Thursday, November 6, 2014

ലൈംഗികത രക്ത ബന്ധങ്ങളിൽ ...!!!

ലൈംഗികത രക്ത ബന്ധങ്ങളിൽ ...!!!
.
ലൈഗികത ഒരു സർവ്വസാധാരണമായ ശാരീരിക ആവശ്യത്തേക്കാൾ പലപ്പോഴും മാനസീകവും സാമൂഹികവുമായ അവസ്ഥകൂടിയും ആകാറുണ്ട് . ഇണയുടെ രൂപഭാവാദികളോ അടുപ്പമോ എന്തിന് , ബന്ധങ്ങൾ പോലുമോ പലപ്പോഴും സാഹചര്യങ്ങളുടെ സമ്മർദ്ധത്താൽ വിസ്മരിക്കപ്പെടാറുമുണ്ട് . ആവശ്യങ്ങൾക്കനുസരിച്ച് അടുത്ത് കിട്ടുന്നത് ഉപയോഗിക്കുക എന്ന അവസ്ഥയിലേയ്ക്കെത്തുന്നത് ഗുരുതരമായ തെറ്റും കുറ്റ കൃത്യവും ആകുന്നു എന്ന് പലപ്പോഴും വിസ്മരിക്കുകയാണെങ്കിലും ....!
.
പലപ്പോഴും പറഞ്ഞു പഴകിയതെങ്കിലും ഇതുകൂടി ഇവിടെ കുറിച്ചുവെച്ചേ തീരു എന്ന അത്യന്താപേക്ഷികതയിൽ നിന്നാണ് ഈ കുറിപ്പ് . ഒറ്റവാക്കിൽ ആരും അംഗീകരിക്കില്ലെങ്കിലും സത്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ലല്ലോ . അടുത്ത കാലത്തെ പല പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ലഭ്യമായ വസ്തുതയനുസരിച്ച് രതിവൈകൃതങ്ങളുടെയും ലൈംഗിക അരാചകത്വതിന്റെയും പിടിയിലേക്ക് ഒരു ചെറു ശതമാനം യഥാർത്ഥത്തിൽ നമ്മുടെ കൊച്ചു കേരളത്തിൽ കടന്നു കയറിയിരിക്കുന്നു ഇന്ന് എന്നത് ഒരു യാഥാർത്യമാണ് ....!
.
ആരും പെട്ടെന്ന് തുറന്നു സമ്മതിക്കില്ലെങ്കിലും വർദ്ധിച്ചു വരുന്ന ഒരു സത്യമാണ് നേരിട്ടുള്ള രക്ത ബന്ധുക്കൾ തമ്മിലുള്ള ലൈംഗികത . പണ്ട് കാലത്ത് സമൂഹത്തിൽ പലയിടങ്ങളിലും ബന്ധുക്കൾ തമ്മിൽ വിവാഹങ്ങൾ പോലും നടന്നിരുന്നു എന്നത് സത്യമാണ് . കുടുംബത്തിന്റെ നിലനിൽപ്പ്‌ തുടങ്ങിയ സാമൂഹിക വശങ്ങളായിരുന്നു അന്നൊക്കെ അവരെ അതിന് പ്രേരിപ്പിച്ചിരുന്ന പ്രധാന ഘടകം . എന്നാൽ അതിലും ഒരു മാന്യത പുലർത്താൻ അപ്പോഴും അവർ ശ്രമിച്ചിരുന്നു . കൂടാതെ അതൊരിക്കലും നേരിട്ടുള്ള രക്തബന്ധുക്കൾ തമ്മിൽ ആയിരുന്നുമില്ല ഒരിക്കലും . ....!
.
വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അത്തരമൊരു അവസ്ഥ ഇവിടെ പതിയെ എങ്കിലും ഉണ്ടാകുന്നു എന്നതാണ് സത്യം . വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം, വ്യക്തികൾ സമൂഹത്തിൽ നിന്നും അകലുന്നത് . അവനവനിലെക്കും അവനവന്റെ മാത്രം കുടുംബത്തിലേക്കും ഓരോരുത്തരും ഉൾവലിയുന്നത് . ഉള്ള സമയം മുഴുവൻ അവനവന്റെ സ്വകാര്യതയ്ക്ക് വേണ്ടി മാത്രമുള്ള നെട്ടോട്ടം . പെട്ടെന്ന് കണ്മുന്നിൽ കാണപ്പെടുന്നത് അല്ലെങ്കിൽ ലഭ്യമായത് , സൌഹൃദവും സ്നേഹവും ബന്ധങ്ങലിൽനിന്നും നഷ്ട്ടമാകുന്നത് , തുറന്നു സംസാരിക്കാനും അടുത്തിടപഴകാനും സമയമില്ലാത്തത് ..... ഇതൊക്കെയും ഇതിനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ് . ...!
.
എന്നാൽ ഇപ്പോൾ സ്ഥിതി ഗതികൾ കൈവിട്ടു പോകുംപോലെയാണ് കാര്യങ്ങളുടെ പോക്ക് . ഇതൊരു സർവ്വ സാധാരണമായ കാര്യമാണ്, എല്ലായിടത്തും ഇങ്ങിനെയാണ്‌ , എന്നൊന്നുമല്ല ഞാൻ പറയുന്നത്. എന്നാൽ കുറേശ്ശെയായി ഇതിന്റെ തോത് നമുക്കിടയിൽ കൂടുന്നു എന്നതാണ് . തുടക്കത്തിലേ നിയന്ത്രിക്കാനായാൽ വലിയൊരു വിപത്തിൽ നിന്നും നമുക്ക് നമ്മെ തന്നെ സംരക്ഷിക്കാൻ എളുപ്പം സാധിക്കും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, November 4, 2014

രണ്ടു പെണ്‍കുട്ടികൾ ...!!!

രണ്ടു പെണ്‍കുട്ടികൾ ...!!!
.
( " ഓർമ്മപ്പുസ്തകം " )
.
പത്രപ്രവർത്തകനായ സുഹൃത്തിന്റെ കൂടെ അങ്ങോട്ട്‌ പോകുമ്പോൾ എനിക്കൊന്നും അറിയില്ലായിരുന്നു. എന്നെ അവിടെ തനിച്ചിരുത്തി പോകാൻ പറ്റാത്തത് കൊണ്ടാണ് അവൻ , അവനെ കാണാൻ ചെന്ന എന്നെയും അവരുടെ കൂടെ കൂട്ടിയത്. പോകുന്നത് സൈനികരുടെ കൂടെയാണെന്നും , ആക്രമണം നടന്ന ഒരു സ്ഥലത്തേയ്ക്കാണെന്നും പറഞ്ഞപ്പോൾ ആവേശമായി ...!
.
തികച്ചും ഒറ്റപ്പെട്ട ഒരു ഉൾനാടൻ ഗ്രാമമായിരുന്നു അത് . പ്രകുതിയുടെ മനോഹാരിതയ്ക്കൊപ്പം എപ്പോഴും തങ്ങി നിൽക്കുന്ന മൂകതയും ആ ഗ്രാമത്തെ കൂടുതൽ സുന്ദരമാക്കുന്നു . അവിടെ ചെല്ലുമ്പോൾ പേടിയോടെ അവിടവിടെ മാറിനിൽക്കുന്ന കുറച്ചു കുട്ടികളും മുതിർന്നവരും പിന്നെ ഞങ്ങൾക്ക് തൊട്ടുമുന്നേ എത്തിയ സൈനികരും മാത്രം . എന്റെ സുഹൃത്തിനൊപ്പം ഞാനും അങ്ങോട്ട്‌ നടന്നടുത്തു ...!
.
ആക്രമണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിരുന്നു അപ്പോൾ . ചിതറി തെറിച്ച ശരീരഭാഗങ്ങൾ പെറുക്കിയടുക്കുന്ന ആശുപത്രി അധികൃതർക്കിടയിലൂടെ ശവശരീരങ്ങൾക്കടുത്തെത്തുമ്പോൾ എന്റെ കാലുകൾ മെല്ലെ വിറക്കാൻ തുടങ്ങിയിരുന്നു . ശരീരം തളരാനും . മുറ്റത്ത്‌ രണ്ടു പേരുടെ മൃദദേഹങ്ങളാണ് ഉണ്ടായിരുന്നത് .മാതാപിതാ ക്കളെന്നുതോന്നിക്കുന്ന രണ്ട് വൃദ്ധരുടെ . വെടിയുണ്ടകളിൽ അവ ചിതറിതെറിച്ചിരിക്കുന്നു ....!
.
ഒറ്റുകാരെന്നുമുദ്രകുത്തി ആ സർക്കാർ സർവീസ്സിലുള്ള കുടുംബത്തെ ഒന്നടക്കം പ്രാദേശിക ഭീകരവാദികൾ കൊന്നൊടുക്കുകയായിരുന്നു എന്നാണ് ഒരു സൈനികൻ പറഞ്ഞത് . പ്രദേശവാസികളാരും അതുകൊണ്ട് തന്നെ അവരോടുള്ള ഭയം കൊണ്ട് അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതും ഇല്ല . രണ്ടു വർഷമായി അവിടുത്തുകാർക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്ന ഒരു ഡോക്ടറും കുടുംബവും ആയിരുന്നു അത് ...!
.
അധികം അവിടെ നിൽക്കാൻ എനിക്കായില്ല .എന്റെ സുഹൃത്ത്‌ അവരുടെ ഫോട്ടോ എടുക്കുമ്പോൾ ഞാൻ മെല്ലെ അകത്തേക്ക് കടന്നു . തനിതനിയെയുള്ള ചെറിയ ചെറിയ ഗ്രാമീണ വീടുകളിൽ ഒന്നായിരുന്നു അതും . അവിടെ മറ്റു രണ്ടു പേരുടെ മൃദദേഹങ്ങളാണ് ഉണ്ടായിരുന്നത് . വിശദാംശങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കിടയിലൂടെ ഞാൻ നോക്കിയപ്പോൾ ആദ്യം കണ്ണിൽ ഉടക്കിയ കാഴ്ച്ചതന്നെ എന്നെ നിശ്ചലനാക്കി ...!
.
അടുത്തടുത്ത്‌ വെടിയുണ്ടകളേറ്റ് മരിച്ചു കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും ശരീരം കെട്ടിപ്പിടിച്ച് തളർന്ന് കിടക്കുന്ന രണ്ട് പെണ്‍കുട്ടികൾ . ഏകദേശം ഒന്നും നാലും വയസ്സ് തോന്നിക്കുന്ന അവരിൽ ഇളയ കുട്ടിക്ക് വിശപ്പും ദാഹവും കൊണ്ടാകാം ബോധമുണ്ടായിരുന്നില്ല . ആ കുട്ടിയെ ആശുപത്രി അധികൃതരെ ഏൽപ്പിച്ച് ഒരു സൈനികൻ ഞങ്ങളെയും സംശയത്തോടെ നോക്കുന്ന മറ്റേ കുട്ടിയെ എടുക്കാൻ ചെന്നപ്പോൾ അത് ഭയന്ന് പുറകിലേക്ക് മാറി ...!
.
അത് കണ്ടു നിൽക്കാനാകാതെ ഞാൻ അദ്ധേഹത്തെ മാറ്റിനിർത്തി ആ കുട്ടിയുടെ അടുത്തെത്തുമ്പോൾ അവളെന്നെ അവശതയോടെയാണ് നോക്കിയത് . ആ കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട്‌ചേർത്ത്പിടിച്ച് പുറത്ത് ആംബുലൻസിലെക്കു ഓടുമ്പോൾ ഞാൻ മറ്റൊന്നും ഓർത്തില്ല . ആംബുലൻസിലെത്തി കുഞ്ഞിനെ ആശുപത്രി അധികൃതരെ ഏൽപ്പിക്കുമ്പോൾ അവളെന്റെ കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു . അത് വിടുവിക്കാൻ തോന്നാതിരുന്നതിനാൽ ഞാനും അവളോട്‌ കൂടെ അടുത്തിരുന്നു ...!
.
കുഞ്ഞു വാവയ്ക്കൊപ്പം അവൾക്കും പ്രാഥമിക ശുശ്രൂഷകൾ ഏറ്റുകിടക്കുമ്പോൾ അവളിൽ ഭയത്തേക്കാളും ആശ്വാസം നിഴലിക്കുന്നത് ഞാൻ കണ്ടു . അനാഥരായ ആ രണ്ടു പെണ്‍കുട്ടികളുടെ ജീവിതം എനിക്കുമുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി ... അതിനേക്കാൾ എന്തിനുവേണ്ടിയാണ് അവർ അനാഥരായതെന്ന സംശയവും , അതുകൊണ്ട് ആർക്ക് എന്ത് നേട്ടമെന്നും .. ? അവളും മെല്ലെ മയക്കത്തിലേയ്ക്കു വഴുതി വീഴുകയായിരുന്നു അപ്പോൾ . പക്ഷെ അതിനുമുൻപ്‌ അവൾ എന്റെ കൈവിട്ട് അവളുടെ കുഞ്ഞനുജത്തിയെ എത്തിപ്പിടിക്കാൻ ശ്രമിച്ചത് എന്നെ ശരിക്കും കോരിത്തരിപ്പിച്ചു . ....!!!
.
( ഇൻറർനെറ്റിൽ രണ്ടു ശവകുടീരങ്ങൾക്ക് നടുവിൽ പകച്ചിരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം കണ്ടപ്പോൾ സ്വാനുഭവത്തിന്റെ ഓർമ്മപ്പുസ്തകത്തിൽ നിന്നും ചികഞ്ഞെടുത്തത് )
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, November 1, 2014

എന്റെ വിഴുപ്പ് ...!!!

