Wednesday, May 5, 2021
സ്നേഹപൂർവ്വം അച്ഛന് ....!!!
സ്നേഹപൂർവ്വം അച്ഛന് ....!!!
..
കാലുതൊട്ട് വന്ദിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ കണ്ടിരുന്നില്ല . പക്ഷെ ആ പാദങ്ങളിൽ തൊടുമ്പോൾ അവ വിറയ്ക്കുന്നുണ്ടായിരുന്നു . എന്റെ നെറുകയിൽ തൊടുന്ന കൈവിരലുകളിലേക്ക് പടർന്നുകയറിയിരുന്ന ആ വിറയൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽനിന്നുതന്നെയുള്ള സ്നേഹത്തിന്റെ , കരുണയുടെ , വാത്സല്യത്തിന്റെ ആത്മാംശമായിരുന്നെന്ന് എനിക്ക് തൊട്ടറിയാമായിരുന്നു അപ്പോഴൊക്കെയും ....!
.
അച്ഛനെന്നത് പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ വ്യക്തി മാത്രം തന്നെയായിരുന്നു ആദ്യമൊക്കെ ആ നാട്ടിന്പുറത്തുകാരന് . വലിയ നീണ്ടതാടിയുള്ള അച്ഛനെ പേടിയായിരുന്നെന്നും അതുകൊണ്ടുതന്നെ
നന്നേ ചെറുപ്പത്തിൽ അച്ഛന്റെയും അമ്മയുടെയും കൂടെ കിടക്കാതെ ഞാൻ അച്ഛമ്മയുടെയും വല്യമ്മയുടെയും കൂടെ കിടന്നാണ് ഉറങ്ങാറുള്ളതെന്നും അച്ഛമ്മയും അമ്മൂമ്മയുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് . . രാത്രിയിലൊക്കെ അമ്മിഞ്ഞകുടിക്കാൻ നേരം 'അമ്മ വന്ന് അമ്മിഞ്ഞയും തന്ന് തിരിച്ചുപോകാറായിരുന്നത്രെ പതിവും ...!
.
അനിയന്മാരുണ്ടായശേഷം അച്ഛനും അമ്മയും അമ്മൂമ്മയും അച്ഛമ്മയും ഒക്കെക്കൂടെ പളനിയിൽ പോയി അച്ഛൻ താടിയും മുടിയുമൊക്കെ വെട്ടുംവരെയും ഞാൻ അച്ഛനോടടുത്തിരുന്നില്ലത്രേ . അനിയന്മാരൊക്കെ അച്ഛനോട് കൂടെ കളിക്കുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്യുമ്പോഴും ഞാൻ മാറിനിന്ന് നോക്കി കാണുകമാത്രമായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് . പക്ഷെ വളരും തോറും അച്ഛനുമായുള്ള ആത്മബന്ധവും ഏറെ വളരുകതന്നെയായിരുന്നു ...!
.
എല്ലാ സാധാരണക്കാരായ നാട്ടിന്പുറത്തുകാരെയും പോലെ ബന്ധങ്ങളിൽ പ്രത്യക്ഷ പ്രകടനങ്ങളൊന്നും ഉണ്ടാകാറില്ലെങ്കിലും അച്ഛൻ പുറത്തുപോയി വരുമ്പോൾ എന്ത് കൊണ്ടുവന്നാലും ആദ്യം എന്നെ വിളിച്ചായിരുന്നു തന്നിരുന്നത് . അതുപോലെതന്നെ ഞാൻ വലുതായി തനിയെയൊക്കെ പുറത്തുപോകാൻ തുടങ്ങിയപ്പോൾ മുതൽ ഇങ്ങു പ്രവാസിയാകുംവരെയും അച്ഛൻ പുറത്തുപോയി വന്നാൽ ആദ്യമന്വേഷിക്കുന്നതും എന്നെയായിരുന്നു ...!
.
ആത്മബന്ധത്തിന്റെ ഒരു കാണാക്കണ്ണി , സ്നേഹത്തിന്റെ വാത്സല്യത്തിന്റെ ഒരു മഹാസാഗരം ആ ഹൃദയത്തിലുണ്ടായിരുന്നത് എനിക്കെപ്പോഴും അനുഭവിക്കാവുന്നതുതന്നെയായിരുന്നു എന്നും . വളരെ കുറച്ചു പ്രാവശ്യമേ ഞാൻ അച്ഛന്റെ കാൽതൊട്ടു വന്ദിച്ചതായി ഓർമ്മയുള്ളു. ആദ്യമായി ശബരിമലക്ക് പോകുമ്പോൾ , ആദ്യത്തെ സിനിമചെയ്യുമ്പോൾ പ്രവാസജീവിതത്തിലേക്കുള്ള യാത്രക്കുമുന്നെ , അങ്ങിനെ അപൂർവ്വം സന്ദർഭങ്ങളിൽ മാത്രം. എങ്കിലും പക്ഷെ ആ അനുഗ്രഹം, ആ ആശീർവാദം എന്നും കൂടെയുണ്ടായിരുന്നതായി എപ്പോഴും തൊട്ടറിയുമായിരുന്നു ഹൃദയപൂർവ്വം ...!
.
എല്ലാ അച്ചന്മാരെയും പോലെ എന്നെക്കുറിച്ച് അച്ഛനും വലിയ പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നു എന്ന് . അമ്മയോട് ഇടയ്ക്കിടെ പലതും പറയുന്നത് ഞാനും കേട്ടിട്ടുമുണ്ട്. അതൊക്കെയും സാധിച്ചുകൊടുത്ത് ഒരു മാതൃക പുത്രനാകാനൊന്നും എനിക്കൊരിക്കലും പറ്റിയിട്ടില്ല തന്നെ. പക്ഷെ അച്ഛന്റെ ആഗ്രഹം പോലെ അച്ഛനെ നോക്കണമെന്ന ആഗ്രഹം വല്ലാതെയുണ്ടായിരുന്നെങ്കിലും അതുപക്ഷെ ഒരു പരിധിവരെ മാത്രമേ സാധിച്ചിരുന്നുമുള്ളു ...!
.
ഞാൻ യാത്രയായതിനു തൊട്ടുശേഷമാണ് അച്ഛനെ കാർന്നുതിന്നുന്ന ആ മഹാരോഗം അച്ഛനെയും കൊണ്ടുമാത്രമേ പോവുകയുള്ളു എന്ന് ഡോക്ടർമാർ പറഞ്ഞ് ഞങ്ങൾ ആദ്യമായി അറിഞ്ഞത് . അതുശരിക്കും വല്ലാത്തൊരു ഷോക്കായിരുന്നു അന്ന്. അച്ചനടക്കം ഞങ്ങൾക്കെല്ലാവർക്കും പിന്നെ പ്രാർത്ഥനകളും അച്ഛന്റെ ആഗ്രഹം പോലെ ചികിത്സിക്കാനുള്ള കാര്യങ്ങളും ഒക്കെയായി എപ്പോഴും കൂടെയുണ്ടാകാനും ശ്രദ്ധിച്ചിരുന്നെങ്കിലും ആ അവസ്ഥയിൽ ഒരിക്കൽ പോലും അച്ഛനെ ഒന്ന് നേരിൽ കാണണമെന്ന് തോന്നിയില്ലതന്നെ. അല്ലെങ്കിൽ അതിനുള്ള മനഃശക്തിയുണ്ടായിരുന്നില്ലെന്നതാണ് സത്യവും ...!
.
അച്ഛൻ ഞങ്ങളെ വിട്ടുപോയപ്പോൾ നാട്ടിൽപോയി ആ ദേഹം കാണാനുള്ള ത്രാണിയുണ്ടായിരുന്നില്ല എനിക്കന്ന് . പക്ഷെ എന്നിട്ടും സുഹൃത്തുക്കളുടെ സഹായത്തോടെ ഒരിക്കലിരുന്ന് ചിട്ടയോടെ ദർഭയും എള്ളും അരിയും പൂവും കൂട്ടി കടലിൽപോയി ബലിയിടാൻ സാധിച്ചിരുന്നത് വലിയ പുണ്യം തന്നെയും ആയിരുന്നു അപ്പോൾ .എടുത്തുപറയാൻ ഒരുമേന്മയും ഇല്ലെങ്കിലും ഗുണത്തേക്കാൾ ചിലപ്പോൾ കുറ്റങ്ങളും കുറവുകളും മാത്രമാകും ഉണ്ടാവുകയെങ്കിലും . തികച്ചും സാധാരണക്കാരനായ ആ നാട്ടിൻപുറത്തുകാരൻ അച്ഛന്റെ മകനായി പിറന്നതിൽ എന്നും ഏറെ അഭിമാനത്തോടെതന്നെയാണ് ഇന്നും എന്നതും പുണ്യം തന്നെ .മെയ് 12 ന് ആ നഷ്ടത്തിന് 25 വര്ഷമാകുമ്പോൾ , ഹൃദയപൂർവ്വം , സ്നേഹപൂർവ്വം ,.....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, April 14, 2021
ഗോ കൊറോണ ഗോ ....!!!
ഗോ കൊറോണ ഗോ ....!!!
.
ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സകല ഭക്ഷണസാധനങ്ങളും സോപ്പ് തൊട്ട് ചീപ്പുമടക്കം ടോയ്ലറ്റ് പേപ്പറിൽവരെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളിലും എസി യും ഫ്രിഡ്ജും പെയിന്റും ഫാനും മിക്സിയും എന്തിനേറെ പ്ലൈവുഡുമടക്കമുള്ള മുഴുവൻ വീട്ടുപകരണങ്ങളിലും കോറോണയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുണ്ടെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം . ...!
.
എന്നിട്ടുമെങ്ങിനെയാണ് നാടുമുഴുവൻ കൊറോണ മഹാമാരിയായി പടർന്നുപിടിക്കുന്നത് ....????
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, April 11, 2021
ഒരു വിഷുപ്പുലരി ....!!!
ഒരു വിഷുപ്പുലരി ....!!!
.
ഓരോ വിശേഷദിവസങ്ങളും നമ്മളോർക്കുന്നത് അതിലെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന നല്ലതോ ചീത്തയോ ആയ ഏതെങ്കിലും പ്രധാനപ്പെട്ട ഒരു സംഭവത്തോടെയാകും . വിഷുവെന്നാൽ എനിക്കെപ്പോഴും ഒരു ആംബുലൻസിന്റെ സൈറനാണ് ആദ്യം ഓർമ്മയിൽ ഓടിയെത്തുക . പ്രവാസലോകത്തിലെ ജീവിതത്തിനിടയിൽ ഞങ്ങൾക്ക് മോനുണ്ടായ ശേഷമുള്ള ആദ്യത്തെ വിഷു . അവന്റെ ഇരുപത്തിയെട്ടുപോലും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല അന്ന് . പ്രസവശേഷം മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട് എന്തോ പ്രശ്നമുണ്ടെന്ന സംശയം പ്രകടിപ്പിച്ച ഡോക്ടർമാർ വിശദമായ പരിശോധനകൾക്ക് നിർബന്ധമായും നിർദ്ദേശിച്ചിരുന്നു അന്നുതന്നെ ...!
..
പണ്ടൊക്കെ അടുത്തുള്ള കടകളിൽ പടക്കം വന്നാൽ ഉടനെ അച്ഛനെക്കൊണ്ട് രണ്ടോ മൂന്നോ ദിവസം മുന്നേ തന്നെ വാങ്ങിപ്പിച്ച് പൊട്ടിച്ചിരുന്നിടത്തുനിന്നും തുടങ്ങുന്ന വിഷു ആഘോഷങ്ങൾ ചെറിയച്ഛന്മാർ നാട്ടിലുണ്ടെങ്കിൽ അവരെക്കൊണ്ടും പടക്കങ്ങൾ വാങ്ങിപ്പിച്ച് ഒന്നുകൂടി ഉഷാറാക്കിപ്പിക്കുമായിരുന്നു എന്നും . അച്ഛമ്മയും അമ്മുമ്മയും അച്ഛനുമമ്മയും ചെറിയമ്മമാരും വല്യമ്മമാരും ചെറിയച്ഛന്മാരുമൊക്കെ തരുന്ന വിഷുക്കൈനീട്ടത്തിനായുള്ള കാത്തിരിപ്പും പിന്നെ വിഷുപ്പുലരിയിൽ സർവ്വ ഐശ്വര്യങ്ങളോടെയുമുള്ള കണികാണലും അതിനുശേഷം കുടുംബത്തിലെ എല്ലാവരും കൂടിയുള്ള വിഷു സദ്യയും ഒക്കെയാകുമ്പോൾ ആഘോഷംതന്നെയായിരുന്നു കുട്ടിക്കാലത്ത് എന്നും ..!
.
വലുതായപ്പോൾ ക്ലബ്ബ്കളുടെ വക ആഘോഷങ്ങളും കൂടാതെ ഉത്സവക്കാലനാടക സമിതികളുമൊക്കെയായി അടിപൊളിയായി നടക്കുന്നതിനിടയിൽ ആഘോഷങ്ങളും പലപ്പോഴും പലയിടത്തായിരിക്കും . ചിലപ്പോൾ ആഘോഷസമിതികളിൽ ,, അല്ലെങ്കിൽ പുറത്ത് സുഹൃത്തുക്കളുടെ കൂടെ . അങ്ങിനെയൊക്കെയായിരുന്നു എല്ലാ ആഘോഷകാലങ്ങളും . രാത്രിയിൽ കിട്ടുന്നിടത്തു കിടന്നുറങ്ങി പുലർച്ചക്ക് പൈപ്പിൻചോട്ടിൽനിന്നും കാക്കക്കുളിയൊക്കെ കുളിച്ച് വിശേഷ ദിവസങ്ങൾ ആഘോഷിച്ച സമയങ്ങളും നിരവധിയുണ്ടായിരുന്നു . പക്ഷെ അതൊക്കെയും എല്ലാവരും കൂടെ സ്നേഹപൂർവ്വം സന്തോഷത്തോടെയാണ് കൊണ്ടാടിയിരുന്നതും ...!
.
പ്രവാസലോകത്തിലും അടുത്ത നാട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വിളിച്ചുവരുത്തി താമസസ്ഥലത്ത് വിശാലമായ സദ്യയൊക്കെ ഒരുക്കി ആഘോഷിക്കുന്ന സമയം തന്നെയായിരുന്നു അതും . മോനുണ്ടായി ആദ്യത്തെ വിഷുവായതിനാൽ വിപുലമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു അക്കുറിയും . അപ്പോഴാണ് മോന്റെ ഡോക്ടറിനെ കാണാനുള്ള അപ്പോയ്ന്റ്മെന്റ് കിട്ടുന്നത്. അത് കൃത്യമായും ആ വിഷുദിവസവും . ഓരോ പ്രാവശ്യവും അപ്പോയ്ന്റ്മെന്റ് കിട്ടുക വളരെ ദുഷ്കരമായിരുന്ന അക്കാലത്തൊക്കെ കിട്ടിയ അവസരം നഷ്ട്ടപ്പെടുത്തരുതെന്നാണ് ഹോസ്പിറ്റലിൽ ജോലിചെയ്തിരുന്ന ഞങ്ങളുടെ സുഹൃത്തുക്കളൊക്കെ ഉപദേശിച്ചതും ...!
.
