Saturday, August 15, 2015

അവളുടെ മുറി ...!!!

അവളുടെ മുറി ...!!!
.
അവളുടെ ആ വലിയ വീട്ടിൽ തനിക്ക് തൊട്ടപ്പുറത്താണ് അവളുടെ ആ മുറിയും . രണ്ട് ചുമരുകളാൽ വേർതിരിക്കപ്പെട്ട് , അല്ലെങ്കിൽ ഒരു ചുമരിനിടയിൽ വീർപ്പുമുട്ടലോടെ രണ്ടു വ്യത്യസ്ഥ മുറികൾ . ഒന്നിൽ നിന്നും വിഭിന്നമെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കും വിധം തികച്ചും ഒന്നായ രണ്ടു മുറികൾ .
.
അവളെപ്പോലെ അവളുടെ ആ മുറിയും എപ്പോഴും ചൂടുപിടിച്ചതായിരുന്നു എന്നാണ് തനിക്കെപ്പോഴും തോന്നിയിട്ടുള്ളത് . കത്തിക്കഴിഞ്ഞ് , കെടാറാകുന്നതിന് മുൻപുള്ള കനലിൽ നിന്നുള്ളതുപോലെ , അല്ലെങ്കിൽ പോക്കുവെയിലിന്റെ ഊഷ്മളതയെന്നപോലെ, ഇളം ചൂടോടെ . പിന്നെ എപ്പോഴും പുതുമ മാറാത്ത അവളുടെ ചുടുവിയർപ്പിന്റെ മോഹിപ്പിക്കുന്നതും ലയിപ്പിക്കുന്നതുമായ വശ്യസുഗന്ധം നിറഞ്ഞതും .
.
ശീതീകരണ സംവിധാനങ്ങൾ ഏറെ ഉണ്ടായിട്ടും , മുറിക്കു പുറത്തുനിന്നും ശുദ്ധ വായു സഞ്ചാരത്തിന് മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ആ മുറി എപ്പോഴും അതേ ചൂടോടെ നിലനിന്നു . അവളാൽ പലതരം സുഗന്ധ ലേപനങ്ങൾ എപ്പോഴും മാറി മാറി ഉപയോഗിക്കപ്പെട്ടിട്ടും ആ മുറിയിലെന്നും നിറഞ്ഞു നിന്നത് അവളുടെ ആ വിയർപ്പുമണം മാത്രവും . നനവാർന്ന, വശ്യമായ മോഹിപ്പിക്കുന്ന അതേ മണം .
.
മനോഹരമായാണ് ആ മുറി അലങ്കരിക്കപ്പെട്ടിട്ടുള്ളത് . പുതുമയാർന്ന ജാലക വിരികളും പട്ടുമെത്തയും മുറിക്കിണങ്ങുന്ന കിടക്കവിരികളും അതിനൊക്കെ ചേരുന്ന അലങ്കാരങ്ങളും ഉപകരണങ്ങളും വസ്തുക്കളും . എന്തിന് , ആ മുറിയിലേക്ക് കടന്നു ചെല്ലുന്ന അവൾക്കു പോലും ആ മുറിയുമായി സാമ്യമുണ്ടായിരുന്നു എപ്പോഴും .
.
ചുമരുകൾക്കു നടുവിൽ ഒരുവാതിലും അതിന് രണ്ടു പുറങ്ങളും ഉണ്ടായിട്ടും അവിടെ അവളുടെ ആ വീട്ടിൽ വന്നെത്തിയ അന്നുമുതൽ താൻ ഒരിക്കലും ആ മുറിക്കകത്തേയ്ക്ക് കടന്നിട്ടില്ലെന്നത് എന്നിട്ടും തനിക്ക് അത്ഭുതമേ ആയിരുന്നില്ല . അവൾ അത്രയ്ക്ക് വ്യക്തവും കൃത്യവുമായിരുന്നു ആദ്യ നിമിഷത്തിലേ .... .
.
പുറം കാഴ്ചകളിൽ വശീകരിക്കപ്പെടുമ്പോഴൊക്കെ ഒരു സ്വയഭോഗത്തിൽ തന്നെ നിയന്ത്രിച്ചു നിർത്തിയത് അവളോടുള്ള പ്രണയത്തേക്കാൾ ഏറെ , വിധേയത്വമാണെന്ന് സ്വയം കുറ്റപ്പെടുത്തുമ്പോഴും ആ മുറിക്കപ്പുറം കടക്കാൻ കാൽ വെച്ചതേയില്ല ഒരിക്കലും . അവൾക്കു ശേഷം അവളുടെ ഗന്ധത്തെ പിന്തുടരുമ്പോഴും അവൾ അവശേഷിപ്പിച്ചു പോകുന്ന വായുവിൽ സ്വയം അലിയുംപോഴും അവളുടെ കാലടികളിൽ കാൽപാദങ്ങൾ മെല്ലെ ചേർത്ത് വെക്കുമ്പോഴും മറ്റൊന്നും ആഗ്രഹിച്ചിരുന്നുമില്ല എന്നതാണ് സത്യവും .
.
ഇന്നിപ്പോൾ അവൾ ക്ഷണിക്കാതെ , അവളെ ധിക്കരിക്കാതെ അവളുടെ മുറിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ തനിക്കും അനുഭവപ്പെടുന്നു , തന്റെ മുറിയും ഇതുപോലെ തന്നെയെന്ന് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, August 9, 2015

മറവി ...!!!

മറവി ...!!!
.
മറവി
പലപ്പോഴും
ഒരനുഗ്രഹം
തന്നെയാണ് ,
അതൊരിക്കലും
ഓർമ്മകൾ
നഷ്ടപ്പെടുംപോലെയല്ലെങ്കിൽ ....!
.
മറവി
ചിലപ്പോഴെങ്കിലും
ഒരാശ്വാസവുമാണ്
അത്
തന്നെത്തന്നെ കുറിച്ചാവുമ്പോൾ
പ്രത്യേകിച്ചും ...!
.
മറവി
എല്ലായ്പോഴും
പ്രതീക്ഷയുമാണ് ,
അത്
മറവിയെ
മറക്കാതിരിക്കുകയാണെങ്കിൽ
തീർച്ചയായും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, August 5, 2015

രതി ....!!!

രതി ....!!!
.
രതിയെനിക്ക്
എന്നിൽ തുടങ്ങി
എന്നിലവസാനിക്കുന്ന
ഒരു സമസ്സ്യയാണ് ...!
.
അല്ലെങ്കിൽ
രതി ,
എന്നിൽ ഞാൻ
സ്വയം തേടുന്ന
മരീചികയും ...!
.
ആകാശം നിറയെ
വർണ്ണ മഴ പെയ്യിച്ച്
കണ്ണും കാതും നിറച്ച്
പൊട്ടിച്ചിതറുന്ന
ഒരമിട്ടു പോലെ ...!
.
അല്ലെങ്കിൽ
ഒരു മഹാമഴയുടെ
ശേഷിപ്പുമായി
ഇറ്റു വീഴുന്ന
അവസാന തുള്ളിയിലെ
നിശബ്ദത പോലെ ...!
.
രതി,
എനിക്കെന്റെ
ശാന്തിയും അശാന്തിയും
ജീവനും ജീവിതവും
ലഹരിയും സ്വകാര്യതയുമാകവെ
ഞാനെന്തിനത്
നിങ്ങൾക്കുമുന്നിൽ
തുറന്നു വെക്കണം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, July 29, 2015

പുഞ്ചിരി ...!!!

പുഞ്ചിരി ...!!!
.
അവസാനമായി
എന്റെ മുഖത്തുനിന്നും
മായ്ച്ചുകളയുവാൻ
ഇനി ബാക്കിയുള്ളത്
ചായം തേയ്ക്കാത്ത
ഈ പുഞ്ചിരി മാത്രം ...!
.
അതാകട്ടെ
എന്റെ ഉള്ളിനെ
പൊതിഞ്ഞു പിടിക്കാൻ
ഞാൻ തന്നെ
ചമയ്ച്ചു വെച്ചതും ...!
.
വേഷങ്ങൾ
അഴിക്കുമ്പോഴും
ഭൂഷണങ്ങൾ
മാറ്റുമ്പോഴും
പകർത്താതെ
പകരം വെക്കാതെ
ഞാൻ കരുതി വെച്ച
എന്റെ പുഞ്ചിരി ....!
.
ഉരുകുംപോഴും
വിയർക്കുമ്പോഴും
ഉടയുമ്പോഴും
തകരുമ്പോഴും
കുനിയുമ്പോഴും
കുമ്പിടുമ്പോഴും
മായാതെ കാത്തുവെച്ച
എന്റെ പുഞ്ചിരി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, July 26, 2015

ജീവിതത്തിലേയ്ക്ക് ...!!!

