Thursday, September 10, 2020

ചുംബനം ....!!!

ചുംബനം ....!!! .
.
ചുണ്ടുകൾകൊണ്ടാണ്
രണ്ടിൽ നിന്നും , ഒന്നിലേക്കുമാണ്
അല്ലെങ്കിൽ
തന്നിൽനിന്നും തന്നിലേക്കുതന്നെയുമാണ് ...!
.
.
കണ്ണുകൾ തുറന്ന് , കണ്ണുകളിലേക്ക് തന്നെ
ഉള്ളുതുറന്ന് , അകക്കണ്ണിലേക്ക് നോക്കി
ഹൃദയവും മനസ്സും ചിന്തകളും ചേർത്തുപിടിച്ച്
ദേഹം ദേഹത്തോട് തൊട്ടു തൊട്ടില്ലെന്നമട്ടിൽ ....!
.
.
നാസാരന്ദ്രങ്ങൾ എല്ലാം ഉണർത്തിവെച്ച്
ചൂടും ചൂരും ആവാഹിച്ച്
ശ്വാസം ശ്വാസത്തിനോട് ചേർത്ത്‌വെച്ച്
സ്വയമലിഞ്ഞ് , പരസ്പരമലിഞ്ഞുചേർന്ന് ....!
.
.
കാൽവിരലിനറ്റത്തുനിന്നുതൊട്ടുള്ള
ശ്വാസം മുഴുവനായും അൽപ്പാൽപ്പമായി
മുകളിലേക്ക് വലിച്ചുവലിച്ചെടുത്ത്
ചുണ്ടുകളിലൂടെ ഊറ്റിയെടുത്തുമാണ് ...!
.
.
ജീവനിൽ തൊട്ട് , ജീവിതത്തിൽ തൊട്ട് ,
ആത്മാവിന്റെ അങ്ങേതലക്കൽ തൊട്ടുള്ള
ജീവവായുമുഴുവനായും
പകർന്നുനൽകിയുമാണ് ...!
.
.
ദേഹവും ദേഹിയും ചേർന്നുതൊട്ട്
പകലും രാത്രിയും ഒന്നുതൊട്ട്
പ്രപഞ്ചം മുഴുവനും തങ്ങളിൽ ചേർത്ത്
തുടക്കവും ഒടുക്കവും ചുണ്ടുകളിലായുമാണ് ....!!!
.
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, September 6, 2020

വാമനം .... !!!

വാമനം .... !!!
.
. ഇനി കാഴ്ചകൾക്ക് വിടനൽകാം . കണ്ണുകളിൽ ആവാഹിച്ച ആ ദിവ്യരൂപം അങ്ങിനെതന്നെ ആത്മാവിൽ കുടികൊള്ളട്ടെ . അവസാനത്തെയും പിന്നെയിനിയാദ്യത്തെയും ദിവ്യമായ കാഴ്ച . ശ്വാസം തന്റെ ദേഹത്തേക്ക് മെല്ലെയൊന്നെടുത്തുപിടിക്കാം . തന്റെ സ്വന്തമായ ഈ മണ്ണിന്റെ അവസാനത്തെ മണം . പുതുമ മാറാത്ത പുത്തൻ മണം . പുതുമഴയുടെ , പുല്നാമ്പുകളുടെ പുലർകാലസൂര്യന്റെ , കാറ്റിന്റെ മാമലകളുടെ കടലിന്റെ നിലാവിന്റെ .... എല്ലാ ഗന്ധങ്ങളും എന്നേക്കും ആത്മാവിൽ കുടികൊള്ളട്ടെ .....! .
.
പ്രാർത്ഥനയോടെയേ എന്നും പ്രവർത്തിച്ചിട്ടുള്ളു . സത്യത്തോടെയും ധർമ്മത്തോടെയും സഹനത്തോടെയും മാത്രവും. ഓരോ ചരാചരങ്ങളെയും തന്റെ സ്വന്തമായിത്തന്നെക്കണ്ട് തുല്ല്യ നീതിയോടെ . അസാധ്യമെന്നും അസംഭവ്യമെന്നും ലോകം വിധിയെഴുതിയതിനെ തിരുത്തിക്കുറിച്ച ആതവിശ്വാസത്തോടെ . അഭിമാനത്തിന്റെ ആത്മവിശ്വാസത്തിന് അഹങ്കാരമെന്ന വിളിപ്പേരുമുണ്ടെന്നതിൽ താൻ നിസ്സഹായൻ മാത്രം ...! .
.
സമരം ചെയ്യേണ്ടിയിരുന്നതൊക്കെയും കുലധർമ്മങ്ങളോടും വംശപാരമ്പര്യത്തോടും . എതിരിടേണ്ടിയിരുന്നതൊക്കെയും വിശ്വാസപ്രമാണങ്ങളോടും മൂലധാരണകളോടും . പടവെട്ടേണ്ടിയിരുന്നതിൽ ഏറെയും സ്വന്തം നിഴലുകൾതന്നെയും . വിജയിക്കേണ്ടത് തന്റെ ആവശ്യമായതിനാൽ നിശയദാർഢ്യത്തോടെതന്നെയാണ് മുന്നേറിയിരുന്നത് . ധീരതയുടെയും ആത്മവിശ്വാസത്തോടെയും ലക്‌ഷ്യം നിശ്ചയിച്ചുറപ്പിച്ച് അതിലേക്കുമാത്രമായി കുറുക്കുവഴികളില്ലാത്ത കഠിനപ്രയത്നത്തിലൂടെ മാത്രവും ....! .
.
ശത്രുവിനെമാത്രമല്ലാതെ അവനവനെത്തന്നെയും നേരെമുന്നിൽനിന്നുതന്നെ പൊരുതിത്തോൽപ്പിക്കുന്ന ഓരോ വിജയിയെയും എപ്പോഴും കാത്തിരിക്കുന്നത് ഓരോ മഹാ ദുരന്തങ്ങളാണെന്നത് വിധിയുമാകാം . പ്രാരബ്ധകർമ്മങ്ങളുടെ ബന്ധനത്തിലേക്ക് പിന്നെയും കൂട്ടിച്ചേർക്കേണ്ട കർമ്മഫലങ്ങളുടെ ആകെത്തുകകൾ കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ അവശേഷിക്കുന്ന കാലമത്രയും പിന്നെയും ജീവിക്കാൻ മാത്രം ബാക്കിയാകുന്ന ഈ ജന്മത്തിനും ഇനി വിട .....! .
.
തനിക്കുള്ളതും താനുണ്ടാക്കിയതും തന്നെത്തന്നേയും സ്വയം ദാനം നൽകി , ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി , ഗുരുക്കന്മാരുടെയും പിതൃക്കളുടെയും അനുഗ്രഹങ്ങളും വാങ്ങി താനിതാ മുട്ടുകുത്തുന്നു അഹങ്കാരത്തിന്റേതെന്ന് ഓരോരുത്തരും പതംപറയുന്ന തന്റെ സ്വന്തം കാൽ മുട്ടിൽത്തന്നെ . തന്റെ ശിരസ്സിലേക്കുയരുന്ന . ആ പാദാരവിന്ദങ്ങളിൽ സർവ്വമോക്ഷത്തിനായി തൊഴുകൈകളോടെ , അഭിമാനത്തോടെ അതിനേക്കാൾ , മനസ്സുനിറഞ്ഞ സന്തോഷത്തോടെയും . അദ്ദേഹം നിദ്ദേശിക്കുന്ന അടുത്ത കർമ്മത്തിനായി അനുഗ്രഹാശിസ്സുകളോടെ സകലപുണ്ണ്യത്തോടെയും ...!!! .
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, September 3, 2020

കുചേലം .....!!!

കുചേലം .....!!! .
.
വല്ലാതെ തിടുക്കത്തിലായിരുന്നു അവർ . ഏറെ പാരവശ്യത്തിലും . ശബ്ദമുണ്ടാക്കാതെ അടുക്കളയുടെ പിന്നാം പുറത്ത് ചപ്പിലകൾ കൂട്ടി തീകത്തിച്ച് കരുതിവെച്ച ഒരാഴക്ക് നെല്ല് വറുത്തെടുക്കുമ്പോൾ അതിന്റെ മണം തലേന്ന് കൂടി ഒന്നും കഴിക്കാനില്ലാതെ വിശന്നു തളർന്ന് ഉറങ്ങിക്കിടക്കുന്ന കുട്ടികൾ അറിയരുതേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന . വറവ് മുഴുവനായോ എന്നുപോലും നോക്കാതെ ചൂടുപോകാതെ നെല്ലെടുത്ത് ഉരലിലിട്ട് മൂടുപോയ ഉലക്ക കൊണ്ട് ഇടിച്ചെടുക്കുമ്പോഴും ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ....! .
.
നരച്ചുപോയിരുന്നു നിലാവുപോലുമപ്പോൾ . പ്രാരാബ്ദങ്ങളുടെ ഭാണ്ഡം പേറി പേറിയാകണം മേഘങ്ങളും അങ്ങിങ്ങായി കനം തൂങ്ങിയാണ് നിന്നിരുന്നത് . ഇടക്കെപ്പോഴോ ഒരു പൂവൻകോഴി ഞെട്ടിയുണർന്നൊന്ന് കൂവിയതും അബദ്ധം മനസ്സിലാക്കിയാകണം നിശ്ശബ്ദനായതും പെട്ടെന്നുതന്നെ . ശബ്ദങ്ങൾക്ക് പോലും ഭാരം കൂടുന്നത് അവരുടെ നെഞ്ചിടിപ്പുപോലെ ഹൃദയ വ്യഥകൾ പോലെ വ്യസനത്തോടെതന്നെയായിരുന്നു . കാലവും കണക്കും നോക്കാതെ കുളിയും ജപവും കഴിച്ചെത്തിയപ്പോഴേക്കും ആ ധനുമാസക്കുളിരിലും അവർ വിയർക്കാൻ തുടങ്ങിയിരുന്നു ....! .
.
ചൂടോടെത്തന്നെ ഉരലിൽനിന്നും വാങ്ങിയെടുത്ത് ഉമിപോലും ശരിക്കൊന്നു ചേറാൻ നേരമില്ലാതെ കല്ലും പതിരും മുഴുവനായും വേർതിരിക്കാൻ നിൽക്കാതെ ആ പഴംതുണിയിൽ അത് പൊതിഞ്ഞെടുക്കുമ്പോൾ വല്ലാത്ത ആശ്വാസമായിരുന്നു . പൊതിഞ്ഞു കെട്ടിയ ശേഷമാണ് ആ തുണിപോലും അവരൊന്ന് ശ്രദ്ധിച്ചത് . മുഷിഞ്ഞതെങ്കിലും കഴുകി വൃത്തിയാക്കിയെടുത്ത അതിലെ ഓട്ടകളിലൂടെ വഴുതിമാറാൻ ശ്രമിക്കുന്ന ഓരോ അവിൽമണികളും അയാൾ തന്റെ ശോഷിച്ച കൈവിരലുകൾകൊണ്ടുപൊത്തിപ്പിടിച്ച് തടഞ്ഞുനിർത്തി ...! .
.
തന്നെ ഓർത്തെടുക്കുമോ തന്റെയാ സതീർത്യൻ എന്ന ചിന്ത അയാളെ അപ്പോഴും വല്ലാതെ അലട്ടിയിരുന്നു . കൂട്ടത്തിലൊരുവൻ അല്ലെങ്കിൽ കൂട്ടുകാരിലൊരുവൻ . അതിലപ്പുറം ... ചിന്തകളെ അയാൾ കടിഞ്ഞാണിട്ട് നിർത്തി . ഇനിയും ചിന്തിച്ചാൽ നിവൃത്തികേടിന്റെ ഈ യാത്രതന്നെ വേണ്ടെന്നുവെച്ചാലോ എന്ന ഭയം . വിശന്നുറങ്ങുന്ന കുട്ടികളെയോർത്ത് എന്നും കരയാതെ കരയുന്ന പ്രിയപത്നിയുടെ യാചന .. അയാൾ തയ്യാറാവുകയായിരുന്നു ...! .
.
ദൂരം ഏറെയുണ്ട് . യാത്രയും . വഴിയിൽ തങ്ങാൻ പോലും ഒന്നുമില്ല കയ്യിൽ . എന്നിട്ടും ഇറങ്ങിയേപറ്റൂ . കുട്ടികൾ ഉണരും മുന്നേ . നിഷ്കളങ്കരായ കുട്ടികളെ പ്രതീക്ഷിപ്പിച്ച് നിരാശരാക്കേണ്ടിവന്നാലോ എന്ന വേവലാതി അയാളെ സ്വയം ആഗ്രഹിപ്പിക്കാനും പ്രതീക്ഷിപ്പിക്കാനും തന്നെ പ്രേരിപ്പിച്ചുകൊണ്ട് , പ്രാർത്ഥനയോടെ കാത്തുനിൽക്കുന്ന തന്റെ പ്രിയതമയോട് മാത്രം പറയാതെ പറഞ്ഞ് ... !!! .
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, September 1, 2020

നവമാധ്യമങ്ങളും കുട്ടികളും ....!!!

നവമാധ്യമങ്ങളും കുട്ടികളും ....!!!
.
. ചതിക്കുഴികൾ കുഴിച്ച് കഴുകൻ കണ്ണുകളുമായി ഇരകളെ തേടി എന്നും വേട്ടക്കാർ എല്ലായിടത്തും ഉണ്ടായിരുന്നു . പ്രതീക്ഷകളും പ്രത്യാശകളും ഇടകലർത്തി പ്രലോഭനങ്ങളുടെ മായികത സൃഷ്ടിച്ച് വേട്ടക്കാർ തങ്ങളുടെ ഇരകൾക്കു മേൽ തങ്ങൾക്കനുകൂലമായ അവസരമുണ്ടാക്കി എപ്പോൾ വേണമെങ്കിലും ചാടിവീഴും . ഇരകളുള്ളിടത്തോളം കാലം വേട്ടക്കാരും , വേട്ടക്കാരുള്ളിടത്തോളം കാലം ഇരകളും ഉണ്ടായിക്കൊണ്ടേയിരിക്കും . അത് ലോകതത്വമാണ് . അതങ്ങിനെതന്നെ ഉണ്ടാവുകയും ചെയ്യും . പക്ഷെ ഇരകളാകാതിരിക്കുക എന്നത് , അല്ലെങ്കിൽ വേട്ടയാടപ്പെടാൻ അവസരം നൽകാതിരിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് കർത്തവ്യമാണ് . നമ്മുടെ എന്ന് പറയുമ്പോൾ അവനവന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമാണ് ആ ഉത്തരവാദിത്വം എന്നതും പ്രത്യേകം തന്നെ ഓർക്കേണ്ടതാണ് .....! ...
.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ ഓൺലൈൻ മാധ്യമങ്ങൾ നിത്യജീവിതത്തിന്റെകൂടെ ഭാഗമായതോടെ അതിലേക്ക് കാലെടുത്തുവെക്കുന്ന കുട്ടികൾ ഇത്തരം വേട്ടക്കാരുടെ കയ്യിലകപ്പെടാനുള്ള സാധ്യത വളരെ വളരെ കൂടുതലുമാണ് . അത് തിരിച്ചറിയാനുള്ള പ്രായമോ പക്വതയോ അറിവോ വിവരമോ അവർക്കില്ല എന്നത് തന്നെയാണ് സത്യം. അത് ആരും തന്നെ അവരെ പഠിപ്പിക്കുന്നുമില്ല എന്നത് അവരെ അടച്ചാക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും മാത്രം ചെയ്യുന്ന നാം ഓരോരുത്തരും ആദ്യം വ്യക്തമായും മനസ്സിലാക്കുകയും വേണം .....! ..
.
പണ്ടൊക്കെ നമ്മുടെ കുട്ടികൾക്ക് പൊതു അറിവുനേടാൻ ഉണ്ടായിരുന്ന പത്ര പാരായണമടക്കമുള്ള കാര്യങ്ങളൊക്കെയും ഇന്നത്തെ തലമുറക്ക് തീർത്തും അന്ന്യമാണ്‌ . നമ്മുടെ പ്രധാമന്ത്രിയും മുഖ്യമന്ത്രിയും ആരാണെന്നു പോലും അറിയാത്തവരാണ് ഇന്നത്തെ കുട്ടികളിൽ മഹാഭൂരിഭാഗവും എന്നത് നഗ്നമായ ഒരു സത്യമാണ് . അവർക്കു ഇന്നാട്ടിൽ ഇപ്പോൾ നടക്കുന്ന ഒരു കാര്യത്തെക്കുറിച്ചും ഒരു സാമാന്യ ബോധവും ഇല്ല . അതുകൊണ്ടുതന്നെ അത്തരം കുട്ടികളെ പ്രലോഭനങ്ങളിൽ അകപ്പെടുത്താൻ ഏറെ എളുപ്പവുമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ...! ..
.
നവമാധ്യമങ്ങൾ ഉപയോഗിക്കാനുള്ള അവസരം അവർക്ക് നൽകും മുൻപ് അവരെ അത് പറഞ്ഞുമനസ്സിലാക്കിക്കാൻ, അതിലെ ചതിക്കുഴികളെ കുറിച്ച് , തെറ്റുകളെയും കുറ്റങ്ങളേയും കുറിച്ച് ബോധവാന്മാരാക്കാൻ കുറച്ചു സമയം വീട്ടുകാരും നാട്ടുകാരും അധ്യാപകരും സാമൂഹ്യപ്രവർത്തകരും തീർച്ചയായും നീക്കിവെച്ചേപറ്റൂ. അല്ലെങ്കിൽ, മുക്കിലും മൂലയിലും വരെ സുലഭമായി കിട്ടുന്ന ലഹരിക്ക്‌ അടിമകളായി കൊള്ളയും കൊലയും നടത്തുകയും പെങ്ങളെയും അമ്മയെയും വരെ തിരിച്ചറിയാതെ പെരുമാറുകയും ചെയ്യുന്നതുവരെ ഇപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നതുപോലെ നമ്മുടെ കുട്ടികളുടെ അടുത്ത ശവപ്പറമ്പായി നവമാധ്യമങ്ങൾ മാറുകതന്നെ ചെയ്യും. ....! ..
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, August 29, 2020

ഇടത്താവളങ്ങൾ ....!!!

ഇടത്താവളങ്ങൾ ....!!!
.
. യാത്രയുടെ ഏതെങ്കിലുമൊരു ഇടവേളയിൽ ഒരു നേരം ഒന്നിരിക്കാൻ അല്ലെങ്കിലൊന്നുറങ്ങാൻ ഒരു നേരമ്പോക്കിനുവേണ്ടിയാണ് അവർ ഇടത്താവളങ്ങളുണ്ടാക്കുക . അതും പക്ഷെ തന്റെ പ്രൗഢിക്കനുസരിച്ചുള്ള എല്ലാ മോടിയോടെയും ആവേശത്തോടെയും തന്റെ സ്ഥിരം താവളമെന്ന് ഉറപ്പുകൊടുത്ത് തങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് അണിയിച്ചൊരുക്കി എല്ലാ പ്രതീക്ഷകളും കൊടുത്ത് അതുമല്ലെങ്കിൽ ഇനിയുള്ള കാലമത്രയും ഇവിടെത്തന്നെയെന്ന വാക്കുനൽകി ...!
.
പച്ചപ്പട്ടുടുത്ത് ആളും ആരവങ്ങളുമായി ആഢംബരപൂർവ്വം അണിഞ്ഞൊരുങ്ങി ചുറ്റിലും സ്തുതിപാഠകരുടെ ഉപജാപകവൃന്ദവുമായി ആലവട്ടവും വെൺചാമരവുമായി തന്റെ സാമ്രാജ്യസ്ഥാപനത്തിനായുള്ള ദീർഘദൂരയാത്രയിലാണ് ആ രാജകുമാരി അവിടെയെത്തുക . ദിനരാത്രങ്ങൾ മുഴുവനും പാദപൂജചെയ്യാൻ സേവകരുടെ ഒരു വലിയപടതന്നെ എപ്പോഴും കൂട്ടിനുള്ള സുന്ദരിയായ രാജകുമാരി, അവിടം പിന്നെ എല്ലാ പ്രതീക്ഷകളും നൽകി സ്വന്തമാക്കി തന്റേതു മാത്രമെന്ന് ആവർത്തിച്ചുറപ്പിച്ചവകാശപ്പെട്ട് .....! .
.
രാജകുമാരിയെ സ്വീകരിക്കാൻ സ്വയം തയ്യാറായി കഥയറിയാതെ ആ വഴിത്താവളങ്ങൾ തന്നെത്തന്നെ സ്വയം മാറ്റിയെടുക്കും . തന്റെ സ്വത്വവും സ്വാതന്ത്ര്യവും അടിയറവുവെച്ച് കെട്ടും മറ്റും മാറ്റിയെടുത്ത് തന്നെത്തന്നേയും സ്വയം സമർപ്പിച്ച് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മൂടുപടമിട്ട വിശ്വാസത്തിന്റെ ഒരു വലിയകോട്ട കെട്ടി കാത്തിരിക്കുന്ന ആ രാജകുമാരിയുടെ കാൽചുവട്ടിലേക്ക് സ്വയം സമർപ്പിതനായി ....!. .
.
വിശ്രമവും വിനോദവും കഴിയുമ്പോൾ രാജകുമാരി വീണ്ടും യാത്രയാകും . ഒരു യാത്രപോലും പറയാതെ , ദിനരാത്രങ്ങൾ മുഴുവൻ തനിക്കു ചുറ്റും സ്തുതിപാടിനടക്കുന്ന തന്റെ മാത്രം സ്വന്തം അനുചരവൃന്ദത്തോടൊപ്പം തന്റെ ലക്ഷ്യത്തിലേക്ക്, . മറ്റെല്ലാറ്റിനേയും തൃണവത്കരിച്ചുകൊണ്ട് ഇടയിൽ അവർക്കു വേണ്ടി പിന്നെയും വിഡ്ഢികളാവാൻ കാത്തിരിക്കുന്ന അനേകം വഴിത്താവളങ്ങൾ കടന്നുകൊണ്ട് സ്വതന്ത്രയായി സന്തോഷത്തോടെ ചതിയുടെയും നുണകളുടെയും സ്വര്ണവര്ണ പൂക്കളുമായി ....! .
.
സുരേഷ്‌കുമാർ പുഞ്ചയിൽ .

Monday, July 27, 2020

നന്മചെയ്യുന്നവർക്കൊപ്പം ...!!!

നന്മചെയ്യുന്നവർക്കൊപ്പം ...!!!
.
ഒരാൾ ചെയ്യുന്ന പ്രവൃത്തികൊണ്ട് മറ്റൊരാൾക്ക് ഏതെങ്കിലും വിധത്തിൽ ഉപകാരമുണ്ടാകുന്നുവെങ്കിൽ അതിന് കാരണക്കാരനായ വ്യക്തി നന്മയുള്ളയാൾ തന്നെയാണ് . അയാളുടെ മറ്റുപ്രവൃത്തികളെ കുറിച്ച് സംശയിച്ചുനടക്കാതെ എനിക്കങ്ങിനെ പോലും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്തെങ്കിലും അത്തരം നല്ല പ്രവൃത്തികൾ ചെയ്യുന്നവരെയും അതനുഭവിക്കുന്നവരെയും വെറുതെ വിടുകയെങ്കിലും ചെയ്യുക . നന്മയും കരുണയും കൈമുതലായുള്ള ഓരോരുത്തർക്കും വേണ്ടി അവർചെയ്യുന്ന ഓരോ നല്ല പ്രവർത്തിക്കുമൊപ്പം നന്മകൾ ചെയ്യുന്ന ഓരോരുത്തർക്കുമൊപ്പം പ്രാർത്ഥനയോടെ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, July 12, 2020

വിശപ്പുകൊണ്ടുമാത്രം ദരിദ്രരായവർ ...!!!

വിശപ്പുകൊണ്ടുമാത്രം ദരിദ്രരായവർ ...!!!
.
വിജനമാണ് അണിഞ്ഞൊരുങ്ങിയ രാജവീഥികൾ . മഞ്ഞ് പതിയെ പതിയെ കനക്കെ ഇരുവശവുമുള്ള വാതിലുകളും അകത്തേക്ക് പതിയെ അടയാൻ തുടങ്ങുന്നു . ഇടയ്ക്കിടെ തെന്നിത്തെറിച്ച് തന്റെ ചുണ്ടിൽ വീഴുന്ന മഞ്ഞുത്തുള്ളികൾ വയറിന്റെ ചൂടിലുരുകി വായിലേക്ക് തന്നെ അലിഞ്ഞിറങ്ങുന്നതിന്റെ സുഖം ഇപ്പോൾ നന്നായറിയുന്നുണ്ട് . വീഥികൾക്കിരുവശവും നിന്ന് വല്ലപ്പോഴും കടന്നെത്തുന്ന കുഞ്ഞു കാറ്റ് കൊണ്ടുവരുന്ന വിലയുള്ള ഭക്ഷണത്തിന്റെ രുചിയുള്ള ഗന്ധം മെല്ലെ ചവച്ചിറക്കാനും വൃഥാ ശ്രമിക്കുന്നുണ്ട് അപ്പോഴൊക്കെയും ....!
.
എന്നിട്ടും നടക്കുകയാണ് . വേഗത്തിലെന്ന് ചിന്തയിലുണ്ടെങ്കിലും പതിയെയെന്ന് കാലുകളുടെ ആജ്ഞ ശിരസ്സാവഹിച്ചുകൊണ്ട് . അതല്ലാതെ വഴിയില്ലാത്തവന് വീഥിയും പ്രതീക്ഷതന്നെ . ഇനിയും ആ വളവുകൂടി കഴിഞ്ഞുള്ള കയറ്റം കയറിയിറങ്ങണം വീട്ടിലെത്താൻ . വീടെന്നത് വീട്ടുകാരും കൂടിയുള്ളതും . താൻ സംരക്ഷിക്കേണ്ട , തന്നെ പ്രതീക്ഷിക്കുന്ന നിസ്സഹായർ . എന്നിട്ടും കാത്തിരിക്കാൻ അവിടെയും വിശപ്പുമാത്രമാണ് ഉള്ളതെങ്കിലും അത് തന്റെ വീടാണല്ലോ . എല്ലാ വീടുകളും നമുക്ക് തരുമെന്നാശ്വസിക്കുന്നതും സ്വപ്നം തന്നെ . നിറയെ നിറങ്ങളുള്ള സ്വപ്നം ...!
.
അലങ്കരിച്ച വൃക്ഷങ്ങൾ നിറഞ്ഞ , തിങ്ങിനിൽക്കുന്ന തെരുവുവെളിച്ചം കൂടി സമൃദ്ധമായ ആ വീഥിയിൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു തടിയനായ തെരുവുനായ ആരോ തിന്നു മതിയായി വേണ്ടാതെ എവിടെയോ അവശേഷിപ്പിച്ച ഒരു വലിയ കഷ്ണം റൊട്ടിയും കടിച്ചുപിടിച്ച് തന്റെ കാലുകൾക്കിടയിലൂടെ അതിന്റെ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കുന്ന പങ്കുകാരെ ഭയന്നെന്നപോലെ ഓടി മറഞ്ഞത് . ആ നായയുടെ വായിലെ റൊട്ടിയിലേക്ക് കൊതിയോടെ നോക്കാതിരിക്കാൻ അപ്പോൾ കഴിയുമായിരുന്നില്ല തന്നെ, എങ്കിലും ...!.
.
ഇനിയുമാ കയറ്റം കയറിയിറങ്ങണമെന്ന നിശ്വാസത്തിൽ പിന്നെയാ വളവിലേക്ക് തിരിയുമ്പോഴാണ് അവിടെയാ മനോഹരമായി അലങ്കരിച്ച തെരുവുവിളക്കിന്റെ ചുവട്ടിൽ പ്രത്യേകം തിരിച്ചുണ്ടാക്കിയ സ്ഥലത്തെ അവശിഷ്ട്ടങ്ങൾ കൊണ്ടിടുന്ന വലിയ തകരപാത്രത്തിനു പിന്നിൽ മഞ്ഞിൽ വിറങ്ങലിച്ച ആ രൂപം ഒരു ചുമയുടെ ശബ്ദത്തിൽ തന്റെയും സാന്നിധ്യമറിയിച്ചത് . എഴുന്നേൽക്കാൻ മതിയാകാത്ത വിശപ്പിൽ മുങ്ങിയ ദരിദ്രമായ മറ്റൊരു മനുഷ്യരൂപം . അവിടെ നിൽക്കാനും അതിനെയൊന്ന് നോക്കാതിരിക്കാനും തനിക്കെങ്ങിനെ കഴിയും ...!
.
അടുത്ത് ചെന്നത് കയ്യിൽ എന്തെങ്കിലുമുണ്ടെന്ന വിശ്വാസത്തിലല്ല . ചെന്ന് ആ കണ്ണുകളിലേക്ക് നോക്കി അടുത്തിരുന്നപ്പോൾ ഒന്നുകൂടി കീറി, കീറി പിന്നെയും തുന്നി കൂട്ടിയ കീശയിലൊന്ന് വെറുതെ തപ്പിനോക്കാൻ ആ കണ്ണുകൾ യാചിക്കുന്നതും കണ്ടില്ലെന്നു നടിക്കാനായില്ല . ഒഴിഞ്ഞ കീശകൾ വലിച്ചു പുറത്തേക്കിട്ട് വിശക്കുന്ന കയ്യുകൾ നീട്ടി അയാളെ ഒന്ന് ചേർത്ത് പിടിച്ചു . പിന്നെ അഴുക്കു നിറഞ്ഞ ആ നെറ്റിയിൽ നിറഞ്ഞ സ്നേഹത്തോടെ ഒന്നുചുംബിക്കുകയും . ഞാൻ നിന്നെക്കാളും ദരിദ്രനാണല്ലോ എന്ന ഹൃദയവ്യഥയുടെ നീറ്റുന്ന കുറ്റപ്പെടുത്തലോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, July 10, 2020

നഷ്ടപ്പെടാൻ വയ്യാതെ ...!!!