പരിചയവും പക്വതയും കുറവായ ആ പ്രായത്തിൽ അല്ലെങ്കിൽത്തന്നെ മോന്റെ കാര്യത്തിൽ വല്ലാത്ത വേവലാതിയുണ്ടായിരുന്നതിനാൽ ഹോസ്പിറ്റലിൽ പോകാൻ തന്നെ തീരുമാനിച്ചു . അവിടെ വളരെ വേണ്ടപ്പെട്ട കുറച്ചു സുഹൃത്തുക്കൾ എന്ത് സഹായത്തിനും തയ്യാറായി ഉണ്ടായിരുന്നത് വലിയ ധൈര്യവുമായിരുന്നു അപ്പോൾ . അവിടെ ചെന്ന് ഡോക്ടറെ കണ്ടപ്പോൾ ഒരു വിദഗ്ധ പരിശോധന നടത്തി എന്താണ് കാര്യവും കാരണവും എന്ന് കണ്ടെത്തണമെന്നും അതുകൊണ്ടു ഇന്നുതന്നെ പരിശോധനകൾ നടത്തണമെന്നും പറഞ്ഞതുകൊണ്ട് ഒപി വാർഡിൽനിന്നും പരിശോധനാ സ്ഥലത്തേക്ക് ചെല്ലാൻ പറഞ്ഞു .അവിടെ ഡോക്ടർക്കൊപ്പം നഴ്‌സായ ഞങ്ങളുടെ ഒരു ചേച്ചിയെപ്പോലെ സഹായിക്കാനുള്ള സുഹൃത്തും ഉണ്ടായിരുന്നത് വലിയ ആശ്വാസമായിരുന്നു ...!
.
അന്ന് ഡ്രൈവിംഗ് ലൈസൻസൊന്നും കിട്ടിയിട്ടില്ലാതിരുന്നതിനാൽ ടാക്സിയിലായിരുന്നു യാത്രയൊക്കെ . പരിശോധന സ്ഥലത്തേക്ക് പോകാൻ കുറച്ചുദൂരമുണ്ടായിരുന്നതിനാൽ നടന്നുപോകാനും വയ്യായിരുന്നു . ഞങ്ങൾ സംശയിച്ചുനിൽക്കുന്നതുകണ്ടപ്പോൾ ഡോക്ടർ തന്നെ ഉടനെ ഞങ്ങളോട് കാത്തുനിൽക്കാൻ പറഞ്ഞ് ആംബുലൻസാണ് വിളിച്ചത് , ഞങ്ങളെ കൊണ്ടുപോകാൻ . അതുകണ്ടപ്പോൾ ആ ചേച്ചിയും ഒന്ന് വല്ലാതായെങ്കിലും വല്ലാത്തൊരു പരിഭ്രമത്തിൽ ആയിരുന്ന എന്റെ ഭാര്യയെയും ആശ്വസിപ്പിച്ച് മോനെയും കൊണ്ട് ആംബുലൻസിൽ കയറുമ്പോൾ മനസ്സ് വല്ലാത്തൊരു അവസ്ഥയിലായിരുന്നു . ഞങ്ങളുടെ അപ്പോഴത്തെ അവസ്ഥ കണ്ടിട്ടാകാം ഡോക്ടറുടെ അനുവാദത്തോടെ ആ ചേച്ചിയും ഞങ്ങൾക്കൊപ്പം കയറിയിരുന്നു അപ്പോൾ ...!
.
സൈറൺമുഴക്കി പോകുന്ന ആംബുലൻസിൽ അപ്പോഴും എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചിരിക്കുന്ന എന്റെ ഭാര്യയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് ഞാനിരിക്കുമ്പോൾ ഞങ്ങളുടെ കയ്യിൽനിന്നും മോനെ വാങ്ങിപ്പിടിച്ച് ആ ചേച്ചിയും കൂടെയുണ്ടായിരുന്നു . അവിടെയെത്തി എല്ലാ പരിശോധനകളും നടത്തി ഞങ്ങളെ ടാക്സിപിടിച്ച് തിരിച്ചയക്കും വരെ ആ ചേച്ചിയും കൂടെയുണ്ടായിരുന്നെങ്കിലും മനസ്സ് അപ്പോഴും വല്ലാതെ പരിഭ്രമിക്കുകയും വേദനിക്കുകയും തന്നെയായിരുന്നു . ...!
.
തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും ഏകദേശം നാലുമണിയോടടുത്തിരുന്നു. അതുവരെയും ഒരു തുള്ളിവെള്ളം പോലും കുടിക്കാതെ വല്ലാതെ തളർന്നവശരായി ചെന്നുകയറുമ്പോൾ പ്രസവ സമയത്ത് കൂടെയുണ്ടാകാൻ നാട്ടിൽനിന്നും വന്നിരുന്ന അവളുടെ 'അമ്മ ചെറിയൊരു സദ്യയൊക്കെ തയ്യാറാക്കിയിരുന്നു. മോനെ കുളിപ്പിച്ച് പാലുകൊടുത്ത് കിടത്തി ഞങ്ങളും കുളിച്ച് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മോന്റെ ടെസ്റ്റ് റിസൾട്സ് എന്താകുമെന്ന വേവലാതിയിൽ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു . എല്ലാവരുംകൂടി ഉണ്ണാൻ ഇരിക്കുമ്പോൾ മുന്നിലെ ചോറിൽ അറിയാതെ വീഴുന്ന കണ്ണുനീർ ആരും കാണാതിരിക്കാൻ ശരിക്കും പാടുപെട്ടിരുന്നു ഞാൻ അപ്പോൾ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, April 8, 2021
വോട്ടെണ്ണൽ ....!!!
വോട്ടെണ്ണൽ ....!!!
.
മരിച്ചവരും നാടുവിട്ടവരും കാണാതായവരും അടക്കം അയ്യപ്പനും വാവരും ഗീവര്ഗീസ് പുണ്ണ്യാളനും
കൂടാതെ മുപ്പത്തിമുക്കോടി ദേവഗണങ്ങളും വോട്ടുചെയ്യാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന ഈ ഇലെക്ഷനിൽ , തെറ്റുകൂടാതെ ഒരു വോട്ടർപട്ടിക പോലും തയ്യാറാക്കാൻ കഴിയാത്ത നമ്മൾ എങ്ങിനെയാണ് പിന്നെ ഇത്രയും വോട്ടുകൾ എണ്ണിത്തീർക്കുക ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, April 3, 2021
ഒരു ചായയുടെ വില ....!!!
ഒരു ചായയുടെ വില ....!!!
.
അപ്പോയ്ന്റ്മെന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനു കാത്തുനിൽക്കാതെ പെട്ടെന്നുതന്നെ ആദ്യം ചെല്ലുന്ന കുറച്ചു പേർക്ക് വാക്‌സിനേഷൻ ചെയ്തുകൊടുക്കുന്നുണ്ടെന്ന് പറഞ്ഞതനുസരിച്ചാണ് ഞങ്ങളും നന്നേ രാവിലെതന്നെ സൈന്യത്തിന്റെ ആ ഏറ്റവും വലിയ ആശുപത്രിയിൽ അന്ന് ചെന്നത് . കേട്ടറിഞ്ഞതിൽ കുറച്ചുപേരെ വന്നിട്ടുള്ളൂ എന്നതിനാൽ വലിയൊരുത്തിരക്കില്ലായിരുന്നെങ്കിലും കുറച്ചു നേരം വരിയിൽ നിൽക്കേണ്ടി വന്നതൊഴിച്ചാൽ ഏറെ സൗഹാർദ്ദപരവും മാന്യവുമായ അന്തരീക്ഷത്തിൽ വാക്‌സിനേഷൻ കഴിഞ്ഞ് അവർ സ്നേഹപൂർവ്വം തന്ന വെള്ളവും ജ്യൂസും ഒക്കെ കുടിച്ച് പനിയും മേലുവേദനയും വരാതിരിക്കാനുള്ള മരുന്നും കഴിച്ച് ഞങ്ങൾ ഏറെ സന്തോഷത്തോടെ തിരിച്ചു പൊന്നു ....!
.
ആശുപത്രി ഞങ്ങളുടെ താമസ സ്ഥലത്തുനിന്നും കുറച്ചു ദൂരെയായതിനാൽ തിരിച്ചു പോരുന്ന വഴി ആ വഴിയിൽ കാണാനുണ്ടായിരുന്ന ഒന്ന് രണ്ടു പേരെ കാണുകയും ചെയ്തത് ടൗണിലെത്തിയപ്പോൾ നേരം ഉച്ച കഴിഞ്ഞിരുന്നു . ചോറുണ്ണുന്ന സമയം കഴിയുകയും എന്നാൽ രാത്രിത്തെക്കുള്ള ഭക്ഷണമൊന്നും ഹോട്ടലുകളിൽ ആയിട്ടുമില്ല എന്ന സമയമായതിനാൽ ഞങ്ങൾ ഓരോ ചായയും കടിയും കഴിച്ച് പോരാം എന്ന് തീരുമാനിച്ചു ...!
.
സ്പെഷ്യൽ ചായയും നാടൻ കടികളുമൊക്കെ കിട്ടുന്ന ഒരു ഹോട്ടലിലേക്ക് തന്നെ ഞങ്ങൾ നേരെ വച്ചുപിടിച്ചു . കോറോണക്കാലമായതിനാൽ ഇരുന്നു കഴിക്കാൻ മിക്കയിടത്തും അപ്പോഴും സൗകര്യമാകാത്തതിനാൽ ഞങ്ങൾ ഓരോ ചായയും കടികളും വാങ്ങി തിരിച്ച് വണ്ടിയിൽ വന്നിരുന്ന് , വണ്ടി ഒഴിഞ്ഞ ഒരിടത്തേക്ക് മാറ്റിയിട്ട് ചായകുടിക്കാൻ തുടങ്ങി ....!
.
ആസ്വദിച്ചുകൊണ്ടുതന്നെ അവരവരുടെ നാട്ടിൻപുറത്തിന്റെയും നാടൻ വിഭവങ്ങളുടെയും കഥകളും പറഞ്ഞ് ഓരോ കവിൾ കുടിച്ചു കഴിഞ്ഞതും മുന്നിലതാ ചിരിച്ചുകൊണ്ട് പോലീസ് ചേട്ടന്റെ വണ്ടി വന്നു നിൽക്കുന്നു. കടിച്ച വായ ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയിൽ കയ്യിൽ ചായയുമായി പോലീസ് ചേട്ടനെ നോക്കിയപ്പോൾ ചേട്ടൻ ക്യാമറെടുത്തു സ്റ്റൈലിൽ സ്മൈൽ പ്ളീസ് എന്ന് ആംഗ്യം കാണിക്കുന്നു ....!
.
ഗുലുമാൽ , ഗുലുമാൽ എന്ന പാട്ട് പിന്നണിയിൽ അശരീരിയായി നിൽക്കെ , ഗമക്കൊട്ടും കുറവുവേണ്ടെന്നു കരുതി ഗ്ലാമറൊട്ടും കുറയ്‌ക്കേണ്ടെന്നും പറഞ്ഞ് നന്നായിത്തന്നെ പോസ്സ്ചെയ്തു കൊടുത്തു പോലീസ് ചേട്ടന്. പൊതുസ്ഥലത്ത് സാമൂഹികാകലം പാലിക്കാതെ മാസ്കുവെക്കാതെ കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് ശിക്ഷാര്ഹമായതിനാൽ , മൂപ്പർ ഒരു ചിരിയോടെ നല്ലൊരു ഫോട്ടോയുമെടുത്ത് ടാറ്റയും തന്നു പോകുമ്പോൾ ഞങ്ങളുടെ മൊബൈലുകളിൽ ടിക്ക് ടിക്ക് എന്ന് മെസ്സേജുകൾ....!
.
അവരെടുക്കുന്ന ഫോട്ടോയൊന്നും നമുക്ക് തരിക പതിവില്ലെങ്കിലും ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന മട്ടിൽ മൊബൈൽ ചാടിപ്പിടഞ്ഞെടുത്തപ്പോൾ മനോഹരമായ ഭാഷയിൽ 1000 വീതം ഫൈൻ വാന്നതിന്റെ വാർത്തയും. അതായത് ഇന്ത്യൻ റുപ്പീസ് ഏകദേശം 20000 വീതം മൂന്നുപേർക്കും ...അങ്ങിനെ, ആശയോടെ കഥയൊക്കെ പറഞ്ഞ് നാടൻ ഓർമ്മകളും അയവിറക്കി ആസ്വദിച്ച് കുടിച്ച ഒരു ചായയുടെയും കടിയുടെയും വില 60000 ...!
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, April 1, 2021
സ്വപ്നം ...!!!
സ്വപ്നം ...!!!
.
പ്രഭാതം
നിലാവ്പിന്നിട്ട വഴികളിലെ
അവശേഷിച്ച തണുപ്പിന്റെ കുളിര്.....
കാറ്റ് പിന്നെയും ,
ഒരു അപരിചിതത്വത്തിന്റെ മേലാപ്പുമിട്ട് മടിച്ചു മടിച്ച് ....
തന്റെ കുഞ്ഞുങ്ങളുടെ വിശപ്പിന്റെ വിളിയും പേറി ഒരു പ്രാവ് ,
തിക്കി തിരക്കോടെ ....
സൂര്യനിൽ സ്വയം സമർപ്പിക്കാനൊരുങ്ങി,
പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ഒരു മഞ്ഞുതുള്ളി ....
വലിയ ശബ്ദത്തോടെ കിതച്ചുകൊണ്ട്
വിശപ്പിന്റെ ഭാണ്ഡവും പേറാൻ തയ്യാറായി ആ തീവണ്ടി ....
മൺ പരലുകളിൽ ഞെങ്ങി ഞെരങ്ങി ,
വീർപ്പുമുട്ടുന്ന ഇരുമ്പുപാളങ്ങളിൽ ഉരുകിയൊലിക്കാൻ കാത്തു നിൽക്കുന്ന ജീവിതങ്ങൾ .....
.കൈവിട്ടുപോകുന്ന അമ്മയുടെ കൈയ്യെത്തിപ്പിടിക്കാൻ വെമ്പുന്ന ആ കുഞ്ഞു കൈകൾ ,
കരച്ചിലോടെ ......
തിരക്കിലേക്കൂലിയുടുന്ന മുഖങ്ങൾക്കൊപ്പം .....
മുഖമുണ്ടെങ്കിലും കാഴ്ചക്കാർക്കുമുന്നിൽ വ്യകതമാകാത്ത ആ അമ്മയും മകളും ....
കൈവിട്ടുപോയാലും സാരിത്തലപ്പിലെങ്കിലും പിടിവിടാതിരിക്കാൻ വെമ്പലോടെ രണ്ടിലും എത്തിപ്പിടിച്ചുകൊണ്ടെന്നപോലെയും ....
.ഒരു പൂവിൽപ്പനക്കാരി ,
കിതപ്പോടെ തന്റെ പൂക്കൂടയുമായി ......
ചില മുഖങ്ങൾപോലെ ,
വിളറിയ നിറത്തോടെ ചൂടാറിയ ചായയുമായി ചായവിൽപ്പനക്കാരൻ .....
ഒരു വിരോധാഭാസം പോലെ ,
ചൂടില്ലാതെയും ചൂട് ചൂടെന്നാർത്തുവിളിച്ച് പ്രഭാതഭക്ഷണവിൽപ്പനക്കാരനും .....
അവർക്കൊപ്പം ചൂടാറാത്ത വാർത്തയുമായി പത്രക്കാരനും ....
.തിരിഞ്ഞുനോക്കുന്നില്ലെങ്കിലും തനിക്കൊപ്പമുണ്ടാകുമെന്ന വിശ്വാസത്തോടെതന്നെ
വരിയിലേക്കിഴഞ്ഞുകയറി ടിക്കറ്റിനായി എത്തിപ്പെടുന്ന അമ്മയും മകളും .....
വേഷം വിശാലമെങ്കിലും ,
അതിനുള്ളിലെ ജീവിതം അപരിചിതമായി നിലനിർത്തുന്ന അവ്യക്തതയോടെ,
കിട്ടിയ അവസരവുമായി ,
തനിക്കുള്ള ഇടം തേടി കിതപ്പോടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, March 28, 2021
ജനാധിപത്യമെന്നാൽ ... !!!
