Saturday, December 9, 2017

തനിയേ .....!!!

തനിയേ .....!!!
.
ചിലർ അങ്ങിനെയാണ് . പെട്ടെന്ന് , ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത ഒരിക്കൽ, നമ്മൾ ചിന്തിക്കുകപോലും ചെയ്യാത്ത ഒരു സമയത്ത് , സൂചികുത്താൻ ഇടമില്ലാത്ത പെരുവഴിയിൽ , നമ്മെ ഇറക്കിവിട്ട് എങ്ങോട്ടോ പൊയ്ക്കളയും , നമ്മൾ കാണാതെ . അതുവരെയും കൂടെകൊണ്ടു നടന്നതും വഴികാട്ടിയതും മുന്നിലേക്കുള്ള ലക്‌ഷ്യം കാണിച്ചുതന്നിരുന്നതും അവരാണെന്നതുപോലും ഒരു സൂചനപോലും ബാക്കിവെക്കാതെ . നമുക്കവിടെ ദിക്കറിയില്ലെന്നതും ദൂരമറിയില്ലെന്നതും മാർഗ്ഗമറിയില്ലെന്നതും അവരുടെ വിഷയമേ അല്ലെന്നമട്ടിൽ , തീർത്തും തനിച്ചാക്കി ഒരപ്രത്യക്ഷമാകൽ . ...!
.
സ്മൃതികളും സ്മരണകളും എന്തിന് , കടം പറഞ്ഞ് വെച്ച സ്നേഹം പോലും തിരസ്കൃതമാകുന്ന വിജനതയുടെ ശൂന്യതയിൽ അങ്ങിനെ നിൽക്കേണ്ടി വരുന്നത് പക്ഷെ മരണത്തേക്കാൾ ഭീതിതമെന്ന് ഉപേക്ഷിക്കുന്നവർ അറിഞ്ഞിട്ടും ഓർക്കാതെ പോകുന്നു അപ്പോൾ . ഹൃദയത്തിന്റെ ഉള്ളറകളിൽ ഓരോന്നിലും അവരെ കൈപിടിച്ചാനയിച്ച് പരവതാനി വിരിച്ച് പട്ടുമെത്തയിട്ടിരുത്തിയിട്ടും അവർ അതുപേക്ഷിക്കുന്നതിനും കാരണങ്ങളുണ്ടാകാം , പക്ഷെ നിഷ്കാസിതനായി നിരാശ്രയനായി പുഛിക്കപ്പെടുന്നവനായി ഉപേക്ഷിക്കപെടുന്നവർ മാറുന്നു എന്നതും ഒരുപക്ഷെ അവരുടെ വിധിയുമായിരിക്കാം ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, December 6, 2017

രാവണനാകണം , എനിക്കും ...!!!

രാവണനാകണം , എനിക്കും ...!!!
.
മര്യാദാ പുരുഷനായ
രാമനാകുന്നതിനേക്കാൾ
എനിക്കിഷ്ട്ടം
രാക്ഷസനായൊരു
രാവണാനാകുന്നത് തന്നെ...!
.
പത്തു തലകളും
അതിനൊത്ത ചിന്തകളും
ഇരുപതു കൈകളും
അതില്പരം പ്രവൃത്തികളും
ഒത്തുചേർന്നൊരു
ആസുര രാവണൻ .....!
.
സ്വാമിയായിട്ടും
പൂർണ്ണനായിട്ടും
ഒറ്റവാക്കിൽ
കളങ്കിതനാകുന്നതിനേക്കാൾ
എനിക്കിഷ്ട്ടം
കളങ്കമില്ലാത്ത
കളങ്കിതനാകുന്നത് തന്നെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ


Monday, December 4, 2017

ഞാൻ ഇപ്പോഴും ചിരിക്കാറുണ്ട് ...!!!

ഞാൻ ഇപ്പോഴും ചിരിക്കാറുണ്ട് ...!!!
.
താഴെ വീണുപോയ അഞ്ചാറ് വറ്റുകൾ കൂടി പെറുക്കി പിഞ്ഞാണത്തിലേക്കിട്ട് തൈരുപാത്രം ചൂണ്ടു വിരൽകൊണ്ട് വടിച്ചൊഴിച്ച് അവസാനത്തെ വറ്റും തുടച്ചു കഴിച്ച് പിന്നിലേക്ക് തിരിഞ്ഞ് ആരും കാണാതെയൊരു ഏമ്പക്കവും വിട്ട് തന്റെ പാത്രങ്ങളുമെടുത്ത് അയാൾ കൈകഴുകാൻ എഴുന്നേൽക്കുമ്പോൾ ചുറ്റും ഇരുട്ട് തന്നെയായിരുന്നു . നിശബ്‌ദതയും . അവൾ തടയാൻ ശ്രമിച്ചിട്ടും , കൊളുത്തിവെച്ച മണ്ണെണ്ണവിളക്ക് കഴിക്കാൻ തുടങ്ങും മുൻപ് അയാൾ ഊതിക്കെടുത്തുകയായിരുന്നല്ലോ ചെയ്‍തത് ...!
.
രാത്രിയുടെ യാമങ്ങളുടെ എണ്ണത്തേക്കാൾ അയാളെ അപ്പോൾ ഓർമ്മപ്പെടുത്തിയിരുന്നത് പകലിന്റെ ഇരമ്പമായിരുന്നു എന്നവൾക്ക് തോന്നി . എന്നിട്ടും അയാൾ ധൃതി വെച്ചതേയില്ല ഒട്ടും . ഒരിക്കൽ പോലും അവശേഷിച്ചിട്ടില്ലാത്ത നെഞ്ചിലെ നീറ്റലിൽ ഇനി അവശേഷിക്കുന്നത് ഒരു ചാൺ വയറും, പിന്നെ അതിനു ചുറ്റുമുള്ള ലോകവും മാത്രമെന്ന് അയാൾക്കും പിന്നെ അവൾക്കും അപ്പോൾ തോന്നിയോ ആവോ . എങ്കിലും നീരുവെച്ച കാലിൽ അപ്പോഴും മുറിപ്പാടകലെയുള്ള ചങ്ങലയുടെ കിലുക്കമുണ്ടോ എന്നും അവളപ്പോൾ ഓർത്തുനോക്കി , അറിയാതെയെങ്കിലും ...!
.
പകലിരമ്പം ... വാക്കുകളുടെ ഉദ്ധീപനം , ഉദാസീനത .. ഓർക്കാൻ എന്ത് രസം എല്ലാം . ഓർക്കാൻ മാത്രം . വിശപ്പ് മനസ്സിൽ നിന്നും ശരീരത്തിലേക്കും പിന്നെ വയറ്റിലേക്ക് മാത്രമായും ഇരച്ചു കയറുന്നത് തൊട്ടറിയുമ്പോൾ മാത്രം മനസ്സിലാകുന്ന അനുഭൂതികൾ . ലോകം എത്രമാത്രം ചെറുതാണെന്ന് അപ്പോൾ മാത്രം അവൾക്കും അയാൾക്കും തോന്നി തുടങ്ങിയിരുന്നു . അല്ലെങ്കിൽ ഈ മുഴുവൻ ലോകവും ചുരുങ്ങി ചുരുങ്ങി ഒരു പൊക്കിൾ ചുഴിയോളം ചെറുതാകുന്ന പോലെ ....!
.
എല്ലാ മുഖങ്ങളും ഒന്നായിത്തീരുന്ന ഒരിടമുണ്ടെന്ന് അയാൾ ഒരിക്കലും ഓർത്തിരുന്നില്ല അതുവരെയും . കടലിനും മലകൾക്കും നടുവിൽ നിവർന്നു കിടക്കുമ്പോഴും , പട്ടുമെത്തയിൽ ഒരു പെണ്ണുടലിന്റെ ചൂടിൽ ചുരുങ്ങുമ്പോഴും അയാൾ കണ്ടതെല്ലാം പല മുഖങ്ങളായിട്ടും ആ രൂപങ്ങളെല്ലാം ഉരുകിച്ചേർന്ന് ഇഴകൂടി ഒന്നായി ഒരു രൂപമായി തീരുമെന്ന് അയാൾ മറന്നെടുക്കുമ്പോൾ , എല്ലാ മാതൃത്വങ്ങൾക്കും ഒരേ മുഖമെന്ന് അപ്പോൾ തന്റെ മുലക്കണ്ണുകളിൽ നിന്നുറവയെടുക്കുന്ന അമ്മിഞ്ഞപ്പാലിൽ നിന്നും തന്നെ അറിയിച്ചുകൊണ്ട് അവളും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, November 26, 2017

