Friday, November 26, 2021

പ്രവാസികളേ , ഇനിയും ... ഇനിയും ....!!!

പ്രവാസികളേ , ഇനിയും ... ഇനിയും ....!!!
.
ജീവിതവഴികളിലെ മരീചികകൾ തേടി മനപ്പൂർവ്വമായോ അല്ലാതെയോ ഒക്കെ എത്തിപ്പെടുന്ന ഇടങ്ങളെ തന്റേതായ ഇടമാക്കി മാറ്റി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന മനുഷ്യരൊക്കെയും എപ്പോഴും മറ്റുള്ളവർക്കുമുന്നിലും ആ മരീചികയുടെ വിസ്മയികതയിൽ തന്നെയാണ്താനും ജീവിപ്പിച്ചുപോരുന്നതും . ഓരോ പുലരിയിലും ഓരോ ചുവടിലും പ്രതീക്ഷകളിൽ മാത്രം ജീവിക്കുന്നവർ . ഓരോ വീഴ്ചയ്ക്കുശേഷവും നല്ലനാളെയേ മാത്രം സ്വപ്നം കാണുന്നവർ . അവരവരുടെ ഇഷ്ടത്തെക്കാൾ പിന്നെയങ്ങോട്ടവരെനയിക്കുന്നതൊക്കെയും സാഹചര്യങ്ങൾ മാത്രമെന്നത് വിധിവൈപരീധ്യവും ...!!!
.
ഇനിയും മായാത്ത നാട്ടുവഴികളും അടുത്തവീട്ടിലെ ഉമ്മറത്തിണ്ണയിലെ കട്ടൻചായയും മഴയത്തിറങ്ങിവരുന്ന തോട്ടിടവഴിയിലെ പരൽമീനുകളും ഒക്കെ തങ്ങളുടെ മൂഡസ്വർഗ്ഗത്തിലെ സ്ഥിരം കാഴ്ചകളാക്കി ഇപ്പോഴും വിഡ്ഢികളാണെന്ന് സ്വയം തിരിച്ചറിയാൻ പോലും കഴിയാത്തത്രയും വിഡ്ഢികളായി ജീവിതം ഹോമിക്കുന്നവരെ വിളിക്കേണ്ട പേരും പ്രവാസികൾ എന്നുതന്നെ . എല്ലാവര്ക്കും എപ്പോഴും വേണ്ടവരും എന്നാൽ ആർക്കും ഒരിക്കലും വേണ്ടാത്തവരുമായ വിചിത്ര ജീവികൾ . എന്തെങ്കിലും ചെയ്തോഎന്നുചോതിച്ചാൽ ഒന്നുംചെയ്തില്ലെന്നും ചെയ്തില്ലേ എന്നുചോദിച്ചാൽ ചെയ്‌തെന്നും തനിക്കുതന്നെ ഉത്തരം കിട്ടാത്ത കടംകഥകളിൽ സ്വയം വിരാചിക്കുന്നവർ ....!
.
ഔദ്യോഗിക ആവശ്യത്തിനായി ജോലിക്കാരെ തിരയുക എന്നത് ഏറെ കഠിനമായൊരു പ്രക്രിയയാണ് എപ്പോഴും . ചെലവുചുരുക്കലിന്റെ ഭാഗമായി പലദൗത്യങ്ങളും സ്വയം ഏറ്റെടുക്കേണ്ടിയും വരുമ്പോൾ പ്രത്യേകിച്ചും . ഒരു ജോലി ഒഴിവുണ്ടെന്ന് അറിയുമ്പോൾ അതന്വേഷിച്ചുവരുന്ന ആളുകളുടെ ജീവിതം നമുക്കുമുന്നിൽ തുറക്കുന്നത് പലപ്പോഴും വേദനയുടെ നെരിപ്പോടുകളായിരിക്കും എന്നത് തിരഞ്ഞെടുപ്പ് പ്രക്രിയകളെ ഏറെ സങ്കീര്ണവുമാക്കും . മാനുഷിക പരിഗണയ്ക്കാണോ കമ്പനി ആവശ്യങ്ങൾക്കാണോ മുൻഗണന കൊടുക്കേണ്ടതെന്നുപോലും നിശ്ചയിക്കപ്പെടാൻ പലപ്പോഴും ഏറെ പ്രയാസപ്പെടുകയും ചെയ്യും ...!
.
