Wednesday, March 23, 2016

ഗർഭപാത്രതിനും, ഹൃദയത്തിനുമിടയിൽ ...!!!

ഗർഭപാത്രതിനും,
ഹൃദയത്തിനുമിടയിൽ ...!!!
.
ഗർഭപാത്രതിനും,
ഹൃദയത്തിനുമിടയിൽ
ഒരു വലിയ ഇടമുണ്ട് ...!
.
ബീജം വളർന്ന്
കുഞ്ഞാകുന്നിടത്തോളം
വലിയ ദൂരം ...!
.
പാത്രങ്ങൾ
വിതയ്ക്കാനും കൊയ്യാനും മാത്രമുള്ള
വയലുകൾ മാത്രമാകാത്തിടത്തുനിന്നും ...!
.
സ്ത്രീയിൽനിന്നും
അമ്മയിലേക്കുള്ള
സുകൃതത്തിന്റെ ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 9, 2016

പ്രണാമം , സ്ത്രീയേ നിനക്ക് ...!!!

പ്രണാമം , സ്ത്രീയേ നിനക്ക് ...!!!
.
പ്രണാമം ,
തെരുവിൽ നഗ്നയാക്കപ്പെടുന്നവൾക്ക്
അകത്തളങ്ങളിൽ ഒറ്റപ്പെടുന്നവൾക്ക്
വാക്കുകൾ പണയം വെക്കേണ്ടിവരുന്നവൾക്ക്
കാഴ്ചകൾ നഷ്ടപ്പെടുത്തേണ്ടിവരുന്നവൾക്ക്
താലിമാല പണയം വെക്കേണ്ടിവരുന്നവൾക്ക്
ചായാനൊരു തോളില്ലാതെവരുന്നവൾക്ക്
ഛായകളിൽ രൂപങ്ങൾ നഷ്ടപ്പെടുന്നവൾക്ക്
തലമുറകൾക്ക് ജീവിതം ബലിനൽകുന്നവൾക്ക്
കണ്ണീരിലുണക്കി സ്നേഹം സൂക്ഷിക്കുന്നവൾക്ക്
പ്രണാമം , സ്ത്രീയേ നിനക്ക് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, March 8, 2016

ഭാരം ...!!!

ഭാരം ...!!!
.
നിഴലിന് കനം കൂടുന്നത്
കാഴ്ചക്ക് ഭാരം വെക്കുമ്പോൾ ...!
.
ഭാരം
മാംസത്തിന്റെയാകാം
മനസ്സിന്റെയാകാം
മരണത്തിന്റെയുമാകാം ...!
.
മാംസത്തിന്റെയാകുമ്പോൾ
മാനത്തിനും
മാനത്തിന്റെയാകുമ്പോൾ
മനസ്സിനും ...!
.
ഭാരം മാത്രം
പിന്നെയും ശേഷിക്കുന്നത്
നിഴലിൽ മാത്രവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, March 7, 2016

ഞാൻ എന്നത് ...!!!

ഞാൻ എന്നത് ...!!!
.
ഞാൻ എന്നത്
പിന്നെയും അവശേഷിക്കുന്ന
ഒരു മായ മാത്രമെന്ന്
എനിക്ക് തോന്നുന്നിടത്ത്
ഞാൻ ഞാനാകുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, March 2, 2016

മടക്കയാത്രചെയ്യുന്നവർ ...!!!