എന്റെ വിഴുപ്പ് ...!!!
.
എന്റെ വിഴുപ്പ്
എനിക്ക് കഴുകിക്കളയാനുള്ളതാണ് ....!
.
ഒരു വലിയ തിരമാലപോലെ
ആഞ്ഞടിക്കുന്ന ആവേശം
കക്കൂസ് മുറിയുടെ അടഞ്ഞ
നാല് ചുവരുകൾക്കുള്ളിൽ
നാല് ചുവട് ചുടു നിശ്വാസത്തിനും
രണ്ടു തുള്ളി വിയർപ്പിനുമൊപ്പം
എന്നപോലെ ...!
.
അല്ലെങ്കിൽ
അപ്പുറത്തെ ചുമരിന്റെ
ബാലഹീനതയ്ക്ക് കാതോർത്ത്
ഇപ്പുറത്ത് രോമാഞ്ചം കൊള്ളും പോലെ ...!
.
ഒരു തോട്ടി വെള്ളത്തിൽ ,
ഒരൽപം കാരത്തിൽ
അല്ലെങ്കിൽ കൈക്കരുത്തിൽ
പിന്നെയുമല്ലെങ്കിൽ
മോഹത്തിന്റെ മായികതയിൽ ...!
.
ഒന്നുകിൽ എന്റെ കുളിമുറിയിൽ
അല്ലെങ്കിൽ എന്റെ പറമ്പിലെ
വലിയ കുളത്തിൽ
അതുമല്ലെങ്കിൽ
എന്റെ കിടപ്പുമുറിയിലെങ്കിലും ...!
.
കഴുകിക്കളയാനുള്ള
വിഴുപ്പുകൾ മുഴുവൻ
ആർക്കുവേണ്ടിയും
എനിക്ക് കൂട്ടിവെക്കാനാകില്ല ...!
.
പക്ഷെ അതെങ്ങിനെയാണ്
നിങ്ങൾക്കുമുന്നിൽ ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, October 28, 2014

നിരാലംബം ....!!!

നിരാലംബം ....!!!
.
ഇനിയും എന്തിനാണ് അയാൾ കാത്തു നിൽക്കുന്നതെന്ന് അവൾ അത്ഭുതപ്പെട്ടു . മഴചാറ്റലേൽക്കാതിരിക്കാൻ ഒരുപാട് പാടുപെട്ട് പൊട്ടി പഴകി, അഴുക്കു നിറഞ്ഞ ആ ചുമരിനോട് ഒട്ടി ചേർന്ന് അയാൾ അങ്ങിനെ നിൽക്കുന്നത് കണ്ടപ്പോൾ കൌതുകം തോന്നി .ഒരു പക്ഷെ കൗതുകത്തേക്കാൾ ഒരു കുഞ്ഞു സന്തോഷം തന്നെ . വൃത്തി ഹീനമായ അന്തരീക്ഷത്തിൽ ഒരിക്കലും നിൽക്കാൻ ഇഷ്ടപ്പെടാത്ത , ഔദ്യോഗിക വേഷത്തിലായാൽ പോലും മഴ നനയാൻ ഒരുപാട് ഇഷ്ടപ്പെടുന്ന അയാൾ ഇപ്പോൾ ഇങ്ങിനെ ...!
.
ഒന്നും ചോദിക്കാനുള്ള സ്വാതന്ത്ര്യമില്ലല്ലോ ഇപ്പോൾ . ഉണ്ടായിരുന്നപ്പോൾ ചോദിച്ചതിനോക്കെയുമാകട്ടെ ഉത്തരങ്ങൾ സ്വയം കണ്ടെത്തേണ്ടിയിരുന്നുമിരുന്നു . എന്നിട്ടും ചോദ്യങ്ങൾ നിർത്താതെ തനിക്കെങ്ങിനെയായിരുന്നു മുന്നോട്ട് പോകുവാനാവുക . തന്റെ ജീവിതം തന്നെ ഒരു ചോദ്യത്തിന്റെ വക്കിൽ നിർത്തി മുന്നോട്ടോ പുറകോട്ടോ പോകാൻ പൊലുമായ്ക്കാതെ തനിക്കു പുറകിൽ അയാൾ നിർന്നിമേഷനായപ്പോൾ ....!
.
അല്ലെങ്കിലും ഇനിയൊരിക്കലും ഒന്നിച്ചുപോകാൻ കഴിയില്ലെന്ന് അസന്നിഗ്ദ്ധമായി ആദ്യം പറഞ്ഞത് അയാൾ തന്നെയായിരുന്നു എന്നതായിരുന്നു തനിക്കുള്ള ആദ്യത്തെ പ്രഹരം . തന്നിൽ നിന്നും ഒരു തെറ്റ് സംഭവിക്കുക എപ്പോഴും സ്വാഭാവികം . ഏതൊന്നിനെയും താൻ ലാഘവത്തോടെ സമീപിച്ചിരുന്നത് തന്നെ, തനിക്ക് അയാളിലുള്ള തന്റെ വിശ്വാസമായിരുന്നു . അതുപക്ഷെ അയാളെ ബോധിപ്പിക്കാൻ കഴിയാതിരുന്നത് തന്റെ ആദ്യത്തെ തെറ്റ് . അല്ലെങ്കിൽ ഏറ്റവും വലിയ തെറ്റ് . അതിൽ നിന്നും തുടങ്ങിയതായിരിക്കാം ഒരുപക്ഷെ എല്ലാ താളപ്പിഴകളും എന്ന് ഇപ്പോൾ തോന്നിയിട്ട് അല്ലെങ്കിൽ തന്നെ പ്രയോജനവും ഇല്ലല്ലോ ഇനി ...!
.
ജീവിതം സ്വയം തോറ്റുപോകുന്നത് കണ്ടുനിൽക്കാനാകില്ലെങ്കിലും ഇപ്പോൾ മറ്റെന്താണ് മാർഗ്ഗം . ഒന്നും ആവേശത്തോടെ മാത്രമായിരുന്നില്ലല്ലോ എന്നും . ഏറ്റവും ആലോചിച്ചിരുന്നതും തനിക്കുവേണ്ടിപോലും ചിന്തിച്ചിരുന്നതും പലപ്പോഴും അയാൾ തന്നെ . അതാണോ കുഴപ്പങ്ങൾക്കുള്ള തുടക്കം . അറിയില്ല .. അല്ലെങ്കിൽ അറിയാൻ ശ്രമിച്ചില്ല . അത് തന്റെ തെറ്റ് തന്നെ ...!
.
ഈ കാത്തിരുപ്പ് കേന്ദ്രം ശൂന്ന്യമായത് നന്നായി . തന്റെ ചിന്തകളുടെ ചിറകുവിരിക്കാൻ മാത്രമുള്ള സ്ഥലം ഇപ്പോഴിതിനുണ്ട് . ഓർമ്മകളുടെ ഭാണ്ഡം തുറക്കണം .. തെറ്റുകളുടെ കണക്കെടുക്കണം . ശരികൾ തരം തിരിക്കണം .... വേണം ഇത്രയും സ്ഥലം തനിക്ക് തീർച്ചയായും . എല്ലാ ചിന്തകളും കെട്ടഴിച്ചു വിടർത്തി വെച്ച് പരിശോധിക്കണം . ഇപ്പോഴാണെങ്കിൽ പുറത്ത് മഴയും , അതിന്റെ കുളിരും . നല്ല സമയം.. തീർച്ചയായും ഇവിടെയെങ്കിലും ഒരു ഉത്തരം തനിക്ക് കണ്ടെത്തി തന്നെയേ പറ്റു . കാരണം മുന്നോട്ടല്ലാതെ തനിക്കിനി മറ്റൊരു വഴിയില്ല തന്നെ . ..!
.
അപ്പോഴും അയാൾ അവിടെതന്നെയുണ്ട്‌ എന്നത് തന്നെ ആശ്ചര്യപ്പെടുത്തി . അയാൾക്ക്‌ തന്നെ കാണാമെങ്കിലും നോക്കുന്നില്ല എന്നതിൽ അതിശയമൊന്നും തോന്നിയില്ലെങ്കിലും . പക്ഷെ അയാൾ മറ്റാരെയെങ്കിലും കാത്തിരിക്കുന്നില്ല അല്ലെങ്കിൽ പ്രതീക്ഷിക്കുന്നുപോലുമില്ല എന്നത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തി . പിന്നെയെന്തിന് എന്ന വലിയ ചോദ്യവും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Saturday, October 25, 2014

പ്രണയത്തിന്റെ പ്രതീകം കൃഷ്ണനാകുമ്പോൾ ...!!!

പ്രണയത്തിന്റെ പ്രതീകം കൃഷ്ണനാകുമ്പോൾ ...!!!
.
ചിലർ ഭ്രമമെന്നും ചിലർ ദിവ്യമെന്നും മറ്റുചിലർ വ്യർതമെന്നും വിവക്ഷിക്കുന്ന പ്രണയം യഥാർത്ഥത്തിൽ ഏതൊരു ജീവിയുടെയും ജീവനത്തിന്റെ ഭാഗമാണ് . സ്വാഭാവിക വികാരങ്ങളിൽ ഒന്ന് . പലർക്കും അത് പല വിധത്തിലാകാം എന്നത് സ്വാഭാവികം . അവരവരുടെ പ്രത്യേകതകൾക്ക് അനുസൃതമായി കാഴ്ച്ചപ്പാടുകൾക്ക് അനുസൃതമായി അവരവരുടെ രീതികൾ ഓരോരുത്തർക്കും പ്രണയത്തിലും ഉണ്ടെന്ന് മാത്രം ....!
.
മറ്റെന്തിനെയുമെന്നപോലെ പലപ്പോഴും പ്രണയത്തിനും പ്രതീകങ്ങളും സ്വപ്നങ്ങളുമുണ്ട് . യാധാർത്യത്തോട് നീതി പുലർത്തിയാലും ഇല്ലെങ്കിലും അതങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും . അതും ചിലപ്പോൾ ഭാവന മാത്രമാകാം ചിന്തിക്കാൻ കൂടി സാധിക്കാതതുമാകാം , എങ്കിലും ഇവിടെ പ്രണയത്തെക്കുറിച്ച് മാത്രം പ്രതിപാതിക്കുമ്പോൾ അത് ഇവിടെ വ്യത്യസ്ഥവുമാകുന്നുമില്ല ...!
.
പ്രണയ സങ്കൽപ്പങ്ങളിൽ , സ്വപ്നങ്ങളിൽ എപ്പോഴും കടന്നുവരാരുള്ളത് എഴു നിറവും ചിറകുമുള്ള കുതിരപ്പുറത്ത്‌ പറന്നുവരുന്ന രാജകുമാരനും അവനെ കാത്ത് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഇരിക്കുന്ന ഭൂലോക സുന്ദരിയായ രാജകുമാരിയും തന്നെയാണ് . ശാരീരിക ഭാഷയിൽ അല്ലെങ്കിലും യാതൊരു അടിസ്ഥാനവും അങ്ങിനെ ആർക്കും തന്നെ യഥാർത്ഥത്തിൽ ആഗ്രഹവും ഇല്ലെങ്കിലും അത്തരമൊരു സ്വപ്നത്തിന് ആരും തടയിടാറില്ല, . ജീവിതവുമായി തൊട്ടു നിൽക്കുന്നവർ എന്ന് പറയുന്ന ബുദ്ധിജീവികളും യാതൊന്നിനെ കുറിച്ചും അറിവില്ലാത്ത സാധാരണക്കാരും ഇതു പക്ഷെ ഒരു നെരംപോക്കിനു മാത്രമെങ്കിലും നിഷേധിക്കാറുമില്ല ...!
.
അതുപോലെയാണ് പ്രണയസങ്കൽപ്പങ്ങളിലെ സങ്കൽപ്പ പുരുഷനായി കൃഷ്ണനെ കാണുന്നത് ... ജാതിയോ മതമോ വികാരമോ രൂപമോ എല്ലാം വ്യത്യസ്തമെങ്കിലും പ്രണയത്തിലുള്ള ഭൂരിഭാഗത്തിനും ഇഷ്ടമായ ഒരു രൂപം കൃഷ്ണന്റെത് തന്നെയാകുന്നു മിക്കവാറും . തന്റെ പ്രണയ പുരുഷനെ കൃഷ്ണനെപോലെ സങ്കൽപ്പിക്കുന്നുവെന്നൊ കൃഷ്ണനെ പ്രണയിക്കുന്നുവെന്നോ അല്ല ഉദ്ധേശിക്കുന്നത് എങ്കിലും കൃഷ്ണൻ അവിടെയെല്ലാം അറിഞ്ഞോ അറിയാതെയോ ഒരു പ്രതീകമാകുന്നു പലപ്പോഴും ...!
.
പക്ഷെ കൃഷ്ണന്റെ തന്നെ യഥാർത്ഥ കഥകളിൽ കൃഷ്ണനെ മാത്രം അഗാധമായി പ്രണയിക്കുകയും സർവ്വവും കൃഷ്ണനിൽ അർപ്പിക്കുകയും കൃഷ്ണനുവേണ്ടി മാത്രം ജീവിക്കുകയും ചെയ്ത രാധ ഒടുവിൽ ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത് . അതുപോലെ തന്നെ ജീവിതത്തിലാണെങ്കിൽ തന്റെ ജീവിതവും പ്രണയവും കൃഷ്ണൻ രണ്ടു ഭാര്യമാർക്കായി പങ്കുവെക്കുകയും ചെയ്യുകയാണ് . അവിടെ കൃഷ്ണൻ തന്റെ പ്രണയിനിയോട് നീതി പുലർത്തിയോ എന്നത് ചിലർക്കെങ്കിലും തർക്ക വിഷയമാണെങ്കിലും ..!
.
കഥകളിൽ കൃഷ്ണനെക്കാൾ മറ്റുചിലരെയും പോലെ യാഥാർത്യത്തോടെ ജീവിതത്തെയും പ്രണയത്തെയും സമീപിച്ചത് ശിവനാണ് എന്ന് കാണാം . ഒരാളെ മാത്രം പ്രണയിക്കുകയും അയാൾക്കുവേണ്ടി മാത്രം തന്റെ ജീവിതം എല്ലാ വിട്ടുവീഴ്ചകളോടെയും സമർപ്പിക്കുകയും ചെയ്ത പരിശുദ്ധവും നിഷ്കാമവുമായ പ്രണയമായിരുന്നു ശിവൻറെത് . സമർപ്പിക്കാനും സ്വീകരിക്കാനും തയ്യാറായി , കാത്തിരിക്കാനും കാത്തുവെക്കാനും തയ്യാറായി, സത്യസന്തമായ ദിവ്യമായ പ്രണയത്തോടെ ...!

