Wednesday, October 30, 2019

കരച്ചിലുകൾ ....!!!

കരച്ചിലുകൾ ....!!!
.
ചിലർക്ക് കത്തിവേണം
മറ്റുചിലർക്ക്
മൂർച്ചയുള്ള വാളുവേണം
ഇനിയും ചിലർക്ക്
തോക്കുവേണം
ഇതൊന്നും പോരാതെ
വേറെ ചിലർക്ക്
ബോംബുതന്നെയും വേണം ....!
.
പോലീസുപോരാതെ
സൈന്യവും പോരാതെ
കളരിയും കരാട്ടെയും
സ്വയം പഠിക്കുന്നവർ
സ്വന്തം സൈന്യത്തെത്തന്നെ
ഉണ്ടാക്കുന്നവരും ....!
.
പീഡിപ്പിക്കപ്പെടുന്ന
കുട്ടികൾക്കുവേണ്ടി
നീതിനിഷേധിക്കപ്പെടുന്ന
അമ്മമാർക്കും സ്ത്രീകൾക്കും
മറ്റെല്ലാവർക്കും വേണ്ടി
എല്ലാവരും ഒറ്റക്കെട്ടാണ് ....!
.
ആവേശവും ആത്മരോഷവും
പ്രതിഷേധവും പ്രകടനങ്ങളും
ചർച്ചകളും പൊതുയോഗങ്ങളും
ഒക്കെയും പൊടിപൊടിക്കുന്നു ....!
.
വടക്കോട്ടു നോക്കി അലറുന്നവർ
തെക്കോട്ടു നോക്കി ചീറുന്നവർ
പാർട്ടിയും കൊടിയും വർഗ്ഗവും ജാതിയും
പിന്നെ
പണവും പദവിയും തിരയുന്നവർ ...!
.
സമരം ചെയ്യുന്നവർ ,
പാട്ടെഴുതുന്നവർ ,
പണിമുടക്കുന്നവർ
വഴിതടയുന്നവർ
കത്തെഴുതുന്നവർ
അംഗീകാരങ്ങൾ
തിരികെ കൊടുക്കുന്നവർ ....!
.
എല്ലാവര്ക്കും
ഇതൊക്കെയും വേണ്ടത്
പ്രതിഷേധിക്കാനും
പ്രതികരിക്കാനും
വേണ്ടിത്തന്നെയാണ് .
പിന്നെ, കിട്ടാത്ത നീതി
നടപ്പിലാക്കാനുമാണ് ....!
.
എന്നിട്ടും പക്ഷെ
ഈ തിരക്കുകളൊക്കെ കഴിയുമ്പോഴും
തൊട്ടപ്പുറത്തെ വീട്ടിലെ
കുഞ്ഞിന്റെ പിടച്ചിൽ കാണാനും
തൊട്ടിപ്പുറത്തെ വീട്ടിലെ
അമ്മയുടെ കരച്ചിൽ കേൾക്കാനും
ഇപ്പോഴും ഇവിടെ ആരുമില്ലെന്നുമാത്രം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 24, 2019

സ്നേഹത്തിന്റെ സഹജീവിത്വം ...!!!

സ്നേഹത്തിന്റെ സഹജീവിത്വം ...!!!
.
കഴുത്തിൽ നുകം വെച്ച് രണ്ടു കാളകളെ അല്ലെങ്കിൽ രണ്ടു പോത്തുകളെ കൂട്ടിക്കെട്ടി നുകത്തിൽ നിന്നും നീട്ടി എടുക്കുന്ന രണ്ടു കയറുകളിൽ വലിയതായ കമ്പക്കയറിൽ കുട്ടയും ചെറുതായ തുമ്പിക്കയറിൽ തുമ്പിയും കെട്ടി തലക്കുമേലെ വട്ടിലൂടെ കമ്പക്കയറും താഴെ ഉരുളിലൂടെ തുമ്പിക്കയറും കിണറ്റിലേക്കിറക്കി കമ്പക്കയറിൽ കയറിയിരുന്ന് തുമ്പിക്കയർ പിടിച്ച് തേക്കു ചാലിലൂടെ കാളകളെ നീട്ടി നടത്തിയായിരുന്നു അന്നൊക്കെ പറമ്പിലേക്കുള്ള വെള്ളം തേവൽ ...!