നഷ്ടപ്പെടാൻ വയ്യാതെ ...!!!
.
തന്റെ ഒന്നുമില്ലാത്ത ഒരു ശൂന്യതയിലേക്കല്ല ഒരിക്കലും അവൾ കയറി നിന്നത് . കടന്നു വന്നതും അവളുടെ ഒന്നുമില്ലായ്മയുടെ ഒരു ശൂന്യതയിൽ നിന്നല്ല . അപരിചിതത്വത്തിന്റെ മേമ്പൊടിയേതുമില്ലാതെ അനിശ്ചിതത്വത്തിന്റെ ഇല്ലാത്ത അതിർവരമ്പുകൾ ഭേദിക്കാതെ ഒരാലസ്യത്തിൽ നിന്നും കൈപിടിക്കാനോ ഒരു നിശ്ചലതയിൽനിന്നും എഴുന്നേൽപ്പിക്കാനോ അല്ലാതെ, വേദനയിൽ ആശ്വാസമായോ നിരാശയിൽ പ്രതീക്ഷയായോ അല്ലാതെ നിറവിലേക്ക് നിറവിൽ നിന്നും നിറവോടെ . ....!
.
ഒരു മുജ്ജന്മ പുണ്ണ്യത്തിന്റെ എല്ലാ പരിശുദ്ധിയോടെയും അതിന്റെ വിശുദ്ധമായ പവിത്രതയോടെയും തന്റെ ജീവനിലേക്ക് , തന്റെതന്നെ ജീവിതത്തിലൂടെ ഉറച്ചകാൽവെപ്പോടെ അവളുടെ സ്വന്തം ജീവിതവും ജീവനും കയ്യിൽ എടുത്തു പിടിച്ച് നടന്നുകയറി പട്ടിൽ പൊതിഞ്ഞ ഒരു പീഠവും വലിച്ചിട്ട് അധികാരത്തോടെ ഇരിക്കാൻ തുടങ്ങിയ അവളോട് ബഹുമാനം തന്നെയായിരുന്നു എല്ലായ്‌പോഴും . അവളെ എന്നും അവളായി തന്നെ കാണാനുള്ള നിശ്ചയദാർഢ്യവും ...!
.
എന്തായിരുന്നു അവളെന്നല്ല .. എന്തെല്ലാമല്ലാതിരുന്നു അവളെന്നാണ് എപ്പോഴും ചിന്തിച്ചിരുന്നത് . പ്രാണനായി , ജീവനായി , ജീവിതമായി , വാക്കുകളും വാചകങ്ങളുമായി , പ്രതീക്ഷയും പ്രലോഭനവുമായി , ആശ്വാസവും പ്രതീക്ഷയുമായി കൂടെയെന്നാൽ ഓരോ ശ്വാസത്തിലും ഓരോ ചലനത്തിലും ഒരോ ഗന്ധത്തിലും കൂടെ തന്നെയായി അവളങ്ങിനെ നിറഞ്ഞു നിൽക്കുന്നത് താൻ അനുഭവിക്കുകതന്നെയല്ലേ എപ്പോഴും ഒന്ന് കാലിടറുമ്പോൾ , അൽപ്പമൊന്ന് ദാഹിക്കുമ്പോൾ ഒരു വിതുമ്പൽ എങ്ങുനിന്നും തുടങ്ങുമ്പോൾ ആദ്യം ഓർക്കുന്നതും അവളെയല്ലേ .....!
.
. നടക്കുമ്പോൾ ആ വയറ്റിലൂടെ ചുറ്റിപ്പിടിച്ച് , കിടക്കുമ്പോൾ ആ നെഞ്ചിൽ തലചായ്ച്ച് , ഇരിക്കുമ്പോൾ ആ തോളിൽ ചാഞ്ഞിരുന്ന് , കഴിക്കുമ്പോൾ ആ കയ്യിൽനിന്നും വാങ്ങിക്കഴിച്ച് , യാത്രചെയ്യുമ്പോൾ അടുത്ത സീറ്റിൽ കൂടെയിരുത്തി , പണിയെടുക്കുമ്പോൾ അപ്പുറത്തെ ക്യാബിനിൽ നോക്കെത്തുന്ന അകലത്തിൽ ഒപ്പമിരുത്തി , എപ്പോഴും കൂടെ കൂട്ടിയതൊക്കെയും തന്റേതുമാത്രമെന്ന അഹങ്കാരത്തോടെയും അധികാരത്തോടെയും എല്ലാ അവകാശങ്ങളോടെയും തന്നെയും ....!
.
എന്നിട്ടും ..... അതിമോഹങ്ങൾ , ദുരാഗ്രഹങ്ങൾ അതാണോ തന്നെ പിന്നെയും പിന്നെയും കിട്ടിയതൊന്നും പോരെന്ന വാശിയോടെ അവളെ പിന്നെയും പിന്നെയും പിന്തുടർന്നത് . ആ കാലടികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ആ കൈവെള്ളകൾ നോക്കിയിട്ടും കണ്ണുകൾ തിരിച്ചുപിടിച്ച് ...... അതോ താൻ പിന്നെയും പിന്നെയും തന്നെത്തന്നെ മുഴുവനായും അവളെ തിരിച്ചേൽപ്പിച്ച് അവളിലഞ്ഞുചേർന്ന് .അവളായിത്തന്നെ മാറാൻ കൊതിച്ചതോ തന്നിൽ നിന്നും അവൾ വിട്ടകലുമെന്ന ആകുലതകളോ ...അതുമല്ലെങ്കിൽ ഒരിക്കൽ തന്നെ തനിച്ചാക്കി അവൾ വന്നിടത്തേക്കു തന്നെ തിരിച്ചുപോകുമെന്ന വ്യഥകളോ . തന്റെ പ്രവർത്തികൾ ..... അതവളെ വല്ലാതെ വേദനിപ്പിക്കുമ്പോഴും സ്വയം ന്യായീകരിക്കാനെന്ന് അവൾ പദം പറയുമ്പോഴും ഇനിയും മാറാൻ വയ്യാതെ ...!
.
ഒരുകാര്യം സത്യമാണ് . ഇപ്പോൾ കാണുന്നതൊക്കെയും ദുസ്വപ്നങ്ങളാണ് . കടൽക്കരയിൽ തന്നെയിരുത്തി അവൾ ആ വെള്ളത്തിനുമുകളിലൂടെ തന്നെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നുമറയുന്നത് . മരത്തണലിൽ തന്നെയിരുത്തി അവളാ കാടിന്റെ നിശബ്ദതയിൽ തന്നിൽ നിന്നുമകന്ന് സ്വയം അലിഞ്ഞില്ലാതാകുന്നത് . മരുപ്പച്ചയിൽ തന്നെ ഉറക്കികിടത്തി അവളാ മണലാരണ്യത്തിൽ മണൽ തരികൾക്കിടയിൽ ചേർന്നില്ലാതാകുന്നത് ...... ഞെട്ടിയെഴുന്നേൽക്കാൻ മാത്രമാണിപ്പോൾ എല്ലാ ഉറക്കങ്ങളും . ഭയപ്പെടുത്താൻ മാത്രമാണിപ്പോൾ എല്ലാ സ്വപ്നങ്ങളും . തന്റെ ശരീരവും മനസ്സും ജീവനും ജീവിതവും നഷ്ടപ്പെടുത്തി അവൾ എങ്ങോട്ടെന്നറിയാതെ പോയ്മറയുന്നതായി .....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, July 5, 2020

നാരദരുടെ ഭക്തി ....!!!

നാരദരുടെ ഭക്തി ....!!!
.
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും രാമനാമം ജപിച്ചുകൊണ്ട് മാത്രം ജീവിക്കുന്ന നാരദർ അത് കാണുമ്പോഴൊക്കെ മഹാവിഷ്ണുവിന്റെയടുത്ത് വീമ്പുപറയാനും മറക്കാറില്ല .താനാണ് മഹാവിഷ്ണുവിന്റെ ഏറ്റവും വലിയ ഭക്തനെന്നും താൻ ജീവിക്കുന്നത് തന്നെ മഹാവിഷ്ണുവിന് വേണ്ടിയാണെന്നും താൻ കഴിഞ്ഞേയുള്ളു ഈ ലോകത്തിൽ മഹാവിഷ്ണുവിന് മറ്റാരും ഭക്തരായിട്ട് എന്നുമുള്ള അഹങ്കാരത്തോടെതന്നെയാണ് അദ്ദേഹം മഹാവിഷ്ണുവിന്റെയടുത്തും പെരുമാറിയിരുന്നതും ....!
.
നാരദരുടെ അഹങ്കാരത്തിന് ഒരടികൊടുക്കാൻ തന്നെ ഒരിക്കൽ മഹാവിഷ്ണു തീരുമാനിച്ചു . എന്നിട്ടൊരിക്കൽ ഇങ്ങിനെ വീമ്പു പറച്ചിലുമായി നാരദരെത്തിയപ്പോൾ മഹാവിഷ്ണു അദ്ദേഹത്തോട് പറഞ്ഞു നാം നമ്മുടെയൊരു ഭക്തനെ കാണാൻ പോവുകയാണ് അങ്ങും തന്റെ കൂടെ വന്നാൽ നന്നായിരുന്നു എന്ന് . മഹാവിഷ്ണു അങ്ങോട്ട് പോയി കാണുന്ന ആ ഭക്തനെ ഒന്ന് കാണാൻ അഹങ്കാരിയായ നാരദർക്കും വാശിയായി . തന്നെക്കാൾ വലിയൊരു ഭക്തനോ എന്ന മട്ടിൽ അദ്ദേഹവും മഹാവിഷ്ണുവിനോടൊപ്പം പുറപ്പെടുകയും ചെയ്തു ...!
.
അവർ വേഷമൊക്കെ മാറി രണ്ടു ബ്രാഹ്മണരുടെ രൂപത്തിൽ എത്തിച്ചേർന്നത് ഒരു കർഷകന്റെ അടുത്താണ് . ദരിദ്രനാനായ ആ കർഷകൻ വയസ്സായ തന്റെ കാളകളെയും കൊണ്ട് വയലിൽ മെല്ലെ മെല്ലെ പണിയെടുക്കുകയായിരുന്നു അപ്പോൾ . ഇടയ്ക്കു വല്ലപ്പോഴും കിട്ടുന്ന സമയത്തൊക്കെ അദ്ദേഹം നാരായണ നാരായണ എന്ന് ജപിക്കുന്നുമുണ്ട് . വയലിൽ പണിയെടുക്കുന്നതിനിടയിൽ ആ ബ്രാഹ്മണരെ കണ്ട അദ്ദേഹം അവരെ ആദരപൂർവ്വം ക്ഷണിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു . തങ്ങൾ യാത്രികരാണെന്നും വിശ്രമിക്കണമെന്നും പറഞ്ഞപ്പോൾ ആ കർഷകൻ സന്തോഷപൂർവ്വം അവരെ തന്റെ വീട്ടിലേക്കും ക്ഷണിച്ചു ...!
.
വീട്ടിലേക്കുള്ള യാത്രയിലും അവരോടു സംസാരിക്കുന്നതിനിടയിലും പതിവുപോലെ വല്ലപ്പോഴും അദ്ദേഹം നാരായണ മന്ത്രവും ഉരുവിടുന്നുണ്ടായിരുന്നു . വീട്ടിലെത്തി അതിഥികളെ തന്നെക്കൊണ്ടാവും വിധം യഥാവിധി സത്കരിച്ച് ഉള്ള ഭക്ഷണമൊക്കെ കൊടുത്ത് ക്ഷീണമകറ്റിച്ച് സന്തോഷപൂർവ്വം യാത്രയാക്കി വീണ്ടും അദ്ദേഹം തന്റെ വയലിലേക്കുതന്നെ പണിക്കായി പോവുകയും ചെയ്തു . പതിവുപോലെ ഇടക്കിടെയുള്ള രാമനാമജപവുമായി ...!
.
തിരിച്ച് വൈകുണ്ഠത്തിലെത്തിയ നാരദർ മഹാവിഷ്ണുവിനോട് ചോദിച്ചു ഇത്രയും ആദരപൂർവ്വം അങ്ങ് അങ്ങോട്ട് കാണാൻ പോയ ആ കര്ഷകനാണോ അങ്ങയുടെ ഏറ്റവും വലിയ ഭക്തനെന്ന് . അതിനു മറുപടിയൊന്നും പറയാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത മഹാവിഷ്ണു വീണ്ടും നാരദരെയും കൂട്ടി യാത്രയായി . അങ്ങിനെ അവർ എത്തിച്ചേർന്നത് നിറയെ വഴുക്കലുള്ള ഒരു നദീതീരത്താണ് . പൂപ്പലും പായലും നിറഞ്ഞ അവിടെ വളരെ ശ്രദ്ധയോടെയല്ലാതെ നടന്നാൽ വീണുപോവുമെന്ന് സുനിശ്ചിതമായിരുന്നു ...!
.
അവിടെയെത്തി ഇനിയെന്തെന്ന മട്ടിൽ നിൽക്കുന്ന നാരദരുടെ തലയിൽ ഒരു കുടം നിറയെ എണ്ണ വെച്ചുകൊടുത്തിട്ട് അതിൽനിന്നും ഒരു തുള്ളി പോലും എണ്ണ പുറത്തുപോകാതെ അക്കരെ പോയിവരാൻ പറഞ്ഞ് പറഞ്ഞയച്ചു . കുടത്തിലെ എണ്ണ പുറത്തേക്കു തുളുമ്പിയാണ് നിന്നിരുന്നത് . ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ തെന്നിവെച്ചാൽ എണ്ണ പുറത്തുപോവുകതന്നെ ചെയ്യും . ഒരുതുള്ളി പോലും പോകാതെ വരണമെന്നാണ് മഹാവിഷ്ണുവിന്റെ നിർദ്ദേശം . നാരദർ അത് അപ്പാടെത്തന്നെ നടപ്പിലാക്കുകയും ചെയ്തു . വളരെ ശ്രദ്ധിച്ച് , ഓരോ അടിയായി പതുക്കെ ശ്രദ്ധയോടെ വെച്ച് നടന്ന് ഒരു തുള്ളി പോലും പോകാതെ തിരിച്ചെത്തിയ നാരദർ മത്സരത്തിൽ ജയിച്ചതിൻറെ അഹങ്കാരത്തിൽ ഒന്നുകൂടി മഹാവിഷ്ണുവിനെ നോക്കി നിന്നു .... !
.
നാരദരുടെ തലയിലെ എണ്ണക്കുടം വാങ്ങിവെച്ച് മഹാവിഷ്ണു നാരദരോട് ചോദിച്ചു , അപ്പോൾ താങ്കൾ ഈ മത്സരത്തിലും ജയിച്ചുവല്ലേ എന്ന് . അഹങ്കാരത്തോടെ തലയാട്ടി അതേയെന്ന മട്ടിൽ നിന്ന നാരദരോട് പിന്നെ മഹാവിഷ്ണു ചോദിച്ചത്, ആട്ടെ, ഈ സമയത്തിനിടയിൽ അങ്ങ് എത്രപ്രാവശ്യം എന്നെ സ്മരിച്ചു എന്നാണ് . അങ്ങിനെയൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിക്കാത്ത നാരദർ അറിയാതെത്തന്നെ സത്യം പറഞ്ഞുപോയി. ഇല്ല പ്രഭോ, എന്റെ ശ്രദ്ധ മുഴുവൻ തന്റെ തലയിലെ എണ്ണ പോകാതെ നോക്കുന്നതിലായിരുന്നു അല്ലാതെ അങ്ങയെ സ്മരിക്കുന്നതിലായിരുന്നില്ലെന്ന് ....!
.
അതായത് ആ സമയമത്രയും താങ്കളുടെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നില്ല എന്നല്ലേ അതിനർത്ഥം എന്ന മഹാവിഷ്ണുവിന്റെ ചോദ്യത്തിന് മുന്നിൽ നാരദർക്ക്‌ തലകുനിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു. തന്റെ അന്നാന്നത്തെ അന്നത്തിനുവേണ്ടി പണിയെടുക്കുന്ന ദരിദ്രനായ ആ കർഷകൻ തന്റെ ദാരിദ്ര്യത്തിനിടയിലും കഷ്ടപ്പാടോടു കൂടിയ പണികൾക്കിടയിലും തന്നെ എത്ര സ്നേഹത്തോടെയാണ് സ്മരിക്കുന്നത് . എന്നാൽ താങ്കളോ തന്റെ ഏറ്റവും വലിയ ഭക്തനെന്ന് അഹങ്കരിക്കുന്ന താങ്കൾ, ജീവിതത്തിലെ ഏറ്റവും ചെറിയ ഈ ഒരു നിമിഷത്തിൽ പോലും എന്നെ മറന്നു കളഞ്ഞു . അപ്പോൾ ആരാണ് ഏറ്റവും വലിയ ഭക്തൻ . ആചോദ്യത്തിനു മുന്നിൽ തലകുനിച്ചു നിൽക്കാനേ നാരദർക്കപ്പോൾ കഴിഞ്ഞുള്ളു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, July 2, 2020

അപ്രതീക്ഷിതനായ അതിഥി ...!!!

അപ്രതീക്ഷിതനായ അതിഥി ...!!!
.
വൈകുന്നേരം ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് വന്ന് ഓരോരുത്തരും അവരവരുടെ റൂമുകളിലേക്ക് പിരിയുന്നതിനു മുന്നേയുള്ള കുശലം പറച്ചിലിനിടയിലാണ് തികച്ചും യാദൃശ്ചികമായി അദ്ദേഹം അങ്ങോട്ട് കയറിവന്നത് . റോഡിൻറെ എതിര്ദിശയിലൂടെ നടന്നുപോവുകയായിരുന്ന അദ്ദേഹം ഞങ്ങളെക്കണ്ടിട്ടുതന്നെയാണ് അങ്ങോട്ട് വന്നിരിക്കുന്നതെന്നും വ്യക്തം . ഞങ്ങൾക്കടുത്തെത്തി ഒട്ടും അർത്ഥശങ്കക്കിടയില്ലാതെ ഒട്ടും സങ്കോചമില്ലാതെ ലളിതമായി ഞങ്ങളോട് പറഞ്ഞത് തനിക്ക് വല്ലാതെ വിശക്കുന്നുണ്ടെന്നും മൂന്നു ദിവസമായി തനിക്കിഷ്ട്ടപ്പെട്ട ഭക്ഷണം കഴിച്ചിട്ടെന്നും അതുകൊണ്ട് തനിക്ക് കഴിക്കാൻ തരണമെന്നുമാണ് ....!
.
ഈ സാഹചര്യത്തിൽ അങ്ങിനെയൊരു അഭ്യർത്ഥനയിൽ ഒട്ടും അപരിചിതത്വം തോന്നാത്തതിനാൽ ഞാനും സുഹൃത്തുക്കളും അദ്ദേഹത്തെ ഞങ്ങളുടെ റൂമിലേക്ക് സന്തോഷപൂർവ്വം ക്ഷണിച്ചു അപ്പോൾ. സാമാന്ന്യം മുഷിഞ്ഞ വസ്ത്രങ്ങളും ക്ഷീണിച്ച ശരീരവും തളർന്ന പ്രകൃതവുമുള്ള അദ്ദേഹം ഒരു അന്യനാട്ടുകാരനാണെങ്കിലും മാന്യമായി നല്ല സ്പുടമായ ഭാഷയിലാണ് ഞങ്ങളോട് സംസാരിച്ചത് . എന്തെങ്കിലും തങ്ങളുടെതായും കൊണ്ടുവന്നുതരാമെന്നു പറഞ്ഞ് കൂടെയുള്ള മറ്റുള്ളവരും , അദ്ദേഹത്തെ കൂടെക്കൂട്ടി ഞങ്ങളും അവിടുന്ന് റൂമുകളിലേക്ക് പിരിഞ്ഞു വേഗം തന്നെ ...!
.
റൂമിലെത്തി അകത്തേക്ക് ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് താനൊരു രോഗിയാണോയെന്ന് ടെസ്റ്റ് ചെയ്തിട്ട് അകത്തേക്ക് കയറ്റിയാൽ മതിയെന്നാണ് . അത് ഞങ്ങളെ ആശ്ചര്യപ്പെടുത്തിയെങ്കിലും വിശന്നുപൊരിയുന്ന ഒരുമനുഷ്യനോട്‌ അങ്ങിനെ ചെയ്യാൻ മനസ്സനുവദിക്കാത്തതിനാൽ കയറിയിരിക്കാൻ പറഞ്ഞ് ഞങ്ങൾ അകത്തേക്ക് കയറി . വേഗം പോയി കുടിക്കാൻ കുറച്ച് വെള്ളം കൊണ്ടുവന്നുകൊടുത്തു ആദ്യംതന്നെ . ഒട്ടൊരു ആർത്തിയോടെ അദ്ദേഹമത് കുടിച്ചശേഷം പറഞ്ഞത് തനിക്കൊന്ന് പ്രാര്ഥിക്കണമെന്നാണ് . ഉടനെ അതിനുള്ള സൗകര്യം ചെയ്തുകൊടുത്ത് ഞങ്ങൾ കാലത്ത് ജോലിക്കു പോകും മുന്നേ തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണമൊക്കെ ഫ്രിഡ്‌ജിൽ നിന്നും എടുത്ത് തയ്യാറാക്കാൻ തുടങ്ങി ...!
.
പ്രാര്ഥനകഴിഞ്ഞ് വന്ന അദ്ദേഹം ഞങ്ങൾ രാത്രിയിൽ കിടക്കാൻ എടുത്തുവെച്ചിരിക്കുന്ന ഷീറ്റുകളിൽ ഒന്നെടുത്ത് നിലത്തുവിരിച്ച് അതിലിരുന്ന് ഭക്ഷണം കഴിക്കാൻ തയ്യാറായി . അപ്പോഴേക്കും ഉള്ളതെല്ലാം തയ്യാറാക്കി ഞങ്ങൾ കൊണ്ടുവന്നു വെച്ചിരുന്നു അദ്ദേഹത്തിന് . അതിനൊപ്പം അപ്പുറത്തെ റൂമിലുള്ളവരും അവരവരുടേതായ ഉള്ള വിഹിതങ്ങൾ ഓരോന്നായി കൊണ്ടുവരാനും തുടങ്ങി . എല്ലാം കൂടി നോക്കിയപ്പോൾ വിവിധ വിഭവങ്ങളായി ഒരു സാദ്യതന്നെ ആയതിൽ ഞങ്ങളും സന്തോഷിച്ചു . അദ്ദേഹത്തിനായി എല്ലാം നീക്കിവെച്ച് കഴിക്കാൻ പറഞ്ഞ് ഞങ്ങളും അടുത്തിരുന്നു ...!
.
എല്ലാ വിഭവങ്ങളിലേക്കും ഓരോന്നോരോന്നായി എടുത്തുനോക്കി ചിലത് രുചിച്ചു നോക്കിയും മറ്റു ചിലത് മണത്തുനോക്കിയും അദ്ദേഹം എല്ലാ പാത്രങ്ങളും തിരഞ്ഞ് ഒടുവിൽ ആ കണ്ണുകൾ ഞങ്ങളുടെ നേരെയായി ഓരോരുത്തരിലേക്കും നോക്കി. എന്നിട്ടു പറഞ്ഞു ഇതിൽ മസാലദോശയില്ലല്ലോ , എനിക്ക് കഴിക്കേണ്ടത് അതാണ് എന്ന് . മൂന്നു ദിവസമായി തനിക്കിഷ്ട്ടപ്പെട്ട മസാലദോശയില്ലാത്തതിനാൽ ഭക്ഷണം കഴിക്കാതെ നടക്കുന്ന തനിക്ക് തീർച്ചയായും നിങ്ങൾ മസാലദോശ തരണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥനക്കു മുന്നിൽ അനുസരണയോടെ നിൽക്കാനേ എന്തുകൊണ്ടോ ഞങ്ങൾക്കപ്പോൾ തോന്നിയുള്ളൂ . ....!
.
ഈ സമയത്ത് അങ്ങിനെ പുറത്തൊന്നും പോയി ഭക്ഷണം കഴിക്കാത്ത ഞങ്ങൾ പോലും ആഗ്രഹമുണ്ടായിട്ടും ഒരു മസാലദോശ കഴിച്ചിട്ട് മാസങ്ങളായെങ്കിലും വണ്ടിയുമെടുത്ത് സുഹൃത്തുക്കളിലൊരാളെ മസാലദോശവാങ്ങാൻ കുറച്ചുദൂരെയുള്ള കടയിലേക്ക് പറഞ്ഞയക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു . തന്റെ പ്രിയ വിഭവം ഇപ്പോഴെത്തുമെന്നുറപ്പായപ്പോൾ ഞങ്ങൾ അവിടെ നിരത്തിവെച്ച ഓരോ ഭക്ഷണവും ഒന്നൊന്നായി ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ അദ്ദേഹം കഴിച്ചുതുടങ്ങാൻ തുടങ്ങിയിരുന്നു അപ്പോൾ ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, June 26, 2020

ജീവിതത്തിനും മരണത്തിനുമിടക്ക് ....!!!

ജീവിതത്തിനും മരണത്തിനുമിടക്ക് ....!!!
.
ഒരു വലിയ ശ്വാസം അതിന്റെ പകുതിയിൽ കുടുങ്ങി ശ്വാസകോശത്തിനും ഹൃദയത്തിനും അപ്പുറം കടക്കാനാകാത്ത നെഞ്ചിൽത്തന്നെ തങ്ങി തറച്ചുനിൽക്കുന്ന വിങ്ങൽ . ആ വായു പുറത്തേക്കോ അകത്തേക്കോ പോകാനാകാതെ അവിടെത്തന്നെ കിടന്നുള്ള പിടച്ചിൽ . ആ പിടച്ചിലിനപ്പുറം തലച്ചോറിൽ നിന്നും ജീവൻ ഓരോ അണുവായി പതിയെ അരിച്ചിറങ്ങുന്ന വേദന . അതിങ്ങനെ തലയിൽനിന്നും മുഖത്തിലൂടെ കഴുത്തിലൂടെ നെഞ്ചും കടന്നു വയറ്റിലൂടെ കാലുകളിലേക്കിറങ്ങുന്നതിന്റെ ഞെരിച്ചിൽ ...!

നെഞ്ചിൽ പിടഞ്ഞു പൊതിയുന്ന ആ ശ്വാസത്തിന്റെ പകുതി പിന്നെ ശരീരം മൊത്തമായും പടർന്നു കയറുന്നൊരു വിറയലാകുന്നതും ശരീരം തളർന്ന് ഒരു ഭാരമില്ലായ്മയിലേക്ക് വഴുതിപ്പോകുന്നതും തന്റെ സ്വന്തമായ കൈകാലുകൾ തന്റേതല്ലാതാകുന്നതുമായുള്ള തിരിച്ചറിവ് .കൈകാലുകൾ കൂടാതെ ശരീരം തന്നെയും തന്റേതല്ലാതാകുന്ന നിശ്ചലത . ഒരു കുടം നിറയെ വെള്ളം കുടിച്ചുവീർപ്പിച്ച പോലെ വയർവന്നു വീർക്കുന്നതിന്റെ വയ്യായ്മ ...!
.
കണ്ണുകൾ കാണാതാകുന്നതും ചെവികൾ കേൾക്കാതാകുന്നതും നെഞ്ചിൽ തങ്ങിയ ശ്വാസത്തിന് ശേഷം വെളിയിൽ നിന്നുമായി ഒരിറ്റു വായുവിനായി മൂക്ക് എന്നതും വായെന്നതും പറ്റാവുന്നതിന്റെയപ്പുറവും തുറന്നുപിടിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന നിസ്സഹായത . അതും പറ്റാതെ നവദ്വാരങ്ങളിലൂടെയെങ്കിലും ഒരിറ്റു പ്രാണവായു അകത്തെത്തിക്കാനുള്ള പിടച്ചിൽ . ആരെയെങ്കിലും ഒന്ന് വിളിക്കാൻ നാവൊന്ന് ചലിപ്പിക്കാൻ കഴയാത്തതിന്റെ വെപ്രാളം . തന്റെ നിയന്ത്രണങ്ങളും വിട്ട് താൻ താനല്ലാതാകുന്ന പോലെ ....!
.
ചിന്തകളിലൂടെ, ജനിച്ചുവീണതുമുതൽ തൊട്ടുമുന്നത്തെ നിമിഷം വരെയുള്ള ഒഓരോ അനുനിമിഷവും ഇഴകീറി തന്റെയും തന്നെ കാണുകയും അനുഭവിക്കുകയും ചെയ്യുന്നവരുടെയും കാഴ്ചപ്പാടുകളിലൂടെ തികച്ചും വ്യത്യസ്തമായി ഫ്രെയിം റ്റു ഫ്രെയിമായി വ്യക്തമായ കാഴ്ചയിലൂടെ കടന്നു പോകുന്നത് . അതിൽ തന്റെ പ്രിയപ്പെട്ടവരെയെങ്കിലും ഒരു നിമിഷമൊന്നു ചേർത്തുനിർത്താൻ അവരെ തിരിച്ചൊന്ന് പറഞ്ഞറിയിക്കാൻ കഴിയുക പോലും ചെയ്യാത്തതിന്റെ നിസ്സഹായതയോടെ ...!
.
ഇരുട്ടും വെളിച്ചവും പുണ്ണ്യവും പാപവും തെറ്റുകളും കുറ്റങ്ങളും സഹൃദങ്ങളും പരിഭവങ്ങളും ആശകളും നിരാശകളും തിരിച്ചറിയുകയും ഇല്ലാതാവുകയും ചെയ്യുന്നതിന്റെ പൂർണ്ണത. ആകാശത്തേക്ക് ഉയർത്തപ്പെടുന്നതുപോലെയോ അല്ലെങ്കിൽ ഒരു വലിയ അഗാധമായ കുഴിയിലേക്ക് വീഴപ്പെടുന്നത് പോലെയോ ഉള്ള ഭീകരതകൊപ്പം തന്നിൽ നിന്നും വിട്ടുപോകാനോ പോകാതിരിക്കാനോ ശ്രമിക്കുന്ന ആ ജീവ ശ്വാസത്തിന്റെ എല്ലാ പരിധിയും വിട്ടുള്ള പിടച്ചിലും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, June 25, 2020

ഓഫ്ഫ് റോഡ് ....!!!