ജനാധിപത്യമെന്നാൽ ... !!!
.
ഒന്നിച്ചുണ്ണാനും ഒന്നിച്ചുറങ്ങാനും , എവിടെയും എപ്പോഴും സഞ്ചരിക്കാനും സ്വയം ഭരിക്കാനും , എന്തിനേറെ , വായിൽതോന്നിയതൊക്കെ വിളിച്ചുപറയാൻ പോലും സ്വാതന്ത്ര്യമുള്ള ഒരു പ്രബുദ്ധ ജനത , ഇപ്പോഴും പക്ഷെ ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ സ്വന്തം രാഷ്ട്രീയക്കാർ പറയുന്നതെന്തും ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ മാധ്യമങ്ങളിലൂടെ അറിഞ്ഞ് , അതൊക്കെയും കയ്യുംകെട്ടി നോക്കിനിന്ന് തൊണ്ടതൊടാതെ വിഴുങ്ങി ആവേശപൂർവ്വം ഉൾപ്പുളകം കൊള്ളുന്നതിനെയും മഹത്തായ ജനാധിപത്യമെന്ന് പറയാം ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, March 18, 2021
സ്ഥാനാർത്ഥി, ഞാനാകുമ്പോൾ ...!!!
സ്ഥാനാർത്ഥി, ഞാനാകുമ്പോൾ ...!!!
.
കാലത്തുതന്നെ തുടരെ തുടരെ വാതിലിലുള്ള ഉറക്കെയുള്ള മുട്ടുകേട്ടുകൊണ്ടാണ് ഞാൻ ഞെട്ടിയുണർന്നതുതന്നെ . ഉടുമുണ്ടും വാരിച്ചുറ്റി ഓടി പോയി വാതിൽ തുറന്നപ്പോൾ എന്നെയും തള്ളിമാറ്റി മൂപ്പരതാ ഉള്ളിലേക്ക് ഇടിച്ചു കയറുന്നു . കൂടെ ആരോ കൂടിയുണ്ടായിരുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ എന്നെ അനുവദിക്കാതെ എന്റെ കയ്യും പിടിച്ച് അകത്തേക്ക് വലിച്ചു കൊണ്ടുപോയി വല്ലാത്തൊരു വെപ്രാളത്തോടെ സ്വയം കട്ടിലിൽ കയറി ഇരുന്നിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞപ്പോൾ ഞാനും എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്തം വിട്ട് കുന്തം കുഴുങ്ങിയപോലെ കൂടെ അവിടെ നി-രുന്നു ....!
.
മൂപ്പരപ്പോഴും പിറുപിറുത്തുകൊണ്ട് സ്വയം ആലോചിക്കുകയും കണക്കുകൂട്ടുകയും ചെയ്തുകൊണ്ട് ഒരുതരം വെപ്രാളത്തോടെതന്നെയായിരുന്നു ഇരുന്നിരുന്നത് . മൂപ്പരെത്തന്നെ നോക്കിയിരുന്നിരുന്ന ഞാൻ ഒന്ന് ശ്വാസം വിട്ടശേഷമാണ് അദ്ദേഹത്തിന്റെ കൂടെ വന്ന ആളെകൂടി നോക്കാൻ പറ്റിയത് . അദ്ദേഹത്തെ കണ്ടതും ഞാൻ ശരിക്കും ഒന്നമ്പരന്ന് എഴുന്നേറ്റു നിന്നു . സാക്ഷാൽ ശ്രീ കാനനവാസൻ .. പക്ഷെ, എന്നെ അതൊന്നും ശ്രദ്ധിക്കാൻ അനുവദിക്കാതെ അദ്ദേഹത്തോടും തൊട്ടടുത്തുതന്നെ ഇരിക്കാൻ പറഞ്ഞ് , മൂപ്പർ പിന്നെ എന്നോട് വേഗം പുറത്തുപോകാൻ റെഡി ആകാൻ പറഞ്ഞു ....!
.
എങ്ങോട്ടു പോകാനാണ് റെഡി ആകേണ്ടത് എന്നറിയാതെ പകച്ചു നില്കുനന്നതിനിടയിൽ അവരും ആശങ്കയോടെ പരസ്പരം നോക്കുന്നുണ്ടായിരുന്നു അപ്പോൾ. പിന്നെ എന്നെ ആത്മ വിശ്വാസത്തോടെ നോക്കി വീണ്ടും പെട്ടെന്ന് റെഡി ആകാൻ പറഞ്ഞപ്പോൾ ഞാൻ മറിച്ചൊന്നും ചോദിക്കാതെ നേരെ അവരോടൊപ്പം പുറത്തുപോകാൻ കുളിച്ചു റെഡി ആകാൻ പോയി...!
.
വസ്ത്രമൊക്കെ മാറി റെഡി ആകുന്നതിനിടയിൽ കുളിക്കാൻ പോകുന്നതിനുമുന്നെ അടുക്കളയിൽ കയറി ചായക്ക് കുറച്ച് വെള്ളം വെച്ചിരുന്നു . എണീറ്റപ്പടെ ആയതുകൊണ്ട് നല്ല വിശപ്പും ഉണ്ടായിരുന്നു . അപ്പോഴേക്കും തിളച്ചുതുടങ്ങിയ വെള്ളം കൊണ്ട് ഒരു ചായയുണ്ടാക്കി അവർക്കും കൊടുത്ത് ഞാനും കുടിക്കാനിരുന്നപ്പോൾ അതൊന്നും കുടിക്കാൻ നേരമില്ലെന്ന മട്ടിലെങ്കിലും മനമില്ലാ മനസ്സോടെ അവരും എന്റെയൊപ്പം കൂടി ....!
.
ചായകുടിക്കുന്നതിനിടയിൽ, അൽപ്പം സംശയത്തോടെയെങ്കിലും ആകാംക്ഷ അടക്കാനാകാതെ ഞാൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു എങ്ങോട്ടാണ് പോകുന്നതെന്ന് . മൂപ്പരുടെ കൂടെ ഏതു നരകത്തിലേക്കും കണ്ണടച്ച് പോകാൻ തയ്യാറുള്ള ഞാൻ അത് ചോതിച്ചതിൽ ഒട്ടും അതിശയോക്തിയില്ലാതെ മൂപ്പർ പറയാൻ തുടങ്ങി . കേരളത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ളവരുടെ പേരുകൾ പ്രഖ്യാപിച്ചപ്പോൾ അതിൽ അയ്യപ്പസ്വാമിയെയും ഒരു സ്ഥാനാർത്ഥിയാക്കി നിർത്തിയിരിക്കുന്നു ....!
.
കേട്ടത് ശരിതെന്നെയോ എന്ന് കണ്ണുതള്ളി നോക്കിയ എന്നോട് മൂപ്പർ വീണ്ടും പറയാൻ തുടങ്ങിയത് കേട്ടപ്പോൾ ഞാൻ ശരിക്കും തളർന്നു പോയി. അദ്ദേഹത്തെ മൂന്നിടങ്ങളിലായി മൂന്നു രാഷ്ട്രീയ പാർട്ടികളും ഒരേസമയം താന്താങ്ങളുടെ സ്വന്തം സ്ഥാനാർത്ഥിയാക്കിയിരിക്കുന്നു എന്ന് . അതിൽനിന്നും അദ്ദേഹത്തെ രക്ഷിക്കാൻ എന്താണ് വഴി എന്നന്വേഷിക്കാനാണ് എന്റെ സഹായം തേടിയിരിക്കുന്നതെന്നും കൂടി പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടാതെ ചായക്കപ്പും താഴെവെച്ച് തലയിലൊരു മുണ്ടുമിട്ട് അവിടുന്ന് എണീറ്റ് എങ്ങോട്ടെന്നില്ലാതെ രക്ഷപ്പെടാൻ ഒറ്റ ഓട്ടം വെച്ച് കൊടുത്തു ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, December 31, 2020
സൗഭദ്രം ....!!!
സൗഭദ്രം ....!!!
.
വിധിയാം വണ്ണം ആചാരപൂർവ്വം കന്യകയുടെ മൂത്ത സഹോദരൻ ക്ഷണിച്ചിട്ടുതന്നെയാണ് താനിവിടെ എത്തിയിരിക്കുന്നത് . ഉപചാരപൂർവ്വം ചടങ്ങുകളോടെതന്നെയാണ് കന്യകയെ പെണ്ണുചോതിച്ചിരിക്കുന്നതും . കുലമഹിമയും കുടുംബ പാരമ്പര്യവും പ്രത്യേകം വിളിച്ചു ചൊല്ലേണ്ടതില്ലാത്തതിനാൽ അതിനുമാത്രം മുതിരുന്നില്ലെന്ന് നിശ്ചയം . സാഹസികനായ ഒരു വീരയോദ്ധാവെന്നത് കന്യകയ്ക്കും പിന്നെ തന്റെ ഗുരുകൂടിയായ കന്യകയുടെ ജേഷ്ഠനും യഥേഷ്ടം ബോധ്യമുള്ളതും .....!
.
അവരുടെ ജേഷ്ഠനടുത്ത് ആയോധനവിദ്യകൾ പഠിക്കാൻ വരുമ്പോൾ തുടങ്ങിയ താത്പര്യം .പ്രണയമോ അഭിനിവേശമോ ആകാതെ പവിത്രതയോടെ കാത്തുസൂക്ഷിച്ച ബന്ധം . ഇപ്പോൾ പിന്നെ അതും കൂടാതെ ആൾ ബലവും അംഗബലവും കൂടാൻ ബന്ധുബലം കൂടിയേ തീരുവെന്ന മാതുലന്റെ ഉപദേശം കൂടി തുണയായതും പിന്നെയൊന്നും ആലോചിക്കാനും നിന്നില്ല .മര്യാദകൾ പാലിച്ചുകൊണ്ട് പെണ്ണുചോദിച്ചുകൊണ്ട് മുന്നിട്ടിറങ്ങുക തന്നെയായിരുന്നു ഒട്ടും അമാന്തിക്കാതെ . ...!
.
വിവാഹ മംഗളകർമ്മത്തിൽ ആദ്യമായും ഹിതമറിയേണ്ടത് പെണ്കുട്ടിയുടേത് തന്നെയാകയാൽ മറിച്ചൊന്നും ആലോചിക്കാതെ നേരിട്ടുതന്നെ ചോദിച്ചറിഞ്ഞിരുന്നു ആദ്യമേതന്നെ . വിരോധമില്ലെന്നുമാത്രമല്ല ഇഷ്ട്ടവുമാണെന്നറിഞ്ഞപ്പോൾ മനസ്സുകുളിർത്തു . ചടങ്ങുകൾ ആചാരപൂർവ്വം നടത്താമെന്ന വാഗ്ദാനത്തോടെ പിരിയുമ്പോൾ മനസ്സ് ഉത്സവപ്രതീതിയിലായിരുന്നു . ആഗ്രഹം പോലെ , ആശപോലെ , കാത്തിരുന്ന പോലെ . നാളെ ആ ചടങ്ങുകൾ നടക്കാൻ പോകുന്നു . തെളിഞ്ഞ ആകാശത്തേക്ക് നോക്കി മട്ടുപ്പാവിലെ പട്ടുമെത്തയിൽ ആ രാത്രി കിടക്കുമ്പോൾ മനസ്സ് ഏറെ ആഹ്ളാദാരവങ്ങളോടെയുമായിരുന്നു ....!
.
കുതിരക്കുളമ്പടികൾ ഒരു യോദ്ധാവിനെ ഒരിക്കലും ഉറക്കത്തിൽനിന്നുണർത്താൻ പോന്ന ശബ്ദമേയല്ല . ഘോഷങ്ങളും മേളങ്ങളും ആരവങ്ങളും അങ്ങിനെതന്നെ . വാൾമുനയുടെ പൊള്ളുന്ന ശീൽക്കാരത്തെക്കാൾ, ശരത്തിന്റെ ചടുലതാളത്തേക്കാൾ ഒക്കെ വലുതായൊരു ശബ്ദവും അവന്റെ കാതുകളെ പ്രകമ്പനം കൊള്ളിക്കുകയുമില്ല . പക്ഷെ ഞെട്ടിയുണർന്നത് വല്ലാതെ കിതച്ചുകൊണ്ടായിരുന്നു . ഇനിയും വ്യക്തമല്ലാത്ത ഒരു ദുസ്സ്വപനത്തിന്റെ ആവലാതിയോടെ, വേവലാതികളോടെ ....!
.
ഉണർന്നെണീക്കും മുന്നേ കിടപ്പറയിലേക്ക് പതിവിനു വിപരീതമായി ഓടിയെത്തുന്ന മാതുലന്റെ വിവശതയിൽ താനും . അടുത്തുവന്നിരുന്ന് താഴേക്കു നോക്കി പിറുപിറുക്കുന്ന മാതുലന്റെ ചുണ്ടുകളിൽനിന്നും അടർന്നുവീണ അക്ഷരങ്ങൾ പെറുക്കുകൂട്ടിയപ്പോൾ അതിന്റെ രൂപം തന്നെ ഭയപ്പെടുത്തുന്നതുതന്നെയായിരുന്നു . കൗരവ സാമ്രാജ്യത്തിന്റെ യുവരാജാവായ തനിക്കുതന്നെ നേരിവേണ്ടിവരുന്ന വലിയ പരീക്ഷണം ....!
.
എന്തൊരപമാനമാണിത് . എന്തൊരു ചതിയാണിത് . വിളിച്ചുവരുത്തി മനപ്പൂർവ്വം അപമാനിക്കുന്നതിനേക്കാൾ വലിയൊരു നാണക്കേട് വേറെ എന്താണുള്ളത് ..തന്നെ ഇഷ്ടമാണെന്നും തന്റെയൊപ്പം ഉണ്ടാകാമെന്നും വാക്കുതരികയും ഒന്നിച്ചുള്ള ജീവിതത്തിനു സമ്മതിക്കുകയും
ചെയ്ത സുഭദ്ര , ഒരപഹരണത്തിന്റെ കെട്ടുകഥ മേമ്പൊടിയായും ചേർത്തുകൊണ്ട് ഇന്നലെ മാത്രം കണ്ട അർജുനന്റെ കൂടെ രാത്രിയുടെ മറവിൽ ഒളിച്ചോടിയിരിക്കുന്നു . ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, December 24, 2020
പ്രണാമപൂർവ്വം ....!!!
പ്രണാമപൂർവ്വം ....!!!
.
ഓരോ ക്രിസ്തുമസ് കടന്നുവരുമ്പോഴും കൂടെയെത്തുന്ന മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകളുമുണ്ട് മനസ്സിൽ . ധാരാളമുള്ള പതിവ് നാട്ടിന്പുറ കാഴ്ചകൾ കൂടാതെ , പ്രത്യേകമായും ഓർക്കുന്ന ചിലത് . ഓരോ ക്രിസ്തുമസ്സിനും മറക്കാതെ ഗ്രീറ്റിംഗ്‌സ് അയക്കുന്ന ഒരു ബാല്യകാല സുഹൃത്തിനെക്കുറിച്ച് , കേക്കുകൾ ഉണ്ടാക്കി എനിക്ക് വേണ്ടി കൊണ്ടുവന്നു തരുന്ന ഒരു മുത്തശ്ശിയെക്കുറിച്ച് . പുതുവർഷത്തിന് എവിടെയാണെങ്കിലും എന്റെ കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ അയക്കുന്ന മുൻപുണ്ടായിരുന്ന സഹപ്രവർത്തകയെക്കുറിച്ച്, എന്നെങ്കിലുമൊരിക്കൽ ഒന്നിച്ച് ക്രിസ്തുമസ് ട്രീയും പുൽക്കൂടുമൊരുക്കി രാത്രിയിലെ പ്രാർത്ഥനക്ക് ഒന്നിച്ചു പോകണമെന്ന് ഞാൻ എപ്പോഴും ഒരുപാട് ആഗ്രഹിക്കുമായിരുന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ച് ... അങ്ങിനെയങ്ങിനെ ഒത്തിരി ഓർമ്മകൾ .. അതിലേറെ പ്രിയപ്പെട്ടതായി ഇതും ....!
