Tuesday, November 4, 2014

രണ്ടു പെണ്‍കുട്ടികൾ ...!!!

രണ്ടു പെണ്‍കുട്ടികൾ ...!!!
.
( " ഓർമ്മപ്പുസ്തകം " )
.
പത്രപ്രവർത്തകനായ സുഹൃത്തിന്റെ കൂടെ അങ്ങോട്ട്‌ പോകുമ്പോൾ എനിക്കൊന്നും അറിയില്ലായിരുന്നു. എന്നെ അവിടെ തനിച്ചിരുത്തി പോകാൻ പറ്റാത്തത് കൊണ്ടാണ് അവൻ , അവനെ കാണാൻ ചെന്ന എന്നെയും അവരുടെ കൂടെ കൂട്ടിയത്. പോകുന്നത് സൈനികരുടെ കൂടെയാണെന്നും , ആക്രമണം നടന്ന ഒരു സ്ഥലത്തേയ്ക്കാണെന്നും പറഞ്ഞപ്പോൾ ആവേശമായി ...!
.
തികച്ചും ഒറ്റപ്പെട്ട ഒരു ഉൾനാടൻ ഗ്രാമമായിരുന്നു അത് . പ്രകുതിയുടെ മനോഹാരിതയ്ക്കൊപ്പം എപ്പോഴും തങ്ങി നിൽക്കുന്ന മൂകതയും ആ ഗ്രാമത്തെ കൂടുതൽ സുന്ദരമാക്കുന്നു . അവിടെ ചെല്ലുമ്പോൾ പേടിയോടെ അവിടവിടെ മാറിനിൽക്കുന്ന കുറച്ചു കുട്ടികളും മുതിർന്നവരും പിന്നെ ഞങ്ങൾക്ക് തൊട്ടുമുന്നേ എത്തിയ സൈനികരും മാത്രം . എന്റെ സുഹൃത്തിനൊപ്പം ഞാനും അങ്ങോട്ട്‌ നടന്നടുത്തു ...!
.
ആക്രമണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിരുന്നു അപ്പോൾ . ചിതറി തെറിച്ച ശരീരഭാഗങ്ങൾ പെറുക്കിയടുക്കുന്ന ആശുപത്രി അധികൃതർക്കിടയിലൂടെ ശവശരീരങ്ങൾക്കടുത്തെത്തുമ്പോൾ എന്റെ കാലുകൾ മെല്ലെ വിറക്കാൻ തുടങ്ങിയിരുന്നു . ശരീരം തളരാനും . മുറ്റത്ത്‌ രണ്ടു പേരുടെ മൃദദേഹങ്ങളാണ് ഉണ്ടായിരുന്നത് .മാതാപിതാ ക്കളെന്നുതോന്നിക്കുന്ന രണ്ട് വൃദ്ധരുടെ . വെടിയുണ്ടകളിൽ അവ ചിതറിതെറിച്ചിരിക്കുന്നു ....!
.
ഒറ്റുകാരെന്നുമുദ്രകുത്തി ആ സർക്കാർ സർവീസ്സിലുള്ള കുടുംബത്തെ ഒന്നടക്കം പ്രാദേശിക ഭീകരവാദികൾ കൊന്നൊടുക്കുകയായിരുന്നു എന്നാണ് ഒരു സൈനികൻ പറഞ്ഞത് . പ്രദേശവാസികളാരും അതുകൊണ്ട് തന്നെ അവരോടുള്ള ഭയം കൊണ്ട് അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതും ഇല്ല . രണ്ടു വർഷമായി അവിടുത്തുകാർക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്ന ഒരു ഡോക്ടറും കുടുംബവും ആയിരുന്നു അത് ...!
.
അധികം അവിടെ നിൽക്കാൻ എനിക്കായില്ല .എന്റെ സുഹൃത്ത്‌ അവരുടെ ഫോട്ടോ എടുക്കുമ്പോൾ ഞാൻ മെല്ലെ അകത്തേക്ക് കടന്നു . തനിതനിയെയുള്ള ചെറിയ ചെറിയ ഗ്രാമീണ വീടുകളിൽ ഒന്നായിരുന്നു അതും . അവിടെ മറ്റു രണ്ടു പേരുടെ മൃദദേഹങ്ങളാണ് ഉണ്ടായിരുന്നത് . വിശദാംശങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കിടയിലൂടെ ഞാൻ നോക്കിയപ്പോൾ ആദ്യം കണ്ണിൽ ഉടക്കിയ കാഴ്ച്ചതന്നെ എന്നെ നിശ്ചലനാക്കി ...!
.
അടുത്തടുത്ത്‌ വെടിയുണ്ടകളേറ്റ് മരിച്ചു കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും ശരീരം കെട്ടിപ്പിടിച്ച് തളർന്ന് കിടക്കുന്ന രണ്ട് പെണ്‍കുട്ടികൾ . ഏകദേശം ഒന്നും നാലും വയസ്സ് തോന്നിക്കുന്ന അവരിൽ ഇളയ കുട്ടിക്ക് വിശപ്പും ദാഹവും കൊണ്ടാകാം ബോധമുണ്ടായിരുന്നില്ല . ആ കുട്ടിയെ ആശുപത്രി അധികൃതരെ ഏൽപ്പിച്ച് ഒരു സൈനികൻ ഞങ്ങളെയും സംശയത്തോടെ നോക്കുന്ന മറ്റേ കുട്ടിയെ എടുക്കാൻ ചെന്നപ്പോൾ അത് ഭയന്ന് പുറകിലേക്ക് മാറി ...!
.
അത് കണ്ടു നിൽക്കാനാകാതെ ഞാൻ അദ്ധേഹത്തെ മാറ്റിനിർത്തി ആ കുട്ടിയുടെ അടുത്തെത്തുമ്പോൾ അവളെന്നെ അവശതയോടെയാണ് നോക്കിയത് . ആ കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട്‌ചേർത്ത്പിടിച്ച് പുറത്ത് ആംബുലൻസിലെക്കു ഓടുമ്പോൾ ഞാൻ മറ്റൊന്നും ഓർത്തില്ല . ആംബുലൻസിലെത്തി കുഞ്ഞിനെ ആശുപത്രി അധികൃതരെ ഏൽപ്പിക്കുമ്പോൾ അവളെന്റെ കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു . അത് വിടുവിക്കാൻ തോന്നാതിരുന്നതിനാൽ ഞാനും അവളോട്‌ കൂടെ അടുത്തിരുന്നു ...!
.
കുഞ്ഞു വാവയ്ക്കൊപ്പം അവൾക്കും പ്രാഥമിക ശുശ്രൂഷകൾ ഏറ്റുകിടക്കുമ്പോൾ അവളിൽ ഭയത്തേക്കാളും ആശ്വാസം നിഴലിക്കുന്നത് ഞാൻ കണ്ടു . അനാഥരായ ആ രണ്ടു പെണ്‍കുട്ടികളുടെ ജീവിതം എനിക്കുമുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി ... അതിനേക്കാൾ എന്തിനുവേണ്ടിയാണ് അവർ അനാഥരായതെന്ന സംശയവും , അതുകൊണ്ട് ആർക്ക് എന്ത് നേട്ടമെന്നും .. ? അവളും മെല്ലെ മയക്കത്തിലേയ്ക്കു വഴുതി വീഴുകയായിരുന്നു അപ്പോൾ . പക്ഷെ അതിനുമുൻപ്‌ അവൾ എന്റെ കൈവിട്ട് അവളുടെ കുഞ്ഞനുജത്തിയെ എത്തിപ്പിടിക്കാൻ ശ്രമിച്ചത് എന്നെ ശരിക്കും കോരിത്തരിപ്പിച്ചു . ....!!!
.
( ഇൻറർനെറ്റിൽ രണ്ടു ശവകുടീരങ്ങൾക്ക് നടുവിൽ പകച്ചിരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം കണ്ടപ്പോൾ സ്വാനുഭവത്തിന്റെ ഓർമ്മപ്പുസ്തകത്തിൽ നിന്നും ചികഞ്ഞെടുത്തത് )
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, November 1, 2014

എന്റെ വിഴുപ്പ് ...!!!

എന്റെ വിഴുപ്പ് ...!!!
.
എന്റെ വിഴുപ്പ്
എനിക്ക് കഴുകിക്കളയാനുള്ളതാണ് ....!
.
ഒരു വലിയ തിരമാലപോലെ
ആഞ്ഞടിക്കുന്ന ആവേശം
കക്കൂസ് മുറിയുടെ അടഞ്ഞ
നാല് ചുവരുകൾക്കുള്ളിൽ
നാല് ചുവട് ചുടു നിശ്വാസത്തിനും
രണ്ടു തുള്ളി വിയർപ്പിനുമൊപ്പം
എന്നപോലെ ...!
.
അല്ലെങ്കിൽ
അപ്പുറത്തെ ചുമരിന്റെ
ബാലഹീനതയ്ക്ക് കാതോർത്ത്
ഇപ്പുറത്ത് രോമാഞ്ചം കൊള്ളും പോലെ ...!
.
ഒരു തോട്ടി വെള്ളത്തിൽ ,
ഒരൽപം കാരത്തിൽ
അല്ലെങ്കിൽ കൈക്കരുത്തിൽ
പിന്നെയുമല്ലെങ്കിൽ
മോഹത്തിന്റെ മായികതയിൽ ...!
.
ഒന്നുകിൽ എന്റെ കുളിമുറിയിൽ
അല്ലെങ്കിൽ എന്റെ പറമ്പിലെ
വലിയ കുളത്തിൽ
അതുമല്ലെങ്കിൽ
എന്റെ കിടപ്പുമുറിയിലെങ്കിലും ...!
.
കഴുകിക്കളയാനുള്ള
വിഴുപ്പുകൾ മുഴുവൻ
ആർക്കുവേണ്ടിയും
എനിക്ക് കൂട്ടിവെക്കാനാകില്ല ...!
.
പക്ഷെ അതെങ്ങിനെയാണ്
നിങ്ങൾക്കുമുന്നിൽ ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, October 28, 2014

നിരാലംബം ....!!!

നിരാലംബം ....!!!
.
ഇനിയും എന്തിനാണ് അയാൾ കാത്തു നിൽക്കുന്നതെന്ന് അവൾ അത്ഭുതപ്പെട്ടു . മഴചാറ്റലേൽക്കാതിരിക്കാൻ ഒരുപാട് പാടുപെട്ട് പൊട്ടി പഴകി, അഴുക്കു നിറഞ്ഞ ആ ചുമരിനോട് ഒട്ടി ചേർന്ന് അയാൾ അങ്ങിനെ നിൽക്കുന്നത് കണ്ടപ്പോൾ കൌതുകം തോന്നി .ഒരു പക്ഷെ കൗതുകത്തേക്കാൾ ഒരു കുഞ്ഞു സന്തോഷം തന്നെ . വൃത്തി ഹീനമായ അന്തരീക്ഷത്തിൽ ഒരിക്കലും നിൽക്കാൻ ഇഷ്ടപ്പെടാത്ത , ഔദ്യോഗിക വേഷത്തിലായാൽ പോലും മഴ നനയാൻ ഒരുപാട് ഇഷ്ടപ്പെടുന്ന അയാൾ ഇപ്പോൾ ഇങ്ങിനെ ...!
.
ഒന്നും ചോദിക്കാനുള്ള സ്വാതന്ത്ര്യമില്ലല്ലോ ഇപ്പോൾ . ഉണ്ടായിരുന്നപ്പോൾ ചോദിച്ചതിനോക്കെയുമാകട്ടെ ഉത്തരങ്ങൾ സ്വയം കണ്ടെത്തേണ്ടിയിരുന്നുമിരുന്നു . എന്നിട്ടും ചോദ്യങ്ങൾ നിർത്താതെ തനിക്കെങ്ങിനെയായിരുന്നു മുന്നോട്ട് പോകുവാനാവുക . തന്റെ ജീവിതം തന്നെ ഒരു ചോദ്യത്തിന്റെ വക്കിൽ നിർത്തി മുന്നോട്ടോ പുറകോട്ടോ പോകാൻ പൊലുമായ്ക്കാതെ തനിക്കു പുറകിൽ അയാൾ നിർന്നിമേഷനായപ്പോൾ ....!
.
അല്ലെങ്കിലും ഇനിയൊരിക്കലും ഒന്നിച്ചുപോകാൻ കഴിയില്ലെന്ന് അസന്നിഗ്ദ്ധമായി ആദ്യം പറഞ്ഞത് അയാൾ തന്നെയായിരുന്നു എന്നതായിരുന്നു തനിക്കുള്ള ആദ്യത്തെ പ്രഹരം . തന്നിൽ നിന്നും ഒരു തെറ്റ് സംഭവിക്കുക എപ്പോഴും സ്വാഭാവികം . ഏതൊന്നിനെയും താൻ ലാഘവത്തോടെ സമീപിച്ചിരുന്നത് തന്നെ, തനിക്ക് അയാളിലുള്ള തന്റെ വിശ്വാസമായിരുന്നു . അതുപക്ഷെ അയാളെ ബോധിപ്പിക്കാൻ കഴിയാതിരുന്നത് തന്റെ ആദ്യത്തെ തെറ്റ് . അല്ലെങ്കിൽ ഏറ്റവും വലിയ തെറ്റ് . അതിൽ നിന്നും തുടങ്ങിയതായിരിക്കാം ഒരുപക്ഷെ എല്ലാ താളപ്പിഴകളും എന്ന് ഇപ്പോൾ തോന്നിയിട്ട് അല്ലെങ്കിൽ തന്നെ പ്രയോജനവും ഇല്ലല്ലോ ഇനി ...!
.
ജീവിതം സ്വയം തോറ്റുപോകുന്നത് കണ്ടുനിൽക്കാനാകില്ലെങ്കിലും ഇപ്പോൾ മറ്റെന്താണ് മാർഗ്ഗം . ഒന്നും ആവേശത്തോടെ മാത്രമായിരുന്നില്ലല്ലോ എന്നും . ഏറ്റവും ആലോചിച്ചിരുന്നതും തനിക്കുവേണ്ടിപോലും ചിന്തിച്ചിരുന്നതും പലപ്പോഴും അയാൾ തന്നെ . അതാണോ കുഴപ്പങ്ങൾക്കുള്ള തുടക്കം . അറിയില്ല .. അല്ലെങ്കിൽ അറിയാൻ ശ്രമിച്ചില്ല . അത് തന്റെ തെറ്റ് തന്നെ ...!
.
ഈ കാത്തിരുപ്പ് കേന്ദ്രം ശൂന്ന്യമായത് നന്നായി . തന്റെ ചിന്തകളുടെ ചിറകുവിരിക്കാൻ മാത്രമുള്ള സ്ഥലം ഇപ്പോഴിതിനുണ്ട് . ഓർമ്മകളുടെ ഭാണ്ഡം തുറക്കണം .. തെറ്റുകളുടെ കണക്കെടുക്കണം . ശരികൾ തരം തിരിക്കണം .... വേണം ഇത്രയും സ്ഥലം തനിക്ക് തീർച്ചയായും . എല്ലാ ചിന്തകളും കെട്ടഴിച്ചു വിടർത്തി വെച്ച് പരിശോധിക്കണം . ഇപ്പോഴാണെങ്കിൽ പുറത്ത് മഴയും , അതിന്റെ കുളിരും . നല്ല സമയം.. തീർച്ചയായും ഇവിടെയെങ്കിലും ഒരു ഉത്തരം തനിക്ക് കണ്ടെത്തി തന്നെയേ പറ്റു . കാരണം മുന്നോട്ടല്ലാതെ തനിക്കിനി മറ്റൊരു വഴിയില്ല തന്നെ . ..!
.
അപ്പോഴും അയാൾ അവിടെതന്നെയുണ്ട്‌ എന്നത് തന്നെ ആശ്ചര്യപ്പെടുത്തി . അയാൾക്ക്‌ തന്നെ കാണാമെങ്കിലും നോക്കുന്നില്ല എന്നതിൽ അതിശയമൊന്നും തോന്നിയില്ലെങ്കിലും . പക്ഷെ അയാൾ മറ്റാരെയെങ്കിലും കാത്തിരിക്കുന്നില്ല അല്ലെങ്കിൽ പ്രതീക്ഷിക്കുന്നുപോലുമില്ല എന്നത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തി . പിന്നെയെന്തിന് എന്ന വലിയ ചോദ്യവും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Saturday, October 25, 2014

പ്രണയത്തിന്റെ പ്രതീകം കൃഷ്ണനാകുമ്പോൾ ...!!!

പ്രണയത്തിന്റെ പ്രതീകം കൃഷ്ണനാകുമ്പോൾ ...!!!
.
ചിലർ ഭ്രമമെന്നും ചിലർ ദിവ്യമെന്നും മറ്റുചിലർ വ്യർതമെന്നും വിവക്ഷിക്കുന്ന പ്രണയം യഥാർത്ഥത്തിൽ ഏതൊരു ജീവിയുടെയും ജീവനത്തിന്റെ ഭാഗമാണ് . സ്വാഭാവിക വികാരങ്ങളിൽ ഒന്ന് . പലർക്കും അത് പല വിധത്തിലാകാം എന്നത് സ്വാഭാവികം . അവരവരുടെ പ്രത്യേകതകൾക്ക് അനുസൃതമായി കാഴ്ച്ചപ്പാടുകൾക്ക് അനുസൃതമായി അവരവരുടെ രീതികൾ ഓരോരുത്തർക്കും പ്രണയത്തിലും ഉണ്ടെന്ന് മാത്രം ....!
.
മറ്റെന്തിനെയുമെന്നപോലെ പലപ്പോഴും പ്രണയത്തിനും പ്രതീകങ്ങളും സ്വപ്നങ്ങളുമുണ്ട് . യാധാർത്യത്തോട് നീതി പുലർത്തിയാലും ഇല്ലെങ്കിലും അതങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും . അതും ചിലപ്പോൾ ഭാവന മാത്രമാകാം ചിന്തിക്കാൻ കൂടി സാധിക്കാതതുമാകാം , എങ്കിലും ഇവിടെ പ്രണയത്തെക്കുറിച്ച് മാത്രം പ്രതിപാതിക്കുമ്പോൾ അത് ഇവിടെ വ്യത്യസ്ഥവുമാകുന്നുമില്ല ...!
.
പ്രണയ സങ്കൽപ്പങ്ങളിൽ , സ്വപ്നങ്ങളിൽ എപ്പോഴും കടന്നുവരാരുള്ളത് എഴു നിറവും ചിറകുമുള്ള കുതിരപ്പുറത്ത്‌ പറന്നുവരുന്ന രാജകുമാരനും അവനെ കാത്ത് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഇരിക്കുന്ന ഭൂലോക സുന്ദരിയായ രാജകുമാരിയും തന്നെയാണ് . ശാരീരിക ഭാഷയിൽ അല്ലെങ്കിലും യാതൊരു അടിസ്ഥാനവും അങ്ങിനെ ആർക്കും തന്നെ യഥാർത്ഥത്തിൽ ആഗ്രഹവും ഇല്ലെങ്കിലും അത്തരമൊരു സ്വപ്നത്തിന് ആരും തടയിടാറില്ല, . ജീവിതവുമായി തൊട്ടു നിൽക്കുന്നവർ എന്ന് പറയുന്ന ബുദ്ധിജീവികളും യാതൊന്നിനെ കുറിച്ചും അറിവില്ലാത്ത സാധാരണക്കാരും ഇതു പക്ഷെ ഒരു നെരംപോക്കിനു മാത്രമെങ്കിലും നിഷേധിക്കാറുമില്ല ...!
.
അതുപോലെയാണ് പ്രണയസങ്കൽപ്പങ്ങളിലെ സങ്കൽപ്പ പുരുഷനായി കൃഷ്ണനെ കാണുന്നത് ... ജാതിയോ മതമോ വികാരമോ രൂപമോ എല്ലാം വ്യത്യസ്തമെങ്കിലും പ്രണയത്തിലുള്ള ഭൂരിഭാഗത്തിനും ഇഷ്ടമായ ഒരു രൂപം കൃഷ്ണന്റെത് തന്നെയാകുന്നു മിക്കവാറും . തന്റെ പ്രണയ പുരുഷനെ കൃഷ്ണനെപോലെ സങ്കൽപ്പിക്കുന്നുവെന്നൊ കൃഷ്ണനെ പ്രണയിക്കുന്നുവെന്നോ അല്ല ഉദ്ധേശിക്കുന്നത് എങ്കിലും കൃഷ്ണൻ അവിടെയെല്ലാം അറിഞ്ഞോ അറിയാതെയോ ഒരു പ്രതീകമാകുന്നു പലപ്പോഴും ...!
.
പക്ഷെ കൃഷ്ണന്റെ തന്നെ യഥാർത്ഥ കഥകളിൽ കൃഷ്ണനെ മാത്രം അഗാധമായി പ്രണയിക്കുകയും സർവ്വവും കൃഷ്ണനിൽ അർപ്പിക്കുകയും കൃഷ്ണനുവേണ്ടി മാത്രം ജീവിക്കുകയും ചെയ്ത രാധ ഒടുവിൽ ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത് . അതുപോലെ തന്നെ ജീവിതത്തിലാണെങ്കിൽ തന്റെ ജീവിതവും പ്രണയവും കൃഷ്ണൻ രണ്ടു ഭാര്യമാർക്കായി പങ്കുവെക്കുകയും ചെയ്യുകയാണ് . അവിടെ കൃഷ്ണൻ തന്റെ പ്രണയിനിയോട് നീതി പുലർത്തിയോ എന്നത് ചിലർക്കെങ്കിലും തർക്ക വിഷയമാണെങ്കിലും ..!
.
കഥകളിൽ കൃഷ്ണനെക്കാൾ മറ്റുചിലരെയും പോലെ യാഥാർത്യത്തോടെ ജീവിതത്തെയും പ്രണയത്തെയും സമീപിച്ചത് ശിവനാണ് എന്ന് കാണാം . ഒരാളെ മാത്രം പ്രണയിക്കുകയും അയാൾക്കുവേണ്ടി മാത്രം തന്റെ ജീവിതം എല്ലാ വിട്ടുവീഴ്ചകളോടെയും സമർപ്പിക്കുകയും ചെയ്ത പരിശുദ്ധവും നിഷ്കാമവുമായ പ്രണയമായിരുന്നു ശിവൻറെത് . സമർപ്പിക്കാനും സ്വീകരിക്കാനും തയ്യാറായി , കാത്തിരിക്കാനും കാത്തുവെക്കാനും തയ്യാറായി, സത്യസന്തമായ ദിവ്യമായ പ്രണയത്തോടെ ...!

എന്നിട്ടും രൂപത്തിൽ ആകർഷണീയത പുലർത്താത്ത ശിവനെക്കാൾ സുന്ദരമായ രൂപവും ആരെയും മയക്കുന്ന ചിരിയും വശ്യതയാർന്ന പെരുമാറ്റവുമുള്ള കൃഷ്ണനാണ് എന്നും പ്രണയിക്കുന്നവരുടെ മനം കവർന്നത് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, October 19, 2014

എനിക്ക് ശേഷം ...!!!

എനിക്ക് ശേഷം ...!!!
.
ആരെ തിരഞ്ഞാണ്
നീ കാത്തുനിൽക്കുന്നത് ...???
.
പിന്തിരിഞ്ഞു നോക്കാൻ
ധൈര്യമില്ലാതെ
മുന്നോട്ടുപോകുന്നവരുടെയിടയിൽ ....!
.
പാദങ്ങളിലെ വിരലുകൾക്കിടയിലൂടെ
അരിച്ചൊഴുകിയകലുന്ന
മണൽത്തരികൾ നോക്കി
നെടുവീർപ്പിടുന്നവരുടെയിടയിൽ ....!
.
കാലൊച്ചകൾ ഭയത്തിന്റെ
നെരിപ്പോടുകളാകുമ്പോൾ
ശബ്ദം തൊണ്ടയിൽ പോലും എത്തിക്കാൻ
കഴിയാത്തവരുടെയിടയിൽ ...!
.
കാഴ്ച
കണ്ണുകൾക്കുതാഴെ
നിഴലുകൾക്കിടയിൽ
ഒളിപ്പിച്ചുവെക്കാൻ
തിടുക്കംകാട്ടുന്നവരുടെയിടയിൽ ....!
.
എനിക്കുനിന്റെ
ശരീരമാകാമെങ്കിൽ
എന്തിനുനീയെന്റെ
ആവരണം മാത്രമാകണമെന്നു
ഉറക്കെ ചോദിക്കാൻ
ആവേശമില്ലാത്തവരുടെയിടയിൽ ....!
.

തന്നിൽനിന്ന്
തന്നിലേക്ക്തന്നെ
നോക്കാൻപോലും
വികാരമില്ലാത്തവരുടെയിടയിൽ ...!
.
നിന്നെ പിന്തുടരുവാൻ
ആരെയാണ് നീ പ്രതീക്ഷിക്കുന്നത് ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 16, 2014

വാടകയ്ക്ക് ...!!!

വാടകയ്ക്ക് ...!!!
.
എന്നിൽ നിന്നും
പുറപ്പെടുന്ന ബീജം
എന്റെ തന്നെ
ഗർഭപാത്രത്തിൽ
ഞാൻ തന്നെ
നിക്ഷേപിച്ചാൽ
എനിക്കുതന്നെ
ഒരുണ്ണിയെ
പ്രസവിക്കാമെന്നിരിക്കെ
എന്തിനാണ്ഞാൻ
വാടകയ്ക്കൊരു
മാതൃത്വം തേടുന്നത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, October 15, 2014

എന്റെ ചുമരുകൾ ...!!!

എന്റെ ചുമരുകൾ ...!!!
.
എന്നെ സംരക്ഷിക്കാനാണ്
ഞാൻ എനിക്ക് ചുറ്റും
ചുമരുകൾ കെട്ടിപ്പൊക്കിയത് ...!
.
എനിക്കൊപ്പം ഉയരത്തിൽ
എനിക്കൊപ്പം വണ്ണത്തിൽ
കട്ടി കരിങ്കല്ലിൽ ...!
.
മുകളിലെ ആകാശം മലർക്കെ തുറന്നിട്ടും
താഴത്തെ ഭൂമി ചുറ്റി വളയ്ക്കാതെയും ...!
.
അതിന്റെ പുറങ്ങൾ ഞാൻ
കാത്തുവെച്ചത്‌
എങ്ങും കൈവിടാതെ
എന്റെ മനസ്സ് ഇടയ്ക്കൊന്ന്
കോറിയിടാൻ വേണ്ടി മാത്രവും ...!
.
അതിൽ
ഞാനറിയാതെ
നിങ്ങൾ വരച്ചാൽ
ഞാൻ പിന്നെയെന്ത് ചെയ്യും ....!
.
പുഞ്ചയിൽ

എലിയെ കൊല്ലാൻ ...!!!

എലിയെ കൊല്ലാൻ ...!!!
.
എലികൾ
ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന
എന്റെ വിളവുകൾ
മുഴുവനായും തിന്നുതീർക്കുന്നു ...!
.
അവയ്ക്കും വിശപ്പുണ്ടെങ്കിലും
എന്റെ വിളവുകൾ
ഞാൻ എന്റെ നാളേയ്ക്കായി
തയ്യാറാക്കുന്നവയാണ് ...!
.
എന്റെ വയലിൽ വന്നാണ്
എലികൾ എന്റെ വിളവുകൾ തിന്നുന്നതെങ്കിലും
അവ വസിക്കുന്നത് എന്റെ ഇല്ലത്തും ...!
.
അതുകൊണ്ട് തന്നെ അവയെ നശിപ്പിക്കേണ്ടത്
എന്റെ ആവശ്യമായി വന്നിരിക്കുന്നു ഇപ്പോൾ ..!
.
എലിയെ കൊല്ലാൻ
ഒരു പൂച്ചയെ വളർത്താമെന്ന വെച്ചാൽ
അതൊരു അധിക ചിലവുമാകും
വിഷം വെച്ച് കൊള്ളാമെന്നു വെച്ചാൽ
എന്റെ മറ്റു മൃഗങ്ങളും ചാകാനും മതി .....!
.
ഇല്ലം ചുടുമ്പോൾ എലികളും ചാകും
എന്നതുകൊണ്ട്‌ തന്നെയാണ്
ഇല്ലത്തിന് ഞാൻ തീയിടാൻ ഒടുവിൽ തീരുമാനിച്ചത്...!
.
പക്ഷെ
കത്തിക്കാൻ ചൂട്ടും
ചൂട്ടുപിടിക്കാൻ കൈകളും തയ്യാറെങ്കിലും
തീ എവിടെനിന്നും കിട്ടും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, October 14, 2014

കണ്ണിൽനിന്നും കാഴ്ചയിലേയ്ക്കുള്ള യാത്ര ...!!!