ഓഫ്ഫ് റോഡ് ....!!!
.
തികച്ചും അപരിചിതമായ വഴികളിലൂടെ മാന്വൽ ഗിയറുള്ള ഒരു ഫോർ വീൽ ഡ്രൈവ് വണ്ടിയിൽ അതിനൊപ്പം സാഹസികരായ സുഹൃത്തുക്കളുമൊത്ത് ഒരു യാത്രപോകുന്നതിന്റെ ത്രിൽ . വഴികാട്ടാൻ സഹായങ്ങളൊന്നുമില്ലാതെ മുന്നിൽ എപ്പോഴോ കടന്നുപോയ ആകൃതിപോലുമറിയാത്ത ഏതോ ഒരു വണ്ടിയുടെ അവ്യക്തമായ ടയർ പാടുകൾ നോക്കി , സൂര്യനെയും ചന്ദ്രനെയും ദിക്കറിയാൻ ആശ്രയിച്ച് വളവുകളും തിരിവുകളും അപ്രതീക്ഷിതങ്ങളായ അപകടങ്ങളും നിറഞ്ഞ അജ്ഞാത വഴിയിലൂടെ , പറ്റാവുന്നതിന്റെ മാക്സിമം സ്പീഡിൽ കാറ്റിനോടും ആകാശത്തോടും മത്സരിച്ച് മേഘങ്ങളെ വെല്ലുവിളിച്ച് ഒരു യാത്ര .....!
.
പെട്ടെന്നവസാനിക്കുന്ന വഴിയിൽനിന്നും ഇടത്തോട്ടോ വലത്തോട്ടോ മുന്നിലേക്കോ പുറകിലേക്കോ പോകേണ്ടതെന്നറിയാതെ വെപ്രാളപ്പെടുന്നതിനിടയിൽ സ്വയം മറിഞ്ഞു പോകുന്ന വണ്ടിയിൽ നിന്നും ചാടിയിറങ്ങി തള്ളി ശരിയാക്കി നേരേനിർത്തി വീണ്ടും ചാടിക്കയറി ഓടിച്ചു പോകുമ്പോൾ പെട്ടെന്ന് മുന്നിൽ ചാടിവീഴുന്ന ഒരു മരമോ മൃഗമോ വണ്ടിയിൽ തട്ടാതിരിക്കാൻ വട്ടം കറക്കി ചുറ്റിയോടിച്ച് ചവിട്ടിനിർത്തുമ്പോൾ മണ്ണിൽ പുതഞ്ഞുപോകുന്ന ചക്രങ്ങൾ തള്ളിപ്പുറത്തെടുക്കാൻ സർവ്വശക്തിയുമെടുത്തു തള്ളിതളർന്ന് വണ്ടിക്കുചുറ്റും തന്നെ തളർന്നു കിടക്കുന്നതിന്റെ ഒരു സുഖത്തോടെയുള്ളൊരു യാത്ര ...!
.
കയറാൻ പറ്റാത്ത കയറ്റങ്ങൾ കയറുമ്പോൾ കൂടെയുള്ളവർ ഇറങ്ങി തള്ളിയും ഇറക്കങ്ങളിൽ മുന്നോട്ടു മൂക്കും കുത്തി വീഴാതിരിക്കാൻ വണ്ടിയെ ഉള്ളിൽ നിന്നും പിടിച്ചുനിർത്തുന്നതായി അഭിനയിച്ചും ചരിഞ്ഞ പ്രതലത്തിലൂടെ അടുത്തിരിക്കുന്നവന്റെ മടിയിലേക്ക് മനപ്പൂർവ്വം വീണുരുണ്ടും മുന്നിൽ കണ്ടുകിട്ടുന്ന ഒരു തെളിനീരുറവയിൽ നിന്നും മതിവരുവോളം വെള്ളം കുടിച്ച് അതിൽത്തന്നെ കിടന്നുരുണ്ടും , വഴിയിൽ കാണുന്ന മരങ്ങളിലെ പഴങ്ങൾ പറിച്ചുതിന്നും ആകാശം പോലെ ഭൂമിയും സ്വന്തമാക്കി ഒരു യാത്ര ...!
.
ഇടയ്ക്കു നല്ല റോഡുകളിലൂടെ മുന്നിൽ കാണുന്ന വണ്ടികളെ ചെയ്‌സ് ചെയ്ത് മുട്ടിച്ച് മുട്ടിച്ച് തൊട്ടുതൊട്ടില്ലെന്നമട്ടിൽ അവരിൽ പ്രകോപനമുണ്ടാക്കി നമ്മളെ പിടിക്കാൻ വരാൻ വിട്ടുകൊടുത്ത് അടുത്തെത്തുമ്പോൾ സ്പീഡെടുത്തകന്ന് ചെന്നുപെടുന്ന പോലീസുകാർക്കുമുന്നിൽ പഞ്ചപാവങ്ങളായഭിനയിച്ച് സീറ്റ് ബെൽറ്റൊക്കെയിട്ട് നല്ലകുട്ടികളായിരുന്ന് പതിയെ ഒതുക്കിയൊതുക്കിയെടുത്ത് അവരങ്ങ് പൊയ്ക്കഴിയുമ്പോൾ അതിന്റെയൊക്കെ കേടുതീർക്കാനെന്നവണ്ണം സ്പീഡ് നീഡിൽ അറ്റം മുട്ടുന്ന അത്രയും സ്പീഡെടുത്തോടിച്ച് പറന്നകലുന്ന വിധം ഒരു യാത്ര ...!
.
അൽപ്പം ഉയർന്നൊരു സ്ഥലം കിട്ടിയാൽ അതിലൂടെ ഒരുവശം കയറ്റി ചരിച്ചോടിച്ചും , കൂടുതൽ വിസ്താരമുള്ളൊരു വെളിമ്പറമ്പ് കിട്ടിയാൽ, ഹാൻഡ്‌ബ്രേക്കിൽ ചവിട്ടിനിർത്തി പിൻചക്രങ്ങളിൽ കറക്കിയും പെട്ടെന്ന് നിർത്തി പെട്ടെന്ന് മുന്നോട്ടാഞ്ഞെടുപ്പിച്ചും വണ്ടിക്കൊപ്പം മനസ്സിനെയും പറപ്പിക്കുന്ന ഒരു മനോഹര യാത്ര ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, June 23, 2020

നിധി ....!!!

നിധി ....!!!
.
അതൊരു അമാവാസി ദിവസമായിരുന്നു . എന്നിട്ടും നാട്ടുവെളിച്ചം ആ ഇട വഴികളിലൊക്കെയും കുസൃതിയോടെ തത്തിക്കളിച്ചിരുന്നു . ഒപ്പം നനവാർന്ന ഒരു മഴ അപ്പോഴും അവിടെയൊക്കെയും ഉലാത്തിനടക്കുന്നൊരു ചെറുകാറ്റിനോട് പതിയെ കിന്നാരവും പറഞ്ഞുകൊണ്ട് നനുനനെ പെയ്യുന്നുമുണ്ടായിരുന്നു . കാറ്റിനോടും മഴയോടും പരിഭവിച്ച് നാട്ടുവെളിച്ചതിനൊപ്പം ഒളിച്ചുകളിച്ച് തളിരിലകളും ഇളം ചില്ലകളും വല്ലാതെ ആലസ്യപ്പെടുകയും ചെയ്തിരുന്നു ....!
.
പടിപ്പുരയുടെ മുളങ്കടമ്പ ശബ്ദമുണ്ടാക്കാതെ നീക്കി മുന്നോട്ടു നടന്നുമാറി വഴിയൊരുക്കുമ്പോഴും ആ കൈകൾ വിട്ടിരുന്നില്ല അയാൾ. ദിവസങ്ങൾക്കുമുമ്പ് അങ്ങുദൂരെ നിന്നും പുറപ്പെടുപ്പുമ്പോൾ മുറുകെ പിടിച്ചതാണവിടെ . ഇനിയും കൈവിട്ടുപോകരുതെന്ന കരുതലോ ഒരിക്കലും കിട്ടില്ലെന്ന്‌ കരുതിയതിന്റെ ആവേശമോ എന്നറിയില്ല . കൂടെയുണ്ടെന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തി തനിക്കൊപ്പം തന്നെ കൂട്ടി നടത്തി ഏറെ കരുതലോടെ , ഏറെ ആധിയോടെയും ...!
.
മുറ്റത്ത് ഒട്ടൊരു പരിഭവത്തോടെ പരന്നു കിടക്കുന്ന കരിയിലകളിൽ ചവിട്ടി ശബ്ദമുണ്ടാക്കാതിരിക്കാനും അയാൾ വല്ലാതെ ശ്രദ്ധിച്ചിരുന്നു അപ്പോഴൊക്കെയും രാത്രിയിലെ ആ .മഴയത്തെ നനുത്ത തണുപ്പിൽ മെല്ലെ പുതഞ്ഞു ഒതുങ്ങി മയങ്ങി കിടക്കുന്ന അവയ്ക്കു പക്ഷെ പരിഭവം കാണിക്കാൻ അപ്പോൾ സൗകര്യമുണ്ടായിരിക്കെല്ലെന്നു പോലും അയാൾ ഓർക്കാനും മറന്നു പോയിരുന്നു 'അമ്മ നിറഞ്ഞ സ്നേഹത്തോടെ നട്ടുവളർത്തുന്ന മുറ്റത്തെ മന്ദാരവും മുല്ലയും ചെത്തിയും ചെമ്പകവും പൂക്കളാൽ സ്വായലംകൃതമായി തങ്ങളെ വരവേൽക്കാൻ നിൽക്കുന്നതിൽ അയാൾ സന്തോഷിക്കുകതന്നെ ചെയ്യുകയും ചെയ്തു അപ്പോൾ . ...!
.
ഉമ്മറത്തേക്ക് കയറുമ്പോൾ എപ്പോഴും കരുതിവെക്കാറുള്ള ആ വലിയ ഓട്ടു കിണ്ടിയിലെ വെള്ളം നീട്ടിക്കൊടുക്കാൻ ഒട്ടും മടിച്ചില്ല . കാലുകഴുകി ഉമ്മറത്തേക്ക് കയറുമ്പോൾ ഇനി ആ കാലുകൾ ഒരിക്കലും വിറക്കാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിക്കുക തന്നെ ചെയ്യുകയും ചെയ്തിരുന്നു . ഉമ്മറത്തുനിന്നും അകത്തേക്ക് കയറുമ്പോൾ അയാൾ ഒരുനിമിഷം അവിടെത്തന്നെ നിന്ന് അരികിലെയാ ചാരുകസേരയിലേക്കൊന്ന് തലതിരിച്ചുതന്നെ ശ്രദ്ധിക്കാനും മറന്നില്ല . കരുതിവെച്ച ഒരു നിധിപോലെ കാത്തുസൂക്ഷിച്ച് അതവിടെത്തന്നെയുണ്ടെന്ന് ബോധ്യപ്പെടുത്താനെന്നവണ്ണം ..!
.
ഉമ്മറപ്പടിയിൽ നിന്ന് ആ വലിയ വാതിലിൽ മുട്ടുമ്പോൾ അയാളുടെ ഹൃദയമായിരുന്നു അതിനേക്കാൾ വേഗത്തിൽ മിടിച്ചിരുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞു . എന്നിട്ടും ആ കടുത്ത നിശബ്ദതയിൽ അകത്തുനിന്നും ആശങ്കകൾ ഒട്ടും പ്രകടിപ്പിക്കാതെ മെല്ലെ അടുത്തെത്തുന്ന അമ്മയുടെ കരുതലോടെയുള്ള ആ കാലൊച്ച അയാളെ പരിഭ്രമിപ്പിയ്ക്കാനാണ് അപ്പോൾ ശ്രമിപ്പിച്ചത് . ഏതുപാതിരാക്കും അഹങ്കാരത്തോടെ കടന്നെത്താറുള്ളപ്പോഴൊന്നും ഒരിക്കലും തോന്നാത്ത വിധത്തിൽ ...!
.
സാക്ഷ അതിന്റെ പിടിയിൽ നിന്നും ഊർന്നുമാറി വാതിൽ പാളികൾക്ക് തുറക്കപ്പെടാനുള്ള അനുവാദം കൊടുക്കുന്നത് ആപ്പോഴെത്തിയ ഒരു കുഞ്ഞിളം കാറ്റിനൊപ്പം അയാളിലും ആശ്വാസം തന്നെ വരുത്തി . വാതിൽ തുറന്ന് ഒരു നിലാവുപോലെ അമ്മയുടെ മുഖം തെളിയുന്നത് പണ്ടത്തെ നിഷ്കളങ്കനായ ആ കുഞ്ഞിന്റെ മുഖത്തോടെ അയാൾ നോക്കി നിന്നു . പിന്നെ പതിയെ തന്റെ കയ്യിൽ കരുതലോടെ കരുതിക്കൊണ്ടുവന്ന മുപ്പതു വര്ഷം മുൻപ് അമ്മതന്നെ നഷ്ട്ടപ്പെടുത്തിയ ആ നിധി സ്നേഹപൂർവ്വം ആ കൈകളിലേൽപ്പിച്ച് തിരിഞ്ഞുനോക്കാതെ അകത്തെ ഇരുട്ടിലൊളിച്ചൊന്ന് നിശ്വസിക്കാൻ അഭിമാനത്തോടെ നടന്നകന്നു ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, June 21, 2020

ഓർമ്മപ്പെടുത്തലുകൾ ....!!!

ഓർമ്മപ്പെടുത്തലുകൾ ....!!!
..
നമ്മൾ
വശങ്ങളിലേക്ക്
മനപ്പൂർവ്വം മാറ്റിവെച്ചുകൊണ്ട് ,
മനപ്പൂർവ്വം മറന്നു പോകുന്ന
ചിലതുണ്ട്
ഏറെ പ്രിയപ്പെട്ടതെങ്കിലും
പലപ്പോഴും ....!
..
അവപക്ഷേ , തിരിച്ച്
നമ്മളാഗ്രഹിക്കുമ്പോൾ
സ്വയം പോലുമവശേഷിപ്പിക്കാതെ
അവരിൽനിന്നുതന്നെയും
എന്നേക്കുമായി മാഞ്ഞുപോയിരിക്കും
അപ്പോഴേക്കും ...!
..
എന്നിട്ട്
പിന്നീട് നമ്മളെ
മറക്കാനാകാത്ത
പാടുകളവശേഷിപ്പിച്ചുകൊണ്ട്
ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കാൻ ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, June 20, 2020

കാണുന്നവൻ്റെ കാഴ്ച ...!!!

കാണുന്നവൻ്റെ കാഴ്ച ...!!!
.
കാണുന്നവർ കരുതുന്നത്
തങ്ങൾ കാണുന്നത്
തങ്ങളുടെ മാത്രം കാഴ്ചയെന്ന്
കാണാത്തവർ കരുതുന്നത്
അത് അവരുടെ കാഴ്ചയില്ലായ്മയെന്ന് ...!
.
കാണുന്നവനും അറിയുന്നില്ല
കാണാത്തവനും അറിയുന്നില്ല
കാഴ്ച പക്ഷെ കണ്ണിന്റേതു കൂടി
മാത്രവുമല്ലെന്ന് ...!
.
അപ്പോൾ പിന്നെ
രൂപവും , കണ്ണും ,
കാഴ്ചയില്ലായ്മയും
കാഴ്ചയും തമ്മിൽ ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, June 17, 2020

വിധിവൈപരീത്യം ....!!

വിധിവൈപരീത്യം ....!!

പാൽക്കട്ടിയിൽ നറുനെയ്യ് ചേർത്ത് വറുത്തെടുത്ത അണ്ടിപ്പരിപ്പാണ് അവളുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട സ്പെഷ്യൽ വിഭവം . അതിനിത്തിരി വിലക്കൂടുതലായതിനാൽ എപ്പോഴുമൊന്നും അവൾക്കത് കിട്ടില്ല . അച്ഛന് ശമ്പളം കിട്ടുന്ന വ്യാഴാഴ്ചകളിൽ അച്ഛൻ അവൾക്കായി അതൊരു ചെറിയ പൊതി വാങ്ങികൊണ്ടുവരും . അതിന്റെ അവകാശം മുഴുവനും അവൾക്കുമാത്രമാണെന്നാണ് വെപ്പ് . പക്ഷെ അച്ഛനിൽ നിന്നും വാങ്ങി കുറെ നേരം തന്റെ അവകാശം സ്ഥാപിച്ചു കൊണ്ട് കൈയ്യിൽ പിടിച്ച് നടന്നശേഷം പിന്നെ പൊതിയഴിച്ച് ഏട്ടനും അവളുമായാണ് അത് പങ്കുവെച്ച് കഴിക്കുക . അവളുടെ പങ്കിൽനിന്നും അവൾ ഇടയ്ക്ക് അച്ഛനും അമ്മയ്ക്കും ഓരോന്ന് ഓടിപ്പോയി വായിൽവെച്ചുകൊടുക്കാനും മറക്കാറില്ല ....!
.
അമ്മയോടൊപ്പം ആശുപത്രിയിൽ പോയ അന്നാണ് അവൾ അത് ആദ്യമായി രുചിച്ചത് . ആശുപത്രിയിൽ പോകുമ്പോഴെയുള്ള ഉറപ്പാണത് . പോകണമെങ്കിൽ തിരിച്ചുവരുമ്പോൾ മധുരപലഹാരങ്ങൾ വാങ്ങിക്കൊടുക്കണമെന്ന് . അങ്ങിനെയാണ് ഡോക്ടറെയും കണ്ട് മരുന്നും വാങ്ങി തിരിച്ചുവരുംവഴി അവളുടെ നിർബന്ധത്തിനു വഴങ്ങി അവർ അവിടെ കയറിയത് . ആ വലിയ പച്ചക്കറിചന്തക്കടുത്തുള്ള മധുരപലഹാരങ്ങളുണ്ടാക്കുന്ന ആ ചെറിയ കടയിൽ ' . അവരവിടെ ആ കടയിൽ തന്നെയാണ് മധുരപലഹാരങ്ങളും ഒക്കെ ഉണ്ടാക്കിയിരുന്നത് . മറ്റിടങ്ങളിലേതിനേക്കാൾ കുറച്ചുവിലക്കുറവുമായിരുന്നു അവിടെ....!
.
വിലകുറഞ്ഞതും എന്നാൽ അവളെ തൃപ്തിപ്പെടുത്തുന്നതുമായ ചില മധുരപലഹാരങ്ങൾ 'അമ്മ തിരഞ്ഞെടുക്കുന്നതിനിടയിലാണ് , അവിടെ അപ്പുറത്ത് ഒരു അപ്പൂപ്പൻ വിവിധതരം പലഹാരങ്ങൾ ഉണ്ടാക്കുന്നതും നോക്കി അവൾ നിന്നത് . ഉണ്ടാക്കുന്നതിനിടയിൽ ആ അപ്പൂപ്പനാണ് അവൾക്ക് അതിൽനിന്നും കുറച്ചെണ്ണം തിന്നാൻ കയ്യിൽ വാരി എടുത്തുകൊടുത്തത് . അതവൾക്ക് ആദ്യമായായിരുന്നു കിട്ടിയതുതന്നെ . പാൽക്കട്ടിയിൽ നറുനെയ്യ് ചേർത്ത് വറുത്ത പ്രത്യേകരുചിയുള്ള കശുവണ്ടിപ്പരിപ്പ് . ഒരെണ്ണം തിന്നപ്പോൾ തന്നെ അവൾ രുചിയുടെ മായിക ലോകത്തെത്തിയിരുന്നു . അമ്മയോട് അതുതന്നെ വാങ്ങിക്കൊടുക്കാൻ പറഞ്ഞ് വാശിപിടിച്ചപ്പോൾ അമ്മയതിന് അപ്പോൾ വിലയും ചോദിച്ചു . ....!
.
അവർക്കത് വലിയ വിലയായതിനാൽ അവളെ പിന്നെ വാങ്ങിത്തരാമെന്ന് സമാധാനിപ്പിച്ച് 'അമ്മ ഒരുവിധത്തിലാണ് അവിടുന്ന് കൊണ്ടുപോന്നത് . കടയിൽനിന്നിറങ്ങിയിട്ടും വഴിനീളെയും പ്രതിഷേധത്തോടെ പിറുപിറുത്തുകൊണ്ടാണ് അവൾ അമ്മയോടൊപ്പം വീട്ടിലേക്ക് നടന്നതുതന്നെ . വീട്ടിലെത്തിയതും അവൾ ഏട്ടനടുത്തേക്ക് ഓടിച്ചെന്ന് കയ്യിൽ തിന്നാതെ കരുതിയതിൽ നിന്നും ഒരെണ്ണം എടുത്ത് കൊടുത്ത് എങ്ങിനെയുണ്ടെന്ന് കൊതിപ്പിച്ച് ചോദിച്ചപ്പോൾ ഏട്ടനും അതിഷ്ടമായിരുന്നു . ഏട്ടനും ഇഷ്ടമായാൽ ഇനിയും വാങ്ങിപ്പിക്കാൻ കൂടെനിൽക്കാനുള്ള കൂട്ടാകുമല്ലോ എന്നതാണ് അവളുടെ സൂത്രവും .പിന്നെയവൾ അച്ഛൻ വരാനുള്ള കാത്തിരിപ്പായിരുന്നു . വൈകുന്നേരം അച്ഛൻ ജോലികഴിഞ്ഞ് വരും വരെയും ...!
.
തന്റെയാ പഴയ സൈക്കിളിൽ അച്ഛൻ വരുന്നത് ദൂരെനിന്നും കണ്ടതും ഓടിച്ചെന്ന് അവൾ കാര്യം പറഞ്ഞു . കൈവെള്ളയിൽ ചുരുട്ടിപ്പിടിച്ച് കാത്തുവെച്ച ആ കശുവണ്ടിപ്പരിപ്പ് അപ്പോഴേക്കും അവളുടെ വിയർപ്പും കയ്യിലെ അഴുക്കും ഒക്കെ കൂടി വൃത്തികേടായിട്ടും അവളത് അച്ഛന്റെ വായിൽവെച്ചു കൊടുത്ത് രുചിച്ചുനോക്കാൻ പറഞ്ഞു. അച്ഛനും അതിഷ്ടമായതോടെ ഇനി വരുമ്പോൾ അത് വാങ്ങിക്കൊടുക്കാൻ അവൾ അച്ഛന്റെ പുറകെ നടപ്പായി അപ്പോൾ മുതൽ .. വീട്ടുസാധനങ്ങളുടെ ലിസ്റ്റ് കൊടുക്കുമ്പോൾ കഴിഞ്ഞ ആഴ്ചയല്ലേ വാങ്ങിയത് ഇത്രവേഗം കഴിഞ്ഞോ എന്ന് അമ്മയോട് ചോദിക്കാറുള്ള അച്ഛൻ പക്ഷെ 'അമ്മ കേൾക്കാതെ അവൾക്കുറപ്പുകൊടുത്തു, ഈ വ്യാഴാഴ്ച ശമ്പളം കിട്ടുമ്പോൾ വാങ്ങിത്തരാമെന്ന് ...!
.
പറഞ്ഞത് പോലെ ആ വ്യാഴാഴ്ച അച്ഛനത് മറക്കാതെ വാങ്ങിക്കൊടുത്തപ്പോൾ ആ ആറു വയസ്സുകാരിക്ക് ലോകം തന്നെ കീഴടക്കിയ പ്രതീതിയായിരുന്നു . അവളും ഏട്ടനും പങ്കിട്ടെടുത്ത് ഇടക്ക് അച്ഛനും അമ്മയ്ക്കും കൂടി കൊടുത്ത് അന്നത്തയും പിറ്റേന്നത്തേയും ദിവസം മുഴുവനുമെടുത്താണ് വളരെ കുറച്ചായിരുന്നിട്ടുപോലും അവളത് തിന്നുതീർത്തത് . . പിന്നെ പക്ഷെ അടുത്ത ആഴ്ചയും വാങ്ങാമെന്നു പറഞ്ഞെങ്കിലും അച്ഛന് കൃത്യമായി ജോലിയും ശമ്പളവും ഇല്ലായിരുന്നു പിന്നെയങ്ങോട്ട് . അതിനിടയിൽ ഒരിക്കൽക്കൂടി അച്ഛൻ വാങ്ങിക്കൊടുത്തതൊഴിച്ചാൽ പിന്നെ അച്ഛനും അതിനുള്ള പാകമുണ്ടായിരുന്നില്ല . അങ്ങിനെ ഒരുപാടുനാളുകൾക്ക് ശേഷമാണ് അച്ഛൻ വീണ്ടും ജോലിക്കു പോകാൻ തുടങ്ങിയതിപ്പോൾ ...!
.
അന്ന് വ്യാഴാഴ്ചയാണ് . കാലത്തുമുതൽ അവൾ കാത്തിരിപ്പുമാണ് .സ്‌കൂളിൽ പോയതുതന്നെ ഒരുവിധത്തിലാണന്ന് . അച്ഛനെ പോകും മുന്നേ ഒരു നൂറു പ്രാവശ്യമെങ്കിലും അവൾ ഓർമ്മിപ്പിച്ചിട്ടുണ്ട് മറക്കാതെ വാങ്ങണേയെന്ന് . ആ കടയുടെ അടയാളങ്ങളും അതിരിക്കുന്ന സ്ഥലവും എത്രയാണ് വാങ്ങേണ്ടതെന്നും അതിനടുത്തുതന്നെ അതുപോലുള്ള വേറെയും കശുവണ്ടികളുള്ളതുകൊണ്ട് തെറ്റാതെ അതുതന്നെ ഒരെണ്ണം വാങ്ങി രുചിച്ചുനോക്കിയേ വാങ്ങാവൂവെന്നും അവൾ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തിയിരുന്നു . കുറെ നാളുകളായതിനാൽ അച്ഛൻ മറന്നുപോയിട്ടുണ്ടാകുമെന്നു പറഞ്ഞ് ,.സ്കൂളുവിട്ടുവന്നതും അമ്മയുടെ ശാസനകൾ അവഗണിച്ച് ഒരുവിധത്തിൽ കുളിയും ഭക്ഷണം കഴിപ്പും കഴിഞ്ഞ് , ഉമ്മറപ്പടിയിൽ അച്ഛന്റെ സൈക്കിളിന്റെ മണിയൊച്ചയും കാത്ത് അവൾ കൊതിയോടെയിരുന്നു . പക്ഷേ ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

Friday, June 12, 2020

ഒറ്റയായിപ്പോയ കുട്ടി ....!!!