എന്നിട്ടും രൂപത്തിൽ ആകർഷണീയത പുലർത്താത്ത ശിവനെക്കാൾ സുന്ദരമായ രൂപവും ആരെയും മയക്കുന്ന ചിരിയും വശ്യതയാർന്ന പെരുമാറ്റവുമുള്ള കൃഷ്ണനാണ് എന്നും പ്രണയിക്കുന്നവരുടെ മനം കവർന്നത് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, October 19, 2014

എനിക്ക് ശേഷം ...!!!

എനിക്ക് ശേഷം ...!!!
.
ആരെ തിരഞ്ഞാണ്
നീ കാത്തുനിൽക്കുന്നത് ...???
.
പിന്തിരിഞ്ഞു നോക്കാൻ
ധൈര്യമില്ലാതെ
മുന്നോട്ടുപോകുന്നവരുടെയിടയിൽ ....!
.
പാദങ്ങളിലെ വിരലുകൾക്കിടയിലൂടെ
അരിച്ചൊഴുകിയകലുന്ന
മണൽത്തരികൾ നോക്കി
നെടുവീർപ്പിടുന്നവരുടെയിടയിൽ ....!
.
കാലൊച്ചകൾ ഭയത്തിന്റെ
നെരിപ്പോടുകളാകുമ്പോൾ
ശബ്ദം തൊണ്ടയിൽ പോലും എത്തിക്കാൻ
കഴിയാത്തവരുടെയിടയിൽ ...!
.
കാഴ്ച
കണ്ണുകൾക്കുതാഴെ
നിഴലുകൾക്കിടയിൽ
ഒളിപ്പിച്ചുവെക്കാൻ
തിടുക്കംകാട്ടുന്നവരുടെയിടയിൽ ....!
.
എനിക്കുനിന്റെ
ശരീരമാകാമെങ്കിൽ
എന്തിനുനീയെന്റെ
ആവരണം മാത്രമാകണമെന്നു
ഉറക്കെ ചോദിക്കാൻ
ആവേശമില്ലാത്തവരുടെയിടയിൽ ....!
.

തന്നിൽനിന്ന്
തന്നിലേക്ക്തന്നെ
നോക്കാൻപോലും
വികാരമില്ലാത്തവരുടെയിടയിൽ ...!
.
നിന്നെ പിന്തുടരുവാൻ
ആരെയാണ് നീ പ്രതീക്ഷിക്കുന്നത് ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 16, 2014

വാടകയ്ക്ക് ...!!!

വാടകയ്ക്ക് ...!!!
.
എന്നിൽ നിന്നും
പുറപ്പെടുന്ന ബീജം
എന്റെ തന്നെ
ഗർഭപാത്രത്തിൽ
ഞാൻ തന്നെ
നിക്ഷേപിച്ചാൽ
എനിക്കുതന്നെ
ഒരുണ്ണിയെ
പ്രസവിക്കാമെന്നിരിക്കെ
എന്തിനാണ്ഞാൻ
വാടകയ്ക്കൊരു
മാതൃത്വം തേടുന്നത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, October 15, 2014

എന്റെ ചുമരുകൾ ...!!!

എന്റെ ചുമരുകൾ ...!!!
.
എന്നെ സംരക്ഷിക്കാനാണ്
ഞാൻ എനിക്ക് ചുറ്റും
ചുമരുകൾ കെട്ടിപ്പൊക്കിയത് ...!
.
എനിക്കൊപ്പം ഉയരത്തിൽ
എനിക്കൊപ്പം വണ്ണത്തിൽ
കട്ടി കരിങ്കല്ലിൽ ...!
.
മുകളിലെ ആകാശം മലർക്കെ തുറന്നിട്ടും
താഴത്തെ ഭൂമി ചുറ്റി വളയ്ക്കാതെയും ...!
.
അതിന്റെ പുറങ്ങൾ ഞാൻ
കാത്തുവെച്ചത്‌
എങ്ങും കൈവിടാതെ
എന്റെ മനസ്സ് ഇടയ്ക്കൊന്ന്
കോറിയിടാൻ വേണ്ടി മാത്രവും ...!
.
അതിൽ
ഞാനറിയാതെ
നിങ്ങൾ വരച്ചാൽ
ഞാൻ പിന്നെയെന്ത് ചെയ്യും ....!
.
പുഞ്ചയിൽ

എലിയെ കൊല്ലാൻ ...!!!

എലിയെ കൊല്ലാൻ ...!!!
.
എലികൾ
ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന
എന്റെ വിളവുകൾ
മുഴുവനായും തിന്നുതീർക്കുന്നു ...!
.
അവയ്ക്കും വിശപ്പുണ്ടെങ്കിലും
എന്റെ വിളവുകൾ
ഞാൻ എന്റെ നാളേയ്ക്കായി
തയ്യാറാക്കുന്നവയാണ് ...!
.
എന്റെ വയലിൽ വന്നാണ്
എലികൾ എന്റെ വിളവുകൾ തിന്നുന്നതെങ്കിലും
അവ വസിക്കുന്നത് എന്റെ ഇല്ലത്തും ...!
.
അതുകൊണ്ട് തന്നെ അവയെ നശിപ്പിക്കേണ്ടത്
എന്റെ ആവശ്യമായി വന്നിരിക്കുന്നു ഇപ്പോൾ ..!
.
എലിയെ കൊല്ലാൻ
ഒരു പൂച്ചയെ വളർത്താമെന്ന വെച്ചാൽ
അതൊരു അധിക ചിലവുമാകും
വിഷം വെച്ച് കൊള്ളാമെന്നു വെച്ചാൽ
എന്റെ മറ്റു മൃഗങ്ങളും ചാകാനും മതി .....!
.
ഇല്ലം ചുടുമ്പോൾ എലികളും ചാകും
എന്നതുകൊണ്ട്‌ തന്നെയാണ്
ഇല്ലത്തിന് ഞാൻ തീയിടാൻ ഒടുവിൽ തീരുമാനിച്ചത്...!
.
പക്ഷെ
കത്തിക്കാൻ ചൂട്ടും
ചൂട്ടുപിടിക്കാൻ കൈകളും തയ്യാറെങ്കിലും
തീ എവിടെനിന്നും കിട്ടും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, October 14, 2014

കണ്ണിൽനിന്നും കാഴ്ചയിലേയ്ക്കുള്ള യാത്ര ...!!!

കണ്ണിൽനിന്നും കാഴ്ചയിലേയ്ക്കുള്ള യാത്ര ...!!!
.
ഞാൻ അവന്റെ കണ്ണാകുന്നതിനേക്കാൾ എനിക്കവന്റെ കാഴ്ചയാകണമെന്നായിരുന്നു അവൻ എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഞാൻ അവന്റെ കണ്ണാകുമ്പോഴെല്ലാം അവൻ കണ്ടത് നിലാവിന്റെ കുളിരുള്ള സുഗന്ധലേപനങ്ങളുടെ മണമുള്ള , മധുരത്തിന്റെ രുചിയുള്ള പൂക്കളുടെ നിറമുള്ള കാഴ്ചകൾ മാത്രവും . ഞാൻ അത് മാത്രമായിരുന്നല്ലോ എന്നും അവനുവേണ്ടി ആഗ്രഹിച്ചിരുന്നിരുന്നതും ...!
.
അതുതന്നെയായിരിക്കാം അവനെ അസ്വസ്ഥനാക്കിയിരുന്നതും ... അല്ലെങ്കിൽ എഴുപത്തിരണ്ട് പടികളുള്ള കടൽക്കരയിലെ ആ വീട്ടിൽ എന്തിനാണ് അവൻ അവളോട്‌ മാത്രം വരാൻ പറഞ്ഞത് .... നൂലിഴകളുടെ അരികുകളിലൂടെ ഒഴിഞ്ഞകലുന്ന ഇടവപ്പാതി പോലെ താൻ എപ്പോഴും അവനുവേണ്ടി മാത്രം നിർവസ്ത്രയായിരുന്നിട്ടും ....!
.
കാഴ്ചയുടെ മറുകരയിൽ ഇടത്താവളം തിരയാൻ അവനെന്നെ നിയമിച്ചത് അതിനുവേണ്ടിയാണോ .. അല്ലെങ്കിൽ തന്നെ കരയ്ക്കും കടലിനുമിടയിലെ വെറും ജലകുമിളകളുടെ ഭ്രമം മാത്രമാകാനല്ലേ തനിക്കിതുവരെയും ആയിട്ടുമുള്ളൂ .. പിന്നെയെന്തുകൊണ്ട് ... ചോദ്യങ്ങൾ ഉത്തരങ്ങളെ ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് അവൻ എപ്പോഴും പറയാറുള്ളത് വെറുതെയല്ല ...!
.
ചോദ്യങ്ങൾക്കൊന്നും അവൻ ഉത്തരം തന്നില്ലെങ്കിലും എന്തിനാണ് എഴുപത്തിരണ്ട് പടികൾ ആ വീടിന് വേണ്ടിയിരുന്നതെന്ന് താൻ അതിശയപ്പെട്ടപ്പോഴൊക്കെ അവൻ നീട്ടി തന്നത് അവന്റെ ചൂണ്ടാണി വിരലാണ് മൂന്നു വിരലുകൾ അവനിലെയ്ക്ക് മടക്കിയും തള്ളവിരൽ ആകാശത്തേക്ക് നീട്ടിയും എന്നിലേക്ക്‌ ചൂണ്ടി പിടിച്ച അവന്റെ ചൂണ്ടു വിരലിൽ അവനെ താൻ അപ്പോഴൊക്കെയും തൊട്ടറിഞ്ഞു ....!
.
അതുപോലെതന്നെയായിരുന്നു ആ വീട് കടൽക്കരയിലായിരുന്നു എന്നതും . ചെകുത്താനും കടലിനുമിടയിൽ എന്നാ പഴമൊഴി പറഞ്ഞ് താൻ അവനെ കളിയാക്കാറുള്ളപ്പോഴൊക്കെയും അവൻ തീരെ അസ്വസ്ഥ നായിരുന്നത് താൻ ഇപ്പോഴുമോർക്കുന്നു . ചെന്നികളിൽ വിയർപ്പുപൊടിയുന്നതും ഹൃദയം ക്രമരഹിതമായി വേഗത്തിൽ മിടിക്കുന്നതും അവനെനിക്ക് തൊട്ടുകാണിച്ചു തന്നിരുന്നു അപ്പോഴെല്ലാം ...!
.
അവശതയോടെ അവനെ താൻ കണ്ടതെല്ലാം കടൽ ശാന്തമായിരിക്കുംപോൾ മാത്രമായിരുന്നു . നനുത്ത തിരകൾ അവനിൽ വേദനയാണ് തഴുകിയെത്തിയിരുന്നതെന്ന് താൻ എപ്പോഴും അനുഭവിച്ചറിഞ്ഞിരുന്നു . പ്രണയത്തോടെ കടൽ കരയെ തോടുമ്പോഴോക്കെയും അവൻ തീർത്തും ഭ്രാന്തമായ അസ്വസ്ഥതയോടെയായി . സന്ധ്യകളും പ്രഭാതങ്ങളും അവനിലേയ്ക്ക് കടുത്ത ചുവപ്പിന്റെ താളമാണ് എത്തിച്ചിരുന്നതെന്നും ...!
.
യാത്ര തുടങ്ങേണ്ടിയിരിക്കുന്നു .. ഇപ്പോൾ എന്തായാലും ആശ്വസിക്കാം . ചുവപ്പും കറുപ്പും മാത്രം ചായങ്ങൾ തേച്ച , വെളിച്ചം വീഴാത്ത കോണി ചുവടുകൾ കടന്ന് എഴുപത്തിരണ്ട് പടികളും കയറിച്ചെല്ലുമ്പോൾ അവന്റെ കൈപിടിക്കാനെങ്കിലും അവളുണ്ടല്ലോ അടുത്ത് . ഇനി അവനുവേണ്ട കാഴ്ച്ചയുടെ ഒരു തുണ്ടെങ്കിലും കണ്ടെത്താൻ തനിക്ക് യാത്ര തുടങ്ങാം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, October 11, 2014

പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുമ്പോൾ ...!!!

പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുമ്പോൾ ...!!!
.
ഓരോ പുരസ്കാരങ്ങളും അംഗീകാരങ്ങളും പ്രതീക്ഷകളും പ്രചോദനങ്ങളുമാണ് മിക്കപ്പോഴും . ആഗ്രഹമില്ലെങ്കിലും അത് നൽകുന്നതിലെ ആനന്ദവും ആത്മ വിശ്വാസവും അംഗീകാരവും മിക്കവരും ഇഷ്ടപ്പെടുന്നു എന്നതും സത്യം തന്നെ . ഓരോ പുരസ്കാരങ്ങളും വ്യത്യസ്ഥ മാനദണ്ഡങ്ങളിലും സാഹചര്യങ്ങളിലും ആണെങ്കിലും അവയുടെ പൊതു വികാരം എല്ലായ്പോഴും ഒന്നുതന്നെയുമാണ് ...!
.
സമിതികൾ സമൂഹങ്ങൾ വ്യക്തികൾ പ്രസ്ഥാനങ്ങൾ സർക്കാരുകൾ തുടങ്ങി പുരസ്കാരം നൽകുന്നവർ നിരവധിയാണ് . ചിലർ അതിന് എല്ലാ അർത്ഥത്തിലും അവകാശപ്പെട്ടവർക്ക് തന്നെ പുരസ്കാരങ്ങൾ നൽകാൻ കഠിന പ്രയത്നം നൽകുമ്പോൾ ചിലരെങ്കിലും അവരവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും അതിനു സമാനരായവർക്ക് ദാനം നൽകുകയും ചെയ്യുന്നു ...!
.
പുരസ്കാരങ്ങൾ അംഗീകാരങ്ങളേക്കാൾ ചിലപ്പോഴെങ്കിലും പ്രശസ്തിക്ക് വേണ്ടി മാത്രവും ആയിത്തീരുന്നു . പ്രതീക്ഷിച്ചോ അല്ലാതെയോ ചിലരെങ്കിലും പുരസ്കാരങ്ങൾ കൊണ്ട് മാത്രം അറിയപ്പെടുകയും ചെയ്യുന്നു, ഒരുപക്ഷെ അവർ അത് ആഗ്രഹിക്കുന്നില്ലെങ്കിൽ തന്നെയും . അറിയപ്പെടാൻ മാത്രം വേണ്ടി ചിലരെങ്കിലും പുരസ്കാരങ്ങൾ സ്വാധീനിച്ച് കൈക്കലാക്കുകയും ചെയ്യുന്നു ....!
.
പുരസ്കാര ജേതാക്കൾ ചിലപ്പോഴെല്ലാം തങ്ങളുടെ പുരസ്കാരങ്ങളെ ലോകത്തോട്‌, അല്ലെങ്കിൽ സമൂഹത്തോട് , അതിന്റെ തെറ്റായ കാഴ്ചപ്പാടുകളോട് ഉള്ള പ്രതിഷേധം രേഖപ്പെടുത്താനുള്ള മാധ്യമമായും ഉപയോഗിക്കാറുണ്ട് . പുരസ്കാരങ്ങൾ നിരസിച്ചുകൊണ്ട് അല്ലെങ്കിൽ ഉപേക്ഷിച്ചുകൊണ്ട് അവർ വേറിട്ട്‌ നിൽക്കുകയും ചെയ്യുന്നു പലപ്പോഴും . ...പുരസ്കാരനിർണ്ണയ സമിതികളും ചിലപ്പോഴെല്ലാം അർഹത പ്പെട്ടവർക്ക് അത് മനപ്പൂർവ്വം നൽകാതെയും നീതികേട്‌ കാണിക്കാറുമുണ്ട്....!
.
പുരസ്കാരങ്ങൾ ചിലർക്ക് പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതും ആയിരിക്കുമെങ്കിലും മറ്റുചിലർക്ക് അത് അപ്രതീക്ഷിതവുമായിരിക്കും . ചിലർ പുരസ്കാരങ്ങൾ മുൻകൂട്ടി കണ്ട് അതിനുവേണ്ടി കഠിനപ്രയത്നം ചെയ്ത് കൈക്കലാക്കുമ്പോൾ മറ്റു ചിലർ അങ്ങിനെയൊന്ന് ആഗ്രഹിക്കുക കൂടി ചെയ്യാതെ തന്റെ നിസ്വാർത്ഥ കർമ്മങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു . ചിലരിൽ പുരസ്കാരങ്ങൾ സമൂല മാറ്റം വരുത്തുമ്പോൾ മറ്റുചിലരിൽ അത് ഒരു സാധാരണ സംഭവം മാത്രവുമാകുന്നു . മറ്റു ചിലർക്കെങ്കിലും ആഗ്രഹിക്കുന്ന പുരസ്കാരങ്ങൾ ലഭിക്കാതെ വരുമ്പോൾ നിരാശയും വിഷമവും കോപവും ഉണ്ടാവുകയും ചെയ്യുന്നു ....!
.
മിക്കവാറും എല്ലാ പുരസ്കാരങ്ങൾക്കും അതിന്റെതായ നിലയും വിലയുമുണ്ട് ചിലത് പാരമ്പര്യം കൊണ്ടും ചിലത് തുകകൊണ്ടും മറ്റു ചിലത് പ്രശസ്തികൊണ്ടും ഇനി ചിലത് അതിന്റെ സത്യസന്ധത കൊണ്ടും വേറിട്ട്‌ നിൽക്കുകയും ചെയ്യുന്നു . പുരസ്കാരങ്ങൾ അർഹതയ്ക്കുള്ള അംഗീകാര മാകുമ്പോൾ അത് നല്ല കർമ്മങ്ങൾ ചെയ്യാൻ സമൂഹത്തിനും വ്യക്തികൾക്കും പ്രോത്സാഹനവും മാർഗ്ഗ ദർശിയുമാകുന്നു ...!
.
ചില പൊതു മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പലപ്പോഴും പുരസ്കാരങ്ങൾ നിർണ്ണയിക്കാനുള്ള സമിതികൾ അവ കൽപ്പിക്കാറുള്ളത് . ആത്മാർതമായും സത്യസന്തമായും അവർ അത് നിർവ്വഹിക്കുന്നു എന്ന് തന്നെയാണ് പൊതുധാരണയും വിശ്വാസവും . മഹാഭൂരിപക്ഷവും അങ്ങിനെതന്നെ വിശ്വസിക്കുകയും ചെയ്യുന്നു എങ്കിലും ചിലപ്പോഴെങ്കിലും അത് അങ്ങിനെയല്ലാതെയും ആകുന്നു എന്നതും സത്യമാണ് . ആ സമിതികളുടെ കഴിവുകളിലും അവരുടെ വിധിനിർണ്ണയത്തിലും പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പുരസ്കാര ജേതാവ് ഒരളവുവരെയെങ്കിലും അതിന് അർഹാനാനെങ്കിൽ പൊതുവായി അത് അന്ഗീകരിക്കപ്പെടുക തന്നെയാണ് പതിവ് ...!
.
ഓരോ പുരസ്കാരങ്ങളും അതെത്ര ചെറുതായാലും വലുതായാലും സത്യസന്തമായിരിക്കണം എന്നുതന്നെയാണ് പൊതു സമൂഹം ആഗ്രഹിക്കുന്നത് എന്നാൽ അതിനു വിപരീതമായി പുരസ്കാരങ്ങൾ നിർണ്ണയിക്കാനുള്ള ആ സമിതികളുടെ വ്യക്തി താപ്തര്യങ്ങളും രാഷ്ട്രീയ, മത, വര്ഗ്ഗ, സാമൂഹിക, രാജ്യ താത്പര്യങ്ങളും ഇവയിൽ പലപ്പോഴും ഇടം പിടിക്കുന്നു എന്നതാണ് സത്യം . അങ്ങിനെവരുമ്പോഴാണ് പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുന്നത് . ...!
.
പങ്കുവെക്കപ്പെടുന്ന പുരസ്കാരങ്ങളും അത് അർഹരായവർക്ക് തന്നെയാണ് ചിലപ്പോഴെല്ലാം നൽകുന്നത് എങ്കിലും അത് നഷ്ട്ടപ്പെടുതുന്നത് ആ പുരസ്കാരങ്ങളുടെ സത്യസന്തതയെയാണ് എന്നതാണ് സത്യം . അത് ആ പുരസ്കാരങ്ങളുടെ അന്തസ്സിനേയും ആഭിജാതിത്യതെയും നേരിട്ട് തന്നെ ബാധിക്കുന്നു എന്ന് അത് നൽകുന്നവർ മനസ്സിലാക്കിയാൽ അതിന്റെ അന്തസ്സ് എല്ലാകാലത്തും ഒരുപോലെതന്നെ നിലനിൽക്കുക തന്നെചെയ്യും ..!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 9, 2014

രൂപങ്ങൾ .....!!!

രൂപങ്ങൾ .....!!!
.
നിശ്ചലതയാണ് ... ബാക്കി എങ്ങിനെ തുടരണം എന്നറിയാത്ത നിശ്ചലത.... അല്ലെങ്കിൽ എങ്ങിനെയാണ് നിശ്ചലത എന്ന് പറയുക ... ഇതുവരെ എത്തിച്ചത് താൻ തന്നെയെങ്കിൽ തുടരേണ്ടതും താൻ തന്നെയല്ലേ ..., അതെ തീർച്ചയായും തുടർച്ച തന്റെ തന്നെ അവകാശവുമാകുന്നു .... അപ്പോൾ നിശ്ചലത എന്നതിന് പകരം നിരുത്തരവാദപരം എന്നാക്കേണ്ടിയിരിക്കുന്നു ...!
.
മുഖമാണ് എന്നത്തേയും പോലെ അപ്പോഴും എഴുതി തുടങ്ങിയത് ... എല്ലാം പതിവുകൾക്ക് വിപരീതമെന്നതിനാൽ അതിലെനിക്കൊരു പുതുമയും തോന്നിയതുമില്ല .. ഉടൽ കൈകാലുകൾ അങ്ങിനെ ശരീരം മൊത്തമായും പൂർണ്ണമാകുമ്പോൾ പക്ഷേ മുഖം ... മുഖം മാത്രം ശരീരത്തിന് ചേരാത്തതാകുന്നു ....!
.
കണ്ണുകളുടെ സ്ഥാനത്തിനു ഒരുപാട് പ്രാധാന്ന്യമുണ്ടെന്ന് ഞാൻ പണ്ടേ മനസ്സിലാക്കി വെച്ചിട്ടുണ്ട് . മൂക്കിനും വായ്ക്കുമൊപ്പം പുരികത്തിനുവരെ . കവിളുകളിൽ ശോണിമ വരുത്താനും നെറ്റിയിൽ പ്രൌഡി വരുത്താനും ശ്രദ്ധിക്കണമെന്നും . ചെവികൾ കൂർത്തിരിക്കണമെന്ന് ആരാണ് പറഞ്ഞു തന്നതെന്ന് ഓർമ്മയില്ലെങ്കിലും ...!
.
പട്ടിണിക്കാരനെങ്കിലും ശരീരത്തിൽ അത് കാണിച്ചു കൊല്ലണമെന്നില്ലെന്നാണ് എന്റെ സുഹൃത്തെന്നോട് പറഞ്ഞത് . ചിത്രത്തിന് ഒരു ആഡ്യത്വം ഉണ്ടാകില്ലത്രേ . ശരിയായിരിക്കാം . കടഞ്ഞെടുത്ത ശരീരവും മിഴിവൊത്ത കൈകാലുകളും രൂപപ്പെടുത്തുമ്പോൾ അത് ഞാൻ ഒർക്കാതെയുമിരുന്നില്ല ...!
.
എന്നിട്ടും ...... അതെ , അല്ലെങ്കിലും അതങ്ങിനെയാണെന്ന് പലപ്പോഴും എനിക്ക് തന്നെ തോന്നിയിട്ടുമുണ്ട് ... ശരീരത്തിനും മുഖത്തിനുമിടയിൽ ഒരു ശൂന്ന്യത . അത് ചിലപ്പോൾ ചേരാതെ ചേരുന്ന മനസ്സ് എന്നൊരു വസ്തു എവിടെ സ്ഥാപിക്കണം എന്ന് എനിക്ക് നിശ്ചയമില്ലാത്തത് കൊണ്ടാണെന്നാണ് ഞാൻ ഇതുവരെയും കരുതി പോന്നിരുന്നതും ....!
.
ഇനി വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു .. ശരീരത്തിന് ചേരുന്ന മുഖമോ , അതോ മുഖത്തിന്‌ ചേരുന്ന ശരീരമോ എന്നുമാത്രം ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, October 8, 2014

ബന്ധങ്ങൾ സത്യസന്ധമല്ലാതാകുമ്പോൾ ...!!!

