Thursday, December 31, 2020

സൗഭദ്രം ....!!!

സൗഭദ്രം ....!!!
.
വിധിയാം വണ്ണം ആചാരപൂർവ്വം കന്യകയുടെ മൂത്ത സഹോദരൻ ക്ഷണിച്ചിട്ടുതന്നെയാണ് താനിവിടെ എത്തിയിരിക്കുന്നത് . ഉപചാരപൂർവ്വം ചടങ്ങുകളോടെതന്നെയാണ് കന്യകയെ പെണ്ണുചോതിച്ചിരിക്കുന്നതും . കുലമഹിമയും കുടുംബ പാരമ്പര്യവും പ്രത്യേകം വിളിച്ചു ചൊല്ലേണ്ടതില്ലാത്തതിനാൽ അതിനുമാത്രം മുതിരുന്നില്ലെന്ന് നിശ്ചയം . സാഹസികനായ ഒരു വീരയോദ്ധാവെന്നത് കന്യകയ്ക്കും പിന്നെ തന്റെ ഗുരുകൂടിയായ കന്യകയുടെ ജേഷ്ഠനും യഥേഷ്ടം ബോധ്യമുള്ളതും .....!
.
അവരുടെ ജേഷ്ഠനടുത്ത് ആയോധനവിദ്യകൾ പഠിക്കാൻ വരുമ്പോൾ തുടങ്ങിയ താത്പര്യം .പ്രണയമോ അഭിനിവേശമോ ആകാതെ പവിത്രതയോടെ കാത്തുസൂക്ഷിച്ച ബന്ധം . ഇപ്പോൾ പിന്നെ അതും കൂടാതെ ആൾ ബലവും അംഗബലവും കൂടാൻ ബന്ധുബലം കൂടിയേ തീരുവെന്ന മാതുലന്റെ ഉപദേശം കൂടി തുണയായതും പിന്നെയൊന്നും ആലോചിക്കാനും നിന്നില്ല .മര്യാദകൾ പാലിച്ചുകൊണ്ട്‌ പെണ്ണുചോദിച്ചുകൊണ്ട് മുന്നിട്ടിറങ്ങുക തന്നെയായിരുന്നു ഒട്ടും അമാന്തിക്കാതെ . ...!
.
വിവാഹ മംഗളകർമ്മത്തിൽ ആദ്യമായും ഹിതമറിയേണ്ടത് പെണ്കുട്ടിയുടേത് തന്നെയാകയാൽ മറിച്ചൊന്നും ആലോചിക്കാതെ നേരിട്ടുതന്നെ ചോദിച്ചറിഞ്ഞിരുന്നു ആദ്യമേതന്നെ . വിരോധമില്ലെന്നുമാത്രമല്ല ഇഷ്ട്ടവുമാണെന്നറിഞ്ഞപ്പോൾ മനസ്സുകുളിർത്തു . ചടങ്ങുകൾ ആചാരപൂർവ്വം നടത്താമെന്ന വാഗ്ദാനത്തോടെ പിരിയുമ്പോൾ മനസ്സ് ഉത്സവപ്രതീതിയിലായിരുന്നു . ആഗ്രഹം പോലെ , ആശപോലെ , കാത്തിരുന്ന പോലെ . നാളെ ആ ചടങ്ങുകൾ നടക്കാൻ പോകുന്നു . തെളിഞ്ഞ ആകാശത്തേക്ക് നോക്കി മട്ടുപ്പാവിലെ പട്ടുമെത്തയിൽ ആ രാത്രി കിടക്കുമ്പോൾ മനസ്സ് ഏറെ ആഹ്ളാദാരവങ്ങളോടെയുമായിരുന്നു ....!
.
കുതിരക്കുളമ്പടികൾ ഒരു യോദ്ധാവിനെ ഒരിക്കലും ഉറക്കത്തിൽനിന്നുണർത്താൻ പോന്ന ശബ്ദമേയല്ല . ഘോഷങ്ങളും മേളങ്ങളും ആരവങ്ങളും അങ്ങിനെതന്നെ . വാൾമുനയുടെ പൊള്ളുന്ന ശീൽക്കാരത്തെക്കാൾ, ശരത്തിന്റെ ചടുലതാളത്തേക്കാൾ ഒക്കെ വലുതായൊരു ശബ്ദവും അവന്റെ കാതുകളെ പ്രകമ്പനം കൊള്ളിക്കുകയുമില്ല . പക്ഷെ ഞെട്ടിയുണർന്നത് വല്ലാതെ കിതച്ചുകൊണ്ടായിരുന്നു . ഇനിയും വ്യക്തമല്ലാത്ത ഒരു ദുസ്സ്വപനത്തിന്റെ ആവലാതിയോടെ, വേവലാതികളോടെ ....!
.
ഉണർന്നെണീക്കും മുന്നേ കിടപ്പറയിലേക്ക് പതിവിനു വിപരീതമായി ഓടിയെത്തുന്ന മാതുലന്റെ വിവശതയിൽ താനും . അടുത്തുവന്നിരുന്ന് താഴേക്കു നോക്കി പിറുപിറുക്കുന്ന മാതുലന്റെ ചുണ്ടുകളിൽനിന്നും അടർന്നുവീണ അക്ഷരങ്ങൾ പെറുക്കുകൂട്ടിയപ്പോൾ അതിന്റെ രൂപം തന്നെ ഭയപ്പെടുത്തുന്നതുതന്നെയായിരുന്നു . കൗരവ സാമ്രാജ്യത്തിന്റെ യുവരാജാവായ തനിക്കുതന്നെ നേരിവേണ്ടിവരുന്ന വലിയ പരീക്ഷണം ....!
.
എന്തൊരപമാനമാണിത് . എന്തൊരു ചതിയാണിത് . വിളിച്ചുവരുത്തി മനപ്പൂർവ്വം അപമാനിക്കുന്നതിനേക്കാൾ വലിയൊരു നാണക്കേട് വേറെ എന്താണുള്ളത് ..തന്നെ ഇഷ്ടമാണെന്നും തന്റെയൊപ്പം ഉണ്ടാകാമെന്നും വാക്കുതരികയും ഒന്നിച്ചുള്ള ജീവിതത്തിനു സമ്മതിക്കുകയും ചെയ്ത സുഭദ്ര , ഒരപഹരണത്തിന്റെ കെട്ടുകഥ മേമ്പൊടിയായും ചേർത്തുകൊണ്ട് ഇന്നലെ മാത്രം കണ്ട അർജുനന്റെ കൂടെ രാത്രിയുടെ മറവിൽ ഒളിച്ചോടിയിരിക്കുന്നു . ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, December 24, 2020

