Wednesday, September 30, 2015

കുടുംബിനി ...!!!

കുടുംബിനി ...!!!
.
എങ്ങിനെയാണ് വല്ല്യേട്ടന് എന്നെ അറിയുക എന്ന് ചോദിച്ചുകൊണ്ടാണ് അവൾ എന്റെ ഇൻ ബോക്സിൽ ആദ്യമായി കയറി വന്നത് . ഞാൻ എഴുതിയ ഒരു കഥ അവളുടെതാണെന്നും അത് ആരാണ് എന്നോട് പറഞ്ഞതെന്നും അവൾക്ക് അറിഞ്ഞേ പറ്റു എന്ന വാശിയിൽ തന്നെയായിരുന്നു അവൾ അപ്പോൾ . അവളെ ഞാൻ ആദ്യമായി അറിയുകയാണെന്നും , ആ എഴുതിയത് എനിക്ക് നേരിട്ട് അറിയാവുന്ന മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതമാണെന്നും അവളെ വിശ്വസിപ്പിക്കാൻ ഏറെ നേരമെടുക്കേണ്ടി വന്നു എനിക്ക് .
.
എപ്പോഴും അവരുടെ വീട്ടിൽ വരാറുള്ള മകളുടെ അടുത്ത കൂട്ടുകാരിയെ ആരും വീട്ടിലില്ലാത്ത സമയത്ത് പീഡിപ്പിക്കുകയും പിന്നെ, കൂട്ടുകാർക്ക് നൽകുകയും ചെയ്യുകവഴി പോലീസ് പിടിയിലായ ഭർത്താവിനെതിരെ കോടതിയിൽ മൊഴി നൽകി , പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പരിശ്രമിച്ച് തിരിച്ച് വീട്ടിലെത്തി രണ്ടു പെണ്മക്കളെയും കൊന്ന് ആത്മഹത്യ ചെയ്യുന്ന യുവതിയായ ഒരമ്മയുടെ കഥയായിരുന്നു അത് . അതുപക്ഷെ അവളുടെതിനോട് സാമ്യമുണ്ടെന്ന് വിശ്വസിക്കാൻ എനിക്കും പ്രയാസമായി തോന്നി അപ്പോൾ .
.
എപ്പോൾ വിളിച്ചാലും ഒരുപാട് വിശേഷങ്ങൾ പറയാൻ ബാക്കിവെക്കുന്ന അവളോട്‌ സംസാരിക്കാൻ എനിക്കേറെ ഇഷ്ടമായിരുന്നു . അവൾക്ക് സംസാരിക്കാൻ സമയം തികയാതെ വരാറേ ഉള്ളൂ എപ്പോഴും എന്നുതോന്നും എനിക്ക് . ഒരു കാര്യം കുറഞ്ഞവാക്കുകളിൽ അവൾ വ്യക്തമായി വിശദീകരിക്കുന്നത് കൌതുകതോടെയാണ് ഞാൻ കേട്ടുനില്ക്കാറുള്ളത് . വിശാലമായ ഈ ലോകത്തെ കുറിച്ചോ, ഈ ഭൂമിയിലെ മറ്റുള്ളവരെ കുറിച്ചോ ഒരിക്കലും പറയാത്ത അവൾക്ക് എന്നിട്ടും ഒരിക്കലും വിഷയദാരിദ്ര്യം ഉണ്ടാകാറേയില്ല എന്നത് എനിക്ക് അത്ഭുതവും . വാചാലതയുടെ വാങ്ങ്മയ ലോകത്ത് അക്ഷരങ്ങൾ കൊണ്ട് അവൾ ചിത്രം വരയ്ക്കുകയായിരുന്നു എപ്പോഴും . അവളുടെ തന്നെ നേർചിത്രം .
.