.
ഒരിക്കലും വറ്റാത്ത ഒരു അടുക്കളക്കിണറും പിന്നെ പറമ്പിന്റെ അങ്ങേ അറ്റത്തു ഒരു കുട്ടിക്കുളവുമാണ് തറവാട്ടിൽ ഉണ്ടായിരുന്നത് . അറ്റ വേനലിൽ പോലും വറ്റാത്ത അവ രണ്ടിലും നിന്നും വീട്ടിലേക്കും അയൽ വീടുകളിലേക്കും ഉള്ള ആവശ്യം കഴിഞ്ഞ് പിന്നെ പറമ്പിൽ തേവാനും ആവശ്യമായ മുഴുവൻ വെള്ളവും ഒരു മഴക്കുഴിയോ മഴവെള്ള സംഭരണിയോ കിണർ റീചാർജ് ചെയ്യലോ ഒന്നുമില്ലാതെ തന്നെ എപ്പോഴും ഉണ്ടായിരുന്നു എന്നത് ഇന്നും വലിയ അത്ഭുതം തന്നെ ...!
.
കാലത്ത് അഞ്ചു മണിയോടടുത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ തേക്കുകാരനെത്തും തന്റെ മക്കളെപ്പോലെ കരുതി സ്നേഹിക്കുന്ന ആ കാളകളെയും കൊണ്ട് . വന്നപാടെ അച്ഛമ്മ കരുതിവച്ചിരിക്കുന്ന തലേന്നത്തെ ഭക്ഷണബാക്കിയും ഒക്കെ കൂട്ടിയുള്ള വെള്ളം കുടിപ്പിക്കും . എന്നിട്ടാണ് തേക്കു തുടങ്ങുക . അപ്പോഴേക്കും വല്യമ്മയും ചെറിയമ്മയുമൊക്കെ ഉണർന്നെണീറ്റെത്തും . കൂടെ ഓരോരുത്തരായി മറ്റുള്ളവരും പിന്നാലെ കുട്ടികളും . വല്യമ്മയാണ് വെള്ളം തിരിക്കാൻ പോവുക . നോക്കിയാൽ കാണാത്ത പറമ്പിലെ കഴുങ്ങിനും തെങ്ങിനും വാഴക്കും പച്ചക്കറികൾക്കും ഒക്കെ ആവശ്യംപോലെ വെള്ളം എത്തിക്കാൻ ...!
.
വെള്ളം ഒഴുകുന്ന വലിയ ചാലുകൾക്കു ചുറ്റും ചെറു ചെടികളാണ് നിറയെ വെക്കാറ് . ചീര, ചേന , ചേമ്പ് തുടങ്ങി കാവുത്തും കിഴങ്ങും മഞ്ഞളും ഇഞ്ചിയും ഒക്കെയും ഉണ്ടാകും ഇടയ്ക്കിടെ . കൂടാതെ നാട്ടുമരുന്നുകളും ധാരാളമായി . വെള്ളം ഒഴുകുന്ന വലിയ ചാലിലൂടെ , ഒരു കുഞ്ഞു കൈക്കോട്ടുമായി ചാലുപോട്ടാതെ ശ്രദ്ധിച്ചു നടന്ന് ഈ ചെറുവക ചെടികൾക്കൊക്കെ കാലുകൊണ്ട് വെള്ളം തെക്കി തേവലാണ് ഞങ്ങൾ കുട്ടികളുടെ പണി ...!
.