ജീവിതത്തിലേയ്ക്ക് ...!!!
.
നാനൂറു കിലോമീറ്ററിൽ കൂടുതൽ ദൂരം ആ ഭീകരമായ മരുഭൂയിലൂടെ വണ്ടിയോടിച്ചാലാണ് ഞങ്ങളുടെ വർക്ക് സൈറ്റിൽ നിന്നും തൊട്ടടുത്ത കുഞ്ഞു പട്ടണത്തിൽ എത്താൻ കഴിയുക . അതിനൊരു പട്ടണം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ഭക്ഷണം ഒഴിച്ചുള്ള എന്ത് അത്യാവശ്യ സൌകര്യങ്ങൾ ലഭിക്കണമെങ്കിലും അവിടെത്തന്നെ വരണം ഞങ്ങൾക്ക് എല്ലായ്പോഴും .
.
എപ്പോഴും മണൽക്കാറ്റു വീശുന്ന ആ മരുഭൂമി യിലൂടെയുള്ള വഴിയും ഏറെ ദുർഘടം പിടിച്ചതുതന്നെ . മൊബൈൽ സിഗ്നൽ പോലും ഇല്ലാത്ത ആ മരുഭൂമിയിൽ ഏതെങ്കിലും ഒരു ജീവിയെ പോലും ഞങ്ങൾ അതുവരേയ്ക്കും ഒരിക്കലും കണ്ടിട്ടുമില്ലായിരുന്നു . സാധാരണ റോഡ്‌ ആണെങ്കിൽ മൂന്നോ നാലോ മണിക്കൂറുകൊണ്ട് എത്താവുന്ന ആ ദൂരം പക്ഷെ ഇവിടെ കടക്കണമെങ്കിൽ ആറും ഏഴും മണിക്കൂറുകൾ എടുക്കുമായിരുന്നു എപ്പോഴും . അതുകൊണ്ട് ഒക്കെ തന്നെ അതിലൂടെയുള്ള യാത്ര കഴിവതും ഞങ്ങൾ ഒഴിവാക്കാറാണുള്ളത് .
.
അന്ന് പക്ഷെ ജോലിസ്ഥലത്ത് നിന്നും അപകടം പറ്റി ഗുരുതരാവസ്ഥയിൽ ആയ ഒരു സഹപ്രവർത്തകനെ ആശുപത്രിയിൽ എത്തിക്കാനാണ് ഞങ്ങൾ യാത്ര തുടങ്ങിയത് . കാലത്ത് തന്നെ ആയതിനാൽ യാത്ര തുടങ്ങാൻ ഞങ്ങൾക്ക് സൗകര്യവുമായി . രോഗിയുമായി പോകുന്നതിനാൽ പതുക്കെയായിരുന്നു ഞങ്ങൾ സഞ്ചരിച്ചിരുന്നതും . പ്രാഥമിക ശുശ്രൂഷ മാത്രം നൽകിയ അയാളെ കൂടുതൽ കുഴപ്പത്തിലാക്കാതെയും എന്നാൽ പരമാവധി വേഗത്തിലും കൂടി വളരെ കരുതലോടെയാണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത് .
.
പതിവുപോലെ അപകടത്തിൽ പെട്ട് നിന്നുപോയ ചില വാഹനങ്ങളല്ലാതെ വഴിയിൽ ചുരുക്കം ചില വണ്ടികൾ മാത്രമേ ഞങ്ങൾ കണ്ടിരുന്നുള്ളൂ . സിഗ്നൽ കിട്ടില്ലെന്ന് നേരത്തെ അറിയാമായിരുന്നതിനാൽ പുറപ്പെടും മുൻപുതന്നെ രോഗിയുമായി എത്തിയാൽ വേണ്ട സൗകര്യമൊരുക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങളും ആ കൊച്ചുപട്ടണത്തിൽ ഞങ്ങൾ നേരത്തെ തന്നെ ഏർപ്പാടാക്കിയിരുന്നു . .
.
വഴിയിൽ അന്ന് പതിവിലും ശക്തമായ മണൽ കാറ്റായിരുന്നതിനാൽ ഞങ്ങളുടെ യാത്രയും ഏറെ ശ്രമകരമായി . പോരാത്തതിന് പുറത്തെ ചൂടാണെങ്കിൽ പൊള്ളിക്കുന്നതും . അപകടത്തിൽ പെട്ട ഒരു വാഹനത്തെ സഹായിക്കാൻ വേണ്ടി ഇടയിൽ കുറച്ചു സമയം നിർത്തുകയും കൂടി ചെയ്തതിനാൽ പിന്നെയും വൈകുകയും ചെയ്തു . പോരാത്തതിന് ഇടയിൽ രോഗിയുടെ അവസ്ഥ അല്പം മോശമായത് ഞങ്ങളെ വിഷമിപ്പിക്കുകയും ചെയ്തു . എന്നിട്ടും പരമാവധി വേഗത്തിൽ ഞങ്ങൾ യാത്ര തുടർന്നു .
.
ഒരു വലിയ കയറ്റവും അതിനോട് ചെർന്നുതന്നെയുള്ള വളവും കൂടിയ ഒരിടത്തെതിയപ്പോൾ മുന്നിൽ ഒരു വാഹനം റോഡിൽ തന്നെ നിർത്തിയിട്ടിരിക്കുന്നത് കണ്ട് ഞങ്ങൾ വേഗത നന്നേ കുറച്ചു . അതിനടുത്തെത്തവേ അതിൽ ഒരു കുടുംബമാണെന്നു കണ്ട് ഞങ്ങൾ ശരിക്കും അമ്പരന്നു . ആ സമയത്ത്, ആ വഴിയിൽ അങ്ങിനെയൊരു കുടുംബത്തെ കാണാൻ ഒരു വഴിയുമില്ല തന്നെ . മധ്യവയസ്സു കഴിഞ്ഞ ഒരു അച്ഛനും അമ്മയും പിന്നെ മാനസികവും ശാരീരികവുമായ വളർച്ചയെത്താത്ത വലിയ രണ്ടു കുട്ടികളും .
.
അവർ ഞങ്ങളെ കണ്ടപ്പോൾ അല്പം പരിബ്രമിച്ചുപോയി എന്ന് പറയുന്നതാകും ശരി . അവർക്കെന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നറിയാൻ വണ്ടിനിർത്തി ഞങ്ങൾ അവർക്കടുത്തേയ്ക്ക് ചെന്നത് അവരിൽ അസഹ്യതയാണ് ഉണ്ടാക്കിയതെന്ന് ഞങ്ങൾക്ക് തോന്നി . എന്നാലും കാര്യമന്ന്വേഷിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞയക്കാൻ അവർ തിടുക്കപ്പെടുന്നത് ഞങ്ങളിൽ സംശയം ജനിപ്പിച്ചു .
.
ഞങ്ങളുടെ കൂട്ടത്തിലെ സ്വദേശി യുവാവ് അവരുടെ ഭാഷയിൽ അച്ഛനെ മാറ്റിനിർത്തി , അമ്മയോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി . ആദ്യമൊന്നും വിട്ടുതരാൻ തയ്യാറായില്ലെങ്കിലും അതിനിടയിൽ വണ്ടിയിൽ ഉണ്ടായിരുന്ന കുട്ടികളിൽ ഒന്ന് ഉറക്കെ അമ്മയെ വിളിച്ച് കരഞ്ഞത് അവരെ ശരിക്കും ഉലയ്ച്ചു കളഞ്ഞു . പിന്നെ ഓടിപോയി ആ കുട്ടിയെ മാറോടണച്ചുകൊണ്ട് ആ അമ്മ ഉറക്കെ കരയാൻ തുടങ്ങിയപ്പോൾ ആ അച്ഛന്റെ ധൈര്യവും ചോർന്നുപോയിരുന്നു .
.
മറ്റൊരു വഴിയും മുന്നിലില്ലാതെ , പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത , പോറ്റാൻ ഭാരിച്ച ചിലവുവേണ്ട ആ രണ്ടുകുട്ടികളെയും മരുഭൂമിയുടെ ആഴങ്ങളിൽ കൊണ്ടുപോയി ആരുമറിയാതെ കൊന്ന് , പിന്നെ സ്വയം ആത്മഹത്യ ചെയ്യാൻ ഇറങ്ങിത്തിരിച്ച ആ അച്ഛനെയും അമ്മയെയും തിരിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടി ഞങ്ങൾ വണ്ടികയറുമ്പോൾ അടുത്തകാലത്തെ ഒരപകടത്തിൽ തന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ട എന്റെ സുഹൃത്ത്‌ അവരെ ചേർത്ത് പിടിക്കുന്നത്‌ ഞാനും നോക്കി നിന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, July 23, 2015

മകളേ , നിനക്ക് ...!!!