ബന്ധങ്ങൾ സത്യസന്ധമല്ലാതാകുമ്പോൾ ...!!!
.
ബന്ധങ്ങൾ എന്നത് പവിത്രമാണ് ദൈവീകവും . ദൈവവും മനുഷ്യനും തമ്മിൽ , മനുഷ്യനും മനുഷ്യനും തമ്മിൽ , മനുഷ്യനും മൃഗങ്ങളും തമ്മിൽ , മനുഷ്യനും പ്രകൃതിയും തമ്മിൽ ....! സുദൃഡവും സത്യസന്ധവുമായ ബന്ധങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ജീവിതത്തിൽ . എല്ലാറ്റിലും എന്നപോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾ ഇതിൽ പ്രത്യേകവുമാകുന്നു പലപ്പോഴും ....!
.
ഓരോ ബന്ധങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രത്യേകതയുള്ളതാണ് . ഓരോ ബന്ധങ്ങളും പവിത്രവുമാണ് , അതുപോലെതന്നെ തികച്ചും വ്യത്യസ്തവും . പരസ്പര പൂരകങ്ങളാണെങ്കിലും ഒരു അമ്മയ്ക്ക് മക്കളോടുള്ള ബന്ധം പോലെയല്ല തിരിച്ച് മക്കൾക്ക്‌ അമ്മയോടുള്ളത് എന്നതുപോലെ തന്നെ ബന്ധങ്ങൾ സങ്കീർണ്ണവുമാണ് എല്ലായ്പോഴും ...!
.
ജീവിതത്തിന്റെ നിലനിൽപ്പുപൊലെ പരമപ്രധാനം തന്നെയാണ് ഓരോ ബന്ധങ്ങളുടെ നിലനിൽപ്പും . കാരണം അത് രണ്ട് വ്യക്തികൾ തമ്മിൽ എന്നതിനേക്കാൾ രണ്ട് ജീവിതങ്ങൾ തമ്മിൽ എന്ന വലിയ അർത്ഥ തലത്തിൽ നിലനിൽക്കുന്ന ഒരു അവസ്ഥാ വിശേഷമാണ് എന്നത് തന്നെ . അതുകൊണ്ട് തന്നെ , ഓരോ ബന്ധങ്ങളും അത് എത്രത്തോളം സത്യസന്ധവും ദൃഡവുമാണ് എന്നത് ആശ്രയിച്ചാണ് ആ ബന്ധങ്ങൽക്കുള്ളിലെ ജീവിതവും നിലനില്ക്കുന്നത് ...!
.
സത്യസന്ധതകഴിഞ്ഞാൽ പിന്നെ ഓരോ ബന്ധങ്ങളിലും ഏറ്റവും പ്രധാനമായത് വിശ്വാസമാണ് . വിശ്വാസത്തിന്റെ പ്രസക്തി സാഹചര്യങ്ങളുമായി സംവദിക്കേണ്ടിവരുമ്പോൾ അല്ലെങ്കിൽ പൊരുത്തപെടുത്തേണ്ടി വരുമ്പോൾ അതിന്റെ സത്യസന്ധതയ്ക്ക് ഭംഗം വരുന്നു , അത് ബന്ധങ്ങളെയും അവയുടെ നിലനിൽപ്പിനേയും നേരിട്ട് തന്നെ ബാധിക്കുകയും ചെയ്യുന്നു . പ്രത്യേകിച്ചും ചില ബന്ധങ്ങൾ നിലനില്ക്കുന്നത് തന്നെ വിശ്വാസത്തിൽ അധിഷ്ടിതമായി മാത്രവുമാണ് എന്ന സാഹചര്യങ്ങളിൽ ...!
.
ബന്ധങ്ങൾ നിലനിൽക്കുന്നതിൽ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളും വലുതായ പങ്ക് വഹിക്കുന്നുണ്ട് എപ്പോഴും . മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്നത് തന്നെ അതിലെ പ്രാധാന്യം . അതുകൊണ്ട് തന്നെ ഓരോ ബന്ധങ്ങളെയും സമൂഹം എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നതും പ്രധാനം തന്നെ . ബന്ധങ്ങൾ അതിന്റെ യഥാർത്ഥ തലത്തിൽ എങ്ങിനെയാണ് അല്ലെങ്കിൽ എന്താണ് എന്നതുപോലെ ഇതും അതുകൊണ്ട് തന്നെ പ്രാധാന്യം അർഹിക്കുന്നു പലപ്പോഴും ...!
.
ഓരോ ബന്ധങ്ങൾക്കും ഓരോ വ്യാഖ്യാനങ്ങളുണ്ട്‌ സത്യത്തിൽ . അമ്മയും മക്കളും തമ്മിൽ , അച്ഛനും അമ്മയും തമ്മിൽ സഹോദരനും സഹോദരിയും തമ്മിൽ , സുഹൃത്തുക്കൾ തമ്മിൽ അങ്ങിനെ അങ്ങിനെ. ഓരോ ബന്ധങ്ങൾക്കും അതിന്റേതായ ചട്ടക്കൂടുകളും അലിഖിതമെങ്കിലും ഒരു നിയമാവലിയുമുണ്ട് . അതിരുകളും അർത്ഥങ്ങളും ഉണ്ട് . അവയ്ക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ ആ ബന്ധങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നു. നല്ല ബന്ധങ്ങൾ ചീത്തവയായി മാറുന്നു . പലപ്പോഴും അത് മഹാദുരന്തങ്ങളും ആയി തീരുന്നു ...!
.
ഒരു അമ്മ മകനെ തഴുകുന്നത് വാത്സല്യത്തോടെയാണെങ്കിൽ, അകമഴിഞ്ഞ സ്നേഹത്തോടെയാണെങ്കിൽ അത് കണ്ടു നിൽക്കുന്നവർക്കും അത് അങ്ങിനെതന്നെ അനുഭവമാകണം എന്നില്ല പലപ്പോഴും . അത് ചിലപ്പോഴെല്ലാം കാണുന്നവരുടെ കാഴ്ച്ചയുടെ പ്രശ്നവുമാകാം . എന്നിരുന്നാലും സത്യസന്ധതയ്ക്കപ്പുറം അവരുടെ കഴ്ചക്കനുസരിച്ചുള്ള ഒരു വ്യാഖ്യാനം അതിന് വന്നു കഴിഞ്ഞാൽ പിന്നെ ആ ബന്ധത്തിന്റെ പവിത്രത തന്നെ നഷ്ട്ടമാവുകയായി അവിടെ ...!
.
ലൈഗികതയാണ് പല ബന്ധങ്ങളിലെയും പവിത്രതയ്ക്കു കോട്ടം വരുത്തുന്നതിൽ പലപ്പോഴും വില്ലനാകുന്നത് . ലൈഗികത എന്നതും ദൈവീകമാണെന്നും അത് എല്ലാ ബന്ധങ്ങളിലും എന്നപോലെ അനുവദനീയമായ സാഹചര്യങ്ങളിൽ മാത്രം ആകാം എന്നതിനും അപ്പുറം ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് വ്യതിചലിക്കുമ്പോൾ ചിലപ്പോഴെല്ലാം സമൂഹത്തിലും തെറ്റായ ഒരു സന്ദേശം എത്തിക്കാനും കഴിയുന്നു അതിന് . എല്ലാ ബന്ധങ്ങളെയും നശിപ്പിക്കുന്ന വിഷമാകുന്ന സംശയം ഇവിടെയും അങ്ങിനെതന്നെ അവതരികുകയും അതിന് ശക്തി പകരുകയും ചെയ്യുകയും ചെയ്യുന്നു ...!
.
അതിന് ബലം നൽകാൻ ചില ബന്ധങ്ങൾ യാഥാർത്യതിലും അങ്ങിനെയുള്ളതായി ഉണ്ട് എന്നാകുമ്പോഴാണ് . സൌഹൃദങ്ങൾക്കപ്പുറം രക്ത ബന്ധങ്ങൾ വരെ ചിലപ്പോഴെല്ലാം വഴിമാറി സഞ്ചരിക്കുന്നത് സമൂഹത്തെ കൂടുതൽ പ്രകോപിതരാക്കുന്നു . പിന്നെ കാണുന്നതിലെല്ലാം കാഴ്ച്ചയ്ക്കപ്പുറതേയ്ക്കു പോകാൻ തയ്യാറാകാൻ കൂട്ടാക്കാതെ ഒരു സാധാരണ മനുഷ്യന്റെ സാധാരണ കഴ്ചമാത്രമാകുന്നു ബന്ധങ്ങളിലും . ....!
.
അതുകൊണ്ട് തന്നെ ഓരോ ബന്ധങ്ങളിലും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് ആ ബന്ധങ്ങളിൽ നിലനിൽക്കുന്ന ഓരോ വ്യക്തിയുടെയും അനിവാര്യതയായി മാറുന്നു. നിലവിലെ ബന്ധത്തിൽ വിശ്വാസമോ ആത്മാര്തതയോ ഇല്ലെങ്കിൽ ആ ബന്ധത്തിൽ തുടർന്നുകൊണ്ട് തന്റെ പങ്കാളിയോട് ചതി പ്രവർത്തിച്ച് മറ്റുള്ളവരുമായി അവിഹിത ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് പകരം, ആ ബന്ധം അവസാനിപ്പിച്ച ശേഷം പുതിയ ബന്ധം തുടങ്ങുന്നത് അനിവാര്യവുമാകുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Thursday, October 2, 2014

അധ്യാപനം ഒരു തൊഴിൽ മാത്രമാകുമ്പോൾ ...!!!

