Saturday, September 26, 2020

പ്രവാസഭൂമിക ....!!!

പ്രവാസഭൂമിക ....!!!
.
തോർത്തുമുണ്ടുകൊണ്ട് കണ്ണുകൾ കെട്ടി , കട്ടിലിനു ചുറ്റും വെളിച്ചം കടക്കാതിരിക്കാൻ ഷീറ്റുകൊണ്ടു മറച്ചാണ് പകലോ രാത്രിയോ എന്ന് ഭേദമില്ലാതെ അൽപ്പമെങ്കിലും ഉറക്കം . പത്തും പന്ത്രണ്ടും പേരുള്ള മുറികളിൽ പകൽ പണിയെടുക്കുന്നവരും രാത്രി പണിയെടുക്കുന്നവരും ഒന്നിച്ചു താമസിക്കുമ്പോൾ മറ്റൊരാളുടെ ഉറക്കം കളയാതെ തങ്ങളുടെ കാര്യങ്ങൾ നോക്കുക എന്നതൊക്കെ അസാധ്യമായിരിക്കെ വേണ്ടവർ വേണ്ടവർ അവനവന് സൗകര്യപൂർവ്വം കാര്യങ്ങൾ ചെയ്യുക എന്നത് മാത്രമാണ് സാധ്യമായത് . കാലത്തുപോയി രാത്രിവരുന്നവർ . രാത്രിപോയി അതിരാവിലെ വരുന്നവർ . ഉച്ചക്ക് കിട്ടുന്ന കുഞ്ഞു ഇടവേളയിൽ ഒരു ചെറു മയക്കത്തിന് വന്നുപോകുന്നവർ . തുണികഴുകാനോ ഇസ്തിരിയിടാനോ സാധനങ്ങൾ എടുത്തുവെക്കാനോ ഒക്കെയും വന്നുപോകുന്നവർ . മടിപിടിച്ച് പണിക്കുപോകാതിരിക്കുന്നവർ . ശരീരം വയ്യാതെ പണിക്കുപോകാൻ സാധിക്കാത്തവർ . ഇവരൊക്കെയും ഒന്നിച്ചു താമസിക്കുന്ന ഒരിടത്ത് ശബ്ദമില്ലാതെ പെരുമാറുക എന്നത് എന്തായാലും അസാധ്യം തന്നെ ...!
..
പണികഴിഞ്ഞെത്തി അഴിച്ചിടുന്ന വിയർത്തൊട്ടിയ വസ്ത്രങ്ങളുടെയും പുറത്താണെങ്കിലും അഴിച്ചിടുന്ന ഷൂസിന്റെയും പലപ്പോഴും എന്നും കഴുകാൻ സാധിക്കാതെ മണക്കുന്ന സോക്‌സിന്റെയുമൊക്കെ മിശ്രിതമായ രൂക്ഷഗന്ധങ്ങൾക്കു നടുവിൽ അവനവന്റെ ഇഷ്ട്ടത്തിനനുസരിച്ച് ക്യാമ്പ് ബോസ് കാണാതെ ഉണ്ടാക്കുന്ന കുഞ്ഞുകുഞ്ഞു കറികളുടെയും മറ്റു ലഘു ഭക്ഷണത്തിന്റെയും ഒക്കെ ഗന്ധങ്ങൾ കൂടിയാകുമ്പോൾ അതിനു കൈവരുന്ന മറ്റൊരു നാറ്റം നിറഞ്ഞുനിൽക്കുന്ന ആ വലിയ മുറികളിൽ പകലുമുഴുവൻ അല്ലെങ്കിൽ രാത്രിമുഴുവൻ പൊള്ളുന്ന വെയിലിൽ അല്ലെങ്കിൽ കോച്ചിവലിക്കുന്ന തണുപ്പിൽ തളർന്നു പണിയെടുത്ത് ഒരൽപം ആശ്വാസത്തിനായി ഒളിച്ചു വാങ്ങി കുടിക്കുന്ന കള്ളിന്റെ രൂക്ഷഗന്ധം വേറെയും നിറഞ്ഞുനിൽക്കുന്നുണ്ടാകും എപ്പോഴും . എന്നിട്ടും പോരാതെ അവിടങ്ങളിൽ എപ്പോഴും മൂട്ടയും പാറ്റയും ചിലപ്പോൾ എലികളും കൂടെ കൂട്ടുകൂടാൻ എത്തുകയും പതിവുതന്നെ ...!
