Tuesday, February 10, 2015

പ്രതിപക്ഷം വിജയിക്കുമ്പോൾ ....!!!

പ്രതിപക്ഷം വിജയിക്കുമ്പോൾ ....!!!
.
ഏതൊരു യുദ്ധത്തിലും, ഏതൊരു പരീക്ഷണത്തിലും , ഏതൊരു തിരഞ്ഞെടുപ്പിലും പങ്കെടുക്കുന്നവന്റെ അല്ലെങ്കിൽ നേതാവിന്റെ വിജയത്തിന്റെ തീവ്രത അളക്കുന്നത് മിക്കപ്പോഴും ശത്രുവിന്റെ വലിപ്പം കൂടി നോക്കിയാണ് , ശത്രുവിന്റെ ശക്തിയും നോക്കിയാണ് . വിജയിക്കുന്നവന്റെ കഴിവിനേക്കാൾ എല്ലാവരും പുകഴ്ത്തുക ശത്രുവിന്റെ കഴിവിനെയാണ് ചിലപ്പോഴെങ്കിലും . വ്യക്തിപരമായും സാമൂഹികമായും , രാഷ്ട്രീയപരമായും രാജ്യാന്തരതലത്തിലും ഇത് വളരെയധികം നിർണ്ണായകവുമാണ് ....!
.
ഏതൊരാളും ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും അത് അയാളുടെ ശരി എന്നതിനേക്കാൾ മറുപുറത്തെ മറ്റു ചിലർക്കെങ്കിലും തെറ്റുമാകാം . തെറ്റായാലും ശരിയായാലും ചിലർ ഏവരുടെയും ഏതൊരു പ്രവർത്തിയേയും നിശിതമായി വിമർശിച്ചുകൊണ്ടേയിരിക്കും നിരന്തരം എങ്കിലും ഭൂരിപക്ഷവും ക്രിയാത്മകവും സത്യസന്തവുമായ വിമർശനങ്ങൾ നടത്തുന്നവർ തന്നെയാണ് താനും . എന്നാൽ , നല്ലൊരു നേതാവ് എല്ലായ്പോഴും വിമർശനങ്ങളെ സ്വാഗതം ചെയ്യുകയും , വിമർശകരെ പ്രോത്സാഹിപ്പിക്കുകയും ആ വിമർശനങ്ങളെ തന്റെ മുന്നോട്ടുള്ള യാത്രയിലേക്കുള്ള ഊർജ്ജമാക്കി മാറ്റുകയുമാണ് ചെയ്യുക ....!
.
എന്നാൽ താൻ പോരിമയിൽ നിൽക്കുന്ന ചില നേതാക്കളെങ്കിലും അങ്ങിനെ വിമർശിക്കാൻ ഒരാളില്ലാത്തതിനെ സന്തോഷമായി എടുക്കുകയും മുൻപിൻ നോക്കാതെ തന്റെയോ തന്റെ കൂടെ നിൽക്കുന്നവരുടെയോ മാത്രം താത്പര്യം നോക്കി മുന്നോട്ടു പോകാനുള്ള ഉപായമായി സ്വീകരിക്കുകയും ചെയ്യും . അങ്ങിനെ സംഭവിക്കുമ്പോൾ ആത്യന്തികമായി അത് എത്തിച്ചേരുക ആ നേതാവിന്റെ തന്നെയും ആ നേതാവിന്റെ സംരംഭത്തിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ തന്നെ നാശത്തിലേക്കും ആയിരിക്കുകയും ചെയ്യും ...!.
.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏതൊരു നേതാവിനെയും അല്ലെങ്കിൽ സംരംഭത്തെയും മുന്നോട്ട് നയിക്കുന്നതിൽ പ്രതിപക്ഷത്തിന് നിർണ്ണായക സ്വാധീനമുണ്ട് , ശക്തിയുണ്ട് . രാഷ്ട്രീയമായി അല്ലെങ്കിൽ ഭരണപരമായി പറഞ്ഞാൽ ഇത് കുറേക്കൂടി പ്രാധാന്ന്യമുള്ളതുമാകുന്നു എല്ലായ്പോഴും . ചോദ്യം ചെയ്യാൻ ശക്തമായ ഒരു പ്രതിപക്ഷമില്ലെങ്കിൽ മൃഗീയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന ഒരു നേതാവ് അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടി എല്ലായ്പോഴും ജനഹിതമായ , രാജ്യ താത്പര്യപ്രദമായ കാര്യങ്ങൾ മാത്രം ചെയ്യുന്നതിനേക്കാൾ അവരവരുടെ സ്വാർത്ഥ താത്പര്യം കൂടി നടപ്പിലാക്കാനും ശ്രമിക്കും ....!
.
ഭാരതത്തെ പോലെയുള്ള ശക്തമായ ജനാതിപത്യ രാജ്യത്ത് പ്രത്യേകിച്ചും ഭരണകക്ഷിയെക്കാൾ നിർണ്ണായകം പലപ്പോഴും ശക്തമായ പ്രതിപക്ഷതിനാണ് എന്ന് പറയാതെ വയ്യ . പലപ്പോഴും ജനദ്രോഹപരമായ പല തീരുമാനങ്ങളിൽ നിന്നും ഭരണകർത്താക്കളെ പിന്തിരിപ്പിക്കാരുള്ളത് പ്രതിപക്ഷത്തിന്റെ ശക്തമായ സ്വാധീനം തന്നെയെന്ന് എല്ലായ്പോഴും ബോധ്യപ്പെട്ടിട്ടുള്ളതുമാണ് . എപ്പോഴൊക്കെ പ്രതിപക്ഷം നിഷ്ക്രിയമാകുന്നുവോ അപ്പോഴൊക്കെ അഴിമതിയും ദൂർത്തും കെടുകാര്യസ്ഥതയും നടമാടിയിട്ടുമുണ്ട് ഇവിടെ ....!
.
അതുകൊണ്ട് തന്നെ തീർച്ചയായും നമ്മുടെ ഭരണത്തിൽ പ്രതിപക്ഷത്തിന്റെ വിജയം ശക്തവും സുതാര്യവും നീതിപൂർവ്വവും ആയ ഒരു നല്ല ഭരണത്തിന് ഭരണ കർത്താക്കളെ പ്രേരിപ്പിക്കുകയും നിർബന്ധിതരാക്കുകയും ചെയ്യും എന്നത് രാജ്യനന്മയ്ക്കും ജനാധിപത്യത്തിന്റെ വളർച്ചക്കും ശക്തിപ്പെടലിനും കാരണമാവുകയും ചെയ്യുകതന്നെ ചെയ്യും . വ്യക്തമായ ഭൂരിപക്ഷമുള്ള ഭരണം പോലെ തന്നെ ശക്തമായ പ്രതിപക്ഷത്തെയും ഉണ്ടാക്കാൻ നാം എല്ലായ്പോഴും ശ്രദ്ധിക്കേണ്ടത് രാജ്യ നന്മയ്ക്ക് തീർച്ചയായും അത്യാവശ്യം തന്നെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, February 5, 2015

മക്കൾക്ക്‌ വേണ്ടി ജീവിക്കുന്നവർ ...!!!

മക്കൾക്ക്‌ വേണ്ടി ജീവിക്കുന്നവർ ...!!!
.
പൊതുവിൽ ലോകത്തിലെ മിക്കവാറും എല്ലാ അച്ഛനമ്മമാരും മക്കൾക്ക്‌ വേണ്ടിയാണ് പണിയെടുക്കുന്നത് . മക്കൾക്ക്‌ വേണ്ടിയാണ് ജീവിക്കുന്നതും . തങ്ങളുടെ മക്കളെ പൊന്നുപോലെ നോക്കാനും അവരുടെ ഏതൊരാവശ്യവും നിറവേറ്റി കൊടുക്കാനും എല്ലാ അച്ഛനമ്മ മാരും എല്ലായ്പോഴും ശുഷ്കാന്തി കാണിക്കുകയും തങ്ങൾക്കു പറ്റാവുന്ന വിധത്തിലൊക്കെ അതിനു ശ്രമിക്കുകയും ചെയ്യും ....!
.
മക്കൾക്ക്‌ വേണ്ടി സമ്പാതിക്കാൻ വേണ്ടി പലപ്പോഴും പലരും തങ്ങളുടെ ജീവിതം പോലും മറന്നു പോകാറുമുണ്ട് . ഒരാളുടെ മാത്രം വരുമാനം കൊണ്ട് എല്ലാം നടത്താൻ പാടുപെടുമ്പോൾ രണ്ടു പേരും പണിയെടുക്കാൻ തുടങ്ങുകയും ചെയ്യും . അവർക്കുവേണ്ടി ചെയ്യുന്നത് പോര എന്ന തോന്നൽ. അവരെ മറ്റുള്ളവരിൽ നിന്നും മുന്നിലെത്തിക്കാനുള്ള തത്രപ്പാട് . ഇതൊക്കെയും ഈ കഷ്ടപ്പാടിനു പുറകിലുണ്ട് ...!
.
ഇന്നത്തെ ആധുനിക സാമൂഹിക സാഹചര്യത്തിൽ അച്ഛനും അമ്മയും മക്കളും മാത്രമടങ്ങുന്ന ഒരു ചെറിയ കുടുംബത്തിൽ അച്ഛനും അമ്മയും ജോലിക്കുപോകുമ്പോൾ മക്കളുടെ കാര്യം ശരിയായ രീതിയിൽ എങ്ങിനെ മുന്നോട്ടു പോകുന്നു എന്നത് പലരും വേണ്ടവിധം ചിന്തിക്കുന്നുണ്ട് എന്ന് തോന്നാറില്ല പലപ്പോഴും . കാലത്ത് നേരത്തെ എഴുന്നേറ്റ് ഓടിപ്പിടഞ്ഞ് വീട്ടുപണിയൊക്കെ ദൃതിയിൽ ചെയ്ത് കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി കൊടുത്ത് അവരെ സ്കൂളിൽ പറഞ്ഞയച്ച് തങ്ങളും ജോലിക്ക് പോകുന്നതോടെ തുടങ്ങുന്ന ദിവസത്തിൽ ഓടിപാച്ചിലിനല്ലാതെ മറ്റൊന്നിനും ഇവർക്ക് സമയമില്ല ...!
.
ചെറിയ കുട്ടികളെ ഉറക്കിക്കിടത്തി ബേബി സിറ്ററുടെ അടുത്തേയ്ക്ക് പറഞ്ഞയക്കുമ്പോൾ അവിടെ തീരുന്നു ഇവരുടെ ഉത്തരവാദിത്വം . അവിടെ മരുന്ന് കൊടുത്ത് മയക്കിയും പീഡനങ്ങൾ ഏറ്റു വാങ്ങിയും കുട്ടി കഴിയുമ്പോൾ മാതാപിതാക്കൾ സമാധാനിക്കുക ഇതൊക്കെ അവരുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ എന്നാണ് . ഇതിനിടയിൽ ഏറ്റവും പ്രാഥമിക കാര്യങ്ങളിൽ ഒന്നായ ,സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക് വയ്യായ്ക വന്നാൽ ഉണ്ടാകുന്ന പ്രശ്നം തന്നെ ഇവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് . കുട്ടിയെ മരുന്നും കൊടുത്ത് സ്കൂളിലേയ്ക്ക് തന്നെ തള്ളിവിടേണ്ടി വരുന്നു അവർക്ക് . ...!
.
പഠിക്കാൻ പോയി വരുന്ന കുട്ടികൾ അല്ലെങ്കിൽ പുറത്തുപോയി വരുന്ന കുട്ടികൾ എന്ത് ചെയ്യുന്നു വീട്ടിൽ തനിച്ച് എന്നതുപോലും ചിന്തിക്കാൻ തന്നെ ഇവർക്ക് സമയമില്ല . അല്ലെങ്കിൽ ധൈര്യമില്ല എന്നതാണ് സത്യം .അവർ എവിടെപോകുന്നു എന്നോ ആരോടൊക്കെ കൂട്ടുകൂടുന്നു എന്നോ എന്തൊക്കെ ചെയ്യുന്നു എന്നോ ആര് നോക്കാൻ മിനക്കെടുന്നു . വൈകീട്ട് വീട്ടിൽ എത്തുമ്പോഴാകട്ടെ സ്വന്തം കാര്യം തന്നെ നോക്കാനും മാതാപിതാക്കൾക്ക് സൌകര്യവുമുണ്ടാകില്ല . കുട്ടികളെയും ഭർത്താവിനെയും / ഭാര്യയേയും നോക്കി വീട്ടിലിരുന്നാൽ നല്ല രീതിയിൽ ജീവിക്കാനുള്ള പൈസ ആരുകൊണ്ടുവന്നു തരും എന്ന് സ്വയവും മറ്റുള്ളവരോടും ഉറക്കെ ചോദിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവും സ്വയം കണ്ടെത്തുന്നു ഇവർ ...!
.
ആവശ്യമുള്ള സമയത്ത് ലഭിക്കേണ്ട സ്നേഹവും കരുണയും വാത്സല്യവും ലഭിക്കാതെ വരുന്ന ഇണയും കുട്ടികളും അതിനു വേണ്ടി മറ്റു വഴികൾ തേടാൻ തുടങ്ങുന്നതും ഇവിടെ തന്നെ . പരസ്പരം മനസ്സിലാക്കാനോ മനസ്സിലാക്കിക്കാനോ കഴിയാത്ത നിസ്സഹായാവസ്തയിലുമാണ് ഇവരെല്ലാം എല്ലായ്പ്പോഴും എന്നതാണ് ഏറ്റവും ദൗർഭാഗ്ഗ്യകരമായ വസ്തുത . ഭാഗ്യ നിർഭാഗ്യങ്ങൾ , സാമൂഹിക അവസ്ഥകൾ സംസർഗ്ഗ സാഹചര്യങ്ങൾ തുടങ്ങി പല കാര്യങ്ങളും ഇവിടെ ഇവരെ സ്വാധീനിക്കുന്നു . നല്ലതേത് ചീത്തയേത്‌ എന്ന് തിരിച്ചറിയാതെ ഇവർ കുഴങ്ങുകയും , ചൂഷകർക്കുമുന്നിൽ ഇതിൽ ഭൂരിഭാഗത്തിനും വഴങ്ങേണ്ടിയും വരുന്നു അതുകൊണ്ട് തന്നെ പലപ്പോഴും . ...!
.
ഇനി അങ്ങിനെയല്ലെങ്കിൽ തന്നെയും ഇവരിൽ പലർക്കും ഒറ്റപ്പെടലിന്റെ, അവഗണനയുടെ , അപഹർഷതാബോധത്തിന്റെ ഒക്കെ തീവ്രമായ അവസ്ഥ സംജാതമാകുന്നു . ഇത് ഇവരെ ബന്ധങ്ങളിൽ നിന്നും സാമൂഹിക / ജീവിത മൂല്യങ്ങളിൽ നിന്നും അകറ്റുകയും തങ്ങളിൽ തന്നെ ജീവിതം തളച്ചിടാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു . അതോടെ ഇവർ കുടുംബത്തിൽ നിന്നും മാത്രമല്ല സമൂഹത്തിൽ നിന്നുതന്നെയും ഒറ്റപ്പെടുകയും കുടുംബത്തിനോ സമൂഹത്തിനോ ചിലപ്പോഴെങ്കിലും ബാധ്യതയാവുകയും ചെയ്യുന്നു . ഒടുവിൽ മക്കൾക്ക്‌ മാതാപിതാക്കളും മാതാപിതാക്കൾക്ക് മക്കളും അന്ന്യരാവുകയോ നഷ്ടപ്പെടുകയോ ചെയ്യുകയും ചെയ്യുന്നു . മക്കൾക്ക്‌ വേണ്ടി ജീവിക്കുന്ന മാതാപിതാക്കളും ആ മാതാപിതാക്കളുടെ മക്കളും ഇത് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു എല്ലായ്പോഴും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, February 2, 2015

എനിക്കിഷ്ടം ...!!!

എനിക്കിഷ്ടം ...!!!
.
നിങ്ങളുടെ
വാക്കുകളാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ അക്ഷരങ്ങളാകുന്നതാണ് ...!
.
നിങ്ങളുടെ
ശക്തിയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ശക്തിയെ ബന്ധിക്കുന്ന
ചങ്ങലയാകുന്നതാണ് ...!
.
നിങ്ങളുടെ
ശബ്ദമാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ മൌനമാകുന്നതാണ് ...!
.
നിങ്ങളുടെ
സന്തോഷമാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ ദുഃഖമാകുന്നതാണ്...!
.
നിങ്ങളുടെ
പ്രതീക്ഷയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ നിരാശയാകുന്നതാണ് ...!
.
നിങ്ങളുടെ
നന്മയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ തിന്മയാകുന്നതാണ് ...!
.
നല്ലവരായ
നിങ്ങളാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ചീത്തയായ ഞാനാകുന്നതാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, January 29, 2015

എനിക്കായോരിടം ...!!!

എനിക്കായോരിടം ...!!!
.
പ്രതിഷേധിക്കാൻ
ഉറക്കെ പ്രതികരിക്കാൻ
എനിക്കൊരു ഇടമൊരുക്കണം...!
.
വായുവും വെളിച്ചവും
ഇരുട്ടും ഗന്ധവും
കടന്നുകൂടാത്ത ഒരിടം ...!
.
കേൾവിയും കാഴ്ചയും
സ്പർശനവുമില്ലാത്ത
ശക്തമായോരിടം ...!
.
ജീവനും മരണവും
വികാരങ്ങളും
ബന്ധങ്ങളുമില്ലാത്ത
എന്റെ സ്വന്തം ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, January 25, 2015

പുഛിക്കപ്പെടുന്ന പൈതൃകങ്ങൾ ...!!!

പുഛിക്കപ്പെടുന്ന പൈതൃകങ്ങൾ ...!!!
.
പഴമയെ പുഛിക്കുക എന്നതും പൈതൃകങ്ങളെ തള്ളി പറയുക എന്നതും കാലാകാലങ്ങളായുള്ള പല പുതു തലമുറക്കാരുടെയും ഒരു രീതിയാണ് . പുരാതനമായതെല്ലാം വിഡ്ഢിത്തരങ്ങൾ ആണെന്നും അവരൊക്കെ അന്തവിശ്വാസികളോ അപരിഷ്കൃതരോ ആണെന്നും അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു പലപ്പോഴും . പൌരാണികമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും , കൂടാതെ ചരിത്ര സ്മാരകങ്ങളെയും എന്തിന് മഹത് വ്യക്തികളുടെ പ്രതിമകളെ പോലും പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക് പഴയ തലമുറയിലെ മഹാന്മാരായ വ്യക്തിത്വങ്ങളെ പോലും അംഗീകരിക്കാനും ആദരിക്കാനും പലപ്പോഴും ബുദ്ധിമുട്ടാണ് എന്നതാണ് സത്യം ...!
.
താൻ ഒരു പരിഷ്കാരിയാണെന്ന് വരുത്തി തീർക്കാനും ആധുനികതയുടെ വക്താക്കളെന്ന് അവതരിപ്പിക്കാനും കൂടി വേണ്ടിയാണ് ചിലരെങ്കിലും അങ്ങിനെ ചെയ്യുന്നതും. പൌരാണികമായതിനെ , പൈതൃകങ്ങളെ തിരസ്കരിക്കുന്നതിലൂടെ തന്റെ വ്യക്തിത്വം വികസിപ്പിക്കാനും അവതരിപ്പിക്കാനും കഴിയും എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു . ദൈവങ്ങളെ, മഹത്വ്യതിത്വങ്ങളെ , മതവിശ്വാസങ്ങളെ , മഹത്ഗ്രന്ഥങ്ങളെ പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഒക്കെ എന്തിനും ഏതിനും കണ്ണടച്ച് ഇക്കൂട്ടർ വിമർശിച്ചുകൊണ്ടേയിരിക്കും എപ്പോഴും . ചിലപ്പോഴെല്ലാം പുഛിക്കുകയും പരിഹസിക്കുകയും കൂടിയും . മതപരമായോ സാമൂഹികമായോ നിലനിൽക്കുന്ന അന്തവിസ്വാസങ്ങളെയും അനാചാരങ്ങളെയും തിന്മകളെയും എതിർക്കപ്പെടെണ്ടതും നിർമ്മാർജ്ജനം ചെയ്യപ്പെടേണ്ടതും അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ മഹത്തായവയെ നിരാകരിക്കുകയും പുഛിക്കുകയും ചെയ്യുന്നത് അപലപനീയം തന്നെ ....!
.
പുതുമയെ അവതരിപ്പിക്കുമ്പോൾ പലപ്പോഴും ഇത്തരക്കാർ കൂട്ടുപിടിക്കുന്നത് ശാസ്ത്രത്തെയാണ് . ശാസ്ത്രീയ മായിതെളിയിക്കപ്പെട്ടത് എന്ന ലേബലിൽ ആണ് ഇത്തരക്കാർ പലപ്പോഴും തങ്ങളുടെ ആശയങ്ങളെ അവതരിപ്പിക്കാരും ഉള്ളത് . ആധുനികതയുടെ വക്താക്കളായ ഇവർ തങ്ങൾ മാത്രമാണ് ശരിയെന്ന് കഠിനമായി വാദിക്കുകയും അതിനുവേണ്ടി മാത്രം നിലനിൽക്കുകയും ചെയ്യുന്നു . പൌരാണികമായ എല്ലാം അങ്ങിനെ അടച്ചാക്ഷേപിക്കപ്പെടേണ്ട വസ്തുതകളാണോ എന്ന് ഒരിക്കലും ഇവർ ചിന്തിക്കുന്നേയില്ല . ശരിയായാലും തെറ്റായാലും അന്നത്തെ സാഹചര്യങ്ങളിൽ നന്മയെ മാത്രം ലക്ഷ്യമാക്കി ഏറെ യാതനകളും ത്യാഗങ്ങളും സഹിച്ച് സംഭവിപ്പിച്ച അത്തരം വസ്തുതകളുടെ / വ്യക്തികളുടെ പ്രയത്നവും മനസ്സും കണ്ടില്ലെന്നു നടിക്കുന്നത് ഏറെ വേദനാജനകമാണ് . നീണ്ട കാലങ്ങളുടെ കാത്തിരിപ്പിന്റെയും കഠിന പ്രയത്നങ്ങളുടെയും ഫലമായി രൂപപ്പെട്ട പലതും നിഷ്കരുണം ചവിട്ടിമെതിക്കുമ്പോൾ അതിന്റെ പുറകിലെ നന്മയുടെ അംശം അവഗണിക്കപ്പെടുന്നത് നീതീകരിക്കാൻ കഴിയാത്തത് തന്നെ ....!
.
ചരിത്രം നന്മ മാത്രമാണ് ചെയ്യുക എന്നല്ല ഇതിനർത്ഥം . ചരിത്രം തിരുതപ്പെടെണ്ടതല്ല എന്നോ , പൌരാണികമായതെല്ലാം നല്ലതുമാത്രമെന്നുമല്ല . പക്ഷെ എന്തും നശിപ്പിക്കും മുൻപ് , എന്തിനെയും എതിർക്കുകയും പുഛിച്ച് പരിഹസിച്ച് തള്ളും മുൻപ് ഒരു പുനർവിചിന്തനം അത്യാവശ്യമേന്നെ പറയുന്നുള്ളൂ . നശിപ്പിക്കാൻ എന്തും എളുപ്പമാണ്. പക്ഷെ നിർമ്മാണം ഒരു തപസ്യയാണ് . മനസ്സിന്റെയും ശരീരത്തിന്റെയും അർപ്പണതോടെയുള്ള തപസ്യ . മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയാത്തവർക്ക്‌ എങ്ങിനെയാണ് അവനവനെ തന്നെ ബഹുമാനിക്കാൻ കഴിയുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, January 22, 2015

സ്വത്വം തേടുന്നവർ ...!!!

സ്വത്വം തേടുന്നവർ ...!!!
.
നരച്ച രോമങ്ങൾ കനം തൂങ്ങുന്ന അയാളുടെ നെഞ്ചിൽ തലചായ്ച്ച്, പ്രാരാബ്ധങ്ങളുടെ ചുളിവുകൾ വീണ് കുഴിഞ്ഞു തുടങ്ങിയ അയാളുടെ ഹൃദയത്തിൽ തടവിക്കൊണ്ട് കിടക്കുകയായിരുന്ന അവളോട്‌ അയാൾ അപ്പോഴും ചോദിച്ചത് നീ എന്തിനെന്നെ വിട്ടു പോകുന്നു എന്നാണ് . പതിവ് പോലെ നിസ്സംഗതയിൽ പൊതിഞ്ഞ മൌനത്തിൽ ഒളിപ്പിച്ച് അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് കയറിക്കിടന്നുകൊണ്ട് അപ്പോഴും ആറാത്ത അയാളുടെ നെഞ്ചിന്റെ കിതപ്പിൽ തന്റെ ശ്വാസം കുതിർത്ത് അവൾ അയാളുടെ കാതിൽ മെല്ലെയൊന്ന് കടിക്കുക മാത്രം ചെയ്തു അപ്പോൾ . അയാളെ വേദനിപ്പിക്കുന്ന കനമുള്ള ഒരു കടി .....!
.
പൊള്ളുന്ന തീയിൽ ഉരുകിയൊലിച്ച് , അടച്ചിട്ട അഴികൾക്കുള്ളിൽ തളർന്നവശയായ അവളുടെ നേരെ നീട്ടിയ അയാളുടെ കൈകൾ മാത്രമായിരുന്നു അന്നവൾ ആദ്യമായി കണ്ടത് . ആ കൈകൾ ചേർത്തുപിടിച്ച് കരയാൻ പോലും കെൽപ്പില്ലാതെ തളർന്നു തൂങ്ങിയ അവളുടെ കാൽപാദങ്ങൾ തഴുകിയുണർത്തി, വിജനമായ തരിശു ഭൂമിയിലൂടെ അവളെ അയാൾ നടക്കാൻ പഠിപ്പിക്കുമ്പോൾ അയാളുടെ ആ മെലിഞ്ഞ കൈകൾ അവൾ ഇറുകെ പിടിച്ചിരുന്നു , ചുവടുകൾ ഇടറാതിരിക്കാൻ, പിന്നെ ആത്മ ധൈര്യത്തിന്റെ കടും കരുത്തുള്ള ആ കൈപ്പിടി വിട്ടുപോകാതിരിക്കാനും ...!
.
സ്വപ്നങ്ങളിൽ നിന്നും ഒരു നല്ല ഫ്രെയിം നോക്കി തിരഞ്ഞെടുത്ത് അവളത് ചില്ലിട്ടു വെക്കാൻ തുടങ്ങിയപ്പോൾ അയാൾ വിലക്കിയതായിരുന്നു പണ്ടേ . പക്ഷെ അവൾ പറഞ്ഞത് തന്റേതു കൂടി കൂട്ടി ചേർത്തു ചേർത്ത് താനതിനു ജീവൻ കൊടുത്തുകൊള്ളാമെന്നാണ് . ഏറ്റവും സുന്ദരമെന്ന് , ഒരിക്കലും മറക്കാൻ പറ്റാത്തതെന്ന് അവൾ കരുതുന്ന രൂപം പക്ഷെ എന്റെ ആകൃതിയിലും പ്രകൃതിയിലും ആയത് വിരോധാഭാസം മാത്രം . എങ്കിലും ചിത്രത്തിലെ രൂപത്തിന് ജീവൻ കൊടുക്കാൻ മാത്രം വിഡ്ഢിയായിരുന്നോ അവൾ ...!
.
ഇരുട്ടായിരുന്നു അവൾക്കു ചുറ്റും എപ്പോഴും . കാഴ്ച്ചയുടെ അവസാനം തീർക്കുന്ന ഇരുട്ട് . എന്നിട്ടും വിവസ്ത്രയായ അവൾക്കയാൾ തന്റെ മേൽവസ്ത്രം അഴിച്ചു നൽകി നാണംമറപ്പിച്ചു . അവളുടെ ശരീരത്തിന് നനവിന്റെ ഈറൻ മണമായിരുന്നു . കണ്ണീരുണങ്ങിയ പാടുകളോടെ . അവളിൽ നീര് നിറച്ച് പുതു മണം നിറച്ച് പട്ടുടുപ്പിച്ച് ചമയ്ച്ചൊരുക്കിയെടുക്കുമ്പോൾ അവളുടെ നിറഞ്ഞു നിന്നിരുന്ന മുലക്കണ്ണുകൾ മാത്രം തൊടാതെ വിട്ടു . വലം തുടയും ....!
.
അക്ഷരങ്ങളിൽ ഓരോ ശ്വാസവും ഒളിപ്പിച്ചു വെക്കാൻ അവളെ പഠിപ്പിക്കാൻ ഒരുപാട് മിനക്കെടേണ്ടി വന്നിരുന്നു തനിക്കെന്ന് അവൾ ഓർമ്മിപ്പിക്കാറുണ്ട് എപ്പോഴും . അക്ഷരങ്ങൾ കൂട്ടി വാക്കുകളാക്കുമ്പോൾ അവയുടെ വക്കുകൾ പൊട്ടിപ്പോകാതെയും വളവുകൾ ചുളിയാതെയും നോക്കാൻ പ്രത്യേകം മനനം ചെയ്യിച്ചിരുന്നു . വാക്കുകളുടെ നീളം കൂടുമ്പോൾ ഇടയിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള അക്ഷരങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്തു എപ്പോഴും ...!
.
ഒടുവിൽ ഇപ്പോൾ അവൾ പറയുന്നു അവൾക്ക് എന്നെ വിട്ടുപോകണമെന്ന് . അതിനു ഞാനവളെ ഒരിക്കലും തടവിലാക്കിയിരുന്നില്ലല്ലോ എന്നവൾ ചിന്തിച്ചതേയില്ല . ഓർക്കുകയും .. ബാക്കിവെക്കാൻ ഒന്നും കരുതിയിട്ടുണ്ടായിരുന്നില്ല എന്നതിനാൽ ഒരുക്കങ്ങൾ പോലും വേണ്ടെന്നിരിക്കെ പിന്നെ എന്തിനൊരു ഔപചാരികത . ഹൃദയത്തിന്റെ മിടിപ്പിനപ്പുറം വസ്ത്രങ്ങൾ പൊതിഞ്ഞ അവളുടെ ശരീരം ഒരിക്കലും എന്റെ കാഴ്ചയിൽ ഉണ്ടായിരുന്നില്ല എന്നിരിക്കെ ഇനിയെന്താണ് ശേഷം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, January 19, 2015

പൂരിപ്പിക്കപ്പെടാൻ ...!!!