ഹാദിയ ഒരു ഉദാഹരണമാകട്ടെ ...!!!

ഹാദിയ ഒരു ഉദാഹരണമാകട്ടെ ...!!!
.
ഹാദിയയെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം എനിക്കോർമ്മ വരിക മനുഷ്യാവകാശത്തെക്കുറിച്ചോ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചോ മത സ്വാതന്ത്ര്യത്തെക്കുറിച്ചോ എന്തിന് , ഭരണഘടനയെക്കുറിച്ചു പോലുമോ അല്ല , മറിച്ച് ഒരു സാധാരണക്കാരായ അച്ഛനെയും അമ്മയെയും കുറിച്ച് മാത്രമാണ് . എന്റെ സ്വാർത്ഥതയോ സങ്കുചിതമനോഭാവമോ എന്തുമാകാം , എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് എന്റെ മകളുടെ മുഖവും എന്റെ ഭാര്യയുടെ മുഖവുമാണ് ...!
.
എന്റെ കാഴ്ചപ്പാട് തെറ്റായിരിക്കാം ശരിയായിരിക്കാം പക്ഷെ എനിക്ക് തോന്നുന്നത് ഇഷ്ടമില്ലാതെ ഇനിയും ആ കുട്ടിയെ വീട്ടുതടങ്കലിലോ സർക്കാർ സംരക്ഷിത സംവിധാനത്തിലോ ആക്കുന്നതിനു പകരം അതിനെ അതിന്റെ പാട്ടിനു വിടുന്നതായിരിക്കും എന്നതാണ് . സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു ജീവിതത്തിലേക്ക് തള്ളിവിടാൻ ഒരച്ഛന്റെയോ അമ്മയുടേയോ മനസ്സ് അനുവദിക്കില്ലെന്ന് എനിക്കറിയാം . പക്ഷെ തന്റെ ന്യായത്തിൽ വിശ്വസിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന ഒരാളെ എങ്ങിനെയാണ് അതിൽനിന്നും പിന്തിരിപ്പിക്കാനാവുക ...!!!
.
ഇത്തരത്തിലുള്ള പല വിവാഹങ്ങളും മഹാ ദുരന്തങ്ങളിലാണ് അവസാനിക്കാറുള്ളത് , അങ്ങിനെയല്ലാത്തതും ഇല്ലെന്നല്ല . പക്ഷെ ഇവിടെ നമുക്കും കാത്തിരിക്കാം . ലോകത്തിന് ഇതൊരു ഉദാഹരണമാക്കാനായി . ഒരു മാതൃകയാക്കാനായി . ഇനിയും ഹാദിയമാർ ഉണ്ടാകാതിരിക്കാനുള്ള കരുതലോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, November 23, 2017

ഞാൻ പത്മാവതിക്കൊപ്പം ...!!!

ഞാൻ പത്മാവതിക്കൊപ്പം ...!!!
.
പത്മാവതി ഒരു സിനിമ മാത്രമാണ് . ആ ഒരു സിനിമയിൽ ഒലിച്ചിറങ്ങാവുന്നതേയുള്ളു മഹത്തായ ഭാരതീയ പാരമ്പര്യമെന്ന് ഞാൻ വിശ്വസിക്കുന്നില്ല . അതുകൊണ്ടുതന്നെ ഞാൻ പത്മാവതിക്കൊപ്പം . ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി . ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, November 21, 2017

മതങ്ങളുടെ വിവാഹങ്ങൾ...!!!