കണ്ണിൽനിന്നും കാഴ്ചയിലേയ്ക്കുള്ള യാത്ര ...!!!
.
ഞാൻ അവന്റെ കണ്ണാകുന്നതിനേക്കാൾ എനിക്കവന്റെ കാഴ്ചയാകണമെന്നായിരുന്നു അവൻ എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഞാൻ അവന്റെ കണ്ണാകുമ്പോഴെല്ലാം അവൻ കണ്ടത് നിലാവിന്റെ കുളിരുള്ള സുഗന്ധലേപനങ്ങളുടെ മണമുള്ള , മധുരത്തിന്റെ രുചിയുള്ള പൂക്കളുടെ നിറമുള്ള കാഴ്ചകൾ മാത്രവും . ഞാൻ അത് മാത്രമായിരുന്നല്ലോ എന്നും അവനുവേണ്ടി ആഗ്രഹിച്ചിരുന്നിരുന്നതും ...!
.
അതുതന്നെയായിരിക്കാം അവനെ അസ്വസ്ഥനാക്കിയിരുന്നതും ... അല്ലെങ്കിൽ എഴുപത്തിരണ്ട് പടികളുള്ള കടൽക്കരയിലെ ആ വീട്ടിൽ എന്തിനാണ് അവൻ അവളോട്‌ മാത്രം വരാൻ പറഞ്ഞത് .... നൂലിഴകളുടെ അരികുകളിലൂടെ ഒഴിഞ്ഞകലുന്ന ഇടവപ്പാതി പോലെ താൻ എപ്പോഴും അവനുവേണ്ടി മാത്രം നിർവസ്ത്രയായിരുന്നിട്ടും ....!
.
കാഴ്ചയുടെ മറുകരയിൽ ഇടത്താവളം തിരയാൻ അവനെന്നെ നിയമിച്ചത് അതിനുവേണ്ടിയാണോ .. അല്ലെങ്കിൽ തന്നെ കരയ്ക്കും കടലിനുമിടയിലെ വെറും ജലകുമിളകളുടെ ഭ്രമം മാത്രമാകാനല്ലേ തനിക്കിതുവരെയും ആയിട്ടുമുള്ളൂ .. പിന്നെയെന്തുകൊണ്ട് ... ചോദ്യങ്ങൾ ഉത്തരങ്ങളെ ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് അവൻ എപ്പോഴും പറയാറുള്ളത് വെറുതെയല്ല ...!
.
ചോദ്യങ്ങൾക്കൊന്നും അവൻ ഉത്തരം തന്നില്ലെങ്കിലും എന്തിനാണ് എഴുപത്തിരണ്ട് പടികൾ ആ വീടിന് വേണ്ടിയിരുന്നതെന്ന് താൻ അതിശയപ്പെട്ടപ്പോഴൊക്കെ അവൻ നീട്ടി തന്നത് അവന്റെ ചൂണ്ടാണി വിരലാണ് മൂന്നു വിരലുകൾ അവനിലെയ്ക്ക് മടക്കിയും തള്ളവിരൽ ആകാശത്തേക്ക് നീട്ടിയും എന്നിലേക്ക്‌ ചൂണ്ടി പിടിച്ച അവന്റെ ചൂണ്ടു വിരലിൽ അവനെ താൻ അപ്പോഴൊക്കെയും തൊട്ടറിഞ്ഞു ....!
.
അതുപോലെതന്നെയായിരുന്നു ആ വീട് കടൽക്കരയിലായിരുന്നു എന്നതും . ചെകുത്താനും കടലിനുമിടയിൽ എന്നാ പഴമൊഴി പറഞ്ഞ് താൻ അവനെ കളിയാക്കാറുള്ളപ്പോഴൊക്കെയും അവൻ തീരെ അസ്വസ്ഥ നായിരുന്നത് താൻ ഇപ്പോഴുമോർക്കുന്നു . ചെന്നികളിൽ വിയർപ്പുപൊടിയുന്നതും ഹൃദയം ക്രമരഹിതമായി വേഗത്തിൽ മിടിക്കുന്നതും അവനെനിക്ക് തൊട്ടുകാണിച്ചു തന്നിരുന്നു അപ്പോഴെല്ലാം ...!
.
അവശതയോടെ അവനെ താൻ കണ്ടതെല്ലാം കടൽ ശാന്തമായിരിക്കുംപോൾ മാത്രമായിരുന്നു . നനുത്ത തിരകൾ അവനിൽ വേദനയാണ് തഴുകിയെത്തിയിരുന്നതെന്ന് താൻ എപ്പോഴും അനുഭവിച്ചറിഞ്ഞിരുന്നു . പ്രണയത്തോടെ കടൽ കരയെ തോടുമ്പോഴോക്കെയും അവൻ തീർത്തും ഭ്രാന്തമായ അസ്വസ്ഥതയോടെയായി . സന്ധ്യകളും പ്രഭാതങ്ങളും അവനിലേയ്ക്ക് കടുത്ത ചുവപ്പിന്റെ താളമാണ് എത്തിച്ചിരുന്നതെന്നും ...!
.
യാത്ര തുടങ്ങേണ്ടിയിരിക്കുന്നു .. ഇപ്പോൾ എന്തായാലും ആശ്വസിക്കാം . ചുവപ്പും കറുപ്പും മാത്രം ചായങ്ങൾ തേച്ച , വെളിച്ചം വീഴാത്ത കോണി ചുവടുകൾ കടന്ന് എഴുപത്തിരണ്ട് പടികളും കയറിച്ചെല്ലുമ്പോൾ അവന്റെ കൈപിടിക്കാനെങ്കിലും അവളുണ്ടല്ലോ അടുത്ത് . ഇനി അവനുവേണ്ട കാഴ്ച്ചയുടെ ഒരു തുണ്ടെങ്കിലും കണ്ടെത്താൻ തനിക്ക് യാത്ര തുടങ്ങാം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, October 11, 2014

പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുമ്പോൾ ...!!!

പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുമ്പോൾ ...!!!
.
ഓരോ പുരസ്കാരങ്ങളും അംഗീകാരങ്ങളും പ്രതീക്ഷകളും പ്രചോദനങ്ങളുമാണ് മിക്കപ്പോഴും . ആഗ്രഹമില്ലെങ്കിലും അത് നൽകുന്നതിലെ ആനന്ദവും ആത്മ വിശ്വാസവും അംഗീകാരവും മിക്കവരും ഇഷ്ടപ്പെടുന്നു എന്നതും സത്യം തന്നെ . ഓരോ പുരസ്കാരങ്ങളും വ്യത്യസ്ഥ മാനദണ്ഡങ്ങളിലും സാഹചര്യങ്ങളിലും ആണെങ്കിലും അവയുടെ പൊതു വികാരം എല്ലായ്പോഴും ഒന്നുതന്നെയുമാണ് ...!
.
സമിതികൾ സമൂഹങ്ങൾ വ്യക്തികൾ പ്രസ്ഥാനങ്ങൾ സർക്കാരുകൾ തുടങ്ങി പുരസ്കാരം നൽകുന്നവർ നിരവധിയാണ് . ചിലർ അതിന് എല്ലാ അർത്ഥത്തിലും അവകാശപ്പെട്ടവർക്ക് തന്നെ പുരസ്കാരങ്ങൾ നൽകാൻ കഠിന പ്രയത്നം നൽകുമ്പോൾ ചിലരെങ്കിലും അവരവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും അതിനു സമാനരായവർക്ക് ദാനം നൽകുകയും ചെയ്യുന്നു ...!
.
പുരസ്കാരങ്ങൾ അംഗീകാരങ്ങളേക്കാൾ ചിലപ്പോഴെങ്കിലും പ്രശസ്തിക്ക് വേണ്ടി മാത്രവും ആയിത്തീരുന്നു . പ്രതീക്ഷിച്ചോ അല്ലാതെയോ ചിലരെങ്കിലും പുരസ്കാരങ്ങൾ കൊണ്ട് മാത്രം അറിയപ്പെടുകയും ചെയ്യുന്നു, ഒരുപക്ഷെ അവർ അത് ആഗ്രഹിക്കുന്നില്ലെങ്കിൽ തന്നെയും . അറിയപ്പെടാൻ മാത്രം വേണ്ടി ചിലരെങ്കിലും പുരസ്കാരങ്ങൾ സ്വാധീനിച്ച് കൈക്കലാക്കുകയും ചെയ്യുന്നു ....!
.
പുരസ്കാര ജേതാക്കൾ ചിലപ്പോഴെല്ലാം തങ്ങളുടെ പുരസ്കാരങ്ങളെ ലോകത്തോട്‌, അല്ലെങ്കിൽ സമൂഹത്തോട് , അതിന്റെ തെറ്റായ കാഴ്ചപ്പാടുകളോട് ഉള്ള പ്രതിഷേധം രേഖപ്പെടുത്താനുള്ള മാധ്യമമായും ഉപയോഗിക്കാറുണ്ട് . പുരസ്കാരങ്ങൾ നിരസിച്ചുകൊണ്ട് അല്ലെങ്കിൽ ഉപേക്ഷിച്ചുകൊണ്ട് അവർ വേറിട്ട്‌ നിൽക്കുകയും ചെയ്യുന്നു പലപ്പോഴും . ...പുരസ്കാരനിർണ്ണയ സമിതികളും ചിലപ്പോഴെല്ലാം അർഹത പ്പെട്ടവർക്ക് അത് മനപ്പൂർവ്വം നൽകാതെയും നീതികേട്‌ കാണിക്കാറുമുണ്ട്....!
.
പുരസ്കാരങ്ങൾ ചിലർക്ക് പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതും ആയിരിക്കുമെങ്കിലും മറ്റുചിലർക്ക് അത് അപ്രതീക്ഷിതവുമായിരിക്കും . ചിലർ പുരസ്കാരങ്ങൾ മുൻകൂട്ടി കണ്ട് അതിനുവേണ്ടി കഠിനപ്രയത്നം ചെയ്ത് കൈക്കലാക്കുമ്പോൾ മറ്റു ചിലർ അങ്ങിനെയൊന്ന് ആഗ്രഹിക്കുക കൂടി ചെയ്യാതെ തന്റെ നിസ്വാർത്ഥ കർമ്മങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു . ചിലരിൽ പുരസ്കാരങ്ങൾ സമൂല മാറ്റം വരുത്തുമ്പോൾ മറ്റുചിലരിൽ അത് ഒരു സാധാരണ സംഭവം മാത്രവുമാകുന്നു . മറ്റു ചിലർക്കെങ്കിലും ആഗ്രഹിക്കുന്ന പുരസ്കാരങ്ങൾ ലഭിക്കാതെ വരുമ്പോൾ നിരാശയും വിഷമവും കോപവും ഉണ്ടാവുകയും ചെയ്യുന്നു ....!
.
മിക്കവാറും എല്ലാ പുരസ്കാരങ്ങൾക്കും അതിന്റെതായ നിലയും വിലയുമുണ്ട് ചിലത് പാരമ്പര്യം കൊണ്ടും ചിലത് തുകകൊണ്ടും മറ്റു ചിലത് പ്രശസ്തികൊണ്ടും ഇനി ചിലത് അതിന്റെ സത്യസന്ധത കൊണ്ടും വേറിട്ട്‌ നിൽക്കുകയും ചെയ്യുന്നു . പുരസ്കാരങ്ങൾ അർഹതയ്ക്കുള്ള അംഗീകാര മാകുമ്പോൾ അത് നല്ല കർമ്മങ്ങൾ ചെയ്യാൻ സമൂഹത്തിനും വ്യക്തികൾക്കും പ്രോത്സാഹനവും മാർഗ്ഗ ദർശിയുമാകുന്നു ...!
.
ചില പൊതു മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പലപ്പോഴും പുരസ്കാരങ്ങൾ നിർണ്ണയിക്കാനുള്ള സമിതികൾ അവ കൽപ്പിക്കാറുള്ളത് . ആത്മാർതമായും സത്യസന്തമായും അവർ അത് നിർവ്വഹിക്കുന്നു എന്ന് തന്നെയാണ് പൊതുധാരണയും വിശ്വാസവും . മഹാഭൂരിപക്ഷവും അങ്ങിനെതന്നെ വിശ്വസിക്കുകയും ചെയ്യുന്നു എങ്കിലും ചിലപ്പോഴെങ്കിലും അത് അങ്ങിനെയല്ലാതെയും ആകുന്നു എന്നതും സത്യമാണ് . ആ സമിതികളുടെ കഴിവുകളിലും അവരുടെ വിധിനിർണ്ണയത്തിലും പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പുരസ്കാര ജേതാവ് ഒരളവുവരെയെങ്കിലും അതിന് അർഹാനാനെങ്കിൽ പൊതുവായി അത് അന്ഗീകരിക്കപ്പെടുക തന്നെയാണ് പതിവ് ...!
.
ഓരോ പുരസ്കാരങ്ങളും അതെത്ര ചെറുതായാലും വലുതായാലും സത്യസന്തമായിരിക്കണം എന്നുതന്നെയാണ് പൊതു സമൂഹം ആഗ്രഹിക്കുന്നത് എന്നാൽ അതിനു വിപരീതമായി പുരസ്കാരങ്ങൾ നിർണ്ണയിക്കാനുള്ള ആ സമിതികളുടെ വ്യക്തി താപ്തര്യങ്ങളും രാഷ്ട്രീയ, മത, വര്ഗ്ഗ, സാമൂഹിക, രാജ്യ താത്പര്യങ്ങളും ഇവയിൽ പലപ്പോഴും ഇടം പിടിക്കുന്നു എന്നതാണ് സത്യം . അങ്ങിനെവരുമ്പോഴാണ് പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുന്നത് . ...!
.
പങ്കുവെക്കപ്പെടുന്ന പുരസ്കാരങ്ങളും അത് അർഹരായവർക്ക് തന്നെയാണ് ചിലപ്പോഴെല്ലാം നൽകുന്നത് എങ്കിലും അത് നഷ്ട്ടപ്പെടുതുന്നത് ആ പുരസ്കാരങ്ങളുടെ സത്യസന്തതയെയാണ് എന്നതാണ് സത്യം . അത് ആ പുരസ്കാരങ്ങളുടെ അന്തസ്സിനേയും ആഭിജാതിത്യതെയും നേരിട്ട് തന്നെ ബാധിക്കുന്നു എന്ന് അത് നൽകുന്നവർ മനസ്സിലാക്കിയാൽ അതിന്റെ അന്തസ്സ് എല്ലാകാലത്തും ഒരുപോലെതന്നെ നിലനിൽക്കുക തന്നെചെയ്യും ..!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 9, 2014

രൂപങ്ങൾ .....!!!

രൂപങ്ങൾ .....!!!
.
നിശ്ചലതയാണ് ... ബാക്കി എങ്ങിനെ തുടരണം എന്നറിയാത്ത നിശ്ചലത.... അല്ലെങ്കിൽ എങ്ങിനെയാണ് നിശ്ചലത എന്ന് പറയുക ... ഇതുവരെ എത്തിച്ചത് താൻ തന്നെയെങ്കിൽ തുടരേണ്ടതും താൻ തന്നെയല്ലേ ..., അതെ തീർച്ചയായും തുടർച്ച തന്റെ തന്നെ അവകാശവുമാകുന്നു .... അപ്പോൾ നിശ്ചലത എന്നതിന് പകരം നിരുത്തരവാദപരം എന്നാക്കേണ്ടിയിരിക്കുന്നു ...!
.
മുഖമാണ് എന്നത്തേയും പോലെ അപ്പോഴും എഴുതി തുടങ്ങിയത് ... എല്ലാം പതിവുകൾക്ക് വിപരീതമെന്നതിനാൽ അതിലെനിക്കൊരു പുതുമയും തോന്നിയതുമില്ല .. ഉടൽ കൈകാലുകൾ അങ്ങിനെ ശരീരം മൊത്തമായും പൂർണ്ണമാകുമ്പോൾ പക്ഷേ മുഖം ... മുഖം മാത്രം ശരീരത്തിന് ചേരാത്തതാകുന്നു ....!
.
കണ്ണുകളുടെ സ്ഥാനത്തിനു ഒരുപാട് പ്രാധാന്ന്യമുണ്ടെന്ന് ഞാൻ പണ്ടേ മനസ്സിലാക്കി വെച്ചിട്ടുണ്ട് . മൂക്കിനും വായ്ക്കുമൊപ്പം പുരികത്തിനുവരെ . കവിളുകളിൽ ശോണിമ വരുത്താനും നെറ്റിയിൽ പ്രൌഡി വരുത്താനും ശ്രദ്ധിക്കണമെന്നും . ചെവികൾ കൂർത്തിരിക്കണമെന്ന് ആരാണ് പറഞ്ഞു തന്നതെന്ന് ഓർമ്മയില്ലെങ്കിലും ...!
.
പട്ടിണിക്കാരനെങ്കിലും ശരീരത്തിൽ അത് കാണിച്ചു കൊല്ലണമെന്നില്ലെന്നാണ് എന്റെ സുഹൃത്തെന്നോട് പറഞ്ഞത് . ചിത്രത്തിന് ഒരു ആഡ്യത്വം ഉണ്ടാകില്ലത്രേ . ശരിയായിരിക്കാം . കടഞ്ഞെടുത്ത ശരീരവും മിഴിവൊത്ത കൈകാലുകളും രൂപപ്പെടുത്തുമ്പോൾ അത് ഞാൻ ഒർക്കാതെയുമിരുന്നില്ല ...!
.
എന്നിട്ടും ...... അതെ , അല്ലെങ്കിലും അതങ്ങിനെയാണെന്ന് പലപ്പോഴും എനിക്ക് തന്നെ തോന്നിയിട്ടുമുണ്ട് ... ശരീരത്തിനും മുഖത്തിനുമിടയിൽ ഒരു ശൂന്ന്യത . അത് ചിലപ്പോൾ ചേരാതെ ചേരുന്ന മനസ്സ് എന്നൊരു വസ്തു എവിടെ സ്ഥാപിക്കണം എന്ന് എനിക്ക് നിശ്ചയമില്ലാത്തത് കൊണ്ടാണെന്നാണ് ഞാൻ ഇതുവരെയും കരുതി പോന്നിരുന്നതും ....!
.
ഇനി വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു .. ശരീരത്തിന് ചേരുന്ന മുഖമോ , അതോ മുഖത്തിന്‌ ചേരുന്ന ശരീരമോ എന്നുമാത്രം ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, October 8, 2014

ബന്ധങ്ങൾ സത്യസന്ധമല്ലാതാകുമ്പോൾ ...!!!

ബന്ധങ്ങൾ സത്യസന്ധമല്ലാതാകുമ്പോൾ ...!!!
.
ബന്ധങ്ങൾ എന്നത് പവിത്രമാണ് ദൈവീകവും . ദൈവവും മനുഷ്യനും തമ്മിൽ , മനുഷ്യനും മനുഷ്യനും തമ്മിൽ , മനുഷ്യനും മൃഗങ്ങളും തമ്മിൽ , മനുഷ്യനും പ്രകൃതിയും തമ്മിൽ ....! സുദൃഡവും സത്യസന്ധവുമായ ബന്ധങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ജീവിതത്തിൽ . എല്ലാറ്റിലും എന്നപോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾ ഇതിൽ പ്രത്യേകവുമാകുന്നു പലപ്പോഴും ....!
.
ഓരോ ബന്ധങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രത്യേകതയുള്ളതാണ് . ഓരോ ബന്ധങ്ങളും പവിത്രവുമാണ് , അതുപോലെതന്നെ തികച്ചും വ്യത്യസ്തവും . പരസ്പര പൂരകങ്ങളാണെങ്കിലും ഒരു അമ്മയ്ക്ക് മക്കളോടുള്ള ബന്ധം പോലെയല്ല തിരിച്ച് മക്കൾക്ക്‌ അമ്മയോടുള്ളത് എന്നതുപോലെ തന്നെ ബന്ധങ്ങൾ സങ്കീർണ്ണവുമാണ് എല്ലായ്പോഴും ...!
.
ജീവിതത്തിന്റെ നിലനിൽപ്പുപൊലെ പരമപ്രധാനം തന്നെയാണ് ഓരോ ബന്ധങ്ങളുടെ നിലനിൽപ്പും . കാരണം അത് രണ്ട് വ്യക്തികൾ തമ്മിൽ എന്നതിനേക്കാൾ രണ്ട് ജീവിതങ്ങൾ തമ്മിൽ എന്ന വലിയ അർത്ഥ തലത്തിൽ നിലനിൽക്കുന്ന ഒരു അവസ്ഥാ വിശേഷമാണ് എന്നത് തന്നെ . അതുകൊണ്ട് തന്നെ , ഓരോ ബന്ധങ്ങളും അത് എത്രത്തോളം സത്യസന്ധവും ദൃഡവുമാണ് എന്നത് ആശ്രയിച്ചാണ് ആ ബന്ധങ്ങൽക്കുള്ളിലെ ജീവിതവും നിലനില്ക്കുന്നത് ...!
.
സത്യസന്ധതകഴിഞ്ഞാൽ പിന്നെ ഓരോ ബന്ധങ്ങളിലും ഏറ്റവും പ്രധാനമായത് വിശ്വാസമാണ് . വിശ്വാസത്തിന്റെ പ്രസക്തി സാഹചര്യങ്ങളുമായി സംവദിക്കേണ്ടിവരുമ്പോൾ അല്ലെങ്കിൽ പൊരുത്തപെടുത്തേണ്ടി വരുമ്പോൾ അതിന്റെ സത്യസന്ധതയ്ക്ക് ഭംഗം വരുന്നു , അത് ബന്ധങ്ങളെയും അവയുടെ നിലനിൽപ്പിനേയും നേരിട്ട് തന്നെ ബാധിക്കുകയും ചെയ്യുന്നു . പ്രത്യേകിച്ചും ചില ബന്ധങ്ങൾ നിലനില്ക്കുന്നത് തന്നെ വിശ്വാസത്തിൽ അധിഷ്ടിതമായി മാത്രവുമാണ് എന്ന സാഹചര്യങ്ങളിൽ ...!
.
ബന്ധങ്ങൾ നിലനിൽക്കുന്നതിൽ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളും വലുതായ പങ്ക് വഹിക്കുന്നുണ്ട് എപ്പോഴും . മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്നത് തന്നെ അതിലെ പ്രാധാന്യം . അതുകൊണ്ട് തന്നെ ഓരോ ബന്ധങ്ങളെയും സമൂഹം എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നതും പ്രധാനം തന്നെ . ബന്ധങ്ങൾ അതിന്റെ യഥാർത്ഥ തലത്തിൽ എങ്ങിനെയാണ് അല്ലെങ്കിൽ എന്താണ് എന്നതുപോലെ ഇതും അതുകൊണ്ട് തന്നെ പ്രാധാന്യം അർഹിക്കുന്നു പലപ്പോഴും ...!
.
ഓരോ ബന്ധങ്ങൾക്കും ഓരോ വ്യാഖ്യാനങ്ങളുണ്ട്‌ സത്യത്തിൽ . അമ്മയും മക്കളും തമ്മിൽ , അച്ഛനും അമ്മയും തമ്മിൽ സഹോദരനും സഹോദരിയും തമ്മിൽ , സുഹൃത്തുക്കൾ തമ്മിൽ അങ്ങിനെ അങ്ങിനെ. ഓരോ ബന്ധങ്ങൾക്കും അതിന്റേതായ ചട്ടക്കൂടുകളും അലിഖിതമെങ്കിലും ഒരു നിയമാവലിയുമുണ്ട് . അതിരുകളും അർത്ഥങ്ങളും ഉണ്ട് . അവയ്ക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ ആ ബന്ധങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നു. നല്ല ബന്ധങ്ങൾ ചീത്തവയായി മാറുന്നു . പലപ്പോഴും അത് മഹാദുരന്തങ്ങളും ആയി തീരുന്നു ...!
.
ഒരു അമ്മ മകനെ തഴുകുന്നത് വാത്സല്യത്തോടെയാണെങ്കിൽ, അകമഴിഞ്ഞ സ്നേഹത്തോടെയാണെങ്കിൽ അത് കണ്ടു നിൽക്കുന്നവർക്കും അത് അങ്ങിനെതന്നെ അനുഭവമാകണം എന്നില്ല പലപ്പോഴും . അത് ചിലപ്പോഴെല്ലാം കാണുന്നവരുടെ കാഴ്ച്ചയുടെ പ്രശ്നവുമാകാം . എന്നിരുന്നാലും സത്യസന്ധതയ്ക്കപ്പുറം അവരുടെ കഴ്ചക്കനുസരിച്ചുള്ള ഒരു വ്യാഖ്യാനം അതിന് വന്നു കഴിഞ്ഞാൽ പിന്നെ ആ ബന്ധത്തിന്റെ പവിത്രത തന്നെ നഷ്ട്ടമാവുകയായി അവിടെ ...!
.
ലൈഗികതയാണ് പല ബന്ധങ്ങളിലെയും പവിത്രതയ്ക്കു കോട്ടം വരുത്തുന്നതിൽ പലപ്പോഴും വില്ലനാകുന്നത് . ലൈഗികത എന്നതും ദൈവീകമാണെന്നും അത് എല്ലാ ബന്ധങ്ങളിലും എന്നപോലെ അനുവദനീയമായ സാഹചര്യങ്ങളിൽ മാത്രം ആകാം എന്നതിനും അപ്പുറം ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് വ്യതിചലിക്കുമ്പോൾ ചിലപ്പോഴെല്ലാം സമൂഹത്തിലും തെറ്റായ ഒരു സന്ദേശം എത്തിക്കാനും കഴിയുന്നു അതിന് . എല്ലാ ബന്ധങ്ങളെയും നശിപ്പിക്കുന്ന വിഷമാകുന്ന സംശയം ഇവിടെയും അങ്ങിനെതന്നെ അവതരികുകയും അതിന് ശക്തി പകരുകയും ചെയ്യുകയും ചെയ്യുന്നു ...!
.
അതിന് ബലം നൽകാൻ ചില ബന്ധങ്ങൾ യാഥാർത്യതിലും അങ്ങിനെയുള്ളതായി ഉണ്ട് എന്നാകുമ്പോഴാണ് . സൌഹൃദങ്ങൾക്കപ്പുറം രക്ത ബന്ധങ്ങൾ വരെ ചിലപ്പോഴെല്ലാം വഴിമാറി സഞ്ചരിക്കുന്നത് സമൂഹത്തെ കൂടുതൽ പ്രകോപിതരാക്കുന്നു . പിന്നെ കാണുന്നതിലെല്ലാം കാഴ്ച്ചയ്ക്കപ്പുറതേയ്ക്കു പോകാൻ തയ്യാറാകാൻ കൂട്ടാക്കാതെ ഒരു സാധാരണ മനുഷ്യന്റെ സാധാരണ കഴ്ചമാത്രമാകുന്നു ബന്ധങ്ങളിലും . ....!
.
അതുകൊണ്ട് തന്നെ ഓരോ ബന്ധങ്ങളിലും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് ആ ബന്ധങ്ങളിൽ നിലനിൽക്കുന്ന ഓരോ വ്യക്തിയുടെയും അനിവാര്യതയായി മാറുന്നു. നിലവിലെ ബന്ധത്തിൽ വിശ്വാസമോ ആത്മാര്തതയോ ഇല്ലെങ്കിൽ ആ ബന്ധത്തിൽ തുടർന്നുകൊണ്ട് തന്റെ പങ്കാളിയോട് ചതി പ്രവർത്തിച്ച് മറ്റുള്ളവരുമായി അവിഹിത ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് പകരം, ആ ബന്ധം അവസാനിപ്പിച്ച ശേഷം പുതിയ ബന്ധം തുടങ്ങുന്നത് അനിവാര്യവുമാകുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Thursday, October 2, 2014

അധ്യാപനം ഒരു തൊഴിൽ മാത്രമാകുമ്പോൾ ...!!!