അധ്യാപനം ഒരു തൊഴിൽ മാത്രമാകുമ്പോൾ ...!!!
.
പഠിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു ജോലി തന്നെയാണ് . ഒരുപാട് പ്രയത്നവും ആത്മാർഥതയും ത്യാഗവും സത്യസന്തതയും ഒക്കെ ആവശ്യമുള്ള ഒരു തരം സമർപ്പണ സ്വഭാവമുള്ള ഒരു വലിയ ജോലി . വിദ്യാർഥിയുടെ മാനസീകാവസ്ഥ മനസ്സിലാക്കി അതിനനുസരിച്ച് തന്റെ സ്വഭാവം പോലും നിയന്ത്രിച്ച്‌ കാലത്തിനും സമൂഹത്തിനും കൂടി വേണ്ടി ചെയ്യുന്ന ഒരു സത്കർമ്മം കൂടിയാകുന്നു പഠിപ്പിക്കൽ . ഭാവിയെ, ഒരു സമൂഹത്തെ തന്നെയാണ് ഓരോ അധ്യാപകരും വാർത്തെടുക്കുന്നത് . അതുകൊണ്ട് തന്നെയാണ് ഈ പ്രവർത്തി മഹത്തരം ആകുന്നതും . ....!
.
ഭാരതത്തിന്‌ അതിന്റെതായ ഒരു വിദ്യാഭ്യാസ സംസ്കാരവും ഉണ്ട് . ഗുരുക്കൾ ഒരു തപസ്സുപോലെ അവരുടെ അടുത്ത് പഠനത്തിന് എത്തുന്ന വിദ്യാർഥികളെ അവരവരുടെ താത്പര്യത്തിന് , അഭിരുചികൾക്ക് , അവരവരുടെ കഴിവുകൾക്ക് അനുസരിച്ച് തരം തിരിച്ച് പഠിപ്പിച്ചെടുക്കുന്ന ശ്രമകരമായ ഒരു വലിയ ദൌത്യമാണ് ഗുരുക്കന്മാർ ചെയ്തു പോന്നിരുന്നത്. ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ നാനാ ഭാഗങ്ങളിലും മത, വർഗ്ഗ, സാമൂഹിക വ്യത്യാസമില്ലാതെ ഏതാണ്ട് ഇതേ അവസ്ഥ തന്നെയായിരുന്നു എപ്പോഴും നിലനിന്നിരുന്നത് ...!
.
സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം നമ്മുടെ കലാലയങ്ങളും വളരുക തന്നെ ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ പാഠശാലയും , മാതൃകാപരമായ അല്ലെങ്കിൽ ചരിത്രപരമായ അധ്യാപക വിദ്യാർഥി സമൂഹവും നിലനിന്നിരുന്ന ഒരു രാജ്യമാണ് ഭാരതം . മികച്ച അധ്യാപകരാണ് സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തുക്കളിൽ ഒന്നെന്ന് നാം എപ്പോഴെ തിരിച്ചറിഞ്ഞിരുന്നു . അതുകൊണ്ടുതന്നെ കൃത്യമായ പരിശീലന പ്രക്രിയകളിലൂടെ മികച്ച അധ്യാപകരെ വാർത്തെടുക്കാനുള്ള പദ്ധതികളും ഇവിടെ നിലനിന്നിരുന്നു. ഒരു ആരാധനാലയത്തിന്റെ പരിശുദ്ധിയോടെയാണ് ഭാരതത്തിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കലാലയങ്ങൾ രൂപീകരിച്ചിരുന്നതും നിലനിന്നിരുന്നതും ...!
.
പഠിപ്പിക്കുക എന്നതിന് ആദ്യം വേണ്ടത് അത് ചെയ്യുന്ന ആൾ അതിന് യോഗ്യനാവുക എന്നതാണ്. കഴിവുകൊണ്ടും മനസ്സുകൊണ്ടും ശരീരം കൊണ്ടും അയാൾ തീർച്ചയായും അതിന് യോഗ്യനാവുക തന്നെ വേണം . ഏതൊരു പ്രവർത്തിയെയും പോലെ പഠിപ്പിക്കലും ഒരു തൊഴിൽ തന്നെയാണെങ്കിലും അതിനെ വ്യത്യസ്തമാക്കുന്ന മറ്റു പല ഘടകങ്ങളും കൂടിയുണ്ട് . ഒന്നാമതായി ഇതൊരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തൊഴിൽ അല്ല എന്നത് തന്നെയാണ് പഠിപ്പിക്കുന്ന വ്യക്തിക്കൊപ്പം പഠിക്കുന്ന വ്യക്തിക്കും അവരുടെ കുടുംബത്തിനും പിന്നെ ഈ സമൂഹത്തിനും ഇതിൽ വ്യക്തവും തുല്ല്യവുമായ പങ്കുണ്ട് . അതിൽ പരമ പ്രധാനമായ ഒന്നാണ് പരസ്പരമുള്ള ( അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ) സ്നേഹവും വിശ്വാസവും ആത്മാർഥതയും കടമയും ..!
.
ഒരു വിദ്യാർഥി ക്ക് അവന്റെ രണ്ടാമത്തെ വീടാണ് വിദ്യാലയം . അമ്മയെപോലെ കാണപ്പെട്ട ദൈവമാണ് അവന്റെ ഗുരു . പലപ്പോഴും അമ്മയോട് പോലും പറയാത്ത പലതും കുട്ടികൾ അവരവർക്കിഷ്ട്ടപ്പെട്ട അധ്യാപകരോട് മനസ്സുതുറന്ന് പറയാറുണ്ട്‌ , സ്നേഹിച്ച് അടുത്തിടപഴകാറുണ്ട് . ഒരു അധ്യാപകൻ ഒരിക്കലും ഒരു വിദ്യാർഥിയെ ( തിരിച്ചും ) തന്റെ ക്ലാസ്സ്‌ സമയം അല്ലെങ്കിൽ ആ അധ്യയന വർഷം കഴിഞ്ഞാൽ ഒഴിവാക്കാറുമില്ല . ജീവിതകാലതെയ്ക്ക് മുഴുവൻ അവർ ഓരോരുത്തരെയും മനസ്സിലാണ് കൊണ്ട് നടക്കാറുള്ളത് അതുകൊണ്ട് തന്നെയാണ് ഈ തൊഴിലും ഈ തൊഴിലിടവും മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാകുന്നതും ....!
.
പഠിപ്പിക്കൽ ഒരു തൊഴിൽ എന്നതിനേക്കാൾ ഒരു കച്ചവടമായി മാറുന്നിടത്ത് നിന്നാണ് കൂടുതലായും ഇതിലെ പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നത് . കലാലയങ്ങളുടെ ഉത്തരവാദിത്വം പൊതു സമൂഹത്തിൽ നിന്നും വ്യക്തികളിലെയ്ക്ക് കേന്ദ്രീകരിക്കുമ്പോൾ സ്വാഭാവികമായും അവരതിനെ കച്ചവടപ്പെടുത്തും . അങ്ങിനെ വരുമ്പോൾ ആ സ്വാർത്ഥതയ്ക്ക് മുന്നിൽ പവിത്രമായ ഈ കർമ്മം ഒരു തൊഴിൽ എന്നതിലെയ്ക്ക് മാത്രം തരംതാഴ്തപ്പെടുകയും ചെയ്യും എന്ന് നിസ്സംശയം പറയാം ...!
.
അപവാദങ്ങൾ എല്ലായിടത്തുമുണ്ട് എല്ലാറ്റിനും . ശിഷ്യന്റെ പെരുവിരൽ അറുത്തുവാങ്ങിയ ദ്രോണരിൽ നിന്ന് തുടങ്ങുന്നു ആ കഥ. എങ്കിലും ആ ദ്രോണരും മഹാനായ ഒരു ഗുരുതന്നെയായിരുന്നു എന്ന് മറന്നുകൂടാ . ഒന്നോ രണ്ടോ അപവാദങ്ങൾ ഉണ്ടായി എന്നുവെച്ച് ആ സമൂഹത്തെ ഒന്നാകെ അക്ഷേപിക്കുന്നതിൽ കാര്യമില്ല . ഒരോ വിദ്യാർത്തിയും അവന്റെ അധ്യാപകനിൽ നിന്നും ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അധ്യാപകർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളും ഉണ്ട് . വീട്ടിൽ ഭാര്യയോടോ ഭർത്താവിനോടോ വഴക്കിട്ട്‌ ആ ദേഷ്യവുമായി ക്ലാസ്സിലെത്തി ആ ദേഷ്യം മുഴുവൻ കുട്ടികളോട് തീർക്കുന്ന അധ്യാപകരും ഇഷ്ട്ടമില്ലാത്ത ജോലി നിവൃത്തികേടുകൊണ്ട് ചെയ്യുന്ന അധ്യാപകരും ആളെ തികയ്ക്കാൻ സ്കൂൾ മുതലാളി വഴിയിൽ നിന്നെന്ന പോലെ പിടിച്ചുകൊണ്ടു വരുന്ന അധ്യാപകരും ഒക്കെ ഇതിലെ കരടുകൾ തന്നെയാണ് ...!
.
എങ്കിലും ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വവും ആദരവും ഉണ്ട്. അതിന്റെ ഉത്തരവാദിത്വം തീർച്ചയായും ആ തൊഴിലാളിയുടെ കയ്യിൽ തന്നെയാണ് താനും . താൻ ചെയ്യുന്ന തൊഴിലിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അത് കൃത്യമായും ആത്മാർത്ഥമായും ചെയ്യാനും ഓരോ തൊഴിലാളിയും തയ്യാറാവുകതന്നെ വേണം വ്യക്തിതാത്പര്യങ്ങൾ മാറ്റിവെച്ച് ഇത് മറ്റുള്ളവരുടെകൂടി കാര്യമാണ്, വേണമെങ്കിൽ അവർ ചെയ്യട്ടെ എന്ന മനോഭാവം മാറ്റിവെച്ച് പഠിപ്പിക്കൽ എന്നത് ഒരു വ്യക്തിക്കുവേണ്ടി മാത്രമല്ല ഈ സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വവും കടമയും ആണെന്ന് കൂടി കണക്കിലെടുത്ത് ഓരോ അധ്യാപകനും മുന്നോട്ടുപോകാൻ തയ്യാറാവുകതെന്നെ വേണം. അതിനാകട്ടെ ഇനിയെങ്കിലുമുള്ള ശ്രമം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, October 1, 2014

പ്രത്യുപകാരം ...!!!

പ്രത്യുപകാരം ...!!!
.
ആരും
തിരിച്ചൊന്നും
ചെയ്യുമെന്ന് കരുതിയല്ല
ആരെയും
സഹായിക്കുന്നതെന്ന്
മറ്റുള്ളവരോട്
പരിഭവം പറയുമ്പോൾ തന്നെ
തിരിച്ചുള്ള സഹായമോ
നന്ദിയോ
മനസ്സുകൊണ്ടെങ്കിലും
പ്രതീക്ഷിച്ചിരുന്നു എന്ന്
വ്യക്തമല്ലേ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, September 28, 2014

മഹാവ്യാധികൾ ദുരിതം വിതയ്ക്കുമ്പോൾ ...!!!