വെള്ളം തേവുന്ന വലിയ ഇരുമ്പുകൊട്ടയിലൂടെ ചിലപ്പോഴൊക്കെ ചെറുമീനുകളും കയറിവരും . അവയെ നോക്കിപ്പിടിച്ച് തിരികെ കുളത്തിലോ കിണറ്റിലോ കൊണ്ടുപോയിടലും ഞങ്ങൾ കുട്ടികളുടെ പണിതന്നെ . അതുമാത്രം പക്ഷെ ഏറെ ശുഷ്കാന്തിയോടെയാണ് ഞങ്ങൾ കൈകാര്യം ചെയ്തിരുന്നത് അപ്പോഴൊക്കെ . തിരിക്കാൻ പോകുന്നതിനു കൂലിയായി അടക്ക പറിക്കുമ്പോൾ ഞങ്ങൾക്കും മിഠായിവാങ്ങാനുള്ള പൈസ അച്ഛമ്മ തരാറുള്ളത് ഈ പണികൾക്കുള്ള പ്രചോദനവുമായിരുന്നു അന്നൊക്കെ ...!
.
വീട്ടുകാരുടെ ഒരുവിധമുള്ള തുണികഴുകലും പാത്രം കഴുകലും മറ്റു തുടക്കലും നനക്കലും ഒക്കെയും നടന്നിരുന്നതും ഈ തേക്കിന്റെ സമയത്തുതന്നെയായിരുന്നു . കുട്ടികളുടെ കുളിയും കളികളും കൂടിയും അക്കൂട്ടത്തിൽ നടക്കും . വെള്ളം ചാലിലൂടെ ഒഴുകി പോകുന്നതിനു മുൻപ് കിണറ്റിൽ നിന്നും വന്നു വീഴുന്ന ഒരു കുഞ്ഞു കൊട്ടത്തളമുണ്ട് . അവിടെയാണ് ഈ കലാപരിപാടികളൊക്കെ നടക്കാറുള്ളത് . കൂട്ടുകുടുംബമായതിനാൽ വീട്ടുകാർക്കിടയിലെ കുഞ്ഞു അലോസരങ്ങൾക്കും കുട്ടികളുടെ ചെറിയ അടിപിടികൾക്കും വേദിയാകാറുള്ളതും ഇവിടം തന്നെ ...!
.
തേക്കിനിടയിൽ തേക്കുകാരന് ചായയും കൊണ്ട് ചെറിയമ്മയോ മറ്റോ വരുമ്പോൾ കിട്ടുന്ന ഇടവേള ഞങ്ങൾ തേക്ക് പ്രാക്റ്റീസ് നടത്താൻ ഉപയോഗിക്കാറുണ്ടെങ്കിലും സ്നേഹമുള്ള ആ പോത്തുകൾ ഞങ്ങളുടെ പരീക്ഷണങ്ങൾക്കും നിന്ന് തരാറുള്ളത് ഏറെ ക്ഷമയോടെത്തന്നെ . തേക്ക് കഴിഞ്ഞ് തേക്കുകാരൻ കാളകളെയും കുളിപ്പിച്ച് വെള്ളം കുടിപ്പിച്ച് തിരികെ കൊടുപോകുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കും എന്നും ....!
.
ചിലദിവസങ്ങളിൽ കാളകൾക്കോ പോത്തുകൾക്കോ ഒന്നിന് വയ്യാതായാൽ അവയിലൊന്നിന് പകരമായി ആ തേക്കുകാരൻ തന്നെ നുകത്തിൽ മറ്റേ കാളക്കൊപ്പം നുകം വലിക്കാൻ നിൽക്കാറുള്ളത് അവയെ തന്റെ മക്കളെ പോലെ സ്നേഹിക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെയെന്ന് ഞങ്ങൾക്കും നന്നായറിയാം . . പശുവും പോത്തുമൊക്കെയും ഒരു രാഷ്ട്രീയ ആയുധമാകുന്നതിനും എത്രയോമുന്നേ സഹജീവികളെ സ്നേഹിക്കുന്നത് എങ്ങിനെയെന്ന് നമ്മളെ പഠിപ്പിക്കുന്ന അത്തരം ആളുകളുടെ കൂടി ഓർമ്മകളുടെ മുന്നിൽ പ്രണാമത്തോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 17, 2019

ഹൃദയത്തിലൂടെ ........!!!

ഹൃദയത്തിലൂടെ ........!!!
.