അധ്യാപനം ഒരു തൊഴിൽ മാത്രമാകുമ്പോൾ ...!!!
.
പഠിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു ജോലി തന്നെയാണ് . ഒരുപാട് പ്രയത്നവും ആത്മാർഥതയും ത്യാഗവും സത്യസന്തതയും ഒക്കെ ആവശ്യമുള്ള ഒരു തരം സമർപ്പണ സ്വഭാവമുള്ള ഒരു വലിയ ജോലി . വിദ്യാർഥിയുടെ മാനസീകാവസ്ഥ മനസ്സിലാക്കി അതിനനുസരിച്ച് തന്റെ സ്വഭാവം പോലും നിയന്ത്രിച്ച്‌ കാലത്തിനും സമൂഹത്തിനും കൂടി വേണ്ടി ചെയ്യുന്ന ഒരു സത്കർമ്മം കൂടിയാകുന്നു പഠിപ്പിക്കൽ . ഭാവിയെ, ഒരു സമൂഹത്തെ തന്നെയാണ് ഓരോ അധ്യാപകരും വാർത്തെടുക്കുന്നത് . അതുകൊണ്ട് തന്നെയാണ് ഈ പ്രവർത്തി മഹത്തരം ആകുന്നതും . ....!
.
ഭാരതത്തിന്‌ അതിന്റെതായ ഒരു വിദ്യാഭ്യാസ സംസ്കാരവും ഉണ്ട് . ഗുരുക്കൾ ഒരു തപസ്സുപോലെ അവരുടെ അടുത്ത് പഠനത്തിന് എത്തുന്ന വിദ്യാർഥികളെ അവരവരുടെ താത്പര്യത്തിന് , അഭിരുചികൾക്ക് , അവരവരുടെ കഴിവുകൾക്ക് അനുസരിച്ച് തരം തിരിച്ച് പഠിപ്പിച്ചെടുക്കുന്ന ശ്രമകരമായ ഒരു വലിയ ദൌത്യമാണ് ഗുരുക്കന്മാർ ചെയ്തു പോന്നിരുന്നത്. ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ നാനാ ഭാഗങ്ങളിലും മത, വർഗ്ഗ, സാമൂഹിക വ്യത്യാസമില്ലാതെ ഏതാണ്ട് ഇതേ അവസ്ഥ തന്നെയായിരുന്നു എപ്പോഴും നിലനിന്നിരുന്നത് ...!
.
സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം നമ്മുടെ കലാലയങ്ങളും വളരുക തന്നെ ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ പാഠശാലയും , മാതൃകാപരമായ അല്ലെങ്കിൽ ചരിത്രപരമായ അധ്യാപക വിദ്യാർഥി സമൂഹവും നിലനിന്നിരുന്ന ഒരു രാജ്യമാണ് ഭാരതം . മികച്ച അധ്യാപകരാണ് സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തുക്കളിൽ ഒന്നെന്ന് നാം എപ്പോഴെ തിരിച്ചറിഞ്ഞിരുന്നു . അതുകൊണ്ടുതന്നെ കൃത്യമായ പരിശീലന പ്രക്രിയകളിലൂടെ മികച്ച അധ്യാപകരെ വാർത്തെടുക്കാനുള്ള പദ്ധതികളും ഇവിടെ നിലനിന്നിരുന്നു. ഒരു ആരാധനാലയത്തിന്റെ പരിശുദ്ധിയോടെയാണ് ഭാരതത്തിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കലാലയങ്ങൾ രൂപീകരിച്ചിരുന്നതും നിലനിന്നിരുന്നതും ...!
.
പഠിപ്പിക്കുക എന്നതിന് ആദ്യം വേണ്ടത് അത് ചെയ്യുന്ന ആൾ അതിന് യോഗ്യനാവുക എന്നതാണ്. കഴിവുകൊണ്ടും മനസ്സുകൊണ്ടും ശരീരം കൊണ്ടും അയാൾ തീർച്ചയായും അതിന് യോഗ്യനാവുക തന്നെ വേണം . ഏതൊരു പ്രവർത്തിയെയും പോലെ പഠിപ്പിക്കലും ഒരു തൊഴിൽ തന്നെയാണെങ്കിലും അതിനെ വ്യത്യസ്തമാക്കുന്ന മറ്റു പല ഘടകങ്ങളും കൂടിയുണ്ട് . ഒന്നാമതായി ഇതൊരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തൊഴിൽ അല്ല എന്നത് തന്നെയാണ് പഠിപ്പിക്കുന്ന വ്യക്തിക്കൊപ്പം പഠിക്കുന്ന വ്യക്തിക്കും അവരുടെ കുടുംബത്തിനും പിന്നെ ഈ സമൂഹത്തിനും ഇതിൽ വ്യക്തവും തുല്ല്യവുമായ പങ്കുണ്ട് . അതിൽ പരമ പ്രധാനമായ ഒന്നാണ് പരസ്പരമുള്ള ( അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ) സ്നേഹവും വിശ്വാസവും ആത്മാർഥതയും കടമയും ..!
.
ഒരു വിദ്യാർഥി ക്ക് അവന്റെ രണ്ടാമത്തെ വീടാണ് വിദ്യാലയം . അമ്മയെപോലെ കാണപ്പെട്ട ദൈവമാണ് അവന്റെ ഗുരു . പലപ്പോഴും അമ്മയോട് പോലും പറയാത്ത പലതും കുട്ടികൾ അവരവർക്കിഷ്ട്ടപ്പെട്ട അധ്യാപകരോട് മനസ്സുതുറന്ന് പറയാറുണ്ട്‌ , സ്നേഹിച്ച് അടുത്തിടപഴകാറുണ്ട് . ഒരു അധ്യാപകൻ ഒരിക്കലും ഒരു വിദ്യാർഥിയെ ( തിരിച്ചും ) തന്റെ ക്ലാസ്സ്‌ സമയം അല്ലെങ്കിൽ ആ അധ്യയന വർഷം കഴിഞ്ഞാൽ ഒഴിവാക്കാറുമില്ല . ജീവിതകാലതെയ്ക്ക് മുഴുവൻ അവർ ഓരോരുത്തരെയും മനസ്സിലാണ് കൊണ്ട് നടക്കാറുള്ളത് അതുകൊണ്ട് തന്നെയാണ് ഈ തൊഴിലും ഈ തൊഴിലിടവും മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാകുന്നതും ....!
.
പഠിപ്പിക്കൽ ഒരു തൊഴിൽ എന്നതിനേക്കാൾ ഒരു കച്ചവടമായി മാറുന്നിടത്ത് നിന്നാണ് കൂടുതലായും ഇതിലെ പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നത് . കലാലയങ്ങളുടെ ഉത്തരവാദിത്വം പൊതു സമൂഹത്തിൽ നിന്നും വ്യക്തികളിലെയ്ക്ക് കേന്ദ്രീകരിക്കുമ്പോൾ സ്വാഭാവികമായും അവരതിനെ കച്ചവടപ്പെടുത്തും . അങ്ങിനെ വരുമ്പോൾ ആ സ്വാർത്ഥതയ്ക്ക് മുന്നിൽ പവിത്രമായ ഈ കർമ്മം ഒരു തൊഴിൽ എന്നതിലെയ്ക്ക് മാത്രം തരംതാഴ്തപ്പെടുകയും ചെയ്യും എന്ന് നിസ്സംശയം പറയാം ...!
.
അപവാദങ്ങൾ എല്ലായിടത്തുമുണ്ട് എല്ലാറ്റിനും . ശിഷ്യന്റെ പെരുവിരൽ അറുത്തുവാങ്ങിയ ദ്രോണരിൽ നിന്ന് തുടങ്ങുന്നു ആ കഥ. എങ്കിലും ആ ദ്രോണരും മഹാനായ ഒരു ഗുരുതന്നെയായിരുന്നു എന്ന് മറന്നുകൂടാ . ഒന്നോ രണ്ടോ അപവാദങ്ങൾ ഉണ്ടായി എന്നുവെച്ച് ആ സമൂഹത്തെ ഒന്നാകെ അക്ഷേപിക്കുന്നതിൽ കാര്യമില്ല . ഒരോ വിദ്യാർത്തിയും അവന്റെ അധ്യാപകനിൽ നിന്നും ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അധ്യാപകർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളും ഉണ്ട് . വീട്ടിൽ ഭാര്യയോടോ ഭർത്താവിനോടോ വഴക്കിട്ട്‌ ആ ദേഷ്യവുമായി ക്ലാസ്സിലെത്തി ആ ദേഷ്യം മുഴുവൻ കുട്ടികളോട് തീർക്കുന്ന അധ്യാപകരും ഇഷ്ട്ടമില്ലാത്ത ജോലി നിവൃത്തികേടുകൊണ്ട് ചെയ്യുന്ന അധ്യാപകരും ആളെ തികയ്ക്കാൻ സ്കൂൾ മുതലാളി വഴിയിൽ നിന്നെന്ന പോലെ പിടിച്ചുകൊണ്ടു വരുന്ന അധ്യാപകരും ഒക്കെ ഇതിലെ കരടുകൾ തന്നെയാണ് ...!
.
എങ്കിലും ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വവും ആദരവും ഉണ്ട്. അതിന്റെ ഉത്തരവാദിത്വം തീർച്ചയായും ആ തൊഴിലാളിയുടെ കയ്യിൽ തന്നെയാണ് താനും . താൻ ചെയ്യുന്ന തൊഴിലിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അത് കൃത്യമായും ആത്മാർത്ഥമായും ചെയ്യാനും ഓരോ തൊഴിലാളിയും തയ്യാറാവുകതന്നെ വേണം വ്യക്തിതാത്പര്യങ്ങൾ മാറ്റിവെച്ച് ഇത് മറ്റുള്ളവരുടെകൂടി കാര്യമാണ്, വേണമെങ്കിൽ അവർ ചെയ്യട്ടെ എന്ന മനോഭാവം മാറ്റിവെച്ച് പഠിപ്പിക്കൽ എന്നത് ഒരു വ്യക്തിക്കുവേണ്ടി മാത്രമല്ല ഈ സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വവും കടമയും ആണെന്ന് കൂടി കണക്കിലെടുത്ത് ഓരോ അധ്യാപകനും മുന്നോട്ടുപോകാൻ തയ്യാറാവുകതെന്നെ വേണം. അതിനാകട്ടെ ഇനിയെങ്കിലുമുള്ള ശ്രമം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, October 1, 2014

പ്രത്യുപകാരം ...!!!

പ്രത്യുപകാരം ...!!!
.
ആരും
തിരിച്ചൊന്നും
ചെയ്യുമെന്ന് കരുതിയല്ല
ആരെയും
സഹായിക്കുന്നതെന്ന്
മറ്റുള്ളവരോട്
പരിഭവം പറയുമ്പോൾ തന്നെ
തിരിച്ചുള്ള സഹായമോ
നന്ദിയോ
മനസ്സുകൊണ്ടെങ്കിലും
പ്രതീക്ഷിച്ചിരുന്നു എന്ന്
വ്യക്തമല്ലേ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, September 28, 2014

മഹാവ്യാധികൾ ദുരിതം വിതയ്ക്കുമ്പോൾ ...!!!

മഹാവ്യാധികൾ ദുരിതം വിതയ്ക്കുമ്പോൾ ...!!!
.
പ്രപഞ്ചം അതിന്റെ സന്തുലനാവസ്ഥ നടപ്പാക്കുന്നതിന് പലപ്പോഴും പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട് . പേമാരി പോലെ കൊടുങ്കാറ്റു പോലെ ഭൂകമ്പങ്ങൾ പോലെ യുദ്ധങ്ങൾ പോലെ അതിൽ ഒന്ന് തന്നെയാണ് പല കാലങ്ങളിലായി പടർന്നു പിടിക്കാറുള്ള മഹാ വ്യാധികളും . ...!
.
ഭൂമിയിൽ ചൂട് കൂടുമ്പോൾ , തണുപ്പ് കൂടുമ്പോൾ , മരങ്ങൾ നശിക്കുമ്പോൾ , മഴ കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ അങ്ങിനെ കാലാവസ്ഥയിലും ആവാസ വ്യവസ്ഥയിലും വരുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് പ്രപഞ്ചവും അതിന്റെ നിലനിൽപ്പിനു വേണ്ടി വ്യവസ്ഥിതികളിൽ മാറ്റങ്ങൾ വരുത്തി ക്കൊണ്ടേയിരിക്കും . അത് പ്രകൃതിയുടെയും ജീവന്റെയും നിലനിൽപ്പിന് വേണ്ടി തന്നെയാണ് താനും . എങ്കിലും പലപ്പോഴും ഇതെല്ലം മറ്റൊരു കണക്കിൽ ചിലയിടങ്ങളിലെ മാനവരാശിയുടെ നാശത്തിലേയ്ക്കും വഴിവെക്കുന്നു ...!
.
എന്നാൽ ഇത്തരത്തിലുള്ള എല്ലാ ദുരിതങ്ങളും മനവരാശിക്കുമേലെ പ്രപഞ്ചം സ്വയം സമ്മാനിക്കുന്നതുമല്ല . ഇതിൽ ചിലതെല്ലാം തീർച്ചയായും സ്വയം കൃതാനർത്ഥങ്ങളുമാണ് . മിക്കവാറും എല്ലായ്പോഴും പ്രകൃതി അതിന്റെ സന്തുലനം കാത്തു സൂക്ഷിക്കാൻ സ്വയം തയ്യാറാവുകയും നടപ്പിലാക്കുകയും ചെയ്യാറുണ്ട് . എന്നാൽ പ്രകൃതിയെ അനധികൃത മായി ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും വഴി പ്രകൃതിക്ക് സ്വയം അതിന്റെ സന്തുലനം നടപ്പിലാക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയിൽ അത്തരം ദുരിതങ്ങളെ മനുഷ്യൻ നേരിട്ട് അനുഭവിക്കേണ്ടിയും വരുന്നു....!
.
പ്രകൃതി ദുരന്തങ്ങളാണ് പലപ്പോഴും സർവ്വ സാധാരണയായി അത്തരത്തിൽ നാം നേരിടേണ്ടി വരുന്ന പ്രത്യക്ഷ ഭാവങ്ങൾ . എന്നാൽ അതിനൊപ്പം തന്നെയാണ് മഹാ വ്യാധികളും . നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത് നമ്മൾ തന്നെയാണ് എല്ലായ്പോഴും . എന്നാൽ അതിൽ വലിയൊരു ജന വിഭാഗത്തിനും നേരിട്ട് പങ്കില്ല എന്നൊരു ന്യായം പറച്ചിലും സർവ്വ സാധാരണമായി ഉള്ളതാണ് . ചിലർ ചെയ്യുന്ന തെറ്റിന് എല്ലാവരും ശിക്ഷ അനുഭവിക്കുന്നു എന്നും പറയാം ...!
.
എന്നാൽ നമ്മുടെ നാടിനെ മലിനമാക്കുന്നതിൽ നമുക്കോരോരുത്തർക്കും വ്യക്തമായ പങ്കു തന്നെയുണ്ട്‌ . അതിലൂടെയാണ് വലിയ ഒരളവിൽ ദുരിതങ്ങൾ പകരുന്നത് . ഓരോരുത്തരും കരുതുന്നത് താനിപ്പോൾ രണ്ടു കവർ അവശിഷ്ട്ടങ്ങൾ പുറംതള്ളുന്നതാണോ ഇത്രവലിയ കാര്യം എന്നാകും . എന്നാൽ പലതുള്ളി പെരുവെള്ളം എന്നല്ലേ . ഓരോരുത്തരും അവരവരുടെ അവശിഷ്ട്ടങ്ങൽക്കും ഉത്തരവാദികൾ തന്നെയാണെന്നും അത് ശരിയായ രീതിയിൽ നിര്മാര്ജ്ജനം ചെയ്യേണ്ടത് അവരവരുടെ ഉത്തരവാദിത്വമാണെന്നും ശപഥം ചെയ്യേണ്ടിയിരിക്കുന്നു ...!
.
പലപ്പോഴും മഹാ വ്യാധികൾ പകരുന്നത് മലിനമായ പരിതസ്ഥിതിയിൽ നിന്ന് തന്നെയാണ് . അത്തരം സാഹചര്യം ഒഴിവാക്കിയാൽ നമുക്ക് തീര്ച്ചയായും അത് തടയാൻ സാധിക്കും. ഓരോ മഴയ്ക്ക് ശേഷവും ഓരോ പ്രളയത്തിനു ശേഷവും പടരുന്ന വ്യാധികളെങ്കിലും നമുക്ക് അങ്ങിനെ തടയാൻ നിശ്ചയമായും പറ്റും . തോടുകളും പുഴകളും കുന്നുകളും നഷ്ട്ടപെടുന്നു എന്ന് പരിതപിക്കുമ്പോഴും നമുക്ക് മുന്നിലൂടെ പോകുന്ന കുഞ്ഞുകൈത്തോട്‌നിറയെ ചപ്പു ചവറുകൾ നിറഞ്ഞിരിക്കുമ്പോൾ അതൊന്നു വൃത്തിയാക്കാൻ നമുക്കെത്ര സമയം വേണം ...?
.
അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് അത് വരാതിരിക്കാനുള്ള മുൻകരുതലുകൾ . ഓരോ കാര്യത്തിനും മുൻകരുതൽ എടുക്കാൻ നാം ചിലവാക്കേണ്ട സമയത്തിനും പണത്തിനും എത്രയോ മടങ്ങ്‌ ഇരട്ടിയാകും അസുഖങ്ങൾ വന്ന് അതിന് ചികിത്സിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്നത് എന്ന് നാം ഒരിക്കലും ഓർക്കാറില്ല . മലയാളിയുടെ സ്ഥിരം മനോഭാവമായ , വരുമ്പോൾ കാണാം എന്ന രീതി ഇതിലും പിന്തുടരുന്നത് തന്നെയാണ് ഇവിടെയും ഗുരുതരമായ പ്രശ്നം എന്ന് നാം എപ്പോഴെ തിരിച്ചറിയേണ്ടിയിരിക്കുന്നു ......!!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, September 27, 2014

വെറുതേയീ വ്യർത്ഥ മോഹങ്ങൾ ...!!!

വെറുതേയീ വ്യർത്ഥ മോഹങ്ങൾ ...!!!
********** *********** ********
.
ഒരുപാട് തിരക്കുകളുള്ള ഒരു ദിവസത്തിന്റെ പുലർകാലത്ത്‌
ഒരുമിനുട്ട് കൂടി പുതപ്പിനടിയിൽ ചുരുണ്ടു കൂടാൻ ...!
.
പുലരിയിൽ തീവണ്ടിയിൽ തണുത്ത കാറ്റുമേറ്റ്
ജനാലയ്ക്കരികിലിരുന്നു യാത്ര ചെയ്യാൻ ...!
.
കുളത്തിലെ തണുത്ത വെള്ളത്തിൽ നീന്തി തുടിക്കാൻ ...!
.
കുളികഴിഞ്ഞ് തല തുവർതാതെ വീട്ടിൽ വന്ന്
അമ്മയെക്കൊണ്ട് ചീത്തയും പറയിച്ച് തലതുവർത്തിക്കാൻ ....!
.
അമ്മ ഉണ്ടാക്കിവെച്ചിട്ടും പ്രഭാത ഭക്ഷണം കഴിക്കാതെ അമ്മയുടെ
കയ്യിൽനിന്നും പൈസയും വാങ്ങി കൂട്ടുകാരോടൊത് പുറത്തുപോകാൻ ...!
.
നേരം നന്നേ വൈകിയിട്ടും പ്രണയിനിയെ കാത്ത്
പ്രതീക്ഷയോടെ വഴിയരുകിൽ ഒളിച്ചു നിൽക്കാൻ ...!
.
ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങി നടക്കാൻ ...!
.
ഇഷ്ടമില്ലാത്ത വിഷയങ്ങളുടെ / അദ്ധ്യാപകരുടെ ക്ലാസ്സിലിരുന്ന്
കൂട്ടുകാരെ ശല്യപ്പെടുത്താൻ ...!
.
സമരത്തിനിടയ്ക്ക് എതിരാളിക്ക് നേരെ ഒളിച്ചിരുന്ന് കല്ലെറിയാൻ ...!
.
ക്ലാസ്സ്‌ ചുമരിൽ ആരും കാണാതെ തന്റെയും പ്രനയിനിയുടെയും
പെരെഴുതിവെച്ചു അതിലേക്ക് നോക്കിയിരിക്കാൻ ....!
.
അച്ഛൻ പോകുന്നതും നോക്കി പുറത്തു ചാടാൻ അടുക്കളയിൽ
അമ്മയ്ക്കരികിൽ കാത്തിരിക്കാൻ ...!
.
ആവശ്യങ്ങൾ നേടിയെടുക്കാൻ അനിയതിയെക്കൊണ്ട്
അച്ഛനെ ശുപാർശ ചെയ്യിക്കാൻ ...!
.
അനിയത്തിയുടെ പൈസ മോഷ്ട്ടിക്കാൻ ...!
.
അനിയത്തിയുടെകൂടെ അവളുടെ ഹോസ്റ്റലിൽ പോയി
അവളുടെ സുഹൃത്തുക്കൾക്ക് മുന്നിൽ ഷൈൻ ചെയ്യാൻ ...!
.
പ്രണയിനിയെയും ബൈകിൽ കയറ്റി കൂട്ടുകാർക്ക് മുന്നിലൂടെ
ചെത്തി നടക്കാൻ ...!
.
കല്ലുവെട്ടാങ്കുഴിയിലോ മോട്ടോർ പുരയിലോ ഒളിച്ചിരുന്ന്
സിഗരറ്റ് വലിക്കാൻ ...!
.
പൂരത്തിനും പെരുന്നാളിനും കൂട്ടുകാർക്കൊപ്പം അൽപ്പം
മദ്യപിച്ച് അർമാദിച്ചു ആനപ്പുറത്തേറാൻ ...!
.
സ്റ്റാർ സിനിമകൾക്ക്‌ റിലീസ് ദിവസം തന്നെ തിക്കിത്തിരക്കി
പോലീസിന്റെ ലാത്തിയടിയും കൊണ്ട് ആദ്യ ഷോ കാണാൻ ...!
.
നട്ടുച്ചയ്ക്ക് മൈദാനത്ത് സൈക്കിൾ ചവിട്ടാൻ ...!
.
ചാറ്റൽ മഴയിൽ തോട്ടുവക്കത്തിരുന്ന് ചൂണ്ടയിട്ടു മീൻ പിടിക്കാൻ ...!
.
മതില് ചാടി രാത്രി പാതിരയ്ക്ക് കാമുകിയുടെ വീട്ടിൽ പോകാൻ ...!
.
പനിച്ചു വിറച്ച് പുതച്ചു മൂടി കിടക്കാൻ ...!
.
കടൽക്കരയിൽ കപ്പലണ്ടിയും കൊറിച്ചുകൊണ്ട്
തിരയെണ്ണിക്കൊണ്ടിരിക്കാൻ ...!
.
മട്ടുപ്പാവിൽ പാതിരാത്രിയിൽ പൂർണ്ണ ചന്ദ്രനേയും നോക്കി
മലര്ന്നു കിടന്നു സ്വപ്നം കാണാൻ ...!
.
മരംകോച്ചുന്ന തണുപ്പിൽ ഐസ് ക്രീം തിന്നാൻ ...!
.
പെരുമഴയത്ത് ചൂട് ചായയും കുടിച്ച് കുടയുംചൂടി നടക്കാൻ ....!
.
പുതിയ പുസ്തകത്തിന്റെ നടുവിലെ പേജ് മറിച്ചു വെച്ച്
അതിന്റെ പുതുമണം ആസ്വദിക്കാൻ ...!
.
ആഘോഷങ്ങൾക്ക് പുത്തനുടുപ്പിടാൻ ....!
.
കല്യാണത്തിന് ചെറുക്കന്റെ / പെണ്ണിന്റെ കൂടെ നടക്കാൻ ...!
.
അച്ഛന്റെ കുപ്പായമിട്ട് നടക്കാൻ ...!
.
മുത്തശിയുടെ മടിയിൽ കിടന്നുറങ്ങാൻ ....!
.
( ഒടുങ്ങാത്ത ശേഷം മോഹങ്ങൾ ബാക്കിവേക്കാനും ...!!! )
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, September 24, 2014

മംഗളയാനം ...!!!

മംഗളയാനം ...!!!
.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിൽ കഷ്ടപെടുന്ന ഒരു രാജ്യം അതിന്റെ സമ്പത്ത് പൊതു ജനങ്ങൾക്ക്‌ നേരിട്ട് ഉപകാരപ്രദമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെടുമ്പോൾ തീർച്ചയായും അസ്വാരസ്യങ്ങൾ ഉയരുക സ്വാഭാവികം . ഒരുകണക്കിൽ സാധാരണ ഗതിയിൽ ചിന്തിച്ചാൽ അത് ന്യായമെന്നും തോന്നാം ...!
.
എന്നിട്ടും എന്തുകൊണ്ട് നമ്മൾ ചൊവ്വാ ദൌത്യം ഏറ്റെടുത്തു എന്നത് ചിന്തിക്കേണ്ട വിഷയം തന്നെ. ലോകത്തിലെ വൻ ശക്തികൾ പോലും ഏറ്റെടുക്കാൻ മടിക്കുന്ന ഇത്തരമൊരു ദൌത്യം ഏറ്റെടുക്കുന്നതിലൂടെ അവർക്കുമുന്നിൽ ആളാവുക എന്ന ഒരു സ്വകാര്യ അഹങ്കാരം തീർച്ചയായും ഉണ്ടെങ്കിലും അതിനേക്കാൾ വലിയ കാര്യങ്ങൾ നാം കാണാതെ പോകുന്നു ...!
.
ഏതൊരു വൻ ശക്തി രാജ്യവും അവർ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യ മറ്റുള്ളവർക്ക് എളുപ്പത്തിൽ തന്നെ വിൽക്കാൻ എപ്പോഴും ശ്രദ്ധിക്കും . അങ്ങിനെ ചെയ്യുന്നതിലെ താത്കാലിക സാമ്പത്തിക ലാഭം മാത്രമല്ല അവർ ലക്‌ഷ്യം വെക്കുന്നത്, മറിച്ച് അത്തരം ഒരു ഉദ്യമം മറ്റുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന ദീർഘകാല ലക്‌ഷ്യം കൂടിയാണ് . അങ്ങിനെ അത്തരം കാര്യങ്ങളിലെ തങ്ങളുടെ മേൽക്കോയ്മ എപ്പോഴും നിലനിർത്താൻ കഴിയും എന്നതും അവർ കണക്കു കൂട്ടുന്നു ...!
.
പുരോഗതിയിലേയ്ക്ക് കുതിക്കാൻ ശ്രമിക്കുന്ന ഏതൊരു രാജ്യത്തിനും നേരിടേണ്ടി വരുന്ന വലിയ കടമ്പ ശാസ്ത്ര സാങ്കേതിക രംഗത്തെ അനുഭവവും ലഭ്യതയും തന്നെയാണ് . ഇതിനു വേണ്ടി അവർ മറ്റു രാജ്യങ്ങളെ ആശ്രയിക്കുമ്പോൾ അവർക്ക് എളുപ്പത്തിൽ വലിയ മുതൽ മുടക്കില്ലാതെ അത് ലഭ്യമാകുമെങ്കിലും അതിലൂടെ ഒരു വലിയ നഷ്ടം അവരെ എപ്പോഴും കാത്തിരിക്കുന്നുണ്ട് . സ്വയം പര്യാപ്തത ...!
.
ഒരു രാജ്യത്തിൻറെ വളർച്ചയിൽ ഏറ്റവും അത്യാവശ്യമായ വസ്തുതയാണ് സ്വയം പര്യാപ്തത . ഏതൊരു രാജ്യത്തിനാണോ തന്റെ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുക ആ രാജ്യം മാത്രമായിരിക്കും ഭാവിയിൽ പുരോഗതിയിൽ എത്തുക എന്നതാണ് സത്യം . അല്ലെങ്കിൽ എല്ലായ്പോഴും അവർക്ക് മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ടി വരും . അത് ഒരിക്കലും അവരെ വളർത്തുകയെ ഇല്ല....!
.
അടിസ്ഥാന സൌകര്യങ്ങളുടെ വളർച്ചയാണ് പ്രധാനമായും ഒരു രാജ്യത്തിന്റെ നട്ടെല്ല് . അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതെ ഒരിക്കലും ഒരു രാജ്യത്തിനും നിലനിൽപ്പുമില്ല . വലിയ ഫാക്ടരികളുണ്ടാക്കിയിട്ട് അതിന് ആവശ്യമായ വെള്ളവും വൈദ്യുതിയും ഇല്ലെങ്കിൽ അതെങ്ങിനെ പ്രവർത്തിക്കും . അങ്ങോട്ടുള്ള യാത്രയ്ക്ക് നല്ല റോഡില്ലെങ്കിൽ പിന്നെ എന്ത് പ്രയോചനം ...!
.
അടിസ്ഥാന സൗകര്യ വികസനത്തിന്‌ തീർച്ചയായും സാങ്കേതിക വിദ്യയുടെ ലഭ്യതയും അത്യാവശ്യമാണ് . ലളിതമായ മാർഘങ്ങൾ കണ്ടെത്തുന്നത് പ്രവർത്തനങ്ങളെ വേഗത്തിലും എളുപ്പത്തിലും ആക്കാൻ വളരെ സഹായിക്കും . ഒരു രംഗത്ത് കൈവരിക്കുന്ന നേട്ടം അങ്ങിനെ സത്യത്തിൽ അതിൽ മാത്രം ഒതുങ്ങാതെ മറ്റുള്ള നേട്ടങ്ങൾക്ക്‌ മാർഗ്ഗവും ശക്തിയും പ്രചോദനവും ആയി തീരുന്നു ...!
.
എല്ലാറ്റിനെയും നെഗറ്റീവ് ആയി കാണുന്നതിന് പകരം ഈ ചരിത്ര നേട്ടം നല്ലതിലേയ്ക്കും പുരോഗതിയിലേയ്ക്കും ഉള്ള കാൽവെയ്പ്പായി കാണുവാനും അതിനു പിന്നിൽ പ്രവർത്തിച്ചവരെ പിന്തുണയ്ക്കാനും ഈ അവസരം നമ്മൾ പ്രയോചനപ്പെടുത്തണം ഇപ്പോൾ . ഈ നേട്ടം ഇതിൽ മാത്രം ഒതുങ്ങാതെ ഇതൊരു ശക്തിയായി കരുതി ആത്മ വിശ്വാസത്തോടെ മുന്നേറാൻ നമുക്കൊരൊരുത്തർക്കും കഴിയുകയും വേണം . അതിലെയ്ക്കാകട്ടെ നമ്മുടെ ശ്രദ്ധ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, September 17, 2014

പാഞ്ചാലി ...!!!