.
മനസ്സിൽ സംഗീതവുമായി പാട്ടുപഠിക്കണമെന്ന അഗ്രത്തോടെ നടന്നുനടന്ന് ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയിൽ എന്ന് ലാലേട്ടൻ പറയും പോലെ , പ്രവാസ ജീവിതം തുടങ്ങിയപ്പോൾ കയ്യിലൊരു ഡിഗ്രി സെർട്ടിഫിക്കറ്റ് മാത്രവുമായി ആദ്യമായി ഞാനും എത്തിപ്പെട്ടത് അതുപോലൊരു സിംഹക്കൂട്ടിൽത്തന്നെയായിരുന്നു . അറബ് വംശജരും ഇംഗ്ലീഷുകാരും കൂടുതലായുള്ള ഒരു വലിയ സർക്കാർ സ്ഥാപനം .അധികാര കേന്ദ്രവുംകൂടിയായ അവിടുത്തെ പൊതു രീതികളറിയില്ല ശരിക്കൊന്നാരോടെങ്കിലും സംസാരിക്കാനറിയില്ല . പണിയൊന്നും അറിയില്ല . സഹായിക്കാൻ ആരുമില്ലതാനും ...!
.
അബദ്ധങ്ങളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു തുടക്കത്തിൽ . കഴുതയെപോലെ പണിയെടുക്കുന്നതുകണ്ടുകണ്ട് പാവം തോന്നിയതുകൊണ്ടാവണം അവിടുന്നും പറഞ്ഞയച്ചില്ല അവരെന്നെ . പിന്നെ പിന്നെ ഒടുവിൽ ചീത്തപറഞ്ഞാലും നല്ലതുപറഞ്ഞാലും എനിക്ക് ഒരുപോലെയാണെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം മേലുദ്യോഗസ്ഥരെല്ലാം എന്നെ സഹിക്കാനും എന്റെ വഴിക്കുവരാനും തുടങ്ങി . അതാവും അവരുടെ മനസ്സമാധാനത്തിനു നല്ലതെന്ന് അവർക്കു ബോധ്യമായിക്കാണണം . ....!
.
അക്കാര്യത്തിൽ എന്നെ ശരിക്കും സഹായിച്ചിരുന്നത് എന്റെ സെക്ഷൻ മാനേജർ ആയ ഒരു ഇംഗ്ലീഷുകാരനായിരുന്നു . കുറച്ചുപ്രായമായതിനാലാകണം ഏറെ പക്വതയോടെ കാര്യങ്ങൾ എനിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുമനസ്സിലാക്കിക്കാൻ കുറച്ചൊന്നുമല്ല അദ്ദേഹം ബുദ്ധിമുട്ടിയത് . പഠിപ്പിച്ച് പഠിപ്പിച്ച് ഒടുവിൽ അദ്ദേഹം മലയാളം പറയാൻ തുടങ്ങുമോ എന്ന അവസ്ഥയിലുമായി കാര്യങ്ങൾ . എങ്കിലും കൂടുതൽ പഠിക്കാനും കാര്യങ്ങൾ പക്വതയോടെയും ഉത്തരവാദിത്വത്തോടെയും ചെയ്യാനും എന്നെ പ്രാപ്തനാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ചില്ലറയല്ല . തുടർപഠനത്തിനും , താത്കാലിക ജോലിക്കാരനായി ജോയിൻ ചെയ്ത എന്നെ സ്ഥിരപ്പെടുത്താനും സഹായിച്ചത് അദ്ദേഹം തന്നെ ...!
.
പുതുവത്സരത്തിനും ക്രിസ്തുമസ് നും വളരെ വലിയ പാർട്ടികൾ നടക്കാറുണ്ട് അവിടെ . പഞ്ചനക്ഷത്ര ഹോട്ടലിലെ ആ പാർട്ടികൾക്ക് ഡ്രസ്സ്കോഡ് അടക്കം പല നിബന്ധനകളും ഉണ്ടാകും . ഞാൻ ചെന്ന് അധികമാകും മുന്നേ അക്കുറിയത്തെ ആഘോഷങ്ങളുമെത്തി . ഞാൻ ആഘോഷങ്ങളുമായി ചെന്നുകയറിയ പോലെയും എനിക്കുതോന്നിയത് യാദൃശ്ചികവും .ബാല്യകൗമാരണങ്ങളുടെ ചാപല്യങ്ങൾ അത്രയൊന്നും വിട്ടൊഴിഞ്ഞിട്ടില്ലാത്ത എന്നോട് അപ്പോഴേക്കും അവിടെയുള്ള എല്ലാവർക്കും ഒരു വാത്സല്യം കലർന്ന ഇഷ്ടവും കൂടി തോന്നിത്തുടങ്ങിയിരുന്നു എന്തായാലും . ...!
.
നാട്ടിലൊരു പക്ഷിയെപ്പോലെ സർവതന്ത്ര സ്വതന്ത്രനായി പാറിപറന്നിരുന്ന എന്നെ ഒരു പ്രവാസിയാക്കിയതും അവിടെ ഞാൻ താമസിച്ചിരുന്നതും അവിടുത്തെ എന്റെ എല്ലാ കാര്യങ്ങളും സ്നേഹപൂർവ്വം നോക്കിയിരുന്നതും എന്റെ ചെറിയച്ഛനായിരുന്നു . എങ്കിലും പാർട്ടിക്ക് പോകേണ്ടത് എങ്ങിനെയെന്നൊന്നും ചെറിയച്ഛനും വലിയ പിടുത്തമില്ലായിരുന്നു . അവിടെ സമയത്തു കൊണ്ടുപോയേക്കാം എന്നേറ്റതല്ലാതെ മറ്റൊന്നും മൂപ്പരും അത്ര ശ്രദ്ധിച്ചില്ല . അങ്ങിനെ അന്നത്തെ ദിവസം പറഞ്ഞ സമയത്തിനും ഏറെ മുന്നേ ഞാൻ അവിടെയെത്തി മറ്റുള്ളവരെ കാത്തുനിൽക്കവേ എന്റെ മാനേജർ തന്നെയാണ് ആദ്യം അവിടെയെത്തിയത് പിന്നെ...!
.
നാട്ടിൻപുറത്ത് നാടകവും സിനിമയും സാമൂഹ്യപ്രവർത്തനങ്ങളും ഒക്കെയായി അടിച്ചുപൊളിച്ചു നടന്നിരുന്ന ദേശീയവാദിയായ എന്റെ കയ്യിൽ അപ്പോൾ ഭൂരിഭാഗവും ഉണ്ടായിരുന്നത് ഖദർ ജുബ്ബയും ജീൻസും ഒക്കെയായിരുന്നു . അതിലൊരു വൃത്തിയുള്ളതുമിട്ടായിരുന്നു ഞാനും ചെന്നിരുന്നത് . ബുദ്ധിജീവി ചമഞ്ഞുള്ള ഒരു നടത്തം കൂടി എനിക്കക്കാലങ്ങളിൽ ഉണ്ടായിരുന്നപ്പോഴത്തെ ആ ഖദർ തോൾസഞ്ചിയും തുകൽച്ചെരുപ്പും പിന്നെയൊരു കാലം കുടയും ഭാഗ്യത്തിന് അങ്ങോട്ട് കൊണ്ടുപോകാതിരുന്നതുകൊണ്ട് അതുമാത്രം അന്ന് ധരിക്കാൻ കഴിഞ്ഞില്ലെന്ന കുറ്റബോധവും ....!
.
മാനേജർ അടുത്തുവന്ന് എന്നെ കണ്ടതും ആകെയൊന്നു നോക്കി ഒന്നും പറയാതെ നേരെ എന്നെയും കൈപിടിച്ച് അദ്ദേഹത്തിന്റെ വണ്ടിയിൽ കയറ്റി കൊണ്ടുപോയത് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിലേക്ക് . അവിടെച്ചെന്ന് എന്റെ പാകത്തിനുള്ള ഒരു സ്യൂട് വാങ്ങിതന്നിട്ട് എന്നോടതിട്ടിട്ടു വരൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും വാ പൊളിച്ചുപോയി . സ്യൂട് ഒക്കെയിട്ട് ഗമയിലെത്തിയ എന്നെ ഒരു ചെറുപുഞ്ചിരിയോടെ പുറത്തുതട്ടി അഭിനന്ദിച്ച് കൂടെ കൊണ്ടുപോയി പാർട്ടിയും കഴിഞ്ഞ് റൂമിൽ ഡ്രോപ്പ് ചെയ്ത് പോകുമ്പോൾ മൂപ്പരുടെ മുഖത്തും അഭിമാനത്തോടെയുള്ള ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു ....!
.
കോൺട്രാക്ട് സമയം കഴിഞ്ഞ് അദ്ദേഹം സ്വദേശത്തേക്ക് തിരിച്ചുപോകുമ്പോൾ എന്നോടും എപ്പോൾ വേണമെങ്കിലും അവിടേക്ക് കുടിയേറാൻ ചെന്നോളാൻ പറഞ്ഞെങ്കിലും കത്തിനിന്നിരുന്ന രാജ്യസ്നേഹം അതുസമ്മതിച്ചില്ല എന്നതിൽ ഇപ്പോൾ ഒരു കുറ്റബോധമുണ്ടോ എന്ന് സംശയമില്ലാതെയുമില്ല എങ്കിലും ആ ബന്ധം തുടരുകതന്നെ ചെയ്തു എന്നേക്കുമായി. എന്റെ എല്ലാ പിറന്നാളുകൾക്കും , എന്റെ വിവാഹത്തിനും വിവാഹ വാർഷികങ്ങൾക്കും കുട്ടികളുണ്ടായപ്പോഴും അവരുടെ പിറന്നാളുകൾക്കും മറ്റു വിശേഷങ്ങൾക്കും ഒക്കെയും അദ്ദേഹത്തിന്റെ ഫോൺ വിളികളോ സന്ദേശങ്ങളോ ഉറപ്പായിരുന്നു .....!
.
പിന്നീടങ്ങോട്ട് അദ്ദേഹം എല്ലാ ക്രിതുമസ്സിനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആ വർഷത്തെ എല്ലാ പ്രധാന വിശേഷങ്ങളുമായി നീണ്ട ഒരു കത്തും എഴുതാറുണ്ടായിരുന്നു ഞങ്ങൾക്കെല്ലാവർക്കും .എന്നും എപ്പോഴും .നമ്മോടുകൂടെയുണ്ടാകും എന്നുറപ്പുണ്ടായിട്ടും ഒടുവിൽ നഷ്ട്ടപ്പെട്ടുപോകുന്ന ജീവിതത്തിലെ പ്രധാനപ്പെട്ട പലതിനുമൊപ്പം അദ്ദേഹവും പിന്നെ അധികം വൈകാതെ കാൻസർ ബാധിതനായി കാലയവനികയ്ക്കുള്ളിൽ മറയും വരെയും , ഒരിക്കലും മറക്കാനാവാത്ത സ്നേഹോർമ്മകളും സമ്മാനിച്ചുകൊണ്ട് . ഗുരുതുല്യനും പിതൃതുല്യനുമായ ആ മഹാനുഭാവന്റെ ഓർമ്മകളിൽ ഈ ക്രിസ്തുമസ്സും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, December 21, 2020
മേടമാസത്തിലെ .....!!!
മേടമാസത്തിലെ .....!!!
.
ഓരോ മേടമാസങ്ങളും ആഘോഷങ്ങളുടേതും ഓർമ്മപ്പെടുത്തലുകളുടേതും കൂടിയുമാണ് . വിഷുവും പൂരവും കൂടാതെ എന്റെ പിറന്നാൾ മാസവുമാണ് മേടമാസം. പൂരങ്ങളും ആഘോഷങ്ങളും കൈനീട്ടം കിട്ടുന്ന പൈസയും പുതിയ വസ്ത്രങ്ങളും വിശാലമായ പിറന്നാൾ സദ്യയും ഒക്കെയായി ജഗപൊകയാണ് എപ്പോഴും. ചെറിയച്ഛന്മാരുടെയോ ചെറിയമ്മമാരുടെയോ ഒക്കെ വീടുകളിലേക്കുള്ള വിരുന്നു സഞ്ചാരങ്ങളും സിനിമ കാണലും പൂരം പ്രദർശനത്തിന് പോകലും വാടകക്ക് സൈക്കിളെടുത്ത് കൂട്ടുകാരുമായി കറങ്ങലും ഒക്കെയുമായി ഒരടിപൊളി അവധിക്കാല ആഘോഷം തന്നെയായിരുന്നു അപ്പോഴെല്ലാം ...!
.
വിഷുക്കൈനീട്ടം മാത്രമല്ലാതെ വല്യമ്മയുടെ കൂടെ കുന്നിൻപറമ്പിൽ നിന്നും കശുവണ്ടി പെറുക്കി വിൽക്കാൻ പോകുമ്പോൾ കിട്ടുന്ന പൈസയും ചെറിയച്ഛന്മാരോ വല്യമ്മയോ ഒക്കെ വരുമ്പോൾ കിട്ടുന്ന പൈസയും ഒക്കെയായി പൂരങ്ങൾക്കും ആഘോഷങ്ങൾക്കും അടിച്ചുപൊളിക്കാൻ ആവശ്യത്തിന് കാശുണ്ടാകും കയ്യിൽ എന്നതുതന്നെയായിരുന്നു അന്നത്തെ വലിയ സന്തോഷങ്ങളിലൊന്ന് . ആരും കാണാതെ കുലുക്കി കുത്തു കളിക്കാനും യന്ത്ര ഊഞ്ഞാലിൽ കയറാനും പഞ്ഞിമുട്ടായിയും ക്യാപ്പുവെച്ചുപൊട്ടിക്കുന്ന തോക്കുവാങ്ങാനും കുതിരപ്പുറത്തു കയറാനും സിനിമ കാണാനും ഒക്കെ. ഇതിനൊക്കെയും കൂടെ കൊണ്ട് പോകുന്ന കൂട്ടുകാരിലൊരാളുടെ ചിലവും നമ്മൾ തന്നെ വഹിക്കണമെങ്കിലും അതിലുമൊരു സുഖമുണ്ടായിരുന്നു അന്നൊക്കെ ...!
.
അതിനേക്കാൾ ഏറെയായി അച്ഛാച്ഛന്റെ ശ്രാദ്ധമായിരുന്നു പ്രത്യേകമായി ഉണ്ടായിരുന്ന മറ്റൊന്ന് . മുടക്കം കൂടാതെ ആചാരപൂർവ്വം കൊല്ലം തോറും നടത്താറുള്ള ഒരാഘോഷം തന്നെയായിരുന്നു ഇതും . മദിരാശിയിൽ നിന്നും വല്യമ്മയടക്കം തറവാട്ടിലെ മിക്കവാറും എല്ലാവരും ഒത്തുകൂടുന്ന ഒരു നല്ല സമയം. ചേച്ചിമാരും ചേട്ടന്മാരും ഒക്കെയായി മഹാ ബഹളമയമാകും അപ്പോഴെല്ലാം തറവാട്ടിൽ . ഇടക്കുണ്ടാകുന്ന തല്ലും വഴക്കും കൂടി എല്ലാറ്റിനും മേമ്പൊടിയായും ഉണ്ടാകുമായിരുന്നു . അവർ കൊണ്ടുവരുന്ന പലഹാരങ്ങളും വസ്ത്രങ്ങളും ഒക്കെയായി കുട്ടികൾക്കും, വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ മുതിർന്നവരും ഒത്തൊരുമയോടെ സന്തോഷപൂർവ്വം....!
