Friday, April 10, 2020

ആറു ചുമരുകളും , നാല് വാതിലുകളും ....!!!

ആറു ചുമരുകളും , നാല് വാതിലുകളും ....!!!
.
അവനോടൊപ്പം ഞാൻ അവന്റെയാ പുരാതനമായ തറവാട്ടിൽ അവസരം കിട്ടുമ്പോഴെല്ലാം പോകാറുണ്ടായിരുന്നത് രണ്ടു കാരണം കൊണ്ടായിരുന്നു . ഒന്ന് , അവിടെ പണ്ടുപണ്ടെങ്ങൊ കാരണവന്മാർ ശേഖരിച്ചുവെച്ചിരിക്കുന്ന വലിയൊരു നിധി മറഞ്ഞിരിപ്പുണ്ടെന്ന അവന്റെ അച്ഛമ്മയുടെ കഥ. കണക്കില്ലാത്ത അത്രയും സ്വർണ്ണവും രത്നങ്ങളും ഒക്കെ നിറഞ്ഞ വലിയൊരു നിധിശേഖരം തന്നെയാണ് അതെന്നാണ് അച്ഛമ്മ പറഞ്ഞുകേട്ടിട്ടുള്ളത് , അത് അവനെപ്പോലെ എന്നെയും ഏറെ മോഹിപ്പിക്കുന്നതായിരുന്നു . പിന്നെ ആ തറവാട്ടിലെ ഏറെ പ്രത്യേകതകളുള്ള ആ ഒരു ഒരു മുറിയും ...!
.
ഉമ്മറംകടന്നങ്ങ് അകത്തേക്ക് കടന്ന് നേരെ പോയാൽ കാണുന്ന നീളൻ വരാന്തക്കപ്പുറം ഒരു കുഞ്ഞു നടുമുറ്റമുണ്ട് . അതിനുശേഷം മുകളിലേക്ക് കയറുന്ന വലിയൊരു ഗോവണിയും . ഒന്നാം നിലയും രണ്ടാം നിളയും കടന്നെത്തുന്ന കുഞ്ഞുവരാന്തക്കു മുന്നിൽ കാണുന്നതാണ് ആ മുറി . പന്ത്രണ്ട് ജനാലകളും നാലുവാതിലുകളും ആറ് ചുമരുകളുമുള്ള ഒരു വലിയ മുറി . അതിൽ കസേരയോ മേശയോ അലമാരകളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നതാണ് ഏറെ പ്രത്യേകത . നിശ്ശബ്ദതപോലും അവിടേക്ക് എത്തിനോക്കാറുപോലുമില്ലെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് ....!
.
ആ മുറിയിൽ നിന്ന് നോക്കിയാൽ വിശാലമായ ആ വലിയവീടിന്റെ ചുറ്റുമുള്ള മുഴുവൻ പറമ്പും കാണാമെന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത . കാവും കുളവും തെങ്ങും മാവും പ്ലാവും വാഴയും ഒക്കെ തിങ്ങിനിറഞ്ഞ ആ വലിയ പറമ്പിന്റെ അപ്പുറത്തെ ഇപ്പോഴും അവശേഷിക്കുന്ന വിശാലമായ പാടവും , അതിനുമപ്പുറത്തെ വലിയ മലകളും , ഇപ്പുറത്തുകൂടി ഒഴുകുന്ന വലിയൊരു കൈത്തോടും ഒരു ശരാശരി മലയാളിയുടെ സാധാരണ സ്വപ്‌നങ്ങൾ പോലെ മനോഹരം തന്നെയാണ് ഇപ്പോഴും ...!
.
ഏറ്റവും ഉയരത്തിലായിരുന്നിട്ടും നേരിട്ട് കാറ്റുകയറാത്ത , എന്നാൽ എപ്പോഴും ഏറെ സുഖമുള്ളൊരു തണുപ്പുനിറഞ്ഞ ആ മുറിയിൽ നാളിതുവരെ ഒരിക്കൽ പോലും ഞാനൊരു പല്ലിയെയോ പാറ്റയെയോ എന്തിനൊരു ഉറുമ്പിനെ പോലുമോ കണ്ടിട്ടില്ലെന്നത് ഏറെ ആശ്ചര്യപ്പെടുത്തുന്നതുതന്നെയായിരുന്നു . അകത്തും പുറത്തുമായി പണിക്ക് ആളുകളുണ്ടായിട്ടും പൊടിപടലങ്ങളോ അഴുക്കോ മാറാലയോ ഒന്നും ഒട്ടുമില്ലാത്ത ആ മുറിയിലേക്ക് എന്തുകൊണ്ടോ അവർ ആരും അങ്ങിനെ പോകാറില്ലെന്നതും ഞാൻ മാത്രം ശ്രദ്ധിച്ച മറ്റൊരു കാര്യമായിരുന്നു ...!
.
ഇതിനെപ്പറ്റിയൊക്കെ സംസാരിക്കാൻ തുടങ്ങിയാൽ , മറ്റാരും ഒരിക്കലും ശ്രദ്ധിക്കാത്ത , ഒരാളും ഒരിക്കൽപോലും പറയാത്ത ഇങ്ങിനെയൊരുകാര്യം ഞാനൊരു വട്ടുകേസായതുകൊണ്ടാകാം ഇങ്ങിനെ നുള്ളിപ്പെറുക്കുന്നതെന്ന് അവൻ എപ്പോഴും കളിയാക്കുമ്പോഴും , ആ മുറിയുടെ നിർമ്മിതിയും അതിന്റെ പ്രത്യേകതയും എനിക്കുമാത്രം ഏറെ ശ്രദ്ധേയം തന്നെ . . അവന്റെ അച്ഛനോ അമ്മക്കോ പോയിട്ട് അച്ഛമ്മക്കുപോലും ആ മുറിയുടെ മറ്റൊരു പ്രത്യേകതയും ശ്രദ്ധയിൽപോലും പെട്ടിട്ടില്ലെന്നതും എനിക്കത്ഭുതമായിരുന്നു ...!
..
ഒന്നിൽനിന്നും മറ്റൊന്ന് വ്യത്യസ്തമാകുന്നെന്നപോലെയല്ലെങ്കിലും, ആ മുറി എനിക്കുമാത്രം ഏറെ പ്രത്യേകതകൾ സമ്മാനിച്ച് ഇപ്പോഴും ഒരു ചോദ്യചിഹ്ന മാകവേ അവൻ പറയുന്നതുപോലെ എന്തിനെയും ഞാൻ എന്റെ കണ്ണുകൾ കൊണ്ടുമാത്രം കണ്ടുകൊണ്ടേയിരിക്കുന്ന എന്റെ വിഡ്ഢിത്തവുമൊ, അതോ എന്റേതുമാത്രം സ്വന്തമായ മരീചികയോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, April 9, 2020

ആ പാലമരച്ചുവട്ടിൽ ...!!!

