Monday, August 4, 2014

നിരാലംബരുടെ കൊലപാതകികൾ ...!!!

നിരാലംബരുടെ കൊലപാതകികൾ ...!!!
.
നിരാലംബനായ ഒരാളെ നേരിട്ട്കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് അയാളെ കൊലയാളിക്കുമുന്നിലേക്ക് കൊല്ലാൻ ഇട്ടുകൊടുക്കുന്നത് . അങ്ങിനെ വരുമ്പോൾ കൊല്ലാൻ ഇട്ടുകൊടുക്കുന്നവർ ഇരട്ടി കുറ്റമാണ് കൊലപാതകികളെക്കാൾ ചെയ്യുന്നത് എന്നതാണ് സത്യം . എന്നാൽ ഇതൊരിക്കലും കൊലപാതകികളുടെ കുറ്റത്തിന് കുറവ് വരുത്തുന്നുമില്ല എന്നും ഓർക്കേണ്ടതാണ് ...!
.
ലിബിയ , ഇറാഖ് , അഫ്ഘാനിസ്ഥാൻ , സുഡാൻ , പാലസ്തിൻ , ഉക്രൈൻ ..... ലോകത്തിലെവിടെയും നടക്കുന്ന ഓരോ സംഘർഷത്തിലും ഒരുവശത്ത് കൊലപാതകികൾക്കൊപ്പം നിൽക്കുന്നവർ അല്ലെങ്കിൽ സംഘർഷത്തിലെ ഒരു പങ്കാളി എല്ലായിടത്തും ഒന്നാണെന്ന സത്യം എന്തുകൊണ്ട് നാം വിസ്മരിക്കുന്നു ...!
.
ഓരോ സംഘർഷത്തിലും നഷ്ട്ടങ്ങൾ സംഭവിക്കുന്നത്‌ അതിൽ ഒരിക്കലും നേരിട്ടിടപെടാത്ത നിരാലംബരായ പാവങ്ങൾക്ക്‌ മാത്രമാണ് . സ്ത്രീകൾ കുട്ടികൾ , വൃദ്ധർ , രോഗികൾ ... പ്രതികരിക്കാൻ പോലും കെൽപ്പില്ലാത്ത ഇത്തരക്കാരെ ആരും തിരഞ്ഞുപിടിച്ച് കൊല്ലുന്നതല്ലെങ്കിലും ഇരകൾ ആക്കപ്പെടുന്നത് എപ്പോഴും ഇവരൊക്കെ തന്നെ.....!
.
സംഘർഷങ്ങൾ എപ്പോഴും ഒരു വിഭാഗത്തിന്റെ മുതലെടുപ്പിന് വേണ്ടി കൂടിയാണ് എന്ന് വരുന്നിടതാണ് അതിന്റെ ഭീകരത വെളിവാക്കപെടുന്നത് . കുളം കലക്കി മീൻ പിടിക്കുക എന്ന പ്രാകൃത കുടിലത എത്ര മനോഹരമായാണ് ആധുനിക അധിനിവേശക്കാർ പയറ്റി മുതലെടുപ്പ് നടത്തുന്നത് ...!
.
ഓരോ ജീവനും വിലപ്പെട്ടതാണ്‌ . എവിടെയും ആരും ശത്രുവായി ജനിക്കുന്നില്ല , മരിക്കുന്നുമില്ല . കൊല്ലപ്പെടുന്നവന്റെ വേദനയെക്കാൾ വലുതല്ല ഒരിടത്തും കൊലപാതകികളുടെ അവകാശങ്ങൾ . എന്തിനു വേണ്ടിയാണ് കൊല്ലപ്പെടുന്നത് എന്ന് പോലും അറിയാതെ മരണമടയേണ്ടി വരുന്ന ഹതഭാഘ്യരുടെ ജീവനുവേണ്ടി പ്രാർത്ഥനയെങ്കിലും ചെയ്യാൻ ഓരോ സഹജീവിക്കും കരുണയുണ്ടാകേണ്ടത് അനിവാര്യം തന്നെ ...!
.
സംഘടിത ശക്തികൾക്കു മുന്നിൽ എതിർത്ത് നിൽക്കാൻ കെൽപ്പില്ലെന്ന പതിവ് ജൽപ്പനങ്ങൾക്ക് പകരം പ്രതിഷേധത്തിന്റെ ഒരു ശബ്ദമെങ്കിലും നാം ഉയർത്തേണ്ട കാലം കടന്നു പോകുന്നു എന്നോർക്കുക . ഇന്ന് മറ്റൊരിടത്താണെങ്കിൽ , ഇന്ന് മറ്റൊരാൾക്കാണെങ്കിൽ നാളെ അത് നമുക്ക് തന്നെ ആയിക്കൂടെന്നില്ല എന്നത് നഗ്നമായ ഒരു സത്യം മാത്രമാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ .

Wednesday, July 23, 2014

സഹായത്തിന്റെ പ്രതിഫലം ...!!!

സഹായത്തിന്റെ പ്രതിഫലം ...!!!
.
അപ്പോൾ സമയം ഏകദേശം പുലർച്ചെ മൂന്നു മണി ആയിക്കാണും . അനിയന്റെ കല്യാണത്തിന് ഉള്ള ഒരുക്കങ്ങൾക്കിടയിൽ പാചകപ്പുരയിലെ തിരക്കുകൾ അൽപ്പം ഒതുക്കി കുറച്ചു ദൂരെയുള്ള പട്ടണത്തിലെ പൂക്കടയിൽ പോയി മാലയും ബൊക്കെയും ഒക്കെ വാങ്ങാൻ പോകാൻ ഇറങ്ങുകയായിരുന്നു ഞാനും എന്റെ സുഹൃത്തും . അടുക്കളയിൽ അപ്പോഴും സഹായിക്കുന്ന ഭാര്യയുടെ കയ്യിൽ നിന്നും ഒരു കട്ടൻ കാപ്പിയും വാങ്ങി ഞങ്ങൾ മെല്ലെ വണ്ടിയുമെടുത്ത്‌ പുറത്തേക്ക് യാത്രയായി....!
.
വീട്ടിൽ നിന്നും അധികം ദൂരമില്ല അവിടേക്ക് . പുലർകാലത്തിലെ കുഞ്ഞു തണുപ്പിൽ സുഹൃത്തിനെക്കൊണ്ട് വണ്ടിയുമോടിപ്പിച്ച് ചൂടുള്ള കട്ടൻ കാപ്പിയും കുടിച്ച് മെല്ലെ ഇരുട്ടും കുഴികളും നിറഞ്ഞ ആ റോഡിലൂടെ യാത്ര തുടരവേ പെട്ടെന്നാണ് മുന്നിൽ ഒരു ബൈക്ക് അപകടത്തിൽ പെട്ട് കിടക്കുന്നത് ഞങ്ങളുടെ വാഹനത്തിന്റെ വെളിച്ചത്തിൽ കണ്ടത് . ബൈക്കിനടുത്ത്‌ ഗുരുതരമായി പരിക്കേറ്റ ഒരു യുവാവും രക്തത്തിൽ കുളിച്ചു കിടക്കുന്നത് വ്യക്തമായി കണ്ടതും ഞങ്ങൾ വണ്ടി നിർത്തി താഴെയിറങ്ങി . മരണത്തിലേക്ക് നടന്നു കയറുന്ന അയാളുടെ രക്ഷിക്കണേ എന്ന യാചന ആ പരിസരം മുഴുവൻ നിറഞ്ഞു നിന്നിരുന്നു അപ്പോൾ....!
.
ഇടക്കൊക്കെയാണെങ്കിലും ധാരാളം വണ്ടികൾ കടന്നു പോകുന്ന ആ വഴിയിൽ ഏതോ വാഹനം അയാളെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയതായിരുന്നു . അപ്പോഴും ബോധമുണ്ടായിരുന്ന അയാൾക്ക്‌ പക്ഷെ ഇടിച്ചിട്ട വാഹനം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല . സഹായത്തിന് മറ്റാരെയും പ്രതീക്ഷിക്കാതെ അയാളെയും കോരിയെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പായുമ്പോൾ വീട്ടിലെ കല്യാണ തിരക്കുപോലും മറന്നുപോയിരുന്നു. എന്റെ മടിയിൽ കിടത്തി ചോര വാർന്നൊഴുകുന്ന മുറിവുകൾ ഞാൻ കെട്ടിക്കൊടുക്കുമ്പോൾ അയാളുടെ മുഖത്തെ നന്ദിയുടെ ഭാവം എനിക്കൊരിക്കലും മറക്കാൻ പറ്റില്ലായിരുന്നു ...!
.
പരിചയമുള്ള ആശുപത്രിയായതുകൊണ്ട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിലായി അവിടെ . അയാൾക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കി കഴിഞ്ഞപ്പോഴെക്കും വീട്ടിൽ നിന്നും നേരം വൈകിയിട്ട് വിളിയോട് വിളിയായിരുന്നു . അയാളെ ആശ്വസിപ്പിച്ച് , യാത്രയും പറഞ്ഞ് പോരുമ്പോൾ അയാൾ എന്റെ കയ്യിൽ മുറുകെ പിടിച്ചത് നന്ദിയോടെ മാത്രമായിരുന്നു . അതിനിടയിൽ സുഹൃത്തിനെ വിട്ട് പൂക്കളും മാലയുമൊക്കെ വാങ്ങിപ്പിച്ച് ആശുപത്രിയിലേക്ക് വരുതിയിരുന്നതിനാൽ അവനോടൊപ്പം വേഗം തിരിച്ചിറങ്ങി, ഓടി വീട്ടിലെത്തി ...!
.
കല്യാണ തിരക്കുകൾക്കിടയിലും ആശുപത്രിയിൽ വിളിച്ച് വിവരം തിരക്കാൻ ഞാൻ മറന്നിരുന്നില്ല . പോലീസിലും പത്രത്തിലും അയാളുടെ വീട്ടിലും ഒക്കെ ഞാൻ തന്നെ വിവരം അറിയിച്ചിരുന്നിരുന്നതിനാൽ അയാളുടെ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ തന്നെ നടന്നിരുന്നു . അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ അയാൾക്ക്‌ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നിരുന്നെങ്കിലും അതൊക്കെ ഭേദമാക്കാനും പറ്റിയിരുന്നു ...!
.
പിന്നെ എന്റെ വീട്ടിലെ കല്ല്യാണ തിരക്കുകൾ കുറച്ചുകൂടി എന്നെ എന്റെ വീട്ടിലേക്ക് മാത്രം ഒതുക്കിയപ്പോൾ അയാളെ കുറിച്ച് സത്യത്തിൽ ഞാൻ മറന്നുപോയി . അങ്ങിനെയിരിക്കെ ഒരാഴ്ചക്കുശേഷം ഞാൻ പുറത്തുപോയ ഒരവസരത്തിൽ വീട്ടിൽ എന്നെ അന്വേഷിച്ച് പോലീസ് വന്നിരിക്കുന്നു എന്നു ഭാര്യ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് ഓടിയെത്തി . കാര്യമറിയാതെ പരിഭ്രമത്തോടെ നിന്ന എന്നോട് പോലീസുകാരൻ പറഞ്ഞത് കേട്ട് ഞങ്ങൾ തളർന്നിരുന്നുപൊയി . ...!
.
അന്ന് അപകടത്തിൽ ഞാൻ രക്ഷിച്ചെടുത്ത ആ യുവാവ് പോലീസിൽ പരാതി കൊടുത്തിരിക്കുന്നത്‌ ഞാൻ ഓടിച്ചിരുന്ന എന്റെ വാഹനമാണ് അയാളെ ഇടിച്ചു വീഴ്ത്തിയത് എന്നാണ്. എന്നിട്ട് നിർത്താതെ പോകാൻ തുനിഞ്ഞ എന്നെ നാട്ടുകാർ പിടികൂടി അയാളെ നിർബന്ധ പൂർവ്വം ആശുപത്രിയിലേക്ക് വിടുകയായിരുന്നു എന്നും . അതിന് സാക്ഷികളായി കുറച്ചുപേരുടെ പേരും ഉണ്ടായിരുന്നു ഒപ്പം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, July 15, 2014

തുണ ...!!!

തുണ ...!!!
.
ഇരുട്ടിൽ
കൈവിടുന്ന
നിഴൽപോലും
ആശ്രയമില്ലെങ്കിൽ
പിന്നെ
ആരാണ്
എനിക്കൊരു
തുണ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, July 8, 2014

സ്ഥായി ....!!!

സ്ഥായി ....!!!
.
അമൃതിൽ
വിഷം ചേർന്നാൽ
അമൃതും വിഷം
വിഷത്തിൽ
അമൃത് ചേർന്നാൽ
വിഷം, വിഷം തന്നെയും ...!
.
സ്ഥായിയാകുന്നത്
വിഷമെങ്കിൽ
അതല്ലേ
അമൃതിനേക്കാൾ നല്ലത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, July 6, 2014

ഉണ്ണിക്കുട്ടനും പാവക്കുട്ടിയും ...!