കമ്പനി നിശ്ചയിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഉള്ളവരിൽപോലും ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഒരുതരത്തിലും നിർണയിക്കാൻ പോലും പ്രയാസമായ വിധത്തിൽ ദുരിതങ്ങളിൽ കഷ്ട്ടപ്പെടുന്നവരുടെ ഒരു നീണ്ട നിരതന്നെയുണ്ടാകും മുന്നിൽ പലപ്പോഴും . ജീവിതത്തിന്റെ മുക്കാലും ചിലപ്പോൾ മുഴുവനും തന്നെയും കഴിഞ്ഞിട്ടും ഇനിയും എങ്ങുമെത്താത്തവരുടെ ആധിയും ആവലാതിയും പലപ്പോഴും ഉറക്കം കെടുത്തുമ്പോൾ നമ്മുടെ വ്യഥകളും വേദനകളും എത്രനിസ്സാരമെന്ന് നമുക്കുതന്നെ തോന്നിപ്പോകുന്ന അവസരങ്ങൾ . ഓരോ ദിവസവും നൂറുകണക്കിനായി വരുന്ന ഓരോ ഫോൺ വിളികളിലും നമുക്ക് തൊട്ടറിയാവുന്ന അവരുടെ പ്രതീക്ഷകൾ . മുന്നൂറും നാനൂറും ഒക്കെയുള്ള മെസ്സേജുകളിലൊക്കെയും അവരുടെ ആവലാതികളും അപേക്ഷകളും ഹൃദയം തൊടുന്ന വേദനകളും . പറ്റാവുന്ന അത്രയും. ഫോൺ കാളുകൾ എടുക്കുകയും കഴിവിന്റെ പരമാവധി മെസ്സേജുകൾക്കു മറുപടിപറയുകയും ചെയ്യുമ്പോഴും പലപ്പോഴും സ്വയം നിയന്ത്രിക്കാൻ തന്നെ പാടുപെടേണ്ട അവസ്ഥയും ....!
.
പ്രവാസികളാണ് എന്ന ഒറ്റക്കാരണത്താൽ മാത്രം നാട്ടിൽ ഒരു രേഖയിലും ഇല്ലാത്തവർ . ഒരു ആനുകൂല്യങ്ങളും കിട്ടാത്തവർ . ഇത്രകാലവും നാടിന്റെ ഹൃദയം തൊട്ടറിയാൻ കഴിയാതെ എന്തുചെയ്യണമെന്നറിയാതെ ഉഴലുന്നവർ . സാഹചര്യങ്ങൾകൊണ്ട് ജോലിനഷ്ടപ്പെട്ടു നിർബന്ധപൂർവ്വം തിരിച്ചുപോകേണ്ടിവന്നവർ . നാട്ടിൽപോയി കുടുംബത്തോടൊപ്പം ഉള്ളതുകൊണ്ട് ജീവിക്കാമെന്ന് കരുതി പോയിട്ട് ഒരുതരത്തിലും നിൽക്കക്കള്ളിയില്ലാതെ എങ്ങിനെയങ്കിലും ഒന്ന് തിരിച്ചുപോയാൽ മതിയെന്ന് വിലപിക്കുന്നവർ ... ഒരുജീവിതംകൊണ്ട് ഉണ്ടാക്കിയതൊക്കെയും ഒരു നിമിഷം കൊണ്ട് നഷ്ട്ടമായവർ . വിശ്വസിച്ചവരാൽ ക്രൂരമായി ചതിക്കപ്പെട്ടവർ . സ്വന്തം കുടുംബത്തിനുപോലും അന്യമാകുന്നവരും വേണ്ടാതാകുന്നവരും . എല്ലാം പലരും പറഞ്ഞു പഴകിയ പതിവുകാഴ്ചകൾ പോലെയെങ്കിലും ജീവിതം നമുക്കുമുന്നിൽ കാണിച്ചുതരുന്നതൊക്കെയും സത്യത്തിന്റെ നേർക്കാഴ്ചകൾതന്നെ ....!
.