മകളേ , നിനക്ക് ...!!!
.
ഔദ്യോഗിക ആവശ്യത്തിനു വേണ്ടിയാണ് ഞാൻ അന്നവിടെ ചെന്നത് . സംസ്ഥാന തലസ്ഥാനത്തെ പ്രൌഡമായ ആ ഹോട്ടലിൽ അന്നത്തെ തിരക്കെല്ലാം കഴിഞ്ഞ് റൂമിലേക്ക്‌ ചെല്ലുമ്പോൾ നീണ്ട മനോഹരമായ വരാന്തയുടെ അറ്റത്ത്‌ അവർ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല . സീസനൊന്നുമല്ലാത്തതിനാലാകാം അപ്പോൾ അവിടെ തിരക്കും ഉണ്ടായിരുന്നില്ല .
.
വരാന്തയുടെ നടുവിലായിട്ടായിരുന്നു എന്റെ മുറി . വാതിൽ തുറന്ന് അകതുകടക്കുമ്പോഴാണ് അവർ എന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചത് . അധികം പ്രായമില്ലാത്ത ഒരു അമ്മയും അവരുടെ പത്തോ പന്ത്രണ്ടോ വയസ്സ് മാത്രമുള്ള ഒരു മകളും . ചുറ്റും നോക്കി , പരിഭ്രമത്തോടെ അൽപ്പം തിടുക്കപ്പെട്ട് അത്ര പരിചയമില്ലാത്ത സാഹചര്യത്തിലും അവസ്ഥയിലുമായിരുന്നു അവർ അപ്പോൾ വന്നിരുന്നത് .
.
ഞാൻ അകത്തു കടന്നതും അവരും എന്റെ കൂടെ അകത്തേക്ക് അതിക്രമിച്ച് എന്നപോലെ ഓടിക്കയറിയത് എന്നെ തെല്ലോന്നമ്പരപ്പിച്ചു . എന്നിട്ട് എനിക്കുമുൻപേ അവർ വാതിൽ അടക്കുകയും ചെയ്തു . എന്നിലേക്ക്‌ ആരും അതിക്രമിച്ചു കടക്കുന്നത്‌ ഒട്ടും അനുവദിക്കാൻ ഇഷ്ടമില്ലാത്ത ഞാൻ പക്ഷെ അപ്പോൾ പ്രതിക്കാതിരിക്കാനാണ് ശ്രദ്ധിച്ചത് .
.
ചോദ്യഭാവത്തിൽ നിൽക്കുന്ന എന്റെ നേരെ വന്ന് ആ അമ്മ അവരുടെ സാരി അഴിക്കാൻ തുടങ്ങിയത് എന്നെ ഭയപ്പെടുത്തി ശരിക്കും . പക്ഷെ സാരി മാറ്റി അവരുടെ വയറിന്റെ വശങ്ങൾ കാണിച്ചപ്പോൾ എനിക്കുപോലും വല്ലാതെ വേദനയുടെ നീറ്റലെടുതത്തുപോയി . കാൻസർ ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ വൃണമായിരിക്കുന്നു അവിടെ . ഒരിക്കലെ എനിക്കങ്ങോട്ട് നോക്കാൻ പോലും പറ്റിയുള്ളൂ എന്നതാണ് സത്യം .
.
ചെറിയ കുട്ടിയാ സാറേ, അധികം വേദനിപ്പിക്കരുതെന്ന് പിന്നെ ആ അമ്മ എന്റെ കൈപിടിച്ചിട്ടു പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ ശരീരം തളർന്നു പോയി . ബാല്യം കൈവിടാത്ത ആ കുരുന്നു പെണ്‍കുട്ടിയെ എന്റെ മുന്നിലേക്ക്‌ നീക്കി നിർത്തി ആ അമ്മ എന്റെ മുഖത്ത് നോക്കാതെ തല കുനിച്ചു നിന്നപ്പോൾ എനിക്ക് എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടമായി . തന്റെയും വയ്യാതെ കിടക്കുന്ന ഭർത്താവിന്റെയും ചികിത്സയ്ക്കും താഴെയുള്ള കുട്ടികളുടെ ജീവിതത്തിനും മറ്റു വഴിയില്ല എന്ന് ആ അമ്മ കരഞ്ഞു പറഞ്ഞത് എനിക്കെന്തോ അപ്പോൾ അംഗീകരിക്കാനും കഴിഞ്ഞില്ല .
.
വലിയ കമ്പനിയുടെ പ്രധിനിധികൾ വരുമ്പോൾ അവര്ക്ക് പെണ്‍കുട്ടികളെ വേണമെന്നും ചെറിയ കുട്ടികളാകുമ്പോൾ നല്ല പൈസ കിട്ടുമെന്നും ആരോ പറഞ്ഞ് കേട്ട് അത് അന്വേഷിച്ചു വന്നതായിരുന്നു അവർ . അവരെ അവിടെ ഇരുത്തി പുറത്തിറങ്ങിയ ഞാൻ എന്റെ പോലീസ് സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ , അവിടെയൊക്കെ അതൊക്കെ സർവ്വ സാധാരണമാണെന്ന അവളുടെ ഒഴുക്കൻ മറുപടി കേട്ട് ഞാൻ പിന്നെയും ഞെട്ടി .
.
എന്റെ ആ പോലീസ് സുഹൃത്തിനെ വിളിച്ചു വരുത്തി ആ അമ്മയെ കാൻസർ സെന്ടരിലെക്കും കുട്ടിയെ ചൈൽഡ് ലൈനിലെയ്ക്കും അയക്കുമ്പോൾ ആ കുട്ടി എന്നെ ആദ്യമായി ഒന്ന് തിരിഞ്ഞു നോക്കി . പ്രതീക്ഷ തിളങ്ങുന്ന ആ കണ്ണുകളിൽ അപ്പോൾ ഞാൻ എന്റെ മകളുടെ / സഹോദരിയുടെ മുഖമായിരുന്നു നിറഞ്ഞു കണ്ടിരുന്നത്‌ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, July 5, 2015

യാത്രാ മൊഴി ...!!!

യാത്രാ മൊഴി ...!!!
.
ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് , തിരിഞ്ഞു നോക്കാതെ ആ മനുഷ്യൻ അയാളുടെ മുന്നിൽ നിന്നും എണീറ്റ്‌ പോകുമ്പോൾ അയാൾ ആ മനുഷ്യനെ മടക്കി വിളിച്ചില്ല . അയാളുടെ ആ ഒരു പിൻവിളി ചിലപ്പോൾ ആ മനുഷ്യനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ട് വരുമായിരിക്കും എങ്കിലും , അപ്പോൾ അതുതന്നെയാണ് തന്റെ ശരി എന്ന ഉറച്ച വിശ്വാസത്തിൽ അയാൾ അങ്ങിനെ തന്നെയാണ് ചെയ്തത് ...!
.
അല്ലെങ്കിൽ തന്നെ ആ മനുഷ്യൻ എന്തിന് ഇനി ജീവിച്ചിരിക്കണം . എന്തിനു വേണ്ടി ...... എപ്പോഴും മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുമാറ് ഉന്നതസ്ഥാനീയനെന്നു തോന്നിപ്പിക്കുമെങ്കിലും വ്യക്തിപരമോ, സാമൂഹികമോ , കുടുംബപരമോ ആയ ജീവിതത്തിന്റെ ഏതെങ്കിലും ഒരുതുറയിലെങ്കിലും ഒരിക്കൽ പോലും വിജയിച്ചിട്ടില്ലാത്ത ഒരാൾക്ക് മരിക്കാതിരിക്കാൻ എന്തവകാശം ...!
.
മരണം ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറയുന്നത് തന്നെയല്ലേ ഏറ്റവും വലിയ വിഡ്ഢിത്തം . അതെ മരണം തന്നെയാണ് എല്ലാറ്റിനും പരിഹാരം . ശാശ്വതമായ പരിഹാരം . പക്ഷെ , ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള ദൂരം , ആ യാത്ര .. അവിടെയാണ് കാൽപിഴവുകൾ .. ഇടറലുകൾ . മോഹത്തിൽ നിന്നും മോക്ഷത്തിലേക്കുള്ള ദൂരം താണ്ടുന്നതിൽ ...!
.
എന്നിട്ടും ആ മനുഷ്യൻ ധീരമായി നടന്നകലുന്നത് അന്നാദ്യമായി അസൂയയോടെ അയാൾ നോക്കിയിരുന്നു . ആഗ്രഹിച്ചാലും തനിക്ക് ചെയ്യാൻ കഴിയാത്തത് ചെയ്യുന്നയാളോടുള്ള ആരാധനയോടെ . അടുത്ത ജന്മത്തിലെങ്കിലും ഒരു വിജയിയാകട്ടെ ആ മനുഷ്യനെന്ന് പ്രാർഥിക്കുമ്പോൾ ആ മനുഷ്യൻ നടന്നകന്ന വഴിയിൽ നിന്നും അദ്ധേഹത്തിന്റെ നിഴൽ അയാളിലെയ്ക്കും പടരുകയായിരുന്നു അപ്പോൾ പക്ഷെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, June 22, 2015

അച്ഛൻ ...!!!

അച്ഛൻ ...!!!
.
അടുത്തറിയാത്ത
അനുഭവിച്ചു മതിയാകാത്ത
പരിഭവം പറയാത്ത
പ്രത്യുപകാരം പ്രതീക്ഷിക്കാത്ത
പരിദേവനങ്ങളില്ലാത്ത
പ്രതീക്ഷനൽകുന്ന
കരുതലും കാവലും നൽകുന്ന
താങ്ങും വഴികാട്ടിയുമാകുന്ന
ഭാരങ്ങളേൽക്കുന്ന
മാതൃകയാകുന്ന
ആത്മാവിൽനിന്നുള്ള
നിസ്വാർത്ഥ സ്നേഹം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, June 18, 2015