ഉണ്ണിക്കുട്ടനും പാവക്കുട്ടിയും ...!
.
ഒരിടത്തൊരിടത്ത് ഒരു കുഞ്ഞു ഗ്രാമത്തിൽ ഉണ്ണിക്കുട്ടൻ എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു . ഉണ്ണിക്കുട്ടന് വയസ്സായ ഒരു അമ്മയും ഒരു മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത് . ഇടിഞ്ഞു പൊളിഞ്ഞ പഴയ അവരുടെ വീട്ടിലാണ് അവർ താമസിച്ചിരുന്നത് . പണിക്കു പോകാനൊന്നും വയ്യാത്ത അവരെ പൊന്നുപോലെ നോക്കുന്നതും പത്തുവയസ്സുകാരനായ ഉണ്ണിക്കുട്ടൻ തന്നെയായിരുന്നു ....!
.
തൊട്ടടുത്തുള്ള രാമേട്ടന്റെ ചായക്കടയിൽ പണിക്കുപോയാണ് ഉണ്ണിക്കുട്ടൻ വീട്ടു ചിലവിനുള്ള പണം കണ്ടെത്തിയിരുന്നത് . പഠനത്തിൽ മിടുക്കൻ ആയിരുന്നെകിലും ജോലി കഴിഞ്ഞ് സ്കൂളിലൊന്നും പോകാൻ അവന് സമയം കിട്ടിയിരുന്നില്ല . എങ്കിലും രാമേട്ടന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മോൾ ശ്രീക്കുട്ടി ചേച്ചി അവനെ കുറേശ്ശെ എഴുതാനും വായിക്കാനും പഠിപ്പിക്കാറുണ്ടായിരുന്നു ...!
.
വീട്ടിലെയും ചായക്കടയിലെയും പണിയൊക്കെ കഴിഞ്ഞാൽ ഉണ്ണിക്കുട്ടൻ തൊട്ടടുത്തുള്ള ആൽത്തറയിൽ പോയിരുന്ന് കയ്യിൽ കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചുകൊണ്ടിരിക്കും . ചിലപ്പോഴെല്ലാം ചായക്കടയിൽ ബാക്കിയാകുന്ന പലഹാരങ്ങളും ശ്രീക്കുട്ടി ചേച്ചി അവനു ആരും കാണാതെ പൊതിഞ്ഞു കൊടുക്കും . ആ പലഹാരങ്ങളും തിന്ന് പുസ്തകങ്ങളും വായിച്ച് അവൻ അവിടെ അവന്റെ ലോകത്തിൽ ഏറെ നേരം അങ്ങിനെയിരിക്കും ...!
.
അങ്ങിനെ ഒരു ദിവസം അവൻ ആൽത്തറയിലേക്ക് നടക്കവേ പെട്ടെന്ന് ഒരു പെണ്‍കുട്ടി ആരിൽ നിന്നോ രക്ഷപ്പെടാനെന്ന വണ്ണം ഓടിവന്ന് ആ ആൽതറയുടെ പുറകിൽ ഒളിച്ചിരുന്നു . അവളെ തിരഞ്ഞ് ആരും അവൾക്കു പുറകിൽ വന്നിരുന്നില്ലെങ്കിലും അവൾ ആരെയോ വല്ലാതെ പേടിച്ചിരുന്നു .കുറച്ചു സമയം ഒളിച്ചിരുന്ന് പിന്നെ ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തി , വന്ന വഴിയിൽ തന്നെ തിരിച്ചു പോവുകയും ചെയ്തു അവൾ . അവൾ പോയപ്പോൾ അവിടെ പോയി നോക്കിയ ഉണ്ണിക്കുട്ടന് അവൾ അവിടെ ഉപേക്ഷിച്ചു പോയ ഒരു പാവക്കുട്ടിയെ കിട്ടി ...!
.
ജീവിതത്തിൽ ഒരിക്കലും ഒരു കളിപ്പാട്ടം കിട്ടിയിട്ടില്ലാത്ത അവന് അതൊരു നിധിയായിരുന്നു . എങ്കിലും അത് ആ കുട്ടിയുടെതാനെന്ന ഓർമ്മ അവനെ സങ്കടപ്പെടുത്തി . അത് കിട്ടിയപ്പോൾ താൻ എത്ര സന്തോഷിക്കുന്നുവോ അതുപോലെതന്നെ അത് നഷ്ടമായപ്പോൾ ആ കുട്ടി എത്രമാത്രം സങ്കടപ്പെടുന്നുണ്ടാകും എന്ന് അവൻ ഓർത്തു പോയി . അതോടെ എങ്ങിനെയും ആ കുട്ടിയെ കണ്ടെത്തി ആ പാവക്കുട്ടിയെ തിരിച്ചേൽപ്പിക്കാനായി അവന്റെ ശ്രമം ...!
.
പാവക്കുട്ടിയെ കയ്യിലെടുത്ത് താലോലിക്കവേ അതിൽ നിറയെ അഴുക്കു പറ്റിയതായി കണ്ടു അവൻ . വെള്ളാരം കണ്ണുകളും സ്വർണ്ണ തലമുടിയും പുള്ളി ഉടുപ്പുമുള്ള ആ സുന്ദരിപ്പാവ അവനെ വല്ലാതെ സ്വാധീനിച്ചു . അവൻ അതിനെയും കൊണ്ട് വീട്ടിൽ പോയി, സൂക്ഷ്മതയോടെ കുളിപ്പിച്ച് അതിന്റെ ഉടുപ്പെല്ലാം കഴുകി ഉണക്കിയെടുത്ത് പിഞ്ഞിപ്പോയ ഭാഗങ്ങൾ തുന്നിക്കൂട്ടി തലമുടി ചീകിയൊതുക്കി അതിനെ തന്റെ നെഞ്ചോട്‌ ചേർത്ത് പിടിച്ചു ....!
.
അതിന്റെ പൊട്ടിപ്പോയ മാലയ്ക്കു പകരം അവൻ സൂക്ഷിച്ചുവെച്ച നാണയത്തുട്ടുകൾ കൊണ്ട് ഒരു പളുങ്കു മാല വാങ്ങി കഴുത്തിലിട്ടു . അവന് ഉടുപ്പുവാങ്ങാൻ വെച്ചിരുന്ന പൈസയെടുത്ത്‌ അതിനു കിടക്കാൻ ഒരു കുഞ്ഞു തൊട്ടിലും വാങ്ങി. പിന്നെ ഒരുപാട് ഇഷ്ടത്തോടെ അൽപ്പനേരത്തേക്ക് എങ്കിലും അതിനെയും കൂട്ടിപ്പിടിച്ച് കിടന്നുറങ്ങി ....!
.
പിറ്റേന്ന് അവൻ പാവയെ ശ്രീക്കുട്ടി ചേച്ചിയെ കാണിച്ച് അതിന്റെ ഉടമയായ ആ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള വഴികൾ അന്വേഷിച്ചു . ശ്രീക്കുട്ടി പറഞ്ഞു അത് അശ്വതിയുടെ പാവയായിരിക്കും എന്ന്. അത്ര നല്ല പാവകൾ അവൾക്കെ ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവനത്‌ അവൾക്ക് കൊണ്ട് പോയി കൊടുക്കാൻ തിടുക്കമായി . ശ്രീക്കുട്ടി ചേച്ചി അശ്വതിയെ കുറിച്ച് കൂടുതൽ പറഞ്ഞത് കേട്ടപ്പോൾ എന്തായാലും അതിനെ എത്രയും പെട്ടെന്ന് തന്നെ അവൾക്കു കൊണ്ട് പോയി കൊടുക്കണമെന്നും തീരുമാനിച്ചു അവൻ ....!
.
അശ്വതി ഒരു പാവം എട്ടുവയസ്സുകാരി കുട്ടിയായിരുന്നു . ഗ്രാമത്തിലെ അങ്ങേ തലക്കൽ താമസിക്കുന്ന അവർ പണക്കാരായിരുന്നു . അച്ഛൻ മരിച്ചതോടെ അമ്മ രണ്ടാം കല്യാണം കഴിച്ച് ആ രണ്ടാനച്ചന്റെ കൂടെയാണ് അവളുടെ താമസം. രണ്ടാനച്ചനാണെങ്കിൽ അവളെ ഇഷ്ട്ടവുമല്ല. മദ്യപിച്ചു വന്ന് അവളെ തലങ്ങും വിലങ്ങും തല്ലും. അവളെ പട്ടിണിക്കിടും. ഒരുപാട് വഴക്ക് പറയും മരിച്ചു പോയ തന്റെ സ്നേഹനിധിയായ അച്ഛനെ കുറ്റം പറയും... എല്ലാം അവൾ സഹിക്കും. പലപ്പോഴും അവളുടെ അമ്മയും മറുത്തൊന്നും പറയില്ല....!
.
ശ്രീക്കുട്ടി ചേച്ചിയോട് വഴിയൊക്കെ ചോദിച്ച് അവൻ അവളുടെ വീട് കണ്ടു പിടിച്ചു. ആരും കാണാതെ ഒരു വിധം അവളുടെ വീട്ടിലെത്തി അവളെ കണ്ടു പിടിച്ചപ്പോൾ രണ്ടാനച്ചന്റെ തല്ലും കൊണ്ട് അവൾ കരഞ്ഞുകൊണ്ട്‌ തൊടിയിലെ മൂലയിലുള്ള ഒരു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. അവൻ പതുക്കെ ചെന്ന് അവളറിയാതെ സഹതാപത്തോടെ, സ്നേഹത്തോടെ അവളെ കുറെ സമയം നോക്കി നിന്ന്. പിന്നെ പതുക്കെ അവളെ വിളിച്ച് ആ പാവക്കുട്ടിയെ അവൾക്ക് കൊടുത്തു....!
.
കളഞ്ഞു പോയ ആ പാവക്കുടിയെ തിരിച്ചു കിട്ടിയതും അവൾ സന്തോഷത്തോടെ തുള്ളിച്ചാടി. അതിന്റെ പുതിയ ഉടുപ്പും തൊട്ടിലും ഒക്കെ അവൾക്കു നന്നേ പിടിച്ചു . അപ്പോഴേക്കും അങ്ങോട്ട്‌ കടന്നെത്തിയ അവളുടെ ബന്ധുക്കളായ മറ്റു കുട്ടികളും അതിനെ ഏറ്റെടുത്തു . അവർ അതിന്റെ മഹത്വം ഉറക്കെ വാഴ്ത്തി . അവളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി . പിന്നെ അവർ ആഘോഷ പൂർവ്വം ആ പാവക്കുട്ടിയേയും കൊണ്ട് അവനോടൊരു നന്ദി വാക്കു പോലും പറയാതെ കടന്നുപോകുമ്പോൾ , വേദനയോടെ അവൻ അവനിലേക്ക്‌ തന്നെ തിരിച്ചു നടക്കാൻ തുടങ്ങി ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, July 2, 2014

അകത്തളങ്ങളിൽ ലഹരി നുരയുമ്പോൾ ...!!!