.
തലേന്നത്തെ ഒരിക്കലുതൊട്ടുതന്നെ എല്ലാവർക്കുമായി പ്രത്യേകമായുണ്ടാക്കുന്ന പലഹാരങ്ങളോ മറ്റുവിഭവങ്ങളോ ഒക്കെ ഉണ്ടാകും എല്ലാവർക്കുമായും ശ്രാദ്ധത്തിനു തലേന്ന് തന്നെ ദൂരെയുള്ള ഇണങ്ങൻ വരും വീട്ടിൽ . അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിന്നെ സദ്യക്കുള്ള ഒരുക്കങ്ങളാണ് . നാലുതരം വിഭവങ്ങളുമായി പായസവും കൂട്ടിയുള്ള വിശാലമായ സദ്യ . അടപ്രഥമനാണ് പായസം. ഉണക്കല്ലരിയൊക്കെ ഇടിച്ചു പൊടിച്ച് വാഴയിലയിലണിഞ്ഞു വേവിച്ചെടുത്ത് , തേങ്ങ ചിരകി പിഴിഞ്ഞ് ശർക്കരയിട്ട് മധുരത്തോടെയുണ്ടാക്കുന്ന ആ പായസം കുടിക്കാനാണ് എന്റെയൊക്കെ കാത്തിരിപ്പ് പ്രത്യേകിച്ചും ...!
.
അച്ഛനും ചെറിയച്ഛന്മാരും വല്യമ്മമാരും ചെറിയമ്മമാരുമൊക്കെ കാലത്തേ തറവാട്ടു കുളത്തിൽ പോയി കുളിച്ചീറനോടെ വന്നു ബലിയിടാൻ തയ്യാറാകുമ്പോഴേക്കും ഇണങ്ങൻ എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ടാകും . അവർ ബലിയിടുമ്പോൾ അവർക്കൊപ്പം ഞങ്ങൾ കുട്ടികളും കുളിയൊക്കെ കഴിഞ്ഞ് എല്ലാം നോക്കി കണ്ട് കുറച്ചു ദൂരെ മാറിയിരിക്കും. ബലിയിട്ട് കൈകൊട്ടി കാക്കയെ വിളിക്കാൻ ഞങ്ങളാണ് മുന്നിലുണ്ടാവുക . . ഇടയ്ക്കിടെ കിണ്ടിയിൽനിന്നും പൂവുതൊട്ട് നീരുകൊടുത്ത് കൈകൊട്ടി വിളിക്കുമ്പോൾ പറന്നു വരുന്ന ബലിക്കാക്കകൾ ബലിയെടുത്തു കഴിഞ്ഞാലാണ് ഞങ്ങൾക്കും മുതിർന്നവർക്കൊപ്പം സദ്യയുണ്ണാൻ പറ്റുക എന്നതുകൊണ്ടുതന്നെ അവരെക്കാൾ ഞങ്ങൾക്കാവും കാക്കയെ വിളിക്കാൻ ആവേശം ഏറെയും ...!
.
അച്ഛാച്ഛനെ ഞങ്ങൾ കണ്ടിട്ടില്ലെങ്കിലും ബന്ധങ്ങളുടെ കെട്ടുറപ്പുകൾ നിലനിന്നിരുന്ന ആ സമൃദ്ധിയുടെ , സന്തോഷങ്ങളുടെ പൂരക്കാലങ്ങളിലേക്ക് , വേനൽ പുതുമഴയുടെ മണം പേറുന്ന മേടമാസച്ചൂടിലേക്ക് സ്നേഹപൂർവ്വം വീണ്ടും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, December 14, 2020
മഴയോർമ്മകൾ .....!!!
മഴയോർമ്മകൾ .....!!!
.
ഗൃഹാതുരത്വ മുണർത്തുന്ന മധുരമുള്ള ഓർമ്മകൾ തന്നെയാണ് എന്തൊക്കെ പറഞ്ഞാലും മലയാളിക്ക് ഓരോ മഴയും . ഇടവപ്പാതിയും തുലാവർഷവും വേനൽ മഴയുമൊക്കെ ഓരോ പുതുമഴയുടെ സുഗന്ധത്തോടെയും ഇത്രമേൽ ആസ്വദിക്കുന്ന മറ്റൊരു ജനത ഈ ലോകത്തിൽ തന്നെ അപൂർവ്വവുമാകും . അതിനെ അടച്ചാക്ഷേപിക്കുന്നവരും പുഛിച്ചുതള്ളുന്നവരും ഒക്കെയുണ്ടാകുമെങ്കിലും ഞാനും ഒരു സാധാരണ മലയാളിയെപോലെ ഓരോ മഴയെയും അത്രമേൽ ആസ്വദിക്കുന്നവൻ തന്നെയാണുതാനും . ഈ വിശാലമായ മരുഭൂമിയിൽ പെയ്യുന്ന ഒരുമഴയും എന്നെയും കൊണ്ടുപോകുന്നതും കുളിരുന്ന ആ ഭൂതകാല ഓർമ്മകളിലേക്കുതന്നെ ......!
.
മഴക്കാലമാകുന്നതിന് മുൻപേ തന്നെ തെങ്ങുകൾക്കും കവുങ്ങുകൾക്കുമൊക്കെ തടമെടുക്കലും വളമിടലും പാടത്തു വരമ്പ് വെക്കലും മടകെട്ടലും തോട്ടിൽ ചിറകെട്ടലും ഒക്കെ ചെയ്യിക്കാൻ വല്യമ്മയും ചെറിയമ്മയുമൊക്കെ ഓടിനടക്കുന്നതാണ് ആദ്യം ഓർമ്മ വരിക . ചായ്പ്പും വിറകുപുരയുമൊക്കെ ഓല പൊളിച്ചുമേയുന്നതും ചാലുകളും തോടുകളും വൃത്തിയാക്കിക്കുന്നതും തറവാട്ടുമുറ്റത്തെ കിണർ നിറഞ്ഞൊഴുകുന്നതും കുളം നിറഞ്ഞ് കുളത്തിലെ മീനുകൾ ചാലിലൂടെ തോട്ടിലേക്ക് ഒഴുകിപോകുന്നുണ്ടോ എന്ന് നോക്കാൻ തൊപ്പിക്കുടയും ഇട്ട് ഓടിപോകുന്നതും വടുക്കോറത്തെ ഇറയത്തിരുന്ന് മുറ്റത്തെ ചാലിലൂടെ വെള്ളം പോകുന്നത് നോക്കുന്നതും ഓട്ടിൻപുറത്തെ പാത്തിയിലൂടെ വെള്ളം ഒഴുകിയിറങ്ങുന്നത് തട്ടിൻപുറത്തിരുന്ന് നോക്കികാണുന്നതും പിന്നെ അച്ചമ്മ കാണാതെ ഇടക്കൊന്നു മഴവെള്ളത്തിലേക്ക് ഓടിയിറങ്ങി, തിരിച്ചോടിക്കയറുന്നതും ഒക്കെയും .....!
.
മഴ പെയ്യാൻ ഉറപ്പായും സാധ്യതയുണ്ടെങ്കിൽ പോലും കുടയെടുക്കാതെ സ്‌കൂളിലേക്ക് പോയി മഴയത്ത് നനഞ്ഞൊട്ടി പാഠ പുസ്തകങ്ങൾ ഷർട്ടിനടിയിൽ വെച്ച് ഓടിവരുന്നതും ചവിട്ടു കല്ലിലോ ഇറയ്ക്കലോ ചുമരിനോട് ചേർന്ന് നിന്ന് മഴയത്തേക്ക് മൂത്രമൊഴിക്കുന്നതും മഴപെയ്യുമ്പോൾ കുളത്തിൽ നിറഞ്ഞവെള്ളത്തിൽ നീന്തിക്കുളിക്കുന്ന്തും , കടയിൽ പോയി സാധനങ്ങൾ വാങ്ങിവരുമ്പോൾ മഴനനഞ്ഞ് ഉണ്ടയാകുന്ന ശർക്കരയും പഞ്ചസാരയുമൊക്കെ വായിലിട്ടോടുന്നതും , ക്‌ളാസ് വിട്ടു വരുമ്പോൾ കയ്യിലുള്ള കുട കൂടെയുള്ള കുടയില്ലാത്ത പെൺകുട്ടികൾക്ക് കൊടുത്ത് വീരേതിഹാസ നായകനായി മഴനനഞ്ഞു നടക്കുന്ന്തും ഒക്കെയും ഒരിക്കലും മറക്കാനാകാത്ത മഴയോർമ്മകൾ തന്നെ ...!
.
അതിനേക്കാൾ രസകരമാണ് മഴക്കാലത്തെ കാപ്പികുടികൾ . നല്ല മഴയിങ്ങനെ പെയ്ത് തണുപ്പുപിടിക്കുന്ന വൈകുന്നേരങ്ങളിൽ അച്ചമ്മ കാണാതെ , ചെറിയമ്മ വൈകുന്നേരത്തെ കാപ്പിക്ക് അറിവറുക്കും . അരി വറുക്കുന്നത് വീട്ടിൽ വറുതിയുണ്ടാക്കുമെന്നാണ് അച്ഛമ്മയുടെ ശാസ്ത്രം . അതുകൊണ്ട് കണ്ടാൽ സമ്മതിക്കില്ലെങ്കിലും ഞങ്ങൾ ഉണ്ടാക്കികൊടുത്താൽ കഴിക്കുകയും ചെയ്യും എന്നത് സത്യവും . നല്ല ശർക്കര കാപ്പിയുണ്ടാക്കി അതിൽ മലരുപോലെ പൊരിഞ്ഞ അരി വറുത്തതും ഇട്ട് ചൂടോടെ ഒരു കൂടിയുണ്ട് . അതിന്റെയൊരു രുചി പിന്നീട് ഒരിക്കലും മറക്കാനാവാത്തതുതന്നെയും ....!
.
മഴക്കാല വൈകുന്നേരങ്ങളിൽ ഇതുമാത്രമല്ലാതെ പിന്നെയുമുണ്ട് വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ പലതും. കശുവണ്ടി ചുട്ടെടുത്തുണ്ടാക്കുന്ന അണ്ടിപ്പുട്ട് , ചക്കക്കുരു വറുക്കൽ , പുളിങ്കുരു വറുക്കൽ , പയറുവറുക്കൽ , ഗോതമ്പു വറുക്കൽ ഇവയോരോന്നും അറിവറുത്തതും ശർക്കരയും തേങ്ങയും ചേർത്ത് ഇടിച്ചുണ്ടാക്കുന്ന ഉണ്ടകൾ അങ്ങിനെ അങ്ങിനെ . കൂടാതെ നല്ല കനലിൽ ചുട്ടെടുക്കുന്ന കിഴങ്ങും കൊള്ളിയും ചക്കരക്കിഴങ്ങും ഒക്കെ ഇറയത്തെ തിണ്ണയിലെടുത്തുവെച്ച് കൈകൊണ്ട് ഇടിച്ചുടച്ച് ചൂടോടെ തിന്നുന്നതിന്റെ ഒരു മറക്കാനാവാത്ത സ്വാദും ....!
.
തലയിലൊരു തോർത്തും കെട്ടി , ലുങ്കിയും മടക്കിക്കുത്തി നിറഞ്ഞുപെയ്യുന്ന ആ മഴകളിലേക്ക് തിരിച്ചിറങ്ങാൻ ഇപ്പോഴും എപ്പോഴും തീരാത്ത കൊതിയോടെ ........!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, November 5, 2020
പട്ടുടുത്ത് ....!!!
പട്ടുടുത്ത് ....!!!
.
ശ്രീകോവിലിന് ചുറ്റിലും അകത്തെയും പുറത്തെയും കൽവിളക്കുകളിലും വെട്ടുകല്ലുകൾ ഇളകിമാറിയ ചുറ്റുമതിലിലും പിന്നെ കാടും പൊന്തയും പിടിച്ച , തൊട്ടാവാടികൾ നിറഞ്ഞ ചരൽക്കല്ലുകൾ കാലടികളിൽ വികൃതികാട്ടുന്ന വഴികൾതാണ്ടിയെത്തുന്ന ഉപദേവതകൾക്ക് മുന്നിലും തിരി, നന്നായി മുക്കിയും പിന്നെയാ വിളക്കുകൾ ഒന്ന് നനക്കാൻ മാത്രമായും എണ്ണയൊഴിച്ച് കത്തിച്ച് വെക്കുന്ന വിളക്കുകളിൽ നിന്നുള്ള വെളിച്ചെണ്ണയുടെ മോഹിപ്പിക്കുന്ന മണം നിറഞ്ഞുനിൽക്കുന്ന സന്ധ്യയുടെ വശ്യ ശോഭ ,,,,!
.
ഉണക്കല്ലരിയിൽ ശർക്കരയും നെയ്യും ചേർത്ത് വേവുന്ന പായസത്തിന്റെ മണം കൊതിപ്പിക്കുന്ന ഇളം കാറ്റ് വിട്ടുപോകാതെ തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിൽ കെടാതിരിക്കാൻ സ്വയം കരുതലോടെ മുനിഞ്ഞുകത്തുന്ന വിളക്കുകളുടെ മങ്ങിയ ശോഭയിൽ തുളസിയും തെച്ചിയും ചെമ്പരത്തിയും കുങ്കുമവും ചേർത്ത മാലയുമിട്ട് അരമണിയും ചിലമ്പും കിലുക്കി കുങ്കുമവും മഞ്ഞളും ചാർത്തി ചെമ്പട്ടുടുത്തുറയുന്ന വെളിച്ചപ്പാടിന്റെ വെളിച്ചപ്പെടലിന്റെ താളം ഹൃദയത്തിൽ അലയടിക്കുന്ന സന്തോഷത്തിന്റെ സുഖം ...!
.
മണ്ഡപത്തിൽ , ഇനിയും ബാക്കിയില്ലെങ്കിലും കത്തിതീരാതെനിൽക്കുന്ന നിലവിളക്കിന്റെ മുന്നിൽ തപ്പും കൈത്താളവുമായി ഈണമൊട്ടും ചേരാതെ വരികൾ പരസ്പരം ചേരാതെ പാടിത്തീർക്കുന്ന ഭജനയുടെ ഭക്തിക്കുമേലെ തിരുമേനിയിലേക്കും വെളിച്ചപ്പാടിലേക്കും പിന്നെ വാരസ്യാരിലേക്കും മാറിമാറിപായുന്ന കൺകോണുകൾക്കിടയിലൂടെ ഉടഞ്ഞുതിർക്കാൻ തയ്യാറാകുന്ന തേങ്ങാക്കഷ്ണങ്ങൾക്കും, വാഴയിലയിലേക്ക് ചൂടോടെ പകർന്നെടുക്കാൻ വെമ്പുന്ന പായസത്തിന്റെ ചൂടിലേക്കും തുടിക്കുന്ന മനസ്സിന്റെ സ്പന്ദനം ....!
.
ക്ലാവുപിടിച്ച വാൾത്തലയിലൂടെ മഞ്ഞളും കുങ്കുമവും പൂവും കൂട്ടിയ അരിമണികൾ ചേർത്തെടുത്തെറിയുന്നത് മുഖത്തും ഷർട്ടിടാത്ത ദേഹത്തും വന്നുവീഴുമ്പോഴുള്ള ആ ഒരു കുളിർ . ഈറൻമാറാതെ മടക്കിവെച്ച പട്ടിന്റെ നനവുള്ള തലപ്പ് ദേഹത്തിലൂടെ തഴുകി മാറുമ്പോഴുള്ള സ്നേഹാനുഭൂതി . മുന്നിൽ ചേർത്തുനിർത്തി വാൾത്തലപ്പ് നെറുകയിൽ വെച്ച് ചിലമ്പും അരമണിയും ഇടക്കൊന്നു കുടഞ്ഞു തുള്ളിച്ച് സ്നേഹത്തോടെ , അതിലേറെ വാത്സല്യത്തോടെ നിനക്കും നിന്റെ സന്തതിപരമ്പരകൾക്കും ഞാനുണ്ട് കാവലായി എന്ന അരുളപ്പാടു കേൾക്കുമ്പോഴുള്ള ആശ്വാസവും ....!