ഒരു ശരാശരി സാധാരണ വീട്ടമ്മയുടെ പതിവ് പരിദേവനങ്ങൾ മാറ്റിവെച്ച് ഭർത്താവിന്റെ വഴിപിഴച്ച ബന്ധങ്ങളെക്കുറിച്ച് പരാതി പറയാതെ , മക്കളെ കുറിച്ചുള്ള വ്യാകുലതകൾ മറച്ചുവെക്കാതെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പൂഴ്തിവെക്കാതെ അവൾ പക്ഷെ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് , അവളുടെ സ്വന്തം കുടുംബത്തെ കുറിച്ചായിരുന്നു , വാടകക്കാശുപോലും കൃത്യമായി കൊടുക്കാതതെങ്കിലും സ്വന്തമായി അവൾ കരുതുന്ന അവളുടെ വീടിനെ കുറിച്ചായിരുന്നു . എത്ര പറഞ്ഞാലും കൊതിതീരാതെ .
.
പിന്നെ അവൾക്കു പറയാനുണ്ടായിരുന്നത് പ്രണയത്തെ കുറിച്ചായിരുന്നു . അഞ്ചാം ക്ലാസ്സുമുതൽ അവളെ നിശബ്ദം പ്രണയിക്കുന്ന , അവളെ ജീവനുതുല്ല്യം സ്നേഹിക്കുന്ന , എപ്പോഴും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും കരുതലോടെ നോക്കുകയും ചെയ്യുന്ന , ഒരു നോട്ടം കൊണ്ടുപോലും അവളെ അശുധിയാക്കാത്ത അവളുടെ കളിക്കൂട്ടുകാരനെക്കുറിച്ചല്ല അത് പക്ഷെ , അവളെ ഒരു സ്ത്രീയായി പോലും കാണാൻ കൂട്ടാക്കാത്ത അവളുടെ സ്വന്തം ഭർത്താവിനോടുള്ള അവളുടെ അടങ്ങാത്ത സ്നേഹത്തെക്കുറിച്ചായിരുന്നു എന്നുമാത്രം . ഹൃദയം നിറഞ്ഞു കവിയുന്നത്രയും ആവേശത്തോടെ .
.
എല്ലാ ഭാരതീയരും എന്റെ സഹോദരിമാരൊന്നുമല്ലെന്നു ഞാൻ കളിയാക്കി പറയുമ്പോഴൊക്കെ അവൾ എന്നെനോക്കി കൊഞ്ഞനം കുത്തി . നീ വളരെ സുന്ദരിയാണെന്ന് ഞാൻ വാശി കയറ്റുമ്പോഴൊക്കെ അവളെനിക്ക്‌ സൌന്ദര്യമുള്ള അവളുടെ ചിത്രങ്ങൾ അയച്ചുതന്നു . അവളുടെ പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുട്ടികളെ മാറോട് ചേർക്കും പോലെ, അവളുടെ എല്ലാമെല്ലാമായ ഭർത്താവിനെ ഹൃദയത്തിൽ അലിയിക്കുംപോലെ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് .
.
പ്രണയം പ്രേമമാകുന്നിടത് പാപം തുടങ്ങുന്നു എന്നവൾ പറഞ്ഞുവെച്ചപ്പോൾ അവൾക്കൊരു മഹതിയായ സന്ന്യാസിയുടെ ഭാവമായിരുന്നു എന്ന് തോന്നി. പ്രേമവും പ്രണയവും രണ്ടാണെന്ന് അവൾ എത്ര ലളിതവും വ്യക്തവുമായാണ് വിവരിച്ചത് എന്നത് അത്ഭുതത്തോടെയാണ് ഞാൻ കേട്ടുനിന്നത് . മാംസമോഹിതം പ്രേമം , മാനസ മോഹിതം പ്രണയം . അവൾ ജീവിക്കുന്നത് പ്രണയിക്കാൻ വേണ്ടിമാത്രവും എന്നും അവൾ കൂട്ടി ചേർത്തിരുന്നു ഒപ്പം .
.