അനാഥരെ ഉപദ്രവിക്കുന്നവർ

അനാഥരെ ഉപദ്രവിക്കുന്നവർ
.
ഈ ലോകത്തിന്റെ വേദനകളും വിഷമങ്ങളും ദുരിതങ്ങളും തിന്മകളും ഒരുപോലെ കണ്ടു വളരുന്നവരാണ് , അനുഭവിക്കുന്നവരാണ് ശരിക്കും അനാഥർ . അനാഥരെന്നാൽ പേര് സൂചിപ്പിക്കും പോലെ ശരിക്കും നാഥനില്ലാത്തവർ തന്നെ . അനാഥത്വം എന്നത് ഒരിക്കലും അല്ലെങ്കിൽ പലപ്പോഴും അവർ അറിയാതെയെങ്കിലും അവരിൽ വന്നു ഭവിക്കുന്നതാണെങ്കിൽ പോലും .
.
നാഥനില്ലാത്തവരെ സംരക്ഷിക്കാൻ നാഥനുള്ളവർക്ക് തന്നെയാണ് ചുമതലയുള്ളത് . നമ്മുടെ സഹ ജീവികളോട് സ്നേഹത്തോടെയും ദയയോടെയും പെരുമാറുക എന്നത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ് . ചിലപ്പോഴെല്ലാം ഇതിനെല്ലാം സ്വമനസ്സാലെ സന്നദ്ധരാകുന്നവരുണ്ട് ഭൂമിയിൽ , എന്നാൽ മറ്റു ചിലപ്പോൾ നിർബന്ധിക്കപ്പെടുന്നവരും ഉണ്ട് . സ്വയം അറിഞ്ഞു ചെയ്യുന്നതും നിർബന്ധിച്ചു ചെയ്യിക്കുന്നതും തമ്മിലെ വ്യത്യാസം വ്യക്തമാണെങ്കിലും , അതിനു വേണ്ടി ആരെയെങ്കിലും പ്രതിഫലതോടെയോ അല്ലാതെയോ നിയോഗിക്കുന്നുവെങ്കിൽ അവരുടെ ഉത്തരവാദിത്വം ഒരിക്കലും അതിൽ നിന്നും ഒഴിവാകപ്പെടുന്നില്ല തന്നെ.
.
അനാധരാണ് എന്നതിന്റെ പേരിൽ അശരണരും നിരാലംബരുമായ മനുഷ്യരോട് അവരെ നോക്കാൻ നിയോഗിക്കപ്പെട്ടവർക്ക് പലപ്പോഴും പുച്ഛവും പരിഹാസവുമാണ് ഉണ്ടാകാറുള്ളത് . ആരും ചോദിക്കാനില്ല എന്ന ധൈര്യം , എളുപ്പം ചൂഷണം ചെയ്യാം എന്ന അവസ്ഥ . പിന്നെ മുജ്ജന്മ പാപത്തിന്റെ ഫലമാണ് എന്നൊക്കെയുള്ള തരത്തിലുള്ള വികലവും വികൃതവുമായ ചിന്തകൾ തുടങ്ങി പലവിധ കാരണങ്ങൾ കൊണ്ട് മിക്കവാറും അങ്ങിനെ പെരുമാറുന്നു .
.
മറ്റൊരു ജീവിയെ , അത് മനുഷ്യനായാലും മൃഗമായാലും ഉപദ്രവിക്കുക എന്നത് മറ്റു മൃഗങ്ങളെ കൊന്നു തിന്ന് ജീവിക്കുന്ന കാട്ടുമൃഗങ്ങൾ പോലും ചെയ്യുന്ന പ്രവൃത്തിയല്ല. അതുകൊണ്ടുതന്നെ അനാധരായവരെ അത്, കുട്ടികളായാലും മുതിർന്നവരായാലും ഉപദ്രവിക്കുന്നവരെ ഈ പൊതു സമൂഹത്തിൽ നിന്നും പുറന്തള്ളേണ്ടത് അത്യാവശ്യം തന്നെ .
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Sunday, June 14, 2015

ലൗ ജിഹാദ്

ലൗ ജിഹാദ്
.
ഹിന്ദു പെണ്‍കുട്ടികളെ ,ക്രിസ്ത്യാനികളും മുസ്ലീങ്ങളും പ്രണയിച്ച് അവരുടെ ഇഷ്ടത്തിനനുസരിച്ച് ആഗ്രഹങ്ങൾക്കൊപ്പം നിന്ന് കല്ല്യാണം കഴിച്ച് അവർക്കുണ്ടാകുന്ന കുട്ടികളെയും പിന്നീട് അവരെ തന്നെയും മതം മാറ്റുകയും അങ്ങിനെ ഗൂഡമായ ഒരു മതപരിവർതന സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുന്നു എന്ന് ഹിന്ദു സംഘടനകൾ .
.
തങ്ങളുടെ മത വിശ്വാസികളായ പെണ്‍കുട്ടികളെ ഹിന്ദുക്കളും മുസ്ലീങ്ങളും പ്രണയിച്ച് വിവാഹം കഴിച്ച് മതപരിവർത്തനം നടത്തുന്നു എന്ന് ക്രിസ്തീയ സഭകൾ . അതിന് സർക്കാരുകൾ ഒത്താശ ചെയ്യുന്നു എന്നും മതമേലദ്ധ്യക്ഷൻമാർ.
.
തങ്ങളുടെ പെണ്‍കുട്ടികളെ ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രലോഭിപ്പിച്ച് പ്രണയം നടിച്ച് വശത്താക്കി കല്ല്യാണം കഴിച്ച് മതപരിവർത്തനം നടത്തുന്നു എന്ന് മുസ്ലീം സമുദായവും അവരുടെ മത നേതാക്കളും . അങ്ങിനെ തങ്ങളുടെ സാമുദായിക ശക്തി തന്നെ ക്ഷയിപ്പിക്കുന്നു എന്നും അവർ .
.
മൃഗങ്ങൾ മൃഗങ്ങളെയും , പക്ഷികൾ പക്ഷികളെയും , മത്സ്യങ്ങൾ മത്സ്യങ്ങളെയും കല്ല്യാണം കഴിക്കുന്ന ഈ ലോകത്ത് എന്നാണിനി മനുഷ്യൻ മനുഷ്യനെ കല്ല്യാണം കഴിക്കുക ...?
.
സുരേഷ്കുമാർ പുഞ്ചയിൽ

Friday, June 12, 2015

സുരക്ഷാപാലകരുടെ സുരക്ഷാനടത്തിപ്പിന്

സുരക്ഷാപാലകരുടെ സുരക്ഷാനടത്തിപ്പിന്
.
സുരക്ഷിതത്വം എന്നത് വെറും വാക്കുകളിൽ മാത്രം ഒതുക്കാതെ വിട്ടു വീഴ്ച്ചയില്ലാതെ നടപ്പിലാക്കേണ്ട ഒരു അടിയന്തിര വസ്തുത തന്നെ. രാജ്യത്തിനും പൊതു സമൂഹത്തിനും ഏറ്റവും അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ് അത് . പൊതു സുരക്ഷയ്ക്കായി അവതരിപ്പിക്കുന്ന നിയമങ്ങളും മാർഘ നിർദ്ദേശങ്ങളും അനുസരിക്കുക എന്നത് ഏതൊരു പൌരന്റെയും കടമയുമാണ് . പ്രത്യേകിച്ചും അത് നടപ്പിലാക്കേണ്ടവരുടെ .
.
പലപ്പോഴും അപകടങ്ങൾ അല്ലെങ്കിൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് സുരക്ഷാ വീഴ്ചകൊണ്ട് തന്നെയാണ് അല്ലെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒത്താശയോ അനാസ്ഥയോ കൊണ്ടുകൂടിയാണ് എന്ന സത്യം എല്ലാവരും ഓർമിച്ചേ പറ്റൂ . അതുകൊണ്ട് തന്നെ അത്തരം സന്ദർഭങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും നിർബന്ധമായും അനുസരിക്കേണ്ടതും അത്യാവശ്യം തന്നെ.
.
നമ്മുടെ മുന്നിൽ അത്തരത്തിലുള്ള ഒരുപാട് ഉദാഹരണങ്ങളും ഉണ്ട് . പ്രധാന നേതാക്കൾ മുതൽ സാധാരണക്കാർ വരെ അവരവരുടെ സുരക്ഷാ ഉദ്യോഗസ്ഥരാൽ തന്നെ വധിക്കപ്പെട്ടിട്ടുള്ള ഈ നാട്ടിൽ നാം ഒരിക്കലും ആരുടേയും സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിക്കൂട തന്നെ . മതപരമായ ചടങ്ങുകൾക്ക് വേണ്ടി , വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി , തൊഴിൽ ഇടത്തെ തൻപൊരിമയുടെ പേരിലൊക്കെ ഔദ്യാഗിക കാര്യങ്ങൾ മാറ്റിവെക്കുന്നതും ജോലിയിൽ ഉദാസീനത വരുത്തുന്നതും അതുകൊണ്ട് തന്നെ ഒരിക്കലും അനുവദിക്കാവുന്നതുമല്ല .
.
നിയമ പാലകർക്ക് , നിയമ നിർമ്മാതാക്കൾക്ക് , നിയമപാലനം ഉറപ്പു വരുത്തേണ്ടവർക്ക് , മേലേ തട്ടിലുള്ള ഭരണകര്താക്കൾക്ക് ..... അങ്ങിനെയുള്ള ആളുകൾക്കെല്ലാം ഉള്ള ഒരു പൊതു വികാരം നിയമങ്ങൾ തങ്ങൾക്കുള്ളതല്ല എന്നതാണ്. മതമോ ജാതിയോ, ദേശീയ , പ്രാദേശിക വികാരങ്ങളോ , ഉദ്യോഗസ്ഥ രാഷ്ട്രീയ സമ്മർധങ്ങളോ ഒന്നും സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഒരു വിധ വിട്ടുവീഴ്ചയും ഉണ്ടാകാൻ ഇടയാക്കരുത് തന്നെ . നിയമങ്ങൾ എല്ലാവർക്കും ബാധകമാണ് എന്ന പൊതു തത്വം അന്ഗീകരിക്കാനുള്ള മാനസീകാവസ്ഥ ഉണ്ടാവുക എന്നതാണ് ഒരു പൊതു സമൂഹത്തിൽ ആദ്യമേ വേണ്ടത് .
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, June 10, 2015