പാഞ്ചാലി ...!!!
.
പാഞ്ചാലി ... അങ്ങിനെ അവൾ ആ കുട്ടിയെ അഭിസംഭോധന ചെയ്തതിൽ ഞാൻ സംതൃപ്തനല്ലായിരുന്നു ഒരിക്കലും . പക്ഷെ എന്നെ കൂട്ടാക്കാതെ അവൾ അങ്ങിനെ തന്നെയാണ് തുടർന്ന സംഭാഷണത്തിൽ ആ കുട്ടിയെ പ്രദിപാദിച്ചുകൊണ്ടേയിരുന്നത്. എന്നിലത്ത് ആലോസരമോന്നും ഉണ്ടാക്കാൻ മാത്രം ആ കുട്ടി എനിക്കാരും അല്ലാതിരുന്നതിനാൽ ഞാൻ മൌനം പൂണ്ട് സംസാരം ശ്രദ്ധിച്ചു ...!
.
എന്തിനാണ് അവൾ ആ കുട്ടിയെക്കുറിച്ച് അങ്ങിനെ പറഞ്ഞു തുടങ്ങിയത് എന്നെനിക്കറിയില്ല . അവൾക്കും ആ കുട്ടി അവളുടെ ആരെങ്കിലുമായിരുന്നു എന്നെനിക്കറിയില്ല. അവളുടെ ഏതോ സുഹൃത്ത്‌ പറഞ്ഞ അറിവുമാത്രമാണ് അവൾക്കും ആ കുട്ടിയെക്കുറിച്ച് ഉണ്ടായിരുന്നത് . എന്നിട്ടും അവൾ ആ കുട്ടിയെക്കുറിച്ച് വല്ലാതെ വാചാലയായി . അവൾ വെറുതേ എന്തെങ്കിലും പറയുന്നതിലല്ല, മറിച്ച് അൽപം അകാരണമായും ആ കുട്ടിയെ രൂക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നിരുന്നതിൽ ഞാൻ അസ്വസ്ഥനാകാൻ തുടങ്ങിയിരുന്നു അപ്പോൾ ...!
.
ആ കുട്ടിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും അവൾ എപ്പോഴും ആഹ്ലാദത്തോടെയും ആഡംബരത്തോടെയുമാണ് ജീവിക്കുന്നതെന്നും അവൾ അസൂയയോടെ പറഞ്ഞപ്പോൾ ഞാൻ അതിശയപ്പെട്ടില്ല തന്നെ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ആ കുട്ടി സമൂഹത്തിലെ ഉന്നതനായ ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ചത് . സ്നേഹിക്കാനും പ്രണയിക്കാനും കഴിവുള്ള അയാളുമായി നല്ല ബന്ധത്തിൽ തന്നെയാണ് ആ കുട്ടി അപ്പോഴും . അയാളോടൊപ്പം സന്തോഷത്തോടെ ജീവിക്കുമ്പോൾ തന്നെ ആ കുട്ടി മറ്റു പലരുമായും കിടക്ക പങ്കിടുന്നു എന്നാണ് അവളുടെ ആരോപണം ...!
.
അത് മാത്രമല്ലാതെ ആ കുട്ടി എസ്കോർട്ട് പോകാറുണ്ടെന്നും കൂടാതെ ആ കുട്ടിയുടെ കൂട്ടുകാരികളെ ആ കുട്ടിയുടെ സുഹൃത്തുക്കൾക്കും മറ്റും ഏർപ്പാടാക്കി കൊടുക്കാറുണ്ടെന്നും പാർട്ടികളിൽ ആ കുട്ടി മയക്കുമരുന്നുകൾ പോലും ഉപയോഗിക്കാറുണ്ടെന്നും അവൾ പറഞ്ഞു . ...!
.
എങ്കിലും മോശമായി പെരുമാറുന്നവരെ പൊതുവെ നാട്ടിൽ വേശ്യയെന്നാണ് വിളിക്കാറുള്ളത് . ഇവിടെയാകട്ടെ അവൾ അങ്ങിനെ പറയുന്നതിന് പകരം പാഞ്ചാലി എന്ന് വിളിച്ചത് എന്തുകൊണ്ടാകാം എന്ന് എനിക്ക് മനസ്സിലായെ ഇല്ല . പാഞ്ചാലിക്ക് ഒരേ സമയം അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നതിനാലാകാം എന്ന് കരുതുമ്പോഴും പക്ഷെ പാഞ്ചാലി ഒരിക്കലും ഒരേ സമയം അവരോടൊത്ത് കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം . പിന്നെ എങ്ങിനെ എന്നത് എന്നെ കുഴക്കുക തന്നെ ചെയ്തു ....!
.
പിന്നെയും ആ കുട്ടിയെ അവൾ പാഞ്ചാലി എന്ന് തന്നെ സംഭോധന ചെയ്തപ്പോൾ ഞാൻ എന്റെ എതിർപ്പ് പ്രകടിപ്പിക്കുക തന്നെ ചെയ്തു . എന്റെ നീരസം തിരിച്ചറിഞ്ഞ അവൾ എന്റെ മുഖത്തടിച്ചു ചോദിച്ചത് ഒരേ സമയം ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി കിടക്ക പങ്കിടുന്ന അവളെ പിന്നെ എന്ത് വിളിക്കണമെന്നാണ് . ആ വാക്കുകളിൽ ഞാൻ അത്ഭുത പ്പെടുകയാണ് ആദ്യം ചെയ്തത് കാരണം ആ കുട്ടിയെ അവൾ അങ്ങിനെ വിളിക്കുമ്പോൾ എനിക്ക് വേണമങ്കിൽ ഞാനുമായി പോലും കിടക്ക പങ്കിടാൻ തയ്യാറുള്ള ഇവളെ ഞാൻ എന്ത് വിളിക്കണം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, September 15, 2014

ഉത്രാട രാത്രിയിൽ .....!!!

ഉത്രാട രാത്രിയിൽ .....!!!
.
ഓണം എല്ലാ മലയാളികളെയും പോലെ എന്റെയും ഗൃഹാതുരമായ ഓർമ്മകൾ തന്നെ . ഒരു സാദാ മലയാളി എന്ന നിലയ്ക്ക് , പഴഞ്ചനും നിലവാരമില്ലാതതുമായ ഇത്തരം ഓർമ്മകളെ ഞാനും മുറുകെ പിടിക്കുന്നു . ചന്ദ്രനിൽ പോയി ജീവിക്കാൻ തുടങ്ങിയാലും ഞാൻ ഒരു മലയാളി തന്നെയാണല്ലോ എന്നും . അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു ...!
.
തിരുവോണത്തേക്കാൾ എനിക്കേറെ ഇഷ്ടം എന്നും ഉത്രാടമായിരുന്നു . അത്തം മുതൽ തുടങ്ങുന്ന ഒരുക്കങ്ങൾക്ക് ശേഷം എല്ലാം ഒത്തു തികഞ്ഞ ഒരേ ഒരു ദിവസം . അതാണ്‌ ഉത്രാടം എനിക്കെന്നും . പുതിയ വസ്ത്രങ്ങൾ പുതിയ വസ്തുക്കൾ പുതുമയോടെ വീട് , വീട്ടിൽ നിറയെ സാധനങ്ങൾ ...!
.
വഴക്കു കേൾക്കാതെ ഇഷ്ടം പോലെ കളിക്കാൻ അവധിയുമായി കൂട്ടുകാർ . അകലങ്ങളിൽ നിന്നും നിറയെ സമ്മാനങ്ങളുമായി എത്തുന്ന ബന്ധുക്കൾ . പുതിയ കളികളും കലാപരിപാടികളുമായി നാട്ടിലെ ക്ലബ്ബുകൾ . പുതിയ അവസരങ്ങളുമായി നാടും വീടും ...!
.
ഉത്രാടത്തിനാണ് എല്ലാം ഒന്നായി തീരുന്നത് . പ്രത്യേകിച്ചും ഉത്രാട രാത്രിയിൽ . അപ്പോഴേക്കും എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരിക്കും . എല്ലാം നിറഞ്ഞു കവിഞ്ഞിരിക്കും . എല്ലാവരും എത്തിയിരിക്കും . സമൃദ്ധിയുടെ സന്തോഷത്തിന്റെ പൂർണ്ണതയുടെ ദിനം ...!
.
അന്നത്തെ ദിവസം കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു. തിരുവോണത്തിന് ഊണ് കഴിഞ്ഞാൽ എല്ലാവരും യാത്രയാവുകയായി . എല്ലാം ഒഴിയുകയുമായി . ഇനി അടുത്ത ഓണത്തിന് കാണാമെന്ന വാഗ്ദാനത്തോടെ . പിന്നെ നിഷബ്ധദ . അതിനു ശേഷം സ്മരണകളിൽ മുഴുകി പിന്നെ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ്‌ . അതുകൊണ്ട് തന്നെ ഐശ്വര്യപ്രദമായ തിരുവോണത്തേക്കാൾ പൂർണ്ണതയുടെ ഉത്രാടത്തെ ഞാൻ എന്നും സ്നേഹിക്കുന്നു , ആദരിക്കുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, September 11, 2014

കുട്ടികളുടെ വരുമാന ശാസ്ത്രം ....!!!

കുട്ടികളുടെ വരുമാന ശാസ്ത്രം ....!!!
.
ധനം എന്നതിനേക്കാൾ പണം എന്നത് വ്യക്തി ജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും ഏറ്റവും അത്യാവശ്യ വസ്തു തന്നെയാണ് . മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പണമില്ലെങ്കിൽ ജീവിതം തന്നെയില്ല എന്ന അവസ്തയിലെക്കുമാണ് ഇന്ന് ലോകം മുന്നേറുന്നതും . അതുകൊണ്ട് തന്നെ ഏതൊരു മനുഷ്യനും പണമുണ്ടാക്കാനുള്ള വ്യഗ്രതയിലും അതിനുള്ള മരണപ്പാച്ചിലിലും തന്നെയാണ് ഇന്നത്തെ ലോകത്തിൽ .മൂല്യങ്ങളും ആദർശങ്ങളും മാറ്റിവെച്ച് എങ്ങിനെയും പണമുണ്ടാക്കുക എന്നത് മാത്രമാകുന്നു ഇന്ന് പലരുടെയും ലക്‌ഷ്യം ....!
.
പണത്തിന്റെ ആവശ്യം എല്ലാവർക്കുമുണ്ട് . കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം എല്ലാം . കുട്ടികളുടെ ആവശ്യം ചെറുതാകുമ്പോൾ വലിയവരുടെതിന് അതിരുകളില്ലാതാകുന്നു .ചെറുതാണെങ്കിലും കുട്ടികളുടെ ആവശ്യങ്ങളും മുതിർന്നവർ ഏറ്റെടുത്ത് നടത്തിക്കൊടുക്കുക തന്നെയാണ് സാധാരണയിൽ നടന്നു വരുന്നത് ...!
.
എന്നാൽ ചിലപ്പോഴൊക്കെ കുട്ടികളുടെ ആവശ്യങ്ങൾ അതിരുവിടുകയും മുതിർന്നവർക്ക് അത് നടത്തിക്കൊടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നിടത്ത് പ്രശ്നങ്ങൾ ആരംഭിക്കുന്നു. ആവശ്യങ്ങൾ ന്യായമെന്ന് മുതിർന്നവരോട് അവതരിപ്പിക്കാനുള്ള സങ്കോചം . അല്ലെങ്കിൽ അത് ന്യായമല്ലെന്ന് സ്വയം തിരിച്ചറിയാനുള്ള പക്വതയില്ലായ്മ തുടങ്ങിയവയൊക്കെ കുട്ടികളെ അത്തരം ആവശ്യങ്ങൾ സ്വയം നടത്തിയെടുക്കാൻ പലപ്പോഴും തയ്യാറെടുപ്പിക്കുന്നു ....!
.
ഇവിടെ തീർച്ചയായും കുട്ടികളെ ആണെന്നും പെണ്ണെന്നും തിരിക്കേണ്ടിയും വരുന്നു . പൊതുവിൽ ആണ്‍കുട്ടികൾക്കാണ് പൈസയ്ക്ക് ആവശ്യം കൂടുതലെന്നാണ് ധാരണ . അത് ഒരളവു വരെ ശരിയാണെങ്കിലും ആണ്‍കുട്ടികൾ പൊതുവെ ഒരളവുവരെ പരിമിതികൾക്കുള്ളിൽ നിൽക്കാൻ തയ്യാരുളളവരാണ് . അല്ലെങ്കിൽ അവർക്കുള്ള ആവശ്യങ്ങൾ ഒരു പരിധിവരെ അവരുടെ സുഹൃത്തുക്കൾ മുഖേനയോ മറ്റ് നിരുപദ്രവമായ മാർഘങ്ങളിലൂടെയോ നടത്തിയെടുക്കാനും സാധിക്കും ...!
.
എന്നാൽ പെണ്‍കുട്ടികൾ പലപ്പോഴും അങ്ങിനെയല്ല. പ്രത്യേകിച്ചും ഈ പുതിയ കാലഘട്ടത്തിൽ . അവരുടെ ആവശ്യങ്ങൾക്ക് മുൻപിൽ ഒരു വിധ പരിമിതപ്പെടുതലുകൾക്കും അവർ തയ്യാറല്ല . ആവശ്യങ്ങള അനുവദിച്ചു കിട്ടുന്നില്ലെങ്കിൽ അത് നടത്തിയെടുക്കാൻ പറ്റുന്ന മാർഗ്ഗങ്ങൾ തേടാൻ വരെ അവർ ഇപ്പോൾ തയ്യാറാകുന്നു . അതിലെ വരും വരായ്കകളെ കുറിച്ചോ അതിന്റെ പ്രശ്നങ്ങളെ കുറിച്ചോ അവർക്ക് ചിന്തിക്കുവാൻ കൂടി താത്പര്യമില്ല എന്നതാണ് വേദനാജനകമായ സത്യം ...!
.
കൂട്ടുകാർക്കൊപ്പമെത്താൻ അവരെ പോലെയാകാൻ അല്ലെങ്കിൽ സമൂഹത്തിലെ ഇന്നത്തെ ലോകത്തിനൊപ്പം മുന്നേറാൻ ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത് സ്വാഭാവികം . എന്നാൽ അത് നടത്തിക്കൊടുക്കാൻ നിത്യ ജോലിക്കാരോ ഇടത്തരക്കാരോ ആയ മാതാപിതാക്കൾക്ക് കഴിയില്ലെങ്കിൽ ആ ആഗ്രഹങ്ങൾ ഉപേക്ഷിക്കാനല്ല മറിച്ച് എങ്ങിനെയും അവ നടത്തിയെടുക്കാനാണ് ഇന്നത്തെ കുട്ടികൾ ശ്രമിക്കുന്നത് ...!
.
ഇത്തരം അവസ്ഥകൾ കൂടുതലായും കാണപ്പെടുന്നത് പ്രൊഫെഷണൽ കോഴസുകൾ ചെയ്യുന്ന സാധാരണയോ അതിൽ താഴെയോ വരുമാനമുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളിലാണ് . മറ്റുള്ളവരെ അനുകരിക്കാനുള്ള ആഗ്രഹം . സ്വന്തം മോഹങ്ങൾ നഷ്ട്ടപെടുതാതിരിക്കാനുള്ള വാശി . പെണ്‍കുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ആഗ്രഹത്തേക്കാൾ ഇതൊക്കെയും കൂടിയാകുമ്പോൾ മറ്റുള്ളതൊന്നും അവർക്ക് പ്രശ്നമാല്ലാതാകുന്നു . എന്തിന്, ബന്ധങ്ങൾ പോലും ....!
.
പെണ്‍കുട്ടികൾക്ക് പണമുണ്ടാക്കാനുള്ള എളുപ്പമാർഗ്ഗങ്ങളിലേക്ക് അവർ കടന്നെത്തുന്നത് യാദൃശ്ചിക മായിട്ടൊന്നുമല്ല. ചതിക്കപെടുന്നവർ , മറ്റുള്ളവരുടെ പ്രേരണയോ നിർബന്ധമോ കൊണ്ട് വരുന്നവർ ഒക്കെ ഉണ്ടാകാമെങ്കിലും ഒട്ടുമിക്കവരും പണമുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്നത്‌ അറിഞ്ഞുകൊണ്ട് തന്നെയാണ് . സിനിമ, ടിവി , മോഡെലിംഗ് തുടങ്ങി ഗ്ലാമർ ലോകമടക്കം വ്യഭിചാരവും കൂട്ടിക്കൊടുപ്പും കൂട്ടുപോകലും രഹസ്യങ്ങൾ ചോർത്തലും കള്ളക്കടത്തിനു കൂട്ടുനിൽക്കൽവരെ എന്തെല്ലാം മാർഗ്ഗങ്ങൾ ....!
.
അവനവന്റെ സാഹചര്യങ്ങളിൽ നിന്നും മാറ്റി അവനവന്റെ സൌകര്യങ്ങളിൽ നിൽപ്പിക്കാതെ വലിയ വലിയ മോഹങ്ങളിലെക്കും പ്രതീക്ഷകളിലെക്കും മക്കളെ കൈപിടിച്ചാനയിക്കുമ്പോഴും ഓരോ മാതാപിതാക്കളും ഓർക്കുക , തനിക്കതിന് കഴിയുമോ എന്ന് . അല്ലെങ്കിൽ മൊഹങ്ങൾക്കൊപ്പം നഷ്ട്ടപ്പെടുന്നത് മക്കളുടെയും തങ്ങളുടെ തന്നെയും ജീവിതവുമായിരിക്കും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, September 10, 2014

ഉറങ്ങുന്ന അമ്മമാർ ....!!!

ഉറങ്ങുന്ന അമ്മമാർ ....!!!
.
ഔദ്യോഗിക യാത്രയിലായിരുന്നതിനാൽ അക്കുറി റിസൾട്ട്ഡേയുടെ അന്ന് കുട്ടികളുടെ കൂടെ അവരുടെ വിദ്ധ്യാലയത്തിൽ പോകാൻ കഴിയാത്തതിനാൽ യാത്ര മറ്റൊരു ദിവസമാക്കി . ഭാര്യ അവിടെത്തന്നെ അദ്ധ്യാപികയാണെങ്കിലും അത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക് ഞാൻ തന്നെ അവരുടെ കൂടെ പോകണമെന്ന് നിർബന്ധമാണ്‌ . അഭിമാനത്തോടെ അച്ഛന്റെ കൂടെ പൊകാമെന്നതിനേക്കാൾ അമ്മയുടെ വിലക്കുകളില്ലാതെ അച്ഛനെക്കൊണ്ട് ഇഷ്ട്ടമുള്ളതെല്ലാം വാങ്ങിപ്പിക്കാൻ കിട്ടുന്ന അപൂർവ്വ അവസരങ്ങളിൽ ഒന്നുമാണല്ലോ അത് ...!
.
ഞാൻ വിദ്ധ്യാലയത്തിൽ എത്തി കുട്ടികളെ കണ്ട് അവരുടെ അദ്ധ്യാപകർക്കുവേണ്ടി പ്രധാനാദ്ധ്യാപകന്റെ മുറിക്ക് പുറത്ത് കാത്തിരിക്കെ അവിടെയ്ക്ക് രണ്ടു മൂന്ന് കുട്ടികളെയും ഉറക്കെ ശകാരിച്ചുകൊണ്ട് ഒരു അദ്ധ്യാപിക കടന്നെത്തി . അവരെ ഉറക്കെ ശകാരിക്കുമ്പോഴും അവരുടെ മുഖത്ത് ദേഷ്യത്തേക്കാൾ എന്തുകൊണ്ടോ ഞാൻ അപ്പോൾ കണ്ടത് സങ്കടവും സഹതാപവും ആയിരുന്നു ...!
.
ഉറക്കെയുള്ള അവരുടെ സംസാരം എനിക്ക് പുറത്തുനിന്നു പോലും വ്യക്തമായി കേൾക്കാമായിരുന്നു . കുട്ടികളിൽ ഒരാൾ മറ്റൊരു കുട്ടിയുടെ പൈസ മോഷ്ടിച്ചു എന്നതാണ് പ്രശ്നം . എടുത്ത കുട്ടി കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു . കേട്ടപ്പോൾ ഒരു സാധാരണ സംഭവമായി എനിക്ക് തോന്നിയെങ്കിലും തുടർന്നുള്ള ആ അദ്ധ്യാപികയുടെ വിശദീകരണം എന്നെ സ്ഥബ്ധനാക്കിക്കളഞ്ഞു ....!
.
ആ കുട്ടി വിശപ്പ്‌ സഹിക്കാതെ ഭക്ഷണം വാങ്ങാൻ വേണ്ടിയാണ് ആ പൈസ മോഷ്ടിച്ചതത്രേ . നാല് മക്കളിൽ ഇളയവനായ അവന്റെ അമ്മ എന്നും അവർ സ്കൂളിൽ വരുമ്പോൾ ഉറങ്ങുകയായിരിക്കുമെന്നും അവർക്ക് ഭക്ഷണം ഒന്നും എടുത്തു കൊടുക്കാറില്ലെന്നും ആണ് ആ കുട്ടി പറഞ്ഞതത്രേ. എന്നും മൂത്ത കുട്ടികളാണ് അവന്റെയും ആഹാരം എടുത്തു കൊടുക്കാറുള്ളത് . എന്നാൽ അന്ന് അവർ നേരത്തെ പോയതിനാൽ ഈ കുട്ടിക്ക് ഒന്നും കിട്ടിയില്ല . കാലത്തും ഒന്നും കഴിക്കാതതിനാൽ വിശപ്പ്‌ സഹിക്കാനാകാതെ ഒടുവിൽ ആ കുട്ടി കണ്ട എളുപ്പ മാർഗ്ഗമാണ് അത് ... !
.
ആ വാക്കുകൾ എന്നെ ശരിക്കും വേദനിപ്പിക്കുക തന്നെ ചെയ്തു . അപ്പോൾ തന്നെ എനിക്കെന്റെ മക്കളെ കാണണമെന്നാണ് തോന്നിയത് . അവിടെ നിന്നും എഴുന്നേറ്റ് അവരുടെ ക്ലാസ്സിലേയ്ക്ക് നടക്കുമ്പോൾ മറ്റൊരു കുട്ടിയുമായി ഒരു അദ്ധ്യാപിക വരുന്നത് കണ്ടു . ആ കുട്ടി അതിന്റെ രണ്ടു ചെവികളും പൊത്തിപ്പിടിച്ചുകൊണ്ട് ഉറക്കെ കരയുന്നുമുണ്ടായിരുന്നു ....!
.
വരുന്നതിനിടയിൽ വഴിയിൽ കണ്ട ഒരു അദ്ധ്യാപിക അവരോട് കാരണം തിരക്കിയപ്പോൾ അവർ പറയാൻ തുടങ്ങിയത് എനിക്ക് സഹിക്കാനെ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്നു ദിവസമായി ആ കുട്ടി ഭയങ്കര മായ ചെവി വേദനയുമായി കരയുകയാണ് . സ്കൂളിൽ നിന്നും കൊടുക്കുന്ന പ്രാഥമിക വൈദ്യ സഹായമല്ലാതെ ആ കുട്ടിയെ അതുവരെയും വിദഗ്ദ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകാൻ അതിന്റെ അച്ഛനോ അമ്മയോ തയ്യാറായിട്ടില്ല . ....!
.
വീട്ടിലെത്തിയാൽ കരഞ്ഞ് തളർന്നുറങ്ങുന്ന ആ കുട്ടിയോട് അതിന്റെ അമ്മ പറയുമത്രേ നാളെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് . സ്കൂൾ അധികൃധർ വിളിക്കുമ്പോൾ അവന്റെ അച്ഛനും പറയുമത്രേ നാളെ ആശുപത്രിയിൽ കൊണ്ട് പൊയ്ക്കൊള്ളാമെന്ന് . ഇതുവരെയും ആ നാളെ ആയിട്ടില്ലെന്ന് മാത്രം. എന്നാൽ വയ്യെങ്കിൽ ക്ലാസ്സിലേക്ക് വരാതിരുന്നുകൂടെ എന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറയുകയാണത്രേ , വീട്ടിലിരുന്നാൽ അത് അമ്മയ്ക്ക് ശല്ല്യമാണെന്ന് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, September 7, 2014

ഉത്സവങ്ങളുടെ ആഘോഷം ...!!!

ഉത്സവങ്ങളുടെ ആഘോഷം ...!!!
.
ആഘോഷങ്ങൾ ജീവിതത്തിന്റെ ഭാഗമാണ് എല്ലായ്പോഴും . അത് നിത്യ ജീവിതത്തിലെ കുഞ്ഞുസംഭവങ്ങളായാലും വലിയ ഉത്സവങ്ങൾ അയാലും ഒരുപോലെ തന്നെ . ആഘോഷങ്ങൾ സാമൂഹികമായ ഒത്തു ചേരലുകൾക്കുള്ള അസുലഭമായ പൊതുവേദിയാണ് എന്നതുപോലെതന്നെ തന്റെയും തന്നോട് കൂടെയുള്ളവരുടെയും സന്തോഷത്തിന് വേണ്ടി കൂടിയുമാണ്‌ എല്ലായ്പോഴും ...!
.
ഏതൊരു സംഭവവും വലുതാക്കി കാണിക്കുകയും അതിനെ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നത് ഏതൊരു മലയാളിയുടെയും പതിവ് രീതി തന്നെ. അവനവന്റെ കയ്യിലില്ലെങ്കിലും കടം വാങ്ങിയും പണയം വെച്ചും പൊങ്ങച്ചം കാണിക്കാനുള്ള ത്വര എന്റെയും കൂടെയുള്ളത് തന്നെ. ചിലപ്പോഴെല്ലാം ആഘോഷങ്ങളും നമ്മിൽ ചിലർക്ക് അങ്ങിനെയുമാണ്‌ എന്നതാണ് യാഥാർത്ഥ്യവും ....!
.
വീട്ടിലെ നിത്യ സംഭവങ്ങൾ തൊട്ട് വലിയ വലിയ കാര്യങ്ങൾ വരെ ആഘോഷമാക്കി മാറ്റുമ്പോൾ നാം അറിയാതെ പോകുന്ന ചിലതുണ്ട് . ഇത്തരം ആഘോഷങ്ങളൊക്കെ നന്മയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ചവിട്ടു പടികൾ കൂടിയാണ് എന്ന് . എന്തിലും ഏതിലും കുറ്റവും കുറവും കണ്ടു പിടിക്കുന്ന നമ്മൾ മലയാളികൾ എല്ലാ ആഘോഷങ്ങളേയും നിശിതമായി വിമർശിക്കുമെങ്കിലും ഇതൊക്കെയും ജീവിതത്തിനും സമൂഹത്തിനും അത്യന്താപേക്ഷിതം തന്നെ ...!
.
ഓരോ ആഘോഷങ്ങളും അതുവരെയുള്ള നമ്മുടെ മനസ്സിലെ തിന്മകളെ നശിപ്പിക്കുവാൻ വേണ്ടിയും സ്നേഹവും സന്തോഷവും പ്രദാനം ചെയ്യുവാൻ വേണ്ടി കൂടിയും തന്നെയാണ് അവതരിക്കപ്പെട്ടിട്ടുള്ളത് . സ്വന്തം മനസ്സിലും മറ്റുള്ളവരിലും പോസിറ്റീവ് ഊര്ജ്ജം സമാഹരിക്കപ്പെടാൻ ഇത് ഇടയാക്കുകയും ചെയ്യുന്നു ....!
.
സമൂഹത്തിലെ നന്മകളെ പോലെ തന്നെ തിന്മകളും ഇവിടെ ഉള്ളത് തന്നെ. എല്ലാറ്റിലും എന്നപോലെ ആഘോഷങ്ങളെയും അവരവരുടെ വ്യക്തി താത്പര്യങ്ങൾക്കും പ്രതികാരത്തിനും ഒക്കെ ഉപയോഗിക്കുന്ന ഒരു ചെറിയ വിഭാഗം നമുക്കിടയിലും ഉണ്ട് . അങ്ങിനെ വരുമ്പോൾ ആഘോഷങ്ങളും അവയുടെ സ്ഥാപിത താത്പര്യങ്ങൾക്ക് വിരുദ്ധമായ ഫലം പ്രദാനം ചെയ്യപ്പെടും . അങ്ങിനെയുള്ളവരെ തിരിച്ചറിയാനും മാറ്റി നിർത്താനും കഴിയുന്നിടത്താണ് സാമൂഹികമായി നമ്മളും വിജയിക്കുന്നത് ...!
.
വലിയ ആഘോഷങ്ങളുടെ ഭാഗമാകുമ്പോഴും നമ്മൾ നമ്മളെ മറക്കാതിരിക്കുകയും നമ്മുടെ സാമ്പത്തിക സ്ഥിതി ഓർക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രാധാന്ന്യമുള്ള വസ്തുത . കൊച്ചു കൊച്ചു കാര്യങ്ങൾക്കു കൂടി ആഘോഷങ്ങൾ സഘടിപ്പിക്കുമ്പോഴും അത് അവനവന് സാധ്യമാകുന്ന തരത്തിൽ മാത്രമാകുവാൻ സാധിച്ചാൽ ആ ആഘോഷവും അതുകൊണ്ട് ഉദ്ദേശിക്കുന്ന നന്മയും സന്തോഷവും എല്ലാ കാലത്തേയ്ക്കും നിലനിൽക്കുകതന്നെ ചെയ്യും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, September 1, 2014

അനുഭവിപ്പിക്കുന്ന അയൽപ്പക്കങ്ങൾ ...!!!