ആ പാലമരച്ചുവട്ടിൽ ...!!!
.
വര്ഷങ്ങൾക്കിപ്പുറത്തെ ഒരു അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് ഒരു സുഹൃത്തിനെ കാത്തുകൊണ്ട് വീണ്ടും അവിടെയെത്തിയത് . നഗരത്തിന്റെ തിരക്കിനിടയിൽ ഒരൊളിച്ചുകളിക്കുള്ള ഇടംപോലെ സുരക്ഷിതമായിരുന്ന ആ പാലമരച്ചുവട്ടിൽ . നഗരത്തിരക്കിന് ഇങ്ങേ മൂലയിൽ ആരും കാണാതെ , എന്നാൽ എല്ലാവരും കൺകുളിർക്കെ കണ്ടുകൊണ്ട് ആ പാലമരം എനിക്കോർമ്മയുള്ള കാലംതൊട്ടേ അതേ വലിപ്പത്തിൽ , അതെ അകലത്തിൽ എന്നും അവിടെയുണ്ടായിരുന്നു . പലപ്പോഴും എന്റെ സ്വപ്നങ്ങളുടെ മർമ്മരങ്ങളേറ്റു വാങ്ങിക്കൊണ്ടെന്ന പോലെ നിശബ്ദമായും അപ്പോളത് പൂത്തുലഞ്ഞും ...!
.
തീർത്തും തിരക്കുപിടിച്ച് നായയുടെ വാലിനു തീപിടിച്ചപോലെ ഓടിനടക്കുന്നു എന്ന് ഇപ്പോഴും എന്റെ ഭാര്യ കളിയാക്കി ഓർമ്മിപ്പിക്കുംപോലെ ഓടിക്കിതയ്ക്കുമ്പോഴെല്ലാം തീർത്തും യാദൃശ്ചികമായാവാം ഞാൻ എത്തിനിൽക്കാറുള്ളതും ആ പാലമരചുവട്ടിലായിരുന്നു എന്ന് അപരിചിതത്വത്തോടെയാണ് പക്ഷെ അപ്പോൾ ഓർത്തെടുത്തത് . ഓരോ മുഹൂർത്തങ്ങളിലും ഓരോ നിറങ്ങൾ പോലെ . ജീവിതം ഒരു വസന്തമായി ...!
.
അന്നുപക്ഷേ കുറച്ചു സമയം അവിടെ കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടോ ആദ്യത്തെ അനുഭവമായിരുന്നു . അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞതും , അക്കാലത്തിനിടയിൽ അങ്ങിനെ കുറച്ചു സമയം അവിടെയിരിക്കുന്നത് ആദ്യമായാണെന്ന്‌ . . കാത്തിരിപ്പിന് ദൈർഘ്യമേറെയാകുമെന്ന് കണ്ടപ്പോൾ അപ്പുറത്തെ തട്ടുകടയിൽനിന്നൊരു ചായയും വാങ്ങി വീണ്ടും അവിടെ വന്നിരുന്നത് ഓർമ്മകളിലേക്കുള്ള വാതിലും തുറന്നു കൊണ്ടുതന്നെയായിരുന്നു ....!
.
ചായയും കൊണ്ട് അങ്ങോട്ട് വരുമ്പോൾതൊട്ട് ഞാൻ ശ്രദ്ധിക്കുന്നതായിരുന്നു ആ പെൺകുട്ടിയെ . വെള്ളയിൽ ചുവപ്പു പൂക്കൾ തുന്നിപിടിപ്പിച്ച ഒരു മുഴുവൻ ഉടുപ്പിട്ട് കുളിച്ച് കുറിയൊക്കെയിട്ട് കയ്യിലൊരു പൂക്കൂടയുമായി ഏകദേശം പത്തു പന്ത്രണ്ടു വയസ്സുള്ള ആ കുഞ്ഞു മോൾ ഏകദേശം ഏഴും നാലും വയസ്സുള്ള തന്റെ കുഞ്ഞനുജന്മാരുടെയും കയ്യുംപിടിച്ച് അവിടെ തെല്ലൊരസ്വസ്ഥതയോടെയാണ് ചുറ്റിപ്പറ്റി നിന്നിരുന്നത് . അനുജന്മാരെ തെല്ലൊരാധികാരത്തോടെ ഒതുക്കി നിർത്തുന്ന അവളുടെ മുഖത്തുപക്ഷെ ഗൗരവം നിറഞ്ഞ ഒരു പ്രതികാര ഭാവമായിരുന്നില്ലേ അപ്പോൾ ഉണ്ടായിരുന്നതെന്ന് ഞാൻ സംശയിക്കുകയും ചെയ്തു ....!
.
അധികമാരും അപ്പോൾ അവിടെയില്ലെങ്കിലും ഉണ്ടായിരുന്ന രണ്ടുമൂന്നുപേരുടെ സാന്നിധ്യം തന്നെ അവളെ അസ്വസ്ഥയാക്കുന്നത് എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചതും . ആ രണ്ട് ആൺകുട്ടികളുമാകട്ടെ ഒന്നനങ്ങുകപോലും ചെയ്യാതെ അവളെ അനുസരിച്ച് അവളുടെ നിർദ്ദേശങ്ങൾക്ക് വേണ്ടി മാത്രം കാത്തുനിൽക്കുകയും ചെയ്യുകയായിരുന്നു . ആ കുട്ടിയുടെ അസ്വസ്ഥത കണ്ടുകൊണ്ടുതന്നെ ഞാനവിടുന്നു മാറിനിൽക്കാൻ തീരുമാനിച്ച് വീണ്ടും ആ തട്ടുകടയുടെ അടുത്തേക്ക് ചെന്നു . എന്നിട്ട് ആ കടക്കാരനോട് തന്നെ ആ കുട്ടിയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി ...!
.
അപ്പോഴാണ് ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു തുടങ്ങിയത് . മൂന്നുവർഷം മുൻപ് ഇതുപോലൊരു പകലിലാണ് ആ മൂന്നുകുട്ടികളുമായി അവിടെവന്ന ഒരച്ഛനും അമ്മയും ആ കുട്ടികളെ അവിടെ ആ മരച്ചുവട്ടിലിരുത്തി പിന്നെയാ മരത്തിൽ കയറി അവരുടെമുന്നിൽവെച്ച് കഴുത്തിൽകയറിട്ട് താഴേക്കുചാടി ആത്മഹത്യചെയ്തതെന്ന് . ആളുകളോടിക്കൂടി അവരെ രക്ഷിക്കാൻ ശ്രമിക്കും മുന്നേ ആ പിഞ്ചുകുട്ടികളുടെ മുന്നിൽ പിടഞ്ഞുതീർന്ന അവരുടെ ജീവിതത്തിന് ഓർമ്മപ്പൂക്കളർപ്പിക്കാൻ വരുന്നതാണ് ആകുട്ടികളെന്ന് പറഞ്ഞപ്പോൾ ഉള്ളൊന്ന് പിടഞ്ഞുനീറിപ്പോയി വല്ലാതെ . ...!
.
പിന്നെ തെല്ലൊരു നൊമ്പരത്തോടെ ആ മോളെ നോക്കുമ്പോൾ അവർ മൂവരും കയ്യിലെ പൂക്കൾ അവിടെ വിതറുകയായിരുന്നു . അവർക്കു ധൈര്യവും ഐക്യവും നൽകിക്കൊണ്ടെന്നപോലെ കാറ്റുവീശാത്ത ആ നേരത്തും പാലമരത്തിൽനിന്നും നിറയെ പൂക്കളും കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു അപ്പോൾ ..!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, April 7, 2020

പാതിരാജ്യവും .......!!!

പാതിരാജ്യവും .......!!!
.
നൂറ്റൊന്നു ഗ്രാമങ്ങളും
നൂറാനകളും
ആയിരം കുതിരകളും
പതിനായിരം കാലാളുകളുമുള്ള
ഒരു രാജ്യം
എനിക്കുമുണ്ടായിരുന്നെങ്കിൽ
ഞാനും പ്രഖ്യാപിച്ചേനെ
ഒരു ഇനാം ...!

പാതിരാജ്യവും .......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, April 3, 2020

അനാരോഗ്യ പ്രവർത്തനങ്ങൾ ...!!!