മതങ്ങളുടെ വിവാഹങ്ങൾ...!!!
.
അടുത്തരാജ്യത്താണെങ്കിലും ആ അച്ഛനും അമ്മയും അവിടെ എത്തിയെന്നറിഞ്ഞപ്പോൾ ഞാൻ അവരെ കാണാൻ പോകാൻ തന്നെ തീരുമാനിച്ചത് അവരോടുള്ള സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും തന്നെയാണ് . അടുത്ത നാട്ടുകാർ എന്നതിനേക്കാൾ, എനിക്കേറെ പ്രിയപ്പെട്ടവർ തന്നെയായിരുന്നു എല്ലാം കൊണ്ടും . വാത്സല്യത്തിന്റെ സൗഹൃദത്തിന്റെ സാഹോദര്യത്തിന്റെയൊക്കെ വിവേചനമില്ലാത്ത സ്നേഹം ആവോളം പകർന്നു നൽകാറുള്ള അവരെ എങ്ങിനെയാണ് എനിക്ക് മറക്കാൻ സാധിക്കുക . അവർ അവിടെ അവരുടെ മകളുടെ വീട്ടിലാണെന്നും എപ്പോൾ വേണമെങ്കിലും കാണാൻ ചെന്നുകൊള്ളാനും പറഞ്ഞെങ്കിലും ആരുടേയും വീട്ടിലേക്കു പോകാൻ എനിക്കത്ര താത്പര്യമില്ലാതിരുന്നതുകൊണ്ട് മാത്രം അവരെ പുറത്തു വെച്ച് കാണാം എന്നുറപ്പിച്ചു ....!
.
നാട്ടിലെ പുരാതന തറവാട്ടുകാരായ അവരെ തറവാട്ടു മഹിമകൊണ്ടോ പാരമ്പര്യം കൊണ്ടോ അല്ല ഞങ്ങൾ ഓർക്കാറുള്ളത്, അവരുടെ ധീരമായ പ്രവർത്തികൾകൊണ്ടുതന്നെയാണ് . ജനോപകാരമായ ഏതൊരു പ്രവർത്തികൾക്കും ഏതൊരു അത്യാവശ്യത്തിനും കൈമെയ് മറന്ന് മുന്നിട്ടു നിൽക്കാറുള്ള അവർ ആശയപരമായും പ്രാവർത്തികമായും പുരോഗമന ചിന്താഗതിക്കാരുമായിരുന്നു . ആശയപരമായ സംവാദവും സംഘട്ടനങ്ങളും സഹിഷ്ണുതയുടെ പരിധിയിൽ നിന്നുകൊണ്ട് എങ്ങിനെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാമെന്നു അദ്ദേഹം കാണിച്ചു തരാറുമുണ്ടായിരുന്നു എന്നും ...!
.
അവരുടെ മൂത്ത മകൻ എന്റെയും സുഹൃത്തായിരുന്നതുകൊണ്ടാണ് ഞാനും അവിടെ അവരോടൊപ്പം പോകാൻ തുടങ്ങിയത് . വിപ്ലവനായകനായ അവൻ ഞങ്ങൾക്കും വീര പുരുഷനായതുകൊണ്ടു തന്നെ ആ സ്നേഹവും ആദരവും ഞങ്ങൾ എല്ലാവരും അവന്റെ കുടുംബത്തോടും നൽകിയിരുന്നു . പക്ഷെ അവന്റെ മനസ്സിലെ നെരിപ്പോടിനേക്കാൾ വലിയൊരു അഗ്നികുണ്ഡമാണ് അകത്തുള്ളതെന്നറിഞ്ഞപ്പോൾ ഇഷ്ട്ടം ആ അച്ഛനോടും ഒപ്പം അമ്മയോടും കൂടെയായി. ....!
.
അവനൊരു അനിയത്തികൂടി ഉള്ളത് ഞങ്ങളെക്കാൾ ഏറെ ഇളയതാണ് . അതുകൊണ്ടു തന്നെ അവൾ ഞങ്ങൾക്കും കുഞ്ഞനുജത്തിയായിരുന്നു അപ്പോൾ. കുറുമ്പ് കാട്ടി, എല്ലാവരുടെയും ഓമനയായി, കൊഞ്ചിക്കപ്പെട്ട് ഒരു കുട്ടിക്കുറുമ്പുകാരിയായിരുന്നു അവൾ. സർവതന്ത്ര സ്വതന്ത്രയായി ഒരു രാജകുമാരിയെപ്പോലെ വിലസിയിരുന്ന അവൾ എല്ലാവരുടെയും പ്രിയങ്കരിയുമായിരുന്നു . സ്വാതന്ത്ര്യവും വിപ്ലവ വീര്യവും അവളെയും തുറന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ആ വഴിയിൽ തന്നെ അവൾ സഞ്ചരിക്കുകയും ചെയ്തിരുന്നു ....!
.
കാലം വരുത്തുന്ന മാറ്റങ്ങളിൽ ഞാൻ കടൽ കടന്നപ്പോൾ അവരുമായുള്ള ദൈനംദിന അടുപ്പങ്ങൾ മാത്രമേ നഷ്ട്ടമായുള്ളു എന്നത് ആശ്വാസമായി . അതിനിടയിൽ ആ കുഞ്ഞുപെങ്ങൾ മുതിർന്ന കുട്ടിയായെന്നും അവൾ വിപ്ലവകരമായി ജാതിക്കും മതത്തിനും അതീതമായി അന്യമതത്തിലുള്ള ഒരാളെ വിവാഹം ചെയ്തു എന്നും ഞാൻ അറിഞ്ഞിരുന്നു . അമ്പലത്തിലും പള്ളിയിലും അല്ലാതെ ഒരു പുഴയുടെ തീരത്ത് പ്രകൃതിയുടെ മാറിൽ പ്രപഞ്ചം സാക്ഷിയാക്കി താനും തന്റെ പാതിയും തങ്ങൾക്കു ജനിക്കുന്ന മക്കളും ജാതിയും മതവും ഇല്ലാതെ ജീവിക്കുമെന്ന് പ്രതിജ്ഞയും ചെയ്ത് ലോകം ആദരവോടെ നോക്കി നിന്ന , ലളിത സുന്ദര വിവാഹം . ....!
.
കാലം കുറച്ചു കഴിഞ്ഞിരിക്കുന്നു . ആ അനിയതിക്കുട്ടിക്ക് ഇപ്പോൾ ഒരു കുഞ്ഞുകൂടി പിറന്നിരിക്കുന്നു . ഓർമ്മകളിലൂടെ വണ്ടിയോടിച്ച് അങ്ങിനെ ഞാൻ അവിടെയെത്തിയപ്പോൾ അവർ അവരുടെ മകളുടെ ഭർത്താവിന്റെ ആരാധനാലയത്തിലാണ് എന്നറിഞ്ഞു ഞാൻ അവരെ കാണാൻ അവിടെചെന്നു . ഞാൻ ചെല്ലുമ്പോൾ അവർ അവിടെ പുറത്ത് നിൽക്കുകയായിരുന്നു . മകളും മരുമകനും അവരുടെ കുഞ്ഞു വാവയും അയാളുടെ ആരാധനാലയത്തിൽ പ്രാർത്ഥനയിലും . . മതവും ജാതിയുമുണ്ടാകില്ലെന്നു പറഞ്ഞു നടത്തിയ വിവാഹത്തിന്റെ ബാക്കി പത്രം . ഞാൻ അവരെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ . ഇന്നിന്റെ സാമൂഹിക വേദനയോടെ തങ്ങളിലേക്ക് തന്നെ ഉൾവലിഞ്ഞ് ഉത്തരമില്ലാതെ ആ ആരാധനാലയത്തിന് മുന്നിൽ നിൽക്കുന്ന അവരുടെ മുഖത്തുനോക്കാനാവാതെ ഞാനും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, November 20, 2017

ഉണരട്ടെ , ഹിന്ദുവും മുസൽമാനും ...!!!