പ്രണാമപൂർവ്വം ....!!!

പ്രണാമപൂർവ്വം ....!!!
.
ഓരോ ക്രിസ്തുമസ് കടന്നുവരുമ്പോഴും കൂടെയെത്തുന്ന മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകളുമുണ്ട് മനസ്സിൽ . ധാരാളമുള്ള പതിവ് നാട്ടിന്പുറ കാഴ്ചകൾ കൂടാതെ , പ്രത്യേകമായും ഓർക്കുന്ന ചിലത് . ഓരോ ക്രിസ്തുമസ്സിനും മറക്കാതെ ഗ്രീറ്റിംഗ്‌സ് അയക്കുന്ന ഒരു ബാല്യകാല സുഹൃത്തിനെക്കുറിച്ച് , കേക്കുകൾ ഉണ്ടാക്കി എനിക്ക് വേണ്ടി കൊണ്ടുവന്നു തരുന്ന ഒരു മുത്തശ്ശിയെക്കുറിച്ച് . പുതുവർഷത്തിന് എവിടെയാണെങ്കിലും എന്റെ കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ അയക്കുന്ന മുൻപുണ്ടായിരുന്ന സഹപ്രവർത്തകയെക്കുറിച്ച്, എന്നെങ്കിലുമൊരിക്കൽ ഒന്നിച്ച് ക്രിസ്തുമസ് ട്രീയും പുൽക്കൂടുമൊരുക്കി രാത്രിയിലെ പ്രാർത്ഥനക്ക് ഒന്നിച്ചു പോകണമെന്ന് ഞാൻ എപ്പോഴും ഒരുപാട് ആഗ്രഹിക്കുമായിരുന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ച് ... അങ്ങിനെയങ്ങിനെ ഒത്തിരി ഓർമ്മകൾ .. അതിലേറെ പ്രിയപ്പെട്ടതായി ഇതും ....!
.
മനസ്സിൽ സംഗീതവുമായി പാട്ടുപഠിക്കണമെന്ന അഗ്രത്തോടെ നടന്നുനടന്ന് ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയിൽ എന്ന് ലാലേട്ടൻ പറയും പോലെ , പ്രവാസ ജീവിതം തുടങ്ങിയപ്പോൾ കയ്യിലൊരു ഡിഗ്രി സെർട്ടിഫിക്കറ്റ് മാത്രവുമായി ആദ്യമായി ഞാനും എത്തിപ്പെട്ടത് അതുപോലൊരു സിംഹക്കൂട്ടിൽത്തന്നെയായിരുന്നു . അറബ് വംശജരും ഇംഗ്ലീഷുകാരും കൂടുതലായുള്ള ഒരു വലിയ സർക്കാർ സ്ഥാപനം .അധികാര കേന്ദ്രവുംകൂടിയായ അവിടുത്തെ പൊതു രീതികളറിയില്ല ശരിക്കൊന്നാരോടെങ്കിലും സംസാരിക്കാനറിയില്ല . പണിയൊന്നും അറിയില്ല . സഹായിക്കാൻ ആരുമില്ലതാനും ...!
.
അബദ്ധങ്ങളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു തുടക്കത്തിൽ . കഴുതയെപോലെ പണിയെടുക്കുന്നതുകണ്ടുകണ്ട് പാവം തോന്നിയതുകൊണ്ടാവണം അവിടുന്നും പറഞ്ഞയച്ചില്ല അവരെന്നെ . പിന്നെ പിന്നെ ഒടുവിൽ ചീത്തപറഞ്ഞാലും നല്ലതുപറഞ്ഞാലും എനിക്ക് ഒരുപോലെയാണെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം മേലുദ്യോഗസ്ഥരെല്ലാം എന്നെ സഹിക്കാനും എന്റെ വഴിക്കുവരാനും തുടങ്ങി . അതാവും അവരുടെ മനസ്സമാധാനത്തിനു നല്ലതെന്ന് അവർക്കു ബോധ്യമായിക്കാണണം . ....!
.