പള്ളികെട്ടാനും അമ്പലം പണിയാനും നേർച്ചനടത്താനുമൊക്കെ ഓടിനടക്കുന്ന ഒരു മതവും ഇവരുടെയാരുടെയും സഹായത്തിനുപോലും വരാനില്ലെന്ന് സത്യസന്ധമായി തിരിച്ചറിയുന്നവർ . വിശക്കുന്ന ഭക്ഷണത്തിൽപോലും മതം കലർത്തുന്ന അഭിനവ മത പണ്ഡിതരുടേറും ദൈവത്തിന്റെ നേർ പ്രതിപുരുഷരുടെയും കാഴ്ചയിൽപോലുമെത്താത്തവർ . വിശപ്പിനേയും ദുരിതങ്ങളെയും മതത്തിന്റെയും പ്രശസ്തിയുടെയും പേരിൽ വിറ്റുകാശാക്കുന്നവരുടെ ഏഴയലത്തുപോലും എത്താത്തവർ ... , ഇനിയും ആർക്കും വേണ്ടിയിട്ടും വേണ്ടാത്തവർ . ആനുകൂല്യങ്ങളുടെ ഒരു പെരുമഴതന്നെ അനുഭവിക്കുന്ന സര്ക്കാര്ജീവനക്കാർക്കും രാഷ്ട്രീയക്കാർക്കുമപ്പുറം ജീവിക്കാൻ ഒരുവഴിയുമില്ലാത്ത യഥാർത്ഥ പട്ടിണിപ്പാവങ്ങളുടെ നേർചിത്രങ്ങൾ . എത്രയൊക്കെ അനുഭവങ്ങളും പാഠങ്ങളും അനുഭവിച്ചറിഞ്ഞാലും സത്യത്തിൽ ഇനിയും ഒന്നും പഠിക്കാത്ത പമ്പര വിഡ്ഢികൾ ....!.
.
അച്ഛൻ പണ്ട് പറയാറുണ്ട് നല്ലതുവരട്ടെ എന്നുകരുതി മറ്റൊരാളുടെ കല്യാണക്കാര്യത്തിലും ജോലിക്കാര്യത്തിലും ഒരിക്കലും ഇടപെടാൻ പോകരുതെന്ന് . അങ്ങിനെപോയാൽ ഒടുവിൽ എല്ലാകുറ്റവും അയാൾക്കാകുമെന്ന് . അത് സത്യമാണെന്ന് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുമുണ്ട് അതിന്റെ ചീത്തപ്പേരുകൾ ധാരാളം അനുഭവിച്ചിട്ടുമുണ്ട് . എങ്കിലും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, November 21, 2021

നിർമ്മാതാവിനെ തേടി ...!!!

നിർമ്മാതാവിനെ തേടി ...!!!
.
സിനിമ ചിന്തയിലും പ്രവൃത്തികളിലും മാത്രമല്ലാതെ ഓരോ ശ്വാസത്തിലും നിറഞ്ഞുനിന്നിരുന്ന കാലം . സിനിമാ സങ്കേതങ്ങളുടെ കാണാക്കാഴ്ചകൾ തേടിയുള്ള യാത്രകൾ ഫിലിം ഫെസ്ടിവലുകളിൽ മാത്രമൊതുങ്ങാതെ ജീവിതങ്ങളും കടന്നുപോയിരുന്ന നേരം . അപ്പോഴാണ് പലകുറി അവർത്തിച്ചെഴുതി തിരുത്തിയും പകർത്തിയും പിന്നെയും പിന്നെയും മാറ്റങ്ങൾവരുത്തി എന്നിട്ടും തൃപ്തിയാകാത്ത തിരക്കഥയും കയ്യിൽ വെച്ച് ലൊക്കേഷനും ആർട്ടിസ്റ്റുകളെയും മനസ്സിൽ സങ്കൽപ്പിച്ച് ക്യാമറ ആംഗിളുകൾ വരെ നിശ്ചയിച്ചുറപ്പിച്ച് ഓരോ ഷോട്ടും മനസ്സിൽ പലകുറി റിഹേഴ്സൽ നടത്തിയൊക്കെയാണ് ഒടുവിൽ ഓരോ സിനിമചെയ്യാനുമുള്ള അടങ്ങാത്ത ആഗ്രഹത്തോടെ നിർമ്മാതാവിനെ തേടി പുറത്തിറങ്ങാറുള്ളത് . സകല ദൈവങ്ങളെയും കണ്ടു പ്രാർത്ഥിച്ച് നല്ല നേരവും നല്ല ദിവസവും ഒക്കെ നോക്കി ഏറെ മോഹത്തോടെ, ഏറെ പ്രതീക്ഷയോടെ ...!
.