ഉണരട്ടെ , ഹിന്ദുവും മുസൽമാനും ...!!!
.
ഒരു സംസ്കാരം അല്ലെങ്കിൽ ജീവിതചര്യ ആയ ഹിന്ദു എന്നാൽ ഹിംസ ചെയ്യാത്തവൻ എന്നാണ് അതിന്റെ ശരിയായ അർത്ഥം . ഹിംസയെന്നാൽ, മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രവര്ത്തികൊണ്ടും മറ്റേതൊരു ചരാചര വസ്തുവിനും ദ്രോഹം ചെയ്യാതിരിക്കുക എന്നുതന്നെയുമാണ് . .....!
.
എന്നാൽ ഇപ്പോഴത്തെ ഭാരതീയ സാഹചര്യത്തിൽ ഹിന്ദുത്വം ഒരു മതമായി മാത്രം പരിഗണിക്കപ്പെടുന്നു എന്നത് വേദനാജനകം തന്നെ . എങ്കിലും ഇപ്പോഴാകട്ടെ എല്ലാ ഭാരതീയരും ഹിന്ദുവാകുവാൻ തിടുക്കപ്പെടുകയും ഉത്ബോധിപ്പിക്കപ്പെടുകയും ചെയ്യുന്നു . അതിനായി പക്ഷെ ഓരോ ഹിന്ദും ചെയ്യേണ്ടത് ഒരു ചെറിയ കാര്യം മാത്രം. ഓരോ ഹിന്ദുവും തങ്ങളുടെ പുറകിൽ തൂക്കിക്കൊണ്ടു നടക്കുന്ന തങ്ങളുടെ ജാതിയുടെ / മതത്തിന്റെ / മതമില്ലായ്മയുടെ ആ വാൽ അങ്ങ്മുറിച്ചു കളയുക .....!!
.
ഇസ്‌ലാം എന്നാൽ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മതമെന്നാണ് ശരിയായ വിവർത്തനം . പക്ഷെ ചില സ്വാർത്ഥ താത്പര്യക്കാരുടെ പെരുമാറ്റം കൊണ്ട് ആ മതം ആകെയും ഇന്ന് ലോകത്തിനു മുന്നിൽ സംശയത്തിന്റെ നിഴലിലാണ് . അത് മാറ്റുവാനും ഒരു ചെറിയ കാര്യം മതി . തങ്ങളുടെ മുഖത്തണിയുന്ന ആ കറുത്ത മുഖം മൂടിയങ്ങ് അഴിച്ചു മാറ്റുക ....!
.
ലോകത്തിലെ എല്ലാ മതങ്ങളും സ്നേഹത്തിനും സമാധാനത്തിനും വേണ്ടിയാണ് എന്നും നിലകൊണ്ടിരുന്നത് . അതങ്ങിനെത്തന്നെയാകട്ടെ എപ്പോഴും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, November 19, 2017

ഏഴായിരം മണമുള്ള പെണ്ണ് ....!!!

ഏഴായിരം മണമുള്ള പെണ്ണ് ....!!!
.
അതെപ്പോഴും അങ്ങിനെയായിരുന്നല്ലോ, അവൾ . എന്നും പുതുമ മാറാത്ത ഒരു പട്ടുസാരി പോലെ , നിറഞ്ഞ നിറങ്ങളിൽ , പവിത്രതയോടെ . ചുവപ്പും മഞ്ഞയും നിറങ്ങളിൽ , ഓരോ ഇഴയും വേറിട്ട് നെയ്തെടുത്ത് ഇടയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും നൂലുകൾ ചേർത്ത് ശുദ്ധമായ പട്ടുനൂലിൽ ശ്രദ്ധയോടെ, ഇഴതെറ്റാതെ നെയ്തെടുത്ത ഒരപൂർവ്വ പട്ടുസാരി പോലെ ....!
.
ചിരിക്കുമ്പോഴും കരയുമ്പോഴും അവൾക്ക് ഒരേ ഭാവമാണെന്ന് എല്ലാവരും എപ്പോഴും പറയാറുണ്ട് . പക്ഷെ അയാൾക്ക് തോന്നാറുള്ളത് അങ്ങിനെയല്ല തന്നെ . അവൾ ചിരിക്കാറും കരയാറും ഇല്ലെന്നാണ്. ഒരിക്കലും . നിറഞ്ഞ കണ്ണുകളിൽ, തുടുത്ത ചുണ്ടുകളിൽ എ പ്പോഴും അവൾ പക്ഷെ അവളെയാണ് ഒളിപ്പിച്ചു വെക്കാറുള്ളതും ...!
.
ഓരോ പ്രാവശ്യം ഉടുത്താലും ഉടയാതെ ഉലയാതെ തകരപ്പെട്ടിയിൽ കൈതപ്പൂവിട്ട് കാത്തു സൂക്ഷിക്കുന്ന ആ പട്ടുസാരി, ഓരോ ആഘോഷങ്ങളിലും പുത്തനായിത്തന്നെ തിളങ്ങുന്നത് അയാൾ നോക്കി നിന്നു . ഞൊറിവുകൾ ഉലയാതെ , വക്കും വരയും തെറ്റാതെ , കോന്തലകളും മുന്താണിയും മാറാതെ , പുതുമയോടെ ...!
.
പക്ഷെ അതിനേക്കാൾ അയാളെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നത് അവളിലെ ഓരോ സുഗന്ധങ്ങളാണ് . ഓരോ സമയത്തും അവളിൽ ഓരോ മണങ്ങളാണെന്ന് എങ്ങിനെയാണ് താൻ വിശദീകരിക്കുക എന്നയാൾ പാരവശ്യം കൊണ്ടു . ദേഷ്യം വരുമ്പോൾ കാട്ടുചെമ്പകപ്പൂവിന്റെ മണവും, സ്നേഹം വരുമ്പോൾ മുല്ലപ്പൂവിന്റെ മണവും, കാമം വരുമ്പോൾ പാലപ്പൂവിന്റെ മണവും സങ്കടം വരുമ്പോൾ നിശാഗന്ധിയുടെ മണവും . ...!
.
എങ്ങിനെയാണവൾ ഇങ്ങിനെ തന്റെ സുഗന്ധങ്ങൾ തന്നിൽ തന്നെ കാത്തു സൂക്ഷിച്ചിരുന്നതെന്ന് അയാൾ ഏറെ അത്ഭുതം കൂറുമ്പോഴൊക്കെ , മഹാഭാരതത്തിലെ മത്സ്യഗന്ധിയെപ്പറ്റി പറഞ്ഞ് അവളയാളെ കൊതിപ്പിച്ചു . ആ സുഗന്ധങ്ങളൊക്കെയും അവളിൽ മാത്രം ഒളിപ്പിച്ചു വെക്കുന്നതെന്തിനെന്നു ചോതിക്കുമ്പോഴൊക്കെയും അവൾ അവളെ സ്വയം പരത്തുന്ന കുളിർ കാറ്റായി അയാളിലലിഞ്ഞു ....!
.
പക്ഷെ ഒന്ന് മാത്രം അപ്പോഴും അയാൾക്ക് മനസ്സിലായിരുന്നില്ല . അവളിലെ സുഗന്ധത്തിൽ എങ്ങിനെയാണ് എപ്പോഴും ഉപ്പുകലരുന്നതെന്ന് ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, November 16, 2017

ആരാണ് കള്ളൻ ...???

ആരാണ് കള്ളൻ ...???
.
കക്കുന്നവനോ
കളവ് ആസൂത്രണം ചെയ്യുന്നവനോ
കക്കാൻ കൂട്ടുനിൽക്കുന്നവനോ
കളവുമുതൽ ഒളിപ്പിക്കുന്നവനോ
കള്ളന് സ്തുതിപാടുന്നവനോ
ഇതൊക്കെ കണ്ടു നിൽക്കുന്നവനോ
മുതൽ നഷ്ട്ടപ്പെട്ടവനോ
അതോ ഇതൊന്നുമറിയാത്ത ഞാനോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, November 13, 2017

ഭീകരവാദത്തിന്റെ ഭാരതീയ മുഖം ...!!!