മാംസം മണക്കുന്ന അകത്തളങ്ങളും ദീർഘ നിശ്വാസങ്ങൾ തട്ടി തകരുന്ന ചുമരുകളും ചായംതേച്ച മുഖങ്ങളും ശൂന്ന്യമായ ഹൃദയങ്ങളും കൂടുതലുള്ള ഈ ജീവിത പുസ്തകത്തിൽ ഒരു തപസ്യയോടെ, തന്നെ തന്റെ കുടുംബത്തിനു വേണ്ടി മാത്രം സമർപ്പിക്കുന്ന മറ്റൊരു പെണ്കുട്ടിയെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞു എന്നത് എന്നെ ഏറെ ചാരിതാർത്യപ്പെടുത്തി . എനിക്കുപോലും മാതൃകയാകുന്ന ആ മഹാ മനസ്സിന് പ്രണയത്തോടെ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, September 19, 2015

പണിയെടുക്കുന്നവരുടെ സമരം.....!!!

പണിയെടുക്കുന്നവരുടെ സമരം.....!!!
.
സമരം എന്നത് ജീവിതമാണ് പലപ്പോഴും . എന്നാൽ ചിലപ്പോഴെല്ലാം അങ്ങിനെയല്ലാതെയും ഉണ്ടുതാനും . മദ്യപിച്ച് ജോലിചെയ്യാൻ സമ്മതിക്കാത്തതിന് സമരം ചെയ്യുന്നവരും , അഴിമതി നടത്താൻ സമ്മതിക്കാത്തതിന് സമരം നടത്തുന്നവരും കൃത്യവിലോപത്തിന് പിടിക്കപ്പെട്ടതിന്റെ പേരിൽ സമരം നടത്തുന്നവരും ഒക്കെയുള്ള നമ്മുടെ ഈ നാട്ടിൽ ജീവിത സമരങ്ങളും ജീവിക്കാനുള്ള സമരങ്ങളും അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളും ഉള്ളതുപോലെ സമരത്തിന്‌ വേണ്ടിയുള്ള സമരങ്ങളും ഒത്തുതീർപ്പ് സമരങ്ങളും പൊതുജനത്തെ വിഡ്ഢിയാക്കാനുള്ള സമരങ്ങളും ധാരാളം .
.
ഒരു വ്യക്തി തന്റെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകാനാകാത്ത വിധം പ്രാരാബ്ദങ്ങളിൽ പെട്ട് ഉഴലുമ്പോഴാണ്‌ സാധാരണയായി സമരമുഖത്തേയ്ക്കിറങ്ങാൻ നിർബന്ധിതനാകുന്നത് . നമ്മുടെ നാട്ടിലാണെങ്കിൽ അതിന് ശക്തമായ പിന്തുണയും വ്യക്തമായ നയങ്ങളും ചട്ടക്കൂടുകളും മുന്നിൽ നിന്ന് നയിക്കാൻ യൂണിയനുകളും നേതാക്കളും ഒക്കെയുണ്ട് താനും .
.
എന്നാൽ പലപ്പോഴും ഈ യൂണിയനുകളും നേതാക്കളും അവകാശികൾക്കൊപ്പം നിൽക്കുന്നതിനു പകരം അവകാശങ്ങൾ നിഷേധിക്കുന്നവർക്കൊപ്പമാണ് നിൽക്കാറുള്ളത് എന്നതാണ് യാഥാർത്ഥ്യം . അത് ചിലപ്പോൾ വ്യക്തി പരമോ സംഘടനാപരമോ രാഷ്ട്രീയപരമോ ഒക്കെയായ കാരണങ്ങൾ കൊണ്ടാകാം . എന്നാൽ അതിന്റെ ഫലം , യഥാർത്ഥത്തിൽ നീതി ലഭിക്കേണ്ടവർക്ക് അത് ലഭിക്കുന്നില്ല എന്നതും തത്ഫലമായി അവർക്ക് ഇവരിലൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുന്നു എന്നതുമാണ്‌ .
.