പ്രവാസിജോലിക്കാരായ അമ്മമാർ

പ്രവാസിജോലിക്കാരായ അമ്മമാർ
.
കുടുംബം എന്നത് സമൂഹത്തിന്റെ നട്ടെല്ലാകവെ അത് സംരക്ഷിക്കാൻ സാമൂഹിക ജീവിയായ ഓരോ മനുഷ്യനും ധാർമികമായ അവകാശമുണ്ട്‌ ഉത്തരവാദിത്വവും ഉണ്ട് . അതുകൊണ്ട് തന്നെ വർദ്ധിച്ച ജീവിത ചിലവുകളുടെ ഇന്നത്തെ ലോകത്ത് കുടുംബനാഥനും കുടുംബനാഥയും ഒരുപോലെ പണിയെടുത്താലെ നല്ല രീതിയിൽ ഒരു സാധാരണക്കാരന്റെ കുടുംബം മുന്നോട്ടു പോവുകയുമുള്ളൂ .
.
പുരുഷൻ പുറത്തേക്ക് ജോലിക്ക് പോകുമ്പോൾ എപ്പോഴും ഒരൽപം സമാധനതോടെയാണ് പോവുക . വീട്ടിൽ കുട്ടികളെ നോക്കാൻ, കുടുംബം നോക്കാൻ അവരുടെ അമ്മയുണ്ട്‌ എന്ന ആശ്വാസം ചെറുതൊന്നുമല്ല അവർക്ക് . എന്നാൽ അമ്മ കൂടി ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കാൻ , കുടുംബം നോക്കാൻ ആരുണ്ട്‌ എന്നത്, എപ്പോഴും അച്ഛനെക്കാൾ അമ്മമാരെയാണ് പൊതുവിൽ ചിന്തിപ്പിക്കുക , വിഷമിപ്പിക്കുക . കുട്ടികൾ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും എന്ന ചിന്ത , കുടുംബത്തിൽ എന്ത് നടക്കുകയായിരിക്കും എന്ന ചിന്ത , അവരെ ചെയ്യുന്ന ജോലിക്കിടയിലും ഓരോ നിമിഷത്തിലും വല്ലാതെ അലട്ടിക്കൊണ്ടിരിക്കും .
.
ഇതുപോലെ , കുട്ടികളെയും ഭർത്താവിനെയും കുടുംബത്തെയും വിട്ട് മറ്റു രാജ്യങ്ങളിലേയ്ക്ക് ജോലിക്ക് പോകുന്ന അമ്മമാരുടെ അവസ്ഥ തീർച്ചയായും ഇതിനേക്കാൾ ചിന്തിക്കേണ്ടത് തന്നെ. മക്കളുടെ, ഭർത്താവിന്റെ ഒരു അത്യാവശ്യത്തിന് ഓടിയെത്താൻ പോലും കഴിയാത്ത അകലങ്ങളിൽ അവരുടെ ഓർമ്മകളിൽ ജോലി സ്ഥലത്തെ ദുരിദങ്ങളും പേറി ജീവിക്കേണ്ടി വരുന്ന ഇത്തരം അമ്മമാരെ കുറിച്ച് , അവരുടെ മാനസികവും ശാരീരികവുമായ വികാരങ്ങളെ കുറിച്ച് ഇവിടുത്തെ പ്രബുദ്ധരായ സ്ത്രീ സമൂഹം പോലും വേണ്ട വിധം ചിന്തിചിട്ടുണ്ടെന്നു തോന്നുന്നില്ല .
.
ഒന്നാമതായി പൊതു സമൂഹം അത്തരം സ്ത്രീകളെ കാണുന്നത് തന്നെ ഒരു തരം സംശയം നിറഞ്ഞ കണ്ണുകളോടെയാണ് എന്നതാണ് ഏറ്റവും ദയനീയം . പണത്തിനു വേണ്ടി കുടുംബത്തെ മറക്കുന്നവർ എന്ന ഒരു ലേബലാണ് അവർക്ക് . ഭർത്താവിനെ അകന്ന് ജീവിക്കേണ്ടി വരുന്ന ഇവരുടെ ദൈന്യത , അവിടെ എങ്ങിനെയോക്കെയാണോ ജീവിക്കുന്നത് എന്ന സംശയ ദൃഷ്ടിയോടെ കുടുംബക്കാരും നാട്ടുകാരും , അവരുടെ വാക്ക് കേട്ട് അത്തരം സംശയങ്ങൾ തങ്ങളിലെയ്ക്കും പകർത്തുന്ന ഭർത്താവിന്റെയും ചിലപ്പോഴെല്ലാം മക്കളുടെയും കുത്തുവാക്കുകളും അവരെ പലപ്പോഴും വേദനയിലും നിരാശയിലും ആഴ്തുകയും ചെയ്യുന്നു .
.
പലതരത്തിലുള്ള പീഡനങ്ങളും ചൂഷണങ്ങളും ഇവർ പലപ്പോഴും ഏൽക്കേണ്ടി വരുന്നുണ്ട് . ജോലി സ്ഥലത്തെ ചൂഷണങ്ങൾ , ശാരീരികവും മാനസികവുമായ ചൂഷണങ്ങളും ഉപദ്രവങ്ങളും , സാമ്പത്തിക ചൂഷണങ്ങൾ .. അങ്ങിനെ പലതും . എന്നാൽ പലരും പുറത്തു പറയാത്ത ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനോ നേരായ പഠനം നടത്തി പരിഹാരം കാണാനോ ആരും ശ്രമിച്ചിട്ടുമില്ല ഇതുവരെയും .
.
തങ്ങളുടെ മാനുഷികവും ശാരീരികവും മാനസികവുമായ വികാരങ്ങളെയും വിചാരങ്ങളെയും ഒക്കെ അടക്കിപ്പിടിച്ച് അടിച്ചമർത്തി ജീവിക്കേണ്ടി വരുന്ന ഇവർ പലപ്പോഴും തീരാ രോഗികളായി മാറുന്നു . ഒടുവിൽ കുടുംബം ഒരു കരയ്ക്കടുപ്പിച്ച് തിരിച്ചെത്തുമ്പോഴെക്കും ഭർത്താവും മക്കളുമൊക്കെ അവരിൽ നിന്നും മിക്കവാറും ഒരുപാട് അകന്നു പോയിട്ടുമുണ്ടാകും എന്നതാണ് ഭീകരമായ യാഥാർത്ഥ്യം .
.
വേണ്ടതിനും വേണ്ടാത്തതിനും മറ്റുള്ളവരെ കുറ്റം പറയുന്ന, അനാവശ്യ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് സമയം കളയുന്ന ഉത്ബുദ്ധരായ ഇവിടുത്തെ സ്ത്രീ സമൂഹം, ഇത്തരം സാമൂഹികപ്രസക്തിയുള്ള കാര്യങ്ങളിൽ ഇടപെടാനും സ്ത്രീ സമൂഹത്തിന്റെ ഇത്തരം കാതലായ പല പ്രശ്നങ്ങളിൽ ഒന്നിനെങ്കിലും ശാശ്വത പരിഹാരം കാണാനും ശ്രമിക്കേണ്ടത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും നന്മയ്ക്കു അത്യന്താപേക്ഷിതം തന്നെ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, June 8, 2015