അക്കാര്യത്തിൽ എന്നെ ശരിക്കും സഹായിച്ചിരുന്നത് എന്റെ സെക്ഷൻ മാനേജർ ആയ ഒരു ഇംഗ്ലീഷുകാരനായിരുന്നു . കുറച്ചുപ്രായമായതിനാലാകണം ഏറെ പക്വതയോടെ കാര്യങ്ങൾ എനിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുമനസ്സിലാക്കിക്കാൻ കുറച്ചൊന്നുമല്ല അദ്ദേഹം ബുദ്ധിമുട്ടിയത് . പഠിപ്പിച്ച് പഠിപ്പിച്ച് ഒടുവിൽ അദ്ദേഹം മലയാളം പറയാൻ തുടങ്ങുമോ എന്ന അവസ്ഥയിലുമായി കാര്യങ്ങൾ . എങ്കിലും കൂടുതൽ പഠിക്കാനും കാര്യങ്ങൾ പക്വതയോടെയും ഉത്തരവാദിത്വത്തോടെയും ചെയ്യാനും എന്നെ പ്രാപ്തനാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ചില്ലറയല്ല . തുടർപഠനത്തിനും , താത്കാലിക ജോലിക്കാരനായി ജോയിൻ ചെയ്ത എന്നെ സ്ഥിരപ്പെടുത്താനും സഹായിച്ചത് അദ്ദേഹം തന്നെ ...!
.
പുതുവത്സരത്തിനും ക്രിസ്തുമസ് നും വളരെ വലിയ പാർട്ടികൾ നടക്കാറുണ്ട് അവിടെ . പഞ്ചനക്ഷത്ര ഹോട്ടലിലെ ആ പാർട്ടികൾക്ക് ഡ്രസ്സ്കോഡ് അടക്കം പല നിബന്ധനകളും ഉണ്ടാകും . ഞാൻ ചെന്ന് അധികമാകും മുന്നേ അക്കുറിയത്തെ ആഘോഷങ്ങളുമെത്തി . ഞാൻ ആഘോഷങ്ങളുമായി ചെന്നുകയറിയ പോലെയും എനിക്കുതോന്നിയത് യാദൃശ്ചികവും .ബാല്യകൗമാരണങ്ങളുടെ ചാപല്യങ്ങൾ അത്രയൊന്നും വിട്ടൊഴിഞ്ഞിട്ടില്ലാത്ത എന്നോട് അപ്പോഴേക്കും അവിടെയുള്ള എല്ലാവർക്കും ഒരു വാത്സല്യം കലർന്ന ഇഷ്ടവും കൂടി തോന്നിത്തുടങ്ങിയിരുന്നു എന്തായാലും . ...!
.
നാട്ടിലൊരു പക്ഷിയെപ്പോലെ സർവതന്ത്ര സ്വതന്ത്രനായി പാറിപറന്നിരുന്ന എന്നെ ഒരു പ്രവാസിയാക്കിയതും അവിടെ ഞാൻ താമസിച്ചിരുന്നതും അവിടുത്തെ എന്റെ എല്ലാ കാര്യങ്ങളും സ്നേഹപൂർവ്വം നോക്കിയിരുന്നതും എന്റെ ചെറിയച്ഛനായിരുന്നു . എങ്കിലും പാർട്ടിക്ക് പോകേണ്ടത് എങ്ങിനെയെന്നൊന്നും ചെറിയച്ഛനും വലിയ പിടുത്തമില്ലായിരുന്നു . അവിടെ സമയത്തു കൊണ്ടുപോയേക്കാം എന്നേറ്റതല്ലാതെ മറ്റൊന്നും മൂപ്പരും അത്ര ശ്രദ്ധിച്ചില്ല . അങ്ങിനെ അന്നത്തെ ദിവസം പറഞ്ഞ സമയത്തിനും ഏറെ മുന്നേ ഞാൻ അവിടെയെത്തി മറ്റുള്ളവരെ കാത്തുനിൽക്കവേ എന്റെ മാനേജർ തന്നെയാണ് ആദ്യം അവിടെയെത്തിയത് പിന്നെ...!
.
നാട്ടിൻപുറത്ത് നാടകവും സിനിമയും സാമൂഹ്യപ്രവർത്തനങ്ങളും ഒക്കെയായി അടിച്ചുപൊളിച്ചു നടന്നിരുന്ന ദേശീയവാദിയായ എന്റെ കയ്യിൽ അപ്പോൾ ഭൂരിഭാഗവും ഉണ്ടായിരുന്നത് ഖദർ ജുബ്ബയും ജീൻസും ഒക്കെയായിരുന്നു . അതിലൊരു വൃത്തിയുള്ളതുമിട്ടായിരുന്നു ഞാനും ചെന്നിരുന്നത് . ബുദ്ധിജീവി ചമഞ്ഞുള്ള ഒരു നടത്തം കൂടി എനിക്കക്കാലങ്ങളിൽ ഉണ്ടായിരുന്നപ്പോഴത്തെ ആ ഖദർ തോൾസഞ്ചിയും തുകൽച്ചെരുപ്പും പിന്നെയൊരു കാലം കുടയും ഭാഗ്യത്തിന് അങ്ങോട്ട് കൊണ്ടുപോകാതിരുന്നതുകൊണ്ട് അതുമാത്രം അന്ന് ധരിക്കാൻ കഴിഞ്ഞില്ലെന്ന കുറ്റബോധവും ....!