പണിയെടുക്കുന്നവർക്ക് അവർക്കുള്ള ന്യായമായ അവകാശങ്ങൾ ലഭിക്കണം എന്നതിൽ തർക്കമില്ല . പലപ്പോഴും അത് നടപ്പിലാക്കുന്നുമുണ്ട് മിക്ക മുതലാളിമാരും എന്നതാണ് യാധാർത്യവും . എന്നാൽ ഫലത്തിൽ അത് പണിയെടുക്കുന്നവർക്ക് നേരിട്ട് എത്താറില്ല എന്നുമാത്രം . അവർക്ക് ഇടയിൽ നിൽക്കുന്ന മധ്യവർഘവും ഇടത്തട്ടുകാരും സംഘടനകളും നേതാക്കളുമാണ് ഇവരുടെ ഈ അവകാശങ്ങൾ എല്ലായ്പ്പോഴും കവർന്നെടുക്കാറുള്ളത് .
.
ചൂഷണം ചെയ്യപ്പെടുന്നതിൽ പലപ്പോഴും മുന്നിലുള്ളത് സ്ത്രീകളാണ് എന്നത് അവർ ബലഹീനരാണ് എന്നതുകൊണ്ടല്ല , മറിച്ച് അവർക്ക് ക്ഷമാ ശീലവും സഹനവും ഒക്കെ കൂടുതൽ ഉള്ളതുകൊണ്ടാണ് എന്നതാണ് പലരും തിരിച്ചറിയാതെ പോകുന്നത് . എന്നാൽ എല്ലാ ക്ഷമയ്ക്കും അതിരുകളുണ്ട്‌ എന്നും അവർ ഓർക്കാതെ പോകുന്നു . അങ്ങിനെ എല്ലാ അതിരുകളും ലംഘിക്കുമ്പോൾ ഇവരും സമരമുഖത്തേയ്ക്കിറങ്ങാൻ നിർബന്ധിതരാകും . അപ്പോൾ പക്ഷെ അവരെ തടയുക അസാധ്യവുമാകും .
.
നേതാക്കളിലും സംഘടനകളിലും വ്യവസ്ഥിതികളിലും ഉള്ള വിശ്വാസം നഷ്ടപെടുക എന്നത് സത്യത്തിൽ സമൂഹത്തിന്റെ ഭാവിക്കുതന്നെ ദോഷമാണ് എന്ന് ആരും തിരിച്ചറിയുന്നില്ല . താത്കാലികമായി ഒരു വിജയം ഉണ്ടാകുമെങ്കിലും അത് വ്യവസ്ഥാപിതമായ കെട്ടുറപ്പുള്ള ഒരു സമൂഹത്തിന് തീർത്തും ദോഷകരമാണ് . അതുപക്ഷെ തിരിച്ചറിയേണ്ടത് നേതാക്കളും സംഘടനകളും സർക്കാരും സമൂഹം തന്നെയുമാണ് .
.
തങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം സംഭവിക്കുന്നത്‌ , പാവങ്ങളായ തൊഴിലാളികളെ ചൂഷണം ചെയ്തും മുതലാളിമാർക്ക് സഹായം ചെയ്തും തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത് നേതാക്കൾക്കും സംഘടനകൾക്കും സഹിക്കാവുന്നതിലും അപ്പുറമാകും . അവിടെ അവർ സമരമുഖം ശിധിലമാക്കാനുള്ള എല്ലാ അടവുകളും പയറ്റും. അതോടെ തൊഴിലാളികൾ വീണ്ടും ദുരിതത്തിൽനിന്നും ദുരിതത്തിലേക്ക് നയിക്കപ്പെടും . അതുപിന്നീട്‌ പാവങ്ങളും നിരാശരുമായ തൊഴിലാളികളെ നയിക്കുക അക്രമങ്ങളിലേക്കും അരാജകത്വത്തിലേയ്കുമായിരിക്കുകയും ചെയ്യും .
.
തൊഴിലെടുക്കുന്ന ആളുകളുടെ സമൂഹത്തിൽ എപ്പോഴും ദുരിതം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾ തന്നെയാണ് എന്നത് സത്യമാണ് . സാമൂഹികമായ ചെരിതിരിവോ സ്ത്രീകളെ അടിച്ചമർത്തുന്നു എന്നതുകൊണ്ടോ ഒന്നുമല്ല അത് . സ്ത്രീകൾക്കാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂടുതൽ ഉത്തരവാദിത്വവും എന്നതുകൊണ്ടാണ് ഇത് . എന്നാൽ ഇതുമാനസ്സിലാക്കാത്തത് സ്ത്രീകളും അവരുടെ സംഘടനകളും തന്നെയാണ് എന്നതാണ് ഏറ്റവും വേദനാജനകം .