ഭീകരവാദത്തിന്റെ ഭാരതീയ മുഖം ...!!!
.
മധ്യ പൗരസ്ത്യ ദേശത്തും യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും അടക്കം ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഭാരതീയർ ഔന്നത്യത്തോടെ തന്നെ അധിവസിക്കുന്നത് അവരുടെ അർപ്പണ ബോധവും ആത്മാർത്ഥതയും കഠിനാദ്ധ്വാനവും കൊണ്ട് മാത്രമല്ല ഭാരതീയരുടെ സമാധാന പ്രിയത കൊണ്ടുകൂടിയുമാണ് എന്നത് തീർച്ചയായും എടുത്തു പറയേണ്ടതാണ് . ഭാരതത്തിൽ പലയിടത്തും തീവ്രവാദവും മിതവാദവും പ്രാദേശികവാദവും ഒക്കെയുണ്ടെങ്കിലും ഭാരതത്തിന്റെ സീമകൾ കടന്നുകഴിഞ്ഞാൽ ഓരോ ഭാരതീയനും പിന്നെ ജാതിമത ചിന്തകൾക്കതീതമായി തനത് തദ്ദേശീയതയോടിഴകിച്ചേർന്ന് ആത്മാർത്ഥതയോടെ എന്നതിനേക്കാൾ സമാധാന പ്രിയതയോടെ പ്രവർത്തിക്കുന്നു എന്നതുതന്നെയാണ് ലോകം ഭാരതീയരെ മുൻപന്തിയിൽ തന്നെ സ്വീകരിക്കാനുള്ള പ്രധാനകാരണവും ... !
.
എന്നാൽ ഈ അടുത്തകാലത്ത് വിരലിലെണ്ണാവുന്ന ചില സ്വാർത്ഥതാപര്യക്കാരുടെ പ്രവർത്തികളുടെ ഫലമായി ഭാരതീയരെയും സംശയ ദൃഷ്ടിയോടെ നോക്കാൻ ലോകത്തെ പ്രേരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു . ലോക ഭീകരതയിൽ ഭാരതത്തിന് ഇതുവരെയും പ്രധാന പങ്കൊന്നും ഇല്ലാതിരിക്കെ, ഇപ്പോഴത്തെ ചിലരുടെ ഈ പ്രവണത അന്നന്നത്തെ അന്നത്തിനുവേണ്ടി പെടാപാടുപെടുന്ന ഓരോ പാവം പ്രവാസിയെയും ഇനി മുതൽ ബാധിക്കാൻ തുടങ്ങുകയാണ് . ഭീകരവാദത്തിന് ലോകത്തൊരിടത്തും മതവുമായോ ജാതിയുമായോ സത്യത്തിൽ നേരിട്ട് ബന്ധമൊന്നും ഇല്ലെന്നിരിക്കെ നമ്മുടെ ഇടയിലെ ഈ വിഷവിത്തുകൾ മുളയിലേ നുള്ളാതിരിക്കുന്നത് ഓരോ ഭാരതീയന്റെയും പ്രത്യേകിച്ച് ഓരോ പ്രവാസിയുടെയും ജീവിതത്തെ സാരമായി തന്നെ ബാധിക്കുമെന്ന് ഓർക്കുന്നത് നന്നായിരിക്കും . ഓരോ ഭീകരതയും തടയുക എന്നത് ഭാരതീയതയുടെയെന്നല്ല, മാനവികതയുടെ മുന്നേറ്റത്തിനും എന്നേക്കും ഗുണകരമാവുക തന്നെ ചെയ്യും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, November 8, 2017

കാഴ്ച്ചക്കു പകരം ...!!!

കാഴ്ച്ചക്കു പകരം ...!!!
.
കണ്ണില്ലാത്തവർക്ക്
മൂക്കിനുമേലെ
വെക്കാനായി മാത്രം
എന്തിനാണൊരു
കണ്ണട ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

( ക്ഷമിക്കണം -
അംഗ പരിമിതരെ ഉദ്ദേശിച്ചല്ല )

Sunday, November 5, 2017

പഠിപ്പിക്കണം എനിക്കെന്റെ മക്കളെ ... !!!

പഠിപ്പിക്കണം എനിക്കെന്റെ മക്കളെ ... !!!
.
പഠിപ്പിക്കണം എനിക്കെന്റെ മക്കളെ
ഞാൻ പഠിച്ചപോലൊരു വിദ്യാലയത്തിൽ ...!
.
പഠിക്കാത്തതിന് നല്ല തല്ലുകിട്ടുന്ന
ഹോംവർക്ക് ചെയ്യാത്തതിന് മുട്ടിൽ നിർത്തുന്ന
മാർക്ക് കുറഞ്ഞാൽ ഇമ്പോസിഷൻ എഴുതിക്കുന്ന
വഴക്കിടുന്നനതിനു പുറത്തുനിർത്തുന്ന
തെറ്റുചെയ്യുന്നതിന് ചീത്തകേൾക്കുന്ന
നന്മയുള്ള ഗുരുക്കന്മാരുള്ള
നല്ല വിദ്യാലയത്തിൽ ...!
.
ഉച്ചക്കഞ്ഞിക്ക് വരിനിൽക്കാനും
ഇന്റെർവെല്ലിന് മതിലുചാടി
ഉപ്പുനെല്ലിക്ക വാങ്ങാൻ പോകാനും
അമ്മയെ പിശുക്കി കൊണ്ടുവരുന്ന പൈസക്ക്
ഐസുമിട്ടായി കൂട്ടുകാരുമായി
പങ്കുവെച്ചു തിന്നാനും
കൂട്ടുകാരിയുടെ പാത്രത്തിൽ നിന്നും
ഭക്ഷണം മോഷ്ടിക്കാനും
ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോകാനും
അവസരം നൽകുന്ന വിദ്യാലയത്തിൽ ...!
.
തൊഴിലിനെ ദൈവമായി കാണുന്ന
കുട്ടികളെ ശിഷ്യരായി കാണുന്ന
വീട്ടിലെ വഴക്കിന് കണക്കു തീർക്കാത്ത
മാത്സര്യം മനസ്സിലേക്ക് കയറ്റാത്ത
നല്ല അദ്ധ്യാപകരുള്ള വിദ്യാലയത്തിൽ ....!
.
പ്രണയിക്കാനും പരിഭവിക്കാനും
കൂട്ടുകൂടാനും വഴക്കിടാനും
കോപ്പിയടിക്കാനും കമന്റടിക്കാനും
തല്ലുകൂടാനും കൊടിപിടിക്കാനും
പരീക്ഷണങ്ങൾ നടത്താനും തോൽക്കാനും
അവസരങ്ങൾ നൽകുന്ന വിദ്യാലയത്തിൽ ...!
.
വിഷമങ്ങളിൽ ആശ്വാസം കിട്ടുന്ന
പരീക്ഷണങ്ങളിൽ ആത്മവിശ്വാസം വരുത്തുന്ന
പാട്ടും കളികളും ചിന്തയും അനുഭവങ്ങളും
കലയും കവിതയും നാട്ടറിവുകളും
വളർത്തിവലുതാക്കുന്നൊരു വിദ്യാലയത്തിൽ ...!
.
മുതിർന്നവരെ ബഹുമാനിക്കാനും
നന്മയെ സ്നേഹിക്കാനും
തിന്മയെ തിരസ്കരിക്കാനും
നേരറിയാനും നേർവഴികാട്ടാനും
നീതിയും സ്നേഹവും ദയയും കരുണയും
സാഹോദര്യവും സഹിഷ്ണുതയും
സഹവർത്തിത്വവും
പഠിപ്പിക്കുന്നൊരു കലാലയത്തിൽ ...!
.
പഠിപ്പിക്കണം എനിക്കെന്റെ മക്കളെ
നന്മയുടെ നല്ല പാഠങ്ങൾ പഠിപ്പിക്കുന്ന
നേരിന്റെ പാഠശാലയിൽ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, November 1, 2017

മഴയായ മഴയെല്ലാം ...!!!