ഒറ്റയായിപ്പോയ കുട്ടി ....!!!
.
ഇവിടെ ഈ മുറിയിലാണ് മുൻപ് അച്ഛനും അമ്മയും കൂടി അവൻ കിടന്നുറങ്ങിയിരുന്നത് . ദേ , അപ്പുറത്തെ ആ മുറിയിലാണ് 'അമ്മ അവന് കഥകൾ പറഞ്ഞ് നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് വായിൽ ചോറുവാരിക്കൊടുക്കാറുള്ളത് , ആ കുളിമുറിയിലാണ് 'അമ്മ അവനെ കുളിപ്പിക്കാറുള്ളത് . ആ അടുക്കളയിലാണ് അച്ഛനും അവനും കൂടി ആവേശപൂർവ്വം അമ്മയുടെകണ്ണുവെട്ടിച്ച് പാചക പരീക്ഷണങ്ങൾ നടത്താറുള്ളത് . മുന്നിലെ ആ മുറിയിലാണ് അച്ഛനും അമ്മയും അവനും കൂടി കളിച്ചു ചിരിച്ച് ടീവിയുംകണ്ടുകൊണ്ട് സമയം ചിലവഴിക്കാറുള്ളത് .അച്ഛന്റെയും അമ്മയുടെയും ഒറ്റമകനായ ആ എട്ടുവയസ്സുകാരന്റെ കൊച്ചുകുടുംബം ...!
.
പക്ഷെ , ഇപ്പോൾ അച്ഛനില്ല . തന്റെ കണ്മുന്നിൽ വയ്യാതായി കിടക്കുകയും പിന്നെ നിശ്ചലനായിപ്പോവുകയും ചെയ്ത അച്ഛനെ നാലുദിവസമായി അവർ പിന്നെയൊന്നുകൂടി കാണാൻ പോലും അവനെ അനുവദിക്കാതെ കൊണ്ടുപോയിട്ട് . അവനിൽ നിന്നും . ഒന്ന് കരയാൻ പോലുമാകാതെ അമ്മയപ്പോൾ കിടക്കുന്നതും അവൻ നോക്കികണ്ടുനിന്നു . അവിടെ വന്ന അവരാരും അപ്പോൾ അവർക്കടുത്തേക്ക് വന്നതേയില്ലായിരുന്നു . മുഖവും ശരീരവും മറച്ച കുറെ രൂപങ്ങൾ മാത്രം . അവനു മനസ്സിലാക്കാൻ പറ്റാത്ത ഭാഷയിൽ എന്തൊക്കെയോ അവനോടു പറഞ്ഞിരുന്നു അപ്പോൾ ....!
.
അച്ഛനെ അവർ കൊണ്ടുപോയതിനു ശേഷം 'അമ്മ മിണ്ടിയിട്ടേയില്ല . എഴുന്നേറ്റിട്ടുമില്ല . ഒന്നും കഴിച്ചിട്ടുമില്ല എന്നും രണ്ടുവട്ടം ആകെമൂടിപുതച്ച ഒരു രൂപം വന്ന് തങ്ങൾക്കുള്ള ഭക്ഷണവും കൊണ്ടുവന്ന് അമ്മയെ നോക്കുന്നതൊഴിച്ചാൽ എല്ലാവരും വാതിലുപുറത്തുനിന്നുമാത്രം തങ്ങളെ നോക്കുന്നതും സംസാരിക്കുന്നതും അവൻ നിസ്സംഗതയോടെ നോക്കി നിന്നു . എല്ലാവരും സംസാരിക്കുന്നത് ഫോണിൽ മാത്രം. ചിലർക്കൊക്കെ വിളിക്കുമ്പോൾ അതിനും പേടിപോലെ . അവനൊന്നും മനസ്സിലാകുന്നില്ലായിരുന്നു അപ്പോഴൊക്കെ. ...!
.
അവനെ അമ്മയിപ്പോൾ കുളിപ്പിക്കാറില്ല. തല തുവാർത്താൻ അവനറിയില്ലായിരുന്നു . വസ്ത്രം മാറാനും . അമ്മയാണ് എല്ലാം ചെയ്തിരുന്നത് . ഭക്ഷണം ഉണ്ടാക്കാൻ പോയിട്ട് എടുത്തുകഴിക്കാൻ പോലും അവനറിയില്ലായിരുന്നു . അമ്മയോ അച്ഛനോ ആണ് അവനെ ഊട്ടാറുള്ളത് . പഠിക്കാൻ അവൻ മിടുക്കനായിരുന്നു. വളരെ വൃത്തിയായി എഴുതുകയും പഠിക്കുകയും ചെയ്യുന്ന അവനെ പക്ഷെ പുസ്തകങ്ങൾ എടുത്തുവെക്കാനും മറ്റും അച്ഛനായിരുന്നു സഹായിച്ചിരുന്നത് എപ്പോഴും . കൂടെ കളിക്കാൻ അച്ഛനായിരുന്നു അവന്റെ കൂട്ട് . ചറപറാ സംസാരിക്കാൻ അവന്റെ അമ്മയും ..!
.
ഇന്നലെ വീണ്ടും അവർ വന്നു. മുഖവും ശരീരവും മറച്ച അതേ ആ രൂപങ്ങൾ . എന്നിട്ടവർ അവനോടെന്തോക്കെയോ പറഞ്ഞു. അവനു കഴിക്കാൻ കുറെ സാധനങ്ങൾ കൊണ്ടുവച്ചു . എന്നിട്ടു തീരെ അവശയായ അമ്മയെയും കൊണ്ട് അവർ പോയി. ഇപ്പോൾ അവനറിയില്ല അമ്മയും എവിടെയെന്ന് . ആരും വരാത്ത ആരുമില്ലാത്ത ആ വീട്ടിൽ അവൻ ഒറ്റക്ക് . ഒന്നിനും ആകാതെ , ഒന്നിനും കഴിയാതെ . ഒരു എട്ടു വയസ്സുകാരൻ ഇനിയെന്തു ചെയ്യും . അറിയില്ല . അവന്റെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും അവനിൽനിന്നും പിടിച്ചുപറിച്ചു കൊണ്ട് പോയിട്ട്, ദൈവം മാത്രം അവന്റെ കൂടെയിരുന്നിട്ട് ആ കൊച്ചുകുഞ്ഞിനിനി എന്ത് കാര്യം ...?
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
( അസുഖം വന്നു മരിച്ച ഒരാളുടെ വീട്ടിൽ നിന്നുള്ള നേർക്കാഴ്ച . . ഞാനും തീർത്തും നിസ്സഹായതയോടെ , ഒരച്ഛന്റെ ഉള്ളു പൊള്ളുന്ന വേദനയോടെ ...!)

Tuesday, June 9, 2020

ആന കൊടുത്താലും ....!!!

ആന കൊടുത്താലും ....!!!
.
ആനയും അമ്പാരിയും കുതിരപ്പടയാളികളും മുട്ടിനുമുട്ടിന്‌ വാല്യക്കാരുമുള്ള ആ വലിയ തറവാട്ടുവീട്ടിൽ ഒറ്റയ്ക്ക് മദിച്ചുല്ലസിച്ച് ജീവിച്ചുമടുത്തപ്പോഴാണ് അയാൾക്ക്‌ തുലാമാസത്തിലെ മഞ്ഞും ചെറിയൊരു കാറ്റും ഒപ്പമൊരു കുഞ്ഞു മഴയും ഒക്കെയുണ്ടായിരുന്ന ആ ഒരു ഞായറാഴ്ച പുലർച്ചെ നല്ലൊരു കോഴിബിരിയാണി തിന്നാൻ കൊതിയായത് . പൂതി പെരുത്ത് തോന്നിയതും ബിരിയാണിവെക്കാൻ പറ്റിയ കൊല്ലം തികഞ്ഞൊരു പൂവനെത്തേടി അപ്പോൾത്തന്നെ ഉടുത്തൊരുങ്ങി ചന്തയിലേക്കിറങ്ങി ....!
.
ചന്തയിൽ ചെന്ന് ചന്തം തികഞ്ഞൊരു പൂവനെത്തന്നെ തിരഞ്ഞെടുത്ത് ബിരിയാണിക്കുള്ള കഷ്ണങ്ങളാക്കി തരാൻ പൈസയും കൊടുത്തു പറഞ്ഞേൽപ്പിച്ച് അപ്പുറത്തെ കടകളിൽ പോയി ബിരിയാണിക്കുള്ള അരിയും സാധനങ്ങളും തിരഞ്ഞു വാങ്ങി സമയം കളയാതെ എത്തിയപ്പോഴേക്കും ചോരമണമുള്ള പൂവൻകോഴിക്കഷ്ണങ്ങൾ തേക്കിലയിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി വെച്ചിരുന്നു അവിടെ ...!
.
സാധനങ്ങളുമായി വീട്ടിലെത്തി നേരെ പോയി എണ്ണയും താളിയും തേച്ച് ഇറ്റുവീഴുന്ന മഴത്തുള്ളികൾ വിട്ടുമാറാത്ത ഇളം ചൂടുള്ള കുളത്തിലെ വെള്ളത്തിൽ വിശാലമായൊരു കുളിയും കഴിഞ്ഞ് കോടിക്കസവുള്ള മുണ്ടും ഷർട്ടുമിട്ട് നേരെ ഉമ്മറത്തെത്തി ചാരുകസേരയിൽ ചാഞ്ഞിരുന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ബിരിയാണിതിന്നാൻ ആഘോഷപൂർവ്വം ക്ഷണിക്കലും കഴിച്ചു ഒട്ടും സമയം കളയാതെ ...!
.
ഉമ്മറപ്പടിയിൽ കാലുകഴുകാൻ വലിയൊരു കിണ്ടിയിൽ വെള്ളവും തളത്തിൽ വരുന്നവർക്കിരിക്കാൻ പുൽപ്പായയും നിവർത്തി വിരിച്ചിട്ട് തോട്ടത്തിൽ ഇറങ്ങി തളിരായ തൂശനിലത്തന്നെ നോക്കി തുമ്പുകളയാതെ മുറിച്ചെടുത്ത് കഴുകി വൃത്തിയാക്കി കൊണ്ടുവന്നുവെച്ചു . തുളുനാടൻ വെറ്റിലയും വാസനച്ചുണ്ണാമ്പും പാക്കുമിട്ട് ചെല്ലവും ശരിയാക്കിവെച്ച് കഴിച്ചു വിശ്രമിക്കുമ്പോൾ വീശിമയങ്ങാൻ രാമച്ച വിശറിയും തയ്യാറാക്കിവെച്ചു ധൃതിയിൽത്തന്നെ ...!
.
ഒരുക്കങ്ങളെല്ലാം നടത്തി അടുക്കളയിലെത്തി വലിയ ബിരിയാണിച്ചെമ്പിൽത്തന്നെ അരികഴുകി അടുപ്പത്തിട്ട് ചമയത്തിനും അലങ്കാരത്തിനുമുള്ളതെല്ലാം അടുപ്പിച്ചുവെച്ച് മസാലയും കൂട്ടുകളും തയ്യാറാക്കിവെച്ച് ചന്തയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന ബിരിയാണിക്കോഴിയെടുത്ത് അടുപ്പത്തുവെക്കാൻ കഴുകാൻ തുടങ്ങുമ്പോളാണറിയുന്നത് പൊതിയിൽ കോഴിയല്ല നല്ല തേനൂറുന്ന ചക്കചുളകളാണെന്ന് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, June 8, 2020

മാന്യന്മാരുടെ മുറികൾ ...!!!

മാന്യന്മാരുടെ മുറികൾ ...!!!
.
വലിയമുറിതന്നെ തിരഞ്ഞെടുക്കണം
വേണ്ടപ്പെട്ടവരെ മാത്രം കയറ്റി
വാതിൽ മുറുക്കെയടക്കണം
വലിയ സാക്ഷകളും ഓടാമ്പലുകളുമിട്ട്
അതിനേക്കാൾ വലിയ പൂട്ടുമിട്ട് പൂട്ടണം
ജനാലകളും വെന്റിലേറ്ററുകളുമടക്കം
ശ്വാസം കിട്ടാനുള്ള ഏസിയൊഴികെ
തങ്ങൾ ചെയ്യുന്നതൊന്നും
മറ്റാരും കാണുന്നില്ലെന്നുറപ്പുവരുത്തി
ഒളിഞ്ഞുനോക്കാൻ കൂടിയുള്ള
എല്ലാ പഴുതുകളുമടക്കണം ....!
.
എന്നിട്ട് ,
പുറത്ത്, വലിയ അക്ഷരത്തിൽ
മനോഹരമായൊരു ബോർഡും തൂക്കണം -
സത്യസന്ധരുടെ മുറിയെന്ന് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, June 6, 2020

വേട്ടയാടപ്പെടാൻ ...!!!

വേട്ടയാടപ്പെടാൻ ...!!!

ആദ്യം അവർ വന്നത് എന്നെത്തേടിയാണ്
അപ്പോൾ ഞാനൊരു കുഞ്ഞുജട്ടിയുമിട്ട്
മുറ്റത്തുകൂടി നടക്കുകയായിരുന്നു
അപ്പോഴവരെന്നെ കൊണ്ടുപോയില്ല ...!
.
പിന്നെയും അവർവന്നത്
എന്നെത്തന്നെ തേടിയായിരുന്നു
അപ്പോൾ പക്ഷെ ഞാനൊരു
വള്ളി ട്രൗസറും ഇട്ട് നടക്കുകയായിരുന്നു
അതുകൊണ്ടാണോ എന്നറിയില്ല
അവരെന്നെ കൊണ്ടുപോയില്ല ...!
.
പിന്നെയവർവന്നത് എന്നെത്തേടി മാത്രമായിരുന്നു
അപ്പോൾ ഞാനാകട്ടെ ജീൻസും ടീഷർട്ടുമിട്ട്
എന്റെ സുഹൃത്തുക്കളോടൊപ്പമായിരുന്നു
അപ്പോഴും അവരെന്നെ കൊണ്ടുപോകാതെ പോയി ...!
.
ഇപ്പോൾ ഞാനാകട്ടെ
മുണ്ടും ഷർട്ടുമിട്ട് എന്റെ വീട്ടിലാണ്
ഇനിയവർ വന്നാൽ
എന്നെ കൊണ്ടുപോകുമോ ആവോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, June 1, 2020

അടുത്ത വീട്ടിലെ മരണം ...!!!

അടുത്ത വീട്ടിലെ മരണം ...!!!
.
അരികഴുകി അടുപ്പത്തിട്ട് ഒരു കുട്ടിയെ നോക്കുംപോലെ അതിലേക്കു തന്നെ നോക്കിക്കൊണ്ടു നിൽക്കുമ്പോഴാണ് നാലഞ്ച് വീടുകൾക്കപ്പുറത്ത് ഒരു ആംബുലൻസ് വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടത് . അടുപ്പത്തിട്ട അരി അല്ലെങ്കിൽ തന്നെ കണ്ണ് തെറ്റിയാൽ ചോറാകണോ കഞ്ഞിയാകണോ എന്ന് സംശയിച്ചു സംശയിച്ചാണ് നിൽക്കുന്നതെന്നതിനാൽ ചോറാകാനും കഞ്ഞിയാകാനും ഇടനൽകാതെ സ്റ്റവ് ഓഫ് ചെയ്ത് കിട്ടിയ കുപ്പായമെടുത്തിട്ട് അങ്ങോട്ടൊട്ടോടി ഞങ്ങൾ എല്ലാവരും ...!
.
അന്ന്യനിലേക്കുള്ള ഒളിച്ചുനോട്ടത്തിൽ ഞങ്ങളും ഒട്ടും പുറകിലല്ലാത്തതിനാൽ നുഴഞ്ഞുകയറി അവിടുത്തെ ആൾക്കൂട്ടത്തിലേക്ക് ഞങ്ങളും . നാല് വീടുകൾക്കപ്പുറത്തെ ആ വീട്ടിലെ താമസക്കാരെ കുറിച്ച് തൊട്ടടുത്തുള്ളവർക്കു പോലും വലിയ വിവരമുണ്ടായിരുന്നില്ല . അവിടെ ഒരാളും അയാളുടെ ഭാര്യയും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നതത്രെ . ആരോടും ഒട്ടും അടുപ്പമില്ലാത്തവരായിരുന്നു അവർ എന്നാണ് അടുത്തുള്ളവർ പറഞ്ഞതപ്പോൾ . അയാൾക്ക് ഏതോ വലിയ കമ്പനിയിലാണ് ജോലി എന്നും ഉയർന്ന നിലയിലാണ് ജീവിതമെന്നും അവരിൽ ചിലർ പറഞ്ഞ് കേട്ടു ...!
.
ലോകം മുഴുവൻ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മുഖം മറയ്‌ക്കേണ്ടതിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും ഒക്കെ പ്രാധാന്യം അറിയാവുന്നതും അറിയാത്തതുമായ എല്ലാ ഭാഷയിലും എല്ലാവരും ഇപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും അതൊന്നും തങ്ങൾക്കു ബാധകമല്ലെന്ന മട്ടിലുള്ള പലരുടെയും നിൽപ്പുകണ്ടപ്പോൾ പന്തികേടുതോന്നി ഞങ്ങൾ പക്ഷെ സാമൂഹികാവകാലത്തിലേക്കു മാറിനിന്ന് രംഗം സാകൂതം വീക്ഷിക്കാൻ തന്നെ തുടങ്ങി. അപ്പോൾ ...!
.
പതിനഞ്ചു ദിവസത്തിൽ കൂടുതലായി രോഗലക്ഷണങ്ങളോടെ കഴിയുന്ന അയാൾ ആശുപത്രിയിൽ പോകാനോ ആരോഗ്യ വിദഗ്ധരെ വിവരമറിയിക്കാനോ നിൽക്കാതെ ഭാര്യയും മകനുമൊത്ത് വീട്ടിൽ തന്നെ കഴിയുകയായിരുന്നുവത്രേ അന്നുവരേയും . അവർക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആരുംതന്നെയില്ല അവിടെയെന്നും അടുത്തുള്ളവർ പറയുന്നുണ്ടായിരുന്നു. ഒടുവിൽ തീരെ വയ്യാതാവുകയും അവിടെത്തന്നെ മരിക്കുകയുമായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് . ഇപ്പോൾ ആ അമ്മയും കുഞ്ഞും രോഗബാധിതരാണെന്നും കൂടി പറഞ്ഞുകേട്ടു ..!
.
എന്തുതന്നെയായാലും , വരാനുള്ളത് വരികതന്നെ ചെയ്യുമെന്ന മട്ടിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലും ഉള്ള ചില വിവരദോഷികളുടെ പ്രവർത്തനങ്ങൾ മൂലം നഷ്ടപ്പെടുക അവരുടെ ജീവൻ മാത്രമല്ല, മറിച്ച് നിരപരാധികളായ , അവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും അവരുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെയും കൂടിയാണെന്ന് മനസ്സിലാക്കി ഓരോ പൗരനും ഉത്തരവാദിത്വത്തോടെ തന്നെ പെരുമാറേണ്ടത് അവനവന്റെയും രാജ്യത്തിന്റെയും ആവശ്യകതതന്നെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, May 29, 2020

പച്ചപ്പനംതത്തെ , പുന്നാരപ്പൂമുത്തേ .....!!!

പച്ചപ്പനംതത്തെ , പുന്നാരപ്പൂമുത്തേ .....!!!

മെല്ലെ തണുത്ത കാറ്റുവീശുന്നുണ്ടായിരുന്നു അപ്പോൾ . മുന്നിലെ നീണ്ടുനിവർന്ന കായൽപ്പരപ്പിൽ തന്റെ നെഞ്ചിടിപ്പുപോലെ ഓളങ്ങൾ തങ്ങളെ മാടിവിളിച്ചുകൊണ്ട് പുഞ്ചിരിക്കുകയും . അവൾ കുറച്ചുകൂടി തന്നോട് ചേർന്നിരിക്കുന്നത് ഹൃദയവും കടന്നാണെന്ന് അയാൾ പതിയെ തിരിച്ചറിയുകയായിരുന്നു അപ്പോൾ . കൈകൾ മെല്ലെ ചേർത്ത് ഇടയ്ക്ക് കണ്ണുകളിലേക്ക് മെല്ലെ നോക്കി പറയാനുള്ളതെല്ലാം ഇപ്പോഴേ പറഞ്ഞാൽ തീർന്നുപോയെങ്കിലോ എന്ന ആകുലതയോടെ നിഷ്കളങ്കമായി അവൾ ....!

ആറ്റിറമ്പിലെ കൊമ്പിൽ കഥയും പറഞ്ഞിരിക്കുന്ന തന്റെയാ ഓലവാലിയെ തേടി ചരിത്ര സ്മരണകളുറങ്ങുന്ന ആ റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയത് നേരത്തെ പദ്ധതിയിട്ടിട്ടായിരുന്നു എങ്കിലും താനൽപ്പം ആകാംക്ഷാ ഭരിതനായിരുന്നു എന്നത് സത്യം . തേൻകരിക്കു പോലുള്ള ആ മുഖവും അത്രയും മധുരമുള്ള ആ ശബ്ദവുമെല്ലാം മുജ്ജന്മത്തിലെ തുടർച്ചയെന്നോണം നേരത്തെ മുതൽ തന്നെ ഹൃദ്യമായിരുന്നതെങ്കിലും ആദ്യമായി നേരിട്ട് കാണുന്നതിലെ ഒരു ത്രിൽ തന്റെ ഓരോ ചലനത്തിലും അപ്പോഴുണ്ടായിരുന്നു എന്ന് അയാൾ സ്വയം തിരിച്ചറിഞ്ഞു ....!
.
തന്റെ നെഞ്ചോട് ചേർത്ത് സംരക്ഷിച്ചിരുത്തുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന സൂര്യന്റെ കണ്ണുകളാകാം അവളെ തെല്ലൊന്നലോസരപ്പെടുത്തുന്നതെന്ന് മനസ്സിലായതുകൊണ്ടുതന്നെയാണ് ആ കായലോളങ്ങളുടെ ഹൃദയതാളം വിട്ട് അയാൾ അവളെയും ചേർത്ത് അവളുടെ സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ചാനയിച്ചത് . ഒരു കൊച്ചു കുഞ്ഞിനെ പോലെ കൈവിരൽത്തുമ്പിലൂർന്ന് കൂടെവരുന്ന അവളുടെ സത്യസന്ധതയിലൂടെ മെല്ലെ ....!
.
പറഞ്ഞതിലും കുറച്ചു നേരത്തെ അവിടെ എത്തിയതുകൊണ്ടാവണം അവൾ അപ്പോഴും അവിടെ എത്താതിരുന്നിരുന്നതെന്ന് അയാൾക്കറിയാമെങ്കിലും, തന്റെ വരവും പ്രതീക്ഷിച്ച് രണ്ടുവശത്തേക്കും മുടിയും പിന്നിയിട്ട് പട്ടുപാവാടയും ബ്ലൗസുമിട്ട് കാലത്തെ മുതൽ അവിടെവന്നിരിക്കുന്ന അവളുടെ രൂപം അയാൾ തെല്ലു കുസൃതിയോടെ സങ്കൽപ്പിച്ചു നോക്കാനും മറന്നില്ല അപ്പോൾ . ...!
.
അക്ഷരങ്ങൾ .... വാക്കുകൾ ... വാചകങ്ങൾ ..... തന്റെ ഹൃദയത്തിലേക്ക് തന്റെ സ്വത്ത്വത്തിലേക്ക് അവൾ കണ്ണുകളിലൂടെ അരിച്ചിറങ്ങുന്നതിന്റെ സുഖം തന്റെ ഹൃദയം തുറന്നുകൊണ്ടുതന്നെയാണ് അയാൾ സ്വീകരിച്ചിരുന്നതപ്പോൾ . അവളുടെ ആ തണലിൽ അവളുടെ നിശ്വാസങ്ങൾ പോലും നഷ്ടമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവളെ അയാളപ്പോൾ അറിയുകതന്നെയായിരുന്നു പരാമമായും . ...!
.
ട്രെയിൻ ഇറങ്ങി , പ്ലാറ്റഫോമിൽ നിന്നും പുറത്തുകടന്ന് പുറത്തേക്കുള്ള ഹാളിൽ ഒരു പുതുക്കക്കാരന്റെ നാണവും കുറച്ചൊരു ചമ്മലും മുഖത്തു വരുത്താൻ വൃഥാ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്നാണ് അവൾ മുനികുമാരന്റെമുന്നിലെ വനദേവതയെ പോലെ തന്റെ പേരെടുത്തു വിളിച്ചുകൊണ്ടുതന്നെ പ്രത്യക്ഷപ്പെട്ടത് . എല്ലാമുൻകരുതലുകളും നഷ്ട്ടപ്പെട്ട ഒരു കുഞ്ഞിനെ പോലെ അമ്പരന്ന താനപ്പോൾ കൈകൊടുക്കണോ നമസ്തേ പറയണോ എന്ന സംശയത്തിൽ ഗുമസ്തേ തന്നെയാണ് പറഞ്ഞതെന്നും ഇപ്പോഴും ഓർക്കുന്നത് നന്നായി ....!
.
ഒരിക്കലുമവസാനിക്കാത്ത വാക്കുകൾക്ക് അർദ്ധവിരാമമിട്ട് ജീവന്റെ തുടിപ്പിന് തുടക്കമിട്ട് ആ നിശബ്ദതയിൽ , ആ പകലിൽ സ്വയം മറക്കാതിരിക്കാനോ പരസ്പരം ഓർമ്മിക്കാനോ അല്ലാതെ ജീവനിലേയ്ക്കാവാഹിച്ചുകൊണ്ട് അവളുടെ ചുണ്ടുകളിൽ തന്റെ ജീവൻ കൊരുത്തെടുക്കുമ്പോൾ അയാൾ വെറും മനുഷ്യനാവുകയായിരുന്നു . ചിന്തിച്ചുകൂട്ടിയ സ്വപ്നങ്ങളൊക്കെ മാറിനിന്ന നിമിഷത്തിൽ അയാൾ എല്ലാം മറന്ന് , എല്ലാം സമർപ്പിച്ച് ....!
.
സൂര്യന്റെ കാഴ്ചയിൽനിന്നും തിരിച്ചിറങ്ങുമ്പോൾ നേടിയവന്റെ ആത്മാഭിമാനം തന്നെയായിരുന്നു . അതിനേക്കാൾ സംരക്ഷിച്ചവന്റെ ആത്മവിശ്വാസവും .കൈവിരലുകൾ കോർത്തുപിടിച്ച് തോളോടുതോൾചേർന്ന് പരിശുദ്ധയായ ഒരു മാലാഖയായിത്തന്നെ അവൾക്കൊപ്പം സഞ്ചാരം തുടങ്ങിയതിന്റെ ആത്മ വിശ്വാസം . അപ്പോൾ പക്ഷെ വാക്കുകൾ നിശ്ശബ്ദമായിരുന്നെങ്കിലും ഹൃദയതാളത്തിന് ആ പച്ചപ്പനംതത്തയുടെ സ്നേഹ കൊഞ്ചലിന്റെ ഈണവും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, May 27, 2020

ഒന്നിച്ചു ജീവിക്കാൻ ...!!!

ഒന്നിച്ചു ജീവിക്കാൻ ...!!!
.
കല്യാണം കഴിക്കണം
പക്ഷെ, കൂടെ കഴിയരുത്
ഒന്നിച്ചു കിടക്കണം
പക്ഷെ ഒരു മുറിയിലാകരുത്
പ്രണയിക്കണം
പക്ഷെ ദേഹത്ത് തൊടരുത്
ഒന്നിച്ചു സഞ്ചരിക്കണം
പക്ഷെ സാമൂഹികാകലം പാലിക്കണം
ഇടപഴകണം
പക്ഷെ മാസ്ക് ധരിക്കണം
തൊടണം
പക്ഷെ കൈകഴുകണം
ജീവിക്കാം
ഇനിയുള്ള കാലം
കൊറോണയോടൊത്ത് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

മാനസമൈനേ ...!!!

മാനസമൈനേ ...!!!
.
കടാപ്പുറത്ത് കൂടി മാനസമൈനയും പാടി നടക്കാൻ പോയ അയാൾ കണ്ണ് തുറന്നപ്പോൾ ആശുപത്രിയുടെ എമർജൻസി വിഭാഗത്തിലെ ഒബ്സെർവേഷൻ ഡെസ്കിൽ മാനമില്ലാത്ത മേൽക്കൂരയും നോക്കി കണ്ണുതള്ളി കിടക്കുകയായിരുന്നെന്ന് സ്വയമൊന്ന് ഉറപ്പിക്കാൻ രണ്ടുവട്ടം സ്വയം നുള്ളിനോക്കേണ്ടി വന്നു . പാടിവെച്ച മാനസമൈനയുടെ ബാക്കി അപ്പോഴും തൊണ്ടയിൽ തന്നെ കുടുങ്ങിക്കിടക്കുന്നതുകൊണ്ടാണോ എന്നറിയില്ല ശബ്ദം അപ്പോഴും പുറത്തുവന്നിരുന്നില്ല മുഴുവനായും ....!
.
ആ കിടപ്പ് എത്രയായെന്നോർമ്മയില്ലെങ്കിലും അടുത്തുള്ള ബെഡ്ഡുകൾ പലതും കാലിയാകുന്നതും നിറയുന്നതും അയാൾ കാണുന്നുണ്ടായിരുന്നു ബോധത്തോടെ തന്നെ . അപ്പോഴേക്കും നഴ്സുമായി അടുത്തെത്തിയ ഡോക്ടർ രോഗവിവരം ചോദിച്ചപ്പോൾ തൊണ്ടയിൽ കുടുങ്ങിയ മാനസമൈന വഴിമാറി നിന്നതിനാൽ കാരണം പറയാൻ പിന്നെയും സമയമെടുക്കുന്നു എന്ന് കണ്ട് ഡോക്ടർ അയാളെ കണ്ണ് തുള്ളിച്ചും, നാക്കു നീട്ടിച്ചും കൈകാലുകൾ നിവർത്തി മടക്കിച്ചും സ്വയം പരിശോധന തുടങ്ങിക്കഴിഞ്ഞിരുന്നു ...!
.
പ്രത്യക്ഷത്തിൽ മറ്റ് രോഗമൊന്നും കാണാതെ അയാളേക്കാൾ വിഷമിച്ച ഡോക്ടർ പ്രഷർ നോക്കാൻ കൈക്കു ചുറ്റിക്കെട്ടി പമ്പുചെയ്യാൻ തുടങ്ങിയതും പ്രഷർ പമ്പ് നേരെ മേൽക്കൂരയിൽ തട്ടി തിരിച്ചു വന്നിരുന്നപ്പോൾ ഡോക്ടർക്ക് പ്രഷർ കൂടിയോ എന്ന് അയാൾ പേടിച്ചു പോയത് സത്യം . ടെസ്റ്റുകൾ നോക്കി നോക്കി ഡോക്ടറും നഴ്സും തളർന്നപ്പോൾ അയാൾ തന്നെ അവരെ സമാധാനിപ്പിച്ച് അയാളെ അയാൾ തന്നെ ഡിസ്ചാർജ് ചെയ്യാൻ എഴുതിവാങ്ങി പുറത്തിറങ്ങി ...!
.
വീട്ടിൽ പോകാൻ ആംബുലൻസ് വിളിക്കാൻ വഴിയന്വേഷിക്കുമ്പോഴാണ് തിരിച്ചറിയുന്നത് അയാൾ തനിച്ചാണെന്ന് . വഴിയിലുപേക്ഷിക്കപ്പെട്ടതാണെന്ന് . കൂടെയുണ്ടാകേണ്ടവർ വന്നിട്ടില്ലെന്ന് . തളർന്നു പോകാതിരിക്കാൻ ആംബുലൻസിന്റെ തന്നെ വാതിലിൽ പിടിച്ച് അകത്തുകയറി കിടക്കുമ്പോൾ ഉറക്കെ ഡ്രൈവറോട് വിളിച്ചുപറയാൻ മാത്രം അയാൾ മറന്നില്ല, ആ നിലവിളി ശബ്ദമിടൂoooo ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, May 26, 2020

ഹൃദയത്തുള്ളികൾ ...!!!