.
പരസ്യമായി വ്യഭിച്ചരിക്കാനുള്ള അവകാശതിനുവേണ്ടിയും ചുംബിക്കാനുള്ള സ്വാതന്ത്ര്യതിനുവേണ്ടിയും ആർത്തവകാലത്ത് ആരാധനാലയങ്ങളിൽ പോകാൻ വേണ്ടിയും ഒക്കെ സമരം ചെയ്യുന്ന ഇവിടുത്തെ ഒരു സ്ത്രീ സംഘനടയും വയനാട്ടിലെ പട്ടിണികിടന്നു മരിക്കരായ സ്ത്രീകൾക്കുവേണ്ടിയോ കന്നുകാലികൾക്കുള്ളതിനേക്കാൾ മോശമായ അവസ്ഥയിൽ ജീവിക്കുന്ന തോട്ടം തൊഴിലാളികൾക്കുവേണ്ടിയോ, ജോലിയും പിന്നെ ചെയ്ത ജോലിക്കുള്ള കൂലിയും കിട്ടണമെങ്കിൽ മേലാളന്മാർക്ക് തുണിയഴിച്ചുകൊടുക്കേണ്ടിവരുന്ന അരപ്പട്ടിണിക്കാർക്കുവേണ്ടിയോ ശബ്ദമുയർത്തികാണാറില്ല എന്നത് ലജ്ജാവഹം തന്നെ .
.
സമരം എന്നാൽ മാറ്റമാണ് . സ്വയം മാറാൻ തയ്യാരാകാത്തവരെ കാലം മാറ്റുകതന്നെ ചെയ്യും . ഓർക്കുക എല്ലായ്പോഴും എല്ലാവരും ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, September 7, 2015

നഷ്ടപ്പെടുന്നവരുടെ ജീവിതങ്ങൾ ...!!!

നഷ്ടപ്പെടുന്നവരുടെ ജീവിതങ്ങൾ ...!!!
.
നിത്യവൃത്തിക്ക് മാത്രമുള്ള വകയെ ഉള്ളുവെങ്കിലും മൂന്നോ നാലോ വർഷത്തിലൊരിക്കൽ മാത്രമേ ഒരു അവധിയെടുത്ത് നാട്ടിൽ പോകാൻ പറ്റു എന്നുറപ്പുള്ളത് കൊണ്ടാണ് അക്കുറി അയാൾ ഭാര്യയെ ഒരു വിസിറ്റിംഗ് വിസയിൽ കൊണ്ടുവരാൻ തീരുമാനിച്ചത് . കല്ല്യാണം കഴിച്ചിട്ട് തന്നെ രണ്ടു വർഷമായിട്ടും ഇതുവരെ കൂടെനിന്നത് ഇരുപതു ദിവസം മാത്രമെന്നതും അയാളെ ആ പ്രാരാബ്ദം പേറാൻ നിർബന്ധിതനുമാക്കി ..
.
ഔദ്യോഗിക വാഹനമോ വീടോ ഒന്നുമില്ലാത്തതിനാൽ ഒരു സുഹൃത്തിന്റെ പേയിംഗ് ഗസ്റ്റ്‌ ആയിട്ടായിരുന്നു അവർ താമസിച്ചിരുന്നത് . തിരക്കൊഴിഞ്ഞ ഒരു നഗര ഭാഗത്ത്‌ . മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ അവർ യാത്ര പലപ്പോഴും കാൽനടയാക്കി . ടാക്സിയിൽ പോകണം എന്നതിനാൽ ദൂരെ സ്ഥലങ്ങളിലെയ്ക്കൊന്നും അവർ അങ്ങിനെ പോകാറുമില്ലായിരുന്നു . കിട്ടുന്ന സമയമത്രയും തങ്ങളുടെ ലോകത്ത് അവർ സ്വർഗ്ഗം തീർത്തു .