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് ഒരിക്കലും ചിന്തിക്കാത്ത ഒരു സാഹചര്യത്തിൽ , മുഖത്തിൽ ഗൗരവം നിറച്ച് ചുണ്ടിൽ ഒരു കുസൃതിചിരിമാത്രം ബാക്കിവെച്ച് ഏറെ ധൃതിയിൽ ഓടി കയറിച്ചെന്ന് അവളുടെ ആളുകളുടെ മുന്നിൽ നിന്നും ആ കൈകളിൽ ബലമായി കയറി പിടിച്ച് പുറത്തേക്കിങ്ങ് നടത്തിക്കൊണ്ടുവരണം ....!
.
എന്നിട്ട് ആരെയും കൂസാതെ ഒരൽപം പോലും ഒന്ന് ചിന്തിക്കാൻ പോലും അവസരം നൽകാതെ അമ്പരന്നുനിൽക്കുന്ന അവളെയും കൊണ്ട് ആ കൈകൾ വിടുവിക്കാതെ പിടിച്ച് ധൈര്യത്തിൽ നടക്കണം . തലയുയർത്തി, അവളുടെ ആളുകൾക്ക് മുന്നിലൂടെ ഏറെ അഭിമാനത്തോടെ അതിലേറെ പ്രണയത്തോടെ ...!
.
നടക്കുന്നതിനിടക്ക് അവളെയൊന്ന് തിരിഞ്ഞു നോക്കണം. അതെ ഗൗരവത്തിൽ, അതെ ബലത്തിൽ , ഒട്ടും പരിചിതമല്ലാത്ത ഭാവത്തിൽ അവളുടെ കണ്ണുകളിലേക്കു മാത്രം . പിന്നെ അവളുടെ കൈയ്യിലെ പിടിവിട്ട്
ആ കൈ അവളുടെ അരക്കെട്ടിലൂടെ വയറ്റിലേക്ക് നീട്ടി , നടത്തം നിർത്താതെ മുറുകെ അവളെയൊന്ന് ചേർത്ത് പിടിക്കണം , അവൾ പോലും പ്രതീക്ഷിക്കാതെ ....!
.
പിന്നെ അവളെയും കാറിന്റെ മുൻസീറ്റിൽ കയറ്റി ഒപ്പമിരുത്തി ആ തിരക്കിലേക്ക് എങ്ങോട്ടെന്നില്ലാതെ ഊളിയിടണം . മരങ്ങൾ ഇലപൊഴിക്കുകയും പൂക്കൾ വിടർന്നുനിൽക്കുകയും ചെയ്യുന്ന ഗ്രാമീണ വഴിയോരങ്ങളിലൂടെയോ പുഴയുടെ കാറ്റേറ്റ് മയങ്ങുന്ന തണലോരങ്ങളിലൂടെയോ ഒന്നും വേണമെന്നില്ലാതെയും ...!
.
തിരക്കിന് നടുവിൽ ആൾക്കൂട്ടത്തിനുള്ളിൽ തനിയെ ഉണ്ടാകുന്ന നിശബ്ദതയുടെ കൂട്ടിൽ ഒന്നും മിണ്ടാതെ ഒന്നും ചെയ്യാതെ എങ്ങും ശ്രദ്ധിക്കാതെ മുന്നിലേക്ക് മാത്രം നോക്കി വണ്ടിയോടിച്ചുകൊണ്ട് അവളെയും കൊണ്ടങ്ങ് ഒരു യാത്ര പോകണം , നിറഞ്ഞ പ്രണയത്തോടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Monday, October 14, 2019

കരുതലിന്റെ കണക്കു പുസ്തകം ...!!!

കരുതലിന്റെ കണക്കു പുസ്തകം ...!!!
.