ഹൃദയത്തുള്ളികൾ ...!!!
.
നനഞ്ഞു പെയ്യുന്ന കുഞ്ഞു മഴയിൽ ഒരു കുട്ടിനിക്കറുമിട്ട് , മഴ നനയാതിരിക്കാൻ അച്ചമ്മ കൊടുത്തയക്കുന്ന കുടയൊന്ന് നിവർത്തുകപോലും ചെയ്യാതെ കക്ഷത്തുവെച്ച് , ഓരത്തിലൂടെ , ചാലുകളിലൂടെ കുഞ്ഞു കുഞ്ഞു കുഴികളിലൂടെ തുള്ളിത്തെറിക്കാൻ വെമ്പുന്ന വെള്ളത്തടങ്ങളെ ഇടതുകാലൊന്ന് ചെരിച്ചു ചവിട്ടി തള്ളിച്ച് പൊങ്ങിവരുന്ന വെള്ളം വലതുകാലുകൊണ്ട് അടിച്ചുപൊട്ടിച്ച് ഠപ്പേന്ന് വലിയ ശബ്ദമുണ്ടാക്കി അവൻ ആഹ്ളാദിക്കുകയായിരുന്നു . ആ മഴപോലെ ഓരോ മഴക്കാലത്തെ എല്ലാ കുഞ്ഞു മഴകളും ....!
.
നാട്ടിൻപുറത്തെ മഴകൾക്കൊക്കെ ചീവീടുകളുടെ മണമാണ് . അരി ചട്ടിയിലിട്ട് പൊരിപ്പിച്ചു വറുത്തിടുന്ന ശർക്കരക്കാപ്പിയുടെ രുചിയും , പിന്നെ അച്ഛമ്മയുടെ ചുളിഞ്ഞുണങ്ങിയ ശരീരത്തിന്റെ ചൂടും . വലിയ മിന്നലുകൾക്കു ശേഷമുള്ള ഇടിമുഴക്കത്തിന് മുന്നേ അച്ചമ്മ പൊത്തിപ്പിടിക്കുന്ന ചെവിക്കു പിന്നിൽ കൂറകൾ അരിക്കുന്ന ശബ്ദവും . ചിറകുകളുള്ള വലിയ കറുത്ത കൂറകൾ .....!
.
പിൻമുറ്റത്തെ വലിയ ചേമ്പിലകകൾക്കു താഴെ ഉയർത്തിവെക്കുന്ന കുട്ടിപ്പുരകളിൽ, ചിരട്ടകളിൽ വെന്തു നിറയുന്ന പതിനാറുകൂട്ടം കറികളും കുത്തരിച്ചോറും പപ്പടവും പഴവും പായസവുമൊക്കെ മഴയുടെ ചൂടിൽ രുചിയോടെയിരിക്കുമ്പോൾ പ്ലാവിലപാത്രങ്ങൾ പലകുറി നിറയുകയും ഒഴിയുകയും പതിവായിരുന്നു, തൊട്ടടുത്ത വീടുകളിലെ അതിഥികൾക്കൊപ്പം ...!
.
വെളുത്തതും കറുത്തതുമായ കുപ്പായങ്ങൾക്കിടയിൽ, കാക്കി നിക്കറിന്റെ വള്ളിക്കുടുക്കിനുള്ളിൽ സ്വയമൊളിപ്പിക്കാൻ ഇനിയും തികയാതെ വരുന്ന സ്വപ്നങ്ങൾക്ക് മേഘപാളികൾക്കിടയിൽ ഇടം കണ്ടെത്താൻ തിരക്കുകൂട്ടി പരിഭവിച്ചു പിരിയുന്ന ആ കുഞ്ഞുമനസ്സിനും പതിയെ കൈവന്നത് മഴയുടെ നിറം വെയിലിന്റെ രുചി ...!
.
ചാലുകൾ സ്വയം കീറി വഴികൾ സ്വയമൊരുക്കി മെല്ലെ മെല്ലെ , നിറയാതെയും നിറഞ്ഞുമൊയൊഴുകുന്ന ആ താളത്തിനൊപ്പവും ഓടിക്കിതക്കാൻ ഒരു കുഞ്ഞിത്തോർത്തുമുടുത്ത് പരിഭവിക്കുന്ന ആ ബാലനൊപ്പം കുസൃതികാട്ടാനാണ് എന്നും ആ മഴയും ഇഷ്ടപ്പെട്ടിരുന്നത് എന്നുതോന്നും . അവനിലേക്ക്‌ പെയ്ത്തിറങ്ങാൻ , അവനിലൂടെ പെയ്തിറങ്ങാൻ അല്ലെങ്കിൽ അവനില്നിന്നും തുടങ്ങി അവനിലവസാനിച്ച് വരണ്ടുണങ്ങി പിന്നെ അടുത്തജന്മം വീണ്ടും പുതുമഴയായി പുനർജ്ജനിക്കാൻ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, May 24, 2020

ഒറ്റയാകുന്നവർ,  ഒഴിവാക്കപ്പെടുന്നവരും ...!!!


ഒറ്റയാകുന്നവർ, ഒഴിവാക്കപ്പെടുന്നവരും ...!!!
.
നിറയെ വിടവുകളുള്ള ജനാലകളിലൂടെയാണ് ആ മുറികൾക്കകത്തേക്ക് ഇപ്പോഴും ജീവവായു ഒളിച്ചെത്തിയിരുന്നതെന്ന് അയാൾ എപ്പോഴും വിശ്വസിച്ചിരുന്നു . അയാളുടെ നിശ്വാസങ്ങളേക്കാൾ സത്യമായി അതയാളെ എപ്പോഴും ഒരു മേൽമുണ്ട് പോലെ പൊതിഞ്ഞു പിടിക്കുകയും ചെയ്തിരുന്നു എന്നും . അയാളുടെ ശ്വാസം പുറത്തുപോകാതെ പക്ഷെ , എന്നിട്ടും ...!
.
മേൽമുണ്ടിൽ പൊതിഞ്ഞു പിടിക്കുന്ന ഓരോ സ്വപ്നങ്ങളും അയാളുടേത്‌ മാത്രമായിരുന്നില്ല . ആ മേൽമുണ്ടിന്റേതു കൂടിയായിരുന്നു എന്ന് അയാൾ തിരിച്ചറിഞ്ഞപ്പോഴേക്കും അയാളെ പൊതിഞ്ഞുകൊണ്ട് അയാൾതന്നെ പൊതിഞ്ഞുപിടിച്ചിരുന്ന മേൽമുണ്ടുകളെല്ലാം അയാളുടെ സ്വന്തം സ്വപ്നങ്ങളുംകൊണ്ട് കടന്നുകളഞ്ഞിരുന്നു , അയാൾ പോലുമറിയാതെ ..!
.
കാലത്തെയാണല്ലോ അല്ലെങ്കിലും അയാൾക്ക് വെല്ലുവിളിക്കാനുണ്ടായിരുന്നത് . തത്വ ശാസ്ത്രങ്ങളെ , പൗരാണികതയെ പിന്നെ അയാളുടെ തന്നെ ചരിത്രത്തെയും തല വിധിയെയും . . ഓരോ ചലനത്തിലുമെന്നപോലെ ഓരോ ചുവടിലുമെന്നപോലെ ഓരോ കാഴ്ചയിലുമെന്നപോലെ നിസ്വാർത്ഥമായി , നിസ്സീമമായി ...!
.
ചവറുകൾ നിറഞ്ഞ ഒരു കാടും അതിനുനടുവിലെ കത്തിതേഞ്ഞ ഒരു കല്ലും അതിനുമുകളിലെ കരിന്തിരിയുടെ ഒരു കെട്ടും കഴിഞ്ഞാൽ പിന്നെ ബാക്കിയാകുന്നതാണ് അയാളെന്ന് അയാൾ അപ്പോൾ മാത്രം ബോധത്തോടെ ഓർമ്മിച്ചു . പകരമില്ലാതെ പരകായമില്ലാതെ . ശൂന്ന്യതയിൽ ...!
.
ജനാലകളുടെ വിടവുകൾ അപ്പോഴേക്കുമൊക്കെ ഒന്നൊന്നായി അടഞ്ഞുകൊണ്ടേയിരുന്നത് അയാൾ അറിഞ്ഞതേയില്ല . വാതിലുകൾക്കുള്ളിലെ മുറിയിലേക്കുള്ള അവസാന ജീവവായുവും കുറേശ്ശേയായി പിൻവലിച്ചുകൊണ്ട് ...!!!.
.
സുരേഷ്‌കുമാർ പുഞ്ചയിൽ

പ്രവാസികളും ആദിവാസികളും ...!!!

പ്രവാസികളും ആദിവാസികളും ...!!!
..
വരുമാനമുണ്ടാക്കാൻ ,
കൊണ്ടുനടക്കാൻ ,
പണം പിരിക്കാൻ ,
പ്രൗഢികാട്ടാൻ ,
പ്രവാസികൾ ...!
.
രാജ്യസ്നേഹം വിളമ്പാൻ
കാരുണ്യം പ്രകടിപ്പിക്കാൻ
ആദർശം അഭിനയിക്കാൻ
ആദിവാസികൾ ....!
.
ആവശ്യം കഴിഞ്ഞാൽ
അവജ്ഞയോടെയും
പുച്ഛത്തോടെയും
ബാധ്യതയായും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, May 21, 2020

കറുത്ത കണ്ണട ...!!!

കറുത്ത കണ്ണട ...!!!
.
അയാൾ സ്വർണ്ണം കൊണ്ടാണ് ആ കണ്ണട ഉണ്ടാക്കിയിരുന്നത് തന്നെ. ഇടത്തേക്ക് ഒന്നും, വലത്തേക്ക് ഒന്നുമായി രണ്ടു കാലുകളാണ് അതിനുണ്ടായിരുന്നത് . അതിന്റെ രണ്ടു കാലുകൾക്കും മേലെ മുത്തുകളും രത്നങ്ങളും കൊണ്ട് ചിത്രപ്പണികൾ ചെയ്ത് അലങ്കരിക്കുകയും ചെയ്തിരുന്നു അതി മനോഹരമായി . അതിന്റെ മുൻവശങ്ങളിലും അതുപോലെതന്നെ അലങ്കാരങ്ങൾ ചെയ്തിരുന്നു പ്രത്യേകമായി ...!
.
കറുത്ത ഗ്ലാസ്സുകളാണ് അയാൾ ആ കണ്ണടക്ക് വെച്ചിരുന്നത് . വെയിലേറ്റ് തന്റെ കണ്ണുകൾക്ക് വാട്ടമേൽക്കാതിരിക്കാൻ മാത്രമല്ല അങ്ങിനെ ചെയ്തിരുന്നതെന്ന് വ്യക്തം . കാരണം ആ കണ്ണട പലപ്പോഴും വെയിലിൽ മാത്രമല്ല ഉപയോഗിച്ചിരുന്നതും . കറുത്ത കണ്ണട തന്റെ കണ്ണുകളെ മറ്റുള്ളവർ കാണില്ലെന്നും , മറ്റുള്ളവരെ താൻ നോക്കുന്നത് അവർ കാണില്ലെന്നും അയാൾക്കറിയാമായിരുന്നു ...!
.
തന്റെ കണ്ണുകൾക്ക് ഒട്ടും കാഴ്ചക്കുറവുണ്ടായിരുന്നില്ലെങ്കിലും , തന്റെ കണ്ണുകൾക്ക് ഒട്ടും ഭംഗിക്കുറവുണ്ടായിരുന്നില്ലെങ്കിലും അയാൾ തന്റെ കണ്ണടയും വെച്ചാണ് എപ്പോഴും എങ്ങോട്ടും സഞ്ചരിച്ചിരുന്നത് . രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ , വീടെന്നോ തൊടിയെന്നോ വ്യത്യാസമില്ലാതെ .അകമെന്നോ പുറമെന്നോ വ്യത്യാസമില്ലാതെ ...!
.
ദൂരക്കാഴ്ചക്കും അടുത്തുള്ള കാഴ്ചക്കും അയാൾ അതെ കണ്ണടത്തന്നെ ഉപയോഗിച്ച് പോന്നു . ചിലർ കണ്ണടകൾ താഴ്ത്തി കണ്ണുകൾ മേലേയ്ക്കാക്കി ദൂരേക്ക് നോക്കും പോലെയും മറ്റുള്ളചിലർ കണ്ണടകൾ മേലേക്ക് കയറ്റി അടുത്തേക്ക് നോക്കുന്നത് പോലെയും ഒന്നുമില്ലാതെ അയാൾ എല്ലായിടത്തേക്കും ഒരുപോലെയാണ് ആ കണ്ണടക്കുള്ളിലൂടെ - അല്ല - കണ്ണടയിലൂടെ എല്ലാം നോക്കികണ്ടുകൊണ്ടിരുന്നതും ...!
.
അയാളുടെ കാഴ്ചയും , പിന്നെ അയാളുടെ മുഖത്തിന് അലങ്കാരവും ഒക്കെയായി അയാളുടെ പ്രത്യേകതയിലൊന്നുമായി ആ കണ്ണട അയാളിൽ പരിലസിക്കുമ്പോഴും പക്ഷെ അയാൾക്ക് ചെവി കേൾക്കില്ലായിരുന്നു എന്നതാണ് സത്യവും. എന്നിട്ടും അയാൾ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

താടിക്ക് മാസ്ക്കിടുന്നവർ ....!!!

താടിക്ക് മാസ്ക്കിടുന്നവർ ....!!!
.
തന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിലും ജീവിതത്തിലും ഏറെ ശ്രദ്ധാലുക്കളാണ് ഓരോ ഭാരതീയരും, അതിൽ മലയാളിയും പ്രത്യേകിച്ചും . അതുകൊണ്ടു തന്നെ, സാമൂഹികാകലം കൃത്യമായി പാലിച്ചും ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും തനിക്കില്ലെങ്കിലും മറ്റുള്ളവർക്ക് വെപ്പിച്ചും ഒക്കെ ഏറെ മുന്നോട്ടാണ് എല്ലാവരും യാത്ര. അസുഖങ്ങൾ ഏറെയും വായുവിലൂടെയും ഏറ്റവും അടുപ്പത്തിലുള്ള ശാരീരിക സ്പർശനത്തിലൂടെയും തന്നെയാണ് പകരുകയെന്നതിനാൽ കയ്യുറകളും വേണമെങ്കിൽ കാലുറകളും പിന്നെ പ്രത്യേകം പ്രത്യേകം ഡിസൈൻ ചെയ്തു പോലും മാസ്കുകളും ഒക്കെ ധാരാളമായാണ് ഉപയോഗിക്കുന്നത് . അതുപക്ഷേ മിക്കവാറും പേരും വെക്കുന്നത് മൂക്കും വായും മൂടുന്നതിനു പകരം സ്വന്തം താടിക്കാനെന്നു മാത്രം . താടിയിലൂടെയാണോ ആവോ ഇവരെല്ലാം ശ്വസിക്കുന്നത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, May 16, 2020

പിന്നിൽ നിന്നും ....!!!

പിന്നിൽ നിന്നും ....!!!
.
കുളിച്ചു കഴിഞ്ഞ് വസ്ത്രം മാറി വന്ന് കാപ്പികുടിക്കാനിരുന്നപ്പോഴാണോർമ്മ വന്നത് കുളിക്കുമ്പോൾ കാലു നനച്ചില്ലെന്ന് . കാലു നനയ്ക്കാത്ത കുളി കുളിയല്ല എന്നതിനാൽ പ്രഭാത ഭക്ഷണം കഴിക്കാതെ ഉച്ചഭക്ഷണത്തിനിരുന്നു . കൈകഴുകിയില്ലെങ്കിലും അപ്പോൾ കാലുകൾ കഴുകാൻ പ്രത്യേകം ഓർമ്മിക്കുകയും ചെയ്തു . എന്നിട്ടും പക്ഷെ ഉച്ച ഭക്ഷണത്തിന് മധുരം വിളമ്പാതിരുന്നത് മാത്രം ഭക്ഷണം അപൂർണ്ണമാക്കുകയും ചെയ്തു ...!
.
മിനിഞ്ഞാന്ന് കണ്ട സ്വപ്നത്തിന്റെ ബാക്കി കാണാൻ വേണ്ടി ഇന്നലെയും ഇന്നും പകലുറങ്ങിയിട്ടും സ്വപ്നം പോയിട്ട് ഒരു കൂർക്കം വലിപോലും വരാതിരുന്നതുകൊണ്ട് ഉറക്കം മതിയാക്കി രാത്രിമുഴുവൻ എഴുന്നേറ്റു നടന്നു . എന്നിട്ടും സ്വപ്നം വരാത്തതിനാൽ നടത്തം നിർത്തി ഇരിക്കാമെന്നു തീരുമാനിച്ചപ്പോൾ കസേരകളെല്ലാം തലകുത്തി നിൽക്കുന്നത് കണ്ട് വീണ്ടും കിടക്കുകതന്നെ ചെയ്തു അപ്പോൾ ...!
.
മേൽക്കുപ്പായമിട്ടത് തലതിരിച്ചാണെന്നത് പുറത്തിറങ്ങിയപ്പോൾ പോലും ആരും പറയാതിരുന്നത് എന്തുകൊണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞില്ല. വീട്ടിലെത്തി കുപ്പായമൂരി നനക്കാനിട്ടപ്പോൾ തലതിരിച്ചാണ് അതുവരെയും ഇട്ടിരുന്നതെന്നു തിരിച്ചറിഞ്ഞ് , വീണ്ടും ആ കുപ്പായമിട്ട് അന്നുപോയിടത്തെല്ലാം കുപ്പായം നേരെയിട്ട് ഒന്നുകൂടി പോയിവന്നിട്ടാണ് വീണ്ടും കുപ്പായമൂരിയത് . പക്ഷെ, അപ്പോഴാണ് ശരിക്കും തിരിച്ചറിഞ്ഞത്, കുപ്പായം ഇട്ടിരുന്നത് വീണ്ടും തലതിരിച്ചുതന്നെയായിരുന്നെന്ന് ...!
.
അകത്തേക്ക് കയറി പുറത്തിറങ്ങി വീണ്ടും അകത്തേക്ക് കയറുമ്പോൾ വീട് പുറത്തു നിന്നും പൂട്ടിയിരുന്നു എന്ന് മനസ്സിലായതേ ഇല്ലായിരുന്നു . അകത്തു നിന്നും പൂട്ടി അകത്തിരുന്ന് , വീണ്ടും പുറത്തു നിന്നും പൂട്ടികഴിഞ്ഞപ്പോൾ മാത്രമാണ് സമാധാനമായതും. ഇനിയാർക്കും പുറത്തേക്കു പോകാൻ കഴിയില്ലല്ലോ എന്നത് . പക്ഷെ അകത്തേക്ക് ആർക്കും കയറാമെന്നത് മാത്രം അപ്പോഴും ആശ്വാസവുമായി ...!
.
പിന്നിൽ നിന്നും തിരിഞ്ഞ് മുന്നിലേക്കെത്തി വീണ്ടും പിന്നിലേക്ക് തിരിയുമ്പോൾ മുന്നിലേക്കെത്താതെ പിന്നിലേക്ക് തന്നെ തിരിച്ചെത്തുന്ന വഴി അപ്പോഴും കണ്ടുപിടിക്കാനാകാതെ മുന്നിൽ നിന്നും പിന്നിലേക്ക് തിരിഞ്ഞു തിരിഞ്ഞ് അയാൾ അപ്പോഴും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, May 15, 2020

സമ്മാനിതൻ ....!!!

സമ്മാനിതൻ ....!!!
.
ആ സമ്മാനപ്പൊതി അയാൾ ഒന്നുകൂടി തുറന്നു നോക്കിയത് പകൽ വെളിച്ചത്തിലാണ് . രാത്രിയുടെ കാഴ്ചയിൽ തന്റെ തന്നെ കണ്ണ് തന്നെത്തന്നെ തെറ്റിദ്ധരിപ്പിച്ചാലോ എന്ന് അയാൾ സ്വയം ഭയന്ന് തന്നെയാകണം അങ്ങിനെ വീണ്ടും ചെയ്തതും . മുറ്റത്തെ മരങ്ങളും ചില്ലകളും നിഴൽവിരിക്കാത്ത വെളിയിടം നോക്കി ചെന്ന് , സൂര്യപ്രകാശത്തിന്റെ നേർ രേഖയിൽത്തന്നെ നിന്ന് അയാളത് നോക്കിക്കണ്ടു . എന്നിട്ടും അത് തനിക്കുള്ളതെന്നും താനത്തിനു അർഹനെന്നും അയാൾക്ക്‌ ലേശം പോലും തോന്നിയുമില്ല അപ്പോഴും . .....!
.
മുകളിലേക്ക് ഓരോ പടികളും കയറും തോറും താഴേക്ക് മറ്റൊരു പടികളായി ഇറങ്ങി പോകുന്ന പ്രതീതിയിലായിരുന്നു ആ ചവിട്ടുപടികളുടെ രൂപകല്പനയെന്നു അവരെപ്പോഴും പറയുമായിരുന്നു . പന്തിരുകുലത്തിലെ പാരമ്പര്യമില്ലാതെയും അങ്ങിനെ വിചിത്രമായ രൂപകല്പനകൾ ഒരുക്കാൻ ഇനിയും അവതാരങ്ങൾ ഭൂമിയിലുണ്ടെന്ന് ഉറപ്പുവരുത്തും പോലെ, കാലത്തിന്റെ വികൃതികൾ പിന്നെയും ....!
.
പകൽ വെളിച്ചത്തിന്റെ ചൂടിന് രാത്രിയേക്കാൾ തണുപ്പുണ്ടായത് ചിലപ്പോൾ അപ്പോഴും ചന്ദ്രൻ ആകാശത്തിന്റെ മറവിൽ ഒളിച്ചു നിൽക്കുന്നതിലാകാമെന്ന് അവൾ ആശ്വസിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അതുമല്ലെങ്കിൽ തന്റെ കണ്ണുകളിലെ നനവ് ആകാശത്തേക്കും പടർന്നുകയറിയതിനാലാകാമെന്നും അവൾ ചിന്തിച്ചുകൊണ്ടേയിരുന്നു, സ്വയം സമാധാനിപ്പിക്കാനെന്ന വണ്ണം പിന്നെയും പിന്നെയും ...!
.
എന്നിട്ടും പകലുകളുടെ നിറം പിന്നെയും മാറാതെ നിന്നു . മാറാതെയും പിന്നെ മായാതെയും എന്നപോലെ . രാത്രിയേക്കാൾ കറുപ്പുമാകാതെ എന്നാൽ പകലിനേക്കാൾ സ്വയം വെളുപ്പുമാകാതെ . അല്ലെങ്കിൽ തന്നെ പകലിനെങ്ങിനെയാണ് വെളുപ്പുനിറമെന്ന് അവർ ഇപ്പോഴും പറയുന്നതെന്നും മനസ്സിലാകാതെ . പിന്നെയും പിന്നെയും അവശേഷിക്കുന്ന ആദ്യത്തെ ചോദ്യം പോലെ, പകലാണോ രാത്രിയാണോ ആദ്യം ഉണ്ടായതെന്ന് ...???
.
സുരേഷ്‌കുമാർ

Wednesday, May 13, 2020

യാത്രികൻ ...!!!

യാത്രികൻ ...!!!
.
യാത്രക്കാർക്കും ബസ്സുകൾക്കും ഒരുപോലെ നിർദ്ദേശങ്ങളുമായി ശബ്ദായമാനമായ ആ ബസ് സ്റ്റേഷനിൽ കയ്യിൽ ഒരു കുടയും ചെറിയൊരു യാത്രാബാഗുമായി അയാൾ ഓട്ടോറിക്ഷയിൽ വന്നിറങ്ങി നേരെ ചെന്നത് നിരന്തരം കൃത്യതയോടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്ന അന്വേഷണങ്ങളുടെ കൗണ്ടറിൽ തന്നെയാണ് . ആളുകൾക്ക് നിർദ്ദേശങ്ങൾ പാലിക്കാൻ സാധിക്കുമെങ്കിലും ബസ്സുകൾ എങ്ങിനെ സ്വയം നിർദ്ദേശങ്ങൾ നിവ്വഹിക്കുമെന്ന് ആലോചിക്കാൻ അയാൾ നിന്നില്ലെന്നു വേണം അപ്പോൾ അനുമാനിക്കാനും ...!
.
അവിടെ നിന്നും അനൗൺസറോട് ചോദിച്ചു മനസ്സിലാക്കി തനിക്കു കയറേണ്ട ബസ്സ് കിടക്കുന്ന ഇടത്തേക്ക് നീങ്ങുന്നതിനിടയിൽ അയാൾ വഴിയിൽ തന്റെ വാഹനത്തിലേക്ക് നടന്നു കയറുന്ന മറ്റൊരു ഡ്രൈവറോടും തനിക്കു പോകേണ്ട ബസ്സിനെക്കുറിച്ച ചോതിച്ചുറപ്പുവരുത്തുന്നുണ്ടായിരുന്നു. തന്റെ ബസ്സിനടുത്തെത്തി അതിന്റെ ബോര്ഡിലേക്കും വണ്ടിയുടെ നമ്പറിലേക്കും രണ്ടു വട്ടം നോക്കി ഉറപ്പു വരുത്തി ഉള്ളിൽ കയറിയ ശേഷം, മുന്നിൽ തന്റെ സമയം നോക്കിയിരിക്കുകയായിരുന്നു ഡ്രൈവറോടും അയാൾ അതുതന്നെയാണ് തനിക്കുള്ള വാഹനമെന്ന് ചോദിച്ചുറപ്പുവരുത്തിയിരുന്നു ഒരവസാനവട്ടമെന്ന നിലയിൽ ...!
.
യാത്രക്കാർ കയറാൻ തുടങ്ങുകമാത്രമുണ്ടായിരുന്ന ആ ബസ്സിൽ തന്റെ സൗകര്യപൂർവ്വം മുൻ കാഴ്ചകളും വശങ്ങളിലെ കാഴ്ചകളും ഒരുപോലെ കാണാൻ സൗകര്യത്തിൽ ഒരു സീറ്റ് തിരഞ്ഞെടുത്ത് കയ്യിലെ ചെറിയ ബാഗ് മടിയിൽ തന്നെ വെച്ച് , കുട വശത്തെ കമ്പിയിൽ കുളത്തിയിട്ട് അയാൾ നീണ്ടു നിവർന്ന് സൗകര്യപൂർവ്വം അവിടെ ഇരിപ്പുറപ്പിച്ചു . ഇരുന്ന ശേഷം ചുറ്റുപാടുകളും ബസ്സിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നവരെയും ഒരു ജിജ്ഞാസിയുടെ കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്തു പോന്നു ...!
.
തന്റെ തൊട്ടടുത്ത് ഇരിക്കാനായി വന്നു നിന്ന ഒരു വൃദ്ധയായ അമ്മയെയും അവരുടെ ചെറുപ്പക്കാരനായ മകനെയും അയാൾ ഗൗനിക്കാതെയിരിക്കെ, എളുപ്പത്തിൽ തന്നെ ബസ്സ് നിറയുകയും അത് അതിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രക്ക് തയ്യാറാവുകയും ചെയ്തപ്പോൾ കണ്ടക്ടർ ടിക്കറ്റിനായി വന്നു നിന്നു . താനും ടിക്കറ്റ് എടുക്കേണ്ടയാൾ തന്നെയോ എന്ന് കണ്ടക്ടറോടുകൂടി ഒന്ന് ചോദിച്ചുറപ്പുവരുത്തും വണ്ണം ഒന്ന് തറപ്പിച്ചു നോക്കിയിട്ട് കയ്യിലെ ബാഗ് തുറന്ന് അതിലെ വലിയൊരു കെട്ട് നോട്ടിൽ നിന്നും ഏറ്റവും മുഷിഞ്ഞത് തിരഞ്ഞു പിടിച്ച് ഒന്നൊന്നായി കണ്ടക്ടറെ ഏൽപ്പിക്കുന്നത് തൊട്ടടുത്തുള്ളവരും അയാളെ പോലെ തന്നെ തെല്ലു നീരസത്തോടെ നോക്കിയിരിപ്പുണ്ടായിരുന്നു അപ്പോൾ. ...!
.
കയറിയപ്പോൾ മുതൽ ഉറങ്ങുന്ന ആ അമ്മയെയും അമ്മയെയോ മറ്റാരെയെങ്കിലുമോ ഗൗനിക്കാതെ കയറിയപ്പോൾ മുതൽ തന്റെ മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആ മകനെയോ തെല്ലും ശ്രദ്ധിക്കാതെ അയാൾ തന്റെ യാത്ര തുടർന്നു . ഇടയ്ക്ക് വശങ്ങളിലേക്കും പിന്നെ ചിലപ്പോൾ മുന്നിലേക്കും മാറി മാറി നോക്കി താൻ യാത്ര ചെയ്യുന്നത് ശരിയായ വഴിയിലൂടെയാണെന്നുന്ന് ഉറപ്പു വരുത്തുകയും അതാസ്വദിക്കുകയും ചെയ്യുന്നുമുണ്ടായിരുന്നു അയാളപ്പോൾ .. അതും കൂടാതെ കണ്ടക്ടറെ കാണുമ്പോഴൊക്കെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് ഇനിയെത്ര സമയമുണ്ടെന്ന് ചോദിച്ചു കൊണ്ടേയിരിക്കാനും അയാൾ മറന്നില്ല ...!
.
യാത്രയിലുടനീളം ഉണർന്നിരുന്ന് കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടേയിരുന്ന അയാൾ ഇടക്കെപ്പോഴാണ് ഒന്ന് മയങ്ങിപ്പോയതെന്ന് അയാൾക്ക്‌ തന്നെ നിശ്ചയമില്ലായിരുന്നു . സ്റ്റാൻഡിൽ ബസ്സ് നിർത്തി എല്ലാവരും ഇറങ്ങിയിട്ടും ഇറങ്ങാതെയിരുന്നുറങ്ങുന്ന അയാളെ കണ്ടക്ടർ വന്ന് വിളിച്ചുണർത്തി, ഇറങ്ങാനുള്ള സ്ഥലമെത്തിയെന്ന് പറഞ്ഞപ്പോഴാണ് അയാൾ പക്ഷെ തിരിച്ചറിയുന്നത് അയാൾ വന്നത് അയാൾക്ക്‌ സ്വയം യാത്ര ചെയ്യാനല്ലെന്നും അയാളെയും കൊണ്ട് യാത്രയാകേണ്ട , ആ ബസ്സിന്റെ തന്നെ യാത്രയയപ്പിനായിരുന്നെന്ന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, May 11, 2020

അമ്മയെപോലെയാകാനൊരു കാമുകിയെ വേണം ...!!!