അന്നം വിഷമാക്കുന്നവർ

അന്നം വിഷമാക്കുന്നവർ
.
ഓരോ ജീവിയുടെയും പരമ പ്രധാനമായ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് അന്നം . ജീവന്റെയും നിലനിൽപ്പിന്റെയും തന്നെയും . സ്വയം ഉണ്ടാക്കിയും, മറ്റുള്ളവരെ ആശ്രയിച്ചും ജീവികൾ അവരവർക്കുള്ള അന്നം എന്നത്തേയ്ക്കും കണ്ടെത്തുന്നു . ജീവൻ നിലനിർത്താൻ തന്നെയാണ് എല്ലാവരും നിശ്ചയമായും അന്നം കഴിക്കുന്നതും . മനുഷ്യൻ എന്ന ജീവി മാത്രം അതിൽ ഒരൽപം വ്യത്യാസം വരുത്തി, കഴിക്കുന്ന ഭക്ഷണത്തിൽ ഒരൽപം രുചി കൂടി കൂട്ടുന്നു, ആസ്വാദനത്തിനു വേണ്ടി .
.
മറ്റെല്ലാറ്റിലും എന്ന പോലെ ഭക്ഷണ കാര്യത്തിലും ഭൂരിഭാഗം മനുഷ്യരും പലപ്പോഴും ഒരു നല്ല സംസ്കാരം രൂപപ്പെടുതുന്നില്ല എന്നത് തീർത്തും കഷ്ടമാണ് . എന്ത് ഉണ്ടാക്കണം എന്നും എങ്ങിനെ ഉണ്ടാക്കണം എന്നും അത് എങ്ങിനെ കഴിക്കണം എന്നും , എങ്ങിനെയെല്ലാം അത് ദുരുപയോഗം ചെയ്യാതെ മാന്ന്യമായി ഉപയോഗിക്കണം എന്നും പലപ്പോഴും പലരും ചിന്തിക്കുന്നെ ഇല്ല . നമ്മുടെ ഈ ലോകത്തിൽ , വേണ്ടതിൽ കൂടുതൽ ഭക്ഷണം കഴിച്ചു മരിക്കുന്നവരും വേണ്ടത്ര ഭക്ഷണം കിട്ടാതെ മരിക്കുന്നവരും ധാരാളമുണ്ട് എന്നതും വിരോധാഭാസം തന്നെ .
.
ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമം തന്നെയാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ ഒരു നിർണ്ണായക വസ്തു . സമയം, ശരീരപ്രകൃതി , കാലാവസ്ഥ , വൃത്തി , കൃത്യമായ അളവുകൾ അങ്ങിനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഭക്ഷണ ക്രമത്തിൽ. നിർബന്ധമായും സ്വീകരിക്കേണ്ടതും ഒഴിവാക്കേണ്ടതും ഉണ്ട് ഭക്ഷണത്തിൽ . ഇതൊക്കെ കൃത്യമായി പാലിച്ചില്ലെങ്കിലും നിർബന്ധമായും ഒഴിവാക്കെണ്ടവയെല്ലാം ഒഴിവാക്കുകയെങ്കിലും മനുഷ്യന് തീർച്ചയായും ചെയ്യാവുന്നതെയുള്ളു .
.
കച്ചവടം മനുഷ്യൻ തന്റെ അഭിവൃധിയ്ക്ക് വേണ്ടി കണ്ടു പിടിച്ച പല വഴികളിൽ ഒന്നാണ് . കൊടുക്കുന്നതിനു തുല്ല്യമായി വാങ്ങിയും വാങ്ങുന്നതിന് തുല്ല്യമായി കൊടുത്തും തുടങ്ങിയ ബന്ധം , പക്ഷെ പിന്നീട് പതിവുപോലെ മനുഷ്യന്റെ സ്വാർത്ഥതയ്ക്ക് കീഴടങ്ങുകയും ചെയ്തു . അതിന്റെ ഫലമായി ലാഭം എന്ന ഒറ്റ കാര്യത്തിനു വേണ്ടി മാത്രം എന്തും ചെയ്യാൻ മനുഷ്യൻ തയ്യാറാവുകയും ചെയ്യുന്നു .
.
ആധുനികതയുടെ പേരിൽ , സംസ്കാരത്തിന്റെ പേരിൽ , മനുഷ്യന്റെ സാഹചര്യങ്ങളും അവസ്ഥകളും മുതലാക്കി അവരെ കച്ചവടക്കാർ ശരിക്കും ചൂഷണം ചെയ്യുന്നു ഇവിടെ പലപ്പോഴും . മുലപ്പാൽ മാത്രം കുടിക്കുന്ന കൊച്ചു കുഞ്ഞിനുള്ള അത്യാവശ്യ ഭക്ഷണത്തിൽ തൊട്ട് ആഘോഷത്തിനും ആർഭാടത്തിനുമുള്ള ഭക്ഷണത്തിൽ വരെ അവർ രുചിയുടെയും വൈവിധ്യതിന്റെയും പേരും പറഞ്ഞ് വെറും ലാഭം മാത്രം നോക്കി കൊടും വിഷങ്ങൾ വരെ ചേർക്കുന്നു .
.
നേരിട്ട് ഭക്ഷണത്തിൽ മാത്രമല്ല , ഭക്ഷണം ഉണ്ടാക്കാനുള്ള മിക്കവാറും എല്ലാ വസ്തുക്കളിലും പറ്റാവുന്ന വിധത്തിലൊക്കെ മായം ചേർക്കാൻ കച്ചവടക്കാർ തയ്യാറാകുന്നു . ഉണ്ടാക്കുന്ന വസ്തുക്കളിൽ നേരിട്ട് തന്നെയോ, അതിന്റെ ഉത്പാദന വഴികളിലോ അല്ലെങ്കിൽ എന്തിന് മണ്ണിലും വെള്ളത്തിലും വായുവിലും വരെ അവർ മായം അല്ലെങ്കിൽ വിഷം ചേർക്കാൻ ധൈര്യം കാണിക്കുന്നു .
.
ഇതൊക്കെ നോക്കിയാൽ, അങ്ങിനെയൊക്കെ ചിന്തിച്ചാൽ എങ്ങിനെ ജീവിക്കാൻ പറ്റും എന്ന പൊതു ചോദ്യമാണ് പലപ്പോഴും ഇതിനെയെല്ലാം എതിർക്കാതിരിക്കാനുള്ള നമ്മുടെയൊക്കെ സ്വയം ന്യായീകരണം . എല്ലാം നമുക്ക് സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ പറ്റില്ലല്ലോ എന്ന തുരുപ്പു ചീട്ടും . അതുകൊണ്ട് തന്നെ അറിഞ്ഞുകൊണ്ട് നമ്മൾ ഈ വിഷം കഴിക്കുകയും ചെയ്യുന്നു . അങ്ങിനെ നമ്മൾ ഇതിനെല്ലാം വളം വെച്ച് കൊടുക്കുകയും ചെയ്യുന്നു .
.
എന്നാൽ ഒരു ചെറിയ കാര്യം മാത്രം നമ്മൾ ചിന്തിച്ചാൽ, പ്രവർത്തിച്ചാൽ ഇത്തരം ദുഷ്പ്രവണതകൾ ഈ ലോകത്തിൽ നിന്നുതന്നെ പാടെ തുടച്ചു നീക്കാം . ഉപഭോക്താക്കൾ ഇല്ലെങ്കിൽ ഉത്പാദകരും ഇല്ല എന്ന സത്യം .
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, June 3, 2015

ബന്ധങ്ങളുടെ പ്രതീകങ്ങൾ

ബന്ധങ്ങളുടെ പ്രതീകങ്ങൾ
.
ബന്ധങ്ങൾ ഒരു പ്രതീകത്തിലോ ബന്ധനങ്ങളിലോ തളച്ചിടപ്പെടേണ്ടതല്ല ഒരിക്കലും തന്നെ . പ്രതീകങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ബന്ധങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നുമില്ല . എന്നാൽ , ചില ജീവിത രീതികളിൽ ചില സാമൂഹിക ചുറ്റുപാടുകളിൽ ചില ആചാരങ്ങളിൽ മറ്റു ചില അനുഷ്ട്ടാനങ്ങളിൽ അങ്ങിനെയൊക്കെ ചിലപ്പോഴെങ്കിലും പ്രതീകങ്ങൾക്ക് ബന്ധങ്ങളിൽ കുറചെങ്കിലുമൊക്കെ പ്രാധാന്ന്യമുണ്ടുതാനും .
.
നിലനില്ക്കുന്ന ഒരു ബന്ധത്തിൽ നിന്നും അതിനെ ഉപേക്ഷിക്കാതെ, അതറിയാതെ മറ്റൊന്നിലേക്ക് പടർന്നുകയറുമ്പോഴും , ഉള്ള ബന്ധത്തെ ഓർമ്മിക്കാതിരിക്കുംപോഴും , വഴികൾ തെറ്റി നടന്നു തുടങ്ങേണ്ടി വരുമ്പോഴും ചിലപ്പോഴെങ്കിലും പ്രതീകങ്ങൾ ഓർമ്മപ്പെടുത്തലുകളുമായി മുൻപേ നടക്കാറുമുണ്ട് .
.
എന്നിരുന്നാലും തിരുത്തലുകളുമായി മുന്നിട്ടിറങ്ങുന്ന എക്കാലത്തെയും പുതു തലമുറകൾ ബിംബങ്ങളെയും പ്രതീകങ്ങളെയും ഒക്കെ തച്ചുടയ്ക്കാനും മാറ്റി മറിക്കാനും ശ്രമിച്ചുകൊണ്ടിരിക്കും എന്നതും കാലത്തിന്റെ വികൃതികൾ തന്നെ . തച്ചുടയ്ക്കുന്നതിനെ ചിലപ്പോഴെല്ലാം അവർതന്നെ പിന്നീട് ഒട്ടിച്ചു ചേർത്ത് ജീവിതത്തോട് പറ്റിച്ചു വെക്കാറുണ്ട് എന്നത് വിരോധാഭാസവും .
.
എന്നാൽ ചിലപ്പോഴെല്ലാം തത്പര കക്ഷികൾ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം മറ്റുള്ളവർക്കു മുന്നിൽ ഇവയെ തള്ളി പറയുകയും എതിർക്കുകയും ചെയ്യാറുണ്ട് . ചിലപ്പോഴെല്ലാം അതുപക്ഷെ മാറ്റത്തിന് വേണ്ടിയുള്ള അല്ലെങ്കിൽ പരിവർത്തനത്തിന് വേണ്ടിയുള്ള ആധുനികതയുടെ ത്വര മാത്രമല്ലാതെ തങ്ങളുടെ ഉള്ളിലെ അഴിഞ്ഞാടാനുള്ള ദുഷ് ചിന്തകൾക്കുള്ള കുടചൂടൽ കൂടിയാകുന്നു എന്നത് തീർച്ചയായും അഭിലഷണീയമല്ല , അനുവദനീയവും .
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, May 28, 2015

എനിക്കുള്ള ശബ്ദം ...!!!

എനിക്കുള്ള ശബ്ദം ...!!!
.
ഉറക്കെയൊന്ന്
കരയാൻ പോലും
അവകാശ മില്ലെങ്കിൽ
പിന്നെന്തിനാണ്
എനിക്കീ ശബ്ദം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, May 27, 2015