പൂരിപ്പിക്കപ്പെടാൻ ...!!!
.
വിട്ടുപോയത് പൂരിപ്പിക്കുക
ശ്രമകരമായ ജോലിതന്നെ ...!
.
പൂരിപ്പിക്കപ്പെടാൻ
വിട്ടു കൊടുക്കുന്നവന്റെയും
പൂരിപ്പിക്കുന്നവന്റെയും
പൂരിപ്പിക്കപ്പെടുന്നവന്റെയും
പൂരിപ്പിക്കുന്നത്‌ കാത്തിരിക്കുന്നവന്റെയും
മനസ്സെങ്ങിനെയാണ്
ഒന്നാവുക ...???
.
എങ്കിലും പൂരിപ്പിക്കപ്പെടേണ്ടത്
എപ്പോഴും വിട്ടുപോകുന്നവമാത്രവും ..???
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, January 17, 2015

വണ്ടിയും കാത്ത് ....!!!

വണ്ടിയും കാത്ത് ....!!!
.
തേഞ്ഞുണങ്ങിയ ലാടം
പൊഴിഞ്ഞ കണ്‍പീലികൾ
കൂനിയ മുതുകും
രോമങ്ങളില്ലാത്ത വാലും ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
വലിച്ചിരുന്ന വലിയ വണ്ടി
അലങ്കാരങ്ങളില്ലാതെ
നുകവും ചക്രങ്ങളുമില്ലാതെ
വഴിയോരത്ത് അനാഥം,
കാളയ്ക്കും വണ്ടിക്കാരനും വേണ്ടാതെ ...!
.
വഴിവിളക്കുകൾ പോയ വഴിയും
തെളിയ്ച്ചിരുന്ന വണ്ടിക്കാരനും
നിറഞ്ഞ ഭാരവും വിസ്മൃതിയിൽ ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, January 13, 2015

യോഗ്യതയുടെ മാനദണ്ഡങ്ങൾ ....!!!

യോഗ്യതയുടെ മാനദണ്ഡങ്ങൾ ....!!!
.
യോഗ്യയ്ക്ക് ഒരു മാനദണ്ഡം വെക്കുക എന്നത് സാർവത്രികമാണ് . ഒരു ജോലിയ്ക്ക് ഇന്നയിന്ന യോഗ്യതകൾ . ഒരു പരീക്ഷയ്ക്ക് ഇന്നത്‌ , ഒരു യാത്രയ്ക്ക് ഇന്നത്‌ , ഒരു പ്രവർത്തിക്ക് ഇന്നത്‌ ..... അങ്ങിനെ പോകുന്നു അത് . എന്തിനേറെ പറയുന്നു , ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാനും കിടക്കാനും ഇരിക്കാനും നടക്കാനും ഉറങ്ങാനും , എന്നുവേണ്ട എല്ലാറ്റിനുമുണ്ട് മാനദണ്ഡങ്ങൾ . ചിലതൊന്നും ആരും നിർബന്ധിക്കാൻ ഇല്ലെങ്കിലും അവ അടിസ്ഥാനമാക്കുന്നത് നല്ലതുതന്നെ . അങ്ങിനെ നിത്യ ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്ക് പോലും ഒരു മാനദണ്ഡം വെക്കുന്നതിൽ തെറ്റുണ്ടെന്ന് പറയാനും കഴിയില്ല . മാനദണ്ഡങ്ങൾ ഇല്ലാതെയും യോഗ്യതകൾ അകാമെങ്കിലും യോഗ്യതയ്ക്ക് ഒരു മാനദണ്ഡമുണ്ടാകുന്നത് പലപ്പോഴും നല്ലതുമാണ് ....!
.
യോഗ്യതയുടെ മാനദണ്ഡങ്ങൾ പലപ്പോഴും ശ്രദ്ധിക്കപെടുന്നത് പൊതു പരീക്ഷകൾക്കും ഉന്നത പദവികൾക്കുമാണ് . സ്വാഭാവികമായും, അത്തരം ഉത്തരവാദപ്പെട്ട സ്ഥലങ്ങളിൽ അത് അത്യന്താപേക്ഷിതവുമാണ്താനും . സാധാരണയായി അത്തരം സാഹചര്യങ്ങളുടെ സാധ്യതകൾ മനസ്സിലാക്കി അതിനനുസരിച്ചാണ് ഓരോ പദവികൾക്കും അല്ലെങ്കിൽ സംഭവങ്ങൾക്കും , സ്ഥാപനങ്ങൾക്കും ഒക്കെ അതിന് ഉത്തരവാദപ്പെട്ടവർ വേണ്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാറുള്ളത് . ശരിയായ പഠനത്തിന്റെയും പരിചയതിന്റെയും ഒക്കെ അടിസ്ഥാനത്തിലുമാണ് അതൊക്കെയും ചെയ്യുന്നതും ആ മാനദണ്ഡങ്ങൾ അതാത് സ്ഥാനങ്ങൾക്ക് നിശ്ചയമായും പ്രാധാന്യമുള്ളതും പാലിക്കപ്പെടേണ്ടതും ആണുതാനും ...!
.
യോഗ്യതകളും അതിന്റെ മാനദണ്ഡങ്ങളും എല്ലാറ്റിനും ഒരുപോലെയും ഏറെയും പ്രാധാന്ന്യമുള്ളതെങ്കിലും ഞാൻ ഇപ്പോൾ ഇവിടെ പരാമർശിക്കുന്നത് വിദ്യാഭ്യാസത്തെകുറിച്ചാണ്. ലോകത്തിൽ ആകമാനവും പ്രത്യേകിച്ച് ഭാരതത്തിലും പ്രൊഫഷണൽ വിധ്യാഭ്യാസത്തിന് അർഹത നേടുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. അതനുസരിച്ചുള്ള യോഗ്യതാ പരീക്ഷകൾ ഉണ്ട് . അതിനനുസരിച്ച് യോഗ്യത നേടുന്നവരെ മാത്രമേ അത്തരം കോഴ്സുകളിലേയ്ക്ക് തിരഞ്ഞെടുക്കാറുള്ളൂ . അതിലും കുറ്റങ്ങളും കുറവുകളും ഉണ്ടാകുമെങ്കിലും അങ്ങിനെയൊരു മാനദണ്ഡത്തിന്റെ ആവശ്യകത വളരെ പ്രാധാന്യ മുള്ളതുമാണ് ....!
.
വളരെ തന്ത്രപ്രധാന മേഖലകളിലേയ്ക്കും ജോലികൾക്കും വേണ്ടിയായാതുകൊണ്ടാണ് അവിടെയ്ക്കൊക്കെ പൊതു പരീക്ഷകൾ നടത്താറുള്ളതും , അതിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താറുള്ളതും . അത് ആ സ്ഥാനങ്ങളുടെ പ്രാധാന്യത്തെയും അതിൽ പങ്കെടുക്കുന്നവരുടെ പ്രാധാന്യത്തെയും ഒരുപോലെ വെളിപ്പെടുത്തുകയും ചെയ്യുന്നു . ആ മാനദണ്ഡങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ അതിൽ പങ്കെടുക്കുന്നവർക്ക് ആ ജോലികൾ കൃത്യതയോടെ ചെയ്യാൻ സാധിക്കുകയില്ല എന്നത് തന്നെയാണ് മിക്കവാറുമുള്ള യാഥാർത്ഥ്യം . ഈ കടമ്പകൾ ഒന്നുമില്ലാതെയും കിട്ടുന്ന ജോലി ഭംഗിയായി ചെയ്യുന്നവരില്ല എന്നല്ല. അതുപക്ഷെ പ്രതീക്ഷയ്ക്കും അപ്പുറവും ...!
.
കാലാ കാലങ്ങളിൽ ഭരണകൂടവും അധികാരികളും തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയും മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തി ജനങ്ങളുടെയും ഇഷ്ടക്കാരുടെയും പ്രീതി സമ്പാതിക്കാൻ ശ്രമിക്കാറുണ്ട് . മതപരവും സാമ്പത്തിക പരവും രാഷ്ട്രീയപരവും ആയ ഒരുപാട് ഘടകങ്ങൾ ഇതിന് സ്വാധീനം ചെലുതാറുമുണ്ട് . അത് അവരുടെയൊക്കെ താത്കാലിക നിലനില്പ്പിനു വേണ്ടി മാത്രമുള്ള അടവുകൾ തന്നെയും ആകുകയും ചെയ്യുന്നു എപ്പോഴും. ഇങ്ങിനെ നിലവാരത്തിൽ വരുത്തുന്ന കുറവുകൊണ്ട്‌ കടന്നുകൂടുന്ന വ്യക്തികൾ മൂലം ഉണ്ടാകുന്ന സാമൂഹിക വിപത്തിനെ പറ്റി, താത്കാലിക ലാഭം മാത്രം നോക്കുന്ന ഇത്തരക്കാർ ഒരിക്കലും ചിന്തിക്കുക കൂടി ചെയ്യുന്നില്ല എന്നതാണ് സത്യം ....!
.
സാമൂഹികമായി താഴെ നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ തീർച്ചയായും ഭരണകൂടത്തിനും അധികാരികൾക്കും ബാധ്യതയുണ്ട് . അതിനു പക്ഷെ ദീർഘ കാല പദ്ധതികൾ ആവിഷ്കരിച്ച് അത്തരക്കാരെ കണ്ടെത്തി അവർക്കുവേണ്ട പ്രോത്സാഹനം നൽകി പഠിപ്പിചെടുത്ത് ഉന്നതിയിൽ എത്തിക്കുകയാണ് വേണ്ടത് . എന്നാൽ അതിനു മിനക്കെടാതെ പെട്ടെന്ന് കാര്യം സാധിക്കാൻ വേണ്ടി അതിന്റെ പേരിൽ മാനദണ്ഡങ്ങളിൽ ഇളവുവരുതുകയും എന്നിട്ട് അവരുടെ പേരിൽ ഇഷ്ടക്കാരെ കൂടി തിരുകികയറ്റുകയും ആണ് പലപ്പോഴും നടക്കുന്നത് . അങ്ങിനെ വരുമ്പോൾ ആവശ്യമുള്ളവരും അർഹിക്കുന്നവരും പുറം തള്ളപ്പെടുകയും ചെയ്യുന്നു . ....!
.
ചിലർക്കൊക്കെ അതുകൊണ്ട് നേട്ടമുണ്ടാകുമെങ്കിലും പലർക്കും അത്തരം പൊസിഷനുകൾ സ്റ്റാറ്റസ് സിംബലും കുടുംബ മഹിമ ഉയർത്താനുള്ള മാർഘവും മാത്രവുമാണ് . ഇങ്ങിനെയുള്ള ആളുകൾ യഥാർത്ഥത്തിൽ അർഹരായവർക്ക് പകരം കയറി പറ്റുമ്പോൾ നഷ്ടപ്പെടുന്നത് സാമൂഹിക പ്രതിബദ്ധതയും അർപ്പണവുമാണ് . അത് അതാതു തസ്തികകളുടെ മാന്യതയും ഗുണവും നശിപ്പിക്കുകതന്നെ ചെയ്യും. അർഹതയില്ലാത്ത ഒരാൾ ഒരു സ്ഥലത്ത് കയറുന്നത് രണ്ടുപേരുടെ നഷ്ടമാണ് യഥാർത്ഥത്തിൽ ഉണ്ടാക്കുന്നത്‌ . യഥാർത്ഥത്തിൽ കയറേണ്ട ആളുടെയും, അതേ വ്യക്തിയുടെ തന്നെയും . കൂടാതെ സമൂഹത്തിന്റെ അവകാശവും . ഇത്തരക്കാർ സമൂഹത്തിനു സാമ്പത്തികവും സാമൂഹികവുമായ ബാധ്യതയും ആയിത്തീരുന്നു പിന്നീട് .. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തുന്ന ഭരണാ ധികാരികൾ തീർച്ചയായും ഇവകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, January 7, 2015

പുറകിലേയ്ക്കുള്ള കേൾവികൾ ...!!!

പുറകിലേയ്ക്കുള്ള കേൾവികൾ ...!!!
.
ബോധം വന്നപ്പോൾ ഞാൻ ആദ്യം ചെയ്തത് എന്റെ പുറകിലെയ്ക്കുള്ള കാതുകൾ രണ്ടും കൊട്ടിയടയ്ക്കുകയായിരുന്നു . ബോധം വന്നപ്പോൾ എന്ന് പറയുമ്പോൾ അതുവരെ ഞാൻ ബോധം കെട്ടു കിടക്കുകയായിരുന്നു എന്നല്ല, എനിക്ക് എന്നെക്കുറിച്ചും മറ്റുള്ളവരെകുറിച്ചും സ്വതന്ത്രമായി ചിന്തിക്കാനുള്ള പ്രായമായപ്പോൾ എന്നർത്ഥം . ചിന്തിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ എന്നൊന്നും പക്ഷെ ഇടക്കുകയറി ആരും ചോദിച്ചു കളയരുത്. എങ്കിലും ....!
.
പുറകിലെ കാതുകൾ ആയിരുന്നു അവയെങ്കിലും കേൾവി കുറഞ്ഞത്‌ മുന്നിലെ കാതുകളിൽ ആയിരുന്നോ എന്നൊരു സംശയം . അതുവരെയും ഞാൻ കേട്ടുകൊണ്ടിരുന്നത്‌ മുന്നിലെയും പുറകിലെയും കാതുകൾ കൊണ്ടായതിനാലാകാം . പക്ഷെ , അതൊരു സംശയം മാത്രമായതിനാൽ ഞാൻ ആരോടും ഒന്നും മിണ്ടാൻ പോയില്ല കുറെ സമയത്തേക്ക് .മിണ്ടിയാലല്ലേ പിന്നെ എന്തെങ്കിലും കേൾക്കേണ്ടി വരൂ എന്നതായിരുന്നു എന്റെ ചിന്ത . അങ്ങിനെയല്ല എന്ന് തിരിച്ചറിയും വരെ . ...!
.
സാധാരണ പുറകിലായിരുന്നു എന്ന് തോന്നുന്നു , പലപ്പോഴും വാക്കുകൾ കുറച്ചുകൂടി കൃത്യതയോടെ ഉരുണ്ടു കൂടിയിരുന്നത് . തന്നെ കുറിച്ചും തനിക്കു വേണ്ടപ്പെട്ടവരെ കുറിച്ചും . പറയുന്നതും പറയിക്കുന്നതും . മുന്നിൽ നിന്ന് പറയുന്നതാണ് കേൾക്കുന്നതിൽ അഭികാമ്യം എങ്കിലും പുറകിലെ വാക്കുകളും ചിന്തനീയം എന്നുതന്നെയായിരുന്നു എന്റെയും അറിവ് അതുവരെ . അതുകൊണ്ട് മുൻ കാതുകളേക്കാൾ ശ്രദ്ധയോടെ പുറകിലെ കാതുകൾ ഞാൻ കൂർപ്പിച്ചു വെച്ച് കാത്തിരുന്നു ...!
.
പതുക്കെയെങ്കിലും, തിരിച്ചറിയുന്ന ചില ശബ്ദങ്ങൾക്ക്‌ പരിഹാസത്തിന്റെ ചുവയാണെങ്കിൽ ചിലതിന് ചതിയുടെ ചവർപ്പായിരുന്നു എന്നാണ് കാതുകൾ പറഞ്ഞിരുന്നത് . ചിലത് പുഞ്ചിരിയോടെയും ചിലത് പൊട്ടിച്ചിരിയോടെയും മറ്റു ചിലതാകട്ടെ സഹതാപത്തോടെയും . ചില ശബ്ദങ്ങൾക്കെങ്കിലും പ്രതികാരത്തിന്റെ ലാഞ്ചന ഉണ്ടായത് ഭയപ്പെടുത്തുകയും ചെയ്തു കാതുകളെ . എന്നിട്ടും അറിയാത്ത മുഖങ്ങളെ കാതുകൾ തിരിച്ചറിഞ്ഞ് രൂപങ്ങൾ നൽകിയത് വേദനയുടെ കാഴ്ചയിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് അറിയാനും വൈകി ...!
.
പുറകിൽ കേൾക്കുന്ന ശബ്ദങ്ങൾക്ക്‌ അക്ഷരങ്ങളും ഭാഷയും ഇല്ലായിരുന്നു എന്നത് എന്നെ നിരാശപ്പെടുത്തിയില്ല . ചലനങ്ങളിൽ നിന്നും അല്ലെങ്കിൽ ഭാവങ്ങളിൽ നിന്നും അതിന്റെ അർത്ഥം ഉൾക്കൊള്ളാൻ എന്റെ മനസ്സിന് കഴിയുമായിരുന്നു അപ്പോൾ. ചിലപ്പോൾ മനസ്സറിയാത്ത കാര്യങ്ങൾ ചിലപ്പോൾ മറ്റൊരർത്ഥത്തിൽ, മറ്റുചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ... .. ആ ശബ്ദങ്ങൾ എപ്പോഴും പിന്തുടരുക തന്നെയായിരുന്നു . വെവലാതിയിലൂടെ, വേദനയിലൂടെ നിരാശയിലൂടെ ആ ശബ്ദങ്ങളെ പിന്തുടർന്ന് ഒടുവിൽ എത്തിനിൽക്കാൻ സ്വന്തം ഇടമുണ്ടാക്കുമ്പോൾ ആ ശബ്ദങ്ങൾ നേർക്കുന്നു ....!
.
കാലുകൾ ഇല്ലാത്തവർ , കൈകൾ ഇല്ലാത്തവർ , മനസ്സും ഹൃദയവുമില്ലാത്തവർ ... പുറകിലെ ശബ്ദങ്ങൾക്കൊക്കെ അത്തരം രൂപങ്ങളായിരുന്നു എന്നും എന്നതും ആശ്വാസം തന്നെ . അല്ലെങ്കിൽതന്നെ പുറകിലുള്ള വാക്കുകൾക്ക് രൂപമുണ്ടാവുക എന്നതും ഒരു സ്വപ്നമല്ലെ . എന്നിട്ടും ചിലപ്പോഴെങ്കിലും അല്ലങ്കിൽ പലപ്പോഴും ആ അരൂപികളുടെ ശബ്ദം മുൻകാതുകളിലും അലയടിക്കുന്നത് അരോചകം തന്നെ. അതുകൊണ്ട് തന്നെ ഞാൻ എന്റെ പിൻകാതുകൾ വലിച്ചടച്ചു . ഇനിയൊരിക്കലും തുറക്കാത്ത വിധം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Sunday, January 4, 2015

ജീവന്റെ കണ്ണീർ ....!!!

ജീവന്റെ കണ്ണീർ ....!!!

തിരക്കുള്ളപ്പോഴെല്ലാം അങ്ങിനെയാണ് പതിവ് . വിശ്രമമില്ലാതെ ജോലി സ്ഥലത്ത് തന്നെ ഭക്ഷണവും ലഘു വിശ്രമവും വീണ്ടും ജോലിയും . കാലത്ത് അഞ്ചുമണിക്ക് തുടങ്ങി ജോലി തീരും വരെ അങ്ങിനെ തുടരും . ചിലപ്പോൾ ഇരുപതു മണിക്കൂർ വരെ തുടർച്ചയായി . അൻപതുഡിഗ്രിക്കുമേൽ ഉള്ള പൊള്ളുന്ന ചൂടിൽ ഒരു പുൽക്കൊടിയുടെ പോലും തണൽ പോലുമില്ലാത്ത ജീവനില്ലാത്ത മരുഭൂമിയിൽ . അങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഓഫീസ് മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങി അവർക്കൊപ്പം ഞാനടക്കമുള്ള സിനിയർ സ്റ്റാഫും ഉണ്ടാകും സഹായത്തിന് ...!
.
അന്നും അതുപോലൊരു തിരക്കുപിടിച്ച ദിവസമായിരുന്നു . തലേന്ന് നടന്ന ഒരു അപകടത്തെ തുടർന്ന് ഉണ്ടായ നാശ നഷ്ടങ്ങൾ നികത്താനുള്ള തിരക്കുപിടിച്ച ജോലികൾ . ഏകദേശം ഒരു പത്തുമണിയായിക്കാണും അപ്പോൾ . എല്ലാവർക്കും വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ഭക്ഷണം വരുത്തി , അത് അവിടെയിരുന്ന് കഴിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു. അവിടെ, കൂറ്റൻ പൈപ്പുകളുടെയും യന്ത്രങ്ങളുടെയും മറവിൽ പൊള്ളിക്കുന്ന സൂര്യനു താഴെ , അതിനേക്കാൾ പൊള്ളുന്ന മണലിൽ , ഉള്ള സൌകര്യത്തിൽ ആഘോഷത്തോടെ ....!
.
ഏകദേശം അൻപതോളം പേരുണ്ട് എന്റെ ആ ഗ്രൂപ്പിൽ . കൂടുതലും ഭാരതീയരും പിന്നെ ഫിലിപ്പീൻസുകാരും നേപ്പാളുകാരും ബാക്കി സിറിയക്കാരും യെമനികളുമാണ് കൂട്ടത്തിൽ . തരാതരം പോലെ രുചിക്കനുസരിച്ചുള്ള ഭക്ഷണം കിട്ടാനുള്ള സൌകര്യമൊന്നും ഇല്ലാത്ത അവിടെ കുടിക്കാൻ കിട്ടുന്നതുപോലും പൊള്ളുന്ന വെള്ളമാണ് . കിട്ടിയ ഭക്ഷണം എല്ലാവരും കൂടി പങ്കിട്ടെടുത്ത് സന്തോഷത്തോടെ കഴിക്കാൻ ഇരിക്കവേ , ഞങ്ങളും അവർക്കൊപ്പം ചേർന്നു . കാലത്തുമുതലേ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്കുവേണ്ടി അവർ മാറ്റി വെച്ചിരുന്നത് ഞാനും ആർത്തിയോടെ കഴിക്കാൻ തുടങ്ങി ...!
.
കഴി ച്ചുകൊണ്ടിരിക്കെ നാട്ടിൽ നിന്നും വന്ന ഒരു ഫോണ്‍ എടുത്ത് സംസാരിച്ചുകൊണ്ട് ഞാൻ അപ്പുറത്തേക്ക് മാറിനിന്നു . സംസാരിക്കുന്നതിനിടയിൽ ചുറ്റും നോക്കവെയാണ് അപ്പുറം ദൂരെ മാറിയിരിക്കുന്ന അയാളെ കണ്ടത് . ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന ആ സിറിയക്കാരനെ എവിടെ വെച്ചും തിരിച്ചറിയാമായിരുന്നു ഞങ്ങൾക്ക് . നീണ്ടു വെളുത്ത താടിയും കുഴിഞ്ഞ കണ്ണുകളും എല്ലുകൾ പുറത്തുകാണുന്ന ശരീരവുമുള്ള നീണ്ടുമെലിഞ്ഞ അയാൾ എല്ലായ്പോഴും എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടും കൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ ...!
.
ഭരണകൂട ഭീകരതയ്ക്കെതിരെ സംസാരിച്ച അയാളെ അയാളുടെ നാട്ടിൽനിന്നും നാടുകടത്തിയതായിരുന്നു . അതുകൊണ്ടുതന്നെ അയാൾക്ക്‌ നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ പറ്റില്ല. ചെന്നാലും പോലീസ് പിടിച്ച് ജയിലിലാക്കും . അയാൾക്ക്‌ നാട്ടിൽ എട്ട്‌ മക്കളും ഭാര്യയും അമ്മയും അച്ഛനും സഹോദരിമാരും ഒക്കെ അടങ്ങുന്ന വലിയൊരു കുടുംബമുണ്ട്. ദാരിദ്ര്യം നിറഞ്ഞ അയാളുടെ കുടുംബം ജീവിക്കുന്നത് അയാളുടെ വരുമാനം കൊണ്ടും . ...!
.
അയാളെ പൊന്നുപോലെ സ്നേഹിക്കുന്ന അയാളുടെ മക്കളോട് അയാൾക്കൊന്നു സംസാരിക്കാൻ പോലും പറ്റാറില്ല ഇപ്പോൾ. ജനിച്ചപ്പോൾ മുതൽ ഇളയകുട്ടി അയാളുടെ നെഞ്ചിൽകിടന്നെ ഉറങ്ങാറുള്ളൂ . അവൾ ഉറങ്ങിക്കിടക്കുമ്പോഴാണ് അയാളെ പോലിസ് കൊണ്ടുപോയത് . കച്ചവടം നടത്തി നല്ല നിലയിൽ കുടുംബം നടത്തിയിരുന്ന അയാൾക്കിനി ആ കുടുംബത്തെ കാണാൻ കൂടി കഴിയുമോ എന്നറിയില്ല . വല്ലപ്പോഴും അയാളുടെ ഭാര്യയോ മക്കളോ ഇങ്ങോട്ട് വിളിക്കുംപോഴാണ് അയാൾ അവരുടെ വിവരം അറിയുന്നത് . മടികൂടാതെ വിശ്രമമില്ലാതെ ഏതു പണിയും ചെയ്യുന്ന അയാൾ ആ ഫോണ്‍ വരുമ്പോൾ എല്ലാം നിർത്തി ആ വാക്കുകൾക്ക് കാതോർക്കും ...!
.
അങ്ങകലെ പൈപ്പ് ഇടാനെടുത്ത വലിയ കുഴിക്കരുകിൽ അതിലേക്ക് കാലും നീട്ടി ഇരിക്കുകയായിരുന്നു അയാൾ അപ്പോൾ . കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചുട്ടുപഴുത്ത ആ മരുഭൂമിയുടെ കണ്ണെത്താത്ത അങ്ങേ അറ്റത്തേയ്ക്ക് നോക്കിക്കൊണ്ട്‌ . അങ്ങിനെയുള്ള അയാളുടെ ആ ഇരിപ്പിലെ പന്തികേട്‌ എനിക്ക് പെട്ടെന്ന് മനസ്സിലായി . അയാൾക്കരികിൽ ചേർന്നിരുന്ന് ഞാൻ അയാളെ ചേർത്തുപിടിച്ചു . ഒന്നും പറയാതെ അയാൾ എന്നെ ഒന്ന് നോക്കി . പിന്നെ പറഞ്ഞു ഇന്നലത്തെ കലാപത്തിൽ അയാളുടെ കുടുംബം ഇല്ലാതായെന്ന് . എന്നിട്ട് ആ വലിയ കുഴിയ്ക്കുള്ളിലേക്ക് ചാടിയിറങ്ങി മലർന്നു കിടന്നു. കണ്ണടച്ചുകൊണ്ട് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, December 29, 2014

പ്രതികരണത്തിന്റെ പ്രത്യയശാസ്ത്രം ...!!!