അമ്മയെപോലെയാകാനൊരു കാമുകിയെ വേണം ...!!!
.
ആ പത്രമാപ്പീസിന്റെ നീണ്ട വരാന്തയിലേക്ക് നടന്നു കയറുമ്പോൾ അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസമുണ്ടായിരുന്നു . ഇന്നിത് മൂന്നാമത്തെ പത്രമാപ്പീസായതുകൊണ്ടല്ല അതെന്ന് നിശ്ചയം . അതുംകൂട്ടി മൂന്നാമത്തെ പത്രത്തിലെയും എല്ലാ എഡിഷനുകളിലും ആ പരസ്യം കൊടുക്കാൻ സാധിച്ചതിലെ ചാരിതാർഥ്യം തന്നെയായിരുന്നു അതിനു കാരണമെന്നും തീർച്ച ...!
.
തന്റെ അച്ഛൻ നട്ടുവളർത്തി വലുതാക്കി, അവശേഷിക്കുന്ന ആ രണ്ടു തേക്കു മരങ്ങൾ കൂടി മുറിച്ചുവിറ്റ്‌ ആവശ്യത്തിനുള്ള പണമുണ്ടാക്കുമ്പോഴും അയാളിൽ നിശ്ചയദാർഢ്യം തന്നെയായിരുന്നു ഉണ്ടായിരുന്നത് . ഇപ്പോഴെങ്കിലും അത് സാധിച്ചെടുക്കണമെന്ന ആവേശവും . പരിചയക്കാരിലും അപരിചിതരിലും തിരഞ്ഞു തളർന്ന ഒരുവന്റെ വിഷാദമായിരുന്നില്ല അപ്പോഴും അയാളിൽ അവശേഷിച്ചിരുന്നതും ...!
.
അകത്തു കയറി, എഴുതി തയ്യാറാക്കി കൊണ്ടുവന്ന മാറ്റർ ആരെയാണ് ഏല്പിക്കേണ്ടതെന്നു ചോദിച്ചപ്പോൾ റിസപ്ഷനിലെ പെൺകുട്ടി കാണിച്ചുകൊടുത്ത മേശക്കരുകിൽ എത്തിയ അയാൾ കുറച്ചു നേരം ഒന്നും പറയാതെ നിന്നു . മുന്നിലെ മാറാല പിടിച്ച ആ രൂപത്തിന് ഒരു പെണ്ണെന്നു പേരുനൽകാമോ എന്നുപോലും അയാൾ ചിന്തിച്ചിരുന്നോ എന്നറിയില്ലെങ്കിലും ആ ചടഞ്ഞ രൂപത്തിൽ അയാൾ സ്വയം വല്ലാതായിരുന്നു എന്നതാണ് സത്യം ...!
.
മുന്നിൽ നിൽക്കുന്ന അയാളെ കണ്ട അവർ ഇരിക്കാൻ ആവശ്യപ്പെട്ടു കാര്യം അന്വേഷിച്ചത് അയാൾ സത്യമായും കേട്ടിരുന്നില്ല . ആ ശബ്ദം അത്രയും ശുഷ്കമായിരുന്നു എന്നതുതന്നെ കാരണം . എന്നിട്ടും അയാൾ അവിടെയിരുന്നത് അവരോടുള്ള ആദരവുകൊണ്ടോ കരുണകൊണ്ടോ അല്ലായിരുന്നു. തന്റെ ആവശ്യം അത്രയും പ്രാധാന്യമേറിയതുകൊണ്ടുതന്നെ ...!
.
എഴുതിക്കൊണ്ടുവന്ന കടലാസ് അയാൾ അവരെ ഏൽപ്പിച്ച് മടിയിൽ നിന്നും പൈസയെടുക്കാൻ തുടങ്ങുന്നതിനിടയിൽ ആ രൂപം അയാളെ തീർത്തും അതിശയിപ്പിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു അപ്പോൾ. ചിലമ്പിച്ചതെങ്കിലും ആ ചിരി അയാളെ അയാളുടെ തന്നെ സ്വപനത്തിലേക്കാണുണർത്തിയതെന്നതും സത്യം . അവർ ആ കടലാസുമായി അടുത്ത ഡെസ്കിലെ അവരുടെ മാനേജരുടെ അടുത്തുചെന്ന് കാണിച്ചുകൊടുക്കുന്നത് അയാൾ കുറച്ച് ദേഷ്യത്തിൽ തന്നെയാണ് പക്ഷെ അപ്പോൾ നോക്കി നിന്നത് ...!
.
അതുമായി അവർ രണ്ടു പേരും അയാളുടെ അടുത്തെത്തി , ഇത് തന്നെയാണോ താങ്കൾക്ക് പത്രത്തിൽ കൊടുക്കേണ്ട പരസ്യം എന്ന് ചോദിച്ചത് അയാളെ ശരിക്കും കോപാകുലനാക്കി . മറ്റു രണ്ടു പ്രധാനപത്രങ്ങളിലും കൊടുത്തു കഴിഞ്ഞ ആ പരസ്യത്തിന് നിങ്ങള്ക്ക് മാത്രമായി എന്താണ് വിരോധമെന്ന മറുചോദ്യത്തിൽ മാനേജർ ഒന്നും പറയാതെ ആ കടലാസിൽ ഒപ്പിട്ടു കൊടുത്ത് അവരോട് നടപടികൾ തുടർന്നോളാൻ പറഞ്ഞ് വേഗം സ്ഥലം വിട്ടു .. എന്നിട്ടും ആ രൂപം ആ കടലാസിലേക്ക് നോക്കി വീണ്ടും വീണ്ടും പൊട്ടി ചിരിച്ചു , മറ്റാരെയും വകവെക്കാതെ ...!
.
അതെ ചിരിയോടെ അവരാ പരസ്യം ഏറ്റെടുക്കാൻ വേണ്ട നടപടികൾ തുടരുകയും അയാളോട് പൈസ അടച്ചു വരൻ പറഞ്ഞു പറഞ്ഞയക്കുകയും ചെയ്തതൊക്കെയും അയാൾ അൽപ്പം നീരസത്തോടെയാണ് നോക്കിയിരുന്നത് . പണവുമടച്ച് രസീതുമായി അയാൾ തിരിച്ചെത്തുമ്പോഴും ആ രൂപം അയാൾ തന്റെ സ്വന്തം കൈപ്പടയിൽ എഴുതിക്കൊണ്ടു വന്ന ആ കടലാസിലേക്കും നോക്കി ഉറക്കെ ചിരിക്കുക തന്നെയായിരുന്നു . അയാളെയും നോക്കി. ...!
.
നടപടികൾ പൂർത്തിയാക്കി അയാൽ പോകാൻ തയ്യാറാകുമ്പോൾ ഒന്ന് കൂടി ആ മാറാലപിടിച്ചു ചടഞ്ഞ രൂപത്തെ അയാൾ നോക്കി നിന്നു . കടലാസുകൾ ഫയൽ ചെയ്യുന്നതിരക്കിൽ അയാളെ ശ്രദ്ധിക്കാതിരുന്ന അവർ പക്ഷെ അയാൾ നോക്കി നിൽക്കുന്നത് നോക്കാതെ തന്റെ പണികൾ തീർക്കാനുള്ള വെപ്രാളത്തിലായിരുന്നു അപ്പോൾ. എന്നിട്ട് യാത്രയാകാൻ തുടങ്ങുന്ന അയാളെ തിരിച്ചു വിളിച്ചുകൊണ്ട് ചോദിച്ചു , എനിക്ക് സമ്മതമെങ്കിൽ ....?
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, May 10, 2020

അച്ഛന്റെ ഒറ്റമുണ്ട് ...!!!

അച്ഛന്റെ ഒറ്റമുണ്ട് ...!!!
.
എപ്പോഴും ഒരൊറ്റമുണ്ടും തോളിലൊരു തോർത്തുമായാണ് അച്ഛൻ എങ്ങോട്ടും നടക്കാറുള്ളത് . പാടത്തും പറമ്പിലും തൊടിയിലും വീട്ടിലും ഒക്കെ, എന്തെങ്കിലും പണിയെടുക്കുമ്പോഴും അതല്ലെങ്കിൽ വെറുതെയിരിക്കുമ്പോഴും അച്ഛനെപ്പോഴും ആ ഒറ്റമുണ്ടായിരിക്കും ഉടുക്കുക . പിന്നെ തോളിലെ ആ ഒരു ഓരിഴ തോർത്തും . പൊടിയും മണ്ണും ചളിയുമൊക്കെയായി പലപ്പോഴും തൂവെള്ളയല്ലാതിരുന്നിട്ടും ആ തോർത്തിനൊരു മടുപ്പുണ്ടായിരുന്നില്ലെന്നതും സത്യം ...!
.
യന്ത്രശകട സാരഥിയായിരുന്ന അച്ഛന്റെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഏതെങ്കിലുമൊരു തോർത്ത് അച്ഛന്റെ കയ്യിലുണ്ടാകുമായിരുന്നു. വിശേഷാവസരങ്ങളിൽ പുറത്തേക്ക് മറ്റു ആവാശ്യങ്ങൾക്ക് പോകുമ്പോളൊഴികെ അച്ഛന്റെ ഒറ്റമുണ്ടിനൊപ്പം വെള്ള മാത്രമായ് ആ ഒരു ഒരിഴ തോർത്തും ആ തോളിലങ്ങിനെ കിടന്നു....!
.
ലുങ്കിയോ കാവിയോ ഏതെങ്കിലുമൊക്കെയാകും മിക്കവാറും ഉടുക്കുന്ന ഒറ്റമുണ്ട് . അതുമാത്രം ഒരിക്കലും വെള്ളമുണ്ടായിരുന്നില്ല, പ്രത്യേക ആവശ്യങ്ങൾക്ക് പുറത്തിറങ്ങുമ്പോളൊഴികെ . പുറത്തിറങ്ങുക എന്നാൽ ദൂരെ എവിടെയെങ്കിലും പോകുമ്പോൾ എന്നത് തന്നെ വിവക്ഷ . അല്ലാതെ കവലയിലേക്കോ മറ്റോ എന്നല്ല . നാട്ടിലെ സ്വന്തമായ ഏതു സ്ഥലത്തേക്കും അച്ഛൻ പോവുക ആ ഒറ്റമുണ്ടുടുത്തുതന്നെയായിരുന്നു ...!
.
ഞങ്ങൾ എപ്പോഴും കളിയാക്കുംപോലെ , മുണ്ടിന്റെ കോന്തലകൊണ്ട് മുഖം തുടക്കാനും കൈതുടക്കാനും ജലദോഷം വരുമ്പോൾ മൂക്ക് തുടക്കാനും പെട്ടെന്ന് കിട്ടുന്ന ഭക്ഷണമെന്തെങ്കിലും കഴിക്കാൻ വൃത്തിയാക്കാൻ കൈതുടക്കാനും, ആ ഭക്ഷണം കഴിഞ്ഞു കൈകഴുകി വീണ്ടുമാ കൈതുടക്കാനും തോളിൽ ഒരു തോർത്തുണ്ടെങ്കിലും, ആ ഒറ്റമുണ്ടിന്റെ കോന്തലക്ക് തന്നെയായിരുന്നു എപ്പോഴും ഭാഗ്യം !!
.
പാലരും പറഞ്ഞുകേട്ടിട്ടുള്ള പോലെ വസ്ത്രം വെള്ളയാക്കിയത് തന്റെ ഉള്ളതും ഇല്ലായ്മയും മറ്റാരും അറിയാതിരിക്കാനാണ് എന്നപോലെയാണോ എന്നെനിക്കറിയില്ലെങ്കിലും ഉണ്ടാകുമ്പോഴും ഇല്ലാത്തപ്പോഴും അച്ഛനും എന്നുമാ ഒറ്റമുണ്ടിനെത്തന്നെയാണ് കൂടെകൂട്ടാറുള്ളത് . ഞങ്ങൾ തമാശപറയുംപോലെയല്ലാതെ ആ ശരീരത്തിലെ വിയർപ്പുതുടക്കാനും , ചിലപ്പോഴെങ്കിലും ആ കണ്ണുകളിലെ നനവുതുടക്കാനും കൂടിയായി എന്നും കൂട്ടായ ആ ,ഒറ്റമുണ്ടും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, May 9, 2020

ശരിയുടെ ശരികൾ ...!!!

ശരിയുടെ ശരികൾ ...!!!
.
എന്റെ ശരി
നിന്റെയും
നിന്റെ ശരി
എന്റെയും
ശരികളല്ലാതാകുമ്പോൾ
എങ്ങിനെയാണ്
അവർക്ക്
നമ്മുടെ ശരിയും
നമുക്ക്
അവരുടെ ശരിയും
ശരിയാവുക ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, May 7, 2020

യാത്രയയപ്പ് ...!!!

യാത്രയയപ്പ് ...!!!
.
ജീവിതം മടുത്ത് ,
വനവാസിയാകാൻ
മൂത്തോർ ...!
.
കരഞ്ഞു
കണ്ണീർവാർത്ത്,
കാലുപിടിച്ച് ,
വരം ചോദിച്ച് ,
ഭക്തർ ...!
.
രാത്രിയിൽ
ആശ്രമമടച്ച് ,
യാത്രപറഞ്ഞ് ,
മൂത്തോർ ...!
.
കാലത്ത് വീണ്ടും
ദർശനം നൽകാൻ ,
ആശ്രമം തുറന്ന്
മൂത്തോർ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, May 4, 2020

മോഹപ്പശു ....!!!

മോഹപ്പശു ....!!!
.
വിഷുവിന് അച്ഛനും അമ്മയും പിന്നെ മുത്തശ്ശിയും തരുന്ന കൈനീട്ടം കൂടാതെ അപ്പുറത്തെ മാമൻമാരും അമ്മായിമാരും ഒക്കെ തരുന്ന പൈസയൊക്കെയും അമ്മുക്കുട്ടി തന്റെ കുഞ്ചിയിലിട്ടുവെക്കും . അച്ഛന്റെ കൂടെ സാധനങ്ങൾ വാങ്ങാൻ കടയിൽ പോയി വരുമ്പോൾ കിട്ടുന്ന ചില്ലറയൊക്കെ അപ്പോഴേ കൈക്കലാക്കി അതും അവൾ ആ കുഞ്ചിയിലാണ് ഇട്ടുവെക്കുക എപ്പോഴും. എന്നിട്ടവളാ കുഞ്ചി മുത്തശ്ശിടെ കട്ടിലിനുകീഴെ ആരുംകാണാതെയാണ് എടുത്തുവെക്കുക. . അതും മുത്തശ്ശിടെ പഴയ പുതപ്പുകൾക്കിടയിൽ ഒളി[പ്പിച്ചുകൊണ്ട് ...!
.
കെട്ടുകാരനുകൊടുക്കാൻ 'അമ്മ ചോദിച്ചാലോ കരണ്ടുകാരനുകൊടുക്കാൻ അച്ഛൻ ചോദിച്ചാലോ കൊടുക്കാതെ അവൾ ആ കുഞ്ചി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുവെച്ചു എന്നിട്ടവൾ എന്നും രാത്രി കിടക്കുമ്പോൾ മുത്തശ്ശിയോടവളുടെ ആഗ്രഹം പറയും. ആ കാശൊക്കെ നിറഞ്ഞാൽ അവൾക്കൊരു പശുക്കിടാവിനെ വാങ്ങണമെന്ന് . വെള്ള പുള്ളികളുള്ള ഒരു കുറുമ്പി ഉണ്ണിക്കിടാവിനെ . അതിന്റെ കഴുത്തിലൊരു മണികെട്ടണമെന്നും കാലിൽ കൊലുസിടീക്കണമെന്നും കണ്ണെഴുതി പൊട്ടുതൊടീക്കണമെന്നും അവൾ അമ്മൂമ്മയോട് ശട്ടംകെട്ടും ...!
.
. ഇടുന്ന കാശൊക്കെ എണ്ണിയെണ്ണി ആ കുഞ്ചി നിറഞ്ഞപ്പോൾ അതവൾ അച്ഛന് കൊടുത്ത് അച്ഛനെക്കൊണ്ട് അവളുടെ സ്വപ്നം പോലൊരു പശുക്കിടാവിനെത്തന്നെ വാങ്ങിപ്പിച്ചു . ഏതിനെ കാണിച്ചാലും ഇഷ്ട്ടമാകാതെ അവളുടെ ആഗ്രഹത്തിലുള്ളതിനെ തന്നെ കിട്ടാൻ . അച്ഛൻ കുറെ പാടുപെട്ടെന്ന് അമ്മയോട് പരാതിപറയുന്നത് കേട്ടിട്ടും അതൊന്നും ശ്രദ്ധിക്കാതെ അവൾ മുത്തശ്ശിയേയും കൂട്ടി പൂവാലി പശുക്കിടാവിന്‌ മണികെട്ടാനും കൊലുസിടാനും പശുത്തൊഴുത്തിൽ പുതിയ പുല്ലുവെട്ടിയിടാനും 'അമ്മ കാണാതെ കഞ്ഞിവെള്ളത്തിൽ ചോറും കോരിയിട്ട് കൊടുക്കാനും ഓടി നടക്കുകയായിരുന്നു അവളപ്പോൾ ...!
.
അച്ഛന്റെ കയ്യിൽനിന്നും അടികിട്ടുമെന്നു പേടിപ്പിച്ചതിനാൽ കൂടെകിടത്തുന്നില്ലെന്നു സമ്മതിച്ചതൊഴിച്ചാൽ ആ പശുക്കിടാവ് എന്നും എപ്പോഴും അവരുടെ അരുമയായി ആ വീടിന്റെ അകത്തും പുറത്തുമായി ഓടിക്കളിച്ചങ്ങിനെ വളർന്നു വലുതായി . പോത്തുപോലെ എന്ന നാട്ടുവർത്തമാനം പോലെ അത് വളർന്നപ്പോൾ പിന്നെ അവളെക്കൊണ്ട് കൊണ്ടുനടക്കാൻ വയ്യാതായതിനാൽ നോട്ടമൊക്കെ അമ്മയെയും അച്ഛനെയും ഏൽപ്പിച്ചെങ്കിലും പശു തന്റേതു മാത്രമാണെന്ന് അവളവരെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടുമിരിക്കും ...!
.
പശുക്കുട്ടിയുടെ വളർച്ചക്കൊപ്പം അമ്മുക്കുട്ടിയുടെയും മുത്തശ്ശിയുടെയും സ്വപ്നങ്ങളും മെല്ലെ വളരാൻ തുടങ്ങിയിരുന്നു അപ്പോൾ . ആ പശു വലുതായി നിറയെ പശുക്കുട്ടികളെ പ്രസവിക്കുന്നതും അവയ്ക്കു കുട്ടികളുണ്ടാകുന്നതും ആ കുട്ടികളെല്ലാം വളർന്നു വലുതായി അവയ്‌ക്കൊക്കെയും കുട്ടികളുണ്ടാകുന്നതും അതിന്റെയാ കുഞ്ഞുതൊഴുത്ത് വളർന്നു വലുതായി വലിയൊരു ഗോകുലംതന്നെയാകുന്നതും ... അങ്ങിനെയങ്ങിനെ .. ഒടുവിൽ ഏറ്റവും മികച്ച കുട്ടിയുണ്ടാകാൻ മൃഗാശുപത്രീന്ന് ഡോക്ടറെ കൊണ്ടുവന്ന് കുത്തിവെപ്പെടുപ്പിക്കാമെന്ന് തീരുമാനിച്ച് അതിനു മുതിർന്നപ്പോഴാണറിയുന്നത് അതൊരു മച്ചിപ്പശുവാണെന്ന് ... !!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
--

Thursday, April 30, 2020

ആത്മാർഥത എന്നത് ...!!!

ആത്മാർഥത എന്നത് ...!!!
.
ആത്മാർഥത എന്നത്
മുറ്റത്ത്
നാട്ടുനനച്ച് വളമിട്ടുവളർത്തി
വലുതാക്കിയ
തേൻവരിക്ക പ്ലാവിൽ വിരിയുന്ന
കണിവെക്കാൻ പാകത്തിലുള്ള
മനോഹരമായ
ഒരു ചക്കപോലെയുമാണ് ...!
.

പ്ലാവ് ഒരു കല്പവൃക്ഷവും
ചക്കയുടെ
മുള്ളുതൊട്ട് മടലുവരെ
എല്ലാം
ഉപയോഗിക്കാവുന്നതുമാണെങ്കിലും
ഉള്ളിൽ ചുളയുണ്ടോ എന്നറിയാൻ
മുറിച്ചുനോക്കുക തന്നെവേണം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, April 27, 2020

മണികെട്ടാനുള്ള എലികൾ ...!!!

മണികെട്ടാനുള്ള എലികൾ ...!!!
.
എന്റെവീട്ടിലെ തട്ടിന്പുറത്തെ മുറിയാണ് എന്റേത് . ആ മുറിയിലാണ് ഞാൻ എപ്പോഴും കിടക്കാറുള്ളതും . . വീടുണ്ടാക്കിയ കാലം തൊട്ടേ ഞാൻ അവിടെത്തന്നെയാണ് എന്നും താമസിക്കുന്നത് . ഞാൻ നാട്ടിലുള്ളപ്പോഴും നാട്ടിലില്ലാത്തപ്പോഴും ആ മുറി എന്റേതുമാത്രമായി തുടരുകയും ചെയ്തുപോന്നിരുന്നു, വ്യത്യാസമില്ലാതെ . പക്ഷെ അക്കുറിയത്തെ ദീർഘയാത്ര കഴിഞ്ഞ് ഞാൻ എത്തിയപ്പോൾ കഥയാകെ മാറിയിരുന്നു തികച്ചും ...!
.
വീട്ടിൽ ആരുമില്ലെങ്കിൽ മുന്നിലെ വീട്ടിലാണ് താക്കോൽ കൊടുത്തേൽപ്പിക്കാറുള്ളത് എപ്പോഴും . അക്കുറിയും അവിടുന്ന് താക്കോൽവാങ്ങി വീടുതുറന്ന് അകത്തുകയറി എന്റെ മുറിയിൽ കയറിയ ഉടനെ തന്നെ എനിക്കാ മണമടിച്ചു തുടങ്ങിയിരുന്നു എന്റെ മുറിയിൽ മറ്റാരോ കൂടി കയറിയിരിക്കുന്നു എന്ന് . ആരുമില്ലാത്ത വീട്ടിൽ എങ്ങിനെ ഒരാൾ എന്റെ മുറിയിൽ കയറിയെന്നത് എനിക്കത്ഭുതമായെങ്കിലും അതാരെന്നു കണ്ടെത്താൻ തന്നെ ഞാൻ തീരുമാനിച്ചുറച്ച് ഉടനെത്തന്നെ തിരച്ചിൽ തുടങ്ങി ....!
.
സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തിയപ്പോൾ കയറിയത് ആളല്ല മറ്റെന്തോ ആണെന്ന് ഉറപ്പിച്ചു . തിരച്ചിൽ പക്ഷെ തുടരുക തന്നെ ചെയ്തു . പകലും രാത്രിയും മുക്കിലും മൂലയിലും താഴെയും മേലെയും മാറി മാറി തിരഞ്ഞിട്ടും ഒന്നും കാണാതെ തത്ക്കാലം തിരച്ചിൽ നിർത്തി കിടന്നുറങ്ങാൻ തീരുമാനിച്ച് കിടക്കുമ്പോഴാണ് മെല്ലെ ആ ശബ്ദം കേട്ടത് . വേഗം ലൈറ്റ് ഇട്ട് തിരഞ്ഞപ്പോഴാണ് ഇരുട്ടിൽ തിളങ്ങുന്ന ആ നാളുകണ്ണുകൾ എന്നെ തന്നെ തുറിച്ചുനോക്കിക്കൊണ്ട് അലമാരയുടെ മുകളിലെ മൂലയിൽ പതുങ്ങിയിരിക്കുന്നത് കണ്ടത് ...!
.
എലികളെ അല്ലെങ്കിലേ എനിക്ക് പേടിയായതിനാൽ അവയെ എങ്ങിനെയും പുറത്തുചാടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. വടിയും കമ്പും കോലുമെല്ലാം എടുത്ത് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും എലികൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എന്നെയും പിന്നാലെ കൂട്ടി പാഞ്ഞു നടന്നതല്ലാതെ ഫലമൊന്നുമുണ്ടായില്ല എന്നതായിരുന്നു ഫലം . . ഒടുവിൽ ക്ഷീണിച്ച ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ ആ നാലു കണ്ണുകൾ അപ്പോഴും അതെ മൂലയിൽ തന്നെ എന്നെയും നോക്കിയിരിപ്പുണ്ടായിരുന്നു. !
.
എലിയെ കൊല്ലാൻ ഇല്ലം ചുടാനൊന്നും മിനക്കെടാതെ അവയെ എങ്ങിനെ തുരത്താം എന്ന് കൂട്ടുകാരിൽ വമ്പുകാരുമായൊക്കെ ഗൂഡാലോചന നടത്തിയെങ്കിലും വിഷം വെക്കലും കെണി വെക്കലും തൊട്ട് പൂച്ചയെ വളർത്തൽ വരെയെത്തി നിർദ്ദേശങ്ങൾ എന്നല്ലാതെ അവയെ പിടിക്കാനുള്ള നൂതന മാർഗങ്ങളൊന്നും ആരിൽ നിന്നും ഉരുത്തിരിഞ്ഞു വരാത്തതിനാൽ ഞാൻ വിഷണ്ണ വദനനായി വീണ്ടും ഉറങ്ങാൻ കിടന്നു ...!
.
ആ ഉറക്കത്തിലാണ് എലിക്കൊരു മണി കെട്ടാമെന്ന പഴുപഴഞ്ചൻ ആശയം തന്നെ മനസ്സിലാരോ പൊടിതട്ടി എടുത്തുവെച്ചത് . യുറേക്കാ എന്ന് അലറിവിളിച്ച് ഓടി നാട്ടുകാരുടെ മുന്നിൽ തുണിയില്ലാതെ നിൽക്കാൻ വയ്യാത്തതുകൊണ്ട് ആശയം ഉള്ളിൽത്തന്നെ ഉറപ്പിച്ച് അതിനുള്ള പണികൾ തുടങ്ങി വേഗം . സാധാരണയിൽ പൂച്ചക്കാര് മണികെട്ടും എന്ന് എലികളൊക്കെ തലപുകക്കുമ്പോൾ ആ എലികൾക്കെങ്ങിനെ മണികെട്ടുമെന്ന എന്റെ ചിന്തക്ക് തന്നെയാണ് അതീവ പ്രാധാന്യമെന്ന് എനിക്കുതന്നെ തെല്ലൊരഭിമാനത്തോടെ തോന്നുകയും ചെയ്തു അപ്പോൾ . ...!
.
എങ്ങിനെയാണ് തന്റെ ആശയം വിജയകരമായി നടപ്പിലാക്കുക എന്നത് പിന്നാലെക്കുള്ള ചിന്തക്ക് വിട്ട് മണിയും കെട്ടി തന്നെ മുന്നിലൂടെ ഓടി നടക്കാൻ വയ്യാതെ എങ്ങോട്ടെങ്കിലും ഒളിച്ചോടുന്ന എലികളുടെ രൂപം മനസ്സിൽ കണ്ട് ചിരിച്ചുപോയതും, ഉടനെത്തന്നെ കവലയിലെ കടയിൽ പോയി ആ നാളുകണ്ണുകളുടെ ഉടമസ്ഥരായ എലികളുടെ രൂപം മനസ്സിൽ വരച്ചുകൂട്ടി അവക്ക് പാകമായ നാല് മാണിയും കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ സമയം ഉച്ചയായിരുന്നത് എന്റെ കുറ്റമായിരുന്നില്ല സത്യത്തിൽ ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, April 25, 2020

ഞാൻ , എന്നെ തേടുമ്പോൾ ...!!!