അനാരോഗ്യ പ്രവർത്തനങ്ങൾ ...!!!
.
നമ്മുടെ ആരോഗ്യമേഖല കൊട്ടിഘോഷിക്കുന്നപോലെ ഏറെക്കുറെ ശക്തം തന്നെയെങ്കിലും അതിലെ അപര്യാപ്തതകൾ ശരിക്കും അപലപനീയം തന്നെയാണ് . അമേരിക്കയെയോ ചൈനയേയോ പോലെ ശക്തമായ ഒരു രാജ്യത്തിന് ആഗ്രഹിക്കുന്ന സമയത്ത് ആഗ്രഹിക്കുന്ന പോലെ ആവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കെ അങ്ങിനെയൊരു സ്വാപ്ന സമാനമായ സൗകര്യങ്ങളൊന്നുമില്ലാത്ത ഭാരതം അവരെക്കാൾ ഏറെയേറെ മെച്ചമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു എന്നത് ഏറെ പ്രശംസനീയവും അഭിമാനപൂരിതവും തന്നെയാണ്. പ്രത്യേകിച്ചും കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നു . എന്തൊക്കെ വിമർശനങ്ങൾ ഉണ്ടെങ്കിലും അതിനു ഇവിടുത്തെ സർക്കാരുകളെ പ്രകീർത്തിക്കുക തന്നെ വേണം ....!
.
ആരോഗ്യമേഖല എടുത്തുപറയുമ്പോൾ അതിൽ സർക്കാർ - പൊതു - സ്വകാര്യമേഖലകൾ മൊത്തമായും ഉൾപ്പെടുന്നതാണ് . സർക്കാർ - പൊതുമേഖലകൾ ഏറെക്കുറെ സ്തുത്യർഹമായ സേവനം നൽകുമ്പോൾ ചില സ്വകാര്യ ആശുപത്രികളിലെ അവസ്ഥ നമ്മുടെ ആരോഗ്യമേഖലയുടെ പോരായ്മകൾ വ്യക്തമായും ചൂണ്ടിക്കാണിക്കുന്നതാണ് . കച്ചവട താത്പ്പര്യം മാത്രം മുന്നിൽ കണ്ട് ആശുപത്രി മുതലാളിമാർ നടത്തുന്ന ചൂഷണങ്ങളിൽ ചിലതു കൊണ്ടെത്തിക്കുക ഇത്തരം അവസരങ്ങൾ വലിയ ദുരന്തങ്ങളിലേക്കു തന്നെയാണ്. സ്വകാര്യ ആശുപത്രികളിൽ പലതിലും ഇപ്പോൾ മാസ്കുകളോ കയ്യുറകളോ ഇഅടക്കം വ്യക്തി സംരക്ഷണത്തിന് വേണ്ട സാധനസാമഗ്രികൾ ഇല്ല തന്നെ . കൊറോണ രോഗികൾക്കായി പ്രത്യേക സ്ഥലമൊക്കെ ഉണ്ടെങ്കിലും ആ രോഗികൾക്ക് എന്തെങ്കിലും മറ്റു അസുഖങ്ങൾ വന്നാൽ അവരെയും നേരെ കൊണ്ട് വരുന്നത് ജനറൽ അത്യാഹിത വിഭാഗത്തിലേക്കും ജനറൽ ഐസിയുവിലേക്കും ഒക്കെ തന്നെയാണ് . അവിടെ ശുശ്രൂഷിക്കുന്നതാകട്ടെ അവിടുത്തെ ഒരു പ്രത്യേക സംരക്ഷണവും ഇല്ലാത്ത ആരോഗ്യ പ്രവർത്തകരും ഡോക്ടർ മാറും. ...!
.
അതുപോലെതന്നെ ഗുരുതരമായ മറ്റൊരു പ്രശ്നമാണ് കയ്യുറകളുടെയും മുഖം മൂടികളുടെയും ഉപയോഗം. ചില ആരോഗ്യപ്രവർത്തകർ പോലും പറയുന്നത് കേട്ടു തുണികൊണ്ടുള്ള അല്ലെങ്കിൽ തൂവാലകൊണ്ട് മുഖം മറക്കണം എന്ന്. സാധാരണ തുണികൊണ്ടുള്ള ഒരു തൂവാലക്കുക്ക് എന്ത് രോഗത്തെയാണ് തടുക്കാനുള്ള ശേഷിയുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നേയില്ല. ഇത്തരം വിഡ്ഢിത്തരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നത് തീർത്തും തെറ്റാണ് . തീർച്ചയായും ഒരു ആരോഗ്യപ്രവർത്തകർ ധരിക്കേണ്ടത് ആരോഗ്യരംഗം നിഷ്‌കർഷിക്കുന്ന ആവശ്യമായ മുഖം മൂടികൾ തന്നെയാണ്. അല്ലാതെ തുണികൊണ്ടോ മറ്റോ വീട്ടിൽ തയ്ച്ചുണ്ടാക്കുന്ന മുഖം മൂടികൾ കൊണ്ടല്ല. ...!.
.
ഇതേപോലെതന്നെയാണ് പോലീസ് / രക്ഷാ സേനകളും മറ്റു സന്നദ്ധപ്രവർത്തകരും കാണിക്കുന്നതും. മുഖംമൂടിയൊക്കെ വെക്കുകയും സംസാരിക്കുമ്പോൾ ആ മുഖംമൂടി താഴ്ത്തിവെക്കുകയും ചെയ്യുന്ന ഗുരുതരമായ പിഴവുകൾ. കൂടാതെ കയ്യുറകൾ ധരിക്കാതെ മറ്റുള്ളവരെ തൊടുകയും പിടിക്കുകയും ചെയ്യുന്നത്. ഇത്തരം മഹാവ്യാധികളുടെ സമയം ജനങ്ങളെ അതിനെക്കുറിച്ച് ശരിയായ അവബോധം ഉണ്ടാക്കാനുള്ള സമയംകൂടിയാണ്. അത് ഭാവിയിൽ ഇത്തരം മഹാവ്യാധികൾ വരാതിരിക്കാൻ നമ്മെ ശരിയായി പഠിപ്പിക്കും. ഒരു നിപ്പ വന്ന് നാമെല്ലാം ഇതിനേക്കാൾ വലിയ മുൻകരുതലുകൾ എടുത്തിട്ടും നമ്മൾ അതിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ടില്ലെന്നത് ചിന്തിക്കേണ്ട വസ്തുതതന്നെയാണ്. ഇനിയൊരു മഹാവ്യാധിയുണ്ടാകുമ്പോൾ ഇതൊക്കെ വീണ്ടും വീണ്ടും ജനങ്ങളെ പഠിപ്പിക്കേണ്ടി വരികയെന്നത് തീർത്തും വേദനാജനകം തന്നെ... !
.
അതുപോലെതന്നെ, ചിലയിടങ്ങളിൽ കാണുകയുണ്ടായി കൈവിരലുകൾക്കൊണ്ടു തൊടാതെ വിരലിന്റെ പുറം ഭാഗം കൊണ്ട് അല്ലെങ്കിൽ കൈത്തണ്ടകൊണ്ട് തൊടാൻ പറയുന്നത്. ഇതിൽ എന്തുവ്യത്യാസമാണ് ഉള്ളതെന്നും എനിക്ക് മനസ്സിലാകുന്നില്ല. രോഗാണുവിനെ കൈവെള്ളകൊണ്ടു തൊട്ടാലും പുറം കൊണ്ടുതൊട്ടാലും അതുനമ്മുടെ ശരീരത്തിൽ പ്രവേശിക്കുമല്ലോ. ഇങ്ങനെയൊക്കെയുള്ള തെറ്റായ വിവരങ്ങൾ നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരമായ അനാസ്ഥയും തെറ്റുമാണ് . അധികാരികൾ ഇക്കാര്യങ്ങളിൽ തീർച്ചയായതും ശ്രദ്ധ പതിപ്പിക്കുകതന്നെ വേണം. ...!
.
ഒരു മഹാ പ്രളയമുണ്ടായി എല്ലാം കുത്തിയൊലിച്ചു പോയപ്പോൾ ആധുനിക രീതിയിൽ ശാസ്ത്രീയമായി കേരളത്തെ തന്നെ പുനർനിർമിക്കാൻ അതൊരു ശക്തവും വ്യക്തവുമായ അവസരമായിരുന്നു. പക്ഷെ അതാരും ഉപയോഗിച്ചില്ല. ഇപ്പോൾ ആരോഗ്യമേഖലയെ ഉടച്ചുവാർക്കാനും പൊതുജനങ്ങളെ ആരോഗ്യ സാക്ഷരരാക്കാനും ഉള്ള മറ്റൊരു മഹത്തായ അവസരം കൂടിയാണ് ഈ കോറോണക്കാലം നമുക്ക് തന്നിരിക്കുന്നത്. ഇതെങ്കിലും ശരിയായി വിനിയോഗിക്കാൻ നമ്മുടെ അധികാരികളും പൊതു സേവന ദാതാക്കളും ശരിയായി ശ്രദ്ധിക്കുക തന്നെ വേണം. ...!
.
സർക്കാരും നല്ലൊരു ശതമാനം പൊതുപ്രവർത്തകരും ഊണും ഉറക്കവും കളഞ്ഞ് ജനങ്ങൾക്കുവേണ്ടി അഹോരാത്രം പണിയെടുക്കുമ്പോൾ അതിൽ കുത്തിത്തിരിപ്പുണ്ടാക്കാനും പ്രശ്നങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ചെറിയൊരു ശതമാനം വേറെയുമുണ്ട് . ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്ന നിലയിൽ പെരുമാറുന്ന മറ്റൊരു വിഭാഗവും ഉണ്ട് . അത്തരക്കാരെ കർശനമായി നിലക്ക് നിർത്താനും അധികാരികൾ ശ്രദ്ധിക്കുകതന്നെ വേണം ...!
.
പ്രകൃതിക്ക് നാശം സംഭവിക്കുമ്പോൾ പ്രകൃതിതന്നെ സ്വയം ഒരു തിരുത്തലിനു സ്വയമേവ തയ്യാറാവുക എല്ലാ കാലങ്ങളിലും സാധാരണമാണ്. അതിനു അവസരം കൊടുക്കാതെ പ്രകൃതിയെ അറിഞ്ഞു ജീവിക്കേണ്ടത് മനുഷ്യന്റെ മാത്രം ഉത്തരവാദിത്വവുമാണ് . .... സ്വയം സംരക്ഷിക്കുക, മറ്റുള്ളവരെയും സംരക്ഷിക്കുക ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, April 2, 2020

പെരുവിരലിൽ കുത്തിയുയർന്ന് ... !!!

പെരുവിരലിൽ കുത്തിയുയർന്ന് ... !!!
.
പെരുവിരലിൽ കുത്തിയുയർന്ന് കഴുത്തിൽ കൈകൾ കോർത്ത് ചേർത്തടുപ്പിച്ച് ചുണ്ടുകളിൽ ചുണ്ടുകൾ കോർത്ത് അവനിലെ ജീവശ്വാസം മുഴുവനായും തന്നിലേക്കാവാഹിച്ച് തന്നെ മുഴുവനായും അവനിലേക്ക്‌ ലയിപ്പിച്ച് ഒരു ചൂടൻ ചുംബനത്തോടെത്തന്നെ അവനെ സ്വീകരിക്കണമെന്നത് തന്റെ ആവശ്യമായിരുന്നു ...!
.
ഒരു ചുംബനത്തിന്റെ ചൂടിന് ഒരു വർഷത്തിന്റെ ദൈർഘ്യത്തിനപ്പുറവും പുതുമയുടെ തുടിപ്പവശേഷിപ്പിക്കാൻ അവനല്ലാതെ മറ്റാർക്കാണാവുക . കണ്ണുകളിൽ പ്രണയം നിറച്ചുചേർത്ത് ഹൃദയത്തിൽ സ്നേഹം അലിയിച്ചുചേർത്ത് ജീവാത്മാവിൽനിന്നും ജീവിതാത്മാവിലേക്ക് അവനവനെത്തന്നെ ചേർത്തുനിർത്തുന്ന അവന്റെ മാസ്മരികതപോലെ ...!
.
എവിടെയെല്ലാമാണ് അവൻ തന്നിലവശേഷിക്കാത്തതെന്ന് താൻ എപ്പോഴും അത്ഭുതം കൂറാറുണ്ട് പലപ്പോഴും . അവന്റെ നീണ്ടുമെലിഞ്ഞ കൈവിരലുകൾക്കുപോലും പ്രണയത്തിന്റെ മാസ്മരികതയാണ് . അവന്റെ സ്വരത്തിനുതന്നെ പ്രണയത്തിന്റെ വശ്യതയാണെന്ന് എപ്പോഴാണ് പറയാതിരിക്കാനാവുക . അവന്റെ സ്പർശംതന്നെ ഒരു മാലാഖയുടെ സ്നേഹസ്പർശംപോലെ ഹൃദയത്തിലേക്കയല്ലേ നേരിട്ട് കയറിയിരിക്കുന്നത് എപ്പോഴും ....!
.
കൈവിരലുകളിലൂടെ അരിച്ചുകയറി ഹൃദയത്തിലേക്കെത്തുന്ന അവന്റെ ചുടുശ്വാസത്തിന് ജീവന്റെ ഗന്ധമാണ് ഇപ്പോഴും.. തന്റെ കൈവിരൽ തുമ്പു പിടിച്ച് അവൻ കൂടെ നടക്കുമ്പോൾ തന്റെ കുഞ്ഞനുജന്റെ കുറുമ്പുകളായിരുന്നില്ലേ അവനിൽ . തന്റെ തോളിൽ മുഴുവൻ ഭാരവും ഇറക്കിവെച്ച് ആത്മസുഹൃത്തിനെ പോലെ അവനിരിക്കുമ്പോൾ തനിക്കല്ലേ ഭാരമില്ലായ്മ അനുഭവ്യമാകുന്നത് . തന്റെ നെഞ്ചിന്റെ ചൂടിൽ അവനൊരു കൊച്ചു കുഞ്ഞിനെപ്പോലെ ചാഞ്ഞിരിക്കുമ്പോൾ തന്റെ മാതൃത്വമല്ലേ ബഹുമാനിതയാകുന്നത് എല്ലായ്‌പ്പോഴും ....!
.
തന്റെ മുന്നിൽ മുട്ടുകുത്തിയിരുന്ന് കാലുകൾ മടിയിലെടുത്തുവെച്ച് ആ കാൽവിരലുകളിലെ അവന്റെ ചുംബനത്തിൽ തുടങ്ങി പൂമ്പാറ്റകൾ പാറിനടക്കുന്ന അടിവയറിന്റെ അഗാധതകളിലൂളിയിട്ടുണർന്ന് ജീവശാസത്തിൽ ലയിച്ചുചേരുന്ന അവന് ഇങ്ങിനെയുള്ളൊരു ചുംബനത്തോടെയുള്ള വരവേൽപ്പല്ലാതെ താൻ മറ്റെന്തു നൽകാൻ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, March 31, 2020