അകത്തളങ്ങളിൽ ലഹരി നുരയുമ്പോൾ ...!!!
.
ഇന്നിന്റെ ഏറ്റവും വലിയ ശാപങ്ങളിലൊന്ന് എല്ലാവരും പറയും പോലെ , എല്ലാവർക്കും അറിയും പോലെ മദ്യവും മയക്കുമരുന്നുകളും തന്നെയാണ് . പ്രത്യേകിച്ചും നമ്മുടെ ഈ കൊച്ചു കേരളത്തിൽ . തലമുറകളിൽ നിന്നും തലമുറകളിലേയ്ക്കു ഒരു മഹാവിപത്തായി തന്നെ പടർന്നു കയറുന്ന ഈ ദുരവസ്ഥക്ക് ഇന്നത്തെ സാഹചര്യങ്ങളിൽ അടുത്തകാലത്തൊന്നും ഒരു മോചനം ഉണ്ടാകാനും വഴി കാണുന്നുമില്ല ....!
.
കാലാകാലങ്ങളിൽ സമൂഹത്തിൽ ദുരന്തസമാനമായ ഇത്തരം അവസ്ഥകൾ ഉണ്ടായിക്കോണ്ടേയിരിക്കും . എല്ലാ രാജ്യങ്ങളിലും എല്ലാ ആവാസവ്യവസ്ഥകളിലും ഇത് സർവ്വസാധാരണവുമാണ് . എന്നാൽ അപ്പോഴൊക്കെയും ഇത്തരം അവസ്ഥകളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാൻ അധികാരികളും സാമൂഹിക സാംസ്കാരിക നായകരും രംഗത്ത് ഇറങ്ങാറുണ്ട്‌ എന്നതായിരുന്നു ആശ്വാസം. എന്നാൽ ഇവിടെ തീർത്തും വ്യത്യസ്തമായി ഇപ്പോൾ ഇവരാരും ഇതിൽ കാര്യമായി ഇടപെടുന്നില്ല എന്നത് മാത്രമല്ല, പലരും ഇതിന് പ്രതികൂലമായി എന്നപോലെ മൌനമായിരിക്കുകയും ചെയ്യുന്നു എന്നത്ക്രൂരവും നിന്ദ്യവുമാണ്‌ ...!
.
ഒരു സമൂഹത്തിൽ പുരുഷനിൽ ഉണ്ടാകുന്ന അപചയത്തേക്കാൾ എപ്പോഴും ഭീകരമാണ് അവിടുത്തെ സ്ത്രീകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ . സമൂഹം പുരുഷ കേന്ദ്രീകൃതമെന്നും പുരുഷാധിപത്യമെന്നും ഒക്കെ വലിയ വായിൽ പറയുമ്പോഴും യഥാർത്ഥത്തിൽ ഒരു സമൂഹത്തെ നിയന്ത്രിക്കുന്നതും മുന്നോട്ട് നയിക്കുന്നതും അതിലെ സ്ത്രീകൾ തന്നെയാണ് . സ്ത്രീകൾ തന്നെ ഇത് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാതതിനാലാണ് അവർ പലപ്പോഴും പുരുഷന്മാർക്കെതിരെ ശബ്ദമുയർത്തുന്നത് ....!
.
കാലാകാലങ്ങളിൽ സമൂഹത്തിൽ മാറ്റങ്ങൾ സാധാരണമാണ് . നല്ലതോ ചീത്തതോ എന്നത് അതിനെ സമൂഹം എങ്ങിനെ അഭിമുഘീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പലപ്പോഴും നിൽക്കുന്നത് . ലഹരിയുടെ ഉപയോഗത്തിലും കടന്നു വന്നിരിക്കുന്ന ഈ മാറ്റത്തെയാണ് ഞാൻ ഇവിടെ പ്രദിപാതിക്കുന്നത് . എല്ലാറ്റിലും എന്നപോലെ ലഹരിയുടെ ഉപയോഗത്തിലും കാലാകാലങ്ങളിൽ പ്രത്യേകിച്ച് കേരളത്തിൽ തുടർച്ചയായ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത് . ലഹരിയുടെ ഉപഭോഗം കൂടുന്നു എന്നതിനേക്കാൾ ആപത്കരമായിട്ടുള്ളത് അത് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള വൻ വർധനവാണ് . പ്രത്യേകിച്ചും പുതു തലമുറയുടെ കാര്യത്തിൽ ....!
.
ലഹരി തീർച്ചയായും ഒരു സമൂഹത്തെ ഒന്നാകെ നശിപ്പിക്കുക തന്നെ ചെയ്യും . സാമൂഹിക അന്തരീക്ഷം മലിനമാക്കുന്നതോടൊപ്പം സമൂഹത്തിന്റെ കെട്ടുറപ്പിനെയും അത് സാരമായി ഭാധിക്കും . എന്നാൽ ഇവിടെയും ചില അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് പ്രത്യേകിച്ചും കേരളത്തിൽ ഉണ്ടാകുന്നത് . അടുത്തകാലത്തായി പുറത്തിറങ്ങുന്ന പല പഠനങ്ങളും വിരൽ ചൂണ്ടുന്നത് കേരളത്തിന്റെ ( ഭാരതത്തിന്റെയും ) ഭീകരമായ ലഹരി യാത്രയെയാണ് . അതും പ്രത്യേകിച്ചും നമ്മുടെ സ്ത്രീകളുടെ . ഭീകര പ്രവർത്തനങ്ങളേക്കാൾ അല്ലെങ്കിൽ അതുപോലുള്ള മറ്റു സംഭവങ്ങളേക്കാൾ ഒരുപക്ഷെ നമ്മുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതും ഇതിലേയ്ക്കാണെന്നാണ് എന്റെ അഭിപ്രായം ....!
.
പണ്ട് കാലത്ത് ആണ്ടിനും ചങ്ക്രാന്തിക്കും വീട്ടുകാർ ഒന്നിച്ച് വീട്ടിൽ ഉണ്ടാക്കുന്ന വീര്യം കുറഞ്ഞ വീഞ്ഞോ അല്ലെങ്കിൽ കള്ളോ ഒരിറക്ക് കുടിച്ചിരുന്ന മലയാള സ്ത്രീകൾ ഇപ്പോൾ അതിൽനിന്നൊക്കെവിട്ട് പുരുഷനെക്കാൾ അല്ലെങ്കിൽ അതിൽ കൂടുതലോ മദ്യപിക്കാൻ തുടങ്ങുന്നു എന്നത് തീർത്തും ഭീതിതമാണ് . കേരളത്തിന്‌ പുറത്ത് പഠനത്തിനോ ജോലിക്കോ പോകുന്ന ഒരു വിഭാഗം സ്ത്രീകൾ പുരുഷനെപോലെ മദ്യപാനികൾ ആയാണ് മാറുന്നതെന്നത് പറയുമ്പോൾ തന്നെ കേരളത്തിനകത്തും സ്ഥിതി വ്യത്യസ്തമല്ല എന്നത് തീർച്ചയായും ശ്രദ്ധിക്കപ്പെടെണ്ടതാണ് . ...!
.
മറ്റു പലതും എന്നപോലെ ആധുനിക ജീവിതത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി ലഹരിയും സ്ത്രീകൾക്ക് മായിരിക്കുന്നു ഇപ്പോൾ. ജോലിഭാരം കാരണം, സൌഹൃദങ്ങൾ മൂലം അല്ലെങ്കിൽ കുടുംബ ബന്ധങ്ങളിലെ താളപ്പിഴാകൾ മൂലം ..... സ്വകാര്യ പാർടികളിൽ തുടങ്ങുന്ന ലഹരിയുടെ ഉപയോഗം പതുക്കെ പതുക്കെ പുറത്തേക്കും വ്യാപിക്കുമ്പോൾ അത് സമൂഹത്തിന് നേരെയുള്ള ഒരു മഹാ വിപത്തായാണ് മാറുന്നതെന്ന് ഇക്കൂട്ടർ അറിയുന്നേയില്ല. ...!
.
ഒരു കുടുംബത്തിൽ പുരുഷൻ മദ്യപിച്ചാൽ പ്രധാനമായും ഉണ്ടാവുന്ന സാമ്പത്തിക പരധീനതകളേക്കാൾ ഭീകരമായിരിക്കും ആ കുടുംബത്തിലെ സ്ത്രീകളും മദ്യപിക്കാൻ തുടങ്ങിയാൽ . ഒരു ചെറു വിഭാഗത്തിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ഈ അവസ്ഥ ഇനിയും ശ്രദ്ധിക്കാതെയും തിരുതാതെയുമിരുന്നാൽ പിന്നെ തീർച്ചയായും എവിടെ എതിനിൽക്കുമെന്ന് പ്രവചിക്കുക വയ്യ. കുട്ടികൾ മാതാപിതാക്കൾ സഹോദരങ്ങൾ എന്നിവരെല്ലാം എപ്പോഴും ആശ്രയിക്കുന്ന കുടുംബ നാഥ തന്നെ ലഹരിയിൽ നുരയുംപോൾ പിന്നെ എന്ത് കുടുംബം എന്ത് ബന്ധം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, June 28, 2014

ഹൃദയത്തിൽ നിന്നുള്ള ദൂരം ...!!!

ഹൃദയത്തിൽ നിന്നുള്ള ദൂരം ...!!!
.
ഒരു ഹൃദയത്തിൽ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് എത്ര ദൂരമുണ്ട് ...? എന്തൊരു വിരോധാഭാസം അല്ലെ. എപ്പോഴെങ്കിലും ജീവിതത്തിൽ തനിക്ക് ഇങ്ങിനെയൊരു ചോദ്യം നേരിടേണ്ടി വരുമെന്ന് താൻ കരുതിയോ. ഊണിലും ഉറക്കത്തിലും ഒന്നായിരുന്നിട്ടും ഒന്നിച്ചു മാത്രം സഞ്ചരിച്ചിട്ടും ഒരേമുറിയിൽ ഒരേ കട്ടിലിൽ ഒരേ കിടക്കയിൽ നാൽപതു കൊല്ലം ഒന്നിച്ചു കഴിഞ്ഞിട്ടും അത് മാത്രം ഒരിക്കലും അളന്നു നോക്കിയില്ല . തെറ്റായിരുന്നു .. എല്ലാം തെറ്റായിരുന്നു എന്ന് ഇപ്പോൾ താൻ തിരിച്ചറിയുന്നു. ഇനി പ്രയോജനമില്ലെങ്കിലും ....!
.
അമ്മയാണ് അവളെ തന്റെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് തന്നത് . എന്നും കൂട്ടായിരിക്കാൻ, തനിക്ക് തുണയായിരിക്കാൻ അവൾ എപ്പോഴും കൂടെയുണ്ടാകുമെന്ന് അമ്മ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു . തന്നെ അറിയാൻ തനിക്കുവേണ്ടത് പറയാതെ മനസ്സിലാക്കാൻ തന്റെ മനസ്സിലേക്ക് ഊളിയിട്ടിറങ്ങാൻ എല്ലാം എല്ലാം അവൾ ഏറെ മിടുക്കിയായിരുന്നു. കഴിഞ്ഞ നാൽപതു കൊല്ലത്തിനിടയിൽ എപ്പോഴെങ്കിലും ഒരിക്കൽ തനിക്ക് മുഖമൊന്ന്കറുപ്പിക്കാൻ കൂടി അവൾ അവസരം തന്നിട്ടേയില്ല ...!
.
ഈ ചുവപ്പിന് തീയിന്റെ ചൂടാണ് ഇപ്പോഴും . അല്ലെങ്കിലും അതങ്ങിനെയല്ലേ വരൂ. കനൽ കെട്ടടങ്ങിയിട്ടില്ലാത്ത ഈ നിറങ്ങളുടെ ചൂളയിൽ തീയുടെ കത്തുന്ന ചൂട് അവശേഷിച്ചിട്ടില്ലെങ്കിലല്ലെ അത്ഭുതമുള്ളൂ നിറങ്ങൾ .... ഈ നിറങ്ങളിൽ കറുപ്പ് തന്റെ കണ്ണുകളിലെയ്ക്കാണ് ഇപ്പോഴും തുളച്ചുകയറുന്നത് . മഞ്ഞയും പച്ചയും നീലയുമെല്ലാം തനിക്കു മുന്നിൽ താണ്ഡവ നൃത്തം ചെയ്യുന്ന പോലെ. അതോ തന്നെ നോക്കി പരിഹസിക്കുകയാണോ അവയെല്ലാം ... വെളുപ്പാകട്ടെ തന്റെഹൃദയത്തിൽ നിന്നും ഒലിചിറങ്ങിയതാണ് എന്നുതന്നെയാണ് തനിക്ക് തോന്നുന്നത് .. നിറങ്ങൾ അവളുടെ ജീവന്റെ തുടിപ്പുമായി ....!
.
കാലത്ത് ആറുമണിക്ക് തുടങ്ങുന്ന തന്റെ ജീവിത യാത്ര എപ്പോഴും തന്റെ കുടുംബത്തിന് വേണ്ടി മാത്രമായിരുന്നു . എവിടെയെങ്കിലും വഴി തെറ്റിയതായി എവിടെയെങ്കിലും കാലിടറിയതായി ആരും വെറുതേ പോലും പറയുകയുമില്ല . തന്റെ മാതാപിതാക്കളോട് തന്റെ മക്കളോട് തന്റെ സഹോദരങ്ങളോട് എന്തിന്, സുഹൃത്തുക്കളോടും സമൂഹത്തോടുപോലും പരമാവധി താൻ നീതി പുലർത്തി യിരുന്നു. അതിൽ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു എപ്പോഴും . മറ്റുള്ളവർ തന്റെ നന്മയിൽ വാചലരാകുമ്പോൾ താൻ സ്വയം മറന്നു ... പക്ഷെ തന്റെ ഭാര്യയോട് ...?
.
മുന്നോട്ട് വെച്ച കാൽ കത്തുന്ന തീയിൽ ചവുട്ടിയ പോലെ തിരിച്ചെടുത്തത് ഇപ്പോഴും ഓർമ്മയുണ്ട് . പഴയ വീടിന്റെ അടുക്കളയോട് ചേർന്ന ആ ഒറ്റമുറി ... ജീവിതത്തിൽ താൻ ഒരിക്കലെങ്കിലും അവിടെ കടന്നുചെന്നതായി ഒർമ്മപൊലുമില്ല മുൻപൊന്നും . അല്ലെങ്കിൽ തന്നെ പൂമുഖത്തെ ചാരുകസേരയിൽ നിന്നും താൻ എപ്പോഴെങ്കിലും അകത്തളങ്ങളിലേയ്ക്ക് എത്തിനോക്കാൻ പോലും ശ്രമിച്ചിട്ടേ ഇല്ലല്ലോ. അതുകൊണ്ട് തന്നെ സത്യത്തിൽ അങ്ങിനെയൊരു മുറി അവിടെയുണ്ടെന്ന് തനിക്ക് അറിഞ്ഞത് തന്നെ അപ്പോഴാണെന്ന് തോന്നുന്നു. പൊട്ടിയ ഓടിന്റെ അരികുകളിൽ കൂടി അരിച്ചെത്തുന്ന നുറുങ്ങു വെളിച്ചം മാത്രം പാറി പറക്കുന്ന ആ ഒറ്റമുറി ...!
.
മക്കൾക്കും ആദ്യമൊക്കെ എല്ലാം താൻ തന്നെയാണ് തിരഞ്ഞെടുക്കാറുണ്ടായിരുന്നത് എങ്കിലും അവർ വളരാൻ തുടങ്ങിയപ്പോൾ അവരുടെ ഇഷ്ട്ടങ്ങൾ തന്റെതിൽനിന്നും വിഭിന്നമാകുന്നത് തനിക്ക് തിരിച്ചറിയാനും അവർക്ക് വഴങ്ങി വഴിമാറാനും താൻ നിരുപാധികം തയ്യാറായി . അപ്പോഴും പക്ഷെ ... ഏറ്റവും നല്ല വസ്ത്രങ്ങളും നല്ല ആഭരണങ്ങളും മാത്രം തന്റെ ഭാര്യ അണിയണം എന്ന് നിർബന്ധം ഉണ്ടായിരുന്ന താൻ പക്ഷെ എപ്പോഴെങ്കിലും അവളുടെ ഇഷ്ട്ടം ചോദിച്ചിരുന്നോ ...? താൻ കൊണ്ടു പോകുന്നിടതേയ്ക്ക്‌ താൻ പറയും പോലെ അണിഞ്ഞൊരുങ്ങി തന്റെ കയ്യും പിടിച്ച് തനിക്കൊപ്പം മാത്രം അവളും ....!
.
നിലാവിന്റെ ഗന്ധമായിരുന്നു ആ മുറിക്ക് . അല്ലെങ്കിൽ മണ്ണെണ്ണ വിളക്കിന്റെ... ? . പക്ഷെ അതിന്റെ ചുവരുകൾക്ക് ലോകത്തിന്റെ ഗന്ധവും ആകാശത്തിന്റെ വിശാലതയും . വിറക്കുകയായിരുന്നു ആ ചുമരിലെ ഓരോ ചിത്രങ്ങളിലൂടെയും കടന്നുപോകുമ്പോൾ ... ആ നിറങ്ങൾക്ക് ഇപ്പോഴും അവളുടെ ജീവൻ . ആ രൂപങ്ങൾക്ക്‌ ഇപ്പോഴും തന്നെ എന്നും മതുപിടിപ്പിക്കാറുള്ള അവളുടെ വിയര്പ്പിന്റെ മണം ...! അവിടെ തളർന്നു വീണ തന്നെ അവൾ തന്നെയല്ലേ താങ്ങിയെടുത്ത് ഇവിടെ കൊണ്ടുവന്നു കിടത്തിയത്‌ ...!
.
കിടക്കയിൽ തന്റെ ആവേശം അവളുടെ മാറിൽ കുറച്ചു വിയർപ്പുതുള്ളികളായി പടർത്തി മാറുമ്പോൾ താൻ ഒരിക്കലെങ്കിലും അവളുടെ ചുടു നിശ്വാസം കേൾക്കാതെ പോയതെന്തേ ..? എന്തിനും ഏതിനും സംശയത്തിന് ഇടപോലും നൽകാതെ അവൾക്കു സർവ്വ സ്വാതന്ത്ര്യവും നൽകുമ്പോഴും എന്തെ താൻ അവളുടെ മനസ്സിന്റെ കെട്ടുകൾ അഴിച്ചു വിടാൻ കരുതലെടുതില്ല ...? ഓരോ ശ്വാസത്തിലും ഒപ്പമുണ്ടായിട്ടും തന്റെ കാലടിപ്പാടുകളിൽ കൂടി മാത്രം അവളെ കൈ പിടിച്ചു നടത്തിയിട്ടും താൻ എന്തെ അവളെ തിരിച്ചറിഞ്ഞില്ല ...!
.
എന്നും അഹങ്കാരമായിരുന്നില്ലേ തനിക്ക് . തന്റെ ഭാര്യയ്ക്കും മക്കൾക്കും വേണ്ടതെല്ലാം വേണ്ടപോലെ താൻ നടത്തിക്കൊടുക്കുന്നു എന്ന അഹങ്കാരം. മക്കൾ അവരുടെ ആവശ്യങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ അവൾ ഒന്നും ചോദിക്കാതിരുന്നിരുന്നത് താൻ അവളെ പൊന്നുപോലെ നോക്കുന്നത് കൊണ്ടാണെന്ന് തെറ്റിദ്ധരിച്ച താൻ എന്തൊരു വിഡ്ഢിയാണ് . പുലർച്ച മുതൽ പാതിരാത്രിവരെ താൻ കഷ്ട്ടപ്പെതെല്ലാം അവരെ സന്തോഷിപ്പിക്കാനായിരുന്നിട്ടും അവൾ, അവൾ മാത്രം അപ്പോഴും ..!
.
ഇനി, തന്റെ ഈ ഹൃദയവും .. ദൂരമളക്കാൻ ഇനി എന്തിനാണ് തനിക്കൊരു ഉപകരണം . അളക്കാവുന്ന ദൂരതിനുമപ്പുറം അവളുടെ ഹൃദയം മിടിക്കാതെ കാത്തിരിക്കുമ്പോൾ ഇനി പ്രാർത്ഥിക്കാം ദൂരമില്ലാതുള്ള ദൂരത്തിൽ അവളുടെ ഹൃദയം അടുത്ത ജന്മത്തിലെങ്കിലും അടുത്തു കിട്ടാൻ. എല്ലാ തെറ്റുകൾക്കും പ്രായശ്ചിത്തം ചെയ്യാൻ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