മഴയായ മഴയെല്ലാം ...!!!
.
ജീവിച്ചിരിക്കുന്ന
പിതൃക്കളുടെ നെഞ്ചിലെ
കത്തുന്ന ചൂടിൽ
നീരാവിയായി പോകുന്ന
ഭൂമിയിലെ ജലമെല്ലാം
പിന്നെയും
പെയ്തിറങ്ങുന്നത്
അവരുടെ മനസ്സിന്റെ
നീറ്റലകറ്റാൻ
ആ ഹൃദയങ്ങളിൽ
തന്നെയാകുമ്പോൾ
പിന്നെ എങ്ങിനെയാണ്
ഭൂമിയിൽ
മറ്റൊരിടത്ത് പെയ്യാൻ
മഴ ബാക്കിയുണ്ടാവുക ,,, ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കടപ്പാട് - അബ്ദുസമദ് സമദാനി

Tuesday, October 31, 2017

തിരഞ്ഞെടുപ്പിൽ ദൈവങ്ങളും ..???

തിരഞ്ഞെടുപ്പിൽ ദൈവങ്ങളും ..???
.
നന്നേ കാലത്തേ തന്നെ വാതിലിൽ തുരുതുരെയുള്ള മുട്ട് കേട്ടാണ് ഞാൻ കണ്ണ് തുറന്നത് . ഇത്രകാലത്തെ ഇതരാവും എന്ന അത്ഭുതത്തോടെയും, കാലത്തേയുള്ള ആ ഉറക്കത്തിന്റെ സുഖം നഷ്ട്പ്പെട്ട ദേഷ്യത്തിലും ഞാൻ വാതിൽ തുറന്നു നോക്കുമ്പോൾ അതാ പരവേശത്തോടെ ഭഗവാൻ കൃഷ്ണൻ മുന്നിൽ നിൽക്കുന്നു . വാതിൽ തുറന്നതും എന്നെ തള്ളിമാറ്റി മൂപ്പർ അകത്തു കടന്ന് വെള്ളവും എടുത്തു കുടിച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു ....!
.
മൂപ്പരെ ഇങ്ങിനെ ആകെ പരവശനായി കണ്ടപ്പോൾ ഞാൻ ഒന്ന് സംശയിച്ചു , പിന്നെ ചോദിച്ചു എന്താ മാഷെ ആ കംസനെങ്ങാനും പിന്നേം ജനിച്ചോ , ഇയാളെ കൊല്ലാൻ രാക്ഷസരെ അയക്കാൻ എന്ന് . അതുകേട്ടതും അതൊക്കെ വളരെ നിസ്സാരമല്ലേ ഇത് അതിലും വലിയ കാര്യം എന്നമട്ടിൽ എന്നെ നോക്കി ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് മൂപ്പർ വീണ്ടും വെള്ളം വലിച്ചു കുടിച്ചു . ...!
.
ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ മെല്ലെ അടുത്തിരുന്നു . ഇനി ദേവാസുര യുദ്ധമായാലും ശരി ഞാൻ കൂടെയുണ്ട് എന്ന് പറഞ്ഞു സമാധാനിപ്പിച്ചപ്പോൾ മൂപ്പർ അതിനെ നിസ്സാരമട്ടിൽ ചിരിച്ചുതള്ളി , പിന്നെ പറയാൻ തുടങ്ങി . ഇതതൊന്നുമല്ല കാര്യം ദേവലോകത്തും ഇലെക്ഷൻ ആകുന്നു. മൂപ്പർ സ്ഥാനാർത്ഥിയാണ് . പത്രിക കൊടുക്കണം . തിരഞ്ഞെടുപ്പിൽ നിൽക്കണം , ജയിക്കണം . തിരഞ്ഞെടുപ്പിലെ പ്രത്യേകത എന്നാൽ ദേവന്മാർക്കും അസുരന്മാർക്കും മനുഷ്യർക്കും വോട്ട് ചെയ്യാം എന്നതാണ് .....!
.
ഇതിലെന്താണ് ഇത്രയും പാരാവശ്യത്തിനുള്ള സ്ഥാനം എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു . മൂപ്പർക്ക് സാമാന്യം നല്ല ആരാധക വൃന്ദമുണ്ട് . പണ്ടത്തെ ഗോപികമാരുടെ വോട്ട് കിട്ടിയാൽ മാത്രം മതി മൂപ്പർ ഈസിയായി ജയിച്ചു കയറും . പിന്നെ എന്താണിത്ര പേടിക്കാൻ . ഒന്നും മനസ്സിലാകാതെ ഞാൻ മൂപ്പരുടെ മുഖത്തു നോക്കിയപ്പോൾ അദ്ദേഹം പറയാൻ തുടങ്ങി ....!
.
തിരഞ്ഞെടുപ്പിൽ മറ്റുമതസ്ഥരുടെ ദൈവങ്ങളും ഉണ്ട് സ്ഥാനാർഥികളായി . ദേവന്മാരും അസുരന്മാരും ഒക്കെ അവരവരുടെ അസ്തിത്വത്തിൽ ഉറച്ചു നിൽക്കും . ആർക്കു വോട്ട് ചെയ്യണമെന്ന് അവർക്കു നല്ല നിശ്ചയമുണ്ട് . അതിൽനിന്നവർ പിന്മാറില്ല. അതിൽ മൂപ്പർക്ക് ആശങ്കയുമില്ല. പക്ഷെ മനുഷ്യരുടെ കാര്യത്തിലാണ് പ്രശ്നം. കൂടുതൽ വോട്ടുള്ളതും ഭൂമിയിലാണ് . ....!
.
ഇവിടെ ഓരോ മതക്കാരും ആളുകളെയെല്ലാം പ്രലോഭിപ്പിച്ചു മതപരിവർത്തനം നടത്തി അവരവരുടെ കൂട്ടത്തിലേക്കു ആളെ കൂട്ടുന്നു . വാഗ്ദാനങ്ങൾ , ഭീഷണികൾ ഒക്കെയുണ്ട് . അങ്ങിനെ അവരവരുടെ ദൈവങ്ങൾക്ക് അവരുടെ വോട്ട് കിട്ടും . അപ്പോൾ താൻ വെറുതെയിരുന്നാൽ തന്റെ കാര്യം കട്ടപ്പുകയാവും. അതുകൊണ്ട് തനിക്കും ആളെ കൂട്ടണം . അതിലെന്താണ് വഴിയെന്നാണ് മൂപ്പർക്കറിയേണ്ടത് . .... !
.
ഞാൻ ഇതിൽ എന്ത് ചെയ്യും ഇനി ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 30, 2017

മോഹഭംഗങ്ങൾ ...!!!