ചില കൊറോണക്കാല കാഴ്ചകൾ ...!!!

ചില കൊറോണക്കാല കാഴ്ചകൾ ...!!!
.
തൊട്ടടുത്ത റൂമിൽ വയ്യാതെ കിടക്കുന്ന അച്ഛനെയും അമ്മയെയും ഒന്നാശുപത്രിയിൽ ഒരോട്ടോ വിളിച്ചുപോലും പറഞ്ഞയക്കാത്തവർക്ക് , ഇപ്പോൾ അമ്മായീടെ ഭർത്താവിന്റെ അച്ഛന്റെ പെങ്ങളുടെ മകന്റെ ഭാര്യയുടെ അമ്മയുടെ അനിയത്തിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ യാത്രാ പെർമിഷൻ വേണം ...!
.
മകനെ സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്ത ശേഷം അങ്ങോട്ട് തിരിഞ്ഞു പോലും നോക്കാതെ , മക്കളിപ്പോ ഏതു ക്ലാസ്സിലാണ് പഠിക്കുന്നതെന്നു പോലും അറിയാത്ത അച്ഛനും അമ്മയ്ക്കും മക്കൾക്ക് ക്ലാസ്സ്‌ നഷ്ടപ്പെടുന്നതോർത്ത് ഉറക്കമേയില്ല ...!
.
ബന്ധുകൂടിയായ അയൽക്കാരൻ പട്ടിണികിടന്നു മരിച്ചിട്ടും തിരിഞ്ഞു നോക്കാൻ കൂട്ടാക്കാത്ത സാമൂഹ്യ പ്രവര്ത്തകന് തെരുവുപട്ടികൾ പട്ടിണി കിടക്കുന്നതോർത്ത് അവർക്ക് ഭക്ഷണം കൊടുക്കാൻ അങ്ങോട്ടൊന്നു പോകാൻ കഴിയാത്തതിനാൽ ചോറിറങ്ങുന്നില്ല ...!
.
മാടിനെപ്പോലെ പണിയെടുപ്പിച്ചിട്ടും സ്വന്തം തൊഴിലാളികൾക്ക് അവർക്കർഹതപ്പെട്ട ശമ്പളമോ മറ്റാനുകൂല്യങ്ങളോ കൊടുക്കാൻ തയ്യാറല്ലാത്ത കമ്പനി മുതലാളിക്ക് , സർക്കാർ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്ന അഥിതി തൊഴിലാളികളുടെ തൊഴിലില്ലായ്മയോർത്ത് ഉറക്കം വരുന്നില്ല . ...!
..
സ്വന്തം വീട്ടിൽ പോലും ഒരു മരം നട്ടുവളർത്തി പ്രകൃതി സംരക്ഷണം ഉറപ്പുവരുത്താത്ത സോഷ്യൽമീഡിയാജീവിയായ പരിസ്ഥിതി പ്രവര്ത്തകന് രണ്ടുമാസം കഴിഞ്ഞാൽ അയൽസംസ്ഥാനത്തെ കാടുകളിൽ കാട്ടുതീയുണ്ടാകുമെന്നോർത്ത് മനസ്സുപിടക്കുന്നു ...!
.
ജന്മദിനത്തിലോ പെരുന്നാളിനോ പോലും പള്ളിയിലോ അമ്പലത്തിലോ പോകാത്ത , വീഴാൻ പോകുമ്പോൾ പോലും ദൈവമേ എന്നൊന്ന് വിളിക്കാൻ തോന്നാത്ത ഭക്തന് ആരാധനാലയത്തിൽ ഭജനമിരിക്കാൻ കഴിയാത്തതിൽ മനഃപ്രയാസത്താൽ ഇരിക്കപ്പൊറുതിയില്ല ...!
.
ആഴ്ചയിൽ നാലുദിവസവും ലീവെടുത്തോ മുങ്ങിയോ കറങ്ങിനടക്കുന്ന സർക്കാരുദ്യേഗസ്ഥന് ദിവസേന ആപ്പീസിൽപോയി ജോലിചെയ്യാൻ കഴിയാത്തതിനാൽ ആത്മസംഘർഷത്താൽ ഉണ്ണാനും ഉറങ്ങാനും വയ്യ ...!
.
ഈ കൊറോണക്കാലത്ത് ഇനിയെന്തൊക്കെ ...?
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, March 29, 2020

ഭീകരവാദികൾ ...!!!

ഭീകരവാദികൾ ...!!!
.
ഒരു മഹാമവ്യാധിയെ ശക്തമായിത്തന്നെ നേരിടാൻ ലോകം മുഴുവൻ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയും മുൻപിൻ നോക്കാതെ കർശനമായി തന്നെ നടപ്പിലാക്കുകയും ചെയ്യുകയും ഓരോരുത്തരും എവിടെയാണോ ഇപ്പോഴുള്ളത് അവിടെത്തന്നെ സുരക്ഷിതരായിരിക്കണമെന്ന് ലോകത്തിലെ എല്ലാ ആരോഗ്യപ്രവർത്തകരും ഒരുപോലെ അപേക്ഷിച്ചാവശ്യപ്പെടുകയും , ഓരോ സർക്കാരുകളും അവരവർക്കു കഴിയുന്നതിലും ഏറെ കാര്യങ്ങൾ ജനനന്മക്കുവേണ്ടി ആത്മാർത്ഥമായി തന്നെ ചെയ്തുകൊട്നിരിക്കുകയും ചെയ്യുന്ന ഈ സമയത്ത് അഷ്ടിക്ക് വകയില്ലാത്ത പാവങ്ങളെ പറഞ്ഞിളക്കി ഒരു സമൂഹ പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിക്കുന്നത് ആരായാലും അവരെ ഭീകരരായി കണക്കാക്കുകയും മുഖംനോക്കാതെ നടപടിയെടുത്ത് അമർച്ചചെയ്യുകയും ചെയ്തില്ലെങ്കിൽ രാജ്യം വലിയ വിലത്തന്നെ നൽകേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല. ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, March 28, 2020

മോഹക്കടൽ ....!!!