മടക്കയാത്രചെയ്യുന്നവർ ...!!!
.
വിവരം അറിഞ്ഞപ്പോൾ തന്നെ ഞാനും എന്റെ സുഹൃത്തും കൂടി പറ്റാവുന്ന വിധത്തിലുള്ള എല്ലാ മാർഘങ്ങളിലൂടെയും പരമാവധി പൈസയും സ്വരൂപിച്ച് അങ്ങോട്ട്‌ യാത്ര തിരിച്ചു . ആയിരത്തി ഒരുന്നൂറ് മൈൽ ദൂരെയുള്ള ജോലി സ്ഥലത്ത് നിന്നും ഭീകരമായ മരുഭൂമിയിലൂടെ രാത്രിയിലെ ആ കൊടും തണുപ്പിൽ സ്പീഡിൽ യാത്ര ചെയ്ത് അങ്ങോട്ടെത്തുക എന്നത് ഏറെ ദുഷ്കരമായിരുന്നിട്ടും ഞങ്ങൾക്ക് പിന്തിരിയുക അസാധ്യമായിരുന്നു . എന്നിട്ടും പകുതിയിലേറെ ദൂരം താണ്ടിയപ്പോഴേക്കും തളർന്നുപോയ ഞാൻ വാഹനം സുഹൃത്തിനെ ഏൽപ്പിച്ച് മാറിയിരുന്നു .
.
പത്തു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് വളരെ യാദൃശ്ചികമായാണ് ഒരു ഔദ്യോഗിക സന്ദർശനത്തിനിടയിൽ ഞാൻ അദ്ധേഹത്തെ പരിചയപ്പെടുന്നത് . രണ്ട് വ്യത്യസ്ത രാജ്യങ്ങളിലാണ് ഞങ്ങൾ താമസിച്ച് പണിയെടുക്കുന്നതെങ്കിലും, സമാന മനസ്ഥിതിക്കാരായതിനാലാകാം വളരെ പെട്ടെന്നാണ് ഞങ്ങൾ അടുത്തതും നല്ലൊരു കുടുംബ സൌഹൃദത്തിലേക്ക് ആ ബന്ധം വളർന്നതും . യാത്രയുടെ ഇടവേളകളിൽ മാറുന്ന കുപ്പായങ്ങൾക്കിടയിൽ പലപ്പോഴും പല ബന്ധങ്ങളും കൂടി ഊർന്നു വീണു പോകാറുണ്ടെങ്കിലും എന്തുകൊണ്ടോ അപൂർവ്വങ്ങളിൽ ചിലതിലോന്നായി ഞങ്ങളുടെ ബന്ധവും നിലനിന്നു .
.
രാജ്യാന്തരങ്ങൾ താണ്ടി ഞാൻ പിന്നീട് എത്തിപ്പെട്ടത് അദ്ദേഹം ജോലി ചെയ്യുന്ന ഇതേ രാജ്യത്തായത് ഈ കാഴ്ച്ചകൂടി എന്നെ കാണിക്കാനുള്ള വിധിയുടെ ക്രൂരതയാകാം . ബന്ധങ്ങൾക്ക് പ്രാധാന്ന്യം നൽകി ജീവിതം ബന്ധനത്തിലായ ആ മഹാനായ മനുഷ്യൻ ഒരു പരാചിതനാണെന്നാണ് ഏല്ലാവരും എപ്പോഴും പറഞ്ഞിരുന്നതെന്ന് ഞാൻ ഓർത്തെടുത്തു . ഒരു നല്ല ഭർത്താവോ നല്ല അച്ഛനോ എന്തിന് നല്ലൊരു സുഹൃത്തുപോലും അല്ല താനെന്ന് അദ്ദേഹം തന്നെയും പലപ്പോഴും പറയുമായിരുന്നത് അദ്ധേഹത്തിന്റെ കുറ്റസമ്മതം തന്നെയുമായിരുന്നു .
.
നീണ്ട ഇരുപതു വർഷം കുടുംബസമേതം പ്രവാസിയായിരുന്നിട്ടും നല്ല ജോലിയും നല്ല സ്ഥിതിയും ഉണ്ടായിരുന്നിട്ടും ഭാര്യയ്ക്ക് താലി കോർത്തിടാൻ ഒരു സ്വർണ്ണ മാല പോലുമില്ലെന്നത്‌ അയാളുടെ പരാജയത്തിന്റെ പര്യായം തന്നെ . ബാപ്പ ഇല്ലാതെ ഉമ്മയെയും ആറ് സഹോദരങ്ങളെ നോക്കി വളർത്തി വലുതാക്കി , തന്റെയും കുടുംബത്തിന്റെയും ബാദ്ധ്യതകൾ ഏറ്റെടുത്ത് തീർത്തെടുത്തു എന്നത് അതിനൊരു ന്യായീകരണമായി അദ്ദേഹം പോലും ഒരിക്കലും പറഞ്ഞിട്ടുമില്ല . ഒടുവിൽ ജീവിക്കാൻ അറിഞ്ഞുകൂടായിരുന്ന ആ മനുഷ്യന് ശൂന്ന്യതയിൽ അവശേഷിക്കുന്നതാകട്ടെ പറക്കമുറ്റാത്ത മൂന്നു പെണ്മക്കളും വയ്യാത്ത ഭാര്യയും .
.
നേരം ഉച്ചയോടടുക്കുമ്പോഴേക്കും ഞങ്ങൾ അവിടെയെത്തി . സാമൂഹ്യ പ്രവർത്തകരുടെ തിക്കിത്തിരക്കിനിടയിൽ നിന്നും ആശുപത്രി മോർച്ചറിയുടെ വളരെ ദൂരെ തിരിച്ചുപോക്കിനുള്ള ഭാണ്ടവും കെട്ടി അദ്ധേഹത്തിന്റെ വരവും കാത്തിരിക്കുന്ന അവരെ കണ്ടെത്താൻ എനിക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നു . കണ്ണീരുണങ്ങിയ ആ എട്ടു കണ്ണുകളിലും ജീവൻ തന്നെ അവശേഷിച്ചിരുന്നില്ലെന്നത്‌ എന്നെ നന്നേ തളർത്തി നാലുവയസ്സു മാത്രം പ്രായമുള്ള ഇളയ കുട്ടിപോലും എന്നെക്കാൾ പക്വതയോടെ ആ അവസ്ഥയെ അഭിമുഖീകരിക്കുന്നത് കണ്ടുനിൽക്കാൻ എനിക്കാവുമായിരുന്നില്ല .
.
ഭക്ഷണം കഴിച്ച് കിടക്കുന്നതിനിടയിൽ യാത്രപോലും പറയാതെ ഒരു കുഞ്ഞു പിടച്ചിലിൽ തങ്ങളെ മുഴുവനായും തനിച്ചാക്കിപോയ അദ്ധേഹത്തെ അവർ എത്രമാത്രം സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്തിരുന്നു എന്നത് ഇടയ്ക്കിടെ മോർച്ചറിയുടെ വാതിലിലേക്ക് എത്തിനോക്കുന്ന ആ കണ്ണുകളിൽ നിന്നും കണ്ടെടുക്കാമായിരുന്നു . അവശേഷിക്കുന്ന നാലുജീവനുകളുടെ ജീവിതം മുഴുവൻ രണ്ടു കൈസഞ്ചികളിൽ കൊരിനിറക്കുമ്പോൾ ശേഷിക്കുന്നതെല്ലാം കൊടും ശൂന്ന്യത മാത്രമാണെന്ന് അവർക്കും നന്നേ തിരിച്ചറിയാമായിരുന്നു .
.
കയ്യിൽ കരുതിയതെല്ലാം എന്റെ കുഞ്ഞിന്റെ ഒപ്പമുള്ള ആ മൂത്തകുട്ടിയെ ഏൽപ്പിക്കുമ്പോൾ അവളിൽ കണ്ട ദയവുചെയ്ത് ഞങ്ങളോട് സഹതപിക്കല്ലേ എന്ന അപേക്ഷ എന്നെ കർമ്മ നിരതനാക്കി . എന്നെക്കൊണ്ട് കഴിയുന്നതുപോലെ സഹായിച്ചോളാം എന്ന് പറയുന്നതിന് പകരം എന്നും കൂടെനിൽക്കാം എന്ന് ഉറപ്പിച്ചു പറഞ്ഞത് അവൾ പ്രതീക്ഷിച്ചത് തന്നെയായിരുന്നു . പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള ആ കുട്ടി ഞാൻ കൊടുത്ത പൈസ വാങ്ങി സൂക്ഷിച്ചുവെച്ച് അനിയത്തിമാരെയും കൂട്ടി തളർന്നിരിക്കുന്ന ഉമ്മയെ പരിചരിക്കുന്നത് അപ്പോൾ ഞാൻ അഭിമാനത്തോടെ നോക്കിനിന്നു .
.
അദ്ധേഹത്തെ കാണാൻ ഞാൻ പിന്നെ ശ്രമിച്ചില്ല എന്നത് എന്നെ വിഷമിപ്പിച്ചില്ല . അതുപക്ഷെ ഒരിക്കലും അദ്ധേഹത്തെ അവഹേളിക്കലായിരുന്നില്ല . മറിച്ച് അയാളിൽ ഞാൻ എന്റെ പ്രതിബിംബവും കാണുന്നതുകൊണ്ടായിരുന്നു . മറ്റൊരു പരാജിതന് അതിനുള്ള അർഹതയില്ല എന്ന വിശ്വാസവും . അപ്പോഴേക്കും പുറത്തുകൊണ്ടുവന്ന അദ്ധേഹത്തിന് പുറകിലായി ആ കുട്ടികൾ അവരുടെ ഉമ്മയുടെ കയ്യും പിടിച്ച് നടന്നകലുന്നത് ഞാൻ എന്റെ കണ്ണാടിയിൽ കണ്ടുനിന്നു. ഒരു ജീവിതത്തിന്റെ മുഴുവൻ ബാക്കിപത്രമായി അവശേഷിക്കുന്ന ആ കുട്ടികളെങ്കിലും പരാജയപ്പെടല്ലേ എന്ന ഒരു വലിയ പ്രാർഥനയോടെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, February 29, 2016

ക്യാൻസറും കേരളവും .

