത്ത് അവൾ കൊതിയോടെയിരുന്നു . പക്ഷേ ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Friday, June 12, 2020

ഒറ്റയായിപ്പോയ കുട്ടി ....!!!

ഒറ്റയായിപ്പോയ കുട്ടി ....!!!
.
ഇവിടെ ഈ മുറിയിലാണ് മുൻപ് അച്ഛനും അമ്മയും കൂടി അവൻ കിടന്നുറങ്ങിയിരുന്നത് . ദേ , അപ്പുറത്തെ ആ മുറിയിലാണ് 'അമ്മ അവന് കഥകൾ പറഞ്ഞ് നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് വായിൽ ചോറുവാരിക്കൊടുക്കാറുള്ളത് , ആ കുളിമുറിയിലാണ് 'അമ്മ അവനെ കുളിപ്പിക്കാറുള്ളത് . ആ അടുക്കളയിലാണ് അച്ഛനും അവനും കൂടി ആവേശപൂർവ്വം അമ്മയുടെകണ്ണുവെട്ടിച്ച് പാചക പരീക്ഷണങ്ങൾ നടത്താറുള്ളത് . മുന്നിലെ ആ മുറിയിലാണ് അച്ഛനും അമ്മയും അവനും കൂടി കളിച്ചു ചിരിച്ച് ടീവിയുംകണ്ടുകൊണ്ട് സമയം ചിലവഴിക്കാറുള്ളത് .അച്ഛന്റെയും അമ്മയുടെയും ഒറ്റമകനായ ആ എട്ടുവയസ്സുകാരന്റെ കൊച്ചുകുടുംബം ...!
.
പക്ഷെ , ഇപ്പോൾ അച്ഛനില്ല . തന്റെ കണ്മുന്നിൽ വയ്യാതായി കിടക്കുകയും പിന്നെ നിശ്ചലനായിപ്പോവുകയും ചെയ്ത അച്ഛനെ നാലുദിവസമായി അവർ പിന്നെയൊന്നുകൂടി കാണാൻ പോലും അവനെ അനുവദിക്കാതെ കൊണ്ടുപോയിട്ട് . അവനിൽ നിന്നും . ഒന്ന് കരയാൻ പോലുമാകാതെ അമ്മയപ്പോൾ കിടക്കുന്നതും അവൻ നോക്കികണ്ടുനിന്നു . അവിടെ വന്ന അവരാരും അപ്പോൾ അവർക്കടുത്തേക്ക് വന്നതേയില്ലായിരുന്നു . മുഖവും ശരീരവും മറച്ച കുറെ രൂപങ്ങൾ മാത്രം . അവനു മനസ്സിലാക്കാൻ പറ്റാത്ത ഭാഷയിൽ എന്തൊക്കെയോ അവനോടു പറഞ്ഞിരുന്നു അപ്പോൾ ....!
.
അച്ഛനെ അവർ കൊണ്ടുപോയതിനു ശേഷം 'അമ്മ മിണ്ടിയിട്ടേയില്ല . എഴുന്നേറ്റിട്ടുമില്ല . ഒന്നും കഴിച്ചിട്ടുമില്ല എന്നും രണ്ടുവട്ടം ആകെമൂടിപുതച്ച ഒരു രൂപം വന്ന് തങ്ങൾക്കുള്ള ഭക്ഷണവും കൊണ്ടുവന്ന് അമ്മയെ നോക്കുന്നതൊഴിച്ചാൽ എല്ലാവരും വാതിലുപുറത്തുനിന്നുമാത്രം തങ്ങളെ നോക്കുന്നതും സംസാരിക്കുന്നതും അവൻ നിസ്സംഗതയോടെ നോക്കി നിന്നു . എല്ലാവരും സംസാരിക്കുന്നത് ഫോണിൽ മാത്രം. ചിലർക്കൊക്കെ വിളിക്കുമ്പോൾ അതിനും പേടിപോലെ . അവനൊന്നും മനസ്സിലാകുന്നില്ലായിരുന്നു അപ്പോഴൊക്കെ. ...!