ഞാൻ , എന്നെ തേടുമ്പോൾ ...!!!
.
ഒന്നിനും ഏതിനും സമയമില്ലാതിരുന്ന എനിക്കിപ്പോൾ എല്ലാറ്റിനും ആവശ്യത്തിലധികം സമയമുണ്ടായിട്ടും പിന്നെയും സമയത്ത് കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരുന്നത് അത്ഭുതമായാണ് അപ്പോൾ തോന്നിയത് . അതല്ലെങ്കിൽ എന്തും എപ്പോൾ വേണമെങ്കിലും ചെയ്യാമെന്ന ഒരു പ്രത്യേക അവസ്ഥ എല്ലാറ്റിനെയും സമയവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു മറ്റൊരു വിധത്തിൽ ...!
.
എണീക്കുന്നതും ഉറങ്ങുന്നതും കുളിക്കുന്നതും കഴിക്കുന്നതും ഒക്കെ എപ്പോഴും ആകാമെന്നിരിക്കെ അത് എല്ലാം വല്ലപ്പോഴും കൂടിയാകുന്നു എന്നത് വല്ലാതെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. എപ്പോൾ വേണമെങ്കിലും എന്തുമാകാമെന്ന ആശ്ചര്യകരമായ അവസ്ഥ . അങ്ങിനെയൊരു ഉച്ചസമയത്ത് , കാലത്തെ ഉറക്കമുണർന്നെണീറ്റപ്പോൾ പതിവുപോലുള്ള ആ പുഞ്ചിരിയുമായതാ മൂപ്പർ എന്നെയും നോക്കി എന്റെ മുന്നിലിരുന്ന് TV കാണുന്നു ....!
.
മൂപ്പർ എന്തെ വന്നിട്ടും എന്നെ വിളിക്കാഞ്ഞത് എന്ന ചിന്തയോടെ കണ്ണും തിരുമ്മി എണീറ്റപ്പോൾ എന്റെ കയ്യുംപിടിച്ച് നേരെ അടുക്കളയിലേക്കാണ് മൂപ്പർ കൊണ്ടുപോയതെന്നെ . എന്നിട്ട് ഒരു കാപ്പിയുണ്ടാക്കിക്കൊടുക്കാൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണ് ഒന്നുകൂടി തള്ളിത്തുറന്നു പോയി .. ഞങ്ങളൊന്നിച്ച് എല്ലായ്പ്പോഴും എന്തെങ്കിലുമൊക്കെ കഴിക്കാറുണ്ടെങ്കിലും എന്റെകൈകൊണ്ട് ഇന്നുവരെ ഞാൻ ഒന്നും ഉണ്ടാക്കിക്കൊടുക്കാത്തതുകൊണ്ട് ഒരു വിഷമത്തോടെയും ...!
.
തള്ളിയ കണ്ണ് അകത്തേക്കടപ്പിച്ച് എന്നെ മൂപ്പർ തള്ളിനീക്കിയപ്പോൾ ഞാൻ ചായക്കുള്ള പാത്രം വെച്ച് പാലൊഴിച്ചു തിളപ്പിച്ച തുടങ്ങി . ആ സമയം ഞാൻ വായിച്ചു മടക്കിവെച്ചിരുന്ന ഒരു പുസ്തകം മറിച്ചുനോക്കി എന്റെ കൂടെ നിന്നിരുന്ന മൂപ്പർക്ക് ആ പുസ്തകം ഇഷ്ട്ടമായെന്ന് തോന്നി . " The Perfect Mother". ഒരു നവജാത ശിശുവിനെ കാണാതാകുന്ന, ഒരമ്മയുടെയും അവരുടെ കുറച്ചു കൂട്ടുകാരുടെയും ജീവിതകഥ പറയുന്ന ആ പുസ്തകം ജീവിതത്തിന്റെ മറ്റൊരു നേർചിത്രമാണ് പോലും ...!
.
മറ്റൊരു സാധനവും ഉണ്ടാക്കാൻ അറിയാത്ത എനിക്ക് ചായ മോശമില്ലാതെ ഉണ്ടാക്കാൻ കഴിയുന്നതുകൊണ്ട് അതുണ്ടാക്കി മൂപ്പർക്ക് കൊടുക്കാൻ ഒട്ടും മടിയുണ്ടായിരുന്നില്ല. പക്ഷെ ഇക്കണക്കിന് മൂപ്പർ ഭക്ഷണവും കൂടി കഴിക്കാമെന്നു പറഞ്ഞാൽ പെട്ടുപോകുമല്ലോ എന്ന വേവലാതിയോടെ ഞങ്ങൾക്കുള്ള ചായയുമായി പുറത്തേക്ക് നടക്കുമ്പോൾ മൂപ്പർ അതിനിടക്ക് അടുക്കളയിലുണ്ടായിരുന്ന പഴയ കുറച്ചു ബിസ്കറ്റും തപ്പിയെടുത്തിരുന്നു കൂടെ കഴിക്കാൻ ....!
.
TV യും കണ്ട് ചായയും കുടിച്ചിരിക്കുമ്പോൾ ഈ പ്രത്യേക വരവിന്റെ ഉദ്ദേശ്യം ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരിറക്ക് ചായ ആസ്വദിച്ചിറക്കിക്കൊണ്ട് മൂപ്പരൊന്ന് പൊട്ടിച്ചിരിച്ചു അപ്പോൾ . എന്നിട്ടു പറഞ്ഞു , ആളും ആരവവും നിറഞ്ഞ തന്റെ ശ്രീലകങ്ങളിപ്പോൾ ശൂന്യമല്ലേ . അപ്പൊ ഇഷ്ട്ടം പോലെ സമയമുണ്ടല്ലോ . അതുകൊണ്ടാണ് കുറച്ചു സമയം നിന്റെ കൂടെയിരിക്കാൻ വരാമെന്നു തോന്നിയതെന്ന് ....!
.
അപ്പോഴാണ് ഞാനും അതാലോചിച്ചത് . അവനവനിൽ തന്നെയുള്ള സത്യത്തെ തേടി, അവനവനിൽ തന്നെയുള്ള ദൈവത്തെ തേടി , അത് തിരിച്ചറിയാതെ അന്തം വിട്ട് തമ്മിൽ തല്ലും കൊലവിളിയുമായി അവനവന്റെ കർമ്മം ചെയ്യാതെ അവനവന്റെ ധർമ്മം കാക്കാതെ ആരാധനാലയങ്ങൾ തോറും കയറിയിറങ്ങിയിരുന്ന ഭക്തലക്ഷങ്ങൾ ഇപ്പോൾ എവിടെ പോയെന്ന് ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, April 22, 2020

ബന്ധങ്ങളിലെ ബന്ധങ്ങൾ ...!!!

ബന്ധങ്ങളിലെ ബന്ധങ്ങൾ ...!!!
.
എന്റെ ഭാര്യയുടെ
ഇളയ മകളുടെ
മൂത്ത ജേഷ്ഠന്റെ
നേരേതാഴെയുള്ള
അനിയത്തിയുടെ
സ്വന്തം അമ്മയുടെ
നേർ സഹോദരന്റെ
ഒരേയൊരു അളിയന്റെ
അമ്മായിയച്ഛന്റെ
മൂത്ത മകളുടെ
സ്വന്തം ഭർത്താവിന്റെ
ആരായിവരും
ഈ ഞാൻ ....???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, April 21, 2020

ഒന്നാം - ദിവസത്തെ കണക്ക് ...!!!

ഒന്നാം - ദിവസത്തെ കണക്ക് ...!!!
.
ഒന്നാം ദിവസത്തെയും രണ്ടാം ദിവസത്തെയും കണക്കുകൾ ഒന്നിച്ചുകൂട്ടി മൂന്നാം ദിവസത്തേക്ക് മാറ്റിവെച്ച് അതെടുത്ത് നാലാം ദിവസം ഗുണിച്ചുനോക്കുമ്പോൾ കിട്ടുന്ന ഉത്തരത്തിൽനിന്നും അഞ്ചാം ദിവസത്തെ കണക്ക് കുറച്ചാൽ ആറാം ദിവസത്തെയും എട്ടാം ദിവസത്തെയും കണക്കുകൾ കിട്ടുമെന്നാണ് അദ്ദേഹം പൊതുവിൽ ചുരുക്കി പറഞ്ഞതിന്റെ സാരം എന്നുമാത്രം എനിക്ക് മനസ്സിലായതേയില്ല അപ്പോഴൊന്നും ...!
.
എടുത്തുവെക്കാനും കൂട്ടി വെക്കാനും കയ്യിലൊന്നുമില്ലാത്തവന്റെ ത്വരയാകാം കണക്കിൽ ഇപ്പോഴും മോശമാകാൻ കാരണമെന്ന് താൻ അവിടെ പറഞ്ഞത് മാത്രം അവരാരും അപ്പോൾ അംഗീകരിച്ചില്ലെങ്കിലും അവരുടെ മുഖത്തെ ആ ഭാവമാറ്റം തന്നോട് അതിൽ എതിർപ്പില്ല എന്നുതന്നെയായിരുന്നു എന്നും താൻ മനസ്സിലാക്കിയിരുന്നു ...!
.
കൂട്ടാനും കുറക്കാനും അറിയാതെയാണെങ്കിലും ഗുണിക്കാൻ നന്നായി അറിയുന്നതുകൊണ്ട് കണക്കിൽ താൻ അത്ര മോശമൊന്നുമല്ലെന്ന ശരിയായ ഒരു ധാരണയും തനിക്കുണ്ടായത് അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം . അല്ലെങ്കിൽ തന്നെ കൂട്ടിയും കുറച്ചും ഹരിച്ചും കഴിഞ്ഞാൽ അതൊക്കെയും പരസ്പരം ഗുണിക്കാതെ ശരിയായ ഒരു ഉത്തരം കിട്ടില്ലെന്ന് ആർക്കാണ് ഇപ്പോൾ അറിഞ്ഞുകൂടാത്തതും ...!
.
കൂട്ടിയ കണക്കും കൂട്ടാത്ത കണക്കും തട്ടിച്ചും മുട്ടിച്ചും തിരിച്ചും മറിച്ചും ചാഞ്ഞും ചരിഞ്ഞും നോക്കാൻ, നോക്കിയതും നോക്കാത്തതും ശരിയാണോന്നുനോക്കാനും നോക്കിയവരെ നോക്കാനും നോക്കാത്തവരെ നോക്കാനും അങ്ങുന്നും ഇങ്ങുന്നും എങ്ങുന്നും ആളുകൾ കൂട്ടത്തോടെയും ഒറ്റക്കും രാത്രിയും പകലും അനുമതിയോടെയും അനുമതിയില്ലാതെയും വന്നുപോകുന്നതും സ്വാഭാവികം ...!
.
പുസ്തകത്തിലെഴുതിയും കാൽക്കുലേറ്ററിൽ കൂട്ടിയും മനക്കണക്ക് ചെയ്തും കൈവിരലുകളും കാൽ വിരലുകളും കൂട്ടിച്ചേർത്തും അവരോടു ചോദിച്ചും ഇവരോട് ചോദിച്ചും പിന്നെ ചോദിക്കാതെയും ആരോടും പറയാതെയും , പറഞ്ഞും ഒടിവിലെത്തുമ്പോൾ ഏഴാം ദിവസത്തെയും ഒമ്പതാം ദിവസത്തെയും കണക്കുകൾ കാണാനുമില്ല ... ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, April 18, 2020

മുത്തശ്ശിയും കൊച്ചുമോളും ... !!!

മുത്തശ്ശിയും കൊച്ചുമോളും ... !!!
.
നിറയെ മന്ദാരപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കുന്നിന്മുകളിലെ ആ പഴകി ദ്രവിച്ച ഒറ്റമുറി ഓലപ്പുരയിലാണ് ആ മുതുമുത്തശ്ശിയും അവരുടെ ഒരു കൊച്ചു മാലാഖയെപ്പോലുള്ള നാലുവയസ്സുകാരി കൊച്ചുമോളും ഏറെ പ്രയാസത്തോടെ ജീവിച്ചിരുന്നത് . അമ്മയും അച്ഛനും നേരത്തെ മരിച്ചുപോയ ആ പെൺകുട്ടിയെ മുത്തശ്ശി എടുത്തുവളർത്തുന്നതായിരുന്നു ഏറെ സ്നേഹത്തോടെ ...!
.
മുറ്റം നിറയെ നട്ടുവളർത്തുന്ന വെളുത്ത മന്ദാരപ്പൂക്കൾ കൊണ്ട് മാലകോർത്ത് താഴെ ചന്തയിൽകൊണ്ടുപോയി വിൽക്കുകയായിരുന്നു അവരുടെ ഒരു പ്രധാന വരുമാനമാർഗം . എന്നും വസന്തമുണ്ടാകണേയെന്ന പ്രാർത്ഥനയോടെ ആ കൊച്ചുമോളും മുത്തശ്ശിയും മന്ദാരച്ചെടികളെയെല്ലാം ഏറെ അരുമയോടെയാണ് നട്ടുനനച്ച് വളമിട്ട് ആടുമാടുകൾ തിന്നുനശിപ്പിക്കാതെ നോക്കി വളർത്തിയിരുന്നത് ...!
.
ഏറെ സ്വാദുള്ള മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ അറിയാവുന്ന മുത്തശ്ശി പറ്റുമ്പോഴെല്ലാം അവയും ഉണ്ടാക്കി ചന്തയിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു . നാവിൽ കൊതിയൂറുന്ന രുചിയോടെ വിവിധങ്ങളായ പലഹാരങ്ങൾ ഏറെ ശ്രദ്ധയോടെ മുത്തശ്ശി ഉണ്ടാക്കുമായിരുന്നു സാധിക്കുമ്പോഴെല്ലാം . അരിപൊടിക്കാനും ശർക്കര കുറുക്കാനും ഒക്കെ കൊച്ചുമോളാണ് മുത്തശ്ശിയെ സഹായിക്കാറുള്ളത് . ചന്ത ദിവസങ്ങളിൽ നല്ല കച്ചവടം കിട്ടുമെങ്കിലും എല്ലായ്‌പ്പോഴുമൊന്നും അവയുണ്ടാക്കാൻ മുത്തശ്ശിക്ക് സാധിക്കുമായിരുന്നില്ല ...!
.
നിറമുള്ള നൂലുകൾകൊണ്ട് മനോഹരമായ കുഞ്ഞുടുപ്പുകളുണ്ടാക്കാനും മുത്തശ്ശിക്ക് പ്രത്യേക മിടുക്കായിരുന്നു . വിവിധങ്ങളായ നിറങ്ങളുള്ള നൂലുകൾകോർത്ത് പ്രത്യേകതകളുള്ള ബട്ടണുകളും അലുക്കുകളും തൊങ്ങലുകളും ഒക്കെ തുന്നിപ്പിടിപ്പിച്ച് മുത്തശ്ശിയുണ്ടാക്കുന്ന കുഞ്ഞുടുപ്പുകൾക്ക് വലിയ ഖ്യാതിയുമായിരുന്നു ആ ഗ്രാമത്തിൽ എല്ലായിടത്തും . ...!
.
അന്നന്നത്തെ വിൽപ്പനക്കുള്ള വസ്തുക്കളുമായി മുത്തശ്ശിയും കൊച്ചുമോളും ഒന്നിച്ചാണ് ഗ്രാമച്ചന്തയിലേക്ക് പോവുക . അവർക്കായി ഉണ്ടാക്കുന്ന ഭക്ഷണവും പൊതിഞ്ഞെടുത്ത് രണ്ടുപേരുംകൂടി ചന്തയുടെ ഓരോരത്തിരുന്ന് വില്പനനടത്തി കിട്ടുന്ന കാശുകൊണ്ട് പിറ്റേന്നത്തേക്കുള്ള സാധങ്ങളും വാങ്ങി തിരിച്ചുപോരുകയാണ് എപ്പോഴും പതിവ് . ...!
.
ഉണ്ടാക്കാൻ സഹായിക്കുന്നതും എടുത്തുവെക്കുന്നതും വിൽക്കുന്നതും ഒക്കെയും അവൾതന്നെയായിട്ടും ഒരിക്കൽപോലും പൊടിഞ്ഞുപോകുന്ന മധുരപലഹാര പൊടിപോലും സ്വയം തിന്നാതെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളായിട്ടും ഏറെ ആഗ്രഹമുണ്ടായിട്ടും ആ കുഞ്ഞുടുപ്പുകളിലൊന്നുപോലും സ്വയമിടാൻ കൊതിക്കാതെ , നീളമുള്ള മനോഹരമായ മുടിയുണ്ടായിട്ടും കൊഴിഞ്ഞു വീഴുന്ന ഒരു മന്ദാരപ്പൂപോലും സ്വയം തലയിൽ ചൂടാൻ ശ്രമിക്കാതെ ,മുത്തശ്ശിക്കൊപ്പം ആ കൊച്ചുമോളും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, April 11, 2020

ശുചിമുറികളിലെ ശുചിത്വം ...!!!

ശുചിമുറികളിലെ ശുചിത്വം ...!!!
.
ഏറ്റവും മികച്ച മുഖാവരണവും അതിനേക്കാൾ മികച്ച മറ്റു സ്വയരക്ഷാ കവചങ്ങളും സാമൂഹികസുരക്ഷയും സ്വയസുരക്ഷയും ആശുപത്രി സംവിധാനങ്ങളും അണുനശീകരണ ഉപകരണങ്ങളുമൊക്കെയായി നാം ഓരോ മഹാമാരികളെയും തുരത്തിയോടിക്കാൻ പെടാപാടുപെട്ട് ചെന്നുകയറുന്നത് ഉണ്ടാക്കിയശേഷം ഒരിക്കൽ പോലും വൃത്തിയാക്കാത്ത പൊതു ശൗച്യാലയങ്ങളിലെക്കാണ് എന്നത് എന്തൊരു വിരോധാഭാസമാണ് ...!
.
പൈസകൊടുത്തു പോകുന്ന പൊതു ശൗച്യാലയങ്ങൾതൊട്ട് ട്രെയിനുകൾ ബസ് സ്റ്റാൻഡുകൾ ഹോട്ടലുകൾ ഓഫീസുകൾ തുടങ്ങി ആശുപത്രിയിലെയും മറ്റുപൊതു ഇടങ്ങളിലെയും ഏതൊരു ശൗച്യാലയങ്ങളുടെയും പൊതുവായ അവസ്ഥ ഏറ്റവും ശോചനീയം തന്നെയാണ് . പൊതുവെ ഭാരതീയരുടെ മനോഭാവത്തിൽ വീട്ടിലെഉപയോഗം കഴിഞ്ഞാൽ അത് വൃത്തിയാക്കേണ്ട ചുമതല വീട്ടുകാരിയുടെയും പൊതു ഇടങ്ങളിലാണെങ്കിൽ അത് ദൈവത്തിന്റെയും എന്ന മട്ടിലാണ് ഓരോരുത്തരും ശൗച്യാലയങ്ങൾ ഉപയോഗിക്കാറുള്ളത് .. അവനവന്റെ വൃത്തിയാക്കൽ കഴിഞ്ഞാൽ ഒരു കപ്പുവെള്ളം ഒഴിക്കാൻ പോലും പൊതുവിലാരും മെനക്കെടാറില്ലെന്നത് പരമമായ സത്യവും ...!
.
ഒരു രോഗി ഉപയോഗിച്ച ശൗച്യാലയം എന്തൊക്കെ സുരക്ഷാ മുന്കരുതലുകളെടുത്തുകൊണ്ട് മറ്റൊരാൾ ഉപയോചിച്ചാലും അയാൾക്ക് രോഗം പകരാനുള്ള സാധ്യത 50 % ത്തേക്കാൾ കൂടുതലാണെന്നിരിക്കെ മറ്റെന്തൊക്കെ കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എങ്കിലും അതോടൊപ്പം ഇക്കാര്യത്തിലും കരുതലെടുക്കേണ്ടത് അനിവാര്യം തന്നെ. അവനവന്റെ ഉപയോഗം കഴിഞ്ഞാൽ അത് തനിക്കു പുറകിൽ വരുന്നവർക്കുവേണ്ടി വൃത്തിയാക്കിവെക്കാനുള്ള സാമാന്യ മര്യാദ നമ്മുടെ ശീലമാക്കുക തന്നെ വേണം ഇനിയെങ്കിലും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, April 10, 2020

ആറു ചുമരുകളും , നാല് വാതിലുകളും ....!!!

ആറു ചുമരുകളും , നാല് വാതിലുകളും ....!!!
.
അവനോടൊപ്പം ഞാൻ അവന്റെയാ പുരാതനമായ തറവാട്ടിൽ അവസരം കിട്ടുമ്പോഴെല്ലാം പോകാറുണ്ടായിരുന്നത് രണ്ടു കാരണം കൊണ്ടായിരുന്നു . ഒന്ന് , അവിടെ പണ്ടുപണ്ടെങ്ങൊ കാരണവന്മാർ ശേഖരിച്ചുവെച്ചിരിക്കുന്ന വലിയൊരു നിധി മറഞ്ഞിരിപ്പുണ്ടെന്ന അവന്റെ അച്ഛമ്മയുടെ കഥ. കണക്കില്ലാത്ത അത്രയും സ്വർണ്ണവും രത്നങ്ങളും ഒക്കെ നിറഞ്ഞ വലിയൊരു നിധിശേഖരം തന്നെയാണ് അതെന്നാണ് അച്ഛമ്മ പറഞ്ഞുകേട്ടിട്ടുള്ളത് , അത് അവനെപ്പോലെ എന്നെയും ഏറെ മോഹിപ്പിക്കുന്നതായിരുന്നു . പിന്നെ ആ തറവാട്ടിലെ ഏറെ പ്രത്യേകതകളുള്ള ആ ഒരു ഒരു മുറിയും ...!
.
ഉമ്മറംകടന്നങ്ങ് അകത്തേക്ക് കടന്ന് നേരെ പോയാൽ കാണുന്ന നീളൻ വരാന്തക്കപ്പുറം ഒരു കുഞ്ഞു നടുമുറ്റമുണ്ട് . അതിനുശേഷം മുകളിലേക്ക് കയറുന്ന വലിയൊരു ഗോവണിയും . ഒന്നാം നിലയും രണ്ടാം നിളയും കടന്നെത്തുന്ന കുഞ്ഞുവരാന്തക്കു മുന്നിൽ കാണുന്നതാണ് ആ മുറി . പന്ത്രണ്ട് ജനാലകളും നാലുവാതിലുകളും ആറ് ചുമരുകളുമുള്ള ഒരു വലിയ മുറി . അതിൽ കസേരയോ മേശയോ അലമാരകളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നതാണ് ഏറെ പ്രത്യേകത . നിശ്ശബ്ദതപോലും അവിടേക്ക് എത്തിനോക്കാറുപോലുമില്ലെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് ....!
.
ആ മുറിയിൽ നിന്ന് നോക്കിയാൽ വിശാലമായ ആ വലിയവീടിന്റെ ചുറ്റുമുള്ള മുഴുവൻ പറമ്പും കാണാമെന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത . കാവും കുളവും തെങ്ങും മാവും പ്ലാവും വാഴയും ഒക്കെ തിങ്ങിനിറഞ്ഞ ആ വലിയ പറമ്പിന്റെ അപ്പുറത്തെ ഇപ്പോഴും അവശേഷിക്കുന്ന വിശാലമായ പാടവും , അതിനുമപ്പുറത്തെ വലിയ മലകളും , ഇപ്പുറത്തുകൂടി ഒഴുകുന്ന വലിയൊരു കൈത്തോടും ഒരു ശരാശരി മലയാളിയുടെ സാധാരണ സ്വപ്‌നങ്ങൾ പോലെ മനോഹരം തന്നെയാണ് ഇപ്പോഴും ...!
.
ഏറ്റവും ഉയരത്തിലായിരുന്നിട്ടും നേരിട്ട് കാറ്റുകയറാത്ത , എന്നാൽ എപ്പോഴും ഏറെ സുഖമുള്ളൊരു തണുപ്പുനിറഞ്ഞ ആ മുറിയിൽ നാളിതുവരെ ഒരിക്കൽ പോലും ഞാനൊരു പല്ലിയെയോ പാറ്റയെയോ എന്തിനൊരു ഉറുമ്പിനെ പോലുമോ കണ്ടിട്ടില്ലെന്നത് ഏറെ ആശ്ചര്യപ്പെടുത്തുന്നതുതന്നെയായിരുന്നു . അകത്തും പുറത്തുമായി പണിക്ക് ആളുകളുണ്ടായിട്ടും പൊടിപടലങ്ങളോ അഴുക്കോ മാറാലയോ ഒന്നും ഒട്ടുമില്ലാത്ത ആ മുറിയിലേക്ക് എന്തുകൊണ്ടോ അവർ ആരും അങ്ങിനെ പോകാറില്ലെന്നതും ഞാൻ മാത്രം ശ്രദ്ധിച്ച മറ്റൊരു കാര്യമായിരുന്നു ...!
.
ഇതിനെപ്പറ്റിയൊക്കെ സംസാരിക്കാൻ തുടങ്ങിയാൽ , മറ്റാരും ഒരിക്കലും ശ്രദ്ധിക്കാത്ത , ഒരാളും ഒരിക്കൽപോലും പറയാത്ത ഇങ്ങിനെയൊരുകാര്യം ഞാനൊരു വട്ടുകേസായതുകൊണ്ടാകാം ഇങ്ങിനെ നുള്ളിപ്പെറുക്കുന്നതെന്ന് അവൻ എപ്പോഴും കളിയാക്കുമ്പോഴും , ആ മുറിയുടെ നിർമ്മിതിയും അതിന്റെ പ്രത്യേകതയും എനിക്കുമാത്രം ഏറെ ശ്രദ്ധേയം തന്നെ . . അവന്റെ അച്ഛനോ അമ്മക്കോ പോയിട്ട് അച്ഛമ്മക്കുപോലും ആ മുറിയുടെ മറ്റൊരു പ്രത്യേകതയും ശ്രദ്ധയിൽപോലും പെട്ടിട്ടില്ലെന്നതും എനിക്കത്ഭുതമായിരുന്നു ...!
..
ഒന്നിൽനിന്നും മറ്റൊന്ന് വ്യത്യസ്തമാകുന്നെന്നപോലെയല്ലെങ്കിലും, ആ മുറി എനിക്കുമാത്രം ഏറെ പ്രത്യേകതകൾ സമ്മാനിച്ച് ഇപ്പോഴും ഒരു ചോദ്യചിഹ്ന മാകവേ അവൻ പറയുന്നതുപോലെ എന്തിനെയും ഞാൻ എന്റെ കണ്ണുകൾ കൊണ്ടുമാത്രം കണ്ടുകൊണ്ടേയിരിക്കുന്ന എന്റെ വിഡ്ഢിത്തവുമൊ, അതോ എന്റേതുമാത്രം സ്വന്തമായ മരീചികയോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, April 9, 2020

ആ പാലമരച്ചുവട്ടിൽ ...!!!