പ്രതികരണത്തിന്റെ പ്രത്യയശാസ്ത്രം ...!!!
.
ജീവിക്കാൻ ഏതൊരു ജീവിക്കും അവകാശമുണ്ട്‌ എന്നത് പോലെ തന്നെ തനിക്ക് പ്രിയമോ അപ്രിയമോ ആയ എന്തിനോടും പ്രതികരിക്കാൻ ഏതൊരു പൗരനും അവകാശമുണ്ട്‌ . ഭാരതത്തിന്റെ ഭരണഘടന അതിന് സംരക്ഷണവും നല്കുന്നുണ്ട് . പ്രതികരിക്കാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്‌ എന്നതുപോലെ തന്നെ പരമ പ്രധാനമാണ് തന്റെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ജീവിക്കാൻ എല്ലാ വ്യക്തികൾക്കും ഉള്ള അവകാശവും . ഇതും ഭരണഘടനയും നിയമവും ഒക്കെ അനുശാസിക്കുന്നത് തന്നെ . പ്രതികരണ ശേഷിയില്ലാതവരെ ആരും അംഗീകരിക്കില്ല എന്നതും സത്യം തന്നെ ..!
.
പ്രതികരണങ്ങൾ വ്യക്തി പരമോ സാമൂഹികമോ ഒക്കെയാകാം . അത് വ്യക്തിപരമായി ഒരാൾ മാത്രം നടത്തുന്നതും കൂട്ടായി സംഘടനകളോ സംവിധാനങ്ങളോ നടത്തുന്നതും ആകാം . ഓരോ പ്രതികരണങ്ങൾക്കും കാലത്തിനും ദേശത്തിനും സാമൂഹിക വ്യവസ്ഥിതികൾക്കും അനുസരിച്ച് വ്യത്യസ്ഥതയും മാറ്റവും ഉണ്ടാകാം . ചിലത് സമാധാന പരവും ചിലത് അക്രമാസക്തവും ആകാം . ചില ഏകാധിപതികളായ ഭരണാധികാരികൾ അല്ലെങ്കിൽ ചില പ്രത്യേക തത്വസംഹിതകളിൽ അല്ലെങ്കിൽ സംവിധാനങ്ങളിൽ നിലനിൽക്കുന്ന രാജ്യങ്ങൾ പ്രതികരണങ്ങളെ അവഗണിക്കുകയോ നിരോധിക്കുകയോ ഒക്കെ ചെയ്യാറുണ്ടെങ്കിലും അവിടെയും ഏതെങ്കിലും മാർഗ്ഗങ്ങളിൽ പ്രതികരികരണങ്ങൾ ഉണ്ടാവുക തന്നെ ചെയ്യാറുണ്ട് ..!
.
ശ്രദ്ധിക്കപെടാൻ വേണ്ടി പ്രതികരണങ്ങൾക്ക് പലപ്പോഴും പല പ്രത്യേക മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരും കുറവല്ല . പുതിയ ആശയങ്ങൾ പലതും കാലാകാലങ്ങളിൽ പ്രയോജനപ്പെടുതാറുണ്ട് പലരും . പ്രതികരണങ്ങൾ പലപ്പോഴും ഫലം കാണുമെങ്കിലും ചിലപ്പോഴെല്ലാം പരാജയങ്ങളും ആകാം . പ്രതികരിച്ചു എന്നതുകൊണ്ട്‌ മാത്രം ചിലപ്പോൾ അക്രമങ്ങൾ ഉണ്ടാവുകയും , അതുപോലെ തന്നെ പ്രതികരണങ്ങൾ കൊണ്ട് അക്രമങ്ങൾ ഒഴിവാവുകയും ഉണ്ടാകാം . പ്രതികരണങ്ങൾ കൊണ്ട് സ്വയം നേട്ടമുണ്ടാക്കുന്നവരും മറ്റുള്ളവരെ പ്രതികരിക്കാൻ വിട്ട് മാറിനിന്ന് നേട്ടം കൊയ്യുന്നവരും വിരളമല്ല ...!
.
പ്രതികരണം മൌനമായും വാചാലമായും ആകാം . നോട്ടം കൊണ്ടും ഭാവം കൊണ്ടും പ്രവർത്തികൊണ്ടും ഒക്കെ പ്രതികരണങ്ങൾ പലവിധമാകാം . പ്രതികരിക്കാതിരിക്കുന്നതും ചിലപ്പോൾ പ്രതികരണത്തിന്റെ മാർഗ്ഗമാകാം . പ്രതികരണം അനുകൂലവും പ്രതികൂലവും ആവുകയും ചെയ്യാം . എങ്ങിനെയായാലും പ്രതികരിക്കുക എന്നത് മാനുഷിക ധർമ്മം തന്നെയാണ് . നിസ്സാര കാര്യങ്ങൾക്ക് വരെ ആവശ്യമില്ലാത്ത കോലാഹലങ്ങൾ ഉണ്ടാക്കി അതൊരു വലിയ സംഭവമാക്കി മാറ്റുന്നതുപോലെ വലിയ സംഭവങ്ങൾ ആകേണ്ട വസ്തുതകൾ വേണ്ടവിധം പ്രതികരിക്കാതതിനാൽ ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിനു തന്നെ തീരാ നഷ്ടങ്ങൾ ഉണ്ടാകുന്നവയും ഉണ്ട് . ....!
.
ഇന്നത്തെ സാഹചര്യത്തിൽ പലരും ആത്മ രോഷം പ്രകടിപ്പിക്കാനും ധീരരെന്നും പ്രതികരിക്കാൻ തയ്യാരുള്ളവരെന്നും മറ്റുള്ളവരെ ബോധിപ്പിക്കാനും മാത്രവും ശ്രമിക്കാറുണ്ട് . ചിലപ്പോഴെല്ലാം മറ്റുള്ളവരെ കരിവാരിത്തേക്കാനും അവഹേളിക്കാനും വേണ്ടിയും ചിലർ ശ്രമിക്കാറുണ്ട് . ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ അല്ലെങ്കിൽ അതുപോലെയുള്ള മറവുകളിലൂടെ മാത്രം വീര ശൂര പരാക്രമികൾ ആകുന്ന ഇക്കൂട്ടരിൽ ചിലരെങ്കിലും പക്ഷെ നേരിട്ട് ഒരിക്കലും പ്രതികരിക്കാറില്ല എന്നതാണ് സത്യം . എന്തിനും ഏതിനും ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രതികരിക്കുന്നവരും ചിലപ്പോഴെല്ലാം വിപരീത ഫലം തന്നെയാണ് ഉണ്ടാക്കുന്നത്‌ ...!
.
പ്രതികരണം ജീവികുലതിന്റെയും മാനവികതയുടെയും ഒക്കെ അവശ്യ ഘടകം തന്നെയെങ്കിലും ചിലപ്പോഴെല്ലാം അത് വഴിമാറി തെറ്റായ ദിശയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു . അനാവശ്യ കാര്യങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ ആവശ്യമുള്ള കാര്യത്തിനു തന്നെയെങ്കിലും പ്രതികരിക്കുന്ന രീതി നീതീകരിക്കാൻ പറ്റാത്തതോ അയാൽ അവിടെ ആ പ്രതികരണത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുകയും അതുപിന്നെ വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യുന്നു . അങ്ങിനെ വരുമ്പോൾ അത്തരം പ്രതികരണങ്ങൾ പിന്നീടുള്ള തലമുറയുടെ പ്രതികരണ ശേഷിയെതന്നെയാണ് ചോദ്യം ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കിയേ തീരു . പ്രതികരണത്തോടൊപ്പം നമുക്ക് വേണ്ടത് ആത്മാർഥമായ പ്രവർത്തി കൂടിയാണ് എന്ന് നാം ഒരിക്കലും മറന്നു കൂടാ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, December 22, 2014

തീ ...!!!

തീ ...!!!
.
തീ
ഒരു ഉപകരണമാണ്
ചുട്ടു കരിക്കാനും
വ്രണപ്പെടുത്താനും
നശിപ്പിക്കാനും ...!
.
തീ
ഒരു ഉപകരണമാണ്
ചിന്തയ്ക്കും
ബുദ്ധിക്കും
വികാരങ്ങൾക്കും ...!
.
തീ
ഒരു ഉപകരണമാണ്
പ്രതികാരത്തിനും
സമാധാനത്തിനും ...!
.
തീ
ഒരു ഉപകരണമാണ്
ജീവനും
മരണത്തിനും
ശരീരത്തിനും
ആത്മാവിനും ...!
.
തീ
ഒരു ഉപകരണമാണ്
ശുദ്ധീക്കും
പുനർജ്ജനിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, December 20, 2014

ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി ...!!!

ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി ...!!!
.
ഒരു തികഞ്ഞ ഭാരതീയനെങ്കിലും , ഒരു രാഷ്ട്രീയക്കാരൻ ആകണമെന്ന് ആഗ്രഹിക്കുകയും പിന്നീട് എനിക്കതിനുള്ള കഴിവില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ഒരു ജനസേവകൻ എങ്കിലും ആയിത്തീരാൻ ശ്രമിക്കുകയും , ഒടുവിൽ ആരുമായിതീരാതെ എനിക്ക് ഞാൻ തന്നെ ആരെന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരനാണ് ഞാൻ . വേദ പുസ്തകത്തിന്റെ പരിശുദ്ധിയേക്കാൾ, പവിത്രതയോടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂല ഗ്രന്ഥങ്ങൾ പലകുറി വായിച്ചുതീർത്തിട്ടും ചോദ്യങ്ങളിൽ സ്വയം കുരുങ്ങുമ്പോൾ ഇങ്ങിനെയൊരു വിലയിരുത്തലിന് എനിക്കുള്ള കഴിവിനെ ഞാൻ സംശയിക്കുന്നുമുണ്ട് . എങ്കിലും ഒരു ഭാരതീയൻ എന്ന നിലയിൽ എന്റെ അഭിപ്രായം മാത്രം ഇവിടെ പങ്കുവെക്കുന്നു ...!
.
ജനാധിപത്യത്തിന്റെ ശക്തി തിരിച്ചറിയുകയും അതിന്റെ പ്രാധാന്യം സാധാരണ ജനങ്ങളിൽ കൂടി എത്തുകയും അത് അങ്ങിനെ തന്നെ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്തതാണ് ഭാരതീയ സാമൂഹിക ശാസ്ത്രത്തിന്റെ യഥാർത്ഥ പ്രസക്തി . സാമൂഹിക ആചാര്യന്മാരും ആദ്യകാല രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒക്കെ അതിൽ നിർണായകമായ സ്ഥാനം വഹിച്ചിട്ടുമുണ്ട് . അങ്ങിനെ ഒരു വ്യവസ്ഥ നിലനിൽക്കുന്നത് തന്നെയാണ് ഭാരതത്തിന്റെ സമാധാന അന്തരീക്ഷത്തിന്റെ നട്ടെല്ലും ...!
.
രാഷ്ട്രീയപരമായി , ഭാരതത്തിലെ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവയുടേതായ താത്വാദിഷ്ടിത നിലപാടുകളുണ്ട്‌ . അവരെ അങ്ങിനെ ആയതിൽ നിന്നോ അങ്ങിനെ തുടരുന്നതിനെയോ ആർക്കും കുറ്റപ്പെടുത്താനും കഴിയില്ല . അവരുടെ ഉത്പതിയും നിലനിൽപ്പും ആശയവും അങ്ങിനെതന്നെയാണ് താനും . ഒരു പ്രത്യേക മത വിഭാഗതിനുവേണ്ടി അല്ലെങ്കിൽ ഒരു പ്രത്യേക ആശയത്തിന്റെ പേരിൽ ഒക്കെ പിറവിയെടുത്ത ഒരു രാഷ്ട്രീയ പാർട്ടി അവർക്കുവേണ്ടി മാത്രം അല്ലെങ്കിൽ അതിനുവേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്നത് അവരുടെ ശരിതന്നെയും ആകുന്നല്ലോ ...!
.
ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും മുതലാളിത്തമായാലും തൊഴിലാളിത്തമായാലും ഓരോ പാർട്ടികൾക്കും അവരവരുടെ നിലനിൽപ്പിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ആശയങ്ങളും നടപ്പിലാക്കുകയും അതിനനുസരിച്ച് മുന്നോട്ടു നീങ്ങുകയും വേണ്ടത് തന്നെ. അത് രാഷ്ട്രത്തേക്കാൾ സമൂഹത്തേക്കാൾ വ്യക്തികളേക്കാൾ അവരവരുടെ ധർമ്മവും കടമയും മറന്ന് , ഓരോ പാർട്ടികളുടെയും വ്യക്തിപരമായ കാര്യം മാത്രമാകുന്നതാണ് ഇതിൽ ഏറെ വേദനാജനകം എങ്കിലും ...!
.
രാഷ്ട്രീയ പാർടികൾ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടിയാണ് എന്നാണ് വെപ്പ് എങ്കിലും പല പ്രഫല പാര്ടികളെയും നിയന്ത്രിക്കുന്നത്‌ തീർച്ചയായും ചില നിർണ്ണായക ശക്തികളാണ് എന്നത് പരസ്യമായ രഹസ്യമാണ് . അത് മത ജാതീയ സാമൂഹിക സംഘടനകൾ മുതൽ കച്ചവടക്കാരും കോർപറേറ്റുകൾ വരെ വിവിധ ഘടകങ്ങളാകാം . പ്രത്യയ ശാസ്ത്രങ്ങളും പ്രകടന പത്രികകളും പലതുണ്ടെങ്കിലും അവയിലെല്ലാം പലപ്പോഴും സ്വാർത്ഥ താത്പര്യങ്ങളും ഒളിച്ചു വെക്കപ്പെടുന്നു എന്നത് നിരാശാജനകം തന്നെയെങ്കിലും ...!
.
ഒരു വശത്ത് മുതലാളിത്തവും മറുവശത്ത് മറ്റു സ്വാർത്ഥ താത്പര്യക്കാരും അണിനിരക്കുമ്പോൾ തനിച്ച് ഒന്നിനും ത്രാണിയില്ലാത്ത സാധാരണക്കാർ തീർച്ചയായും ആഗ്രഹിക്കുന്ന ആവശ്യപ്പെടുന്ന ഒരിടം ഇവിടെ എപ്പോഴും ശക്തമായി അവശേഷിക്കുന്നു എന്നതാണ് സത്യം. ആരോടും വിവേചനമില്ലാതെ ജാതിയുടെയും മതത്തിന്റെയും കുത്തകകളുടെയും അധികാരികളുടെയും സ്വാധീനമില്ലാതെ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളാൻ ഇപ്പോഴും പല പാർടികൾക്കും സാധിക്കും എന്നും അവർ അങ്ങിനെ ചെയ്യും എന്നും സാധാരണ ജനങ്ങൾ പ്രതീക്ഷ വെച്ച് പുലർത്തുന്നുമുണ്ട് ....!
.
എന്നാൽ അധികാരത്തിന്റെ ഗർവ്വ് പല പാർട്ടികളെയും ബാധിക്കുകയും അവർ സാധാരണ ജനങ്ങളിൽ നിന്നും അകന്നു പോവുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ . തൊഴിലാളി വർഗ്ഗത്തിന് വേണ്ടി അല്ലെങ്കിൽ സാധാരണക്കാർക്ക് വേണ്ടി എന്ന ലേബലിൽ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം നിലകൊള്ളുകയും അവരുടെ കൊള്ളരുതായ്മകൾക്കും അഹങ്കാരത്തിനും കൂട്ടുനിൽക്കുകയും ചെയ്യുക വഴി സാധാരണക്കാരന്റെ മനസ്സിലെ സ്ഥാനം തന്നെയാണ് ഇവരിൽ ചിലരെങ്കിലും എന്നന്നേയ്ക്കുമായി നഷ്ടപ്പെടുത്തുന്നത് ...!
.
പ്രവർത്തകർക്കും അതിന്റെ അനുഭാവികൾക്കും മാത്രമുള്ള സംവിധാനം എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടതാണ് പല മുഖ്യധാരാ പാർടികളും ജനമനസ്സുകളിൽ നിന്നും സാധാരണക്കാരിൽ നിന്നും അകന്നു പോകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് . സ്വന്തം സ്വത്വം നഷ്ടപ്പെടുത്തി സ്വയം ആരെന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് ചില പ്രധാന രാഷ്ട്രീയ കക്ഷികളെങ്കിലും അധപതിച്ചിരിക്കുന്നു എന്നത് തീർത്തും സങ്കടകരവുമാണ് . അത് ശരിയായാലും തെറ്റായാലും അങ്ങിനെ എണ്ണം പറഞ്ഞുള്ള വിശകലനത്തിനും അവതരണത്തിനും ഒരു രാഷ്ട്രീയ പാർടിക്കാരനല്ലാത്ത ഞാൻ തുനിയുന്നത് ശരിയല്ല എന്നതിനാൽ അതിനു മുതിരുന്നുമില്ല ...!
.
വിശദീകരണത്തിനും വിശകലനത്തിനും മുതിരുന്നതിനു പകരം ഭാരതത്തിലെ മാറുന്ന ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ ഇപ്പോഴും അവശേഷിക്കുന്ന സാധാരണക്കാരന്റെ ആ ഇടം തീർച്ചയായും ആരെങ്കിലും പൂരിപ്പിക്കുക തന്നെ വേണം . അധിക്കാരത്തിൽ എത്താനോ ഭരിക്കാനോ സാധിച്ചില്ലെങ്കിലും ഭാരതത്തിന്റെ ഭരണ രാഷ്ട്രീയ തീരുമാനങ്ങളിൽ സാധാരണക്കാരന്റെ ശബ്ദം കേൾപ്പിക്കേണ്ടത് ഭാരതത്തിന്റെ ഭാവിക്ക് തന്നെ അത്യന്താപേക്ഷിതമായിരിക്കെ അതിനുള്ള ശ്രമം തീർച്ചയായും ഉണ്ടാകേണ്ടതാണ് ...!
.
ഭാരതത്തിലെ പൊതു സമൂഹം തീർച്ചയായും രാഷ്ട്രീയത്തിൽ താത്പര്യമുള്ളവർ തന്നെയാണ് . സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഒരു പരിധിവരെ തങ്ങളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അവർ എപ്പോഴും തയ്യാറാവുകയും ചെയ്യാറുണ്ട് . എന്നാൽ അധികാര ദുർവിനിയോഗവും അഴിമതിയും അക്രമവും നിറഞ്ഞ ഇന്നത്തെ രാഷ്ട്രീയ അവസ്ഥ തീർച്ചയായും ഇതിനൊരു വിലങ്ങുതടിയാണ് . ഈ അവസ്ഥ തുടരുന്നത് ഭാരതത്തിന്റെ ഭാവിയെ തന്നെ ദോഷമായി ബാധിക്കുകയും ചെയ്യും. ...!
.
ലോകത്തിലെ പല രാജ്യങ്ങളും അവിടുത്തെ അക്രമവും അഴിമതിയും നിറഞ്ഞ പൊതു ഭരണ സംവിധാനത്തിൽ നിന്നും മാറിയത് അതിനേക്കാൾ മോശമായ അവസ്ഥകളിലെയ്ക്കാണ് എന്നത് നാം തീർച്ചയായും ശ്രദ്ധിക്കേണ്ട വസ്തുതയാണ് . അഴിമതിയും അക്രമവും സ്വജനപക്ഷപാതവും കച്ചവടവും പണവും ജാതിയും മതവും തകർത്ത് ഭരിക്കുന്ന ഇന്നത്തെ ഈ രാഷ്ട്രീയ അവസ്ഥ ഭാരതത്തിലെ ജനങ്ങളെയും രാഷ്ട്രീയത്തിൽ നിന്നും മാറി ചിന്തിക്കാൻ ഇടവരുത്തിയാൽ അതിന്റെ ഫലം പ്രവചനാതീതമായിരിക്കും . അതിനുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ അഴിമതിയുടെ മൂർതരൂപങ്ങളായ നമ്മുടെ രാഷ്ട്രീയ പാർടികൾ തീർച്ചയായും ശ്രദ്ധിച്ചേ പറ്റൂ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, December 17, 2014

വിതച്ചത് കൊയ്യുന്നവർ ....!!!

വിതച്ചത് കൊയ്യുന്നവർ ....!!!
.
ഭാരതീയ പുരാണത്തിൽ ഒരു കഥയുണ്ട് . അതി കഠിനമായ തപസ്സിലൂടെ തന്റെ ഇഷ്ട ദൈവമായ ശിവനെ പ്രസാദിപ്പിച്ച് ഭസ്മാസുരൻ എന്ന അസുരൻ താൻ ആഗ്രഹിച്ച വരം നേടുന്ന കഥ . പ്രീണനത്തിലും ഭക്തിയിലും സംതൃപ്തനായ ലോകനാഥൻ ആ അസുരന് ആവശ്യത്തിനുള്ള വരവും നൽകി . വരം കിട്ടിയപ്പോൾ അസുരന്റെ ആസുരഭാവം പുറത്തു വരികയും അയാൾ തന്റെ വരം അത് നൽകിയ ആളിൽ തന്നെ പരീക്ഷിച്ച് അതിന്റെ ശക്തി ഉറപ്പു വരുത്താൻ ശ്രമിക്കുകയും ചെയ്തു . ഇതൊരു കഥയാണ്‌ . പക്ഷെ , പുരാണങ്ങളിലെ ഓരോ കഥകളും മാനവ കുലത്തിനുള്ള പാഠങ്ങൾ കൂടിയാണ് എപ്പോഴും ...!
.
അധിനിവേശത്തിന് ലോകശക്തികൾ പലപ്പോഴും പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട് . കച്ചവട തന്ത്രങ്ങൾ , യുദ്ധം തുടങ്ങി അതിലെ ഏറ്റവും നിഷ്ടൂരവും ക്രൂരവുമായ ഒരു മാർഗ്ഗമാണ് ഭീകരപ്രവർത്തനം അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനം . അതിനായി തീവ്രവാദി നേതാക്കളെയും ഗ്രൂപ്പുകളെയും ഒക്കെ ചെല്ലും ചിലവും കൊടുത്ത് വളർത്തിയെടുക്കുകയും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഒരു ആയുധമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട് ഇവർ പലപ്പോഴും . അധിനിവേശത്തിനു മാത്രമല്ലാതെ ശത്രു രാജ്യങ്ങളെ ആക്രമിക്കാനും അയൽ രാജ്യങ്ങളിൽ കലാപം സൃഷ്ടിക്കാനും ഒക്കെയും പലപ്പോഴും പലരും ഇവരെ പോറ്റി വളർത്താറുണ്ട് ....!
.
എപ്പോഴും സമൂഹത്തിലും , സമൂഹത്തിലെ തീർത്തും സാധാരണക്കാർക്കിടയിലും ഭീതി വളർത്തി അതുവഴി സർക്കാരിലും അധികാരികളിലും സമ്മർദ്ധം സൃഷ്ടിക്കുകയും അങ്ങിനെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിപ്പിചെടുക്കുകയും ചെയ്യുകയാണ് ഓരോ ഭീകര - തീവ്രവാദ പ്രസ്ഥാനങ്ങളുടെയും എളുപ്പവഴികൾ . അതിലവർ മിക്കപ്പോഴും വിജയിക്കുകയും ചെയ്യുന്നു . എന്നാൽ പതിയെ പതിയെ അവരും പരാചയം രുചിക്കുമ്പോൾ അവർ പക്ഷെ കൂടുതൽ കൂടുതൽ ക്രൂരരാവുകയും സമൂഹത്തിന് കൂടുതൽ ദ്രോഹങ്ങൾ വരുത്താൻ തുനിയുകയുമാണ് ചെയ്യുന്നത് ...!
.
മതത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ ലേബൽ ഒട്ടിക്കുമെങ്കിലും ഇക്കൂട്ടർക്കൊന്നും അത്തരത്തിലുള്ള ഒരു സാമൂഹിക നീതിയും അവകാശപ്പെടാനില്ല എന്നതാണ് സത്യം . അളവില്ലാത്ത ധനവും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയും ഇക്കൂട്ടരെ പിന്നീട് ഒരുതരം ബ്രാന്തിൽ തന്നെ എത്തിക്കുന്നു . ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഇവരൊക്കെയും തങ്ങളുടെ സൃഷ്ടാക്കളിൽ നിന്നും വഴി മാറുകയും പിന്നെ ലോകത്തിൽ തങ്ങളുടെ സ്വന്തമായ സ്ഥാനം ഉറപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്യുന്നു ....!
.
അങ്ങിനെ സ്വന്തം സൃഷ്ടാക്കളിൽ നിന്നും മാറി സ്വയം അധികാരം സ്ഥാപിക്കാനും പ്രവർത്തിക്കാനും ശ്രമിക്കുമ്പോഴാണ് ഇക്കൂട്ടർ സ്വന്തം സൃഷ്ടാക്കൾക്കും എതിരാകുന്നത് . അവർക്കും നിയന്ത്രണം നഷ്ടമാകുന്നതോടെ ഇവർ സർവ്വനാശകാരികളാകുന്നു . മറ്റ് തീവ്രാദി ഗ്രൂപ്പുകളുടെ ഇടയിൽ മേൽക്കൈ നേടാനും ലോകത്തിൽ ആധിപത്യം ഉറപ്പിക്കാനും വേണ്ടി ഇക്കൂട്ടർ പിന്നെ മനുഷ്യത്വം തന്നെ മറക്കുകയും ക്രൂരതയുടെ പര്യായങ്ങളുമാകുന്നു ...!
.
ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് മുൻപുതന്നെ നശിപ്പിക്കേണ്ടവയാണ് ഇത്തരം ആയുധങ്ങൾ . അല്ലെങ്കിൽ അത് എല്ലാവർക്കും ഉപദ്രവമാവുകയും സർവ്വനാശം വരുത്തുകയും ചെയ്യും . ഇപ്പോൾ ലോകത്തിനു മുന്നിലുള്ള പാഠങ്ങളിൽ നിന്നുതന്നെ തിരിച്ചറിവുണ്ടായി അതിന് ഈ ലോകം തയ്യാറായില്ലെങ്കിൽ ലോക സമാധാനത്തിനും മാനവികതയുടെ സ്വൈര്യ ജീവിതത്തിനും ഇത് വിലങ്ങുതടിയാവുകതന്നെ ചെയ്യും....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Wednesday, December 10, 2014

ഭീകരാക്രമണങ്ങളുടെ ബാക്കിപത്രം ....!!!