..
ആവശ്യത്തിന് ഭക്ഷണമുണ്ടെങ്കിലും അത് ഒരല്പം വായിൽവെക്കാൻ കൊള്ളാവുന്ന വിധത്തിൽ ഉണ്ടാക്കാൻ അറിയാത്ത പാചകക്കാരനും അതിനു മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും സാധിക്കാത്ത അധികൃതരും അടങ്ങിയ വലിയ ക്യാമ്പ് റൂമുകളിൽ കാലത്ത് 4 മണിമുതൽ ക്യൂ നിന്ന് പ്രാഥമിക കർമ്മങ്ങൾ കഴിച്ച് കുളിച്ചുവരുന്നതിനേക്കാൾ നന്നായി വിയർത്ത് കുളിച്ച് വരുന്നതാണ് അതിലേറെ വിഷമം . തണുപ്പുകാലത്ത് ചൂടുവെള്ളമോ ചൂടുകാലത്ത് തണുപ്പുവെള്ളമോ ഒരൽപം കിട്ടുകയെന്നത് ലോട്ടറിയടിക്കുന്നതിനേക്കാൾ ഭാഗ്യവും . ചൂടുകാലത്ത് ഒന്ന് ടോയ്‌ലെറ്റിൽ പോകണമെങ്കിൽ കുപ്പിയിൽ റൂമിൽ നിന്നും വെള്ളം കൊണ്ട് പോയില്ലെങ്കിൽ പൈപ്പിൽ നിന്നും വരുന്ന വെള്ളത്തിന്റെ ചൂടിൽ അന്തരാത്മാവുവരെ പൊള്ളിപ്പോകാതിരിക്കാൻ പെടാപാടുപെടുകതന്നെവേണം ...മഴപെയ്താൽ വെള്ളം അകത്തോ പുറത്തോ എന്നറിയാത്ത അവിടങ്ങളിൽ ചൂടുകാലത്ത് ഏസി പുറത്തേക്കു തിരിച്ചാണോ വെച്ചിരിക്കുന്നതെന്നും തോന്നിപ്പോവുക സ്വാഭാവികം . ...!
..
മോഹിപ്പിക്കുന്ന യാഥാർഥ്യത്തിനുള്ളിലെ ഒരു ശരാശരി പ്രവാസിയുടെ സാധാരണയിൽ സാധാരണമായ ജീവിതം ഇങ്ങനെയൊക്കെയാണെങ്കിലും നാലാം ക്ലാസുകാരനും ഡോക്ടറേറ്റുകാരനും ഒന്നിച്ച് ജോലിചെയ്യുന്ന , ഓണവും പെരുന്നാളും ക്രിസ്തുമസ്സുമൊക്കെ ഒരേമനസ്സോടെ ആഘോഷിക്കുന്ന , അടുത്ത കട്ടിലിൽ കിടക്കുന്നവന് ഒരു പനിവന്നാൽ കൂടെയിരുന്ന് ശുശ്രൂഷിക്കുന്ന , കൂട്ടുകാരന്റെ വീട്ടിലെ വിഷമത്തിൽ സ്വയം പങ്കാളിയാകുന്ന , റൂമിലൊരാളുടെ പെങ്ങളുടെ കല്യാണത്തിനും അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കും വീടുപാർക്കലിനും കുട്ടികളുടെ ഉയർന്ന പരീക്ഷാവിജയങ്ങൾക്കും ഒന്നിച്ചുപിരിവിട്ട് ചിലവുചെയ്യുന്ന, പിറന്ന നാടിന്റെ ഏതൊരാവശ്യത്തിനും ഉള്ളതുംകൊണ്ട് ഓടിയെത്തുന്ന പ്രവാസികളുടെ ഈ മനോഹര തീരങ്ങൾതന്നെയാണ് ഭൂമിയിലെ മറ്റൊരു സ്വർഗ്ഗവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thanking my Gurus ...!!!.

  Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...