.
പ്രതീക്ഷയുടെ , ആത്മവിശ്വാസത്തിന്റെ അതിലേറെ സ്നേഹത്തിന്റെയും കരുതലിന്റെയും ആ തട്ടകത്തിലേക്ക് ഇനിയെന്ന് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, October 21, 2020
അന്നദാനം ....!!!
അന്നദാനം ....!!!.
.
അനാഥരായ ആ കുട്ടികളുടെ കണ്ണുകളിലെ സന്തോഷം കണ്ടുകൊണ്ട് ആയാളും ഭാര്യയും മക്കളും വല്ലാതെ അഭിമാനിച്ചു . ആ അനാഥാലയത്തിലെ നടത്തിപ്പുകാരും അന്തേവാസികളും അവരോടൊപ്പം അവിടെപ്പോയ അവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അവരെ അനുമോദനങ്ങൾ കൊണ്ട് മൂടി . വളരെ നല്ലൊരു കാര്യമാണ് അവർ ചെയ്തതെന്നും സമൂഹത്തിനുതന്നെ അത് മാതൃകയാണെന്നുമൊക്കെ അവർ വീരവീര്യം പ്രകീർത്തിച്ചു ....!
.
അഭിമാനത്തോടെ, ഏറെ സന്തോഷത്തോടെ വീണ്ടും വീണ്ടും യാത്രയും പറഞ്ഞ് അവർ അവിടെ നിന്നും ഇറങ്ങി . തങ്ങളുടെ വലിയ കാറിൽ ആഡംബരത്തോടെ നേരെ പോയത് അടുത്തുള്ള ആരാധനാലയത്തിലെ ചുറ്റുമതിലിനുപുറത്ത് വെളിയിലാക്കി വെയിലത്തുസൂക്ഷിക്കുന്ന അനാഥരായ ഭിക്ഷാടകരുടെ അടുത്തേക്കാണ് . അവിടെയെത്തി ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം പണം അവരുടെ കൈകളിൽ നേരിട്ടുനൽകി എല്ലാവരുടെയും അനുഗ്രഹവും വാങ്ങിയാണ് ആ കുടുംബം അവിടെനിന്നും പോന്നത് ...!
.
വഴിനീളെ അവരുടെ അഭിമാനത്തോടെയുള്ള പരസ്പര സംസാരത്തിൽ തങ്ങളുടെ വലിയ മനസ്സോടെയുള്ള പ്രവർത്തികൾ കണ്ട് ഓരോരുത്തരും അവരെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരുന്നതിനെ കുറിച്ചുമാത്രമായിരുന്നു . തങ്ങളുടെ ദാനശീലത്തിലും ദയയിലും അവർക്ക് വലിയ മതിപ്പാണ് ഉണ്ടായിരുന്നത് അപ്പോഴൊക്കെയും . വളരെ അഭിമാനവും ചാരിതാർഥ്യവും തോന്നുന്നുവെന്ന് അവർ സ്വയം പറയുകയും ചെയ്യുന്നുണ്ടായിരുന്നു ഇടക്കിടെയും ...!
.
യാത്രക്കിടയിൽ റോഡിൽ ഒരു നായക്കുട്ടി ഏതോ വാഹമാനമിടിച്ച് പരിക്കുപറ്റി കിടക്കുന്നതുകണ്ട് നിർമ്മല ലോല ഹൃദയരും ദയനുകമ്പരുമായ അവർ വണ്ടി ഒതുക്കി നിർത്തി തങ്ങളുടെ വിലകൂടിയ ടവ്വൽ എടുത്ത് അതിൽ ആ നായക്കുട്ടിയെ പൊതിഞ്ഞ് നല്ലൊരു സ്ഥലത്തുകൊണ്ടുപോയികിടത്തി ഭക്ഷണവും വെള്ളവും കൊടുത്ത് മരുന്നും പുരട്ടി ശുശ്രൂഷിച്ചിട്ടാണ് മനസ്സമാധാനത്തോടെ അവർ തിരിച്ച് വണ്ടിയിൽ കയറി പോയത് . അവരുടെ ആ പ്രവർത്തി കണ്ട് വഴിയിലൂടെ പോകുന്നവരെല്ലാം അവരെ അഭിനന്ദിക്കുന്നതും പ്രകീർത്തിക്കുന്നതും കേട്ട് അവരുടെയും മനസ്സുനിറഞ്ഞിരുന്നു....!
.
കാലത്തു നേരത്തെ വീട്ടിൽ നിന്നിറങ്ങിയ അവർ ഇതെല്ലം കഴിഞ്ഞ് പുറത്തുനിന്നും ഭക്ഷണവും കഴിച്ച് തിരിച്ച് വീട്ടിലെത്തുമ്പോൾ നേരം നന്നേ പാതിരാത്രിയായിട്ടുണ്ടായിരുന്നു . തളർന്നവശരായി വന്ന അവർ താന്താങ്ങളുടെ മുറികളിലേക്ക് കിടക്കാൻ പോകുമ്പോൾ അടുക്കളവശത്തെ പുറത്തുനിന്നും അടച്ചുപൂട്ടിയ ചായ്പ്പിൽ നിന്നും വിശന്നു വലഞ്ഞ് തളർന്നവശമായ ശബ്ദത്തിൽ അവരുടെ വൃദ്ധരായ അച്ഛന്റെയും അമ്മയുടെയും മക്കളെ കുറച്ചുവെള്ളമെങ്കിലും കൊണ്ടുത്തരുമോ എന്ന വിളി വളരെ നേർത്ത ശബ്ദത്തിൽ അപ്പോഴും അവർ കേൾക്കാതെ ആ വീടുമുഴുവൻ വിങ്ങുന്നുണ്ടായിരുന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Sunday, October 18, 2020
പ്രസിദ്ധീകൃതം ...!!!
.
.
പ്രസിദ്ധീകൃതം ...!!!
.
ചെറുപ്പത്തിൽ നാട്ടിൽ തുടങ്ങിയ ഒരു കുഞ്ഞു കയ്യെഴുത്തു മാസികയിൽ നിന്നാണ് പുസ്തകങ്ങളുടെ തുടക്കം. ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണെങ്കിലും എന്തെങ്കിലും തുടങ്ങുക എന്നത് താരതമ്യേന എളുപ്പമായിരുന്നു എങ്കിലും അതിന്റെ തുടർച്ച എന്നത് പലപ്പോഴും പല കാരണങ്ങൾകൊണ്ടും ദുഷ്കരമായിരുന്നു. എങ്കിലും ഈ മാസികയുടെ കാര്യത്തിൽ അങ്ങിനെ ഉണ്ടാകരുതെന്ന് നിർബന്ധം ഉണ്ടായിരുന്നത് കൊണ്ടാകാം ഇക്കാലമത്രയായിട്ടും അതിപ്പോഴും തുടരാൻ സാധിക്കുന്നതും ...!
.
മാസിക പുതിയ എഴുത്തുകാർക്ക് വേണ്ടിമാത്രമുള്ളതാകയാൽ അങ്ങിനെ കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യുക എന്നത് ഏറെ ദുഷ്കരമായിരുന്നു . അതിനിടയിലാണ് ജീവിതവഴികൾ തേടി പ്രവാസലോകത്തിലേക്കുള്ള പറിച്ചുനടലും . അതിനിടയിൽ ഈ സംരംഭം മുടങ്ങിപ്പോകുമെന്ന ഭയത്തിലിരിക്കുമ്പോഴാണ് ദൈവദൂതനെ പോലെ ഓഫീസിലെ ഒരു സീനിയർ സ്റ്റാഫ് രക്ഷക്കെത്തിയത് ...!
.
സാധാരണയിൽ സാധാരമായ ബേസിക് വിദ്യാഭ്യാസം മാത്രമായി ഒരു ഡിഗ്രിയും കൊണ്ട് പ്രവാസലോകത്തെത്തിയ എനിക്ക് ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും ശരിക്കും കൈകാര്യം ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയല്ലായിരുന്നു . അതിനിടയിലാണ് കമ്പ്യൂട്ടർ . അങ്ങിനെയൊരു സാധനം ആദ്യമായി കാണുന്നത് തന്നെ അവിടെ വെച്ചായിരുന്നു . പിന്നീടത് ഉപയോഗിക്കാനും അതിൽ അത്യാവശ്യമൊക്കെ കാര്യങ്ങൾ ചെയ്യാനും സാധിച്ചത് അവിടുത്തെ പല സഹപ്രവർത്തകരുടെയും നിർലോഭമായ സഹായം കൊണ്ടുതന്നെയായിരുന്നു ...!
.
അതിലൊരാളാണ് ആദ്യമായി മലയാളം ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുകയും അതെങ്ങിനെ ഉപയോഗിക്കണമെന്ന് പഠിപ്പിച്ചുതരികയും ചെയ്തത് . ആ ആത്മവിശ്വാസത്തിലാണ് എഴുത്ത് മെല്ലെ കമ്പ്യൂട്ടറിലേക്ക് മാറ്റിയതും പിന്നീടത് ഓൺലൈനിലേക്ക് പരിവർത്തനം ചെയ്തതും, ഓൺലൈനിൽ എഴുതാൻ തുടങ്ങിയപ്പോഴും പലരുടെയും സഹായങ്ങൾ ധാരാളമായി ഉണ്ടായിരുന്നു എല്ലാറ്റിനും . അങ്ങിനെതന്നെ മാഗസിനും അതിൽ തുടരാൻ സാധിച്ചതും അതുകൊണ്ടുതന്നെ . രണ്ടു മാസത്തിലൊരിക്കൽ ഇറക്കുന്ന 100 കോപ്പികൾ മാത്രമുള്ള 40 പേജുള്ള ഒരു കുഞ്ഞു മാഗസീനായിരുന്നു അത് . എഴുതുന്നവർക്കും പിന്നെ അടുത്തുനിൽക്കുന്ന സുഹൃത്തുക്കൾക്കും മാത്രം സർകുലേറ്റ ചെയ്യുന്ന ഒരു സ്വകാര്യ മാഗസിൻ ...!
.
പബ്ലിക് ആയി പുറത്തിറക്കാൻ വേണ്ടി അതിന്റെ രെജിസ്ട്രേഷനും മറ്റും നടത്താൻ ഒരുപാടു ശ്രമിച്ചെങ്കിലും അതിന്റെ നൂലാമാലകൾ മൂലം അതൊരിക്കലും നടന്നില്ല ( ഇപ്പോഴും നടന്നിട്ടില്ല ) . ഓരോ പ്രാവശ്യവും രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോഴും ഉപയോഗിക്കുന്ന പേരുകൾ ലഭ്യമല്ലാത്തതിനാൽ പേരുകളും പലകുറി മാറ്റേണ്ടി വന്നു . " വൈഖരി" യിൽ തുടങ്ങി ഇപ്പോൾ " ആദ്യ " യിലെത്തിനിൽക്കുന്ന അത് , അവിടെയും അവസാനിക്കുമെന്ന ഒരു പ്രതീക്ഷയും ഇപ്പോഴും ഇല്ലതാനും ....!
.
ഒരു പ്രെസ്സിൽ അച്ചടിപ്പിക്കാനുള്ള കാശും സാഹചര്യവും സാധ്യതയും ഇല്ലാത്തതിനാൽ ഓരോ പേജിലായി പ്രിന്റ് എടുത്ത് അത് പുറകോട് പുറം ചേർത്തുവെച്ച് ഫോട്ടോകോപ്പി എടുത്ത് മുറിച്ചുചേർത്തതായിരുന്നു പുസ്തകം തയ്യാറാക്കിയിരുന്നത് . ആകെ 10 ഷീറ്റുകളും 40 പേജുമുള്ള അത് ടൈപ്പ് ചെയ്യുന്നതും പ്രിന്റ് ചെയ്യുന്നതും ഒട്ടിക്കുന്നതും കോപ്പി എടുപ്പിക്കുന്ന്തും ഓരോരുത്തർക്കായി അയക്കുന്ന്തും ഒക്കെയും സ്വന്തമായും സ്വന്തം ചെലവിലും തന്നെ ആയിരുന്നത് കൊണ്ട് ഒരു ബാലചന്ദ്രമേനോൻ സ്റ്റൈലും ഉണ്ടായിരുന്നു അപ്പോൾ ...!
.
പുസ്തകത്തിലേക്കുള്ള മെറ്റീരിയൽ ശേഖരിക്കലാണ് ഏറെ ശ്രമകരം . പുതിയവരെ കണ്ടെത്തുക മാത്രമല്ല അവ കോപ്പിയടിയല്ലെന്ന് ഉറപ്പുവരുത്തുകയും കൂടാതെ അതിൽ മതപരമോ രാഷ്ട്രീയമോ വ്യക്തിഹത്യാപരമോ ഒക്കെയായ യാതൊരു വിവാദ പരാമർശങ്ങളും ഉണ്ടാകരുതെന്നും നിർബന്ധമാണ് . അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കലാണെന്നൊക്കെ നിരവധി പരാതികൾ ഉണ്ടെങ്കിലും എന്റെ സാഹചര്യത്തിൽ അതിനുമാത്രമേ വഴിയുള്ളു എന്നതിനാൽ തീർത്തും കലാപരമായ അവസരങ്ങൾക്കായി മാത്രം അതുപയോഗിക്കാനും തീരുമാനിച്ചു നടപ്പിലാക്കിയിരുന്നു ...!
.
എല്ലായപ്പോഴും നേരിടുന്ന ഒരു പ്രതിസന്ധി ആവശ്യത്തിന് മെറ്റീരിയൽ ശേഖരിക്കാൻ പറ്റില്ല എന്നതുതന്നെ ആകയാൽ ഗാപ് ഫിൽ ചെയ്യാൻ പലപ്പോഴും സ്വന്തമായി എന്തെങ്കിലുമൊക്കെ കുത്തികുറിക്കേണ്ടി വരും അത് മിക്കവാറും അനിയന്മാരുടെയോ അനിയത്തിമാരുടെയോ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയോ ഒക്കെ പേരിലാകും പ്രസിദ്ധീകരിക്കുക . അങ്ങിനെയാണ് അക്കുറി അങ്ങിനെ ഒരു കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചത് ...!
.
അപ്പോൾ സമൂഹത്തിൽ പടർന്നു പിടിക്കാൻ തുടങ്ങിയതായിരുന്നു എയ്ഡ്സ് എന്ന മഹാമാരി. അതിനെതിരെയുള്ള ഒരു ബോധവത്കരണമാണ് അക്കുറി എഴുതിയത് . ശ്രമങ്ങൾ എപ്പോഴും വിജയിച്ചുകൊള്ളണം എന്നില്ലെങ്കിലും അക്കുറി അത് പരാജയപ്പെട്ടത് അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലായിരുന്നു താനും . അത് പ്രസിദ്ധീകരിച്ചത് ചെറിയച്ഛന്റെ മകന്റെ പേരിലായിരുന്നു . അവനത് തെറ്റിദ്ധരിക്കുകയും അവന് അങ്ങിനെയൊരു രോഗമുണ്ടെന്നാണ് ഞാൻ പറയാതെ പറഞ്ഞുവെച്ചതെന്നും അവൻ ആരോപിച്ചപ്പോൾ അവനെ തിരുത്താൻ പെടാപാടുപെടേണ്ടിവന്നു ശരിക്കും . വെട്ടും തിരുത്തുമായി പക്ഷെ ഈ യാത്ര തുടരുകതന്നെ ചെയ്യുന്നു ഇപ്പോഴും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Tuesday, October 13, 2020
കഷായത്തിന്റെ മധുരം .... !!!