ഭീകരാക്രമണങ്ങളുടെ ബാക്കിപത്രം ....!!!
.
ഭീകരാക്രമണങ്ങൾ എപ്പോഴും എവിടെയും സംഭവിക്കാവുന്നവയാണ് . ശക്തമായ സംവിധാനങ്ങളിലൂടെ എവിടെ എങ്ങിനെ എന്നൊക്കെ ഒരു പരിധിവരെ മുൻകൂട്ടി കണ്ടെത്തി തടയാമെങ്കിലും ചിലതെങ്കിലും കൈവിട്ടു പോവുക തന്നെ ചെയ്യും . ഒരു സംഘടനതന്നെ വേണമെന്നില്ല , മറിച്ച് അങ്ങിനെ ചിന്തിക്കാൻ കഴിയുന്ന ക്രിമിനൽ ചിന്താഗതിയുള്ള ഒരു വ്യക്തി വിചാരിച്ചാൽ പോലും ആക്രമണങ്ങൾ നടത്താവുന്നതേയുള്ളൂ എവിടെയും എപ്പോഴും .... !
.
സ്വാതന്ത്ര്യം ഏതൊരു ജീവിയുടെയും ജന്മാവകാശമാണ് . അതിനു വേണ്ടി നിലകൊള്ളാനും പോരാടാനും നേടിയെടുക്കാനും ഏതൊരു ജീവിക്കും ജന്മസിദ്ധമായ ഒരു വാസനയും ഉണ്ടാകും . ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതുതന്നെയാണ് ഓരോ പ്രസ്ഥാനങ്ങളും തീവ്രവാദികളും ഭീകരവാദികളും പ്രാദേശിക വാദികളും ഒക്കെ അവരവരുടെ സ്വാർത്തതയ്ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതും . അത്തരതിലുള്ള അടിച്ചമർത്തപ്പെട്ടവരെ സമൂഹത്തിൽ നിന്നും കണ്ടെത്തി അവർക്കിടയിൽ വേരുറപ്പിക്കാൻ ഇക്കൂട്ടർക്ക് സാധിക്കുന്നിടത്തുനിന്നാണ് ഇതിന്റെ തുടക്കവും ...!
.
രാജ്യങ്ങൾ തമ്മിലുള്ള ശത്രുത , സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾ , സാമുദായികവും മതപരവുമായ സംഭവങ്ങൾ , സാംസ്കാരിക അപചയങ്ങൾ, സാമ്പത്തിക മുതലെടുപ്പുകൾ , സമൂഹത്തോടുള്ള പ്രതിഷേധം, അവകാശങ്ങൾ നേടിയെടുക്കാനുള്ള അവസാനത്തെ ശ്രമം , അടിച്ചമർത്തപ്പെടുന്നതിലെ അമർഷം, രാഷ്ട്രീയ ലക്ഷ്യങ്ങൾ , അധിനിവേശത്തിനുള്ള അവസരമൊരുക്കൽ, ദാരിദ്ര്യം ... തുടങ്ങി ഇതിനുള്ള കാരണങ്ങൾ പലതുമാണ് ....!
.
പക്ഷേ , നിരാശ്രയരും നിരാലംബരുമായ പാവങ്ങളായിരിക്കും എപ്പോഴത്തെയും പോലെ ഇവിടെയും ഇരകൾ എന്നതാണ് വേദനാജനകം . മിക്കവാറും സംഘടനകൾക്കൊന്നും അവർ ഉത്ഭവിക്കുന്ന സമയത്തെ അല്ലെങ്കിൽ പ്രചരിപ്പിക്കുന്ന തരത്തിലുള്ള തത്വങ്ങളോ ആശയങ്ങളോ ആയിരിക്കില്ല പ്രാവർത്തികമാക്കാൻ ഉണ്ടാവുക എന്ന സത്യം പക്ഷെ അതിലേയ്ക്ക് ആകർഷിക്കപ്പെടുന്നവർ മനസ്സിലാക്കില്ല പലപ്പോഴും . ചില സംഘടകൾ അങ്ങിനെയല്ലെങ്കിലും , മിക്കവാറും എല്ലായിടത്തും പക്ഷെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർ ഭൂരിഭാഗവും ഇതേ കുറിച്ച് ഒരു ബന്ധവുമില്ലാത്ത ഒന്നുമറിയാത്ത സാധാരണക്കാർതന്നെ ആയിരിക്കുകയും ചെയ്യും ....!
.
ഓരോ ആക്രമണങ്ങൾക്ക് മുൻപോ ആക്രമണം നടക്കുമ്പോഴോ എന്നതിനേക്കാൾ സത്യത്തിൽ ഭീകരമായ അവസ്ഥയുണ്ടാകുന്നത്‌ അതിനു ശേഷമാണ് എന്നതാണ് സത്യം. ആ നടുക്കം സൃഷ്ടിക്കുന്ന വേദനയെക്കാൾ , അതിൽ നഷ്ട്ടപെടുന്ന ജീവനുകളുടെ ആശ്രിതരുടെ ദുഃഖവും നഷ്ടവും ഒരിക്കലും മായ്ക്കാൻ കഴിയുന്നതല്ല . ദുഷ്കരമായ സാഹചര്യങ്ങളിൽ ജോലിചെയ്യേണ്ടി വരുന്ന സൈനികരും പോലീസുകാരും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും എന്നപോലെ കാത്തിരിക്കുന്ന കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ വെളിയിൽ വരുന്ന മാതാപിതാക്കൾ വരെ ഇത്തരം ആക്രമണങ്ങളുടെ ഇരകളാകുന്നു പലപ്പോഴും . യാതൊരു വിധത്തിലും അതു മായി പുലബന്ധം പോലുമില്ലാത്തവർ അതിന്റെ ഇരകളാകുന്നത് അപലപനീയം തന്നെ ...!
.
ചിലപ്പോഴൊക്കെ രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി ഭരണകൂടങ്ങളും കൃത്രിമമായി ഇത്തരം ആക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട് എന്നതും സത്യം . അതിലും പക്ഷെ ഇരകളാകുന്നത് സാധാരണക്കാർ തന്നെ . ആക്രമണം നടന്ന സ്ഥലത്തെ ആളുകൾ , അത് നടത്തിയവർ ഏതെങ്കിലും ഒരു പ്രത്യേക മതത്തെയോ ജാതിയേയോ സംഘടനയേയോ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ പിന്നെ സംശയത്തിന്റെ നിഴലിൽ ആ വിഭാഗത്തെ മുഴുവൻ നിർത്തുന്നിടത്തുനിന്നും തുടങ്ങുന്നു മറ്റു പ്രശ്നങ്ങൾ . ....!
.
ആക്രമണവുമായി ബന്ധപ്പെട്ട പ്രദേശത്തെ മുഴുവൻ ജനങ്ങളും പിന്നെ അതിന്റെ പ്രയാസങ്ങൾക്ക് നിരന്തരം പാത്രമായിക്കൊണ്ടേയിരിക്കും . അന്വേഷണ ഏജെൻസികളുടെ നിരന്തര ചോദ്യം ചെയ്യലുകൾ , അന്വേഷണത്തിന്റെ പേരിൽ ചിലപ്പോഴെങ്കിലും ഉദ്യോഗസ്ഥർ നടത്തുന്ന അതിക്രമങ്ങളും ക്രൂരതകളും , ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അറെസ്റ്റുകൾ , സംശയത്തിന്റെ പേരിൽ ജയിലിലടക്കപ്പെടുന്ന നിരപരാധികൾ തുടങ്ങി മാനസികവും ശാരീരികവും സാമൂഹികവുമായ ഒറ്റപ്പെടലുകളും പിരിമുറുക്കങ്ങളും ഇവർ അനുഭവിക്കേണ്ടി വരുന്നു തുടർച്ചയായി ...!
.
തീവ്രവാദം അല്ലെങ്കിൽ ഭീകരവാദം തീർച്ചയായും ഒരു ജനവിഭാഗത്തെ അല്ലെങ്കിൽ ഒരു സമൂഹത്തെ പുറകിലേക്ക് നയിക്കുക മാത്രമല്ല ചെയ്യുന്നത് ആ സമൂഹത്തെയൊന്നാകെ നിത്യ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു . എങ്ങിനെയായാലും ആ വിഭാഗം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെടുക തന്നെയാണ് ചെയ്യപ്പെടുന്നത് എന്നതൊരു സത്യമാണ് . അതുകൊണ്ട് തന്നെ ഇത് നിശ്ചയമായും തടയേണ്ടത് തന്നെയാണ് . അതിൽ ഭരണകൂടത്തിനു മാത്രമല്ല ഈ സമൂഹത്തിനും അതിന്റേതായ ഉത്തരവാദിത്വമുണ്ട് ...!
.
അന്താരാഷ്ട്ര തലത്തിൽ വലിയ വലിയ ഭീകര പ്രസ്ഥാനങ്ങളെയും ഭീകര നേതാക്കളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതും വൻ ശക്തി രാഷ്ട്രങ്ങൾ തന്നെ , ഒരു പരിധിവരെ പിന്നീട് അതിന്റെ ഫലം അനുഭവിക്കുന്നതും അവർ തന്നെ . എങ്കിലും അതും സമൂഹത്തിനും സാധാരണ ക്കാരായ ജനങ്ങൾക്ക്‌ തന്നെയാണ് ബാധ്യതയായും ദുരിതമായും എപ്പോഴും മാറുന്നത് ...!
.
ന്യായമായ അവകാശങ്ങൾ സാധിച്ചുകൊടുക്കുകയും തെറ്റായ ദിശയിൽനിന്നും അവരെ നേർവഴിയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ് . തെറ്റായ ദിശയിലേക്കു സഞ്ചരിക്കുന്നവരെ കണ്ടെത്താനും അവരെ നേർ വഴിയിലേക്ക് നയിക്കാനും ഒരുപരിധിവരെ ശ്രമിച്ചാൽ നമുക്ക് സാധിക്കുക തന്നെ ചെയ്യും . അതുവഴി ശാന്തിയും സമാധാനവും എല്ലായിടത്തും ഉണ്ടാവുകയും ചെയ്യും . അതിനാകട്ടെ നമ്മുടെ ശ്രമവും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, December 9, 2014

തിരിച്ച് പോകണം ...!!!

തിരിച്ച് പോകണം ...!!!
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
എനിക്കെന്റെ
ഉടയാടകൾ
ഉരിഞ്ഞെരിയണം
ഉച്ചത്തിൽ കൂവണം
ഉച്ചയ്ക്കുറങ്ങണം ...!
.
മരം കയറണം
വേട്ടയാടണം
കാടുപിടിക്കണം
മലമുകളിലെ
കൂരിരുട്ടിൽ
കണ്ണുപൊത്തണം .....!
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, December 7, 2014

നാണമാകുന്നുണ്ടെനിക്കിന്ന്‌ ...!!!

നാണമാകുന്നുണ്ടെനിക്കിന്ന്‌ ...!!!
.
നാണമാകുന്നുണ്ടെനിക്കിന്ന്‌ ,
കാരണം ഞാനിന്ന് വസ്ത്ര ധാരിയാണ് ....!
.
മുണ്ടുടുത്ത് അതിനടിയിൽ കൌപീനവും ,
മേലെ മേൽമുണ്ടും
അതിനുള്ളിൽ കുപ്പായവും
പോരാത്തതിനൊരു തലപ്പാവും ....!
.
എന്നിട്ടും
പുറത്തു കാണുന്ന
എന്റെ ചുണ്ടുകളാണ്
എന്നിൽ നാണം വരുത്തുന്നതെന്നാണ്
എന്റെ നിഴലും,
പിന്നെ, എന്നെ നോക്കുന്ന
എന്റെ കണ്ണാടിയും
എന്നോട് പറയുന്നത് ...!
.
ചുണ്ടുകൾക്കുള്ളിൽ
എനിക്കെന്റെ നാവുണ്ടെന്നും
നാവിനു ചുറ്റും പല്ലുകളുണ്ടെന്നും
ഇവയെല്ലാമെന്റെ വായിലാണെന്നും
പക്ഷെ
അവരെന്തേ പറയുന്നില്ല ...!
.
ഇനി
നാണം മറയ്ക്കാൻ
ഞാനെന്റെ ചുണ്ടുകൾ അറുത്തെറിഞ്ഞ്
പിന്നെയെന്റെ നാവും ,
ജനനേന്ദ്രിയവും പിഴുതുമാറ്റി
ഉടയാടകൾ ഉരിഞ്ഞെരിഞ്ഞ്
നിറഞ്ഞഴിഞ്ഞ
ഈ തെരുവിലലിഞ്ഞു ചെർന്നാലൊ ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, December 4, 2014

പുണ്ണ്യം തേടുന്ന വിശ്വാസികൾ ...!!!

പുണ്ണ്യം തേടുന്ന വിശ്വാസികൾ ...!!!
.
ദൈവം എന്നത് സത്യത്തെക്കാൾ വിശ്വാസമാണ് എനിക്ക് . ഇത് എന്റെ മാത്രം അഭിപ്രായവുമാണ് . ദൈവ വിശ്വാസം പൊതുവെ ഈ ഭൂമിയിലെ ഒട്ടുമിക്ക മനുഷ്യ ജാതിക്കും ഉള്ളതുമാണ് . മത - ജാതി - ദേശ വ്യത്യാസമനുസരിച്ച് വിശ്വാസത്തിന്റെ, ആചാരാനുഷ്ഠാനങ്ങളുടെ ജീവിതരീതികളുടെ അല്ലെങ്കിൽ ഭക്തിയുടെ ഒക്കെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടെങ്കിലും . ....!
.
ദൈവത്തെ ആരാധിക്കാൻ വിശ്വാസികൾക്ക് പലപ്പോഴും പല വഴികളാണ് . ഇതും വർഗ്ഗ , മത ജാതി ദേശ വ്യത്യാസമനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്നു . ദൈവത്തെ ജീവൻ പോലെ വിശ്വസിക്കുന്നവരും ജീവിതം പോലെ സ്നേഹിക്കുന്നവരും ഉണ്ട്. ദൈവമാണ് എല്ലാമെന്നും, എന്നാൽ ദൈവം എന്നൊന്നില്ല എന്ന് പറയുന്നവരും ഉണ്ട് ...!
.
വിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് . അത് മറ്റുള്ളവർക്ക് അല്ലെങ്കിൽ സമൂഹത്തിന് ദോഷമുണ്ടാക്കുന്നില്ല എങ്കിൽ അതിൽ ആരും ഇടപെടേണ്ട കാര്യവുമില്ല . എങ്കിലും വിശ്വാസവും ദൈവഭയവും മനുഷ്യനെ ചിട്ടയായ ഒരു ജീവിതരീതിയും അച്ചടക്കമുള്ള ഒരു സമൂഹത്തെയും ഉണ്ടാക്കാൻ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് എന്നതിനാൽ അതെ കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു ....!
.
ദൈവത്തെ ശരണം പ്രാപിക്കാൻ മനുഷ്യൻ എപ്പോഴും ദൈവത്തിന്റെ സ്വന്തം വാസസ്ഥാനത്തേയ്ക്ക് യാത്രയാവുക പതിവാണ് . എല്ലാ മതങ്ങളും ദൈവം വസിക്കുന്നത് മനുഷ്യന്റെ മനസ്സിലാണ് എന്ന് ഊന്നി പറയുന്നുണ്ട് എങ്കിലും അത് ശ്രദ്ധിക്കാതെ മനുഷ്യൻ എപ്പോഴും ദൈവത്തെ തേടിയുള്ള യാത്രയിലുമാണ് . ചിട്ടയായ ജീവിത രീതികളോടെ വ്രതാനുഷ്ഠാനങ്ങളും ആചാര ഉപചാരങ്ങളും ഒക്കെയായി തന്നെയാണ് അത്തരം ദൈവസന്നിധിയിലേക്ക് പലപ്പോഴും മനുഷ്യൻ യാത്രയാകുന്നതും .....!
.
ഓരോ മത വിശ്വാസികൾക്കും അവരവരുടെ മതത്തിനനുസരിച്ചുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളുമുണ്ട് ഇത്തരം യാത്രകൾക്ക് .വ്യക്തമായ ചടങ്ങുകളും ജീവിതചര്യകളും ഉണ്ട് ഇവയ്ക്കോരോന്നിനും . ആരുടേയും നിർബന്ധത്താലല്ല പലപ്പോഴും മനുഷ്യൻ ഇങ്ങിനെയുള്ള തീർത്തയാത്രകൾ തുടങ്ങുന്നത് . അതുകൊണ്ട് തന്നെ അവർ വ്യക്തമായും അതിന്റെ ഉദ്ധേശശുദ്ധി മനസ്സിലാക്കി അവയെല്ലാം പാലിക്കാൻ തയ്യാറായി തന്നെയാണ് അല്ലെങ്കിൽ ആകണം ഇത്തരം യാത്രകൾക്ക് മുതിരേണ്ടതും . ഇത് അങ്ങിനെ വിശ്വസിക്കുന്നവരുടെ ജീവിതത്തെ തന്നെ നേരിട്ട് ബാധിക്കുന്നതിനാൽ സാമൂഹികമായും ഇതിന് പ്രാധാന്യവുമുണ്ട് ...!
.
ഏതു മതത്തിലായാലും , ഇത്തരം തീർത്തയാത്രകൾ ചെയ്യുന്നവർ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരോടും ദയയും കരുണയും ഉണ്ടാകണമെന്നും പിന്നെ ലഹരിവസ്തുക്കൾ വർജ്ജിക്കൽ , അക്രമങ്ങളും അനീതിയും ഒഴിവാക്കൽ , കള്ളവും ചതിയും ചെയ്യാതിരിക്കൽ എന്നിങ്ങനെ ഏറ്റവും നല്ല പല ഗുണങ്ങളും അനുഷ്ടിക്കണമെന്നും വളരെ ശക്തമായും നിർബന്ധിക്കുന്നതുകൊണ്ട് സാമൂഹികമായി മനുഷ്യൻ ഇത്തരം യാത്രകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട് എല്ലായ്പ്പോഴും ....!
.
എന്നാൽ ലോകം മാറുന്നതിനനുസരിച്ച് ഇത്തരം യാത്രകളും പ്രഹസനമാകുന്നു ചിലർക്കെങ്കിലും ഇപ്പോൾ . ദൈവം എന്നത് പോലെ വിശ്വാസവും സ്വകാര്യമാണ് . ആരും ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല പൊതുവിൽ ഇവിടെ. പക്ഷെ ഇപ്പോൾ പലരും മറ്റുള്ളവരെ ബോധിപ്പിക്കാൻ എന്നപോലെയാണ് ഇതൊക്കെ ചെയ്യുന്നത് . ഒരുകാര്യം ചെയ്യുമ്പോൾ അത് അതിന്റെ ഉചിതമായ തരം പോലെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ചെയ്യണമെന്നില്ല . എന്നിട്ടും അങ്ങിനെ ചെയ്യുന്നത് വിശ്വസിക്കുന്നവർക്ക് ഗുണത്തേക്കാൾ ഏറെ ദോഷവുമാണ് വരുത്തി വെക്കുക എന്നും ഓർക്കുന്നത് നന്ന് ...!
.
ലഹരി വസ്തുക്കളുടെ ഉപയോഗം , മതസ്പർദ്ധയും അതിനോടനുബന്ധിച്ച അക്രമങ്ങളും വളർത്തൽ തുടങ്ങി പല ദുർഗ്ഗുണങ്ങളും വർദ്ധിച്ചു വരുന്നു ഇവിടെ ഇത്തരം ആത്മീയ യാത്രകളിൽ . ചിലരെങ്കിലും ഇതിനെ സാമൂഹികമായി അല്ലെങ്കിൽ മാനുഷികമായി കാണുന്നതിനു പകരം മതപരം മാത്രവുമാക്കുന്നു . ചിലർ ചെയ്യുന്നത് പിന്നീട് പലരും ഏറ്റെടുക്കുന്നതിനു മുൻപ് അതിനെ നിരുത്സാഹപ്പെടുതുന്നത് സമൂഹത്തിനു തന്നെ നല്ലതാകും എന്നതിനാൽ സാമൂഹിക - മത ആചാര്യന്മാർ ഇതും അടിയന്തിരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, November 27, 2014

സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! ( part 2 )

സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! ( part 2 )
.
സമൂഹത്തിലും കുടുംബത്തിലും പുരുഷനേക്കാൾ മേധാവിത്ത്വവും ഉത്തരവാദിത്വവും പുരുഷനേക്കാൾ സ്ത്രീക്ക് തന്നെയാണെന്നും സ്ത്രീകൾ അതിനനുസരിച്ച് ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ . സ്ത്രീയെ എന്നല്ല പുരുഷനെയും ഞാൻ ബഹുമാനിക്കുന്നു ആദരിക്കുന്നു . സ്ത്രീ പുരുഷ സമത്വമല്ല സ്ത്രീക്ക് മുന്ഗണന തന്നെയാണ് സമൂഹത്തിൽ വേണ്ടത് . ശക്തവും ദൃഡവും കേട്ടുറപ്പുമുള്ള ഒരു സ്ത്രീ സമൂഹം ഉണ്ടെങ്കിൽ മാത്രമേ ഈ ലോകം നന്നാകൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . അല്ലെങ്കിൽ തന്നെ സമത്വം എന്നത് ഒരു മിഥ്യ അല്ലെങ്കിൽ സ്വപ്നം മാത്രമാണ് താനും ....!
.
വാക്കുകളിലൂടെ മാത്രം ലോകത്തെ നോക്കി കാണാതെ, നേർക്കാഴ്ചയിലേക്ക് മനസ്സെറിയുമ്പോൾ കണ്ടെത്തുന്ന പല സത്യങ്ങളുമുണ്ട് . ഉന്നതശ്രേണിയിൽ നിൽക്കുന്ന രാജ്യങ്ങളിലെ തെരുവുകളിൽ സ്ത്രീയെ എങ്ങിനെയാണ് ഉപയോഗിക്കുന്നതെന്നും മൂന്നാം ലോക രാജ്യങ്ങളിൽ സ്ത്രീകൾ എങ്ങിനെ പരിചരിക്കപ്പെടുന്നു എന്നും അറിയണമെങ്കിൽ തീർച്ചയായും അവിടങ്ങളിൽ സഞ്ചരിക്കുക തന്നെ വേണം . അവിടുത്തെ സ്ത്രീ സമൂഹത്തെ തൊട്ടറിയുക തന്നെ വേണം ..!
.
നടന്നു പോകുന്ന പെണ്ണിനെ അടുത്തുള്ള ചുമരിന്റെ മറവിലേക്ക് പിടിച്ചു കൊണ്ടുപോയി അവളുടെ പ്രതികരണം പോലും ശ്രദ്ധിക്കാതെ രണ്ടുമിനുട്ടിൽ ലൈംഗിക വേഴ്ച നടത്തി എങ്ങോട്ടോ മറഞ്ഞുപോകുന്ന പുരുഷനെ നോക്കി അവൾ ഒന്നും സംഭവി ചിട്ടില്ലാതതുപോലെ ഇട്ട വസ്ത്രത്തിൽ തന്നെ അവന്റെ രേതസ്സും തുടച്ച് യാത്ര തുടരുന്ന പെണ്ണിനേയും , ഒരു നേരത്തെ ആഹാരത്തിനുവേണ്ടി പതുവയസ്സിൽ താഴെ പ്രായമുള്ള പെണ്മകളെ വേശ്യാവൃത്തിക്ക് പറഞ്ഞയക്കുന്ന അമ്മയെയും ഈ ഭാരതത്തിനു പുറത്തും നമുക്ക് കണ്ണു നിറയെ കാണാനാകും ...!
.
ലോക ശരാശരിയിൽ ഭാരതം എല്ലാറ്റിലും മുന്നിൽ തന്നെയാണ് . കാരണം ജന സംഖ്യ കൂടുതലുള്ള രാജ്യമാണ് ഭാരതം . അതും വ്യത്യസ്തമായ സംസ്കാരവും സാമൂഹിക രീതികളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന , സാമ്പത്തികമായി ഇപ്പോഴും പുറകിൽ നിൽക്കുന്ന ഒരു രാജ്യം . അതുകൊണ്ടുതന്നെ ഇവിടെ കുറ്റകൃത്യങ്ങളുടെ തോതും ഉയർന്നു തന്നെ നിൽക്കും . അത് മാറ്റിയെടുക്കാൻ ഒത്തൊരുമിച്ചുള്ള സാമൂഹിക പ്രയത്നമാണ് വേണ്ടത് ....!
.
പ്രതിജ്ഞകളും പ്രബന്ധങ്ങളും ഉണ്ടായിട്ട് കാര്യമില്ല എന്നത് ശരിതന്നെ . അത് ശരിയായ രീതിയിൽ ഉപയോഗിക്കുന്നിടത്താണ് കാര്യം . പക്ഷെ അങ്ങിനെയൊന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് നമുക്ക് ഉപയോഗിക്കനുള്ളതാനെന്നും ഓർമ്മിപ്പിക്കേണ്ടതും അത്യാവശ്യം തന്നെ. നിയമങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം അവ നടപ്പിലാക്കുകയും അതേകുറിച്ച്‌ ബോധാവാന്മാരാക്കുകയും വേണ്ടതു പോലെ ...!
.
ബന്ധങ്ങളിലെ സത്യസന്തത ഓരോരുത്തരുടെയും വ്യക്തി പരമായ കാര്യമാണ് . അത് കുടുംബ ബന്ധങ്ങളായാലും സൗഹൃ ദങ്ങളായാലും സത്യസന്തത ഒരാളുടെ മാത്രം അവകാശവുമല്ല . സ്ത്രീ മറ്റൊരു പുരുഷന്റെ കൂടെപോകാൻ പാടില്ലെന്ന് ശഠിക്കുന്ന പുരുഷൻ അങ്ങിനെ ചെയ്യുന്നില്ല എന്ന് സ്ത്രീയെയും വിസ്വസിപ്പിക്കേണ്ടത് അവന്റെ കടമ തന്നെയാണ് . പക്ഷെ ഒരു കാര്യം തീർച്ചയായും പറയാൻ കഴിയുന്നതുണ്ട് . ഒരു സ്ത്രീ തെറ്റ് ചെയ്യുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അവളുടെ പുരുഷന് ഒരിക്കലും ഒഴിഞ്ഞു മാറാൻ കഴിയില്ല എന്നത്തന്നെ. ...!
.
ബന്ധങ്ങൾ ഉണ്ടാകുന്നത് മനസ്സിലാണ് . ഒരാൾ ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും അവനവനുതന്നെയാണ് . പക്ഷെ ആ ബന്ധങ്ങൾ ആത്മാർത്തതയോടെയായിരിക്കണം എന്ന് മാത്രം . ഒരു സുഹൃത്തിനെ ഉണ്ടാക്കുക എന്നതാണ് ബന്ധങ്ങളിൽ ഏറ്റവും ദുഷ്കരം . തന്നെ അറിയുന്ന ഒരു നല്ല സുഹൃത്തിനെ കണ്ടെത്തുക എന്നത് എങ്ങിനെയാണ് എളുപ്പമാവുക . എന്നാൽ ഏതൊരു പുരുഷനെയും സഹോദരനായി കാണുക എന്നത് ഏറ്റവും എളുപ്പവും . അതിനർത്ഥം ഒരിക്കലും എല്ലാവരെയും സഹോദരന്മാരായി കാണാണം എന്നല്ല തന്നെ . അത് എഴുത്തിലെ അല്ലെങ്കിൽ സംസാരത്തിലെ ഒരു ഗ്രാമീണ ശൈലി മാത്രമാണ് . ...!
.
കാലത്ത് ഒരു ഒരാളുടെ കൂടെയും ഉച്ചക്ക് മറ്റൊരാളുടെ കൂടെയും രാത്രി വേരെയോരാളുടെ കൂടയും കഴിയുക എന്നത് മനുഷ്യന് തീർച്ചയായും അഭിലഷണീയമല്ല . അത് തീർച്ചയായും മൃഗീയം തന്നെയാണ് . എന്നാൽ മൃഗങ്ങൾ പോലും ആ കുറച്ചു സമയത്തേയ്‌ക്കെങ്കിലും തന്റെ ഇണയോട് സത്യസന്തത പുലർത്തും എന്നതും സത്യം . എന്നാൽ ചില മനുഷ്യർ മനസ്സിൽ മറ്റൊരാളെ സങ്കൽപ്പിച്ചുകൊണ്ട്‌ വേറെ ഒരാളുമായി ഇണചേരുന്നത് എങ്ങിനെയാണ് ന്യായീകരിക്കാനാവുക ...!
.
പെങ്ങളെ എന്ന് വിളിച്ചുകൊണ്ട് പുറകിലൂടെ അവളുടെ പുറകിൽ തലോടി രസിക്കുകയും മാറിൽ പിടിച്ചുല്ലസിക്കുകയും ചെയ്യുന്ന ആഭാസന്മാർ മാത്രമല്ല ആണുങ്ങൾ . എന്റെ ഏട്ടാ ( എന്റെ സഹോദരാ ) എന്ന് ഒരു സ്ത്രീ വിളിച്ചാൽ അവളെ പൊന്നുപോലെ നോക്കുന്നവർ കൂടിയാണ് . അതുകൊണ്ട് ഒരു പെണ്‍കുട്ടി അവളെ കാണുന്ന മാത്രയിൽ നോക്കുന്നവന്റെ കണ്ണിൽ തന്നെ നോക്കാനുള്ള ആർജ്ജവം കാണിക്കുകയും നോക്കുന്നവർ എത്ര പ്രായ വ്യത്യാസമുള്ള ആളായാലും അയാളെക്കൊണ്ട് എന്റെ സഹോദരീ എന്ന് അഭി സംബോധന ചെയ്യിക്കാൻ പ്രാപ്തയാകുകയും ചെയ്യുന്നിടത്ത് സ്ത്രീ അതിന്റെ പൂർണ്ണതയിൽ എത്തുകയും ഒപ്പം തന്നെ ഏതൊരു സ്ത്രീയും പൂജിതയുമാവുകയും ചെയ്യുന്നു എന്നതാണ് സത്യം .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Wednesday, November 26, 2014

സഹോദരി എന്ന് വിളിപ്പിക്കാൻ ...!!!