മോഹക്കടൽ ....!!!
.
തീരത്തുനിന്നും കടലിലേക്കുള്ള ദൂരവും കടലിൽനിന്ന് തീരത്തിലേക്കുള്ള ദൂരവും ഒന്നാണെന്ന തെറ്റിദ്ധാരണയിൽ നിന്നാണ് അയാളുടെ തുടക്കം . അതയാളുടെ ആഗ്രഹങ്ങളുടെ ആകെത്തുകയായിരുന്നു എന്ന് തിരിച്ചറിയാനുള്ള വിവേകമില്ലായ്മ , അല്ലെങ്കിൽ അതങ്ങിനെയായിരിക്കണമെന്ന ആഗ്രഹത്തിന്റെ പ്രതിഫലനം ....!
.
എന്നിട്ടും അയാൾ അതങ്ങിനെത്തന്നെയായിരിക്കട്ടെ എന്നുമാത്രം ആഗ്രഹിച്ചുകൊണ്ടേയിരുന്നു എപ്പോഴും . അതങ്ങിനെയല്ലെന്നുറപ്പിക്കാൻ വേണ്ടിമാത്രം ഒരു മുഴക്കോലുകൊണ്ട് അളക്കാൻ പോലും ചിലപ്പോഴെല്ലാം അയാൾ തയ്യാറായിരുന്നതും അതുകൊണ്ടുതന്നെയായിരുന്നു . അവിശ്വാസത്തിൽ നിന്നും, വിശ്വാസത്തിലേക്കുള്ള ദൂരം പോലെ ...!
.
ആശ്വാസമോ ആവശ്യമോ അതുമല്ലെങ്കിൽ പ്രതീക്ഷയോ കരുത്തോ ... അങ്ങിനെ എന്തൊക്കെയായിരുന്നു ഓരോ കടലും അതിന്റെ കരകൾക്കെന്ന് അയാൾ ആശ്ചര്യപ്പെടാറുണ്ട് എപ്പോഴും . സ്വന്തമാക്കി കരുതിവെക്കാനുള്ള വെമ്പലോടെ ഓരോ കരയും ഓരോ നിമിഷവും തന്റെ കടലിലേക്ക് സ്വയമിറങ്ങിച്ചെന്ന് സ്വതന്ത്രമാകും പോലെ ...!
.
അല്ലെങ്കിൽ തന്നെ ഒരു കടലിനെങ്ങിനെയാണ് അതിന്റെ തീരത്തിന്റേതുമാത്രമായിരിക്കാൻ സ്വയമേവ സാധ്യമാവുക . കടൽ അതിന്റെ ഓരോ തീരത്തിന്റേതുമെന്ന് അവയെ ഓരോന്നിനെയും മോഹിപ്പിക്കുമാറ് ഓരോ തീരത്തോടും അടുത്തുകൊണ്ടേയിരിക്കുന്നത് അയാൾക്കുമാത്രം അറിയാതെപോകുന്നതോ അതോ കണ്ടില്ലെന്നു നടിക്കുന്നതോ ...!
.
കടൽ എപ്പോഴും അങ്ങിനെയാണ് . അലങ്കാരമായി . ആലസ്യമായി . മോഹമായി , കുളിരായി ആശ്വാസമായി പ്രതീക്ഷയായി ... അങ്ങിനെ, അങ്ങിനെ അതിനോടടുക്കുന്ന , അവരോരോരുത്തരോടും ചേർത്തുവെക്കുന്ന ഓരോ കരകളുടെയും പ്രത്യേകം പ്രത്യേകം സ്വന്തവുമായി ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, March 23, 2020

പ്രകൃതിയുടെ പാഠങ്ങൾ ...!!!

പ്രകൃതിയുടെ പാഠങ്ങൾ ...!!!
..
പുലർകാല കുളിരിൽ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ഊളിയിടാൻ ശ്രമിക്കുന്നതിനിടയിൽ ഗോമാതാവിൻറെ കരച്ചിൽ കേട്ടാണ് , കാലത്തെത്തന്നെ കണ്ണുതുറന്നത് . ഇതെന്തുപറ്റിയെന്ന് അത്ഭുതം കൂറവേ മുന്നിലതാ പതിവ് കള്ളച്ചിരിയുമായി മൂപ്പരിങ്ങനെ ചാഞ്ഞിരിക്കുന്നു . അപ്പോൾ ഗോമാതാവെവിടെയെന്ന് അത്ഭുതം കുറവേ മൂപ്പരാ ഓടക്കുഴൽകൊണ്ടൊരു അടിത്തന്നു തലയ്ക്കു തന്നെ.. ഒന്നുകൂടി നേരം വെളുത്തോട്ടെ എന്നുകരുതിയാണോ അതോ ....!
..
തന്റെ നാറ്റംകൊണ്ട്‌ മൂപർക്കിനി ബുദ്ധിമുട്ടാകേണ്ട എന്നുവെച്ച് വേഗം പോയി പല്ലൊക്കെ തേച്ച് പ്രഭാതകൃത്യങ്ങളും കുളിയും കഴിച്ച് വന്ന് അടുത്തിരുന്നപ്പോൾ മൂപ്പരും എന്റടുത്തേക്ക് നീങ്ങിയിരുന്നു . എന്നിട്ടൊരു വലിയ ലിസ്റ്റെടുത്തുതന്നു കയ്യിൽ . അതിശയത്തോടെ ഞാനാ ലിസ്റ്റുനോക്കിയതും എന്റെ കണ്ണുതള്ളിപ്പോയി ....!
..
പശു, പന്നി, പോത്ത് , കുരിശ് , കൊന്ത , ചന്ദനക്കുറി , തൊപ്പി ആചാരങ്ങൾ , അക്രമങ്ങൾ , കൊലവിളികൾ ആർപ്പുവിളികൾ ....... ഇനി ഇല്ലാത്തതൊന്നും അതിലില്ലായിരുന്നു, പക്ഷെ എവിടെയൊക്കെ നോക്കിയിട്ടും ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഒക്കെയല്ലാതെ ആ ലിസ്റ്റിലെവിടെയും ഒറ്റമനുഷ്യനെയും മനുഷ്യത്വത്തെയും എനിക്ക് കാണാത്തതിൽ കണ്ണുംതള്ളി അന്തംവിട്ട് കുന്തംവിഴുങ്ങിയിരിക്കെ മൂപ്പർ എന്നെ മെല്ലെ തട്ടിവിളിച്ചു ...!
..
അടുത്തേക്ക് നീക്കിയിരുത്തി കണ്ണടച്ച് ചെവിയോർക്കാൻ പറഞ്ഞപ്പോൾ ഞാനും അറിയാതെ കണ്ണടച്ചു . മൂപ്പരെതൊട്ട് കാതുകൂർപ്പിക്കവേ ഒരു നനുത്ത തേങ്ങലാണ് കാത്തിലേക്കോടിയെത്തിയത് . കടലിന്റെ ഇരമ്പലിനൊപ്പം ചങ്കിൽ ജീവൻ പിടക്കുന്ന ഒരു കുഞ്ഞു തേങ്ങൽ . ഞെട്ടി മാറി ഒന്നുകൂടെ മൂപ്പരോട് ചേർന്നിരിക്കവേ അകത്ത് , അസഹ്യമായ വേദനയിൽ നിന്നുള്ള മോചനമാഗ്രഹിച്ച് മരണമേ, നീയെങ്ങിനെയെങ്കിലുമെന്നെയൊന്ന് പുൽകിയാലുമെന്ന ഒരു പെൺകുഞ്ഞിന്റെ നീറ്റുന്ന പിടച്ചിൽ ....!
..
ആശ്രയമറ്റവരെ ചൂഷണം ചെയ്യുന്ന മതപരിവർത്തകരുടെ മാടിവിളികൾ , ദൈവത്തിനെന്ന് കള്ളം പറഞ്ഞ് നിഷ്കളങ്കരെ ചുട്ടുകൊല്ലുന്ന തീവ്രവാദികളുടെ ആർപ്പുവിളികൾ , വിവേചനത്തിന്റെ , വേർതിരിവിന്റെ വേർപെടുത്തലുകളുടെ ഹൃദയവേദനകൾ . ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ ദൈവത്തെപോലും വേദനിപ്പിക്കുന്നത് ..... ഹൃദയം നിന്നുപോകുമോ എന്ന ഭയത്താൽ ഞാൻ പേടിച്ച് കണ്ണുതുറന്ന് മൂപ്പരെ കെട്ടിപ്പിടിച്ചുപോയി ....!
..
അവസരങ്ങളും പാഠങ്ങളും ഏറെത്തന്നെങ്കിലും പാഠം പഠിക്കാത്ത എനിക്കുവേണ്ടി , തന്റേതു പോലെ അവരുടേതുമാണ് ഈ ലോകമെന്ന് ചിന്തിക്കുകപോലും ചെയ്യാത്ത സ്വാർത്ഥരുടെ അത്യാർഥിക്കുമുന്നിൽ ജീവനുപോലും വേണ്ടി പിടക്കേണ്ടിവരുന്ന ഓരോ ജീവജാലങ്ങൾക്കും മരങ്ങൾക്കും പുഴകൾക്കും വേണ്ടി എല്ലാറ്റിനും അതീതമായ ഈ പ്രകൃതിതന്നെ ആവശ്യസമയത്ത് ഒരു സ്വയം സന്തുലനം നടത്തുമെന്ന് എന്നിട്ടുമെന്തേ നീ ഇനിയും തിരിച്ചറിയാത്തതെന്ന് മൂപ്പർ എന്നെ മെല്ലെ തഴുകിയാശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചപ്പോൾ എനിക്കുത്തരമില്ലായിരുന്നു ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, March 22, 2020

പ്രാണൻ പകുത്ത് ....!!!