വൃത്തം ...!!!

വൃത്തം ...!!!
.
ശൂന്ന്യതയിൽ നിന്നും
പൂർണ്ണതയിലേക്കും
പൂർണ്ണതയിൽനിന്നും
ശൂന്ന്യതയിലേക്കുമുള്ള
സഞ്ചാര പഥം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, June 24, 2014

കാത്തിരിപ്പിന് ...!!!

കാത്തിരിപ്പിന് ...!!!
.
കണ്ണ് കത്തുമ്പോൾ
കൈപിടിച്ച്
കാൽപാദത്തിൽ
വെള്ളമൊഴിച്ച്
കരളിലൊരൽപ്പം
മധുരംതേച്ച്
മടിയിലൊരു
പാ വിരിച്ച്
വിരലിൽ ദർഭയിട്ട്
തണലിലൊരു
വിളക്കുവെച്ച്
കാത്തിരിക്കാൻ
കാതോരത്തിൽ
അരാനുമില്ലെങ്കിൽ
വ്യർത്ഥമല്ലെ ഈ ജന്മം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, June 23, 2014

പുറപ്പെടൽ ...!!!

പുറപ്പെടൽ ...!!!
.
എന്റെ വീട്ടിലെ
രണ്ടു കാളകളും
ഇന്ന് രാവിലെ
ഇരട്ട പെറ്റു ...!
.
ഞാൻ
കയറെടുക്കണോ
കുട്ടയെടുക്കണോ
എന്റെ
പുറത്തു കെട്ടാൻ
പാളയെടുക്കണോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

അക്ഷരങ്ങൾ ...!!!

അക്ഷരങ്ങൾ ...!!!
.
സ്നേഹിച്ചാൽ
ഒരു വേശ്യയെ പോലെ
വഴങ്ങുകയും
വെറുപ്പിച്ചാൽ
ഒരു ശത്രുവിനെ പോലെ
മുഖം തിരിക്കുകയും
ചെയ്യുന്ന
നവജാത ശിശുവിന്റെ
മനസ്സുള്ള
മാന്ത്രിക രൂപങ്ങൾ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, June 22, 2014

സ്ത്രീ ...!!!

സ്ത്രീ ...!!!
.
ഹൃദയത്തിന്റെ
രണ്ടറകളിൽ വിഷവും
മറ്റേത് രണ്ടിൽ
അമൃതും നിറച്ച്
സ്നേഹവും മോഹവും
കരുണയും പ്രതികാരവും
സമാസമം ചേർത്ത്
കണ്ണീരിൽ ചാലിച്ചെടുത്ത
പ്രവചനാതീതതയുടെ
വശ്യമനോഹരമായ
അത്ഭുത രൂപം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, June 21, 2014

സമയം ...!!!

സമയം ...!!!
.
സൂക്ഷിച്ചുപയോഗിച്ചാൽ
ആവശ്യത്തിൽകൂടുതലും
ദുർവ്യയംചെയ്‌താൽ
ഒന്നിനുംതികയാതെയും,
സ്വയം നിയന്ത്രിക്കാവുന്ന
ഒരത്ഭുത വസ്തു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, June 19, 2014

ഉത്തരം കിട്ടാനൊരു കണക്ക് ...!!!