ആ പാലമരച്ചുവട്ടിൽ ...!!!
.
വര്ഷങ്ങൾക്കിപ്പുറത്തെ ഒരു അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് ഒരു സുഹൃത്തിനെ കാത്തുകൊണ്ട് വീണ്ടും അവിടെയെത്തിയത് . നഗരത്തിന്റെ തിരക്കിനിടയിൽ ഒരൊളിച്ചുകളിക്കുള്ള ഇടംപോലെ സുരക്ഷിതമായിരുന്ന ആ പാലമരച്ചുവട്ടിൽ . നഗരത്തിരക്കിന് ഇങ്ങേ മൂലയിൽ ആരും കാണാതെ , എന്നാൽ എല്ലാവരും കൺകുളിർക്കെ കണ്ടുകൊണ്ട് ആ പാലമരം എനിക്കോർമ്മയുള്ള കാലംതൊട്ടേ അതേ വലിപ്പത്തിൽ , അതെ അകലത്തിൽ എന്നും അവിടെയുണ്ടായിരുന്നു . പലപ്പോഴും എന്റെ സ്വപ്നങ്ങളുടെ മർമ്മരങ്ങളേറ്റു വാങ്ങിക്കൊണ്ടെന്ന പോലെ നിശബ്ദമായും അപ്പോളത് പൂത്തുലഞ്ഞും ...!
.
തീർത്തും തിരക്കുപിടിച്ച് നായയുടെ വാലിനു തീപിടിച്ചപോലെ ഓടിനടക്കുന്നു എന്ന് ഇപ്പോഴും എന്റെ ഭാര്യ കളിയാക്കി ഓർമ്മിപ്പിക്കുംപോലെ ഓടിക്കിതയ്ക്കുമ്പോഴെല്ലാം തീർത്തും യാദൃശ്ചികമായാവാം ഞാൻ എത്തിനിൽക്കാറുള്ളതും ആ പാലമരചുവട്ടിലായിരുന്നു എന്ന് അപരിചിതത്വത്തോടെയാണ് പക്ഷെ അപ്പോൾ ഓർത്തെടുത്തത് . ഓരോ മുഹൂർത്തങ്ങളിലും ഓരോ നിറങ്ങൾ പോലെ . ജീവിതം ഒരു വസന്തമായി ...!
.
അന്നുപക്ഷേ കുറച്ചു സമയം അവിടെ കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടോ ആദ്യത്തെ അനുഭവമായിരുന്നു . അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞതും , അക്കാലത്തിനിടയിൽ അങ്ങിനെ കുറച്ചു സമയം അവിടെയിരിക്കുന്നത് ആദ്യമായാണെന്ന്‌ . . കാത്തിരിപ്പിന് ദൈർഘ്യമേറെയാകുമെന്ന് കണ്ടപ്പോൾ അപ്പുറത്തെ തട്ടുകടയിൽനിന്നൊരു ചായയും വാങ്ങി വീണ്ടും അവിടെ വന്നിരുന്നത് ഓർമ്മകളിലേക്കുള്ള വാതിലും തുറന്നു കൊണ്ടുതന്നെയായിരുന്നു ....!
.
ചായയും കൊണ്ട് അങ്ങോട്ട് വരുമ്പോൾതൊട്ട് ഞാൻ ശ്രദ്ധിക്കുന്നതായിരുന്നു ആ പെൺകുട്ടിയെ . വെള്ളയിൽ ചുവപ്പു പൂക്കൾ തുന്നിപിടിപ്പിച്ച ഒരു മുഴുവൻ ഉടുപ്പിട്ട് കുളിച്ച് കുറിയൊക്കെയിട്ട് കയ്യിലൊരു പൂക്കൂടയുമായി ഏകദേശം പത്തു പന്ത്രണ്ടു വയസ്സുള്ള ആ കുഞ്ഞു മോൾ ഏകദേശം ഏഴും നാലും വയസ്സുള്ള തന്റെ കുഞ്ഞനുജന്മാരുടെയും കയ്യുംപിടിച്ച് അവിടെ തെല്ലൊരസ്വസ്ഥതയോടെയാണ് ചുറ്റിപ്പറ്റി നിന്നിരുന്നത് . അനുജന്മാരെ തെല്ലൊരാധികാരത്തോടെ ഒതുക്കി നിർത്തുന്ന അവളുടെ മുഖത്തുപക്ഷെ ഗൗരവം നിറഞ്ഞ ഒരു പ്രതികാര ഭാവമായിരുന്നില്ലേ അപ്പോൾ ഉണ്ടായിരുന്നതെന്ന് ഞാൻ സംശയിക്കുകയും ചെയ്തു ....!
.
അധികമാരും അപ്പോൾ അവിടെയില്ലെങ്കിലും ഉണ്ടായിരുന്ന രണ്ടുമൂന്നുപേരുടെ സാന്നിധ്യം തന്നെ അവളെ അസ്വസ്ഥയാക്കുന്നത് എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചതും . ആ രണ്ട് ആൺകുട്ടികളുമാകട്ടെ ഒന്നനങ്ങുകപോലും ചെയ്യാതെ അവളെ അനുസരിച്ച് അവളുടെ നിർദ്ദേശങ്ങൾക്ക് വേണ്ടി മാത്രം കാത്തുനിൽക്കുകയും ചെയ്യുകയായിരുന്നു . ആ കുട്ടിയുടെ അസ്വസ്ഥത കണ്ടുകൊണ്ടുതന്നെ ഞാനവിടുന്നു മാറിനിൽക്കാൻ തീരുമാനിച്ച് വീണ്ടും ആ തട്ടുകടയുടെ അടുത്തേക്ക് ചെന്നു . എന്നിട്ട് ആ കടക്കാരനോട് തന്നെ ആ കുട്ടിയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി ...!
.
അപ്പോഴാണ് ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു തുടങ്ങിയത് . മൂന്നുവർഷം മുൻപ് ഇതുപോലൊരു പകലിലാണ് ആ മൂന്നുകുട്ടികളുമായി അവിടെവന്ന ഒരച്ഛനും അമ്മയും ആ കുട്ടികളെ അവിടെ ആ മരച്ചുവട്ടിലിരുത്തി പിന്നെയാ മരത്തിൽ കയറി അവരുടെമുന്നിൽവെച്ച് കഴുത്തിൽകയറിട്ട് താഴേക്കുചാടി ആത്മഹത്യചെയ്തതെന്ന് . ആളുകളോടിക്കൂടി അവരെ രക്ഷിക്കാൻ ശ്രമിക്കും മുന്നേ ആ പിഞ്ചുകുട്ടികളുടെ മുന്നിൽ പിടഞ്ഞുതീർന്ന അവരുടെ ജീവിതത്തിന് ഓർമ്മപ്പൂക്കളർപ്പിക്കാൻ വരുന്നതാണ് ആകുട്ടികളെന്ന് പറഞ്ഞപ്പോൾ ഉള്ളൊന്ന് പിടഞ്ഞുനീറിപ്പോയി വല്ലാതെ . ...!
.
പിന്നെ തെല്ലൊരു നൊമ്പരത്തോടെ ആ മോളെ നോക്കുമ്പോൾ അവർ മൂവരും കയ്യിലെ പൂക്കൾ അവിടെ വിതറുകയായിരുന്നു . അവർക്കു ധൈര്യവും ഐക്യവും നൽകിക്കൊണ്ടെന്നപോലെ കാറ്റുവീശാത്ത ആ നേരത്തും പാലമരത്തിൽനിന്നും നിറയെ പൂക്കളും കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു അപ്പോൾ ..!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, April 7, 2020

പാതിരാജ്യവും .......!!!

പാതിരാജ്യവും .......!!!
.
നൂറ്റൊന്നു ഗ്രാമങ്ങളും
നൂറാനകളും
ആയിരം കുതിരകളും
പതിനായിരം കാലാളുകളുമുള്ള
ഒരു രാജ്യം
എനിക്കുമുണ്ടായിരുന്നെങ്കിൽ
ഞാനും പ്രഖ്യാപിച്ചേനെ
ഒരു ഇനാം ...!

പാതിരാജ്യവും .......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, April 3, 2020

അനാരോഗ്യ പ്രവർത്തനങ്ങൾ ...!!!

അനാരോഗ്യ പ്രവർത്തനങ്ങൾ ...!!!
.
നമ്മുടെ ആരോഗ്യമേഖല കൊട്ടിഘോഷിക്കുന്നപോലെ ഏറെക്കുറെ ശക്തം തന്നെയെങ്കിലും അതിലെ അപര്യാപ്തതകൾ ശരിക്കും അപലപനീയം തന്നെയാണ് . അമേരിക്കയെയോ ചൈനയേയോ പോലെ ശക്തമായ ഒരു രാജ്യത്തിന് ആഗ്രഹിക്കുന്ന സമയത്ത് ആഗ്രഹിക്കുന്ന പോലെ ആവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കെ അങ്ങിനെയൊരു സ്വാപ്ന സമാനമായ സൗകര്യങ്ങളൊന്നുമില്ലാത്ത ഭാരതം അവരെക്കാൾ ഏറെയേറെ മെച്ചമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു എന്നത് ഏറെ പ്രശംസനീയവും അഭിമാനപൂരിതവും തന്നെയാണ്. പ്രത്യേകിച്ചും കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നു . എന്തൊക്കെ വിമർശനങ്ങൾ ഉണ്ടെങ്കിലും അതിനു ഇവിടുത്തെ സർക്കാരുകളെ പ്രകീർത്തിക്കുക തന്നെ വേണം ....!
.
ആരോഗ്യമേഖല എടുത്തുപറയുമ്പോൾ അതിൽ സർക്കാർ - പൊതു - സ്വകാര്യമേഖലകൾ മൊത്തമായും ഉൾപ്പെടുന്നതാണ് . സർക്കാർ - പൊതുമേഖലകൾ ഏറെക്കുറെ സ്തുത്യർഹമായ സേവനം നൽകുമ്പോൾ ചില സ്വകാര്യ ആശുപത്രികളിലെ അവസ്ഥ നമ്മുടെ ആരോഗ്യമേഖലയുടെ പോരായ്മകൾ വ്യക്തമായും ചൂണ്ടിക്കാണിക്കുന്നതാണ് . കച്ചവട താത്പ്പര്യം മാത്രം മുന്നിൽ കണ്ട് ആശുപത്രി മുതലാളിമാർ നടത്തുന്ന ചൂഷണങ്ങളിൽ ചിലതു കൊണ്ടെത്തിക്കുക ഇത്തരം അവസരങ്ങൾ വലിയ ദുരന്തങ്ങളിലേക്കു തന്നെയാണ്. സ്വകാര്യ ആശുപത്രികളിൽ പലതിലും ഇപ്പോൾ മാസ്കുകളോ കയ്യുറകളോ ഇഅടക്കം വ്യക്തി സംരക്ഷണത്തിന് വേണ്ട സാധനസാമഗ്രികൾ ഇല്ല തന്നെ . കൊറോണ രോഗികൾക്കായി പ്രത്യേക സ്ഥലമൊക്കെ ഉണ്ടെങ്കിലും ആ രോഗികൾക്ക് എന്തെങ്കിലും മറ്റു അസുഖങ്ങൾ വന്നാൽ അവരെയും നേരെ കൊണ്ട് വരുന്നത് ജനറൽ അത്യാഹിത വിഭാഗത്തിലേക്കും ജനറൽ ഐസിയുവിലേക്കും ഒക്കെ തന്നെയാണ് . അവിടെ ശുശ്രൂഷിക്കുന്നതാകട്ടെ അവിടുത്തെ ഒരു പ്രത്യേക സംരക്ഷണവും ഇല്ലാത്ത ആരോഗ്യ പ്രവർത്തകരും ഡോക്ടർ മാറും. ...!
.
അതുപോലെതന്നെ ഗുരുതരമായ മറ്റൊരു പ്രശ്നമാണ് കയ്യുറകളുടെയും മുഖം മൂടികളുടെയും ഉപയോഗം. ചില ആരോഗ്യപ്രവർത്തകർ പോലും പറയുന്നത് കേട്ടു തുണികൊണ്ടുള്ള അല്ലെങ്കിൽ തൂവാലകൊണ്ട് മുഖം മറക്കണം എന്ന്. സാധാരണ തുണികൊണ്ടുള്ള ഒരു തൂവാലക്കുക്ക് എന്ത് രോഗത്തെയാണ് തടുക്കാനുള്ള ശേഷിയുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നേയില്ല. ഇത്തരം വിഡ്ഢിത്തരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നത് തീർത്തും തെറ്റാണ് . തീർച്ചയായും ഒരു ആരോഗ്യപ്രവർത്തകർ ധരിക്കേണ്ടത് ആരോഗ്യരംഗം നിഷ്‌കർഷിക്കുന്ന ആവശ്യമായ മുഖം മൂടികൾ തന്നെയാണ്. അല്ലാതെ തുണികൊണ്ടോ മറ്റോ വീട്ടിൽ തയ്ച്ചുണ്ടാക്കുന്ന മുഖം മൂടികൾ കൊണ്ടല്ല. ...!.
.
ഇതേപോലെതന്നെയാണ് പോലീസ് / രക്ഷാ സേനകളും മറ്റു സന്നദ്ധപ്രവർത്തകരും കാണിക്കുന്നതും. മുഖംമൂടിയൊക്കെ വെക്കുകയും സംസാരിക്കുമ്പോൾ ആ മുഖംമൂടി താഴ്ത്തിവെക്കുകയും ചെയ്യുന്ന ഗുരുതരമായ പിഴവുകൾ. കൂടാതെ കയ്യുറകൾ ധരിക്കാതെ മറ്റുള്ളവരെ തൊടുകയും പിടിക്കുകയും ചെയ്യുന്നത്. ഇത്തരം മഹാവ്യാധികളുടെ സമയം ജനങ്ങളെ അതിനെക്കുറിച്ച് ശരിയായ അവബോധം ഉണ്ടാക്കാനുള്ള സമയംകൂടിയാണ്. അത് ഭാവിയിൽ ഇത്തരം മഹാവ്യാധികൾ വരാതിരിക്കാൻ നമ്മെ ശരിയായി പഠിപ്പിക്കും. ഒരു നിപ്പ വന്ന് നാമെല്ലാം ഇതിനേക്കാൾ വലിയ മുൻകരുതലുകൾ എടുത്തിട്ടും നമ്മൾ അതിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ടില്ലെന്നത് ചിന്തിക്കേണ്ട വസ്തുതതന്നെയാണ്. ഇനിയൊരു മഹാവ്യാധിയുണ്ടാകുമ്പോൾ ഇതൊക്കെ വീണ്ടും വീണ്ടും ജനങ്ങളെ പഠിപ്പിക്കേണ്ടി വരികയെന്നത് തീർത്തും വേദനാജനകം തന്നെ... !
.
അതുപോലെതന്നെ, ചിലയിടങ്ങളിൽ കാണുകയുണ്ടായി കൈവിരലുകൾക്കൊണ്ടു തൊടാതെ വിരലിന്റെ പുറം ഭാഗം കൊണ്ട് അല്ലെങ്കിൽ കൈത്തണ്ടകൊണ്ട് തൊടാൻ പറയുന്നത്. ഇതിൽ എന്തുവ്യത്യാസമാണ് ഉള്ളതെന്നും എനിക്ക് മനസ്സിലാകുന്നില്ല. രോഗാണുവിനെ കൈവെള്ളകൊണ്ടു തൊട്ടാലും പുറം കൊണ്ടുതൊട്ടാലും അതുനമ്മുടെ ശരീരത്തിൽ പ്രവേശിക്കുമല്ലോ. ഇങ്ങനെയൊക്കെയുള്ള തെറ്റായ വിവരങ്ങൾ നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരമായ അനാസ്ഥയും തെറ്റുമാണ് . അധികാരികൾ ഇക്കാര്യങ്ങളിൽ തീർച്ചയായതും ശ്രദ്ധ പതിപ്പിക്കുകതന്നെ വേണം. ...!
.
ഒരു മഹാ പ്രളയമുണ്ടായി എല്ലാം കുത്തിയൊലിച്ചു പോയപ്പോൾ ആധുനിക രീതിയിൽ ശാസ്ത്രീയമായി കേരളത്തെ തന്നെ പുനർനിർമിക്കാൻ അതൊരു ശക്തവും വ്യക്തവുമായ അവസരമായിരുന്നു. പക്ഷെ അതാരും ഉപയോഗിച്ചില്ല. ഇപ്പോൾ ആരോഗ്യമേഖലയെ ഉടച്ചുവാർക്കാനും പൊതുജനങ്ങളെ ആരോഗ്യ സാക്ഷരരാക്കാനും ഉള്ള മറ്റൊരു മഹത്തായ അവസരം കൂടിയാണ് ഈ കോറോണക്കാലം നമുക്ക് തന്നിരിക്കുന്നത്. ഇതെങ്കിലും ശരിയായി വിനിയോഗിക്കാൻ നമ്മുടെ അധികാരികളും പൊതു സേവന ദാതാക്കളും ശരിയായി ശ്രദ്ധിക്കുക തന്നെ വേണം. ...!
.
സർക്കാരും നല്ലൊരു ശതമാനം പൊതുപ്രവർത്തകരും ഊണും ഉറക്കവും കളഞ്ഞ് ജനങ്ങൾക്കുവേണ്ടി അഹോരാത്രം പണിയെടുക്കുമ്പോൾ അതിൽ കുത്തിത്തിരിപ്പുണ്ടാക്കാനും പ്രശ്നങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ചെറിയൊരു ശതമാനം വേറെയുമുണ്ട് . ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്ന നിലയിൽ പെരുമാറുന്ന മറ്റൊരു വിഭാഗവും ഉണ്ട് . അത്തരക്കാരെ കർശനമായി നിലക്ക് നിർത്താനും അധികാരികൾ ശ്രദ്ധിക്കുകതന്നെ വേണം ...!
.
പ്രകൃതിക്ക് നാശം സംഭവിക്കുമ്പോൾ പ്രകൃതിതന്നെ സ്വയം ഒരു തിരുത്തലിനു സ്വയമേവ തയ്യാറാവുക എല്ലാ കാലങ്ങളിലും സാധാരണമാണ്. അതിനു അവസരം കൊടുക്കാതെ പ്രകൃതിയെ അറിഞ്ഞു ജീവിക്കേണ്ടത് മനുഷ്യന്റെ മാത്രം ഉത്തരവാദിത്വവുമാണ് . .... സ്വയം സംരക്ഷിക്കുക, മറ്റുള്ളവരെയും സംരക്ഷിക്കുക ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, April 2, 2020

പെരുവിരലിൽ കുത്തിയുയർന്ന് ... !!!

പെരുവിരലിൽ കുത്തിയുയർന്ന് ... !!!
.
പെരുവിരലിൽ കുത്തിയുയർന്ന് കഴുത്തിൽ കൈകൾ കോർത്ത് ചേർത്തടുപ്പിച്ച് ചുണ്ടുകളിൽ ചുണ്ടുകൾ കോർത്ത് അവനിലെ ജീവശ്വാസം മുഴുവനായും തന്നിലേക്കാവാഹിച്ച് തന്നെ മുഴുവനായും അവനിലേക്ക്‌ ലയിപ്പിച്ച് ഒരു ചൂടൻ ചുംബനത്തോടെത്തന്നെ അവനെ സ്വീകരിക്കണമെന്നത് തന്റെ ആവശ്യമായിരുന്നു ...!
.
ഒരു ചുംബനത്തിന്റെ ചൂടിന് ഒരു വർഷത്തിന്റെ ദൈർഘ്യത്തിനപ്പുറവും പുതുമയുടെ തുടിപ്പവശേഷിപ്പിക്കാൻ അവനല്ലാതെ മറ്റാർക്കാണാവുക . കണ്ണുകളിൽ പ്രണയം നിറച്ചുചേർത്ത് ഹൃദയത്തിൽ സ്നേഹം അലിയിച്ചുചേർത്ത് ജീവാത്മാവിൽനിന്നും ജീവിതാത്മാവിലേക്ക് അവനവനെത്തന്നെ ചേർത്തുനിർത്തുന്ന അവന്റെ മാസ്മരികതപോലെ ...!
.
എവിടെയെല്ലാമാണ് അവൻ തന്നിലവശേഷിക്കാത്തതെന്ന് താൻ എപ്പോഴും അത്ഭുതം കൂറാറുണ്ട് പലപ്പോഴും . അവന്റെ നീണ്ടുമെലിഞ്ഞ കൈവിരലുകൾക്കുപോലും പ്രണയത്തിന്റെ മാസ്മരികതയാണ് . അവന്റെ സ്വരത്തിനുതന്നെ പ്രണയത്തിന്റെ വശ്യതയാണെന്ന് എപ്പോഴാണ് പറയാതിരിക്കാനാവുക . അവന്റെ സ്പർശംതന്നെ ഒരു മാലാഖയുടെ സ്നേഹസ്പർശംപോലെ ഹൃദയത്തിലേക്കയല്ലേ നേരിട്ട് കയറിയിരിക്കുന്നത് എപ്പോഴും ....!
.
കൈവിരലുകളിലൂടെ അരിച്ചുകയറി ഹൃദയത്തിലേക്കെത്തുന്ന അവന്റെ ചുടുശ്വാസത്തിന് ജീവന്റെ ഗന്ധമാണ് ഇപ്പോഴും.. തന്റെ കൈവിരൽ തുമ്പു പിടിച്ച് അവൻ കൂടെ നടക്കുമ്പോൾ തന്റെ കുഞ്ഞനുജന്റെ കുറുമ്പുകളായിരുന്നില്ലേ അവനിൽ . തന്റെ തോളിൽ മുഴുവൻ ഭാരവും ഇറക്കിവെച്ച് ആത്മസുഹൃത്തിനെ പോലെ അവനിരിക്കുമ്പോൾ തനിക്കല്ലേ ഭാരമില്ലായ്മ അനുഭവ്യമാകുന്നത് . തന്റെ നെഞ്ചിന്റെ ചൂടിൽ അവനൊരു കൊച്ചു കുഞ്ഞിനെപ്പോലെ ചാഞ്ഞിരിക്കുമ്പോൾ തന്റെ മാതൃത്വമല്ലേ ബഹുമാനിതയാകുന്നത് എല്ലായ്‌പ്പോഴും ....!
.
തന്റെ മുന്നിൽ മുട്ടുകുത്തിയിരുന്ന് കാലുകൾ മടിയിലെടുത്തുവെച്ച് ആ കാൽവിരലുകളിലെ അവന്റെ ചുംബനത്തിൽ തുടങ്ങി പൂമ്പാറ്റകൾ പാറിനടക്കുന്ന അടിവയറിന്റെ അഗാധതകളിലൂളിയിട്ടുണർന്ന് ജീവശാസത്തിൽ ലയിച്ചുചേരുന്ന അവന് ഇങ്ങിനെയുള്ളൊരു ചുംബനത്തോടെയുള്ള വരവേൽപ്പല്ലാതെ താൻ മറ്റെന്തു നൽകാൻ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, March 31, 2020

ചില കൊറോണക്കാല കാഴ്ചകൾ ...!!!

ചില കൊറോണക്കാല കാഴ്ചകൾ ...!!!
.
തൊട്ടടുത്ത റൂമിൽ വയ്യാതെ കിടക്കുന്ന അച്ഛനെയും അമ്മയെയും ഒന്നാശുപത്രിയിൽ ഒരോട്ടോ വിളിച്ചുപോലും പറഞ്ഞയക്കാത്തവർക്ക് , ഇപ്പോൾ അമ്മായീടെ ഭർത്താവിന്റെ അച്ഛന്റെ പെങ്ങളുടെ മകന്റെ ഭാര്യയുടെ അമ്മയുടെ അനിയത്തിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ യാത്രാ പെർമിഷൻ വേണം ...!
.
മകനെ സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്ത ശേഷം അങ്ങോട്ട് തിരിഞ്ഞു പോലും നോക്കാതെ , മക്കളിപ്പോ ഏതു ക്ലാസ്സിലാണ് പഠിക്കുന്നതെന്നു പോലും അറിയാത്ത അച്ഛനും അമ്മയ്ക്കും മക്കൾക്ക് ക്ലാസ്സ്‌ നഷ്ടപ്പെടുന്നതോർത്ത് ഉറക്കമേയില്ല ...!
.
ബന്ധുകൂടിയായ അയൽക്കാരൻ പട്ടിണികിടന്നു മരിച്ചിട്ടും തിരിഞ്ഞു നോക്കാൻ കൂട്ടാക്കാത്ത സാമൂഹ്യ പ്രവര്ത്തകന് തെരുവുപട്ടികൾ പട്ടിണി കിടക്കുന്നതോർത്ത് അവർക്ക് ഭക്ഷണം കൊടുക്കാൻ അങ്ങോട്ടൊന്നു പോകാൻ കഴിയാത്തതിനാൽ ചോറിറങ്ങുന്നില്ല ...!
.
മാടിനെപ്പോലെ പണിയെടുപ്പിച്ചിട്ടും സ്വന്തം തൊഴിലാളികൾക്ക് അവർക്കർഹതപ്പെട്ട ശമ്പളമോ മറ്റാനുകൂല്യങ്ങളോ കൊടുക്കാൻ തയ്യാറല്ലാത്ത കമ്പനി മുതലാളിക്ക് , സർക്കാർ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്ന അഥിതി തൊഴിലാളികളുടെ തൊഴിലില്ലായ്മയോർത്ത് ഉറക്കം വരുന്നില്ല . ...!
..
സ്വന്തം വീട്ടിൽ പോലും ഒരു മരം നട്ടുവളർത്തി പ്രകൃതി സംരക്ഷണം ഉറപ്പുവരുത്താത്ത സോഷ്യൽമീഡിയാജീവിയായ പരിസ്ഥിതി പ്രവര്ത്തകന് രണ്ടുമാസം കഴിഞ്ഞാൽ അയൽസംസ്ഥാനത്തെ കാടുകളിൽ കാട്ടുതീയുണ്ടാകുമെന്നോർത്ത് മനസ്സുപിടക്കുന്നു ...!
.
ജന്മദിനത്തിലോ പെരുന്നാളിനോ പോലും പള്ളിയിലോ അമ്പലത്തിലോ പോകാത്ത , വീഴാൻ പോകുമ്പോൾ പോലും ദൈവമേ എന്നൊന്ന് വിളിക്കാൻ തോന്നാത്ത ഭക്തന് ആരാധനാലയത്തിൽ ഭജനമിരിക്കാൻ കഴിയാത്തതിൽ മനഃപ്രയാസത്താൽ ഇരിക്കപ്പൊറുതിയില്ല ...!
.
ആഴ്ചയിൽ നാലുദിവസവും ലീവെടുത്തോ മുങ്ങിയോ കറങ്ങിനടക്കുന്ന സർക്കാരുദ്യേഗസ്ഥന് ദിവസേന ആപ്പീസിൽപോയി ജോലിചെയ്യാൻ കഴിയാത്തതിനാൽ ആത്മസംഘർഷത്താൽ ഉണ്ണാനും ഉറങ്ങാനും വയ്യ ...!
.
ഈ കൊറോണക്കാലത്ത് ഇനിയെന്തൊക്കെ ...?
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, March 29, 2020

ഭീകരവാദികൾ ...!!!

ഭീകരവാദികൾ ...!!!
.
ഒരു മഹാമവ്യാധിയെ ശക്തമായിത്തന്നെ നേരിടാൻ ലോകം മുഴുവൻ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയും മുൻപിൻ നോക്കാതെ കർശനമായി തന്നെ നടപ്പിലാക്കുകയും ചെയ്യുകയും ഓരോരുത്തരും എവിടെയാണോ ഇപ്പോഴുള്ളത് അവിടെത്തന്നെ സുരക്ഷിതരായിരിക്കണമെന്ന് ലോകത്തിലെ എല്ലാ ആരോഗ്യപ്രവർത്തകരും ഒരുപോലെ അപേക്ഷിച്ചാവശ്യപ്പെടുകയും , ഓരോ സർക്കാരുകളും അവരവർക്കു കഴിയുന്നതിലും ഏറെ കാര്യങ്ങൾ ജനനന്മക്കുവേണ്ടി ആത്മാർത്ഥമായി തന്നെ ചെയ്തുകൊട്നിരിക്കുകയും ചെയ്യുന്ന ഈ സമയത്ത് അഷ്ടിക്ക് വകയില്ലാത്ത പാവങ്ങളെ പറഞ്ഞിളക്കി ഒരു സമൂഹ പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിക്കുന്നത് ആരായാലും അവരെ ഭീകരരായി കണക്കാക്കുകയും മുഖംനോക്കാതെ നടപടിയെടുത്ത് അമർച്ചചെയ്യുകയും ചെയ്തില്ലെങ്കിൽ രാജ്യം വലിയ വിലത്തന്നെ നൽകേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല. ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, March 28, 2020

മോഹക്കടൽ ....!!!

മോഹക്കടൽ ....!!!
.
തീരത്തുനിന്നും കടലിലേക്കുള്ള ദൂരവും കടലിൽനിന്ന് തീരത്തിലേക്കുള്ള ദൂരവും ഒന്നാണെന്ന തെറ്റിദ്ധാരണയിൽ നിന്നാണ് അയാളുടെ തുടക്കം . അതയാളുടെ ആഗ്രഹങ്ങളുടെ ആകെത്തുകയായിരുന്നു എന്ന് തിരിച്ചറിയാനുള്ള വിവേകമില്ലായ്മ , അല്ലെങ്കിൽ അതങ്ങിനെയായിരിക്കണമെന്ന ആഗ്രഹത്തിന്റെ പ്രതിഫലനം ....!
.
എന്നിട്ടും അയാൾ അതങ്ങിനെത്തന്നെയായിരിക്കട്ടെ എന്നുമാത്രം ആഗ്രഹിച്ചുകൊണ്ടേയിരുന്നു എപ്പോഴും . അതങ്ങിനെയല്ലെന്നുറപ്പിക്കാൻ വേണ്ടിമാത്രം ഒരു മുഴക്കോലുകൊണ്ട് അളക്കാൻ പോലും ചിലപ്പോഴെല്ലാം അയാൾ തയ്യാറായിരുന്നതും അതുകൊണ്ടുതന്നെയായിരുന്നു . അവിശ്വാസത്തിൽ നിന്നും, വിശ്വാസത്തിലേക്കുള്ള ദൂരം പോലെ ...!
.
ആശ്വാസമോ ആവശ്യമോ അതുമല്ലെങ്കിൽ പ്രതീക്ഷയോ കരുത്തോ ... അങ്ങിനെ എന്തൊക്കെയായിരുന്നു ഓരോ കടലും അതിന്റെ കരകൾക്കെന്ന് അയാൾ ആശ്ചര്യപ്പെടാറുണ്ട് എപ്പോഴും . സ്വന്തമാക്കി കരുതിവെക്കാനുള്ള വെമ്പലോടെ ഓരോ കരയും ഓരോ നിമിഷവും തന്റെ കടലിലേക്ക് സ്വയമിറങ്ങിച്ചെന്ന് സ്വതന്ത്രമാകും പോലെ ...!
.
അല്ലെങ്കിൽ തന്നെ ഒരു കടലിനെങ്ങിനെയാണ് അതിന്റെ തീരത്തിന്റേതുമാത്രമായിരിക്കാൻ സ്വയമേവ സാധ്യമാവുക . കടൽ അതിന്റെ ഓരോ തീരത്തിന്റേതുമെന്ന് അവയെ ഓരോന്നിനെയും മോഹിപ്പിക്കുമാറ് ഓരോ തീരത്തോടും അടുത്തുകൊണ്ടേയിരിക്കുന്നത് അയാൾക്കുമാത്രം അറിയാതെപോകുന്നതോ അതോ കണ്ടില്ലെന്നു നടിക്കുന്നതോ ...!
.
കടൽ എപ്പോഴും അങ്ങിനെയാണ് . അലങ്കാരമായി . ആലസ്യമായി . മോഹമായി , കുളിരായി ആശ്വാസമായി പ്രതീക്ഷയായി ... അങ്ങിനെ, അങ്ങിനെ അതിനോടടുക്കുന്ന , അവരോരോരുത്തരോടും ചേർത്തുവെക്കുന്ന ഓരോ കരകളുടെയും പ്രത്യേകം പ്രത്യേകം സ്വന്തവുമായി ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thanking my Gurus ...!!!.

  Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...