അനുഭവിപ്പിക്കുന്ന അയൽപ്പക്കങ്ങൾ ...!!!
.
മനുഷ്യൻ സമൂഹ ജീവിയായി ജീവിക്കുന്നിടത്തോളം കാലം അവനവനെ പോലെ തന്നെ പ്രധാനമാണ് ഓരോരുത്തർക്കും അവരുടെ അയൽപക്കങ്ങളും . അവനവന്റെ സ്ഥിരത സ്വസ്ഥത സമാധാനം തുടങ്ങി നിത്യ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട പലതും നമ്മൾ അറിയാതെ തന്നെ നമ്മുടെ അയൽപ്പക്കങ്ങളുമായി ശക്തമായ തുടർ ബന്ധം പുലർത്തി പോരുന്നുണ്ട് എല്ലായ്പ്പോഴും ...!
.
കൊടുക്കുകയും വാങ്ങുകയും പരസ്പരം സഹകരിക്കുകയും ചെയ്യുക എന്നത് ഓരോ സമൂഹ ജീവിയുടെയും ധർമ്മമാണ് . സഹായിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്യുക എന്നത് നിത്യ സംഭവങ്ങളും . അകലെയുള്ള ബന്ധുവിനേക്കാൾ അടുത്തുള്ള ശത്രുവാണ് നല്ലതെന്ന് പഴമൊഴി പോലും പ്രസക്തമാണ് കൊടുക്കൽ വാങ്ങലുകൾ ഒന്നും നടക്കുന്നില്ലെങ്കിലും നല്ലൊരു അയൽക്കാർ ഉണ്ടാകുന്നത് തന്നെ സന്തോഷ പ്രദവുമാണ് ...!
.
സ്നേഹിക്കാനും കൂട്ടുകൂടാനും പരസ്പരം സന്തോഷവും ദുഖവും പങ്കുവെക്കാനും നമുക്ക് നല്ല അയൽക്കാർ കൂടിയേ തീരു . വീട്ടിൽ ഒരത്യാവശ്യം വന്നാൽ ആദ്യം ഓടിയെത്താൻ അയൽക്കാർ തന്നെയേ ഉണ്ടാകൂ എന്നത് ഒരു യാഥാർത്ഥ്യം മാത്രം . വിശ്വസിച്ച് മക്കളെയോ വൃദ്ധരായ മാതാപിതാക്കളെയോ കുറച്ചു സമയത്തേക്ക് ഏൽപ്പിച്ച് അത്യാവശ്യത്തിന് പുറത്തുപോകേണ്ടി വരണമെങ്കിൽ അങ്ങിനെ ഒരു അയൽപ്പക്കം ഉണ്ടായേ പറ്റു ....!
.
അഭിമാനിക്കാനും മേനി പറയാനും കൂടിയാണ് പലപ്പോഴും നമുക്ക് അയൽക്കാർ . നമ്മെ കുറിച്ച് പറയാനും അവരെ കുറിച്ച് മറ്റുള്ളവരോട് പറയാനും നമുക്ക് നല്ലൊരു അയൽക്കാർ കൂടിയേ തീരു. പുറത്തിറങ്ങുമ്പോൾ പുഞ്ചിരിയോടെ എതിരേൽക്കാൻ , തിരിച്ചു വരുമ്പോൾ കുശലം തിരക്കാൻ അത്യാവശ്യത്തിനു ഓടിപ്പോകുമ്പോൾ വീട്ടിലേയ്ക്കൊന്നു നോക്കണേ എന്ന് വിളിച്ചു പറയാൻ ഒക്കെയും നല്ല അയൽപ്പക്കങ്ങൽ അത്യന്താപേക്ഷിതംതന്നെ....!
.
ഒരു സാധാരണ മനുഷ്യന്റെ കുഞ്ഞു വീടായാലും ഗ്രാമങ്ങളായാലും എന്തിന് , രാജ്യങ്ങൾ തന്നെയായാലും ഇതൊക്കെയും സാമാന്യം തന്നെ . ഒരു വ്യക്തിയെക്കാളും കുഞ്ഞു സമൂഹങ്ങളെക്കാളും ഇത് വളരെയധികം പ്രാധാന്യമർഹിക്കുന്നത് രജ്യങ്ങൾക്കാണെന്ന് മാത്രം. ....!
.
ഒരു രാജ്യമാകുമ്പോൾ അതിന്റെ സ്ഥിരത, സമ്പത്ത് വ്യവസ്ഥ , സമാധാനം , സാമൂഹിക വളർച്ച തുടങ്ങിയവയൊക്കെയും അയൽപ്പക്കങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആക്രമിക്കാൻ വരുന്ന അയൽക്കാരനെ ഭീതിയോടെ നേരിടാൻ ആയുധങ്ങൾ കുന്നുകൂട്ടുംപോഴും , ദുരിതത്തിൽ പെട്ടുഴലുന്ന അവർക്ക് സഹായമെത്തിച്ചു കൊടുക്കേണ്ടി വരുമ്പോഴും നമുക്ക് നഷ്ട്ടങ്ങൾ തന്നെയാണ് സംഭവിക്കുന്നത്‌ . അസ്വസ്ഥത പുകയുന്ന അവിടങ്ങളിൽ നിന്നുള്ള അഭയാർഥി പ്രവാഹം കൂടിയാകുമ്പോൾ തീർച്ചയായും അത് നമ്മുടെ സമ്പത് വ്യവസ്ഥയെ താറുമാറാക്കുക തന്നെ ചെയ്യും ...!
.
നമുക്ക് നമ്മളെ ശ്രദ്ധിക്കേണ്ടതിനേക്കാൾ മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടിവരുമ്പോൾ നമ്മുടെ കുറച്ച്സമയം മാത്രമല്ല നഷ്ടമാകുന്നത് . വലിയ ഒരളവിൽ സമ്പത്തും, നമ്മുടെ തന്നെ വളർച്ചയെയുമാണ് അത് സാരമായി ബാധിക്കുന്നത് . സാമൂഹികമായ അസ്ഥിരതയ്ക്കും അത് കാരണമാകും . അവരുടെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും തലയൂരാൻ അവരുടെ അയൽക്കാർക്കെതിരെ തിരിയുന്നതും അയൽക്കാരെ ശത്രുവായി പ്രഖ്യാപിക്കുന്നതും പൊതുവിൽ സാധാരണമാണ് . അങ്ങിനെ വരുമ്പോൾ അത് ഭാവിയിലേക്ക് കൂടി ബാധിക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നമുക്ക് വരുത്തി വെക്കുക ...!
.
പുകയുന്ന അയൽപ്പക്കങ്ങൾ തീർച്ചയായും നമ്മുടെയും ഉറക്കം കെടുത്തുമെന്ന് നിസ്സംശയം പറയാം. അതുകൊണ്ട് തന്നെ അസ്വസ്ഥത പടരുന്ന അയൽപ്പക്കങ്ങളെ സാന്ത്വനപെടുതേണ്ടതും സഹായിക്കേണ്ടതും അവരുടെ അയൽപ്പക്കങ്ങളുടെയും കടമ തന്നെയാണ് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, August 28, 2014

കാവൽക്കാരൻ ...!!!

കാവൽക്കാരൻ ...!!!
.
വഴിയോരത്തെ
വലിയ വീടിനുമുന്നിൽ
ഒരു വലിയ പട്ടി .
കറുത്ത നിറവും
വലിയ ശരീരവും
നിറഞ്ഞ ശൌര്യവുമുള്ള
ഭീകരൻ പട്ടി ...!
.
അതിക്രമിച്ചു കടക്കുന്നവരെ
കടിച്ചുകുടയാൻ
യാതൊരു മടിയുമില്ലാത്ത
കാവൽക്കാരൻ പട്ടി ....!
.
സ്നേഹവും
കൂറും
ആത്മാർത്ഥതയുമുള്ള
നാടൻ പട്ടി ...!
.
വഴിയോരത്തെ
വലിയവീടിനുമുന്നിൽ
തടിച്ച ചങ്ങലയിൽ
സ്ഥിരമായി തളയ്ക്കപ്പെട്ട് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, August 27, 2014

തുരുത്തുകൾ ...!!!

തുരുത്തുകൾ ...!!!
.
കടൽ കടക്കുമ്പോൾ
കാലുനനയരുത്
കാലിലെതണുപ്പ്
തലയിലുമെത്തരുത് ....!
.
എന്റെ ക്രോധത്തെ
രണ്ടായി പകുത്ത്
ഒരു പകുതി
എന്റെ തന്നെ ചുണ്ടിലെ
പുഞ്ചിരിയിലും
മറ്റേ പകുതി
എന്റെ
വലത്തേ കൈവെള്ളയിലും
പകർന്നു വെക്കുക....
അവയെനിക്ക്
ഉപയോഗിക്കാനുള്ളതാണ് ...!
.
തുരുത്തുകൾ
ഒളിത്താവളങ്ങളുമാണ്‌ ....
ജീവിക്കാൻ
ആഗ്രഹിക്കുന്നവരുടെ മാത്രം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, August 23, 2014

ആകാശം ശൂന്ന്യമാണ് ...!!!

ആകാശം ശൂന്ന്യമാണ് ...!!!
.
പകലുപോലെ വ്യക്തമായിരുന്നു അയാളുടെ ഉദ്ദേശ്യം . എന്നിട്ടും അവൾ എതിർത്തില്ല . അയാളെ അനുസരിച്ചുമില്ല . മൌനം സമ്മതം എന്നാണല്ലോ പഴമൊഴി . പ്രതിഷേധിക്കാൻ തനിക്കുള്ള സാധ്യത മൌനമാണെന്ന് അവൾ തിരഞ്ഞെടുത്തത് എന്ന് അയാൾ അറിഞ്ഞിരിക്കണമെന്നുമില്ലല്ലൊ . ...!
.
അയാളുടെ ആവേശം പക്ഷെ ഏറ്റു വാങ്ങാതിരിക്കാൻ അവൾ ശ്രമിച്ചതേയില്ല എന്നത് അയാളെ അത്ഭുത പ്പെടുത്തിയില്ല . എന്നിട്ടും അയാൾ ശ്രദ്ധിച്ചത് അവളെ തൃപ്തിപ്പെടുത്താനായിരുന്നു എന്നത് പക്ഷെ അവളെ ചിന്തനീയയാക്കി . ഇതൊരു പക്ഷെ ജീവിതത്തിലെ ആദ്യത്തെ അനുഭവം . ചിലപ്പോൾ അവസാനത്തേതും ... ?
.
കണക്കെടുക്കാൻ മാത്രം അങ്ങിനെ പലരുമൊന്നും കടന്നെതിയിട്ടില്ലാതിരുന്നതിനാൽ അയാൾ അവളുടെ ഓർമ്മകളിൽ നിലനിന്നു . തന്റെ അവകാശിക്കൊപ്പം . അവകാശം എന്നത് കണക്കെടുപ്പിന്റെ അറ്റത്തുള്ള കൂട്ടലിനും കുറക്കലിനും ശേഷം ലഭിക്കുന്ന അവസ്ഥതന്നെ എന്നത് അവൾക്കപ്പോൾ നിശ്ചയമുണ്ടായിരുന്നല്ലോ ...!
.
യാത്രയിൽ കണ്ടുമുട്ടുന്ന ചില ദൃശ്യങ്ങൾ പോലെ വ്യക്തതയോടെ നിലനിൽക്കുന്ന ചില രൂപങ്ങൾക്കൊപ്പം താനും . പകലുപോലെ അല്ലെങ്കിൽ കറുത്ത രാത്രി പോലെ . മഴയും വെയിലും മാറി മാറി വരുന്നത് എത്രയോ വട്ടം അറിഞ്ഞിരിക്കുന്നു അനുഭവിച്ചിരിക്കുന്നു . അപ്പോഴൊക്കെയും പക്ഷെ തനിക്കു മേലെ എന്തേ ഒരു ആകാശത്തിന്റെ ആവരണം ഇല്ലാതിരുന്നു എന്ന് അവൾ ഓർത്തുവെച്ചു ...!
.
ഭൂതകാലത്തിൽ നിന്നും ഭാവിയില്ലാത്ത ഒരു വർത്തമാനത്തിലേയ്ക്ക് കാലെടുത്തു വെച്ചത് തന്നെ നിർബന്ധ പൂർവ്വമായിരുന്നല്ലൊ . ബന്ധനങ്ങളുടെ നൂലിഴകൾ കഴുത്തിലൂടെ ചിന്തകളിലേയ്ക്കും ആത്മാവിലെയ്ക്കും തിരിച്ചിറങ്ങുമ്പോൾ മുതൽ താൻ തന്നെയും സർവ്വഥാ സമർപ്പിച്ചു കഴിഞ്ഞിരുന്നു ....!
.
പുണ്ണ്യത്തിന്റെ , പാരമ്പര്യത്തിന്റെ ..... തുടരേണ്ട ആചാരങ്ങളുടെ ഒരുക്കങ്ങളെല്ലാം എപ്പോഴും കണക്കോടെ കരുതി വെച്ചു . ഒന്നിനും എവിടെയും ഒരു കുറവുമില്ലാതെ . എന്നിട്ടും അവൾ മാത്രം അവസ്ഥാന്തരങ്ങളിൽ മാറി നിൽക്കപ്പെട്ടത്‌ അവസരങ്ങളുടെ സ്വാർഥത ....!
.
വിൽക്കപെടാൻ ഒരുക്കി നിർത്തുമ്പോഴും വാങ്ങുന്നവന്റെ അവകാശത്തേക്കാൾ വലുതായി വിൽപ്പനച്ചരക്കിന്‌
കാഴ്ച്ചകളില്ല . ആവരണങ്ങളും ആമുഖങ്ങളും ...! അവകാശികൾ ഏറുന്നതല്ലാതെ അവകാശങ്ങൾക്ക് പരിഗണനപൊലുമില്ല എന്ന സത്യം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു അപ്പോഴേക്കും ...!
.
എപ്പോഴുമെന്നപോലെ അവൾ അപ്പോഴും പുറത്തേയ്ക്കൊന്നു നോക്കി നെടുവീർപ്പിടാൻ ഒരുങ്ങി . പുറത്തെ പകലുകളും രാത്രികളും ആകാശവും ഭൂമിയും കാണ്‍കെ . നക്ഷത്രങ്ങളും സൂര്യനും കാണ്‍കെ . അപ്പോഴും അവൾക്കു മേലെ ആകാശം ശൂന്ന്യം തന്നെയായിരുന്നു എന്നത് ശ്രദ്ധിക്കാതെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, August 20, 2014

ഇനി , എന്ന ചോദ്യം ...!!!

ഇനി , എന്ന ചോദ്യം ...!!!
.
ഇനി ...! പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ആ ചോദ്യത്തിന്റെ പ്രതിഫലനം അന്തരീക്ഷത്തിൽ അവസാനിക്കും മുൻപേ അവൾ അവിടെ നിന്നും പുറത്തിറങ്ങാൻ തുടങ്ങിയിരുന്നു. ജീവിതത്തിന്റെ പങ്കിടപ്പെടാത്ത മറ്റേ പകുതിയിലെ നേർ രേഖയിൽ അന്തരീക്ഷവായുവിൽ നിശ്ചലമായ ആ വാക്കുകളുടെ ആരംഭത്തെ മെല്ലെയൊന്ന് ചുംബിച്ചെടുക്കാൻ അവൾ പക്ഷെ അപ്പോഴും മറന്നില്ല ...!
.
ചോദ്യത്തിന് ഇവിടെ സമയമില്ല .. ഉത്തരത്തിനും .. ലക്ഷ്യത്തിനു മുൻപേ ദൂരം അളക്കാൻ പോലും സാധ്യമല്ലാത്തപ്പോൾ പിന്നെ എന്താണ് ചിന്തിക്കാനുള്ളത് . കരുതാൻ വലിയ ബാണ്ഡങ്ങൾ ഇല്ലാത്തത് ഓട്ടത്തിന്റെ വേഗത വർദ്ധിപ്പിക്കും എന്ന ഒരാശ്വാസം മാത്രം ബാക്കി ...! എങ്കിലും ചിറകുകളില്ലാത്തത് , കാലുകൾ ബന്ധനസ്ഥമാണെന്നത് .. എല്ലാം ചിന്തനീയം തന്നെ ...!
.
കുട്ടികളുടെ കയ്യും പിടിച്ച് ഓടാൻ തുടങ്ങുമ്പോൾ അവർ തിരിഞ്ഞു നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . ഒരു മാത്ര നിന്ന് പോയാൽ .. ഒരു വട്ടം ചിന്തിച്ചു പോയാൽ പിന്നെ കൈവിടുന്നത് അവരുടെ തന്നെ ജീവിതമാണെന്ന് തനിക്ക് ഉത്തമ ബോദ്ധ്യമുള്ളതിനാൽ ശ്രദ്ധിച്ചു . പരമാവധി ...!
.
അനാഥത്വത്തിന്റെ തീക്ഷ്ണത ഇത്രത്തോളം വരുമെന്ന് ആദ്യമായി ഇപ്പോൾ തിരിച്ചറിയുന്നു ... അവൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പോലും വയ്യാത്ത അത്രയും തീവ്രതയോടെ ജീവിതത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ എങ്ങിനെയാണ് പിന്തിരിഞ്ഞു നിൽക്കാനാവുക ...!
.
അവസാനിപ്പിക്കാൻ എല്ലാം എളുപ്പമാണ് , പക്ഷെ തുടങ്ങാനാണ് തന്റേടം വേണ്ടതെന്ന് അവൻ എപ്പോഴും പറയാറുള്ളത് മാത്രം അപ്പോൾ ഓർത്തുവെച്ചു . അല്ലെങ്കിൽ തന്നെ ഇപ്പോഴല്ലെ ശരിക്കും തുടങ്ങുന്നത് . ഇതുവരേയ്ക്കും കാൽപ്പാടുകൾക്ക് മേലെ കാലടികൾ ചേർത്ത് വെച്ച് പിന്തുടരുക മാത്രമല്ലേ ആയിരുന്നുള്ളൂ ...!
.
വയ്യ ... പിന്നിടാനുള്ള ദൂരതിലെയ്ക്ക് തളർച്ചയുടെ വിയർപ്പുതുള്ളികളെ ഹോമിക്കെണ്ടിയിരിക്കുന്നു എങ്കിലും വയ്യ ... ആശുപത്രിക്കിടക്കയിൽ വിറങ്ങലിച്ച അവന്റെ ശരീരം ഭാരിച്ച ചികിത്സാ ബില്ലുകൽക്കൊപ്പം ഉപേക്ഷിച്ചു പോരേണ്ടി വരുമ്പോൾ തുടങ്ങിയ വേദനയ്ക്കൊപ്പം ഇനി എന്ന ചോദ്യത്തിന്റെ ഭാരവും താങ്ങിയുള്ള ഈ ഓട്ടം തുടര്ന്നല്ലേ പറ്റു . കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന അവന്റെ ഈ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾക്ക്‌ വേണ്ടിയെങ്കിലും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, August 16, 2014

നാളെകളിലേയ്ക്ക് ...!!!

നാളെകളിലേയ്ക്ക് ...!!!
.
ഇന്നലെകളിലൂടെ
നാളെയിലേയ്ക്കെത്തുന്ന
ഇന്നുകളെ
കാലം
എങ്ങിനെയാണ്
എന്നേയ്ക്കും
കാത്തുവെക്കാതിരിക്കുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

സ്വാതന്ത്ര്യദിനം ....!!!

സ്വാതന്ത്ര്യദിനം ....!!!
.
തകർക്കാനാകാത്ത
എന്റെ
ബന്ധനത്തിൽ
ഞാൻ
തളയ്ക്കപ്പെട്ടിരിക്കെ
എങ്ങിനെയാണ്
ഞാൻ
സ്വാതന്ത്ര്യദിനം
ആഘോഷിക്കുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, August 11, 2014

രണ്ടുതുള്ളി കണ്ണുനീർ ....!!!

രണ്ടുതുള്ളി കണ്ണുനീർ ....!!!
.
ഇക്കുറി പക്ഷെ
രണ്ടു തുള്ളി കണ്ണുനീർ
ഞാൻ ബാക്കി വെക്കും
കാരണം
അതെനിക്കുവേണ്ടിമാത്രം
കരുതിവെക്കാനുള്ളതാണ്‌ ...!
.
അതിലൊരു തുള്ളി
സ്നേഹംകൊണ്ട്
എന്റെ ഹൃദയം മുറിഞ്ഞ്
ഇറ്റു വീഴുന്ന
രക്ത തുള്ളികൾ
കഴുകി കളയാനുള്ളതാണ്‌ ...!
.
പിന്നത്തെ തുള്ളി
ബന്ധനങ്ങളുടെ തീച്ചൂളയിൽ
ഉരുകിയൊലിക്കുന്ന
എന്റെ മനസ്സിന്
കുളിരു പകരാൻ ...!
.
ഇനി
ഞാനൊന്ന് കരയട്ടെ
അവസാനം അവശേപ്പിക്കാൻ
എനിക്കാ രണ്ടുതുള്ളി
കണ്ണുനീർ വേണം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, August 9, 2014

ഏകാന്തത എന്നത് ....!!!

ഏകാന്തത എന്നത് ....!!!
.
ഏകാന്തത എന്നത്
ഒരു സ്വപ്നവുമാകുന്നു ...!
.
ചിലപ്പോൾ
തനിച്ചാകുമ്പോഴും
മറ്റുചിലപ്പോൾ
കൂട്ടതിലാകുമ്പോഴും
കൂടെനിൽക്കുന്ന
സുഹൃത്തിനെ പോലെ ...!
.
ഏകാന്തത
ഒരു വിജനതയുമാകുന്നു
നിശബ്ദതയിലെ
വാചാലതപോലെ ...!
.
ഏകാന്തത
ഇനി ചിലപ്പോൾ
പ്രണയവുമാകുന്നു
പ്രാണൻ പകുത്തു നൽകുന്ന
വേദനയുടെ പ്രണയം ....!
.
ഏകാന്തത
മരണവുമാകുന്നു
ചിലർക്കെങ്കിലും,
അത്
ജീവിതത്തെ
തൊട്ടറിയാത്തിടത്തോളം ...!
.
എനിക്ക് മാത്രം പക്ഷെ
ഏകാന്തത
ജീവിതമാകുന്നു ....
സ്വർഗ്ഗതുല്ല്യമായ
യാതനകളുടെ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

ആത്മാവിൽ നിന്നും ...!!!

ആത്മാവിൽ നിന്നും ...!!!

അയാളുടെ പുരുഷത്വത്തി നു നേരെ നിഷ്കരുണം തിരിഞ്ഞു കിടക്കുമ്പോഴൊക്കെ അവൾ ഒരുതരം ഭ്രാന്തമായ ആത്മരതിയുടെ ആലസ്യം അനുഭവിക്കും പോലെയായിരുന്നു . അയാളെ പരിഹസിക്കുമ്പോൾ അവൾക്കു ലഭിക്കുന്ന സംതൃപ്തിപോലെ. അല്ലെങ്കിൽ അയാൾക്ക്‌ പകരക്കാരെ തന്നിലേക്ക് വലിച്ചടുപ്പിക്കുമ്പോൾ കിട്ടുന്ന പ്രതികാര സുഖം പോലെ ...!
.
എന്നിട്ടും അയാൾ മാത്രം അവൾക്കെന്നും അത്ഭുതമായി അവശേഷിച്ചു . അവസരങ്ങൾ ഉണ്ടായിട്ടും , കാത്തിരിക്കാനും സ്വീകരിക്കാനും വേണ്ടപ്പെട്ടവർ ഇഷ്ട്ടംപോലെ ഉണ്ടായിട്ടും എന്നും തനിക്കൊപ്പം മാത്രം നിന്നിരുന്ന ആ മനുഷ്യനെ പക്ഷെ താൻ എന്നെങ്കിലും ഒരു ഭർത്താവിന്റെ പോയിട്ട് ഒരു മനുഷ്യൻ എന്ന പരിഗണനപോലും നൽകിയതെയില്ല ...!
.
അയാളുടേതല്ലെന്നറിഞ്ഞിട്ടും തന്റെ രണ്ടു കുട്ടികളെയും അയാൾ സ്വന്തമായി കരുതി പരിപാലിക്കുന്നത് കാണുമ്പൊൾ എന്നും ആവേശമായിരുന്നു . അയാളെ തോല്പ്പിക്കുന്നതിലുള്ള വാശി . അവരെ അയാളേക്കാൾ സ്നേഹിക്കുന്ന അയാളെ ഒരു ശത്രുവിനെ പോലെ പെരുമാറാൻ മക്കളെ പറഞ്ഞു പഠിപ്പിച്ചിട്ടും അയാൾ അവരെ സ്നേഹിച്ചുകൊണ്ടെയിരുന്നു ....!
.
എന്നെങ്കിലുമൊരിക്കൽ തന്റെ ശരീരത്തിൽ തൊടാൻ പോലും അയാളെ താൻ അനുവദിച്ചതായി ഓർമ്മയിൽ പോലുമില്ല . എന്നിട്ടും അയാൾ മാത്രം തന്റെ നിശ്വാസത്തിനെങ്കിലുമായി എപ്പോഴും കാത്തുനിന്നു . സഹതാപ ത്തോടെയെങ്കിലുമുള്ള ഒരു നോട്ടത്തിന് അയാൾ കൊതിച്ചു നിന്നിരുന്നത് പുച്ഛത്തോടെ മാത്രം നോക്കിനിന്നു കാണുമ്പോൾ എന്തൊരു സംതൃപ്തിയായിരുന്നു തനിക്ക് ...!
.
അമ്മാവന്റെ മകൾ ... കളിക്കൂട്ടുകാരി ..... അച്ഛനും അമ്മയുമില്ലാത്ത അയാളെ വളർത്തി വലുതാക്കിയവരോടുള്ള കടപ്പാട് . ആശ്രയവും ആവോളം സ്നേഹവും വാരിക്കോരി കൊടുത്തവരോടുള്ള നന്ദി . അതൊന്നും മാത്രമായിരുന്നില്ലല്ലൊ അയാൾക്ക്‌ തന്നോട് ഉണ്ടായിരുന്നത് . ഹൃദയം നിറഞ്ഞ സ്നേഹം മാത്രം . എന്നും വിധേയത്വത്തോടെ ആത്മാർഥതയോടെ തനിക്കു വേണ്ടി. എന്നിട്ടും താൻ ഒരിക്കൽ പോലും അയാളെ പ്രണയിച്ചതേയില്ലായിരുന്നു ...!!
.
കാമ്പസ്സിന്റെ ഹരമായി ആ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പ്പമായി വിടർന്നുനിന്ന തന്നിലെ തേൻ നുകരാനെത്തിയ വണ്ടുകളിൽ ഒന്നിന്റെ കുസൃതിയിൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ ശ്രമിച്ചതിന് ദൈവം തന്റെ അച്ഛന്റെയും അമ്മയുടെയും ജീവനെടുത്ത് പകരം വീട്ടിയപ്പോൾ കൂടെനില്ക്കാൻ, കൂടെ കൂട്ടാൻ അയാൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് താൻ ഒരിക്കലും ഓർത്തതേയില്ല ....!
.
എന്നിട്ടും എന്തിനായിരുന്നു താൻ അയാളെ ഇത്രമാത്രം വെറുത്തിരുന്നത് ... തന്നോട് തന്നെയുള്ള പ്രതികാരത്തിൽ നിന്ന് തുടങ്ങിയ ഒരു വാശി മാത്രമായിരുന്നു ആദ്യമെല്ലാം . പിന്നെ പിന്നെ ആ വെറുപ്പ്‌ അയാളിലേക്ക് പകർന്ന് താൻ തന്നിൽ നിന്ന് തന്നെ രക്ഷപെടുകായിരുന്നില്ലേ . അതെ, അത് തന്നെയാണ് സത്യം ...!
.
പ്രതികാരം തീർക്കാനെന്ന വണ്ണം എന്തൊക്കെ പേക്കൂത്തുകൾ . എല്ലാം ശരീരം മാത്രമെന്ന് അഹങ്കരിച്ച നാളുകൾ . എല്ലാം തനിക്കു ചുറ്റുമെന്ന് വ്യാമോഹിച്ച നിമിഷങ്ങൾ .പണവും പദവികളും ശരീരത്തിന്റെ അടിമകളായ കാലം . ....!
.
ഇന്ന്, ഇപ്പോൾ ഈ കിടക്കയിൽ മനസ്സ് മാത്രം ജീവിച്ചിരിക്കുന്ന തന്റെ കൂട്ടിനും അയാൾ മാത്രം . അയാളെ വെറുക്കാൻ പഠിപ്പിച്ച് മക്കൾ തന്നെ വെറുത്ത് കടന്നു പോയപ്പോഴും , തന്റെ ശരീരം തന്റെ നിയന്ത്രണങ്ങളെ ലംഘിക്കാൻ തുടങ്ങുന്നു എന്നറിഞ്ഞതും കൊണ്ട് നടന്നവർ കൂട്ടൊഴിഞ്ഞപ്പോഴും പരിഭവമില്ലാതെ പരാതിയില്ലാതെ തന്നെ ഏറ്റെടുക്കാൻ അയാൾ മാത്രം. തന്റെ ഭർത്താവ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, August 6, 2014

നിശ്ചലതയ്ക്ക് മുൻപേ ....!!!