.
അവനെ അമ്മയിപ്പോൾ കുളിപ്പിക്കാറില്ല. തല തുവാർത്താൻ അവനറിയില്ലായിരുന്നു . വസ്ത്രം മാറാനും . അമ്മയാണ് എല്ലാം ചെയ്തിരുന്നത് . ഭക്ഷണം ഉണ്ടാക്കാൻ പോയിട്ട് എടുത്തുകഴിക്കാൻ പോലും അവനറിയില്ലായിരുന്നു . അമ്മയോ അച്ഛനോ ആണ് അവനെ ഊട്ടാറുള്ളത് . പഠിക്കാൻ അവൻ മിടുക്കനായിരുന്നു. വളരെ വൃത്തിയായി എഴുതുകയും പഠിക്കുകയും ചെയ്യുന്ന അവനെ പക്ഷെ പുസ്തകങ്ങൾ എടുത്തുവെക്കാനും മറ്റും അച്ഛനായിരുന്നു സഹായിച്ചിരുന്നത് എപ്പോഴും . കൂടെ കളിക്കാൻ അച്ഛനായിരുന്നു അവന്റെ കൂട്ട് . ചറപറാ സംസാരിക്കാൻ അവന്റെ അമ്മയും ..!
.
ഇന്നലെ വീണ്ടും അവർ വന്നു. മുഖവും ശരീരവും മറച്ച അതേ ആ രൂപങ്ങൾ . എന്നിട്ടവർ അവനോടെന്തോക്കെയോ പറഞ്ഞു. അവനു കഴിക്കാൻ കുറെ സാധനങ്ങൾ കൊണ്ടുവച്ചു . എന്നിട്ടു തീരെ അവശയായ അമ്മയെയും കൊണ്ട് അവർ പോയി. ഇപ്പോൾ അവനറിയില്ല അമ്മയും എവിടെയെന്ന് . ആരും വരാത്ത ആരുമില്ലാത്ത ആ വീട്ടിൽ അവൻ ഒറ്റക്ക് . ഒന്നിനും ആകാതെ , ഒന്നിനും കഴിയാതെ . ഒരു എട്ടു വയസ്സുകാരൻ ഇനിയെന്തു ചെയ്യും . അറിയില്ല . അവന്റെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും അവനിൽനിന്നും പിടിച്ചുപറിച്ചു കൊണ്ട് പോയിട്ട്, ദൈവം മാത്രം അവന്റെ കൂടെയിരുന്നിട്ട് ആ കൊച്ചുകുഞ്ഞിനിനി എന്ത് കാര്യം ...?
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
( അസുഖം വന്നു മരിച്ച ഒരാളുടെ വീട്ടിൽ നിന്നുള്ള നേർക്കാഴ്ച . . ഞാനും തീർത്തും നിസ്സഹായതയോടെ , ഒരച്ഛന്റെ ഉള്ളു പൊള്ളുന്ന വേദനയോടെ ...!)