വലിയ മൺകലത്തിൽ ചോറ് , കലച്ചട്ടിയിൽ കറികൾ , മൺചട്ടിയിൽ മീനും ഇറച്ചിയും . വിശേഷ അവസരങ്ങളിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ വിഭവങ്ങൾ തയ്യാറാക്കാൻ വലിയ ഉരുളികൾ .. സാധാരണ ദിവസങ്ങളിൽ ഇതൊക്കെയും കഴിക്കാൻ കവടി പിഞ്ഞാണങ്ങളോ ചെമ്പു പിഞ്ഞാണങ്ങളോ . വിശേഷാവസരങ്ങളിൽ വലിയ വാഴയില . ഉപ്പിലിട്ടതും അച്ചാറും പുളിയിഞ്ചിയും വലിയ ചീനഭരണികളിൽ . പപ്പടം കാച്ചി വെക്കാൻ കാറ്റു കയറാത്ത സ്റ്റീൽ അടുക്കുപാത്രം പുറത്തെ ചവറുകൂട്ടിയിട്ടു കത്തിക്കുന്ന വലിയ അടുപ്പിൽ നെല്ല് പുഴുങ്ങാൻ വലിയ ചെമ്പു പാത്രം ... ഇതൊക്കെയും എന്നും അച്ഛമ്മയുടെ പതിവുകളായിരുന്നു ...!
.
കുളിയും മച്ചിൽ വിളക്കുവെപ്പും പ്രാർത്ഥനയും കഴിഞ്ഞ് ചായയും കുടിച്ച് കാലത്തേ തന്നെ ചോറിനുള്ള അരി അളന്നു കൊടുക്കും മുന്നേ അച്ചമ്മ പുറത്തേക്കൊന്നിറങ്ങിനോക്കും . എന്നിട്ട് അരി അളന്ന് ചെറിയമ്മക്ക് കൊടുക്കുമ്പോൾ പറയും ഇന്ന് വിരുന്നുകാരുണ്ടാകും അതുകൊണ്ടു കുറച്ചു കൂടുതൽ ചോറ് ആയിക്കോട്ടേ എന്ന് . പുറം പണിക്കാർക്കും അകം പണിക്കാർക്കുമുള്ളത് കൂട്ടത്തിൽ കൂടി എന്നും . കൂടാതെ വിശന്നു വരുന്ന ഒന്നോ രണ്ടോ പേർക്കുള്ളത് വേറെ കരുതിവെക്കാനും ...!
.
കാലും മുഖവും കഴുകി കഴിക്കാനിരിക്കുമ്പോൾ നിലത്തു പോകുന്ന വറ്റുകൾ പാത്രത്തിലേക്ക് പെറുക്കിയിട്ടു കഴിക്കണമെന്നാണ് .. അന്നം ദൈവമാണെന്നും, കഴിക്കുമ്പോൾ കളയരുതെന്നും, ആവശ്യത്തിനുള്ളത് മാത്രമേ വാങ്ങാൻ പാടുള്ളു എന്നും , വാങ്ങിയത് മുഴുവൻ കളയാതെ കഴിക്കണമെന്നും, കഴിക്കുമ്പോൾ മിണ്ടരുതെന്നും, തമ്പുരാൻ തന്നെ വന്നു വിളിച്ചാലും ഉണ്ണുമ്പോൾ എഴുന്നേൽക്കരുതെന്നും അച്ഛമ്മയുടെ മാത്രമല്ലാത്ത അലിഖിത നിയമങ്ങളും ..!
.
എഴുതിവെക്കാത്ത കണക്കു പുസ്തകവുമായി അച്ചമ്മ കൂട്ടുന്ന കണക്കുകളിൽ ഒരിക്കലും ആർക്കും ഒന്നും തികയാതെ വന്നിട്ടില്ലാത്തത്‌ വലിയ അത്ഭുതം തന്നെ . ഒരു ഗ്ലാസ് ചായ അല്ലെങ്കിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന വൈകുന്നേരത്തെ പഴംപൊരി പോലുള്ള ചെറു പലഹാര കടികൾ , പ്രത്യേകമായുണ്ടാക്കുന്ന പായസമോ മറ്റെന്തെങ്കിലുമോ , എന്തുതന്നെയായാലും അപ്രതീക്ഷിതമായി കയറിവരുന്നവരടക്കം ആർക്കും കിട്ടാതെ പോകാതെ കൃത്യമായി വിളമ്പാൻ അച്ചമ്മക്കാവുന്നത് ഏതു മാന്ത്രിക കണക്കുകൊണ്ടാണെന്ന് വിചിത്രം തന്നെ ...!