ഉത്തരം കിട്ടാനൊരു കണക്ക് ...!!!
.
കണക്കിൽ ഞാൻ വളരെ മോശമാണ് . പണ്ടും അതെ ഇപ്പോഴും അതെ . അതെപ്പോഴും അങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും . അങ്ങിനെയല്ലാതാകാൻ ഞാൻ ഒട്ട് ആഗ്രഹിക്കുന്നുമില്ല . എന്നാൽ ഇതൊക്കെ അറിയാമായിരുന്നിട്ടു തന്നെയാണ് അയാൾ അങ്ങിനെയൊരു കണക്ക് എന്നോട് തന്നെ ചെയ്തുകൊടുക്കാൻ പറഞ്ഞതും ...!
.
അയാളെ അപ്പോൾ മാത്രമാണ് ഞാൻ എന്റെ ജീവിതത്തിൽ തന്നെ ആദ്യമായി കാണുന്നത് . അയാൾ എവിടെനിന്നാണ് വന്നതെന്നോ എവിടേയ്ക്കാണ്പോകുന്നതെന്നോ എനിക്കറിയില്ലായിരുന്നു . ഈ ആൾക്കൂട്ടത്തിന് നടുവിൽ എന്തിനാണ് അയാൾ എന്നെമാത്രം തിരഞ്ഞെത്തിയതെന്നും എനിക്കറിയില്ലായിരുന്നു . പക്ഷെ എല്ലാറ്റിനുമപ്പുറം എന്നെ കണക്കാക്കി മാത്രം ഒരു കണക്കും . ...!
.
എനിക്കതിനുള്ള ഉത്തരം കണ്ടെത്താൻ ഒരിക്കലും കഴിയില്ലെന്ന് അയാൾക്കുതന്നെ ഉറപ്പുള്ളതുപോലെയുള്ള ആ ചോദ്യം എന്നിൽ അഭിമാനഭോധമാണ് ഉണർത്തിയത് അപ്പോൾ . ജീവിതത്തിൽ എല്ലായിടത്തും തോൽവികൾ മാത്രം ഏറ്റു വാങ്ങുമ്പോൾ ഇവിടെ ഒന്ന് പൊരുതാൻ എന്റെ മനസ്സ് വല്ലാതെ വെമ്പി . പരാജയപെടുമ്പോഴും അത് അവസാനം വരെ പോരുതിക്കൊണ്ടാകാനുള്ള ഒരു വിഫല ശ്രമം ....!
.
അയാളുടെ മുഖത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരിഹാസ പുഞ്ചിരിയാണ് എന്നെ കൂടുതൽ കർമ്മോത്സുകനാക്കിയത് എന്നുതന്നെ പറയാം . ആദ്യം ഞാൻ സ്വന്തമായി തന്നെ അതിനൊരുത്തരം കണ്ടെത്താൻ ശ്രമിച്ചു നോക്കി. കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചുമൊക്കെ പരമാവധി ശ്രമിച്ചെങ്കിലും എനിക്കറിയാത്ത വഴികളിൽ കൂടിയുള്ള ആ കണക്ക് പ്രതീക്ഷിച്ചപോലെ എന്നെ തോൽപ്പിക്കുക തന്നെ ചെയ്തു. അത് ഞാൻ പ്രതീക്ഷിച്ചതിനാൽ നിരാശ കൂടാതെ ഉത്തരം കണ്ടെത്താനുള്ള മറ്റു വഴികൾ തേടി ഞാൻ പുറത്തിറങ്ങി ...!
.
അന്വേഷണത്തിൽ ആദ്യം ഓർമ്മവന്ന പേര് എന്നെ കണക്ക് പഠിപ്പിച്ച പണിക്കർ സാറിനെയാണ് . പഠിക്കുന്ന സമയത്ത് ജനലിനു പുറത്തെ നീലചെരിവുള്ള ആകാശം സ്വപ്നം കണ്ടിരുന്നിരുന്ന തനിക്ക് അദ്ധേഹത്തിന്റെ കയ്യിൽനിന്ന് കിട്ടിയിട്ടുള്ള അടിയുടെ ചൂട് ഇപ്പോഴും കൈവെള്ളയിൽ ഉണർന്നു നിൽക്കുന്നതിനാൽ അദ്ധേഹത്തെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുണ്ടായില്ല . പഠിപ്പിൽ മോശമായാലും കുരുത്തക്കേടുകൾ കൂടെയുണ്ടെങ്കിലും മഹാനായ ആ അധ്യാപകന് എന്നോടുണ്ടായിരുന്ന വത്സല്ല്യത്തിനു മാത്രം ഒരു കുറവും അപ്പോഴും കണ്ടില്ല. ...!
.
ആമുഖമൊന്നും കൂടാതെ കാര്യം പറഞ്ഞപ്പോൾ വാർദ്ധക്ക്യം തൂങ്ങുന്ന കണ്‍പീലികൾ ബദ്ധപ്പെട്ടുയർത്തി അദ്ധേഹം കര്മ്മനിരതനായി . കണക്കെഴുതിയ കടലാസ്കയ്യിൽ വാങ്ങി അദ്ദേഹം അത് സൂക്ഷിച്ച് പഠിച്ചു . എന്നിട്ട് ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ കുറച്ചു സമയം നോക്കിയിരുന്നു . പിന്നെ തീർത്തും അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ അദ്ദേഹം കണക്കെഴുതിയ ആ കടലാസ് എന്നെ തിരിച്ചേൽപ്പിച്ചു കൊണ്ട് ഒന്നും പ്രതികരിക്കാതെ അകത്തു കയറി വാതിലടച്ചു ...!
.
ഇനിയും അവിടെ നിന്നിട്ട് പ്രയോചനമില്ലെന്ന തിരിച്ചറിവ് അടുത്ത ആളെ തേടാൻ എന്നെ പ്രേരിപ്പിച്ചു . ഇനി പോകാനുള്ളത് നാട്ടിലെ ഏററവും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും ബുദ്ധിജീവിയും ക്വിസ്സ്മാസ്റ്ററും ഒക്കെയായ ഒരു വ്യക്തിയുടെ അടുത്തേക്കാണ് . നാട്ടിലും മറുനാട്ടിലും ഏറെ പ്രശസ്തനായ അദ്ധേഹത്തെ എനിക്ക് അത്ര അടുത്ത പരിചയമൊന്നും ഇല്ലെങ്കിലും നാട്ടുകാരാൻ എന്ന പരിഗണന വെച്ച് ഇടിച്ചു കയറാൻ തന്നെ ഞാൻ തീരുമാനിച്ചു . ...!
.
അപ്പോൾ വലിയ തിരക്കിലൊന്നും ആയിരുന്നില്ല അദ്ധേഹമെങ്കിലും തന്റെ പതിവ് ജാടകളിൽ നിന്നും ഇറങ്ങിവരാതെ എന്നെ സ്വീകരിച്ചിരുത്തി കാര്യം പറഞ്ഞപ്പോൾ ഇതൊക്കെ എത്ര നിസ്സാരം എന്ന മട്ടിൽ എന്റെ കയ്യിൽ നിന്നും കണക്കു വാങ്ങി ശ്രദ്ധിച്ചു നോക്കിയിട്ട് ആലോചിക്കാൻ തുടങ്ങി. അദ്ധേഹത്തിന്റെ ആലോചന എന്റെ ആകാശവും അദ്ധേഹത്തിന്റെ ഭൂമിയും കടന്നു പോകും എന്ന ഘട്ടത്തിൽ ഞാൻ ഇടപെട്ടു . ഉത്തരത്തിനായി ഞാൻ പിന്നെ വന്നോളാം എന്ന എന്റെ അഭിപ്രായം പക്ഷെ അദ്ദേഹം നിരാകരിച്ചു . എന്നിട്ട് പറഞ്ഞു, ഈ കണക്കിന് മൂന്ന് ഉത്തരങ്ങൾ ഉണ്ടെന്ന്. ...!
.
ഒന്നിന് പകരം മൂന്നു കിട്ടുന്നത് സന്തോഷം തന്നെ എങ്കിലും എനിക്ക് വേണ്ടത് ഒരു ഉത്തരമാണല്ലോ . എങ്കിലും അദ്ധേഹത്തെ പിണക്കാതെ മൂന്നു ഉത്തരങ്ങളും എഴുതി വാങ്ങി, നന്ദിയും പറഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോൾ എഴുതി തന്ന മൂന്ന് ഉത്തരങ്ങളും ചോദ്യത്തിന്റെ ആവർത്തനങ്ങൾ മാത്രം . ഇനി എന്റെ കണ്ണുകളുടെ കുഴപ്പമാണോ എന്ന് ഒന്ന് കൂടി നോക്കി അല്ലെന്ന് ഉറപ്പു വരുത്തിയപ്പോൾ വീണ്ടും ഞാൻ പെരുവഴിയിൽ തന്നെയായി . ഇനിയെന്ത് എന്ന ചോദ്യത്തിന് മാത്രം അപ്പോൾ ഒരു ഉത്തരം മുന്നിൽ കിട്ടി. തൊട്ടു മുന്നിലതാ പണിക്കരാശാൻ ...!
.
പണിക്കരാശാൻ പണ്ടത്തെ കുഴിപ്പള്ളിക്കൂടതിന്റെ പാരമ്പര്യമുള്ള തറവാട്ടുകാരനാണ് . നാട്ടിലെയും അന്യനാട്ടിലെയും അറിയപ്പെടുന്ന ജ്യോത്സ്യനാണ്‌ കൂടാതെ വലിയ കണക്കപ്പിള്ളയും. ഒട്ടും അമാന്തിക്കാതെ അദ്ധേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ ഒരു പൂരത്തിനുള്ള ആളുകൾ ക്യൂവിലുണ്ട് . വർത്തമാനം അറിയാതെ ഭൂതം കാണാതെ ഭാവിയെ അറിയാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ജനസമൂഹം . എന്റെ പരിചയം വെച്ച് ഞാൻ ഉള്ളിൽ നുഴഞ്ഞു കയറിയപ്പോൾ പിന്നിലുള്ളവരുടെ ആക്രോശങ്ങൾ കേട്ടില്ലെന്നു നടിച്ചു. കാര്യം കാണാൻ കഴുത ഏതു കാലും പിടിക്കുമല്ലോ ...!
.
പണിക്കർ കാര്യം അറിഞ്ഞ് ഒട്ടും ആലോചിക്കാതെ കവടി നിരത്തി . പഞ്ചാംഗങ്ങൾ വാരി വലിച്ചിട്ട് പരതി . ഒടുവിൽ നിവൃത്തിയും കണ്ടെത്തി . ഇതെന്റെ മുജ്ജന്മ സുകൃതം . ഇതെന്റെ വർത്തമാന കാല കർമ്മ ഫലം . ഇതെന്റെ ഭാവിയുടെ താക്കോൽ ... പരിഹാര ക്രിയകളുടെ ഒരു വലിയ ചാർത്തും എഴുതിത്തന്നു ഉടനെ അദ്ദേഹം . പിന്നെ എന്റെ മുന്നിൽ ദക്ഷിണയ്ക്കായി കാത്തിരിക്കുമ്പോൾ ഞാൻ കയ്യിലുള്ളതും കാൽക്കൽ വെക്കാതെ അവിടുന്ന്തടിതപ്പി . ...!
.
ഇനി....? കണക്കെഴുതിയ കടലാസും പിടിച്ച് ഞാൻ മാത്രം ബാക്കി. ഉത്തരമില്ലാത്തതായി ഒന്നുമില്ലെന്ന ഉത്തരം മാത്രം കയ്യിൽ വെച്ച് ഈ കണക്കിന് ഞാൻ ഇനി എങ്ങിനെ ഒരു ഉത്തരം കണ്ടെത്തും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, June 17, 2014

സുരക്ഷിതത്വത്തിന് ബെൽറ്റിടുമ്പോൾ ....!!!

സുരക്ഷിതത്വത്തിന് ബെൽറ്റിടുമ്പോൾ ....!!!
.
സുരക്ഷ ഓരോ ജീവിയുടെയും ജന്മാവകാശം തന്നെയാണ് . വീട്ടിൽ, നാട്ടിൽ, ജോലിസ്ഥലത്ത്, സമൂഹത്തിൽ അങ്ങിനെ എല്ലായിടത്തും ഓരോ പൗരനും എപ്പോഴും സ്വയവും മറ്റുള്ളവരാലും സംരക്ഷിക്കപ്പെടേണ്ടവർ തന്നെ . അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അവനവന് എന്നപോലെ മറ്റുള്ളവർക്കും ഒരിക്കലും ഒഴിഞ്ഞു മാറാനും കഴിയില്ല ...!
.
ഏതൊരു കാര്യങ്ങളിലും നമ്മൾ മുന്നേറ്റം നടത്തുമ്പോൾ അതിനു മുൻപ് നാം ഏർപ്പെടുത്തേണ്ട ചില അടിസ്ഥാന സൌകര്യങ്ങളുണ്ട് എവിടെയും . ഒരു വലിയ വ്യാപാര സമുച്ചയം നിർമ്മിക്കുമ്പോൾ അതിലേക്കുള്ള വഴികളും, വെള്ളവും വെളിച്ചവും കെട്ടിടത്തിന് ആവശ്യമായ മാനദണ്ഡങ്ങളും അതിലെത്തുന്നവർക്കുള്ള അടിസ്ഥാന സൌകര്യങ്ങളും ഒരുക്കേണ്ടതുപോലെ ഇത് എല്ലാറ്റിലും നിർബന്ധവുമാണ് ...!
.
പുരോഗതിയിലെയ്ക്കുള്ള പാത നിർമ്മിക്കുമ്പോൾ ഇതെല്ലാം വസ്തു നിഷ്ഠമായി കണക്കാക്കേണ്ടത് അനിവാര്യം തന്നെ. അടിസ്ഥാന സൗകര്യ വികസനമാണ് ഇതിൽ ഏറ്റവും പ്രധാനം. പിന്നെയുള്ളത് കാലോചിതമായ പരിഷ്കാരങ്ങളോടെയുള്ള നിയമ നിർമ്മാണവും അതിന്റെ ശരിയായ രീതിയിലുള്ള നടത്തിപ്പും . അങ്ങിനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധയോടെ നടപ്പിലാക്കുക അത്യന്താപേക്ഷിതമാണ് . ലോകത്തിനു മുൻപിൽ തല ഉയർത്തി നിൽക്കണമെങ്കിൽ അവരുടെ നിലവാരത്തിലേയ്ക്ക് നമ്മളും ഉയരുക തന്നെ വേണം....!
.
എല്ലാറ്റിലെയും എന്നപോലെ യാത്രയിലെ സുരക്ഷിതത്വവും അതിന് സ്വീകരിക്കുന്ന നടപടികളും ഈ ഗണത്തിൽ മുൻപന്തിയിൽ നിൽക്കേണ്ടത് തന്നെ. നമ്മൾ ഇപ്പോൾ ലോകത്തിൽ എതോരിടത്തുമെന്നപോലെ ഏറ്റവും പുതിയ വാഹനങ്ങളും ഏറ്റവും പുതിയ യാത്രാമാർഗ്ഗങ്ങളും ഇവിടെയും നമ്മൾ അവതരിപ്പിക്കുന്നു . നല്ല വാഹനങ്ങൾക്ക് നല്ല പാതകളും നല്ല സാഹചര്യങ്ങളും അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുകൊണ്ട് തന്നെ നമ്മളും പ്രാപ്തമാക്കുന്നു ഇപ്പോൾ ...!
.
ശരാശരി ലോകത്തിൽ സംഭവിക്കുന്ന അപകടമരണങ്ങളുടെ കണക്കെടുത്താൽ ഏറിയ പങ്കും എല്ലായിടത്തും നടക്കുന്നത് റോഡിൽ ആണെന്ന് എല്ലാവർക്കും അറിയാം . ഒരു റോഡ്‌ അപകടം വരുത്തുന്ന നാശനഷ്ടം അതിൽ നഷ്ടപെടുന്ന ജീവന്റെ വിലയേക്കാൾ എത്രയോ ഇരട്ടിയാണെന്ന് നമ്മൾ അറിയാതെ പോകുന്നതാണ് റോഡിലെ സുരക്ഷയുടെകാര്യത്തിൽ നമ്മളെ ഇത്രയും അലസരാക്കുന്നത്. ലോകം മുഴുവൻ എങ്ങിനെ റോഡ്‌ അപകടങ്ങൾ കുറയ്ക്കാം എന്ന് തല പുകയ്ക്കുമ്പോൾ നമ്മൾ അതിനു വിപരീതമായി ചിന്തിക്കുന്നതെങ്ങിനെയാണ് ...!
.
മറ്റെല്ലാ നിയമങ്ങളും എന്നപോലെ സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന നിയമങ്ങളും ബുദ്ധിമുട്ടുള്ളതാണ് എങ്കിൽ കൂടി അത് നടപ്പിലാക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥരാണ് എന്ന സത്യം നമ്മളാണ് എപ്പോഴും ബോധപൂർവ്വം മറക്കുന്നത് . ഓരോ ജന സമൂഹത്തിന്റെയും ഭൂപ്രകൃതികളുടെയും രീതിയ്ക്കനുസരിച്ച് ആധുനിക രീതിയിൽ നിയമനിർമ്മാണത്തിന് ലോകം ശ്രമിക്കുന്നു എപ്പോഴും .എന്നാൽ ഈ നിയമങ്ങൾ നമ്മുടെ തന്നെ രക്ഷയ്ക്കുള്ളതാനെന്ന് ഇവിടെ നമ്മൾ വിസ്മരിയ്ക്കുന്നു പലപ്പോഴും . ...!
.
ഒരു വാഹനത്തിൽ കയറി ഇരിക്കും മുൻപേ അതിന്റെ ചുറ്റും ഒരുവട്ടം നടന്ന് പ്രത്യക്ഷത്തിൽ വാഹനത്തിന് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തുക. കയറി ഇരുന്നാൽ ഉടനെ സീറ്റ് ബെൽറ്റ് ഇടുക . സഹ യാത്രികരുടെ സൌകര്യവും സുരക്ഷയും ഉറപ്പുവരുത്തുക , വാഹനം തനിക്ക് നിശ്ചയിച്ച പാതയിലും സ്പീടിലും മാത്രം ഓടിക്കുക വാഹനം ഓടിക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും വലത്തോട്ടോ ഇടത്തോട്ടോ മാറുമ്പോഴും സിഗ്നൽ ഇടുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ എന്താണ് ഇത്ര ബുദ്ധിമുട്ട് എന്ന് ഓരോരുത്തരും നിർബന്ധമായും ചിന്തിക്കേണ്ടത് തന്നെയാണ് ...!
.
ഇത്തരം നിയമങ്ങളോട് മുഖം തിരിക്കുന്നതിൽ മലയാളി എപ്പോഴും മുൻപിലാണ് എന്നത് ഏറെ രസകരമാണ്. കേരളത്തിൽ നിയമത്തെ പരിഹസിക്കും പോലെ ഹെൽമെറ്റ്‌ കയ്യിൽ വെച്ചിട്ടും തലയിൽ ധരിക്കാതെ വണ്ടിയോടിക്കുകയും സീറ്റ്ബെൽറ്റ് പോലീസിനെ കാണുമ്പൊൾ വലിച്ചുപിടിച്ച്‌ വണ്ടിയോടിക്കുകയും ഒക്കെ ചെയ്യുന്ന മലയാളിക്ക് ഇതൊന്നും കേരളത്തിന്‌ പുറത്ത് ശരിയായി ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നതും കൂടാതെ ഈ വക എല്ലാ സൌകര്യങ്ങളുമുള്ള വാഹനം ഓടിക്കുന്നവർ പോലും അത് ചെയ്യില്ല എന്ന് ദുർവ്വാശി പിടിക്കുന്നതും ഏറെ വിരോധാഭാസം തന്നെ. ...!
.
കർക്കശമായ നിയമങ്ങൾ അനാവശ്യമായി നടപ്പിലാക്കുന്നു എന്ന് വിലപിക്കുന്നവർ ആലോചിക്കേണ്ട ഒരു വസ്തുതയുണ്ട് . അപ്രായോഗികാമെന്ന് പുഛിച്ച് തള്ളുന്ന ഇത്തരം നിയമങ്ങളൊക്കെ യാതൊരു തടസ്സവും കൂടാതെ ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നടപ്പിലാക്കുന്നവയാണ് എന്ന്. ഒരു വ്യക്തിയുടെ സുരക്ഷ ആ സമൂഹത്തിന്റെ കൂടി സുരക്ഷയാണെന്ന് മനസ്സിലാക്കുകയും അതിനുവേണ്ടി നിയമങ്ങൾ കൂടുതൽ പ്രായിഗവും കർക്കശവും ആക്കാൻ ലോകം ശ്രമിക്കുമ്പോൾ , ലോകത്തിന് മുന്നിൽ ഓടാൻ വെമ്പി നിൽക്കുന്ന മലയാളി ലോക നിയമങ്ങൾക്കു മുഖം തിരിച്ചാൽ എങ്ങിനെയാണ് അവിടെ എത്തിച്ചേരുക ...!
.
ജനങ്ങളുടെ ദീർഘകാല നന്മയെക്കാൾ അവരെ താത്കാലിക ലാഭത്തിനു വേണ്ടി കയ്യിലെടുക്കാനാണ് പലപ്പോഴും ഭരണകൂടം ശ്രമിക്കാറുള്ളത് . പലപ്പോഴും പല നിയമങ്ങളും അതിന്റെ അന്തസ്സത്ത നഷ്ട്ടപ്പെടാതെ നടപ്പിലാക്കുന്നതിനു പകരം ജനങ്ങളുടെ താത്പര്യാർത്ഥം അതിൽ വെള്ളം ചേർക്കുമ്പോൾ അതൊരു സാമൂഹിക അനീതിയാണെന്ന് പക്ഷെ ആരും അറിയുന്നില്ലെന്നത് കഷ്ടം തന്നെ....!
.
ഒരു ഉദ്യോഗസ്ഥൻ സത്യസന്ധമായി എപ്പോഴെല്ലാം നിയമം നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴും നമ്മൾ ഏറെ അസ്വസ്തരാവുകയും അസഹിഷ്ണുതയുള്ളവരാവുകയും ചെയ്യും . അത് സ്വാഭാവികം . പക്ഷെ ഇവിടെ ആ ഉദ്യോഗസ്ഥൻ നിയമം നടപ്പിലാക്കുന്നത് അയാളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടിയല്ലെന്നും മറിച്ച് നമ്മൾ ഓരോരുത്തരുടെയും സുരക്ഷയ്ക്ക് വേണ്ടികൂടിയാണെന്നും ഒരിക്കലെങ്കിലും അതിനെ കണ്ണടച്ച് എതിര്ക്കുന്നതിനു മുൻപ് ഓർക്കുന്നത് നല്ലതായിരിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, June 15, 2014