ക്യാൻസറും കേരളവും .
.
ക്യാൻസറിനെ കുറിച്ചുള്ള ബോധവത്കരണങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ പ്രത്യേകിച്ചും കേരളം ഇപ്പോൾ . കോടാനുകോടികൾ മുടക്കി ആശുപത്രികൾ പണിയുന്നു , കൂട്ട ഓട്ടങ്ങൾ സംഘടിപ്പിക്കുന്നു മാരത്തോൺ ചർച്ചകൾ നടക്കുന്നു പോസ്റ്ററുകളും ചലച്ചിത്രങ്ങളും ഉണ്ടാകുന്നു പ്രമുഘർ സമൂഹത്തിനുമുന്നിൽ വലിയ വലിയ സംഭാവനകൾ നൽകുന്നു .... അങ്ങിനെ പോകുന്നു വിസ്മയകരമായ പലവിധ കാഴ്ചകൾ . എല്ലാം വളരെ നല്ലത് തന്നെ .
.
ലോകത്തിൽ എല്ലാകാലത്തും പല വിധത്തിലുള്ള മഹാമാരികൾ ഉത്ഭവിക്കാറും പ്രചരിക്കാറുമുണ്ട് . പലതും ശാസ്ത്രീയമായി തിരിച്ചറിയാൻ കഴിയാതിരുന്ന പുരാതന കാലത്ത് മനുഷ്യൻ അതിൽ പലതിനെയും വിശ്വാസത്തിന്റെ ഭാഗവുമാക്കി . അതിൽ എല്ലാ കാലത്തും തുടർച്ചയായി നിലനിൽക്കുന്ന പല മഹാ രോഗങ്ങളിൽ ഒന്നുതന്നെയാണ് ക്യാൻസർ. ഇപ്പോഴും ഫലപ്രദമായ അല്ലെങ്കിൽ പൂർണ്ണമായ ചികിത്സ സാധ്യമാകാത്ത ഒരു വലിയ വ്യാധി .
.
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ് . പാരമ്പര്യം, ലഹരിയുടെ ഉപയോഗം , തൊഴിൽ സാഹചര്യങ്ങൾ , അന്തരീക്ഷ മലിനീകരണം തുടങ്ങി നമ്മൾ കഴിക്കുന്ന ഭക്ഷണം വരെ പലതും . ഏതൊരു രോഗവും വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതുതന്നെയാണ് അത് വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നത് . എന്നാൽ ക്യാൻസറിന്റെ കാര്യത്തിൽ ചില മുൻകരുതലുകൾ എങ്കിലും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല തന്നെ . അന്തരീക്ഷ മലിനീകരണം തുടങ്ങി പല വലിയ കാര്യങ്ങളിലും ഒരു സാധാരണക്കാരനായ മനുഷ്യന്റെ ഇടപെടലുകൾക്കും മുൻകരുതലുകൾക്കും വലിയ പരിധികളും പരിമിധികളുമുണ്ട് താനും .
.
എന്നാൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില ചെറിയ കാര്യങ്ങൾ കൊണ്ടുതന്നെ ഈ വലിയ വിപത്തിനെ ഒരു പരിധിയോളം നേരിടാം എന്നതാണ് യാഥാർത്ഥ്യം . ക്യാൻസർ വരാനുള്ള കാരണങ്ങളിൽ പരമ പ്രധാനമായ ഒന്നാണ് മായം കലർന്ന അല്ലെങ്കിൽ വിഷം കലർന്ന ഭക്ഷണം . നമ്മൾ എന്ത് കഴിക്കണം എന്നതിനേക്കാൾ എന്ത് കഴിക്കാതിരിക്കണം എന്ന് തീർച്ചയായും നമുക്ക് തന്നെ തീരുമാനിക്കാം എന്നിരിക്കെ അത് ചെയ്യുക മാത്രം കൊണ്ട് ഒരു പരിധിവരെയെങ്കിലും തടയാൻ കഴിയുന്ന ഒരു വലിയ വിപത്തിനെ എന്തിനിങ്ങനെ വലുതാക്കി വളർത്തുന്നു .
.
നമ്മൾ ഇന്ന് കഴിക്കുന്ന ഭക്ഷണത്തിൽ ഭൂരിഭാഗത്തിലും ഭീകരമായ തോതിൽ വിഷം കലർന്നിരിക്കുന്നു അന്നതൊരു സത്യമാണ് . കറിപ്പൊടികളിൽ, മുൻകൂട്ടി തയ്യാറാക്കി പാക്കറ്റുകളിൽ വരുന്ന ഭക്ഷണത്തിൽ , കുടിക്കുന്ന പാലിൽ , വെളിച്ചെണ്ണയിൽ തുടങ്ങി അത്യാവശ്യമായ നിത്യോപയോഗ ഭക്ഷണ പദാർഥങ്ങളിൽ അടക്കം പലതിലും വിഷം ഉണ്ടെങ്കിലും അവയിൽ പലതും തടയുന്നതിൽ നമുക്ക് വീണ്ടും ചില പരിമിതികൾ ഉണ്ടായേക്കാം . എന്നാൽ നമ്മുടെ കണ്മുന്നിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നമുക്ക് മുന്നിൽ വെച്ചുതന്നെ ചേർക്കുന്ന മായം അല്ലെങ്കിൽ വിഷം നമുക്ക് തടയാൻ കഴിയുന്നില്ല എന്നത് വിചിത്രം തന്നെ .
.
നമുക്കുമുന്നിൽ വറുത്തെടുക്കുന്ന ചിപ്സുകളിൽ , നമുക്കുമുന്നിൽ ഉണ്ടാക്കുന്ന ചായയിൽ നമുക്കുമുന്നിൽ ഉണ്ടാക്കിയെടുക്കുന്ന ദോശയിലും വടയിലും നമുക്കുമുന്നിൽ ഉണ്ടാക്കിയെടുക്കുന്ന ഫ്രൈകളിലും മാംസത്തിലും അങ്ങിനെ നമ്മുടെ കണ്മുന്നിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ തന്നെ എത്രമാത്രം വിഷമാണ് ചേർക്കപ്പെടുന്നത് . താത്കാലിക ലാഭത്തിന് വേണ്ടി അറിഞ്ഞും അറിയാതെയും കച്ചവടക്കാർ ചെയ്യുന്ന ഈ ഭീകരമായ തെറ്റുകൾ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ച് നമ്മൾ ആ ഭക്ഷണം രുചിയോടെ വാങ്ങി കഴിക്കുന്നു . ഈയൊരു പ്രാവശ്യത്തേക്കല്ലേ എന്ന തൊടുന്യായവും പറഞ്ഞ് . പുറം മാന്യതയുടെ മേലങ്കിയുമണിഞ്ഞ്‌ . പാതയോരത്തെ തട്ടുകടകളിലും സ്റ്റാർ ഹോട്ടലിലെ മെഴുകുതിരി വെട്ടത്തിലും നടക്കുന്നത് ഇതുതന്നെയെന്ന് നാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കുന്നു .
.
അത്യാഹിതക്കാരന്റെ വഴിപോലും മുടക്കി യാത്രകൾ നടത്തുന്നവരും കയറാൻ പറ്റാത്ത ക്ഷേത്രങ്ങളിലും പള്ളികളിലും കയറി പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തുന്നവരും വ്യഭിചാരത്തിനും അഴിമതിക്കും പിന്നാലെ പായുന്നവരും തീവ്രവാദികൾക്ക് സിന്ദാബാദ് വിളിക്കുന്നവരും മത - ജാതി വിദ്വേഷം വളർത്തുന്നവരും ഓൺലൈൻ മാദ്ധ്യമങ്ങളിലിരുന്ന് ഘോരഘോരം മുറവിളികൂട്ടുന്നവരും ഇതൊക്കെയും വെള്ളിവെളിച്ചത്തിലിരുന്ന് ആഘോഷമാക്കി മാറ്റുന്നവരും ഒക്കെ രോഗം വന്നതിന് ശേഷം ആയിരങ്ങൾ മുടക്കി ചികിത്സിക്കാൻ പോകുന്നതിനു മുൻപ് തങ്ങൾക്കു മുന്നിൽ നടക്കുന്ന ഈ കൊടും ക്രൂരതകൾ തടയാൻ ഒരു ചെറുവിരൽ അനക്കിയാൽ അത് തങ്ങൾക്കോ തങ്ങളുടെ പ്രിയപ്പെട്ടവർക്കോ ഏറെ ഉപകാരപ്രദമാകുമെന്ന് അറിയുക .
.
മരണം ആർക്കും എപ്പോഴും വരാം . രോഗം വന്നാലും ഇല്ലെങ്കിലും നമ്മൾ മരിക്കും . ശ്രദ്ധിച്ചാലും ഇല്ലെങ്കിലും വരാനുള്ളത് വരികയും ചെയ്യും . എന്നാലും നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ നമുക്ക് തടയാൻ പറ്റാവുന്ന ഒരു കാരണം കൊണ്ട് നമ്മുടെ കണ്മുന്നിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത് തടയാതിരിക്കുന്നത് കുറ്റം ചെയ്യുന്നവരേക്കാൾ ഏറെ കുറ്റകരമാണെന്നോർക്കുക .
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, February 28, 2016

ഓറഞ്ചുകൾ വിൽക്കുന്ന പെൺകുട്ടി .