സിനിമയുമായി ബന്ധപ്പെട്ടവരെയും അടുത്തറിയാവുന്ന പണക്കാരെന്ന് തോന്നുന്നവരെയും വിദേശത്തൊക്കെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും എന്നുവേണ്ട, ഒരുപരിചയവും ഇല്ലാത്തവരെ പോലും കാത്തുനിന്ന് കാത്തുനിന്ന് കണ്ട് സംസാരിച്ചിട്ടുണ്ട് പലകുറി . ചിലർ പരിഹസിക്കും, ചിലർ പുച്ഛിക്കും , ചിലരാകട്ടെ പ്രത്യക്ഷത്തിൽ പ്രോത്സാഹിപ്പിക്കുമെങ്കിൽ പിന്നിൽ അപമാനിക്കും . ചിലർ നിസ്സഹായത പ്രകടിപ്പിക്കും ചിലർ പറ്റില്ലെന്ന് കർക്കശ്യത്തോടെ പറയുകയും ചെയ്യും. എന്തായാലും അവരുടെയൊക്കെ ഭാഗ്യവുമാകാം അന്നതൊന്നും നടന്നില്ലെന്നത് സത്യവും ...!
..
ഒരു സിനിമ പിടിക്കാനുള്ള കാശിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായാണ് അന്നൊക്കെ നടന്നിരുന്നത് . കൂട്ടിനു കട്ടക്ക് നിൽക്കുന്ന ഒരുപറ്റം സുഹൃത്തുക്കളും കൂടിയാകുമ്പോൾ വേണമെങ്കിൽ ഒരിക്കൽക്കൂടി ലങ്കപോലും ഹനുമാനെക്കാൾ മുന്നേ ചാടിക്കടന്നുപോകാമെന്ന നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈമുതലുണ്ടുതാനും . പറ്റാവുന്ന വഴികളൊക്കെയും ആലോചനയിലുണ്ടാകും എപ്പോഴും . കച്ചവടം, വിദേശ യാത്ര , ജോലി അങ്ങിനെ മോഷണവും പിടിച്ചുപറിയുമൊഴിച്ച് എന്തും എന്തും . ഓരോ ദിവസവും ഓരോ യമണ്ടൻ ആശയങ്ങളുമായി എത്തുന്ന ഓരോരുത്തരും ആവേശപൂർവ്വം ഓരോ പോയിന്റുകളും ചർച്ച ചെയ്തുവരുമ്പോഴേക്കും അവസാനം അത് ചീറ്റിപ്പോകാറാണ് പതിവെങ്കിലും ...!
.
അങ്ങിനെയാണ് ഗോദാവരിതീരത്ത് സ്വർണം അരിച്ചെടുക്കുന്നവരുടെ കയ്യിൽ നിന്നും സ്വർണം വാങ്ങി നാട്ടിലെത്തിച്ചു കൊടുത്താൽ വലിയ പ്രതിഫലം കിട്ടുമെന്ന് കേട്ടത് . കേട്ടപാതികേൾക്കാത്തപാതി പെട്ടിയും കിടക്കയും കെട്ടി തയ്യാറായ സുഹൃത്തുക്കളോടൊപ്പം അങ്ങോട്ടുതന്നെ വെച്ചുപിടിക്കാൻ തീരുമാനമായി ഞാനും . നാലുപേർ ചേർന്ന നാലു ഗ്രൂപ്പുകളായി തവണകളായി കടത്തൽ നടത്താമെന്നും അങ്ങനെയാകുമ്പോൾ തുടർച്ചയായി കുറച്ചുകുറച്ചായി ഒരു വര്ഷം കൊണ്ട് ആവശ്യത്തിന് കാശുണ്ടാക്കാമെന്നും കൂട്ടത്തിലെ ബുദ്ധിരാക്ഷസർ സ്കെച്ചും പ്ലാനും വരച്ചുതരികയും ചെയ്തു ...!
.