കഷായത്തിന്റെ മധുരം .... !!!
.
എല്ലായ്‌പോഴും മേടമാസങ്ങളിൽ അച്ഛച്ഛന്റെ ശ്രാദ്ധത്തിനോടനുബന്ധിച്ചാണ് മദിരാശിയിലുള്ള വല്യമ്മയൊക്കെ തറവാട്ടിൽ വരാറുള്ളത് . മിക്കവാറും ആ സമയങ്ങളിൽ തന്നെയാണ് കൊല്ലം തോറും നാട്ടു നടപ്പുള്ള ഓരോ അസുഖങ്ങളും ഞങ്ങൾ കുട്ടികൾക്കൊക്കെ ഉണ്ടാകാറുള്ളതും. ചിക്കൻപോക്സ് , കണ്ണിൽക്കേട് , അങ്ങിനെയൊക്കെ പലതായി . എനിക്ക് അഞ്ചോ ആറോ വയസ്സുള്ള ഒരു കാലത്ത് ഉണ്ടായതാകട്ടെ കാലിൽ ചൊറിയാണ് ...!
.
നാട്ടിൽത്തന്നെയുള്ള വൈദ്യരെ കണ്ട് എഴുതിവാങ്ങുന്ന കുറിപ്പടികൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കയ്ക്കണ വേപ്പിന്റെ ( ആര്യവേപ്പ് ) തൊലിയും ഇലയും മറ്റുമരുന്നുകളും ഒക്കെയിട്ടുള്ള ഒരു കഷായവും പിന്നെ ഇതുതന്നെ ഇട്ടു തിളപ്പിച്ച വെള്ളത്തിലുള്ള കുളിയുമാണ് പ്രധാനമായ മരുന്നുകൾ . കാലത്തും വൈകീട്ടുമുള്ള കുളിയാണ് അതിലെ ഏറ്റവും കഠിനവും ...!
.
അച്ഛമ്മയോ വല്യേ വല്യമ്മയോ ആകും മിക്കവാറും കുളിപ്പിക്കാനുണ്ടാവുക . തറവാടിന്റെ പുറകിൽ , പുറത്തെ അടുപ്പിൽ തിളപ്പിച്ചാറ്റിയെടുക്കുന്ന വെള്ളത്തിൽ കാലിലെ ചിരങ്ങെല്ലാം ചകിരിയിട്ട് തേച്ചുരച്ച് കഴുകുമ്പോഴുണ്ടാകുന്ന നീറ്റലിലും വേദനയിലും അലറിക്കരഞ്ഞ് ഓടിമാറുമ്പോൾ രണ്ടുകയ്യും കൂട്ടിച്ചേർത്ത് പിടിച്ചുകൊണ്ടുവന്ന് അടക്കിനിർത്തി വല്യമ്മക്കോ അച്ചമ്മക്കോ കുളിപ്പിക്കാൻ സഹായിക്കാറുള്ളത് മദിരാശിവല്യമ്മയാണ് . ...!
.
നല്ല തടിയും ഉയരവുമൊക്കെയുള്ള വല്യമ്മ തമിഴിൽ ചീത്തയും പറഞ്ഞ് ബലമായി പിടിച്ചുവച്ച് കുളിപ്പിച്ച്, തോർത്തി കയ്യോടെ പിടിച്ച് അകത്തുകൊണ്ടുപോയി അപ്പോൾ തന്നെ കഷായവും തരും . ആ പേടിയിൽ ഒറ്റയടിക്ക് രണ്ടുകാര്യവും നടത്തുക എന്നതാണ് അവരുടെയും ലക്‌ഷ്യം . അടിമുതൽ മുടിവരെ കയ്ക്കുന്ന ആ കഷായം കുടിക്കുന്നത് കുളിയെക്കാൾ ഏറെ കഠിനമാണ് . ...!
.
കഷായം മുന്നിൽവെച്ച് വല്യമ്മ ഇറയത്തെ തിണ്ണയിലൊരു ഇരിപ്പുണ്ട് . വളരെ സ്നേഹത്തിൽ നമുക്ക് സ്വാദുള്ള പായസം വായിൽ തരാൻ പോവുകയാണ് എന്ന ഭാവത്തിലാണ് ആ ഇരിപ്പ് എപ്പോഴും . ഒപ്പം കൊതിപ്പിച്ചുകൊണ്ട് ഒരച്ച് ശർക്കരയും ഉണ്ടാകും കയ്യിൽ . കൈ പിടിച്ചുവച്ച് തുപ്പിക്കളയാതിരിക്കാൻ വായ കോട്ടിപ്പിടിച്ച് കഷായം വാലിലേക്കൊഴിച്ച് ഒറ്റയിറക്കിന് ഇറക്കിപ്പിച്ചേ ആ പിടിവിടൂ . ....!
.
കഷായം കുടിച്ചുകഴിഞ്ഞു എന്നുറപ്പായാൽ കയ്യിൽ കരുതിയിരിക്കുന്ന ആ ശർക്കര തിന്നാൻ തരും . എന്നിട്ട് സ്നേഹത്തോടെ പിടിച്ച് മടിയിലിരുത്തും . അതുവരെയുള്ള വേദനയും ദേഷ്യവും മറന്ന് വല്യമ്മയുടെ മടിയിലിരുന്ന് തിന്നുന്ന ആ ശർക്കരയുടെ മധുരം ഇപ്പോഴും നാവിലൂറിക്കൊണ്ട് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, October 8, 2020
വിധിക്കുവേണ്ടി ....!!!
വിധിക്കുവേണ്ടി ....!!!
.
കോടതിയുടെ ആ വരണ്ടുണങ്ങിയ വരാന്തയിൽ അവർ തങ്ങളുടെ ഊഴവും കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായെന്ന് തോന്നും ആ കുട്ടികളിലെ അസ്വസ്ഥത കണ്ടാൽ . എട്ടോ പത്തോ വയസ്സുള്ള ഒരു ആൺകുട്ടിയും ആറോ എട്ടോ വയസ്സുള്ള ഒരു പെൺകുട്ടിയും അവരുടെ അച്ഛനും അപ്പോൾ പക്ഷെ ,ഏറെ ക്ഷീണിതരുമായിരുന്നു . ആൺകുട്ടി ഒരു നിസ്സംഗമായ നിർവികാരതയോടെ കയ്യിലുള്ള ഒരു പഴയ പുസ്തകം ഇടയ്ക്കിടെ വായിച്ചും ഇടയ്ക്കു ചുറ്റുപാടുകൾ അശ്രദ്ധമായി നിരീക്ഷിച്ചും ഇരുന്നപ്പോൾ പെണ്കുട്ടിയാകട്ടെ അച്ഛന്റെ കൂടെ അച്ഛനെ ശ്രദ്ധിച്ച് ഇടക്ക് ഗൗരവമായി എന്തൊക്കെയോ ചോദിച്ചും പറഞ്ഞും ആയിരുന്നു ഇരുന്നിരുന്നത് ...!
.
നനഞ്ഞു തൂങ്ങിയ ജീവിതങ്ങൾ തിങ്ങിനിറഞ്ഞ അവിടെ ആളുകൾ വന്നും പോയുമിരുന്നു അപ്പോഴെല്ലാം . ഇടക്ക് അദ്ദേഹം തന്റെ ഊഴമായോ എന്ന് ആ ഓഫീസിന്റെ അകത്തുകയറി പരിശോധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . ഓരോ തവണ അദ്ദേഹം അകത്തു പോകുമ്പോഴും ആ മോളും ഒപ്പം പോവുകയും തങ്ങളുടെ ഊഴമാകാത്തതിൽ അസ്വസ്ഥതയോടെ തിരിച്ചു വന്നിരിക്കുകയും ചെയ്യുണ്ടായിരുന്നു. ആ ആണ്കുട്ടിയാകട്ടെ അതൊന്നു ശ്രദ്ധിക്കുക മാത്രം ചെയ്ത പിന്നെയും നിർവികാരതയോടെ പുസ്തകത്തിലേക്ക് തിരിഞ്ഞിരുന്നു . ഏറെ പഴയതായിരുന്നു അവരുടെ വസ്ത്രങ്ങളെല്ലാം . തേഞ്ഞു പൊട്ടിയവയായിരുന്നു അവരുടെ ചെരുപ്പുകളും . ആ മോളുടെ ചെരുപ്പാണെങ്കിൽ ഒരു കമ്പികൊണ്ട് കൂട്ടി തുന്നിയ നിലയിലുമായിരുന്നു . അവരുടെ ജീവിതം പോലെതന്നെയാകണം, അവളുടെ കഴുത്തും കയ്യുമൊക്കെ ഏറെ വരണ്ടുണങ്ങിയതും ശൂന്യവുമായിരുന്നു ...!
.
വളരെ പഴയൊരു സാധാരണ മിനറൽ വാട്ടറിന്റെ ബോട്ടിലിൽ കൊണ്ട് വന്ന വെള്ളം ആൺകുട്ടി കുറച്ചു നേരത്തെ കുടിച്ചു തീർന്നതുകൊണ്ടാകണം അച്ഛൻ ആ പെൺകുട്ടിയോട് വെള്ളം ചോതിച്ചപ്പോൾ അവൾക്കു സങ്കടമായത് . വേഗം തന്നെ അവൾ ചുറ്റും തിരഞ്ഞു പോയി അവിടെയുള്ള പബ്ലിക് കൂളറിൽ നിന്നും വെള്ളം കൊണ്ടുവന്ന് അച്ഛനെ കുടിപ്പിച്ച് മതിയോ അതോ ഇനിയും വേണമോ എന്നുചോദിച്ചുറപ്പുവരുത്തി പിന്നെ ഏട്ടനും കുറച്ചു കൊടുത്ത ശേഷം അവളും കുടിച്ചപ്പോഴേക്കും അത് വീണ്ടും കാലിയായിരുന്നു . ഇനിയും വെള്ളം ദാഹിക്കുമ്പോൾ ആവശ്യമായി വരാമെന്നതോർത്ത് ഉടനെ പോയി അത് നിറച്ചുകൊണ്ടുവന്ന് വീണ്ടും അച്ഛനടുത്തിരുന്നു അവളപ്പോൾ . ആ സമയം വീട്ടിൽ നിന്നെന്നു തോന്നുന്ന ഒരു മിസ്സ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാൻ ഫോണിൽ പൈസയില്ലാതെ അതിലേക്ക് സങ്കടത്തോടെ നോക്കിയിരിക്കുകയായിരുന്നു ആ അച്ഛനപ്പോൾ ..!
.
ഏറെ നേരമായതുകൊണ്ടു മാത്രമല്ലെങ്കിൽ തന്നെയും അവർ മൂവരും ഏറെ ക്ഷീണിതരും പരവശരുമായിരുന്നു . വിശപ്പും ദാഹവും കൂടിയും അവരെ അലട്ടുന്നുണ്ടെന്നു നിശ്ചയം . കയ്യിലുള്ള പേപ്പറുകളെല്ലാം ശരിതന്നെയല്ലേയെന്ന് ഏറെ വിവശതയോടെ അദ്ദേഹം ഇടയ്ക്കിടെ നോക്കുന്നുമുണ്ടായിരുന്നു . കുറച്ചു മാസങ്ങളായെന്നു തോന്നും ആ കടലാസുകളുടെ കാലപ്പഴക്കം കണ്ടാൽ . ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അവിടുത്തെ ഉദ്യോഗസ്ഥരുടെ അവരോടുള്ള പരിചിത ഭാവത്തിലെ നോട്ടം കണ്ടാലും അങ്ങനെത്തന്നെയാണ് തോന്നിയിരുന്നത് . ഈ കേസുമായി അവർ ഇവിടെ കയറിയിറങ്ങാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളെങ്കിലുമായിരിക്കുന്നുവെന്ന്. ...!
,
അവരുടെ ഊഴമെത്തി അകത്തു പോയ അവർ അധികം വൈകാതെ ഏറെ വിവശരും ദുഖിതരുമായി തിരിച്ചു വരുന്നത് കണ്ടപ്പോഴേ തോന്നിയിരുന്നു അവരുടെ കേസ് അപ്പോഴും തീരുമാനമാകാതെ നീട്ടിവെച്ചിരിക്കുന്നുവെന്ന് . ഏറെ അവശതയോടെ അതിനേക്കാൾ വലിയ നിസ്സഹായതയോടെ ആ പിതാവ് രണ്ടുകുട്ടികളെയും ചേർത്തുപിടിച്ച് കുറച്ചുനേരം ആ ചുമരിൽ ചാരി നിന്നു . അയാളോടൊട്ടി വിതുമ്പിക്കൊണ്ട് ആ പെൺകുട്ടിയും അതേ നിസ്സഹായമായ നിർവികാരതയോടെ ആ ആൺകുട്ടിയും . അന്യനാട്ടിലെ കണ്ണീരിന്റെ നനവുള്ള കാഴ്ചകളിൽ ഒന്നായി ആ രൂപങ്ങൾ എപ്പോഴും വിതുമ്പലോടെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, October 5, 2020
മകളേ ....!!!
.
എനിക്കും
ഒരു അമ്മയും പെങ്ങളും
പിന്നെയെന്റെ
പ്രിയപ്പെട്ടമകളുമുണ്ടെന്ന്
ഓരോ പൗരനും
ഉറച്ച ശബ്ദത്തിൽ
മുന്നോട്ടുള്ള കാൽവെപ്പോടെ
പ്രതികരിക്കാൻ തയ്യാറായാൽ
പിന്നീടൊരിക്കലും
രാത്രിയുടെ മറവിൽ
കത്തിക്കുന്ന ചിതകളുണ്ടാകില്ല
അകത്തളങ്ങളിൽ
ഞെരിച്ചുടക്കപ്പെടുന്ന
പെൺമുകുളങ്ങളുണ്ടാകില്ല ,
ജനൽ കമ്പികളിൽ
ജീവിതങ്ങൾ തൂങ്ങിയാടുകയുമില്ല ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, September 28, 2020
നാടകാന്ത്യം ....!!!
നാടകാന്ത്യം ....!!!
.
തീവ്ര ബൂർഷ്വാ / വർഗ്ഗീയ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളിൽ ചിലതായ കൊലപാതകങ്ങളും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം നവ വിപ്ലവ - പുരോഗമന - ഇടതുപക്ഷ പാർട്ടികളുടെയും അടിസ്ഥനമാകും മുൻപേ അടിസ്ഥാന തൊഴിലാളിവർഗ്ഗം എന്നത് ന്യായീകരണത്തൊഴിലാളികൾ കൂടിയായി അധഃപതിക്കുന്നതിനും കാലങ്ങൾക്ക് മുന്നേ , വിപ്ലവം തോക്കിൻ കുഴലിലൂടെയാണോ അതോ മൂല്യാധിഷ്ഠിത ജനാധിപത്യ പ്രക്രിയയിലൂടെയാണോ നേടിയെടുക്കേണ്ടത് എന്ന തീവ്രമായ ആശയ സംഘട്ടനങ്ങൾ തകൃതിയായി നടക്കുന്ന ഒരു കാലത്ത് അതിനുരണ്ടിനുമിടയിൽ പുതിയൊരുവഴി കണ്ടുപിടിച്ച് വ്യത്യസ്തനാകാനുള്ള ഭ്രാന്തമായ ആവേശത്തിൽ ഓടിനടക്കുന്നതിനിടയിലാണ് അതിലൊരു പങ്കുവഹിക്കാൻ നാടകങ്ങൾക്കും കഴിയുമെന്ന് തിരിച്ചറിയുന്നത് ...!
.