നിശ്ചലതയ്ക്ക് മുൻപേ ....!!!
.
കണ്ണുകൾ മൂടിക്കെട്ടിയാണ് അയാളെന്നെ അകത്തേക്ക് കൊണ്ട് പോയത് .അതൊരുപക്ഷെ എന്റെ കാഴ്ച്ചയെ തടയാനാകണമെന്നില്ല മറിച്ച് അയാളുടെ രൂപങ്ങൾ എന്നിലേക്ക്‌ നഷ്ട്ടപെടാതിരിക്കാനാകാം ...!
.
എന്നിട്ടും അയാളവിടെ ഒരു മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു . മുറിയുടെ ഒത്ത നടുവിലായി എല്ലായിടത്തെക്കും വെളിച്ചം എത്തത്തക്കവണ്ണം . അതും അയാളുടെ കാഴ്ച്ചയെ നഷ്ട്ടപെടുതാതിരിക്കാൻ തന്നെയാകണം ...!
.
മുറി നിറയെ അയാൾ പെട്ടികൾ നിരത്തി വെച്ചിരുന്നു പല വലിപ്പത്തിലും നിറത്തിലും രൂപത്തിലും പല ആകൃതിയിലും ഉള്ള വിചിത്രങ്ങളായ പെട്ടികൾ . ആ പെട്ടികളിലോക്കെ ഏതോ പേരുകളും അയാൾ എഴുതിവെച്ചിരുന്നു ...!
.
അവിടെയുള്ള ഒരു ഇരിപ്പിടത്തിൽ അയാളെന്നെ ഇരുത്തുകയും പിന്നെ എന്റെ കാഴ്ച എനിക്ക് തന്നെ മടക്കി തരികയും ചെയ്തപ്പോൾ ഞാൻ ആദ്യം നോക്കിയത് എന്നെ തന്നെയായിരുന്നു . കാരണം എനിക്കറിയേണ്ടിയിരുന്നത് ഞാൻ അങ്ങിനെതന്നെ അപ്പോഴും ഇരിക്കുന്നു എന്നതായിരുന്നു ..!
.
പിന്നെ ഞാൻ ആ മുറിയുടെ പശ്ചാത്തലത്തിലൂടെ , ചുറ്റുപാടുകളിലൂടെ ഒരു നേർരേഖയിൽ എന്നപോലെ അയാളെ നോക്കുമ്പോൾ അയാൾ എനിക്ക് മുഖം തരാതിരിക്കാൻ അയാളുടെ മുഖം മറച്ചുപിടിക്കാനുള്ള പാഴ്ശ്രമത്തിലായിരുന്നു .... പരാജയപ്പെടും എന്നുറപ്പുള്ള വിധം ...!
.
എന്നിട്ടും എനിക്കുമുന്നിൽ അയാൾ നിരത്തിവെച്ച പെട്ടികളിലെ പേരുകൾ എനിക്ക് വായിച്ചെടുക്കാൻ ആദ്യ ശ്രമത്തിൽ എനിക്ക് കഴി ഞ്ഞതെയില്ല . കാരണം അതെല്ലാം അയാൾ എഴുതിയിട്ടുണ്ടായിരുന്നത് അയാളുടെ ഹൃദയ രക്തം കൊണ്ട് മാത്രമായിരുന്നു ...!
.
കണ്ണുകൾ സ്വയം മൂടി , പിന്നെ അയാള് ചെയ്തത് അയാളുടെ കാലുകൾ സ്വയം കെട്ടുകയായിരുന്നു. ഒരിക്കലും പൊട്ടാത്തവിധം ബലമായി .അപ്പോൾ ഞാൻ എന്റെ സ്വതന്ത്രമായ കാലുകൾ നോക്കി പുഞ്ചിരിച്ചുപോയി ...!
.
പിന്നെ അയാൾ അയാളുടെ കൈകൾ രണ്ടും സ്വയം പുറകിലേക്ക് വലിച്ചുകെട്ടി. അതിനയാൾക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും അതിലയാൾ വിജയിക്കുന്നത് കണ്ട് ഞാൻ പക്ഷെ അഭിമാനം കൊണ്ടു ...!
.
ഒടുവിൽ അയാൾ അയാളുടെ കണ്ണുകൾ മൂടിക്കെട്ടാൻ എന്നോടാവശ്യപ്പെട്ടപ്പോൾ ഞാൻ ആഹ്ലാദം കൊണ്ട് തുള്ളിചാടിപ്പോയി . തുറന്നിരിക്കുന്ന എന്റെ കണ്ണുകൾ നോക്കി ഞാൻ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഞാൻ അയാളുടെ കണ്ണുകളിലേയ്ക്ക് തറപ്പിച്ചു നോക്കിയപ്പോൾ അവിടെ ഒരു പരിഹാസം മാത്രം കണ്ട് ഞാൻ ആശ്ച്ചര്യപ്പെടാതിരുന്നില്ല ...!
.
ഞാൻ അയാളുടെ കണ്ണുകൾ കെട്ടുമ്പോൾ അയാൾക്ക്‌ വേദനിക്കാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു . ഒട്ടും കാഴ്ച ചോരാത്തവിധം കെട്ടണമെന്ന്കെ അയാൾ നിർബന്ധം പിടിച്ചുകൊണ്ടെയിരുന്നു . കെട്ടി കഴിഞ്ഞപ്പോൾ അവിടെയിരിക്കുന്ന പെട്ടികളിലെ പേരുകൾ ഉറക്കെ വായിക്കാൻ അയാൾ എന്നോട് ആജ്ഞാപിച്ചു ...!
.
തെല്ലൊരു ജിജ്ഞാസയോടെ ഏറെ ബുദ്ധിമുട്ടി ഞാൻ ആ പേരുകൾ ഉറക്കെ വായിക്കാൻ തുടങ്ങിയപ്പോഴാണ് തിരിച്ചറിയുന്നത്‌ അതെല്ലാം എന്റെ പേരുകൾ തന്നെയായിരുന്നെന്ന് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, August 4, 2014

നിരാലംബരുടെ കൊലപാതകികൾ ...!!!

നിരാലംബരുടെ കൊലപാതകികൾ ...!!!
.
നിരാലംബനായ ഒരാളെ നേരിട്ട്കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് അയാളെ കൊലയാളിക്കുമുന്നിലേക്ക് കൊല്ലാൻ ഇട്ടുകൊടുക്കുന്നത് . അങ്ങിനെ വരുമ്പോൾ കൊല്ലാൻ ഇട്ടുകൊടുക്കുന്നവർ ഇരട്ടി കുറ്റമാണ് കൊലപാതകികളെക്കാൾ ചെയ്യുന്നത് എന്നതാണ് സത്യം . എന്നാൽ ഇതൊരിക്കലും കൊലപാതകികളുടെ കുറ്റത്തിന് കുറവ് വരുത്തുന്നുമില്ല എന്നും ഓർക്കേണ്ടതാണ് ...!
.
ലിബിയ , ഇറാഖ് , അഫ്ഘാനിസ്ഥാൻ , സുഡാൻ , പാലസ്തിൻ , ഉക്രൈൻ ..... ലോകത്തിലെവിടെയും നടക്കുന്ന ഓരോ സംഘർഷത്തിലും ഒരുവശത്ത് കൊലപാതകികൾക്കൊപ്പം നിൽക്കുന്നവർ അല്ലെങ്കിൽ സംഘർഷത്തിലെ ഒരു പങ്കാളി എല്ലായിടത്തും ഒന്നാണെന്ന സത്യം എന്തുകൊണ്ട് നാം വിസ്മരിക്കുന്നു ...!
.
ഓരോ സംഘർഷത്തിലും നഷ്ട്ടങ്ങൾ സംഭവിക്കുന്നത്‌ അതിൽ ഒരിക്കലും നേരിട്ടിടപെടാത്ത നിരാലംബരായ പാവങ്ങൾക്ക്‌ മാത്രമാണ് . സ്ത്രീകൾ കുട്ടികൾ , വൃദ്ധർ , രോഗികൾ ... പ്രതികരിക്കാൻ പോലും കെൽപ്പില്ലാത്ത ഇത്തരക്കാരെ ആരും തിരഞ്ഞുപിടിച്ച് കൊല്ലുന്നതല്ലെങ്കിലും ഇരകൾ ആക്കപ്പെടുന്നത് എപ്പോഴും ഇവരൊക്കെ തന്നെ.....!
.
സംഘർഷങ്ങൾ എപ്പോഴും ഒരു വിഭാഗത്തിന്റെ മുതലെടുപ്പിന് വേണ്ടി കൂടിയാണ് എന്ന് വരുന്നിടതാണ് അതിന്റെ ഭീകരത വെളിവാക്കപെടുന്നത് . കുളം കലക്കി മീൻ പിടിക്കുക എന്ന പ്രാകൃത കുടിലത എത്ര മനോഹരമായാണ് ആധുനിക അധിനിവേശക്കാർ പയറ്റി മുതലെടുപ്പ് നടത്തുന്നത് ...!
.
ഓരോ ജീവനും വിലപ്പെട്ടതാണ്‌ . എവിടെയും ആരും ശത്രുവായി ജനിക്കുന്നില്ല , മരിക്കുന്നുമില്ല . കൊല്ലപ്പെടുന്നവന്റെ വേദനയെക്കാൾ വലുതല്ല ഒരിടത്തും കൊലപാതകികളുടെ അവകാശങ്ങൾ . എന്തിനു വേണ്ടിയാണ് കൊല്ലപ്പെടുന്നത് എന്ന് പോലും അറിയാതെ മരണമടയേണ്ടി വരുന്ന ഹതഭാഘ്യരുടെ ജീവനുവേണ്ടി പ്രാർത്ഥനയെങ്കിലും ചെയ്യാൻ ഓരോ സഹജീവിക്കും കരുണയുണ്ടാകേണ്ടത് അനിവാര്യം തന്നെ ...!
.
സംഘടിത ശക്തികൾക്കു മുന്നിൽ എതിർത്ത് നിൽക്കാൻ കെൽപ്പില്ലെന്ന പതിവ് ജൽപ്പനങ്ങൾക്ക് പകരം പ്രതിഷേധത്തിന്റെ ഒരു ശബ്ദമെങ്കിലും നാം ഉയർത്തേണ്ട കാലം കടന്നു പോകുന്നു എന്നോർക്കുക . ഇന്ന് മറ്റൊരിടത്താണെങ്കിൽ , ഇന്ന് മറ്റൊരാൾക്കാണെങ്കിൽ നാളെ അത് നമുക്ക് തന്നെ ആയിക്കൂടെന്നില്ല എന്നത് നഗ്നമായ ഒരു സത്യം മാത്രമാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ .

Wednesday, July 23, 2014

സഹായത്തിന്റെ പ്രതിഫലം ...!!!

സഹായത്തിന്റെ പ്രതിഫലം ...!!!
.
അപ്പോൾ സമയം ഏകദേശം പുലർച്ചെ മൂന്നു മണി ആയിക്കാണും . അനിയന്റെ കല്യാണത്തിന് ഉള്ള ഒരുക്കങ്ങൾക്കിടയിൽ പാചകപ്പുരയിലെ തിരക്കുകൾ അൽപ്പം ഒതുക്കി കുറച്ചു ദൂരെയുള്ള പട്ടണത്തിലെ പൂക്കടയിൽ പോയി മാലയും ബൊക്കെയും ഒക്കെ വാങ്ങാൻ പോകാൻ ഇറങ്ങുകയായിരുന്നു ഞാനും എന്റെ സുഹൃത്തും . അടുക്കളയിൽ അപ്പോഴും സഹായിക്കുന്ന ഭാര്യയുടെ കയ്യിൽ നിന്നും ഒരു കട്ടൻ കാപ്പിയും വാങ്ങി ഞങ്ങൾ മെല്ലെ വണ്ടിയുമെടുത്ത്‌ പുറത്തേക്ക് യാത്രയായി....!
.
വീട്ടിൽ നിന്നും അധികം ദൂരമില്ല അവിടേക്ക് . പുലർകാലത്തിലെ കുഞ്ഞു തണുപ്പിൽ സുഹൃത്തിനെക്കൊണ്ട് വണ്ടിയുമോടിപ്പിച്ച് ചൂടുള്ള കട്ടൻ കാപ്പിയും കുടിച്ച് മെല്ലെ ഇരുട്ടും കുഴികളും നിറഞ്ഞ ആ റോഡിലൂടെ യാത്ര തുടരവേ പെട്ടെന്നാണ് മുന്നിൽ ഒരു ബൈക്ക് അപകടത്തിൽ പെട്ട് കിടക്കുന്നത് ഞങ്ങളുടെ വാഹനത്തിന്റെ വെളിച്ചത്തിൽ കണ്ടത് . ബൈക്കിനടുത്ത്‌ ഗുരുതരമായി പരിക്കേറ്റ ഒരു യുവാവും രക്തത്തിൽ കുളിച്ചു കിടക്കുന്നത് വ്യക്തമായി കണ്ടതും ഞങ്ങൾ വണ്ടി നിർത്തി താഴെയിറങ്ങി . മരണത്തിലേക്ക് നടന്നു കയറുന്ന അയാളുടെ രക്ഷിക്കണേ എന്ന യാചന ആ പരിസരം മുഴുവൻ നിറഞ്ഞു നിന്നിരുന്നു അപ്പോൾ....!
.
ഇടക്കൊക്കെയാണെങ്കിലും ധാരാളം വണ്ടികൾ കടന്നു പോകുന്ന ആ വഴിയിൽ ഏതോ വാഹനം അയാളെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയതായിരുന്നു . അപ്പോഴും ബോധമുണ്ടായിരുന്ന അയാൾക്ക്‌ പക്ഷെ ഇടിച്ചിട്ട വാഹനം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല . സഹായത്തിന് മറ്റാരെയും പ്രതീക്ഷിക്കാതെ അയാളെയും കോരിയെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പായുമ്പോൾ വീട്ടിലെ കല്യാണ തിരക്കുപോലും മറന്നുപോയിരുന്നു. എന്റെ മടിയിൽ കിടത്തി ചോര വാർന്നൊഴുകുന്ന മുറിവുകൾ ഞാൻ കെട്ടിക്കൊടുക്കുമ്പോൾ അയാളുടെ മുഖത്തെ നന്ദിയുടെ ഭാവം എനിക്കൊരിക്കലും മറക്കാൻ പറ്റില്ലായിരുന്നു ...!
.
പരിചയമുള്ള ആശുപത്രിയായതുകൊണ്ട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിലായി അവിടെ . അയാൾക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കി കഴിഞ്ഞപ്പോഴെക്കും വീട്ടിൽ നിന്നും നേരം വൈകിയിട്ട് വിളിയോട് വിളിയായിരുന്നു . അയാളെ ആശ്വസിപ്പിച്ച് , യാത്രയും പറഞ്ഞ് പോരുമ്പോൾ അയാൾ എന്റെ കയ്യിൽ മുറുകെ പിടിച്ചത് നന്ദിയോടെ മാത്രമായിരുന്നു . അതിനിടയിൽ സുഹൃത്തിനെ വിട്ട് പൂക്കളും മാലയുമൊക്കെ വാങ്ങിപ്പിച്ച് ആശുപത്രിയിലേക്ക് വരുതിയിരുന്നതിനാൽ അവനോടൊപ്പം വേഗം തിരിച്ചിറങ്ങി, ഓടി വീട്ടിലെത്തി ...!
.
കല്യാണ തിരക്കുകൾക്കിടയിലും ആശുപത്രിയിൽ വിളിച്ച് വിവരം തിരക്കാൻ ഞാൻ മറന്നിരുന്നില്ല . പോലീസിലും പത്രത്തിലും അയാളുടെ വീട്ടിലും ഒക്കെ ഞാൻ തന്നെ വിവരം അറിയിച്ചിരുന്നിരുന്നതിനാൽ അയാളുടെ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ തന്നെ നടന്നിരുന്നു . അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ അയാൾക്ക്‌ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നിരുന്നെങ്കിലും അതൊക്കെ ഭേദമാക്കാനും പറ്റിയിരുന്നു ...!
.
പിന്നെ എന്റെ വീട്ടിലെ കല്ല്യാണ തിരക്കുകൾ കുറച്ചുകൂടി എന്നെ എന്റെ വീട്ടിലേക്ക് മാത്രം ഒതുക്കിയപ്പോൾ അയാളെ കുറിച്ച് സത്യത്തിൽ ഞാൻ മറന്നുപോയി . അങ്ങിനെയിരിക്കെ ഒരാഴ്ചക്കുശേഷം ഞാൻ പുറത്തുപോയ ഒരവസരത്തിൽ വീട്ടിൽ എന്നെ അന്വേഷിച്ച് പോലീസ് വന്നിരിക്കുന്നു എന്നു ഭാര്യ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് ഓടിയെത്തി . കാര്യമറിയാതെ പരിഭ്രമത്തോടെ നിന്ന എന്നോട് പോലീസുകാരൻ പറഞ്ഞത് കേട്ട് ഞങ്ങൾ തളർന്നിരുന്നുപൊയി . ...!
.
അന്ന് അപകടത്തിൽ ഞാൻ രക്ഷിച്ചെടുത്ത ആ യുവാവ് പോലീസിൽ പരാതി കൊടുത്തിരിക്കുന്നത്‌ ഞാൻ ഓടിച്ചിരുന്ന എന്റെ വാഹനമാണ് അയാളെ ഇടിച്ചു വീഴ്ത്തിയത് എന്നാണ്. എന്നിട്ട് നിർത്താതെ പോകാൻ തുനിഞ്ഞ എന്നെ നാട്ടുകാർ പിടികൂടി അയാളെ നിർബന്ധ പൂർവ്വം ആശുപത്രിയിലേക്ക് വിടുകയായിരുന്നു എന്നും . അതിന് സാക്ഷികളായി കുറച്ചുപേരുടെ പേരും ഉണ്ടായിരുന്നു ഒപ്പം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, July 15, 2014

തുണ ...!!!

തുണ ...!!!
.
ഇരുട്ടിൽ
കൈവിടുന്ന
നിഴൽപോലും
ആശ്രയമില്ലെങ്കിൽ
പിന്നെ
ആരാണ്
എനിക്കൊരു
തുണ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, July 8, 2014

സ്ഥായി ....!!!

സ്ഥായി ....!!!
.
അമൃതിൽ
വിഷം ചേർന്നാൽ
അമൃതും വിഷം
വിഷത്തിൽ
അമൃത് ചേർന്നാൽ
വിഷം, വിഷം തന്നെയും ...!
.
സ്ഥായിയാകുന്നത്
വിഷമെങ്കിൽ
അതല്ലേ
അമൃതിനേക്കാൾ നല്ലത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, July 6, 2014

ഉണ്ണിക്കുട്ടനും പാവക്കുട്ടിയും ...!

ഉണ്ണിക്കുട്ടനും പാവക്കുട്ടിയും ...!
.
ഒരിടത്തൊരിടത്ത് ഒരു കുഞ്ഞു ഗ്രാമത്തിൽ ഉണ്ണിക്കുട്ടൻ എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു . ഉണ്ണിക്കുട്ടന് വയസ്സായ ഒരു അമ്മയും ഒരു മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത് . ഇടിഞ്ഞു പൊളിഞ്ഞ പഴയ അവരുടെ വീട്ടിലാണ് അവർ താമസിച്ചിരുന്നത് . പണിക്കു പോകാനൊന്നും വയ്യാത്ത അവരെ പൊന്നുപോലെ നോക്കുന്നതും പത്തുവയസ്സുകാരനായ ഉണ്ണിക്കുട്ടൻ തന്നെയായിരുന്നു ....!
.
തൊട്ടടുത്തുള്ള രാമേട്ടന്റെ ചായക്കടയിൽ പണിക്കുപോയാണ് ഉണ്ണിക്കുട്ടൻ വീട്ടു ചിലവിനുള്ള പണം കണ്ടെത്തിയിരുന്നത് . പഠനത്തിൽ മിടുക്കൻ ആയിരുന്നെകിലും ജോലി കഴിഞ്ഞ് സ്കൂളിലൊന്നും പോകാൻ അവന് സമയം കിട്ടിയിരുന്നില്ല . എങ്കിലും രാമേട്ടന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മോൾ ശ്രീക്കുട്ടി ചേച്ചി അവനെ കുറേശ്ശെ എഴുതാനും വായിക്കാനും പഠിപ്പിക്കാറുണ്ടായിരുന്നു ...!
.
വീട്ടിലെയും ചായക്കടയിലെയും പണിയൊക്കെ കഴിഞ്ഞാൽ ഉണ്ണിക്കുട്ടൻ തൊട്ടടുത്തുള്ള ആൽത്തറയിൽ പോയിരുന്ന് കയ്യിൽ കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചുകൊണ്ടിരിക്കും . ചിലപ്പോഴെല്ലാം ചായക്കടയിൽ ബാക്കിയാകുന്ന പലഹാരങ്ങളും ശ്രീക്കുട്ടി ചേച്ചി അവനു ആരും കാണാതെ പൊതിഞ്ഞു കൊടുക്കും . ആ പലഹാരങ്ങളും തിന്ന് പുസ്തകങ്ങളും വായിച്ച് അവൻ അവിടെ അവന്റെ ലോകത്തിൽ ഏറെ നേരം അങ്ങിനെയിരിക്കും ...!
.
അങ്ങിനെ ഒരു ദിവസം അവൻ ആൽത്തറയിലേക്ക് നടക്കവേ പെട്ടെന്ന് ഒരു പെണ്‍കുട്ടി ആരിൽ നിന്നോ രക്ഷപ്പെടാനെന്ന വണ്ണം ഓടിവന്ന് ആ ആൽതറയുടെ പുറകിൽ ഒളിച്ചിരുന്നു . അവളെ തിരഞ്ഞ് ആരും അവൾക്കു പുറകിൽ വന്നിരുന്നില്ലെങ്കിലും അവൾ ആരെയോ വല്ലാതെ പേടിച്ചിരുന്നു .കുറച്ചു സമയം ഒളിച്ചിരുന്ന് പിന്നെ ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തി , വന്ന വഴിയിൽ തന്നെ തിരിച്ചു പോവുകയും ചെയ്തു അവൾ . അവൾ പോയപ്പോൾ അവിടെ പോയി നോക്കിയ ഉണ്ണിക്കുട്ടന് അവൾ അവിടെ ഉപേക്ഷിച്ചു പോയ ഒരു പാവക്കുട്ടിയെ കിട്ടി ...!
.
ജീവിതത്തിൽ ഒരിക്കലും ഒരു കളിപ്പാട്ടം കിട്ടിയിട്ടില്ലാത്ത അവന് അതൊരു നിധിയായിരുന്നു . എങ്കിലും അത് ആ കുട്ടിയുടെതാനെന്ന ഓർമ്മ അവനെ സങ്കടപ്പെടുത്തി . അത് കിട്ടിയപ്പോൾ താൻ എത്ര സന്തോഷിക്കുന്നുവോ അതുപോലെതന്നെ അത് നഷ്ടമായപ്പോൾ ആ കുട്ടി എത്രമാത്രം സങ്കടപ്പെടുന്നുണ്ടാകും എന്ന് അവൻ ഓർത്തു പോയി . അതോടെ എങ്ങിനെയും ആ കുട്ടിയെ കണ്ടെത്തി ആ പാവക്കുട്ടിയെ തിരിച്ചേൽപ്പിക്കാനായി അവന്റെ ശ്രമം ...!
.
പാവക്കുട്ടിയെ കയ്യിലെടുത്ത് താലോലിക്കവേ അതിൽ നിറയെ അഴുക്കു പറ്റിയതായി കണ്ടു അവൻ . വെള്ളാരം കണ്ണുകളും സ്വർണ്ണ തലമുടിയും പുള്ളി ഉടുപ്പുമുള്ള ആ സുന്ദരിപ്പാവ അവനെ വല്ലാതെ സ്വാധീനിച്ചു . അവൻ അതിനെയും കൊണ്ട് വീട്ടിൽ പോയി, സൂക്ഷ്മതയോടെ കുളിപ്പിച്ച് അതിന്റെ ഉടുപ്പെല്ലാം കഴുകി ഉണക്കിയെടുത്ത് പിഞ്ഞിപ്പോയ ഭാഗങ്ങൾ തുന്നിക്കൂട്ടി തലമുടി ചീകിയൊതുക്കി അതിനെ തന്റെ നെഞ്ചോട്‌ ചേർത്ത് പിടിച്ചു ....!
.
അതിന്റെ പൊട്ടിപ്പോയ മാലയ്ക്കു പകരം അവൻ സൂക്ഷിച്ചുവെച്ച നാണയത്തുട്ടുകൾ കൊണ്ട് ഒരു പളുങ്കു മാല വാങ്ങി കഴുത്തിലിട്ടു . അവന് ഉടുപ്പുവാങ്ങാൻ വെച്ചിരുന്ന പൈസയെടുത്ത്‌ അതിനു കിടക്കാൻ ഒരു കുഞ്ഞു തൊട്ടിലും വാങ്ങി. പിന്നെ ഒരുപാട് ഇഷ്ടത്തോടെ അൽപ്പനേരത്തേക്ക് എങ്കിലും അതിനെയും കൂട്ടിപ്പിടിച്ച് കിടന്നുറങ്ങി ....!
.
പിറ്റേന്ന് അവൻ പാവയെ ശ്രീക്കുട്ടി ചേച്ചിയെ കാണിച്ച് അതിന്റെ ഉടമയായ ആ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള വഴികൾ അന്വേഷിച്ചു . ശ്രീക്കുട്ടി പറഞ്ഞു അത് അശ്വതിയുടെ പാവയായിരിക്കും എന്ന്. അത്ര നല്ല പാവകൾ അവൾക്കെ ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവനത്‌ അവൾക്ക് കൊണ്ട് പോയി കൊടുക്കാൻ തിടുക്കമായി . ശ്രീക്കുട്ടി ചേച്ചി അശ്വതിയെ കുറിച്ച് കൂടുതൽ പറഞ്ഞത് കേട്ടപ്പോൾ എന്തായാലും അതിനെ എത്രയും പെട്ടെന്ന് തന്നെ അവൾക്കു കൊണ്ട് പോയി കൊടുക്കണമെന്നും തീരുമാനിച്ചു അവൻ ....!
.
അശ്വതി ഒരു പാവം എട്ടുവയസ്സുകാരി കുട്ടിയായിരുന്നു . ഗ്രാമത്തിലെ അങ്ങേ തലക്കൽ താമസിക്കുന്ന അവർ പണക്കാരായിരുന്നു . അച്ഛൻ മരിച്ചതോടെ അമ്മ രണ്ടാം കല്യാണം കഴിച്ച് ആ രണ്ടാനച്ചന്റെ കൂടെയാണ് അവളുടെ താമസം. രണ്ടാനച്ചനാണെങ്കിൽ അവളെ ഇഷ്ട്ടവുമല്ല. മദ്യപിച്ചു വന്ന് അവളെ തലങ്ങും വിലങ്ങും തല്ലും. അവളെ പട്ടിണിക്കിടും. ഒരുപാട് വഴക്ക് പറയും മരിച്ചു പോയ തന്റെ സ്നേഹനിധിയായ അച്ഛനെ കുറ്റം പറയും... എല്ലാം അവൾ സഹിക്കും. പലപ്പോഴും അവളുടെ അമ്മയും മറുത്തൊന്നും പറയില്ല....!
.
ശ്രീക്കുട്ടി ചേച്ചിയോട് വഴിയൊക്കെ ചോദിച്ച് അവൻ അവളുടെ വീട് കണ്ടു പിടിച്ചു. ആരും കാണാതെ ഒരു വിധം അവളുടെ വീട്ടിലെത്തി അവളെ കണ്ടു പിടിച്ചപ്പോൾ രണ്ടാനച്ചന്റെ തല്ലും കൊണ്ട് അവൾ കരഞ്ഞുകൊണ്ട്‌ തൊടിയിലെ മൂലയിലുള്ള ഒരു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. അവൻ പതുക്കെ ചെന്ന് അവളറിയാതെ സഹതാപത്തോടെ, സ്നേഹത്തോടെ അവളെ കുറെ സമയം നോക്കി നിന്ന്. പിന്നെ പതുക്കെ അവളെ വിളിച്ച് ആ പാവക്കുട്ടിയെ അവൾക്ക് കൊടുത്തു....!
.
കളഞ്ഞു പോയ ആ പാവക്കുടിയെ തിരിച്ചു കിട്ടിയതും അവൾ സന്തോഷത്തോടെ തുള്ളിച്ചാടി. അതിന്റെ പുതിയ ഉടുപ്പും തൊട്ടിലും ഒക്കെ അവൾക്കു നന്നേ പിടിച്ചു . അപ്പോഴേക്കും അങ്ങോട്ട്‌ കടന്നെത്തിയ അവളുടെ ബന്ധുക്കളായ മറ്റു കുട്ടികളും അതിനെ ഏറ്റെടുത്തു . അവർ അതിന്റെ മഹത്വം ഉറക്കെ വാഴ്ത്തി . അവളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി . പിന്നെ അവർ ആഘോഷ പൂർവ്വം ആ പാവക്കുട്ടിയേയും കൊണ്ട് അവനോടൊരു നന്ദി വാക്കു പോലും പറയാതെ കടന്നുപോകുമ്പോൾ , വേദനയോടെ അവൻ അവനിലേക്ക്‌ തന്നെ തിരിച്ചു നടക്കാൻ തുടങ്ങി ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, July 2, 2014

അകത്തളങ്ങളിൽ ലഹരി നുരയുമ്പോൾ ...!!!