Tuesday, June 9, 2020

ആന കൊടുത്താലും ....!!!

ആന കൊടുത്താലും ....!!!
.
ആനയും അമ്പാരിയും കുതിരപ്പടയാളികളും മുട്ടിനുമുട്ടിന്‌ വാല്യക്കാരുമുള്ള ആ വലിയ തറവാട്ടുവീട്ടിൽ ഒറ്റയ്ക്ക് മദിച്ചുല്ലസിച്ച് ജീവിച്ചുമടുത്തപ്പോഴാണ് അയാൾക്ക്‌ തുലാമാസത്തിലെ മഞ്ഞും ചെറിയൊരു കാറ്റും ഒപ്പമൊരു കുഞ്ഞു മഴയും ഒക്കെയുണ്ടായിരുന്ന ആ ഒരു ഞായറാഴ്ച പുലർച്ചെ നല്ലൊരു കോഴിബിരിയാണി തിന്നാൻ കൊതിയായത് . പൂതി പെരുത്ത് തോന്നിയതും ബിരിയാണിവെക്കാൻ പറ്റിയ കൊല്ലം തികഞ്ഞൊരു പൂവനെത്തേടി അപ്പോൾത്തന്നെ ഉടുത്തൊരുങ്ങി ചന്തയിലേക്കിറങ്ങി ....!
.
ചന്തയിൽ ചെന്ന് ചന്തം തികഞ്ഞൊരു പൂവനെത്തന്നെ തിരഞ്ഞെടുത്ത് ബിരിയാണിക്കുള്ള കഷ്ണങ്ങളാക്കി തരാൻ പൈസയും കൊടുത്തു പറഞ്ഞേൽപ്പിച്ച് അപ്പുറത്തെ കടകളിൽ പോയി ബിരിയാണിക്കുള്ള അരിയും സാധനങ്ങളും തിരഞ്ഞു വാങ്ങി സമയം കളയാതെ എത്തിയപ്പോഴേക്കും ചോരമണമുള്ള പൂവൻകോഴിക്കഷ്ണങ്ങൾ തേക്കിലയിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി വെച്ചിരുന്നു അവിടെ ...!
.
സാധനങ്ങളുമായി വീട്ടിലെത്തി നേരെ പോയി എണ്ണയും താളിയും തേച്ച് ഇറ്റുവീഴുന്ന മഴത്തുള്ളികൾ വിട്ടുമാറാത്ത ഇളം ചൂടുള്ള കുളത്തിലെ വെള്ളത്തിൽ വിശാലമായൊരു കുളിയും കഴിഞ്ഞ് കോടിക്കസവുള്ള മുണ്ടും ഷർട്ടുമിട്ട് നേരെ ഉമ്മറത്തെത്തി ചാരുകസേരയിൽ ചാഞ്ഞിരുന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ബിരിയാണിതിന്നാൻ ആഘോഷപൂർവ്വം ക്ഷണിക്കലും കഴിച്ചു ഒട്ടും സമയം കളയാതെ ...!
.
ഉമ്മറപ്പടിയിൽ കാലുകഴുകാൻ വലിയൊരു കിണ്ടിയിൽ വെള്ളവും തളത്തിൽ വരുന്നവർക്കിരിക്കാൻ പുൽപ്പായയും നിവർത്തി വിരിച്ചിട്ട് തോട്ടത്തിൽ ഇറങ്ങി തളിരായ തൂശനിലത്തന്നെ നോക്കി തുമ്പുകളയാതെ മുറിച്ചെടുത്ത് കഴുകി വൃത്തിയാക്കി കൊണ്ടുവന്നുവെച്ചു . തുളുനാടൻ വെറ്റിലയും വാസനച്ചുണ്ണാമ്പും പാക്കുമിട്ട് ചെല്ലവും ശരിയാക്കിവെച്ച് കഴിച്ചു വിശ്രമിക്കുമ്പോൾ വീശിമയങ്ങാൻ രാമച്ച വിശറിയും തയ്യാറാക്കിവെച്ചു ധൃതിയിൽത്തന്നെ ...!
.
ഒരുക്കങ്ങളെല്ലാം നടത്തി അടുക്കളയിലെത്തി വലിയ ബിരിയാണിച്ചെമ്പിൽത്തന്നെ അരികഴുകി അടുപ്പത്തിട്ട് ചമയത്തിനും അലങ്കാരത്തിനുമുള്ളതെല്ലാം അടുപ്പിച്ചുവെച്ച് മസാലയും കൂട്ടുകളും തയ്യാറാക്കിവെച്ച് ചന്തയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന ബിരിയാണിക്കോഴിയെടുത്ത് അടുപ്പത്തുവെക്കാൻ കഴുകാൻ തുടങ്ങുമ്പോളാണറിയുന്നത് പൊതിയിൽ കോഴിയല്ല നല്ല തേനൂറുന്ന ചക്കചുളകളാണെന്ന് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, June 8, 2020

മാന്യന്മാരുടെ മുറികൾ ...!!!