.
പ്രഭാത ഭക്ഷണത്തിന് ദോശയോ ഇഡ്ഡലിയോ പുട്ടോ കൊഴുക്കട്ടയോ ഒക്കെ കൂടാതെ , വേണ്ടവർക്ക് കഴിക്കാൻ പഴംചോറും . കൂട്ടിക്കഴിക്കാൻ തലേന്നത്തെ മീന്കറിയോ കട്ടത്തൈരോ . ചേമ്പും ചേനയും താളും തകരയും ഒക്കെ ഉച്ചക്കത്തെ കറികളാകുമ്പോൾ പിന്നാമ്പുറത്തെ പറമ്പിൽ വിളയുന്ന കായയോ പയറോ കൂർക്കയോ ഒക്കെ ഉപ്പേരിയും മെഴുക്കുപുരട്ടിയുമാകുന്നു . കാലാനുസൃതമായി പറമ്പുകളിൽ സ്വന്തമായി തന്നെ ഉണ്ടാകുന്ന മാങ്ങയും ചക്കയും മുരിങ്ങയും ഇരുമ്പാമ്പുളിയും ഒക്കെയും കറികൾക്ക് പാത്രമാകുന്നത് ഒരിക്കലും മടുക്കാതിരുന്നിരുന്നത് അവയോരോന്നും ഓരോ ദിവസവും ഉണ്ടാക്കുന്ന രീതിയിലെ വൈവിധ്യവുമായിരുന്നു ...!
.
പശുക്കളും ആടുകളും ആവശ്യത്തിന് മാത്രമല്ലാതെയും കൂടെയുണ്ടാകുമ്പോൾ കോഴികളും എന്തിന് , പറമ്പിലെ കുളത്തിൽ നിറയെ വളരുന്ന മീനുകളും വിഭവങ്ങളുമാകാറുണ്ട് പലപ്പോഴുമുള്ള വിശേഷാവസരങ്ങളിൽ . വീട്ടിലെ അവശേഷിപ്പുകൾ മാത്രമല്ലാതെ അച്ഛമ്മയുടെ കരുതലുകളും ഇവക്കു തികയാത്ത ഭക്ഷണമാകാറുള്ളത് അതിശയത്തോടെ തന്നെയാണ് നോക്കി കാണാറുള്ളത് എപ്പോഴും ... !
.
വെക്കുന്നതിനും വിളമ്പുന്നതിനും പോരാതെ കഴിക്കുമ്പോൾ എപ്പോഴും തൃപ്തിയും ഇഷ്ടവും മാത്രം കിട്ടാൻ മാത്രം ആ കൈകളുടെ പുണ്യം മനസ്സിന്റെ നന്മയും കൂടിയാണെന്ന് ഇപ്പോൾ ഓർക്കുന്നു . അറിയാത്ത ഭക്ഷണം ഉണ്ടാക്കുമ്പോൾ പോലും അത് രുചികരമാകുന്നത് അതിൽ അൽപ്പം സ്നേഹം കൂടി ചേർക്കുന്നതുകൊണ്ടാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു എപ്പോൾ വിശക്കുമ്പോഴും ഏതു പാതിരാത്രിയിൽ ഓടിച്ചെന്നാലും എന്തെങ്കിലും തിന്നാൻ കരുതിയിട്ടുണ്ടാകുന്ന ആ അക്ഷയപാത്രം തീരാനഷ്ട്ടങ്ങളുടെ കണക്കുപുസ്തകത്തിൽ എന്നും മായാതെ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 7, 2019

കനലിലെരിഞ്ഞ് .... !!!

കനലിലെരിഞ്ഞ് .... !!!
.