മഹാവ്യാധികൾ ദുരിതം വിതയ്ക്കുമ്പോൾ ...!!!
.
പ്രപഞ്ചം അതിന്റെ സന്തുലനാവസ്ഥ നടപ്പാക്കുന്നതിന് പലപ്പോഴും പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട് . പേമാരി പോലെ കൊടുങ്കാറ്റു പോലെ ഭൂകമ്പങ്ങൾ പോലെ യുദ്ധങ്ങൾ പോലെ അതിൽ ഒന്ന് തന്നെയാണ് പല കാലങ്ങളിലായി പടർന്നു പിടിക്കാറുള്ള മഹാ വ്യാധികളും . ...!
.
ഭൂമിയിൽ ചൂട് കൂടുമ്പോൾ , തണുപ്പ് കൂടുമ്പോൾ , മരങ്ങൾ നശിക്കുമ്പോൾ , മഴ കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ അങ്ങിനെ കാലാവസ്ഥയിലും ആവാസ വ്യവസ്ഥയിലും വരുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് പ്രപഞ്ചവും അതിന്റെ നിലനിൽപ്പിനു വേണ്ടി വ്യവസ്ഥിതികളിൽ മാറ്റങ്ങൾ വരുത്തി ക്കൊണ്ടേയിരിക്കും . അത് പ്രകൃതിയുടെയും ജീവന്റെയും നിലനിൽപ്പിന് വേണ്ടി തന്നെയാണ് താനും . എങ്കിലും പലപ്പോഴും ഇതെല്ലം മറ്റൊരു കണക്കിൽ ചിലയിടങ്ങളിലെ മാനവരാശിയുടെ നാശത്തിലേയ്ക്കും വഴിവെക്കുന്നു ...!
.
എന്നാൽ ഇത്തരത്തിലുള്ള എല്ലാ ദുരിതങ്ങളും മനവരാശിക്കുമേലെ പ്രപഞ്ചം സ്വയം സമ്മാനിക്കുന്നതുമല്ല . ഇതിൽ ചിലതെല്ലാം തീർച്ചയായും സ്വയം കൃതാനർത്ഥങ്ങളുമാണ് . മിക്കവാറും എല്ലായ്പോഴും പ്രകൃതി അതിന്റെ സന്തുലനം കാത്തു സൂക്ഷിക്കാൻ സ്വയം തയ്യാറാവുകയും നടപ്പിലാക്കുകയും ചെയ്യാറുണ്ട് . എന്നാൽ പ്രകൃതിയെ അനധികൃത മായി ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും വഴി പ്രകൃതിക്ക് സ്വയം അതിന്റെ സന്തുലനം നടപ്പിലാക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയിൽ അത്തരം ദുരിതങ്ങളെ മനുഷ്യൻ നേരിട്ട് അനുഭവിക്കേണ്ടിയും വരുന്നു....!
.
പ്രകൃതി ദുരന്തങ്ങളാണ് പലപ്പോഴും സർവ്വ സാധാരണയായി അത്തരത്തിൽ നാം നേരിടേണ്ടി വരുന്ന പ്രത്യക്ഷ ഭാവങ്ങൾ . എന്നാൽ അതിനൊപ്പം തന്നെയാണ് മഹാ വ്യാധികളും . നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത് നമ്മൾ തന്നെയാണ് എല്ലായ്പോഴും . എന്നാൽ അതിൽ വലിയൊരു ജന വിഭാഗത്തിനും നേരിട്ട് പങ്കില്ല എന്നൊരു ന്യായം പറച്ചിലും സർവ്വ സാധാരണമായി ഉള്ളതാണ് . ചിലർ ചെയ്യുന്ന തെറ്റിന് എല്ലാവരും ശിക്ഷ അനുഭവിക്കുന്നു എന്നും പറയാം ...!
.
എന്നാൽ നമ്മുടെ നാടിനെ മലിനമാക്കുന്നതിൽ നമുക്കോരോരുത്തർക്കും വ്യക്തമായ പങ്കു തന്നെയുണ്ട്‌ . അതിലൂടെയാണ് വലിയ ഒരളവിൽ ദുരിതങ്ങൾ പകരുന്നത് . ഓരോരുത്തരും കരുതുന്നത് താനിപ്പോൾ രണ്ടു കവർ അവശിഷ്ട്ടങ്ങൾ പുറംതള്ളുന്നതാണോ ഇത്രവലിയ കാര്യം എന്നാകും . എന്നാൽ പലതുള്ളി പെരുവെള്ളം എന്നല്ലേ . ഓരോരുത്തരും അവരവരുടെ അവശിഷ്ട്ടങ്ങൽക്കും ഉത്തരവാദികൾ തന്നെയാണെന്നും അത് ശരിയായ രീതിയിൽ നിര്മാര്ജ്ജനം ചെയ്യേണ്ടത് അവരവരുടെ ഉത്തരവാദിത്വമാണെന്നും ശപഥം ചെയ്യേണ്ടിയിരിക്കുന്നു ...!
.
പലപ്പോഴും മഹാ വ്യാധികൾ പകരുന്നത് മലിനമായ പരിതസ്ഥിതിയിൽ നിന്ന് തന്നെയാണ് . അത്തരം സാഹചര്യം ഒഴിവാക്കിയാൽ നമുക്ക് തീര്ച്ചയായും അത് തടയാൻ സാധിക്കും. ഓരോ മഴയ്ക്ക് ശേഷവും ഓരോ പ്രളയത്തിനു ശേഷവും പടരുന്ന വ്യാധികളെങ്കിലും നമുക്ക് അങ്ങിനെ തടയാൻ നിശ്ചയമായും പറ്റും . തോടുകളും പുഴകളും കുന്നുകളും നഷ്ട്ടപെടുന്നു എന്ന് പരിതപിക്കുമ്പോഴും നമുക്ക് മുന്നിലൂടെ പോകുന്ന കുഞ്ഞുകൈത്തോട്‌നിറയെ ചപ്പു ചവറുകൾ നിറഞ്ഞിരിക്കുമ്പോൾ അതൊന്നു വൃത്തിയാക്കാൻ നമുക്കെത്ര സമയം വേണം ...?
.
അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് അത് വരാതിരിക്കാനുള്ള മുൻകരുതലുകൾ . ഓരോ കാര്യത്തിനും മുൻകരുതൽ എടുക്കാൻ നാം ചിലവാക്കേണ്ട സമയത്തിനും പണത്തിനും എത്രയോ മടങ്ങ്‌ ഇരട്ടിയാകും അസുഖങ്ങൾ വന്ന് അതിന് ചികിത്സിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്നത് എന്ന് നാം ഒരിക്കലും ഓർക്കാറില്ല . മലയാളിയുടെ സ്ഥിരം മനോഭാവമായ , വരുമ്പോൾ കാണാം എന്ന രീതി ഇതിലും പിന്തുടരുന്നത് തന്നെയാണ് ഇവിടെയും ഗുരുതരമായ പ്രശ്നം എന്ന് നാം എപ്പോഴെ തിരിച്ചറിയേണ്ടിയിരിക്കുന്നു ......!!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, September 27, 2014

വെറുതേയീ വ്യർത്ഥ മോഹങ്ങൾ ...!!!

വെറുതേയീ വ്യർത്ഥ മോഹങ്ങൾ ...!!!
********** *********** ********
.
ഒരുപാട് തിരക്കുകളുള്ള ഒരു ദിവസത്തിന്റെ പുലർകാലത്ത്‌
ഒരുമിനുട്ട് കൂടി പുതപ്പിനടിയിൽ ചുരുണ്ടു കൂടാൻ ...!
.
പുലരിയിൽ തീവണ്ടിയിൽ തണുത്ത കാറ്റുമേറ്റ്
ജനാലയ്ക്കരികിലിരുന്നു യാത്ര ചെയ്യാൻ ...!
.
കുളത്തിലെ തണുത്ത വെള്ളത്തിൽ നീന്തി തുടിക്കാൻ ...!
.
കുളികഴിഞ്ഞ് തല തുവർതാതെ വീട്ടിൽ വന്ന്
അമ്മയെക്കൊണ്ട് ചീത്തയും പറയിച്ച് തലതുവർത്തിക്കാൻ ....!
.
അമ്മ ഉണ്ടാക്കിവെച്ചിട്ടും പ്രഭാത ഭക്ഷണം കഴിക്കാതെ അമ്മയുടെ
കയ്യിൽനിന്നും പൈസയും വാങ്ങി കൂട്ടുകാരോടൊത് പുറത്തുപോകാൻ ...!
.
നേരം നന്നേ വൈകിയിട്ടും പ്രണയിനിയെ കാത്ത്
പ്രതീക്ഷയോടെ വഴിയരുകിൽ ഒളിച്ചു നിൽക്കാൻ ...!
.
ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങി നടക്കാൻ ...!
.
ഇഷ്ടമില്ലാത്ത വിഷയങ്ങളുടെ / അദ്ധ്യാപകരുടെ ക്ലാസ്സിലിരുന്ന്
കൂട്ടുകാരെ ശല്യപ്പെടുത്താൻ ...!
.
സമരത്തിനിടയ്ക്ക് എതിരാളിക്ക് നേരെ ഒളിച്ചിരുന്ന് കല്ലെറിയാൻ ...!
.
ക്ലാസ്സ്‌ ചുമരിൽ ആരും കാണാതെ തന്റെയും പ്രനയിനിയുടെയും
പെരെഴുതിവെച്ചു അതിലേക്ക് നോക്കിയിരിക്കാൻ ....!
.
അച്ഛൻ പോകുന്നതും നോക്കി പുറത്തു ചാടാൻ അടുക്കളയിൽ
അമ്മയ്ക്കരികിൽ കാത്തിരിക്കാൻ ...!
.
ആവശ്യങ്ങൾ നേടിയെടുക്കാൻ അനിയതിയെക്കൊണ്ട്
അച്ഛനെ ശുപാർശ ചെയ്യിക്കാൻ ...!
.
അനിയത്തിയുടെ പൈസ മോഷ്ട്ടിക്കാൻ ...!
.
അനിയത്തിയുടെകൂടെ അവളുടെ ഹോസ്റ്റലിൽ പോയി
അവളുടെ സുഹൃത്തുക്കൾക്ക് മുന്നിൽ ഷൈൻ ചെയ്യാൻ ...!
.
പ്രണയിനിയെയും ബൈകിൽ കയറ്റി കൂട്ടുകാർക്ക് മുന്നിലൂടെ
ചെത്തി നടക്കാൻ ...!
.
കല്ലുവെട്ടാങ്കുഴിയിലോ മോട്ടോർ പുരയിലോ ഒളിച്ചിരുന്ന്
സിഗരറ്റ് വലിക്കാൻ ...!
.
പൂരത്തിനും പെരുന്നാളിനും കൂട്ടുകാർക്കൊപ്പം അൽപ്പം
മദ്യപിച്ച് അർമാദിച്ചു ആനപ്പുറത്തേറാൻ ...!
.
സ്റ്റാർ സിനിമകൾക്ക്‌ റിലീസ് ദിവസം തന്നെ തിക്കിത്തിരക്കി
പോലീസിന്റെ ലാത്തിയടിയും കൊണ്ട് ആദ്യ ഷോ കാണാൻ ...!
.
നട്ടുച്ചയ്ക്ക് മൈദാനത്ത് സൈക്കിൾ ചവിട്ടാൻ ...!
.
ചാറ്റൽ മഴയിൽ തോട്ടുവക്കത്തിരുന്ന് ചൂണ്ടയിട്ടു മീൻ പിടിക്കാൻ ...!
.
മതില് ചാടി രാത്രി പാതിരയ്ക്ക് കാമുകിയുടെ വീട്ടിൽ പോകാൻ ...!
.
പനിച്ചു വിറച്ച് പുതച്ചു മൂടി കിടക്കാൻ ...!
.
കടൽക്കരയിൽ കപ്പലണ്ടിയും കൊറിച്ചുകൊണ്ട്
തിരയെണ്ണിക്കൊണ്ടിരിക്കാൻ ...!
.
മട്ടുപ്പാവിൽ പാതിരാത്രിയിൽ പൂർണ്ണ ചന്ദ്രനേയും നോക്കി
മലര്ന്നു കിടന്നു സ്വപ്നം കാണാൻ ...!
.
മരംകോച്ചുന്ന തണുപ്പിൽ ഐസ് ക്രീം തിന്നാൻ ...!
.
പെരുമഴയത്ത് ചൂട് ചായയും കുടിച്ച് കുടയുംചൂടി നടക്കാൻ ....!
.
പുതിയ പുസ്തകത്തിന്റെ നടുവിലെ പേജ് മറിച്ചു വെച്ച്
അതിന്റെ പുതുമണം ആസ്വദിക്കാൻ ...!
.
ആഘോഷങ്ങൾക്ക് പുത്തനുടുപ്പിടാൻ ....!
.
കല്യാണത്തിന് ചെറുക്കന്റെ / പെണ്ണിന്റെ കൂടെ നടക്കാൻ ...!
.
അച്ഛന്റെ കുപ്പായമിട്ട് നടക്കാൻ ...!
.
മുത്തശിയുടെ മടിയിൽ കിടന്നുറങ്ങാൻ ....!
.
( ഒടുങ്ങാത്ത ശേഷം മോഹങ്ങൾ ബാക്കിവേക്കാനും ...!!! )
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, September 24, 2014

മംഗളയാനം ...!!!