ഓറഞ്ചുകൾ വിൽക്കുന്ന പെൺകുട്ടി .
.
അസ്ഥിപഞ്ചരങ്ങൾ മാത്രം ശേഷിക്കുന്ന തകർന്നടിഞ്ഞ ആ മഹാനഗരത്തിന് മുൻപേയുള്ള കുഞ്ഞു നാൽക്കവലയുടെ കണ്ണിൽ വളവുതിരിയുന്നിടതുതന്നെ ഇരിക്കുന്നതുകൊണ്ട്‌ മാത്രമല്ല അവളെന്റെ കണ്ണുകൾക്ക്‌ അമൃതായത് . കീറിപ്പറിഞ്ഞതെങ്കിലും ചാരുതയോടെ വസ്ത്രം ധരിച്ച് ഉറങ്ങുന്ന അനിയത്തിയെയും ഹൃദയത്തോട് അടക്കിപ്പിടിച്ച് തനിക്കരികരികിലെ പഴകിയ കുട്ടയിലെ വിൽപ്പനയ്ക്കുള്ള മധുരമുള്ള ഓറഞ്ചുകൾ ഒരു കുഞ്ഞിനെയെന്നോണം സംരക്ഷിച്ച് വെക്കുന്ന അവളുടെ വാത്സല്ല്യം കണ്ടിട്ടാണ് . തന്റെ കീറിപ്പഴകിയൊരു പാവാടയിൽ പൊതിഞ്ഞ് സ്നേഹത്തോടെ ഓരോ മധുര നാരങ്ങയും തന്റെ അനിയത്തിയെ എന്നപോലെ അവൾ സൂക്ഷിച്ചു വെക്കുന്നത് എത്ര ചാരുതയോടെയാണ് നോക്കിനിൽക്കാനാവുക.
.
ഒരു ആരോഗ്യ സംഘടനയ്ക്ക് വേണ്ടിയുള്ള ചലചിത്ര നിർമ്മിതിയുമായി ബന്ധപ്പെട്ട് യുദ്ധത്തിൽ തകർന്ന ആ നഗരത്തിലേക്ക് പുറപ്പെടുമ്പോൾ ഭയമായിരുന്നു ആദ്യം .. ഭയം എന്നത് മരണത്തോട് മാത്രമാകുന്നത് ഭീരുത്വം മുന്നിൽനിൽക്കുമ്പോൾ മാത്രമെന്നത് സത്യം . മരണത്തേക്കാൾ ഭീകരതയോടെ ജീവിക്കുന്ന രക്തസാക്ഷികളുടെ ദയനീയതയാണ് ആയുധങ്ങളേക്കാൾ എന്നെ യഥാർത്ഥത്തിൽ പേടിപ്പിച്ചിരുന്നത് . ശവങ്ങൾ പോലും ഭക്ഷണമാക്കേണ്ട ഗതിക്കെട്ട ജീവനുകളെ കാണേണ്ടി വരുന്നത് തോക്കുമായി കൊല്ലാൻ വരുന്ന ഒരു കലാപകാരിയുടെ രൂപത്തേക്കാൾ ഭീതിതമാണെന്ന് എങ്ങിനെ പറയാതിരിക്കും.
.
നഗരത്തിലേക്ക് കടക്കും മുൻപ് അതിന്റെ ഭൂപടം നോക്കി തയ്യാറെടുപ്പുകൾ നടത്താനാണ് ഞങ്ങൾ അവിടെ വാഹനം നിർത്തിയത് . ഞങ്ങൾക്ക് നേരെ മുന്നിൽ കുരച്ചുദൂരെയായി ഇരിക്കുന്ന അവൾ എന്റെ കണ്ണിൽപെട്ടത്‌ കൃത്യതയോടെയും . പെട്ടെന്ന് കണ്ണിലുടക്കുന്ന ആ കാഴ്ച നോക്കി , നോക്കിനിൽക്കെ , അവളിൽ എനിക്കെന്റെ മുത്തശ്ശിയെയാണ് പെട്ടെന്ന് തന്നെ ഓർമ്മ വന്നത് . സ്നേഹവും ദയയും വാത്സല്യവും എത്ര മധുരമായാണ് അവളും എന്റെ മുത്തശ്ശിയെപോലെ കരുതിവെക്കുന്നതെന്ന് ഞാൻ ആശ്ചര്യത്തോടെ അനുഭവിച്ചറിഞ്ഞു ..
.
ഇടയ്ക്ക് ഉണർന്ന അവളുടെ അനിയത്തിക്കുട്ടി വിശക്കുന്നെന്ന് പറഞ്ഞത് കൊണ്ടാകാം, അവൾ കുട്ടിയെ തന്റെ മാറിലെ വസ്ത്രമെടുത്ത്‌ താഴെ വിരിച്ച് അതിൽ കരുതലോടെയിരുത്തി കുട്ടയിൽ നിന്നും ഏറ്റവും നല്ല മധുര നാരങ്ങതന്നെ തിരഞ്ഞെടുത്ത് അല്ലികൾ അടർത്തിയെടുത്ത്‌ നാരുകൾ കളഞ്ഞ് ഓരോന്നായി വായിൽകൊടുത്തുതുടങ്ങിയപ്പോൾ എന്റെയുള്ളിലെ അച്ഛൻ നൊമ്പരപ്പെടാൻ തുടങ്ങി . കുഞ്ഞ് ആ നാരങ്ങയല്ലിയുടെ നീരോക്കെകുടിച്ച് ബാക്കിയാക്കുന്ന ചണ്ടി കളയാതെ അവൾ സ്വയം കഴിക്കുന്നത് കൂടി കണ്ടപ്പോൾ ഞാൻ അവളെ മനസ്സുകൊണ്ട് സാഷ്ടാംഗം നമിച്ചു .
.
പെട്ടെന്നുതന്നെ ഞാൻ എന്റെ കയ്യിൽ കരുതിയിരുന്ന ഭക്ഷണവും അവർക്ക് ഉപയോഗപ്പെടാവുന്ന എന്റെ ചില വസ്ത്രങ്ങളും പിന്നെ ഉണ്ടായിരുന്ന പൈസയും എടുത്ത് അവൾക്കരികെ ചെന്ന് അതെല്ലാം ബഹുമാനത്തോടെ അവൾക്കുനൽകുമ്പോൾ അവളും എനിക്കുമുന്നിൽ എഴുന്നേറ്റുനിന്നു , ബഹുമാനത്തോടെ. എന്നിട്ട് വസ്ത്രങ്ങളും ഭക്ഷണവും മാത്രം എടുത്ത് അതിലെ പണം മുഴുവനായും തിരിച്ചുതന്നത് എന്നെ ശരിക്കും സ്ത്ബ്ധനാക്കി .. യുദ്ധത്തിൽ ഉറ്റവരും ഉടയവരുമടക്കം എല്ലാം നഷ്ടപ്പെട്ട തങ്ങൾക്ക് പണത്തേക്കാൾ ഇപ്പോൾ വേണ്ടത് കരുതലും തണലും സ്നേഹവും ഭക്ഷണവുമാണ് എന്ന് അവൾ പറയാതെ പറഞ്ഞപ്പോൾ എനിക്ക് നിസ്സഹായനായി നോക്കിനില്ക്കാനെ കഴിയുമായിരുന്നുള്ളൂ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, February 25, 2016

ബാക്കി വെക്കുക , ഈ കറുപ്പുനിറമെങ്കിലും ...!!!