അകത്തളങ്ങളിൽ ലഹരി നുരയുമ്പോൾ ...!!!
.
ഇന്നിന്റെ ഏറ്റവും വലിയ ശാപങ്ങളിലൊന്ന് എല്ലാവരും പറയും പോലെ , എല്ലാവർക്കും അറിയും പോലെ മദ്യവും മയക്കുമരുന്നുകളും തന്നെയാണ് . പ്രത്യേകിച്ചും നമ്മുടെ ഈ കൊച്ചു കേരളത്തിൽ . തലമുറകളിൽ നിന്നും തലമുറകളിലേയ്ക്കു ഒരു മഹാവിപത്തായി തന്നെ പടർന്നു കയറുന്ന ഈ ദുരവസ്ഥക്ക് ഇന്നത്തെ സാഹചര്യങ്ങളിൽ അടുത്തകാലത്തൊന്നും ഒരു മോചനം ഉണ്ടാകാനും വഴി കാണുന്നുമില്ല ....!
.
കാലാകാലങ്ങളിൽ സമൂഹത്തിൽ ദുരന്തസമാനമായ ഇത്തരം അവസ്ഥകൾ ഉണ്ടായിക്കോണ്ടേയിരിക്കും . എല്ലാ രാജ്യങ്ങളിലും എല്ലാ ആവാസവ്യവസ്ഥകളിലും ഇത് സർവ്വസാധാരണവുമാണ് . എന്നാൽ അപ്പോഴൊക്കെയും ഇത്തരം അവസ്ഥകളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാൻ അധികാരികളും സാമൂഹിക സാംസ്കാരിക നായകരും രംഗത്ത് ഇറങ്ങാറുണ്ട്‌ എന്നതായിരുന്നു ആശ്വാസം. എന്നാൽ ഇവിടെ തീർത്തും വ്യത്യസ്തമായി ഇപ്പോൾ ഇവരാരും ഇതിൽ കാര്യമായി ഇടപെടുന്നില്ല എന്നത് മാത്രമല്ല, പലരും ഇതിന് പ്രതികൂലമായി എന്നപോലെ മൌനമായിരിക്കുകയും ചെയ്യുന്നു എന്നത്ക്രൂരവും നിന്ദ്യവുമാണ്‌ ...!
.
ഒരു സമൂഹത്തിൽ പുരുഷനിൽ ഉണ്ടാകുന്ന അപചയത്തേക്കാൾ എപ്പോഴും ഭീകരമാണ് അവിടുത്തെ സ്ത്രീകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ . സമൂഹം പുരുഷ കേന്ദ്രീകൃതമെന്നും പുരുഷാധിപത്യമെന്നും ഒക്കെ വലിയ വായിൽ പറയുമ്പോഴും യഥാർത്ഥത്തിൽ ഒരു സമൂഹത്തെ നിയന്ത്രിക്കുന്നതും മുന്നോട്ട് നയിക്കുന്നതും അതിലെ സ്ത്രീകൾ തന്നെയാണ് . സ്ത്രീകൾ തന്നെ ഇത് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാതതിനാലാണ് അവർ പലപ്പോഴും പുരുഷന്മാർക്കെതിരെ ശബ്ദമുയർത്തുന്നത് ....!
.
കാലാകാലങ്ങളിൽ സമൂഹത്തിൽ മാറ്റങ്ങൾ സാധാരണമാണ് . നല്ലതോ ചീത്തതോ എന്നത് അതിനെ സമൂഹം എങ്ങിനെ അഭിമുഘീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പലപ്പോഴും നിൽക്കുന്നത് . ലഹരിയുടെ ഉപയോഗത്തിലും കടന്നു വന്നിരിക്കുന്ന ഈ മാറ്റത്തെയാണ് ഞാൻ ഇവിടെ പ്രദിപാതിക്കുന്നത് . എല്ലാറ്റിലും എന്നപോലെ ലഹരിയുടെ ഉപയോഗത്തിലും കാലാകാലങ്ങളിൽ പ്രത്യേകിച്ച് കേരളത്തിൽ തുടർച്ചയായ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത് . ലഹരിയുടെ ഉപഭോഗം കൂടുന്നു എന്നതിനേക്കാൾ ആപത്കരമായിട്ടുള്ളത് അത് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള വൻ വർധനവാണ് . പ്രത്യേകിച്ചും പുതു തലമുറയുടെ കാര്യത്തിൽ ....!
.
ലഹരി തീർച്ചയായും ഒരു സമൂഹത്തെ ഒന്നാകെ നശിപ്പിക്കുക തന്നെ ചെയ്യും . സാമൂഹിക അന്തരീക്ഷം മലിനമാക്കുന്നതോടൊപ്പം സമൂഹത്തിന്റെ കെട്ടുറപ്പിനെയും അത് സാരമായി ഭാധിക്കും . എന്നാൽ ഇവിടെയും ചില അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് പ്രത്യേകിച്ചും കേരളത്തിൽ ഉണ്ടാകുന്നത് . അടുത്തകാലത്തായി പുറത്തിറങ്ങുന്ന പല പഠനങ്ങളും വിരൽ ചൂണ്ടുന്നത് കേരളത്തിന്റെ ( ഭാരതത്തിന്റെയും ) ഭീകരമായ ലഹരി യാത്രയെയാണ് . അതും പ്രത്യേകിച്ചും നമ്മുടെ സ്ത്രീകളുടെ . ഭീകര പ്രവർത്തനങ്ങളേക്കാൾ അല്ലെങ്കിൽ അതുപോലുള്ള മറ്റു സംഭവങ്ങളേക്കാൾ ഒരുപക്ഷെ നമ്മുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതും ഇതിലേയ്ക്കാണെന്നാണ് എന്റെ അഭിപ്രായം ....!
.
പണ്ട് കാലത്ത് ആണ്ടിനും ചങ്ക്രാന്തിക്കും വീട്ടുകാർ ഒന്നിച്ച് വീട്ടിൽ ഉണ്ടാക്കുന്ന വീര്യം കുറഞ്ഞ വീഞ്ഞോ അല്ലെങ്കിൽ കള്ളോ ഒരിറക്ക് കുടിച്ചിരുന്ന മലയാള സ്ത്രീകൾ ഇപ്പോൾ അതിൽനിന്നൊക്കെവിട്ട് പുരുഷനെക്കാൾ അല്ലെങ്കിൽ അതിൽ കൂടുതലോ മദ്യപിക്കാൻ തുടങ്ങുന്നു എന്നത് തീർത്തും ഭീതിതമാണ് . കേരളത്തിന്‌ പുറത്ത് പഠനത്തിനോ ജോലിക്കോ പോകുന്ന ഒരു വിഭാഗം സ്ത്രീകൾ പുരുഷനെപോലെ മദ്യപാനികൾ ആയാണ് മാറുന്നതെന്നത് പറയുമ്പോൾ തന്നെ കേരളത്തിനകത്തും സ്ഥിതി വ്യത്യസ്തമല്ല എന്നത് തീർച്ചയായും ശ്രദ്ധിക്കപ്പെടെണ്ടതാണ് . ...!
.
മറ്റു പലതും എന്നപോലെ ആധുനിക ജീവിതത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി ലഹരിയും സ്ത്രീകൾക്ക് മായിരിക്കുന്നു ഇപ്പോൾ. ജോലിഭാരം കാരണം, സൌഹൃദങ്ങൾ മൂലം അല്ലെങ്കിൽ കുടുംബ ബന്ധങ്ങളിലെ താളപ്പിഴാകൾ മൂലം ..... സ്വകാര്യ പാർടികളിൽ തുടങ്ങുന്ന ലഹരിയുടെ ഉപയോഗം പതുക്കെ പതുക്കെ പുറത്തേക്കും വ്യാപിക്കുമ്പോൾ അത് സമൂഹത്തിന് നേരെയുള്ള ഒരു മഹാ വിപത്തായാണ് മാറുന്നതെന്ന് ഇക്കൂട്ടർ അറിയുന്നേയില്ല. ...!
.
ഒരു കുടുംബത്തിൽ പുരുഷൻ മദ്യപിച്ചാൽ പ്രധാനമായും ഉണ്ടാവുന്ന സാമ്പത്തിക പരധീനതകളേക്കാൾ ഭീകരമായിരിക്കും ആ കുടുംബത്തിലെ സ്ത്രീകളും മദ്യപിക്കാൻ തുടങ്ങിയാൽ . ഒരു ചെറു വിഭാഗത്തിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ഈ അവസ്ഥ ഇനിയും ശ്രദ്ധിക്കാതെയും തിരുതാതെയുമിരുന്നാൽ പിന്നെ തീർച്ചയായും എവിടെ എതിനിൽക്കുമെന്ന് പ്രവചിക്കുക വയ്യ. കുട്ടികൾ മാതാപിതാക്കൾ സഹോദരങ്ങൾ എന്നിവരെല്ലാം എപ്പോഴും ആശ്രയിക്കുന്ന കുടുംബ നാഥ തന്നെ ലഹരിയിൽ നുരയുംപോൾ പിന്നെ എന്ത് കുടുംബം എന്ത് ബന്ധം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, June 28, 2014

ഹൃദയത്തിൽ നിന്നുള്ള ദൂരം ...!!!

ഹൃദയത്തിൽ നിന്നുള്ള ദൂരം ...!!!
.
ഒരു ഹൃദയത്തിൽ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് എത്ര ദൂരമുണ്ട് ...? എന്തൊരു വിരോധാഭാസം അല്ലെ. എപ്പോഴെങ്കിലും ജീവിതത്തിൽ തനിക്ക് ഇങ്ങിനെയൊരു ചോദ്യം നേരിടേണ്ടി വരുമെന്ന് താൻ കരുതിയോ. ഊണിലും ഉറക്കത്തിലും ഒന്നായിരുന്നിട്ടും ഒന്നിച്ചു മാത്രം സഞ്ചരിച്ചിട്ടും ഒരേമുറിയിൽ ഒരേ കട്ടിലിൽ ഒരേ കിടക്കയിൽ നാൽപതു കൊല്ലം ഒന്നിച്ചു കഴിഞ്ഞിട്ടും അത് മാത്രം ഒരിക്കലും അളന്നു നോക്കിയില്ല . തെറ്റായിരുന്നു .. എല്ലാം തെറ്റായിരുന്നു എന്ന് ഇപ്പോൾ താൻ തിരിച്ചറിയുന്നു. ഇനി പ്രയോജനമില്ലെങ്കിലും ....!
.
അമ്മയാണ് അവളെ തന്റെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് തന്നത് . എന്നും കൂട്ടായിരിക്കാൻ, തനിക്ക് തുണയായിരിക്കാൻ അവൾ എപ്പോഴും കൂടെയുണ്ടാകുമെന്ന് അമ്മ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു . തന്നെ അറിയാൻ തനിക്കുവേണ്ടത് പറയാതെ മനസ്സിലാക്കാൻ തന്റെ മനസ്സിലേക്ക് ഊളിയിട്ടിറങ്ങാൻ എല്ലാം എല്ലാം അവൾ ഏറെ മിടുക്കിയായിരുന്നു. കഴിഞ്ഞ നാൽപതു കൊല്ലത്തിനിടയിൽ എപ്പോഴെങ്കിലും ഒരിക്കൽ തനിക്ക് മുഖമൊന്ന്കറുപ്പിക്കാൻ കൂടി അവൾ അവസരം തന്നിട്ടേയില്ല ...!
.
ഈ ചുവപ്പിന് തീയിന്റെ ചൂടാണ് ഇപ്പോഴും . അല്ലെങ്കിലും അതങ്ങിനെയല്ലേ വരൂ. കനൽ കെട്ടടങ്ങിയിട്ടില്ലാത്ത ഈ നിറങ്ങളുടെ ചൂളയിൽ തീയുടെ കത്തുന്ന ചൂട് അവശേഷിച്ചിട്ടില്ലെങ്കിലല്ലെ അത്ഭുതമുള്ളൂ നിറങ്ങൾ .... ഈ നിറങ്ങളിൽ കറുപ്പ് തന്റെ കണ്ണുകളിലെയ്ക്കാണ് ഇപ്പോഴും തുളച്ചുകയറുന്നത് . മഞ്ഞയും പച്ചയും നീലയുമെല്ലാം തനിക്കു മുന്നിൽ താണ്ഡവ നൃത്തം ചെയ്യുന്ന പോലെ. അതോ തന്നെ നോക്കി പരിഹസിക്കുകയാണോ അവയെല്ലാം ... വെളുപ്പാകട്ടെ തന്റെഹൃദയത്തിൽ നിന്നും ഒലിചിറങ്ങിയതാണ് എന്നുതന്നെയാണ് തനിക്ക് തോന്നുന്നത് .. നിറങ്ങൾ അവളുടെ ജീവന്റെ തുടിപ്പുമായി ....!
.
കാലത്ത് ആറുമണിക്ക് തുടങ്ങുന്ന തന്റെ ജീവിത യാത്ര എപ്പോഴും തന്റെ കുടുംബത്തിന് വേണ്ടി മാത്രമായിരുന്നു . എവിടെയെങ്കിലും വഴി തെറ്റിയതായി എവിടെയെങ്കിലും കാലിടറിയതായി ആരും വെറുതേ പോലും പറയുകയുമില്ല . തന്റെ മാതാപിതാക്കളോട് തന്റെ മക്കളോട് തന്റെ സഹോദരങ്ങളോട് എന്തിന്, സുഹൃത്തുക്കളോടും സമൂഹത്തോടുപോലും പരമാവധി താൻ നീതി പുലർത്തി യിരുന്നു. അതിൽ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു എപ്പോഴും . മറ്റുള്ളവർ തന്റെ നന്മയിൽ വാചലരാകുമ്പോൾ താൻ സ്വയം മറന്നു ... പക്ഷെ തന്റെ ഭാര്യയോട് ...?
.
മുന്നോട്ട് വെച്ച കാൽ കത്തുന്ന തീയിൽ ചവുട്ടിയ പോലെ തിരിച്ചെടുത്തത് ഇപ്പോഴും ഓർമ്മയുണ്ട് . പഴയ വീടിന്റെ അടുക്കളയോട് ചേർന്ന ആ ഒറ്റമുറി ... ജീവിതത്തിൽ താൻ ഒരിക്കലെങ്കിലും അവിടെ കടന്നുചെന്നതായി ഒർമ്മപൊലുമില്ല മുൻപൊന്നും . അല്ലെങ്കിൽ തന്നെ പൂമുഖത്തെ ചാരുകസേരയിൽ നിന്നും താൻ എപ്പോഴെങ്കിലും അകത്തളങ്ങളിലേയ്ക്ക് എത്തിനോക്കാൻ പോലും ശ്രമിച്ചിട്ടേ ഇല്ലല്ലോ. അതുകൊണ്ട് തന്നെ സത്യത്തിൽ അങ്ങിനെയൊരു മുറി അവിടെയുണ്ടെന്ന് തനിക്ക് അറിഞ്ഞത് തന്നെ അപ്പോഴാണെന്ന് തോന്നുന്നു. പൊട്ടിയ ഓടിന്റെ അരികുകളിൽ കൂടി അരിച്ചെത്തുന്ന നുറുങ്ങു വെളിച്ചം മാത്രം പാറി പറക്കുന്ന ആ ഒറ്റമുറി ...!
.
മക്കൾക്കും ആദ്യമൊക്കെ എല്ലാം താൻ തന്നെയാണ് തിരഞ്ഞെടുക്കാറുണ്ടായിരുന്നത് എങ്കിലും അവർ വളരാൻ തുടങ്ങിയപ്പോൾ അവരുടെ ഇഷ്ട്ടങ്ങൾ തന്റെതിൽനിന്നും വിഭിന്നമാകുന്നത് തനിക്ക് തിരിച്ചറിയാനും അവർക്ക് വഴങ്ങി വഴിമാറാനും താൻ നിരുപാധികം തയ്യാറായി . അപ്പോഴും പക്ഷെ ... ഏറ്റവും നല്ല വസ്ത്രങ്ങളും നല്ല ആഭരണങ്ങളും മാത്രം തന്റെ ഭാര്യ അണിയണം എന്ന് നിർബന്ധം ഉണ്ടായിരുന്ന താൻ പക്ഷെ എപ്പോഴെങ്കിലും അവളുടെ ഇഷ്ട്ടം ചോദിച്ചിരുന്നോ ...? താൻ കൊണ്ടു പോകുന്നിടതേയ്ക്ക്‌ താൻ പറയും പോലെ അണിഞ്ഞൊരുങ്ങി തന്റെ കയ്യും പിടിച്ച് തനിക്കൊപ്പം മാത്രം അവളും ....!
.
നിലാവിന്റെ ഗന്ധമായിരുന്നു ആ മുറിക്ക് . അല്ലെങ്കിൽ മണ്ണെണ്ണ വിളക്കിന്റെ... ? . പക്ഷെ അതിന്റെ ചുവരുകൾക്ക് ലോകത്തിന്റെ ഗന്ധവും ആകാശത്തിന്റെ വിശാലതയും . വിറക്കുകയായിരുന്നു ആ ചുമരിലെ ഓരോ ചിത്രങ്ങളിലൂടെയും കടന്നുപോകുമ്പോൾ ... ആ നിറങ്ങൾക്ക് ഇപ്പോഴും അവളുടെ ജീവൻ . ആ രൂപങ്ങൾക്ക്‌ ഇപ്പോഴും തന്നെ എന്നും മതുപിടിപ്പിക്കാറുള്ള അവളുടെ വിയര്പ്പിന്റെ മണം ...! അവിടെ തളർന്നു വീണ തന്നെ അവൾ തന്നെയല്ലേ താങ്ങിയെടുത്ത് ഇവിടെ കൊണ്ടുവന്നു കിടത്തിയത്‌ ...!
.
കിടക്കയിൽ തന്റെ ആവേശം അവളുടെ മാറിൽ കുറച്ചു വിയർപ്പുതുള്ളികളായി പടർത്തി മാറുമ്പോൾ താൻ ഒരിക്കലെങ്കിലും അവളുടെ ചുടു നിശ്വാസം കേൾക്കാതെ പോയതെന്തേ ..? എന്തിനും ഏതിനും സംശയത്തിന് ഇടപോലും നൽകാതെ അവൾക്കു സർവ്വ സ്വാതന്ത്ര്യവും നൽകുമ്പോഴും എന്തെ താൻ അവളുടെ മനസ്സിന്റെ കെട്ടുകൾ അഴിച്ചു വിടാൻ കരുതലെടുതില്ല ...? ഓരോ ശ്വാസത്തിലും ഒപ്പമുണ്ടായിട്ടും തന്റെ കാലടിപ്പാടുകളിൽ കൂടി മാത്രം അവളെ കൈ പിടിച്ചു നടത്തിയിട്ടും താൻ എന്തെ അവളെ തിരിച്ചറിഞ്ഞില്ല ...!
.
എന്നും അഹങ്കാരമായിരുന്നില്ലേ തനിക്ക് . തന്റെ ഭാര്യയ്ക്കും മക്കൾക്കും വേണ്ടതെല്ലാം വേണ്ടപോലെ താൻ നടത്തിക്കൊടുക്കുന്നു എന്ന അഹങ്കാരം. മക്കൾ അവരുടെ ആവശ്യങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ അവൾ ഒന്നും ചോദിക്കാതിരുന്നിരുന്നത് താൻ അവളെ പൊന്നുപോലെ നോക്കുന്നത് കൊണ്ടാണെന്ന് തെറ്റിദ്ധരിച്ച താൻ എന്തൊരു വിഡ്ഢിയാണ് . പുലർച്ച മുതൽ പാതിരാത്രിവരെ താൻ കഷ്ട്ടപ്പെതെല്ലാം അവരെ സന്തോഷിപ്പിക്കാനായിരുന്നിട്ടും അവൾ, അവൾ മാത്രം അപ്പോഴും ..!
.
ഇനി, തന്റെ ഈ ഹൃദയവും .. ദൂരമളക്കാൻ ഇനി എന്തിനാണ് തനിക്കൊരു ഉപകരണം . അളക്കാവുന്ന ദൂരതിനുമപ്പുറം അവളുടെ ഹൃദയം മിടിക്കാതെ കാത്തിരിക്കുമ്പോൾ ഇനി പ്രാർത്ഥിക്കാം ദൂരമില്ലാതുള്ള ദൂരത്തിൽ അവളുടെ ഹൃദയം അടുത്ത ജന്മത്തിലെങ്കിലും അടുത്തു കിട്ടാൻ. എല്ലാ തെറ്റുകൾക്കും പ്രായശ്ചിത്തം ചെയ്യാൻ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

വൃത്തം ...!!!

വൃത്തം ...!!!
.
ശൂന്ന്യതയിൽ നിന്നും
പൂർണ്ണതയിലേക്കും
പൂർണ്ണതയിൽനിന്നും
ശൂന്ന്യതയിലേക്കുമുള്ള
സഞ്ചാര പഥം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, June 24, 2014

കാത്തിരിപ്പിന് ...!!!

കാത്തിരിപ്പിന് ...!!!
.
കണ്ണ് കത്തുമ്പോൾ
കൈപിടിച്ച്
കാൽപാദത്തിൽ
വെള്ളമൊഴിച്ച്
കരളിലൊരൽപ്പം
മധുരംതേച്ച്
മടിയിലൊരു
പാ വിരിച്ച്
വിരലിൽ ദർഭയിട്ട്
തണലിലൊരു
വിളക്കുവെച്ച്
കാത്തിരിക്കാൻ
കാതോരത്തിൽ
അരാനുമില്ലെങ്കിൽ
വ്യർത്ഥമല്ലെ ഈ ജന്മം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, June 23, 2014

പുറപ്പെടൽ ...!!!

പുറപ്പെടൽ ...!!!
.
എന്റെ വീട്ടിലെ
രണ്ടു കാളകളും
ഇന്ന് രാവിലെ
ഇരട്ട പെറ്റു ...!
.
ഞാൻ
കയറെടുക്കണോ
കുട്ടയെടുക്കണോ
എന്റെ
പുറത്തു കെട്ടാൻ
പാളയെടുക്കണോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

അക്ഷരങ്ങൾ ...!!!

അക്ഷരങ്ങൾ ...!!!
.
സ്നേഹിച്ചാൽ
ഒരു വേശ്യയെ പോലെ
വഴങ്ങുകയും
വെറുപ്പിച്ചാൽ
ഒരു ശത്രുവിനെ പോലെ
മുഖം തിരിക്കുകയും
ചെയ്യുന്ന
നവജാത ശിശുവിന്റെ
മനസ്സുള്ള
മാന്ത്രിക രൂപങ്ങൾ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, June 22, 2014

സ്ത്രീ ...!!!

സ്ത്രീ ...!!!
.
ഹൃദയത്തിന്റെ
രണ്ടറകളിൽ വിഷവും
മറ്റേത് രണ്ടിൽ
അമൃതും നിറച്ച്
സ്നേഹവും മോഹവും
കരുണയും പ്രതികാരവും
സമാസമം ചേർത്ത്
കണ്ണീരിൽ ചാലിച്ചെടുത്ത
പ്രവചനാതീതതയുടെ
വശ്യമനോഹരമായ
അത്ഭുത രൂപം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, June 21, 2014

സമയം ...!!!

സമയം ...!!!
.
സൂക്ഷിച്ചുപയോഗിച്ചാൽ
ആവശ്യത്തിൽകൂടുതലും
ദുർവ്യയംചെയ്‌താൽ
ഒന്നിനുംതികയാതെയും,
സ്വയം നിയന്ത്രിക്കാവുന്ന
ഒരത്ഭുത വസ്തു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, June 19, 2014

ഉത്തരം കിട്ടാനൊരു കണക്ക് ...!!!

ഉത്തരം കിട്ടാനൊരു കണക്ക് ...!!!
.
കണക്കിൽ ഞാൻ വളരെ മോശമാണ് . പണ്ടും അതെ ഇപ്പോഴും അതെ . അതെപ്പോഴും അങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും . അങ്ങിനെയല്ലാതാകാൻ ഞാൻ ഒട്ട് ആഗ്രഹിക്കുന്നുമില്ല . എന്നാൽ ഇതൊക്കെ അറിയാമായിരുന്നിട്ടു തന്നെയാണ് അയാൾ അങ്ങിനെയൊരു കണക്ക് എന്നോട് തന്നെ ചെയ്തുകൊടുക്കാൻ പറഞ്ഞതും ...!
.
അയാളെ അപ്പോൾ മാത്രമാണ് ഞാൻ എന്റെ ജീവിതത്തിൽ തന്നെ ആദ്യമായി കാണുന്നത് . അയാൾ എവിടെനിന്നാണ് വന്നതെന്നോ എവിടേയ്ക്കാണ്പോകുന്നതെന്നോ എനിക്കറിയില്ലായിരുന്നു . ഈ ആൾക്കൂട്ടത്തിന് നടുവിൽ എന്തിനാണ് അയാൾ എന്നെമാത്രം തിരഞ്ഞെത്തിയതെന്നും എനിക്കറിയില്ലായിരുന്നു . പക്ഷെ എല്ലാറ്റിനുമപ്പുറം എന്നെ കണക്കാക്കി മാത്രം ഒരു കണക്കും . ...!
.
എനിക്കതിനുള്ള ഉത്തരം കണ്ടെത്താൻ ഒരിക്കലും കഴിയില്ലെന്ന് അയാൾക്കുതന്നെ ഉറപ്പുള്ളതുപോലെയുള്ള ആ ചോദ്യം എന്നിൽ അഭിമാനഭോധമാണ് ഉണർത്തിയത് അപ്പോൾ . ജീവിതത്തിൽ എല്ലായിടത്തും തോൽവികൾ മാത്രം ഏറ്റു വാങ്ങുമ്പോൾ ഇവിടെ ഒന്ന് പൊരുതാൻ എന്റെ മനസ്സ് വല്ലാതെ വെമ്പി . പരാജയപെടുമ്പോഴും അത് അവസാനം വരെ പോരുതിക്കൊണ്ടാകാനുള്ള ഒരു വിഫല ശ്രമം ....!
.
അയാളുടെ മുഖത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരിഹാസ പുഞ്ചിരിയാണ് എന്നെ കൂടുതൽ കർമ്മോത്സുകനാക്കിയത് എന്നുതന്നെ പറയാം . ആദ്യം ഞാൻ സ്വന്തമായി തന്നെ അതിനൊരുത്തരം കണ്ടെത്താൻ ശ്രമിച്ചു നോക്കി. കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചുമൊക്കെ പരമാവധി ശ്രമിച്ചെങ്കിലും എനിക്കറിയാത്ത വഴികളിൽ കൂടിയുള്ള ആ കണക്ക് പ്രതീക്ഷിച്ചപോലെ എന്നെ തോൽപ്പിക്കുക തന്നെ ചെയ്തു. അത് ഞാൻ പ്രതീക്ഷിച്ചതിനാൽ നിരാശ കൂടാതെ ഉത്തരം കണ്ടെത്താനുള്ള മറ്റു വഴികൾ തേടി ഞാൻ പുറത്തിറങ്ങി ...!
.
അന്വേഷണത്തിൽ ആദ്യം ഓർമ്മവന്ന പേര് എന്നെ കണക്ക് പഠിപ്പിച്ച പണിക്കർ സാറിനെയാണ് . പഠിക്കുന്ന സമയത്ത് ജനലിനു പുറത്തെ നീലചെരിവുള്ള ആകാശം സ്വപ്നം കണ്ടിരുന്നിരുന്ന തനിക്ക് അദ്ധേഹത്തിന്റെ കയ്യിൽനിന്ന് കിട്ടിയിട്ടുള്ള അടിയുടെ ചൂട് ഇപ്പോഴും കൈവെള്ളയിൽ ഉണർന്നു നിൽക്കുന്നതിനാൽ അദ്ധേഹത്തെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുണ്ടായില്ല . പഠിപ്പിൽ മോശമായാലും കുരുത്തക്കേടുകൾ കൂടെയുണ്ടെങ്കിലും മഹാനായ ആ അധ്യാപകന് എന്നോടുണ്ടായിരുന്ന വത്സല്ല്യത്തിനു മാത്രം ഒരു കുറവും അപ്പോഴും കണ്ടില്ല. ...!
.
ആമുഖമൊന്നും കൂടാതെ കാര്യം പറഞ്ഞപ്പോൾ വാർദ്ധക്ക്യം തൂങ്ങുന്ന കണ്‍പീലികൾ ബദ്ധപ്പെട്ടുയർത്തി അദ്ധേഹം കര്മ്മനിരതനായി . കണക്കെഴുതിയ കടലാസ്കയ്യിൽ വാങ്ങി അദ്ദേഹം അത് സൂക്ഷിച്ച് പഠിച്ചു . എന്നിട്ട് ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ കുറച്ചു സമയം നോക്കിയിരുന്നു . പിന്നെ തീർത്തും അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ അദ്ദേഹം കണക്കെഴുതിയ ആ കടലാസ് എന്നെ തിരിച്ചേൽപ്പിച്ചു കൊണ്ട് ഒന്നും പ്രതികരിക്കാതെ അകത്തു കയറി വാതിലടച്ചു ...!
.
ഇനിയും അവിടെ നിന്നിട്ട് പ്രയോചനമില്ലെന്ന തിരിച്ചറിവ് അടുത്ത ആളെ തേടാൻ എന്നെ പ്രേരിപ്പിച്ചു . ഇനി പോകാനുള്ളത് നാട്ടിലെ ഏററവും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും ബുദ്ധിജീവിയും ക്വിസ്സ്മാസ്റ്ററും ഒക്കെയായ ഒരു വ്യക്തിയുടെ അടുത്തേക്കാണ് . നാട്ടിലും മറുനാട്ടിലും ഏറെ പ്രശസ്തനായ അദ്ധേഹത്തെ എനിക്ക് അത്ര അടുത്ത പരിചയമൊന്നും ഇല്ലെങ്കിലും നാട്ടുകാരാൻ എന്ന പരിഗണന വെച്ച് ഇടിച്ചു കയറാൻ തന്നെ ഞാൻ തീരുമാനിച്ചു . ...!
.
അപ്പോൾ വലിയ തിരക്കിലൊന്നും ആയിരുന്നില്ല അദ്ധേഹമെങ്കിലും തന്റെ പതിവ് ജാടകളിൽ നിന്നും ഇറങ്ങിവരാതെ എന്നെ സ്വീകരിച്ചിരുത്തി കാര്യം പറഞ്ഞപ്പോൾ ഇതൊക്കെ എത്ര നിസ്സാരം എന്ന മട്ടിൽ എന്റെ കയ്യിൽ നിന്നും കണക്കു വാങ്ങി ശ്രദ്ധിച്ചു നോക്കിയിട്ട് ആലോചിക്കാൻ തുടങ്ങി. അദ്ധേഹത്തിന്റെ ആലോചന എന്റെ ആകാശവും അദ്ധേഹത്തിന്റെ ഭൂമിയും കടന്നു പോകും എന്ന ഘട്ടത്തിൽ ഞാൻ ഇടപെട്ടു . ഉത്തരത്തിനായി ഞാൻ പിന്നെ വന്നോളാം എന്ന എന്റെ അഭിപ്രായം പക്ഷെ അദ്ദേഹം നിരാകരിച്ചു . എന്നിട്ട് പറഞ്ഞു, ഈ കണക്കിന് മൂന്ന് ഉത്തരങ്ങൾ ഉണ്ടെന്ന്. ...!
.
ഒന്നിന് പകരം മൂന്നു കിട്ടുന്നത് സന്തോഷം തന്നെ എങ്കിലും എനിക്ക് വേണ്ടത് ഒരു ഉത്തരമാണല്ലോ . എങ്കിലും അദ്ധേഹത്തെ പിണക്കാതെ മൂന്നു ഉത്തരങ്ങളും എഴുതി വാങ്ങി, നന്ദിയും പറഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോൾ എഴുതി തന്ന മൂന്ന് ഉത്തരങ്ങളും ചോദ്യത്തിന്റെ ആവർത്തനങ്ങൾ മാത്രം . ഇനി എന്റെ കണ്ണുകളുടെ കുഴപ്പമാണോ എന്ന് ഒന്ന് കൂടി നോക്കി അല്ലെന്ന് ഉറപ്പു വരുത്തിയപ്പോൾ വീണ്ടും ഞാൻ പെരുവഴിയിൽ തന്നെയായി . ഇനിയെന്ത് എന്ന ചോദ്യത്തിന് മാത്രം അപ്പോൾ ഒരു ഉത്തരം മുന്നിൽ കിട്ടി. തൊട്ടു മുന്നിലതാ പണിക്കരാശാൻ ...!
.
പണിക്കരാശാൻ പണ്ടത്തെ കുഴിപ്പള്ളിക്കൂടതിന്റെ പാരമ്പര്യമുള്ള തറവാട്ടുകാരനാണ് . നാട്ടിലെയും അന്യനാട്ടിലെയും അറിയപ്പെടുന്ന ജ്യോത്സ്യനാണ്‌ കൂടാതെ വലിയ കണക്കപ്പിള്ളയും. ഒട്ടും അമാന്തിക്കാതെ അദ്ധേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ ഒരു പൂരത്തിനുള്ള ആളുകൾ ക്യൂവിലുണ്ട് . വർത്തമാനം അറിയാതെ ഭൂതം കാണാതെ ഭാവിയെ അറിയാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ജനസമൂഹം . എന്റെ പരിചയം വെച്ച് ഞാൻ ഉള്ളിൽ നുഴഞ്ഞു കയറിയപ്പോൾ പിന്നിലുള്ളവരുടെ ആക്രോശങ്ങൾ കേട്ടില്ലെന്നു നടിച്ചു. കാര്യം കാണാൻ കഴുത ഏതു കാലും പിടിക്കുമല്ലോ ...!
.
പണിക്കർ കാര്യം അറിഞ്ഞ് ഒട്ടും ആലോചിക്കാതെ കവടി നിരത്തി . പഞ്ചാംഗങ്ങൾ വാരി വലിച്ചിട്ട് പരതി . ഒടുവിൽ നിവൃത്തിയും കണ്ടെത്തി . ഇതെന്റെ മുജ്ജന്മ സുകൃതം . ഇതെന്റെ വർത്തമാന കാല കർമ്മ ഫലം . ഇതെന്റെ ഭാവിയുടെ താക്കോൽ ... പരിഹാര ക്രിയകളുടെ ഒരു വലിയ ചാർത്തും എഴുതിത്തന്നു ഉടനെ അദ്ദേഹം . പിന്നെ എന്റെ മുന്നിൽ ദക്ഷിണയ്ക്കായി കാത്തിരിക്കുമ്പോൾ ഞാൻ കയ്യിലുള്ളതും കാൽക്കൽ വെക്കാതെ അവിടുന്ന്തടിതപ്പി . ...!
.
ഇനി....? കണക്കെഴുതിയ കടലാസും പിടിച്ച് ഞാൻ മാത്രം ബാക്കി. ഉത്തരമില്ലാത്തതായി ഒന്നുമില്ലെന്ന ഉത്തരം മാത്രം കയ്യിൽ വെച്ച് ഈ കണക്കിന് ഞാൻ ഇനി എങ്ങിനെ ഒരു ഉത്തരം കണ്ടെത്തും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, June 17, 2014