.
മാനേജർ അടുത്തുവന്ന് എന്നെ കണ്ടതും ആകെയൊന്നു നോക്കി ഒന്നും പറയാതെ നേരെ എന്നെയും കൈപിടിച്ച് അദ്ദേഹത്തിന്റെ വണ്ടിയിൽ കയറ്റി കൊണ്ടുപോയത് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിലേക്ക് . അവിടെച്ചെന്ന് എന്റെ പാകത്തിനുള്ള ഒരു സ്യൂട് വാങ്ങിതന്നിട്ട് എന്നോടതിട്ടിട്ടു വരൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും വാ പൊളിച്ചുപോയി . സ്യൂട് ഒക്കെയിട്ട് ഗമയിലെത്തിയ എന്നെ ഒരു ചെറുപുഞ്ചിരിയോടെ പുറത്തുതട്ടി അഭിനന്ദിച്ച് കൂടെ കൊണ്ടുപോയി പാർട്ടിയും കഴിഞ്ഞ് റൂമിൽ ഡ്രോപ്പ് ചെയ്ത് പോകുമ്പോൾ മൂപ്പരുടെ മുഖത്തും അഭിമാനത്തോടെയുള്ള ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു ....!
.
കോൺട്രാക്ട് സമയം കഴിഞ്ഞ് അദ്ദേഹം സ്വദേശത്തേക്ക് തിരിച്ചുപോകുമ്പോൾ എന്നോടും എപ്പോൾ വേണമെങ്കിലും അവിടേക്ക് കുടിയേറാൻ ചെന്നോളാൻ പറഞ്ഞെങ്കിലും കത്തിനിന്നിരുന്ന രാജ്യസ്നേഹം അതുസമ്മതിച്ചില്ല എന്നതിൽ ഇപ്പോൾ ഒരു കുറ്റബോധമുണ്ടോ എന്ന് സംശയമില്ലാതെയുമില്ല എങ്കിലും ആ ബന്ധം തുടരുകതന്നെ ചെയ്തു എന്നേക്കുമായി. എന്റെ എല്ലാ പിറന്നാളുകൾക്കും , എന്റെ വിവാഹത്തിനും വിവാഹ വാർഷികങ്ങൾക്കും കുട്ടികളുണ്ടായപ്പോഴും അവരുടെ പിറന്നാളുകൾക്കും മറ്റു വിശേഷങ്ങൾക്കും ഒക്കെയും അദ്ദേഹത്തിന്റെ ഫോൺ വിളികളോ സന്ദേശങ്ങളോ ഉറപ്പായിരുന്നു .....!
.
പിന്നീടങ്ങോട്ട് അദ്ദേഹം എല്ലാ ക്രിതുമസ്സിനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആ വർഷത്തെ എല്ലാ പ്രധാന വിശേഷങ്ങളുമായി നീണ്ട ഒരു കത്തും എഴുതാറുണ്ടായിരുന്നു ഞങ്ങൾക്കെല്ലാവർക്കും .എന്നും എപ്പോഴും .നമ്മോടുകൂടെയുണ്ടാകും എന്നുറപ്പുണ്ടായിട്ടും ഒടുവിൽ നഷ്ട്ടപ്പെട്ടുപോകുന്ന ജീവിതത്തിലെ പ്രധാനപ്പെട്ട പലതിനുമൊപ്പം അദ്ദേഹവും പിന്നെ അധികം വൈകാതെ കാൻസർ ബാധിതനായി കാലയവനികയ്ക്കുള്ളിൽ മറയും വരെയും , ഒരിക്കലും മറക്കാനാവാത്ത സ്നേഹോർമ്മകളും സമ്മാനിച്ചുകൊണ്ട് . ഗുരുതുല്യനും പിതൃതുല്യനുമായ ആ മഹാനുഭാവന്റെ ഓർമ്മകളിൽ ഈ ക്രിസ്തുമസ്സും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, December 21, 2020