ബാക്കി വെക്കുക ,
ഈ കറുപ്പുനിറമെങ്കിലും ...!!!
.
എല്ലാവരും തിരക്കിലാണ്
താന്താങ്ങളുടെ നിറങ്ങൾ
തിരഞ്ഞെടുക്കുന്നതിൽ
അല്ലെങ്കിൽ മറ്റുള്ളവർക്ക്
അവരവരുടെ നിറങ്ങൾ
ചാർത്തിക്കൊടുക്കുന്നതിൽ ...!
.
ചിലർക്ക് ചുവപ്പും ചിലർക്ക് കാവിയും
ചിലർക്ക് പച്ചയും ചിലർക്ക് നീലയും
ചിലർക്ക് മഞ്ഞയും മറ്റുചിലർക്ക് വെള്ളയും ...!
.
ദേശസ്നേഹത്തിന്റെയും ,
വിപ്ലവത്തിന്റെയും ,
വർഗ്ഗീയതയുടെയും ,
ഭീകരതയുടെയും ,
ആധുനികതയുടെയും
വിശ്വാസത്തിന്റെയും
അവിശ്വാസത്തിന്റെയും
വിഘടനവാദത്തിന്റെയും
അവസരവാദത്തിന്റെയും...
അങ്ങിനെ നിറങ്ങൾ അനവധി ...!
.
എല്ലാവരും എല്ലാനിറങ്ങളും
തിരഞ്ഞെടുത്തു കഴിയുമ്പോൾ
അവശേക്കുന്ന ഒരു നിറമുണ്ടാകും
കറുപ്പ് ..!
അനശ്വരതയുടെ , സത്യത്തിന്റെ
മാനവികതയുടെ, സ്നേഹത്തിന്റെ
ജീവനുള്ള നിറം ...!
.
അതെനിക്കായി മാറ്റിവെക്കുക
കാരണം
നിറങ്ങളാൽ അറിയപ്പെടുന്നതിനേക്കാൾ
എനിക്കുപ്രിയം
നിറമില്ലാത്ത ഒരുമനുഷ്യനായിരിക്കാനാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, January 12, 2016

രക്തം ...!!!

രക്തം ...!!!
.
രക്തമാണ്
കാരണം ,
കാര്യവും ...!
.
സിരകളിലൂടെ
ഭൂമിയിലൂടെ
കാലുകൾക്കിടയിലൂടെയും ...!
.
ജീവനും
ജീവിതവുമായി
.മതവും
വിപ്ലവവുമായി
വിശ്വാസവും
നിരാശയുമായി
ദൈവവും
ചെകുത്താനുമായി ...!
.
ഇനി ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, December 24, 2015

ചെങ്കൊടി ...!!!

ചെങ്കൊടി ...!!!
.
കൊടിയും ഞാനും ഒന്നാകുന്നത്
അതെന്റെ ജീവരക്തം കൊണ്ട്
ചുവപ്പിച്ചതാകുമ്പോഴാണ് ..!
.
ഒരു കടൽ ചുവപ്പിക്കാനുള്ള
രക്തമില്ലെന്നിലെങ്കിലും
ഉണ്ടൽപ്പം
ഒരു തുണി ചുവപ്പിച്ച്
ചെങ്കൊടിയാക്കാൻ ...!
.
എങ്കിലുമാരക്തമലിയുമൊരിറ്റു
വെള്ളതിലെന്നോർത്തു വെക്കുന്നത്
കൊടിയും ഞാനും രണ്ടാകാതിരിക്കാൻ
നല്ലതത്രേ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, December 23, 2015

എനിക്ക് വേണ്ടത് ...!!!

എനിക്ക് വേണ്ടത് ...!!!
.
എനിക്ക് വേണ്ടത്
അതിജീവനമല്ല
സഹിഷ്ണുതയുമല്ല
സ്വാതന്ത്ര്യമോ
സമത്വമോ അല്ല ,
എനിക്ക് വേണ്ടത്
മറ്റുള്ളവരെയും
സ്നേഹിക്കാൻ കഴിയുന്ന
ഒരു കുഞ്ഞു മനസ്സാണ് .
അതെങ്ങിനെയുണ്ടാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, December 22, 2015

ഭയമാണെനിക്ക് ...!!!

ഭയമാണെനിക്ക് ...!!!
.
ഭയമാണെനിക്ക്,
മരിക്കുവാനല്ല
ജീവിക്കുവാനും
പക്ഷെ
ശ്രമിച്ചിട്ടും
മരണത്തിനും
ജീവിതത്തിനുമിടയിൽ
അകപ്പെടുമോയെന്ന് ...!
.
ഭയമാണെനിക്ക്,
വഴികൾ
തുടങ്ങുകയോ
അവസാനിക്കുകയോ
ചെയ്യാതിടത്ത്
എന്നെ
തിരയേണ്ടിവരുമോയെന്ന് ...!
.
ഭയമാണെനിക്ക്,
തിരിച്ചറിയും മുൻപ്
എനിക്കെന്നെ
നഷ്ടപ്പെടുമോയെന്ന് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, November 8, 2015

കള്ളൻ ....!!!

കള്ളൻ ....!!!
.
മോഷണം കയ്യോടെ പിടിച്ചാലും
മോഷണമുതൽ കണ്ടുകെട്ടിയാലും
മോഷ്ടിക്കപ്പെട്ടവനും
കണ്ടവനും , കണ്ടുപിടിക്കേണ്ടവനും
ഉറപ്പുവരുത്തേണ്ടവനും
നിശ്ചയിക്കേണ്ടവനും
അസന്നിഗ്ദമായി
കള്ളനെന്ന് വിധിയെഴുതിയാലും
ഞാൻ സ്വയം സമ്മതിക്കാതെ
ഞാനെങ്ങിനെ ഒരു കള്ളനാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, October 27, 2015

നാണയം ...!!!

നാണയം ...!!!
.
ഓരോ നാണയത്തിനും
വ്യത്യസ്ത മുഖങ്ങളുള്ള
രണ്ടു വശങ്ങളെന്നാണ് ...!
എന്നാൽ
രണ്ടു വശങ്ങളിലും
ഒരേമുഖങ്ങളുള്ള
നാണയങ്ങളും ഉണ്ടാകാം
അപൂർവ്വമായെങ്കിലും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, October 26, 2015

എന്നെ ഞാനാക്കാൻ ....!!!

എന്നെ ഞാനാക്കാൻ ....!!!
.
മഴ എനിക്കിഷ്ടമാണ്
അത് പക്ഷെ
എല്ലാവരും പറയുന്നപോലെ
മഴയിലെന്റെ കണ്ണുനീർ
മറ്റുള്ളവർ കാണാതലിഞ്ഞുപൊകും
എന്നത് കൊണ്ട് മാത്രമല്ല ,
മറിച്ച്
വെയിലും മഞ്ഞും പോലെ
അതെന്നെ എന്നിൽ നിന്നും
പൊതിഞ്ഞു പിടിക്കും
എന്നതുകൊണ്ട്‌ കൂടിയാണ് ...!
.
ഇരുട്ട് എനിക്കിഷ്ടമാണ്
അത് പക്ഷെ
എനിക്കെന്നിൽനിന്നും
ഒളിച്ചിരിക്കാനൊരിടംതരുന്നു
എന്നതുകൊണ്ട്മാത്രമല്ല
മറിച്ച്
നിഴൽപോലുമന്ന്യമാകുന്ന
എന്റെ വന്ന്യ വിജനതയിൽ
വെയിലും നിലാവും പോലെ
അതെനിക്ക് കൂട്ടുനിൽക്കും
എന്നതുകൊണ്ട്കൂടിയാണ് ...!
.
വേദനകൾ എനിക്കിഷ്ട്ടമാണ്
അതുപക്ഷെ
സഹതാപത്തിന്റെ
ആലസ്യശീതളിമ
അനുഭവിക്കാമെന്നതുകൊണ്ട് മാത്രമല്ല ,
മറിച്ച്
സുഖവും ദുഖവും പോലെ
അതെന്നെ ഞാനാക്കും
എന്നതുകൊണ്ട്കൂടിയാണ് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, October 18, 2015

മക്കളേ, മാപ്പ് ...!!!