സുരക്ഷിതത്വത്തിന് ബെൽറ്റിടുമ്പോൾ ....!!!

സുരക്ഷിതത്വത്തിന് ബെൽറ്റിടുമ്പോൾ ....!!!
.
സുരക്ഷ ഓരോ ജീവിയുടെയും ജന്മാവകാശം തന്നെയാണ് . വീട്ടിൽ, നാട്ടിൽ, ജോലിസ്ഥലത്ത്, സമൂഹത്തിൽ അങ്ങിനെ എല്ലായിടത്തും ഓരോ പൗരനും എപ്പോഴും സ്വയവും മറ്റുള്ളവരാലും സംരക്ഷിക്കപ്പെടേണ്ടവർ തന്നെ . അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അവനവന് എന്നപോലെ മറ്റുള്ളവർക്കും ഒരിക്കലും ഒഴിഞ്ഞു മാറാനും കഴിയില്ല ...!
.
ഏതൊരു കാര്യങ്ങളിലും നമ്മൾ മുന്നേറ്റം നടത്തുമ്പോൾ അതിനു മുൻപ് നാം ഏർപ്പെടുത്തേണ്ട ചില അടിസ്ഥാന സൌകര്യങ്ങളുണ്ട് എവിടെയും . ഒരു വലിയ വ്യാപാര സമുച്ചയം നിർമ്മിക്കുമ്പോൾ അതിലേക്കുള്ള വഴികളും, വെള്ളവും വെളിച്ചവും കെട്ടിടത്തിന് ആവശ്യമായ മാനദണ്ഡങ്ങളും അതിലെത്തുന്നവർക്കുള്ള അടിസ്ഥാന സൌകര്യങ്ങളും ഒരുക്കേണ്ടതുപോലെ ഇത് എല്ലാറ്റിലും നിർബന്ധവുമാണ് ...!
.
പുരോഗതിയിലെയ്ക്കുള്ള പാത നിർമ്മിക്കുമ്പോൾ ഇതെല്ലാം വസ്തു നിഷ്ഠമായി കണക്കാക്കേണ്ടത് അനിവാര്യം തന്നെ. അടിസ്ഥാന സൗകര്യ വികസനമാണ് ഇതിൽ ഏറ്റവും പ്രധാനം. പിന്നെയുള്ളത് കാലോചിതമായ പരിഷ്കാരങ്ങളോടെയുള്ള നിയമ നിർമ്മാണവും അതിന്റെ ശരിയായ രീതിയിലുള്ള നടത്തിപ്പും . അങ്ങിനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധയോടെ നടപ്പിലാക്കുക അത്യന്താപേക്ഷിതമാണ് . ലോകത്തിനു മുൻപിൽ തല ഉയർത്തി നിൽക്കണമെങ്കിൽ അവരുടെ നിലവാരത്തിലേയ്ക്ക് നമ്മളും ഉയരുക തന്നെ വേണം....!
.
എല്ലാറ്റിലെയും എന്നപോലെ യാത്രയിലെ സുരക്ഷിതത്വവും അതിന് സ്വീകരിക്കുന്ന നടപടികളും ഈ ഗണത്തിൽ മുൻപന്തിയിൽ നിൽക്കേണ്ടത് തന്നെ. നമ്മൾ ഇപ്പോൾ ലോകത്തിൽ എതോരിടത്തുമെന്നപോലെ ഏറ്റവും പുതിയ വാഹനങ്ങളും ഏറ്റവും പുതിയ യാത്രാമാർഗ്ഗങ്ങളും ഇവിടെയും നമ്മൾ അവതരിപ്പിക്കുന്നു . നല്ല വാഹനങ്ങൾക്ക് നല്ല പാതകളും നല്ല സാഹചര്യങ്ങളും അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുകൊണ്ട് തന്നെ നമ്മളും പ്രാപ്തമാക്കുന്നു ഇപ്പോൾ ...!
.
ശരാശരി ലോകത്തിൽ സംഭവിക്കുന്ന അപകടമരണങ്ങളുടെ കണക്കെടുത്താൽ ഏറിയ പങ്കും എല്ലായിടത്തും നടക്കുന്നത് റോഡിൽ ആണെന്ന് എല്ലാവർക്കും അറിയാം . ഒരു റോഡ്‌ അപകടം വരുത്തുന്ന നാശനഷ്ടം അതിൽ നഷ്ടപെടുന്ന ജീവന്റെ വിലയേക്കാൾ എത്രയോ ഇരട്ടിയാണെന്ന് നമ്മൾ അറിയാതെ പോകുന്നതാണ് റോഡിലെ സുരക്ഷയുടെകാര്യത്തിൽ നമ്മളെ ഇത്രയും അലസരാക്കുന്നത്. ലോകം മുഴുവൻ എങ്ങിനെ റോഡ്‌ അപകടങ്ങൾ കുറയ്ക്കാം എന്ന് തല പുകയ്ക്കുമ്പോൾ നമ്മൾ അതിനു വിപരീതമായി ചിന്തിക്കുന്നതെങ്ങിനെയാണ് ...!
.
മറ്റെല്ലാ നിയമങ്ങളും എന്നപോലെ സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന നിയമങ്ങളും ബുദ്ധിമുട്ടുള്ളതാണ് എങ്കിൽ കൂടി അത് നടപ്പിലാക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥരാണ് എന്ന സത്യം നമ്മളാണ് എപ്പോഴും ബോധപൂർവ്വം മറക്കുന്നത് . ഓരോ ജന സമൂഹത്തിന്റെയും ഭൂപ്രകൃതികളുടെയും രീതിയ്ക്കനുസരിച്ച് ആധുനിക രീതിയിൽ നിയമനിർമ്മാണത്തിന് ലോകം ശ്രമിക്കുന്നു എപ്പോഴും .എന്നാൽ ഈ നിയമങ്ങൾ നമ്മുടെ തന്നെ രക്ഷയ്ക്കുള്ളതാനെന്ന് ഇവിടെ നമ്മൾ വിസ്മരിയ്ക്കുന്നു പലപ്പോഴും . ...!
.
ഒരു വാഹനത്തിൽ കയറി ഇരിക്കും മുൻപേ അതിന്റെ ചുറ്റും ഒരുവട്ടം നടന്ന് പ്രത്യക്ഷത്തിൽ വാഹനത്തിന് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തുക. കയറി ഇരുന്നാൽ ഉടനെ സീറ്റ് ബെൽറ്റ് ഇടുക . സഹ യാത്രികരുടെ സൌകര്യവും സുരക്ഷയും ഉറപ്പുവരുത്തുക , വാഹനം തനിക്ക് നിശ്ചയിച്ച പാതയിലും സ്പീടിലും മാത്രം ഓടിക്കുക വാഹനം ഓടിക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും വലത്തോട്ടോ ഇടത്തോട്ടോ മാറുമ്പോഴും സിഗ്നൽ ഇടുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ എന്താണ് ഇത്ര ബുദ്ധിമുട്ട് എന്ന് ഓരോരുത്തരും നിർബന്ധമായും ചിന്തിക്കേണ്ടത് തന്നെയാണ് ...!
.
ഇത്തരം നിയമങ്ങളോട് മുഖം തിരിക്കുന്നതിൽ മലയാളി എപ്പോഴും മുൻപിലാണ് എന്നത് ഏറെ രസകരമാണ്. കേരളത്തിൽ നിയമത്തെ പരിഹസിക്കും പോലെ ഹെൽമെറ്റ്‌ കയ്യിൽ വെച്ചിട്ടും തലയിൽ ധരിക്കാതെ വണ്ടിയോടിക്കുകയും സീറ്റ്ബെൽറ്റ് പോലീസിനെ കാണുമ്പൊൾ വലിച്ചുപിടിച്ച്‌ വണ്ടിയോടിക്കുകയും ഒക്കെ ചെയ്യുന്ന മലയാളിക്ക് ഇതൊന്നും കേരളത്തിന്‌ പുറത്ത് ശരിയായി ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നതും കൂടാതെ ഈ വക എല്ലാ സൌകര്യങ്ങളുമുള്ള വാഹനം ഓടിക്കുന്നവർ പോലും അത് ചെയ്യില്ല എന്ന് ദുർവ്വാശി പിടിക്കുന്നതും ഏറെ വിരോധാഭാസം തന്നെ. ...!
.
കർക്കശമായ നിയമങ്ങൾ അനാവശ്യമായി നടപ്പിലാക്കുന്നു എന്ന് വിലപിക്കുന്നവർ ആലോചിക്കേണ്ട ഒരു വസ്തുതയുണ്ട് . അപ്രായോഗികാമെന്ന് പുഛിച്ച് തള്ളുന്ന ഇത്തരം നിയമങ്ങളൊക്കെ യാതൊരു തടസ്സവും കൂടാതെ ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നടപ്പിലാക്കുന്നവയാണ് എന്ന്. ഒരു വ്യക്തിയുടെ സുരക്ഷ ആ സമൂഹത്തിന്റെ കൂടി സുരക്ഷയാണെന്ന് മനസ്സിലാക്കുകയും അതിനുവേണ്ടി നിയമങ്ങൾ കൂടുതൽ പ്രായിഗവും കർക്കശവും ആക്കാൻ ലോകം ശ്രമിക്കുമ്പോൾ , ലോകത്തിന് മുന്നിൽ ഓടാൻ വെമ്പി നിൽക്കുന്ന മലയാളി ലോക നിയമങ്ങൾക്കു മുഖം തിരിച്ചാൽ എങ്ങിനെയാണ് അവിടെ എത്തിച്ചേരുക ...!
.
ജനങ്ങളുടെ ദീർഘകാല നന്മയെക്കാൾ അവരെ താത്കാലിക ലാഭത്തിനു വേണ്ടി കയ്യിലെടുക്കാനാണ് പലപ്പോഴും ഭരണകൂടം ശ്രമിക്കാറുള്ളത് . പലപ്പോഴും പല നിയമങ്ങളും അതിന്റെ അന്തസ്സത്ത നഷ്ട്ടപ്പെടാതെ നടപ്പിലാക്കുന്നതിനു പകരം ജനങ്ങളുടെ താത്പര്യാർത്ഥം അതിൽ വെള്ളം ചേർക്കുമ്പോൾ അതൊരു സാമൂഹിക അനീതിയാണെന്ന് പക്ഷെ ആരും അറിയുന്നില്ലെന്നത് കഷ്ടം തന്നെ....!
.
ഒരു ഉദ്യോഗസ്ഥൻ സത്യസന്ധമായി എപ്പോഴെല്ലാം നിയമം നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴും നമ്മൾ ഏറെ അസ്വസ്തരാവുകയും അസഹിഷ്ണുതയുള്ളവരാവുകയും ചെയ്യും . അത് സ്വാഭാവികം . പക്ഷെ ഇവിടെ ആ ഉദ്യോഗസ്ഥൻ നിയമം നടപ്പിലാക്കുന്നത് അയാളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടിയല്ലെന്നും മറിച്ച് നമ്മൾ ഓരോരുത്തരുടെയും സുരക്ഷയ്ക്ക് വേണ്ടികൂടിയാണെന്നും ഒരിക്കലെങ്കിലും അതിനെ കണ്ണടച്ച് എതിര്ക്കുന്നതിനു മുൻപ് ഓർക്കുന്നത് നല്ലതായിരിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, June 15, 2014

അറബിക്കടൽ ചുവക്കുമ്പോൾ ...!

അറബിക്കടൽ ചുവക്കുമ്പോൾ ...!
.
മനുഷ്യൻ സമൂഹമായി ജീവിക്കാൻ ആരംബിച്ചതുമുതൽ അവൻ എപ്പോഴും അധിനിവേശത്തിനും ശ്രമിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം . സ്വന്തം ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി അവൻ എപ്പോഴും തന്നെ സംരക്ഷിക്കുന്ന ഈ പ്രകൃതിക്കുമേൽ, ഇതര സമൂഹങ്ങൾക്കുമേൽ എന്തിന് , സ്വ സമൂഹത്തിൽ തന്നെയും അധിനിവേശം നടത്താൻ എപ്പോഴും ശ്രമിച്ചിരുന്നു. അധിനിവേശം എന്നത് ആ വാക്കിന്റെ യഥാർത്ഥ അർത്ഥത്തെക്കാൾ ചൂഷണം എന്ന ഗോപ്യമായ അവസ്തയിലേയ്ക്കാണ് പലപ്പോഴും തരം താണിരുന്നത് എന്നതും വസ്തുതയാണ് ...!
.
അധികാരം സ്ഥാപിക്കുക എന്നതിനോടൊപ്പം തന്നെ അതാത്പ്ര പ്രദേശത്തെ സമ്പത്തടക്കമുള്ള പ്രകൃതി വിഭവങ്ങൾ കയ്യടക്കുക എന്നതു തന്നെയാണ് എന്നും അധിനിവേശത്തിന്റെ മുഖ്യ ഹേതുക്കളിൽ ഒന്ന് . ഭൂഖണ്ഡങ്ങൾ മാറിയാലും സമൂഹങ്ങൾ മാറിയാലും അവസ്ഥയ്ക്ക് പ്രത്യേക മാറ്റങ്ങളൊന്നും എവിടെയും സംബവിക്കാറില്ലായിരുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നപോലെ അധികാരവും കരുതുമുള്ളവർ എപ്പോഴും എവിടെയും മേൽക്കൈ നേടുകയും ചെയ്തു പോന്നു ...!
.
പുരാതന കാലം മുതൽ ഏഷ്യയിലും ആഫ്രികയിലും അമേരിക്കയിലും എന്തിന് യൂറോപ്പിൽ പോലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല . തിരിച്ചടിക്കാൻ കരുത്തുണ്ട് എന്ന് തോന്നുന്നവർക്ക് മുന്നിൽ മാത്രം ഇത്തരക്കാർ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ഒരു നാടകം കളിച്ച് , തന്റെ പ്രബലത്വതിനു കൊട്ടമൊന്നുമില്ലെന്നു വരുത്തിതീർത്തുകൊണ്ട് മെല്ലെ തടിയൂരും എന്ന് മാത്രം . അല്ലാത്തിടതൊക്കെ തങ്ങളുടെ അധീശത്വത്തിനു വേണ്ടി ശ്രമിക്കുക തന്നെ ചെയ്യും ഇവര എപ്പോഴും ...!
.
സമൂഹത്തിൽ ഇതിന് ഉദാഹരണമായി വ്യത്യസ്തമായ ഒരുപാട് സംഭവങ്ങൾ ദിനം പ്രതി ഉണ്ടാകുന്നു ആഫ്രികയിലെയും സിറിയയിലെയും യുക്രെയിനിലെയും ഒക്കെപോലെ മറ്റു പലയിടത്തെയും സംഭവങ്ങൾക്ക് ശേഷം മദ്ധ്യപൂർവ്വ ദേശത്തുള്ളവരെ മാത്രമല്ല ലോകത്തെ ഓരോരുത്തരെയും നേരിട്ട് ബാധിക്കുന്ന വിധം ഇറാഖ് വീണ്ടും കലുഷിതമാകുന്നതാണ് ഇപ്പോൾ നമ്മൾ കാണുന്നത് . അസ്ഥിരമായ ഒരു രാജ്യത്ത് ഉണ്ടാകുന്ന സംഘർഷം മറ്റെല്ലാത്തിനേക്കാളും ഏറെ അപകടകാരിയാകുമെന്നത് ഒരു നഗ്ന യാധാർഥ്യവുമാണ് ...!
.
മദ്ധ്യപൂർവ്വ ദേശം മറ്റെല്ലാ പ്രദേശങ്ങളും എന്ന പോലെ എപ്പോഴും സംഘർഷങ്ങളുടെ നടുവിൽതന്നെ ആയിരുന്നു . വ്യത്യസ്ത സംസ്കാരങ്ങൾ സമ്മേളിക്കുന്ന ഏതൊരിടത്തും ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകതന്നെ ചെയ്യും . അതിനെ ദുഷ്ടലാക്കോടെ സമീപിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നിടത്താണ് അഭിപ്രായ വ്യത്യാസങ്ങൾ രക്തരൂക്ഷിതമായ സംഘർഷങ്ങളിലേയ്ക്കു നീങ്ങുന്നത്‌ . വിവിധ സംസ്കാരവും ജീവിത സാഹചര്യങ്ങളും സമ്മേളിക്കുന്ന ഈ ഭൂപ്രദേശം പ്രകൃതി വിഭവങ്ങളുടെ കലവറയായതു തന്നെ അധിനിവേശങ്ങൾക്കും കാരണമായി. എണ്ണയുടെ സാമ്പത്തികശാസ്ത്രം ഈ ലോകത്തിന്റെ രാഷ്ട്രീയത്തെയും സ്വാധീനിക്കാൻ തുടങ്ങിയതോടെ ഇവരെ ചൂഷണം ചെയ്യാൻ എപ്പോഴും കരുതുള്ളവർ വിവിധ പദ്ധതികളുമായി കരുതലോടെ കാത്തുനിന്നു...!
.
പ്രലോഭിപ്പിച്ചും പേടിപ്പിച്ചും ഓരോരുത്തരെയും അവരവരുടെ മനോനിലയ്ക്കനുസരിച്ച് ശത്രുക്കൾ തങ്ങളുടെ വരുതിയിൽ ആക്കാറുണ്ട് എപ്പോഴും. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല . മുന്നിൽ ഭയത്തിന്റെ ഇരയിട്ട് ഇവിടുത്തെ ഓരോ രാജ്യങ്ങളെയും വ്യത്യസ്ത രീതിയിൽ ശത്രുക്കൾ കാലാ കാലങ്ങളായി തങ്ങളുടെ വരുതിയിൽ നിരത്തുകയായിരുന്നു എപ്പോഴും . തങ്ങൾക്കു അധീശത്വം നഷ്ട്ടമാകുന്നു എന്ന ഓരോ ഘട്ടത്തിലും അവർ ഇവിടെ രക്ത രൂക്ഷിതമായ സംഘർഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ചരിത്രം ...!
.
കൂടി നിൽക്കുന്നവരെ ആക്രമിച്ചു കീഴാടക്കാൻ ബുദ്ധിമുട്ടാണെന്ന് ഏതൊരു യുദ്ധ തന്ത്രജ്ഞനും വ്യക്തമായറിയാം . അതുകൊണ്ട് തന്നെ വിഘടിപ്പിച്ച് ഭരിക്കുക എന്ന പ്രാകൃത തന്ത്രം സമർത്ഥമായി അവർ ഇവിടെയും ഉപയോഗിക്കാൻ തുടങ്ങി . അതുതന്നെ തുടരുകയും ചെയ്യുന്നു . അനുഷ്ഠാനങ്ങളിലെയോ ആചാരങ്ങളിലെയോ വ്യത്യസ്ഥതയെ ഒരു കാരണമായി ഉയർത്തി ഒരു സമൂഹത്തെ ഒന്നാകെ വ്യത്യസ്ത ചേരികളിലാക്കി പരസ്പരം ശത്രുത വളർത്തി തമ്മിൽ തമ്മിൽ കൊന്നൊടുക്കാൻ പ്രേരിപ്പിക്കുന്നത് അതിനു ശേഷമുള്ള ആ ഭൂവിഭാഗത്തിന്റെ നിയന്ത്രണത്തിന് വേണ്ടി മാത്രമാണെന്നത് ഒരു നഗ്നമായ സത്യം മാത്രം ...!
.
മധ്യപൂർവ്വെഷ്യയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു വലിയ ജനസമൂഹം ഈ ലോകത്ത് തന്നെ ഉണ്ട് . ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയേയും ഈ ഭൂപ്രതേശം ചെരുതായല്ല സ്വാധീനിക്കുന്നത് . ലോക സമാധാനത്തെയും സാമൂഹിക ഉന്നമനത്തെയും ഈ ഭൂപ്രതേശവും ഇവിടുത്തെ ജന സമൂഹവും എപ്പോഴും പ്രോത്സാഹിപ്പിചിട്ടെ ഉള്ളൂ . അതുകൊണ്ട് തന്നെ ഈ പ്രദേശത്തിന്റെ സ്ഥിരതയും ശാന്തിയും ലോകത്തിനു തന്നെ അത്യന്താപേക്ഷിതമാണ് ...!
.
ആക്രമണങ്ങൾ നേരിട്ടാകുമ്പോൾ ചെറുത്തുനിൽപ്പിന് സാദ്ധ്യതയും സാഹചര്യങ്ങളും ധാരാളം . എന്നാൽ പിന്നിലൂടെ കുത്സിത മാർഘങ്ങലൂടെ യുള്ള ആക്രമണങ്ങളെ തിരിച്ചറിയുകയും അതിനെ വേണ്ടവിധം നേരിടുകയും ചെയ്യുന്നിടത്താണ് അവിടുത്തെ ജനങ്ങളും ഭരണകൂടങ്ങളും യഥാർത്ഥ വിജയം പ്രാപ്തമാക്കുന്നത്. അങ്ങിനെയൊരു വിജയത്തിന് നിശ്ചയധാർട്യവും ആത്മവിശ്വാസവും നിശ്ചയമായും അത്യാവശ്യമാണ് ...!
.
അധിനിവേശങ്ങൾക്കെതിരെ ചെരുത്തുനിൽക്കുക എന്നത് ഏറെ ദുഷ്കരമാണ് . പ്രത്യേകിച്ച് ആ സമൂഹം വിഘടിച്ചു നിൽക്കുമ്പോൾ . പക്ഷെ മധ്യപൂർവ്വേഷ്യയിൽ ഇപ്പോൾ ഉടലെടുക്കുന്ന ഈ സംഘർഷം തീര്ച്ചയായും കരുതലോടെ കൈകാര്യം ചെയ്യേണ്ടത് തന്നെയാണ്. മുൻപെല്ലാം രണ്ടു രാജ്യങ്ങൾ തമ്മിലാണ് യുദ്ധമോ യുദ്ധസമാനമായ സംഘർഷങ്ങളോ ഇവിടെ ഉണ്ടാകാറുള്ളത്. എന്നാൽ ഇപ്രാവശ്യം ശത്രു കുറേക്കൂടി കരുതലോടെ ഈ പ്രദേശത്തിന്റെ നിലനിൽപ്പിനെ തന്നെ ലക്ഷ്യമിട്ട്കൊണ്ടാണ് ആക്രമണം നടത്തുന്നത് . ഒരു പ്രദേശത്തിന്റെ മാത്രമല്ല, ഒരു സമൂഹത്തിന്റെ തന്നെ സർവ്വനാശത്തിലേക്കും വഴിവെക്കാവുന്ന ഈ സംഘർഷം എത്രയും വേഗം ഒത്തുതീർക്കേണ്ടത് ഈ ലോകത്തിന്റെ തന്നെ നന്മയ്ക്കും നിലനിൽപ്പിനും അത്യാവശ്യമാണ് ഇപ്പോൾ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, June 12, 2014

എനിക്ക് വാങ്ങുവാൻ....!!!

എനിക്ക് വാങ്ങുവാൻ....!!!
.
ആരോ പറഞ്ഞറിഞ്ഞു
ഒരു മഹാസൗധം വിൽപ്പനയ്ക്കെന്ന്
വാങ്ങുമ്പോൾ
മഹത്തായത്‌ തന്നെ
വാങ്ങണമെന്ന് മോഹവും ...!
.
തിരഞ്ഞെതി ചെന്ന്നിന്നത്
തലസ്ഥാനത്തെ
ഭരണസിരാ കേന്ദ്രത്തിനു മുന്നിൽ ...!
.
നമ്മുടെ കാടും മേടും
പുഴകളും പൂക്കളും വരെ
വിറ്റു തുലച്ച നമ്മൾ
ഇതും വിൽക്കുക തന്നെ ചെയ്യുമല്ലോ ...!
.
മറ്റാരെങ്കിലും വാങ്ങും മുൻപേ
എനിക്കിതു വാങ്ങണം .
പക്ഷെ
എന്റെ കയ്യിൽ അത്രയും പണമില്ല
അതുകൊണ്ട് നിങ്ങളൊന്ന് സഹായിച്ചാൽ ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...