അറബിക്കടൽ ചുവക്കുമ്പോൾ ...!

അറബിക്കടൽ ചുവക്കുമ്പോൾ ...!
.
മനുഷ്യൻ സമൂഹമായി ജീവിക്കാൻ ആരംബിച്ചതുമുതൽ അവൻ എപ്പോഴും അധിനിവേശത്തിനും ശ്രമിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം . സ്വന്തം ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി അവൻ എപ്പോഴും തന്നെ സംരക്ഷിക്കുന്ന ഈ പ്രകൃതിക്കുമേൽ, ഇതര സമൂഹങ്ങൾക്കുമേൽ എന്തിന് , സ്വ സമൂഹത്തിൽ തന്നെയും അധിനിവേശം നടത്താൻ എപ്പോഴും ശ്രമിച്ചിരുന്നു. അധിനിവേശം എന്നത് ആ വാക്കിന്റെ യഥാർത്ഥ അർത്ഥത്തെക്കാൾ ചൂഷണം എന്ന ഗോപ്യമായ അവസ്തയിലേയ്ക്കാണ് പലപ്പോഴും തരം താണിരുന്നത് എന്നതും വസ്തുതയാണ് ...!
.
അധികാരം സ്ഥാപിക്കുക എന്നതിനോടൊപ്പം തന്നെ അതാത്പ്ര പ്രദേശത്തെ സമ്പത്തടക്കമുള്ള പ്രകൃതി വിഭവങ്ങൾ കയ്യടക്കുക എന്നതു തന്നെയാണ് എന്നും അധിനിവേശത്തിന്റെ മുഖ്യ ഹേതുക്കളിൽ ഒന്ന് . ഭൂഖണ്ഡങ്ങൾ മാറിയാലും സമൂഹങ്ങൾ മാറിയാലും അവസ്ഥയ്ക്ക് പ്രത്യേക മാറ്റങ്ങളൊന്നും എവിടെയും സംബവിക്കാറില്ലായിരുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നപോലെ അധികാരവും കരുതുമുള്ളവർ എപ്പോഴും എവിടെയും മേൽക്കൈ നേടുകയും ചെയ്തു പോന്നു ...!
.
പുരാതന കാലം മുതൽ ഏഷ്യയിലും ആഫ്രികയിലും അമേരിക്കയിലും എന്തിന് യൂറോപ്പിൽ പോലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല . തിരിച്ചടിക്കാൻ കരുത്തുണ്ട് എന്ന് തോന്നുന്നവർക്ക് മുന്നിൽ മാത്രം ഇത്തരക്കാർ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ഒരു നാടകം കളിച്ച് , തന്റെ പ്രബലത്വതിനു കൊട്ടമൊന്നുമില്ലെന്നു വരുത്തിതീർത്തുകൊണ്ട് മെല്ലെ തടിയൂരും എന്ന് മാത്രം . അല്ലാത്തിടതൊക്കെ തങ്ങളുടെ അധീശത്വത്തിനു വേണ്ടി ശ്രമിക്കുക തന്നെ ചെയ്യും ഇവര എപ്പോഴും ...!
.
സമൂഹത്തിൽ ഇതിന് ഉദാഹരണമായി വ്യത്യസ്തമായ ഒരുപാട് സംഭവങ്ങൾ ദിനം പ്രതി ഉണ്ടാകുന്നു ആഫ്രികയിലെയും സിറിയയിലെയും യുക്രെയിനിലെയും ഒക്കെപോലെ മറ്റു പലയിടത്തെയും സംഭവങ്ങൾക്ക് ശേഷം മദ്ധ്യപൂർവ്വ ദേശത്തുള്ളവരെ മാത്രമല്ല ലോകത്തെ ഓരോരുത്തരെയും നേരിട്ട് ബാധിക്കുന്ന വിധം ഇറാഖ് വീണ്ടും കലുഷിതമാകുന്നതാണ് ഇപ്പോൾ നമ്മൾ കാണുന്നത് . അസ്ഥിരമായ ഒരു രാജ്യത്ത് ഉണ്ടാകുന്ന സംഘർഷം മറ്റെല്ലാത്തിനേക്കാളും ഏറെ അപകടകാരിയാകുമെന്നത് ഒരു നഗ്ന യാധാർഥ്യവുമാണ് ...!
.
മദ്ധ്യപൂർവ്വ ദേശം മറ്റെല്ലാ പ്രദേശങ്ങളും എന്ന പോലെ എപ്പോഴും സംഘർഷങ്ങളുടെ നടുവിൽതന്നെ ആയിരുന്നു . വ്യത്യസ്ത സംസ്കാരങ്ങൾ സമ്മേളിക്കുന്ന ഏതൊരിടത്തും ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകതന്നെ ചെയ്യും . അതിനെ ദുഷ്ടലാക്കോടെ സമീപിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നിടത്താണ് അഭിപ്രായ വ്യത്യാസങ്ങൾ രക്തരൂക്ഷിതമായ സംഘർഷങ്ങളിലേയ്ക്കു നീങ്ങുന്നത്‌ . വിവിധ സംസ്കാരവും ജീവിത സാഹചര്യങ്ങളും സമ്മേളിക്കുന്ന ഈ ഭൂപ്രദേശം പ്രകൃതി വിഭവങ്ങളുടെ കലവറയായതു തന്നെ അധിനിവേശങ്ങൾക്കും കാരണമായി. എണ്ണയുടെ സാമ്പത്തികശാസ്ത്രം ഈ ലോകത്തിന്റെ രാഷ്ട്രീയത്തെയും സ്വാധീനിക്കാൻ തുടങ്ങിയതോടെ ഇവരെ ചൂഷണം ചെയ്യാൻ എപ്പോഴും കരുതുള്ളവർ വിവിധ പദ്ധതികളുമായി കരുതലോടെ കാത്തുനിന്നു...!
.
പ്രലോഭിപ്പിച്ചും പേടിപ്പിച്ചും ഓരോരുത്തരെയും അവരവരുടെ മനോനിലയ്ക്കനുസരിച്ച് ശത്രുക്കൾ തങ്ങളുടെ വരുതിയിൽ ആക്കാറുണ്ട് എപ്പോഴും. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല . മുന്നിൽ ഭയത്തിന്റെ ഇരയിട്ട് ഇവിടുത്തെ ഓരോ രാജ്യങ്ങളെയും വ്യത്യസ്ത രീതിയിൽ ശത്രുക്കൾ കാലാ കാലങ്ങളായി തങ്ങളുടെ വരുതിയിൽ നിരത്തുകയായിരുന്നു എപ്പോഴും . തങ്ങൾക്കു അധീശത്വം നഷ്ട്ടമാകുന്നു എന്ന ഓരോ ഘട്ടത്തിലും അവർ ഇവിടെ രക്ത രൂക്ഷിതമായ സംഘർഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ചരിത്രം ...!
.
കൂടി നിൽക്കുന്നവരെ ആക്രമിച്ചു കീഴാടക്കാൻ ബുദ്ധിമുട്ടാണെന്ന് ഏതൊരു യുദ്ധ തന്ത്രജ്ഞനും വ്യക്തമായറിയാം . അതുകൊണ്ട് തന്നെ വിഘടിപ്പിച്ച് ഭരിക്കുക എന്ന പ്രാകൃത തന്ത്രം സമർത്ഥമായി അവർ ഇവിടെയും ഉപയോഗിക്കാൻ തുടങ്ങി . അതുതന്നെ തുടരുകയും ചെയ്യുന്നു . അനുഷ്ഠാനങ്ങളിലെയോ ആചാരങ്ങളിലെയോ വ്യത്യസ്ഥതയെ ഒരു കാരണമായി ഉയർത്തി ഒരു സമൂഹത്തെ ഒന്നാകെ വ്യത്യസ്ത ചേരികളിലാക്കി പരസ്പരം ശത്രുത വളർത്തി തമ്മിൽ തമ്മിൽ കൊന്നൊടുക്കാൻ പ്രേരിപ്പിക്കുന്നത് അതിനു ശേഷമുള്ള ആ ഭൂവിഭാഗത്തിന്റെ നിയന്ത്രണത്തിന് വേണ്ടി മാത്രമാണെന്നത് ഒരു നഗ്നമായ സത്യം മാത്രം ...!
.
മധ്യപൂർവ്വെഷ്യയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു വലിയ ജനസമൂഹം ഈ ലോകത്ത് തന്നെ ഉണ്ട് . ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയേയും ഈ ഭൂപ്രതേശം ചെരുതായല്ല സ്വാധീനിക്കുന്നത് . ലോക സമാധാനത്തെയും സാമൂഹിക ഉന്നമനത്തെയും ഈ ഭൂപ്രതേശവും ഇവിടുത്തെ ജന സമൂഹവും എപ്പോഴും പ്രോത്സാഹിപ്പിചിട്ടെ ഉള്ളൂ . അതുകൊണ്ട് തന്നെ ഈ പ്രദേശത്തിന്റെ സ്ഥിരതയും ശാന്തിയും ലോകത്തിനു തന്നെ അത്യന്താപേക്ഷിതമാണ് ...!
.
ആക്രമണങ്ങൾ നേരിട്ടാകുമ്പോൾ ചെറുത്തുനിൽപ്പിന് സാദ്ധ്യതയും സാഹചര്യങ്ങളും ധാരാളം . എന്നാൽ പിന്നിലൂടെ കുത്സിത മാർഘങ്ങലൂടെ യുള്ള ആക്രമണങ്ങളെ തിരിച്ചറിയുകയും അതിനെ വേണ്ടവിധം നേരിടുകയും ചെയ്യുന്നിടത്താണ് അവിടുത്തെ ജനങ്ങളും ഭരണകൂടങ്ങളും യഥാർത്ഥ വിജയം പ്രാപ്തമാക്കുന്നത്. അങ്ങിനെയൊരു വിജയത്തിന് നിശ്ചയധാർട്യവും ആത്മവിശ്വാസവും നിശ്ചയമായും അത്യാവശ്യമാണ് ...!
.
അധിനിവേശങ്ങൾക്കെതിരെ ചെരുത്തുനിൽക്കുക എന്നത് ഏറെ ദുഷ്കരമാണ് . പ്രത്യേകിച്ച് ആ സമൂഹം വിഘടിച്ചു നിൽക്കുമ്പോൾ . പക്ഷെ മധ്യപൂർവ്വേഷ്യയിൽ ഇപ്പോൾ ഉടലെടുക്കുന്ന ഈ സംഘർഷം തീര്ച്ചയായും കരുതലോടെ കൈകാര്യം ചെയ്യേണ്ടത് തന്നെയാണ്. മുൻപെല്ലാം രണ്ടു രാജ്യങ്ങൾ തമ്മിലാണ് യുദ്ധമോ യുദ്ധസമാനമായ സംഘർഷങ്ങളോ ഇവിടെ ഉണ്ടാകാറുള്ളത്. എന്നാൽ ഇപ്രാവശ്യം ശത്രു കുറേക്കൂടി കരുതലോടെ ഈ പ്രദേശത്തിന്റെ നിലനിൽപ്പിനെ തന്നെ ലക്ഷ്യമിട്ട്കൊണ്ടാണ് ആക്രമണം നടത്തുന്നത് . ഒരു പ്രദേശത്തിന്റെ മാത്രമല്ല, ഒരു സമൂഹത്തിന്റെ തന്നെ സർവ്വനാശത്തിലേക്കും വഴിവെക്കാവുന്ന ഈ സംഘർഷം എത്രയും വേഗം ഒത്തുതീർക്കേണ്ടത് ഈ ലോകത്തിന്റെ തന്നെ നന്മയ്ക്കും നിലനിൽപ്പിനും അത്യാവശ്യമാണ് ഇപ്പോൾ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, June 12, 2014