സഹോദരി എന്ന് വിളിപ്പിക്കാൻ ...!!!
.
ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ്‍ വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ഒന്നുകൂടി നോക്കും. നോക്കുക മാത്രമല്ല , അവളെക്കൊണ്ട് തന്നെ നോക്കിക്കാനുള്ള പതിനെട്ടടവും പയറ്റുകയും പിന്നെ എങ്ങിനെയെങ്കിലും അവളെയൊന്നു വളയ്ക്കാനും പറ്റിയാൽ ഒടിക്കാനും ശ്രമിക്കുകയും ചെയ്യും . സന്ദർഭം ഒത്തുവന്നാൽ ഉപയോഗിക്കാനും ശ്രമിക്കും . ഇത് മനുഷ്യന്റെ മാത്രമല്ല ഏതൊരു ജീവികുലത്തിന്റെയും എതിർലിംഗതോടുള്ള പ്രകൃത്യായുള്ള സാധാരണ സമീപനമാണ് . എന്നാൽ ഇവിടെയെല്ലാം മനുഷ്യൻ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തനാകുന്നത് അവന്റെ ചിന്തിക്കാനുള്ള കഴിവും വിവേചന ബുദ്ധിയും കൊണ്ടാണ് . അതില്ലെങ്കിൽ മനുഷ്യനും മറ്റേതൊരു ജീവിക്കും സമൻമാർ മാത്രമാകുന്നു ...!
.
സ്ത്രീ സമൂഹം ഇന്ന് വലിയ വെല്ലുവിളികൾ നേരിടുന്നു എന്നൊക്കെ മുറവിളി കൂട്ടുന്നതിൽ എന്തെങ്കിലും അടിസ്ഥാനമില്ല എന്നൊന്നും ഞാനിവിടെ പറഞ്ഞു തുടങ്ങുന്നില്ല . മറിച്ച് വെറുതേ സംസാരിക്കുന്നതിനേക്കാൾ നമുക്കുചെയ്യാവുന്ന ചെറിയ ചെറിയ കാര്യങ്ങളിലൂടെ എങ്ങിനെ അത്തരം അവസ്ഥകളെ മാറ്റിയെടുക്കാമെന്ന എന്റെ ചിന്തകളിലെയ്ക്ക് നിങ്ങളെയും ക്ഷണിക്കുന്നു എന്നുമാത്രം ...!
.
വ്യക്തിപരമായപെരുമാറ്റം , സാമൂഹിക അവസ്തകളിലെ അടിസ്ഥാന മാറ്റം ലഹരിയുടെ ഉപയോഗം അശ്ലീലതയുടെ വ്യാപനം കുടുംബ ബന്ധങ്ങളിലെ ദൃഡതയും സത്യസന്തതയും ഇല്ലായ്മ തുടങ്ങി ഒരുപാട് സാമൂഹിക ഘടകങ്ങൾ സ്ത്രീകളുടെ അരക്ഷിതാവസ്തയ്ക്കും മറ്റുള്ളവരിൽ നിന്നുള്ള ആക്രമണങ്ങൾക്കും ഒക്കെ കാരണമാകുന്നുണ്ട് . അപകടകരമായ ഒരു അവസ്ഥ ഇതൊക്കെയും സമൂഹത്തിൽ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് .വ്യക്തികൾ സ്വന്തമായും സർക്കാരും സംഘടനകളും നീതിപീഠവും ഒക്കെ സംയുക്തമായി ശ്രമിച്ചാൽ മാത്രമേ ഇതിനെല്ലാം ഒരു ശാശ്വത പരിഹാരം ഉണ്ടാവുകതന്നെയുള്ളൂ ...!
.
ഏതൊരു ജാതിയിലും മതത്തിലും സമൂഹത്തിലും സ്ത്രീയെ ആദരിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുമ്പോൾ ഭാരതം ഒരുപടികൂടി മുന്നിൽ കടന്ന് ഏതൊരു സ്ത്രീയെയും സ്വന്തം സഹോദരിയായി കാണാൻ കൂടി ആവശ്യപ്പെടുന്നു . അതിന്റെ പ്രതിജ്ഞയിൽ പോലും ഉൾപ്പെടുത്തി നിത്യവും ഓർമ്മിപ്പിക്കും പോലെ , എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന വലിയ തത്വം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു ...!
.
മറ്റുള്ളവർ ചെയ്യേണ്ടത് ചെയ്യുന്നില്ല എന്ന് മുറവിളി കൂട്ടി , സമൂഹത്തെ എല്ലാറ്റിനും കുറ്റം പറഞ്ഞ് , ഇതാണ് നമ്മുടെ അവസ്ഥയെന്നും ഇതുമായി പൊരുത്തപെടുകയെ നിവൃത്തിയുള്ളൂ എന്നുമുള്ള മനോഭാവത്തോടെ കഴിയുന്നവരാണ് മിക്ക സ്ത്രീകളും . ചിലർ പ്രതികരിക്കാൻ ഇറങ്ങുമ്പോൾ അതിന് മറ്റൊരു മുഖം നൽകി അവരെ നിരുത്സാഹപ്പെടുത്താനും പലരും മുതിരുന്നു . എന്നാൽ ഓരോ സ്ത്രീയും സാമൂഹികമായ വ്യവസ്ഥിതികൾക്ക് കോട്ടം തട്ടാത്ത രീതിയിൽ സ്വയം പ്രതിരോധിക്കാനും സ്വയം സംരക്ഷിക്കാനും മുന്നിട്ടിറങ്ങേണ്ടത് അത്യാവശ്യം തന്നെ . ...!
.
പ്രതികരിക്കാനും പ്രതിഷേധിക്കാനും ഓരോരുത്തർക്കും ഓരോ മാർഘങ്ങളുണ്ട് . അവരവരുടെ വ്യവസ്ഥകളിൽ നിന്നുകൊണ്ട് അങ്ങിനെ ചെയ്യുകയും വേണം. അത് സമൂഹത്തിന്റെ തന്നെ ഉന്നമനത്തിന് അത്യന്താപേക്ഷിതവുമാണ് . അത് വ്യക്തികൾക്കും സമൂഹത്തിനും ഉപകാരപ്പെടുകയും ചെയ്യും . നിലനിൽക്കുന്ന സാമൂഹിക വ്യവസ്തികളിൽ മറ്റുള്ളവർക്ക് ദോഷമാകാത്ത വിധം ഏതൊരു പ്രതിഷേധത്തിനും മുതിരുമ്പോൾ അതിന് സാമൂഹികമായ പിന്തുണയും തീർച്ചയായും ഉണ്ടാവുകയും ചെയ്യും ....!
.
മറ്റൊരാൾ ഒരു സ്ത്രീയോട് മോശമായി പെരുമാറുന്നതിൽ ഒരു ചെറിയ ശതമാനം അവരുടെ ഭാഗത്തും വീഴ്ചകളുണ്ട് . അങ്ങിനെ മോശമായ പെരുമാറ്റവുമായി വരുന്നവർക്ക് അവരുടെ ആഗ്രഹം സാധിക്കും എന്നൊരു തോന്നൽ തന്നെ ആദ്യമേ ഇല്ലാതാക്കുകയാണ് അത്യാവശ്യമായി വേണ്ടത് . അവരുടെ ഇംഗിതത്തിന് വഴങ്ങുന്നവളാണ് ഇവളെന്ന തോന്നൽ ഉണ്ടാകുന്നിടതാണ് പ്രശ്നങ്ങളുടെ തുടക്കവും . അതിന് സ്ത്രീയെ സ്ത്രീ ആയി മാത്രം കാണാൻ ഇടവരുത്താതെ അവരുടെ അമ്മയായോ സഹോദരിയായോ മകളായോ സുഹൃത്തായോ ഒക്കെ കൂടി കാണുവാനുള്ള അവസ്ഥ സൃഷ്ടിക്കപ്പെടേണ്ടതുമാണ് ....!
.
ഓരോ സ്ത്രീയും അവനവന്റെ കടമകൾ കൃത്യമായി ചെയ്യുകയും , താനാണ് തന്റെ കുടുംബത്തിന്റെ നെടുംതൂണ്‍ എന്ന ഉത്തമ ബോധ്യത്തോടെ ഉത്തരവാദിത്വത്തോടെ മുന്നേറുകയും തന്റെ കുടുംബത്തെയും തന്റെ സമൂഹത്തെയും അതിനനുസരിച്ച് മുന്നോട്ട് നയിക്കുകയും വേണ്ടതാണ് . അതിലേക്കുള്ള ആദ്യപടിയായി , ഒരു പെണ്‍കുട്ടി അവളെ കാണുന്ന മാത്രയിൽ നോക്കുന്നവന്റെ കണ്ണിൽ തന്നെ നോക്കാനുള്ള ആർജ്ജവം കാണിക്കുകയും നോക്കുന്നവർ എത്ര പ്രായ വ്യത്യാസമുള്ള ആളായാലും അയാളെക്കൊണ്ട് എന്റെ സഹോദരീ എന്ന് അഭി സംബോധന ചെയ്യിക്കാൻ പ്രാപ്തയാകുകയും ചെയ്യുന്നിടത്ത് സ്ത്രീ അതിന്റെ പൂർണ്ണതയിൽ എത്തുകയും ഒപ്പം തന്നെ ഏതൊരു സ്ത്രീയും പൂജിതയുമാവുകയും ചെയ്യുന്നു എന്നതാണ് സത്യം ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, November 23, 2014

കുറ്റവാളികളെ ഉണ്ടാക്കുന്നവർ ...!!!

കുറ്റവാളികളെ ഉണ്ടാക്കുന്നവർ ...!!!
.
തെറ്റുകളും കുറ്റങ്ങളും ഏറെക്കുറെ എല്ലാവർക്കും ഉള്ളത് തന്നെ. കൂടുതൽ പേരും തെറ്റുകൾ ചെയ്യുന്നവരുമാണ് . എന്നാൽ അത് മറ്റുള്ളവർക്കും സമൂഹത്തിനും ദോഷമായി വരുന്നവയാണെങ്കിൽ തീർച്ചയായും തിരുത്തുകയും ശിക്ഷിക്കപ്പെടേണ്ടതെങ്കിൽ തീർച്ചയായും അങ്ങിനെ ഉണ്ടാവുകയും വേണ്ടത് തന്നെ . ...!
.
കുട്ടികൾ അല്ലെങ്കിൽ മുതിർന്നവർ അവരവരുടെ വീടുകളിൽ നിന്ന് തന്നെയാണ് പലപ്പോഴും തെറ്റുകളുടെ ബാല പാഠങ്ങൾ പഠിക്കുന്നത് . പിന്നെ സഹവാസികളിൽ നിന്നും , സമൂഹത്തിൽ നിന്നും. ഇങ്ങിനെയല്ലാത്ത ജന്മനാ കുറ്റവാളികൾ ആയവരും സാഹചര്യങ്ങൾകൊണ്ട് കുറ്റവാളികൾ ആകുന്നവരും മറ്റുള്ളവരാൽ കുറ്റം ചാർതപ്പെടുന്നവരും മറ്റുള്ളവരുടെ കുറ്റങ്ങൾ ഏറ്റെടുക്കുന്നവരും ഒക്കെയുണ്ട് നമ്മുടെ ഈ സമൂഹത്തിൽ ....!
.
തെറ്റ് ചെയ്യുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും പ്രാചീന കാലം മുതലേ നടപടികളും ഉണ്ടായിരുന്നു . കാടൻ മാർഗ്ഗങ്ങൾ തൊട്ട് പരിഷ്കൃത മാർഗ്ഗങ്ങൾ വരെ നമുക്ക് മുൻപിലുണ്ട് . ഗൃഹനാഥർ മുതൽ ഗ്രാമ സഭകളും പോലീസും പട്ടാളവും കോടതികളും എന്തിന് ദൈവം പോലും ശിക്ഷ വിധിക്കാനും ഉണ്ട് . സ്വയം തെറ്റ് മനസ്സിലാക്കി അത് തിരുത്തുന്നവരും ഒട്ടും കുറവല്ല തന്നെ. ...!
.
നല്ലത് എന്ന പോലെ ചീത്തയും ശരി എന്നപോലെ തെറ്റും ഒക്കെ ജീവിതത്തിന്റെയും സമൂഹത്തിന്റെയും ഭാഗം തന്നെ എങ്കിലും തെറ്റുകളെയും കുറ്റങ്ങളെയും തീർച്ചയായും എതിർക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടത് ഏതൊരു പൌരന്റെയും കടമയാണ് . ഒരാൾ സ്വയം ചെയ്യുന്ന തെറ്റിനേക്കാൾ ഗുരുതരമാണ് മറ്റൊരാൾ ചെയ്യുന്ന തെറ്റുകൾ കണ്ടില്ലെന്നു നടിക്കുന്നത് എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം ...!

കുട്ടികൾ വീട്ടിൽ ചെയ്യുന്ന ചെറിയ തെറ്റുകൾ കണ്ടില്ലെന്നു നടിക്കുന്ന രക്ഷിതാക്കൾ മുതൽ സമൂഹത്തിലെ തെറ്റുകൾ കണ്ടില്ലെന്നു നടിക്കുന്ന ഉത്തരവാദപ്പെട്ടവർ വരെ ചെയ്യുന്നത് വളരെ വളരെ വലിയ തെറ്റാണ് . ഇത്തരക്കാരാണ് ശരിക്കും സമൂഹത്തിൽ കുറ്റവാളികളെ ഉണ്ടാക്കാൻ സഹായിക്കുന്നത് എന്നും പറയാം ഒരളവുവരെ ...!
.
കുറ്റവാളി കളെ ക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നവർ കുറ്റകൃത്യങ്ങൾ വർധിപ്പിക്കാനും കുറ്റവാളികളെ കൂടുതൽ ഉണ്ടാക്കാനും സഹായിക്കുന്നു എന്നത് വളരെ വേദനാജനകമാണ് . അതുപോലെതന്നെ ജയിലുകളിൽ പോലും കുറ്റവാളികൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു എന്നതും ഭീതിതമായ അവസ്ഥതന്നെ ....!
.
ഒരാൾ ഒരു തെറ്റ് ചെയ്യുമ്പോൾ മറ്റുള്ളവർ അതിനെ എതിർക്കുകയും ആരും ആ തെറ്റുകാരെ സഹായിക്കാനില്ലാതെ വരികയും ചെയ്യുമ്പോൾ അവർ പിന്നീടൊരിക്കലും അങ്ങിനെയൊരു തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള സാധ്യത വളരെ വളരെ കൂടുന്നു . ഒപ്പം അത് കണ്ടുനിൽക്കുന്നവരിൽ ആ തെറ്റിനെ കുറിച്ചും തെറ്റ് ചെയ്‌താൽ ഉണ്ടാകാവുന്ന ഭവിഷ്യതിനെ കുറിച്ചും അവബോധം ഉണ്ടാകാനും സഹായിക്കുന്നു ...!
.
മറിച്ച് ആ തെറ്റുകാർക്ക് ആരെങ്കിലും സഹായവുമായി വന്നാൽ അത് അതുപോലെയുള്ള മറ്റുള്ളവർക്കും പ്രചോദനവും സഹായവും ആവുകയും ചെയ്യും . മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ജാതിയുടെയോ സൌഹൃദങ്ങളുടെയോ സ്വധീനങ്ങളുടെയോ ഒക്കെ പേരിലോ പണതിനോ മറ്റു വസ്തുവകകൾക്കോ വേണ്ടിയോ വ്യക്തികളോ സമൂഹമോ കുറ്റവാളികളെ സഹായിക്കുന്നിടതാണ് ഏറ്റവും വലിയ തെറ്റുകൾ സംഭവിക്കുന്നത്‌ തന്നെ ....!
.
ഇത് തിരിച്ചറിയാനും തിരുത്താനും വ്യക്തികളും സമൂഹവും തയ്യാറാകുമ്പോൾ തീർച്ചയായും നമുക്ക് അക്രമ രഹിതമായ ഒരു സമൂഹം സൃഷ്ടിച്ചെടുക്കാൻ സാധിക്കുക തന്നെ ചെയ്യും . ഒരു കുറ്റം ചെയ്യുന്നു എന്നതിനേക്കാൾ ഒരു കുറ്റവാളിയെയും സഹായിക്കുകയുമില്ല എന്നതിലേക്ക് കൂടി നമ്മൾ തീർച്ചയായും മാറേണ്ടിയിരിക്കുന്നു അതിനുവേണ്ടിയാകട്ടെ ഇനി നമ്മുടെ ശ്രമം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, November 20, 2014

എന്റെ ഉണ്ണിയ്ക്ക് ...!!!

എന്റെ ഉണ്ണിയ്ക്ക് ...!!!
.
എന്റെ ഗർഭത്തിൽ
എനിക്കൊരു ഉണ്ണിയുണ്ട്
ആണോ പെണ്ണോ എന്നറിയില്ലെങ്കിലും
അത് എന്റെ ഉണ്ണി തന്നെയെന്നെങ്കിലും
എനിക്കുറപ്പുമുണ്ട് ...!
.
അതിന് തീർച്ചയായും ഇപ്പോൾ
എന്റെ തന്നെ ജാതിയും മതവുമുണ്ട്
അതിന് ഞാനെന്ന
അച്ഛനും അമ്മയുമുണ്ട്‌ ....!
.
അതിനു താമസിക്കാൻ ഭൂമിയും
ശ്വസിക്കാൻ വായുവും
കുടിക്കാൻ വെള്ളവും
കളിക്കാൻ വിശാലമായ ആകാശവമുണ്ട് ...!
.
പക്ഷെ എവിടെയാണ്
അതിന്റെ ജീവിതത്തിൽ നിന്നും
ജീവനിലേയ്ക്ക് നീളുന്ന
ഒരു കുടുംബമുള്ളത് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, November 19, 2014

അറിയാൻ ബാക്കിയുള്ളതിൽ നിന്നും ... !!!

അറിയാൻ ബാക്കിയുള്ളതിൽ നിന്നും ... !!!
.
ആകാശത്തിനു നടുവിൽ എനിക്കൊരു കുഞ്ഞു വീടുണ്ടായിരുന്നു എന്നാണ് അവൻ അവളോട്‌ അപ്പോൾ ദൃഡനിശ്ചയത്തോടെ എന്നപോലെ പറഞ്ഞ വാക്കുകൾ . ഉണ്ടായിരുന്നു എന്ന് പറഞ്ഞതിൽ നിന്ന് തന്നെ അവൾ മനസ്സിലാക്കിയത് ഉള്ളതെല്ലാം നഷ്ടപ്പെടുത്തുന്നവനാണ് അവനെന്നാണ് . അല്ലെങ്കിൽ നഷ്ടപ്പെടുത്തി കഴിഞ്ഞവനാണ് അവനെന്നു തന്നെയാണ് ..... അവനെന്നാൽ , ഒരുപാട് മോഹങ്ങൾ സൂക്ഷിക്കുന്നവനാനെന്നും കഠിനാധ്വാനിയാണെന്നും ആഗ്രഹിക്കുന്നതെന്തും നെടുന്നവനാനെന്നും ഒക്കെ ആ ഒറ്റവരിയിൽ നിന്നും അപ്പോഴേക്കും അവൾ ഊഹിചെടുക്കുകയും ചെയ്തിരുന്നുവെങ്കിലും ....!
.
പക്ഷെ അതൊന്നുമല്ല അവളെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് . ഉണ്ടായിരുന്നു എന്നതിന് ശേഷം അവൻ പിന്നെ ഒരു അർധൊക്തിയിൽ അവിടെ എന്തിന് നിർത്തി എന്നതാണ് . അതിന് എന്തായിരിക്കും അർത്ഥം . ഇനി അതുപോലെയൊന്നുണ്ടാക്കാൻ സാധിക്കില്ല എന്നോ അതോ, അതിനേക്കാൾ വലുത് ഇനിയും ഉണ്ടാക്കാംഎന്നോ . അത് തന്നെയാണ് അവളെ കുഴയ്ക്കുന്നതും ...!
.
വീട് എന്നത് തീർത്തും അജ്ഞാത മായ ഒരു അവസ്ഥ മാത്രമായിരുന്നു അവൾക്ക് . ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെ എങ്ങിനെയാണ് അവൾ സ്വപ്നം കൂടി കാണുക . അല്ലെങ്കിൽ തന്നെ സ്വപ്നവും ജീവിതവും തമ്മിൽ അവൾക്കുള്ള പരിചയം തന്നെ അവനാകവേ .... പക്ഷെ അവൻ ... അറിയില്ലെങ്കിലും , സ്വപ്നത്തിൽ നിന്നും യാധാർത്യത്തിലേയ്ക്ക് എത്ര അകലെയാണ് അവനെന്ന് അവൾക്കു കണ്ടുപിടിച്ചേ പറ്റുമായിരുന്നുള്ളൂ അപ്പോൾ ...!
.
കറുത്ത കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ ഈ മതിലിനു പുറത്തേക്ക് ഒരു വാതിലുണ്ടെന്നും ആ വാതിലിലൂടെ വെളിച്ചം കടന്നെതുമെന്നും വെളിച്ചമെന്നാൽ സൂര്യനാണെന്നും തന്നെ എന്തിനാണ് അവൻ പിന്നെ പഠിപ്പിച്ചത് . ഓരോ അക്ഷരങ്ങളും വെറുതേ പറഞ്ഞു പോകുന്നതിനു പകരം അവ കൂട്ടിവെച്ചാൽ വാക്കുകൾ ആകുമെന്നും അതുകൊണ്ട് വാചകങ്ങൾ ഉണ്ടാക്കാമെന്നും അവൻ തന്നെ പഠിപ്പിച്ച പോലെ ...!
.
അടച്ചുമൂടിയ അവളുടെ ആ മേൽക്കൂരയ്ക്ക് മേലെ ഒരു വലിയ അകാശമുണ്ടെന്നും ആ വലിയ ആകാശം നിറയെ നക്ഷത്രങ്ങൾ ആണെന്നും കൂടി അവൻ അവളെ പഠിപ്പിച്ചു വെച്ചിരുന്നു അതിനിടയിൽ . വയറിന്റെ വിശപ്പും വായുടെ ദാഹവും മനസ്സിനെയും ബുദ്ധിയും ത്രുപ്തിയാക്കില്ലെന്നുകൂടി അവൻ പറഞ്ഞുവെച്ചപ്പോൾ അവൾ അന്നാദ്യമായി തന്റെ നിഴലിൽ തന്നെ തന്നെ കണ്ടത് ഓർത്തെടുത്തു . കണ്ണാടികളില്ലാത്ത അവളുടെ ആ മണ്‍തറകൂടിൽ അവനിലൂടെയല്ലാതെ അവൾ എന്തറിയാൻ ...!
.
അവൻ പഠിപ്പിക്കുന്നതോരോന്നും പഠിക്കാൻ വേണ്ടി തന്നെയാകവേ എങ്ങിനെയാണ് അവന്റെ ഈ വാക്കുകൾക്കുള്ള ഉത്തരം കിട്ടാതെ അവൾ അവനോടൊപ്പം അവളുടെ ഈ താവളം വിട്ടിറങ്ങുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, November 17, 2014

ഉയിർപ്പ് ...!!!

ഉയിർപ്പ് ...!!!
.
വളരാൻ അനുവദിക്കാതെ
ഓരോ പുതു നാമ്പുകൾ
നുള്ളി നശിപ്പിക്കുമ്പോഴും
അവിടെ
രണ്ട് ചില്ലകൾവീതം വളരും
ഓരോ ചില്ലയും
വെട്ടി കളയുമ്പോൾ
അവിടെ
ഒരു തായ്ത്തടിവീതം വളരും
ഓരോ തായ്ത്തടിയും
വെട്ടി മാറ്റുമ്പോഴും
അവിടെയൊരു മരം വളരും
ഓരോ മരങ്ങളും
വെട്ടി മാറ്റുമ്പോഴും
അവിടെയൊരു
കാട് വളരും,
വാശിയോടെ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, November 16, 2014

ആദിവാസികളോട് നമ്മൾ ചെയ്യുന്നത് ....!!!

ആദിവാസികളോട് നമ്മൾ ചെയ്യുന്നത് ....!!!
.
ഓരോ സമൂഹത്തിലും അത് പരിഷ്കൃതമാണെങ്കിലും അല്ലെങ്കിലും അവരവരുടെ സ്ഥിരം ആവാസ വ്യവസ്ഥയിൽ നിന്നും മാറി താമസിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകൾ എപ്പോഴും ഉണ്ടാകും . ഒരുകണക്കിന് അവർ അപരിഷ്കൃതരെന്നു നാം ഓമനപ്പേരിട്ട് വിളിക്കുമെങ്കിലും അങ്ങിനെയുള്ളവർ തന്നെയാണ് നമ്മളെ പലപ്പോഴും നമ്മളിലെയ്ക്ക് തന്നെ തിരിഞ്ഞു നോക്കാൻ വഴികാട്ടികളാകുന്നത്‌ ....!
.
പ്രകൃതിയുടെ സന്തുലനം കാത്തുസൂക്ഷിക്കുന്നതിലും ഒരളവുവരെ പ്രകൃതിയെ സംരക്ഷിക്കുന്നതിലും ഇവർക്കുള്ള പങ്ക് ഒട്ടും ചെറുതല്ല താനും . അതുകൊണ്ടൊന്നുമല്ലെങ്കിലും നമ്മുടെ സഹ ജീവികളും സഹോദരങ്ങളുമായ ഇവരെ സംരക്ഷിക്കേണ്ടത് തീർച്ചയായും നമ്മൾ ഓരോരുത്തരുടെയും കടമ തന്നെയാണ് ...!
.
പൊതു നിരത്തിൽ നാലുപേർ കാണ്‍കെ അവശനായ ഒരാളെ രക്ഷിക്കാൻ നമ്മൾ കാണിക്കുന്ന അതെ ശുഷ്ക്കാന്തിയുടെ നൂറിൽ ഒരംശമെങ്കിലും ഉണ്ടെങ്കിൽ ഇക്കൂട്ടരെ എന്നെ നമുക്ക് സംരക്ഷിക്കാമായിരുന്നു എന്നതാണ് സത്യം . എന്നിട്ടും ആർപ്പു വിളികൾക്കും ആരവങ്ങൾക്കും ഇടയിൽ ഇവരുടെ രോദനം പോലും മുക്കിക്കളയാനാണ് നമ്മൾ പലപ്പോഴും ശ്രമിക്കുന്നത് എന്നത് ഏറെ ക്രൂരമാണ് ...!
.
സത്യത്തിൽ ഒരാളെ സഹായിക്കുമ്പോൾ നമുക്ക് വരുന്ന ഒരു ബാധ്യതയും കൂടാതെ തന്നെ ഇക്കൂട്ടരെ നമുക്ക് സംരക്ഷിക്കാമെന്നിരിക്കെ എന്തുകൊണ്ട് നമ്മൾ അതിനു തുനിയുന്നില്ല എന്നത് ചിന്തിക്കേണ്ട വസ്തുതയാണ് . ആദിവാസികൾക്ക് വേണ്ടി സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ഒരു വലിയ സാമ്പത്തിക പിന്തുണ തന്നെ എല്ലാ ആവശ്യങ്ങൾക്കും പ്രത്യേകം പ്രത്യേകമായി ഉണ്ട് എന്നതാണ് സത്യം ...!
.
അവരുടെ വിധ്യാഭ്യാസതിനും ആരോഗ്യ സംരക്ഷണത്തിനും ഭവന നിർമ്മാണത്തിനും തുടങ്ങി ഓരോന്നിനും പ്രത്യേകം പ്രത്യേകം ഫണ്ടുകൾ നിലവിൽ ഉണ്ട്. അതിലൊക്കെയും ആവശ്യത്തിന് പണവും ഉണ്ട് . എന്നിട്ടും ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബ്ബി അതൊക്കെയും വകമാറ്റി ഉപയോഗിക്കുകയോ ദുരുപയോഗം ചെയ്യുകയോ അല്ലെങ്കിൽ സ്വന്തം കീശയിലാക്കുകയോ ചെയ്യുകയാണ് പലപ്പോഴും ചെയ്യുന്നത് ...!
.
തൊട്ടതിനും പിടിച്ചതിനും ഒക്കെയും ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയും സമരവും അക്രമവും ഇവിടെ നടക്കുന്നുണ്ട്. ഇവർക്കുവേണ്ടിയും പേരിന് പല പല സമരങ്ങൾ നടക്കുന്നുണ്ട് . പക്ഷെ ഒന്നും ലക്ഷ്യത്തിൽ എത്തുന്നില്ല എന്ന് മാത്രം . പത്തു വർഷം മുൻപ് ഉണ്ടാക്കാൻ തുടങ്ങിയ വീടിന്റെ പണിപോലും ഇപ്പോഴും കഴിയാതെ കിടക്കുന്ന ആദിവാസി ഊരുകളുണ്ട് എന്ന് പറയുമ്പോൾ ഇതിന്റെ യധാർത്ഥ ചിത്രം ആർക്കും ഊഹിക്കാവുന്നതേയുള്ളൂ ...!
.
ഇതൊരു വലിയ നാണക്കേടാണ് നമ്മുടെ സമൂഹത്തിന് . ഏറ്റവും വലിയ ക്രൂരതയും . ആവശ്യത്തിന് പണമുണ്ടായിട്ടും ഇവരുടെ തല ചായ്ക്കാനുള്ള ഇടം, ഇടാനുള്ള വസ്ത്രം തുടങ്ങി എന്തിന് ഒരു നേരത്തെ ആഹാരവും , ഒരു ദിവസത്തെ മരുന്നും വരെ നമ്മൾ മോഷ്ടിച്ചെടുക്കുന്നു അല്ലെങ്കിൽ തട്ടിപ്പറിക്കുന്നു എന്നത് വലിയ തെറ്റാണ് . അങ്ങിനെതന്നെ പറയേണ്ടിയിരിക്കുന്നു , കാരണം അതുതന്നെയാണല്ലോ യഥാർത്ഥത്തിൽ നടക്കുന്നതും . അതുകൊണ്ട് തീർച്ചയായും ഇത് എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ഓരോ മനുഷ്യ സ്നേഹിയും മുന്നിട്ടിറങ്ങിയെ തീരൂ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, November 12, 2014

വേർപിരിക്കുന്നവരോട് ....!!!