പ്രാണൻ പകുത്ത് ....!!!
..
പേടിപ്പിക്കും വിധം ശക്തമായ മിന്നലോടെ , കാതടപ്പിക്കുന്ന ഘോരമായ ഇടിനാദത്തോടെ പകലോ രാത്രിയോ എന്നില്ലാതെ അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന ഒരു തുലാമഴപോലെയാണ് അവനെന്നാണ് അവൾ എപ്പോഴും പറയാറുള്ളത് . അവൾപോലുമറിയാതെ അവളിൽ പെയ്തിറങ്ങി പിന്നെ അവളൊന്നറിഞ്ഞുണർന്ന് ആ മഴയുടെ കുളിരിലൊന്ന് നനയാൻ തുടങ്ങുപോഴേക്കും ആകാശത്തൊരു മേഘതുണ്ടുപോലും അവശേഷിക്കാതെ അവൻ മറഞ്ഞുപോകുന്നത് അവൾക്കെപ്പോഴും അതിശയവുമായിരുന്നു ...!
...
ചിലപ്പോൾ അതിപ്രണയത്തിന്റെ , മറ്റുചിലപ്പോൾ ഒരുകുഞ്ഞിനെ പോലെ സ്നേഹത്തോടെ പിന്നെ ചിലപ്പോൾ ഒരു കാരണവരുടെ കരുതലോടെ .. വേറെ ചിലപ്പോൾ കുട്ടിക്കുറുമ്പുകളും കുസൃതികളുമായി ഒരു റൊമാന്റിക് ഹീറോ .... ഇനിയും ചിലപ്പോൾ തല്ലിക്കൊല്ലാൻ തോന്നുന്ന സംശയാലുവായ ഒരു കുശുമ്പൻ തറ കാമുകൻ .... അവൻ എങ്ങിനെ എപ്പോൾ എന്താകുമെന്ന് അവൾക്കുപോലും അത്ഭുതമാകാറാണ് പതിവ് . ....!
..
തന്നെ അത്രയും അഗാധമായി പ്രണയിക്കുന്നു എന്ന് എപ്പോഴും വാതോരാതെ പറയാറൊന്നുമില്ലെങ്കിലും അഹങ്കാരിയായ അവന്റെ ഭാവം പക്ഷെ എപ്പോഴും അങ്ങനെത്തന്നെയാണ് താനും . അവൻ അതിപ്രണയത്തിന്റെ , നിസ്വാർത്ഥസ്നേഹത്തിന്റെ ആകെത്തുകയായിട്ടും പക്ഷെ അകാരണമായി തന്നെ എന്തിനായിരിക്കും അവൻ പലപ്പോഴും ഇല്ലാത്ത കാരണങ്ങളുണ്ടാക്കി ഇങ്ങിനെ കുത്തിനോവിച്ച് കൊല്ലാതെ കൊല്ലുന്നതെന്നതും അതിശയം തന്നെ ...!
..
തന്നോട് സത്യം ചെയ്തിട്ടുണ്ടെങ്കിലും , പലപ്പോഴും തന്നെത്തന്നെ ഒളിച്ചുചാടി അവന്റെ ചില ചുറ്റിക്കളികൾ താൻ കണ്ടില്ലെന്നു നടിക്കുന്നത് അവനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടല്ലാതെ മറ്റൊന്നുമല്ലെന്ന് എന്നിട്ടും അവനെന്തേ മനസ്സിലാക്കിയിട്ടും പ്രകടിപ്പിക്കാതെ പോകുന്നു ...! താൻ അറിഞ്ഞുകൊള്ളട്ടെ എന്ന പോലെയുള്ള അവന്റെ കള്ളം പറച്ചിലുകളിൽ അവന്റെ സത്യസന്ധത താൻ തിരിച്ചറിയുന്നതുകൊണ്ടുകൂടിയാകാം താൻ അവനെ അത്രമേൽ വിശ്വസിക്കുന്നതും ...!
..
ഹൃദയത്തിൽ അമൃതൊഴിച്ച് , മനസ്സിൽ നിറയെ തന്നെ മാത്രം നിറച്ചുവെച്ച് തന്നെ തന്റെ ജീവന്റെ ജീവനായി സ്നേഹിക്കുന്ന അവൻ പക്ഷെ തൻ കൊതിക്കുന്ന പോലെ സ്ന്ഹക്കുളിരിന്റെ ഒരു നിലാമഴയായി , ആശ്വാസത്തിന്റെയും ആശ്രയത്തിന്റെയും ഒരു രാത്രിമഴയായി മാത്രം പെയ്തിറങ്ങാതെ അതിന്റെ കൂടെ എന്തിനാണ് തന്നിൽ പൊള്ളുന്ന മിന്നലായും ഭയപ്പെടുത്തുന്ന ഇടിയായും കൂടി പെയ്തിറങ്ങുന്നതെന്ന് അവൾ പലപ്പോഴും അതിശയപ്പെടുകയായിരുന്നു . ഒരുപക്ഷെ ഇതുമായിരിക്കുമോ പ്രണയമെന്നും , ഇനിയതല്ല പ്രണയമെന്നാൽ ഇതുംകൂടിയാണെന്നുമാണോ ...!!!
..
സുരേഷ്‌കുമാർ പുഞ്ചയിൽ

Saturday, March 21, 2020

ലോകം ...!!!

ലോകം ...!!!
.
ആരവങ്ങളില്ല , ആർപ്പുവിളികളില്ല ,
ആഘോഷങ്ങളും , ആചാരങ്ങളുമില്ല ,
മതങ്ങളില്ല , ജാതികളില്ല ,
കൊലവിളികളില്ല, യുദ്ധകാഹളങ്ങളും ...!
.
പ്രതീക്ഷകളില്ല , പരിഭവങ്ങളും
നിയമങ്ങളില്ല , ഉത്തരവുകളും
സമരങ്ങളില്ല, പ്രതിഷേധങ്ങളും
ജനങ്ങളില്ല ജീവിതവും ...!
.
ജീവൻ പോലും ഉണ്ടെന്നുറപ്പില്ലാത്ത
ഒരു സൂക്ഷ്മാണുജീവി
അഹങ്കാരിയായ മനുഷ്യനെ
എത്രമാത്രം ഇങ്ങിനെ നിസ്സാരനാക്കുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Friday, March 20, 2020

നക്ഷത്രപെണ്ണിന് .....!!!

നക്ഷത്രപെണ്ണിന് .....!!!
.
അതൊരു നിയോഗമായിരുന്നു . അല്ലെങ്കിലൊരു വരദാനം . പണ്ടൊക്കെ ഈ മഹാമുനിമാരോക്കെ ശപിച്ചശേഷം ശാപമോക്ഷം കൊടുക്കുംപോലെ , മുജ്ജന്മങ്ങളിലെ പാപപരിഹാരാർത്ഥം എന്നപോലെ തന്റെ മൂപ്പർ തനിക്കായി കരുതിവെച്ച നക്ഷത്രക്കണ്ണുകളുള്ള ആ മാലാഖ പെണ്ണിനെ ...! ഒരു നിമിഷാർദ്ധത്തിൽ തന്നിലേക്ക് വന്നെത്തിയതാണെന്ന തോന്നലൊഴിച്ച് തനിക്കായി കാത്തിരുന്ന് കാത്തിരുന്ന് വന്നെത്തിയ നിധിപോലെ ....!
.
അവൾ തനിക്ക് ആരാണെന്നതിനേക്കാൾ അവൾ തനിക്കാരെല്ലാമല്ലെന്നതിലെ പുണ്യം തന്നെയായിരുന്നു അവളിലെ സത്യവുമെന്ന് തന്നെക്കാൾ നന്നായി ആർക്കാണ് അറിയാവുന്നത് . ജീവനേക്കാൾ ജീവിതത്തേക്കാൾ അവൾ തനിക്ക് നിർവൃതിയാകുന്നതും അതുകൊണ്ടുതന്നെ ...!
.
ഒരു പനിനീർ പൂപോലെ, ഒരു താമരയിതൾ പോലെ, ഒരു പൂമ്പാറ്റ കുഞ്ഞുപോലെ, പാതി കണ്ണുതുറന്നൊരു പൂച്ചക്കുഞ്ഞിനെപോലെ അവൾതന്നെയാ ഹൃദയത്തിന്റെ അഞ്ചാമത്തെ പൊന്നറയിലൊതുക്കി കരുതിവെക്കുന്നതിലെ സ്നേഹത്തേക്കാൾ വലുതായി എന്താണ് തനിക്കീ ലോകത്തിലുള്ളത് ....!
.
ഒന്ന് കിന്നരിക്കാൻ , കുറച്ച് പരിതപിക്കാൻ , കുറെ സങ്കടപ്പെടാൻ , ലേശം ചൊടിപ്പിക്കാൻ , കുറേ കുറുമ്പുകാട്ടാൻ , ചൂടുള്ള വികൃതികൾ കാട്ടാൻ, കാരണമില്ലാതെ തല്ലുകൂടാൻ , തുറന്നു പറയാതെ ദേഷ്യപ്പെടാൻ പിന്നെയൊന്ന് ഉള്ളുതുറന്ന് പ്രണയിക്കാൻ എപ്പോഴും തന്റെതും തന്റെ മൂപ്പരുടേതുമായ ആ മാലാഖപ്പെണ്ണിന് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Thursday, March 19, 2020

ചന്തത്തിലൊരു പുതപ്പ് ....!!!

ചന്തത്തിലൊരു പുതപ്പ് ....!!!
.
വലുതും ചെറുതുമായുള്ളവ
വേർതിരിച്ചെടുത്ത്
ഒറ്റക്കും കൂട്ടായും
നിറങ്ങളും തരങ്ങളും
കോർത്തൊരുക്കിവെച്ച്
കയ്യിലുള്ളതും കിട്ടാനുള്ളതും
ഇനി വരാനുള്ളതും കണക്കുകൂട്ടി
സ്വന്തമായി മാത്രം
വലിയൊരു പുതപ്പുതുന്നണം ....!
.
സൂചിയും നൂലും കയ്യിലെടുത്ത്
കാഴ്ചക്കും, പിന്നെ കാര്യത്തിനും ,
ഉൽക്കുളിരിനാൽ പുറം വിറയ്ക്കുന്ന
ഒരു കുഞ്ഞുപനിയെയും കൂട്ടുപിടിച്ച്
ചന്തത്തിൽ പുതക്കാൻ
പാകത്തിലൊരു പുതപ്പ് ...!
.
തൊങ്ങലുകളും അലങ്കാരങ്ങളും
അലുക്കുകളും തുന്നിച്ചേർത്ത്
അകത്തുള്ളതൊന്നും
പുറത്തേക്കു കാണാത്ത ,
ഒന്നും പുറത്തേക്കു കേൾക്കാത്ത
സ്വകാര്യമായൊരു പുതപ്പ് ....!
.
ആർക്കും പങ്കുവേണ്ടാത്ത
സ്വന്തം സങ്കടങ്ങളുടെ
ഏകാന്ത പുതപ്പ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Wednesday, March 18, 2020

ചിലയിടങ്ങൾ .....!!!