എനിക്ക് വാങ്ങുവാൻ....!!!

എനിക്ക് വാങ്ങുവാൻ....!!!
.
ആരോ പറഞ്ഞറിഞ്ഞു
ഒരു മഹാസൗധം വിൽപ്പനയ്ക്കെന്ന്
വാങ്ങുമ്പോൾ
മഹത്തായത്‌ തന്നെ
വാങ്ങണമെന്ന് മോഹവും ...!
.
തിരഞ്ഞെതി ചെന്ന്നിന്നത്
തലസ്ഥാനത്തെ
ഭരണസിരാ കേന്ദ്രത്തിനു മുന്നിൽ ...!
.
നമ്മുടെ കാടും മേടും
പുഴകളും പൂക്കളും വരെ
വിറ്റു തുലച്ച നമ്മൾ
ഇതും വിൽക്കുക തന്നെ ചെയ്യുമല്ലോ ...!
.
മറ്റാരെങ്കിലും വാങ്ങും മുൻപേ
എനിക്കിതു വാങ്ങണം .
പക്ഷെ
എന്റെ കയ്യിൽ അത്രയും പണമില്ല
അതുകൊണ്ട് നിങ്ങളൊന്ന് സഹായിച്ചാൽ ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

മനുഷ്യൻ മറക്കാതിരിക്കുന്നത് ...!!!

മനുഷ്യൻ മറക്കാതിരിക്കുന്നത് ...!!!
.
എന്റെ ഭാണ്ഡത്തിൽ
ഞാൻ കരുതിവെച്ചിരിക്കുന്നത്
മൂന്നു തുള്ളി കുടിനീർ ...!
.
എന്റെ ഈ യാത്രയിൽ
ഇതിലെ ആദ്യത്തെതുള്ളി
ഞാൻ പുറത്തെടുക്കുക
എനിക്കുമുന്നിൽ
ഒരു കാക്ക
വന്നിരിക്കുമ്പോൾ ആയിരിക്കും
കറുകറുത്ത ചിറകുകളുള്ള
ഒരു വെളുത്തകാക്ക ...!
.
പിന്നത്തെതുള്ളി
ഞാൻ പുറത്തെടുക്കുക
എനിക്ക് മുന്നിൽകാണുന്ന
ആദ്യത്തെ വൃക്ഷത്തിന്‌
നനയ്ക്കാനായിരിക്കും
ഇലകളും ചില്ലകളും
നിറഞ്ഞു നിൽക്കുന്ന
ആ വൃക്ഷത്തിന്‌ ...!
.
ഇനി അവശേഷിക്കുന്ന
മൂന്നാമത്തെ തുള്ളി
മുഴുവനായും ഞാൻ
ആകാശത്തിനു നൽകും
അതുപക്ഷെ
എന്റെ അടുത്ത യാത്രയുടെ
തുടക്കത്തിൽ മാത്രമെങ്കിലും
കാരണം
ആ നീർതുള്ളികൊണ്ടു വേണം
എനിക്കെന്റെ ഭൂമിമുഴുവൻ
നനയ്ചെടുക്കാൻ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, June 9, 2014

ബലാൽസംഗം ഒരു രാഷ്ട്രീയവുമാണ് ...!!!

ബലാൽസംഗം ഒരു രാഷ്ട്രീയവുമാണ് ...!!!
.
ഇണയുടെ സമ്മതമോ സഹകരണമോ ഇല്ലാതെ പൈശാചികവും ക്രൂരവുമായി ബലാൽ ചെയ്യുന്ന ഏതൊരു സംഗമത്തിനും ഒരു മനസ്സാസ്ത്രവും ഭൂമിശാസ്ത്രവും തീർച്ചയായും ഉണ്ടായിരിക്കും . പ്രദേശങ്ങൾക്ക്, സാഹചര്യങ്ങൾക്ക് ഒക്കെ അനുസരിച്ച് ഇതിന് വ്യാഖ്യാനവും വ്യത്യസ്തമായിരിക്കുകയും ചെയ്യും . ദുർബലർ എപ്പോഴും ആക്രമിക്കപ്പെടുകതന്നെ ചെയ്യുമെന്ന പ്രാകൃത പ്രകൃതി ശാസ്ത്രം ഇപ്പോഴും ഈ കാട്ടാളന്മാർ ചിലർ മുറുകെ പിടിക്കുന്നു ...!
.
രോഗാതുരമായ മനസ്സുമായി നടക്കുന്ന ഒരു പുരുഷൻ അല്ലെങ്കിൽ ഒരു സ്ത്രീ തന്റെ ഇണയ്ക്കുമേൽ കടന്നാക്രമണം നടത്തി ക്രൂരമായി തന്റെ കാമാർത്തി പൂർതീകരിക്കുന്നതിനെയാണ് പൊതുവെ ബലാൽസംഗം എന്ന് പറയുന്നത് . കുറ്റവാളിയുടെ മനസ്സുള്ള ഒരു രോഗിയുടെ മനോവിഭ്രാന്തി എന്നതിനേക്കാൾ അടിച്ചമർത്തപ്പെടുന്ന വികാരങ്ങളുടെ വേലിയേറ്റവും ലഹരികളുടെ അമിതോപയോഗവും ഇതിലേക്ക് വഴിവെക്കുന്നു. സ്ത്രീകൾ അബലകളും അടിച്ചമർത്തപ്പെടുന്നവരുമാണ് എന്ന പതിവ് പല്ലവികൾക്കൊപ്പം ഇവിടെ ഇരകളാകുന്നത് സ്വാഭാവികമായും എപ്പോഴുമെന്നപോലെ മഹാഭൂരിപക്ഷവും സ്ത്രീകൾ തന്നെ ...!
.
ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് പതിവുപോലെ എതിർക്കാൻ ത്രാണിയില്ലാത്തവർ , ചെറുത്തു നിൽപ്പിന് മനസ്സില്ലാത്തവർ . അങ്ങിനെ ശരിക്കും അബലകൾ . കുറച്ചു സമയത്തെ കുറച്ച് സഹതാപതിനപ്പുറം ഒരു ബലാൽസംഗതിൽ ഇരയുടെ യഥാർത്ഥ വേദനയാണ് ആരും കാണാതെ പോകുന്ന ഒരു വലിയ സത്യം . തീർത്തും തന്റേതല്ലാത്ത കാരണങ്ങളാൽ ക്രൂരമായി, പൈശാചികമായി ആക്രമിക്കപ്പെടുന്ന ആ നിസ്സഹായതയുടെ ജീവിതം പിന്നീടങ്ങോട്ട് മഹാദുരിതം മാത്രമാവുകയാണ് എപ്പോഴും ചെയ്യുന്നത്. ...!
.
പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണവും സ്ത്രീകളുടെ ആധുനിക ജീവിതവുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് അഭിനവ ഭുദ്ധിജീവികൾ വായ്ക്കുരവയിടുമ്പോൾ അവർ കാണാതെ പോകുന്ന സത്യം, ഇത്തരത്തിൽ ആക്രമിക്കപ്പെടുന്ന ഇരകളിൽ തൊണ്ണൂറ്റി ഒൻപത് ശതമാനവും അങ്ങിനെയുള്ള യാതൊരു പ്രലോഭനങ്ങളും ഉണ്ടാക്കാതവരാണ് എന്നതാണ് . എണ്‍പത് കഴിഞ്ഞ വൃദ്ധയും ഒരു വയസ്സുള്ള മുലപ്പാലിന്റെ മണം മാറാത്ത കുഞ്ഞും എങ്ങിനെയാണ് മറ്റൊരാളെ പ്രലോഭിപ്പിക്കുന്നത് . സ്വന്തം നാണം മറയ്ക്കാൻ അഴുക്കുപുരണ്ട കീറിതുന്നിച്ചേർത്ത വസ്ത്രം ധരിച്ചെത്തുന്ന ഗ്രാമീണ കന്ന്യക ആരെ - എങ്ങിനെയാണ് പ്രലോഭിപ്പിക്കുന്നത് ...!
.
മുന്നിൽ കിട്ടുന്ന ഇരയെ മാത്രമല്ലാതെ ഇരകളെ പതിയിരുന്നാക്രമിച്ചു കീഴടക്കുന്ന അവസ്ഥകളും ഇവിടെ ധാരാളമുണ്ട്. സ്വാഭാവികമായി ആക്രമിയുടെ അപ്പോഴാതെ മനോനിലയ്ക്കനുസരിച്ച് ഉണ്ടാകുന്നവയാണ് മിക്കവാറും ബലാത്സംഗങ്ങൾ എങ്കിലും അങ്ങിനെയല്ലാതവയും ധാരാളം. മനോനിയന്ത്രണം നഷ്ട്ടപ്പെട്ട ഒരാളുടെ അടക്കാനാകാത്ത ലൈംഗികതൃഷ്ണയുടെ - ലൈംഗികഭ്രാന്തിന്റെ അവസ്ഥാബേധങ്ങളായി ബലാത്സംഗങ്ങൾ വിവക്ഷിക്കപ്പെടാറുണ്ടെങ്കിലും ചിലപ്പോഴെല്ലാം ചിലർ തങ്ങളുടെ സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി കൃത്രിമമായി അങ്ങിനെയൊരവസ്ഥ സൃഷ്ടിക്കുന്നു എന്നതും നാം അറിയേണ്ടതാണ് . അവിടെയാണ് ബലാൽസംഗം ഒരു രാഷ്ട്രീയവും ആകുന്നത് ...!
.
ഒരു വലിയ ജനക്കൂട്ടത്തെ അല്ലെങ്കിൽ ഒരു സമൂഹത്തെ ഒന്നാകെ ഒന്നിച്ച് പേടിപ്പിക്കാൻ ഭരണാധികാരികളും അധികാരിവർഗ്ഗവും മേലാളന്മാരും പുറത്തെടുക്കുന്ന ഒരു ആയുധവും കൂടിയാണ് ചിലപ്പോൾ ബലാത്സംഗങ്ങൾ . ഒരു സമൂഹത്തിലെ സ്ത്രീകളിൽ വരുത്തുന്ന ഭീതി അവരുടെ കുടുംബ നാഥന്മാരുടെ ചെറുത്തുനിൽപ്പിനെ അല്ലെങ്കിൽ പരാക്രമങ്ങളെ എങ്ങിനെ സ്വാധീനിക്കുമെന്ന് അവർക്ക് നന്നായറിയാം. പോലീസും പട്ടാളവും മറ്റ് അധികാര കേന്ദ്രങ്ങളും ചരിത്രത്തിൽ പലപ്പോഴും ഇങ്ങിനെ പെരുമാരിയിട്ടുണ്ടെന്നത് കാണാതെ പോകുന്ന നേരുകൾ ...!
.
അതുപോലെതന്നെയാണ് രാഷ്ട്രീയ എതിരാളികൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ അഭിനവ നേതാക്കന്മാരും മൌനാനുവാദത്തോടെ ഇത്തരം ദുർനടപടികളിലെയ്ക്കു സമൂഹത്തെ നയിക്കുന്നത് . അവരുടെ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ അവർക്കെതിരെ സമൂഹത്തെ ഒന്നാകെ ഇളക്കിവിടാൻ പലരും അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം ദുർനടപടികൾക്ക് കൂട്ട് നിൽക്കുന്നു ...!
.
സ്ത്രീ ശാക്തീകരണത്തെ കുറിച്ചും അക്രമികൾക്ക് മരണശിക്ഷ നല്കുന്നതിനെകുറിച്ചും വാ തോരാതെ സംസാരിക്കുന്ന ഇവിടുത്തെ സമൂഹം പക്ഷെ ഈ ബലാത്സംഗങ്ങൾക്കുപുറകിലെ യഥാർത്ഥ മനസ്സാസ്ത്രം പഠിക്കാതെ പോകുന്നു . ഇന്നത്തെ ഒരു ദുരന്തം നാളേയ്ക്കുള്ള അനുഭവ പാഠമാക്കാൻ നാം അപ്പോഴും തയ്യാറാകുന്നില്ല . കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നത് സാമൂഹിക നീതിയാണ് എന്നതുപോലെ തന്നെ പരമപ്രധാനമാണ് ഇരകളുടെ സംരക്ഷണവും ഒപ്പം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നതും ....!
.
ഇവിടെ വേദനയുടെ മുഖത്തിന്‌ മാത്രം കണ്ണുകൾ ഇല്ലാതെ പോകുന്നു എന്നതാണ് സത്യം. ക്രൂരമായി കൊല്ലപ്പെടുന്ന ഇരകളുടെ ദുരിതം അവിടെ അവരുടെ മരണത്തോടെ തീരുമ്പോൾ ജീവിച്ചിരിക്കുന്നവരുടെ ദുരിതം ആ സമൂഹത്തെ ഒന്നാകെ അവസാനംവരെ കാർന്നു തിന്നുകൊണ്ടേയിരിക്കുമെന്ന് ഇത്തരക്കാർ ഒരിക്കലും ഓർക്കുന്നേയില്ല . അവരവരുടെ സ്വാർത്ഥലാഭത്തിന് വേണ്ടി മറ്റേതൊരു ആയുധവും എന്നപോലെ ബാലാൽസംഗങ്ങളും ഉപയോഗിക്കപ്പെടുകയാണ് ചിലപ്പോഴെല്ലാം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, June 7, 2014