ചോരമണമുള്ള ആ ചെമ്പട്ടിന്റെ തുമ്പുകൊണ്ടുള്ള പരുപരുപ്പ് വല്ലാതെ അലോസരമുണ്ടാക്കിയപ്പോൾ അയാൾ വായിലെ അമ്മിഞ്ഞഞ്ഞെട്ട് പുറത്തുപോകാതെ മെല്ലെ കടിച്ചു പിടിച്ചുവച്ച് ഒരു കൈകൊണ്ട് അത് ആ മാറിലെ കട്ടി കവചത്തിനുള്ളിലേക്കു തിരുകി വെച്ച് വീണ്ടും അമ്മിഞ്ഞ കുടിക്കാൻ തുടങ്ങി . ഇടക്ക് കാലുകൾ ആട്ടിക്കൊണ്ടും , മറ്റുചിലപ്പോൾ മറ്റേ അമ്മിഞ്ഞ മുഴുവനായും തടവിത്തലോടിക്കൊണ്ടും ഇനിയും ചിലപ്പോൾ കൈകൾകൊണ്ട് വായുവിന്റെ വിശാലതയിൽ ഓർമ്മചിത്രങ്ങൾ കോറി വരച്ചുകൊണ്ടും താളത്തിലൊരു മൂളിപ്പാട്ടോടുകൂടിയും ....!
..
അവരുടെ അരികത്തു വെച്ചിരുന്ന വാൾ തുമ്പിൽ നിന്നും അപ്പോഴും ചോരയിറ്റു വീഴുന്നുണ്ടായിരുന്നു . അരമണികൾക്കിടയിൽ തലയോട്ടിക്കഷ്ണങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. തീക്കുണ്ഡത്തിൽനിന്നും അപ്പോൾ പുറത്തുവന്നിരുന്നതുകൊണ്ടാകാം കാൽ ചിലമ്പുകൾ അപ്പോഴും ചുട്ടുപഴുത്തുതന്നെയാണ് ഇരുന്നിരുന്നതും എന്നിട്ടും, അവരുടെ നെഞ്ചകം മാത്രം തളിർത്തു പൂത്ത് കുളിരണിഞ്ഞിരുന്നു , ഇളം മഞ്ഞിന്റെ കുളിരുപോലെ , അത് അയാൾക്കുവേണ്ടി എന്നോണം ....!
.
കൂർത്ത ദംഷ്ട്രകൾ നീണ്ട വരയിട്ട ചുണ്ടുകൾക്കും കത്തുന്ന കണ്ണുകൾക്കും ഉള്ളിൽ അവളിലെ മാതൃത്വം അയാൾ തിരഞ്ഞെടുത്തത് ഒട്ടും പണിപ്പെടാതെതന്നെയാണ് . .ഒരു കയ്യിലെ തിളങ്ങുന്ന മൂർച്ചയേറിയ വാളിനും മറു കയ്യിലെ കൂർത്തുമൂർത്ത ത്രിശൂലത്തിനും നടുവിൽ ഒരു പനിനീര്പൂ വിരിഞ്ഞു നിൽക്കുന്നത് അയാൾ എത്ര പെട്ടെന്നാണ് കണ്ടുപിടിച്ചിരുന്നത് . ആദിയും അന്തവും, നന്മയും തിന്മയും ജയവും തോൽവിയും ഉദയവും അസ്തമയവും ശക്തിയും ദൗർബല്യവും അവൾ തന്നെയാകവേ അയാൾക്കതു എളുപ്പവുമായിരുന്നു . ....!
.
തന്നെ തിരിച്ചറിയാൻ തനിക്കു തിരിച്ചറിയാൻ കളങ്കമേതുമില്ലാതെ പ്രതീക്ഷയും പരിദേവനങ്ങളുമില്ലാതെ ഒരു ഹൃദയമെന്നത് അയാളുടെ സ്വപ്നത്തേക്കാൾ ആവശ്യവുമായിരുന്നു , എല്ലായ്‌പോഴും . കണക്കു പറച്ചിലുകളില്ലാതെ , കുറ്റപ്പെടുത്തലുകളില്ലാതെ നിസ്വാർത്ഥസ്നേഹത്തിന്റെ നിറഞ്ഞ മാതൃത്വം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...