മാന്യന്മാരുടെ മുറികൾ ...!!!
.
വലിയമുറിതന്നെ തിരഞ്ഞെടുക്കണം
വേണ്ടപ്പെട്ടവരെ മാത്രം കയറ്റി
വാതിൽ മുറുക്കെയടക്കണം
വലിയ സാക്ഷകളും ഓടാമ്പലുകളുമിട്ട്
അതിനേക്കാൾ വലിയ പൂട്ടുമിട്ട് പൂട്ടണം
ജനാലകളും വെന്റിലേറ്ററുകളുമടക്കം
ശ്വാസം കിട്ടാനുള്ള ഏസിയൊഴികെ
തങ്ങൾ ചെയ്യുന്നതൊന്നും
മറ്റാരും കാണുന്നില്ലെന്നുറപ്പുവരുത്തി
ഒളിഞ്ഞുനോക്കാൻ കൂടിയുള്ള
എല്ലാ പഴുതുകളുമടക്കണം ....!
.
എന്നിട്ട് ,
പുറത്ത്, വലിയ അക്ഷരത്തിൽ
മനോഹരമായൊരു ബോർഡും തൂക്കണം -
സത്യസന്ധരുടെ മുറിയെന്ന് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, June 6, 2020

വേട്ടയാടപ്പെടാൻ ...!!!

വേട്ടയാടപ്പെടാൻ ...!!!

ആദ്യം അവർ വന്നത് എന്നെത്തേടിയാണ്
അപ്പോൾ ഞാനൊരു കുഞ്ഞുജട്ടിയുമിട്ട്
മുറ്റത്തുകൂടി നടക്കുകയായിരുന്നു
അപ്പോഴവരെന്നെ കൊണ്ടുപോയില്ല ...!
.
പിന്നെയും അവർവന്നത്
എന്നെത്തന്നെ തേടിയായിരുന്നു
അപ്പോൾ പക്ഷെ ഞാനൊരു
വള്ളി ട്രൗസറും ഇട്ട് നടക്കുകയായിരുന്നു
അതുകൊണ്ടാണോ എന്നറിയില്ല
അവരെന്നെ കൊണ്ടുപോയില്ല ...!
.
പിന്നെയവർവന്നത് എന്നെത്തേടി മാത്രമായിരുന്നു
അപ്പോൾ ഞാനാകട്ടെ ജീൻസും ടീഷർട്ടുമിട്ട്
എന്റെ സുഹൃത്തുക്കളോടൊപ്പമായിരുന്നു
അപ്പോഴും അവരെന്നെ കൊണ്ടുപോകാതെ പോയി ...!
.
ഇപ്പോൾ ഞാനാകട്ടെ
മുണ്ടും ഷർട്ടുമിട്ട് എന്റെ വീട്ടിലാണ്
ഇനിയവർ വന്നാൽ
എന്നെ കൊണ്ടുപോകുമോ ആവോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, June 1, 2020

അടുത്ത വീട്ടിലെ മരണം ...!!!