വേർപിരിക്കുന്നവരോട് ....!!!
.
പന്ത്രണ്ടു വയസ്സുള്ള തന്റെ ചേച്ചിയുടെ കയ്യും പിടിച്ച് ആ എട്ടു വയസ്സുകാരൻ ആത്മ ധൈര്യത്തോടെ മുന്നോട്ട് നടന്നകലുന്നത് ലോകം സ്നേഹത്തോടെയാണ് നോക്കി നിന്നത് . കണ്ടു നിൽക്കുന്നവരുടെ ശരീരത്തിലെ ഓരോ രോമങ്ങളും എഴുന്നേറ്റു നിന്ന് അപ്പോഴവനോട് തികഞ്ഞ ആദരവും പ്രകടിപ്പിച്ചിരുന്നു . അതെ, അവരുടെയെല്ലാം തല കുനിയുകയും ഹൃദയം നിറയുകയും കൂടി ചെയ്തിരുന്നു എന്ന പോലെ ...!
.
കോടതി മുറിയിൽ അപ്പോൾ നടക്കുന്നതൊന്നും അവൻ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല . അധികാരികളുടെ ചോദ്യങ്ങൾക്കുള്ള അവന്റെ നേരുത്തരത്തിനുമുന്നിൽ ആരൊക്കെ പകച്ചു നിൽക്കുന്നു എന്നും അവൻ നോക്കിയില്ല . അല്ലെങ്കിൽ തന്നെ ഇനി അതിന്റെയൊക്കെ ആവശ്യമെന്ത് . കോടതിയുടെ ആ മുറിക്കുള്ളിലേക്ക് കടക്കും മുൻപേ, മറ്റുള്ളവർ എല്ലാം തീരുമാനിച്ചുറച്ചതല്ലേ ...!
.
ബന്ധങ്ങളുടെ ചുവരുകൾക്കിടയിൽ ഓരോ വിള്ളൽ വീഴുമ്പോഴും ചേച്ചി മാത്രം അവനെ ചേർത്ത് പിടിച്ച് കരഞ്ഞിരുന്നത് എന്തിനെന്ന് ഇപ്പോഴാണ് അവന് മനസ്സിലായത്‌ . കളിക്കളത്തിനു പുറത്ത് അടുക്കളയിലും , പഠനമുറിയിലും പിന്നെ രാപ്പനിക്കൂട്ടിൽ തുള്ളി വിറയ്ക്കുമ്പോഴും കൂട്ടിന് പതിയെ പതിയെ ചേച്ചി മാത്രമാകുന്നത് അവൻ കൌതുകതോടെയാണ് നോക്കി നിന്നിരുന്നത് പലപ്പോഴും ...!

വീട്ടിനകത്തെ വാക്കുകൾ അതിരു വിടുമ്പോഴൊക്കെ ചേച്ചി തടയാൻ ശ്രമിച്ചത് അവൻ ശ്രദ്ധിച്ചിരുന്നില്ല . ബന്ധങ്ങൾ കടലാസു കഷ്ണത്തിലെ കോളങ്ങളിലെയ്ക്ക് മാത്രം ഒതുങ്ങുകയാനെന്നും അപ്പോഴവൻ തിരിച്ചറിഞ്ഞില്ല . അമ്മൂമ്മയെയും അച്ചാച്ചനെയും കൈമാറ്റിയപ്പോൾ ചേച്ചി കരഞ്ഞു തളർന്നത് മാത്രം അവനെ പക്ഷെ വല്ലാതെ വേദനിപ്പിച്ചിരുന്നെങ്കിലും . .....!
.
പിന്നെ പിന്നെ എല്ലാം അവന് അവന്റെ ചേച്ചി മാത്രമാകുന്നത് ആശ്ചര്യത്തോടെ മാത്രം അവൻ നോക്കി നിന്നു . അച്ഛനെന്ന് നേരിട്ടൊന്നു വിളിക്കാൻ പോലും കാണാനാകാത്ത ദൂരത്തേക്കു അച്ഛനും അമ്മയെന്ന് തോട്ടറിയാനാകാത്ത അകലത്തേക്ക് അമ്മയും പതിയെ പതിയെ മാഞ്ഞു പോകുന്നത് അവന് മനസ്സിലാക്കുവാൻ കഴിയുമായിരുന്നുവെങ്കിലും ... !
.
അച്ഛന്റെ ലോകത്തിൽ അച്ഛനും അമ്മയുടെ ലോകത്തിൽ അമ്മയ്ക്കും മാത്രമേ സ്ഥാനമുള്ളൂ എന്ന് ഒരിക്കൽ അമ്മയെ ചോദിച്ച് കരഞ്ഞു തളർന്ന തന്നെ മാറോടു ചേർത്ത് ചേച്ചി പറഞ്ഞപ്പോൾ അവനൊന്നും മനസ്സിലായില്ലെങ്കിലും അപ്പോഴവന് ചേച്ചിയുണ്ട്‌ എല്ലാറ്റിനും എന്ന സത്യമെങ്കിലും തിരിച്ചറിഞ്ഞിരുന്നു . അനാഥത്വത്തിൽ നിന്നും സനാധനാകുന്നതിന്റെ ആത്മ സംതൃപ്തി അപ്പോഴവൻ തിരിച്ചറിയുകയായിരുന്നു ....!
.
ഇന്ന് എല്ലാറ്റിനും തീർപ്പാകുന്നു . കോടതിയുടെ കാരുണ്യം കാത്തിരിക്കുകയാണെന്നും വിധി വന്നാൽ തങ്ങളും വിഭജിക്കപ്പെടും എന്നും ആദ്യമവന് അറിയില്ലായിരുന്നു എങ്കിലും . പക്ഷെ അച്ഛനും അമ്മയ്ക്കും വേണ്ടാത്ത തന്നെയും ചേച്ചിയെയും അവർക്ക് പങ്കിട്ടുനല്കാൻ വിധിച്ച കോടതിമുറിയിൽ അവന്റെ പ്രതിഷേധത്തിന്റെ ഒച്ച അന്ന് ആദ്യമായുയർന്നു അപ്പോൾ . ...!
.
പിന്നെ ആരെയും കൂസാതെ ഉറച്ച കാൽവെപ്പോടെ ചേച്ചിയുടെ കയ്യും പിടിച്ച് തങ്ങൾക്കിനി ആരുമില്ലെന്ന് ഉറക്കെ പറഞ്ഞ് നടന്നകലാൻ മാത്രം അപ്പോഴവന്റെ കുഞ്ഞു കരങ്ങൾക്ക് ശക്തിയുണ്ടായിരുന്നു . കാലുകൾക്ക് കരുത്തും . അവന്റെയൊപ്പം ഇറങ്ങി നടക്കുന്ന അവന്റെ ചേച്ചിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, November 10, 2014

ഭാവിയിൽ നിന്നും ...!!!

ഭാവിയിൽ നിന്നും ...!!!
.
ഭാവിയിൽ നിന്നും വരുന്ന വർത്ത‍മാനങ്ങൾക്ക് ചന്ദനത്തിന്റെ തണുപ്പായിരിക്കും എന്നാണ് അവൾ പറഞ്ഞത് . ശരിയായിരിക്കാം . അവ വരുന്നത് ആത്മാവിൽ നിന്നല്ലേ. മോർച്ചറിയുടെ മുന്നിൽ നിന്നും തുടങ്ങുന്ന ആ തണുപ്പ് അതിനുമുന്നിലെ കാത്തിരിപ്പുകാരിലൂടെയാണ് ശവശരീരങ്ങളിലേയ്ക്ക് വ്യാപിക്കുന്നതെന്നും അവൾ തന്നെയാണ് പറഞ്ഞു തന്നത് എന്നപോലെ ...!
.
പക്ഷെ ചന്ദനത്തിന്റെ ഗന്ധം .. അതവൾക്ക്‌ തീർച്ചയായും തെറ്റിയതാകാം ....ചുള്ളിക്കമ്പുകളോ ചാണക വരട്ടികൾ പോലുമോ തികയാതെ പകുതിയിൽ കരിഞ്ഞവശേഷിക്കുന്ന മൃതദേഹങ്ങൾക്ക്‌ എങ്ങിനെയാണ് ചന്ദനത്തിന്റെ മണം .. ഒരുപക്ഷെ എല്ലാ ആത്മാക്കൾക്കും ഒരേ മണമാണ് അല്ലെങ്കിൽ എല്ലാ മണങ്ങളും ആത്മാക്കളിലെതുമ്പോൾ ഒന്നായിത്തീരുന്നു എന്ന മഹത്വമാർന്ന ചിന്തയാകാം അവൾ അപ്പോൾ പങ്കുവെക്കാൻ ശ്രമിച്ചത് ...!
.
എങ്കിലും ആ തണുപ്പ് മനസ്സുകൾക്ക് ഇല്ലാതെ പോകുന്നത് നന്നായി എന്നേ ഇപ്പോൾ പറയേണ്ടതുള്ളു . ശരീരത്തിൽ നിന്നാണ് മനസ്സിലേക്ക് തണുപ്പ് എപ്പോഴും അരിച്ചു കയറുന്നതെന്നാണ് അവൾ പലപ്പോഴും പറയാറുള്ളത് . അതും തണുത്തുറഞ്ഞു പോയിരുന്നെകിൽ പക്ഷെ അവയെ ചൂടുപിടിപ്പിക്കാൻ ഞാൻ എന്റെ വിയർപ്പുതുള്ളികൾ ഹോമിക്കേണ്ടി വന്നേനെ ...!
.
അവിടെ ചൂണ്ടുപലകകൾ ആവശ്യമില്ലെന്നും നാഴികമണികൾ ചലിക്കുന്നത് കാത്തിരിക്കേണ്ടെന്നും അവൾ പറയുന്നു . അതൊക്കെയും എപ്പോഴെ പിന്നിട്ടിട്ടല്ലേ നമ്മൾ അവിടെയെത്തുന്നത് എന്നാണ് അവൾ പറയുന്നത്. ശരിയായിരിക്കാം . വഴികളും നിഴലുകളും നിന്നിൽ നിന്നും നിന്നിലേയ്ക്കുതന്നെ സ്വയം ചുരുങ്ങുന്നിടത് ഇതിനൊക്കെ എന്ത് കാര്യം ...!
.
ഇനിയൊരുപക്ഷേ പറയാൻ പറ്റാത്തത് ഒരുപക്ഷേ ഒന്നു മാത്രമെങ്കിലും കണ്ടേക്കാം അവിടെ , എങ്കിലും ... പഴകി പരിചയിച്ച നാളെകൾ ... ഇന്നിനെയും ഇന്നലെകളെയും വകഞ്ഞുമാറ്റി എപ്പോഴും കരുതലോടെ കൂടെ കൂട്ടാറുള്ള അവയെ പക്ഷെ ഉപേക്ഷിക്കേണ്ടിവരുന്നതിൽ വിഷമം ഉണ്ടായേക്കാമെങ്കിലും ...!
.
എല്ലാം അവൾ പറയുന്നതാണ് . കാരണം ഞാനെന്റെ ഭൂതകാലം മാത്രമേ ഇതുവരെ പിന്നിട്ടിട്ടുള്ളൂ . എന്നിട്ട് എത്തിനിൽക്കുന്നത്‌ എന്റെ വർത്തമാനത്തിൽ മാത്രവും . ഭാവിയിലേക്ക് എത്തിനോക്കാൻ പോലുമാകാതെ എങ്ങിനെയാണ് എനിക്കവയെകുറിച്ച് പറയുവാനാവുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, November 8, 2014

സ്നേഹം പകുത്തു നൽകുമ്പോൾ ...!!!

സ്നേഹം പകുത്തു നൽകുമ്പോൾ ...!!!
.
പകുക്കുമ്പോൾ ഒരിക്കലും
തുല്ല്യമാകപ്പെടുകയില്ലെന്നതിനാൽ
എങ്ങിനെയാണ് എല്ലാവരെയും
ഒരേപോലെ സ്നേഹിക്കാനുമാവുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, November 6, 2014

ലൈംഗികത രക്ത ബന്ധങ്ങളിൽ ...!!!

ലൈംഗികത രക്ത ബന്ധങ്ങളിൽ ...!!!
.
ലൈഗികത ഒരു സർവ്വസാധാരണമായ ശാരീരിക ആവശ്യത്തേക്കാൾ പലപ്പോഴും മാനസീകവും സാമൂഹികവുമായ അവസ്ഥകൂടിയും ആകാറുണ്ട് . ഇണയുടെ രൂപഭാവാദികളോ അടുപ്പമോ എന്തിന് , ബന്ധങ്ങൾ പോലുമോ പലപ്പോഴും സാഹചര്യങ്ങളുടെ സമ്മർദ്ധത്താൽ വിസ്മരിക്കപ്പെടാറുമുണ്ട് . ആവശ്യങ്ങൾക്കനുസരിച്ച് അടുത്ത് കിട്ടുന്നത് ഉപയോഗിക്കുക എന്ന അവസ്ഥയിലേയ്ക്കെത്തുന്നത് ഗുരുതരമായ തെറ്റും കുറ്റ കൃത്യവും ആകുന്നു എന്ന് പലപ്പോഴും വിസ്മരിക്കുകയാണെങ്കിലും ....!
.
പലപ്പോഴും പറഞ്ഞു പഴകിയതെങ്കിലും ഇതുകൂടി ഇവിടെ കുറിച്ചുവെച്ചേ തീരു എന്ന അത്യന്താപേക്ഷികതയിൽ നിന്നാണ് ഈ കുറിപ്പ് . ഒറ്റവാക്കിൽ ആരും അംഗീകരിക്കില്ലെങ്കിലും സത്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ലല്ലോ . അടുത്ത കാലത്തെ പല പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ലഭ്യമായ വസ്തുതയനുസരിച്ച് രതിവൈകൃതങ്ങളുടെയും ലൈംഗിക അരാചകത്വതിന്റെയും പിടിയിലേക്ക് ഒരു ചെറു ശതമാനം യഥാർത്ഥത്തിൽ നമ്മുടെ കൊച്ചു കേരളത്തിൽ കടന്നു കയറിയിരിക്കുന്നു ഇന്ന് എന്നത് ഒരു യാഥാർത്യമാണ് ....!
.
ആരും പെട്ടെന്ന് തുറന്നു സമ്മതിക്കില്ലെങ്കിലും വർദ്ധിച്ചു വരുന്ന ഒരു സത്യമാണ് നേരിട്ടുള്ള രക്ത ബന്ധുക്കൾ തമ്മിലുള്ള ലൈംഗികത . പണ്ട് കാലത്ത് സമൂഹത്തിൽ പലയിടങ്ങളിലും ബന്ധുക്കൾ തമ്മിൽ വിവാഹങ്ങൾ പോലും നടന്നിരുന്നു എന്നത് സത്യമാണ് . കുടുംബത്തിന്റെ നിലനിൽപ്പ്‌ തുടങ്ങിയ സാമൂഹിക വശങ്ങളായിരുന്നു അന്നൊക്കെ അവരെ അതിന് പ്രേരിപ്പിച്ചിരുന്ന പ്രധാന ഘടകം . എന്നാൽ അതിലും ഒരു മാന്യത പുലർത്താൻ അപ്പോഴും അവർ ശ്രമിച്ചിരുന്നു . കൂടാതെ അതൊരിക്കലും നേരിട്ടുള്ള രക്തബന്ധുക്കൾ തമ്മിൽ ആയിരുന്നുമില്ല ഒരിക്കലും . ....!
.
വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അത്തരമൊരു അവസ്ഥ ഇവിടെ പതിയെ എങ്കിലും ഉണ്ടാകുന്നു എന്നതാണ് സത്യം . വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം, വ്യക്തികൾ സമൂഹത്തിൽ നിന്നും അകലുന്നത് . അവനവനിലെക്കും അവനവന്റെ മാത്രം കുടുംബത്തിലേക്കും ഓരോരുത്തരും ഉൾവലിയുന്നത് . ഉള്ള സമയം മുഴുവൻ അവനവന്റെ സ്വകാര്യതയ്ക്ക് വേണ്ടി മാത്രമുള്ള നെട്ടോട്ടം . പെട്ടെന്ന് കണ്മുന്നിൽ കാണപ്പെടുന്നത് അല്ലെങ്കിൽ ലഭ്യമായത് , സൌഹൃദവും സ്നേഹവും ബന്ധങ്ങലിൽനിന്നും നഷ്ട്ടമാകുന്നത് , തുറന്നു സംസാരിക്കാനും അടുത്തിടപഴകാനും സമയമില്ലാത്തത് ..... ഇതൊക്കെയും ഇതിനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ് . ...!
.
എന്നാൽ ഇപ്പോൾ സ്ഥിതി ഗതികൾ കൈവിട്ടു പോകുംപോലെയാണ് കാര്യങ്ങളുടെ പോക്ക് . ഇതൊരു സർവ്വ സാധാരണമായ കാര്യമാണ്, എല്ലായിടത്തും ഇങ്ങിനെയാണ്‌ , എന്നൊന്നുമല്ല ഞാൻ പറയുന്നത്. എന്നാൽ കുറേശ്ശെയായി ഇതിന്റെ തോത് നമുക്കിടയിൽ കൂടുന്നു എന്നതാണ് . തുടക്കത്തിലേ നിയന്ത്രിക്കാനായാൽ വലിയൊരു വിപത്തിൽ നിന്നും നമുക്ക് നമ്മെ തന്നെ സംരക്ഷിക്കാൻ എളുപ്പം സാധിക്കും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, November 4, 2014

രണ്ടു പെണ്‍കുട്ടികൾ ...!!!

രണ്ടു പെണ്‍കുട്ടികൾ ...!!!
.
( " ഓർമ്മപ്പുസ്തകം " )
.
പത്രപ്രവർത്തകനായ സുഹൃത്തിന്റെ കൂടെ അങ്ങോട്ട്‌ പോകുമ്പോൾ എനിക്കൊന്നും അറിയില്ലായിരുന്നു. എന്നെ അവിടെ തനിച്ചിരുത്തി പോകാൻ പറ്റാത്തത് കൊണ്ടാണ് അവൻ , അവനെ കാണാൻ ചെന്ന എന്നെയും അവരുടെ കൂടെ കൂട്ടിയത്. പോകുന്നത് സൈനികരുടെ കൂടെയാണെന്നും , ആക്രമണം നടന്ന ഒരു സ്ഥലത്തേയ്ക്കാണെന്നും പറഞ്ഞപ്പോൾ ആവേശമായി ...!
.
തികച്ചും ഒറ്റപ്പെട്ട ഒരു ഉൾനാടൻ ഗ്രാമമായിരുന്നു അത് . പ്രകുതിയുടെ മനോഹാരിതയ്ക്കൊപ്പം എപ്പോഴും തങ്ങി നിൽക്കുന്ന മൂകതയും ആ ഗ്രാമത്തെ കൂടുതൽ സുന്ദരമാക്കുന്നു . അവിടെ ചെല്ലുമ്പോൾ പേടിയോടെ അവിടവിടെ മാറിനിൽക്കുന്ന കുറച്ചു കുട്ടികളും മുതിർന്നവരും പിന്നെ ഞങ്ങൾക്ക് തൊട്ടുമുന്നേ എത്തിയ സൈനികരും മാത്രം . എന്റെ സുഹൃത്തിനൊപ്പം ഞാനും അങ്ങോട്ട്‌ നടന്നടുത്തു ...!
.
ആക്രമണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിരുന്നു അപ്പോൾ . ചിതറി തെറിച്ച ശരീരഭാഗങ്ങൾ പെറുക്കിയടുക്കുന്ന ആശുപത്രി അധികൃതർക്കിടയിലൂടെ ശവശരീരങ്ങൾക്കടുത്തെത്തുമ്പോൾ എന്റെ കാലുകൾ മെല്ലെ വിറക്കാൻ തുടങ്ങിയിരുന്നു . ശരീരം തളരാനും . മുറ്റത്ത്‌ രണ്ടു പേരുടെ മൃദദേഹങ്ങളാണ് ഉണ്ടായിരുന്നത് .മാതാപിതാ ക്കളെന്നുതോന്നിക്കുന്ന രണ്ട് വൃദ്ധരുടെ . വെടിയുണ്ടകളിൽ അവ ചിതറിതെറിച്ചിരിക്കുന്നു ....!
.
ഒറ്റുകാരെന്നുമുദ്രകുത്തി ആ സർക്കാർ സർവീസ്സിലുള്ള കുടുംബത്തെ ഒന്നടക്കം പ്രാദേശിക ഭീകരവാദികൾ കൊന്നൊടുക്കുകയായിരുന്നു എന്നാണ് ഒരു സൈനികൻ പറഞ്ഞത് . പ്രദേശവാസികളാരും അതുകൊണ്ട് തന്നെ അവരോടുള്ള ഭയം കൊണ്ട് അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതും ഇല്ല . രണ്ടു വർഷമായി അവിടുത്തുകാർക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്ന ഒരു ഡോക്ടറും കുടുംബവും ആയിരുന്നു അത് ...!
.
അധികം അവിടെ നിൽക്കാൻ എനിക്കായില്ല .എന്റെ സുഹൃത്ത്‌ അവരുടെ ഫോട്ടോ എടുക്കുമ്പോൾ ഞാൻ മെല്ലെ അകത്തേക്ക് കടന്നു . തനിതനിയെയുള്ള ചെറിയ ചെറിയ ഗ്രാമീണ വീടുകളിൽ ഒന്നായിരുന്നു അതും . അവിടെ മറ്റു രണ്ടു പേരുടെ മൃദദേഹങ്ങളാണ് ഉണ്ടായിരുന്നത് . വിശദാംശങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കിടയിലൂടെ ഞാൻ നോക്കിയപ്പോൾ ആദ്യം കണ്ണിൽ ഉടക്കിയ കാഴ്ച്ചതന്നെ എന്നെ നിശ്ചലനാക്കി ...!
.
അടുത്തടുത്ത്‌ വെടിയുണ്ടകളേറ്റ് മരിച്ചു കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും ശരീരം കെട്ടിപ്പിടിച്ച് തളർന്ന് കിടക്കുന്ന രണ്ട് പെണ്‍കുട്ടികൾ . ഏകദേശം ഒന്നും നാലും വയസ്സ് തോന്നിക്കുന്ന അവരിൽ ഇളയ കുട്ടിക്ക് വിശപ്പും ദാഹവും കൊണ്ടാകാം ബോധമുണ്ടായിരുന്നില്ല . ആ കുട്ടിയെ ആശുപത്രി അധികൃതരെ ഏൽപ്പിച്ച് ഒരു സൈനികൻ ഞങ്ങളെയും സംശയത്തോടെ നോക്കുന്ന മറ്റേ കുട്ടിയെ എടുക്കാൻ ചെന്നപ്പോൾ അത് ഭയന്ന് പുറകിലേക്ക് മാറി ...!
.
അത് കണ്ടു നിൽക്കാനാകാതെ ഞാൻ അദ്ധേഹത്തെ മാറ്റിനിർത്തി ആ കുട്ടിയുടെ അടുത്തെത്തുമ്പോൾ അവളെന്നെ അവശതയോടെയാണ് നോക്കിയത് . ആ കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട്‌ചേർത്ത്പിടിച്ച് പുറത്ത് ആംബുലൻസിലെക്കു ഓടുമ്പോൾ ഞാൻ മറ്റൊന്നും ഓർത്തില്ല . ആംബുലൻസിലെത്തി കുഞ്ഞിനെ ആശുപത്രി അധികൃതരെ ഏൽപ്പിക്കുമ്പോൾ അവളെന്റെ കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു . അത് വിടുവിക്കാൻ തോന്നാതിരുന്നതിനാൽ ഞാനും അവളോട്‌ കൂടെ അടുത്തിരുന്നു ...!
.
കുഞ്ഞു വാവയ്ക്കൊപ്പം അവൾക്കും പ്രാഥമിക ശുശ്രൂഷകൾ ഏറ്റുകിടക്കുമ്പോൾ അവളിൽ ഭയത്തേക്കാളും ആശ്വാസം നിഴലിക്കുന്നത് ഞാൻ കണ്ടു . അനാഥരായ ആ രണ്ടു പെണ്‍കുട്ടികളുടെ ജീവിതം എനിക്കുമുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി ... അതിനേക്കാൾ എന്തിനുവേണ്ടിയാണ് അവർ അനാഥരായതെന്ന സംശയവും , അതുകൊണ്ട് ആർക്ക് എന്ത് നേട്ടമെന്നും .. ? അവളും മെല്ലെ മയക്കത്തിലേയ്ക്കു വഴുതി വീഴുകയായിരുന്നു അപ്പോൾ . പക്ഷെ അതിനുമുൻപ്‌ അവൾ എന്റെ കൈവിട്ട് അവളുടെ കുഞ്ഞനുജത്തിയെ എത്തിപ്പിടിക്കാൻ ശ്രമിച്ചത് എന്നെ ശരിക്കും കോരിത്തരിപ്പിച്ചു . ....!!!
.
( ഇൻറർനെറ്റിൽ രണ്ടു ശവകുടീരങ്ങൾക്ക് നടുവിൽ പകച്ചിരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം കണ്ടപ്പോൾ സ്വാനുഭവത്തിന്റെ ഓർമ്മപ്പുസ്തകത്തിൽ നിന്നും ചികഞ്ഞെടുത്തത് )
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, November 1, 2014

എന്റെ വിഴുപ്പ് ...!!!

എന്റെ വിഴുപ്പ് ...!!!
.
എന്റെ വിഴുപ്പ്
എനിക്ക് കഴുകിക്കളയാനുള്ളതാണ് ....!
.
ഒരു വലിയ തിരമാലപോലെ
ആഞ്ഞടിക്കുന്ന ആവേശം
കക്കൂസ് മുറിയുടെ അടഞ്ഞ
നാല് ചുവരുകൾക്കുള്ളിൽ
നാല് ചുവട് ചുടു നിശ്വാസത്തിനും
രണ്ടു തുള്ളി വിയർപ്പിനുമൊപ്പം
എന്നപോലെ ...!
.
അല്ലെങ്കിൽ
അപ്പുറത്തെ ചുമരിന്റെ
ബാലഹീനതയ്ക്ക് കാതോർത്ത്
ഇപ്പുറത്ത് രോമാഞ്ചം കൊള്ളും പോലെ ...!
.
ഒരു തോട്ടി വെള്ളത്തിൽ ,
ഒരൽപം കാരത്തിൽ
അല്ലെങ്കിൽ കൈക്കരുത്തിൽ
പിന്നെയുമല്ലെങ്കിൽ
മോഹത്തിന്റെ മായികതയിൽ ...!
.
ഒന്നുകിൽ എന്റെ കുളിമുറിയിൽ
അല്ലെങ്കിൽ എന്റെ പറമ്പിലെ
വലിയ കുളത്തിൽ
അതുമല്ലെങ്കിൽ
എന്റെ കിടപ്പുമുറിയിലെങ്കിലും ...!
.
കഴുകിക്കളയാനുള്ള
വിഴുപ്പുകൾ മുഴുവൻ
ആർക്കുവേണ്ടിയും
എനിക്ക് കൂട്ടിവെക്കാനാകില്ല ...!
.
പക്ഷെ അതെങ്ങിനെയാണ്
നിങ്ങൾക്കുമുന്നിൽ ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, October 28, 2014

നിരാലംബം ....!!!