ഗോദാവരി പോയിട്ട് ഭാരതപ്പുഴ എവിടെയാണെന്നുപോലും ശരിക്കറിയാത്ത ഞങ്ങളാണ് ഒരുവിധം വണ്ടിക്കൂലിക്കുള്ള കാശൊക്കെ അമ്മമാരേ ഇസ്ക്കിയും അനിയത്തിമാരുടെ കുടുക്ക മാന്തിയും ഒക്കെ ഒപ്പിച്ചെടുത്ത് . ആദ്യത്തെ സംഘത്തിൽ ഞാൻ തന്നെയായിരുന്നു മുന്നിൽ . ഇന്നത്തെപോലെ കണ്ണടച്ച് മനസ്സിൽ ധ്യാനിക്കാൻ ഗൂഗിളമ്മായിയൊന്നും വഴികാണിക്കാനുണ്ടായിരുന്നില്ലാത്ത അക്കാലത്ത് , കിട്ടിയ . ബസ്സിലും ട്രെയിനിലും നടന്നും ഒക്കെയായി ചോയ്ച്ച് ചോയ്ച്ച് പോയി ഒരുവിധം കഷ്ടിച്ചാണ് അവിടെവരെ എത്തിപ്പെട്ടത് ...!
.
ജട്ടിവരെ അഴിച്ചെടുത്തും ജാതകം വരെ അരിച്ചുനോക്കിയും മാത്രം പ്രവേശനമുള്ള ആ ഒരു വിഭാഗങ്ങളുടെ ആവാസകേന്ദ്രങ്ങളാണ് അവിടെയൊക്കെയെന്ന് പൊട്ടക്കിണറ്റിലെ തവളകളായ ഞങ്ങൾക്കുണ്ടോ അന്നറിയുന്നു . . പക്ഷെ ഞങ്ങളെ കണ്ടാൽത്തന്നെ പൊട്ടന്മാരാണെന്ന് മുഖത്തെഴുതിവെച്ചിരുന്നത് അവർക്ക് വായിക്കാൻ എളുപ്പം കഴിഞ്ഞതുകൊണ്ടാകാം യാതൊരു പരിശോധനകളും കൂടാതെയാണ് നാടൻ തോക്കുകൾ കളിപ്പാട്ടങ്ങൾ പോലെ കൊണ്ടുനടക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകളുടെ ഇടയിലേക്ക് ഞങ്ങളെ അവരിൽ ചിലർ കൊണ്ടുപോയത് ....!
.
നന്നേ ഇടുങ്ങിയ വഴികളും ഗുഹകൾ പോലുള്ള വീടുകളും മലമടക്കുകൾക്കിടയിലൂടെ കുതിരകളും കഴുതകളും വലിക്കുന്ന വണ്ടികളും ഇരുട്ടുമാത്രം നിറഞ്ഞുനിൽക്കുന്ന കാടുകളും പൊന്തക്കാടുകൾക്കിടയിൽ പോലും മറഞ്ഞിരിക്കുന്ന തോക്കുധാരികളും എന്തിനെയും സംശയത്തോടെമാത്രം നോക്കുന്ന കുട്ടികൾ പോലുമുള്ള ആ പ്രദേശം ശരിക്കും വല്ലാതെ ഭീതിതവും ആശ്ചര്യം നിറഞ്ഞ ദുരൂഹത നിലനിർത്തുന്നതുമായിരുന്നു . പുറത്തെ ലോകവുമായി അവർക്കടുത്ത ബന്ധമാണുള്ളതെങ്കിലും പുറം ലോകത്തിന് ഒരിക്കലും എത്തിപ്പെടാനാകാത്ത വിധം കൊട്ടിയടച്ച ആ ലോകത്തിൽ ഞങ്ങൾ ശരിക്കും ആലിസ് വണ്ടർലാന്റിൽ പോയപോലെയായിരുന്നു ..ഇടക്കെപ്പോഴോ അവരിൽ ചിലർത്തന്ന ഭക്ഷണത്തിനും വെള്ളത്തിനും പോലും എന്തോ ഭയം രുചിക്കുന്ന അപരിചിതത്വം തന്നെയായിരുന്നു താനും .....!
.