മേടമാസത്തിലെ .....!!!

മേടമാസത്തിലെ .....!!!

.
ഓരോ മേടമാസങ്ങളും ആഘോഷങ്ങളുടേതും ഓർമ്മപ്പെടുത്തലുകളുടേതും കൂടിയുമാണ് . വിഷുവും പൂരവും കൂടാതെ എന്റെ പിറന്നാൾ മാസവുമാണ് മേടമാസം. പൂരങ്ങളും ആഘോഷങ്ങളും കൈനീട്ടം കിട്ടുന്ന പൈസയും പുതിയ വസ്ത്രങ്ങളും വിശാലമായ പിറന്നാൾ സദ്യയും ഒക്കെയായി ജഗപൊകയാണ് എപ്പോഴും. ചെറിയച്ഛന്മാരുടെയോ ചെറിയമ്മമാരുടെയോ ഒക്കെ വീടുകളിലേക്കുള്ള വിരുന്നു സഞ്ചാരങ്ങളും സിനിമ കാണലും പൂരം പ്രദർശനത്തിന് പോകലും വാടകക്ക് സൈക്കിളെടുത്ത് കൂട്ടുകാരുമായി കറങ്ങലും ഒക്കെയുമായി ഒരടിപൊളി അവധിക്കാല ആഘോഷം തന്നെയായിരുന്നു അപ്പോഴെല്ലാം ...!
.
വിഷുക്കൈനീട്ടം മാത്രമല്ലാതെ വല്യമ്മയുടെ കൂടെ കുന്നിൻപറമ്പിൽ നിന്നും കശുവണ്ടി പെറുക്കി വിൽക്കാൻ പോകുമ്പോൾ കിട്ടുന്ന പൈസയും ചെറിയച്ഛന്മാരോ വല്യമ്മയോ ഒക്കെ വരുമ്പോൾ കിട്ടുന്ന പൈസയും ഒക്കെയായി പൂരങ്ങൾക്കും ആഘോഷങ്ങൾക്കും അടിച്ചുപൊളിക്കാൻ ആവശ്യത്തിന് കാശുണ്ടാകും കയ്യിൽ എന്നതുതന്നെയായിരുന്നു അന്നത്തെ വലിയ സന്തോഷങ്ങളിലൊന്ന് . ആരും കാണാതെ കുലുക്കി കുത്തു കളിക്കാനും യന്ത്ര ഊഞ്ഞാലിൽ കയറാനും പഞ്ഞിമുട്ടായിയും ക്യാപ്പുവെച്ചുപൊട്ടിക്കുന്ന തോക്കുവാങ്ങാനും കുതിരപ്പുറത്തു കയറാനും സിനിമ കാണാനും ഒക്കെ. ഇതിനൊക്കെയും കൂടെ കൊണ്ട് പോകുന്ന കൂട്ടുകാരിലൊരാളുടെ ചിലവും നമ്മൾ തന്നെ വഹിക്കണമെങ്കിലും അതിലുമൊരു സുഖമുണ്ടായിരുന്നു അന്നൊക്കെ ...!
.
അതിനേക്കാൾ ഏറെയായി അച്ഛാച്ഛന്റെ ശ്രാദ്ധമായിരുന്നു പ്രത്യേകമായി ഉണ്ടായിരുന്ന മറ്റൊന്ന് . മുടക്കം കൂടാതെ ആചാരപൂർവ്വം കൊല്ലം തോറും നടത്താറുള്ള ഒരാഘോഷം തന്നെയായിരുന്നു ഇതും . മദിരാശിയിൽ നിന്നും വല്യമ്മയടക്കം തറവാട്ടിലെ മിക്കവാറും എല്ലാവരും ഒത്തുകൂടുന്ന ഒരു നല്ല സമയം. ചേച്ചിമാരും ചേട്ടന്മാരും ഒക്കെയായി മഹാ ബഹളമയമാകും അപ്പോഴെല്ലാം തറവാട്ടിൽ . ഇടക്കുണ്ടാകുന്ന തല്ലും വഴക്കും കൂടി എല്ലാറ്റിനും മേമ്പൊടിയായും ഉണ്ടാകുമായിരുന്നു . അവർ കൊണ്ടുവരുന്ന പലഹാരങ്ങളും വസ്ത്രങ്ങളും ഒക്കെയായി കുട്ടികൾക്കും, വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ മുതിർന്നവരും ഒത്തൊരുമയോടെ സന്തോഷപൂർവ്വം....!