നിരാലംബം ....!!!
.
ഇനിയും എന്തിനാണ് അയാൾ കാത്തു നിൽക്കുന്നതെന്ന് അവൾ അത്ഭുതപ്പെട്ടു . മഴചാറ്റലേൽക്കാതിരിക്കാൻ ഒരുപാട് പാടുപെട്ട് പൊട്ടി പഴകി, അഴുക്കു നിറഞ്ഞ ആ ചുമരിനോട് ഒട്ടി ചേർന്ന് അയാൾ അങ്ങിനെ നിൽക്കുന്നത് കണ്ടപ്പോൾ കൌതുകം തോന്നി .ഒരു പക്ഷെ കൗതുകത്തേക്കാൾ ഒരു കുഞ്ഞു സന്തോഷം തന്നെ . വൃത്തി ഹീനമായ അന്തരീക്ഷത്തിൽ ഒരിക്കലും നിൽക്കാൻ ഇഷ്ടപ്പെടാത്ത , ഔദ്യോഗിക വേഷത്തിലായാൽ പോലും മഴ നനയാൻ ഒരുപാട് ഇഷ്ടപ്പെടുന്ന അയാൾ ഇപ്പോൾ ഇങ്ങിനെ ...!
.
ഒന്നും ചോദിക്കാനുള്ള സ്വാതന്ത്ര്യമില്ലല്ലോ ഇപ്പോൾ . ഉണ്ടായിരുന്നപ്പോൾ ചോദിച്ചതിനോക്കെയുമാകട്ടെ ഉത്തരങ്ങൾ സ്വയം കണ്ടെത്തേണ്ടിയിരുന്നുമിരുന്നു . എന്നിട്ടും ചോദ്യങ്ങൾ നിർത്താതെ തനിക്കെങ്ങിനെയായിരുന്നു മുന്നോട്ട് പോകുവാനാവുക . തന്റെ ജീവിതം തന്നെ ഒരു ചോദ്യത്തിന്റെ വക്കിൽ നിർത്തി മുന്നോട്ടോ പുറകോട്ടോ പോകാൻ പൊലുമായ്ക്കാതെ തനിക്കു പുറകിൽ അയാൾ നിർന്നിമേഷനായപ്പോൾ ....!
.
അല്ലെങ്കിലും ഇനിയൊരിക്കലും ഒന്നിച്ചുപോകാൻ കഴിയില്ലെന്ന് അസന്നിഗ്ദ്ധമായി ആദ്യം പറഞ്ഞത് അയാൾ തന്നെയായിരുന്നു എന്നതായിരുന്നു തനിക്കുള്ള ആദ്യത്തെ പ്രഹരം . തന്നിൽ നിന്നും ഒരു തെറ്റ് സംഭവിക്കുക എപ്പോഴും സ്വാഭാവികം . ഏതൊന്നിനെയും താൻ ലാഘവത്തോടെ സമീപിച്ചിരുന്നത് തന്നെ, തനിക്ക് അയാളിലുള്ള തന്റെ വിശ്വാസമായിരുന്നു . അതുപക്ഷെ അയാളെ ബോധിപ്പിക്കാൻ കഴിയാതിരുന്നത് തന്റെ ആദ്യത്തെ തെറ്റ് . അല്ലെങ്കിൽ ഏറ്റവും വലിയ തെറ്റ് . അതിൽ നിന്നും തുടങ്ങിയതായിരിക്കാം ഒരുപക്ഷെ എല്ലാ താളപ്പിഴകളും എന്ന് ഇപ്പോൾ തോന്നിയിട്ട് അല്ലെങ്കിൽ തന്നെ പ്രയോജനവും ഇല്ലല്ലോ ഇനി ...!
.
ജീവിതം സ്വയം തോറ്റുപോകുന്നത് കണ്ടുനിൽക്കാനാകില്ലെങ്കിലും ഇപ്പോൾ മറ്റെന്താണ് മാർഗ്ഗം . ഒന്നും ആവേശത്തോടെ മാത്രമായിരുന്നില്ലല്ലോ എന്നും . ഏറ്റവും ആലോചിച്ചിരുന്നതും തനിക്കുവേണ്ടിപോലും ചിന്തിച്ചിരുന്നതും പലപ്പോഴും അയാൾ തന്നെ . അതാണോ കുഴപ്പങ്ങൾക്കുള്ള തുടക്കം . അറിയില്ല .. അല്ലെങ്കിൽ അറിയാൻ ശ്രമിച്ചില്ല . അത് തന്റെ തെറ്റ് തന്നെ ...!
.
ഈ കാത്തിരുപ്പ് കേന്ദ്രം ശൂന്ന്യമായത് നന്നായി . തന്റെ ചിന്തകളുടെ ചിറകുവിരിക്കാൻ മാത്രമുള്ള സ്ഥലം ഇപ്പോഴിതിനുണ്ട് . ഓർമ്മകളുടെ ഭാണ്ഡം തുറക്കണം .. തെറ്റുകളുടെ കണക്കെടുക്കണം . ശരികൾ തരം തിരിക്കണം .... വേണം ഇത്രയും സ്ഥലം തനിക്ക് തീർച്ചയായും . എല്ലാ ചിന്തകളും കെട്ടഴിച്ചു വിടർത്തി വെച്ച് പരിശോധിക്കണം . ഇപ്പോഴാണെങ്കിൽ പുറത്ത് മഴയും , അതിന്റെ കുളിരും . നല്ല സമയം.. തീർച്ചയായും ഇവിടെയെങ്കിലും ഒരു ഉത്തരം തനിക്ക് കണ്ടെത്തി തന്നെയേ പറ്റു . കാരണം മുന്നോട്ടല്ലാതെ തനിക്കിനി മറ്റൊരു വഴിയില്ല തന്നെ . ..!
.
അപ്പോഴും അയാൾ അവിടെതന്നെയുണ്ട്‌ എന്നത് തന്നെ ആശ്ചര്യപ്പെടുത്തി . അയാൾക്ക്‌ തന്നെ കാണാമെങ്കിലും നോക്കുന്നില്ല എന്നതിൽ അതിശയമൊന്നും തോന്നിയില്ലെങ്കിലും . പക്ഷെ അയാൾ മറ്റാരെയെങ്കിലും കാത്തിരിക്കുന്നില്ല അല്ലെങ്കിൽ പ്രതീക്ഷിക്കുന്നുപോലുമില്ല എന്നത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തി . പിന്നെയെന്തിന് എന്ന വലിയ ചോദ്യവും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Saturday, October 25, 2014

പ്രണയത്തിന്റെ പ്രതീകം കൃഷ്ണനാകുമ്പോൾ ...!!!

പ്രണയത്തിന്റെ പ്രതീകം കൃഷ്ണനാകുമ്പോൾ ...!!!
.
ചിലർ ഭ്രമമെന്നും ചിലർ ദിവ്യമെന്നും മറ്റുചിലർ വ്യർതമെന്നും വിവക്ഷിക്കുന്ന പ്രണയം യഥാർത്ഥത്തിൽ ഏതൊരു ജീവിയുടെയും ജീവനത്തിന്റെ ഭാഗമാണ് . സ്വാഭാവിക വികാരങ്ങളിൽ ഒന്ന് . പലർക്കും അത് പല വിധത്തിലാകാം എന്നത് സ്വാഭാവികം . അവരവരുടെ പ്രത്യേകതകൾക്ക് അനുസൃതമായി കാഴ്ച്ചപ്പാടുകൾക്ക് അനുസൃതമായി അവരവരുടെ രീതികൾ ഓരോരുത്തർക്കും പ്രണയത്തിലും ഉണ്ടെന്ന് മാത്രം ....!
.
മറ്റെന്തിനെയുമെന്നപോലെ പലപ്പോഴും പ്രണയത്തിനും പ്രതീകങ്ങളും സ്വപ്നങ്ങളുമുണ്ട് . യാധാർത്യത്തോട് നീതി പുലർത്തിയാലും ഇല്ലെങ്കിലും അതങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും . അതും ചിലപ്പോൾ ഭാവന മാത്രമാകാം ചിന്തിക്കാൻ കൂടി സാധിക്കാതതുമാകാം , എങ്കിലും ഇവിടെ പ്രണയത്തെക്കുറിച്ച് മാത്രം പ്രതിപാതിക്കുമ്പോൾ അത് ഇവിടെ വ്യത്യസ്ഥവുമാകുന്നുമില്ല ...!
.
പ്രണയ സങ്കൽപ്പങ്ങളിൽ , സ്വപ്നങ്ങളിൽ എപ്പോഴും കടന്നുവരാരുള്ളത് എഴു നിറവും ചിറകുമുള്ള കുതിരപ്പുറത്ത്‌ പറന്നുവരുന്ന രാജകുമാരനും അവനെ കാത്ത് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഇരിക്കുന്ന ഭൂലോക സുന്ദരിയായ രാജകുമാരിയും തന്നെയാണ് . ശാരീരിക ഭാഷയിൽ അല്ലെങ്കിലും യാതൊരു അടിസ്ഥാനവും അങ്ങിനെ ആർക്കും തന്നെ യഥാർത്ഥത്തിൽ ആഗ്രഹവും ഇല്ലെങ്കിലും അത്തരമൊരു സ്വപ്നത്തിന് ആരും തടയിടാറില്ല, . ജീവിതവുമായി തൊട്ടു നിൽക്കുന്നവർ എന്ന് പറയുന്ന ബുദ്ധിജീവികളും യാതൊന്നിനെ കുറിച്ചും അറിവില്ലാത്ത സാധാരണക്കാരും ഇതു പക്ഷെ ഒരു നെരംപോക്കിനു മാത്രമെങ്കിലും നിഷേധിക്കാറുമില്ല ...!
.
അതുപോലെയാണ് പ്രണയസങ്കൽപ്പങ്ങളിലെ സങ്കൽപ്പ പുരുഷനായി കൃഷ്ണനെ കാണുന്നത് ... ജാതിയോ മതമോ വികാരമോ രൂപമോ എല്ലാം വ്യത്യസ്തമെങ്കിലും പ്രണയത്തിലുള്ള ഭൂരിഭാഗത്തിനും ഇഷ്ടമായ ഒരു രൂപം കൃഷ്ണന്റെത് തന്നെയാകുന്നു മിക്കവാറും . തന്റെ പ്രണയ പുരുഷനെ കൃഷ്ണനെപോലെ സങ്കൽപ്പിക്കുന്നുവെന്നൊ കൃഷ്ണനെ പ്രണയിക്കുന്നുവെന്നോ അല്ല ഉദ്ധേശിക്കുന്നത് എങ്കിലും കൃഷ്ണൻ അവിടെയെല്ലാം അറിഞ്ഞോ അറിയാതെയോ ഒരു പ്രതീകമാകുന്നു പലപ്പോഴും ...!
.
പക്ഷെ കൃഷ്ണന്റെ തന്നെ യഥാർത്ഥ കഥകളിൽ കൃഷ്ണനെ മാത്രം അഗാധമായി പ്രണയിക്കുകയും സർവ്വവും കൃഷ്ണനിൽ അർപ്പിക്കുകയും കൃഷ്ണനുവേണ്ടി മാത്രം ജീവിക്കുകയും ചെയ്ത രാധ ഒടുവിൽ ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത് . അതുപോലെ തന്നെ ജീവിതത്തിലാണെങ്കിൽ തന്റെ ജീവിതവും പ്രണയവും കൃഷ്ണൻ രണ്ടു ഭാര്യമാർക്കായി പങ്കുവെക്കുകയും ചെയ്യുകയാണ് . അവിടെ കൃഷ്ണൻ തന്റെ പ്രണയിനിയോട് നീതി പുലർത്തിയോ എന്നത് ചിലർക്കെങ്കിലും തർക്ക വിഷയമാണെങ്കിലും ..!
.
കഥകളിൽ കൃഷ്ണനെക്കാൾ മറ്റുചിലരെയും പോലെ യാഥാർത്യത്തോടെ ജീവിതത്തെയും പ്രണയത്തെയും സമീപിച്ചത് ശിവനാണ് എന്ന് കാണാം . ഒരാളെ മാത്രം പ്രണയിക്കുകയും അയാൾക്കുവേണ്ടി മാത്രം തന്റെ ജീവിതം എല്ലാ വിട്ടുവീഴ്ചകളോടെയും സമർപ്പിക്കുകയും ചെയ്ത പരിശുദ്ധവും നിഷ്കാമവുമായ പ്രണയമായിരുന്നു ശിവൻറെത് . സമർപ്പിക്കാനും സ്വീകരിക്കാനും തയ്യാറായി , കാത്തിരിക്കാനും കാത്തുവെക്കാനും തയ്യാറായി, സത്യസന്തമായ ദിവ്യമായ പ്രണയത്തോടെ ...!

എന്നിട്ടും രൂപത്തിൽ ആകർഷണീയത പുലർത്താത്ത ശിവനെക്കാൾ സുന്ദരമായ രൂപവും ആരെയും മയക്കുന്ന ചിരിയും വശ്യതയാർന്ന പെരുമാറ്റവുമുള്ള കൃഷ്ണനാണ് എന്നും പ്രണയിക്കുന്നവരുടെ മനം കവർന്നത് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, October 19, 2014

എനിക്ക് ശേഷം ...!!!

എനിക്ക് ശേഷം ...!!!
.
ആരെ തിരഞ്ഞാണ്
നീ കാത്തുനിൽക്കുന്നത് ...???
.
പിന്തിരിഞ്ഞു നോക്കാൻ
ധൈര്യമില്ലാതെ
മുന്നോട്ടുപോകുന്നവരുടെയിടയിൽ ....!
.
പാദങ്ങളിലെ വിരലുകൾക്കിടയിലൂടെ
അരിച്ചൊഴുകിയകലുന്ന
മണൽത്തരികൾ നോക്കി
നെടുവീർപ്പിടുന്നവരുടെയിടയിൽ ....!
.
കാലൊച്ചകൾ ഭയത്തിന്റെ
നെരിപ്പോടുകളാകുമ്പോൾ
ശബ്ദം തൊണ്ടയിൽ പോലും എത്തിക്കാൻ
കഴിയാത്തവരുടെയിടയിൽ ...!
.
കാഴ്ച
കണ്ണുകൾക്കുതാഴെ
നിഴലുകൾക്കിടയിൽ
ഒളിപ്പിച്ചുവെക്കാൻ
തിടുക്കംകാട്ടുന്നവരുടെയിടയിൽ ....!
.
എനിക്കുനിന്റെ
ശരീരമാകാമെങ്കിൽ
എന്തിനുനീയെന്റെ
ആവരണം മാത്രമാകണമെന്നു
ഉറക്കെ ചോദിക്കാൻ
ആവേശമില്ലാത്തവരുടെയിടയിൽ ....!
.

തന്നിൽനിന്ന്
തന്നിലേക്ക്തന്നെ
നോക്കാൻപോലും
വികാരമില്ലാത്തവരുടെയിടയിൽ ...!
.
നിന്നെ പിന്തുടരുവാൻ
ആരെയാണ് നീ പ്രതീക്ഷിക്കുന്നത് ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 16, 2014

വാടകയ്ക്ക് ...!!!

വാടകയ്ക്ക് ...!!!
.
എന്നിൽ നിന്നും
പുറപ്പെടുന്ന ബീജം
എന്റെ തന്നെ
ഗർഭപാത്രത്തിൽ
ഞാൻ തന്നെ
നിക്ഷേപിച്ചാൽ
എനിക്കുതന്നെ
ഒരുണ്ണിയെ
പ്രസവിക്കാമെന്നിരിക്കെ
എന്തിനാണ്ഞാൻ
വാടകയ്ക്കൊരു
മാതൃത്വം തേടുന്നത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, October 15, 2014

എന്റെ ചുമരുകൾ ...!!!

എന്റെ ചുമരുകൾ ...!!!
.
എന്നെ സംരക്ഷിക്കാനാണ്
ഞാൻ എനിക്ക് ചുറ്റും
ചുമരുകൾ കെട്ടിപ്പൊക്കിയത് ...!
.
എനിക്കൊപ്പം ഉയരത്തിൽ
എനിക്കൊപ്പം വണ്ണത്തിൽ
കട്ടി കരിങ്കല്ലിൽ ...!
.
മുകളിലെ ആകാശം മലർക്കെ തുറന്നിട്ടും
താഴത്തെ ഭൂമി ചുറ്റി വളയ്ക്കാതെയും ...!
.
അതിന്റെ പുറങ്ങൾ ഞാൻ
കാത്തുവെച്ചത്‌
എങ്ങും കൈവിടാതെ
എന്റെ മനസ്സ് ഇടയ്ക്കൊന്ന്
കോറിയിടാൻ വേണ്ടി മാത്രവും ...!
.
അതിൽ
ഞാനറിയാതെ
നിങ്ങൾ വരച്ചാൽ
ഞാൻ പിന്നെയെന്ത് ചെയ്യും ....!
.
പുഞ്ചയിൽ

എലിയെ കൊല്ലാൻ ...!!!

എലിയെ കൊല്ലാൻ ...!!!
.
എലികൾ
ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന
എന്റെ വിളവുകൾ
മുഴുവനായും തിന്നുതീർക്കുന്നു ...!
.
അവയ്ക്കും വിശപ്പുണ്ടെങ്കിലും
എന്റെ വിളവുകൾ
ഞാൻ എന്റെ നാളേയ്ക്കായി
തയ്യാറാക്കുന്നവയാണ് ...!
.
എന്റെ വയലിൽ വന്നാണ്
എലികൾ എന്റെ വിളവുകൾ തിന്നുന്നതെങ്കിലും
അവ വസിക്കുന്നത് എന്റെ ഇല്ലത്തും ...!
.
അതുകൊണ്ട് തന്നെ അവയെ നശിപ്പിക്കേണ്ടത്
എന്റെ ആവശ്യമായി വന്നിരിക്കുന്നു ഇപ്പോൾ ..!
.
എലിയെ കൊല്ലാൻ
ഒരു പൂച്ചയെ വളർത്താമെന്ന വെച്ചാൽ
അതൊരു അധിക ചിലവുമാകും
വിഷം വെച്ച് കൊള്ളാമെന്നു വെച്ചാൽ
എന്റെ മറ്റു മൃഗങ്ങളും ചാകാനും മതി .....!
.
ഇല്ലം ചുടുമ്പോൾ എലികളും ചാകും
എന്നതുകൊണ്ട്‌ തന്നെയാണ്
ഇല്ലത്തിന് ഞാൻ തീയിടാൻ ഒടുവിൽ തീരുമാനിച്ചത്...!
.
പക്ഷെ
കത്തിക്കാൻ ചൂട്ടും
ചൂട്ടുപിടിക്കാൻ കൈകളും തയ്യാറെങ്കിലും
തീ എവിടെനിന്നും കിട്ടും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, October 14, 2014

കണ്ണിൽനിന്നും കാഴ്ചയിലേയ്ക്കുള്ള യാത്ര ...!!!

കണ്ണിൽനിന്നും കാഴ്ചയിലേയ്ക്കുള്ള യാത്ര ...!!!
.
ഞാൻ അവന്റെ കണ്ണാകുന്നതിനേക്കാൾ എനിക്കവന്റെ കാഴ്ചയാകണമെന്നായിരുന്നു അവൻ എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഞാൻ അവന്റെ കണ്ണാകുമ്പോഴെല്ലാം അവൻ കണ്ടത് നിലാവിന്റെ കുളിരുള്ള സുഗന്ധലേപനങ്ങളുടെ മണമുള്ള , മധുരത്തിന്റെ രുചിയുള്ള പൂക്കളുടെ നിറമുള്ള കാഴ്ചകൾ മാത്രവും . ഞാൻ അത് മാത്രമായിരുന്നല്ലോ എന്നും അവനുവേണ്ടി ആഗ്രഹിച്ചിരുന്നിരുന്നതും ...!
.
അതുതന്നെയായിരിക്കാം അവനെ അസ്വസ്ഥനാക്കിയിരുന്നതും ... അല്ലെങ്കിൽ എഴുപത്തിരണ്ട് പടികളുള്ള കടൽക്കരയിലെ ആ വീട്ടിൽ എന്തിനാണ് അവൻ അവളോട്‌ മാത്രം വരാൻ പറഞ്ഞത് .... നൂലിഴകളുടെ അരികുകളിലൂടെ ഒഴിഞ്ഞകലുന്ന ഇടവപ്പാതി പോലെ താൻ എപ്പോഴും അവനുവേണ്ടി മാത്രം നിർവസ്ത്രയായിരുന്നിട്ടും ....!
.
കാഴ്ചയുടെ മറുകരയിൽ ഇടത്താവളം തിരയാൻ അവനെന്നെ നിയമിച്ചത് അതിനുവേണ്ടിയാണോ .. അല്ലെങ്കിൽ തന്നെ കരയ്ക്കും കടലിനുമിടയിലെ വെറും ജലകുമിളകളുടെ ഭ്രമം മാത്രമാകാനല്ലേ തനിക്കിതുവരെയും ആയിട്ടുമുള്ളൂ .. പിന്നെയെന്തുകൊണ്ട് ... ചോദ്യങ്ങൾ ഉത്തരങ്ങളെ ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് അവൻ എപ്പോഴും പറയാറുള്ളത് വെറുതെയല്ല ...!
.
ചോദ്യങ്ങൾക്കൊന്നും അവൻ ഉത്തരം തന്നില്ലെങ്കിലും എന്തിനാണ് എഴുപത്തിരണ്ട് പടികൾ ആ വീടിന് വേണ്ടിയിരുന്നതെന്ന് താൻ അതിശയപ്പെട്ടപ്പോഴൊക്കെ അവൻ നീട്ടി തന്നത് അവന്റെ ചൂണ്ടാണി വിരലാണ് മൂന്നു വിരലുകൾ അവനിലെയ്ക്ക് മടക്കിയും തള്ളവിരൽ ആകാശത്തേക്ക് നീട്ടിയും എന്നിലേക്ക്‌ ചൂണ്ടി പിടിച്ച അവന്റെ ചൂണ്ടു വിരലിൽ അവനെ താൻ അപ്പോഴൊക്കെയും തൊട്ടറിഞ്ഞു ....!
.
അതുപോലെതന്നെയായിരുന്നു ആ വീട് കടൽക്കരയിലായിരുന്നു എന്നതും . ചെകുത്താനും കടലിനുമിടയിൽ എന്നാ പഴമൊഴി പറഞ്ഞ് താൻ അവനെ കളിയാക്കാറുള്ളപ്പോഴൊക്കെയും അവൻ തീരെ അസ്വസ്ഥ നായിരുന്നത് താൻ ഇപ്പോഴുമോർക്കുന്നു . ചെന്നികളിൽ വിയർപ്പുപൊടിയുന്നതും ഹൃദയം ക്രമരഹിതമായി വേഗത്തിൽ മിടിക്കുന്നതും അവനെനിക്ക് തൊട്ടുകാണിച്ചു തന്നിരുന്നു അപ്പോഴെല്ലാം ...!
.
അവശതയോടെ അവനെ താൻ കണ്ടതെല്ലാം കടൽ ശാന്തമായിരിക്കുംപോൾ മാത്രമായിരുന്നു . നനുത്ത തിരകൾ അവനിൽ വേദനയാണ് തഴുകിയെത്തിയിരുന്നതെന്ന് താൻ എപ്പോഴും അനുഭവിച്ചറിഞ്ഞിരുന്നു . പ്രണയത്തോടെ കടൽ കരയെ തോടുമ്പോഴോക്കെയും അവൻ തീർത്തും ഭ്രാന്തമായ അസ്വസ്ഥതയോടെയായി . സന്ധ്യകളും പ്രഭാതങ്ങളും അവനിലേയ്ക്ക് കടുത്ത ചുവപ്പിന്റെ താളമാണ് എത്തിച്ചിരുന്നതെന്നും ...!
.
യാത്ര തുടങ്ങേണ്ടിയിരിക്കുന്നു .. ഇപ്പോൾ എന്തായാലും ആശ്വസിക്കാം . ചുവപ്പും കറുപ്പും മാത്രം ചായങ്ങൾ തേച്ച , വെളിച്ചം വീഴാത്ത കോണി ചുവടുകൾ കടന്ന് എഴുപത്തിരണ്ട് പടികളും കയറിച്ചെല്ലുമ്പോൾ അവന്റെ കൈപിടിക്കാനെങ്കിലും അവളുണ്ടല്ലോ അടുത്ത് . ഇനി അവനുവേണ്ട കാഴ്ച്ചയുടെ ഒരു തുണ്ടെങ്കിലും കണ്ടെത്താൻ തനിക്ക് യാത്ര തുടങ്ങാം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, October 11, 2014

പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുമ്പോൾ ...!!!

പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുമ്പോൾ ...!!!
.
ഓരോ പുരസ്കാരങ്ങളും അംഗീകാരങ്ങളും പ്രതീക്ഷകളും പ്രചോദനങ്ങളുമാണ് മിക്കപ്പോഴും . ആഗ്രഹമില്ലെങ്കിലും അത് നൽകുന്നതിലെ ആനന്ദവും ആത്മ വിശ്വാസവും അംഗീകാരവും മിക്കവരും ഇഷ്ടപ്പെടുന്നു എന്നതും സത്യം തന്നെ . ഓരോ പുരസ്കാരങ്ങളും വ്യത്യസ്ഥ മാനദണ്ഡങ്ങളിലും സാഹചര്യങ്ങളിലും ആണെങ്കിലും അവയുടെ പൊതു വികാരം എല്ലായ്പോഴും ഒന്നുതന്നെയുമാണ് ...!
.
സമിതികൾ സമൂഹങ്ങൾ വ്യക്തികൾ പ്രസ്ഥാനങ്ങൾ സർക്കാരുകൾ തുടങ്ങി പുരസ്കാരം നൽകുന്നവർ നിരവധിയാണ് . ചിലർ അതിന് എല്ലാ അർത്ഥത്തിലും അവകാശപ്പെട്ടവർക്ക് തന്നെ പുരസ്കാരങ്ങൾ നൽകാൻ കഠിന പ്രയത്നം നൽകുമ്പോൾ ചിലരെങ്കിലും അവരവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും അതിനു സമാനരായവർക്ക് ദാനം നൽകുകയും ചെയ്യുന്നു ...!
.
പുരസ്കാരങ്ങൾ അംഗീകാരങ്ങളേക്കാൾ ചിലപ്പോഴെങ്കിലും പ്രശസ്തിക്ക് വേണ്ടി മാത്രവും ആയിത്തീരുന്നു . പ്രതീക്ഷിച്ചോ അല്ലാതെയോ ചിലരെങ്കിലും പുരസ്കാരങ്ങൾ കൊണ്ട് മാത്രം അറിയപ്പെടുകയും ചെയ്യുന്നു, ഒരുപക്ഷെ അവർ അത് ആഗ്രഹിക്കുന്നില്ലെങ്കിൽ തന്നെയും . അറിയപ്പെടാൻ മാത്രം വേണ്ടി ചിലരെങ്കിലും പുരസ്കാരങ്ങൾ സ്വാധീനിച്ച് കൈക്കലാക്കുകയും ചെയ്യുന്നു ....!
.
പുരസ്കാര ജേതാക്കൾ ചിലപ്പോഴെല്ലാം തങ്ങളുടെ പുരസ്കാരങ്ങളെ ലോകത്തോട്‌, അല്ലെങ്കിൽ സമൂഹത്തോട് , അതിന്റെ തെറ്റായ കാഴ്ചപ്പാടുകളോട് ഉള്ള പ്രതിഷേധം രേഖപ്പെടുത്താനുള്ള മാധ്യമമായും ഉപയോഗിക്കാറുണ്ട് . പുരസ്കാരങ്ങൾ നിരസിച്ചുകൊണ്ട് അല്ലെങ്കിൽ ഉപേക്ഷിച്ചുകൊണ്ട് അവർ വേറിട്ട്‌ നിൽക്കുകയും ചെയ്യുന്നു പലപ്പോഴും . ...പുരസ്കാരനിർണ്ണയ സമിതികളും ചിലപ്പോഴെല്ലാം അർഹത പ്പെട്ടവർക്ക് അത് മനപ്പൂർവ്വം നൽകാതെയും നീതികേട്‌ കാണിക്കാറുമുണ്ട്....!
.
പുരസ്കാരങ്ങൾ ചിലർക്ക് പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതും ആയിരിക്കുമെങ്കിലും മറ്റുചിലർക്ക് അത് അപ്രതീക്ഷിതവുമായിരിക്കും . ചിലർ പുരസ്കാരങ്ങൾ മുൻകൂട്ടി കണ്ട് അതിനുവേണ്ടി കഠിനപ്രയത്നം ചെയ്ത് കൈക്കലാക്കുമ്പോൾ മറ്റു ചിലർ അങ്ങിനെയൊന്ന് ആഗ്രഹിക്കുക കൂടി ചെയ്യാതെ തന്റെ നിസ്വാർത്ഥ കർമ്മങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു . ചിലരിൽ പുരസ്കാരങ്ങൾ സമൂല മാറ്റം വരുത്തുമ്പോൾ മറ്റുചിലരിൽ അത് ഒരു സാധാരണ സംഭവം മാത്രവുമാകുന്നു . മറ്റു ചിലർക്കെങ്കിലും ആഗ്രഹിക്കുന്ന പുരസ്കാരങ്ങൾ ലഭിക്കാതെ വരുമ്പോൾ നിരാശയും വിഷമവും കോപവും ഉണ്ടാവുകയും ചെയ്യുന്നു ....!
.
മിക്കവാറും എല്ലാ പുരസ്കാരങ്ങൾക്കും അതിന്റെതായ നിലയും വിലയുമുണ്ട് ചിലത് പാരമ്പര്യം കൊണ്ടും ചിലത് തുകകൊണ്ടും മറ്റു ചിലത് പ്രശസ്തികൊണ്ടും ഇനി ചിലത് അതിന്റെ സത്യസന്ധത കൊണ്ടും വേറിട്ട്‌ നിൽക്കുകയും ചെയ്യുന്നു . പുരസ്കാരങ്ങൾ അർഹതയ്ക്കുള്ള അംഗീകാര മാകുമ്പോൾ അത് നല്ല കർമ്മങ്ങൾ ചെയ്യാൻ സമൂഹത്തിനും വ്യക്തികൾക്കും പ്രോത്സാഹനവും മാർഗ്ഗ ദർശിയുമാകുന്നു ...!
.
ചില പൊതു മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പലപ്പോഴും പുരസ്കാരങ്ങൾ നിർണ്ണയിക്കാനുള്ള സമിതികൾ അവ കൽപ്പിക്കാറുള്ളത് . ആത്മാർതമായും സത്യസന്തമായും അവർ അത് നിർവ്വഹിക്കുന്നു എന്ന് തന്നെയാണ് പൊതുധാരണയും വിശ്വാസവും . മഹാഭൂരിപക്ഷവും അങ്ങിനെതന്നെ വിശ്വസിക്കുകയും ചെയ്യുന്നു എങ്കിലും ചിലപ്പോഴെങ്കിലും അത് അങ്ങിനെയല്ലാതെയും ആകുന്നു എന്നതും സത്യമാണ് . ആ സമിതികളുടെ കഴിവുകളിലും അവരുടെ വിധിനിർണ്ണയത്തിലും പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പുരസ്കാര ജേതാവ് ഒരളവുവരെയെങ്കിലും അതിന് അർഹാനാനെങ്കിൽ പൊതുവായി അത് അന്ഗീകരിക്കപ്പെടുക തന്നെയാണ് പതിവ് ...!
.
ഓരോ പുരസ്കാരങ്ങളും അതെത്ര ചെറുതായാലും വലുതായാലും സത്യസന്തമായിരിക്കണം എന്നുതന്നെയാണ് പൊതു സമൂഹം ആഗ്രഹിക്കുന്നത് എന്നാൽ അതിനു വിപരീതമായി പുരസ്കാരങ്ങൾ നിർണ്ണയിക്കാനുള്ള ആ സമിതികളുടെ വ്യക്തി താപ്തര്യങ്ങളും രാഷ്ട്രീയ, മത, വര്ഗ്ഗ, സാമൂഹിക, രാജ്യ താത്പര്യങ്ങളും ഇവയിൽ പലപ്പോഴും ഇടം പിടിക്കുന്നു എന്നതാണ് സത്യം . അങ്ങിനെവരുമ്പോഴാണ് പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുന്നത് . ...!
.
പങ്കുവെക്കപ്പെടുന്ന പുരസ്കാരങ്ങളും അത് അർഹരായവർക്ക് തന്നെയാണ് ചിലപ്പോഴെല്ലാം നൽകുന്നത് എങ്കിലും അത് നഷ്ട്ടപ്പെടുതുന്നത് ആ പുരസ്കാരങ്ങളുടെ സത്യസന്തതയെയാണ് എന്നതാണ് സത്യം . അത് ആ പുരസ്കാരങ്ങളുടെ അന്തസ്സിനേയും ആഭിജാതിത്യതെയും നേരിട്ട് തന്നെ ബാധിക്കുന്നു എന്ന് അത് നൽകുന്നവർ മനസ്സിലാക്കിയാൽ അതിന്റെ അന്തസ്സ് എല്ലാകാലത്തും ഒരുപോലെതന്നെ നിലനിൽക്കുക തന്നെചെയ്യും ..!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, October 9, 2014