ചിലയിടങ്ങൾ .....!!!
.
ഒരു തണൽ . പിന്നെയൊരു മരം . അതിനു ശേഷമൊരു കാട് ....! ഒളിച്ചിരിക്കാൻ ഇടങ്ങൾ ഒത്തിരി . വേണമെങ്കിൽ സ്വന്തം നിഴലിലും . അതിനു ശേഷം ..?
.
കാത്തിരിപ്പാണ് വിരഹം. കാത്തിരിപ്പാണ് പ്രതീക്ഷയും . കാത്തിരിപ്പ് തന്നെയാണ് നാളെയും .കാറ്റ് പടികടന്നെത്തിയത് ആരുമറിയാതെയാണ് . ചുറ്റിത്തിരിഞ്ഞതും കറങ്ങി തിരിഞ്ഞതും ആരുമറിയാതെ തന്നെ . അവിടെയും, ഇവിടെയും എല്ലായിടത്തും ഒരുപോലെയായി , പതുങ്ങി, ഒതുങ്ങി, മറഞ്ഞ് , തിരിഞ്ഞ് ... പക്ഷെ കാറ്റല്ലേ ......!
.
കലപിലക്ക് ശേഷം നിശബ്ദതയാണ് പതിവ് . പക്ഷെ ശബ്ദം മുഴുവൻ തൊണ്ടയിൽ കുടുങ്ങുമ്പോൾ പുറം , വാചാലതതന്നെയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ആശ്ചര്യകരവും. . വാക്കുകളിലും നിഴൽ നാടകങ്ങൾ . വാചകങ്ങളിലും ....!
.
നിഴൽ താൻ തന്നെയാകുന്നതും താൻ തന്നെ സ്വയം നിഴലാകുന്നതും എങ്ങിനെയാണ് വ്യത്യസ്തമല്ലാതാകുന്നത് . നിഴലിൽ നിന്നും തന്നിലേക്കുള്ള ദൂരം തന്നിൽ നിന്നും നിഴലിലേക്കുള്ള ദൂരത്തോളമെത്താത്തിടത്തോളം അത് രണ്ടും രണ്ടായും അല്ലെങ്കിൽ ഒന്നായും തന്നെയിരിക്കാം ....!
.
ഒന്ന് ഒന്നാകുന്നതും , ഒന്ന് ഒന്നിൽനിന്നും ഒന്നാകുന്നതും ഒന്ന് ഒന്നിനോടൊന്നാകുന്നതും ഒന്ന് പിന്നെ വലിയൊരു ഒന്നാകുന്നതും ഏറ്റവും ഒടുവിലായി ഒന്നുമല്ലാതാകുന്നതും പോലെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

ഭ്രാന്തുകൾ ...???

ഭ്രാന്തുകൾ ...???
.
അതൊരു വണ്ടായിരുന്നു . കറുത്ത് , വലിയ കൊമ്പുകളും ഉണ്ടക്കണ്ണുകളുമുള്ള കറുകറുത്ത ഒരു വലിയ വണ്ട് . ഒരു മരമൊക്കെ കുത്തിമറിച്ചിടാൻ പാകത്തിൽ അത്രയും ശക്തനായ ഒരു വണ്ട് . ചെറിയ ശബ്ദത്തിൽ തുടങ്ങി വലിയ ശബ്ദമായി ഉറക്കെ അഹങ്കാരത്തോടെ മൂളിക്കൊണ്ട് അതിങ്ങനെ നേർക്കുനേർ വരുന്നതുതന്നെ ഭയമായിരുന്നു . ഉള്ളിൽനിന്നും നിറഞ്ഞുയരുന്ന ഉറച്ച ഭയം ....!
.
നട്ടതും നനച്ചതും വളർത്തിവലുതാക്കിയതും ഒരു വലിയ പനിനീർത്തോട്ടം സ്വന്തമാക്കാനായിരുന്നില്ല . ഒരു കുഞ്ഞു പനിനീർ പൂ ആ പനിനീർ ചെടിയിൽ വിരിഞ്ഞു നിൽക്കുന്നത് മാറിനിന്ന് കണ്ട് സന്തോഷിക്കാനായിരുന്നു . എന്റെ സ്വന്തമെന്ന അഹങ്കാരത്തോടെ . എന്റെ സ്വന്തമെന്ന ആവേശത്തോടെ . വേലിക്കു പുറത്ത് ആരും കാണാതെ മാറി നിന്നെങ്കിലും തന്റെ സ്വന്തമായ ആ പൂ അവിടെയങ്ങിനെ പൂത്തു വിടർന്നു നിൽക്കുന്നത് കണ്ടു മനസ്സുനിറയാൻ . നിറഞ്ഞ സ്നേഹത്തോടെ . നിറഞ്ഞ ഹൃദയത്തോടെ ....!
.
പിന്നെയും കാറ്റ് വീശുകയാണ് . ഇക്കുറി പക്ഷെ നിശബ്ധതയാണ് എങ്ങും . മരങ്ങൾ കടപുഴകി വീഴുന്നതും വീടുകളുടെ മേൽക്കൂരകൾ പറന്നുപോകുന്നതും , ഒക്കെ മാത്രമാണ് കാഴ്ചയിൽ . അതൊരു കാറ്റുമൂലമാണെന്ന് അപ്പോഴൊന്നും അറിയുന്നേയില്ല . കാറ്റ് കാലിൽ നിന്നും നെഞ്ചിലേക്ക് തറച്ചുകയറുന്നത് നെഞ്ചിൻകൂട് തകർത്തെറിഞ്ഞുകൊണ്ടാണ് . അതുമാത്രം പക്ഷെ വലിയ ശബ്ദത്തിൽ . വളരെ വളരെ വലിയ ശബ്ദത്തിൽ ...!
.
ആ പൂ ഇപ്പോഴും എപ്പോഴും അവിടെയുണ്ടാകണമെന്ന് പ്രാർത്ഥിക്കുമ്പോഴൊക്കെ അതിനെ പറിച്ചെടുക്കാൻ വരുന്ന കുഞ്ഞു കൈകളെപോലും ഇവിടെ ഈ മരമറവിലിരുന്ന് ആട്ടിയോടിക്കുമ്പോൾ അവിടേക്ക് നീളുന്ന വലിയ കൈകളെ കൊത്തിയെരിയാൻ മൂർച്ചയുള്ള ആയുധങ്ങളും കരുതിവെച്ചിരുന്നു താൻ എപ്പോഴുമെന്ന് വേദനയോടെ ഓർക്കുന്നു . പക്ഷെ അതെന്തിന് ... ചോദ്യം, ഉത്തരങ്ങൾ .. എല്ലാം വ്യർത്ഥവും ....!
.
തിരമാലകൾ നിശ്ചലമാകുന്നതും മാമലകൾ നിശബ്ദമാകുന്നതും എന്തോ , ഇതേ കാറ്റുമൂലം തന്നെയെന്ന് എന്തുകൊണ്ടോ ഓർക്കാൻ പോലും ഭയമാകുന്നു . താനും ആ കാറ്റിൽ നഷ്ട്ടപ്പെട്ടുപോയാലോ എന്നഭയം പോലെ . താനും ആ കാറ്റിൽ ഇല്ലാതായാലോ എന്ന ഭയം പോലെ . പക്ഷെ ......!
.
കൈകൾ മരവിക്കുന്നു . കാലുകൾ നിശ്ചലമാകുന്നു . മനസ്സും ശരീരവും വ്യർത്ഥവുമാകുന്നു . ആരുമില്ലാതെ, ആർക്കും വേണ്ടാതെ .....! പക്ഷെ അപ്പോഴും ആ വണ്ട് അവിടെയുണ്ട് . മൂളിക്കൊണ്ട് . ആ പനിനീർച്ചെടിയും അതിലെ പൂവും പോലും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, March 17, 2020

ചിതറി ....!!!

ചിതറി ....!!!
.
ചില ശൂന്ന്യതകൾ
ചിന്തയുടേതാണ്
മറ്റു ചിലതാകട്ടെ
മിഥ്യയുടേതും ...!
.
അതൊരു കാറ്റായിരുന്നു
ചുട്ടുപഴുത്ത സന്ധ്യയുടെ
അഗാധതയിലേക്ക്
കൈപിടിച്ച് ആനയിക്കുന്ന
ഒരു ഇളം കുളിർ തെന്നൽ ....!
.
ഓരോ നദിയും
ഒരോ ഗ്രാമത്തിന്റേതാണ്
അവരവരുടേതെന്ന്
ഓരോ ഗ്രാമീണനും
സ്വയം അവകാശപ്പെടാനെന്ന പോലെ ....!
.
പക്ഷേ .....?
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Tuesday, December 17, 2019

ഈ ലോകം ...!!!

ഈ ലോകം ...!!!
.
ഈ ലോകം
എന്റെയും നിങ്ങളുടേയുമല്ല
മറിച്ച്
ഇവിടുത്തെ വിശക്കുന്നവന്റേതാണെന്ന്
നമ്മൾ എന്താണ് ഇനിയും, മനസ്സിലാക്കാത്തത് ...?
.
വിശപ്പാണ് ഏറ്റവും വലിയ ആയുധമെന്നും
വിശപ്പാണ് ഏറ്റവും വലിയ ശക്തിയെന്നും
ലോകം തിരിച്ചറിയുകതന്നെ വേണം ...!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, December 16, 2019

അമ്മയെ തല്ലിയാലും ....!!!