.
തലേന്നത്തെ ഒരിക്കലുതൊട്ടുതന്നെ എല്ലാവർക്കുമായി പ്രത്യേകമായുണ്ടാക്കുന്ന പലഹാരങ്ങളോ മറ്റുവിഭവങ്ങളോ ഒക്കെ ഉണ്ടാകും എല്ലാവർക്കുമായും ശ്രാദ്ധത്തിനു തലേന്ന് തന്നെ ദൂരെയുള്ള ഇണങ്ങൻ വരും വീട്ടിൽ . അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിന്നെ സദ്യക്കുള്ള ഒരുക്കങ്ങളാണ് . നാലുതരം വിഭവങ്ങളുമായി പായസവും കൂട്ടിയുള്ള വിശാലമായ സദ്യ . അടപ്രഥമനാണ് പായസം. ഉണക്കല്ലരിയൊക്കെ ഇടിച്ചു പൊടിച്ച് വാഴയിലയിലണിഞ്ഞു വേവിച്ചെടുത്ത് , തേങ്ങ ചിരകി പിഴിഞ്ഞ് ശർക്കരയിട്ട് മധുരത്തോടെയുണ്ടാക്കുന്ന ആ പായസം കുടിക്കാനാണ് എന്റെയൊക്കെ കാത്തിരിപ്പ് പ്രത്യേകിച്ചും ...!
.
അച്ഛനും ചെറിയച്ഛന്മാരും വല്യമ്മമാരും ചെറിയമ്മമാരുമൊക്കെ കാലത്തേ തറവാട്ടു കുളത്തിൽ പോയി കുളിച്ചീറനോടെ വന്നു ബലിയിടാൻ തയ്യാറാകുമ്പോഴേക്കും ഇണങ്ങൻ എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ടാകും . അവർ ബലിയിടുമ്പോൾ അവർക്കൊപ്പം ഞങ്ങൾ കുട്ടികളും കുളിയൊക്കെ കഴിഞ്ഞ് എല്ലാം നോക്കി കണ്ട് കുറച്ചു ദൂരെ മാറിയിരിക്കും. ബലിയിട്ട് കൈകൊട്ടി കാക്കയെ വിളിക്കാൻ ഞങ്ങളാണ് മുന്നിലുണ്ടാവുക . . ഇടയ്ക്കിടെ കിണ്ടിയിൽനിന്നും പൂവുതൊട്ട് നീരുകൊടുത്ത് കൈകൊട്ടി വിളിക്കുമ്പോൾ പറന്നു വരുന്ന ബലിക്കാക്കകൾ ബലിയെടുത്തു കഴിഞ്ഞാലാണ് ഞങ്ങൾക്കും മുതിർന്നവർക്കൊപ്പം സദ്യയുണ്ണാൻ പറ്റുക എന്നതുകൊണ്ടുതന്നെ അവരെക്കാൾ ഞങ്ങൾക്കാവും കാക്കയെ വിളിക്കാൻ ആവേശം ഏറെയും ...!
.
അച്ഛാച്ഛനെ ഞങ്ങൾ കണ്ടിട്ടില്ലെങ്കിലും ബന്ധങ്ങളുടെ കെട്ടുറപ്പുകൾ നിലനിന്നിരുന്ന ആ സമൃദ്ധിയുടെ , സന്തോഷങ്ങളുടെ പൂരക്കാലങ്ങളിലേക്ക് , വേനൽ പുതുമഴയുടെ മണം പേറുന്ന മേടമാസച്ചൂടിലേക്ക് സ്നേഹപൂർവ്വം വീണ്ടും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, December 14, 2020