രൂപങ്ങൾ .....!!!

രൂപങ്ങൾ .....!!!
.
നിശ്ചലതയാണ് ... ബാക്കി എങ്ങിനെ തുടരണം എന്നറിയാത്ത നിശ്ചലത.... അല്ലെങ്കിൽ എങ്ങിനെയാണ് നിശ്ചലത എന്ന് പറയുക ... ഇതുവരെ എത്തിച്ചത് താൻ തന്നെയെങ്കിൽ തുടരേണ്ടതും താൻ തന്നെയല്ലേ ..., അതെ തീർച്ചയായും തുടർച്ച തന്റെ തന്നെ അവകാശവുമാകുന്നു .... അപ്പോൾ നിശ്ചലത എന്നതിന് പകരം നിരുത്തരവാദപരം എന്നാക്കേണ്ടിയിരിക്കുന്നു ...!
.
മുഖമാണ് എന്നത്തേയും പോലെ അപ്പോഴും എഴുതി തുടങ്ങിയത് ... എല്ലാം പതിവുകൾക്ക് വിപരീതമെന്നതിനാൽ അതിലെനിക്കൊരു പുതുമയും തോന്നിയതുമില്ല .. ഉടൽ കൈകാലുകൾ അങ്ങിനെ ശരീരം മൊത്തമായും പൂർണ്ണമാകുമ്പോൾ പക്ഷേ മുഖം ... മുഖം മാത്രം ശരീരത്തിന് ചേരാത്തതാകുന്നു ....!
.
കണ്ണുകളുടെ സ്ഥാനത്തിനു ഒരുപാട് പ്രാധാന്ന്യമുണ്ടെന്ന് ഞാൻ പണ്ടേ മനസ്സിലാക്കി വെച്ചിട്ടുണ്ട് . മൂക്കിനും വായ്ക്കുമൊപ്പം പുരികത്തിനുവരെ . കവിളുകളിൽ ശോണിമ വരുത്താനും നെറ്റിയിൽ പ്രൌഡി വരുത്താനും ശ്രദ്ധിക്കണമെന്നും . ചെവികൾ കൂർത്തിരിക്കണമെന്ന് ആരാണ് പറഞ്ഞു തന്നതെന്ന് ഓർമ്മയില്ലെങ്കിലും ...!
.
പട്ടിണിക്കാരനെങ്കിലും ശരീരത്തിൽ അത് കാണിച്ചു കൊല്ലണമെന്നില്ലെന്നാണ് എന്റെ സുഹൃത്തെന്നോട് പറഞ്ഞത് . ചിത്രത്തിന് ഒരു ആഡ്യത്വം ഉണ്ടാകില്ലത്രേ . ശരിയായിരിക്കാം . കടഞ്ഞെടുത്ത ശരീരവും മിഴിവൊത്ത കൈകാലുകളും രൂപപ്പെടുത്തുമ്പോൾ അത് ഞാൻ ഒർക്കാതെയുമിരുന്നില്ല ...!
.
എന്നിട്ടും ...... അതെ , അല്ലെങ്കിലും അതങ്ങിനെയാണെന്ന് പലപ്പോഴും എനിക്ക് തന്നെ തോന്നിയിട്ടുമുണ്ട് ... ശരീരത്തിനും മുഖത്തിനുമിടയിൽ ഒരു ശൂന്ന്യത . അത് ചിലപ്പോൾ ചേരാതെ ചേരുന്ന മനസ്സ് എന്നൊരു വസ്തു എവിടെ സ്ഥാപിക്കണം എന്ന് എനിക്ക് നിശ്ചയമില്ലാത്തത് കൊണ്ടാണെന്നാണ് ഞാൻ ഇതുവരെയും കരുതി പോന്നിരുന്നതും ....!
.
ഇനി വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു .. ശരീരത്തിന് ചേരുന്ന മുഖമോ , അതോ മുഖത്തിന്‌ ചേരുന്ന ശരീരമോ എന്നുമാത്രം ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, October 8, 2014

ബന്ധങ്ങൾ സത്യസന്ധമല്ലാതാകുമ്പോൾ ...!!!

ബന്ധങ്ങൾ സത്യസന്ധമല്ലാതാകുമ്പോൾ ...!!!
.
ബന്ധങ്ങൾ എന്നത് പവിത്രമാണ് ദൈവീകവും . ദൈവവും മനുഷ്യനും തമ്മിൽ , മനുഷ്യനും മനുഷ്യനും തമ്മിൽ , മനുഷ്യനും മൃഗങ്ങളും തമ്മിൽ , മനുഷ്യനും പ്രകൃതിയും തമ്മിൽ ....! സുദൃഡവും സത്യസന്ധവുമായ ബന്ധങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ജീവിതത്തിൽ . എല്ലാറ്റിലും എന്നപോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾ ഇതിൽ പ്രത്യേകവുമാകുന്നു പലപ്പോഴും ....!
.
ഓരോ ബന്ധങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രത്യേകതയുള്ളതാണ് . ഓരോ ബന്ധങ്ങളും പവിത്രവുമാണ് , അതുപോലെതന്നെ തികച്ചും വ്യത്യസ്തവും . പരസ്പര പൂരകങ്ങളാണെങ്കിലും ഒരു അമ്മയ്ക്ക് മക്കളോടുള്ള ബന്ധം പോലെയല്ല തിരിച്ച് മക്കൾക്ക്‌ അമ്മയോടുള്ളത് എന്നതുപോലെ തന്നെ ബന്ധങ്ങൾ സങ്കീർണ്ണവുമാണ് എല്ലായ്പോഴും ...!
.
ജീവിതത്തിന്റെ നിലനിൽപ്പുപൊലെ പരമപ്രധാനം തന്നെയാണ് ഓരോ ബന്ധങ്ങളുടെ നിലനിൽപ്പും . കാരണം അത് രണ്ട് വ്യക്തികൾ തമ്മിൽ എന്നതിനേക്കാൾ രണ്ട് ജീവിതങ്ങൾ തമ്മിൽ എന്ന വലിയ അർത്ഥ തലത്തിൽ നിലനിൽക്കുന്ന ഒരു അവസ്ഥാ വിശേഷമാണ് എന്നത് തന്നെ . അതുകൊണ്ട് തന്നെ , ഓരോ ബന്ധങ്ങളും അത് എത്രത്തോളം സത്യസന്ധവും ദൃഡവുമാണ് എന്നത് ആശ്രയിച്ചാണ് ആ ബന്ധങ്ങൽക്കുള്ളിലെ ജീവിതവും നിലനില്ക്കുന്നത് ...!
.
സത്യസന്ധതകഴിഞ്ഞാൽ പിന്നെ ഓരോ ബന്ധങ്ങളിലും ഏറ്റവും പ്രധാനമായത് വിശ്വാസമാണ് . വിശ്വാസത്തിന്റെ പ്രസക്തി സാഹചര്യങ്ങളുമായി സംവദിക്കേണ്ടിവരുമ്പോൾ അല്ലെങ്കിൽ പൊരുത്തപെടുത്തേണ്ടി വരുമ്പോൾ അതിന്റെ സത്യസന്ധതയ്ക്ക് ഭംഗം വരുന്നു , അത് ബന്ധങ്ങളെയും അവയുടെ നിലനിൽപ്പിനേയും നേരിട്ട് തന്നെ ബാധിക്കുകയും ചെയ്യുന്നു . പ്രത്യേകിച്ചും ചില ബന്ധങ്ങൾ നിലനില്ക്കുന്നത് തന്നെ വിശ്വാസത്തിൽ അധിഷ്ടിതമായി മാത്രവുമാണ് എന്ന സാഹചര്യങ്ങളിൽ ...!
.
ബന്ധങ്ങൾ നിലനിൽക്കുന്നതിൽ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളും വലുതായ പങ്ക് വഹിക്കുന്നുണ്ട് എപ്പോഴും . മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്നത് തന്നെ അതിലെ പ്രാധാന്യം . അതുകൊണ്ട് തന്നെ ഓരോ ബന്ധങ്ങളെയും സമൂഹം എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നതും പ്രധാനം തന്നെ . ബന്ധങ്ങൾ അതിന്റെ യഥാർത്ഥ തലത്തിൽ എങ്ങിനെയാണ് അല്ലെങ്കിൽ എന്താണ് എന്നതുപോലെ ഇതും അതുകൊണ്ട് തന്നെ പ്രാധാന്യം അർഹിക്കുന്നു പലപ്പോഴും ...!
.
ഓരോ ബന്ധങ്ങൾക്കും ഓരോ വ്യാഖ്യാനങ്ങളുണ്ട്‌ സത്യത്തിൽ . അമ്മയും മക്കളും തമ്മിൽ , അച്ഛനും അമ്മയും തമ്മിൽ സഹോദരനും സഹോദരിയും തമ്മിൽ , സുഹൃത്തുക്കൾ തമ്മിൽ അങ്ങിനെ അങ്ങിനെ. ഓരോ ബന്ധങ്ങൾക്കും അതിന്റേതായ ചട്ടക്കൂടുകളും അലിഖിതമെങ്കിലും ഒരു നിയമാവലിയുമുണ്ട് . അതിരുകളും അർത്ഥങ്ങളും ഉണ്ട് . അവയ്ക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ ആ ബന്ധങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നു. നല്ല ബന്ധങ്ങൾ ചീത്തവയായി മാറുന്നു . പലപ്പോഴും അത് മഹാദുരന്തങ്ങളും ആയി തീരുന്നു ...!
.
ഒരു അമ്മ മകനെ തഴുകുന്നത് വാത്സല്യത്തോടെയാണെങ്കിൽ, അകമഴിഞ്ഞ സ്നേഹത്തോടെയാണെങ്കിൽ അത് കണ്ടു നിൽക്കുന്നവർക്കും അത് അങ്ങിനെതന്നെ അനുഭവമാകണം എന്നില്ല പലപ്പോഴും . അത് ചിലപ്പോഴെല്ലാം കാണുന്നവരുടെ കാഴ്ച്ചയുടെ പ്രശ്നവുമാകാം . എന്നിരുന്നാലും സത്യസന്ധതയ്ക്കപ്പുറം അവരുടെ കഴ്ചക്കനുസരിച്ചുള്ള ഒരു വ്യാഖ്യാനം അതിന് വന്നു കഴിഞ്ഞാൽ പിന്നെ ആ ബന്ധത്തിന്റെ പവിത്രത തന്നെ നഷ്ട്ടമാവുകയായി അവിടെ ...!
.
ലൈഗികതയാണ് പല ബന്ധങ്ങളിലെയും പവിത്രതയ്ക്കു കോട്ടം വരുത്തുന്നതിൽ പലപ്പോഴും വില്ലനാകുന്നത് . ലൈഗികത എന്നതും ദൈവീകമാണെന്നും അത് എല്ലാ ബന്ധങ്ങളിലും എന്നപോലെ അനുവദനീയമായ സാഹചര്യങ്ങളിൽ മാത്രം ആകാം എന്നതിനും അപ്പുറം ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് വ്യതിചലിക്കുമ്പോൾ ചിലപ്പോഴെല്ലാം സമൂഹത്തിലും തെറ്റായ ഒരു സന്ദേശം എത്തിക്കാനും കഴിയുന്നു അതിന് . എല്ലാ ബന്ധങ്ങളെയും നശിപ്പിക്കുന്ന വിഷമാകുന്ന സംശയം ഇവിടെയും അങ്ങിനെതന്നെ അവതരികുകയും അതിന് ശക്തി പകരുകയും ചെയ്യുകയും ചെയ്യുന്നു ...!
.
അതിന് ബലം നൽകാൻ ചില ബന്ധങ്ങൾ യാഥാർത്യതിലും അങ്ങിനെയുള്ളതായി ഉണ്ട് എന്നാകുമ്പോഴാണ് . സൌഹൃദങ്ങൾക്കപ്പുറം രക്ത ബന്ധങ്ങൾ വരെ ചിലപ്പോഴെല്ലാം വഴിമാറി സഞ്ചരിക്കുന്നത് സമൂഹത്തെ കൂടുതൽ പ്രകോപിതരാക്കുന്നു . പിന്നെ കാണുന്നതിലെല്ലാം കാഴ്ച്ചയ്ക്കപ്പുറതേയ്ക്കു പോകാൻ തയ്യാറാകാൻ കൂട്ടാക്കാതെ ഒരു സാധാരണ മനുഷ്യന്റെ സാധാരണ കഴ്ചമാത്രമാകുന്നു ബന്ധങ്ങളിലും . ....!
.
അതുകൊണ്ട് തന്നെ ഓരോ ബന്ധങ്ങളിലും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് ആ ബന്ധങ്ങളിൽ നിലനിൽക്കുന്ന ഓരോ വ്യക്തിയുടെയും അനിവാര്യതയായി മാറുന്നു. നിലവിലെ ബന്ധത്തിൽ വിശ്വാസമോ ആത്മാര്തതയോ ഇല്ലെങ്കിൽ ആ ബന്ധത്തിൽ തുടർന്നുകൊണ്ട് തന്റെ പങ്കാളിയോട് ചതി പ്രവർത്തിച്ച് മറ്റുള്ളവരുമായി അവിഹിത ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് പകരം, ആ ബന്ധം അവസാനിപ്പിച്ച ശേഷം പുതിയ ബന്ധം തുടങ്ങുന്നത് അനിവാര്യവുമാകുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.

Thursday, October 2, 2014

അധ്യാപനം ഒരു തൊഴിൽ മാത്രമാകുമ്പോൾ ...!!!

അധ്യാപനം ഒരു തൊഴിൽ മാത്രമാകുമ്പോൾ ...!!!
.
പഠിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു ജോലി തന്നെയാണ് . ഒരുപാട് പ്രയത്നവും ആത്മാർഥതയും ത്യാഗവും സത്യസന്തതയും ഒക്കെ ആവശ്യമുള്ള ഒരു തരം സമർപ്പണ സ്വഭാവമുള്ള ഒരു വലിയ ജോലി . വിദ്യാർഥിയുടെ മാനസീകാവസ്ഥ മനസ്സിലാക്കി അതിനനുസരിച്ച് തന്റെ സ്വഭാവം പോലും നിയന്ത്രിച്ച്‌ കാലത്തിനും സമൂഹത്തിനും കൂടി വേണ്ടി ചെയ്യുന്ന ഒരു സത്കർമ്മം കൂടിയാകുന്നു പഠിപ്പിക്കൽ . ഭാവിയെ, ഒരു സമൂഹത്തെ തന്നെയാണ് ഓരോ അധ്യാപകരും വാർത്തെടുക്കുന്നത് . അതുകൊണ്ട് തന്നെയാണ് ഈ പ്രവർത്തി മഹത്തരം ആകുന്നതും . ....!
.
ഭാരതത്തിന്‌ അതിന്റെതായ ഒരു വിദ്യാഭ്യാസ സംസ്കാരവും ഉണ്ട് . ഗുരുക്കൾ ഒരു തപസ്സുപോലെ അവരുടെ അടുത്ത് പഠനത്തിന് എത്തുന്ന വിദ്യാർഥികളെ അവരവരുടെ താത്പര്യത്തിന് , അഭിരുചികൾക്ക് , അവരവരുടെ കഴിവുകൾക്ക് അനുസരിച്ച് തരം തിരിച്ച് പഠിപ്പിച്ചെടുക്കുന്ന ശ്രമകരമായ ഒരു വലിയ ദൌത്യമാണ് ഗുരുക്കന്മാർ ചെയ്തു പോന്നിരുന്നത്. ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ നാനാ ഭാഗങ്ങളിലും മത, വർഗ്ഗ, സാമൂഹിക വ്യത്യാസമില്ലാതെ ഏതാണ്ട് ഇതേ അവസ്ഥ തന്നെയായിരുന്നു എപ്പോഴും നിലനിന്നിരുന്നത് ...!
.
സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം നമ്മുടെ കലാലയങ്ങളും വളരുക തന്നെ ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ പാഠശാലയും , മാതൃകാപരമായ അല്ലെങ്കിൽ ചരിത്രപരമായ അധ്യാപക വിദ്യാർഥി സമൂഹവും നിലനിന്നിരുന്ന ഒരു രാജ്യമാണ് ഭാരതം . മികച്ച അധ്യാപകരാണ് സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തുക്കളിൽ ഒന്നെന്ന് നാം എപ്പോഴെ തിരിച്ചറിഞ്ഞിരുന്നു . അതുകൊണ്ടുതന്നെ കൃത്യമായ പരിശീലന പ്രക്രിയകളിലൂടെ മികച്ച അധ്യാപകരെ വാർത്തെടുക്കാനുള്ള പദ്ധതികളും ഇവിടെ നിലനിന്നിരുന്നു. ഒരു ആരാധനാലയത്തിന്റെ പരിശുദ്ധിയോടെയാണ് ഭാരതത്തിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കലാലയങ്ങൾ രൂപീകരിച്ചിരുന്നതും നിലനിന്നിരുന്നതും ...!
.
പഠിപ്പിക്കുക എന്നതിന് ആദ്യം വേണ്ടത് അത് ചെയ്യുന്ന ആൾ അതിന് യോഗ്യനാവുക എന്നതാണ്. കഴിവുകൊണ്ടും മനസ്സുകൊണ്ടും ശരീരം കൊണ്ടും അയാൾ തീർച്ചയായും അതിന് യോഗ്യനാവുക തന്നെ വേണം . ഏതൊരു പ്രവർത്തിയെയും പോലെ പഠിപ്പിക്കലും ഒരു തൊഴിൽ തന്നെയാണെങ്കിലും അതിനെ വ്യത്യസ്തമാക്കുന്ന മറ്റു പല ഘടകങ്ങളും കൂടിയുണ്ട് . ഒന്നാമതായി ഇതൊരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തൊഴിൽ അല്ല എന്നത് തന്നെയാണ് പഠിപ്പിക്കുന്ന വ്യക്തിക്കൊപ്പം പഠിക്കുന്ന വ്യക്തിക്കും അവരുടെ കുടുംബത്തിനും പിന്നെ ഈ സമൂഹത്തിനും ഇതിൽ വ്യക്തവും തുല്ല്യവുമായ പങ്കുണ്ട് . അതിൽ പരമ പ്രധാനമായ ഒന്നാണ് പരസ്പരമുള്ള ( അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ) സ്നേഹവും വിശ്വാസവും ആത്മാർഥതയും കടമയും ..!
.
ഒരു വിദ്യാർഥി ക്ക് അവന്റെ രണ്ടാമത്തെ വീടാണ് വിദ്യാലയം . അമ്മയെപോലെ കാണപ്പെട്ട ദൈവമാണ് അവന്റെ ഗുരു . പലപ്പോഴും അമ്മയോട് പോലും പറയാത്ത പലതും കുട്ടികൾ അവരവർക്കിഷ്ട്ടപ്പെട്ട അധ്യാപകരോട് മനസ്സുതുറന്ന് പറയാറുണ്ട്‌ , സ്നേഹിച്ച് അടുത്തിടപഴകാറുണ്ട് . ഒരു അധ്യാപകൻ ഒരിക്കലും ഒരു വിദ്യാർഥിയെ ( തിരിച്ചും ) തന്റെ ക്ലാസ്സ്‌ സമയം അല്ലെങ്കിൽ ആ അധ്യയന വർഷം കഴിഞ്ഞാൽ ഒഴിവാക്കാറുമില്ല . ജീവിതകാലതെയ്ക്ക് മുഴുവൻ അവർ ഓരോരുത്തരെയും മനസ്സിലാണ് കൊണ്ട് നടക്കാറുള്ളത് അതുകൊണ്ട് തന്നെയാണ് ഈ തൊഴിലും ഈ തൊഴിലിടവും മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാകുന്നതും ....!
.
പഠിപ്പിക്കൽ ഒരു തൊഴിൽ എന്നതിനേക്കാൾ ഒരു കച്ചവടമായി മാറുന്നിടത്ത് നിന്നാണ് കൂടുതലായും ഇതിലെ പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നത് . കലാലയങ്ങളുടെ ഉത്തരവാദിത്വം പൊതു സമൂഹത്തിൽ നിന്നും വ്യക്തികളിലെയ്ക്ക് കേന്ദ്രീകരിക്കുമ്പോൾ സ്വാഭാവികമായും അവരതിനെ കച്ചവടപ്പെടുത്തും . അങ്ങിനെ വരുമ്പോൾ ആ സ്വാർത്ഥതയ്ക്ക് മുന്നിൽ പവിത്രമായ ഈ കർമ്മം ഒരു തൊഴിൽ എന്നതിലെയ്ക്ക് മാത്രം തരംതാഴ്തപ്പെടുകയും ചെയ്യും എന്ന് നിസ്സംശയം പറയാം ...!
.
അപവാദങ്ങൾ എല്ലായിടത്തുമുണ്ട് എല്ലാറ്റിനും . ശിഷ്യന്റെ പെരുവിരൽ അറുത്തുവാങ്ങിയ ദ്രോണരിൽ നിന്ന് തുടങ്ങുന്നു ആ കഥ. എങ്കിലും ആ ദ്രോണരും മഹാനായ ഒരു ഗുരുതന്നെയായിരുന്നു എന്ന് മറന്നുകൂടാ . ഒന്നോ രണ്ടോ അപവാദങ്ങൾ ഉണ്ടായി എന്നുവെച്ച് ആ സമൂഹത്തെ ഒന്നാകെ അക്ഷേപിക്കുന്നതിൽ കാര്യമില്ല . ഒരോ വിദ്യാർത്തിയും അവന്റെ അധ്യാപകനിൽ നിന്നും ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അധ്യാപകർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളും ഉണ്ട് . വീട്ടിൽ ഭാര്യയോടോ ഭർത്താവിനോടോ വഴക്കിട്ട്‌ ആ ദേഷ്യവുമായി ക്ലാസ്സിലെത്തി ആ ദേഷ്യം മുഴുവൻ കുട്ടികളോട് തീർക്കുന്ന അധ്യാപകരും ഇഷ്ട്ടമില്ലാത്ത ജോലി നിവൃത്തികേടുകൊണ്ട് ചെയ്യുന്ന അധ്യാപകരും ആളെ തികയ്ക്കാൻ സ്കൂൾ മുതലാളി വഴിയിൽ നിന്നെന്ന പോലെ പിടിച്ചുകൊണ്ടു വരുന്ന അധ്യാപകരും ഒക്കെ ഇതിലെ കരടുകൾ തന്നെയാണ് ...!
.
എങ്കിലും ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വവും ആദരവും ഉണ്ട്. അതിന്റെ ഉത്തരവാദിത്വം തീർച്ചയായും ആ തൊഴിലാളിയുടെ കയ്യിൽ തന്നെയാണ് താനും . താൻ ചെയ്യുന്ന തൊഴിലിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അത് കൃത്യമായും ആത്മാർത്ഥമായും ചെയ്യാനും ഓരോ തൊഴിലാളിയും തയ്യാറാവുകതന്നെ വേണം വ്യക്തിതാത്പര്യങ്ങൾ മാറ്റിവെച്ച് ഇത് മറ്റുള്ളവരുടെകൂടി കാര്യമാണ്, വേണമെങ്കിൽ അവർ ചെയ്യട്ടെ എന്ന മനോഭാവം മാറ്റിവെച്ച് പഠിപ്പിക്കൽ എന്നത് ഒരു വ്യക്തിക്കുവേണ്ടി മാത്രമല്ല ഈ സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വവും കടമയും ആണെന്ന് കൂടി കണക്കിലെടുത്ത് ഓരോ അധ്യാപകനും മുന്നോട്ടുപോകാൻ തയ്യാറാവുകതെന്നെ വേണം. അതിനാകട്ടെ ഇനിയെങ്കിലുമുള്ള ശ്രമം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, October 1, 2014

പ്രത്യുപകാരം ...!!!

പ്രത്യുപകാരം ...!!!
.
ആരും
തിരിച്ചൊന്നും
ചെയ്യുമെന്ന് കരുതിയല്ല
ആരെയും
സഹായിക്കുന്നതെന്ന്
മറ്റുള്ളവരോട്
പരിഭവം പറയുമ്പോൾ തന്നെ
തിരിച്ചുള്ള സഹായമോ
നന്ദിയോ
മനസ്സുകൊണ്ടെങ്കിലും
പ്രതീക്ഷിച്ചിരുന്നു എന്ന്
വ്യക്തമല്ലേ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...