മക്കളേ, മാപ്പ് ...!!!
.
മാപ്പ് ...
തെരുവിൽ ചീന്തിയെറിയപ്പെട്ട
മുലപ്പാൽ മണക്കുന്ന
നിങ്ങളെ സംരക്ഷിക്കാത്തതിന് ...!
.
കാരണം,
ഞാൻ തിരക്കിലായിരുന്നു ...
വിശപ്പാളുന്ന വയറിനു നൽകുന്ന
മാംസത്തിന്റെ രൂപമെടുക്കുന്നതിന്റെ ,
ജാതി തിരിച്ച്
എന്റെ അവകാശങ്ങൾ
ഊട്ടിയുറപ്പിക്കുന്നതിന്റെ ,
എന്റെ ദുരയ്ക്കുമേൽ
തങ്ങളുടെ ജീവിതം പടുക്കുന്നവരുടെ
തലയറുക്കുന്നതിന്റെ ,
ദുസ്വാതന്ത്ര്യത്തിനുവേണ്ടി
സമരം ചെയ്യുന്നതിന്റെ ,
എന്റെ അടയാളങ്ങളും ,രാഷ്ട്രീയവും , സ്വാർഥതയും
സംരക്ഷിച്ചു നിർത്തുന്നതിന്റെ ,
പ്രതികരണ ശേഷിയും സദാചാര ബോധവും
വിപ്ലവവീര്യവും നഷ്ട്ടപ്പെട്ടിട്ടില്ലെന്ന്
ബോധിപ്പിക്കുന്നതിന്റെ ,
നിങ്ങളിൽ കരുത്തരുടെ
പക്ഷം പിടിക്കുന്നതിന്റെ,
ദൈവങ്ങളില്ലാത്ത
പള്ളികളും ക്ഷേത്രങ്ങളും കുരിശടികളും
കെട്ടിപ്പൊക്കുന്നതിന്റെ,
എന്നെ
നിങ്ങളിൽ പ്രതിഷ്ടിക്കുന്നതിന്റെ ....!
.
ഇനി തീർച്ചയായും
ഞാൻ നിങ്ങൾക്കുവേണ്ടിയും ശബ്ദിക്കും ...
കാരണം,
നിങ്ങളും എനിക്കിപ്പോൾ ഇരകളാണല്ലൊ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 15, 2015

ഫാസിസത്തിന്റെ വിഭിന്ന മുഖങ്ങൾ ...!!!

ഫാസിസത്തിന്റെ വിഭിന്ന മുഖങ്ങൾ ...!!!
.
തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയ വലതുപക്ഷപ്രസ്ഥാനം എന്നതാണ് ഫാസിസത്തിന്റെ ഒരു വിവക്ഷ അല്ലെങ്കിൽ അർത്ഥം . എന്നാൽ ഫാസിസം എന്നത് അതിന്റെ ഭാവ തീവ്രതയേക്കാൾ അതിന്റെ ഭീകര ഭാവത്തേക്കാൾ അതിന്റെ യാധാർത്യതെ തുറന്നുകാട്ടാത്ത ഒരു പറഞ്ഞു പഴകിയ വാക്ക് മാത്രമാകുന്നു ചിലപ്പോഴെല്ലാം ഇപ്പോൾ . അല്ലെങ്കിൽ അനാവശ്യമായി കൂടി ഉപയോഗിച്ചുപയോഗിച്ച് മൂർച്ച കുറഞ്ഞ ഒരു മാരകായുധം പോലെയും.
.
മതം, ഭാഷ, സാമൂഹികം , സാമ്പത്തികം , ഭരണകൂടം , ഭരണാധികാരികൾ .. അങ്ങിനെയൊക്കെയായി ഫാസിസത്തിന് അതുപയോഗപ്പെടുതുന്നവരുടെ അല്ലെങ്കിൽ യഥാർത്ഥ ഫാസിസ്റ്റുകളുടെ മുഖങ്ങൾ പലതാണ് . തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയി പെരുമാറുന്ന ആരും യഥാർത്ഥത്തിൽ ഫാസിസ്റ്റുകൾ തന്നെയാകുന്നു . അതിൽ ന്യൂ നപക്ഷ മെന്നോ ഭൂരിപക്ഷമെന്നോ മുതലാളിയെന്നോ തോഴിലാളിയെന്നോ വ്യത്യാസമില്ല എന്നതാണ് സത്യം .
..
ഭരണകൂടതിന്റെയോ ഭൂരിപക്ഷതിന്റെയോ തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയ രീതികളും ഭാവങ്ങളും വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ഒക്കെ ചെയ്യുമെങ്കിലും നമ്മൾ പലപ്പോഴും കാണാതെ പോകുന്ന ഒരു ഫാസിസ്റ്റ് മുഖമാണ് ഉദ്യോഗസ്ഥരുടെ അല്ലെങ്കിൽ ഭരണകർത്താക്കളുടെ . . അവിടെമാത്രമുള്ള ഒരു സവിശേഷ പ്രത്യേകത എന്നത്, അവിടെ അവരിൽ മതവും, ജാതിയുമില്ല എന്നതാണ് .ഔദ്യോഗിക പദവിയുടെ വലിപ്പ ചെറുപ്പം മാത്രമേ ഉള്ളൂ
.
ഏതൊരു സർക്കാർ ഓഫീസിലും പ്രത്യക്ഷത്തിൽ കാണാവുന്ന ഈ സംഭവം പക്ഷെ ആരാലും ഗൌനിക്കപ്പെടാതെ പോകുന്നത് ലജ്ജാവഹം തന്നെ .. പലപ്പോഴും മുകളിലുള്ള ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരോട് പെരുമാറുന്നത് , ചിലപ്പോഴെല്ലാം മുഴുവൻ ഉദ്യോഗസ്ഥരും സാധാരണക്കാരോട് പെരുമാറുന്നത് ഒക്കെ ശരിക്കുനോക്കിയാൽ ഒരു ഫാസിസ്റ്റു രീതിയിൽ തന്നെയാണ് എന്നതാണ് സത്യം .
..
മേലുദ്യോഗസ്ഥരുടെ സ്വകാര്യ ജോലികൾ അടിമകളെ പോലെ ചെയ്യിക്കാൻ കീഴുദ്യോഗസ്ഥരെ ഉപയോഗിക്കുന്നതോടൊപ്പം അവരെ മാനസികമായും സാമ്പത്തികമായും ഔദ്യോഗികമായും പിന്നെ ചിലപ്പോഴെല്ലാം ശാരീരികവും ലൈംഗികവുമായുള്ള ചൂഷണം ചെയ്യലും ഇവിടെ നിർബാധം നടന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം . ചൂഷണം അല്ലെങ്കിൽ ചേരിതിരിവ്‌ എന്നൊക്കെ ലളിതമായി പറഞ്ഞ് ഒഴിവാക്കുന്ന ഇത് പക്ഷെ ഫാസിസത്തിന്റെ മറ്റൊരു മുഖമെന്ന് ആരും സമ്മതിച്ചു തരില്ല .
.
പൊതുവിൽ ഉദ്യോഗസ്ഥ തലത്തിൽ മാത്രമൊന്നുമല്ല ഇവയുള്ളത് . കലാലയങ്ങളിൽ, തൊഴിലിടങ്ങളിൽ സമൂഹത്തിൽ എന്തിനു വീടുകളിൽ പോലും ഫാസിസ്റ്റ് മുഖങ്ങൾ നമുക്ക് കാണാം . എന്നാൽ പുരോഗമന വാദികൾ അല്ലെങ്കിൽ സാമൂഹിക പരിഷ്കർത്താക്കൾ എന്ന പേരിൽ അവസര വാദികളായ ചിലരും അവരുടെ പക്ഷം പിടിക്കുന്നവരും ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കുന്നില്ല എന്നത് വേദനാജനകം തന്നെ. ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Wednesday, October 14, 2015

എന്റെ നാവ് ...!!!