മംഗളയാനം ...!!!
.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിൽ കഷ്ടപെടുന്ന ഒരു രാജ്യം അതിന്റെ സമ്പത്ത് പൊതു ജനങ്ങൾക്ക്‌ നേരിട്ട് ഉപകാരപ്രദമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെടുമ്പോൾ തീർച്ചയായും അസ്വാരസ്യങ്ങൾ ഉയരുക സ്വാഭാവികം . ഒരുകണക്കിൽ സാധാരണ ഗതിയിൽ ചിന്തിച്ചാൽ അത് ന്യായമെന്നും തോന്നാം ...!
.
എന്നിട്ടും എന്തുകൊണ്ട് നമ്മൾ ചൊവ്വാ ദൌത്യം ഏറ്റെടുത്തു എന്നത് ചിന്തിക്കേണ്ട വിഷയം തന്നെ. ലോകത്തിലെ വൻ ശക്തികൾ പോലും ഏറ്റെടുക്കാൻ മടിക്കുന്ന ഇത്തരമൊരു ദൌത്യം ഏറ്റെടുക്കുന്നതിലൂടെ അവർക്കുമുന്നിൽ ആളാവുക എന്ന ഒരു സ്വകാര്യ അഹങ്കാരം തീർച്ചയായും ഉണ്ടെങ്കിലും അതിനേക്കാൾ വലിയ കാര്യങ്ങൾ നാം കാണാതെ പോകുന്നു ...!
.
ഏതൊരു വൻ ശക്തി രാജ്യവും അവർ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യ മറ്റുള്ളവർക്ക് എളുപ്പത്തിൽ തന്നെ വിൽക്കാൻ എപ്പോഴും ശ്രദ്ധിക്കും . അങ്ങിനെ ചെയ്യുന്നതിലെ താത്കാലിക സാമ്പത്തിക ലാഭം മാത്രമല്ല അവർ ലക്‌ഷ്യം വെക്കുന്നത്, മറിച്ച് അത്തരം ഒരു ഉദ്യമം മറ്റുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന ദീർഘകാല ലക്‌ഷ്യം കൂടിയാണ് . അങ്ങിനെ അത്തരം കാര്യങ്ങളിലെ തങ്ങളുടെ മേൽക്കോയ്മ എപ്പോഴും നിലനിർത്താൻ കഴിയും എന്നതും അവർ കണക്കു കൂട്ടുന്നു ...!
.
പുരോഗതിയിലേയ്ക്ക് കുതിക്കാൻ ശ്രമിക്കുന്ന ഏതൊരു രാജ്യത്തിനും നേരിടേണ്ടി വരുന്ന വലിയ കടമ്പ ശാസ്ത്ര സാങ്കേതിക രംഗത്തെ അനുഭവവും ലഭ്യതയും തന്നെയാണ് . ഇതിനു വേണ്ടി അവർ മറ്റു രാജ്യങ്ങളെ ആശ്രയിക്കുമ്പോൾ അവർക്ക് എളുപ്പത്തിൽ വലിയ മുതൽ മുടക്കില്ലാതെ അത് ലഭ്യമാകുമെങ്കിലും അതിലൂടെ ഒരു വലിയ നഷ്ടം അവരെ എപ്പോഴും കാത്തിരിക്കുന്നുണ്ട് . സ്വയം പര്യാപ്തത ...!
.
ഒരു രാജ്യത്തിൻറെ വളർച്ചയിൽ ഏറ്റവും അത്യാവശ്യമായ വസ്തുതയാണ് സ്വയം പര്യാപ്തത . ഏതൊരു രാജ്യത്തിനാണോ തന്റെ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുക ആ രാജ്യം മാത്രമായിരിക്കും ഭാവിയിൽ പുരോഗതിയിൽ എത്തുക എന്നതാണ് സത്യം . അല്ലെങ്കിൽ എല്ലായ്പോഴും അവർക്ക് മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ടി വരും . അത് ഒരിക്കലും അവരെ വളർത്തുകയെ ഇല്ല....!
.
അടിസ്ഥാന സൌകര്യങ്ങളുടെ വളർച്ചയാണ് പ്രധാനമായും ഒരു രാജ്യത്തിന്റെ നട്ടെല്ല് . അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതെ ഒരിക്കലും ഒരു രാജ്യത്തിനും നിലനിൽപ്പുമില്ല . വലിയ ഫാക്ടരികളുണ്ടാക്കിയിട്ട് അതിന് ആവശ്യമായ വെള്ളവും വൈദ്യുതിയും ഇല്ലെങ്കിൽ അതെങ്ങിനെ പ്രവർത്തിക്കും . അങ്ങോട്ടുള്ള യാത്രയ്ക്ക് നല്ല റോഡില്ലെങ്കിൽ പിന്നെ എന്ത് പ്രയോചനം ...!
.
അടിസ്ഥാന സൗകര്യ വികസനത്തിന്‌ തീർച്ചയായും സാങ്കേതിക വിദ്യയുടെ ലഭ്യതയും അത്യാവശ്യമാണ് . ലളിതമായ മാർഘങ്ങൾ കണ്ടെത്തുന്നത് പ്രവർത്തനങ്ങളെ വേഗത്തിലും എളുപ്പത്തിലും ആക്കാൻ വളരെ സഹായിക്കും . ഒരു രംഗത്ത് കൈവരിക്കുന്ന നേട്ടം അങ്ങിനെ സത്യത്തിൽ അതിൽ മാത്രം ഒതുങ്ങാതെ മറ്റുള്ള നേട്ടങ്ങൾക്ക്‌ മാർഗ്ഗവും ശക്തിയും പ്രചോദനവും ആയി തീരുന്നു ...!
.
എല്ലാറ്റിനെയും നെഗറ്റീവ് ആയി കാണുന്നതിന് പകരം ഈ ചരിത്ര നേട്ടം നല്ലതിലേയ്ക്കും പുരോഗതിയിലേയ്ക്കും ഉള്ള കാൽവെയ്പ്പായി കാണുവാനും അതിനു പിന്നിൽ പ്രവർത്തിച്ചവരെ പിന്തുണയ്ക്കാനും ഈ അവസരം നമ്മൾ പ്രയോചനപ്പെടുത്തണം ഇപ്പോൾ . ഈ നേട്ടം ഇതിൽ മാത്രം ഒതുങ്ങാതെ ഇതൊരു ശക്തിയായി കരുതി ആത്മ വിശ്വാസത്തോടെ മുന്നേറാൻ നമുക്കൊരൊരുത്തർക്കും കഴിയുകയും വേണം . അതിലെയ്ക്കാകട്ടെ നമ്മുടെ ശ്രദ്ധ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, September 17, 2014

പാഞ്ചാലി ...!!!

പാഞ്ചാലി ...!!!
.
പാഞ്ചാലി ... അങ്ങിനെ അവൾ ആ കുട്ടിയെ അഭിസംഭോധന ചെയ്തതിൽ ഞാൻ സംതൃപ്തനല്ലായിരുന്നു ഒരിക്കലും . പക്ഷെ എന്നെ കൂട്ടാക്കാതെ അവൾ അങ്ങിനെ തന്നെയാണ് തുടർന്ന സംഭാഷണത്തിൽ ആ കുട്ടിയെ പ്രദിപാദിച്ചുകൊണ്ടേയിരുന്നത്. എന്നിലത്ത് ആലോസരമോന്നും ഉണ്ടാക്കാൻ മാത്രം ആ കുട്ടി എനിക്കാരും അല്ലാതിരുന്നതിനാൽ ഞാൻ മൌനം പൂണ്ട് സംസാരം ശ്രദ്ധിച്ചു ...!
.
എന്തിനാണ് അവൾ ആ കുട്ടിയെക്കുറിച്ച് അങ്ങിനെ പറഞ്ഞു തുടങ്ങിയത് എന്നെനിക്കറിയില്ല . അവൾക്കും ആ കുട്ടി അവളുടെ ആരെങ്കിലുമായിരുന്നു എന്നെനിക്കറിയില്ല. അവളുടെ ഏതോ സുഹൃത്ത്‌ പറഞ്ഞ അറിവുമാത്രമാണ് അവൾക്കും ആ കുട്ടിയെക്കുറിച്ച് ഉണ്ടായിരുന്നത് . എന്നിട്ടും അവൾ ആ കുട്ടിയെക്കുറിച്ച് വല്ലാതെ വാചാലയായി . അവൾ വെറുതേ എന്തെങ്കിലും പറയുന്നതിലല്ല, മറിച്ച് അൽപം അകാരണമായും ആ കുട്ടിയെ രൂക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നിരുന്നതിൽ ഞാൻ അസ്വസ്ഥനാകാൻ തുടങ്ങിയിരുന്നു അപ്പോൾ ...!
.
ആ കുട്ടിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും അവൾ എപ്പോഴും ആഹ്ലാദത്തോടെയും ആഡംബരത്തോടെയുമാണ് ജീവിക്കുന്നതെന്നും അവൾ അസൂയയോടെ പറഞ്ഞപ്പോൾ ഞാൻ അതിശയപ്പെട്ടില്ല തന്നെ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ആ കുട്ടി സമൂഹത്തിലെ ഉന്നതനായ ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ചത് . സ്നേഹിക്കാനും പ്രണയിക്കാനും കഴിവുള്ള അയാളുമായി നല്ല ബന്ധത്തിൽ തന്നെയാണ് ആ കുട്ടി അപ്പോഴും . അയാളോടൊപ്പം സന്തോഷത്തോടെ ജീവിക്കുമ്പോൾ തന്നെ ആ കുട്ടി മറ്റു പലരുമായും കിടക്ക പങ്കിടുന്നു എന്നാണ് അവളുടെ ആരോപണം ...!
.
അത് മാത്രമല്ലാതെ ആ കുട്ടി എസ്കോർട്ട് പോകാറുണ്ടെന്നും കൂടാതെ ആ കുട്ടിയുടെ കൂട്ടുകാരികളെ ആ കുട്ടിയുടെ സുഹൃത്തുക്കൾക്കും മറ്റും ഏർപ്പാടാക്കി കൊടുക്കാറുണ്ടെന്നും പാർട്ടികളിൽ ആ കുട്ടി മയക്കുമരുന്നുകൾ പോലും ഉപയോഗിക്കാറുണ്ടെന്നും അവൾ പറഞ്ഞു . ...!
.
എങ്കിലും മോശമായി പെരുമാറുന്നവരെ പൊതുവെ നാട്ടിൽ വേശ്യയെന്നാണ് വിളിക്കാറുള്ളത് . ഇവിടെയാകട്ടെ അവൾ അങ്ങിനെ പറയുന്നതിന് പകരം പാഞ്ചാലി എന്ന് വിളിച്ചത് എന്തുകൊണ്ടാകാം എന്ന് എനിക്ക് മനസ്സിലായെ ഇല്ല . പാഞ്ചാലിക്ക് ഒരേ സമയം അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നതിനാലാകാം എന്ന് കരുതുമ്പോഴും പക്ഷെ പാഞ്ചാലി ഒരിക്കലും ഒരേ സമയം അവരോടൊത്ത് കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം . പിന്നെ എങ്ങിനെ എന്നത് എന്നെ കുഴക്കുക തന്നെ ചെയ്തു ....!
.
പിന്നെയും ആ കുട്ടിയെ അവൾ പാഞ്ചാലി എന്ന് തന്നെ സംഭോധന ചെയ്തപ്പോൾ ഞാൻ എന്റെ എതിർപ്പ് പ്രകടിപ്പിക്കുക തന്നെ ചെയ്തു . എന്റെ നീരസം തിരിച്ചറിഞ്ഞ അവൾ എന്റെ മുഖത്തടിച്ചു ചോദിച്ചത് ഒരേ സമയം ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി കിടക്ക പങ്കിടുന്ന അവളെ പിന്നെ എന്ത് വിളിക്കണമെന്നാണ് . ആ വാക്കുകളിൽ ഞാൻ അത്ഭുത പ്പെടുകയാണ് ആദ്യം ചെയ്തത് കാരണം ആ കുട്ടിയെ അവൾ അങ്ങിനെ വിളിക്കുമ്പോൾ എനിക്ക് വേണമങ്കിൽ ഞാനുമായി പോലും കിടക്ക പങ്കിടാൻ തയ്യാറുള്ള ഇവളെ ഞാൻ എന്ത് വിളിക്കണം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, September 15, 2014

ഉത്രാട രാത്രിയിൽ .....!!!

ഉത്രാട രാത്രിയിൽ .....!!!
.
ഓണം എല്ലാ മലയാളികളെയും പോലെ എന്റെയും ഗൃഹാതുരമായ ഓർമ്മകൾ തന്നെ . ഒരു സാദാ മലയാളി എന്ന നിലയ്ക്ക് , പഴഞ്ചനും നിലവാരമില്ലാതതുമായ ഇത്തരം ഓർമ്മകളെ ഞാനും മുറുകെ പിടിക്കുന്നു . ചന്ദ്രനിൽ പോയി ജീവിക്കാൻ തുടങ്ങിയാലും ഞാൻ ഒരു മലയാളി തന്നെയാണല്ലോ എന്നും . അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു ...!
.
തിരുവോണത്തേക്കാൾ എനിക്കേറെ ഇഷ്ടം എന്നും ഉത്രാടമായിരുന്നു . അത്തം മുതൽ തുടങ്ങുന്ന ഒരുക്കങ്ങൾക്ക് ശേഷം എല്ലാം ഒത്തു തികഞ്ഞ ഒരേ ഒരു ദിവസം . അതാണ്‌ ഉത്രാടം എനിക്കെന്നും . പുതിയ വസ്ത്രങ്ങൾ പുതിയ വസ്തുക്കൾ പുതുമയോടെ വീട് , വീട്ടിൽ നിറയെ സാധനങ്ങൾ ...!
.
വഴക്കു കേൾക്കാതെ ഇഷ്ടം പോലെ കളിക്കാൻ അവധിയുമായി കൂട്ടുകാർ . അകലങ്ങളിൽ നിന്നും നിറയെ സമ്മാനങ്ങളുമായി എത്തുന്ന ബന്ധുക്കൾ . പുതിയ കളികളും കലാപരിപാടികളുമായി നാട്ടിലെ ക്ലബ്ബുകൾ . പുതിയ അവസരങ്ങളുമായി നാടും വീടും ...!
.
ഉത്രാടത്തിനാണ് എല്ലാം ഒന്നായി തീരുന്നത് . പ്രത്യേകിച്ചും ഉത്രാട രാത്രിയിൽ . അപ്പോഴേക്കും എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരിക്കും . എല്ലാം നിറഞ്ഞു കവിഞ്ഞിരിക്കും . എല്ലാവരും എത്തിയിരിക്കും . സമൃദ്ധിയുടെ സന്തോഷത്തിന്റെ പൂർണ്ണതയുടെ ദിനം ...!
.
അന്നത്തെ ദിവസം കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു. തിരുവോണത്തിന് ഊണ് കഴിഞ്ഞാൽ എല്ലാവരും യാത്രയാവുകയായി . എല്ലാം ഒഴിയുകയുമായി . ഇനി അടുത്ത ഓണത്തിന് കാണാമെന്ന വാഗ്ദാനത്തോടെ . പിന്നെ നിഷബ്ധദ . അതിനു ശേഷം സ്മരണകളിൽ മുഴുകി പിന്നെ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ്‌ . അതുകൊണ്ട് തന്നെ ഐശ്വര്യപ്രദമായ തിരുവോണത്തേക്കാൾ പൂർണ്ണതയുടെ ഉത്രാടത്തെ ഞാൻ എന്നും സ്നേഹിക്കുന്നു , ആദരിക്കുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thanking my Gurus ...!!!.

  Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...