ജനങ്ങൾ നിയമം കയ്യിലെടുക്കുമ്പോൾ

ജനങ്ങൾ നിയമം കയ്യിലെടുക്കുമ്പോൾ
.
നിയമങ്ങൾ അനുസരിക്കേണ്ടതും പരിപാലിക്കപ്പെടെണ്ടതും അതാത്‌ സാമൂഹിക
വ്യവസ്ഥിതികളുടെ നിലനില്പ്പിനു തന്നെ അത്യാവശ്യമാണ് എപ്പോഴും . എന്നാൽ
അത് നടപ്പിലാക്കേണ്ടവർ പരിപാലിക്കെണ്ടവർ അത് നേരാം വണ്ണം
ചെയ്യുന്നില്ലെങ്കിൽ പലപ്പോഴും പൊതു ജനം അത് ഏറ്റെടുക്കാൻ
നിർബന്ധിതരാവുകയും അങ്ങിനെ ചെയ്യുകയും ചെയ്തെന്നുവരും . അങ്ങിനെ ഒരു
അവസ്ഥ ഒരിക്കലും ഒരു രാജ്യത്തിനും ഒരു സമൂഹത്തിനും ഭൂഷണമല്ല തന്നെ . അത്
അവരുടെ തന്നെയും ആ ദേശത്തിന്റെ അല്ലെങ്കിൽ രാജ്യത്തിൻറെ തന്നെയും
നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുകയും സർവ്വനാശത്തിലേക്ക് തള്ളിവിടുകയും
ചെയ്യും .
.
പൊതു ജനം ഏറെ സഹിഷ്ണുതയുള്ളവരും പാവങ്ങളുമാണ് എന്ന മിഥ്യാ ധാരണയാണ്
പൊതുവെ ഭരണാധികാരികളെ എന്തും ചെയ്യാൻ പലപ്പോഴും പ്രേരിപ്പിക്കുന്നത് .
തങ്ങൾ കാട്ടിക്കൂട്ടുന്ന കൊമാളിതരങ്ങളിൽ അവർ മയങ്ങുമെന്നും കണ്ണിൽ
പൊടിയിടാൻ നടത്തുന്ന നാടകങ്ങളിൽ അവർ തൃപ്തരായിക്കൊള്ളുമെന്നും അവർ
ധരിക്കുന്നു . എന്നാൽ പൊതു ജനം , പൊതുവിൽ തങ്ങളെ കുറിച്ചും തങ്ങളുടെ
കുടുംബത്തെ കുറിച്ചും പിന്നെ സമൂഹത്തെ കുറിച്ചും ഉത്തമ
ബോധ്യമുള്ളവരായതുകൊണ്ട് മാത്രമാണ് ഇതൊക്കെ ക്ഷമിക്കുകയും പൊറുക്കുകയും
ചെയ്യുന്നതെന്ന് ഭരണാധികാരികൾ തിരിച്ചറിയുന്നതേയില്ല എന്നതാണ് സത്യം .
.
ഉദ്യോഗസ്ഥരും ഭരണാധികാരികളും രാഷ്ട്രീയക്കാരുമാണ് പലപ്പോഴും ജനങ്ങളുടെ
ക്ഷമ പരീക്ഷിക്കുന്നതിൽ മുൻപന്തിയിൽ . അധികാരത്തിന്റെ ധാർഷ്ട്യത്തിൽ
തങ്ങൾക്കു എന്തും ചെയ്യാമെന്ന് അവർ ധരിച്ചു വെക്കുന്നു . അധികാരം എന്നത്
തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന്
അവർ വീമ്പു പറയുന്നു . തങ്ങൾ ചെയ്യുന്നതെല്ലാം ജനങ്ങൾക്കറിയാമെന്നും
ജനങ്ങളുടെ സമ്മതത്തോടെയാണെന്നും പുലമ്പുന്നു . എന്നിട്ട് എന്ത്
തോന്ന്യവാസവും ചെയ്തു കൂട്ടുന്നു .
.
ഒരുനേരത്തെ ആഹാരത്തിനു വേണ്ടി അല്ലെങ്കിൽ ജീവിക്കാൻ വേണ്ടി മാത്രമുള്ള
നീതിക്ക് വേണ്ടി അവരുടെ മുന്നിൽ യാചിക്കുന്നവനെ അവഗണിക്കുകയും
പുഛിക്കുകയും മാത്രമല്ല ഉപദ്രവിക്കുക കൂടി ചെയ്യുമ്പോൾ ജനം
പ്രതികരിക്കാനും സ്വയം പ്രതിരോധിക്കാനും നിർബന്ധിതരാകുന്നു . അത്
ജനത്തിന്റെ നിയന്ത്രണങ്ങൾക്ക് അതീതമാവുകയും കൂടി ചെയ്യുമ്പോൾ
സർവ്വനാശത്തിലേക്ക് തന്നെ നീങ്ങുന്നു . നമ്മുടേത്‌ ഒരു ജനാതിപധ്യ
രാഷ്ട്രമാനെന്നും ജനങ്ങൾ പ്രബുധരാണെന്നും കരുതി എന്തും ആകാം എന്ന്
വെക്കുന്നത് ഒരിക്കലും നാടിന് ഭൂഷണമല്ല . നമുക്ക് മുന്നിലെ ലോകം
കാണിച്ചു തരുന്ന ഉദാഹരണങ്ങളിൽ നിന്നും പാഠം പഠിക്കാൻ നമ്മൾ
തയ്യാറാകുന്നില്ലെങ്കിൽ അതിന് നമ്മളും ഒരിക്കൽ വലിയ വില കൊടുക്കേണ്ടി
വരും .
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, May 25, 2015

ദുരന്തങ്ങളിൽ കച്ചവടം ചെയ്യുന്നവർ

ദുരന്തങ്ങളിൽ കച്ചവടം ചെയ്യുന്നവർ
.
മാനുഷികവും അല്ലാത്തതുമായ ഓരോ ദുരന്തങ്ങളും മാനവികതയുടെ അളവുകോൽ കൂടിയാകുന്നുണ്ട് പലപ്പോഴും എന്നതാണ് സത്യം . ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും മറ്റു മനുഷ്യർ എങ്ങിനെയാണ് ദുരന്തങ്ങളിൽ അകപ്പെടുന്നവരോട് പെരുമാറുന്നത് എന്നത് ലോകം എപ്പോഴും നോക്കി കാണുക തന്നെ ചെയ്യുന്നുണ്ട് .
.
ഓരോ ജനതയും ഓരോ വിഭാഗവും ദുരിത ഭാധിതരോട് പെരുമാറുന്നത് വ്യത്യസ്ത രീതിയിലാണ് . ഒരു ദുരിതമുണ്ടാകുമ്പോൾ അവിടെ തക്ക സമയത്ത് ഇടപെടുക വഴി അവരുടെ മേൽ അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട് , നിഷ്കാമമായി കർമ്മം ചെയ്ത് അവരെ സഹായിക്കുന്നവരുണ്ട് , തങ്ങളുടെ സഹായമനസ്കത ലോകത്തെ കാണിക്കാൻ ക്യാമറയ്ക്കുമുന്നിൽ മാത്രം സഹായം ചെയ്യുന്നവരും ഉണ്ട് .
.
എന്നാൽ ഇത്തരം ദുരിതങ്ങളെ ചൂഷണം ചെയ്യുന്നവരും ഉണ്ട് . ദുരിതത്തിൽ നിരാലംബരായവരെ കൊള്ളയടിക്കുന്നവർ , അവരുടെ വസ്തുവകകളും സ്വത്തും തട്ടിയെടുക്കുന്നവർ അവർ ഒഴിഞ്ഞു പോകുന്ന ഇടങ്ങളിൽ കയ്യേറ്റം നടത്തുന്നവർ അങ്ങിനെ അങ്ങിനെ .
.
എന്നാൽ ഇതിനെക്കാളൊക്കെ ഭീകരമായി ദുരിധബാധിതരെ വെച്ച് കച്ചവടം നടത്തുന്നവരാണ് ഏറ്റവും നികൃഷ്ടർ . ദുരിതത്തിൽ പെട്ട് സർവ്വവും നശിച്ചവരെതന്നെ വിൽപ്പനചരക്കാക്കുന്നവർ . അവയവകച്ചവടത്തിന് , വ്യഭിചാരത്തിന് കൂലിവേലയ്ക്ക് ഭീകരപ്രർവർത്തനങ്ങൾക്ക് .... അങ്ങിനെ അങ്ങിനെ . ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങളാണ് ഇപ്പോൾ ദുരിതങ്ങളിൽ ഏറ്റവും സജീവമാകുന്നത് എന്നത് തീർച്ചയായും എതിർക്കപ്പെടേണ്ടതും തടയപ്പെടേണ്ടതും തന്നെ .
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, May 19, 2015

കേൾക്കാതെ പോകുന്ന രോദനങ്ങൾ

കേൾക്കാതെ പോകുന്ന രോദനങ്ങൾ
.
ആയിരക്കണക്കിന് നിരാലംബരും നിരാശ്രയരുമായ മനുഷ്യ ജീവനുകൾ നടുക്കടലിൽ തങ്ങളുടെയും തങ്ങളുടെ കുഞ്ഞുമക്കളുടെയും വൃദ്ധ മാതാപിതാക്കളുടെയും ജീവനും ജീവിതവും ഉള്ളം കയ്യിൽ ഉയർത്തിപ്പിടിച്ച്‌ , കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ , ആത്മഹത്യ ചെയ്യാൻ പോലും കഴിവില്ലാതെ ഒരിറ്റു കരുണയ്ക്കായി , ഒരൽപം ദയയ്ക്കായി കരൾപൊട്ടുമാറുച്ചത്തിൽ യാചിക്കുന്നത്‌ കേൾക്കാൻ ഈ ലോകത്തിന് കാതുകൾ ഇല്ലാതെ പോയത് എന്തുകൊണ്ടാണ് .. ???
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, April 25, 2015

യെമനിലെ സമാധാനം , മേഖലയിലെയും .