എന്റെ നാവ് ...!!!
.
ഞാൻ
നിന്റെ നാവാകുമ്പോൾ
നിനക്കുവേണ്ടി
കുരയ്ക്കണം
കുറുകണം
മൌനം പൂകണം
വളച്ചൊടിക്കണം
കടിച്ചു പിടിക്കണം
നിനക്കും അവർക്കും
വേണ്ടതുമാത്രവും
ചൊല്ലണം ...!
.
എന്റെ നാവ്
പിന്നെ
നിനക്ക് മടുക്കുമ്പോൾ
നീയത്
അവർക്കിട്ടുകൊടുക്കും,
അവർക്കാവോളം
എരിവും പുളിയും
തേച്ചുപിടിപ്പിക്കാൻ
അവർക്കുവേണ്ടി
ആർത്തു വിളിപ്പിക്കാൻ ...!
.
പിന്നെയത്
അവർക്കും മടുക്കുമ്പോൾ
അവരതെനിക്കുതന്നെ
തിരിച്ചുതരും,
അതിന്റെ അങ്ങേ അറ്റത്ത്‌
ഒരിറ്റു ചോരയുമായി .
അതുവരെ ഒന്നുമറിയാത്ത
എന്റെതന്നെ
ചുടുചോരയുമായി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 8, 2015

യുദ്ധഭൂമിയിൽ നിന്ന് ...!!!

യുദ്ധഭൂമിയിൽ നിന്ന് ...!!!
.
യുദ്ധം തുടങ്ങിയ ശേഷം തുടർച്ചയായ ആക്രമണങ്ങളിൽ ആ അതിർത്തി നഗരത്തിലും നാശനഷ്ടങ്ങൾ ഉണ്ടാകാൻ തുടങ്ങിയതുകൊണ്ടാണ് അവിടുത്തെ ഞങ്ങളുടെ തൊഴിലാളികളെ ഒഴിപ്പിച്ചെടുക്കാൻ ഞാനും സഹപ്രവർത്തകരും അന്നവിടെ ചെന്നത് . അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ആ പ്രൊജക്റ്റ്‌ ലാഭകരവും ധീർഘ കാലാടിസ്ഥാനതിലുള്ളതുമാകയാൽ എളുപ്പത്തിൽ അടച്ചുപൂട്ടാനോ ഉപേക്ഷിക്കാനോ ഞങ്ങൾക്ക് കഴിയുമായിരുന്നുമില്ല . എങ്കിലും പരിതസ്ഥിതികൾ ഗുരുതരമായിരുന്നതിനാൽ അവിടുത്തെ തോഴിലാളികൾക്ക് എന്തെങ്കിലും സംഭവിക്കും മുൻപുതന്നെ അവരെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കേണ്ടത്‌ അനിവാര്യവുമായിരുന്നു .
.
അവിടെയെത്തിയതുമുതലുള്ള യാത്രയിലുടനീളം അതിർതിക്കപ്പുറത്തുനിന്നുള്ള ആക്രമണത്തിൽ തകർന്ന അവശിഷ്ടങ്ങൾ ഞങ്ങളിലും ഭീതി പടർത്തിയിരുന്നു. അതിന് ആക്കം കൂട്ടുമാര് കുറച്ചു ദൂരെയായാണ് ഞങ്ങൾക്ക് കാണാനാകും വിധം അപ്പോൾ ഒരു ആക്രമണം നടന്നതും . എങ്കിലും നൂറിൽ കൂടുതൽ വരുന്ന ഞങ്ങളുടെ തൊഴിലാളികളുടെ ജീവൻ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതിനാൽ പിന്തിരിയാതെ ഞങ്ങൾ മുന്നോട്ടു പോവുക തന്നെചെയ്തു .
.
അതിർതിക്കപ്പുറത്തുനിന്നുള്ള നിരന്തര ആക്രമണം നടക്കുന്ന അവിടെ എത്തിയ ഞങ്ങൾക്ക് അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശക്തമായ സുരക്ഷാ കവചത്തിലൂടെ ഞങ്ങളുടെ തോഴിലാളികളെയെല്ലാം പെട്ടെന്ന് തന്നെ അവിടുന്ന് സുരക്ഷിതമായി പുറത്തെത്തിക്കുവാനും സാധിച്ചു . സുരക്ഷിതമായാണ് അവിടെയും അവരെ താമസിപ്പിച്ചിരുന്നത് എങ്കിലും യുദ്ധഭൂമിയിൽ ജീവനും കയ്യിൽപിടിച്ച് ജീവിച്ചിരുന്ന ആ തോഴിലാളികളെല്ലാം രക്ഷപ്പെടാനുള്ള ആവേശത്തോടെ പെട്ടെന്ന് തന്നെ അവിടുന്ന് പോരുകയും ചെയ്തു
.
രാജ്യങ്ങളുടെ ശത്രുതയോ മതങ്ങളുടെ വേലിക്കെട്ടുകളോ ഭാഷയുടെ അതിർവരമ്പുകളോ വേർതിരിക്കാതെ , ഏതു മൃഗത്തിന്റെ മാംസമെന്നോ എവിടെ വളർന്ന പച്ചക്കറിയെന്നോ നോക്കാൻ പോലുമാകാതെ വിശപ്പടക്കാനുള്ള , ജീവൻ നിലനിർത്താനുള്ള ഒരുനേരത്തെ അന്നത്തിനും, ദൂരെ തങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരാലംബരായ തങ്ങളുടെ കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്ന പച്ചയായ ആ മനുഷ്യർ അവരുടെ ജീവൻ രക്ഷിക്കാനെത്തിയ ഞങ്ങളെ നന്ദിയോടെ സ്മരിച്ചുകൊണ്ട് ഒരുമയോടെ സാഹോദര്യത്തോടെ തങ്ങളുടെ വാഹനങ്ങളിലെയ്ക്ക് കയറുന്നത് ഞങ്ങളും ചാരിദാർത്യത്തോടെ നോക്കിനിന്നു .
.
അതുവരെയും തങ്ങളുടെ ജീവൻ കൊണ്ട് ഞങ്ങളുടെ ജീവിതവും ജീവനും സംരക്ഷിച്ചിരുന്ന അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളുടെ കൂടെത്തന്നെ ക്ഷമയോടെ ഉണ്ടായിരുന്നു . ഒടുവിൽ എല്ലാവരും പൊയ്ക്കഴിഞ്ഞു സ്ഥാപനവും പൂട്ടി ഞങ്ങൾ പുറത്തിറങ്ങുമ്പോൾ അവർ ഞങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും കൂടി സങ്കടിപ്പിക്കുകയും ചെയ്തുതന്നു .
.
സുരക്ഷാ പാതയൊരുക്കി ഞങ്ങളെ സുരക്ഷിതമായ ഇടത്തെത്തിക്കും വരെ ആ സുരക്ഷാ ഉദ്യോഗസ്ഥരും ഞങ്ങൾക്കൊപ്പം പോന്നു . അതിർത്തിക്കപ്പുറത്തുനിന്നുള്ള ആക്രമണപരിധി കഴിഞ്ഞ് ഞങ്ങൾ സുരക്ഷിതമായ ഇടത്തെത്തി എന്നുറപ്പുവരുത്തിയാണ് അവർ പിന്നെ തിരിച്ചുപോകാൻ തുടങ്ങിയത്. അതുവരെയും മുൾമുനയിൽ നിന്നിരുന്ന ഞങ്ങൾ, അവിടെ അവർ പോകുന്നതും നോക്കി നിന്ന് ഒരൽപം ആശ്വാസത്തോടെ അവർതന്നെ തന്ന വെള്ളവും ഭക്ഷണവും കഴിക്കാനും തുടങ്ങി .
.
ഞങ്ങൾക്കരികിൽ നിന്നും തിരിഞ്ഞ് പോകാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ ആ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം അപ്പോൾ . ഭക്ഷണം കുറേശ്ശേയായി കഴിക്കാൻ ആരംഭിച്ച ഞങ്ങളുടെ കണ്ണിൽ നിന്നും അവർ മറയാൻ തുടങ്ങും മുൻപാണ് അത് സംഭവിച്ചത് . അതിർത്തികടന്നെത്തിയ ഒരു ഷെൽ , ഞങ്ങളുടെ ജീവൻ രക്ഷിച്ച ആ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തെ തകർത്തെറിഞ്ഞു കളയുന്നത്‌ വേദനയോടെ, നടുക്കത്തോടെ ഞങ്ങൾക്ക് നോക്കി നിൽക്കേണ്ടി വന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, October 5, 2015

മാതൃ ഭാവേ …!!!