മഴയോർമ്മകൾ .....!!!

മഴയോർമ്മകൾ .....!!!

.

ഗൃഹാതുരത്വ മുണർത്തുന്ന മധുരമുള്ള ഓർമ്മകൾ തന്നെയാണ് എന്തൊക്കെ പറഞ്ഞാലും മലയാളിക്ക് ഓരോ മഴയും . ഇടവപ്പാതിയും തുലാവർഷവും വേനൽ മഴയുമൊക്കെ ഓരോ പുതുമഴയുടെ സുഗന്ധത്തോടെയും ഇത്രമേൽ ആസ്വദിക്കുന്ന മറ്റൊരു ജനത ഈ ലോകത്തിൽ തന്നെ അപൂർവ്വവുമാകും . അതിനെ അടച്ചാക്ഷേപിക്കുന്നവരും പുഛിച്ചുതള്ളുന്നവരും ഒക്കെയുണ്ടാകുമെങ്കിലും ഞാനും ഒരു സാധാരണ മലയാളിയെപോലെ ഓരോ മഴയെയും അത്രമേൽ ആസ്വദിക്കുന്നവൻ തന്നെയാണുതാനും . ഈ വിശാലമായ മരുഭൂമിയിൽ പെയ്യുന്ന ഒരുമഴയും എന്നെയും കൊണ്ടുപോകുന്നതും കുളിരുന്ന ആ ഭൂതകാല ഓർമ്മകളിലേക്കുതന്നെ ......!
.

മഴക്കാലമാകുന്നതിന് മുൻപേ തന്നെ തെങ്ങുകൾക്കും കവുങ്ങുകൾക്കുമൊക്കെ തടമെടുക്കലും വളമിടലും പാടത്തു വരമ്പ് വെക്കലും മടകെട്ടലും തോട്ടിൽ ചിറകെട്ടലും ഒക്കെ ചെയ്യിക്കാൻ വല്യമ്മയും ചെറിയമ്മയുമൊക്കെ ഓടിനടക്കുന്നതാണ് ആദ്യം ഓർമ്മ വരിക . ചായ്പ്പും വിറകുപുരയുമൊക്കെ ഓല പൊളിച്ചുമേയുന്നതും ചാലുകളും തോടുകളും വൃത്തിയാക്കിക്കുന്നതും തറവാട്ടുമുറ്റത്തെ കിണർ നിറഞ്ഞൊഴുകുന്നതും കുളം നിറഞ്ഞ് കുളത്തിലെ മീനുകൾ ചാലിലൂടെ തോട്ടിലേക്ക് ഒഴുകിപോകുന്നുണ്ടോ എന്ന് നോക്കാൻ തൊപ്പിക്കുടയും ഇട്ട് ഓടിപോകുന്നതും വടുക്കോറത്തെ ഇറയത്തിരുന്ന് മുറ്റത്തെ ചാലിലൂടെ വെള്ളം പോകുന്നത് നോക്കുന്നതും ഓട്ടിൻപുറത്തെ പാത്തിയിലൂടെ വെള്ളം ഒഴുകിയിറങ്ങുന്നത് തട്ടിൻപുറത്തിരുന്ന് നോക്കികാണുന്നതും പിന്നെ അച്ചമ്മ കാണാതെ ഇടക്കൊന്നു മഴവെള്ളത്തിലേക്ക് ഓടിയിറങ്ങി, തിരിച്ചോടിക്കയറുന്നതും ഒക്കെയും .....!
.