ഭാര്യയെ വിൽക്കുന്നവർ ...!!!

ഭാര്യയെ വിൽക്കുന്നവർ ...!!!
.
പണത്തിന്, പദവികൾക്ക് മറ്റു ചിലപ്പോൾ സൌഹൃദങ്ങൾക്ക് വേണ്ടിയും സ്വന്തം ഭാര്യയെ മറ്റുള്ളവർക്ക് വിൽക്കുന്ന ചില ഭർത്താക്കൻമാരെങ്കിലും ഈ ഭൂമിയിൽ ഉണ്ട് . വിലക്കാൻ വേണ്ടി മാത്രം കല്ല്യാണം കഴിക്കുന്നവരും ഉള്ളത് തന്നെ. പണത്തിനും പദവികൾക്കും ഒന്നുമല്ലാതെ തന്റെ മാത്രം രതി വൈകൃതങ്ങൾക്ക് വേണ്ടി സ്വന്തം ഭാര്യയെ മറ്റുള്ളവർക്ക് കാഴ്ചവെക്കുന്നവരും അപൂർവ്വമല്ല . വിൽക്കപ്പെടുന്ന പെണ്‍കുട്ടികൾ അല്ലെങ്കിൽ സ്ത്രീകൾ ഭാര്യമാർ മാത്രമല്ലെങ്കിലും ഇവിടെ പറയുന്നത് അവരെക്കുറിച്ച് മാത്രം ...!
.
നേരിട്ടുള്ള വിൽപ്പന മനപ്പൂർവ്വവും ഒരാളുടെ മാത്രം ഇഷ്ടത്തോടെയുള്ളതുമാകാം. ഇനി അങ്ങിനെയല്ലാതെ രണ്ടുപേരുടെയും പരസ്പര സഹകരണത്തോടെയുള്ളതും ആകാം . ഭാര്യ ഭാര്യയുടെ വഴിക്കും ഭർത്താവ് ഭർത്താവിന്റെ വഴിക്കും സ്വന്തമായി അവനവനെ കച്ചവടം നടത്തുകയും എന്നിട്ട് ഒന്നിച്ച് ഭാര്യാ ഭർത്താക്കൻമാരായി ഒരേ വീട്ടിൽ കുട്ടികളോടൊത്ത് സഹകരണത്തോടെ കഴിയുകയും ചെയ്യുന്ന കുടുംബങ്ങളും ധാരാളം. അവനവന്റെ താത്പര്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് കച്ചവടത്തിന്റെ രീതിയും മാറുന്നു എന്ന് മാത്രം....!
.
ഇതൊന്നുമല്ലാതെ മറ്റൊരു വിൽപ്പനയും തകൃതിയായി നടക്കുന്നുണ്ട് ഇവിടെ. പരോക്ഷമായ ഒരു മായ കച്ചവടം. ഇവിടെ ഭർത്താക്കന്മാർ അവരുടെ ഭാര്യമാരെ അവർ അറിയാതെ വിൽക്കാതെ വിൽക്കുന്നു . ഭാര്യമാർ അവരുടെ ഭർത്താക്കൻമാരെയും ഇങ്ങിനെ കച്ചവടം ചെയ്യുന്നതിൽ ഒട്ടും പുറകിലല്ല താനും . ആർക്കും പ്രത്യക്ഷത്തിൽ ദോഷമില്ലാത്ത ആർക്കും നേരിട്ട് അറിയാത്ത ഈ മായകച്ചവടം തികച്ചും മാനസികവും, തന്ത്രപരവും ഒപ്പം കുടിലവുമാണ് ...!
.
തന്റെ പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി താൻ നേരിട്ട് ഇടപെട്ടാൽ സാധിക്കാതെ വരുന്ന സന്ദർഭങ്ങളിൽ തന്റെ ഇണയെ ഉപയോഗിച്ച് കാര്യം നേടുക എന്ന നട്ടെല്ലില്ലാത്ത കർമ്മമാണ്‌ മഹാ ബഹുഭൂരിപക്ഷവും നടപ്പിലാക്കുന്നത് . ഭർത്താവിന് പണത്തിനു അത്യാവശ്യം വരുമ്പോൾ അയാൾ നേരിട്ട് ചോദിച്ചാൽ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ കിട്ടാതെ വരുന്നിടങ്ങളിൽ നിന്ന് അയാൾ തന്ത്ര പൂർവ്വം ആർക്കും സംശയമുണ്ടാകാത്ത വിധം തന്റെ ഭാര്യയെ വിട്ട് കാര്യം നടത്തിയെടുക്കുന്നു....!
.
അതുപോലെ തന്നെ തന്റെ അത്യാവശ്യമായ മറ്റു കാര്യങ്ങൾക്ക് ഭാര്യ ഭർത്താവിനെയും ഇതുപോലെ ഉപയോഗിക്കുന്നു. തന്റെ ഭാര്യയെ മറ്റെയാൾക്ക് ഇഷ്ടമാണെന്നും അയാൾ രോഗാതുരമായ ഒരു കണ്ണോടെയാണ് അവളെ നോക്കുകയെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് അവളുടെ ഭർത്താവ് അവളെ അയാളുടെ അത്യാവശ്യത്തിന് അങ്ങോട്ട്‌ പറഞ്ഞയക്കുന്നതെന്നതിലാണ് കച്ചവടത്തിന്റെ ഭൂമിശാസ്ത്രം കടന്നു വരുന്നത്. പ്രത്യക്ഷത്തിൽ താനോ തന്റെ ഭാര്യയോ ആർക്കും വഴങ്ങുന്നുമില്ല, മറ്റാരുകണ്ടാലും അതിൽ മോശമായി ഒന്നുമില്ലതാനും. അങ്ങിനെയുള്ള ഒരു ആശ്വാസത്തിന്റെ മുഖംമൂടി യണിഞ്ഞു കൊണ്ടുള്ള ഈ നാടകം നിർബാധം നടന്നുകൊണ്ടേയിരിക്കുന്നു ...!
.
തന്നെ അന്വേഷിചെത്തുന്നവരോട് താൻ ഇവിടെ ഇല്ലെന്ന് കള്ളം പറയാൻ ഭാര്യയെ പറഞ്ഞയക്കുമ്പോഴും ആ വരുന്ന ആൾ ആർത്തിയോടെ തന്റെ ഭാര്യയെ നോക്കി സുഖിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒന്നുമറിയാത്തപോലെ അയാൾക്കരികിലേക്ക് അവളെ പറഞ്ഞയക്കുന്നു അവളുടെ ഭർത്താവ് . അതുപോലെതന്നെ തന്റെ പൊങ്ങച്ചത്തിന് അല്ലെങ്കിൽ അതുപോലുള്ള സ്വാർഥമായ മറ്റുകര്യങ്ങൾക്ക് തന്റെ ഭർത്താവിനെ അറിഞ്ഞുകൊണ്ടുതന്നെ മറ്റു സ്ത്രീകൾക്ക് മുന്നിലേക്ക്‌ വിടുന്ന ഭാര്യമാരും ഒട്ടും കുറവല്ല. തന്റെ ഭർത്താവിന്റെമേൽ അവർക്കൊരു കണ്ണുണ്ടെന്നുള്ള യാഥാർത്ഥ്യം അറിഞ്ഞുകൊണ്ടുതന്നെ തന്റെ ആവശ്യം മുൻനിർത്തി അത് അപ്പോഴവർ മറന്നുവെക്കുന്നു . താത്കാലിക രക്ഷയ്ക്കായുള്ള ഈ കച്ചവടം ഒരുപക്ഷെ ഭർത്താവോ ഭാര്യയോ മനപ്പൂർവ്വം ആകണമെന്നുമില്ല താനും ...!
.
ഇവിടെ എതിരെയുള്ള വ്യക്തിയുടെ മനസ്സിലേക്ക് ഒരു ചീത്ത വിചാരതിനുള്ള അല്ലെങ്കിൽ അവസരതിനുള്ള സാധ്യതയാണ് ഈ ഭർത്താവ് അല്ലെങ്കിൽ ഭാര്യ തുറന്നിടുന്നത്. മുന്നിൽ വരുന്ന വ്യക്തിയുടെ ഇണയ്ക്ക് അവർ താനുമായി ഇടപഴകുന്നതിൽ അല്ലെങ്കിൽ സഹകരിക്കുന്നതിൽ കുഴപ്പമില്ല എന്ന ഒരു തോന്നൽ മറ്റേ ആളിൽ ഇത് സൃഷ്ട്ടിക്കപ്പെടുന്നു . കൂടാതെ താൻ അയാളുടെ അല്ലെങ്കിൽ അവളുടെ മുന്നിൽ പോകുന്നതിൽ തന്റെ ഭർത്താവിന് അല്ലെങ്കിൽ ഭാര്യക്ക് കുഴപ്പമില്ല എന്ന ഒരു വിശ്വാസം ഭർത്താവിൽ അല്ലെങ്കിൽ ഭാര്യയിൽ ഇത് സൃഷ്ടിക്കപ്പെടുത്തുകയും ചെയ്യുന്നു. ...!
.
ഈ അറിവില്ലായ്മയുടെയോ അറിഞ്ഞുകൊണ്ട്തന്നെയുള്ളതിന്റെയോ ആയ കച്ചവടം സമൂഹത്തിൽ അപഥ സഞ്ചാരത്തിനുള്ള ആദ്യത്തെ വളംവെക്കലാണെന്ന് ഇവർ അറിയാതെ പോകുന്നിടതാണ് ഇതിന്റെ യഥാർത്ഥ ദുരന്തം പതിയിരിക്കുന്നത്‌ . ഇതാണ് എല്ലാ തെറ്റുകൾക്കും കാരണം എന്നല്ല, മറിച്ച് ഇതും ഒരു കാരണമാണെന്ന് പറയുന്നു എന്ന് മാത്രം . ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ മറ്റൊരാളുടെ മുന്നിലേക്ക്‌ പറഞ്ഞയക്കുന്നതിനെയല്ല മറിച്ച് അതിനുള്ളിൽ ഒളിച്ചിരിക്കുന്ന കച്ചവട ലക്ഷ്യത്തെ മാത്രമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്‌ ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...