മാതൃ ഭാവേ …!!!
.
നിന്റെ മടിയിൽ ഇടത്തെ തുടയിൽ കിടന്നുകൊണ്ട് എനിക്കുനിന്റെ ഇടത്തെ മുല മതിയാവോളം കുടിക്കണമെന്ന് അവൻ തെല്ലൊരു അധികാരത്തോടെ ആവശ്യപ്പെട്ടപ്പോൾ ഉറക്കെ കരയാനാണ് പെട്ടെന്ന് തോന്നിയത് . അന്നാദ്യമായി അവനോടുള്ള ഇഷ്ടത്തോടെ , പതിയെ പതിയെ തുടങ്ങി അവളുടെ അകത്തളങ്ങൾ മുഴുവൻ കിടുങ്ങുമാറുച്ചതിൽ , ഹൃദയം നുറുങ്ങുന്ന വേദനയോടെ ... പിന്നെ ശാന്തമായ ഒരു പുഴപോലെ കടലിലേയ്ക്ക് ഒഴുകിയിറങ്ങിക്കൊണ്ട് ....!
.
പരിചയപ്പെട്ട നാൾ മുതൽ അവൻ അവൾക്കൊരു വികൃതിയായ പയ്യനായിരുന്നു . പ്രായത്തെക്കാൾ കുറഞ്ഞ പക്വത മനപ്പൂർവ്വം അഭിനയിക്കുകയാണ് അവനെന്ന് അവൾക്കറിയാമായിരുന്നിട്ടു കൂടിയും . .വേണ്ടാത്തതൊക്കെ പറഞ്ഞും ഇഷ്ടമില്ലാത്തത് സംസാരിച്ചും മനപ്പൂർവ്വം അവൻ അവളെ അരിശം കൊള്ളിക്കുമായിരുന്നു . എന്നിട്ടും പലകുറി ശ്രമിച്ചിട്ടും അവൾക്ക് അവനെ ഒരിക്കലും ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല എന്നതൊരു സത്യവും .
.

എല്ലാം നിർബന്ധപൂർവ്വം എന്നപോലെ തമാശയായി മാത്രം അവതരിപ്പിക്കുന്ന അവന്റെ സ്വഭാവം ചിലപ്പോഴെല്ലാം അവൾക്ക് അരോചകവുമായിരുന്നു . ചിലപ്പോൾ ഒരു വലിയ അഹങ്കാരിയായും മറ്റുചിലപ്പോൾ തീരെ വഷളനായും ചില സമയങ്ങളിൽ മോശമായൊരു തെമ്മാടിയായും പെരുമാറിയിരുന്ന അവനെ അവൾക്ക് പക്ഷെ വെറുക്കാനും കഴിഞ്ഞിരുന്നില്ല . ഒരിക്കൽ പോലും വ്യക്തതയോ സ്ഥിരതയോ , പക്വതയോടെയുള്ളതോ ആയ ഒരുസ്വഭാവ വിശേഷവും അവൻ കാണിച്ചിരുന്നേയില്ലെങ്കിലും .
.
എന്നിട്ടും തീർത്തും അഹങ്കാരത്തോടെ, ധാർഷ്ട്യത്തോടെ , ധൈര്യത്തോടെ വായിൽ തോന്നിയതൊക്കെ അതുപോലെ തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന അവന്റെ വാക്കുകൾക്കായി അവൾ കാത്തിരുന്നു . ആ വാക്കുകളിൽ അവൻ സൂക്ഷിക്കുന്ന അവന്റെ ഹൃദയം അവൾ തിരിച്ചറിഞ്ഞു . ആ അക്ഷരങ്ങളിൽ അവൻ കരുതുന്ന സത്യസന്തത അവൾ അനുഭവിച്ചറിഞ്ഞു . അവന്റെ ഓരോ വരികളും ആദ്യം വായിക്കുന്നത് താനായിരിക്കണമെന്ന് പിന്നെ പിന്നെ അവൾ സ്വയം നിർബന്ധം പിടിച്ചു . ഒരിക്കലും അവനെ അതറിയിച്ചിരുന്നില്ലെങ്കിലും അങ്ങിനെ ഭാവിച്ചിരുന്നില്ലെങ്കിലും അവനവളെ തിരിച്ചറിയുന്നുണ്ടെന്നു അവൾക്കറിയാമായിരുന്നു അപ്പോഴെല്ലാം .
.
സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവനാണ് അവനെന്ന് തനിക്കെപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും മാതൃത്വം എന്ന ഭാവം അവനിൽ അപരിചിതത്വം സൃഷ്ടിക്കുന്നത് അവൾ അതിശയത്തോടെ നോക്കി നിന്നു . ഒരിക്കലെ ഒരു വാഗ്വാദത്തിൽ മാതാവ് എന്നത് പണ്ടോരോ പറഞ്ഞത് പോലെ ബീജം സൂക്ഷിക്കാനുള്ള ഒരു വയൽ മാത്രമാണെന്ന് അവൻ വേദനയോടെ പറഞ്ഞത് തന്നെ ശരിക്കും അരിശം കൊള്ളിച്ചു .
.
മാതൃഭാവത്തെ അവൻ അങ്ങിനെ അപമാനിച്ചതിലെ അമർഷം കത്തിപ്പടരവേ ആ ജ്വാലയിൽ അവനെ എരിച്ചു കളയാനുള്ള വാശിയോടെ അവനെ തേടവേ തനിക്കു മുന്നിൽ പൊട്ടിവീണു ചിതറിയ തന്റെ കണ്ണാടിയിൽ പരന്നു പടർന്ന തന്റെ തന്നെ മാതൃഭാവം അപ്പോൾ തന്നെ നിശ്ചലയാക്കിയത് നിസ്സഹായതയോടെയല്ല , പസ്ചാതാപതോടെയാണ് അനുഭവിക്കേണ്ടി വന്നതെന്ന് തിരിച്ചറിവായിരുന്നു .
.
ചാരാൻ ചുമരുകൾ പോലും അപ്രാപ്യമായിടത്ത് തളർന്നിരിക്കവേ അന്നാദ്യമായി താൻ തന്റെ കാൽതുടകൾ നഗ്നമാക്കി . മാറിടവും . എന്നിട്ട് അവൻ ആവശ്യപ്പെട്ട പോലെ തന്റെ ഇടത്തെ മുല കയ്യിലെടുത്ത് അവനുവേണ്ടി കാത്തിരിക്കവേ, അനുഭവിക്കുകയായിരുന്നു, പശ്ചാത്താപം പാപ പരിഹാരമല്ലെന്ന് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
സമർപ്പണം : മാതാക്കളാൽ തിരസ്കരിക്കപ്പെടുന്ന ഓരോ കുഞ്ഞിനും

Thanking my Gurus ...!!!.

  Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...