മഴ പെയ്യാൻ ഉറപ്പായും സാധ്യതയുണ്ടെങ്കിൽ പോലും കുടയെടുക്കാതെ സ്‌കൂളിലേക്ക് പോയി മഴയത്ത് നനഞ്ഞൊട്ടി പാഠ പുസ്തകങ്ങൾ ഷർട്ടിനടിയിൽ വെച്ച് ഓടിവരുന്നതും ചവിട്ടു കല്ലിലോ ഇറയ്ക്കലോ ചുമരിനോട് ചേർന്ന് നിന്ന് മഴയത്തേക്ക് മൂത്രമൊഴിക്കുന്നതും മഴപെയ്യുമ്പോൾ കുളത്തിൽ നിറഞ്ഞവെള്ളത്തിൽ നീന്തിക്കുളിക്കുന്ന്തും , കടയിൽ പോയി സാധനങ്ങൾ വാങ്ങിവരുമ്പോൾ മഴനനഞ്ഞ് ഉണ്ടയാകുന്ന ശർക്കരയും പഞ്ചസാരയുമൊക്കെ വായിലിട്ടോടുന്നതും , ക്‌ളാസ് വിട്ടു വരുമ്പോൾ കയ്യിലുള്ള കുട കൂടെയുള്ള കുടയില്ലാത്ത പെൺകുട്ടികൾക്ക് കൊടുത്ത് വീരേതിഹാസ നായകനായി മഴനനഞ്ഞു നടക്കുന്ന്തും ഒക്കെയും ഒരിക്കലും മറക്കാനാകാത്ത മഴയോർമ്മകൾ തന്നെ ...!
.

അതിനേക്കാൾ രസകരമാണ് മഴക്കാലത്തെ കാപ്പികുടികൾ . നല്ല മഴയിങ്ങനെ പെയ്ത് തണുപ്പുപിടിക്കുന്ന വൈകുന്നേരങ്ങളിൽ അച്ചമ്മ കാണാതെ , ചെറിയമ്മ വൈകുന്നേരത്തെ കാപ്പിക്ക് അറിവറുക്കും . അരി വറുക്കുന്നത് വീട്ടിൽ വറുതിയുണ്ടാക്കുമെന്നാണ് അച്ഛമ്മയുടെ ശാസ്ത്രം . അതുകൊണ്ട് കണ്ടാൽ സമ്മതിക്കില്ലെങ്കിലും ഞങ്ങൾ ഉണ്ടാക്കികൊടുത്താൽ കഴിക്കുകയും ചെയ്യും എന്നത് സത്യവും . നല്ല ശർക്കര കാപ്പിയുണ്ടാക്കി അതിൽ മലരുപോലെ പൊരിഞ്ഞ അരി വറുത്തതും ഇട്ട് ചൂടോടെ ഒരു കൂടിയുണ്ട് . അതിന്റെയൊരു രുചി പിന്നീട് ഒരിക്കലും മറക്കാനാവാത്തതുതന്നെയും ....!
.

മഴക്കാല വൈകുന്നേരങ്ങളിൽ ഇതുമാത്രമല്ലാതെ പിന്നെയുമുണ്ട് വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ പലതും. കശുവണ്ടി ചുട്ടെടുത്തുണ്ടാക്കുന്ന അണ്ടിപ്പുട്ട് , ചക്കക്കുരു വറുക്കൽ , പുളിങ്കുരു വറുക്കൽ , പയറുവറുക്കൽ , ഗോതമ്പു വറുക്കൽ ഇവയോരോന്നും അറിവറുത്തതും ശർക്കരയും തേങ്ങയും ചേർത്ത് ഇടിച്ചുണ്ടാക്കുന്ന ഉണ്ടകൾ അങ്ങിനെ അങ്ങിനെ . കൂടാതെ നല്ല കനലിൽ ചുട്ടെടുക്കുന്ന കിഴങ്ങും കൊള്ളിയും ചക്കരക്കിഴങ്ങും ഒക്കെ ഇറയത്തെ തിണ്ണയിലെടുത്തുവെച്ച് കൈകൊണ്ട് ഇടിച്ചുടച്ച് ചൂടോടെ തിന്നുന്നതിന്റെ ഒരു മറക്കാനാവാത്ത സ്വാദും ....!
.

തലയിലൊരു തോർത്തും കെട്ടി , ലുങ്കിയും മടക്കിക്കുത്തി നിറഞ്ഞുപെയ്യുന്ന ആ മഴകളിലേക്ക് തിരിച്ചിറങ്ങാൻ ഇപ്പോഴും എപ്പോഴും തീരാത്ത കൊതിയോടെ ........!!!
.

സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...