.
ഒരുമാസം കഴിഞ്ഞത് അവർ അറിഞ്ഞതുതന്നെ അവൾക്കു വിശേഷമുണ്ട്‌ എന്ന തിരിച്ചറിവിൽ നിന്നായിരുന്നു . കാത്തുകാത്തിരുന്ന മഹാഭാഗ്യം . അവളുടെയും അയാളുടെയും വീട്ടുകാരും ഏറെ സന്തോഷിച്ചു ആ വാർത്തയിൽ . പിന്നെ ജീവിതം സ്വപ്നങ്ങളിലായി . തങ്ങളുടെ ആ കൊച്ചു മുറിയിൽ അവർ രാജകൊട്ടാരം തീർത്തു. നടപ്പാതകളിൽ അവർ കുഞ്ഞിക്കാലടികൾ വെച്ച് കളിച്ചു . അകത്തളങ്ങളിൽ അവർ ഒച്ചയില്ലാതെ സംസാരിച്ചു ....
.
ആദ്യമായി ആശുപത്രിയിൽ പോകാനാണ് അന്നവർ അപ്പോൾ പുറത്തിറങ്ങിയത് . അയാൾ ജോലി കഴിഞ്ഞെത്തുന്നതും കാത്തിരുന്നിരുന്ന അവൾ , അവരുടെ ആ അതിവിശേഷപ്പെട്ട വിശേഷം ഔദ്യോഗികമായി അറിയാൻ അടുത്തുള്ള ഡോക്ടറുടെ അടുതെതാൻ വെമ്പൽ കൊണ്ടു . എന്നാൽ ജോലി സ്ഥലത്തെ ചില അത്യാവശ്യ കാര്യങ്ങളാൽ പതിവിലും താമസിച്ചാണ് അന്നുപക്ഷേ അയാൾക്കെത്താൻ കഴിഞ്ഞിരുന്നത് അതുകൊണ്ട് തന്നെ ഇറങ്ങാനും വൈകി .
.
വന്നപാടെ അവളെയും കൊണ്ട് പുറത്തിറങ്ങിയ അയാൾ പോകും വഴി അവളെ പുറത്തു നിർത്തി തൊട്ടടുത്ത്‌ സാധാരണയിൽ സാധനങ്ങൾ വാങ്ങാറുള്ള കടയിൽ ഒരു ടെലിഫോണ്‍ കാർഡ്‌ വാങ്ങാൻ കയറിയതാണ് . ആശുപത്രി വിശേഷം നാട്ടിൽ വിളിച്ചറിയിക്കാൻ . തിരിച്ചിറങ്ങി നോക്കുമ്പോൾ അവളില്ല . അപ്പുറത്തേയ്ക്ക് നടന്നു തുടങ്ങിയിരിക്കും എന്ന് കരുതി ചുറ്റും നടന്നു നോക്കിയിട്ടും കാണാതെ വന്നപ്പോൾ അയാൾക്ക്‌ പേടിയായി .
.
ചുറ്റുമുള്ളവരും വിവരമറിഞ്ഞ് ഓടിക്കൂടി . പക്ഷെ ആരും അവളെ കണ്ടവരില്ല . ഒരുവണ്ടി തിടുക്കത്തിൽ പാഞ്ഞുപോകുന്നത് കണ്ടു എന്ന് ചിലർ പറഞ്ഞു കേട്ടിരുന്നു ഇടയ്ക്ക് . അല്ലാതെ ഒന്നിനും സ്ഥിരീകരണമില്ല . പതിയെ പതിയെ , തെരുവിൽ കാണാതാകുന്നവരുടെ അജ്ഞാത ലോകത്തിലേയ്ക്ക് അവളും യാത്രയായി എന്ന തിരിച്ചറിവിൽ അയാൾക്ക്‌ പിന്നെ അയാളെത്തന്നെയും നഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു അപ്പോൾ .
.
സുരേഷ്കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...