യെമനിലെ സമാധാനം , മേഖലയിലെയും .
.
അറബ് രാജ്യങ്ങളിൽ എന്നല്ല ലോകത്തിലെ എല്ലാ നാഗരികതകളിലും യുദ്ധവും അസ്വസ്ഥതകളും ഒക്കെ സാധാരണമായിരുന്നു പലപ്പോഴും . ഗോത്രങ്ങൾ തമ്മിലും വംശങ്ങൾ തമ്മിലും ഉള്ള സ്പർദ്ധയാണ് പിന്നെ രാജ്യങ്ങളിലേയ്ക്കും മേഖലയിലേയ്ക്കും വ്യാപിക്കാറുമുള്ളത് പലപ്പോഴും . ചിലപ്പോഴൊക്കെ അത് മഹാ യുദ്ധങ്ങളിലെയ്ക്കും അസ്വസ്തതകളിലേയ്ക്കും വ്യാപിക്കുകയും ചെയ്യുന്നു .
.
ലോകത്തിൽ എല്ലായിടത്തും മിക്കവാറും എല്ലാ യുദ്ധങ്ങളും തുടങ്ങുന്നത് സമാധാനത്തിന് വേണ്ടിയാണ് എന്നതാണ് തീർത്തും അതിശയകരമായ കാര്യം . സമാധാനത്തിന്റെ പേരിൽ അല്ലെങ്കിൽ സ്ഥിരതയുടെ പേരിൽ തുടങ്ങുന്ന യുദ്ധം പക്ഷെ എല്ലായ്പ്പോഴും എത്തിനിൽക്കുന്നത്‌ അശാന്തിയിലേയ്ക്കും ശിധിലീകരണത്തിലേയ്ക്കും അസ്വസ്തതകളിലേയ്ക്കും മാത്രവും എന്നത് വിരോധാഭാസവും .
.
അധിനിവേശത്തിന്റെ ഇരകളായിരുന്നു പലപ്പോഴും അറബ് ജനതയും . അതിനു വേണ്ടിത്തന്നെ തങ്ങളുടെ പതിവ് തന്ത്രത്തിന്റെ ഭാഗമായി അറബ് ജനതയെ ഭിന്നിപ്പിച്ചു നിർത്താൻ എല്ലായ്പ്പോഴും അധിനിവേശ ശക്തികൾ ശ്രമിക്കുകയും ചെയ്തു പോന്നിരുന്നു . പൊതുവെ സമാധാന പ്രിയരെങ്കിലും വംശീതയുടെയും ഗോത്രങ്ങളുടെയും പേരിൽ അവരിൽ സ്പർധയുണ്ടാക്കാനും പരസ്പരം ഭയം വളർത്താനും അധിനിവേശ ശക്തികൾ എല്ലായ്പോഴും ശ്രമിക്കുകയും അതിൽ അവർ വിജയിക്കുകയും ചെയ്തു പോന്നു .
.
ഏറ്റവും പുതിയതായി മേഖലയിൽ അരക്ഷിതാവസ്ഥ സംജാതമായത് യെമനിലാണ് . പതിവുപോലെ ചെറുതായി തുടങ്ങിയ അസ്വസ്ഥതകൾ യെമനിലും പതിയെ വ്യാപിക്കുകയായിരുന്നു . രണ്ടു വിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ അവസരം മുതലെടുത്ത്‌ ഉപയോഗിക്കാൻ അധിനിവേശ ശക്തികൾക്ക് കഴിഞ്ഞിടത്താണ് അവിടവും ഒരു യുദ്ധഭൂമിയായി മാറിയത്.
.
പതിവുപോലെ , യെമനിൽ സംഘർഷത്തിൽ ഏർപ്പെടുന്ന രണ്ടു വിഭാഗങ്ങളെയും ഒരേ സമയം പരോക്ഷമായി സഹായിക്കുകയും അവർക്കൊപ്പമാണ് തങ്ങളെന്ന് രണ്ടുകൂട്ടരോടും പ്രത്യേകം പ്രത്യേകമായി സ്ഥാപിക്കുകയും ചെയ്യുകയും, എന്നിട്ട് പുറകിലൂടെ അവരെ തമ്മിലടിപ്പിക്കുകയും ചെയ്യുന്ന പതിവ് ശൈലിയാണ് അവിടെയും അധിനിവേശ ശക്തികൾ പയറ്റുന്നത് . അത് തിരിച്ചറിയുകയും , എന്നിട്ട് വ്യത്യസ്ത ആശയങ്ങളിലുള്ള രണ്ടു വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുപോവുകയും ചെയ്യുക എന്നത് എന്നാൽ ശ്രമകരമെങ്കിലും അസാദ്ധ്യമല്ല തന്നെ .
.
സമാധാനത്തിനു വേണ്ടി ഇവിടെയും പതിവുപോലെ യുദ്ധമാണ് തുടങ്ങിയത് . എന്നാൽ ഇപ്പോൾ ഒരു നിശ്ചിത സമയത്തിന് ശേഷം , യുദ്ധം അവസാനിപ്പിച്ച് സമാധാനം വരുത്താനുള്ള സഖ്യ കക്ഷികളുടെ ഇപ്പോഴത്തെ തീരുമാനം തീർച്ചയായും നല്ലതുതന്നെ . എല്ലാവരെയും ഒരുമിച്ചു നിർത്തി സമാധാനത്തിന്റെ മാർഘതിൽ മുന്നോട്ടു പോകുന്നത് തന്നെയാണ് എല്ലായ്പോഴും നല്ലതും . അതിനുവേണ്ടി എടുക്കുന്ന നടപടികൾ ദീർഘവീക്ഷണത്തോടെയുള്ളതായാൽ ഭാവിയിലേയ്ക്കും മേഖലയ്ക്കും അത് തീർത്തും നല്ലത് തന്നെ.
.
സമാധാനത്തിന്റെയും പരിശുദ്ധിയുടെയും ഇടമായ ഈ അറബ് പുണ്ണ്യഭൂമിയിൽ സമാധാനം പുനസ്ഥാപിക്കപ്പെടേണ്ടത് മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചയ്ക്ക് എല്ലായ്പോഴും അത്യാവശ്യമാണ് . അധിനിവേശ ശക്തികളുടെ കുടില തന്ത്രങ്ങളിൽ വീഴാതെ മഹത്തായ ഈ മേഖലയിലെ മഹത്തായ മതം പഠിപ്പിക്കുന്ന ശാന്തിയും സമാധാനവും സ്നേഹവും കാരുണ്യവും മുറുകെ പിടിച്ച് സമാധാനത്തിനായി നിലകൊള്ളാൻ ഓരോരുത്തരും തയ്യാറാവുക തന്നെ വേണം ഇപ്പോഴും എപ്പോഴും .
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, April 22, 2015

പരീക്ഷണമാകുന്ന പരീക്ഷകൾ .

പരീക്ഷണമാകുന്ന പരീക്ഷകൾ .
.
ഓരോ പരീക്ഷകളും അതാത് വിദ്യാർഥികളുടെ പഠന നിലവാരം തിരിച്ചറിയുന്നതിനും അവരിലെ തെറ്റുകൾ തിരുത്തുന്നതിനും ഉള്ള ഒരു ഉപാധിയാണ് . അടുത്ത ഘട്ടത്തിലേക്കുള്ള അവരുടെ ജീവിത യാത്രയുടെ അളവുകോൽ കൂടിയുമാണ്‌ . അത് കൃത്യമായും വ്യക്തമായും ചെയ്യുക വഴി, ആ വിദ്യാർഥിയോടും അതുവഴി പൊതു സമൂഹത്തോടും ഉള്ള കർത്തവ്യം കൂടിയാണ് അദ്ധ്യാപകരും അതോടനുബന്ധിച്ച അധികാരികളും നിറവേറ്റുന്നതും .
.
കാലാകാലങ്ങളിൽ ഭരണാധികാരികളുടെ താത്പര്യതിനനുസരിച്ച് പഠനകാര്യങ്ങളിലും വിഷയങ്ങളിലും നടപടി ക്രമങ്ങളിലും ഒക്കെ വ്യത്യാസങ്ങൾ വരുന്നത് സ്വാഭാവികം. എന്നാൽ, അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം വരുത്തുന്ന മാറ്റങ്ങൾ ആ ഒരു സമ്പ്രദായത്തെ തന്നെ നശിപ്പിക്കുമെങ്കിൽ അത് തീർച്ചയായും തടയപ്പെടേണ്ടത് തന്നെ.
.
ഒരു പരീക്ഷയിൽ എല്ലാവരും ജയിക്കുക എന്നത് അസാധ്യമായ കാര്യമൊന്നുമല്ല . എന്നാൽ അതിനനുസരിച്ച് അനുബന്ധ ഘടകങ്ങളിലും ആ ഉയർച്ചയും നിലവാരവും ഉണ്ടായിരിക്കേണ്ടതാണ്. അങ്ങിനെയൊന്നില്ലാതെ പേരിനു വേണ്ടിമാത്രം എല്ലാവരെയും ജയിപ്പിക്കുമ്പോൾ അത് അർഹതയുള്ളവരോടും ഇല്ലാത്തവരോടും ഒരുപോലെ ചെയ്യുന്ന കൊടും പാപവും കൂടിയാണ് എന്നോർക്കേണ്ടതാണ് .
.
വിദ്യാഭ്യാസം എന്നത് സമൂഹത്തിന്റെയും ജനതയുടെയും ഭാവിയാണ് എന്നത് ഓരോ ഉത്തരവാദിത്വപെട്ടവരും എല്ലായ്പ്പോഴും ഓർക്കുക തന്നെ വേണം . എല്ലാം കച്ചവടം മാത്രമാകുന്ന ഈ ലോകത്ത് വിദ്യാഭ്യാസവും അങ്ങിനെയാകുന്നത് സ്വാഭാവികമാണെങ്കിലും കച്ചവടത്തിലും അൽപമെങ്കിലും സത്യസന്തത പുലർത്തിയില്ലെങ്കിൽ അതും പരാജയമാകുമെന്നും ഒരു തലമുറയോട് തന്നെ ചെയ്യുന്ന കൊടും പാപമായിരിക്കുമെന്നും തീർച്ചയായും ഓർക്കേണ്ടത് തന്നെ.
.
സുരേഷ്കുമാർ പുഞ്ചയിൽ

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...