മോഹഭംഗങ്ങൾ ...!!!
.
ഒരു കണ്ണട വെക്കണം
പുറത്തേക്കു നോക്കണം
ഒറ്റക്കാക്കയെ കാണണം
ചെവിയടക്കണം ...!
.
പച്ചക്കുപ്പായമിടണം
വെയില് കൊള്ളണം
പുതച്ചുമൂടണം
പൂവും ചൂടണം ...!
.
മധുരം കഴിക്കണം
കട്ടിലിൽ കിടക്കണം
മഞ്ഞുകൊള്ളണം
മുങ്ങിക്കുളിക്കണം ...!
.
ആനപ്പുറത്തു കയറണം
മയിലാട്ടം ആടണം
പാട്ടു പാടണം
കുരവയുമിടണം ...!
.
ഇനി ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, October 28, 2017

കണക്ക് ...!!!

കണക്ക് ...!!!
.
2 + 2 = 4
2 X 2 = 4
1 + 1 = 2
1 X 1 = 1 ... !!!

എന്തുകൊണ്ട് ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, October 26, 2017

കാണേണ്ട സ്വപ്‌നങ്ങൾ ...!!!

കാണേണ്ട സ്വപ്‌നങ്ങൾ ...!!!
.
സ്വപ്നം കാണാനാണ്
എല്ലാവരും പറയുന്നത്
എന്നെയും നിങ്ങളെയും
അവരെയും കുറിച്ചുള്ള
നല്ല സ്വപ്‌നങ്ങൾ ...!
.
പക്ഷെ
എനിക്ക് വിതയ്ക്കാൻ
വിത്തുകളില്ല
കൊയ്യാൻ
വയലേലകളും ...!
.
എനിക്ക് കളിക്കാൻ
കളിസ്ഥലങ്ങളില്ല
പാടിനടക്കാൻ
പാട്ടുകളും ...!
.
നെഞ്ചിലെ ചൂടിനും
കാലിലെ തണുപ്പിനും
കൈവിരലുകളിൽ
പകരവുമില്ല ... !
.
ഇനി
ആഗ്രഹമുണ്ടെങ്കിലും
എനിക്ക് കാണാൻ
സ്വപ്നങ്ങളുമില്ല ....!
.
ആകെയുള്ളത്
ഒരു നിറഞ്ഞ ഭാണ്ഡമാണ്
എപ്പോഴും
കാത്തുവെക്കാൻ മാത്രമായി ...!
.
ഹൃദയമുരുകുന്ന
ഈ ചൂടിൽ
വലിയ കെട്ടിടത്തിന്റെ
ഇരുണ്ടകോണിൽ
നാലുകാലുള്ള
ഇരുമ്പു കട്ടിലിന്റെ
മുകളിലത്തെ ചെരുവിൽ
തലയൊന്നു ചായ്ക്കാൻ
സമയം തികയാത്ത
ഞാനെങ്ങനെ
നിങ്ങളെയും
അവരെയും കുറിച്ച്
സ്വപ്‌നങ്ങൾ കാണും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, October 24, 2017

വെള്ളം, കുടം , ശേഷവും ...???

വെള്ളം, കുടം , ശേഷവും ...???
.
നിറയാതെ നിറച്ച് ഓരോ കുടങ്ങളിലും വെള്ളം. വെള്ളം, കുന്നിൻ മുകളിലെ വലിയ കുളത്തിൽ നിന്നും. കുന്നിൻ മുകളിലേക്കുള്ള ദൂരം കുന്നിന്റെ താഴ്വാരത്തിന്റെ ചുറ്റളവിന്റെ രണ്ടിരട്ടി. കുന്നിന്മുകളിലേക്കുള്ള വഴി താഴ്വാരത്തുനിന്നും കുത്തനെയും . കുടങ്ങൾക്കുള്ള കനം വെള്ളത്തിന്റെ ഭാരത്തെക്കാൾ പകുതിയും. വെള്ളം കുടത്തിലും, കുടം തോളിലും , കയറ്റം മുകളിലേക്കും ...!
.
വെള്ളം നിറയ്‌ക്കേണ്ടതിനായി കുടങ്ങളും കൊണ്ടുള്ള യാത്ര നന്നേ പുലർച്ചെ. തുടക്കം ഗംഭീരമാക്കാൻ താളവും വാദ്യവും. പോരാത്തതിനൊരു പൂമാല തോരണവും. മുകളിലേക്കുള്ള യാത്രയുടെ ബാക്കി താഴേക്കുള്ള യാത്രയ്ക്കും നീക്കിവെച്ചിരിക്കാം എപ്പോഴും പക്ഷെ . പകൽ യാത്രയോ രാത്രി യാത്രയോ പകരം വെക്കാതെയുമുണ്ടാകും കൂട്ടിനും . എന്നിട്ടും ...!
.
കുന്നിനു താഴെ ജല സ്രോതസ്സുകൾ ധാരാളം . ഒരു വലിയ പുഴ, പിന്നെയൊരു തോട് ചുറ്റിലും നിറയെ കുളങ്ങൾ പിന്നെ കിണറുകളും . മണ്ണിലൂടെ അരിച്ചിറങ്ങി ശുദ്ധത ഉറപ്പു വരുത്തി നിറഞ്ഞു നിൽക്കുന്ന വെള്ളവും . എന്നിട്ടും ആവശ്യം മുകളിലെ കുന്നിൻ മേലെയുള്ള കുളത്തിലെ വെള്ളവും, അതും കുടത്തിൽ ചുമന്നുകൊണ്ട് വന്നു തന്നെയും ...!
.
കുടങ്ങളിൽ വെള്ളം നിറയ്ക്കൽ ഒരു വലിയ ശ്രമമാണ് . കയറിലൂടെ മറ്റൊരു കുടം കുളത്തിലേക്കിട്ട് അതിൽ വെള്ളം നിറയുന്നതുവരെ കാത്തുനിന്ന് , മേലേക്ക് വലിച്ചു കയറ്റി പുറത്തുപോകാതെ നിർത്തി നിർത്തിയൊഴിച്ചുനിറച്ച് നിർവൃതിയോടെ . പക്ഷെ നിറച്ചും നിറയ്ക്കാതെയാകണം അതെന്നു നിര്ബന്ധവും ...!
.
കുടങ്ങൾ താഴെയെത്തിക്കുക എന്നതാണ് പിന്നെയുള്ള പണി . മെല്ലെ തോളിലേറ്റി തട്ടാതെ മുട്ടാതെ, തുള്ളാതെ തുളുമ്പാതെ, വീഴാതെ തളരാതെ വെള്ളം കുടങ്ങളിലൂടെ താഴെയെത്തി, ചുറ്റിലും നോക്കി എല്ലാവരും കാണുന്നെന്നു ഉറപ്പുവരുത്തി, അൽപ്പം ഉയരത്തിൽ കയറിനിന്ന് സർവ്വ ശക്തിയുമെടുത്ത് കുടങ്ങൽ ആകാശത്തേക്കുയർത്തിപ്പിടിച്ച് നിറഞ്ഞ വെള്ളത്തോടെ നിലത്തെറിഞ്ഞ് ഒറ്റയുടക്കൽ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, October 23, 2017

പിന്നെയും പിന്നെയും , പടികൾ ...!!!