അവിടെയെത്തിയപ്പോഴാണ് കാര്യം എന്ത് ഭാഷയിൽ പറഞ്ഞു ഫലിപ്പിക്കും എന്ന പ്രശ്നം വന്നത് പിന്നെ ലാലേട്ടൻ വളീം ചോദിച്ച് പോയപോലെ ഒരുവിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ചപ്പോൾ മനസ്സിലായിട്ടോ അതോ മനസ്സിലാകാതെയോ ആവൊ ഇപ്പൊ ഇവിടൊന്നുമില്ലെന്ന് ആഗ്യം കാണിച്ച് അവർ ഞങ്ങളെ ദയാപൂർവ്വം മടക്കി അയച്ചു . ,കാര്യം നടക്കാതെ തിരിച്ചുപോരേണ്ടിവന്നതിലുള്ള നിരാശയിലും വിഷമത്തിലും കൂട്ടുകാർ ഇരിക്കുമ്പോൾ കാശുണ്ടാക്കാനാണ് പോയതെങ്കിലും അവിടുത്തെ അപ്പോഴത്തെ അവസ്ഥയൊക്കെ കണ്ടപ്പോൾ എനിക്കാദ്യം മനസ്സിൽ ഒരു ലഡ്ഡുവാന് പൊട്ടിയത് . പുതിയൊരു സിനിമക്കുള്ള പ്രമേയം കിട്ടിയ ആവേശവും അതെങ്ങിനെയെങ്കിലും ഒന്നെഴുതിത്തീർക്കാനുള്ള വ്യഗ്രതയുമായിരുന്നു തിരിച്ചുവരുമ്പോഴെല്ലാം . നടക്കാതെ പോയ ഒരുപാട് ആഗ്രഹങ്ങളുടെ കൂട്ടത്തിലേക്കുള്ള മറ്റൊരധ്യായം കൂടെയായി അതും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, November 16, 2021

അച്ഛന്റെ ആനവണ്ടി ...!!!

അച്ഛന്റെ ആനവണ്ടി ...!!!
.
അച്ഛനും ചെറിയച്ഛന്മാരുമൊക്കെയും വണ്ടിയുമായി ബന്ധപ്പെട്ട പണികളിലായിരുന്നതുകൊണ്ടുതന്നെ വണ്ടി ഞങ്ങളുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു എപ്പോഴും. ഡ്രൈവറായും കണ്ടക്ടറായുമൊക്കെ അച്ഛനും ചെറിയച്ഛന്മാരും ഞങ്ങളുടെ പരിസരപ്രദേശങ്ങളിൽത്തന്നെ പണിയെടുത്തിരുന്നതിനാൽ അതിന്റെ സൗകര്യങ്ങൾ ഞങ്ങളും ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു എപ്പോഴും . ടെമ്പോയും കാറും ജീപ്പുമൊക്കെ വീട്ടിലുണ്ടായിരുന്ന വണ്ടികളെങ്കിലും എനിക്കേറെ ഇഷ്ട്ടം അപ്പോഴും ഞങ്ങളുടെ ജീവനോപാധിയായിരുന്ന അച്ഛന്റെ ആ ആനവണ്ടിത്തന്നെയായിരുന്നു ....!
.
ഞങ്ങളുടെ വീടിനടുത്തുകൂടെ വല്ലപ്പോഴുമേ ആനവണ്ടികൾ ഉണ്ടാകാറുള്ളൂ എങ്കിലും ദൂരയാത്രകളിൽ പണ്ടുമുതലേ എപ്പോഴും ഞാനും തിരഞ്ഞെടുത്തിരുന്നത് ആനവണ്ടികൾ തന്നെ. ഒരു സുരക്ഷിതത്വ ബോധവും യാത്ര ആസ്വദിക്കാനുള്ള അവസരവും നമ്മുടെ സൗകര്യവുംകൂടി കണക്കിലെടുക്കുന്നു എന്നൊരു തോന്നലും തിക്കുംതിരക്കും ബഹളവുമൊന്നുമില്ലാത്തതും ഒക്കെക്കൂടി ആനവണ്ടികൾ പ്രത്യേകിച്ചും ദൂരയാത്രകൾക്ക് തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പലതായിരുന്നു ....!
.
സ്റ്റോപ്പിൽ നിർത്താതിരിക്കലും കാലിയടിച്ചുപോകുമ്പോഴും ആളെകയറ്റാതിരിക്കലും താമസിച്ചോ വേഗത്തിലോ പോയി റൂട്ട് കട്ടാക്കലും ഒക്കെ അടക്കം നിരവധി അനവധി പൊറുക്കാനാവാത്ത അതിക്രമങ്ങൾ ആനവണ്ടിക്കാരുടെ അടുത്തുനിന്നും അക്കാലങ്ങളിലൊക്കെ നിരന്തരം ഉണ്ടാകാറുണ്ടെങ്കിലും ഞങ്ങളുടെ ചോറ് അതിലായതാകണം എന്നും ആനവണ്ടിയോടൊരു കൂറും സ്നേഹവും മനസ്സിലുണ്ടായിരുന്നു എന്നതാണ് സത്യം ...!
.