അടുത്ത വീട്ടിലെ മരണം ...!!!
.
അരികഴുകി അടുപ്പത്തിട്ട് ഒരു കുട്ടിയെ നോക്കുംപോലെ അതിലേക്കു തന്നെ നോക്കിക്കൊണ്ടു നിൽക്കുമ്പോഴാണ് നാലഞ്ച് വീടുകൾക്കപ്പുറത്ത് ഒരു ആംബുലൻസ് വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടത് . അടുപ്പത്തിട്ട അരി അല്ലെങ്കിൽ തന്നെ കണ്ണ് തെറ്റിയാൽ ചോറാകണോ കഞ്ഞിയാകണോ എന്ന് സംശയിച്ചു സംശയിച്ചാണ് നിൽക്കുന്നതെന്നതിനാൽ ചോറാകാനും കഞ്ഞിയാകാനും ഇടനൽകാതെ സ്റ്റവ് ഓഫ് ചെയ്ത് കിട്ടിയ കുപ്പായമെടുത്തിട്ട് അങ്ങോട്ടൊട്ടോടി ഞങ്ങൾ എല്ലാവരും ...!
.
അന്ന്യനിലേക്കുള്ള ഒളിച്ചുനോട്ടത്തിൽ ഞങ്ങളും ഒട്ടും പുറകിലല്ലാത്തതിനാൽ നുഴഞ്ഞുകയറി അവിടുത്തെ ആൾക്കൂട്ടത്തിലേക്ക് ഞങ്ങളും . നാല് വീടുകൾക്കപ്പുറത്തെ ആ വീട്ടിലെ താമസക്കാരെ കുറിച്ച് തൊട്ടടുത്തുള്ളവർക്കു പോലും വലിയ വിവരമുണ്ടായിരുന്നില്ല . അവിടെ ഒരാളും അയാളുടെ ഭാര്യയും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നതത്രെ . ആരോടും ഒട്ടും അടുപ്പമില്ലാത്തവരായിരുന്നു അവർ എന്നാണ് അടുത്തുള്ളവർ പറഞ്ഞതപ്പോൾ . അയാൾക്ക് ഏതോ വലിയ കമ്പനിയിലാണ് ജോലി എന്നും ഉയർന്ന നിലയിലാണ് ജീവിതമെന്നും അവരിൽ ചിലർ പറഞ്ഞ് കേട്ടു ...!
.
ലോകം മുഴുവൻ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മുഖം മറയ്‌ക്കേണ്ടതിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും ഒക്കെ പ്രാധാന്യം അറിയാവുന്നതും അറിയാത്തതുമായ എല്ലാ ഭാഷയിലും എല്ലാവരും ഇപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും അതൊന്നും തങ്ങൾക്കു ബാധകമല്ലെന്ന മട്ടിലുള്ള പലരുടെയും നിൽപ്പുകണ്ടപ്പോൾ പന്തികേടുതോന്നി ഞങ്ങൾ പക്ഷെ സാമൂഹികാവകാലത്തിലേക്കു മാറിനിന്ന് രംഗം സാകൂതം വീക്ഷിക്കാൻ തന്നെ തുടങ്ങി. അപ്പോൾ ...!
.
പതിനഞ്ചു ദിവസത്തിൽ കൂടുതലായി രോഗലക്ഷണങ്ങളോടെ കഴിയുന്ന അയാൾ ആശുപത്രിയിൽ പോകാനോ ആരോഗ്യ വിദഗ്ധരെ വിവരമറിയിക്കാനോ നിൽക്കാതെ ഭാര്യയും മകനുമൊത്ത് വീട്ടിൽ തന്നെ കഴിയുകയായിരുന്നുവത്രേ അന്നുവരേയും . അവർക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആരുംതന്നെയില്ല അവിടെയെന്നും അടുത്തുള്ളവർ പറയുന്നുണ്ടായിരുന്നു. ഒടുവിൽ തീരെ വയ്യാതാവുകയും അവിടെത്തന്നെ മരിക്കുകയുമായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് . ഇപ്പോൾ ആ അമ്മയും കുഞ്ഞും രോഗബാധിതരാണെന്നും കൂടി പറഞ്ഞുകേട്ടു ..!
.
എന്തുതന്നെയായാലും , വരാനുള്ളത് വരികതന്നെ ചെയ്യുമെന്ന മട്ടിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലും ഉള്ള ചില വിവരദോഷികളുടെ പ്രവർത്തനങ്ങൾ മൂലം നഷ്ടപ്പെടുക അവരുടെ ജീവൻ മാത്രമല്ല, മറിച്ച് നിരപരാധികളായ , അവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും അവരുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെയും കൂടിയാണെന്ന് മനസ്സിലാക്കി ഓരോ പൗരനും ഉത്തരവാദിത്വത്തോടെ തന്നെ പെരുമാറേണ്ടത് അവനവന്റെയും രാജ്യത്തിന്റെയും ആവശ്യകതതന്നെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...