പിന്നെയും പിന്നെയും , പടികൾ ...!!!
.
പടികൾ ... പന്ത്രണ്ടായി തിരിഞ്ഞ് രണ്ടു ചുറ്റി നാലുവഴികളിലൂടെ മുകളിലേക്കും താഴേക്കും . മുകളിൽ ചെല്ലുമ്പോൾ താഴേക്കും താഴെയെത്തുമ്പോൾ മുകളിലേക്കും വഴികൾ വേറെയും . അപ്പോഴൊക്കെയും പക്ഷെ വശങ്ങളിലേക്ക് പോകാതെ വഴികൾ കാത്ത് നിൽക്കുന്നുമുണ്ട് . എന്നിട്ടും പടികൾ മാത്രം അപ്പോഴും പന്ത്രണ്ടിൽ നിന്നും പന്ത്രണ്ടായി മാത്രം നിലനിൽക്കുകയും ....!
.
നടക്കാനും ഓടാനും ചാടിക്കയറാനും തക്ക പാകത്തിൽ വെട്ടിയൊരുക്കി ഏണുകൾ തട്ടാതെ കാലടികൾ നോവാതെ കാത്തുവെച്ച വഴികളിലെ നേരുള്ള പടികൾ ചന്തത്തിൽ ചമച്ചൊരുക്കിയിരിക്കുന്നത് അതിശയകരമായ കയ്യൊതുക്കത്തിലും . കൂട്ടിമുട്ടാതിരിക്കാൻ കണ്ടുമുട്ടാനും കണ്ടുമുട്ടാതിരിക്കാനും , വഴിതെറ്റാതിരിക്കാൻ തിരിച്ചിറങ്ങാതിരിക്കാൻ മറിച്ചു കയറാതിരിക്കാൻ വളയാതിരിക്കാൻ തിരിയാതിരിക്കാനും എല്ലാം വഴികൾ ചേർന്ന പടികൾ ....!
.
പുറകെ വരുന്നവർക്ക് കാത്തുവെക്കാനും കരുതിവെക്കാനും തെറ്റിക്കാനും തിരുത്താനും നിരാശരാക്കാനും പ്രോത്സാഹിപ്പിക്കാനും കൂടി ഉതകും വിധമുള്ള ആ പടികളുടെ ഘടന ആരെയും അമ്പരപ്പിക്കും . തട്ടി വീഴ്ത്താനും വീഴ്ചയിൽ പിടിക്കാനും പിടിക്കപ്പെടാതെ പിടിക്കാതിരിക്കാനും പിടികൊടുക്കാതെയുള്ള അവയുടെ നിർമ്മിതി അതിശയകരം തന്നെ ...!
.
എന്നിട്ടും പിന്നെയും മോഹിപ്പിച്ച് , പിന്നെയും അമ്പരപ്പിച്ച് , പിന്നെയും പ്രതീക്ഷിപ്പിച്ച് പിന്നെയും പിന്നെയും
കയറാനും ഇറങ്ങാനും പടികൾ വേറെയും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, October 22, 2017

തൻ - താളവട്ടം ...!!!

തൻ - താളവട്ടം ...!!!
.
ഒരിക്കൽ കൂടി ശ്രമിച്ചിട്ടും ഒന്നുകൂടി കറങ്ങാതിരുന്ന ആ സൂചികൾ അവൾ നിർബന്ധപൂർവ്വം സർവാത്മനാ പറിച്ചെടുത്ത് തനിക്കു വേണ്ടിടത്തു തന്നെ തിരുകി വെച്ച് തിരിച്ചിറങ്ങുമ്പോൾ അവളിൽ ആശ്വാസത്തിന്റെ തേങ്ങൽ . അപ്പോഴും പക്ഷെ നിശ്ചലത തന്റെ അസ്തിത്വത്തിന്റെ അവസാനമെന്ന് ഘടികാരം ഓർമ്മപ്പെടുത്തുന്നത് അവൾക്ക് കേൾക്കേണ്ടിയിരുന്നില്ല തന്നെ ...!
.
ചലിക്കാത്ത സൂചികൾ നോക്കി അവൾ ആ കിടപ്പു തുടങ്ങിയിട്ട് നേരമേറെയായിരിക്കുന്നു . നഷ്ടപ്പെടലിന്റെ തീക്ഷണത പോലെ നിറഞ്ഞു നീങ്ങുന്ന ഓരോ നിമിഷങ്ങളും അവൾ അറിയാതെയാണ് അവളിലൂടെ ഊർന്നിറങ്ങുന്നതെന്ന് അവൾ അപ്പോഴും ചിന്തിച്ചിരുന്നുമില്ല . അവൾക്കു മുന്നിൽ ആ സൂചികൾ മാത്രം . അവൾക്കു മുന്നിൽ ആ സൂചികൾ തീർക്കാത്ത അവളുടെ സമയവും ....!
.
അവൾക്കു മുന്നിലൂടെ ആ സൂചികൾ ചിലപ്പോൾ കിതക്കുകയും മറ്റു ചിലപ്പോൾ കുതിക്കുകയും ചെയ്തിരുന്നതൊക്കെയും അവളിൽ അസ്വസ്ഥതയാണ് ഉണ്ടാക്കിയിരുന്നത് . അവൾ ആഗ്രഹിച്ചിരുന്നത് എപ്പോഴും നിശ്ചലതയാണെന്ന് എത്രയാവർത്തിച്ചിട്ടും ആ ഘടികാരം മനസ്സിലാക്കിയതുമില്ല . അതാകട്ടെ അപ്പോഴെല്ലാം പെൻഡുലത്തിന്റെ താളത്തിൽ തന്റെ സൂചികളിൽ രാപ്പകലുകളെ നിയന്ത്രിച്ചുകൊണ്ടേയിരുന്നു . അവളുടെ അനുവാദമില്ലാതെ തന്നെ ...!
.
ഇനി ... സ്വസ്ഥമായൊന്നുറങ്ങണം . ഘടികാരത്തിന്റെ സമയം തീർക്കാത്ത നിശ്ചല നിശബ്ദതയിൽ മുഖം പൂഴ്ത്തി . പകലിനും രാത്രിക്കുമിടയിൽ പെന്ഡുലങ്ങൾ ആടുന്നതോർക്കാതെ . വേഗത്തിനും നിശ്ചലതയ്ക്കുമിടയിൽ സൂചികൾ കറങ്ങുന്നതോർക്കാതെ , തന്റെ സമയവും തീർത്ത് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...