അമ്മയെ തല്ലിയാലും ....!!!
.
തള്ളേ തല്ലിയാലും
ഉണ്ടാകും രണ്ടുകൂട്ടം ...!
.
പക്ഷെ
കൂട്ടങ്ങൾ രണ്ടുമിപ്പോൾ
തല്ലിയവർക്കൊപ്പമാകുമ്പോൾ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Monday, December 9, 2019

സ്ഥാനം ...!!!

സ്ഥാനം ...!!!
.
നമുക്കൊരാൾ ആരാണെന്ന്
നമ്മൾ തീരുമാനിച്ചുറപ്പിക്കുന്നിടത്താണ്
അയാൾക്ക് നമ്മിലുള്ള സ്ഥാനം
അത്
നമ്മൾ കല്പിച്ചുനൽകവെ
പിന്നെയതിനയാളുടെ
പ്രതികരണത്തിന്
പ്രസക്തിയുമില്ലാതാകുന്നു ...!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

Sunday, December 8, 2019

ഓർമ്മകളുടെ നാടകക്കാലം ...!!!

ഓർമ്മകളുടെ നാടകക്കാലം ...!!!
.
നാടകം സിരകളിൽ വിപ്ലവത്തിനൊപ്പം ഒരു ലഹരിയായി നുരഞ്ഞുപൊങ്ങി പതഞ്ഞു പുതഞ്ഞ് പുറത്തേക്കിങ്ങനെ കരകവിഞ്ഞ് നിറഞ്ഞു കവിഞ്ഞൊഴുകുന്ന കാലം . രചന , സംവിധാനം , അവതരണം , നിർമ്മാണം , രംഗപടം, സംഗീതം , ആലാപനം , ചമയം, വസ്ത്രാലങ്കാരം , കാർട്ടൻപോക്കൽ , പകരക്കാരനായി അഭിനയിക്കൽ .... ഒക്കെ കഴിഞ്ഞ് കാണാൻ ആരുമില്ലെങ്കിൽ മുന്നിലെ കസേരയിൽ കയറിയിരുന്ന് കാണിയായും വിളഞ്ഞു വിലസിയിരുന്ന നാടകക്കാലം ....!
.
കല കലയ്ക്കു വേണ്ടിയാണോ ജീവിതത്തിനു വേണ്ടിയാണോ എന്നൊക്കെ ലോകം ചിന്തിക്കുന്നതിനുമുന്നേ , ഈ കലയെല്ലാം എനിക്കുവേണ്ടി മാത്രമാണെന്ന് മാത്രം ചിന്തിച്ച് ചിന്തിച്ച് ഞാനും എന്റെ നാടകങ്ങളും മാത്രമുള്ള ലോകവുമായി നടക്കുന്ന സമയമായിരുന്നു അത് . അതിരാവിലെ അഞ്ചരക്കെഴുന്നേറ്റ് നാട്ടിലെ ജോലിയും കഴിഞ്ഞ് , നഗരത്തിലെ മറ്റൊരു ജോലിക്കു പോയി വൈകീട്ടോടെ അതും തീർത്ത് രാത്രിവണ്ടിക്ക് നാടക ക്യാമ്പുകളിലേക്കുള്ള യാത്രകളിലാണ് പലപ്പോഴും കളിക്കാനുള്ള നാടകം മനസ്സിൽനിന്നും കടലാസുകാണാറുള്ളത് . ബസ്സിന്റെ ചാഞ്ചാട്ടത്തിനൊപ്പം കടലാസിലും അക്ഷരങ്ങൾ നാടകം കളിക്കാറുണ്ട് അതുകൊണ്ടുതന്നെ പലപ്പോഴും ...!
.
സ്കൂളുകളിലും ക്ലബ്ബ്കളിലും ചിലപ്പോഴൊക്കെ ഉത്സവപ്പറമ്പുകളിലും പോരാതെ മഹാരഥന്മാർ മഹത്വത്തോടെ വിരാജിച്ചിരുന്ന വമ്പൻ നാടക സദസ്സുകളിൽ വരെ സധൈര്യം കടന്നുചെന്ന് നാടകങ്ങൾ അവതരിപ്പിച്ചിരുന്നതിന് ആവേശമെന്നോ ചങ്കൂറ്റമെന്നോ അല്ല മറിച്ച് എന്റെ വിവരമില്ലായ്മയെന്നുതന്നെയാണ് പറയേണ്ടത് എന്ന് തിരിച്ചറിയാനും മാത്രം അന്ന് വകതിരിവും ഇല്ലായിരുന്നു . സ്കൂൾ യുവജനോത്സവങ്ങളിലും മറ്റും ഞാൻ വതരിപ്പിക്കാറുള്ള നാടകങ്ങൾക്ക് അന്നൊക്കെ ഒരു പൂച്ചഭാഗ്യത്തിന് ചില സമ്മാനങ്ങൾ കിട്ടാറുണ്ടായിരുന്നത് എന്നെ എത്രമാത്രം ആനന്ദ പുളകിതനാക്കിയിരുന്നു എന്ന് എനിക്കുതന്നെ ഓർമ്മയില്ല .... !
.
രണ്ടോ മൂന്നോ ദിവസത്തെ രാത്രിയും പകലുമില്ലാതെയുള്ള പഠിപ്പിക്കലിന് ശേഷം കയ്യിൽ അവസരത്തിന് കിട്ടുന്ന തക്കിട തരികിട സാധനങ്ങൾകൊണ്ട് രംഗമൊരുക്കി, കുങ്കുമവും കണ്മഷിയും സിങ്ക് വൈറ്റും കൊണ്ട് മേക്കപ്പും കഴിച്ച് കുട്ടികളെ സ്റ്റേജിലേക്ക് കയറ്റുമ്പോൾ ഒരിക്കലും ഒരു ആശങ്കകളോ വേവലാതികളോ ഉണ്ടായിരുന്നുമില്ല . നാടകാവതരണത്തിലെ അബദ്ധങ്ങളും ജാഡകളും അഹങ്കാരങ്ങളും കുത്തിത്തിരുപ്പുകളും അടിപിടികളും ഒക്കെ ഓർക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നതിലൊന്ന് ആ മലയോരഗ്രാമത്തിലെ പള്ളിവക സ്കൂളും അവിടുത്തെ നാടകാവതരണവുമാണ് ....!
.
പള്ളിയും സ്‌കൂളും പള്ളിക്കുപുറകിലെ വിശാലമായ പറമ്പും അതിനടുത്തുതന്നെയുള്ള ശ്മാശാനവും ഒക്കെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളായും മുന്നിൽ .. യുവത്വത്തിന്റെ ആവേശത്തിൽ ചോരയിങ്ങനെ തിളക്കുമ്പോൾ വിപ്ലവവും യുക്തിവാദവുമൊക്കെ സാമാന്യബുദ്ധിക്കും മേലെ നിൽക്കുന്ന സമയം . നഗരത്തിലെ ജോലിയും കഴിഞ്ഞ് രാത്രിവണ്ടിക്ക് സ്‌കൂളിലെത്തുമ്പോൾ കുട്ടികൾ കാത്തിരിക്കുന്നുണ്ടാവും . അവരെയും കൂട്ടി സ്‌കൂളിലെത്തി വേഗത്തിൽ നാടകപഠനവും തുടങ്ങും . പിറ്റേന്ന് സ്‌കൂളില്ലെങ്കിൽ രാത്രിയൊരു രണ്ടുമണി വരെയും അവധിയാണെങ്കിൽ പുലർച്ചെവരെയും അത് തുടരും . ...!
.
പിറ്റേന്ന് അവധിവരുന്ന ദിവസങ്ങളിൽ രാത്രിയിൽ പഠനത്തിനിടയിലൊരു ഇടവേളയെടുക്കും. എന്നിട്ട് നേരെ പുറകിലെ തോട്ടത്തിലേക്കിറങ്ങും. അവിടെ നല്ല കപ്പയോക്കെ ഉണ്ടാകും. അതും പറിച്ചെടുത്ത് അവിടെത്തന്നെ തീകൂട്ടി അതങ്ങു ചുട്ടെടുക്കും. എന്നിട്ട് അതുമായി പുറകിലെ ശ്മാശാനത്തിലേക്കാണ് ചെല്ലുക. അവിടെയിങ്ങനെ നല്ല മാർബിൾ തറകളിൽ വിശാലമായി സുഖനിദ്രയിലാണ്ട ആത്മാക്കളുടെ കൂടെയിരുന്ന് കപ്പകഴിക്കുമ്പോഴുള്ള സുഖം പക്ഷെ കൂടെയുള്ള കുട്ടികളിൽ ചിലപ്പോഴെങ്കിലും കാണാറില്ലെന്നതും സത്യമാണ് . അതിന്റെ ഉദാഹരണമാണ്,ഒരിക്കൽ നാടകത്തിന്റെ അന്ന് കൂട്ടത്തിലൊരുത്തന് പേടിപ്പനി വന്ന് കിടപ്പിലായത് ...!
.
ഓരോ നാടകക്കാലവും ഓരോ ഓർമ്മക്കാലവുമാണ് , സുന്ദരസുരഭില സുഗന്ധപൂരിതമായ നന്മക്കാലവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...