കുട്ടികളായിരിക്കുമ്പോൾ , മുഷിഞ്ഞു നാറി ഡ്യൂട്ടി കഴിഞ്ഞു വരുന്ന അച്ഛന്റെ കാക്കി പാന്റും ഷിർട്ടുമിട്ട് പോലീസും കള്ളനും കളിക്കലും അച്ഛൻ ഉപേക്ഷിക്കുന്ന പാന്റും ഷർട്ടും കൊണ്ട് ഞങ്ങൾക്ക് ട്രൗസറും പാന്റും തൈക്കലും ഒക്കെയായി ഞങ്ങളും അങ്ങിനെ കാക്കിയുടെയും ആരാധകരുമായിരുന്നു അപ്പോഴൊക്കെ. . വഴിയിൽ കേടായിക്കിടക്കുന്ന വണ്ടികൾ നന്നാക്കാൻ വരുന്ന സീറ്റുകളൊന്നുമില്ലാത്ത വർക് ഷോപ് വണ്ടിയിൽ ഞങ്ങളെയും കൂട്ടി അച്ഛൻ ഡിപ്പോയിൽ പോകാറുള്ളത് ഒരിക്കലും മറക്കാനാകാത്ത അനുഭവവും ...!
.
അച്ഛന് വർഷത്തിലൊരിക്കൽ കിട്ടാറുള്ള യാത്രാ സൗജന്യത്തിൽ ഞങ്ങൾ എല്ലാവരും കൂടി ഒരു യാത്രയുണ്ട് . അച്ഛമ്മയും അമ്മുമ്മയും ഒക്കെയായി ദൂരെയിടങ്ങളിലേക്കുള്ള യാത്രകൾ . മിക്കവാറും ഏതെങ്കിലും ക്ഷേത്രങ്ങളിലേക്കായിരിക്കും എങ്കിലും അതുപക്ഷേ ഞങ്ങളെ ഒരിക്കലും അലോസരപ്പെടുത്താറേയില്ല . എവിടേക്കായാലും എത്രകണ്ടാലും മതിയാകാത്ത വഴിക്കാഴ്ചകളും കണ്ട് നീണ്ട ഒരുയാത്രതരുന്ന അനുഭൂതിയിൽ ഞങ്ങൾ എല്ലാം മറന്നിരിക്കും ....!
.
ഞാൻ കുറച്ചൊന്ന് വലുതായതോടെ ഒന്നാംതിയ്യതി ശമ്പളം വാങ്ങാൻ അച്ഛൻ എന്നെയും കൂട്ടിയാണ് ഓഫീസിൽ പോകാറുള്ളത് . അവിടുന്ന് കയ്യിൽ തന്നുവിടുന്ന പൈസകൊണ്ട് ഒരുമാസത്തേക്കുള്ള വീട്ടുസാധനങ്ങളും വാങ്ങി അച്ഛൻ അറിയുന്നില്ലെന്ന ഭാവത്തിൽ അച്ഛൻതന്നെ അനുവദിക്കുന്ന സൗജന്യമായ ഒരു സിനിമയും കണ്ട് ടൗണിൽനിന്നും സാധനങ്ങളും കയറ്റി ഒരോട്ടോയും വിളിച്ചുള്ള വീട്ടിലേക്കുള്ള വരവും. അടുത്തമാസം വരെ നീളുന്നതെങ്കിലുമുള്ള കാത്തിപ്പിന്റെ ആ ഒരു സുഖം പകരുന്ന മധുരമുള്ള ഓർമ്മതന്നെ ...!
.
കുറ്റകരമായ ഉദ്യോഗസ്ഥ - തൊഴിലാളി കെടുകാര്യസ്ഥതകൊണ്ടുമാത്രം നശിച്ചുപോയതെങ്കിലും വെള്ളാനയെന്ന ഓമനപ്പേര് അന്വർത്ഥമാകും വിധംതന്നെ അപ്പോഴും എപ്പോഴും പെരുമാറുന്നതെങ്കിലും , ഭാവി അനിശ്ചിതത്വത്തിൽ നിൽക്കുന്ന ആനവണ്ടികൾ കാണുമ്പോഴൊക്കെയും ഞങ്ങൾ ഇപ്പോഴും അഭിമാനപൂർവ്വം പറയാറുള്ളത് അച്ഛന്റെ വണ്ടിയെന്നാണ് . അതെ, സ്നേഹപൂർവ്വം എന്നും അച്ഛന്റെ ആനവണ്ടി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...