നാടകങ്ങൾ അവതരിപ്പിക്കാൻ പാടിപ്പതിഞ്ഞ പഴയ വീരേതിഹാസ വിപ്ലവ നായകരെ വിട്ട് അധികമാരും അറിയാത്ത തീവ്ര വീര്യവർദ്ധിത നായകരെ തിരയുന്നതിനിടയിലാണ് നാസികൾക്കെതിരെ ധീരപോരാട്ടം നടത്തിയിരുന്ന ചെക്കോസ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ജൂലിയസ് ഫ്യൂച്ചിക് നെകുറിച്ചുള്ള ഒരു നാടകം ആരോ എഴുതിയത് സുഹൃത്തുക്കൾ വഴി കയ്യിൽ കിട്ടുന്നത് ഗ്രാമീണ കലോത്സവങ്ങളും കലാലയ നാടകങ്ങളും അമേച്ചർ നാടകസദസ്സുകളും ഒക്കെ സജീവമായിരുന്ന അക്കാലത്ത് ആ രംഗത്തെ ശക്തരും പ്രഗത്ഭരുമായ മുടിചൂടാമന്നന്മാർക്കിടയിൽ നിന്നുകൊണ്ടാണ് ഞങ്ങളും എളിയ ശ്രമങ്ങൾ നടത്തിയിരുന്നത് . നമുക്ക് എളുപ്പത്തിലും സൗകര്യത്തിലും കിട്ടാവുന്ന ആളുകളെ നടന്മാരാക്കി ഏറ്റവും അടുത്തുകിട്ടാവുന്ന സ്റ്റേജുകളിൽ പറ്റാവുന്ന വിധത്തിൽ നാടകങ്ങൾ അവതരിപ്പിക്കുക എന്നതായിരുന്നു നമ്മുടെ പതിവും ...!
.
ഇതുമാത്രമല്ലാതെ യുദ്ധങ്ങളും അധിനിവേശങ്ങളുമടക്കം പ്രതികരിക്കാൻ കിട്ടുന്ന ഏതുവിഷയവും സ്വന്തമായ ഭാഷയിൽ തനതു രീതികളോ ചിട്ടവട്ടങ്ങളോ ഒഴിവാക്കി വ്യത്യസ്തതയെന്ന അവകാശത്തോടെ വേറിട്ട രീതികളിൽ അവതരിപ്പിച്ചു ഫലിപ്പിക്കാനുള്ള ശ്രമങ്ങൾ ധാരാളമായി ഉണ്ടായിരുന്നു അപ്പോൾ . അവ പക്ഷെ എല്ലായ്‌പ്പോഴും പരാജയമാകാറാണ് പതിവെങ്കിലും ശ്രമങ്ങളിൽ നിന്നും ഒരിക്കലും പിൻമാറാറുമില്ലായിരുന്നു . പ്രായത്തിന്റെയും പരിചയത്തിന്റെയും അറിവിന്റെയും പക്വതക്കുറവിൽ നമ്മോടു കൂടെ ചേർന്ന് നില്ക്കാൻ കയ്യും മെയ്യും മറന്ന് ഒരുകൂട്ടം സുഹൃത്തുക്കളുണ്ട് എന്ന ഒറ്റ ധൈര്യത്തിൽ എന്തിനും ആവേശപൂർവ്വം മുന്നിട്ടിറങ്ങുന്ന അക്കാലത്ത് അങ്ങിനെയാണ് ഞങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിനും ഒരു നാടകം കളിയ്ക്കാൻ സമയം ചോദിച്ചുവാങ്ങിയത് ...!
.
നാട്ടിലെ വലിയ ഏട്ടന്മാർ ഏറെ ശ്രമകരമായി ഒരു കൊല്ലത്തെ നീണ്ട തയ്യാറെടുപ്പോടെ നടത്തുന്ന ഉത്സവത്തിന് കൊണ്ടുവരുന്ന പ്രൊഫെഷണൽ നാടകത്തിനു തൊട്ടുമുൻപ് ഒരു മുപ്പതുമിനുട്ടിലാണ് നമ്മുടെ നാടകം അരങ്ങേറേണ്ടത് അവരുടെ സ്റ്റേജ് നാശമാക്കാതെ അവർക്കു ബുദ്ധിമുട്ടുണ്ടാക്കാതെ വേണം നമ്മുടെ നാടകം അരങ്ങേറാൻ . പരിമിതമായ ചുറ്റുപാടുകളിൽ നമ്മൾ ചെയ്യുന്ന ചെറിയ ശ്രമങ്ങളുടെ തീവ്രതയൊന്നും മറ്റുള്ളവർക്ക് മനസ്സിലാകില്ലെങ്കിലും അവർക്കു മനസ്സിലാക്കാവുന്ന ഭാഷയിൽ കാര്യങ്ങൾ ചെയ്യാൻ നമുക്കും അന്ന് അത്രക്ക് വിവരവും ഇല്ലായിരുന്നു എന്നതാണ് സത്യം. പതിവുപോലെ കിട്ടിയ സുഹൃത്തുക്കളെയും കൂട്ടി ചെറിയച്ഛന്റെ തട്ടിൻപുറത് പ്രാക്റ്റീസും നടത്തി വസ്ത്രാലങ്കാരവും മേക്കപ്പും സംഗീതവും രംഗസജ്ജീകരണവും അടക്കം സകലതും ഞങ്ങൾതന്നെ സ്വന്തമായി ചെയ്ത അഭിമാനപൂർവ്വം ജൂലിയസ് ഫ്യൂച്ചിക് നാട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള ആവേശത്തിൽ ഞങ്ങളും സ്റ്റേജിലേക്ക് കയറി ....!
.
ചെറിയ നാടകമാണെങ്കിലും അതിനു രണ്ടു രംഗങ്ങളാണ് ഉണ്ടായിരുന്നത് . ഞങ്ങൾ ആവേശത്തിലായിരുന്നെങ്കിലും നാടകം അത്ര ആവേശപൂർവ്വമല്ല കാണികൾ എതിരേറ്റിരുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധമൊന്നും അന്ന് ഞങ്ങൾക്കും ഉണ്ടായിരുന്നില്ല. പോരാത്തതിന് കാണികൾ വലിയ നാടകം കാണാനുള്ള ആവേശപൂർവ്വമായ കാത്തിരിപ്പിലും . അതിനിടക്ക് ഈ പിള്ളേരുകളിക്ക് അവരും അത്ര പ്രാധാന്യം മാത്രമാണ് കൊടുത്തിരുന്നതും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുൻപ് അവസാനിച്ച ആദ്യരംഗം കഴിഞ്ഞപ്പോൾ തന്നെ നാകം കഴിഞ്ഞെന്നു കരുതി വലിയവർ വന്ന് കാർട്ടനൊക്കെയിട്ട് ഞങ്ങളെ അവിടെനിന്നും മാറ്റി വാലിയ നാടകക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ തുടങ്ങിയത് ഞങ്ങളെ ഏറെ സങ്കടപ്പെടുത്തി . സങ്കടത്തെക്കാൾ ഏറെ ദേഷ്യവുമായതോടെ അവരുടെ നേർക്ക് അടിയുണ്ടാക്കാൻ ചാടിവീണപ്പോൾ അവർ ഞങ്ങളെ ചെവിക്കു തൂക്കി പുറത്തേക്കുമിട്ടു. അങ്ങിനെ ആ നാടകത്തിന് അവിടെ കർട്ടൻ വീണെങ്കിലും തളരാതെ പിന്നെയും ഞങ്ങളെ കാത്തിരിക്കുന്ന നിരവധി സ്റ്റേജുകൾക്കു വേണ്ടി തുടർന്നുകൊണ്ട് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, September 26, 2020
പ്രവാസഭൂമിക ....!!!
പ്രവാസഭൂമിക ....!!!
.
തോർത്തുമുണ്ടുകൊണ്ട് കണ്ണുകൾ കെട്ടി , കട്ടിലിനു ചുറ്റും വെളിച്ചം കടക്കാതിരിക്കാൻ ഷീറ്റുകൊണ്ടു മറച്ചാണ് പകലോ രാത്രിയോ എന്ന് ഭേദമില്ലാതെ അൽപ്പമെങ്കിലും ഉറക്കം . പത്തും പന്ത്രണ്ടും പേരുള്ള മുറികളിൽ പകൽ പണിയെടുക്കുന്നവരും രാത്രി പണിയെടുക്കുന്നവരും ഒന്നിച്ചു താമസിക്കുമ്പോൾ മറ്റൊരാളുടെ ഉറക്കം കളയാതെ തങ്ങളുടെ കാര്യങ്ങൾ നോക്കുക എന്നതൊക്കെ അസാധ്യമായിരിക്കെ വേണ്ടവർ വേണ്ടവർ അവനവന് സൗകര്യപൂർവ്വം കാര്യങ്ങൾ ചെയ്യുക എന്നത് മാത്രമാണ് സാധ്യമായത് . കാലത്തുപോയി രാത്രിവരുന്നവർ . രാത്രിപോയി അതിരാവിലെ വരുന്നവർ . ഉച്ചക്ക് കിട്ടുന്ന കുഞ്ഞു ഇടവേളയിൽ ഒരു ചെറു മയക്കത്തിന് വന്നുപോകുന്നവർ . തുണികഴുകാനോ ഇസ്തിരിയിടാനോ സാധനങ്ങൾ എടുത്തുവെക്കാനോ ഒക്കെയും വന്നുപോകുന്നവർ . മടിപിടിച്ച് പണിക്കുപോകാതിരിക്കുന്നവർ . ശരീരം വയ്യാതെ പണിക്കുപോകാൻ സാധിക്കാത്തവർ . ഇവരൊക്കെയും ഒന്നിച്ചു താമസിക്കുന്ന ഒരിടത്ത് ശബ്ദമില്ലാതെ പെരുമാറുക എന്നത് എന്തായാലും അസാധ്യം തന്നെ ...!
..
പണികഴിഞ്ഞെത്തി അഴിച്ചിടുന്ന വിയർത്തൊട്ടിയ വസ്ത്രങ്ങളുടെയും പുറത്താണെങ്കിലും അഴിച്ചിടുന്ന ഷൂസിന്റെയും പലപ്പോഴും എന്നും കഴുകാൻ സാധിക്കാതെ മണക്കുന്ന സോക്‌സിന്റെയുമൊക്കെ മിശ്രിതമായ രൂക്ഷഗന്ധങ്ങൾക്കു നടുവിൽ അവനവന്റെ ഇഷ്ട്ടത്തിനനുസരിച്ച് ക്യാമ്പ് ബോസ് കാണാതെ ഉണ്ടാക്കുന്ന കുഞ്ഞുകുഞ്ഞു കറികളുടെയും മറ്റു ലഘു ഭക്ഷണത്തിന്റെയും ഒക്കെ ഗന്ധങ്ങൾ കൂടിയാകുമ്പോൾ അതിനു കൈവരുന്ന മറ്റൊരു നാറ്റം നിറഞ്ഞുനിൽക്കുന്ന ആ വലിയ മുറികളിൽ പകലുമുഴുവൻ അല്ലെങ്കിൽ രാത്രിമുഴുവൻ പൊള്ളുന്ന വെയിലിൽ അല്ലെങ്കിൽ കോച്ചിവലിക്കുന്ന തണുപ്പിൽ തളർന്നു പണിയെടുത്ത് ഒരൽപം ആശ്വാസത്തിനായി ഒളിച്ചു വാങ്ങി കുടിക്കുന്ന കള്ളിന്റെ രൂക്ഷഗന്ധം വേറെയും നിറഞ്ഞുനിൽക്കുന്നുണ്ടാകും എപ്പോഴും . എന്നിട്ടും പോരാതെ അവിടങ്ങളിൽ എപ്പോഴും മൂട്ടയും പാറ്റയും ചിലപ്പോൾ എലികളും കൂടെ കൂട്ടുകൂടാൻ എത്തുകയും പതിവുതന്നെ ...!
..
ആവശ്യത്തിന് ഭക്ഷണമുണ്ടെങ്കിലും അത് ഒരല്പം വായിൽവെക്കാൻ കൊള്ളാവുന്ന വിധത്തിൽ ഉണ്ടാക്കാൻ അറിയാത്ത പാചകക്കാരനും അതിനു മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും സാധിക്കാത്ത അധികൃതരും അടങ്ങിയ വലിയ ക്യാമ്പ് റൂമുകളിൽ കാലത്ത് 4 മണിമുതൽ ക്യൂ നിന്ന് പ്രാഥമിക കർമ്മങ്ങൾ കഴിച്ച് കുളിച്ചുവരുന്നതിനേക്കാൾ നന്നായി വിയർത്ത് കുളിച്ച് വരുന്നതാണ് അതിലേറെ വിഷമം . തണുപ്പുകാലത്ത് ചൂടുവെള്ളമോ ചൂടുകാലത്ത് തണുപ്പുവെള്ളമോ ഒരൽപം കിട്ടുകയെന്നത് ലോട്ടറിയടിക്കുന്നതിനേക്കാൾ ഭാഗ്യവും . ചൂടുകാലത്ത് ഒന്ന് ടോയ്‌ലെറ്റിൽ പോകണമെങ്കിൽ കുപ്പിയിൽ റൂമിൽ നിന്നും വെള്ളം കൊണ്ട് പോയില്ലെങ്കിൽ പൈപ്പിൽ നിന്നും വരുന്ന വെള്ളത്തിന്റെ ചൂടിൽ അന്തരാത്മാവുവരെ പൊള്ളിപ്പോകാതിരിക്കാൻ പെടാപാടുപെടുകതന്നെവേണം ...മഴപെയ്താൽ വെള്ളം അകത്തോ പുറത്തോ എന്നറിയാത്ത അവിടങ്ങളിൽ ചൂടുകാലത്ത് ഏസി പുറത്തേക്കു തിരിച്ചാണോ വെച്ചിരിക്കുന്നതെന്നും തോന്നിപ്പോവുക സ്വാഭാവികം . ...!
..
മോഹിപ്പിക്കുന്ന യാഥാർഥ്യത്തിനുള്ളിലെ ഒരു ശരാശരി പ്രവാസിയുടെ സാധാരണയിൽ സാധാരണമായ ജീവിതം ഇങ്ങനെയൊക്കെയാണെങ്കിലും നാലാം ക്ലാസുകാരനും ഡോക്ടറേറ്റുകാരനും ഒന്നിച്ച് ജോലിചെയ്യുന്ന , ഓണവും പെരുന്നാളും ക്രിസ്തുമസ്സുമൊക്കെ ഒരേമനസ്സോടെ ആഘോഷിക്കുന്ന , അടുത്ത കട്ടിലിൽ കിടക്കുന്നവന് ഒരു പനിവന്നാൽ കൂടെയിരുന്ന് ശുശ്രൂഷിക്കുന്ന , കൂട്ടുകാരന്റെ വീട്ടിലെ വിഷമത്തിൽ സ്വയം പങ്കാളിയാകുന്ന , റൂമിലൊരാളുടെ പെങ്ങളുടെ കല്യാണത്തിനും അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കും വീടുപാർക്കലിനും കുട്ടികളുടെ ഉയർന്ന പരീക്ഷാവിജയങ്ങൾക്കും ഒന്നിച്ചുപിരിവിട്ട് ചിലവുചെയ്യുന്ന, പിറന്ന നാടിന്റെ ഏതൊരാവശ്യത്തിനും ഉള്ളതുംകൊണ്ട് ഓടിയെത്തുന്ന പ്രവാസികളുടെ ഈ മനോഹര തീരങ്ങൾതന്നെയാണ് ഭൂമിയിലെ മറ്റൊരു സ്വർഗ്ഗവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
-
ബാക്കി വെക്കുക , ഈ കറുപ്പുനിറമെങ്കിലും ...!!! . എല്ലാവരും തിരക്കിലാണ് താന്താങ്ങളുടെ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അല്ലെങ്കിൽ മറ്റുള്ളവ...
